Wednesday, October 15, 2014

ഓണ്‍ലൈന്‍ ഇല്ലെങ്കില്‍...!!


ആഗസ്റ്റ് മാസം അവസാനം എന്റെ മകന് സുഖമില്ലാതെ മൂന്നു ദിവസം ഞാന്‍ ഹോസ്പിറ്റലില്‍ നില്‍ക്കേണ്ടി വന്നു. അന്ന് സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററി തീര്‍ന്ന കാരണം ഒരു പഴയ നോക്കിയ മൊബൈല്‍ ആണ് ഞാന്‍ ഉപയോഗിച്ചത്. ഫേസ് ബുക്കും വാട്ട്‌സ്അപ്പും ഒന്നും ഇല്ലാത്ത മൂന്നു ദിവസങ്ങള്‍. അങ്ങനെ നാലാമത്തെ ദിവസം ഞാന്‍ തിരിച്ചു ഓഫീസില്‍ എത്തി. അന്ന് തിരക്കൊക്കെ കഴിഞ്ഞു ഫേസ്ബുക്ക് തുറന്നപ്പോള്‍ എന്റെ ഫ്രണ്ട് സീമയുടെ മെസ്സേജ്. എടാ, ജാസ്മിന് കുഴപ്പം ഒന്നും ഇല്ലല്ലോ? എന്ന്. ഞാന്‍ പറഞ്ഞു " ഇല്ല, എന്തെ? " അപ്പോള്‍ അവള്‍ പറഞ്ഞു : അല്ലാ, രണ്ടു മൂന്നു ദിവസം നിന്നെ ഓണ്‍ലൈന്‍ കണ്ടില്ല, അത് കൊണ്ട് ചോദിച്ചതാണ് എന്ന്. ഞാന്‍ അവളോട്‌ മോന്റെ കാര്യം പറഞ്ഞു. അവള്‍ ഓക്കേ പറഞ്ഞു.

അവള്‍ പോയ ശേഷം ഞാന്‍ ആലോചിച്ചത് അതല്ല, രണ്ടോ മൂന്നോ ദിവസം എന്നെ ഓണ്‍ലൈന്‍ കാണാതായപ്പോള്‍ വീട്ടില്‍ എന്തോ സംഭവിച്ചിരിക്കാം എന്ന് അവള്‍ ചിന്തിച്ചു. പിന്നീട് ഓണ്‍ലൈന്‍ കണ്ടപ്പോള്‍ അവള്‍ അത് ചോദിച്ചു. എന്റെ 400 ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ വേറെ ആരും എന്നെ അന്വേഷിച്ചില്ലല്ലോ? അപ്പോള്‍ അവര്‍ ആരും നമ്മളെ ഓര്‍ക്കുന്നില്ലേ? അതോ ഓണ്‍ലൈന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ ജീവനോടെ ഇല്ല എന്നാണോ അര്‍ത്ഥം? മൊബൈല്‍ നെറ്റ് ഉള്ള കാരണം എല്ലാവരും എപ്പോളും ഓണ്‍ലൈന്‍ ഉണ്ടാകും. അത് കൊണ്ട് തന്നെ പണ്ട് ഫോണ്‍ വിളിച്ചിരുന്ന പലരും ഇപ്പോള്‍ വിളിക്കാറില്ല. കാരണം ഫേസ് ബുക്ക് ഉണ്ട്, അല്ലെങ്കില്‍ വാട്ട്‌സ്അപ്പ്. അതിലൊരു ഹായ്...രണ്ടോ മൂന്നു വാക്കുകളില്‍ ഒതുങ്ങുന്ന ഒരു ചിറ്റ് ചാറ്റ്..തീര്‍ന്നു. പച്ച ലൈറ്റ്കത്തിയാല്‍ നിങ്ങള്‍ ജീവനോടെ ഉണ്ട്. നിങ്ങള്‍ ഇ-ലോകത്ത് ഇല്ല എങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ഇല്ല എന്നര്‍ത്ഥം, ഏതാണ്ട് ഇങ്ങനെയാണ് കാര്യങ്ങള്‍.



എന്തായാലും അന്ന് ഞാന്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഡീ ആക്റ്റിവെറ്റ് ചെയ്തു, മൊബൈല്‍ നിന്ന് വാട്ട്‌സ്അപ്പ് ഡിലീറ്റ് ചെയ്തു. ജി ടോക്ക് , യാഹൂ സൈന്‍ ഔട്ട്‌ ചെയ്തു വെച്ചു. ഇപ്പോള്‍ ഒന്നര മാസം ആയി ഞാന്‍ ഇതൊന്നും ഉപയോഗിക്കാറില്ല. ഇതിനിടക്ക്‌ ആകെ രണ്ടോ മൂന്നോ സുഹൃത്തുക്കളാണ് ആകെ എന്നെ വിളിച്ചത്. നാട്ടിലെ സുഹൃത്തുക്കളുടെ കാര്യം പോട്ടെ, ദുബായില്‍ ഉള്ളവര്‍ പോലും എന്നെ വിളിച്ചിട്ടില്ല. അതില്‍ ഞാന്‍ സ്ഥിരമായി വിളിച്ചിരുന്നവര്‍ വരെ ഉള്‍പ്പെടും, എന്തായാലും ഇപ്പോള്‍ എനിക്കത് ശീലമായി. നിറയെ സുഹൃത്തുക്കളുമായി കഴിഞ്ഞിട്ട്‌, ഒരു സുഹൃത്തും ഇല്ലാത്ത വേറെ ഒരു അവസ്ഥയിലേക്കുള്ള ഈ മാറ്റം ഞാന്‍ ആസ്വദിക്കുന്നു. രണ്ടു ആഴ്ച മുന്‍പ് എനിക്കൊരു മകന്‍ ജനിച്ചത്‌ വരെ എന്റെ സുഹൃത്തുക്കളില്‍ പലരും അറിഞ്ഞിട്ടില്ല.കാരണം ഞാന്‍ അത് ഫേസ്ബുക്കില്‍ അനൌണ്‍സ് ചെയ്തിട്ടില്ല. പലരും അത് കേള്‍ക്കുമ്പോള്‍ ഞെട്ടലോടെ എപ്പോ എന്ന് ചോദിക്കുന്നു.
കുറച്ചു ദിവസം നിങ്ങളും ഓണ്‍ലൈന്‍ ഇല്ലാതെ മാറി നിന്ന് നൊക്കൂ, ആരൊക്കെ നിങ്ങളെ വിളിച്ചു അന്വേഷിക്കുന്നു എന്ന് അറിയാമല്ലോ? വലിയ കാര്യമൊന്നുമില്ല,എങ്കിലും ചുമ്മാ ഒരു രസം. എല്ലാവരും ഓണ്‍ലൈന്‍ ആയി ഇരിക്കുന്ന ഈ കാലത്ത് ഇടക്കൊരു മാറ്റം ഒക്കെ വേണ്ടേ?
ഇവിടത്തെ ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തില്‍ പറയുന്ന പോലെ നിങ്ങള്‍ ഓണ്‍ലൈന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ഇല്ല എന്നാണ് അര്‍ത്ഥം.



മുന്‍പ് രാത്രി ഉറങ്ങുന്നത് വരെ ഞാന്‍ ഫേസ്ബുക്ക്‌ നോക്കുമായിരുന്നു. കാലത്ത് ഉണര്‍ന്നാല്‍ ആദ്യം നോക്കിയിരുന്നതും അത് തന്നെ. ഇപ്പോള്‍ ഇത് ഇല്ലാത്ത കാരണം നേരത്തെ കിടന്നുറങ്ങും, നേരത്തെ ഉണരും. ഒരു നോട്ടിഫിക്കേഷനും ഇപ്പോള്‍ എന്നെ ശല്ല്യപെടുത്താറില്ല. എന്റെ ഭാര്യ ചോദിച്ചു. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എങ്ങനെ സാധിച്ചു എന്ന്? അറിയില്ല, ഒരു പക്ഷെ ഇനിയും കുറെ നാള്‍ ഇങ്ങനെ പോകുമായിരിക്കും, ഒടുവില്‍ ഇത് മടുക്കുമ്പോള്‍ വീണ്ടും ഫേസ് ബുക്കിലേക്ക് തിരിച്ചു വരുമായിരിക്കും. എങ്കിലും ഇപ്പോള്‍ ഞാന്‍ ഈ ഇടവേള ഇഷ്ട്ടപെടുന്നു. പക്ഷെ ഇപ്പോള്‍ പലരും ഓഫീസ് കാര്യങ്ങള്‍ക്കു വേണ്ടി വാട്ട്‌സ്അപ്പ് വഴി പലതും അയക്കുന്ന കാരണം അത് കളയാന്‍ സാധിക്കുന്നില്ല. എങ്കിലും അനാവശ്യമായി അത് ഞാന്‍ ഇപ്പോള്‍ നോക്കാറില്ല. വീട്ടില്‍ ചെന്നാല്‍ കുട്ടികളുടെ കൂടെ കളിക്കാന്‍, ഇഷ്ട്ടമുള്ള പാട്ടുകള്‍ കേള്‍ക്കാന്‍, സിനിമ കാണാന്‍ എന്തെങ്കിലും വായിക്കാന്‍. ഒരു ബ്രേക്ക്‌ വരാതെ തന്നെ എല്ലാം പറ്റുന്നുണ്ട്. അതെല്ലാം ആസ്വദിക്കുമ്പോള്‍ ഫേസ് ബുക്കും വാട്ട്‌സ്അപ്പും ഒന്നും എന്റെ മനസ്സില്‍ വരാറില്ല. സ്വസ്ഥം..സുഖം..സന്തോഷം..സമാധാനം മാത്രം.

Monday, August 25, 2014

കോളേജ് ഡെയ്സ് - 2 !!




അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടെ ടൌണില്‍ തന്നെയുള്ള വേറൊരു കോളേജില്‍ മൂന്നാം വര്‍ഷം ചേര്‍ന്നു. ജാസ്മിനെ അവളുടെ വീട്ടുകാര്‍ ടൌണിലെ ഒരു ഗേള്‍സ്‌ കോളേജില്‍ കൊണ്ട് പോയി ചേര്‍ത്തു. ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കാന്‍ വേണ്ടിയാണു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ ദിവസം ഞാന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ അവള്‍ എന്റെ കോളേജിന്‍റെ താഴെ നില്‍ക്കുന്നു. അന്ന് എന്‍റെ ജന്മ ദിനം ആയതു കൊണ്ട് കയ്യില്‍ കുറച്ചു റോസാപൂക്കള്‍ പിടിച്ചാണ് അവള്‍ നിന്നിരുന്നത്. ഇവളെന്താ ഇവിടെ എന്ന് ആലോചിച്ച് ചെന്ന് ചോദിച്ചപ്പോളാണ് കാര്യം അറിഞ്ഞത്. അവള്‍ ആദ്യ ദിവസം തന്നെ അവിടെ നിന്ന് അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്തു ഞാന്‍ പഠിക്കുന്ന കോളേജില്‍ തന്നെ വന്നു ചേര്‍ന്നതാണ് എന്ന്. ഇവിടെ അവള്‍ക്കു കൂട്ടായി ജ്യോതി എന്നൊരു കുട്ടിയും ഉണ്ടായി. എന്‍റെ കൂടെ നടക്കരുത് എന്ന് പറഞ്ഞു ഈ ജ്യോതി എന്നും അവളെ ഉപദേശിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ ജ്യോതിയുടെ പഴയ നമ്പര്‍ തപ്പി എടുത്തു അവളെ വിളിച്ചിരുന്നു. അവള്‍ ഇപ്പോള്‍ എറണാകുളത്താണ്. അടുത്ത അവധിക്കു എന്തായാലും അവളെ പോയി ഒന്ന് കാണണം. അപ്പോള്‍ പറഞ്ഞു വന്നത് അങ്ങനെ ഒരു വര്‍ഷം കൂടെ ഞങ്ങള്‍ക്ക് ഒരുമിച്ചു പഠിക്കാന്‍ കഴിഞ്ഞു. ഓണത്തിന് പൂക്കള മത്സരം നടന്ന ദിവസം ഞങ്ങള്‍ അവിടത്തെ മാഷുമാര്‍ക്ക് ഒരു ഓണസദ്യ കൊടുത്തിരുന്നു.

ആ വര്‍ഷം അവസാനം ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സോഷ്യല്‍ വര്‍ക്ക്‌ഡേ ഉണ്ടായിരുന്നു. പൂങ്കുന്നത്തുള്ള ഒരു കോളനി ക്ലീന്‍ ചെയ്യലായിരുന്നു പണി. 2000 നവംബര്‍ 17. അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. അന്ന് വര്‍ക്ക്‌ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഉള്ള ഒരു വീട്ടുകാര്‍ ഞങ്ങള്‍ക്ക് കപ്പയും മുളക് ചമ്മന്തിയും തന്നു. ജാസ്മിനും ജ്യോതിയും കൂടെ ആയിരുന്നു അതിന്‍റെ വിതരണം. ഞാനും ഷാനിയും ഷാനുവും എല്ലാം ഇലയിട്ടു താഴെ ഇരിക്കുന്നു. അന്ന് ജാസ്മിന്‍ എന്‍റെ ഇലയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു "എന്നും ഇത് പോലെ വിളമ്പി തരുമോ എന്ന്? അവള്‍ "അയ്യട, എന്തൊരു മോഹം" എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് പോയി. പിന്നീട് എന്‍റെ ആ ചോദ്യം സത്യമായി മാറി. കഴിഞ്ഞ കുറെ വര്‍ഷമായി അവളാണ് എനിക്ക് വിളമ്പി തരുന്നത്. ആ കോളനിയിലേക്ക് അവളുടെ കൂടെ ഒരിക്കല്‍ കൂടെ ഒന്ന് പോകാന്‍ കരുതിയിട്ട്‌ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നും അവിടെ എത്തുമ്പോള്‍ നേരം വൈകിയ കാരണം വീട്ടില്‍ പോകാറാണ് പതിവ്.

ഡിഗ്രി അവസാന വര്‍ഷം ആയതു കൊണ്ട് ഞങ്ങള്‍ എല്ലാവരും പരമാവധി ഉഴപ്പി. അങ്ങനെ ഞങ്ങളുടെ ഡിഗ്രി ക്ലാസ്സ്‌ തീരാന്‍ ഒരു മാസം കൂടെ ബാക്കി നില്‍ക്കെ പെട്ടെന്ന് ഒരു ദിവസം മഹേഷ്‌ സര്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു " ഇന്നത്തോടെ നിങ്ങളുടെ ക്ലാസ്സ്‌ തീരുകയാണ്. നിങ്ങളുടെ സിലബസ് എല്ലാം പഠിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള ഒരു മാസം എല്ലാവരും വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി എന്ന്. പുള്ളി അതും പറഞ്ഞു പോയി. ഞങ്ങള്‍ എല്ലാവരും ഒന്ന് ഞെട്ടി. ഞാനും ജാസ്മിനും പരസ്പരം നോക്കി. പെട്ടെന്നൊരു പിരിഞ്ഞു പോക്ക് ഞങ്ങള്‍ ആരും കരുതിയിരുന്നില്ല. ഞാനും ഷാനിയും കൂടെ മഹേഷ്‌ സാറിനോട് ചോദിച്ച് പിറ്റേ ദിവസം മുതല്‍ ക്ലാസ്സില്‍ വന്നു ഒരു ഗ്രൂപ്പ് സ്റ്റഡി നടത്തിയെങ്കിലും അതും അധികം മുന്‍പോട്ടു പോയില്ല. അങ്ങനെ മൂന്നു വര്‍ഷത്തെ ഞങ്ങളുടെ ഡിഗ്രി ജീവിതത്തിനു നിനച്ചിരിക്കാതെ തിരശീല വീണു. ഇന്നിപ്പോള്‍ ഷാനിയുടെ ഭാര്യ ഫെമി ഞങ്ങളോട് പഴയ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ആ പഴയ കോളേജ് പിള്ളേരാകും, അന്നത്തെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു പൊട്ടിച്ചിരിക്കും.

അതിനു ശേഷം പിന്നീട് രണ്ടു മാസത്തിനു ശേഷം ഫൈനല്‍ ഇയര്‍ എക്സാം നടന്നു. കൂര്‍ക്കഞ്ചേരിയില്‍ ആയിരുന്നു എക്സാം സെന്‍റര്‍. പിന്നെയും രണ്ടു മാസം അവധി. ജാസ്മിന്‍ ആ സമയത്ത് ടൈപ്പ് പഠിക്കാന്‍ ടൌണില്‍ വരുമായിരുന്നു. അപ്പോള്‍ ഇടയ്ക്കു ഞങ്ങള്‍ കാണാറുണ്ട്. എങ്കിലും പഴയ പോലെ അധികം സമയം കിട്ടിയിരുന്നില്ല. പിന്നെ അവള്‍ ടൈപ്പ് നിര്‍ത്തി, ടൌണില്‍ വരാതായി. മൊബൈല്‍ ഫോണ്‍ ഒന്നും പോപ്പുലര്‍ ആകാത്ത കാലം. അന്നൊക്കെ എല്ലാ ആഴ്ചയും ജാസ്മിന്‍ എനിക്ക് കത്തുകള്‍ അയക്കുമായിരുന്നു. ഞാന്‍ എന്നും പോസ്റ്റ്മാന്‍ സദേട്ടനെ കാത്തു നില്‍ക്കും, പുള്ളി വൈകുന്ന ദിവസം ആളെ അന്വേഷിച്ചു ഞാന്‍ സൈക്കിളില്‍ പോകുമായിരുന്നു. ഇടക്കൊരു ദിവസം ആളുടെ വീട്ടില്‍ പോയും കത്ത് വാങ്ങിച്ചിട്ടുണ്ട്. ആ കത്തുകളെല്ലാം ഇന്നും എന്‍റെ വീട്ടില്‍ ഇരിക്കുന്നുണ്ട്.

രണ്ടു മാസം കഴിഞ്ഞു റിസള്‍ട്ട് വന്നു. എന്‍റെയും രാജേഷിന്‍റെയും ഒഴികെ ബാക്കി എല്ലാവര്‍ക്കും ഒന്ന് രണ്ടു പേപ്പര്‍ പോയിരുന്നു. അവര്‍ക്കിനി സപ്പ്ളി എഴുതണം. രാജേഷ്‌ വേറെ എന്തോ കോഴ്സ് പഠിക്കാന്‍ പോയി.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാന്‍ അതെ കോളേജില്‍ തന്നെ M.Com-ന് ചേര്‍ന്നു. BCom-ന് ഞങ്ങള്‍ ഇരുന്ന അതെ ക്ലാസ്സ്‌ റൂം ആണ് എനിക്ക് കിട്ടിയത്. ആദ്യത്തെ ദിവസം ആ ക്ലാസ്സില്‍ ഇരുന്നപ്പോള്‍ എനിക്ക് വട്ടു പിടിച്ചു. ജാസ്മിന്‍ ഇല്ലാത്ത, ഷാനുവും,ഷാനിയും, രാജേഷും ഇല്ലാത്ത അവരുടെ പൊട്ടിച്ചിരികള്‍ ഇല്ലാത്ത ആ ക്ലാസ്സ്‌ റൂം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നു പഠിച്ചിരുന്ന ആ ക്ലാസ്സില്‍ ഇന്ന് ഞാന്‍ തനിച്ച്. അവര്‍ ഇരുന്നിരുന്ന ബഞ്ചുകള്‍ അങ്ങനെ കാലിയായി കിടക്കുന്നത് കാണുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഒടുവില്‍ ഞാന്‍ മഹേഷ്‌ സാറിനോട് കാര്യം പറഞ്ഞു. അങ്ങനെ എനിക്ക് വേണ്ടി Mcom ക്ലാസ്സ്‌ വേറെ റൂമിലേക്ക്‌ മാറ്റി. അവിടെ വെച്ചാണ്‌ സീമയെ പരിചയപ്പെടുന്നത്.

എന്‍റെ സബ്ജക്റ്റ് മാര്‍ക്കറ്റിംഗ് ആയതു കൊണ്ട് രണ്ടാം വര്‍ഷം എനിക്ക് ക്ലാസ്സ്‌ ഉണ്ടായില്ല. ഞാന്‍ വീട്ടില്‍ ഇരുന്നാണ് പഠിച്ചത്. എങ്കിലും ഇടയ്ക്കു ടൌണില്‍ പോകാറുണ്ട്. ഒരിക്കല്‍ ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സാറിനെ ടൌണില്‍ വെച്ച് കണ്ടു. അന്ന് പുള്ളി ഒരു ഇന്‍ഷുറന്‍സ് എജന്‍റ്റ് ആയിരുന്നു. ഒരു പോളിസി എടുക്കാന്‍ എന്നെ കുറെ നിര്‍ബന്ധിച്ചു. ജോലി ഒന്നും ആയിട്ടില്ല മാഷെ, പിന്നെ ആകാം എന്നും പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. എന്നാ ശരി, ഞാന്‍ പോട്ടെ എന്ന് പറഞ്ഞു പുള്ളി നടന്നു പോകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നെ ഒരിക്കലും മാഷെ ഞാന്‍ കണ്ടിട്ടില്ല. പുള്ളിയൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ? ദൈവത്തിനറിയാം.

ആ സമയത്താണ് ഡിഗ്രിക്ക് ഞങ്ങളുടെ കൂടെ പഠിച്ച മിലി ആത്മഹത്യ ചെയ്ത വാര്‍ത്ത‍ ഞങ്ങള്‍ അറിയുന്നത്. അവളുടെ വീടിനു അടുത്തുള്ള ഒരുത്തന്‍ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്. ഒരു പ്രേമനൈരാശ്യം ആയിരുന്നു കാരണം എന്നും കേട്ടു. അന്ന് അത് ജാസ്മിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു. ഞങ്ങളുടെ കാര്യവും അങ്ങനെ ആകുമോ എന്നൊക്കെ അവള്‍ ഭയന്നിരുന്നു. അപ്പോളാണ് ഞാന്‍ തൃശ്ശൂര്‍ സോഫ്റ്റ്‌ടെകില്‍ ജോലിക്ക് കയറുന്നത്. ആ പിന്നീട് അങ്ങോട്ടേക്ക് ഞാന്‍ ജാസ്മിനെ കൊണ്ട് വരികയായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം അന്നാണ് അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. അങ്ങനെ അവളും ഞാനും ഒരേ സ്ഥാപനത്തില്‍ വെവ്വേറെ സ്ഥലങ്ങളിലായി ജോലി ചെയ്തു. വീണ്ടും പ്രണയ ദിനങ്ങള്‍. വൈകീട്ട് ജോലി കഴിഞ്ഞു പോകുമ്പോള്‍ ടൌണില്‍ കണ്ടിരുന്ന ദിവസങ്ങള്‍. അന്നാണ് ഞാന്‍ അവള്‍ക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത്. പിന്നീട് നാല് വര്‍ഷം കഴിഞ്ഞായിരുന്നു ഞങ്ങളുടെ കല്യാണം. അതിനിടയില്‍ എന്തൊക്കെ പ്രശ്നങ്ങള്‍..കോലാഹലങ്ങള്‍..ആ കഥകളെല്ലാം പിന്നെയൊവസരത്തില്‍ പറയാം.

Friday, August 22, 2014

കോളേജ് ഡെയ്സ് - 1 !!




ഒരു ആഗസ്റ്റ്‌ മാസം കൂടെ കടന്നു പോകുന്നു. പതിനാറ് വര്‍ഷം മുന്‍പ് ഇത് പോലൊരു ആഗസ്റ്റ്‌ മാസത്തിലാണ് ആണ് ഞാന്‍ എന്‍റെ ഡിഗ്രി ക്ലാസ്സില്‍ ആദ്യമായി ചെല്ലുന്നത്. കൃത്യമായി പറഞ്ഞാല്‍ 1998 ആഗസ്റ്റ്‌ 12 ബുധനാഴ്ച്ച. അവിടെ വെച്ചാണ്‌ ഞാന്‍ ആദ്യമായി ജാസ്മിനെ കാണുന്നത്. ഞാന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ അവളും ലെജിനും ഉണ്ടായിരുന്നു. അവര്‍ ഇരുന്ന ബഞ്ചിന്‍റെ സൈഡില്‍ എനിക്കും കൂടെ ഒരു സീറ്റ് തന്നാണ് ഞങ്ങളുടെ സൌഹൃദം തുടങ്ങിയത്. അവള്‍ എന്നോട് പേര് ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. അന്ന് എനിക്ക് അറിയാമായിരുന്നോ നാളെ ഇവളാണ് എന്‍റെ ഭാര്യയായി വരുന്നവള്‍ എന്ന്. പിന്നീടു ഞാനും ലജിനും കൂടെ ക്ലാസ്സില്‍ പോയി ഒരേ ബഞ്ചില്‍ ഇരുന്നു. ജാസ്മിന് കൂട്ടായി മിലി എന്നൊരു പെണ്‍കുട്ടി മാത്രമേ ഉണ്ടായുള്ളൂ. ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് ഷാനു കയറി വന്നത്. അന്ന് ആ ക്ലാസ്സില്‍ ഉണ്ടായിരുന്നവരാണ് ഷാനിയും, രാജേഷും, വിബിനും, മുദസറും, നവീനും എല്ലാം. ആ വര്‍ഷം ഓണത്തിന് കോളേജില്‍ പൂക്കള മത്സരം ഉണ്ടായിരുന്നു. ആ അവധിക്കാണ് ജാസ്മിന്‍റെ ഒരു ഓണം വിഷസ് കാര്‍ഡ്‌ എനിക്ക് കിട്ടുന്നത്. അവധി കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ തൊട്ടു ഞങ്ങള്‍ തമ്മില്‍ നല്ല സൌഹൃദം ആയി. ക്ലാസ്സില്‍ പിന്നെ ഞങ്ങളും ഷാനുവും ലെജിനും നല്ല കമ്പനി ആയി. ക്ലാസ്സ്‌ കഴിഞ്ഞു എന്നും ഒരുമിച്ചാണ് ഞങ്ങള്‍ പോയിരുന്നത്. ഒരിക്കല്‍ അവിടെ പുതിയതായി തുറന്ന ഒരു ഹോട്ടലില്‍ ഞാനും ഷാനുവും കൂടെ ഊണ് കഴിക്കാന്‍ പോയി. അവിടെ വെച്ച് ഇരുന്നിരുന്ന അവിടത്തെ പുതിയ കസേര ഒടിഞ്ഞു ഷാനു താഴെ വീണു. രണ്ട് കാലും പൊക്കിയുള്ള അവന്‍റെ കിടപ്പ് കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവന്‍ എന്നെ ദയനീയമായി നോക്കിയതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഒരിക്കല്‍ ഞങ്ങള്‍ ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങി പോകുമ്പോള്‍ ലെജിന്‍റെ ഷര്‍ട്ടില്‍ എന്തോ കറ ആയെന്നും പറഞ്ഞു ഞങ്ങള്‍ നടുറോഡില്‍ വെച്ച് അവന്‍റെ ഷര്‍ട്ട് അഴിപ്പിച്ച് അവിടെയുള്ള ഒരു പൈപ്പ് തുറന്ന് കഴുകിച്ചു. അന്നത്തെ അവന്‍റെ കോലം കണ്ടു ഞാനും ഷാനുവും കുറെ ചിരിച്ചു. അവരില്ലാതെ ആ വഴി പോകുമ്പോളൊക്കെ ആ പൈപ്പ് കണ്ടാല്‍ എനിക്ക് ആ സംഭവം ഓര്‍മ്മ വരും. ആദ്യ വര്‍ഷം മുഴുവന്‍ അങ്ങനെ കുറെ സംഭവങ്ങളും,സിനിമകളും, ചിരികളും ആയി കടന്നു പോയി. എക്സാം ആയപ്പോള്‍ ആ കളിയും ചിരിയും എല്ലാം മാറി. ആ വര്‍ഷം അവസാനമാണ് ഞാനും ജാസ്മിനും തമ്മില്‍ ഇഷ്ട്ടത്തില്‍ ആകുന്നത്. അന്ന് വിബിന്‍ ഞങ്ങളുടെ പേരുകള്‍ ബോര്‍ഡില്‍ എഴുതി വെക്കുമായിരുന്നു. ചെറിയ തമാശകള്‍ക്ക് പോലും പൊട്ടിച്ചിരിച്ചിരുന്ന ഒരു പെണ്‍കുട്ടിയോട് എനിക്ക് വെറുതെ തോന്നിയ ഒരിഷ്ട്ടം പിന്നീടെപ്പോളോ സീരിയസ് ആകുകയായിരുന്നു.

ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സര്‍, ഇംഗ്ലീഷ് അധ്യാപകന്‍ വിജയന്‍ മാഷ്, ബിസിനസ് മാനേജ്മെന്റ് പഠിപ്പിച്ച ബ്രാഡ് ലീ , കമ്പ്യൂട്ടര്‍ ടീച്ചര്‍ ഷാലി മിസ്സ്‌, പിന്നെ നിഷ, ഫരീദ, ഫിലോമിന അങ്ങനെ കുറെ അധ്യാപകര്‍ അവിടെ ഉണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ടീച്ചര്‍ ആയിരുന്നു ശ്രീകല ടീച്ചര്‍. അവര്‍ ഞങ്ങളുടെ പ്രിന്‍സിപ്പള്‍ മധു സാറിന്‍റെ ഭാര്യ ആയിരുന്നു. എന്നെ ശിരാജ് എന്നാണ് വിളിച്ചിരുന്നത്‌. പുതിയ വര്‍ഷം അതായതു 2000 ജനുവരി ഒന്നിന് കാലത്ത് കോളേജില്‍ വന്നപ്പോള്‍ കുട്ടികള്‍ എല്ലാം കോളേജിന്‍റെ താഴെ കൂടി നില്‍ക്കുന്നു. അപ്പോളാണ് ശ്രീകല ടീച്ചര്‍ മരിച്ച കാര്യം ഞങ്ങള്‍ അറിഞ്ഞത്. അന്ന് കാലത്ത് ബാത്‌റൂമില്‍ വീണു പരിക്ക് പറ്റിയതാണ് എന്ന് കേട്ടു. പക്ഷെ ഞങ്ങള്‍ക്ക് ആര്‍ക്കും ടീച്ചറെ അവസാനമായി കാണാന്‍ പറ്റിയില്ല. ടീച്ചറും ജാസ്മിനും കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ ഞാന്‍ എടുത്തത്‌ ഇപ്പോളും എന്‍റെ കയ്യിലുണ്ട്. രണ്ടാം വര്‍ഷം ആയപ്പോള്‍ മിലി അടക്കം കുറേ കുട്ടികള്‍ വേറെ കോളേജില്‍ പോയി. ഞങ്ങള്‍ ഏഴു ആണ്‍കുട്ടികളും, പിന്നെ ജാസ്മിനും രണ്ടാം വര്‍ഷവും ഇവിടെ തന്നെ തുടര്‍ന്നു. അപ്പോളാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തത്. എന്തായാലും ഈ കാര്യം ഞങ്ങളുടെ വീട്ടിലും കോളേജിലും അറിഞ്ഞ് കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായി. എങ്കിലും അതൊക്കെ തരണം ചെയ്തു ഞങ്ങള്‍ മുന്‍പോട്ടു പോയി. രണ്ടാം വര്‍ഷം ക്ലാസ്സ്‌ അവസാനിക്കാറായപ്പോളാണ് ഡിഗ്രി അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് അവിടെ ക്ലാസ്സ്‌ ഇല്ല എന്ന് അറിഞ്ഞത്. മറ്റു കോഴ്സ് എല്ലാം പതിവ് പോലെ തുടര്‍ന്നു. രണ്ടു വര്‍ഷം പഠിച്ച കോളേജില്‍ നിന്ന് പെട്ടെന്ന് ഇറങ്ങണം എന്ന് പറഞ്ഞപ്പോള്‍ അന്ന് അതിന്‍റെ ശരിയായ കാരണം ഞങ്ങള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ അത് ഞങ്ങളുടെ ഈ ഇഷ്ട്ടം കൊണ്ടായിരുന്നു എന്ന് അവിടത്തെ ഒരു സാറിനെ പിന്നെ കണ്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. അത് അത്ര മാത്രം ശരിയാണ് എന്നെനിക്കറിയില്ല. ഒരു പക്ഷെ ഞങ്ങള്‍ കാരണം കോളേജില്‍ ഒരു പ്രശ്നം ഉണ്ടാകണ്ട എന്ന് കരുതിയിട്ടാകാം. മൂന്നാം വര്‍ഷം ഏതു കോളേജില്‍ പോകും, അഡ്മിഷന്‍ എങ്ങനെ കിട്ടും എന്നൊന്നും അറിയാതെ ഞങ്ങള്‍ 8 പേരും കൂടെ അവിടെ നിന്ന് പടിയിറങ്ങി..

Friday, August 8, 2014

പാവം പാവം സുനിലേട്ടന്‍ !!


കോളേജ് കഴിഞ്ഞിറങ്ങിയ സമയത്ത് വേറെ ജോലി ഒന്നും ശരിയാകാത്തത് കൊണ്ട് ഞാന്‍ തൃശ്ശൂരിലെ സോഫ്റ്റ്‌ടെക് എന്ന ഒരു ഡാറ്റ എന്‍ട്രി സ്ഥാപനത്തില്‍ ഒരു താത്കാലിക ജോലിക്ക് കയറി. സിനിമ കാണാനും ഫുഡ്‌ അടിക്കാനും കുറച്ചു പോക്കറ്റ് മണിയായിരുന്നു ഉദ്ദേശം. എന്‍റെ കൂടെ പത്തില്‍ പഠിച്ച രജീഷ് അവിടെയുണ്ട്. അവനാണ് എനിക്ക് അവിടെ ജോലി ശരിയാക്കി തന്നത്. അവിടെ വെച്ചാണ്‌ ഷിനില്‍ സര്‍, സുനിലേട്ടന്‍, സജിത്ത്, വനജേച്ചി,സ്മിത മാഡം അങ്ങനെ കുറെ പേരെ ഞാന്‍ പരിചയപ്പെടുന്നത്. അവരായിരുന്നു ഞങ്ങളുടെ ടീം ലീഡേഴ്സ്. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും ഞാന്‍ നല്ല കമ്പനി ആയി. കൂട്ടത്തില്‍ ഈ സുനിലേട്ടന് മാത്രം കുറച്ചു ഗൌരവം ഉണ്ട്. ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. പിന്നെ അധികം കമ്പനി കൂടാന്‍ വരാറില്ല. എന്നും സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇയാള്‍ക്കൊരു ചെറിയ പണി കൊടുക്കണമല്ലോ എന്ന്. സുനിലേട്ടന്‍റെ നാട് കണ്ണൂര്‍ ആണ്. അത് കൊണ്ട് രാത്രി കക്ഷി ഓഫീസിലെ ഒരു മുറിയിലാണ് താമസം.

ആ അടുത്താണ് എനിക്കൊരു പുതിയ സിം കാര്‍ഡ്‌ കിട്ടിയത്. അതില്‍ SMS ഫ്രീ ആയിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ ആ നമ്പറില്‍ നിന്ന് സുനിലേട്ടന് ഉറക്കമായോ? എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു. സുനിലേട്ടന്‍ ഉടനെ തിരിച്ചു വിളിച്ചു. പക്ഷെ ഞാന്‍ എടുത്തില്ല, കട്ട്‌ ചെയ്തു. എന്നിട്ട് ഉടനെ " അയ്യോ, ഇങ്ങോട്ട് വിളിക്കല്ലേ..അച്ഛന്‍ ഉണരും..ഇത് അച്ഛന്‍റെ ഫോണ്‍ ആണ്" എന്ന് പറഞ്ഞ് വീണ്ടും ഒരു മെസ്സേജ് അയച്ചു. അതോടെ വിളി നിന്നു. പിന്നെ ഇതാരാണ് എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് വന്നു. ഞാന്‍ സോഫ്റ്റ്‌ടെക്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പെണ്‍കുട്ടി ആണെന്ന് മറുപടി കൊടുത്തു. ഉടനെ എന്താ പേര്? എന്തിനാ മെസ്സേജ് അയച്ചത് എന്നൊക്കെ കുറെ ചോദ്യങ്ങള്‍. സുനിലേട്ടനെ എന്നും കാണാറുണ്ടെങ്കിലും ഒന്നും മിണ്ടാറില്ല എന്നും എന്തിനാണ് ഇത്ര ഗൌരവം എന്നൊക്കെ ചോദിച്ചു മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം അങ്ങനെ ഓരോന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊണ്ടിരുന്നു. പിന്നീടുള്ള രാത്രികളില്‍ അതൊരു പതിവായി. എല്ലാ ദിവസവും കാലത്ത് സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും ഞാന്‍ അത് പുറത്തു കാണിക്കാറില്ല. പക്ഷെ സുനിലേട്ടന്‍ പൊതുവേ സന്തോഷവാനായിരുന്നു. രാത്രി ആകുമ്പോള്‍ ഞങ്ങള്‍ പരസ്പരം മെസ്സേജ് അയക്കും. ഒരിക്കല്‍ ഞാന്‍ ആളോട് ചോദിച്ചു നാളെ വരുമ്പോള്‍ ഒരു ദിവസം മുണ്ട് ഉടുത്ത് വന്നൂടെ എന്ന് ചോദിച്ചു. പിറ്റേ ദിവസം ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മുണ്ടൊക്കെ ഉടുത്ത്‌ നല്ല സുന്ദരന്‍ ആയി നില്‍ക്കുന്നു. സുനില്‍ എന്താ ഇന്ന് പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത് എന്നൊക്കെ എല്ലാരും ചോദിക്കുന്നുണ്ട്. അതിന്‍റെ മറുപടി ആളൊരു പുഞ്ചിരിയില്‍ ഒതുക്കി. അത്രയും ആയപ്പോള്‍ എനിക്ക് പേടിയായി. എത്രയും പെട്ടെന്ന് ആളോട് ഇത് തുറന്ന് പറയണം എന്ന് ഞാന്‍ ഉറപ്പിച്ചു. അല്ലെങ്കില്‍ ആളൊരു പക്ഷെ പാവം പാവം രാജകുമാരനിലെ ശ്രീനിയെ പോലെ ആയാലോ എന്ന് ഞാന്‍ ഭയന്നു. അങ്ങനെ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മൊബൈല്‍ നോക്കി അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ മെല്ലെ പിന്നിലൂടെ ചെന്ന് നോക്കി. ആളെന്നോട് "എന്താ" എന്ന് ചോദിച്ചു. ഏയ്‌ ഒന്നുല്ല എന്ന് പറഞ്ഞു ഞാന്‍ പോന്നു. എന്നിട്ട് അകലെ നിന്ന് ആളോട് ചോദിച്ചു "സുനിലേട്ടാ, ഇപ്പോള്‍ രാത്രി മെസ്സേജ് ഒക്കെ വരാറില്ലേ? എന്ന്. സുനിലേട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ അവിടെ നിന്ന് തെണ്ടീ..എന്നും വിളിച്ചു കൊണ്ട് എന്‍റെ അടുത്തേക്ക് ഓടി വന്നു. ഞാന്‍ ബാഗ്‌ വലിച്ചെറിഞ്ഞു കൊണ്ട് ഓടി. സുനിലേട്ടന്‍ പിന്നാലെ. ഞങ്ങളുടെ ഓട്ടം കണ്ടു പിള്ളേരൊക്കെ നോക്കുന്നുണ്ട്. ഒടുവില്‍ സുനിലേട്ടന്‍ എന്നെ പിടി കൂടി, എന്‍റെ തല കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് മുതുകത്ത് തുരു തുരാ ഇടിച്ചു. തന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ത്തവനോടുള്ള എല്ലാ പകയും ആ ഇടിയില്‍ ഉണ്ടായിരുന്നു. ആ ഇടിയുടെ അവശേഷിപ്പ് പോലെ ഇപ്പോളും എന്‍റെ നടുവിന് ഇടയ്ക്കു ചെറുതായി ഒരു വേദന വരുന്നുണ്ട്.

പിന്നീട് ഞാന്‍ എല്ലാം ആളോട് ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു. പിന്നീട് ആളും അത് എന്‍റെ ഒരു തമാശ ആയി കണ്ടു ഒഴിവാക്കി. ഒരിക്കല്‍ പോലും അതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി എനിക്കും സുനിലേട്ടന്‍റെ കൂടെ യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ തങ്ങാറുള്ളത്. ആ ദിവസങ്ങളില്‍ ആണ് സുനിലേട്ടനെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്‌. ഭാവിയെ കുറിച്ചും, വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആളുടെ പ്രതീക്ഷകള്‍ പുള്ളി എന്നോട് പങ്കു വെച്ചു. ഈ ജോലിയില്‍ നിന്നിട്ട് കാര്യമില്ലെന്നും , തനിക്കു രക്ഷപ്പെടണം എന്നൊക്കെ പുള്ളി പറയാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വേറെ ജോലി ശരിയായി സുനിലേട്ടന്‍ മുംബൈയില്‍ പോയി. 2004-ല്‍ ആയിരുന്നു അത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സുനിലേട്ടന്‍ ചെയ്തു കൊണ്ടിരുന്ന ജോലികള്‍ കമ്പനി എന്നെ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും അവിടെ നിന്ന് പോരേണ്ടി വന്നു. എങ്കിലും അവിടെ ഉണ്ടായിരുന്ന എല്ലാവരുമായും ഇപ്പോളും ബന്ധം ഉണ്ട്. അവരില്‍ ചിലരൊക്കെ എന്‍റെ കല്യാണത്തിനും വന്നിരുന്നു. അന്ന് സുനിലേട്ടനെ കോണ്ടാക്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു

സുനിലേട്ടനെ പിന്നെ ഞാന്‍ കണ്ടത് ഫേസ്ബുക്കിലാണ്. കക്ഷി ഇപ്പോള്‍ സൌത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുകയാണ്.വിവാഹം കഴിഞ്ഞു, ഒരു മകനുണ്ട്. പഴയതൊന്നും കക്ഷി മറന്നിട്ടില്ല. ഇനി എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു. ഈ കഥ എഴുതിയതിന് ആളുടെ ഇടി ഒരിക്കല്‍ കൂടെ മുതുകത്തു വാങ്ങുവാന്‍ വേണ്ടി..

Sunday, August 3, 2014

നിങ്ങളില്ലാതെ എനിക്കെന്താഘോഷം?


ഡിഗ്രി കഴിഞ്ഞ് ഞാന്‍ അതെ കോളേജില്‍ തന്നെ Mcom-ന് ചേര്‍ന്നു. ക്ലാസ്സില്‍ ഞാനും ഒരു ജോബിയും പിന്നെ മൂന്നു പെണ്‍കുട്ടികളും മാത്രം. ഈ ജോബി അങ്ങനെ സ്ഥിരമായി ക്ലാസ്സില്‍ വരാറില്ല. അത് കൊണ്ട് തന്നെ ഈ മൂന്നു പെണ്‍കുട്ടികളുമായി ഞാന്‍ പെട്ടെന്ന് കൂട്ടായി. അതില്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു സീമ. എന്നും എന്തെങ്കിലും വിശേഷങ്ങള്‍ പറഞ്ഞ്, അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ഞങ്ങളുടെ സൌഹൃദം വളര്‍ന്നു. ഇടക്ക് അവള്‍ സ്വന്തമായി ഉണ്ടാക്കിയ ചില ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എനിക്ക് കൊണ്ട് തരും. അതൊക്കെ ഇപ്പോളും എന്‍റെ വീട്ടില്‍ ഉണ്ട്. അങ്ങനെ രണ്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. കോഴ്സ് കഴിഞ്ഞ ഉടനെ അവളുടെ വിവാഹമായി. 2003 Nov 30 ആയിരുന്നു വിവാഹ തിയ്യതി. എന്നോട് എന്തായാലും വരണം എന്ന് അവള്‍ പറഞ്ഞിരുന്നു. ഉണ്ടാകും എന്ന് ഞാന്‍ വാക്കും കൊടുത്തു. ആ വര്‍ഷമാണ്‌ മോഹന്‍ലാല്‍ അഭിനയ ജീവിതം 25 വര്‍ഷം പിന്നിട്ടതിന്‍റെ ആഘോഷങ്ങള്‍ നടന്നത്. അതിന്‍റെ ഭാഗമായി കല്യാണ്‍ സില്‍ക്സ് അവരുടെ കസ്റ്റമേഴ്സിന് വേണ്ടി "പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ്സ്" എന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന സ്ലോഗന്‍ ഒക്കെ അതിന്‍റെ ഭാഗമായിരുന്നു.



എന്‍റെ സുഹൃത്ത്‌ സഖരിയ ആ പരിപാടിയുടെ ഒരു ടീം മെമ്പര്‍ ആയിരുന്നു. അവന്‍ എന്നെയും കൂട്ടുകാരെയും ആ പരിപാടിക്ക് വളണ്ടിയര്‍ ആകാന്‍ വിളിച്ചു. താരങ്ങളെ ഒക്കെ ഒന്ന് അടുത്ത് കാണാമല്ലോ എന്ന് കരുതി ഞാനും അവരുടെ കൂടെ കൂടി. Nov 29ന് രാത്രി ഏഴു മണിക്ക് എറണാകുളത്തായിരുന്നു ആ പരിപാടി. ഓരോ ബസ്സ്‌ നിറയെ കല്യാണിന്‍റെ കസ്റ്റമേഴ്സുണ്ടാകും. സ്റ്റേഡിയം എത്തിയാല്‍ ഉടനെ അവര്‍ക്ക് ചായ കൊടുക്കുക, ഇരിക്കാനുള്ള സീറ്റ്‌ കാണിച്ചു കൊടുക്കുക, പരിപാടി കഴിഞ്ഞാല്‍ തിരിച്ചു തൃശ്ശൂരില്‍ എത്തിക്കുക, അത്രയുമാണ് ഞങ്ങളുടെ ചുമതല. ഒരു ബസില്‍ ഞാന്‍, വേറെ ബസില്‍ സെഹീര്‍,പിന്നൊരു ബസില്‍ സുധീഷ്..അങ്ങനെ അങ്ങനെ. വൈകീട്ട് തൃശ്ശൂര്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ പറഞ്ഞ സമയത്ത് എറണാകുളം എത്തി. പക്ഷെ അവിടെ നിന്ന് അങ്ങോട്ട്‌ വണ്ടി നീങ്ങുന്നില്ല. അത്രക്കും ട്രാഫിക്‌ ബ്ലോക്ക്‌, പോരാത്തതിനു നല്ല മഴയും. പരിപാടി തുടങ്ങാനുള്ള സമയം ആയിട്ടും ഞങ്ങള്‍ സ്റ്റേഡിയം എത്തുന്നില്ല. ഞാന്‍ സംഘാടകരെ വിളിച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് എന്നോട് അവരെയും കൊണ്ട് നടന്നോളാന്‍ നിര്‍ദേശം കിട്ടി. അങ്ങനെ ആ മഴയത്ത് ഞാന്‍ അവരെയും കൊണ്ട് ഇറങ്ങി നടന്നു, എന്‍റെ പിന്നില്‍ ഒരു ജാഥ പോലെ കല്യാണിന്‍റെ ഒരു കൂട്ടം കസ്റ്റമേഴ്സും. ഒടുവില്‍ നടന്ന്‍ നടന്ന്‍ ഞങ്ങള്‍ കലൂര്‍ സ്റ്റേഡിയം എത്തി. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് കയറാനുള്ള എല്ലാ വാതിലും അടച്ചിരിക്കുന്നു. പുറത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ഇവരെയും കൊണ്ട് പല വാതിലിലേക്കും പോയി ഒരു രക്ഷയുമില്ല. അപ്പോഴും മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ അവിടെ കണ്ട സെക്യൂരിറ്റികളോട് കാര്യം പറഞ്ഞു നോക്കി അവരും കൈ മലര്‍ത്തി. എല്ലാവരുടെ കയ്യിലും പാസ്‌ ഉണ്ടായിട്ടും, ഞങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ പറ്റിയില്ല.

അപ്പോളാണ് ഇതേ പ്രശ്നം പറഞ്ഞു സെഹീറും സുധീഷും എന്നെ വിളിക്കുന്നത്. ഞങ്ങള്‍ സഖരിയയെ വിളിച്ചു നോക്കി, അവന്‍റെ ഫോണ്‍ ഓഫായിരുന്നു. അകത്തു പരിപാടി തുടങ്ങിയതോടെ എന്‍റെ പിന്നാലെ വന്നിരുന്നവര്‍ അവര്‍ക്ക് എങ്ങനെ എങ്കിലും അകത്തേക്ക് കടക്കണം എന്ന് പറഞ്ഞു ബഹളം തുടങ്ങി. എന്‍റെ നിസ്സഹായത ഞാന്‍ പറഞ്ഞു നോക്കി. അതൊന്നും അവര്‍ കേള്‍ക്കുന്നില്ല. അവരെ കൊണ്ട് വന്നത് ഞാന്‍ ആയതു കൊണ്ട് അകത്തേക്ക് കൊണ്ട് പോകേണ്ട ഉത്തരവാദിത്തം എനിക്കാണ് എന്നാണ് പറയുന്നത്. സമയം പിന്നെയും കടന്നു പോയി. നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ട് കിട്ടുന്നില്ല. ഞാന്‍ കല്ല്യാണിന്‍റെ ചില പയ്യന്മാരെ പോയി കണ്ടു കാര്യം പറഞ്ഞു. നോക്കിയപ്പോള്‍ അവരും ഞങ്ങളെ പോലെ അകത്തു കടക്കാന്‍ പറ്റാതെ നില്‍ക്കുകയാണ് എന്ന് അറിഞ്ഞു. അത്ര നേരവും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ സംഘം എന്‍റെ പിന്നാലെ നടക്കുകയാണ്. ഒടുവില്‍ അവരുടെ ക്ഷമ കെട്ടു തുടങ്ങി. അവര്‍ എന്നെ പഞ്ഞിക്കിടും എന്ന ഒരു ഘട്ടം വന്നപ്പോള്‍ ഞാന്‍ അവരെ സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗത്ത്‌ നിര്‍ത്തി. എന്നിട്ട് പറഞ്ഞു " അതേ, നമ്മള്‍ ഇങ്ങനെ എല്ലാവരും കൂടെ ഈ സ്റ്റേഡിയം വലം വെച്ചിട്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ കുറച്ചു പേര്‍ എന്‍റെ കൂടെ വാ, നമുക്ക് എങ്ങനെ എങ്കിലും അകത്തേക്ക് ഇടിച്ചു കയറാം. എന്നിട്ട് ഇതിന്‍റെ ആള്‍ക്കാരെ ആരെയെങ്കിലും കണ്ടു കാര്യം പറയാം. എന്നാലെ ബാക്കിയുള്ളവര്‍ക്കും കൂടെ അകത്തു കേറാന്‍ പറ്റൂ". എന്‍റെ ആ അഭിപ്രായം അവര്‍ അംഗീകരിച്ചു. അങ്ങനെ കൂട്ടത്തില്‍ തടി മിടുക്കുള്ള മൂന്നു പേര്‍ എന്‍റെ കൂടെ വന്നു. ഞങ്ങള്‍ ഒരുമിച്ചു അങ്ങോട്ട്‌ നടക്കുമ്പോള്‍ അവിടെ ഒരു ബഹളം. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ചിലരെ പോലീസുകാര്‍ ലാത്തി വെച്ച് അടിച്ചോടിക്കുന്നു. ആ ബഹളത്തില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചിതറി ഓടി. അടി കൊള്ളാതിരിക്കാന്‍ വേണ്ടി ഞാനും ഓടി. പിന്നെ നോക്കുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന തടിയന്മാരെ കാണാനില്ല. ഞാന്‍ കുറച്ചു ദൂരെ ഒരിടത്ത് ചെന്ന് നിന്ന്‍ കിതക്കുകയാണ്. അപ്പോളാണ് സഖരിയ അകലെ നിന്ന് ഓടി വരുന്നത് കണ്ടത്. ഞാന്‍ അവനെ ഉറക്കെ വിളിച്ചു " ടാ സഖരിയാ. അവന്‍ എന്നെ കണ്ടു. "ടാ സിറാജെ, ജീവന്‍ വേണേല്‍ ഓടിക്കോ" എന്നും പറഞ്ഞാണ് അവന്‍ എന്‍റെ അടുത്തേക്ക് വരുന്നത്. ഞാന്‍ നോക്കുമ്പോള്‍ അവന്‍ എന്‍റെ അടുത്ത് നില്‍ക്കാതെ ഓട്ടം തുടരുകയാണ്. കാര്യം പറയടാ പുല്ലേ എന്നും പറഞ്ഞു ഞാനവന്‍റെ പിന്നാലെ ഓടി. ആ ഓട്ടം അവന്‍ ചെന്ന് നിന്നത് മെയിന്‍ റോഡിലാണ്. പിന്നെയാണ് അറിഞ്ഞത് ബസില്‍ ഉണ്ടായിരുന്നവര്‍ അവനെ അടിക്കാന്‍ നിന്നപ്പോള്‍ ഓടിയതാണെന്ന്. അവരുടെയൊക്കെ ധാരണ ഞങ്ങള്‍ എല്ലാവരും കല്യാണ്‍ സ്റ്റാഫ്‌ ആണെന്നാണ്. കുറെ കോള്‍സ് വന്നപ്പോള്‍ ഞങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഓഫ്‌ ചെയ്തു വെച്ചു.

കുറെ കഴിഞ്ഞു മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും അവിടെ പോയി. ആരെങ്കിലും കണ്ടാല്‍ പെട്ടെന്ന് ആളെ അറിയാതിരിക്കാന്‍ വേണ്ടി ഷര്‍ട്ടുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇട്ടാണ് പോയത്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആള്‍ക്കാരെ ആരെയും അവിടെ കാണാനില്ല. അവര്‍ അകത്തേക്ക് കയറിയോ അതോ മടങ്ങി പോയോ എന്നൊന്നും അറിയില്ല. അപ്പോള്‍ ഗേറ്റ് തുറന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ടു പേരും അകത്തേക്ക് കയറി. വെള്ളം വീണു സ്റ്റേഡിയം ആകെ നാശകോശമായി കിടക്കുന്നു. ആള്‍ക്കാരൊക്കെ അവിടെയും ഇവിടെയുമായി ചിതറി നിന്ന് പരിപാടി കാണുന്നുണ്ട്. കുറെ പേര്‍ മടങ്ങി പോകുന്നുണ്ട്. ഈ മഴയും നമുക്ക് ഒരു ആഘോഷമാക്കാം എന്നൊക്കെ മോഹന്‍ലാല്‍ പറയുന്നുണ്ട്. എങ്കിലും അതൊന്നും ആരും കേള്‍ക്കുന്നില്ല. അകത്തു വെച്ചാണ്‌ ഞങ്ങള്‍ കൂട്ടുകാരെ പലരെയും കണ്ടത്. എല്ലാവരുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെ. രാത്രി ഏറെ വൈകിയാണ് പരിപാടി കഴിഞ്ഞത്. എന്തായാലും ആര്‍ക്കും അടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നും പറഞ്ഞു ഞങ്ങള്‍ മടങ്ങി പോന്നു. പാതിരാത്രി കുറെ നേരം ഞങ്ങള്‍ എല്ലാവരും കൂടെ റോഡിലിരുന്ന്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചു. ഞങ്ങള്‍ വന്ന വണ്ടിയൊക്കെ പോയത് കൊണ്ട് വേറെ ബസില്‍ കയറിയാണ് അന്ന് ടൌണിലേക്ക് വന്നത്. വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ നാലു മണി കഴിഞ്ഞു. വന്ന ഉടനെ ഞാന്‍ കിടന്നുറങ്ങി, അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു. ഉച്ചക്ക് ഒരു മണി ആയപ്പോള്‍ ഉമ്മ എന്നെ വിളിച്ചു. ടാ ഇന്നല്ലേ നിന്‍റെ ഫ്രണ്ട് സീമയുടെ കല്യാണം? നീ പോകുന്നില്ലേ?" തലേ ദിവസത്തെ തിരക്കില്‍ ഞാന്‍ ആ കാര്യം മറന്നു പോയി. ഉറക്കത്തില്‍ പെട്ട കാരണം സമയം അറിഞ്ഞതുമില്ല. ഇനി ആ സമയത്ത് പോയിട്ടെന്തു കാര്യം? ഞാന്‍ യാത്ര ക്ഷീണം കാരണം ഉറങ്ങുന്നതല്ലേ എന്ന് കരുതിയാണത്രേ ഉമ്മ വിളിക്കാതിരുന്നത്. പിന്നീട് സീമ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞു. ആ മോഹന്‍ലാലും മഴയും കാരണമാണ് ഇതൊക്കെ സംഭവിച്ചത് എന്ന് ഞാന്‍ പറഞ്ഞു. അവള്‍ അത് കേട്ട് ചിരിച്ചു. എല്ലാം കഴിഞ്ഞിട്ട് വര്‍ഷം കുറെ കഴിഞ്ഞു. ഇന്നും എനിക്ക് ആ കല്യാണം കൂടാന്‍ കഴിയാത്തതില്‍ നല്ല വിഷമം ഉണ്ട്.

വാല്‍ക്കഷ്ണം: പിന്നീട് കുറെ നാള്‍ കഴിഞ്ഞു അന്ന് എന്‍റെ ബസിലുണ്ടായിരുന്ന കല്യാണിന്‍റെ ഒരു കസ്റ്റമറെ ഞാന്‍ ടൌണില്‍ വെച്ച് കണ്ടു. എന്നെ കണ്ടു പുള്ളി ഇങ്ങോട്ട് വന്നു ഹലോ പറയുവായിരുന്നു. എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല, പക്ഷെ അയാള്‍ക്ക് എന്നെ നല്ല ഓര്‍മ്മയുണ്ട്. അവര്‍ക്ക് ആര്‍ക്കും അന്ന് പരിപാടിയൊന്നും കാണാന്‍ പറ്റിയില്ല, എല്ലാവരും പോയ ബസില്‍ തന്നെ ടൌണില്‍ തിരിച്ചു വന്നു. പിന്നീട് കല്യാണ്‍ അവര്‍ക്ക് എന്തോ ചില്ലറ നഷ്ട്ടപരിഹാരം കൊടുക്കുകയും ചെയ്തത്രേ. അന്നുണ്ടായ കാര്യങ്ങള്‍ എല്ലാം ഞാന്‍ അയാളോട് വിശദമായി പറഞ്ഞു. അങ്ങോരെല്ലാം കേട്ട് ചുമ്മാ ചിരിച്ചതെയുള്ളൂ, അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ എന്നെ തല്ലിയൊന്നുമില്ല.

Saturday, August 2, 2014

എന്റെ അറിവും അഹന്തയും !!


ഞാന്‍ ഡിഗ്രി എല്ലാം കഴിഞ്ഞു അല്ലറ ചില്ലറ ടെസ്റ്റ്‌ എല്ലാം എഴുതി നടന്നിരുന്ന കാലം, എന്നാല്‍ അതിനു വേണ്ടി കാര്യമായി ഒന്നും പഠിക്കുകയോ തയ്യാറെടുക്കുകയോ ചെയ്തിരുന്നില്ല. അന്നും സിനിമ തന്നെ ആയിരുന്നു എന്റെ പ്രധാന വിനോദം. അത് കാരണം സ്ഥിരമായി വീട്ടില്‍ നിന്നും വഴക്ക് കേട്ടിരുന്ന കാലം. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു സ്വകാര്യ ബാങ്കിന്റെ ടെസ്റ്റ് ഞാന്‍ എഴുതി, പതിവ് പോലെ ഒരു തയ്യാറെടുപ്പും കൂടാതെയാണ് ഞാന്‍ ആ ടെസ്റ്റ്‌ എഴുതാന്‍ പോയത്. പക്ഷെ എന്തോ ആ ടെസ്റ്റ്‌ എനിക്ക് കുറച്ചു എളുപ്പമായി തോന്നി, ഉത്തരങ്ങള്‍ എല്ലാം ആത്മവിശ്വാസത്തോടെ ഞാന്‍ എഴുതി. ആ ടെസ്റ്റ്‌ ഞാന്‍ പാസ്‌ആകും എന്നൊരു വിശ്വാസം എനിക്കുണ്ടായി, പക്ഷെ അത് ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. പറഞ്ഞിട്ട് ഒടുവില്‍ റിസള്‍ട്ട് ‌ വരുമ്പോള്‍ മറിച്ചായാലോ എന്നായിരുന്നു പേടി. അങ്ങനെ ആ ടെസ്റ്റിന്റെ കാര്യം ഞാന്‍ തന്നെ മറന്നിരിക്കുന്ന ഒരു സമയത്ത് ഒരു വൈകുന്നേരം ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പേരില്‍ ആ ബാങ്കിന്റെ ഒരു കവര്‍. ആകാംക്ഷയോടെ ഞാന്‍ അത് പൊട്ടിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ഞാന്‍ പാസ്‌ ആയിരിക്കുന്നു, അടുത്ത ആഴ്ച ഇന്റര്‍വ്യൂ ഉണ്ട്, അതിനു ചെല്ലാന്‍ പറഞ്ഞു കൊണ്ടുള്ള ഒരു ലെറ്റര്‍ ആയിരുന്നു അത്. ഞാന്‍ വീട്ടില്‍ കാര്യം പറഞ്ഞു, ഉപ്പയും ഉമ്മയും സന്തോഷത്തോടെ തന്നെ അത് ചിലരോടൊക്കെ പറഞ്ഞു. ഒരു കോച്ചിംഗ് ക്ലാസ്സിനും പോകാതെ ബാങ്ക് ടെസ്റ്റ്‌ പാസ്‌ ആയതിന്റെ ചെറിയൊരു അഹങ്കാരം എനിക്കുണ്ടായി. ഇതാണോ ഇത്ര വലിയ ആനക്കാര്യം എന്ന് എല്ലാവരും പറയുന്നത് എന്ന് ഞാന്‍ ആലോചിച്ചു.

അങ്ങനെ ആ ദിവസം ഞാന്‍ രാവിലെ ആ ബാങ്കിന്റെ ടൌണിലെ ഹെഡ് ഓഫീസില്‍ പോയി. അകത്തു ഇന്റര്‍വ്യൂ നടക്കുന്നു. എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ ആത്മവിശ്വാസത്തോടെ അകത്തേക്ക് ചെന്നു. അവിടെ നാല് പേര്‍ ഇരിക്കുന്നു. എന്നോട് ഇരിക്കാന്‍ പറഞ്ഞു, ഞാന്‍ ഇരുന്നു. അവര്‍ എന്റെ സര്‍ട്ടിഫിക്കറ്റ് എല്ലാം നോക്കി. പിന്നെ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു, ഏതോ രാജ്യത്തിന്റെ കറന്സിാ, പിന്നെ reserve ബാങ്കിന്റെ എന്തോ,അങ്ങനെ ഈ നാല് പേരും നാല് ചോദ്യങ്ങള്‍ ചോദിച്ചു, ഒന്നിനും ഉത്തരം പറയാന്‍ എനിക്ക് കഴിഞ്ഞില്ല, എന്റെ ചങ്ക് വരണ്ടു, നെഞ്ചിടിപ്പ് കൂടി. ഒടുവില്‍ അവര്‍ എന്നോട് You can go " എന്ന് പറഞ്ഞു..അങ്ങനെ പരാജയപ്പെട്ടവന്റെ വേദനയുമായി തല താഴ്ത്തി ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു ഇതാണോ ഞാന്‍ അഹങ്കരിച്ച എന്റെ അറിവ്? ഇതാണോ എനിക്കുണ്ട് എന്ന് ഞാന്‍ കരുതിയിരുന്ന ആത്മവിശ്വാസം? അന്ന് ആ ബാങ്കിന്റെ പടി ഇറങ്ങുമ്പോ ഞാന്‍ മനസ്സിലാക്കി.. ഉണ്ട് എന്ന് ഞാന്‍ കരുതുന്നതല്ല യാഥാര്ത്ഥ്യം .പിന്നീട് ഒരിക്കലും അങ്ങനെയൊരു അഹങ്കാരം എനിക്ക് ഉണ്ടായിട്ടില്ല.

Tuesday, July 22, 2014

മമ്മൂട്ടിയും ലാലും എണ്‍പതുകളില്‍ !!


തെന്നിന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവുമാണ് പി. ഡേവിഡിന്റെ ഫോട്ടോകള്‍. 28 വര്‍ഷം അദ്ദേഹത്തിന്റെ ക്യാമറ സിനിമയ്ക്കു പിറകെ സഞ്ചരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി 150-ലധികം സിനിമകളില്‍ അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായി. ശോഭനാ പരമേശ്വരന്‍നായരുടെ സഹായിയായി 1963-ല്‍ സിനിമയിലെത്തിയ ഡേവിഡിന്റെ ആദ്യ ചിത്രം 'അമ്മു' ആയിരുന്നു. ആദ്യം റിലീസായ സിനിമ'റോസി'യും. 'അമരം' ആണ് അവസാന സിനിമ.

ഒട്ടേറെ അസുലഭനിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള ഡേവിഡിന്റെ ഫോട്ടോകളില്‍ പലതും മലയാള സിനിമയുടെ വസന്തകാലത്തെ ഓര്‍മപ്പെടുത്തുന്നു.

സ്‌ഫോടനം സിനിമയില്‍ മമ്മൂട്ടി മതില്‍ ചാടുന്ന രംഗം



എങ്ങനെയെങ്കിലും സിനിമയില്‍ പിടിച്ചുകയറണം എന്നാഗ്രഹിച്ചുവന്ന മമ്മൂട്ടിയെ സംബന്ധിച്ച് രണ്ടാമത്തെ സിനിമ 'സ്‌ഫോടനം' വെല്ലുവിളിതന്നെയായിരുന്നു. 1981-ല്‍ ആലപ്പുഴയിലായിരുന്നു സ്‌ഫോടനത്തിന്റെ ഷൂട്ടിങ്.സുകുമാരന്‍, സോമന്‍, ബാലന്‍ കെ. നായര്‍ തുടങ്ങി വന്‍താരനിരയുള്ള സിനിമയില്‍ മമ്മൂട്ടിയെന്ന പുതുമുഖത്തെ ആരുമത്ര ശ്രദ്ധിച്ചിരുന്നില്ല. ചെമ്പിലെ വീട്ടില്‍നിന്ന് സ്വന്തം ലാംബര്‍ട്ടാ സ്‌കൂട്ടറിലാണ് മമ്മൂട്ടി ദിവസവും ലൊക്കേഷനില്‍ വന്നിരുന്നത്. ലൊക്കേഷനില്‍ എത്തിയാല്‍ സീനിയറായ നടീനടന്മാരുടെയടുത്ത് പോകാനും അവരോട് സംസാരിക്കാനുമൊക്കെ പേടിയായിരുന്നു അദ്ദേഹത്തിന്.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം മമ്മൂട്ടിക്ക് റോളുണ്ട്. മമ്മൂട്ടി, ഷീല, ബാലന്‍ കെ. നായര്‍ എന്നിവരുടെ കോമ്പിനേഷന്‍ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ബാലന്‍ കെ. നായര്‍ക്കു നേരെ മമ്മൂട്ടി വെട്ടുകത്തി വീശുന്ന രംഗമാണ്. വളരെ ഇമോഷണലായി വേണം അഭിനയിക്കാന്‍. ആക്ഷന്‍ പറഞ്ഞതും മമ്മൂട്ടിയുടെ കൈ വിറയ്ക്കാന്‍ തുടങ്ങി. താന്‍ ചെയ്യുന്നത് ശരിയാവുന്നില്ല എന്ന് മമ്മൂട്ടിക്കു തന്നെ ബോധ്യമുണ്ട്. ജോലി നന്നായി ചെയ്യണം എന്ന ആഗ്രഹമുണ്ട് അദ്ദേഹത്തിന്. അതാണ് കൂടുതല്‍ ടെന്‍ഷനടിപ്പിക്കുന്നതും.

മമ്മൂട്ടിയെ അടുത്തുകിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു, 'താങ്കള്‍ ഒരു വക്കീലല്ലേ. സിനിമയില്‍ ശരിയായില്ലെങ്കില്‍ ആ ജോലി നന്നായി ചെയ്യാമല്ലോ. ഇങ്ങനെ ടെന്‍ഷനടിക്കുന്നത് എന്തിനാണ്?'
'എനിക്ക് സിനിമയില്‍ വിജയിക്കണം. ഇതില്‍നിന്ന് പുറത്താകുന്നത് എനിക്കാലോചിക്കാന്‍പോലും പറ്റില്ല,' സിനിമയോടുള്ള അടങ്ങാത്ത ആവേശം മമ്മൂട്ടിയുടെ വാക്കുകളില്‍ നിറഞ്ഞു.
സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ചില കാര്യങ്ങള്‍ക്ക് നിര്‍ബന്ധം പിടിക്കും. ഷൂട്ടിങ്ങിന്റെ അവസാന നാളുകളില്‍ മമ്മൂട്ടി ജയില്‍ ചാടിവരുന്ന സീന്‍ ഷൂട്ടുചെയ്യുന്നു. 12 അടി ഉയരമുള്ള മതിലില്‍ നിന്ന് താഴോട്ട് ചാടണം. ഡ്യൂപ്പിനെ വെക്കാമെന്ന് പലരും പറഞ്ഞു. പക്ഷേ, വിശ്വംഭരന് ഒരേവാശി, 'ഡ്യൂപ്പൊന്നും വേണ്ട. മമ്മൂട്ടി തന്നെ ചാടട്ടെ.'

മമ്മൂട്ടി ടെന്‍ഷനടിക്കാന്‍ തുടങ്ങി, 'അയ്യോ... ഇത്രേം ഉയരത്തില്‍ നിന്നു ചാടിയാല്‍ എന്റെ കാല്... ഡ്യൂപ്പ് ചെയ്താല്‍ പോരെ...'

'വേണ്ട.... വേണ്ട.... താന്‍ തന്നെ ചാടണം.' വിശ്വംഭരന്‍ വാശിയിലാണ്.
സിനിമയില്‍ ഇങ്ങനെയുള്ള ചില സംഗതികളുണ്ട്. തുടക്കക്കാരാണെങ്കില്‍ വെറുതെ ദ്രോഹിക്കും. അതുകണ്ട് മറ്റുള്ളവര്‍ രസിക്കുകയും ചെയ്യും. പുതുമുഖങ്ങള്‍ക്കിരിക്കട്ടെ ചെറിയൊരു റാഗിങ് എന്നാവാം.

മമ്മൂട്ടിയെ ഏണിവെച്ച് മതിലിനു മുകളില്‍ കയറ്റിയിരുത്തി. അദ്ദേഹം അവിടെയിരുന്ന് ദയനീയഭാവത്തില്‍ എല്ലാവരേയും നോക്കുന്നുണ്ട്, 'ചാടണോ വേണ്ടയോ?' പക്ഷേ, സിനിമയില്‍ നില്ക്കണമെങ്കില്‍ ചാടിയേ പറ്റൂ. അതുകൊണ്ട് മമ്മൂട്ടി ചാടും എന്ന് ഉറപ്പാണ്.

'സ്റ്റാര്‍ട്ട് ക്യാമറ... ആക്ഷന്‍,' വിശ്വംഭരന്‍ അലറി.
'ചാടെടോ' എന്ന ആജ്ഞ കേട്ടതും മമ്മൂട്ടി ഒറ്റച്ചാട്ടം.
'ബ്‌ധോം!' ദാ കിടക്കുന്നു നിലത്ത്. കാലു രണ്ടും ഉളുക്കി നടക്കാന്‍ പറ്റാതായ മമ്മൂട്ടിയെ താങ്ങിയെടുത്താണ് കസേരയിലിരുത്തിയത്. ഉളുക്കിയ കാലുമായാണ് പിന്നീടുള്ള സീനുകളില്‍ മമ്മൂട്ടി അഭിനയിച്ചത്.
ഒരിക്കല്‍ മമ്മൂട്ടിയുടെ പച്ചയും വെള്ളയും പെയിന്റടിച്ച സ്‌കൂട്ടറില്‍ ഞാനും അദ്ദേഹവുംകൂടി ആലപ്പുഴയില്‍നിന്ന് എറണാകുളംവരെ യാത്രചെയ്തു. ഞാനാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിറകിലിരുന്ന് മമ്മൂട്ടി സംസാരിച്ചത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. സിനിമയില്‍ വിജയിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയം മമ്മൂട്ടിയില്‍ അന്നേ കാണാമായിരുന്നു.

'അഹിംസ'യില്‍ മോഹന്‍ലാല്‍



ഊട്ടിയില്‍ 'പൂച്ചസന്ന്യാസി'യുടെ സെറ്റില്‍ ഒരു യുവാവ് വന്നു. എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ, എത്ര ആലോചിച്ചിട്ടും എനിക്ക് ആളെ പിടികിട്ടുന്നില്ല. സെറ്റില്‍ സുകുമാരിച്ചേച്ചിയോട് വളരെ എളിമയോടെ സംസാരിക്കുന്നുണ്ട് ആ യുവാവ്. അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ സുകുമാരിച്ചേച്ചിയോട് ചോദിച്ചു, ''ആരാണ് ആ ചെറുപ്പക്കാരന്‍?''.
''മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ച പയ്യനാണ്,'' അവര്‍ പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ എനിക്ക് ഓര്‍മവന്നു. മോഹന്‍ലാല്‍ എന്ന പുതുമുഖനടനാണത്. അതുകഴിഞ്ഞ് ലാല്‍ മദ്രാസിലെത്തി. പിന്നെ 'ഹലോ മദ്രാസ് ഗേളി'ല്‍ ഞങ്ങള്‍ ഒരുമിച്ച് ജോലിചെയ്തു.

ഞാനുമായി സൗഹൃദത്തിലായതോടെ വീട്ടിലെ നിത്യസന്ദര്‍ശകനായി ലാല്‍.സമയംകിട്ടുമ്പോഴൊക്കെ പുഷ്പാനഗറിലെ എന്റെ വീട്ടില്‍ വരും. വീട്ടില്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് അമ്മയെ വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ വീട്ടിലെ ഫോണിന് ബില്ല് കൂടാതിരിക്കാന്‍, വീട്ടിലെ ഫോണിലേക്ക് വിളിച്ച് അമ്മയോടു പറയും തിരിച്ചുവിളിക്കാന്‍. അമ്മയോട് ലാല്‍ സംസാരിക്കുന്നത് കാണാന്‍, നല്ല രസമാണ്. അമ്മയോടുള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹത്തിന്റെ സംസാരത്തിലും ഭാവത്തിലുമൊക്കെ ഉണ്ടാകും. കസേരയില്‍ ഇരിക്കില്ല. എണീറ്റുനിന്നാണ് സംസാരം. സിനിമയില്‍ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നുമൊക്കെ ലാല്‍ അമ്മയോട് പറയുന്നതുകേള്‍ക്കാം. പക്ഷേ, തന്റെ പ്രയാസങ്ങളൊന്നും അമ്മയെ അറിയിക്കില്ല. അമ്മ വിഷമിക്കരുത് എന്നുകരുതിയിട്ട്.

അല്പം മദ്യം കഴിക്കുന്നത് ലാലിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പലതവണ മദ്യം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ലാല്‍ കൂടുതല്‍ നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനും രസികനുമായിരുന്നു. നമ്മളെ കെട്ടിപ്പിടിക്കും, ഉമ്മവെക്കും ഗോഷ്ടികള്‍ കാണിക്കും. എത്ര മദ്യപിച്ചാലുംശരി അമ്മയ്ക്ക് ഫോണ്‍ചെയ്യുമ്പോള്‍ കുടിച്ചിട്ടുണ്ട് എന്നു തോന്നില്ല. ലാലിന് അമ്മയോടുള്ള സ്‌നേഹത്തിനു മുന്നില്‍ മദ്യത്തിന്റെ ലഹരിപോലും പെട്ടെന്ന് അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നും. രാത്രി വൈകിയാല്‍ ലാലിനെ ഞാനെന്റെ സ്‌കൂട്ടറില്‍ താമസസ്ഥലത്ത് കൊണ്ടുവിടും. യാത്രയിലുടനീളം എന്നെ നുള്ളിയും തോണ്ടിയും തമാശപറഞ്ഞുമൊക്കെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും.
നടന്റെ ചലനങ്ങള്‍ കൃത്യമായി മനസ്സിലാക്കാറുണ്ട് പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍. ആ നിലയില്‍ ഞാന്‍ ഏറെ കൗതുകത്തോടെയും അദ്ഭുതത്തോടെയും നിരീക്ഷിച്ചിട്ടുള്ള നടനാണ് ലാല്‍. അദ്ദേഹം ശബ്ദം കൊണ്ടല്ല, ശരീരംകൊണ്ടാണ് അഭിനയിക്കുക.

ഒരാളെ ചിരിപ്പിക്കാനോ കരയിക്കാനോ ലാലിന് ഡയലോഗുകളുടെ ആവശ്യം വരാറില്ല. ആര്‍ട്ട് ഡയറക്ടറായിരുന്ന രാധാകൃഷ്ണന്‍ ചെയ്ത ആദ്യ സിനിമ 'നിമിഷങ്ങള്‍' , കോട്ടയത്ത് ഷൂട്ടിങ് നടക്കുന്നു. ഞാനും രാധാകൃഷ്ണനും ആ സിനിമയുടെ ക്യാമറാമാനും ലാലും ഒരുമിച്ചൊരു കാറിലാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. കാറ് പുറപ്പെടാന്‍തുടങ്ങിയതും ലാല്‍ തമാശ പറയാന്‍തുടങ്ങി. ഞങ്ങള്‍ ചിരിച്ചുചിരിച്ച് വശംകെട്ടു. ഒടുവില്‍ സഹിക്കാതായപ്പോള്‍ ക്യാമറാമാന്‍ ലാലിനോട് പറഞ്ഞു, ''കോട്ടയമെത്തുംവരെ താങ്കള്‍ക്ക് മിണ്ടാതിരിക്കാന്‍പറ്റുമോ?'' ഓകെ പറഞ്ഞ ലാല്‍ കോട്ടയമെത്തുംവരെ ഒരക്ഷരം മിണ്ടിയില്ല. പക്ഷേ, അങ്ങ് എത്തുംവരെ ലാല്‍ ഞങ്ങളെ ചിരിപ്പിച്ചു കൊന്നു, മുഖംകൊണ്ടും ശരീരം കൊണ്ടും തമാശകള്‍ കാണിച്ച്.

'അഹിംസ'യുടെ ഷൂട്ടിങ്ങിനായി കോഴിക്കോട്ട് മഹാറാണിയില്‍ താമസിക്കുന്നു. എല്ലാവരും ഒത്തുകൂടി മദ്യപിക്കുകയാണ്. മേക്കപ്പ് മാന്‍ എം.ഒ. ദേവസ്യയ്ക്കാണ് മദ്യം ഒഴിച്ചുകൊടുക്കുന്ന ഡ്യൂട്ടി. എനിക്കും ലാലിനും പുറമെ രതീഷ്, ജയാനന്‍ വിന്‍സന്റ്, ഐ.വി. ശശി, ബാലന്‍ കെ. നായര്‍ എന്നിവരെല്ലാമുണ്ട്. രാത്രി രണ്ടുമണിവരെ നീണ്ടു മദ്യപാനം. മദ്യം അല്പം അകത്തായപ്പോള്‍ ലാല്‍ തമാശകള്‍ തുടങ്ങി. ഹോട്ടലിന്റെ നിലത്ത് നീണ്ടുനിവര്‍ന്നു കിടന്നു. എന്നിട്ട് ഉറക്കെ വിളിച്ചുചോദിച്ചു, ''ചാരിത്ര്യം വില്‍ക്കാനുണ്ടോ, ചാരിത്ര്യം വില്ക്കാനുണ്ടോ....'' സ്ത്രീക്കമ്പക്കാരന്‍ എന്ന മട്ടില്‍ തന്നെ പരിഹസിക്കുന്നവരെ കളിയാക്കുകയായിരുന്നു ലാല്‍.

Credits : Mathrubhmi

Thursday, July 10, 2014

കിരീടം സിനിമയിലെ അവസാനരംഗങ്ങള്‍ !!


മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സിനിമ, കിരീടം പുറത്തിറങ്ങിയിട്ട് ജൂലായ് 4-ന് 25 വര്‍ഷം തികയുന്നു. തിരക്കഥയില്‍ നിന്ന് ചില ഭാഗങ്ങള്‍ . ലോഹിതദാസ് എന്ന അപൂര്‍വ്വപ്രതിഭയുടെ രചനാപാടവം വിളിച്ചറിയിക്കുന്ന കീരിടം മലയാളത്തിലെ ഏറ്റവും മികവുറ്റ തിരക്കഥകളിലൊന്നാണ്.



കേശുവിന്റെ വീട്
പകല്‍
കരയുന്ന കുഞ്ഞില്‍ നിന്നാരംഭം. കേശുവിന്റെ ഭാര്യ അവനെ മാറിലിട്ട് കരച്ചിലടക്കാന്‍ ശ്രമിക്കുന്നത് സേതുവിന്റെ കാഴ്ചപ്പാടില്‍. മുറ്റത്തു നില്ക്കുന്ന സേതു ആകാംക്ഷയോടെ പുറത്തേക്കു നോക്കുന്നു. കുട്ടി കരച്ചിലടക്കിയി
രിക്കുന്നു.
അവന്റെ കാഴ്ചപ്പാടില്‍ കേശു പുറത്തുനിന്നും ധൃതിയില്‍ വരുന്നു. അവന്‍ പറയാന്‍ മടിച്ച്
കേശു: സേതൂ...
സേതു: കാശ് കിട്ടീല്ലേ...?
കേശു: കാശ് കിട്ടി. കൃഷ്ണമ്മാവനെ കണ്ടപ്പൊ ഒരു കാര്യറിഞ്ഞു.
ജോസും പാര്‍ട്ടീം ഇന്നലെ വീട്ടീക്കേറി വല്ല്യ അക്രമം കാണിച്ചു. അച്ഛനുണ്ടായിരുന്നില്ല. രമേശനും അമ്മേം ആശുപത്രീലാ.
(അയാള്‍ തളര്‍ന്നുപോകുന്നു.)
വെഷമിച്ചിട്ടെന്താ കാര്യം. നീയിനി അങ്ങോട്ടു പോകണ്ട.
സേതു: ഇല്ല കേശൂ. എനിക്കു പോണം. എന്നെ അവര്‍ക്കു കിട്ടീല്ലെങ്കില്‍ അവരെന്റെ കുടുംബം തകര്‍ക്കും. എനിക്കു വേണ്ടി അവര്...
ഇല്ല... ഞാന്‍ പോണു.
കേശു: സേതു നമുക്കൊന്നാലോചിച്ചിട്ട്.
സേതു: ആലോചിക്കാനൊന്നൂല്ല. പോയേ തീരൂ.
കേശു: ഈ കാശ് കയ്യില് വച്ചോ.
(അവന്‍ കാശ് കൊടുക്കുന്നു.)
സേതു: ഇനി എനിക്കു പണം വേണ്ട.
(അവന്‍ പെട്ടെന്ന് നടക്കുന്നു. പിന്നെ നിന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചുവന്ന്)
നമ്മള്‍ പിരിയ്വാണ്. ഞാന്‍ മരിച്ചുപോയാല്‍ എന്റെ അച്ഛനെ കണ്ട് നീ പറയണം. ലോകത്തൊരാളേയും ഞാനിത്രമാത്രം
സ്‌നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാന്‍ തകര്‍ത്തു. മാപ്പു പറഞ്ഞൂന്നു പറയണം.
(കേശുവിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. അയാള്‍ സേതുവിന്റെ കൈകളില്‍ ബലമായി പിടിച്ച്.)
കേശു: സേതൂ...
സേതു: തിരിച്ചടിക്കാന്‍ ശക്തിയില്ല. അവര്‍ക്കു വേണ്ടതെന്റെ ജീവനാണ്. ആ കടം വീട്ടാനാണ് പോകുന്നത്.
കേശു: ഞാനും വരാം സേതൂ. ഞാനുമുണ്ടെടാ നിന്റൊപ്പം. തിരിച്ചടിക്കാനാണെങ്കില്‍ തിരിച്ചടിക്കാന്‍.
(കണ്ണുനീരിന്റെ നനവോടെ സേതു മന്ദഹസിച്ചു- നിഷേധാര്‍ഥത്തില്‍ തലയാട്ടി. കുഞ്ഞ് വീണ്ടും കരയാനാരംഭിച്ചിരിക്കുന്നു. സേതു നോക്കുന്നു. അമ്മയുടെ കയ്യില്‍ കുഞ്ഞ് കരയുന്നു.)
സേതു: മതി... സന്തോഷായി. ദാ നിന്റെ മോന്‍ കരയുന്നു. അവനെ
കരയിക്കാതിരിക്ക്. ചെല്ല്.
(കേശുവിനെ വിട്ട് സേതു ഓടിയിറങ്ങിപ്പോകുന്നു.)

ആശുപത്രി
പകല്‍
ആശുപത്രി കട്ടിലില്‍ രമേശന്‍ കിടക്കുന്നു. അവന്റെ തലയ്‌ക്കൊരു കെട്ടുണ്ട്.
ലത കട്ടിലിനടുത്തുനില്ക്കുന്നു. സേതു നടന്നു വരുന്നു. ലത അയാളെ കണ്ടു കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുന്നു.
ലത: ഏട്ടന്‍ പോ. ഏട്ടനിവിടെ നില്ക്കണ്ട. അവരേട്ടനെ കൊല്ലും.
(അയാള്‍ അനിയത്തിയെ ആശ്വസിപ്പിച്ചുകൊണ്ട്.)
സേതു: അയ്യേ... കരയ്വാ...? ആളുകള് കാണില്ലെ. ഇത്ര വല്ല്യ പെണ്‍കുട്ടി.
(അവന്‍ രമേശനെ തലോടി.)
നിന്നെ കൊറെ ഉപദ്രവിച്ചോ.
രമേശന്‍ :ഇല്ല.
സേതു: സാരമില്ല. ഇനി നിങ്ങളെ ആരും ഒന്നും ചെയ്യില്ല.
രമേശന്‍ :അയാള്‍ടെ ദേഷ്യം തീര്‍ന്നോ.
സേതു: തീരും. നീ നന്നായി പഠിക്കണം. ഇവളെപ്പോലെ ഒഴപ്പരുത്. വക്കീലൊന്ന്വാവണ്ട. ഒരു സബ് ഇന്‍സ്‌പെക്ടറാവണം. അച്ഛന്റെ മോഹം നീ നടത്തിക്കൊടുക്കണം.
(ലതയുടെ നേരെ തിരിഞ്ഞ്)
നിന്നോടെന്താ ഏട്ടന്‍ പറയ്വാ... വെച്ചുവെളമ്പാന്‍ ധാരാളം ആളുകളുള്ള ഒരു വീട്ടിലേക്ക് വീട്ടമ്മയായിപ്പോകാന്‍ ഭാഗ്യോണ്ടാവും. മണ്ടൂസ്...
(അയാളവളെ നെഞ്ചിനോടു ചേര്‍ത്തു.)
അമ്മ എവിട്യാ കെടക്കുന്നത്.
ലത: എഫ് റ്റു ലാ.

ആശുപത്രി
പകല്‍
അമ്മയുടെ കട്ടില്‍. അച്ഛന്‍ സ്റ്റൂളില്‍ ഇരിക്കുന്നു. സേതു വരുന്നു. അമ്മയുടെ കട്ടിലിലേക്കിരുന്നു. അച്ഛന്‍ എഴുന്നേറ്റ് മാറിനില്ക്കുന്നു.
സേതു: അമ്മേ...
(അമ്മ കണ്ണു തുറന്നു. അവര്‍ വിതുമ്പാന്‍ തുടങ്ങുന്നു.)
കരയല്ലേ അമ്മേ...
അമ്മ: എന്തിനാ ഇപ്പൊ ഇങ്ങ്ട് വന്നത്. വേഗം പോയി രക്ഷപ്പെട്.
അച്ചുതന്‍: ഏതെങ്കിലൊര് നാട്ടില് ജീവിച്ചിരിക്കുന്നൂന്ന് അറിഞ്ഞാ മാത്രം
മതി ഞങ്ങള്‍ക്ക്.
സേതു: ഞാന്‍ പോവ്വാണ്. യാത്ര ചോദിക്കാനാണ് വന്നത്.
അമ്മ: വേഗം പോ.
(അയാള്‍ എഴുന്നേറ്റു. അച്ഛന്‍ വിഷാദം കനപ്പിച്ച മുഖവുമായി നില്ക്കുകയാണ്. അവര്‍ പരസ്​പരം നോക്കി. പിന്നെ, പെട്ടെന്നു കുനിഞ്ഞ് ആ പാദത്തില്‍ തൊട്ട് അവന്‍ ധൃതിയില്‍ നടന്നുപോകുന്നു. പൊള്ളലേറ്റപോലെ അച്ചുതന്‍ നായര്‍ നില്ക്കുന്നു.)

ആശുപത്രി
ഗേറ്റ്
സേതു ഗേറ്റിലേക്കെത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പെട്ടെന്ന് അവന്‍ കാണുന്നു. കൃഷ്ണമ്മാവന്‍, ദേവി എന്നിവര്‍ വരുന്നു. ദേവി ധാരാളം വളകളും മറ്റും അണിഞ്ഞിരിക്കുന്നു.
കൃഷ്ണന്‍: എപ്പൊ വന്നു...?
(ദേവി മുഖം കുനിച്ചുനില്‍ക്കുകയാണ്. കൃഷ്ണമ്മാവന്‍ ഒന്നു നോക്കി നടന്നു നീങ്ങിനില്‍ക്കുന്നു.)
സേതു: ദേവീ...
(അവള്‍ മുഖമുയര്‍ത്തി നോക്കി. ആ കണ്ണുകള്‍ പൊട്ടിയൊഴുകാന്‍ കാത്തുനില്‍ക്കുന്നു.)
കാണണംന്ന് ഒരാശയുണ്ടായിരുന്നു. അതും നടന്നു... ധാരാളം കുട്ടികളോടൊപ്പം ദേവി ഇരിക്കുന്നൊരു സ്വപ്‌നം കണ്ടു, ഒരിക്കല്‍... കൗരവപ്പട...
(അയാള്‍ മന്ദഹസിച്ചു. ദേവി നിറകണ്ണുകളോടെ നോക്കി. അവരുടെ മുഖങ്ങളില്‍ വെള്ളത്തുള്ളികള്‍ വീഴാന്‍ തുടങ്ങുന്നു.)
നനയണ്ട...
(നെറുകയില്‍ കൈമറച്ച് അയാള്‍ നടന്നുപോകുന്നു. ചളിവെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ അയാള്‍ നടന്നുപോകുന്നത് ദേവിയുടെ കാഴ്ചപ്പാടില്‍.)

ബാര്‍
ബാര്‍ കൗണ്ടറില്‍ ജോസ് മദ്യം മോന്തുന്നു. അനുചരന്മാരില്‍ ഒരാള്‍ നനഞ്ഞുകുതിര്‍ന്ന് ഓടിവരുന്നു.
അയാള്‍: ജോസേട്ടാ.... സേതുമാധവന്‍ എത്തീട്ടുണ്ട്.
ജോസ്: എവിടെ ആ പന്നി...?

മാര്‍ക്കറ്റ്
വൈകുന്നേരം
മഴയില്‍ നനഞ്ഞ അന്തിച്ചന്ത. മാര്‍ക്കറ്റിനു നടുവില്‍ സേതു ഒരു ബലിമൃഗത്തെപ്പോലെ ഇരിക്കുന്നു. അയാള്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു.
ഓട്ടിന്‍പുറങ്ങളില്‍നിന്നും വെള്ളം തുള്ളിയിട്ടുവീഴുന്നു. വീണ്ടും തോര്‍ന്ന മഴ. പലരും വിചിത്രമായ ഒരു കാഴ്ച കാണുന്നതുപോലെ നോക്കിനില്‍ക്കുന്നു.
ജോസിന്റെ കാര്‍ വന്നുനില്‍ക്കുന്നു. ഡോര്‍ തുറന്ന് ജോസ് ഇറങ്ങുന്നു. കൈയില്‍ ഒരു കഠാരയും ഇരുമ്പുവടിയുമുണ്ട്.
അവര്‍ സേതുവിനുനേരെ ഓടിയടുക്കുന്നു.സേതു എഴുന്നേറ്റുനിന്നു. വേട്ടമൃഗത്തെ കണ്ടതുപോലെ ജോസ് അണച്ചുകൊണ്ട് ഒന്നു ചിരിച്ചു-
സേതു: ചിരിക്കണ്ട... ചാവാന്‍ കണക്കാക്ക്യാ വന്നത്... പൊരുതിച്ചാവാന്‍...
(ജോസ് ആക്രമിക്കുന്നു - ഘോരമായ ഒരു സംഘട്ടനം. വല്ലാത്ത ഒരാവേശത്തോടെയുള്ള കടന്നാക്രമണമാണ്. സേതുവിന്റെ കാഴ്ചക്കാരുടെ എണ്ണം കൂടുന്നു. അവരില്‍ ജോസിന്റെ അനുചരന്മാരുമുണ്ട്.
ഒടുവില്‍ ജോസിനെ കച്ചിവടിക്കടിച്ച് വീഴ്ത്തുന്നു. അയാളുടെ തല സേതു അടിച്ചുപൊളിക്കുന്നു. ജോസ് പിടഞ്ഞുകൊണ്ടലറിവിളിക്കുന്നു.
സേതു തിരിഞ്ഞു-
സേതു: ഇനി ആര്‍ക്കാടാ എന്റെ ജീവന്‍ വേണ്ടത്... ചങ്കൂറ്റണ്ടെങ്കില്‍
എറങ്ങിവാടാ... കൊതി തീരെ കൊല്ലണം എനിക്ക്.
(അയാള്‍ക്ക് വല്ലാത്ത മതിഭ്രമം ബാധിച്ചതുപോലെയാണ്.
പോലീസ് ജീപ്പ് ഇരമ്പി വന്നു നില്‍ക്കുന്നു. എസ്.ഐ., എ.എസ്.ഐ., ആന്റണി തുടങ്ങിയവര്‍ ചാടിയിറങ്ങുന്നു. താഴെ കിടന്ന കത്തിയെടുത്ത്)
സേതു: മുന്നോട്ടടുക്കരുത്... അടുത്തു വന്നാല്‍ ആരാണെന്നു ഞാന്‍ നോക്കില്ല...
(എസ്.ഐ.യും സംഘവും നിന്നു)
എസ്.ഐ: സേതൂ... കത്തി താഴെയിട്...
(എസ്.ഐ. മുന്നോട്ടടുക്കാന്‍ ശ്രമിക്കുന്നു. സേതു അയാള്‍ക്കെതിരെ കുതിച്ചു.)
സേതു: അടുക്കരുതെന്നല്ലേ പറഞ്ഞത്.
(എസ്.ഐ. പിന്നോട്ടോടിപ്പോകുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അച്ചുതന്‍നായര്‍ വരുന്നു. അയാള്‍ ഈ രംഗം കണ്ട് ഞെട്ടി. ജോസ് അലറിക്കരയുന്നു. പെട്ടെന്ന് സേതു ഓടിച്ചെന്ന് അയാളുടെ നെഞ്ചിലേക്ക് തുടരെത്തുടരെ കുത്തി.)
അച്ചുതന്‍: സേതൂ....
(സേതു കത്തിയുമായി തിരിഞ്ഞ്)
കത്തി താഴെ ഇട്ടാ...
(അദ്ദേഹം അവനോടടുക്കുന്നു.)
സേതു: അടുക്കരുത്...
അച്ചുതന്‍: സേതൂ... അച്ഛനാടാ പറയുന്നെ...
(അദ്ദേഹത്തിന്റെ കണ്ഠമിടറി)
മോനേ... കത്തി താഴെ ഇടാനാ പറയണത്...
(സേതുവിന്റെ കാഴ്ചപ്പാടില്‍ അച്ഛന്‍. തകര്‍ന്ന ഒരു മനുഷ്യനെപ്പോലെ യാചിച്ചുകൊണ്ട് നില്‍ക്കുന്നു. അവന്റെ കൈ താഴ്ന്നു. മുഖത്തെ രൗദ്രഭാവം മറഞ്ഞു. വല്ലാത്ത ഒരു തളര്‍ച്ച അയാളെ ബാധിക്കുന്നു.)
കത്തിയെറിഞ്ഞുകളഞ്ഞ് വെറും മണ്ണില്‍ കുനിഞ്ഞിരുന്ന് ഒരു കുഞ്ഞിനെപ്പോലെ അയാള്‍ വിതുമ്പിക്കരയുന്നു. എസ്.ഐ.യും സംഘവും അവനടുത്തേക്ക്. അവരവനെ വളയുന്നു.)

പോലീസ് സ്റ്റേഷന്‍
എസ്.ഐ.യുടെ മുറി
അച്ചുതന്‍ നായര്‍ കടന്നുവന്ന് സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം ഒരു പേപ്പര്‍
എസ്.ഐക്ക് നീട്ടി.
എസ്.ഐ: എന്താ ഇത്...
അച്ചുതന്‍: സേതുമാധവന്റെ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്. അയാള്‍ യോഗ്യനല്ല. അയാളൊരു നൊട്ടോറിയസ് ക്രിമിനല്‍ ആണ്.
(എസ്.ഐ. സഹതാപത്തോടെ നോക്കുന്നു. അച്ചുതന്‍ നായര്‍ സല്യൂട്ട് ചെയ്യുന്നു. തിരിയുമ്പോള്‍ അയാളുടെ കാഴ്ചപ്പാടില്‍ സ്റ്റേഷന്‍ കേഡികളുടെ ലിസ്റ്റ്...)
ഒരു പുതിയ ചിത്രം പതിപ്പിക്കുകയാണ് ഒരു പോലീസുകാരന്‍;
സേതുമാധവന്റെ. ആ ചിത്രം സ്‌ക്രീനില്‍ നിറയുമ്പോള്‍...

Cr: Mathrubumi


Wednesday, July 2, 2014

ഷെറപ്പോവയ്ക്ക് ഒരു തുറന്ന കത്ത്


സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞതിന് മലയാളി യുവത്വത്തിന്റെ തെറിയഭിഷേകം ഏറ്റുവാങ്ങുന്ന ടെന്നീസ് താരം മരിയ ഷെറപ്പോവയ്ക്ക് ഒരു തുറന്ന കത്ത്. കെ. പി റഷീദ് എഴുതുന്നു.



പ്രിയപ്പെട്ട മരിയ ഷറപ്പോവാ,

സത്യത്തില്‍ ഇങ്ങനെയൊന്നുമല്ല ഈ കത്ത് തുടങ്ങേണ്ടത്. പെണ്ണുങ്ങളെ വിളിക്കാവുന്ന മലയാളത്തിലെ ഏതെങ്കിലും പച്ചത്തെറിയില്‍ തുടങ്ങണം. അല്ലെങ്കില്‍ ഇംഗ്ലീഷിലോ അതല്ലെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ വെച്ച് റഷ്യനിലോ ആക്കി കത്ത് തുടങ്ങണം. എന്തായാലും തുടങ്ങേണ്ടത് തെറിയില്‍ തന്നെയാണ് എന്നതില്‍ കറ കളഞ്ഞ മലയാളിയായ ഈയുള്ളവന് സംശയമേയില്ല.

മരിയ ഷറപ്പോവ, നിങ്ങള്‍ ചെയ്ത കുറ്റം എത്ര ഗുരുതരമാണ് എന്ന് നിങ്ങള്‍ക്കറിയുമോ? സച്ചിന്‍ ടെണ്ടുല്‍ക്കറിനെ നിങ്ങള്‍ക്കറിയില്ല പോലും. നിങ്ങളെപ്പോലെ ഞങ്ങളുടെ പത്രങ്ങളും ചാനലുകളും ഇത്രയേറെ പടം കൊടുത്തു പ്രോല്‍സാഹിക്കുന്ന ഒരാള്‍ ഇക്കാണിച്ചത്, ചുരുങ്ങിയത് ഉടുതുണി അഴിച്ച് പെരുവഴിയില്‍ നിര്‍ത്തി കല്ലെറിഞ്ഞു കൊല്ലേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റം തന്നെയാണ്. എന്നിട്ടും അതു ചെയ്യാതെ ഞങ്ങളുടെ ഡാറ്റ കാശ് ചെലവാക്കി, ഞങ്ങളുടെ കമ്പ്യൂട്ടറിലും മൊബൈലിലും കുത്തിപ്പിടിച്ചിരുന്ന് 'വെവരമറിയിച്ചു'തന്നത് ഞങ്ങളുടെ മര്യാദയാണ്. അത് ഞങ്ങളുടെ മഹത്തായ സംസ്കാരമാണ്. നിങ്ങള്‍ക്കറിയാമല്ലോ, നൂറ് ശതമാനം സാക്ഷരതയുള്ളവരാണ് ഞങ്ങള്‍.

ഇന്നലെയാണ്, ഫേസ്ബുക്കില്‍നിന്ന് ഞാനും ആ വിവരമറിഞ്ഞ് ഞെട്ടിയത്. നിങ്ങളാ കൊടും ക്രൂരത ചെയ്തിരിക്കുന്നു! tennisworldusa.org എന്ന അമേരിക്കന്‍ ടെന്നീസ് വാര്‍ത്താ പോര്‍ട്ടല്‍ ഗോസിപ്പ് മട്ടില്‍ പറഞ്ഞ വെറുമൊരു വാര്‍ത്ത ആയിരുന്നെങ്കിലും 123 കോടി ഇന്ത്യക്കാരെ ബാധിക്കുന്ന ഏറ്റവും സുപ്രധാനമായ വാര്‍ത്ത എന്ന നിലയില്‍ ഞങ്ങടെ മാധ്യമങ്ങളെല്ലാം അതു പറയുക തന്നെ ചെയ്തു. വിംബിള്‍ഡണ്‍ കളിക്കിടെ റോയല്‍ ബോക്സില്‍ ഇരുന്ന ഡേവിഡ് ബെക്കാമിനെക്കുറിച്ച് അങ്ങേര് വലിയ പുലിയാണെന്ന് പറഞ്ഞ നിങ്ങളോട് അപ്പുറത്തിരിക്കുന്നത് ഞങ്ങളുടെ കണ്‍കണ്ട പടച്ചവന്‍ സച്ചിന്‍ ടണ്ടുല്‍ക്കറാണെന്നും അതാരാണെന്ന് അറിയില്ലേ എന്നും പത്രക്കാരന്‍ ചോദിച്ചപ്പോള്‍, അറിയില്ലെന്ന് നിങ്ങള്‍ പറഞ്ഞു എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ ഇടനെഞ്ചു തകര്‍ന്നു പോയി. എങ്ങിനെ നിങ്ങള്‍ക്ക് അതിനു കഴിഞ്ഞു, എന്റെ മരിയാ ഷറപ്പോവേ!



നിങ്ങളെ ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ മറക്കരുത്. നിങ്ങളെന്നല്ല ടെന്നീസ് കളിക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും എബിസിഡി മുഴുവന്‍ ഞങ്ങള്‍ക്ക് കാണാപ്പാഠമാണ്. തുണി ഉടുക്കുന്നതിലെ കുഴപ്പമാണ് ഇന്നാട്ടിലെ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യാനും തോണ്ടാനും കാരണമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഞങ്ങളുടെ നാട്ടിലെ മാധ്യമങ്ങള്‍ നിങ്ങളുടെയൊന്നും ഒരൊറ്റ കളിയുടെ പടവും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നത് മറക്കേണ്ട. ഞങ്ങളുടെ സ്പോര്‍ട്മാന്‍ സ്പിരിറ്റ് ആണത്, മരിയ, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്!

ആയിരക്കണക്കിന് ഫോട്ടോകളില്‍നിന്ന് കാലിനു താഴെ ക്യാമറ വെച്ച് പകര്‍ത്തുന്നവ മാത്രം എടുത്ത് മുറിയില്‍ ഒട്ടിക്കുന്ന ഞങ്ങളോട് നിങ്ങള്‍ ഇത് ചെയ്യരുതായിരുന്നു. കളി അറിയില്ലെങ്കിലും നിങ്ങളെ ആരാധിക്കുന്ന ഞങ്ങളുടെ, ക്രിക്കറ്റ് പടച്ചവനെ എങ്കിലും നിങ്ങള്‍ അറിയേണ്ടതായിരുന്നു. ഇനി അറിയില്ലെങ്കില്‍ പോലും ഞങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ സച്ചിനേട്ടനെ അറിയുമെന്നും ഒന്നിച്ചു ചായ കുടിച്ചിട്ടുണ്ടെന്നുമൊക്കെ നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രം ദണ്ണം വരുമായിരുന്നോ? നിങ്ങളിന്നലെ പറഞ്ഞില്ലേ, ബാസ്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ഡനേം നിങ്ങള്‍ക്കറിയില്ലെന്ന്. പുള്ളിയെ ഞങ്ങള്‍ക്കുമറിയില്ലെങ്കിലും നിങ്ങളെ പോലെ അതിങ്ങനെ ഉളുപ്പില്ലാതെ വിളിച്ചു പറയുന്നില്ലല്ലോ. വെവരം വേണം മരിയാ, വെവരം!

സംഗതി ശരിയാണ്. അറിവില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി ആരെന്നു ചോദിച്ചാല്‍ അറിയാത്തവരൊക്കെ ഞങ്ങള്‍ക്കിടയില്‍ കാണും. അതിനിപ്പോള്‍, സ്വാതന്ത്യ്രസമരം വരെയൊന്നും പോവേണ്ട, ക്രിക്കറ്റ് കളിയിലേക്ക് തന്നെ വരാം. ഉദാഹരണത്തിന്, ശേഖര്‍ നായിക്ക് എന്ന ഞങ്ങളുടെ അന്ധ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. 58 മാച്ചുകളില്‍ 32 സെഞ്ച്വറികള്‍ എടുക്കുകയും 2012ല്‍ നടന്ന അന്ധര്‍ക്കു വേണ്ടിയുള്ള ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയും ചെയ്ത ആളാണ്. അറിയാമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചിരിക്കും, ബാക്കിയുള്ളവരും. ഞങ്ങള്‍ക്കാര്‍ക്കും അയാളെ അറിയില്ല പെങ്ങളേ. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമിയുടെ കാര്യവും തഥൈവ. ഐ.സി.സി വനിതാ ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മിതാലി രാജ് ഞങ്ങളുടെ മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനാണ്. പുള്ളിക്കാരിയെ അറിയാമോ എന്നൊന്നും ചോദിച്ചേക്കരുത്, കുടുങ്ങും. ഇതൊക്കെ പറയുന്നു എന്നേയുള്ളൂ. വേറെയുമുണ്ട് ഒരു പാടാള്‍ക്കാര്‍. ഞങ്ങളാരും കേട്ടിട്ടുപോലുമില്ലാത്ത വല്യ വല്യ ഇന്ത്യന്‍ പുലികള്‍. ഇപ്പോള്‍ നിങ്ങളെ ടൈപ്പില്‍ പെട്ട സാനിയ മിര്‍സയെക്കുറിച്ച് പറയാം. പുള്ളിക്കാരത്തിയെ അറിയാത്ത ഒരൊറ്റ കുഞ്ഞു കുട്ടിയേം ഇവിടെ കാണില്ല. എന്നാലോ , ടെന്നീസ് എന്തെന്നൊന്നും ഞങ്ങളോട് ചോദിച്ചേക്കരുത്.

ഇതൊക്കെ കേട്ട് ഞാന്‍ നിങ്ങടെ ആളാണെന്നൊന്നും കരുതേണ്ട. സച്ചിനെ അറിയില്ലാന്ന് പറഞ്ഞത് പോക്രിത്തരം തന്നെയാണ്. കൈയില്‍ കിട്ടിയാല്‍ കരണത്തിട്ട് പൊട്ടിക്കേണ്ട കുറ്റം. അറിയാന്‍ വേണ്ടി പറയുകയാണ്, ഇപ്പറഞ്ഞ സച്ചിന്‍ ഞങ്ങടെ സ്വന്തം കൊച്ചനാണ്. കാണപ്പെട്ട ദൈവം. ഞങ്ങളുടെ നാട്ടിലും വേറെ കുറേ രാജ്യങ്ങളിലും മാത്രം കളിക്കുന്ന ക്രിക്കറ്റ് എന്നൊരു കളിയുണ്ട്. അതാണ് പുള്ളിക്കാരന്റെ സെറ്റപ്പ്. ഞങ്ങടെ നാട്ടിലെ ഏറ്റവും ആരാധകരുള്ള കളിക്കാരനാണ്. വേണമെങ്കില്‍, പുള്ളിയെ ഞങ്ങള് പ്രധാനമന്ത്രിയുമാക്കും. നിങ്ങളും ഞങ്ങളെ പോലെ നിങ്ങളെ നാട്ടിലെ പി.എസ്.സി എഴുതുന്നുവെങ്കില്‍ അതിന്റെ ഗൈഡില്‍ ഉറപ്പായും കാണും പുള്ളിക്കാരന്റെ വിവരങ്ങള്‍. അതൊക്കെ വായിച്ച് പഠിച്ച് വിവരക്കേട് മാറ്റി മുംബൈയിലെ സച്ചിന്റെ വീട്ടില്‍ ചെന്ന് അഞ്ജലിച്ചേച്ചിയുടെ മുന്നില്‍ ചെന്ന് സെല്‍ഫി പോസ്റ്റ് ചെയ്യുന്നതാവും നല്ലത്. അല്ലെങ്കില്‍, വിവരമറിയും.

അതിന്നലെ തന്നെ നിങ്ങളറിഞ്ഞു കാണും എന്നെനിക്കറിയാം. അത്രയ്ക്ക് കേട്ടില്ലേ തെറി :)

നിങ്ങളും ഞങ്ങളെ പോലെ ഫേസ്ബുക്കും നോക്കിയിരിക്കുന്നത് കൊണ്ട് തെറി കേട്ട് കണ്ണു പുളിച്ചു കാണണം. അതില്‍ ചിലതൊന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണില്ല എന്നറിയാം. അത് മലയാളമാണ് മരിയാ. ഞങ്ങളുടെ ഭാഷ. അത് പഠിപ്പിക്കുന്ന സ്കൂളിലൊന്നും ഞങ്ങടെ കൊച്ചുങ്ങള് പഠിക്കില്ലെങ്കിലും സംഗതി ശ്രേഷ്ഠഭാഷയാണ്. അതാ തെറി കണ്ടാലറിയാമല്ലോ. നിങ്ങള്‍ക്ക് ഇനി അതറിയാമോ എന്നാരോ സംശയം പറഞ്ഞതു കൊണ്ടാണ് അറിയാവുന്നവര്‍ ഇംഗ്ലീഷിലും അല്ലാത്തവര്‍ റഷ്യനിലും അതിട്ടു തന്നത്. സച്ചിനാരെന്നറിയില്ലെങ്കില്‍ നിങ്ങടെ അപ്പനോടോ അമ്മയോടോ കെട്ട്യോനോടോ ഒക്കെ ചോദിക്കണം എന്ന് പറഞ്ഞതൊക്കെ കണ്ട് പ്രശ്നം നിസ്സാരം എന്നൊന്നും കരുതേണ്ട. ഫേസ്ബുക്കില്‍ കയറിയാല്‍ ഞങ്ങള്‍ക്ക് വിരലില്‍ തെറിയേ വരൂ. അത് പെണ്ണുങ്ങടെ പേജാണെങ്കില്‍ കൂടും. അതും കാണാന്‍ കൊള്ളാവുന്നതും പത്രത്തില്‍ മാത്രം കാണാന്‍ വിധിയുള്ളതുമായ മദാമ്മപ്പെണ്ണുങ്ങളെങ്കില്‍ ഞങ്ങടെ ഭാഷ ശരിക്കും ശ്രേഷ്ഠമാവും. ഇന്നലെ തന്നെ ഞങ്ങളെ ഒരു സഹോദരന്‍ നിങ്ങടെ പേജില്‍ എഴുതിയില്ലേ, നിങ്ങള്‍ക്ക് മലയാളികളെ അറിയില്ല, ഇത്തിരി ചങ്കുറപ്പ് കൂടുതലാ, റഷ്യക്കാര് താങ്ങില്ല എന്നൊക്കെ. അത്രയേ എനിക്കും പറയാനുള്ളൂ.

അതിനാല്‍, ഇനിയെങ്കിലും ഞാന്‍ പറഞ്ഞ പി.എസ്.സി ഗൈഡ് വാങ്ങി പഠിച്ചോളുക. പറ്റുമെങ്കില്‍, അതിലെ സച്ചിന്റെ വിവരങ്ങള്‍ കാണാപ്പാഠം പഠിച്ച് അടുത്ത വണ്ടിക്ക് മുംബൈക്ക് കയറുക. വരുന്ന വിവരം ഫേസ്ബുക്കിലിട്ടാല്‍, നിങ്ങളെ ഫേസ്ബുക്കില്‍നിന്ന് പുറത്താക്കണമെന്ന ഞങ്ങളുടെ പ്രക്ഷോഭം നിര്‍ത്താമെന്ന് ഇന്നാട്ടിലെ മീശയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ ആമ്പിള്ളേരുടെ പേരിലും ഞാനിതാ അറിയിക്കുന്നു.

ഞങ്ങടെ നാട്ടിലെ ഒരു പഴഞ്ചൊല്ല് കൂടി പറഞ്ഞ് ഞാനിത് നിര്‍ത്താം.
അറിയാത്ത കുഞ്ഞ് ചൊറിയുമ്പോള്‍ അറിയും

സ്വന്തം
കെ.പി റഷീദ്

- See more at: http://www.asianetnews.tv/sports/article/13763_pen-letter-to-Maria-Sharapova-#sthash.MOVQyfAe.dpuf

Monday, June 16, 2014

കിരീടത്തിന് 25 വയസ്സ്


കിരീടത്തിന് 25 വയസ്സ്



തലസ്ഥാനമണ്ണില്‍ ചിത്രീകരിച്ച്, ചരിത്രമെഴുതിയ കീരീടം സിനിമയ്ക്ക് 25 വയസ്സ്. മകനെ എസ്. ഐ. ആയി കാണാന്‍ ആഗ്രഹിച്ച ഹെഡ് കോണ്‍സ്‌ററബിള്‍ അച്യുതന്‍ നായരുടേയും അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മോഹിച്ച് ഒടുവില്‍ കൊലപാതകിയായി തീര്‍ന്ന സേതുമാധവന്റേയും കഥ പറഞ്ഞ കീരീടം 25 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള മനസുകളുടെ തേങ്ങലാണ്. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കീരീടം നിര്‍മ്മിച്ചത് ക്യപാഫിലിംസിന്റെ ബാനറില്‍ കീരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ്. പൂര്‍ണ്ണമായും തലസ്ഥാനത്തായിരുന്നു കീരീടത്തിന്റെ ചിത്രീകരണം.

വെള്ളയമ്പലം , നേമം കാലടി, ആര്യനാട്, തുടങ്ങിയിടങ്ങളിലാണ് പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. ചിത്രം ഷൂട്ട് ചെയ്ത പല സ്ഥലങ്ങളും ഇന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറി പോയി. വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളിന് മുന്‍പിലുള്ള പള്ളിയിലാണ് ചിത്രത്തിന്റെ ആദ്യഷോട്ട് എടുത്തത്. തൊട്ടടുത്ത സീനില്‍ സേതുമാധവന്‍ എസ്. ഐ ആയി വന്നിറങ്ങുന്ന രംഗത്തിലെ പൊലീസ് സ്‌റ്റേഷന്‍ ശാസ്തമംഗലം ആര്‍.കെ. ബാറായിരുന്നു.

വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സിന് മുന്‍പിലുള്ള വീടാണ് അച്ച്യുതന്‍ നായരുടെ രാമപുരത്തെ വീടായി മാറിയത്. ഇന്ന് അവിടെ ഫ്‌ളാറ്റ് ഉയരുകയാണ്. മോഹന്‍ലാലിന്റേയും പാര്‍വ്വതിയുടേയും വീടായി ചിത്രത്തില്‍ കാണിക്കുന്നത് നടന്‍ കാലടി ജയന്റെ വീടാണ്. വീടിന്റെ രണ്ട് ഭാഗങ്ങളാണ് രണ്ട് വീടായി ചിത്രീകരിച്ചത്. അച്ഛനെ തല്ലിയ കീരീക്കാടനെ ആളറിയാതെ സേതുമാധവന്‍ തല്ലുന്നത് ആര്യനാട് ജംഗക്ഷനിലാണ് ഷൂട്ട് ചെയ്തത്.

ആര്യനാടിന് അടുത്തുള്ള പള്ളിവേട്ടയിലാണ് ക്ലൈമാക്‌സ് എടുത്തത്. ഇന്ന് ഇവിടം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൈയ്യടക്കി. മലയാളികളുടെ നൊമ്പരമായ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി ഗാനം ഷൂട്ട് ചെയ്തത് വെള്ളായണി കായലിന് പുറകിലെ വയലുകളിലും പാലത്തിലും ആയിരുന്നു. പിന്നീട് ഈ പാലം കീരീടം പാലമെന്ന് പ്രശസ്തി നേടി.

എല്ലാം നഷ്ടമായ സേതുമാധവന്‍ കാമുകിയോട് യാത്ര പറയുന്ന രംഗത്തിന് സാക്ഷിയായത് ലാലും കീരീടം ഉണ്ണിയും ഒക്കെ പഠിച്ച മോഡല്‍ സ്‌കൂളാണ്.ഇവര്‍ പഠിച്ച ക്ലാസ് റൂമിന് മുന്‍പിലാണ് ഈ രംഗം ക്യാമറയിലാക്കിയത്.



25 ദിവസം കൊണ്ട് കീരീടം പൂര്‍ത്തിയായി. ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു ചെലവ്.നാലര ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന ലാല്‍ ഉണ്ണിയോുള്ള ഫ്രണ്ട്ഷിപ്പ് മൂലം നാല് ലക്ഷത്തിനാണ് അഭിനയിച്ചത്. അച്യുതന്‍ നായരായി ആടിതകര്‍ത്ത തിലകന്‍ ഓടി നടന്ന് അഭിനയിക്കുന്ന കാലമായിരുന്നു. വര്‍ണ്ണം, ചാണക്യന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്ന തിലകന്‍ സമയക്കുറവ് മൂലം അച്യതന്‍ നായരാകാന്‍ ആദ്യം വിസമ്മതിച്ചു.

തിലകന്‍ ഇല്ലെങ്കില്‍ ചിത്രം മാറ്റി വയ്ക്കുമെന്ന കീരീടം ഉണ്ണിയുടെ വാശിക്ക് മുന്‍പില്‍ ഒടുവില്‍ തീരുമാനം മാറ്റി.ക്ലൈമാക്‌സിലെ കത്തി താഴെയിടടാ , മോനെ നിന്റെ അച്ഛനാടാ പറയുന്നേ എന്ന രംഗം എടുത്തത് സുര്യന്‍ അസ്തമിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. വര്‍ണ്ണത്തിന്റെ സെറ്റില്‍ നിന്ന് തിലകനെ വിട്ട് കിട്ടാനുള്ള പാടായിരുന്നു കാരണം.1989 ജൂലൈയിലായിരുന്നു കീരീടം റിലീസ് ചെയ്തത്. മെയിന്‍ സെന്ററുകളില്ലെല്ലാം 150 ദിനം പിന്നിട്ടതും മലയാളികളുടെ മരിക്കാത്ത ഓര്‍മ്മയായി കീരീടം മാറിയെതുമെല്ലാം ചരിത്രമാണ്.

കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം ചിത്രീകരിച്ച കിരീടം പാലം ഇന്ന് അപകടത്തിലാണ്. കൈവരികള്‍ ഒടിഞ്ഞു വീണു. വെളിച്ചവും ഇല്ല. മേലാംകോട്, പുഞ്ചക്കരി, വണ്ടിത്തടം, തിരുവല്ലം ഭാഗത്തുള്ളവര്‍ വെള്ളായ ക്ഷേത്രത്തില്‍ വന്നുപോകുന്നത് ഈ പാലം വഴിയാണ്. സമാന്തര പാലം അകലെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആദ്യംകാണുന്ന ഈ പാലം വഴിയാണു ഭക്തരും യാത്രക്കാരും സഞ്ചരിക്കുന്നത്. ഇതൊന്നു നേരില്‍ കാണുക എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു. കഴിഞ്ഞ അവധിക്ക് ഞാന്‍ അവിടെ പോയപ്പോള്‍ എടുത്ത ചിത്രമാണ്‌ താഴെ കാണുന്നത്.



കള്ളിച്ചെല്ലമ്മ സിനിമ മുതല്‍ കിരീടം സിനിമവരെ ചിത്രീകരിച്ചിട്ടുള്ളതാണ് പാലം. ധ്രുവം, സമൂഹം, ആറാം തമ്പുരാന്‍, അങ്ങനെ കുറെ സിനിമകള്‍ ആ ഭാഗത്ത്‌ ഷൂട്ട്‌ ചെയ്തിട്ടുണ്ട്. മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സമീപവും ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മൂക്കിനു താഴെയുമുള്ള വെള്ളായണി കായലിനെയും പരിസരത്തെയും നിരവധി സിനിമാ, സീരിയലിന് ഉപയോഗിച്ചു. ഇപ്പോള്‍ സൈഡ് ഭിത്തികള്‍ മുഴുവന്‍ ഇല്ലാതായി അപകടാവസ്ഥയിലാണ് ഈ പാലം.



കടപ്പാട് : ഏഷ്യാനെറ്റ്‌ മൂവീസ്

Saturday, June 14, 2014

Kakki Sattai (1985) -Review


കമല്‍ ഹസ്സനും അംബികയും അഭിനയിച്ച പഴയ തമിള്‍ സൂപ്പര്‍ ഹിറ്റ്‌ ചിത്രം കാക്കിസട്ടൈ (1985) കണ്ടു. കമലിന്റെ ശ്രദ്ധിക്കപ്പെട്ട പോലീസ് വേഷങ്ങളില്‍ ഒന്നായിരുന്നു ഇത്.



പോലീസില്‍ ചേരാന്‍ ആഗ്രഹിച്ചു നടക്കുന്ന മുരളി (കമല്‍) എന്ന യുവാവ്‌. അയാള്‍ അയല്‍ക്കാരിയായ ഉമയുമായി (അംബിക) ഇഷ്ട്ടത്തിലാണ്. ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുന്ന മുരളി ഒരു കള്ളക്കടത്ത് സംഘത്തെ പിടി കൂടാന്‍ പോലീസിനെ സഹായിക്കുന്നു. അതില്‍ സംതൃപ്തനായ ഒരു സീനിയര്‍ ഓഫീസര്‍ മുരളിയെ പോലീസില്‍ എടുക്കുന്നു. ആ ഓഫീസിറുടെ നിര്‍ദേശപ്രകാരം വിക്കിയെയും (സത്യരാജ്) അയാളുടെ പാര്‍ട്ണര്‍ ആനന്ദിനെയും (രാജീവ്‌ ) പിടിക്കാന്‍ വേണ്ടി അവരുടെ സംഘത്തില്‍ കയറി പറ്റുന്ന മുരളി വളരെ പെട്ടെന്ന് വിക്കിയുടെ വിശ്വസ്തന്‍ ആയി മാറുന്നു. അവിടെ വെച്ച് അയാള്‍ അനിതയുമായി (മാധവി) അടുക്കുന്നു. അവരെ ഒരുമിച്ചു കാണുന്ന ഉമ തെറ്റിദ്ധരിച്ച്‌ മുരളിയുമായി അകലുന്നു. മുരളി ഉമയോട് സത്യം തുറന്നു പറയുന്നു. ഇതിനിടയില്‍ ആനന്ദിനോട് മുന്‍ വൈരാഗ്യം ഉള്ള അനിത അയാളെ കൊല്ലുന്നു. വിക്കിയുടെ പല രഹസ്യങ്ങളും മുരളി പോലീസിന് കൈ മാറുന്നു. ഒടുവില്‍ മുരളി പോലീസിന്റെ ആളാണ് എന്ന് വിക്കി മനസിലാക്കുന്നു. മുരളിയെ സഹായിച്ച അനിതയെ അയാള്‍ വക വരുത്തുന്നു. പിന്നീട് അയാള്‍ മുരളിയെയും ഉമയെയും തട്ടി കൊണ്ട് വരുന്നു. വിക്കിയുടെ കയ്യില്‍ നിന്നും അവര്‍ എങ്ങനെ രക്ഷപെടുന്നു എന്നതാണ് ബാക്കി കഥ.

കമലിന്റെയും മാധവിയുടെയും ഒരു ഡിസ്കോ ഡാന്‍സ് അടക്കം ഇളയരാജയുടെ അഞ്ചു ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. SPB പാടിയ കണ്മണിയെ പേസ്‌എന്ന സൂപ്പര്‍ഹിറ്റ്‌ ഗാനം ഈ ചിത്രത്തിലെയാണ്. ഇതിന്റെ സംവിധായകന്‍ രാജശേഖര്‍ എണ്‍പതുകളില്‍ രജനികാന്തിനെ വെച്ച് കുറെ ഹിറ്റ്‌ സിനിമകള്‍ എടുത്തിട്ടുണ്ട്. തമിഴില്‍ ആദ്യമായി ഒരു കോടിയുടെ മുകളില്‍ ചിലവായ കമല്‍ ഹസ്സന്റെ വിക്രം എന്ന ചിത്രം ഒരുക്കിയതും ഇദ്ദേഹമാണ്. ഹിന്ദിയില്‍ നിന്നും അംജദ് ഖാനും, ഡിമ്പിള്‍ കബാടിയയും ഒക്കെ അതില്‍ വേഷമിട്ടു. തന്റെ അവസാന ചിത്രമായ ധര്‍മ്മദുരൈയുടെ നൂറാം ദിവസം ആഘോഷിക്കുന്നതിനു മുന്‍പേ അദ്ദേഹം അന്തരിച്ചു.

Saturday, June 7, 2014

ഒരു തൃശ്ശൂര്‍ പ്രണയ കഥ..




15 വര്‍ഷം മുന്‍പ് ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം. അന്ന് എനിക്കൊരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. അവന് അന്നൊരു പെണ്‍കുട്ടിയുമായി ഇഷ്ട്ടത്തിലായി. രണ്ടു പേരും രണ്ടു മതത്തില്‍ പെട്ടവര്‍. ആ കുട്ടി വേറെ ഒരു കോളേജിലാണ് പഠിക്കുന്നത്. എങ്കിലും കത്തുകളിലൂടെ അവര്‍ പരസ്പരം അറിഞ്ഞു. വളരെ പെട്ടെന്നാണ് അവര്‍ തമ്മില്‍ അടുത്തത്‌. ഇടയ്ക്കു ചില ദിവസങ്ങളില്‍ അവര്‍ ടൌണില്‍ വെച്ച് കാണും. അവളെ കാണാന്‍ പോയി വന്നു ആ വിശേഷങ്ങള്‍ അവന്‍ എന്നോട് പറയും. അവളുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവത്തിന്‌ അവളെ കാണാന്‍ വേണ്ടി ഞങ്ങള്‍ പോയിരുന്നു. പക്ഷെ ഒരു വര്‍ഷം കഴിയും മുന്‍പേ അവളുടെ കല്യാണം ഉറപ്പിച്ചു. കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. അങ്ങനെ ആ ഓണം അവധിക്കു കോളേജ് അടക്കുന്ന ദിവസം, കൃത്യമായി പറഞ്ഞാല്‍ 1999, ഓഗസ്റ്റ്‌ 20-ന് അവളുടെ അവസാനത്തെ ഒരു കത്ത് അവനെ തേടി എത്തി. അവന്‍ അതിരുന്ന്‍ വായിക്കുന്നതും അവന്‍റെ മുഖഭാവം മാറുന്നതും ഞാന്‍ കണ്ടു. പെട്ടെന്ന് അവന്‍ സീറ്റില്‍ നിന്ന് എണീറ്റ്‌ പുറത്തേക്കു പോയി. ഞാന്‍ അവനെ പിറകെ പോയി വിളിച്ചു, പക്ഷെ അവന്‍ നിന്നില്ല. ഒടുവില്‍ ഞാന്‍ അവന്‍റെ മുന്‍പില്‍ചെന്ന് നിന്നു. "നീ എങ്ങോട്ടാ ഈ പോകുന്നത്" എന്ന് ഞാന്‍ ചോദിച്ചു. "നീ ഒക്കെ ഉണ്ടായിട്ട്‌ എന്താടാ കാര്യം" എന്നും പറഞ്ഞു അവന്‍ എന്നെ തട്ടി മാറ്റി മുന്‍പോട്ടു പോയി. പിന്നെ ഞാന്‍ അവനെ തടഞ്ഞില്ല. അവനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത എനിക്ക് അവനെ തടുക്കാന്‍ എന്തവകാശം? പിറ്റേ ദിവസം മുതല്‍ കോളേജ് അവധി ആയിരുന്നത് കൊണ്ട് ഞങ്ങള്‍ തമ്മില്‍ കാണാതെയായി. എന്നാലും ഞങ്ങള്‍ ദിവസവും ഫോണ്‍ ചെയ്യുമായിരുന്നു. അവന്‍ എന്നോട് ഒരു ദിവസം വീട്ടിലേക്കു വരാന്‍ പറഞ്ഞു. അങ്ങനെ ഓണത്തിന്‍റെ തലേ ദിവസം ഞാന്‍ അവന്‍റെ വീട്ടിലേക്കു പോയി. അന്ന് ഞാന്‍ അവിടെ തങ്ങി. ഈ കല്ല്യാണം എങ്ങനെ ഒഴിവാക്കാം എന്ന് മാത്രം ആയിരുന്നു രാത്രി മുഴുവന്‍ അവന്‍റെ ആലോചന. പിറ്റേ ദിവസം കാലത്ത് ഞാന്‍ വീട്ടിലേക്കു പോന്നു. ബസിന്‍റെ സൈഡ് സീറ്റില്‍ പുറംകാഴ്ചകള്‍ കണ്ടു ഞാനിരുന്നു. ഓണം ആയതു കൊണ്ട് എവിടെയും നല്ല ആഹ്ലാദം നിറഞ്ഞ കാഴ്ചകള്‍, പക്ഷെ എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു.

ഓണം അവധി കഴിഞ്ഞ് വീണ്ടും ക്ലാസ്സ്‌ തുടങ്ങി. രണ്ടാഴ്ച്ച കഴിഞ്ഞാൽ അവളുടെ കല്യാണമാണ്. അതിനു മുന്‍പേ അവളെയൊന്ന് കാണാന്‍ അവന്‍ കുറെ ശ്രമിച്ചു, പക്ഷെ നടന്നില്ല. അന്ന് ഞങ്ങളുടെ കോളേജില്‍ ചായ വെക്കുന്ന ഒരു ചേച്ചി ഉണ്ട്. ഞങ്ങളുടെ മുഖത്തെ മ്ലാനത കണ്ട ലിസി ചേച്ചി കാര്യം ചോദിച്ചു. ഞങ്ങള്‍ ചേച്ചിയോട് വിവരങ്ങള്‍ പറഞ്ഞു. അപ്പൊള്‍ ആ ചേച്ചി പറഞ്ഞു " എന്‍റെ ഒരു ചെറിയ വീടാണ്. നീ വിളിച്ചാല്‍ ആ കുട്ടി വരുമെങ്കില്‍ കുറച്ചു ദിവസത്തേക്ക് നിങ്ങള്‍ക്ക് അവിടെ നില്‍ക്കാം" എന്ന്. അത് വേണ്ട ചേച്ചി, എന്തായാലും ചേച്ചി പറഞ്ഞല്ലോ, അത് തന്നെ ധാരാളം എന്ന് പറഞ്ഞു അവന്‍ മടങ്ങി. പിന്നെ അവന്‍ എന്നോട് പറഞ്ഞു "താമസിക്കാന്‍ ഒരു സ്ഥലം എളുപ്പം കിട്ടും,പക്ഷെ ജീവിക്കാന്‍ ഞാന്‍ മറ്റുള്ളവരോട് തെണ്ടണം. അത് വേണ്ട. പിന്നെ ഈ ഡിഗ്രി എന്‍റെ സ്വപ്നമാണ്. അത് കൊണ്ട് ഇത് നമുക്ക് ഇവിടെ അവസാനിപ്പിക്കാം" പിന്നെ ഞങ്ങള്‍ ആ വിഷയം സംസാരിക്കാറില്ല. ഒരു ഞായറാഴ്ച ആയിരുന്നു അവളുടെ കല്യാണം. അന്ന് എന്‍റെ വീട്ടില്‍ ഒരു കുടുംബസംഗമം ഉണ്ടായിരുന്നു. എങ്കിലും അവന്‍ വിളിച്ച കാരണം ശനിയാഴ്ച ഞാനവന്‍റെ വീട്ടില്‍ പോയി.രാത്രി വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു. അപ്പോളാണ് അവന് അവളെ കാണണം എന്ന് പറയുന്നത്. ഞാന്‍ വേണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല. അവന്‍റെ നിര്‍ബന്ധ പ്രകാരം അവന്‍റെ ബുള്ളറ്റില്‍ ഞങ്ങള്‍ അവളുടെ നാട്ടിലേക്കു പോയി. അവളുടെ വീട് ഞങ്ങള്‍ക്കറിയില്ലായിരുന്നു. എങ്കിലും കല്യാണ വീടായത് കൊണ്ട് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ഒരു എട്ടു മണിയോടെ ഞങ്ങള്‍ ആ വീടിന്‍റെ അടുത്തുള്ള ഇടവഴി വരെ എത്തി. ആ വഴി തുടങ്ങുന്നിടത്ത് ഒരു സ്വാഗതം ബോര്‍ഡ് ഉണ്ട്. അതില്‍ മാലബള്‍ബുകള്‍ തൂക്കിയിട്ടിരുന്നു. ഞങ്ങള്‍ വണ്ടി അവിടെ ഒതുക്കി നിര്‍ത്തി. കല്യാണവീടില്‍ നിന്നും "മാന്തളിരിന്‍ പന്തലുണ്ടല്ലോ" എന്ന ഗാനം പതിയെ കേള്‍ക്കുന്നുണ്ട്. കുറച്ചു നേരം ഞങ്ങള്‍ അങ്ങനെ അവിടെ നിന്നു. പക്ഷെ അവന്‍ അകത്തേക്ക് പോയില്ല. അവിടത്തെ ആളുകള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. രാത്രി സമയം, പരിചയമില്ലാത്ത നാട്. അവളുടെ വീട്ടിലേക്കു പോകുന്നില്ലെങ്കില്‍ പിന്നെ അവിടെയങ്ങനെ നില്‍ക്കണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ടൌണിലേക്ക് തന്നെ മടങ്ങി പോന്നു. അന്നവന്‍ ബിനിയില്‍ പോയി കുറച്ചു മദ്യപിച്ചു. പിന്നെ മടങ്ങി വന്നു ഭക്ഷണം കഴിച്ചു. നേരത്തെ ചെന്നാല്‍ വീട്ടില്‍ പിടിക്കും എന്നത് കൊണ്ട് രാഗത്തില്‍ ഒരു സിനിമയ്ക്കു കയറി. പട്ടാഭിഷേകം ആയിരുന്നു ആ സിനിമ. സിനിമ കണ്ടു എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് ചിരിക്കാന്‍ കഴിഞ്ഞില്ല. അതിലെ ജഗതിയുടെ ഗാന രംഗം നടക്കുമ്പോള്‍ ഞാന്‍ അവനെ നോക്കി, അവന്‍ മുകളിലോട്ടു നോക്കി സീറ്റില്‍ ചാരി കിടക്കുവാണ്. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു. സിനിമ കഴിഞ്ഞു ഞങ്ങള്‍ അവന്‍റെ വീട്ടിലേക്കു പോന്നു. പാതിരാത്രി, റോഡില്‍ അധികം വണ്ടികള്‍ ഇല്ല. ഞങ്ങളുടെ ബുള്ളറ്റിന്‍റെ പട പട എന്നുള്ള ശബ്ദം മാത്രം. അവന്‍ എന്നെ കെട്ടിപ്പിടിച്ചു പിന്നില്‍ ഇരുന്നു. അവന്‍റെ കണ്ണീര്‍ വീണു എന്‍റെ പുറം നനയുന്നത് ഞാനറിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ വണ്ടി ഓടിച്ചു. അവന്‍റെ വീട്ടിലെത്തി. ഞങ്ങള്‍ ഓരോന്ന് സംസാരിച്ചു കിടന്നു. ഇടയ്ക്കു അവന്‍റെ സിഗരട്ട് കഴിഞ്ഞപ്പോള്‍ അവന്‍ മുന്‍പ് വലിച്ച കുറ്റികള്‍ ഓരോന്നായി നിലത്ത് നിന്ന് പെറുക്കിയെടുത്ത് കത്തിക്കാന്‍ തുടങ്ങി. പിന്നെ എപ്പോളോ ഞാനുറങ്ങി പോയി.

പിറ്റേ ദിവസം കാലത്ത് ഞാന്‍ ഉണര്‍ന്നപ്പോള്‍ അവന്‍ ബെഡിലിരിക്കുന്നുണ്ട്. ഉറങ്ങാത്ത കാരണം അവന്‍റെ കണ്ണൊക്കെ ചുകന്നിട്ടുണ്ട്. അടുത്തുള്ള അമ്പലത്തില്‍ നിന്ന് പാട്ട് കേള്‍ക്കാനുണ്ട്. ഞാന്‍ വീട്ടില്‍ പോകാന്‍ ഒരുങ്ങിയപ്പോളാണ് അവനവളെ അവസാനമായി ഒന്ന് കാണണം എന്ന് പറയുന്നത്. അതും കെട്ടു നടക്കുന്ന അമ്പലത്തില്‍ പോയി വധുവിന്‍റെ വേഷത്തില്‍ തന്നെ കാണണം എന്ന്. അങ്ങനെ ഞങ്ങള്‍ ആ അമ്പലത്തില്‍ പോയി. ഒന്‍പതിന് ആയിരുന്നു മുഹൂര്‍ത്തം. ഞങ്ങള്‍ അവിടെ ഒരു ആലിന്‍റെ ചുവട്ടില്‍ പോയി നിന്നു. അകത്തു നിന്ന് കെട്ടിമേളം കേള്‍ക്കാം. അത് മെല്ലെ മുറുകി മുറുകി വന്നു. കെട്ട്‌ കഴിഞ്ഞു അവളും ചെറുക്കനും കൂടെ പൂമാലയും പൂച്ചെണ്ടുമായി പുറത്തേക്ക് വന്നു. ഇവനെ കണ്ടാല്‍ അവള്‍ അതെല്ലാം വലിച്ചെറിഞ്ഞു അവന്‍റെയടുത്തേക്ക് ഓടി വരുമോയെന്ന് ഞാന്‍ പേടിച്ചു. അങ്ങനെ ഉണ്ടായാല്‍ എന്ത് ചെയ്യും എന്ന് വരെ ഞാന്‍ ആലോചിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. അവനെ കണ്ട നിമിഷം അവളുടെ മുഖമൊന്നു മാറി. പിന്നെ താഴെ നോക്കി മെല്ലെ നടന്നു കാറില്‍ കയറി. ഞാന്‍ ആകെ മരവിച്ച ഒരു അവസ്ഥയില്‍ അവിടെ നില്‍ക്കുകയാണ്. "മതിയെടാ, ഇത്രയും മതി ഇനി നമുക്ക് പോകാം" എന്ന് അവന്‍ പറഞ്ഞു. പിന്നെ ഞങ്ങള്‍ എന്‍റെ വീട്ടിലേക്കു പോന്നു. ഞാന്‍ ചെല്ലുമ്പോള്‍ വീട്ടില്‍ നല്ല ബഹളമാണ്. അവിടെ എല്ലാവരും എത്തിയിട്ടുണ്ട്. കുറച്ചു നേരം അവന്‍ എന്‍റെ വീടിന്‍റെ മുറ്റത്ത് ഒരു കസേരയില്‍ ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ എന്നോട് യാത്ര പറഞ്ഞു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു പോയി. ഭക്ഷണം കഴിക്കാനൊന്നും നിന്നില്ല. അവന്‍ തനിയെ പോകുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് പേടി തോന്നി. വീട്ടില്‍ എത്തി വിളിച്ചപ്പോളാണ്‌ സമാധാനമായത്.

പിന്നെ പിറ്റേ ദിവസം ഞങ്ങള്‍ കോളേജില്‍ വെച്ച് കണ്ടു. കുറച്ചു ദിവസങ്ങള്‍ ആ ഒരു വിഷമത്തില്‍ അങ്ങനെ തള്ളി നീക്കി. പിന്നെ എല്ലാം പഴയ പോലെ ആയി തുടങ്ങി. പിന്നെ ഒരു വര്‍ഷം കൂടി ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞു 2001-ല്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതാണ്. പിന്നീട് പല തവണ കണ്ടിരുന്നു. ഒരു തവണ ദുബായില്‍ വെച്ചും കണ്ടു. അവസാനമായി കണ്ടത് അഞ്ചു വര്‍ഷം മുന്‍പ്‌ അവന്‍റെ കല്യാണത്തിനാണ്. അന്ന് സ്റ്റേജില്‍ അവനെയും ഭാര്യയെയും ബൊക്കയും മാലയുമായി കണ്ടപ്പോള്‍ ആ പഴയ കല്യാണം ഞാന്‍ ഓര്‍ത്തു പോയി. ഇപ്പോള്‍ എല്ലാം കഴിഞ്ഞു പതിനഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇന്ന് ഞങ്ങള്‍ മൂന്നു പേരും മൂന്നു സ്ഥലത്താണ്. അവരെ രണ്ടു പേരെയും ഞാന്‍ വിളിക്കാറുണ്ട്. അവനും കുടുംബവും ഇപ്പോള്‍ ഗള്‍ഫിലാണ്. പിന്നെ ആ പെണ്‍കുട്ടി..അവളും ഭര്‍ത്താവും തമ്മില്‍ തുടക്കം മുതലേ കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നു. അത് പിന്നെ വലുതായി. ഇപ്പോള്‍ അവര്‍ ഒരുമിച്ചല്ല കഴിയുന്നത്‌. അവളും മകളും ഇപ്പോള്‍ അവളുടെ വീട്ടിലാണ് ‌താമസം. കഴിഞ്ഞ അവധിക്കു അവരെ ഞാന്‍ കണ്ടിരുന്നു. അവളിന്ന് ടൌണിലൊരു സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നുണ്ട്. ഇന്ന് ഞങ്ങളാരും ഈ പഴയ കാര്യങ്ങളൊന്നും തന്നെ സംസാരിക്കാറില്ല. ഇനിയെന്നെങ്കിലും ഞങ്ങളെല്ലാവരും ഒരുമിച്ചു കാണുമോ എന്നുമറിയില്ല. ഇതെല്ലാം കഴിഞ്ഞ അധ്യായങ്ങളാണ്. ജീവിതം കടന്നു പോയ ഓരോ സന്ദര്‍ഭങ്ങള്‍ ഇങ്ങനെ ഓര്‍ത്തപ്പോള്‍ ഞാനിതെല്ലാം ഒന്നെഴുതിയെന്നെയുള്ളു..വെറുതെ..

Sunday, June 1, 2014

Puthu Puthu Arthangal (1989) -Review


K. ബാലചന്ദര്‍ സംവിധാനം ചെയ്ത തമിള്‍ ചിത്രം പുതു പുതു അര്‍ഥങ്ങള്‍ (1989) കണ്ടു. ഇതും പണ്ട് കാണാന്‍ സാധിക്കാതെ പോയൊരു ചിത്രമായിരുന്നു. റഹ്മാനും ഗീതയും സിത്താരയുമാണ്‌ മുഖ്യ വേഷത്തില്‍.



ഭാരതി (റഹ്മാന്‍) എന്ന ഗായകന്റെയും അയാളുടെ വളരെ സ്വാര്‍ത്ഥയായ ഭാര്യ ഗൌരിയുടെയും (ഗീത) കഥയാണിത്. ഭാരതിയുടെ സ്ത്രീ ആരാധകരെ ഗൌരിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ ആകുന്നില്ല. സഹിക്കാനാകാതെ ഒരു ഘട്ടത്തില്‍ ഭാരതി വീട് വിട്ടിറങ്ങുന്നു. ഗോവക്കുള്ള ബസില്‍ വെച്ച് അയാള്‍ ജ്യോതിയെ (സിത്താര) പരിചയപ്പെടുന്നു. അവള്‍ സ്വന്തം ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാകാതെ വീട് വിട്ടിറങ്ങിയതാണ്. തങ്ങളുടെ കഥകള്‍ പരസ്പരം പറയുന്ന അവര്‍ ഒരുമിച്ചു ഗോവയിലേക്ക് പോകുന്നു. അവിടെ വെച്ച് പരിചയപ്പെടുന്ന ഒരു മലയാളി കുടുംബത്തിന്റെ കൂടെ അവര്‍ താമസിക്കുന്നു. ഭാരതി അവിടെ ഒരു ഹോട്ടലില്‍ വെയ്റ്റര്‍ ആയി ജോലിക്ക് കയറുന്നു. അവിടെ വെച്ച് ഭാരതിയെ തിരിച്ചറിയുന്ന ആരോ ആ വിവരം ഗൌരിയുടെ വീട്ടില്‍ അറിയിക്കുന്നു. ഗൌരിക്ക് അസുഖം ആണെന്ന് നുണ പറഞ്ഞു അവര്‍ ഭാരതിയെ അയാളെ നാട്ടിലേക്ക് വരുത്തുന്നു. പക്ഷെ അയാള്‍ വരുന്നത് ജ്യോതിയുമായാണ്. ജ്യോതിയെ വീട്ടില്‍ കയറാന്‍ ഗൌരി അനുവദിക്കുന്നില്ല. ഭാരതി ജ്യോതിയുമായി വേറെ ഒരു സ്ഥലത്ത് താമസിക്കുന്നു. അതിനു പകരം ജ്യോതി മുന്പ് അവളെ പ്രോപോസ് ചെയ്ത ഒരു ക്രിക്കറ്റ് കളിക്കാരനും ഭാരതിയുടെ കൂട്ടുകാരനുമായ ഗുരു എന്ന ഒരാളുമായി വീണ്ടും വിവാഹത്തിനു ഒരുങ്ങുന്നു. ഗുരുവിനെ സ്നേഹിച്ചിരുന്ന ഗൌരിയുടെ വീട്ടിലെ വേലക്കാരിയുടെ മകള്‍ യമുന ആ കല്യാണ ദിവസം പന്തലില്‍ തൂങ്ങി മരിക്കുന്നു. അതോടെ മാനസിക നില തെറ്റിയ ഗൌരിയെ അമ്മ മെന്റല്‍ ഹോസ്പിറ്റലില്‍ ആക്കുന്നു. ഭാരതിയുടെ കൂടെ അവിടെ പോകുന്ന ജ്യോതി ഗൌരിക്ക് ഭാരതിയോടുള്ള സ്നേഹം തിരിച്ചറിഞ്ഞ് അവരെ രണ്ടു പേരെയും ചേര്‍ത്തു വെക്കുന്നു. മടങ്ങി പോകുന്ന ജ്യോതി തെറ്റുകള്‍ മനസ്സിലാക്കി തന്നെ അന്വേഷിച്ചു ഇറങ്ങിയ ഭര്‍ത്താവിനെ കാണുകയും അയാളുടെ കൂടെ മടങ്ങി പോകുകയും ചെയ്യുന്നിടത്തു ചിത്രം അവസാനിക്കുന്നു.

സംഭവം പക്കാ മെലോഡ്രാമയാണ്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ളത് കൊണ്ട് സാമാന്യം നല്ല രീതിയില്‍ തന്നെ ബോര്‍ അടിപ്പിക്കുന്നുണ്ട്. ഇളയരാജയുടെ സംഗീതം മാത്രമാണ് ഒരു ആശ്വാസം. SPB പാടിയ ഗുരുവായൂരപ്പാ, കേളടി കണ്മണി, കല്യാണ മാലയ് എന്നീ സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍ ഈ ചിത്രത്തിലേതാണ്. ഒരു ഗാനരംഗത്തു ഇളയരാജ വരുന്നുമുണ്ട്.ഗീതയുടെ നല്ലൊരു പ്രകടനം ഈ ചിത്രത്തില്‍ കാണാം.ഹാസ്യ നടന്‍ വിവേകിന്റെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നാണ് ഇത്. Dilon ka ristha എന്ന പേരില്‍ ഈ ചിത്രം ബാലചന്ദര്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നെകിലും ആ ചിത്രം റിലീസ് ആയില്ല. ആഷിഖിയിലൂടെ ശ്രദ്ധേയരായ രാഹുല്‍ റോയും, അനു അഗര്‍വാളും ആയിരുന്നു അതില്‍ അഭിനയിച്ചത്.

Thursday, May 29, 2014

പ്രവാസിയുടെ ഫോണ്‍ വിളി

ഇപ്പോളൊക്കെ പലരും നാട്ടിലേക്ക് ഫോണ്‍ ചെയ്താല്‍ കൂടുതല്‍ തവണ കേള്‍ക്കുന്ന ഒരു ചോദ്യമാണ് "വേറെന്താ? " അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാനും പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞാലും പിന്നെയും ചോദിക്കും "വേറെന്താ? എന്നാല്‍ കുറച്ചു നാളുകള്‍ മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. എന്തെങ്കിലും പറഞ്ഞു കഴിയുന്നതിനു മുന്‍പേ കാര്‍ഡിലെ ബാലന്‍സ് തീരും. അന്ന് പറയാന്‍ കുറെ കാര്യങ്ങളും സമയം കുറവും...ഇന്ന് പറയാന്‍ കാര്യങ്ങള്‍ കുറവും സമയം കൂടുതലും..



വേറെ ഒരു രസമുള്ളത് പണ്ടൊക്കെ സ്വന്തം വീട്ടിലേക്കു മാത്രമേ വിളിചിരുന്നുള്ളൂ, ഇന്ന് ഒരു വിധം എല്ലാ ബന്ധു വീടുകളിലേക്കും കൂട്ടുകാര്‍ക്കും വിളിക്കുന്നു എന്നതാണ്. മുന്‍പ് വെള്ളിയാഴ്ച മാത്രം വിളിച്ചിരുന്ന പ്രവാസി ഇപ്പോള്‍ ദിവസവും വീട്ടിലേക്കു വിളിക്കുന്നുണ്ട്.വിളിച്ചാല്‍ വെക്കാത്തത് കൊണ്ട് പലര്‍ക്കും പ്രവാസിയുടെ ഫോണ്‍ എടുക്കാന്‍ തന്നെ പേടിയാണ്. ഒരു വര്‍ഷത്തില്‍ ഒരു പ്രവാസി നാട്ടിലേക്കു എത്ര തവണയാണ് ഫോണ്‍ ചെയ്യുന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും നാട്ടില്‍ നിന്ന് അവനെ ആരെങ്കിലും വിളിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ എത്ര പേര്‍ക്ക് സാധിക്കും? നാട്ടില്‍ നിന്ന് മിസ്സ്‌ കാള്‍ അടിക്കുന്നവരുടെ കാര്യമല്ല പറഞ്ഞത് കേട്ടോ. രണ്ടു ദിവസം വിളിച്ചില്ലെങ്കില്‍ സ്വന്തം ഭാര്യയോ രക്ഷിതാക്കളോ വിളിച്ചു അന്വേഷിച്ചു എന്നിരിക്കും, അവരല്ലാതെ വേറെ ആരാണ് നമ്മളെ അന്വേഷിക്കുന്നത്? സംശയം ഉണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കിയാല്‍ അറിയാം.ശ്രീ നൌഷാദ് അകമ്പാടം വരച്ച ഈ കാര്‍ട്ടൂണ്‍ നമ്മളോട് പലതും വിളിച്ചു പറയുന്നുണ്ട്.



നാട്ടില്‍ പോയാല്‍ പലരും പറയുന്ന ഒരു പരാതിയാണ് പണ്ടത്തെ പോലെ അവരെ വിളിക്കാറില്ല എന്ന്. ഇത്ര നാളായിട്ട് നമ്മളുടെ വിവരം കാണാതിരുന്നിട്ടും എന്ത് കൊണ്ട് ഒന്ന് ഇങ്ങോട്ട് വിളിച്ചില്ല എന്ന് ചോദിച്ചാല്‍ സ്ഥിരം പറയുന്ന ഒരു മറുപടിയാണ്‌ "നിങ്ങള്‍ ഗള്‍ഫ്കാരല്ലേ? നിങ്ങള്‍ക്ക് ഇങ്ങോട്ട് വിളിച്ചൂടെ എന്ന്. ഞങ്ങള്‍ വല്ലപ്പോഴും വിളിക്കാറുണ്ടല്ലോ,ഇടക്കെങ്കിലും നിങ്ങള്‍ക്ക് ഇങ്ങോട്ടും വിളിക്കാലോ എന്ന് ചോദിച്ചാല്‍ ഉടനെ പറയും നമ്പര്‍ അറിയില്ല എന്ന്. അത് അവരുടെ ഒരു നമ്പര്‍ ആണെന്ന് നമുക്കറിഞ്ഞൂടെ? കാശ് ഇല്ലാത്തവരുടെ കാര്യം പോട്ടെന്നു വെക്കാം, അത്യാവശ്യം കാശുള്ളവര്‍ പോലും വിളിക്കില്ല. ബാക്കി എല്ലാത്തിനും അവരുടെ കയ്യില്‍ കാശ് ഉണ്ട്, ഏഴു രൂപ കൊടുത്തു ഒരു ഫോണ്‍ വിളിക്കാന്‍ കാശില്ല. വല്ലപ്പോഴും വിളിച്ചാല്‍ തന്നെ ഒരു മിസ്സ്‌കാള്‍..കഴിഞ്ഞു...അപ്പോള്‍ നമ്മള്‍ അങ്ങോട്ട്‌ തിരിച്ചു വിളിച്ചിരിക്കണം. അത് ഇവിടെ 800 ദിര്‍ഹം ശമ്പളം വാങ്ങിക്കുന്നവനായാലും, 8000 ദിര്‍ഹം ശമ്പളം വാങ്ങിക്കുന്നവനായാലും.

ആരെയും കുറ്റം പറഞ്ഞതല്ല, ഒരു വിഷമം പറഞ്ഞതാണ്‌. മുന്‍പൊക്കെ വല്ലപ്പോഴും ആരുടെയെങ്കിലും ഒരു കത്തെങ്കിലും വന്നിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി.

Tuesday, May 27, 2014

Kochchadayan (2013) - Review


ഇന്നലെ കോച്ചടയാന്‍ കണ്ടു. ഒരു ആനിമേഷന്‍ മൂവിയാണ് എന്ന ബോധത്തോടെ കണ്ടാല്‍ രസകരമായ ഒരു സിനിമ തന്നെ. പിന്നെ അതിന്റെ പെര്‍ഫെക്ഷന്റെ കാര്യം നമുക്ക് സൌകര്യപൂര്‍വ്വം അങ്ങ് മറക്കാം. സൌന്ദര്യയുടെ ആദ്യത്തെ സംരംഭം അല്ലെ? അതിന്റെ കുറച്ചു തെറ്റുകളും കുറവുകളുമൊക്കെ കാണാതിരിക്കുമോ? ഇത് ഇത്രയെങ്കിലും ഒപ്പിക്കാന്‍ അവര്‍ എത്ര ബുദ്ധിമുട്ടിയിട്ടുണ്ട് എന്നത് ചിത്രത്തിന്റെ അവസാനം കാണിക്കുന്നുണ്ട്.ഒരിക്കലും വന്‍ ബജറ്റിലുള്ള വിദേശ സിനിമകളുമായി ഇതിനെ താരതമ്യം ചെയ്യാതിരിക്കുക:P



കൊമേഴ്സ്യല്‍ സിനിമകളുടെ തല തൊട്ടപ്പന്‍ കെ.എസ്. രവികുമാറിന്റെ നല്ലൊരു സ്ക്രിപ്റ്റ്. പാട്ടും, ഡാന്‍സും, ആക്ഷനും, അല്പം കോമഡിയും , ആവശ്യത്തിന്‌ പഞ്ച് ഡയലോഗും എല്ലാം സമം ചേര്‍ത്ത നല്ല ഒരു എന്റര്‍ട്ടെയ്നര്‍. രജനികാന്തിനെ പോലെ ഒരു സൂപ്പര്‍സ്റ്റാര്‍, നായികയായി ബോളിവുഡ് നായിക ദീപിക പദുകോണ്‍, കൂടാതെ ശരത് കുമാര്‍, ജാക്കി ശ്രോഫ്, നാസര്‍, ആദി, ശോഭന, തുടങ്ങിയ വമ്പന്‍ താര നിര. പല രംഗങ്ങളും കാണുമ്പോളും ഈ സിനിമ ഇവര്‍ എന്തിനു ഗ്രാഫിക്സില്‍ എടുത്തു എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. ഒരു പക്ഷെ ഈ ഗ്രാഫിക്സ് വഴി രജനിയെ കൊണ്ട് ചെയ്യിച്ച കാര്യങ്ങള്‍,പ്രത്യേകിച്ചും ഇതിലെ ആക്ഷന്‍ രംഗങ്ങള്‍, ഒരു ശിവ താണ്ടവം, അതെല്ലാം യഥാര്‍ത്ഥ രജനിക്ക് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. എന്നിവ. എങ്കിലും ഒരു സിനിമ പ്രേമി ആയതു കൊണ്ട് അങ്ങനെ ആശിച്ചു പോയി. ഈ ചിത്രം കണ്ട ഒരു രജനി ആരാധകന്‍ തീര്‍ച്ചയായും അങ്ങനെ ചിന്തിച്ചു പോകും എന്ന് ഉറപ്പാണ്‌ :)

പിന്നെ എടുത്തു പറയേണ്ടത് റഹ്മാന്‍ എന്ന സംഗീത മാന്ത്രികനെ കുറിച്ചാണ്. ഈ ചിത്രത്തിന്റെ ജീവന്‍ തന്നെ ഇതിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ആണ്. പ്രത്യേകിച്ചും ഒരു പീരീഡ്‌ മൂവിയില്‍ എങ്ങനെ സംഗീതം നല്‍കണം എന്ന് നമ്മളെ ബോധ്യപെടുത്തുന്നു. ദീപികയും രജനിയും തമ്മിലുള്ള ഒരു സംഘട്ടന രംഗത്ത്‌ റഹ്മാന്‍ ഉപയോഗിച്ചിരിക്കുന്ന സംഭവങ്ങള്‍ കേട്ട് ത്രില്‍ അടിച്ചു പോയി. റഹമാന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്ന്. കൂടാതെ മനോഹരമായ ഗാനങ്ങള്‍..ഗ്രാഫിക്സ് വഴി ഉണ്ടാക്കിയ രജനിയും ദീപികയും അത് പാടി നടന്നപ്പോള്‍ നിരാശ തോന്നി. നേരത്തെ പറഞ്ഞ പോലെ ഒരു സാധാരണ മൂവിയില്‍ ആയിരുന്നു ഇതെല്ലം വന്നതെങ്കില്‍ എത്ര മനോഹരം ആകുമായിരുന്നു, ഇനി ഇപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല :/

ചുരുക്കത്തില്‍ അധികം പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ ഒരു തവണ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമയാണ് കോച്ചടയാന്‍ . ഗ്രാഫിക്സ് താല്പര്യം ഉള്ളവര്‍ക്ക് കുറച്ചു കൂടെ ആസ്വദിക്കാന്‍ പറ്റും, അല്ലാത്തവര്‍ ആ വഴിക്കേ പോകരുത്. CID Escape.. :D

Monday, May 12, 2014

Gamanam (1994) - Review


Monday, May 5, 2014

Manassariyathe (1984) - Review

അച്ഛനും അമ്മയും രണ്ടു കുട്ടികളും സന്തോഷമായി താമസിക്കുന്ന ഒരു വീട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. പുറം ലോകം അറിയാതെ, പോലീസ് അറിയാതെ അവര്‍ ആ സംഭവം കൈകാര്യം ചെയ്യുന്നു . ഈ കഥ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ദൃശ്യം ഓര്‍മ്മ വരാം. എന്നാല്‍ ഇത് ദൃശ്യം അല്ല. മുപ്പതു വര്‍ഷം മുന്‍പ് 1984-ല്‍ മലയാളത്തില്‍ തന്നെ ഇറങ്ങിയ മനസ്സറിയാതെ എന്ന ചിത്രത്തിന്റെ കഥയാണ്. രണ്ടു ദിവസം മുന്‍പാണ് ഞാന്‍ ഈ സിനിമ കണ്ടത്. ശരിക്കും ഒരു സസ്പെന്‍സ് ത്രില്ലെര്‍. അന്ന് ഈ ചിത്രം വിജയിച്ചിട്ടുണ്ടോ എന്നറിയില്ല.



വേണുവും ( നെടുമുടി വേണു) സിന്ധുവും (സെറീന വഹാബ്) അവരുടെ രണ്ടു മക്കളും (അതില്‍ ഒരാള്‍ ദ്രിശ്യത്തിലെ നായിക മീനയാണ്) ഉള്ള സന്തുഷ്ട്ട കുടുംബം. രണ്ടു പേരും ഉദ്യോഗസ്ഥരാണ്. സിന്ധുവിനെ വഴിയില്‍ വെച്ച് ഇടയ്ക്കിടയ്ക്ക് ശല്ല്യം ചെയ്യാറുള്ള അവളുടെ പഴയ സഹപാഠി മോഹനുമായി (സത്താര്‍) ഒരിക്കല്‍ വേണുവിന് അടി ഉണ്ടാക്കേണ്ടി വരുന്നു. ഇനി തന്റെ ഭാര്യയെ ശല്ല്യം ചെയ്താല്‍ അവനെ കൊല്ലുമെന്ന് പരസ്യമായി വേണു ഭീഷണിപ്പെടുത്തുന്നു. അതിന്റെ പിറ്റേ ദിവസം മോഹന്റെ ശവം വേണുവിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ കാണപ്പെടുന്നു. പോലീസില്‍ അറിയിച്ചാല്‍ സ്വാഭാവികമായും ആ കുറ്റം വേണുവിന്റെ പേരില്‍ വരും എന്നത് കൊണ്ട് അവര്‍ അത് ചെയ്യുന്നില്ല. മോഹന്റെ പേഴ്സില്‍ നിന്നും നിന്നും കിട്ടിയ വിലാസം വെച്ച് വേണു അയാളുടെ വീട്ടില്‍ പോയി അന്വേഷിക്കുന്നു. മോഹന്റെ അച്ഛന്‍ പക്ഷെ അയാളെ കുറിച്ച് ഒന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. തെമ്മാടിയായ മോഹനെ അവര്‍ മുന്‍പേ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു എന്ന് വേണുവിനു മനസ്സിലായി.

വേണു തിരിച്ചു വീട്ടില്‍ വരുന്നു. മോഹനെ ആര് കൊന്നു എന്നോ എന്തിനു കൊന്നു എന്നോ അവര്‍ക്ക് അറിയില്ല. അയല്‍ക്കാര്‍ അറിയാതെ ശവം മറവു ചെയ്യാനുള്ള ശ്രമവും പരാജയപ്പെടുന്നു. ഈ ശവം എന്ത് ചെയ്യും എന്നറിയാതെ വേണുവും സിന്ധുവും കുഴങ്ങുന്നു. ഒടുവില്‍ കുട്ടികള്‍ പോലും അറിയാതെ അവര്‍ ആ ശവം വീട്ടിലെ കുളിമുറിയില്‍ ഒളിപ്പിച്ചു വെക്കുന്നു. വേണു പിറ്റേ ദിവസം പതിവ് പോലെ ജോലിക്ക് പോകുന്നു. അപ്പോഴാണ് മോഹനെ അന്വേഷിച്ചു മമ്മൂട്ടി എന്നൊരാള്‍ ( മോഹന്‍ലാല്‍) അവരുടെ വീട്ടില്‍ വരുന്നത്. സിന്ധു വേണുവിനെ വിളിച്ചു വിവരം പറയുന്നു. വേണു മടങ്ങി വന്നു മമ്മൂട്ടിയെ അന്വേഷിച്ചു അയാളുടെ വീട്ടില്‍ പോകുന്നു. വഴിക്ക് വെച്ച് വേണു അയാളെ കാണുന്നു. മോഹനും ആയാലും തമ്മിലുള്ള ബന്ധം മമ്മൂട്ടി അയാളോട് പറയുന്നു. മോഹനെ കൊല്ലാനാണ് താന്‍ ആ വെട്ടില്‍ വന്നത് എന്ന് മമ്മൂട്ടി അയാളോട് പറയുന്നു. നിസ്സഹായനായ വേണു തന്റെ വീട്ടില്‍ നടന്ന കാര്യങ്ങള്‍ അയാളോട് പറയുന്നു. മമ്മൂട്ടിയെയും കൂട്ടി വേണു തന്റെ വീട്ടില്‍ തിരിച്ചു വരുന്നു. അവര്‍ ആ ശവം എങ്ങനെ പുറത്തു കടത്തുന്നു എന്നതാണ് ബാക്കി കഥ.

ഇതിനിടക്ക്‌ ഞെട്ടിക്കുന്ന പല രംഗങ്ങളും ചിത്രത്തില്‍ വരുന്നുണ്ട്. പശ്ചാത്തല സംഗീതം പോലും നമ്മളെ ഭയപ്പെടുത്തും. നെടുമുടി വേണുവും സെറീന വഹാബും മികച്ച അഭിനയം കാഴ്ച വെച്ച ഈ സിനിമയുടെ സംവിധായകന്‍ ശ്രീ സോമന്‍ അമ്പാട്ടാണ്. പൂവച്ചല്‍ കാദര്‍ , രഘുകുമാര്‍ ടീം ആണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ - ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പഴയകാല സിനിമയാണ് മനസ്സറിയാതെ.-

Request to Mammukka & Lalettan fans

ഫേസ്ബുക്കില്‍ മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില ഫോട്ടോസ് കാണുമ്പോള്‍ ഒരു പാട് വിഷമം തോന്നാറുണ്ട്. ദയവു ചെയ്തു നിങ്ങള്‍ അത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ട് നില്‍ക്കരുത്. ഒരു കൂട്ടര്‍ ചെയ്യുന്നു എന്ന് കരുതി നിങ്ങളും ആ പാത പിന്തുടരരുത്. ഒരു കൂട്ടര്‍ നിര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ താനെ നിര്‍ത്തിക്കോളും.


Nalaya Seithi (1992) - Review

പണ്ടത്തെ വിജയ ജോടികളായ പ്രഭു ഖുശ്ബു ടീമിന്റെ നാളയ സെയ്തി (1992) എന്ന തമിള്‍ സിനിമ കണ്ടു. അക്കാലത്തെ തമിള്‍ കൊമേഴ്സ്യല്‍ സിനിമകളുടെ ചുവടു പിടിച്ചു കൊണ്ട് ഒരുക്കിയ ഒരു സിനിമ. സൂപ്പര്‍ ഹിറ്റായ ചിന്നതമ്പിക്ക് ശേഷം പ്രഭു ഖുശ്ബു ടീമിന്റെ കുറെ സിനിമകള്‍ വന്നിട്ടുണ്ട്. അതില്‍ വിജയം നേടിയ ഒരു ചിത്രം കൂടെയാണ് നാളയ സെയ്തി.



മന്മഥന്‍ (പ്രഭു) സാഹസികനായ ഒരു ജേര്‍ണലിസ്റ്റ് ആണ്. ആരും എഴുതാന്‍ മടിക്കുന്ന വിഷയങ്ങളെ കുറിച്ച് എഴുതുകയും, അത്തരം സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യുന്ന ഒരു റിപ്പോര്‍ട്ടര്‍. ആളുടെ സന്തത സഹചാരിയാണ് പീറ്റര്‍ (കൌണ്ട മണി). പത്രത്തിന്റെ എഡിറ്റര്‍ ( ചാരു ഹസ്സന്‍) അവര്‍ക്ക് നല്ല പിന്തുണ നല്‍കാറുണ്ട്. മദന്‍ തന്റെ ചിത്തിയുടെയും അനിയത്തിയുടെയും കൂടെയാണ് താമസം. അങ്ങനെയിരിക്കെ,എയര്‍പോര്‍ട്ടിലെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍ വെച്ച് കൊല്ലപ്പെടുന്നു. സംഭവസ്ഥലത്ത് വരുന്ന മദന് ഈ കൊലപാതകത്തില്‍ സംശയം ഉണ്ടാകുന്നു. മദന്‍ അയാളുടെ വീട്ടില്‍ പോകുന്നു. അയാളുടെ മകളെ ( ഖുശ്ബു) കാണുന്നു. അച്ഛനെ കുറിച്ച് തനിക്കു അറിയാവുന്ന കാര്യങ്ങള്‍ അവള്‍ അയാളോട് പറയുന്നു. പിന്നീട് മദന്‍ അവളുമായി അടുക്കുന്നു. അവളുടെ അച്ഛന്‍ ഒരു ബ്ലാക്ക്‌ മെയിലര്‍ ആണെന്ന കാര്യം മദന്‍ തിരിച്ചറിയുന്നു. പിന്നീടുള്ള അന്വേഷണത്തിന്റെ ഇടയ്ക്കു മദന് നേരെ പല തവണ ആക്രമണം ഉണ്ടാകുന്നു. പക്ഷെ ആരാണ് ഇതിനു പിന്നില്‍ എന്നറിയാതെ അയാള്‍ പിന്മാറുന്നില്ല. പക്ഷെ വില്ലന്മാര്‍ അയാളുടെ അനിയത്തിയെ മൃഗീയമായി കൊല്ലുന്നു. തുടര്‍ന്ന് അവര്‍ക്കെതിരെ മദന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് നാളയ സെയ്തി.

നല്ല ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. പൊന്നമ്പലവും പ്രഭുവും കൂടെയുള്ള കിടിലന്‍ ഒരു സംഘട്ടനം ഉണ്ട്. പിന്നെ കുറച്ചു പാട്ടുകള്‍, കൌണ്ടാമണി സെന്തില്‍ ടീമിന്റെ കോമഡി അങ്ങനെ ഒരു പതിവ് തമിഴ് ചിത്രത്തിന് വേണ്ട ചേരുവകള്‍ എല്ലാം ഉള്ള ചിത്രം.

Sunday, May 4, 2014

കലാഭവനും മലയാള സിനിമയും !!

കലാഭവന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പാട് താരങ്ങള്‍ മനസ്സിലൂടെ മിന്നി മായുന്നു.അതില്‍ അരങ്ങൊഴിഞ്ഞവരും ഇപ്പോള്‍ അരങ്ങു വാഴുന്നവരുമായ ഒരു പാട് പേരുണ്ട്.കലാഭവന്‍ എന്ന പേര് മലയാള സിനിമയുമായി അത്ര മാത്രം ഇഴ ചേര്‍ന്ന് കിടക്കുന്നു.കേരളത്തിലെ ആദ്യത്തെ മിമിക്രി ട്രൂപ്പ് ആയ കലാഭവന്‍ 1969 സെപ്റ്റംബര്‍ മൂന്നാം തിയ്യതിയാണ് രൂപം കൊള്ളുന്നത്‌.മിമിക്രി എന്ന കലാരൂപത്തെ ഇത്ര മാത്രം ജനകീയമാക്കിയതു കലാഭവനിലെ താരങ്ങളാണ്.സംഗീതം,നൃത്തം,മിമിക്രി,അങ്ങനെയുള്ള എല്ലാ കലാരൂപങ്ങളുടെയും പരിശീലന കേന്ദ്രമായ കലാഭവന്‍ ഇന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരു തുടക്കവും,സിനിമയിലേക്കുള്ള ഒരു ചവിട്ടുപടിയും കൂടിയാണ്. പണ്ട് കലാഭവനില്‍ ഉണ്ടായിരുന്ന പല കലാകാരന്മാരും ഇന്ന് മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്മാരും,സംവിധായകരുമാണ്.കലാഭവന്റെ മിമിക്സ് പരേഡും,ഗാനമേളയും ഇന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറുന്നുണ്ട്. കലാഭവനിലെ പഴയ കലാകാരന്മാരുടെ ഒരു ഓര്‍മ്മ ചിത്രമാണ് താഴെ...

ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ആയിരുന്നു കലാഭവന്റെ തുടക്കം, പിന്നീട് അവര്‍ ഒരു ഗാനമേള ട്രൂപ്പിന് രൂപം നല്‍കി, സിനിമാ ഗാനങ്ങള്‍ പാടി തുടങ്ങി, ആ കാലത്ത് ഗാനമേളയുടെ ഇടവേളകളില്‍ ചില മിമിക്രി കലാകാരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നു, അതിന്റെ ജനസമ്മതി കണ്ടാണ് പിന്നീട് ഒരു മിമിക്രി ട്രൂപ്പിന് രൂപം കൊടുത്തത്. പ്രസിദ്ധ സംവിധായകന്‍ സിദ്ധിക്‌, നടനും സംവിധായകനുമായ ലാല്‍, കെ.എസ.പ്രസാദ്‌ എന്നിവരടങ്ങുന്ന അഞ്ചംഗ സംഗമാണ് മിമിക്സ് പരേഡ്‌ എന്ന പേരില്‍ പുതിയൊരു കലാരൂപത്തിന് തുടക്കം കുറിച്ചത്. പിന്നീടുള്ള കലാഭവന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. കലാഭവന്റെ മിമിക്സ് പരേഡ്‌ എന്ന് കേട്ടാല്‍ എവിടെയും ആളുകള്‍ ഇടിച്ചു കയറുമായിരുന്നു. കലാഭവനെ അനുകരിച്ചു പിന്നീട് പല സമിതികളും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉണ്ടായെങ്കിലും അവയ്ക്കൊന്നും കലാഭവന്റെ ജനപ്രീതി കിട്ടിയില്ല, അതിനു പ്രധാന കാരണം കലാഭവനിലെ കഴിവുള്ള കലാകാരന്മാരുടെ പ്രകടനവും, അവരെ എല്ലാം ഒത്തൊരുമയോടെ നയിച്ച ഫാദര്‍ ആബേല്‍ എന്ന ആ വലിയ മനുഷ്യന്റെ സംഘടനാപാടവും ആയിരുന്നു. കലാകാരന്മാരെ ഏറെ സ്നേഹിച്ചിരുന്ന ആളായിരുന്നു ആബേലച്ചന്‍. അച്ഛനെ കുറിച്ച് കലാഭവനിലെ ഓരോ കലാകാരന്മാര്‍ക്കും നല്ലത് മാത്രമേ അന്നും ഇന്നും പറയാനുള്ളൂ. ഇന്നും പുതിയ പ്രതിഭകളെ കലാഭവന്‍ വാര്‍ത്തെടുക്കുന്നു. കൊച്ചിയിലാണ് കലാഭവന്റെ ഓഫീസ്.


കലാഭവനില്‍ നിന്നും മലയാള സിനിമയിലേക്ക് വന്ന മുഴുവന്‍ കലാകരന്മാരെയും ഓര്‍ത്തെടുക്കുക ശ്രമകരമായ ഒരു ജോലിയാണ്, എങ്കിലും പ്രധാനപെട്ട ചിലരെ പരാമര്‍ശിക്കാതെ വയ്യ. അതില്‍ മുന്‍പില്‍ നില്‍ക്കുന്നത് കലാഭവന്റെ മിമിക്സ് പരേഡിന് രൂപം കൊടുത്തവരില്‍ പ്രധാനികളായ സിദ്ധിക്കും ലാലുമാണ്. കലാഭവനില്‍ നിന്നാണ് അവര്‍ ഫാസിലിന്റെ കൂടെ സഹസംവിധായകരായി സിനിമാ രംഗത്തേക്ക് വരുന്നത്. മോഹന്‍ലാല്‍ നായകനായ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന്റെ തിരകഥ തയ്യാറാക്കി കൊണ്ടാണ് അവര്‍ എഴുത്തിലേക്ക് കടക്കുന്നത്. പിന്നീട് അന്നത്തെ സൂപ്പര്‍ഹിറ്റ്‌ ആയ നാടോടിക്കാറ്റിന്റെ കഥാരൂപം തയ്യാറാക്കിയത് സിദ്ധിക്കും ലാലും ചേര്‍ന്നാണ്, പിന്നീട് ശ്രീനിവാസന്‍ അതിന്റെ തിരക്കഥ എഴുതുകയാണുണ്ടായത്.അതിനു ശേഷം രണ്ടു വര്ഷം കഴിഞ്ഞു അവര്‍ സ്വതന്ത്ര സംവിധായകരാകുകയും " റാംജി റാവു സ്പീകിംഗ്‌" എന്ന ചിത്രം ഒരുക്കുകയും ചെയ്തു. മലയാള സിനിമയില്‍ ഒരു കോമഡി ട്രെണ്ടിനു തന്നെ രൂപം കൊടുത്ത സിനിമയായിരുന്നു അത്. പ്രേക്ഷകര്‍ ഒന്നടങ്കം തിയറ്ററില്‍ പൊട്ടിച്ചിരിക്കുന്ന കാഴ്ച അന്നത്തെ കാലത്ത്‌ അപൂര്‍വം ആയിരുന്നു. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്‌ ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ സൂപ്പര്‍ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. പിന്നീട് അവര്‍ സ്വമനസ്സാലെ പിരിയുകയും സിദ്ധിക്ക് സംവിധാനത്തിലും ലാല്‍ നിര്‍മ്മാണത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രികരിക്കുകയും പിന്നീട് അഭിനേതാവ് ആകുകയും 2008-ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടുകയും ചെയ്തു. സിദ്ധിക്ക് ആകട്ടെ മലയാളത്തില്‍ കൂടാതെ തമിഴ്‌ - ഹിന്ദി സിനിമകള്‍ എടുക്കുകയും ജനപ്രിയ സംവിധായകന്‍ ആകുകയും ചെയ്തു.

ആദ്യകാലത്ത് കലാഭവനില്‍ ഉണ്ടായിരുന്ന മറ്റൊരു കലാകാരനാണ് ശ്രീ സൈനുദ്ധീന്‍. മിമിക്രി രംഗത്ത്‌ നടന്‍ മധുവിന്റെ ചെമ്മീനിലെ പരീക്കുട്ടിയെ അനുകരിച്ചാണ് സൈനുദ്ധീന്‍ ശ്രദ്ധ നേടിയത്. പി.എ.ബക്കര്‍ സംവിധാനം ചെയ്ത ചാപ്പ എന്നാ ചിത്രത്തിലൂടെ സിനിമ രംഗത്ത്‌ എട്തുകയും പിന്നീട് നൂറ്റി അന്‍പതോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്‌, കാസര്‍കോട്‌ കാദര്‍ഭായ്, ഹിറ്റ്ലര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവന്‍ ആകാന്‍ സൈനുദ്ധീന് കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 1999 നവംബര്‍ 4നു അദ്ദേഹം നമ്മോട് വിട പറഞ്ഞു. തുടക്ക കാലത്ത് അദ്ധേഹത്തിന്റെ കൂടെ കലാഭവനില്‍ ഉണ്ടായിരുന്ന കെ.എസ്.പ്രസാദ്‌ ഇപ്പോഴും മിമിക്സ് പരേഡ്‌ ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളുടെ സംഘാടകനാണ്.

അത് പോലെ തന്നെ കലാഭവന്റെ ആദ്യകാലത്തെ കലാകാരന്‍ ആണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയറാം.പെരുമ്പാവൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ജയറാം കോളേജ് പഠന കാലത്ത് തന്നെ ഒരു മിമിക്രി കലാകാരന്‍ ആയിരുന്നു, ഒരു പാട് സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്, പഠന ശേഷമാണ് കലാഭവനില്‍ വരുന്നത്. പിന്നീട് 1988-ല്‍ പദ്മരാജന്‍ സിനിമയായ അപരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് കുടുംബ പ്രേക്ഷരുടെ പ്രിയപ്പെട്ട നായകന്‍ ആകുകുയും,ഒരു പാട് വിജയ ചിത്രങ്ങളില്‍ നായകന്‍ ആകുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിമം ഗാരണ്ടി ഉള്ള നടന്‍ ആകാന്‍ ജയറാമിന് കഴിഞ്ഞു. മലയാളം കൂടാതെ തമിഴിലും ജയറാം നായക വേഷത്തില്‍ തിളങ്ങി. നടി പാര്‍വതിയെ ആണ് ജയറാം വിവാഹം കഴിച്ചത്. 2011-ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം അദ്ധേഹത്തെ ആദരിച്ചു. അദ്ധേഹത്തിന്റെ മകന്‍ കാളിദാസന്‍ 2003-ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.

ജയറാം പോയ ഒഴിവിലേക്കാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്‌ കലാഭവനിലെക്ക് എത്തുന്നത്‌. പിന്നീട് ഏഷ്യാനെറ്റിലെ കോമിക്കോള എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായി. പിന്നീട് കമലിന്റെ സഹ സംവിധായകന്‍ ആയി സിനിമാരംഗത്തേക്ക് എത്തുകയും ചെയ്തു. ആദ്യ കാലത്ത്‌ കുറച്ചു ചിത്രങ്ങളില്‍ മുഖം കാണിച്ചെങ്കിലും, ശ്രദ്ധിക്കപ്പെട്ടത് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലാണ്. പിന്നീട് സല്ലാപത്തിലൂടെ തിരക്കുള്ള നായക നടന്‍ ആകുകയും ചെയ്തു. ജയറാമിനെ പോലെ സിനിമ രംഗത്ത്‌ നിന്ന് തന്നെയാണ് ദിലീപും വിവാഹം കഴിച്ചത്. നടി മഞ്ചു മഞ്ജുവാരിയര്‍ ആണ് ദിലീപിന്റെ ഭാര്യ. ദിലീപ്‌ പിന്നീട് സിനിമകള്‍ നിര്‍മ്മികുകയും വിതരണ രംഗത്ത്‌ സജീവമാകുകയും ചെയ്തു. മലയാളത്തിലെ ഏറെക്കുറെ എല്ലാ താരങ്ങളും ആനി നിരന്ന ട്വന്റി ട്വന്റി നിര്‍മ്മിച്ചതും ദിലീപ്‌ ആയിരുന്നു. കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, പച്ചകുതിര തുടങ്ങിയ ചിത്രങ്ങളിലെ വേഷപകര്‍ച്ചയിലൂടെ ദിലീപ്‌ ജനപ്രിയ നായകന്‍ ആയി വളര്‍ന്നു. മീശ മാധവന്‍ എന്ന ദിലീപ്‌ ചിത്രം മലയാളത്തിലെ മഹാ വിജയങ്ങളില്‍ ഒന്നാണ്. 2011ല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.

കലാഭവന്റെ തന്നെ മികച്ച കലാകാരന്മാരായിരുന്നു ശ്രീ കൊച്ചിന്‍ ഹനീഫയും, ശ്രീ N.F.വര്‍ഗീസും. രണ്ടു പേരും ഇന്ന് നമ്മോടൊപ്പം ഇല്ല. രണ്ടു പേരും മലയാള സിനിമയില്‍ തങ്ങളുടെതായ സ്ഥാനം നേടിയെടുത്ത മികച്ച നടന്മാരായിരുന്നു. കൊച്ചിന്‍ ഹനീഫ സംവിധാന രംഗത്തും തിളങ്ങിയിരുന്നു. .തമിഴ്‌ സിനിമയിലും കുറെ നല്ല വേഷങ്ങള്‍ ഹനീഫ ചെയ്തു. ആദ്യ കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ നടന്‍ കിരീടം എന്ന ചിത്രത്തിലൂടെ ഹാസ്യതാരമായി മുന്നേറുകയും ആയിരുന്നു. അതെ സമയം N.F.വര്‍ഗീസ്‌ മലയാളത്തിലെ തിരക്കുള്ള ഒരു സ്വഭാവ നടന്‍ ആയി, വില്ലന്‍ വേഷങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച അദ്ധേഹത്തിന്റെ പത്രം, നരസിംഹം തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അദ്ധേഹത്തിന്റെ ആ ഗംഭീര്യമാര്‍ന്ന ശബ്ദം ഇന്നും മലയാളികളുടെ മനസ്സില്‍ മുഴങ്ങുന്നുണ്ട്. രണ്ട് പേരും നിനച്ചിരിക്കാത്ത നേരത്താണ് മരണപ്പെട്ടത്. അവര്‍ക്ക് പകരം വെക്കാന്‍ ഇന്നും മലയാള സിനിമയില്‍ ആരുമില്ല എന്നതാണ് സത്യം. അത് പോലെ നമ്മെ വിട്ടു പോയ മറ്റൊരു താരമാണ് കലാഭവന്‍ സന്തോഷ്‌.

പിന്നീട് കലാഭവനില്‍ നിന്നും വന്നവരാണ് കലാഭവന്‍ മണിയും, സലിംകുമാറും. രണ്ടു പേരും ഹാസ്യ നടന്മാരയാണ് വന്നതെങ്കിലും പിന്നീട് മികച്ച അഭിനയത്തിലൂടെ മലയാള സിനിമയില്‍ മുന്നേറുകയും ചെയ്തവരാണ്. കലാഭവന്‍ മണി നാടന്‍ പാട്ടുകളിലൂടെ മലയാളിയുടെ മനം കവരുകയും പിന്നീട് "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലൂടെ നമ്മളെ അതിശയിപ്പികുകയും ചെയ്തു. സലിംകുമാര്‍ അച്ഛനുറങ്ങാത്ത വീടിലൂടെ മികച്ച അഭിനയം കാഴ്ച വെക്കുകയും, പിന്നീട് ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തു. ഇവരെ കൂടാതെ ഈ അടുത്ത് ദ്രിശ്യത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മറ്റൊരു താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ ദ്രിശ്യതിന്റെ തെലുഗ് റീമേക്കിലും ഷാജോണ്‍ വേഷം ഇടുന്നുണ്ട്.

ഇവരെ കൂടാതെ ,ഹരിശ്രീ അശോകന്‍, മച്ചാന്‍ വര്‍ഗീസ്, നാദിര്‍ഷ, ടിനിടോം,പ്രജോദ്, കലാഭവന്‍ റഹ്മാന്‍,കലാഭവന്‍ അന്‍സാര്‍,നാരായണന്‍ കുട്ടി, ജോര്‍ജ്, രമേശ്‌ കുറുമശ്ശേരി, കലാഭവന്‍ നവാസ്‌, കലാഭവന്‍ നിയാസ്‌, തെസ്നി ഖാന്‍,അബി,സാജന്‍ പള്ളുരുത്തി,ഹരിശ്രീ മാര്‍ട്ടിന്‍, അങ്ങനെ കുറെ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയത് കലാഭാവനാണ്. ഇവരെ കൂടാതെ പേരെടുത്തറിയാത്ത, ഓര്‍മ്മയില്‍ വരാത്ത ഒട്ടനവധി കലാകാരന്മാര്‍ മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്. പിന്നെ യേശുദാസ്‌, സുജാത, മാര്‍കോസ്,അഫ്സല്‍, പ്രദീപ്‌ പള്ളുരുത്തി തുടങ്ങിയ അനുഗ്രഹീത ഗായകരും വന്നത് പിന്നണി ഗാന രംഗത്തേക്ക് വന്നത് കലഭാവനിലൂടെയാണ്. എല്ലാവരെ കുറിച്ചും പറയാന്‍ ഈ ലേഖനം മതിയാകില്ല. കലാഭവനിലെ ഈ കലാകാരന്മാരുടെ സൌഹൃദത്തിന്റെ കഥ പറഞ്ഞ മിമിക്സ് പരേഡ്‌,കാസര്‍കോട്‌ കാദര്‍ഭായ്, എന്നീ സിനിമകളും സൂപ്പര്‍ഹിറ്റ്‌ ആയിരുന്നു. അന്‍സാര്‍ കലാഭവന്‍ ആണ് ആ രണ്ടു ചിത്രങ്ങളുടെയും രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ ആബേലച്ചന്റെ വേഷത്തില്‍ വന്നത് ഇന്നസെന്റ് ആയിരുന്നു. പല സീനുകളും അന്ന് അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നത് തന്നെയാണ് എന്നാണ് കേട്ടിട്ടുള്ളത്. ഇന്ന് അവരെ നയിക്കാന്‍ ആബേലച്ചന്‍ കൂടെയില്ല. എങ്കിലും കേരളത്തിന്റെ കലാരംഗത്ത്‌ ഇന്നും കലാഭവന്‍ സജീവമായി തന്നെ നില നില്‍ക്കുന്നു. ഇനിയും ഒരു പാട് കഴിവുള്ള കലാകാരന്മാരെ വാര്‍ത്തെടുക്കാന്‍ കലാഭവന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം !!

Friday, May 2, 2014

Vasantha Kala Paravai (1991) - Review

പവിത്രന്‍ സംവിധാനം ചെയ്ത വസന്ത കല പറവൈ (1991) എന്ന തമിള്‍ സിനിമ കണ്ടു. അയാളുടെയും ശ്രീ K.T.കുഞ്ഞുമോന്റെയും ആദ്യ ചിത്രം ആയിരുന്നു ഇത്.
രമേശ്‌ അരവിന്ദും സുധാറാണിയും ആണ് നായകനും നായികയും. സുധാറാണിയെ മനസ്സിലായോ? ആദ്യത്തെ കണ്മണിയിലെ ജയറാമിന്റെ നായിക.ശരത് കുമാര്‍ വില്ലന്‍ വേഷത്തില്‍ വരുന്നു , കൂടാതെ മലയാളത്തില്‍ നിന്ന് രാജന്‍.പി.ദേവും ഉണ്ട്.



രവി (രമേശ്‌ അരവിന്ദ് ) ഒരു പാവപ്പെട്ട വീട്ടിലെ ചെക്കനാണ്. അവന്‍ കോളേജില്‍ ജൂനിയേര്‍സിനെ പറ്റിച്ചു കാശ് ഉണ്ടാക്കി, അടിച്ചു പൊളിച്ചു നടക്കുകയാണ്. ഒഴിവു ദിവസങ്ങളില്‍ അവന്‍ തന്റെ അമ്മാവന്റെ ബേക്കറിയില്‍ സഹായിക്കാന്‍ നില്‍ക്കും. അമ്മാവന് അവനെ കൊണ്ട് വലിയ ഉപകാരം ഒന്നുമില്ല. ആ ബേക്കറിയുടെ മുന്‍പിലെ വലിയ വീട്ടിലെ കൊച്ചാണ്‌ ഉമ ( സുധാറാണി). അച്ഛന്‍ ഇല്ലാത്ത അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് അവളുടെ ഏട്ടന്‍ രാജേഷാണ്. (ശരത് കുമാര്‍). അവള്‍ക്കു രവിയെ വലിയ ഇഷ്ട്ടമാണ്, രവിക്ക് തിരിച്ചും. അവള്‍ അവളുടെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന്, രവിയുമായി ഓരോന്ന് ആംഗ്യം കാണിക്കും, ഇടയ്ക്കു കണ്ണാടിചില്ല് കൊണ്ട് രവിയുടെ മുഖത്ത്‌ വെയില്‍ അടിപ്പിക്കും. അവരുടെ ഈ പരിപാടി ഇടയ്ക്കു രാജേഷ്‌ കാണാറുണ്ട്. ഒരിക്കല്‍ സ്പെഷ്യല്‍ ക്ലാസ്സ്‌ എന്നും പറഞ്ഞ് ഉമ രവിയുടെ കൂടെ കറങ്ങാന്‍ പോകുന്നു. അതറിയുന്ന രാജേഷ്‌ രവിയെ ഗുണ്ടകളെ വിട്ടു തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നു. ഉമയുടെ മുന്‍പില്‍ വെച്ച് അയാള്‍ രവിയെ തല്ലി ചതക്കുന്നു. തടയാന്‍ വന്ന ഉമയെ അമ്മയും മുത്തച്ചനും ചേര്‍ന്ന് പിടിച്ചു മാറ്റുന്നു. കുറച്ചു ദിവസം കഴിഞ്ഞു ഉമയെ കാണാന്‍ രവി രാത്രി അവരുടെ വീട്ടില്‍ വരുന്നു.

പക്ഷെ രാജേഷ്‌ അവനെ കാണുന്നു. അയാള്‍ വീണ്ടും അവനെ മര്‍ദ്ദിക്കുന്നു. അങ്ങനെ ഉമ വീട്ടു തടങ്കലില്‍ ആകുന്നു. കലി കൊണ്ട ഉമ റൂമില്‍ ഉണ്ടായിരുന്ന രാജേഷിന്റെ ലക്ഷ കണക്കിന് രൂപയില്‍ മുഴുവന്‍ ഉമ -രവി എന്ന് എഴുതി വെക്കുന്നു. രാജേഷ്‌ ഉമയുടെ കല്ല്യാണം ഒടുവില്‍ ഒരു ദിവസം എക്സാം എഴുതാന്‍ സ്കൂളില്‍ വരുന്ന ഉമ , രാജേഷിനെ കബളിപ്പിച്ച് കൊണ്ട് രവിയുമായി നാട് വിട്ട് മറ്റൊരു സ്ഥലത്ത് എത്തുന്നു. അവിടെ വെച്ച് അവര്‍ വിവാഹം കഴിക്കുന്നു. രവി ഐസ് കച്ചവടം ചെയ്തു കുടുംബം നടത്തുന്നു. പക്ഷെ ഒരിക്കല്‍ രാജേഷും അമ്മയും കൂടെ അവരെ കാണാന്‍ അവിടെ എത്തുന്നു. തങ്ങള്‍ എല്ലാം മറന്നു എന്നും ഇനി വീട്ടിലേക്കു മടങ്ങാം എന്ന് പറഞ്ഞു അവര്‍ രവിയെ വിശ്വസിപ്പിക്കുന്നു. അവരുടെ അമ്മാവന്റെ സഹായത്തോടെ അവര്‍ രവിയെ പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നു. ഉമയെ വീട്ടിലേക്കു തിരിച്ചു കൊണ്ട് പോകുന്നു. ജയിലില്‍ രവിയെ കാത്തിരുന്നത് ക്രൂരനായ ഒരു ഇന്‍സ്പെക്ടര്‍ (രാജന്‍.പി.ദേവ്) ആണ്. ഉമയെ കടത്തി കൊണ്ട് വന്നു എന്ന കുറ്റം ചാര്‍ത്തി അയാള്‍ രവിയെ അറ്റസ്റ്റ് ചെയ്തു ലോക്കപ്പില്‍ അടക്കുന്നു. രവി ഒരിക്കലും പുറത്തു വരാതിരിക്കാന്‍ രാജേഷ്‌ അയാള്‍ക്ക് പണം കൊടുക്കുന്നു. രാജേഷ്‌ ഉമക്ക് വേറെ കല്യാണം ഉറപ്പിക്കുന്നു. അത് മുടക്കാന്‍ വേണ്ടി ഉമയുടെ മുത്തച്ഛന്‍ ആതമഹത്യ ചെയ്യുന്നു. ഉമ വീട്ടില്‍ നിന്നും പുറത്തിറങ്ങി രവിയെ കാണാന്‍ സ്റ്റേഷനില്‍ വരുന്നു. രവിയെ അറ്റസ്റ്റ് ചെയ്ത ഇന്‍സ്പെക്ടറോട് അവള്‍ കയര്‍ക്കുന്നു. അവരുടെ സ്നേഹം തിരിച്ചറിഞ്ഞ ഇന്‍സ്പെക്ടര്‍ അവരെ സഹായിക്കാം എന്ന് വാക്ക് കൊടുക്കുന്നു. രവിയുടെ അടുത്തേക്ക് പോകുന്ന അവരെ രാജേഷ്‌ തടയുന്നു. രാജേഷും ഇന്സ്പെക്ട്ടറും എറ്റു മുട്ടുന്നു. ഒടുവില്‍ സഹോദരനായ രാജേഷ്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ഉമയുടെ പരാതിയില്‍ പോലീസ് രാജേഷിനെ അറ്റസ്റ്റ് ചെയ്യുന്നു. അങ്ങനെ ആ കേസ് കോടതിയില്‍ എത്തുന്നു. സ്വന്തം സഹോദരി കൊടുത്ത കേസ് ആയതു കൊണ്ട് കോടതിയില്‍ രാജേഷിന് രക്ഷപെടാന്‍ വഴികള്‍ ഇല്ലാതാകുന്നു. രാജേഷ്‌ രക്ഷപ്പെടുമോ? ഉമയും രവിയും ഒന്നിക്കുമോ? ശേഷം ഭാഗം സ്ക്രീനില്‍...

യേശുദാസ് പാടിയ നല്ല ഒരു ശോകഗാനം ഉള്‍പ്പെടെ, ദേവ സംഗീതം കൊടുത്ത 6 ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.പിന്നെ ചെമ്പരുത്തി ചെമ്പരുത്തി പൂവേ പോലെ പെണ്ണൊരുത്തി എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനവും ഇതിലെയാണ്.ഒരു പാട് പണമൊന്നും ചിലവാക്കാതെ തന്നെ എന്ത് മനോഹരമായാണ് അന്നത്തെ ഗാനങ്ങള്‍ എടുത്തിരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു പോയി. മൂന്ന് തവണ ഞാന്‍ ആ പാട്ട് മാത്രം കണ്ടു.പിന്നെ വേറെ കുറച്ചു തപ്പാംകുത്ത് പാട്ടുകളും, അതിനു ചേര്‍ന്ന ഡാന്‍സ് രംഗങ്ങളും ഉണ്ട്.ശരത്കുമാറും പോലീസും തമ്മിലുള്ള കിടിലന്‍ ഒരു ഫയിറ്റുമുണ്ട്. രാജന്‍.പി.ദേവിന് തമിഴില്‍ നല്ല ബ്രേക്ക്‌ കിട്ടിയ കഥാപാത്രമാണ് ഇതിലെ ഇന്‍സ്പെക്ടര്‍. ഇതിനു ശേഷമാണ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് ലഭിച്ചത്.കൌണ്ടമണി, കിറ്റി, മേജര്‍ സുന്ദര്‍രാജന്‍, സത്യപ്രിയ, എന്നിവരും സിനിമയില്‍ ഉണ്ട്. ഇതിലെ വില്ലന്‍ ശരത് കുമാര്‍ ആയിരുന്നു പവിത്രന്റെ അടുത്ത ചിത്രത്തിലെ നായകന്‍.ശരത് കുമാര്‍ പോലീസ് വേഷത്തില്‍ എത്തിയ ആ ചിത്രമാണ്‌ സൂപ്പര്‍ഹിറ്റായ സൂര്യന്‍.