Monday, June 16, 2014

കിരീടത്തിന് 25 വയസ്സ്


കിരീടത്തിന് 25 വയസ്സ്



തലസ്ഥാനമണ്ണില്‍ ചിത്രീകരിച്ച്, ചരിത്രമെഴുതിയ കീരീടം സിനിമയ്ക്ക് 25 വയസ്സ്. മകനെ എസ്. ഐ. ആയി കാണാന്‍ ആഗ്രഹിച്ച ഹെഡ് കോണ്‍സ്‌ററബിള്‍ അച്യുതന്‍ നായരുടേയും അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ മോഹിച്ച് ഒടുവില്‍ കൊലപാതകിയായി തീര്‍ന്ന സേതുമാധവന്റേയും കഥ പറഞ്ഞ കീരീടം 25 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാള മനസുകളുടെ തേങ്ങലാണ്. ലോഹിതദാസ് എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കീരീടം നിര്‍മ്മിച്ചത് ക്യപാഫിലിംസിന്റെ ബാനറില്‍ കീരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ്. പൂര്‍ണ്ണമായും തലസ്ഥാനത്തായിരുന്നു കീരീടത്തിന്റെ ചിത്രീകരണം.

വെള്ളയമ്പലം , നേമം കാലടി, ആര്യനാട്, തുടങ്ങിയിടങ്ങളിലാണ് പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. ചിത്രം ഷൂട്ട് ചെയ്ത പല സ്ഥലങ്ങളും ഇന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറി പോയി. വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളിന് മുന്‍പിലുള്ള പള്ളിയിലാണ് ചിത്രത്തിന്റെ ആദ്യഷോട്ട് എടുത്തത്. തൊട്ടടുത്ത സീനില്‍ സേതുമാധവന്‍ എസ്. ഐ ആയി വന്നിറങ്ങുന്ന രംഗത്തിലെ പൊലീസ് സ്‌റ്റേഷന്‍ ശാസ്തമംഗലം ആര്‍.കെ. ബാറായിരുന്നു.

വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സിന് മുന്‍പിലുള്ള വീടാണ് അച്ച്യുതന്‍ നായരുടെ രാമപുരത്തെ വീടായി മാറിയത്. ഇന്ന് അവിടെ ഫ്‌ളാറ്റ് ഉയരുകയാണ്. മോഹന്‍ലാലിന്റേയും പാര്‍വ്വതിയുടേയും വീടായി ചിത്രത്തില്‍ കാണിക്കുന്നത് നടന്‍ കാലടി ജയന്റെ വീടാണ്. വീടിന്റെ രണ്ട് ഭാഗങ്ങളാണ് രണ്ട് വീടായി ചിത്രീകരിച്ചത്. അച്ഛനെ തല്ലിയ കീരീക്കാടനെ ആളറിയാതെ സേതുമാധവന്‍ തല്ലുന്നത് ആര്യനാട് ജംഗക്ഷനിലാണ് ഷൂട്ട് ചെയ്തത്.

ആര്യനാടിന് അടുത്തുള്ള പള്ളിവേട്ടയിലാണ് ക്ലൈമാക്‌സ് എടുത്തത്. ഇന്ന് ഇവിടം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൈയ്യടക്കി. മലയാളികളുടെ നൊമ്പരമായ കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി ഗാനം ഷൂട്ട് ചെയ്തത് വെള്ളായണി കായലിന് പുറകിലെ വയലുകളിലും പാലത്തിലും ആയിരുന്നു. പിന്നീട് ഈ പാലം കീരീടം പാലമെന്ന് പ്രശസ്തി നേടി.

എല്ലാം നഷ്ടമായ സേതുമാധവന്‍ കാമുകിയോട് യാത്ര പറയുന്ന രംഗത്തിന് സാക്ഷിയായത് ലാലും കീരീടം ഉണ്ണിയും ഒക്കെ പഠിച്ച മോഡല്‍ സ്‌കൂളാണ്.ഇവര്‍ പഠിച്ച ക്ലാസ് റൂമിന് മുന്‍പിലാണ് ഈ രംഗം ക്യാമറയിലാക്കിയത്.



25 ദിവസം കൊണ്ട് കീരീടം പൂര്‍ത്തിയായി. ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു ചെലവ്.നാലര ലക്ഷം രൂപ പ്രതിഫലം പറ്റിയിരുന്ന ലാല്‍ ഉണ്ണിയോുള്ള ഫ്രണ്ട്ഷിപ്പ് മൂലം നാല് ലക്ഷത്തിനാണ് അഭിനയിച്ചത്. അച്യുതന്‍ നായരായി ആടിതകര്‍ത്ത തിലകന്‍ ഓടി നടന്ന് അഭിനയിക്കുന്ന കാലമായിരുന്നു. വര്‍ണ്ണം, ചാണക്യന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയായിരുന്ന തിലകന്‍ സമയക്കുറവ് മൂലം അച്യതന്‍ നായരാകാന്‍ ആദ്യം വിസമ്മതിച്ചു.

തിലകന്‍ ഇല്ലെങ്കില്‍ ചിത്രം മാറ്റി വയ്ക്കുമെന്ന കീരീടം ഉണ്ണിയുടെ വാശിക്ക് മുന്‍പില്‍ ഒടുവില്‍ തീരുമാനം മാറ്റി.ക്ലൈമാക്‌സിലെ കത്തി താഴെയിടടാ , മോനെ നിന്റെ അച്ഛനാടാ പറയുന്നേ എന്ന രംഗം എടുത്തത് സുര്യന്‍ അസ്തമിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. വര്‍ണ്ണത്തിന്റെ സെറ്റില്‍ നിന്ന് തിലകനെ വിട്ട് കിട്ടാനുള്ള പാടായിരുന്നു കാരണം.1989 ജൂലൈയിലായിരുന്നു കീരീടം റിലീസ് ചെയ്തത്. മെയിന്‍ സെന്ററുകളില്ലെല്ലാം 150 ദിനം പിന്നിട്ടതും മലയാളികളുടെ മരിക്കാത്ത ഓര്‍മ്മയായി കീരീടം മാറിയെതുമെല്ലാം ചരിത്രമാണ്.

കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം ചിത്രീകരിച്ച കിരീടം പാലം ഇന്ന് അപകടത്തിലാണ്. കൈവരികള്‍ ഒടിഞ്ഞു വീണു. വെളിച്ചവും ഇല്ല. മേലാംകോട്, പുഞ്ചക്കരി, വണ്ടിത്തടം, തിരുവല്ലം ഭാഗത്തുള്ളവര്‍ വെള്ളായ ക്ഷേത്രത്തില്‍ വന്നുപോകുന്നത് ഈ പാലം വഴിയാണ്. സമാന്തര പാലം അകലെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആദ്യംകാണുന്ന ഈ പാലം വഴിയാണു ഭക്തരും യാത്രക്കാരും സഞ്ചരിക്കുന്നത്. ഇതൊന്നു നേരില്‍ കാണുക എന്നത് എന്റെ ഒരു ആഗ്രഹം ആയിരുന്നു. കഴിഞ്ഞ അവധിക്ക് ഞാന്‍ അവിടെ പോയപ്പോള്‍ എടുത്ത ചിത്രമാണ്‌ താഴെ കാണുന്നത്.



കള്ളിച്ചെല്ലമ്മ സിനിമ മുതല്‍ കിരീടം സിനിമവരെ ചിത്രീകരിച്ചിട്ടുള്ളതാണ് പാലം. ധ്രുവം, സമൂഹം, ആറാം തമ്പുരാന്‍, അങ്ങനെ കുറെ സിനിമകള്‍ ആ ഭാഗത്ത്‌ ഷൂട്ട്‌ ചെയ്തിട്ടുണ്ട്. മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സമീപവും ചിത്രാഞ്ജലി സ്റ്റുഡിയോയുടെ മൂക്കിനു താഴെയുമുള്ള വെള്ളായണി കായലിനെയും പരിസരത്തെയും നിരവധി സിനിമാ, സീരിയലിന് ഉപയോഗിച്ചു. ഇപ്പോള്‍ സൈഡ് ഭിത്തികള്‍ മുഴുവന്‍ ഇല്ലാതായി അപകടാവസ്ഥയിലാണ് ഈ പാലം.



കടപ്പാട് : ഏഷ്യാനെറ്റ്‌ മൂവീസ്

No comments:

Post a Comment