Sunday, November 20, 2016

Sikharam Thodu (2014) - Review


സിഖരം തൊട് (2014)



Spilers Ahead..

ചെല്ല പാണ്ട്യന്‍ (സത്യരാജ്) വികലാംഗനായ ഒരു പോലീസ്കാരന്‍ ആണ്. ഇന്നയാള്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയില്‍ ക്ലാര്‍ക്ക് ആയി ജോലി ചെയ്യുകയാണ്. അയാള്‍ക്ക് ഒരു ആഗ്രഹമേ ഉള്ളൂ, തന്‍റെ ഏക മകന്‍ മുരളിയെ (വിക്രം പ്രഭു) ഒരു ഇന്‍സ്പെക്ടര്‍ ആക്കണം. അച്ഛന്‍റെ അവസ്ഥ ചെറുപ്പത്തിലെ കണ്ടു മനസ്സ് മടുത്ത മുരളിക്ക് പക്ഷെ എങ്ങനെ എങ്കിലും ഒരു ബാങ്ക് മാനേജര്‍ ആകണം എന്നാണ് മനസ്സില്‍. എന്നാലും അച്ഛനോട്‌ അവന്‍ അത് ഇത് വരെ പറഞ്ഞിട്ടില്ല. ഒരു യാത്രയിലാണ് അവന്‍ അംബുജത്തെ കാണുന്നത്. അവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. അവളാകട്ടെ എന്ത് വന്നാലും ഒരു പോലീസ്കാരനെ കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ളതാണ്.

പിന്നീട് ഒരു സാഹചര്യത്തില്‍ മുരളിക്ക് പോലീസ് SI സെലക്ഷന്‍ കിട്ടുന്നു. അവന്‍ ആ ജോലി കഴിയുന്നതും ഒഴിവാക്കാന്‍ നോക്കിയിട്ടും നടക്കുന്നില്ല. അച്ഛന്‍ ഹാപ്പി ആയെങ്കിലും അംബുജം അയാളുമായി അകലുന്നു . പിന്നീട് ഒരു 30 ദിവസത്തേക്ക് മാത്രം ആയി അവന്‍ കാക്കി ഇടുന്നു. നഗരത്തിലെ സ്റ്റേഷനില്‍ SI ആയി ചാര്‍ജ് എടുക്കുന്നു. കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ 29 ദിവസം പിന്നിടുന്നു. പക്ഷെ മുപ്പതാമത്തെ ദിവസം നടക്കുന്ന ചില സംഭവങ്ങള്‍ മുരളിയുടെ പ്ലാന്‍സ് എല്ലാം മാറ്റി മറിക്കുന്നു. അയാള്‍ പോലീസില്‍ തുടരുമോ എന്നതാണ് കഥയുടെ ബാക്കി ഭാഗം പറയുന്നത്.


ഞാന്‍ വിക്രം പ്രഭുവിന്‍റെ ഒരു സിനിമ മാത്രമേ കണ്ടിട്ടുള്ളു. അറിമ നമ്പി. ആ ചിത്രം നല്ലൊരു ത്രില്ലര്‍ ആയിരുന്നു. അത് പോലെ ഒരു ചിത്രമാണ്‌ ഇതും. സംവിധായകന്‍ ഗൌരവ് (Thoonga Nagaram Fame) തന്നെയാണ് ഇതിലെ വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. നഗരങ്ങളിലെ ATM റോബറി വിഷയമാക്കി എടുത്ത ഈ ചിത്രത്തില്‍ നല്ല ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. ആദ്യ പകുതി കുറച്ച് സ്ലോ ആണ്, പിന്നീട് നല്ല പേസില്‍ കാണാം. വിക്രം പ്രഭുവിന്‍റെ പുതിയ സിനിമ വീര ശിവജി ഈ വെള്ളിയാഴ്ച റിലീസ് ആകും. അതും നന്നാകും എന്ന് പ്രതീക്ഷിക്കുന്നു.


Mr. Church (2016) - A Brief Note


Mr Church (2016)


ചാര്‍ളിയും അമ്മ മേരിയും മാത്രമാണ് ആ വീട്ടില്‍ ഉള്ളത്. ഒരു ദിവസം രാവിലെ ചാര്‍ളി ഉണരുമ്പോള്‍ അവരുടെ കിച്ചണില്‍ ഒരാള്‍ ഭക്ഷണം ഉണ്ടാക്കുന്നു. അവള്‍ ഓടിച്ചെന്ന് അമ്മയോട് കാര്യം പറഞ്ഞപ്പോഴാണ് അറിയുന്നത് അത് അവരുടെ പുതിയ കുക്ക് ആണെന്ന്. മേരിക്ക് കാന്‍സര്‍ ആണ്.ആറ് മാസം കൂടിയേ ജീവിക്കാന്‍ സാധ്യത ഉള്ളു. അത് കൊണ്ട് കിച്ചണിലേക്ക് ഒരു സഹായത്തിന് കൊണ്ട് വന്നതാണ്‌ ചര്‍ച്ച് എന്ന ഈ കുക്കിനെ. ആദ്യമൊന്നും ചാര്‍ളിക്ക് അയാളെ ഇഷ്ട്ടമായില്ല. പക്ഷെ അയാള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോള്‍ അവള്‍ അയാളെ ഇഷ്ട്ടപ്പെട്ടു തുടങ്ങി. മെല്ലെ മെല്ലെ ചര്‍ച്ച് ആ വീട്ടിലെ ഒരാളായി. മേരിയുടെ മരണ ശേഷവും അയാള്‍ ആ വീട്ടില്‍ തന്നെ ജീവിച്ചു. അയാള്‍ ചാര്‍ളിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് കഥയുടെ ബാക്കി പറയുന്നത്.


യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കഥയാണ് ഈ സിനിമയാക്കിയത്. അധികം കഥാപാത്രങ്ങളില്ല. മൂന്നു തലമുറകളിലൂടെയാണ് കഥ കടന്നു പോകുന്നത്. കണ്ടു കഴിഞ്ഞപ്പോള്‍ ഒരു സംതൃപ്തി തോന്നി. A Movie with a life എന്നൊക്കെ പറയാം.വലിയ വിജയം ഒന്നും ആയിട്ടില്ല. എങ്കിലും കണ്ടിരിക്കാവുന്ന ഒരു നല്ല ചിത്രമാണ്‌.

Thursday, November 17, 2016

ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000) - ഓര്‍മ്മകള്‍ !!


ഡാര്‍ലിംഗ് ഡാര്‍ലിംഗ് (2000)

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ (1998), ഞങ്ങള്‍ സന്തുഷ്ട്ടരാണ് (1999), നാടന്‍ പെണ്ണും നാട്ടു പ്രമാണിയും (2000) ഇങ്ങനെ അടുപ്പിച്ച് മൂന്നു ജയറാം ചിത്രങ്ങള്‍ക്ക് ശേഷം രാജസേനന്‍ തന്‍റെ സ്ഥിരം ശൈലി ഒന്ന് മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ എടുത്ത ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. തന്‍റെ സ്ഥിരം നായകന്‍ ആയ ജയറാമിനെ മാറ്റി പകരം ദിലീപിനെയും കുഞ്ചാക്കോ ബോബനെയുമാണ് ആദ്യം കാസ്റ്റ് ചെയ്തത്. ചാക്കോച്ചന്‍റെ തിരക്ക് കാരണം പിന്നീട് ആ റോള്‍ വിനീതിന് വന്നു ചേര്‍ന്നു. ഒപ്പം കാവ്യാ മാധവനും ജഗതിയും ശരതും എല്ലാം ഉണ്ടായിരുന്നു. ഉദയ് കൃഷ്ണ സിബി കെ തോമസ്‌ ടീം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോക്കറിന് ശേഷം വന്ന ദിലീപ് പടം ആയിരുന്നു ഇത്. കഥ പറഞ്ഞപ്പോള്‍ ആദ്യം ദിലീപിന്‍റെ റോള്‍ വിനീതിനും വിനീതിന്‍റെ റോള്‍ ദിലീപിനും ആയിരുന്നു. പക്ഷെ കഥ കേട്ട ദിലീപ് തനിക്ക് വിനീതിന്‍റെ ആ നെഗറ്റീവ് വേഷം മതി എന്ന് പറഞ്ഞു. അന്ന് നായകന്‍ എന്നതിനേക്കാള്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ ആയിരുന്നു ദിലീപിന് താല്‍പര്യം. വിജയുടെ പ്രിയമുടന്‍ (1998) എന്ന ചിത്രവുമായി കുറച്ചു സമയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ഡാര്‍ലിംഗ് ഡാര്‍ലിംഗ് അവതരണത്തിലും കോമഡിയിലും മികച്ചു നിന്നു. വിനീതും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അന്ന് എല്ലാവരെയും ആകര്‍ഷിച്ച ഒന്നായിരുന്നു. അത് പോലെ തന്നെ ദിലീപ് ജഗതി ടീമിന്‍റെ കോമഡി, ഇന്ദ്രന്‍സ് - ജനാര്‍ദ്ദനന്‍- CI പോള്‍ സംഘത്തിന്‍റെ വിറ്റുകള്‍ എല്ലാം ക്ലിക്ക് ആയി.ഔസേപ്പച്ചന്‍ ഒരുക്കിയ ഗാനങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റ് ആയി. ഉള്ളടക്കത്തിലെ ഒരു BGM ആണ് പ്രണയ സൌഗന്ധികങ്ങള്‍ എന്ന എക്കാലത്തെയും മികച്ച പ്രണയ ഗാനം ആയി മാറിയത്. അത് കൂടാതെ ചിത്തിര പന്തലിട്ട്, മുത്തും പവിഴവും, അണിയമ്പൂ മുറ്റത്ത് അങ്ങനെ വേറെയും കുറേ ഹിറ്റ്‌ ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.



2000 നവംബര്‍ 17ന് ആണ് ചത്രം റിലീസ് ചെയ്തത്. ചിത്രം അന്ന് മികച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു. ഇതിറങ്ങി ഒരു മാസം കഴിഞ്ഞപ്പോളാണ് കൃസ്ത് മസിന് തെങ്കാശിപട്ടണം , ദാദ സാഹിബ്‌, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ ഇറങ്ങുന്നത്. തെങ്കാശി പട്ടണം വലിയൊരു ഹിറ്റ്‌ ആയി, . ജോക്കര്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം അങ്ങനെ മൂന്ന് ഹിറ്റുകള്‍ ആയി ദിലീപിന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നു. അത് കോളേജിലെ ഞങ്ങളുടെ അവസാന വര്‍ഷം ആയിരുന്നു. അന്ന് സോഷ്യല്‍ സര്‍വീസ് ഡേ കഴിഞ്ഞ് ഒരു ഞായറാഴ്ച ദിവസം ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാം കൂടെ ഒരുമിച്ച് പോയി തൃശൂര്‍ ജോസില്‍ നിന്നാണ് ഈ സിനിമ കണ്ടത്. ഞങ്ങള്‍ എല്ലാവരും മനസ്സ് തുറന്നു ചിരിച്ച ഒരു സിനിമ. അന്നത്തെ ആ നല്ല ഓര്‍മ്മകള്‍ക്ക് ഇന്ന് 17 വര്‍ഷം തികയുന്നു. അത് കൊണ്ട് ഇന്നും എന്‍റെ പ്രിയ ചിത്രങ്ങളില്‍ ഒന്നാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്.

Tuesday, November 15, 2016

54321 (2016) - Tamil Movie Review !!

Spoilers Ahead..

വിനോദും ഭാര്യയും ഒരു കുഞ്ഞും അടങ്ങുന്ന കുടുംബം. ഒരു ദിവസം രാത്രി വിനോദ് ഇല്ലാത്ത സമയത്ത് ഒരു കള്ളന്‍ ആ വീട്ടില്‍ കയറുന്നു. സഹായിയെ പുറത്ത് നിര്‍ത്തി അയാള്‍ അകത്ത്‌ കയറുന്നു. പണവും പണ്ടവും ഒക്കെ എടുത്ത് പോകാന്‍ ഒരുങ്ങുമ്പോളാണ് ആ വീട്ടിലേക്ക് വേറൊരാള്‍ വരുന്നത്. അയാള്‍ ഉള്ള കാരണം കള്ളന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പുറത്ത് നിന്ന് വൈകി എത്തുന്ന വിനോദിനെ ആ വന്നയാള്‍ അടിച്ച് കെട്ടിയിടുന്നു. ബോധം വരുന്ന വിനോദ് കാണുന്നത് കസേരയില്‍ കെട്ടിയിട്ടിരിക്കുന്ന തന്‍റെ ഭാര്യയെയാണ്. ആ വന്നയാള്‍ ആരാണ്? എന്താണ് അയാളുടെ ആവശ്യം? വിനോദിനും ഭാര്യക്കും എന്ത് സംഭവിക്കും? ആ കള്ളന്‍ എങ്ങനെ പുറത്ത് കടക്കും? ഇതാണ് കഥയുടെ ബാക്കി ഭാഗം പറയുന്നത്.


അഞ്ച് പേര്‍, 4 ലൈഫ് സ്റ്റൈല്‍, 3 കൊലപാതകം, 2 മണിക്കൂര്‍, 1 പ്രതികാരം. അതാണ് 54321 എന്ന ഈ സിനിമ പറയുന്നത്. രണ്ട് മണിക്കൂര്‍ ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍. ഓരോ നിമിഷവും അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംക്ഷയോടെ കണ്ടിരിക്കുന്ന ഒരു ത്രില്ലര്‍. പുതിയ സംവിധായകനും പുതുമുഖ താരങ്ങളും ആണ്. കണ്ടു നോക്കൂ. നിങ്ങള്‍ക്കും ഇഷ്ട്ടപെടും.

Monday, November 14, 2016

ജോസും സുമയും - ഉദ്യാനപാലകന്‍ (1996)


എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സിനിമ ആണ് ഉദ്യാനപാലകന്‍. പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ തൃശൂര്‍ നിന്നും കണ്ടതാണ്. അന്ന് തൊട്ടേ ആ സിനിമയും, അതിലെ പാട്ടുകളും മനസ്സില്‍ കയറിയതാണ്. ഇന്നും അതിന്‍റെ ഡിസ്ക് കയ്യില്‍ ഉണ്ട്, ഇടക്ക് കാണാറുമുണ്ട്. അതിലെ രണ്ട് കഥാപാത്രങ്ങളാണ് ജോസും സുമയും. രണ്ടു മതത്തില്‍ പെട്ടവരായത് കൊണ്ട് ഒന്നിക്കാന്‍ പറ്റാതെ പോയവര്‍. പിന്നീട് സുമയുടെ ഭര്‍ത്താവ് മരിച്ച ശേഷം സിനിമയുടെ അവസാനമാണ് അവരുടെ വിവാഹം നടക്കുന്നത്.



മണിക്ക് തന്‍റെ തുടക്ക കാലത്ത് കിട്ടിയ നല്ലൊരു വേഷം ആയിരുന്നു ലൈന്‍മാന്‍ ജോസ്. അതില്‍ മദ്യപിച്ചു കൊണ്ട് വന്നു മമ്മുക്കയെ ചീത്ത പറയുന്ന സീനൊക്കെ അന്ന് നല്ല കയ്യടി കിട്ടിയ ഒന്നാണ്. കോമഡി കളിച്ചു നടന്ന സമയത്താണ് ലോഹി മണിക്ക് ആ ഒരു വേഷം കൊടുക്കുന്നത്. അന്ന് കുടിച്ചുള്ള മണിയുടെ അഭിനയം കണ്ട് നീ ശരിക്ക് കുടിച്ചിട്ടുണ്ടോ എന്ന് മമ്മുക്ക ചോദിച്ചെന്ന് മണി പറഞ്ഞ് കേട്ടിട്ടുണ്ട്. അത് പോലെ തന്നെ രേഖ മേനോനും. മമ്മുക്കയുടെ അനിയത്തിയുടെ വേഷം, ഭര്‍ത്താവിന്‍റെ പീഡനം സഹിക്കേണ്ടി വരുന്ന ഒരു വീട്ടമ്മ, പിന്നീട് അയാള്‍ മരിച്ച ശേഷം മോളുടെ കൂടെ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കേണ്ടി വരുന്നു അവള്‍ക്ക്. സുമ എന്ന ആ കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒന്നാണ്. പറഞ്ഞ് വന്നത് രണ്ടു പേരും ജീവിതത്തില്‍ നിന്ന് ഇടക്ക് വെച്ച് ഇങ്ങനെ പോകുമെന്ന് നിനച്ചത് പോലുമില്ല.

Sunday, November 13, 2016

Aan Mariya Kalippilanu (2016) - Review


ആന്‍മരിയ കലിപ്പിലാണ്. (2016)



കലിപ്പില്ലാതെ കണ്ടിരിക്കാവുന്ന മനോഹരമായ ഒരു കൊച്ചു ചിത്രം. സണ്ണിയും അജുവും നല്ല കോമ്പോ ആയിട്ടുണ്ട്. കോമഡി സീന്‍ ഒക്കെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് ആ പൂമ്പാറ്റ പറക്കുന്ന സീന്‍. എനിക്കിഷ്ട്ടപ്പെട്ടത് അജുവിന്‍റെ ഒരു ഡയലോഗ് ആണ്. ഇനി എങ്കിലും എന്തെങ്കിലും ചെയ്യുമ്പോ എന്നോട് കൂടെ ഒന്ന് പറഞ്ഞിട്ട് പോ, കുറഞ്ഞ പക്ഷം എന്തിനാണ് തല്ലു കിട്ടുന്നത് എന്ന് എങ്കിലും എനിക്കറിയാമല്ലോ? :D

സണ്ണി വെയ്ന്‍ എന്ന നടന്‍ ഈ സിനിമയോടെ കൂടുതല്‍ ജനപ്രിയന്‍ ആയി എന്ന് പറയാം. പൂമ്പാറ്റ ഗിരീഷ്‌ ആയി പുള്ളി കസറിയിട്ടുണ്ട്. , പ്രത്യേകിച്ചും ആ ജോലിക്ക് പോകാതെ മടി പിടിച്ച് ഇരിക്കുന്നതൊക്കെ..അത് പോലെ ആ കൊച്ചിനോട് "തല്ലാന്‍ കൈ പൊങ്ങിയപ്പോള്‍ പെട്ടെന്ന് എനിക്കെന്‍റെ കോളേജിലെ സാറിനെ ഓര്‍മ്മ വന്നു , അല്ലായിരുന്നെങ്കില്‍... :D

പിന്നെ ആ പെണ്‍കുട്ടി, അവളുടെ കൂട്ടുകാര്‍ എല്ലാവരും നല്ല പെര്‍ഫോമന്‍സ് തന്നെ. തൃശൂര്‍ ഭാഷയില്‍ സംസാരിച്ച ആ ചെക്കൻ സൂപ്പർ ആയിട്ടുണ്ട് . ബിജുക്കുട്ടന്‍റെ ആ മാലാഖ വേഷവും, മുറുക്കി തുപ്പികൊണ്ടുള്ള ആ വരവും. ഷൈന്‍ ചാക്കോയും നന്നായിട്ടുണ്ട്, ആ ചായക്കടയില്‍ വന്ന് " ചേട്ടാ, ഒരു മോതിരം 😀 പിന്നെ എടുത്ത് പറയേണ്ടത് സിദ്ധിക്കിന്‍റെ ആ ഒരു സീന്‍ ആണ്, ചുമ്മാ വന്നു കിടുക്കി കളഞ്ഞു പുള്ളി 👌

പിന്നെയും ഉണ്ട് ഇഷ്ട്ടപ്പെട്ട കുറെ രംഗങ്ങള്‍. ഒന്ന് കൂടെ കാണണം. വലിയ താര നിരകള്‍ ഇല്ലാതെ തന്നെ പടം ഹിറ്റ് ആയത് ഇങ്ങനെ കുറെ നല്ല രംഗങ്ങള്‍ ഉള്ളത് കൊണ്ടാണ്. മിഥുന്‍ ഭായ്, ഇങ്ങനത്തെ കുറച്ചു നല്ല സിനിമകള്‍ എടുത്തു കൊണ്ടേ ഇരിക്കൂ..All the best for #Alamara :)

Saturday, November 12, 2016

Reviews of 5 Tamil Movies i saw recenlty !!


ഈ അടുത്ത് കണ്ട അഞ്ച് തമിഴ് സിനിമകളുടെ ചെറിയൊരു റിവ്യൂ..


Kutrame thandanai - കാക്കമുട്ടെ സംവിധാനം ചെയ്ത മണികണ്ടന്‍റെ മറ്റൊരു മികച്ച ചിത്രം. കണ്ണിന് അല്പം പ്രശ്നം ഉള്ള നായകന്‍റെ സങ്കീര്‍ണ്ണമായ മനസ്സ്, ഒരു കൊലപാതകം, അതിന്‍റെ അന്വേഷണം. ഒന്നര മണിക്കൂറെ ഉള്ളു, എങ്കിലും ഉള്ളത് നല്ല ഗംഭീരമായി എടുത്തിട്ടുണ്ട്. Must Watch....


Aandavan kattalai - ഏവരുടെയും പ്രിയ നായകന്‍ വിജയ്‌ സേതുപതിയുടെ പുതിയ ചിത്രം. ലണ്ടനിലേക്ക് പോകാന്‍ ശ്രമിക്കുന്ന നായകനും കൂട്ടുകാരനും. അതിനിടയില്‍ പരിചയപ്പെടുന്ന ജേര്‍ണലിസ്റ്റ് ആയ നായിക. കൊച്ചു കൊച്ചു തമാശകള്‍ നിറഞ്ഞ വളരെ മനോഹരമായ ഒരു പ്രണയ ചിത്രം വളരെ വളരെ ഇഷ്ട്ടപ്പെട്ടു. എല്ലാവരും കാണാന്‍ ശ്രമിക്കുക. തീര്‍ച്ചയായും ഇഷ്ട്ടപ്പെടും. മണികണ്ടന്‍ തന്നെയാണ് ഇതിന്‍റെയും സംവിധായകന്‍.


Rekka - വിജയ്‌ സേതുപതിയുടെ ഒരു മാസ്സ് മസാല ചിത്രം. കമിതാക്കളെ ഒന്നിപ്പിക്കുന്ന നായകന്‍, അയാള്‍ക്കൊരു ഫ്ലാഷ് ബാക്ക്. ,മലയാളി ആയ ലക്ഷ്മി മേനോന്‍ ആണ് നായിക. വിജയ്‌ സേതുപതി ആയത് കൊണ്ട് മാത്രം ഇത് ഇഷ്ട്ടപ്പെട്ടു.


Devi -പ്രഭുദേവ നായകന്‍ ആയ ഒരു കോമഡി ഹൊറര്‍ സിനിമ. തമന്ന ആണ് നായിക. ഗ്രാമത്തില്‍ നിന്നും കല്യാണം കഴിഞ്ഞ് ടൌണില്‍ എത്തുന്ന നായികയുടെ ദേഹത്ത് ഒരു നടിയുടെ പ്രേതം കയറുന്നതാണ് പ്രമേയം. പ്രഭുദേവയുടെ നല്ല ഡാന്‍സ് ഉണ്ട്. watchable entertainer.



Remo - തമിഴിലെ പുത്തന്‍ താരം ശിവ കാര്‍ത്തികേയന്‍ നായകന്‍ ആയ പടം. നായിക നമ്മുടെ മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ്. അവൈ ഷണ്മുഖി പോലൊരു തീം. നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു. കുറച്ച് കോമഡിയൊക്കെ ഉണ്ട്, എന്നാലും വിചാരിച്ചത്ര നന്നായില്ല.


Friday, November 4, 2016

25 Years of Thalapathi (1991)


#Thalapathi (1991)

മണിരത്നത്തിന്‍റെ സഹോദരന്‍ G.വെങ്കടേശ്വരന്‍ രജിനികാന്തിന്‍റെ നല്ലൊരു സുഹൃത്ത് ആയിരുന്നു. മണിയുടെ കൂടെ ഒരു സിനിമ ചെയ്‌താല്‍ കൊള്ളാം എന്ന് രജിനി ഒരിക്കല്‍ പുള്ളിയോട് പറഞ്ഞിരുന്നു. മണിയോട് ചോദിച്ചപ്പോള്‍ മണിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നറിഞ്ഞു. മണി ഒന്ന് രണ്ടു തവണ അതുമായി ബന്ധപ്പെട്ട് രജിനിയെ കാണുകയും ചെയ്തു.പക്ഷെ രജിനിക്ക് പറ്റിയ ഒരു കഥ മണിയുടെ കയ്യില്‍ ഇല്ലായിരുന്നു. രജിനിയുടെ സുപ്പര്‍ സ്റ്റാര്‍ ഇമേജ് നില നിര്‍ത്തി , എന്നാല്‍ തന്‍റെ ഒരു രീതിയിലുള്ള സിനിമ ആയി എടുക്കാന്‍ ആയിരുന്നു മണിയുടെ ആഗ്രഹം. രണ്ടു പേര്‍ക്കും ഒരു പോലെ ചെയ്യാന്‍ പറ്റുന്ന ,കഥ കേട്ടാല്‍ രജിനി നോ പറയാത്ത ഒന്നിന് വേണ്ടി കാത്തിരുന്നു. പിന്നെയാണ് മഹാഭാരത്തിലെ കര്‍ണന്‍റെ കഥ ആലോചിച്ചത്. മണിക്ക് മഹാഭാരതത്തില്‍ ഏറ്റവും ഇഷ്ട്ടമുള്ള ഒരു കഥാപാത്രം ആയിരുന്നു കര്‍ണന്‍. രജിനികാന്തിന്‍റെ അപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റൈല്‍ മാറ്റി വെച്ച്, കുറച്ച് കൂടെ റിയലിസ്റ്റിക് ആയി ഒന്ന് ചെയ്യാന്‍ ആയിരുന്നു മണിയുടെ ആഗ്രഹം. ഇതിന്‍റെ ഷൂട്ടിംഗ് തനിക്കു ഒരു പുതിയ അനുഭവം ആയിരുന്നു എന്നും ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തില്‍ പോലും രജിനിയോട് ഇമോഷന്‍സ് ചെയ്യാന്‍ മണി ആവശ്യപ്പെട്ടതായി എന്ന് രജിനി തന്നെ പിന്നീട് പറഞ്ഞിരുന്നു. അത് പോലെ തന്നെ മണി ആദ്യം എഴുതിയ തിരക്കഥയില്‍ രജിനിയുടെ കഥാപാത്രം മരിക്കുകയും മമ്മൂട്ടി അതിന് പ്രതികാരം ചെയ്യുന്നതും ആയിരുന്നു, പിന്നീട് രജിനിയുടെ ആരാധകരുടെ വികാരം കണക്കിലെടുത്തു കൊണ്ട് മാറ്റി എഴുതിയതാണ് എന്നൊക്കെ കേട്ടിരുന്നു.



ദുര്യോധനന്‍റെ സ്ഥാനത്തേക്ക് മലയാളത്തില്‍ നിന്നും മമ്മൂട്ടിയെ കൊണ്ട് വന്നു. ദ്രോപതി ആയി ശോഭന, കുന്തി ആയി ശ്രീവിദ്യ. അര്‍ജുനന്‍റെ സ്ഥാനത്തേക്ക് മമ്മൂട്ടി ജയറാമിന്‍റെ പേര് നിര്‍ദേശിച്ചെങ്കിലും, ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല, അങ്ങനെ ആ സ്ഥാനത്തേക്ക് ഒരു പുതുമുഖം വന്നു. ആ പുതുമുഖം പിന്നീട് മണിയുടെ അടുത്ത ചിത്രത്തിലെ നായകന്‍ ആകുകയും ആ ചിത്രം ഒരു വന്‍ വിജയം ആകുകയും ചെയ്തു. ആ പുതുമുഖം ആണ് അരവിന്ദ് സ്വാമി. ചിത്രം റോജ (1992). ദളപതിയിലെ വില്ലന്‍ വേഷത്തിന് വേണ്ടി ഹിന്ദിയില്‍ നിന്നും അന്നത്തെ തിരക്കുള്ള താരമായ അമരീഷ് പുരിയെ കൊണ്ട് വന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ദേവയുടെ സന്തത സഹചരന്‍ ആയി ഒരാളെ വേണമായിരുന്നു. ആ ഇടക്കാണ്‌ മണി പെരുന്തച്ചന്‍ എന്ന സിനിമ കാണാന്‍ ഇടയായത്. അതിലെ ഒരു നടന്‍റെ അഭിനയം മണിക്ക് ഇഷ്ട്ടപ്പെട്ടു. അങ്ങനെ അയാളെ ഈ വേഷത്തിലേക്ക് തന്‍റെ സിനിമയിലേക്ക് കൊണ്ട് വന്നു. ആ നടന്‍ ആണ് മനോജ്‌.കെ.ജയന്‍. ദളപതിയില്‍ ഒരു രംഗത്ത് മനോജ്‌ രജിനിയെ പിടിച്ചു തള്ളുന്നുണ്ട്. അത് കൊണ്ട് തന്നെ സിനിമ ഇറങ്ങിയ സമയത്ത് മനോജിനോട് പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം എന്ന് പലരും പറഞ്ഞിരുന്നു. കുറച്ചു ദിവസം മനോജ്‌ ആ ഹോട്ടല്‍ റൂം വിട്ടു പുറത്തിറങ്ങിയില്ല. ഇവരെ കൂടാതെ ഗീത, ഭാനുപ്രിയ, നാഗേഷ്, ചാര്‍ളി, തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.


ഇളയരാജ ആയിരുന്നു ദളപതിയുടെ സംഗീതം ചെയ്തത്. മണിയും രാജയും ഒരുമിച്ച അവസാനത്തെ ചിത്രവും അതായിരുന്നു. തന്‍റെ അടുത്ത ചിത്രമായ റോജയില്‍ മണി ഒരു പുതിയ പയ്യനെ കൊണ്ട് വന്നു. പിന്നീട് മണിയുടെ എല്ലാ ചിത്രത്തിന്‍റെയും സംഗീതം അയാളായിരുന്നു. ആ പയ്യനാണ് A.R.റഹ്മാന്‍. ദളപതിയിലെ ഗാനങ്ങള്‍ എല്ലാം അന്നത്തെ വന്‍ ഹിറ്റ്‌ ആയിരുന്നു. അതില്‍ രാക്കമ്മ എന്നാ ഗാനം 2002-ല്‍ BBC World Top Ten Music-ല്‍ നാലാം സ്ഥാനത്ത് വന്നിരുന്നു. 2012-ല്‍ Agent Vinod എന്ന ഹിന്ദി ചിത്രത്തിലെ ഒരു രംഗത്ത് ആ ഗാനം വരികയും, അനുമതിയില്ലാതെ അത് ഉപയോഗിച്ചതിനു ലഹരി മ്യൂസിക്‌ അതിന്‍റെ നിര്‍മ്മാതാവിന് എതിരെ കേസ് കൊടുക്കുകയും ചെയ്തത് വാര്‍ത്ത ആയിരുന്നു. കാട്ടുകുയിലേ എന്ന ഗാനത്തിന് മമ്മൂട്ടിക്ക് വേണ്ടി യേശുദാസും രജിനിക്ക് വേണ്ടി SPBയും കൂടെ ചേര്‍ന്നാണ് ആലപിച്ചത്. S.ജാനകിയും SPBയും ചേര്‍ന്ന് പാടിയ സുന്ദരി എന്ന മനോഹരമായൊരു പ്രണയ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അത് പോലെ തന്നെ സന്തോഷ്‌ ശിവന്‍ ആദ്യമായി മണി രത്നം സിനിമക്ക് വേണ്ടി ക്യാമറ ചാലിപ്പിച്ചതും ഈ ചിത്രത്തിലൂടെയാണ്.


1991 നവംബര്‍ 5ന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്, കൂടെ കമലിന്‍റെ ഗുണ എന്നാ ചിത്രവും ഉണ്ടായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ വേഷം അന്ന് ഏറെ പ്രശംസിക്കപ്പെട്ടു. അതിനു ശേഷം തമിഴില്‍ നിന്നും കുറെ ചിത്രങ്ങള്‍ മമ്മൂട്ടിയെ തേടി എത്തി. സൂര്യയുടെയും ദേവയുടെയും ആ സൌഹൃദം സിനിമ പ്രേമികളുടെ മനസ്സില്‍ എന്നെന്നേക്കുമായി പതിഞ്ഞു. "ഇവന്‍ എന്‍ നന്‍പന്‍ അല്ല,, എന്‍ തമ്പി" എന്ന് ഒരു രംഗത്ത് ദേവ പറയുന്നുണ്ട്. അത് പോലെ ആയിരുന്നു ആ സൌഹൃദം. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ പട്ടയല്‍ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ " ഷോലെ പോലെ, ദളപതി പോലെ വീണ്ടും ഒരു സൗഹൃദത്തിന്‍റെ കഥ " എന്നായിരുന്നു അതിന്‍റെ പരസ്യ വാചകം. സൌഹൃദത്തിന് പുതിയൊരു മാനം ചാര്‍ത്തിയ സിനിമ ആയിരുന്നു ദളപതി. 2011-ല്‍ ഭരത് ഷാ ചിത്രത്തിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരുന്നു. അലെ പായുതേക്ക് ശേഷം മണി ഹിന്ദിയില്‍ റീമേക്ക് അനുവാദം കൊടുത്ത ചിത്രം ആണ് ദളപതി.

ഇന്നും ഒരു പാട് സിനിമ പ്രേമികളുടെ ഇഷ്ട്ട ചിത്രങ്ങള്‍ എടുത്താല്‍ അതിലൊന്ന് ദളപതി ആയിരിക്കും. ഇന്ന് മറ്റൊരു നവംബര്‍ 5. ദളപതി റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വര്‍ഷം തികയുന്നു.

#25YearsOfThalapathi #Mammootty #Rajinikanth #ManiRatnam

Thursday, November 3, 2016

രാജമാണിക്യം (2005) - അണിയറ വിശേഷങ്ങള്‍ !!


രാജമാണിക്യം (2005)

ബ്ലാക്ക്, ചന്ദ്രോത്സവം എന്ന രണ്ട് ചിത്രങ്ങള്‍ നല്‍കിയ ക്ഷീണത്തില്‍ ആയിരുന്നു രഞ്ജിത്ത്. ഉടനെ പുതിയൊരു സിനിമ ചെയ്യാനുള്ള പരിപാടിയില്ല. അപ്പോളാണ് മമ്മൂട്ടിയെ വെച്ച് ചെയ്യാന്‍ പറ്റിയ ഒരു പ്രൊജക്റ്റ്‌ ഒത്ത് വരുന്നത്. കേരള കര്‍ണ്ണാടക ബോര്‍ഡറില്‍ പാരലല്‍ കോളേജ് നടത്തുന്ന ഒരാളുടെ കഥ. ആ അടുത്ത് ഹിറ്റുകള്‍ മാത്രം ( ബാലേട്ടന്‍, ബെന്‍ ജോണ്‍സന്‍, നാട്ടുരാജാവ്) സമ്മാനിച്ച T.A. ഷാഹിദ് ആണ് കഥാകൃത്ത്‌. വലിയ വീട്ടില്‍ ഫിലിംസ് എന്ന നിര്‍മ്മാതാവും റെഡി. എന്നിട്ടും രഞ്ജിത്ത് മാത്രം റെഡി ആയിരുന്നില്ല. അങ്ങനെയാണ് രഞ്ജിത്ത് അന്‍വര്‍ റഷീദിനെ വിളിപ്പിക്കുന്നത്. ഒരു പ്രൊജക്റ്റ്‌ ഉണ്ട്, മമ്മുക്കയാണ് ഹീറോ, നീ ആണ് സംവിധാനം എന്ന് അന്‍വറിനോട്‌ പറഞ്ഞു. ഒരു സിനിമ ചെയ്യാന്‍ കാത്തിരുന്ന അന്‍വര്‍ സന്തോഷത്തോടെ ആ പ്രൊജക്റ്റ്‌ ഏറ്റെടുത്തു. ചുരുങ്ങിയ സമയം കൊണ്ട് അന്‍വര്‍ തന്‍റെ ആദ്യത്തെ സിനിമ പൂര്‍ത്തിയാക്കി. അതായിരുന്നു രാജമാണിക്യം. വലിയ വീട്ടിലിന് വേണ്ടി രഞ്ജിത്ത് അടുത്ത വര്‍ഷം വേറൊരു സിനിമ ചെയ്തു കൊടുക്കുകയും ചെയ്തു. അതാണ് പ്രജാപതി (2006).


കഥയെല്ലാം ഷാഹിദ് ആദ്യം പറഞ്ഞതില്‍ നിന്ന് ഒരു പാട് മാറി. പാരലല്‍ കോളേജ് നടത്തുന്ന ഒരാളായി മമ്മുക്ക തന്നെ മുന്‍പ് കോട്ടയം കുഞ്ഞച്ചനില്‍ വന്നിട്ടുണ്ട്. അങ്ങനെയാണ് കഥ ബെല്ലാരിയില്‍ ഉള്ള കോടീശ്വരനായ ഒരു പോത്ത് കച്ചവടക്കാരനിലേക്ക് എത്തുന്നത്. കെല്ലാ മുഹമ്മദ് സാഹിബിനെ പോലെ ബെന്‍സ് കാറുകളോട് പ്രിയമുള്ള ഒരാള്‍ . പിന്നെ കഥ എല്ലാം പെട്ടെന്ന് ഡെവലപ്പ് ആയി. മമ്മുക്കയുടെ അച്ഛന്‍റെ സ്ഥാനത്തേക്ക് സായുടെ പേര് ആരോ നിര്‍ദേശിച്ചു. അത് ശരിയാകുമോ എന്ന് ഒരു സംശയം വന്നു. പക്ഷെ അന്‍വറിന് ആ കാര്യത്തില്‍ വിശ്വാസം ആയിരുന്നു. സിനിമ ഇറങ്ങിയപ്പോള്‍ സായ്കുമാര്‍ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. നായകന്‍ വരുന്നത് വരെയുള്ള ഒരു അര മണിക്കൂര്‍ സിനിമ കൊണ്ട് പോയത് സായുടെ കരുത്തുറ്റ ആ പ്രകടനം തന്നെ ആയിരുന്നു. ചന്ദ്രോത്സവത്തില്‍ (2005) വില്ലന്‍ ആയ രഞ്ജിത്തിന് തന്നെ സൈമണ്‍ നാടാര്‍ എന്ന വില്ലന്‍ വേഷം കൊടുത്തു. രാജയുടെ കൂട്ടാളികളായി സലിംകുമാര്‍, ഭീമന്‍ രഘു, പിന്നെ രഞ്ജിത്തിന്‍റെ തന്നെ ബ്ലാക്കിലൂടെ (2004) തിരിച്ചു വന്ന റഹ്മാന്‍ എന്നിവരെ കാസ്റ്റ്‌ ചെയ്തു. കാഴ്ചയില്‍ (2004) മമ്മുക്കയുടെ നായികയായ പദ്മപ്രിയയെ ഇതിലും കൊണ്ട് വന്നു. ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഷാഹിദ് ആദ്യ പകുതി മാത്രമേ എഴുതിയിരുന്നുള്ളൂ, ഷൂട്ടിംഗ് പകുതി ആയപ്പോഴാണ് രണ്ടാം പകുതി എഴുതി തീര്‍ത്തത്.

മാണിക്യത്തിന്‍റെ ഭാഷയില്‍ ഒരു മാറ്റം വേണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. C.V.രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിലെ ശങ്കു ആശാന്‍ എന്നൊരു കഥാപാത്രത്തിന്‍റെ ഭാഷ പോലെ ഒന്നായാലോ എന്ന് ചര്‍ച്ച വന്നു. ആയിടക്കാണ് മമ്മുക്ക സുരാജിന്‍റെ തിരുവനന്തപുരം ഭാഷ ശ്രദ്ധിച്ചത്. കൈരളിയില്‍ തന്നെ വന്നിരുന്ന ജഗപൊഗ എന്ന സീരിയലില്‍ ആ ഭാഷ നന്നായി പറയുന്നുണ്ട്. അങ്ങനെ മമ്മൂട്ടി സുരാജിനെ വിളിപ്പിച്ചു. ആ ഭാഷയില്‍ ഒന്ന് സംസാരിപ്പിച്ചു. പിന്നെ മമ്മൂട്ടി തന്നെ ആ ഭാഷയില്‍ ഒന്ന് രണ്ട് ഡയലോഗ് പറഞ്ഞ് നോക്കി, സംഭവം കൊള്ളാം,സിനിമയില്‍ ഇത് തന്നെ മതി എന്ന് ഉറപ്പിച്ചു. അങ്ങനെ സുരാജ് ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടിയുടെ കൂടെ ഉണ്ടായി. ആ ഭാഷയിലെ ചില ശൈലികളും വാക്കുകളും എല്ലാം മമ്മുക്കക്ക് പറഞ്ഞ് കൊടുത്തു. മുന്‍പ് പല തരം ഭാഷ ശൈലികളും കൈകാര്യം ചെയ്ത മമ്മൂട്ടി അത് പെട്ടെന്ന് തന്നെ സ്വായത്തം ആക്കി. സിനിമയില്‍ സുരാജിന് ഒരു ചെറിയ വേഷം കൊടുത്തിരുന്നു. പക്ഷെ എഡിറ്റ്‌ കഴിഞ്ഞ് വന്നപ്പോള്‍ ആ ഭാഗം എടുത്ത് മാറ്റേണ്ടി വന്നു. പിന്നീട് ഗുലാനില്‍ (2006) മമ്മുക്കയുടെ കൂടെ ഒരു മുഴുനീള വേഷം സുരാജിന് കിട്ടുകയും ചെയ്തു. ഈ ഭാഷ പ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്നതില്‍ ഒരു പേടി ഉണ്ടായിരുന്നു. പക്ഷ പടം തുടങ്ങി മമ്മുക്ക സ്ക്രീനില്‍ വന്നു ആദ്യ ഡയലോഗ് പറഞ്ഞതോടെ വന്‍ കയ്യടി. പിന്നെ സിനിമ തീരും വരെ മമ്മൂട്ടി ആ ഭാഷയും വെച്ച് നിറഞ്ഞാടി എന്ന് പറയാം.


2005 നവംബര്‍ 3ന് ചെറിയ പെരുന്നാളിന് തലേന്ന് ആണ് സിനിമ ഇറങ്ങിയത്. അന്ന് നരന്‍ ഇറങ്ങി ജോസില്‍ 60 ദിവസം ആയിട്ടുണ്ട്. തൃശൂര്‍ രാഗത്തില്‍ ആയിരുന്നു രാജമാണിക്യം റിലീസ്. അവിടെ അന്ന് സ്ഥിരമായി മമ്മുക്ക പടങ്ങള്‍ ഇറങ്ങുന്ന സമയം, വേഷം, തൊമ്മനും മക്കളും, രാപ്പകല്‍, CBI, അങ്ങനെ . ഞാന്‍ തലേ ദിവസം രാത്രി അവിടെ പോയപ്പോള്‍ പടത്തിന്‍റെ ഒരു Represntative-നെ കണ്ടു. പുള്ളിയോട് ഞാന്‍ പടം എങ്ങനെയുണ്ട് ചേട്ടാ എന്ന് ചോദിച്ചപ്പോള്‍ എല്ലാം നന്നായി വന്നിട്ടുണ്ട്, ഹിറ്റ്‌ ആകും എന്ന് ഉറപ്പാണ്‌ എന്ന് പുള്ളി പറഞ്ഞു . ഷോ തുടങ്ങും വരെ വെക്കാന്‍ രാജമാണിക്യത്തിലെ തീം മ്യൂസിക്‌ ഉള്ള CD കൊടുത്തിട്ടുണ്ടെന്നും ഒക്കെ പുള്ളി പറഞ്ഞു. പക്ഷെ തിയ്യറ്ററില്‍ അതൊന്നും പ്ലേ ചെയ്തിരുന്നില്ല. എന്താണ് അത് വേണ്ട എന്ന് വെച്ചത് എന്നറിയില്ല.

അന്ന് ഒരു ബെന്‍സ് കാറില്‍ മമ്മുക്ക ചാരി നില്‍ക്കുന്ന ഒരു പോസ്റ്റര്‍ രാഗത്തില്‍ ഒട്ടിച്ചിരുന്നു. ഫാന്‍സുകാരുടെ വക രാഗം തിയ്യറ്ററിന്‍റെ മുകളില്‍ നിന്നും താഴെ വരെ എത്തുന്ന ഒരു ഫ്ലക്സ് വേറെ ഉണ്ടായിരുന്നു. താരങ്ങളുടെ രാജ, മലയാളത്തിന്‍റെ മാണിക്യം എന്ന് അതില്‍ വലുതായി എഴുതിയിരുന്നു. റിലീസ് ദിവസം കാലത്ത് ശിങ്കാരി മേളം ഒക്കെ ആയി രാഗത്തില്‍ ഒരു ഉത്സവ പ്രതീതി ആയിരുന്നു. ആദ്യപകുതി കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ എല്ലാരുടെ മുഖത്തും സന്തോഷം. സംഭവം പൊരിച്ചില്ലേ, ഇക്ക തകര്‍ത്തു എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍. ഷോ കഴിഞ്ഞു ഇറങ്ങിയപ്പോള്‍ എങ്ങും ആഹ്ലാദ പ്രകടനങ്ങള്‍. മമ്മുക്കാ കീ ജയ് എന്നുള്ള ആരവങ്ങള്‍, ഫോണ്‍ വിളികള്‍, "യെവന്‍ പുലിയാണ് കേട്ടാ" എന്നൊക്കെ പറഞ്ഞ് മറ്റ് ചിലര്‍. പക്ഷെ മാറ്റിനിക്ക് ആള് തീരെ കുറവ്. നൊയമ്പ് ആയത് കൊണ്ടാകും എന്ന് എല്ലാവരും പറഞ്ഞു. പിറ്റേ ദിവസം ഞാന്‍ അവിടെ പോയപ്പോള്‍ കണ്ടത് ഒരു പട തന്നെ ആയിരുന്നു. ആ ഒരു തിരക്ക് കുറെ ദിവസം ഉണ്ടായിരുന്നു. അന്നീ ഫേസ്ബുക്കും മാസ്സും ഒന്നും ഇല്ലല്ലോ. ഉള്ളത് വെറും മൌത്ത് പബ്ലിസിറ്റി മാത്രം. അടുത്ത പെരുന്നാളിനും പടം തിയറ്ററില്‍ ഉണ്ട്. പിന്നീട് കൃസ്ത്മസിന് സപ്നയില്‍ ബസ്‌ കണ്ടക്ടര്‍ റിലീസ് ആയി ആ പടം മാറിയിരുന്നു. അപ്പോളും രാജമാണിക്യം മാറിയിട്ടില്ല. അങ്ങനെ 99 ദിവസം ആണ് രാഗത്തില്‍ പടം ഓടിയത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആയി ആ സിനിമ. മമ്മൂട്ടിയുടെ അത് വരെയുള്ള ഇമേജ് തന്നെ അത് മാറ്റി മറിച്ചു. പിന്നീട് അന്‍വര്‍ മമ്മുക്കയെ വെച്ച് ചെയ്ത അണ്ണന്‍ തമ്പിയും (2008) ഒരു സൂപ്പര്‍ ഹിറ്റ്‌ ആയി. മമ്മൂട്ടിയെ എങ്ങനെ ഉപയോഗിക്കണം എന്നതിനേക്കാള്‍ എങ്ങനെ ഉപയോഗിക്കരുത് എന്ന് അന്‍വറിന് നന്നായി അറിയാം. ഇന്നേക്ക് രാജമാണിക്യം ഇറങ്ങിയിട്ട് 11 വര്‍ഷം പിന്നിടുന്നു. ഇന്നും ആരാധകര്‍ കാത്തിരിക്കുന്നത് അവര്‍ ഒരുമിച്ചുള്ള ഒരു പുതിയ സിനിമക്കായാണ്.

Tuesday, November 1, 2016

മലപ്പുറം ഹാജി മഹാനായ ജോജി - അലിയാര്‍ മാഷ് !!


മലപ്പുറം ഹാജി മഹാനായ ജോജി (1994)

ഹാജി : നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ അലിയാര്‍ മാഷുടെ കൂടെ എപ്പോളും ഉണ്ടാകണം.
ജോജി : ഞാന്‍ നില്‍ക്കുന്നതായിരിക്കും മാഷിന് കൂടുതല്‍ ഇഷ്ട്ടം
വേണ്ട വേണ്ട എന്ന് ആംഗ്യം കൊണ്ട് കാണിക്കുന്ന അലിയാര്‍ മാഷ്. ആ കൈ പിടിച്ച് താഴ്ത്തി വെച്ച് കൊണ്ട് കുഞ്ഞാലിക്കുട്ടി : വിഷമിക്കണ്ട, ഞാനും കൂടെ നില്‍ക്കാം..
ഹോ..അത് കേട്ട നിസ്സഹായാവസ്ഥയോട് കൂടെയുള്ള അലിയാര്‍ മാഷുടെ ആ മുഖം... :D


തേന്മാവിന്‍ കൊമ്പത്തും, കമ്മീഷണറും, കാബൂളിവാലയും എല്ലാം തകര്‍ത്തോടിയ ആ വര്‍ഷം അതിന്‍റെ കൂടെ ഇറങ്ങി സാമ്പത്തിക വിജയം നേടിയ സിനിമ ആയിരുന്നു മലപ്പുറം ഹാജി മഹാനായ ജോജി. ഇന്നും അതിലെ ജഗതിയുടെ P.T.മാഷ് അലിയാരുടെ സീനുകള്‍ TV-യില്‍ വരുമ്പോള്‍ കാണാറുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഹാജ്യാരെ എന്ന് വിളിച്ചുള്ള ആ ഓട്ടവും സുകുമാരന്‍ വെച്ച വെടി കഴുത്തില്‍ കൊണ്ടുള്ള ആ തിരിയലും.. :D

കുറച്ച് നാള്‍ മുന്‍പ് തുളസിദാസ് ഇതിന്‍റെ ഒരു രണ്ടാം ഭാഗം പ്ലാന്‍ ചെയ്യുന്നു എന്ന് കേട്ടിരുന്നു. മലപ്പുറം ജോജി, മഹാനായ ഹാജി എന്ന് പേരും ഇട്ടിരുന്നു. പിന്നെ ഒന്നും കേട്ടില്ല. ഒരു കണക്കിന് അത് വരാതിരുന്നത് നന്നായി. കാദര്‍ഭായുടെ ഒക്കെ അവസ്ഥ നമ്മള്‍ കണ്ടതാണല്ലോ..അല്ലെങ്കിലും ചില സിനിമകള്‍ രസകരമായ ആ പഴയ ഓര്‍മ്മകളില്‍ തന്നെ നില്‍ക്കുന്നതാണ് നല്ലത് :)

Sunday, October 30, 2016

അരികെ..So Close !!

.

#Arike (2012)

ശ്യാമപ്രസാദിന്‍റെ സിനിമകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് അരികെ. അന്ന് ഇത് ഇറങ്ങിയ സമയത്ത് ഒരു ആര്‍ട്ട് പടമാണെന്ന് കരുതി പലരും ഈ സിനിമ കണ്ടില്ല. പിന്നീട് യൂട്യൂബില്‍ ഇറങ്ങിയപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 2 ലക്ഷം വ്യൂ അതിനു ലഭിച്ചു.അന്ന് ശ്യാമപ്രസാദ്‌ പറഞ്ഞു ഇത്രയും പേര്‍ തിയറ്ററില്‍ പോയി കണ്ടിരുന്നു എങ്കില്‍ ആ പടം ഹിറ്റ്‌ ആയേനെ, എന്നാലും എന്‍റെ സിനിമ ഇങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിയതില്‍ സന്തോഷമുണ്ട് എന്ന്.. ഇന്നിപ്പോള്‍ അത് 7 ലക്ഷം വ്യൂ പിന്നിട്ടിരിക്കുന്നു..


വളരെ ഹൃദ്യമായ ഒരു ബംഗാളി ചെറുകഥയാണ് ശ്യാമ പ്രസാദ്‌ ഈ സിനിമയാക്കിയത്..അളഗപ്പന്‍റെ ദ്രിശ്യഭംഗിയില്‍ വിരിഞ്ഞ കോഴിക്കോടിന്‍റെ നല്ല ലൊക്കേഷന്‍സ് ചിത്രത്തില്‍ ഉണ്ടായിരുന്നു. ദിലീപിന്‍റെയും മമതയുടെയും വളരെ നല്ല വേഷങ്ങള്‍ ആയിരുന്നു ഇതിലെ ശാന്തനുവും അനുരാധയും. അവര്‍ രണ്ടു പേരും കൂടെയുള്ള ആ ക്ലൈമാക്സ്‌ സീന്‍ വല്ലാത്തൊരു ഫീല്‍ ആയിരുന്നു സമ്മാനിച്ചത്. ഈ സിനിമയോടുള്ള ഇഷ്ട്ടം കാരണം ഞാന്‍ ആകെ ഒരു തവണയെ ഇത് കണ്ടിട്ടുള്ളൂ..ആദ്യം കണ്ട ആ പുതുമ മനസ്സില്‍ അത് പോലെ അങ്ങനെ ഇരുന്നോട്ടെ എന്ന് കരുതി..


മമത മോഹന്‍ദാസ്‌ എന്ന നടിയോട് ഒരു പാട് ഇഷ്ട്ടവും ആദരവും തോന്നിയ ഒരു സിനിമ..

അരികെ..So Close <3

Friday, October 28, 2016

ചന്ദ്രനുദിക്കുന്ന ദിക്കില്‍ - ഓര്‍മ്മകള്‍ !!


ചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999)


ഒക്ടോബര്‍ 15ന് ഒളിമ്പ്യന്‍ അന്തോണി ആദം ഇറങ്ങി, അതിന്‍റെ തിരക്കൊക്കെ ഒന്ന് ഒഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞ് 29ന് ആണ് ഈ സിനിമ ഇറങ്ങിയത്..റിലീസ് ദിവസം തൃശൂര്‍ രാമദാസില്‍ മാറ്റിനി ആയിരുന്നു ആദ്യത്തെ ഷോ..സാധാരണ നൂണ്‍ ഷോ കാണാറുള്ളതാണ്. പക്ഷെ അന്ന് അവിടെ നിറം നൂണ്‍ ഷോ ആയി കളിക്കുന്നുണ്ട്. (44 Days). കാലത്ത് തന്നെ പോയി ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടാണ് കോളേജില്‍ പോയത്. അപ്പോള്‍ തന്നെ നല്ല തിരക്കുണ്ടായിരുന്നു. പിന്നെ ഒരു പിരീഡ് കട്ട്‌ ചെയ്ത് ഒളിമ്പ്യന്‍ കാണാന്‍ നൂണ്‍ഷോക്ക് ജോസില്‍ പോയി..ആ ഷോ കഴിഞ്ഞ് ഓടി വന്നപ്പോള്‍ രാമദാസില്‍ വന്‍ റഷ്. പഞ്ചാബി ഹൌസിന് (1998) ശേഷം ദിലീപ് താരമായി നില്‍ക്കുന്ന സമയം. മറവത്തൂര്‍ കനവിന് (1998) ശേഷം ലാല്‍ ജോസിന്‍റെ രണ്ടാമത്തെ സിനിമ. ..ദിലീപും ലാല്‍ ജോസും കൂടെയുള്ള ആദ്യ സിനിമ..കാവ്യാ മാധവന്‍ ആദ്യമായി നായിക ആയ സിനിമ, വിദ്യാ സാഗറിന്‍റെ അതി മനോഹരമായ ഗാനങ്ങള്‍. അങ്ങനെ നല്ല ഹൈപ്പോടെ വന്ന പടമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍.


അങ്ങനെ കുറച്ച് കാത്തിരുന്ന് ഷോ തുടങ്ങിയപ്പോള്‍ ഉണ്ടായ ആര്‍പ്പുവിളികള്‍. ലാലിന്‍റെ മാസ്സ് ഇന്ട്രോക്ക് വന്‍ കയ്യടി. അമ്പാടി പയ്യുകള്‍, മഞ്ഞ് പെയ്യണ്, ഒക്കെ വന്നപ്പോള്‍ വന്‍ വരവേല്‍പ്പ് ബംബാട്ട് ഹുടുഗി, മായദേവതക്ക് എന്ന പാട്ടുകള്‍ക്ക് ലാല്‍ ചുവട് വെച്ചപ്പോള്‍ തിയറ്റര്‍ ആവേശത്തോടെ എതിരേറ്റു. രണ്ടാം പകുതി കുറച്ച് സ്ലോ ആയി വന്നു. സിനിമ കഴിയാറായി എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ദേ അടുത്ത പാട്ട്...ഒരു കുഞ്ഞു പൂവിന്‍റെ...സിനിമ കഴിഞ്ഞ് ഒരു പാട് വൈകിയാണ് വീട്ടില്‍ എത്തിയത്. നല്ല ചീത്ത കേട്ടു. അത് കൊണ്ട് പിന്നെ കുറച്ച് നാള്‍ സിനിമക്ക് പോയിട്ടില്ല. എന്നാലും ആ സിനിമ കണ്ടതിന്‍റെ ഓര്‍മ്മകള്‍ ഇന്നും മായാതെ മനസ്സില്‍ ഉണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ഇറങ്ങിയിട്ട് ഇന്നേക്ക് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു :) :)

ഒരു കാര്യം പറയാന്‍ മറന്നു,ബിജുവും സംയുക്തയും തമ്മില്‍ ഇഷ്ട്ടത്തിലായത് ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്‌... <3 <3



Thursday, October 20, 2016

സന്തോഷ്‌ ജോഗി - ഒരു ഓര്‍മ്മ !!


കീര്‍ത്തിചക്ര ഇറങ്ങിയ സമയത്താണ് ആദ്യമായി സന്തോഷ്‌ ജോഗിയെ ടൌണില്‍ വെച്ച് കാണുന്നത്. പുള്ളി ഒരു തോള്‍ സഞ്ചിയും തൂക്കി തൃശൂര്‍ റൌണ്ടിലൂടെ നടന്ന് പോകുന്നു. ഞാന്‍ ഓട്ടോയില്‍ ആയിരുന്നു. സന്തോഷേട്ടാ എന്ന് കയ്യുയര്‍ത്തി വിളിച്ചപ്പോള്‍ ആളും ചിരിച്ച് കൊണ്ട് കൈ വീശി കാണിച്ചു. പിന്നീട് കാണുന്നത് ചാക്കോ രണ്ടാമന്‍റെ സംവിധായകന്‍ സുനില്‍ കാര്യാട്ട്‌കരയുടെ കല്യാണ ദിവസം ആണ്. അന്ന് പാറമേക്കാവ് അമ്പലത്തിന് അടുത്തുള്ള ഹാളില്‍ വെച്ച് സദ്യ കഴിച്ച് കൈ കഴുകാനായി ചെന്നപ്പോള്‍ സന്തോഷ്‌ അവിടെ നില്‍ക്കുന്നു. അന്നും തോളത്ത് ആ സഞ്ചി ഉണ്ടായിരുന്നു. അന്ന് കുറച്ച് നേരം സംസാരിച്ചു. കീര്‍ത്തിചക്രയിലെ ആ റോളിനെ പറ്റിയും, അപ്പോള്‍ ചെയ്യുന്ന സിനിമകളെ കുറിച്ചുമൊക്കെ. പിന്നീട് ബിഗ്‌ ബി, ചോട്ടാ മുംബൈ, മായാവി. പോക്കിരി രാജ അങ്ങനെ കുറെ സിനിമകളില്‍ ജോഗിയെ കണ്ടു. സിനിമയില്‍ തിരക്കായി വരുന്ന സമയത്താണ് 2010ല്‍ ജോഗിയുടെ ആകസ്മികമായ മരണം. ഒരു ഞെട്ടലോടെയാണ് അന്ന് ആ വാര്‍ത്ത‍ കേട്ടത്. ഇപ്പോള്‍ 6 വര്‍ഷം കഴിഞ്ഞിരിക്കുന്നു.


വര്‍ഷങ്ങള്‍ക്കിപ്പുറം ഈ അടുത്ത് ജോഗിയുടെ ഭാര്യ ജിജിയുടെ ഒരു അഭിമുഖം വായിച്ചിരുന്നു. വളരെ ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു അത്. അപ്പോളാണ് അവരുടെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും ഒക്കെ കൂടുതല്‍ അറിഞ്ഞത്. ഒരു ഗാനമേളയില്‍ ഒരുമിച്ച് പാടിയതാണ് രണ്ടു പേരും, ആ പരിചയം ആണ് പിന്നെ പ്രണയം ആയി മാറിയതും വിവാഹത്തില്‍ എത്തിയതും. രണ്ടു പെണ്‍കുട്ടികളാണ് ജിജിക്ക്. ജോഗിയെ കുറിച്ചുള്ള ജിജിയുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ ഞാന്‍ എപ്പോഴും വായിക്കാറുണ്ട്. ഇപ്പോള്‍ ജിജിയുടെ നിനക്കുള്ള കത്തുകള്‍ എന്ന പുസ്തകം ഒക്ടോബര്‍ 23ന് തൃശൂര്‍ വെച്ച് പ്രകാശനം ചെയ്യുകയാണ്.


ജിജിക്ക് എല്ലാ വിധ നന്മകളും നേരുന്നു...

Kshanam (2016) - Telugu Movie Review !!


ക്ഷണം (2016)

മഗധീര മുതലാണ് തെലുഗ് സിനിമകള്‍ കാണാന്‍ തുടങ്ങിയത്. അതില്‍ തന്നെ മാസ്സ് മസാല സിനിമകള്‍ അങ്ങനെ കാണാറില്ല. നല്ല അഭിപ്രായം ഉള്ള സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ഈ അടുത്ത് കേട്ട ഒരു പടം ആയിരുന്നു ക്ഷണം. നിമിഷം എന്നാണ് അതിന്‍റെ അര്‍ഥം. ഇത് ഒരു ത്രില്ലര്‍ മൂവി ആണ്.




Spoilers ahead..
റിഷിയും ശ്വേതയും ഒരേ കോളേജില്‍ പഠിച്ചവരാണ്.അവര്‍ തമ്മില്‍ ഇഷ്ട്ടത്തിലാണ്. റിഷിയുടെ കുടുംബം അമേരിക്കയില്‍ ആണ്. ശ്വേതയുടെ അച്ഛന്‍റെ നിര്‍ബന്ധ പ്രകാരം ശ്വേതക്ക് വേറൊരാളെ കല്യാണം കഴിക്കേണ്ടി വരുന്നു. അതോടെ റിഷി അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റിഷിയെ ഉടനെ കാണണം എന്ന് പറഞ്ഞ് കൊണ്ട്.ശ്വേതയുടെ ഒരു കാള്‍ വരുന്നു. അങ്ങനെ റിഷി നാട്ടില്‍ എത്തി ശ്വേതയെ കാണുന്നു. ശ്വേതയുടെ മകളെ കുറച്ച് മാസങ്ങള്‍ മുന്‍പ് ആരോ തട്ടികൊണ്ട് പോയിരിക്കുന്നു. തെളിവില്ലെന്ന് പറഞ്ഞ് പോലീസ് ആ ഫയല്‍ ക്ലോസ് ചെയ്തിരിക്കുന്നു. ശ്വേതയുടെ ഭര്‍ത്താവ് കാര്‍ത്തികിനും ഇപ്പോള്‍ ഈ അന്വേഷണത്തില്‍ തീരെ താല്പര്യം ഇല്ലാതായിരിക്കുന്നു. തന്‍റെ മകളെ കണ്ടു പിടിക്കാന്‍ സഹായിക്കാന്‍ ശ്വേത റിഷിയോട് അപേക്ഷിക്കുന്നു. മോളുടെ ഒരു ഫോട്ടോ അവള്‍ റിഷിയെ ഏല്‍പ്പിക്കുന്നു. തുടര്‍ന്ന് റിഷി നടത്തുന്ന അന്വേഷണത്തില്‍ ശ്വേതയ്ക്ക് അങ്ങനെ ഒരു മകളേ ഇല്ല എന്ന് മനസിലാക്കുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ബാക്കി ഭാഗം പറയുന്നത്.



പേര് പോലെ തന്നെ ഓരോ നിമിഷവും ഉദ്യോഗജനകമായ രംഗങ്ങളിലൂടെയാണ് സിനിമ കടന്ന്
പോകുന്നത്. ആദ്യ പകുതിക്ക് ശേഷം ചില ട്വിസ്റ്റുകള്‍ നമ്മളെ കാത്തിരിക്കുന്നുണ്ട്. കുത്തി നിറച്ച ആക്ഷന്‍ രംഗങ്ങള്‍ ഒന്നുമില്ല. ഉള്ളത് നന്നായി എടുത്തിട്ടുണ്ട്. ക്ലൈമാക്സ്‌ ഒക്കെ വളരെ ഇഷ്ട്ടപ്പെട്ടു. നായകനെയും നായികയെയും ഒന്നും വലിയ പരിചയം ഇല്ല, നായകന്‍ തന്നെ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രംഅവിടെ ഒരു സാമ്പത്തിക വിജയം ആയിരുന്നു. ത്രില്ലര്‍ മൂവിസ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കാണാം.

Tuesday, October 18, 2016

U Turn (2016) - Kannda Movie Review !!


ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ലൂസിയ (2013) എന്ന ചിത്രത്തിന് ശേഷം അതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ ഒരുക്കിയ പുതിയ ചിത്രമാണ് U Turn. ഞാന്‍ കണ്ട ആകെ ഒരു കന്നട മൂവി ആയിരുന്നു ലൂസിയ. അത് കൊണ്ട് തന്നെയാണ് അയാളുടെ ഈ പുതിയ ചിത്രവും കാണാന്‍ തീരുമാനിച്ചത്.


Spoilers ahead..
ഇതിലെ നായിക രചന ഒരു ജേര്‍ണലിസ്റ്റ് ആണ്. അവളുടെ ഒരു റിസര്‍ച്ചിന്‍റെ ഭാഗമായി നഗരത്തിലെ തിരക്കേറിയ ഒരു ഫ്ലൈ ഓവറില്‍ നടക്കുന്ന അപകടങ്ങളെ കുറിച്ച് അന്വേഷിക്കുന്നു. തിരക്കില്‍ നിന്നൊഴിവാകാന്‍ വേണ്ടി പലരും റോഡിലെ ഡിവൈഡറിലെ ചില കല്ലുകള്‍ മാറ്റി വെച്ച് u turn എടുത്ത് പോകുന്നത് അവളുടെ ശ്രദ്ധയില്‍ പെടുന്നു. അങ്ങനെ പോകുന്ന വണ്ടികളുടെ നമ്പര്‍ നോട്ട് ചെയ്യാന്‍ അവള്‍ റോഡില്‍ താമസിക്കുന്ന ഒരു വൃദ്ധന് കാശ് കൊടുക്കുന്നുണ്ട്. അങ്ങനെ കിട്ടിയ ഒരു വണ്ടിയുടെ ഉടമസ്ഥനെ അന്വേഷിച്ച് രചന അയാളുടെ വീട്ടില്‍ ചെല്ലുന്നു. ആരും ഇല്ലാത്തത് കൊണ്ട് അവള്‍ മടങ്ങി പോരുന്നു. ആ ദിവസം രാത്രി രചനയെ അന്വേഷിച്ച് പോലീസ് അവളുടെ ഫ്ലാറ്റില്‍ എത്തുന്നു. അവള്‍ അന്വേഷിച്ച് ചെന്ന ആ വണ്ടിയുടെ ഉടമയുടെ മരണവുമായി ബന്ധപ്പെട്ടു അവര്‍ രചനയെ ചോദ്യം ചെയ്യുന്നു. പിന്നീട് അങ്ങോട്ട് രചന നേരിടേണ്ടി വരുന്ന അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് കഥയുടെ ബാക്കി.


ലൂസിയ പോലെ ഇതും ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ്‌. വലിയ താരങ്ങള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. ഇതിന്‍റെ സംവിധായകന്‍ പവന്‍ കുമാര്‍ തന്‍റെ മകളെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ പോകുമ്പോള്‍ പലപ്പോഴും ഒരു മണിക്കൂറോളം സ്കൂള്‍ പാര്‍ക്കിങ്ങില്‍ വെയിറ്റ് ചെയ്യാറുണ്ട്. ആ സമയങ്ങളില്‍ ആണ് ഈ സ്ക്രിപ്റ്റ് എഴുതിയത്. ചിത്രത്തിന്‍റെ ആദ്യ പകുതി ഗംഭീരമാണ്. പ്രേക്ഷകനെ ചിത്രത്തില്‍ പിടിച്ചിരുത്തുന്ന പല സീനുകളും ഉണ്ട്. പക്ഷെ രണ്ടാം പകുതിയില്‍ ആ ഒരു ത്രില്‍ കിട്ടിയില്ല. ക്ലൈമാക്സ്‌ ആയപ്പോഴേക്കും കഥ വഴി മാറി പോയി. എന്നിരുന്നാലും തരക്കേടില്ലാത്ത ഒരു ത്രില്ലര്‍ മൂവി തന്നെയാണ് U Turn. Waiting for Pawan's next - C10H14N :)

Monday, October 17, 2016

Joker (2016) - Tamil Movie Review !!


എന്‍റെ സുഹൃത്ത് ലിയാസ് ആണ് എന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞത്. അവന്‍ അങ്ങനെ പ്രത്യേകം പറയാറുള്ള സിനിമകള്‍ ഒക്കെ ഞാന്‍ കാണാറുണ്ട്. വലിയ താരങ്ങള്‍ ഒന്നുമില്ലാത്ത ഒരു കൊച്ചു ചിത്രം ആണ് ജോക്കര്‍. ഇതിലെ നായകനെ നിങ്ങളില്‍ പലരും അറിയും, അഞ്ച് സുന്ദരികളിലെ, സേതുലക്ഷ്മി എന്ന ചിത്രത്തിലെ ഫോട്ടോഗ്രാഫറെ അവതരിപ്പിച്ച ഗുരു സോമ സുന്ദരം.


കഥ നടക്കുന്നത് തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ആണ്. മന്നാര്‍ മന്നന്‍ എന്ന നായകന്‍ താന്‍ ഇന്ത്യയുടെ രാഷ്‌ട്രപതി ആണെന്ന് സ്വയം കരുതുകയും, അത് പോലെ മറ്റുള്ളവരോട് പെരുമാറുകയും ചെയ്യുന്ന ഒരാളാണ്. അയാളുടെ വേഷവും വാഹനവും എല്ലാം കൌതുകം ഉള്ളതാണ്. നാട്ടിലെ സാധാരണക്കാരുടെ എല്ലാ പ്രശ്നങ്ങളിലും അയാള്‍ ഇടപെടുന്നു, പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിനു വേണ്ടി അയാള്‍ക്ക് അയാളുടെതായ സമരമുറകള്‍ ഉണ്ട്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, പോലീസിനും ഇയാള്‍ ഒരു സ്ഥിരം തലവേദനയായി മാറുന്നു. എന്നാല്‍ ഇയാള്‍ എങ്ങനെ ഇങ്ങനെ ആയതിന് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. അതാണ് സിനിമയുടെ ബാക്കി ഭാഗം പറയുന്നത്.


ഇന്ത്യയിലെ 60% ജനങ്ങള്‍ക്കും ഇന്നും സ്വന്തമായി ശൌചാലയം ഇല്ല. ഈ ഒരു ഗൌരവമായ വിഷയമാണ്‌ സിനിമയിലൂടെ പറയുന്നത്. അത് തന്നെയാണ് ഈ സിനിമയുടെ പ്രസക്തിയും. നായകന്‍ ആയി അഭിനയിച്ച ഗുരുവിന്‍റെ പ്രകടനം എടുത്ത് പറയേണ്ടതാണ്‌. അയാള്‍ ആ കഥാപാത്രമായി ജീവിച്ചു എന്ന് തന്നെ പറയാം.സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഈ ചത്രം കണ്ട് ഇതിന്‍റെ അണിയറക്കാരെ അഭിനന്ദിച്ചിരുന്നു. ചിത്രം തമിഴ് നാട്ടില്‍ വിജയം ആയിരുന്നു എന്നാണ് അറിഞ്ഞത്.

Sunday, October 16, 2016

Sairat (2016) - Marati Movie Review


Sairat (2016)

ഏതോ ഒരു മൂവി സൈറ്റില്‍ നിന്നാണ് ഞാന്‍ ആദ്യമായി ഈ സിനിമയെ കുറിച്ച് അറിയുന്നത്. Sairat ഈ വര്‍ഷം ഇറങ്ങിയ ഒരു മറാത്തി സിനിമയാണ്. വെറുമൊരു സിനിമയല്ല. അവിടത്തെ ഇത് വരെയുള്ള കളക്ഷന്‍ റെക്കോര്‍ഡ്സ് എല്ലാം തകര്‍ത്ത , അവിടെ ആദ്യമായി 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത , ആമിര്‍ഖാന്‍, അക്ഷയ്കുമാര്‍, അനുരാഗ് കശ്യപ് തുടങ്ങി വരെ ബോളിവുഡിലെ പല പ്രമുഖരും അഭിനന്ദിച്ച സിനിമ. അത് മാത്രമല്ല , UAE-യില്‍ റിലീസ് ചെയ്ത ആദ്യത്തെ മറാത്തി സിനിമ കൂടിയാണ് Sairat. നമ്മുടെ നാട്ടില്‍ പ്രേമം സിനിമ പോലെ അവിടെ ഈ സിനിമ ഒരു ട്രെന്‍ഡ് ആയിരുന്നു. അതിന്‍റെ അത്ഭുതകരമായ വിജയം ഹിന്ദി സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു എന്നാണ് കേട്ടത്. ഇത് കൊണ്ടൊക്കെ തന്നെയാണ് ഈ ഇതര ഭാഷ ചിത്രം കാണാന്‍ ഞാന്‍ തീരുമാനിച്ചത്.


Sairat ഒരു പ്രണയ കഥയാണ്. ജാതിയില്‍ താഴ്ന്ന കുടുംബത്തിലെ പയ്യനായ പ്രശാന്തും, ആ നാട്ടിലെ ജന്മി കുടുംബത്തിലെ അംഗമായ അര്‍ച്ചനയും ഒരേ കോളേജില്‍ ആണ് പഠിക്കുന്നത്‌. അവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. ഒരിക്കല്‍ അര്‍ച്ചനയുടെ വീട്ടുകാര്‍ അവരെ തെറ്റായ ഒരു സാഹചര്യത്തില്‍ പിടി കൂടുന്നു. വേറെ മാര്‍ഗം ഒന്നും ഇല്ലാത്തത് കൊണ്ട് കൂട്ടുകാരുടെ സഹാത്തോടെ അവര്‍ ഒളിച്ചോടുന്നു. അര്‍ച്ചനയുടെ സഹോദരന്മാരും അവരുടെ ഗുണ്ടകളും അവരെ പിന്തുടരുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് കഥാസാരം. ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ സീന്‍ ഒരു സിനിമ ആസ്വാദകന്‍ എന്ന നിലയില്‍ എനിക്കേറെ ഇഷ്ട്ടപ്പെട്ടു. തുടര്‍ന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌. സ്ഥിരംപ്രണയ കഥകളുടെ വഴികളില്‍ നിന്നു മാറി സഞ്ചരിച്ച ഒരു രീതിയില്‍ അത് എന്നെ കുറച്ചൊന്നു ഞെട്ടിച്ചു.



പുതുമുഘങ്ങള്‍ ആണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ കണ്ടു തുടങ്ങുമ്പോള്‍ അത് വേറൊരു ഭാഷ ചിത്രം ആണെന്ന് നമുക്ക് തോന്നില്ല. നല്ല പാട്ടുകളും ചെറിയ കോമഡികളും എല്ലാം ഉണ്ട്. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു.

PA VA (2016) - Malayalam Movie Review !!

.
പാവ (2016)

പൊടിമീശ മുളക്കണ കാലം എന്ന മനോഹരമായ ഒരു ഗാനം കുറച്ച് നാള്‍ മുന്‍പ് കേട്ടപ്പോള്‍ തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു മൂവി ആയിരുന്നു പാവ. നല്ല സിനിമ ആയിട്ടും കബാലിയുടെ കൂടെ ഇറങ്ങിയത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്നും കേട്ടിരുന്നു. ഇന്നലെയാണ് സിനിമ കണ്ടത്.



ബാല്യം മുതല്‍ വാര്‍ധക്യം വരെ കൂട്ടുകാരായ രണ്ടു പേരാണ് പാപ്പനും വര്‍ക്കിയും. രണ്ടു പേര്‍ക്കും വലിയ കുടുംബം ഉണ്ട്. പെട്ടെന്നൊരു ദിവസം വര്‍ക്കിച്ചന്‍ മരണപ്പെടുന്നു. അതിന് ശേഷം പാപ്പന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥ ആണെങ്കിലും അവതരണത്തില്‍ എന്തൊക്കെയോ അപാകതകള്‍ തോന്നി. കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല..മുരളി ഗോപിയുടെ വേഷം നന്നായിരുന്നു, അനൂപ്‌ മേനോന് ആ വയസ്സന്‍ വേഷം യോജിക്കാത്ത പോലെ തോന്നി, പ്രത്യേകിച്ച് ആ വിഗ് ഒക്കെ കുറച്ച് ബോര്‍ ആയിരുന്നു. അശോകന്‍, രണ്‍ജി പണിക്കര്‍, രണ്ജിനി, തുടങ്ങിയവര്‍ കൂടെ ചിത്രത്തില്‍ ഉണ്ട്. കുറച്ച് രംഗങ്ങള്‍ നന്നായിരുന്നു എന്നെങ്കിലും കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല. ചിലര്‍ക്ക് ഇഷ്ടപ്പെട്ടു എന്നും കേട്ടിരുന്നു. താല്പര്യം ഉള്ളവര്‍ക്ക് ചുമ്മാ ഒരു വട്ടം കണ്ടു നോക്കാം എന്ന് മാത്രം. ഗാനങ്ങള്‍ എല്ലാം കൊള്ളാമായിരുന്നു.


വായിക്കാന്‍ ആളുണ്ടെങ്കില്‍ നാളെ മറ്റൊരു ചിത്രത്തിന്‍റെ വിശേഷം ആയി വരാന്‍ ശ്രമിക്കാം. :)

Two Brothers (2004) - English Movie Review !!


Two Brothers (2004)

കുറച്ചു നാള്‍ മുന്‍പേ എന്‍റെ ഒരു സുഹൃത്താണ് എന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞത്. ഇംഗ്ലീഷ് സിനിമകള്‍ അങ്ങനെ കാണാറില്ലെങ്കിലും ഇതിന്‍റെ കഥ കേട്ടപ്പോള്‍ കാണാന്‍ ഒരു താല്പര്യം വന്നു.


കഥ തുടങ്ങുന്നത് ഒരു കാട്ടിലാണ്. അവിടെ ജീവിക്കുന്ന ഒരു കടുവ കുടുംബം. അച്ഛന്‍, അമ്മ, സഹോദരങ്ങളായ രണ്ടു കുട്ടികടുവകള്‍. അവിടെ വന്ന വേട്ടക്കാരില്‍ ചിലര്‍ അച്ഛന്‍ കടുവയെ വെടി വെച്ച് കൊല്ലുന്നു. അമ്മ കടുവ ഒരു കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടുന്നു. ഒരു കടുവകുട്ടി അവരുടെ കയ്യില്‍ പെടുന്നു. അവന്‍ ഒരു സര്‍ക്കസ് കമ്പനിയിലും അതിന്‍റെ സഹോദരന്‍ കടുവ പിന്നീട് ഒരു രാജകൊട്ടാരത്തിലും എത്തിപെടുന്നു. ഒരു വര്‍ഷത്തിന് ശേഷം അവര്‍ രണ്ടു പേരും വലിയ കടുവകള്‍ ആയ ശേഷം വേറൊരു സ്ഥലത്ത് വേറൊരു സാഹചര്യത്തില്‍ കണ്ടു മുട്ടുന്നതാണ് കഥാസാരം. ശേഷമുള്ള പല രംഗങ്ങളും നമ്മളുടെ മനസ്സില്‍ സ്പര്‍ശിക്കും.

2004-ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഫ്രാന്‍സിലെയും തായ്‌ലണ്ടിലെയും മൃഗശാലകളില്‍ നിന്നുള്ള മുപ്പതോളം കടുവകളെയാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ രസകരമായ സിനിമയാണ്. കുട്ടികളുടെ കൂടെ കാണാന്‍ ശ്രമിക്കുക. അവര്‍ക്ക് നമ്മളെക്കാള്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും.

Saturday, September 24, 2016

പൊന്ന് പോലൊരു കാക്കകുഞ്ഞ് !!


ഒരു അഞ്ചാറ് മാസം മുന്‍പ് ഉപ്പാക്ക് റോഡില്‍ നിന്നും ഒരു കാക്ക കുഞ്ഞിനെ കിട്ടി. ഉപ്പ അതിനെ വീട്ടിലേക്ക് എടുത്ത് കൊണ്ട് വന്നു. അതിന് ഭക്ഷണവും വെള്ളവും കൊടുത്തു. അത് പിന്നെ ഉപ്പാടെ അടുത്ത് നിന്നു പോയില്ല. വീട്ടിലും പറമ്പിലും ഒക്കെ ആയി കൂടി. പൊതുവേ മനുഷ്യനുമായി ഇണങ്ങാത്ത ഒരു പക്ഷി ആണല്ലോ കാക്ക, ഇത് പക്ഷെ അങ്ങനെ അല്ല. ഉപ്പയുമായി നല്ല ചങ്ങാത്തം ആയി. ഉപ്പ വീട്ടില്‍ നിന്നും പോകുമ്പോളും വരുമ്പോളും ഒക്കെബൈക്കില്‍ കൂടെ ഉണ്ടാകും. കാലത്ത് ഉപ്പാനെ വിളിക്കുന്നതും അവന്‍ തന്നെ. ഉപ്പ കേച്ചേരി പോയി വരുമ്പോള്‍ അവന് കഴിക്കാന്‍ എന്തെങ്കിലും വാങ്ങി കൊണ്ട് വരും. കാലത്ത് ഉപ്പ ഉണരാന്‍ വൈകിയാല്‍ ശബ്ദം ഉണ്ടാക്കി ഉണര്‍ത്തും. ഉപ്പാനെ ഫോണ്‍ വിളിക്കുമ്പോള്‍ എല്ലാം കാക്കയുടെ ശബ്ദം കൂടെ കേള്‍ക്കാറുണ്ട്. എന്തിനേറെ പറയുന്നു കുറച്ചു നാളുകള്‍ കൊണ്ട് അവന്‍ വീട്ടിലെ ഒരു അംഗത്തെ പോലെയായി. കുറച്ച് ദിവസം മുന്‍പ് CC TV-യില്‍ നിന്നും ആരോ ഒരു സ്റ്റോറിക്ക് വേണ്ടി വരട്ടെ എന്ന് ചോദിച്ചിരുന്നത്രേ, പക്ഷെ ഉപ്പ വേണ്ട എന്ന് പറഞ്ഞു.



വീട്ടില്‍ പോകുന്ന ചില സുഹൃത്തുക്കള്‍ ചില ഫോട്ടോസും വീഡിയോസും ഒക്കെ എനിക്ക് അയച്ചു തരാറുണ്ട്. മക്കള്‍ ഒക്കെ ഉപ്പാട് എന്നും അതിന്‍റെ വിശേഷം ഒക്കെ ചോദിക്കും. രണ്ടു മൂന്നു മാസം കഴിഞ്ഞ് നാട്ടില്‍ പോകുമ്പോള്‍ നേരില്‍ കാണാം എന്ന് കരുതി ഇരിക്കുവായിരുന്നു. പക്ഷെ ഇന്നലെ വൈകീട്ട് ആ കാക്ക കുഞ്ഞ് ചത്ത്‌ പോയി. അപ്പോള്‍ തൊട്ട് ഉപ്പ ആകെ ടെന്‍ഷന്‍ ആയി ഇരിക്കുകയാണ്. ഞാന്‍ വിളിക്കുമ്പോള്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. അടുത്തൊന്നും ആളെ ഇങ്ങനെ വിഷമിച്ച് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഇത്ര ബുദ്ധിയുള്ള ഒരു പക്ഷിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന്. കാശ് കൊടുത്താല്‍ ഇനി അങ്ങനെയൊന്നിനെ വാങ്ങിക്കാന്‍ പറ്റിലല്ലോ എന്നും. എല്ലാരും പറഞ്ഞ് പറഞ്ഞ് അവരുടെ കാര്യങ്ങള്‍ അറിയാവുന്ന കാരണം എനിക്കും ഇന്നലെ തൊട്ടു ഒരു സുഖം തോന്നുന്നില്ല. ഇങ്ങനെയൊക്കെ സംഭവിച്ചാലോ എന്ന പേടി കാരണം ഞാന്‍ കുറെ നാളായി ഒരു പൂച്ചയെ പോലും വീട്ടില്‍ വളര്‍ത്താറില്ല. അവറ്റകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ വിഷമം മാറാന്‍ എളുപ്പമല്ല. എന്‍റെ മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്.


Saturday, May 14, 2016

കമ്മീഷണര്‍ (1994) - ഷാജി കൈലാസ് - സുരേഷ് ഗോപി - രണ്‍ജി പണിക്കര്‍.


തലസ്ഥാന നഗരം - പകല്‍

മോഹന്‍ തോമസിന്‍റെ അനിയന്‍ സണ്ണിച്ചനെ കോളേജില്‍ പോയി പിടിച്ചു കൊണ്ട് നടുറോഡിലൂടെ നടന്നു വരുന്ന ഭരതും, അന്‍വറും പ്രസാദും. സംഘര്‍ഷഭരിതമായ അന്തരീക്ഷം. ജനങ്ങള്‍ നാല് പാടും ചിതറി ഓടുന്നു. അപ്പോള്‍ അവിടേക്ക് കാറില്‍ വന്നിറങ്ങുന്ന IG രാജന്‍ ഫെലിക്സും മേനോനും വഴിയില്‍ വെച്ച് അവരെ തടയുന്നു. സണ്ണിയെ അറ്റസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ച് അവര്‍ അയാളെ അവരുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നു. അന്‍വറിന്‍റെ നേരെ തട്ടിക്കയറുന്ന സണ്ണിയെ അടിക്കാന്‍ ഓങ്ങുന്ന ഭരതിനെ തടയുന്ന രാജന്‍ ഫെലിക്സ്. അതോടെ രോഷകുലനാകുന്ന ഭരത്.

ഭരത് : കാക്കിയിട്ടവന്‍റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കു കീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്‍റെ മുന്നിൽ വെച്ച് ഈ പൊലയാടി മോന്‍റെ രോമത്തില്‍ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...

രാജന്‍ ഫെലിക്സ്‌ : പ്ഫാ, നായെ..

ഹും, നായ...എടൊ, മോഹന്‍ തോമസിന്‍റെ ഉച്ചിഷ്ട്ടവും അമേദ്യവും കൂട്ടികുഴച്ചു നാല് നേരം മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങി, ഏമ്പക്കവും വിട്ടു, ആസനത്തില്‍ വാലും ചുരുട്ടി വെച്ച് അവന്‍റെയൊക്കെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന തന്നെയും ഇവനെയും പോലുള്ള പരമ നാറികള്‍ക്കേ ആ പേര് ചേരൂ..എനിക്ക് ചേരില്ല...ഓര്‍ത്തോ... I Am Barath Chandran..Just Remember That..!!




സണ്ണിയെ തള്ളി മാറ്റി കൊണ്ട് ഭരതും അന്‍വറും പ്രസാദും സ്ലോമോഷനില്‍ നടന്ന് വരുമ്പോള്‍ അവിടെയുള്ള പോലീസ്കാര്‍ രണ്ടു ഭാഗത്തേക്ക് മാറി നിന്ന് ഭരതിന് സല്യൂട്ട് അടിക്കുന്നു. രാജാമണിയുടെ ത്രസിപ്പിക്കുന്ന ആ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന്‍റെ അകമ്പടിയോടെ അന്ന് സുരേഷ് ഗോപി നടന്നു കയറിയത് പ്രേക്ഷകരുടെ മനസ്സിലേക്ക് ആയിരുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്‍റെ ഉദയം അവിടെ നിന്നായിരുന്നു.


ഒരു കാലഘട്ടത്തെ രോമാഞ്ചം കൊള്ളിച്ച ആ ഇന്‍റര്‍വല്‍ സീന്‍. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കാണുമ്പോളും അതേ ആവേശം. കഴിഞ്ഞ അവധിക്ക് തിരുവനന്തപുരം പോയപ്പോള്‍ എന്‍റെ സുഹൃത്ത്‌ ആ ലോക്കേഷന്‍ എനിക്ക് കാണിച്ചു തന്നു. യൂണിവേര്‍‌സിറ്റി കോളേജിന്‍റെ മുന്‍പിലാണ് ആ രംഗം ഷൂട്ട്‌ ചെയ്തത്. അന്ന് യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ബൈജുവിനെയും, സുരേഷ്ഗോപിയും കൂട്ടരെയും റോഡിലേക്ക് ഇറക്കിയാണ് ഷാജി ആ സീന്‍ എടുത്തത്. അന്ന് ആ വഴി വന്നവരൊക്കെ എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്നു. വണ്ടികളില്‍ ഉണ്ടായിരുന്നവര്‍ കാര്യമറിയാന്‍ വേണ്ടി എത്തി നോക്കി. ഇന്നും ആ രംഗം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അതിന് ഇത്ര ഒറിജിനാലിറ്റി കിട്ടിയത് ഷാജിയുടെ സംവിധാന മികവു കൊണ്ടാണ്. പിറ്റേ ദിവസത്തെ പേപ്പറിലും ആ ആഴ്ചത്തെ വനിതയിലും ഇതിന്‍റെ വാര്‍ത്തയും ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ തിരുവനന്തപുരത്തുള്ള ഒരാള്‍ തന്നെ പറഞ്ഞുള്ള അറിവാണ്.

നിങ്ങളില്‍ എത്ര പേര്‍ക്ക് കമ്മീഷണര്‍ തിയ്യറ്ററില്‍ നിന്നും കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്നറിയില്ല. എന്തായാലും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. അന്ന് രാമദാസില്‍ ഏയ്‌ ഹീറോ കാണാന്‍ മാറ്റിനിക്ക് പോയപ്പോള്‍ കമ്മീഷണര്‍ നൂണ്‍ഷോ ഓടുന്നുണ്ടായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ്സിന്‍റെ വാതിലിന്‍റെ അടുത്ത് നിന്നപ്പോള്‍ അകത്ത് നിന്നും ക്ലൈമാക്സ്‌ ഫയിറ്റിന്‍റെ ശബ്ദം കേട്ടിരുന്നു. അന്ന് അത് കാണാന്‍ പറ്റാത്ത വിഷമം കുറച്ചെങ്കിലും മാറിയത് പിന്നെ 11 വര്‍ഷത്തിന് ശേഷം ഭരത് ചന്ദ്രന്‍ IPS (2005) ഫസ്റ്റ് ഡേ സപ്നയില്‍ നിന്നും കണ്ടപ്പോളാണ്. അതും ഒരു ഒന്നൊന്നര ഷോ ആയിരുന്നു. പക്ഷെ ഇന്നും ഒരു സിനിമ റീറിലീസ് ആഗ്രഹിക്കുന്നെണ്ടെങ്കില്‍ അത് കമ്മീഷണര്‍ ആയിരിക്കും

Sunday, March 6, 2016

കലാഭവന്‍ മണി - ഒരു ഓര്‍മ്മകുറിപ്പ്..



1996-ല്‍ ഞാന്‍ കേരള വര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് അവിടെ കോളേജ് ഡേ ഉത്ഘാടനം ചെയ്യാന്‍ കലാഭവന്‍ മണി വന്നിരുന്നു. അന്ന് പക്ഷെ എനിക്ക് അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് I.M. വിജയന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ സിനിമാക്കാരുടെ ഒരു ഫുട്ബോള്‍ മത്സരം നടന്നപ്പോളാണ്‌ മണിയെ ആദ്യമായി കാണുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ. പിന്നെ വല്ല്യേട്ടന്‍ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടില്‍ നടന്നപ്പോള്‍ മണിയെ വീണ്ടും കണ്ടു. മണിയും സിദ്ധിക്കും മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീന്‍സ് എല്ലാം എടുക്കുന്നത് കണ്ടു. അന്നും പരിചയപ്പെടാന്‍ സാധിച്ചില്ല. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലത്താണ് മണിയുടെ ബെന്‍ ജോണ്‍സന്‍ ഇറങ്ങിയത്. സ്വാഭാവികമായും മണിക്ക് ഫാന്‍സ്‌ ഉണ്ടായി. അങ്ങനെ കുറെ പേര് അന്ന് ഫ്ലക്സ് അടിക്കാന്‍ അവിടെ വരുമായിരുന്നു. അവരില് ഒരാളായിരുന്നു ശശി ചേട്ടന്‍. ശശി മണിയുടെ വലിയൊരു ആരാധകനും, ഒപ്പം ഒരു നടന്‍ പാട്ടുകാരനും ആയിരുന്നു. അന്ന് പുള്ളി എന്നോട് മണിയുടെ വിശേഷങ്ങളൊക്കെ പറയും. ഒരിക്കല്‍ മണിയുടെ നാട്ടിലെ ഒരു ക്രിസ്ത്മസ് പരിപാടിക്ക് ശശി ചേട്ടന്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചു. പുള്ളി ഒകെ പറഞ്ഞു. അങ്ങനെ ആ ക്രിസ്ത്മസ് ദിവസം ശശിയുടെ കൂടെ ഞാന്‍ മണിയുടെ ചേന്നത്ത് നാട്ടില്‍ എത്തി.

അന്ന് ആ നാട്ടില്‍ മണിയുടെ വക ഒരു വമ്പിച്ച ക്രിസ്ത്മസ് കാഴ്ച്ച ഉണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പൂരവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണിയും സുഹൃത്തുക്കളും കൂടെ അവിടെയുള്ള ഒരു പറമ്പില്‍ സംസാരിച്ചു നില്‍ക്കുന്നുണ്ട്.ചാലക്കുടി പുഴയോട് ചേര്‍ന്നാണ് ആ പറമ്പ്, അതില്‍ പുഴയോട് ചേര്‍ന്ന് കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ ഹട്ട്. ഞാന്‍ അതില്‍ കയറി നോക്കി, അവിടെ തബലയും ഹാര്‍മോണിയവും ഒക്കെയുണ്ട്. അവിടെയാണ് ചില വൈകുന്നേരങ്ങളില്‍ മണി സുഹൃത്തുക്കളുടെ കൂടെ കൂടാറുള്ളത്. ശരിക്കും നമ്മള്‍ ഉണ്ടാകാന്‍ കൊതിച്ചു പോകുന്ന ഒരു സ്ഥലം. ശശി ചേട്ടന്‍ എന്നെ മണിക്ക് പരിചയപ്പെടുത്തി. മണി എനിക്ക് കൈ തന്നപ്പോള്‍ എന്‍റെ കൈ ചെറുതായി ഒന്ന് വേദനിച്ചു. ഉരുക്ക് മുഷ്ട്ടി എന്നൊക്കെ പറയില്ലേ? അത് പോലൊരു ഷേക്ക്‌ ഹാന്‍ഡ്‌ ആയിരുന്നു അത്. ജനുവരി ഒന്നാം തിയ്യതി മണിയുടെ ബര്‍ത്ത്ഡേ ആയത് കൊണ്ട് ഞാന്‍ ആള്‍ക്കൊരു ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. ആളത് സന്തോഷത്തോടെ വാങ്ങിച്ചു. വല്ല്യേട്ടന്റെ ഷൂട്ടിങ്ങിന് ഞങ്ങടെ നാട്ടില്‍ വന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളി അതൊക്കെ ഓര്‍ത്തു പറഞ്ഞു. ആളുടെ കൂടെ അന്ന് എടുത്ത ഫോട്ടോയാണ് ഇത്. എന്നോട് പറഞ്ഞു അപ്പുറത്ത്ചോറും പോത്ത് വരട്ടിയതുമുണ്ട്, കഴിച്ചിട്ട് പോയാല്‍ മതി എന്ന്. ഞാന്‍ നോക്കുമ്പോള്‍ മൂന്നു നാലു ചെമ്പ് നിറയെ ചോറും കറിയും. അന്ന് അവിടെ വരുന്ന എല്ലാവര്ക്കും മണിയുടെ വക ആയിരുന്നു ഫുഡ്‌. അത് കൂടാതെ എവിടെ നിന്നൊക്കെയോ ആരൊക്കെയോ സഹായത്തിന് വേണ്ടി മണിയുടെ വീട്ടില്‍ വരുന്നുണ്ട്. അവര്‍ക്കൊക്കെ കാശ് കൊടുക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. അത് ചുമ്മാ കൊടുക്കുകയല്ല, കൃത്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സത്യം ആണെന്ന് മനസ്സിലായാല്‍ മാത്രം. അന്ന് അവിടെ അസുഖം ആയി വന്ന ഒരാളോട് ഏത് ഹോസ്പിറ്റലില്‍ ആണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഹോസ്പിറ്റല്‍ പറഞ്ഞു, അപ്പോള്‍ അവിടെ ഏത് ഡോക്ടര്‍ ആണെന്ന് വരെ ചോദിക്കുന്നത് കേട്ടിരുന്നു. അവിടെ അടുത്തുള്ള വിധവയായ ഒരു ചേച്ചിക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തതും മണി ആണ്.

പൂരം തുടങ്ങിയപ്പോള്‍ മണി ഒരു കാവി മുണ്ടും ജുബ്ബയും ഉടുത്ത് വന്നു. ആ പൂരത്തിന്റെ മുന്‍പില്‍ നെഞ്ച് വിരിച്ചു നടന്ന മണിയുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തിരുന്നു. കുറച്ചു ദൂരം ഞാനും പുള്ളിയുടെ കൂടെ നടന്നു. അപ്പോളൊക്കെ പുള്ളി ആ നാട്ടിലെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിന്നു. ഇടക്ക് വരുന്നവരുടെ കൂടെയൊക്കെ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അത്രയും സിമ്പിള്‍ ആയ ഒരു മനുഷ്യന്‍. ഒരു ദിവസമേ ഉണ്ടായുള്ളൂ എങ്കിലും പുള്ളിയെ പിന്നെ ഇത് വരെ മറക്കാന്‍ പറ്റിയിട്ടില്ല. കുറച്ചു വര്‍ഷം കഴിഞ്ഞു ആളിവിടെ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ഞാന്‍ പോയി കണ്ടു സംസരിച്ചു. അന്ന് ചാലക്കുടി വന്നതും ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തതും ഒക്കെ പറഞ്ഞപ്പോള്‍ ആള്‍ക്ക് എന്നെ മനസ്സിലായി . അന്ന് എന്‍റെ തോളില്‍ കയ്യൊക്കെ ഇട്ടാണ് ഫോട്ടോ എടുത്തത്. എന്നും നമ്പര്‍ കയ്യിലുണ്ടായിരുന്നു എങ്കിലും ഞാന്‍ ആളെ അങ്ങനെ വിളിക്കാറില്ല.

ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് കോളേജ് സമയം തൊട്ട് മണിയുടെ കേസ്സറ്റ് വാങ്ങിച്ചു പാട്ടുകള്‍ കേട്ടിട്ടുണ്ട്, കോമഡി വേഷങ്ങള്‍ കണ്ടു കുറെ ചിരിച്ചിട്ടുണ്ട്, വാസന്തിയും കരുമാടിക്കുട്ടനും കണ്ടു വിഷമിച്ചിട്ടുണ്ട്, ജെമിനിയിലെയും രാക്ഷസ രാജാവിലെയും വില്ലന്‍ വേഷങ്ങള്‍ കണ്ടു മനസ്സ് കൊണ്ട് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഓഫീസില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കു മണിയുടെ പഴയ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മണി മരിച്ചു എന്ന് ആദ്യം കേട്ടപ്പോള്‍ സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ന്യൂസ്‌ കണ്‍ഫേം ആയി. രാത്രി വാര്‍ത്തകള്‍ കണ്ടപ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നി. അറിയാതെ കണ്ണ് നിറഞ്ഞു പോയി. വേണ്ടപ്പെട്ട ഒരാള്‍ മരിച്ച പോലെ ഒരു നൊമ്പരം. ഈ അടുത്ത കാലത്ത് അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഇനിയും ഒരു പാട് വേഷങ്ങള്‍ ആള്‍ക്ക് ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു. മണി ചേട്ടന് എന്‍റെ ഹൃദയാഞ്ജലി.