Wednesday, August 28, 2013

Bachelor - Malayalam Short Film Review

ഇന്നലെ കുടുംബസമേതം എന്റെ ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ പുതിയ ഷോര്‍ട്ട് ഫിലിം ബാച്ചിലര്‍" കണ്ടു. ഇതിലെ നായകന്‍ ശിവകുമാര്‍ നായര്‍ എന്ന ശിവേട്ടന്‍ എന്‍റെ ഒരു നല്ല സുഹൃത്ത് ആയത് കൊണ്ട് വളരെ സന്തോഷത്തോടെയാണ് കാണാന്‍ ഇരുന്നത്. കുറച്ചു നാളായി ഇതിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ കാണുന്നു. അതിന്റെ തുടക്കത്തില്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ ശാലീനത വിവരിച്ചു കൊണ്ട് തുടങ്ങി പെട്ടെന്ന് അവളോട്‌ കയറി "ചിക്കന്‍ ബിരിയാണി ഉണ്ടാക്കാന്‍ അറിയാമോ? " എന്നുള്ള ശിവേട്ടന്‍റെ ചോദ്യം കേട്ടപ്പോലെ ചിത്രത്തിന്റെ ഒരു സ്വഭാവം പിടി കിട്ടിയിരുന്നു. അതില്‍ പുള്ളിയുടെ കുറച്ചു ആത്മകഥാംശം ഇല്ലാതില്ല. ആളൊരു ഭക്ഷണ പ്രിയനാണ്. തീന്‍ മേശയിലെ പുള്ളിയുടെ വാനിഷിംഗ് ആക്റ്റ്‌" ഞങ്ങളുടെ ഇടയില്‍ ബഹു പ്രസിദ്ധമാണ്.



ഇനി ഫിലിമിലേക്ക്..

ഒരു IT പ്രൊഫെഷണല്‍ ആയ ശ്രീകുമാറിന്‍റെ (ശിവേട്ടന്‍.),)പെണ്ണ് അന്വേഷണവും അതിന്‍റെ പൊല്ലാപ്പുകളുമാണ് ചിത്രത്തിന്‍റെ കഥ. ആദ്യ സീനില്‍ തന്നെ അയാള്‍ ഒരു പെണ്‍കുട്ടിയെ കാണുന്നതും അവളുമായി സംസാരിക്കുന്നതുമാണ്, അവളോടാണ് അയാള്‍ ആദ്യം പറഞ്ഞ "ചിക്കന്‍ ബിരിയാണി ഉണ്ടാക്കാന്‍ അറിയാമോ എന്ന് ചോദിക്കുന്നത്, അവള്‍ പക്ഷെ വെജിട്ടേറിയന്‍ ആണ്. പോരാത്തതിന് ഒരു ഷാരൂഖ്‌ ഖാന്‍ ഫാനും.ശ്രീകുമാറിന് ആണെങ്കില്‍ ഷാരൂഖ്‌ ഖാനെ ഇഷ്ട്ടമേ അല്ല. അവള്‍ക്കു സിഗരറ്റിന്‍റെ മണം തന്നെ ഇഷ്ട്ടമല്ല.ശ്രീകുമാര്‍ ആണെങ്കില്‍ കുടിക്കുകയും വലിക്കുകയും ചെയ്യുന്ന ഒരാളും. ഇങ്ങനെയൊക്കെ ആണെങ്കിലും കല്യാണം നടക്കുവാന്‍ വേണ്ടി ശ്രീകുമാര്‍ അവളുടെ മുന്‍പില്‍ അതെല്ലാം സമര്‍ത്ഥമായി മറച്ചു വെക്കുന്നു. പക്ഷെ എന്നിട്ടും ആ കുട്ടിയ്ക്ക് ശ്രീകുമാറിനെ ഇഷ്ട്ടപെടുന്നില്ല.അങ്ങനെ ആ കല്യാണവും നടക്കുന്നില്ല. ഇത് തന്നെയാണ് ശ്രീകുമാറിന്‍റെ ഇപ്പോളത്തെ പ്രശ്നം. ശ്രീകുമാറിന് ഒരു വിധം എല്ലാ പെണ്‍കുട്ടികളെയും ഇഷ്ട്ടപെടും, പക്ഷെ അവര്‍ക്ക്‌ ശ്രീകുമാറിനെ ഇഷ്ട്ടപെടുന്നില്ല,ഇനി ഇഷ്ട്ടപ്പെട്ടാലോ ജാതകം ചേരില്ല. ശ്രീകുമാറിന്റെ സുഹൃത്ത് പറയുന്ന പോലെ ചൊവ്വ ബുദ്ധന്‍റെ മണ്ടയില്‍ കയറി ഇരിക്കുകയാണ്.

ശ്രീകുമാറിന് മുന്‍പ്‌ ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഒരു സാഹചര്യത്തില്‍ അവര്‍ക്ക് പിരിയേണ്ടി വരുന്നു. പിന്നീട് ഒരിക്കല്‍ ആ മീരയെ (അഗത മാഗ്നസ്) ശ്രീകുമാര്‍ കാണുന്നുണ്ട്. അന്ന് അയാള്‍ അവളെ നഷ്ട്ടപ്പെടുത്തിയത് ആലോചിച്ചു വിഷമിക്കുന്നുണ്ട്. ഒരു ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ അവരുടെ ഒരു ഫ്ലാഷ് ബാക്ക്‌ കുറച്ചു കാണിക്കുന്നത് മനോഹരമായിട്ടുണ്ട്. ശ്രീകുമാര്‍ ഇപ്പോളും മാട്രിമോണിയല്‍ നോക്കി പെണ്‍കുട്ടികളെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ശ്രീകുമാറിന്റെ സുഹൃത്ത് ഉമ്മര്‍ (ഫിറോസ്‌ നജീബ്) എല്ലാത്തിനും കൂടെയുണ്ട്. അയാളാണ് ശ്രീകുമാറിന്‍റെ അമ്മാവന്‍ ആയി പെണ്‍കുട്ടിയുടെ വീട്ടുകാരെ ഫോണില്‍ വിളിക്കുന്നതും വിവരങ്ങള്‍ അന്വേഷിക്കുന്നതും. അവിടെയും ഒരു പ്രശ്നം വരുന്നത് പെണ്‍കുട്ടികളുടെ കുടുംബക്കാര്‍ സര്‍ക്കാര്‍ ജോലിക്കാരെയാണ് അന്വേഷിക്കുന്നത് എന്നതാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആകെ അറിയാനുള്ളത് ശ്രീകുമാറിന്‍റെ കല്യാണം ആയോ എന്നതാണ്. ശ്രീകുമാറിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അയാളുടെ കല്യാണമാണ് അവരുടെ ദേശീയ പ്രശ്നം. മുപ്പതു വയസ്സ് എന്നത് ബാറ്റ കമ്പനിയുടെ പരസ്യം പോലെ ആണെന്നും, മുപ്പതു കഴിഞ്ഞാല്‍ പിന്നെ വിവാഹ കമ്പോളത്തില്‍ മാര്‍ക്കറ്റ്‌ ഇടിയുമെന്നും പറഞ്ഞു ഒരു സുഹൃത്ത് ശ്രീകുമാറിനെ പേടിപ്പിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി ശ്രീകുമാറും ഉമ്മറും കൂടെ ഒരു ജ്യോത്സ്യനെ കാണാന്‍ പോകുന്ന രംഗം ചിരി ഉണര്‍ത്തും. ഉമ്മറിന്റെ മണ്ടത്തരങ്ങള്‍ കേട്ട് സഹി കെട്ട അയാള്‍ അവരെ ചീത്ത വിളിച്ചു ഇറക്കി വിടുന്നു. സംസ്കൃതത്തില്‍ ഉള്ള തെറി ആദ്യമായാണ് കേള്‍ക്കുന്നത് എന്നാണ് ഉമ്മര്‍ ചെവിട് തിരുമ്മി കൊണ്ട് പറഞ്ഞത്.

ശ്രീകുമാറിന് പെണ്ണ് കിട്ടുമോ? അതോ അയാള്‍ ആദ്യ കാമുകിയെ തന്നെ സ്വീകരിക്കുമോ? ഉമ്മറിന്‍റെ കാല്‍ ആരെങ്കിലും തല്ലിയോടിക്കുമോ? എന്നീ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ബാച്ചിലര്‍ ഇന്ന് തന്നെ കാണുക..പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കൂ..ദാ, താഴെ കാണുന്നതാണ് ലിങ്ക്...ചിത്രം 22 മിനിറ്റ് മാത്രമേ ഉള്ളു..Please watch and share.



ഇപ്പോളത്തെ ഒരു ശരാശരി മലയാളി ചെറുപ്പക്കാര്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഒരു പെണ്ണ് കിട്ടുക എന്നത്. ആദ്യമൊക്കെ പെണ്‍കുട്ടി ഇങ്ങനെ വേണം അങ്ങനെ വേണം എന്ന് നിര്‍ബന്ധം ഉള്ള പലരും ഒടുവില്‍ ശ്രീകുമാര്‍ ഇതില്‍ പറയുന്ന പോലെ ആരായാലും മതി എന്നുള്ള നിലപാടിലെക്കെത്തും. ശ്രീകുമാറിനെ പോലെ ഉള്ള പലരെയും നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ആ നിലക്ക് നമുക്ക് പരിചിതമായ ചുറ്റുപാടുകളില്‍ നിന്നാണ് ചിത്രത്തിന്റെ അവതരണം. ഇരുപതു മിനിട്ടിനുള്ള ഒരു ഷോര്‍ട്ട് ഫിലിമില്‍ പറയാവുന്ന കാര്യങ്ങളൊക്കെ നല്ല രീതിയില്‍ സംവിധായകന്‍ ബിജു.ജെ.നായര്‍ പറഞ്ഞിട്ടുണ്ട്, അത് പോലെ ക്യാമറയും എഡിറ്റിങ്ങും ചെയ്ത വിഷ്ണു ശര്‍മ്മ, സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്റ്, കളറിംഗ് ചെയ്ത ലിവിങ്ങ്സ്ട്ടന്‍.. മാത്യു തുടങ്ങിയ എല്ലവര്‍ക്കും അഭിനന്ദനങ്ങള്‍ !!

മെഗാസ്റ്റാര്‍ ശിവേട്ടന്‍ എന്ന് ഞങ്ങള്‍ കൂട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ശിവകുമാര്‍ ഓരോ ചിത്രങ്ങള്‍ കഴിയുമ്പോളും കൂടുതല്‍ മെച്ചപ്പെട്ടു വരുന്നു എന്നത് സന്തോഷകരമാണ്. ഡീസന്റ് മുക്കിലെ ശശി നായര്‍ക്ക് ശേഷം മറ്റൊരു മികച്ച കഥാപാത്രമാണ് ഇതിലെ ശ്രീകുമാര്‍. ക്രോണിക്ക് ബാച്ചിലറിലെ സത്യപ്രതാപന്‍ പെണ്ണ് കെട്ടാതെ നടന്നിരുന്ന ആളാണെങ്കില്‍ ഇതിലെ ശ്രീകുമാര്‍ പെണ്ണ് കിട്ടാതെ നടക്കുന്ന നായകനാണ്. അത് പോലെ തന്നെ നമ്മുടെ ഫിറോസ്‌, കൊച്ചു കൊച്ചു നര്‍മ്മങ്ങളിലൂടെ നമ്മളെ രസിപ്പിക്കുന്നുണ്ട്.സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി വരെ കണ്ടു അഭിനന്ദിച്ച ഡീസന്റ് മുക്കിലെ കളസം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആളാണ് ശ്രീ.ഫിറോസ്‌. അത് പോലെ തന്നെ ശ്രീകുമാറിന്‍റെ കൂട്ടുകാരായി വരുന്ന രോഹിതും സംഘവും, എല്ലാവരെയും എനിക്ക് പേരെടുത്തു അറിയില്ല, പിന്നെ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത കീര്‍ത്തി രാജഗോപാല്‍, തനുശ്രീ പഥക്, അഗത മാഗ്നസ് അങ്ങനെ എല്ലാവരും നന്നായിരുന്നു.

ഈ ഫിലിം ഇങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോള്‍ എന്റെ മോന്‍ എന്‍റെ മടിയില്‍ ഉണ്ടായിരുന്നു. ശിവേട്ടനെ കണ്ടപ്പോ അവന്‍ എന്നോട് ചോദിച്ചു " ഉപ്പാ, ഇതാരാ? ഞാന്‍ പറഞ്ഞു ഇതാണ് മോനെ മെഗാ സ്റ്റാര്‍ ശിവേട്ടന്‍, ഉപ്പാടെ കൂട്ടുകാരന്‍., ഉടനെ അവന്‍റെ ചോദ്യം, ഏതു കൂട്ടുകാരന്‍? ഞാന്‍ കണ്ടിട്ടില്ലല്ലോ എന്ന്. എന്‍റെ ഒരു വിധം എല്ലാ കൂട്ടുകാരെയും അവന്‍ കണ്ടിട്ടുണ്ട്, ശിവേട്ടനെ കണ്ടിട്ടില്ല. ഞാനും അവനെ കണ്ടിട്ട് കുറെ നാളായി. അവന്‍റെ കല്യാണത്തിനും പങ്കെടുക്കാന്‍ പറ്റിയില്ല. അവനോടു ഞാന്‍ പറഞ്ഞു അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ നമുക്ക് ഒരുമിച്ചു കാണാന്‍ പോകാം എന്ന്. ഫിലിം എല്ലാം കണ്ടു കഴിഞ്ഞു രാത്രി കിടക്കാന്‍ നേരത്തു അവന്‍ വീണ്ടും എന്നോട് ചോദിച്ചു " ഉപ്പാ, നമ്മള്‍ എന്നാ ശിവേട്ടനെ കാണാന്‍ പോണത് എന്ന്? കുട്ടികള്‍ അങ്ങനെ ആണല്ലോ? ചോദിച്ചത് തന്നെ ചോദിച്ചു കൊണ്ടേ ഇരിക്കും. നാളെ ശിവേട്ടന്‍ വെള്ളിത്തിരയിലെ വലിയ താരം ആകുമ്പോള്‍ അവനു അവന്‍റെ കൂട്ടുകാരോട് വമ്പ് പറയാലോ ഇത് എന്‍റെ ഉപ്പാടെ കൂട്ടുകാരന്‍ ആണെന്ന്. ശിവേട്ടനും ഫിറോസിനും രോഹിത്തിനും അണിയറയിലെ മറ്റെല്ലാവര്‍ക്കും എല്ലാ വിധ വിജയാശംസകളും നേരുന്നു.ഞങ്ങള്‍ക്ക്‌ പറയാന്‍ ഒന്നേ ഉള്ളു..ധൈര്യമായി മുന്പോട്ട് പൊയ്ക്കോളൂ. ഞങ്ങള്‍ എല്ലാവരും കൂടെ തന്നെയുണ്ട്. നാളത്തെ താരങ്ങള്‍ നിങ്ങള്‍ തന്നെയാണ്... All the Best !!

Monday, August 26, 2013

നാളെയാണ് ആ കല്യാണം !!



കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കോളേജും ഊര് ചുറ്റലും ആയി നടന്നിരുന്ന കാലം. ഒരു ദിവസം വൈകീട്ട് ഞാന്‍ ഞങ്ങടെ കവല വരെ ചുമ്മാ നടക്കാനിറങ്ങിയതാണ്. എന്‍റെ സുഹൃത്ത്‌ രാഹുലിന്‍റെ അച്ഛന് അന്നവിടെ ഒരു കട ഉണ്ട്. രാഘവേട്ടന്‍റെ കട എന്ന് ഞങ്ങള്‍ പറയും. ഞാന്‍ കടയിലേക്ക് ചെന്നപ്പോള്‍ ഒരു പയ്യന്‍ അവിടെ തൂക്കിയിട്ടിരിക്കുന്ന ബാലരമ തലയൊക്കെ ചെരിച്ചു പിടിച്ചു കഷ്ട്ടപ്പെട്ട് വായിക്കുന്നു. അവനെ ചുമ്മാ ഒന്ന് വിരട്ടിയാലോ എന്ന് ഞാന്‍ കരുതി.

ഞാന്‍ : ടാ, നീ എന്താ ഈ കാണിക്കണേ?

അവന്‍ കണ്ണ് ചിമ്മി കൊണ്ട് : ഒന്നുല്ല...

ഞാന്‍ : പിന്നെ..?

അവന്‍ : ബുക്ക്‌ നോക്കിയതാ....

ഞാന്‍ : എന്തിന്?

അവന്‍ : വായിക്കാനാ...

ഞാന്‍ : വായിക്കണം എങ്കില്‍ കാശു കൊടുത്തു വാങ്ങിച്ചൂടെ?

അവന്‍ : പൈസ ഇല്ല..

ഞാന്‍ : പൈസ ഇല്ലെങ്കില്‍ വാങ്ങിക്കണ്ട, അങ്ങോരിവിടെ ഈ ബുക്ക്‌ തൂക്കി ഇട്ടിരിക്കുന്നത് വില്‍ക്കാനാ. അല്ലാതെ നിനക്കൊന്നും വായിക്കാനല്ല, മനസ്സിലായോ?

അവന്‍ : ആ..

ഞാന്‍ : എന്നാ പോക്കോ...ഹും..

ഇവനാരെടാ എന്ന ഭാവത്തോടെ എന്നെ തിരിഞ്ഞു നോക്കി കൊണ്ട് ആ പയ്യന്‍ പോയി. അവനെ ഞാന്‍ പലപ്പോഴും നാട്ടില്‍ കണ്ടിട്ടുണ്ട്. അവന്‍റെ വീട് അറിയാം എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലായിരുന്നു. അങ്ങനെ ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞു പോയി. അങ്ങനെയിരിക്കെ ഞങ്ങളുടെ നാട്ടില്‍ ഒരു ബൂത്ത്‌ തുടങ്ങി. പകല്‍ ഒരു പെണ്‍കുട്ടി ഉണ്ടാകും.രാത്രി അവിടെ ഇരിക്കുന്നത് നമ്മുടെ ഈ പയ്യന്‍ ആണ്. അവന്‍ കുറച്ചു കൂടെ വലിയ ചെക്കന്‍ ആയി. ചുക്കുണ്ട എന്നാണ് എല്ലാരും അവനെ വിളിക്കുന്നത്‌. ആരെങ്കിലും അങ്ങനെ വിളിച്ചാല്‍ അവന്‍ ചൂടാകുമായിരുന്നു. അന്നും അവനോടു എനിക്ക് അത്ര കൂട്ടില്ല. ബൂത്ത്‌ ആയത് കൊണ്ടു അവന്‍ പെട്ടെന്ന് കേറി പോപ്പുലറായി. എന്‍റെ കൂട്ടുകാരില്‍ ചിലരൊക്കെ ഇടക്ക് ആ ബൂത്തില്‍ പോയി ഇരിക്കാറുണ്ട്. അങ്ങനെ ഒരു ദിവസം രാത്രി എന്‍റെയൊരു കൂട്ടുകാരനെ അന്വേഷിച്ചു ഞാന്‍ ആ ബൂത്തില്‍ ചെന്നപ്പോള്‍ ഇവന്‍ അവിടെ ഇരിക്കുന്നു. എന്‍റെ കൂട്ടുകാരന്‍ അവിടെയില്ല എന്നവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വണ്ടി തിരിക്കാനൊരുങ്ങി.

അവന്‍ : ഹലോ, ഒന്ന് കേറിയിട്ട് പോക്കൂടെ?

ഞാന്‍ : എന്തെ?

അവന്‍ : അല്ലാ, ഞാനും ഈ നാട്ടുകാരനാണ്.

ഞാന്‍ : അതെനിക്കറിയാം.

അവന്‍ : പിന്നെ എന്താ നമ്മളോടൊന്നും മിണ്ടാത്തെ?

ഞാന്‍ : അങ്ങനെയൊന്നുമില്ല.

അവന്‍ : എന്നാ അകത്തേക്ക് വാ

ഞാന്‍ അകത്തേക്ക് ചെന്നു. അവന്‍ എനിക്ക് ഇരിക്കാന്‍ കസേര തന്നു.പിന്നെ പതുക്കെ സംസാരിച്ചു തുടങ്ങി. അവന്‍ പഠിക്കാന്‍ പോകുന്നുണ്ട്. കുറച്ചു പോക്കറ്റ്‌ മണി കിട്ടുമല്ലോ എന്ന് വിചാരിച്ചാണ് വൈകുന്നേരം ഇവിടെ ഇരിക്കുന്നത് എന്നൊക്കെ പറഞ്ഞു. അങ്ങനെ അവന്‍ പല വിശേഷങ്ങളും പറഞ്ഞു തുടങ്ങി. അവന്‍റെ നിര്‍ത്താതെയുള്ള ആ സംസാരം എനിക്ക് ഇഷ്ട്ടമായി. അവന്‍ ആ പഴയ ബാലരമ സംഭവം എന്നോട് പറഞ്ഞു. അതിനു ശേഷം എപ്പോ ആ കടയില്‍ പോയാലും ആ കാലന്‍ വരുന്നുണ്ടോ എന്ന് നോക്കിയിട്ടാണ് ബാലരമ നോക്കാറുള്ളത് എന്നും പറഞ്ഞു ചിരിച്ചു. ഞാനും അറിയാതെ ചിരിച്ചു പോയി. പിന്നീട് മിക്ക ദിവസവും ഞാന്‍ ആ ബൂത്തില്‍ പോകാന്‍ തുടങ്ങി. ആ സൌഹൃദം വളര്‍ന്നു. എന്തിനേറെ പറയുന്നു, കുറച്ചു ദിവസങ്ങള്‍ക്കകം ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്യാന്‍ തുടങ്ങി. ചില പൂരങ്ങള്‍, ചില സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചു കണ്ടു. വളരെ പെട്ടെന്ന് തന്നെ പരസ്പരം എന്തും തുറന്നു പറയാവുന്ന ഒരു ബന്ധം ആയി അത് മാറി.

ഒന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ വിസ വന്നു അവന്‍ ദുബായിലേക്ക് പോയി. യാത്ര അയക്കാന്‍ ചെന്നപ്പോള്‍ അവന്‍ എന്നെ കെട്ടിപിടിച്ച് കരഞ്ഞു. അവന്‍ പോയ ശേഷം ആ ബൂത്തില്‍ കുറെ കാലം ഞാനായിരുന്നു ഇരുന്നിരുന്നത്. ദുബായില്‍ ഒന്ന് സെറ്റ്‌ ആയാല്‍ എന്നെ കൂടെ അങ്ങോട്ട്‌ കൊണ്ട് പോകും എന്ന് അന്ന് അവന്‍ പറഞ്ഞിരുന്നു. സാധാരണ കൂട്ടുകാരോട് എല്ലാവരും പറഞ്ഞു പോകുന്ന വെറും ഒരു വാക്കായിരുന്നില്ല അത്. ഒരു വര്‍ഷം അവന്‍റെ ജോലികാര്യം കുറച്ചു പ്രശ്നത്തിലായിരുന്നു. എന്നിട്ടും അവന്‍ എനിക്ക് ഒരു ജോലി ശരിയാക്കി. അവനും എന്‍റെ കുഞ്ഞുപ്പയും കൂടെ ഒരു വിസിറ്റ് വിസയില്‍ എന്നെ ദുബൈക്ക് കൊണ്ട് വന്നു. അവന്‍റെ റൂമില്‍ തന്നെ താമസവും ശരിയാക്കി.

അങ്ങനെ 2004-ല്‍ ഞാന്‍ ആദ്യമായി ദുബായില്‍ എത്തി ആ ജോലിക്ക് കയറി.അതൊരു ഇറാനിയുടെ കമ്പനി ആയിരുന്നു. എനിക്ക് ഒരു തരത്തിലും അവിടെ നില്‍ക്കാന്‍ പറ്റുന്നില്ല. അങ്ങനെ ആയിരുന്നു അയാളുടെ സ്വഭാവം. എന്‍റെ ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ എനിക്ക് അവിടെ വിസ അടിക്കാന്‍ കഴിഞ്ഞില്ല. പിന്നെ വേറെ ജോലി അന്വേഷിച്ചു കുറെ നടന്നു. ഞങ്ങളുടെ രണ്ടാളുടെ കയ്യിലും അധികം കാശില്ലാത്ത സമയം. അന്ന് എന്‍റെ എല്ലാ കാര്യങ്ങള്‍ക്കും സഹായിച്ചിരുന്നത് അവനായിരുന്നു. ഏതു പാതിരാത്രിയും എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞാല്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റു എന്റെ കൂടെ വരും,അവന്‍ കഴിച്ചില്ലെങ്കിലും എനിക്ക് ഭക്ഷണം വാങ്ങി തരും. എനിക്ക് ഇന്‍റര്‍വ്യൂവിന് പോകാനുള്ള ബസ് കൂലി എങ്ങനെയെങ്കിലും ഒപ്പിച്ചു തരും. അങ്ങനെ ഒരു വിസിറ്റ് കൂടെ എടുത്ത് ഞാന്‍ ജോലി അന്വേഷണം തുടര്‍ന്നു. പക്ഷെ ഒന്നും ശരിയായില്ല. വേറൊരു വിസിറ്റ് വിസ കൂടെ എടുത്ത് ജോലി അന്വേഷിക്കാന്‍ അവന്‍ നിര്‍ബന്ധിച്ചെങ്കിലും എനിക്ക് താല്‍പര്യം തോന്നിയില്ല. പോരുന്നതിന്‍റെ തലേ ദിവസം രാത്രി ഞങ്ങള്‍ ഒരു ബീച്ചില്‍ പോയി ഇരുന്നു. മുന്‍പില്‍ കടല്‍, ചെറിയ തിരമാലകള്‍ അടിക്കുന്നുണ്ട്.

അവന്‍ : ടാ, ഒന്ന് കൂടെ ആലോചിട്ടു പോയാല്‍ പോരെ?

ഞാന്‍ : വേണ്ടടാ, ഞാന്‍ പോട്ടെ, കയ്യില്‍ കാശില്ലാതെ ഇവിടെ ഇങ്ങനെ നിന്നാല്‍ ശരിയാകില്ല.

അവന്‍ : കാശിന്‍റെ കാര്യമൊന്നും നീ ആലോചിക്കണ്ട, അതൊക്കെ എന്തെങ്കിലും ചെയ്യാം..

ഞാന്‍ : ഏയ്, അതൊന്നും വേണ്ട, എനിക്ക് നാട്ടില്‍ പോണം.

അവന്‍ : ഉറപ്പാണോ?

ഞാന്‍ : അതെ. ഇനി എന്തായാലും ദുബായിലേക്ക് ഇല്ലടാ..

അവന്‍ : അതൊക്കെ വെറുതെ തോന്നാ, ഇന്നല്ലെങ്കില്‍ നാളെ നീ ഇങ്ങോട്ട് തന്നെ വരും..

ഞാന്‍ : അറിയില്ല, നമുക്ക്‌ നോക്കാം..

ഞാന്‍ എണീറ്റ്‌ നിന്ന് ഒരു കല്ലെടുത്ത് കടലിലേക്ക്‌ നീട്ടി എറിഞ്ഞു. അത് തിരമാലകളില്‍ തത്തിതത്തി ദൂരേക്ക്‌ പോയി. അങ്ങനെ ഞങ്ങള്‍ മടങ്ങി പോന്നു. പിറ്റേ ദിവസം ഞാന്‍ നാട്ടിലേക്ക് പോയി. അവനോട് ഞാന്‍ എനിക്ക് വേണ്ടി ഇനി ദുബായില്‍ ഒന്നും നോക്കണ്ട എന്ന് പറഞ്ഞിരുന്നു. ഞാന്‍ നാട്ടില്‍ ഒരു ചെറിയ ജോലിക്ക് കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു ജോലി. പക്ഷെ സാമ്പത്തികമായി പ്രശ്നങ്ങള്‍ വന്നു കൊണ്ടേ ഇരുന്നു. അവിടെ നിന്ന് കൃത്യം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 2006-ല്‍ എനിക്ക് വീണ്ടും ദുബായിലേക്ക് ഒരു വിസ കിട്ടി. അങ്ങനെ ഞാന്‍ പോലും ആഗ്രഹിക്കാത്ത സമയത്ത് ഞാന്‍ വീണ്ടും ഈ മഹാനഗരത്തിലേക്ക് എത്തിപ്പെട്ടു. അവന്‍ അത് വരെ നാട്ടില്‍ വന്നിട്ടില്ലായിരുന്നു. ഞാന്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ അവധി ദിവസം ഞങ്ങള്‍ വീണ്ടും കണ്ടു മുട്ടി. അവന്‍റെ ആഗ്രഹ പ്രകാരം ഞങ്ങള്‍ ആ പഴയ ബീച്ചില്‍ വീണ്ടും പോയി. പഴയ അതേ സ്ഥലത്ത് വീണ്ടും ഇരുന്നു. മുന്‍പില്‍ അതേ കടല്‍, അതേ തിരമാലകള്‍. അവിടെ അവന്‍റെ കൂടെ അങ്ങനെ ഇരുന്നപ്പോള്‍ ഇന്നലെയാണ് ഞാന്‍ നാട്ടിലേക്ക്‌ പോയതെന്ന് തോന്നി. ഇടയില്‍ രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെന്നു തോന്നിയതേയില്ല.

അവന്‍ : എന്താടാ പോന്നേ?

ഞാന്‍ മിണ്ടുന്നില്ല..

അവന്‍ : ടാ, നിന്നോട്..

ഞാന്‍ : ഒന്നുല്ലാ..ചുമ്മാ..

അവന്‍ : നിന്നോട് ഞാന്‍ അന്നെ പറഞ്ഞതല്ലേ നീ ഇങ്ങോട്ട് തന്നെ വരുമെന്ന്..ഇപ്പൊ എന്തായി?

ഞാന്‍ : ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇങ്ങനെ വീണ്ടും വരാനായിരിക്കും എന്‍റെ യോഗം.

അന്ന് തൊട്ടു ഇന്ന് വരെ ഏഴു വര്‍ഷമായി ഞങ്ങള്‍ രണ്ടു പേരും ദുബായില്‍ ഉണ്ട്. ഇടയ്ക്കു നാട്ടില്‍ ചില വെക്കേഷന്‍ ഞങ്ങള്‍ ഒരുമിച്ചാഘോഷിച്ചു. 2008-ല്‍ എന്‍റെ കല്യാണം കഴിഞ്ഞു. പക്ഷെ അവനു പങ്കെടുക്കാന്‍ പറ്റിയില്ല. നാട്ടില്‍ പോകുമ്പോളൊക്കെ പെണ്ണ് അന്വേഷിച്ചെങ്കിലും അവനു ഒന്നും ശരിയായില്ല. അങ്ങനെ കഴിഞ്ഞ റമദാന്‍ മാസത്തിലെ ഒരു ഇഫ്താറിന് അവന്‍ ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടു മുട്ടി. അവന്‍ അവന്‍റെ വീട്ടുകാരോട് കാര്യം പറഞ്ഞു. അങ്ങനെ വീട്ടുകാര്‍ അവരുടെ വിവാഹം ഉറപ്പിച്ചു. ദുബായില്‍ വെച്ചായിരുന്നു അവരുടെ കല്യാണ നിശ്ചയം.ഇത്രയും പറഞ്ഞപ്പോള്‍ ആരാണീ സുഹൃത്ത് എന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹം കാണും. എന്‍റെ നാട്ടുകാര്‍ക്കും ചുരുക്കം ചില സുഹൃത്തുക്കള്‍ക്കും ആളെ മനസ്സിലായി കാണും. അല്ലാത്തവര്‍ക്ക് വേണ്ടി പറയാം. അവനാണ് സുഹൈര്‍ ഹസ്സന്‍. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്.



നാളെയാണ് അവന്‍റെ കല്യാണം. ലീവ് ഇല്ലാത്തതു കൊണ്ട് എനിക്ക് അതില്‍ പങ്കെടുക്കുവാന്‍ കഴിയില്ല. ഞങ്ങള്‍ പ്രവാസികള്‍ക്ക് അതൊക്കെ സഹജമല്ലേ? അവന്‍റെ കല്യാണത്തിന്‍റെ ഉത്സാഹ കമ്മറ്റി ആയി, അവിടെ എല്ലാറ്റിനും ഓടി നടക്കേണ്ട ഞാന്‍ അന്ന് ഇവിടെ ആയിരിക്കും. ഞങ്ങളുടെ ആ പഴയ ടെലിഫോണ്‍ ബൂത്തും,രാഘവേട്ടന്‍റെ ആ കടയൊന്നും ഇന്നവിടെയില്ല. രാഘവേട്ടന്‍ കുറെ നാള്‍ മുന്‍പേ മരിച്ചു. ബൂത്തിന്‍റെ സ്ഥലത്ത് ഇന്നൊരു സലൂണ്‍ ആണ്. അവന്‍റെ വിവാഹ ദിവസം കല്യാണവണ്ടികള്‍ ഓരോന്നായി ഞങ്ങളുടെ ആ കവലയിലൂടെ കടന്നു പോകും. അത് കാണാന്‍ ഞാനവിടെയില്ല. എങ്കിലും മനസ്സ് കൊണ്ട് ഞങ്ങളുടെ ബൂത്തിന് മുന്‍പില്‍ ഞാനുണ്ടാകും. അവനും പെണ്ണും കൂടെ അലങ്കരിച്ച കാറില്‍ പോകുമ്പോ അവരെ ഒന്ന് കാണാന്‍.. അവനെ "ടാ ചുക്കുണ്ടേ" എന്ന് ഒന്ന് നീട്ടി വിളിക്കാന്‍... എന്‍റെ പ്രിയ സുഹൃത്തിന് എല്ലാ മംഗളങ്ങളും നേരുന്നു..

Tuesday, August 13, 2013

സേതുലക്ഷ്മിയാണ് താരം !!




എല്ലാ മലയാള സിനിമകളും നാട്ടില്‍ റിലീസ്‌ ചെയ്തു രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞേ ദുബായില്‍ റിലീസ്‌ ചെയ്യാറുള്ളൂ.അത് കൊണ്ട് തന്നെ നാട്ടില്‍ ആദ്യ ദിവസം കാണുമ്പോള്‍ ഉള്ള ആ സുഖം ഇവിടെ കിട്ടാറില്ല.അതിനു പ്രധാന കാരണം നമ്മള്‍ ആ സിനിമയുടെ കഥയും കാര്യങ്ങളും എങ്ങനെയെങ്കിലും ആദ്യമേ അറിയും എന്നതാണ്.ആറിയ കഞ്ഞി പഴംകഞ്ഞി എന്നാണല്ലോ?എങ്കിലും ചില സിനിമകള്‍ക്കായ്‌ നമ്മള്‍ കാത്തിരിക്കും.അങ്ങനെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.ഒരു സൂപ്പര്‍ താരം പോലും ഇല്ലാതിരുന്നിട്ടും ആദ്യത്തെ മൂന്നു ദിവസം ഇവിടെ ഈ സിനിമയ്ക്കു നല്ല തിരക്കായിരുന്നു, പോരാത്തതിന് പെരുന്നാള്‍ അവധിയും.എന്റെ കൂട്ടുകാരില്‍ ചിലര്‍ക്ക് ടിക്കറ്റ്‌ കിട്ടിയില്ല. അല്ലെങ്കിലും നാട്ടില്‍ നിന്ന് നല്ല സിനിമ എന്ന് പേര് കിട്ടിയ സിനിമകള്‍ക്ക്‌ ഇവിടെ എന്നും നല്ല വരവേല്‍പ്പ് ആണ് കിട്ടാറുള്ളത്.

ഈ സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളാണ് ചെഗുവേര റോയ്‌ (മുരളി ഗോപി),കൈതേരി സഹദേവന്‍ (ഹരീഷ് പേരാടി),വട്ട് ജയന്‍ (ഇന്ദ്രജിത്ത്).ഇത്ര ശക്തവും കാമ്പുള്ളതുമായ കഥാപാത്രങ്ങള്‍ ഈ അടുത്ത കാലത്ത് ഒന്നും ഒരു സിനിമയിലും കണ്ടിട്ടില്ല. ഇവരില്‍ ആര് സ്ക്രീനില്‍ വന്നു നിന്നാലും സിനിമയ്ക്കു ഒരു പ്രത്യേക ഊര്‍ജം ലഭിക്കുന്നു. ഇവരുടെ മൂന്നു പേരുടെയും പ്രകടനത്തെ കുറിച്ച് നമ്മള്‍ ഒരു പാട് വായിച്ചതാണ്,പലരും പ്രശംസിച്ചു കേട്ടതാണ്.പക്ഷെ എനിക്ക് പറയാനുള്ളത് ഇന്ദ്രജിത്തിന്റെ അമ്മ ആയി അഭിനയിച്ച സേതുലക്ഷ്മിയെ കുറിച്ചാണ്. മികച്ച മൂന്നു നടന്മാരുടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഉള്ള ഒരു സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തു കയ്യടി നേടുക എന്ന് പറയുന്നത് അത്ര നിസ്സാരം അല്ല.ഒരു താരം അല്ലാത്തത് കൊണ്ട് അവര്‍ ഫേസ്ബുക്കിലോ, സിനിമയുടെ പോസ്റ്ററുകളിലോ നിറഞ്ഞു നില്‍ക്കില്ല. പക്ഷെ അത് കൊണ്ട് അവരെ മാറ്റി നിര്‍ത്താനാവില്ല. അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ഈ സിനിമ പൂര്‍ണ്ണമാവില്ല.

ഇന്നലെ എന്റെ കൂടെ ആ സിനിമ കണ്ടിറങ്ങിയ എല്ലാവര്ക്കും പറയാനുള്ളത് ഒരു കാര്യമാണ് "ഇന്ദ്രജിത്തിന്റെ അമ്മ ആയി അഭിനയിച്ച ആ നടി ഗംഭീരം ആയിട്ടുണ്ട്."ആര്‍ക്കും പക്ഷെ അവരുടെ പേര് അറിയില്ല. അങ്ങനെ അറിയാന്‍ മാത്രം അവര്‍ പ്രസിദ്ധയും അല്ല. ഇതിനു മുന്‍പ്‌ സത്യന്‍ അതിക്കാടിന്റെ നാല് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്,പക്ഷെ ഇപ്പോളാണ് ശ്രദ്ധിക്കപ്പെടുന്ന നല്ലൊരു വേഷം ലഭിക്കുന്നത്. സിനിമയില്‍ അവര്‍ പറയുന്ന ആ ഭാഷ അവരുടെ സ്വന്തം ഭാഷയാണ്, അല്ലാതെ സിനിമയ്ക്കു വേണ്ടി പറഞ്ഞ ഭാഷയല്ല,അത് കൊണ്ട് തന്നെയാണ് അത് അത്ര രസകരമായതും. ഒരു സീനില്‍ ഇന്ദ്രജിത്തിനോട് "ഈ കണക്കിന്‌ നാളെ നീ വഴിയില്‍ കൂടെ പോകുന്ന ആരെയെങ്കിലും അച്ഛന്‍ എന്നും പറഞ്ഞു വിളിച്ചോണ്ട് വരുമല്ല്" എന്ന് സേതുലക്ഷ്മി ആ ഭാഷയില്‍ പറഞ്ഞപ്പോള്‍ തിയ്യറ്ററില്‍ ഉണ്ടായ കയ്യടി വേറെ ഒരു സീനിലും കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം, അത് പോലെ തന്നെ അവരുടെ സദ്ദാം ഹുസൈന്‍ പരാമര്‍ശവും തിയ്യറ്ററില്‍ ചിരിയുണര്‍ത്തി.

സേതുലക്ഷ്മി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ അറിയപ്പെടുന്ന ഒരു നാടക നടി ആണ്. 1963-ല്‍ സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും നടനഭൂഷന്‍"" നേടിയ നര്‍ത്തകി ആയ അവര്‍. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് നാടക രംഗത്തേക്ക് പ്രവേശിച്ചത്.നാടക രംഗത്ത്‌ നിന്ന് തന്നെ അര്‍ജുനന്‍ എന്ന ഒരു നടനെയാണ് സേതുലക്ഷ്മി വിവാഹം കഴിച്ചത്. അദ്ധേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം വളരെ കഷ്ട്ടപെട്ടാണ് തന്റെ നാല് മക്കളെയും അവര്‍ വളര്‍ത്തിയത്. അവര്‍ നാല് പേരും നാടക രംഗത്ത്‌ ഉണ്ടായിരുന്നു. മൂത്ത രണ്ടു പെണ്‍കുട്ടികള്‍ കല്യാണ ശേഷം ആ രംഗം ഉപേക്ഷിച്ചു,ഇളയ പെണ്‍കുട്ടി ലക്ഷ്മിയും മകന്‍ കിഷോറും ഇപ്പോളും സജീവമായി തന്നെ അരങ്ങത്തുണ്ട്. ആദ്യകാലത്ത് അവര്‍ക്ക്‌ ചിറയിന്‍കീഴ്‌ അനുഗ്രഹ എന്നൊരു ട്രൂപ്പ് സ്വന്തമായി ഉണ്ടായിരുന്നു, പക്ഷെ മകന്‍ കിഷോറിന്റെ അസുഖം കാരണം അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിച്ചില്ല. ഈ കിഷോറിനെ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും,ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ്സിലെ ടീം ബോയ്സിലെ മെമ്പര്‍ ആണ് കിഷോര്‍., ഇപ്പോളും ഡയാലിസിസ്‌ ചെയ്താണ് കിഷോര്‍ നമ്മളെ ചിരിപ്പിക്കാന്‍ വേണ്ടി എത്തുന്നത്.(ഈ വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്:സരസ്വതി നാഗരാജന്‍,ദി ഹിന്ദു)

സേതുലക്ഷ്മിയെ പോലെ ഒരു മികച്ച നടിക്ക് സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചത് ഈ എഴുപതാമത്തെ വയസ്സിലാണ് എന്നത് ദുഖകരമാണ്. ഇത്ര നാടകങ്ങളില്‍ അഭിനയിച്ചതിനെക്കാള്‍ പതിന്‍മടങ്ങാണ് ഈ ഒരു സിനിമ കൊണ്ട് അവര്‍ക്കുണ്ടായ നേട്ടം. ഇതേ വേഷം ഒരു പക്ഷെ KPAC ലളിതയോ മറ്റോ ചെയ്തിരുന്നു എങ്കില്‍ അവര്‍ തന്നെ മുന്‍പ്‌ ചെയ്ത പല വേഷങ്ങളുടെയും ആവര്‍ത്തനം ആയി അത് ഒതുങ്ങിയേനെ. സേതുലക്ഷ്മിയെ പോലുള്ള താരതമ്യേന ഒരു പുതുമുഖത്തെ ആ വേഷം എല്പ്പിച്ചതിനു സംവിധായകന്‍ അരുണ്‍ കുമാറിനും മുരളി ഗോപിക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.., നിങ്ങളെ പോലെ ഉള്ളവരിലൂടെയാണ് ഞങ്ങള്‍ കാത്തിരുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നത്, അല്ലെങ്കില്‍ നിങ്ങളാണ് ആ മാറ്റം !!

Saturday, August 10, 2013

Thalaivaa - Review From Dubai



ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയുടെ "തലൈവാ" ഇന്ന് ദുബായില്‍ റിലീസ് ആയി. ഒപ്പം ഷാരൂഖ്‌ ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌ ഉണ്ടായിരുന്നു എങ്കിലും തലൈവാ തന്നെ ആദ്യം കാണാന്‍ തീരുമാനിച്ചതു തലൈവാ തന്നെയാണ്. തുപ്പാക്കിക്ക് ശേഷം വരുന്ന വിജയുടെ ഫിലിം ആയതു കൊണ്ട് ആരാധകരും ആവേശത്തിലായിരുന്നു.

ഇനി സിനിമയിലേക്ക്..ഒരു ഫ്ലാഷ് ബാക്ക് സീനോടെയാണ് സിനിമ തുടങ്ങുന്നത്. മുമ്പിലെ ഒരു കലാപം, അവിടെ ജനങ്ങളുടെ രക്ഷകനായി അവതരിക്കുന്ന സത്യരാജ്.അയാളുടെ ഭാര്യാ ശത്രുക്കളാല്‍ വധിക്കപെടുന്നു. അത് കൊണ്ട് അയാള്‍ മകന്‍ വിജയെ വളരെ ചെറുപ്പത്തില്‍ തന്നെ മുംബൈല്‍ നിന്ന് മാറ്റി താമസിപ്പിക്കുന്നു. പിന്നീട് അയാള്‍ മുംബൈല്‍ ജനപ്രിയനായ ഒരു ഭായ് ആയി കഴിയുന്നു.

ഇപ്പോള്‍ വിജയ്‌ ആസ്ട്രേലിയയില്‍ ആണ്, അവിടെ ബിസിനെസ്സും അല്ലറ ചില്ലറ ഡാന്‍സും ആയി നടക്കുന്നു. സാധാരണ പോലെ നായിക അമല പോളുമായി വിജയ്‌ പ്രേമത്തിലാകുന്നു. അമലയുടെ അച്ഛന്‍ അവരുടെ കല്ല്യാണം നടത്താന്‍ വേണ്ടി വിജയുടെ അച്ഛനെ കാണണം എന്ന് പറയുന്നു. അങ്ങനെ അച്ഛനോട് പറയാതെ വിജയ്‌ അവരെയും കൂട്ടി മുംബൈല്‍ എത്തുന്നു. പിന്നെ അവിടെ നടക്കുന്നത് ചില അപ്രതീക്ഷിത സംഭവങ്ങളാണ്. സത്യരാജ് കൊല്ലപ്പെടുന്നതോടെ വിജയ്ക്ക് സത്യരാജിന്റെ പകരക്കാരന്‍ ആയി മുംബൈല്‍ തന്നെ കഴിയേണ്ടി വരുന്നു. തുടര്ന്നുണ്ടാകുന്ന കാര്യങ്ങളാണ് സിനിമയുടെ കഥ.


സിനിമയുടെ ആദ്യ പകുതി വളരെ പതിയെ ആണ് പോകുന്നത്, വിജയുടെയും അമലയുടെയും പ്രേമം മാത്രമാണ് കൂടുതലും ഉണ്ടായിരുന്നത്, ആകെ ഒരു ആശ്വാസം സന്താനത്തിന്റെ കുറച്ചു കോമഡി നമ്പറുകളാണ്. ആദ്യ പകുതിയിലെ അവസാനത്തെ ട്വിസ്റ്റ്‌ എല്ലാവരെയും ഒന്ന് ഞെട്ടിച്ചു, പിന്നെ ഒരു നല്ല പഞ്ച് സീനോടെ ഇടവേള. അതിനു ശേഷം കാര്യമായ സംഭവങ്ങള്‍ ഒന്നുമില്ല, നമ്മള്‍ മുന്പ് കണ്ടിട്ടുള്ള കഥകളും സന്ദര്‍ഭങ്ങളും തന്നെ ആവര്‍ത്തിച്ചു. തുപ്പാക്കി എല്ലാം കാണുമ്പോള്‍ ഉള്ള ആ ഒരു ത്രില്ല് തലൈവായില്‍ കിട്ടുന്നില്ല. കഥാപരമായി സിനിമയില്‍ കാര്യമായി ഒന്നുമില്ല, അത് കൊണ്ടുള്ള പ്രശ്നങ്ങളാണ് പ്രധാനമായും. അല്ലെങ്കില്‍ പിന്നെ ഈ ഒരു കഥ വെച്ച് ആളുകളെ ഒന്ന് കൂടെ രസിപ്പിക്കുന്ന വിധം സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കിലും കുഴപ്പമില്ലായിരുന്നു,പക്ഷെ അവിടെയും പാളിപ്പോയി.

ഗാനങ്ങള്‍ ഒന്നും അത്ര മികച്ചതല്ല,അത് കൊണ്ട് തന്നെ ഗാന രംഗങ്ങളും അത്ര സുഖകരമായില്ല. സിനിമയുടെ പല രംഗങ്ങളിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു.വിജയുടെ ഒരു സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് മാത്രം ഇങ്ങനെ കണ്ടിരിക്കാം, അത്രയേ ഉള്ളു. നായിക അമല പോളിന്റെ വേറിട്ടൊരു പ്രകടനം കാണുവാന്‍ സാധിച്ചു. വിക്രമിന്റെ താണ്ടവം സംവിധാനം ചെയ്ത വിജയുടെ ചിത്രം ആണ് തലൈവ. വിജയുടെ ആരാധകര്‍ക്ക് ചിത്രം ഇഷ്ട്ടപ്പെട്ടെക്കാം.മറ്റുള്ളവര്‍ക്ക് എത്ര മാത്രം ആസ്വാദ്യകരമാകും എന്ന് പറയാനൊക്കില്ല.

Chennai Express - Review From Dubai



ഇന്നലെ ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌""" കണ്ടു. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായം നേടിയ കാരണം ഇന്നലെ നല്ല തിരക്കായിരുന്നു.എല്ലാ പ്രദര്‍ശനങ്ങളും ഹൌസ്ഫുള്‍.., സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

ഇനി സിനിമയിലേക്ക്..

രാഹുല്‍ തന്റെ അപ്പൂപ്പന്റെ ചിതാഭസ്മം രാമേശ്വരത്ത് നിര്മാജനം ചെയ്യാന്‍ വേണ്ടി മുംബയില്‍ നിന്ന് ചെന്നൈ എക്സ്പ്രസ്സില്‍ യാത്ര തിരിക്കുന്നു. ആ ട്രെയിനില്‍ വെച്ച് മീനമ്മയെ( ദീപിക) കാണുന്നു, അവള്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ്. അവളെ തിരിച്ചു കൊണ്ട് വരാന്‍ വേണ്ടി അവളുടെ അച്ഛന്‍ (സത്യരാജ്) അയച്ച ഗുണ്ടകളും ആ ട്രെയിനില്‍ ഉണ്ട്. രാഹുല്‍ അവരുമായി കോര്‍ക്കുന്നു. അതോടെ അവര്‍ രാഹുലിനെയും മീനമ്മയെയും കൊണ്ട് തമിഴ്‌ നാട്ടിലെ ഒരു ഗ്രാമത്തില്‍ എത്തുന്നു. പിന്നെ അവിടെ നിന്ന് വീണ്ടും രക്ഷപെടാനുള്ള രാഹുലിന്റെയും മീനമ്മയുടെയും ശ്രമങ്ങളും പരാജയങ്ങളും അവരുടെ പ്രണയവും അതിന്റെ സക്ഷാല്‍ക്കരവുമാണ് കഥ. അതിനിടയില്‍ കുറച്ചു ഗാനങ്ങള്‍, നിറയെ കോമഡികള്‍, ആവശ്യത്തിന് ആക്ഷന്‍ അങ്ങനെ ഒരു കച്ചവട സിനിമയ്ക്ക്‌ വേണ്ട എല്ലാം നിറച്ച ഒരു ഉത്സവ ചിത്രം ആണ് രോഹിത്‌ ഷെട്ടി ഒരുക്കിയ ചെന്നൈ എക്സ്പ്രസ്സ്‌...

ഷാരൂഖ് ഖാന്റെ മുന്‍കാല ഹിറ്റ്‌ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ മിക്കതിലും ഉള്ള ഒരു സാമ്യം അതിന്റെ കഥയാണ്. അതായത് വേറെ ആരെങ്കിലും കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച പെണ്ണിനെ പ്രേമിച്ചു അവളെ സ്വന്തമാക്കുക. ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോത്താ ഹെ, പര്‍ദേശ് , യെസ് ബോസ്സ്. ഒപ്പം രാജ്‌ എന്നോ രാഹുല്‍ എന്നോ ഒരു പേരും ഉണ്ടാകും. ഇതിലും അത് തന്നെ കഥ. പക്ഷെ അത് പ്രേക്ഷകരെ മടുപ്പിക്കാതെ ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞു. കുറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ഖാന്റെ നല്ലൊരു പ്രകടനം കാണുവാന്‍ സാധിച്ചു.കോമഡിയും ആക്ഷനും എല്ലാം നന്നായി തന്നെ ചെയ്തു. ഷാരൂഖ്‌ ഖാന്റെ തന്നെ പല മുന്‍കാല ചിത്രങ്ങളുടെ പേരുകളും രംഗങ്ങളും ഷാരൂഖ്‌ തന്നെ കോമഡി ആയി അവതരിപ്പിച്ചതും പുതുമ ആയി, ആ രംഗങ്ങള്‍ എല്ലാം ഷാരൂഖ്‌ കയ്യടി വാങ്ങി.

ദീപിക മൊത്തത്തില്‍ നന്നായി എങ്കിലും ഇടക്ക്‌ കുറച്ചു കൈ വിട്ടു പോകുന്നുണ്ട്. ദീപികയുടെ അച്ഛന്‍ ആയി സത്യരാജ്‌ തിളങ്ങി. പിന്നെ പേരെടുത്തു പറയാന്‍ വേറെ നടന്മാരോ നടികളോ ആരുമില്ല. കഥ നടക്കുന്നത് തമിഴ്‌ നാട്ടില്‍ ആയത് കൊണ്ട് സിനിമ മൊത്തം ഒരു തമിഴ്‌ ഫ്ലേവര്‍ ആണ്. തമിഴ്‌ ഭാഷ അറിയാത്ത ഒരു നായകന്റെ തെറ്റിധാരണകള്‍, അതില്‍ നിന്നുണ്ടാകുന്ന കോമഡികള്‍, അതെല്ലാം നന്നായി തന്നെ എടുത്തിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ഫോട്ടോഗ്രാഫി ആണ്. തമിഴ്നാട്ടിലെ അതി മനോഹരമായ ലോക്കേഷനുകള്‍ എല്ലാം ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്, പിന്നെ പാട്ടുകള്‍ എല്ലാം നല്ല പ്രേക്ഷകര്‍ക്ക്‌ ഒരു ദ്രിശ്യ വിരുന്നാണ്. ചിത്രത്തിന്റെ അവസാനം രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്. ചിത്രം തമിഴ്‌ നാട്ടിലും ഡബ്ബ് ചെയ്തു ഇറക്കുന്നുണ്ട്.

ഷാരൂഖ്‌ ഖാന്റെ ആരാധകരെ സംബന്ധിച്ച് കുറെ കാലത്തിനു ശേഷമാണ് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ചിത്രം അവര്‍ക്ക്‌ ലഭിക്കുന്നത്. ലോജിക്‌ ഇല്ലാത്ത കോമഡി ഇഷ്ട്ടപെടുന്നവര്‍ക്ക് ചിത്രം ഇഷ്ട്ടപെടും, പിന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണ രീതി. അത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പിന്തുണ ഈ ചിത്രത്തിന് ലഭിക്കും, ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട.

Thursday, August 1, 2013

സൌഹൃദത്തിന്റെ പൂക്കാലം



ഇന്നലെ മോന്റെ ബര്‍ത്ത്ഡേ ആയത് കൊണ്ട് വീട്ടില്‍ ചെറിയൊരു ഇഫ്താര്‍ നടത്തി.ചടങ്ങിനു എന്റെ കുഞ്ഞുപ്പ അലിയും,എന്റെ കൂടെ സ്കൂളില്‍ പഠിച്ച റിജോയും, തൃശൂരില്‍ എന്റെ കൂടെ വര്‍ക്ക്‌ ചെയ്ത തോമസും അവന്റെ ഭാര്യയും, എന്റെ അയല്‍വാസിയും കൂട്ടുകാരനും ആയ സുഹൈറും, ഞങ്ങളുടെ ഫാമിലി ഫ്രണ്ട് യാസ്മിനും, പിന്നെ തമ്മില്‍ ആദ്യമായി നേരില്‍ കാണുന്ന ഗോപന്‍ , സേതു , നന്ദു, പാപ്പിച്ചായന്‍, ജോണ്‍ രാജ് തുടങ്ങിയ ഓണ്‍ലൈന്‍ കൂട്ടുകാരും വന്നിരുന്നു. കുറച്ചു നേരം കൊണ്ട് വീട് ലഹളമയമായി. ആകെ ചിരിയും ബഹളവും മാത്രം. ആദ്യമായി കാണുന്നതിന്റെ ഒരു സങ്കോചവും ഇല്ലാതെ എല്ലാവരും പരസ്പരം സംസാരിച്ചു.ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ സരോജ് വന്നില്ലെന്നത് ഒരു കുറവായി തന്നെ ബാക്കി കിടക്കുന്നു.എങ്കിലും പങ്കെടുത്തവര്‍ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെ. കുറെ നാളുകള്‍ക്കു ശേഷം ഒന്ന് മനസ്സ് തുറന്നു ചിരിച്ചതു ഇന്നലെയാണ്. മോനും വളരെ സന്തോഷമായി.



റിജോയും തോമസും മുന്‍പേ അറിയാവുന്നവര്‍ ആണെന്ന പോലെയാണ് എന്റെ മനസ്സ് ചിന്തിക്കുന്നത്, അത് കൊണ്ട് തന്നെ റിജോ വന്ന് കയറിയപ്പോള്‍ ഞാന്‍ തോമസിന് പരിചയപെടുത്താന്‍ പെട്ടെന്ന് മറന്നു പോയി. അവര്‍ തമ്മില്‍ ഇന്നലെയാണ് ആദ്യമായി കാണുന്നത്. അത് പോലെ തന്നെയാണ് അവിടെ ഉണ്ടായ മറ്റുള്ളവരുടെ കാര്യവും.പക്ഷെ എല്ലാവരോടും എല്ലാവരുടെയും കാര്യങ്ങള്‍ ഇടക്കെപ്പോഴോ പറയാറുള്ള കാരണം ആരും ആര്‍ക്കും അപരിചിതരല്ല. അത് കൊണ്ട് തന്നെ ആരെയും ആര്‍ക്കും കൂടുതല്‍ പരിചയപ്പെടുത്തേണ്ട ആവശ്യം വന്നില്ല, പേര് പറയുമ്പോള്‍ തന്നെ മുഖത്ത് ഒരു പുഞ്ചിരി വരും, ഒപ്പം "അറിയാം, കേട്ടിട്ടുണ്ട്" എന്നൊരു വാക്കും. എന്റെ പല സുഹൃത്തുക്കളും അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങള്‍ പങ്കു വെക്കുന്നത് കണ്ടപ്പോള്‍ ഒരു പാടൊരുപാട് സന്തോഷം തോന്നി.ചിലര്‍ എന്റെ പഴയ കാര്യങ്ങള്‍ പറഞ്ഞു പാര വെച്ച് പൊട്ടിച്ചിരിച്ചു. ഇങ്ങനെ ഒരു സംഗമം ഞാന്‍ കുറെ നാളായി മനസ്സില്‍ കാണുന്നതായിരുന്നു. ഒടുവില്‍ പലരെയും പല സ്ഥലത്ത് കൊണ്ടാക്കണ്ട ചുമതല എന്റെ സുഹൃത്തുക്കള്‍ തന്നെ ഏറ്റെടുത്തു.എല്ലാം കഴിഞ്ഞു മടങ്ങി പോകുമ്പോള്‍ പലരും പല വണ്ടിയിലായി യാത്രയായി.ഇനി നാളെ ഞാന്‍ ഇല്ലെങ്കിലും അവര്‍ എല്ലാവരും സുഹൃത്തുക്കളായി തന്നെ തുടരും.സത്യത്തില്‍ ഇതല്ലേ സൌഹൃദത്തിന്റെ പൂക്കാലം?