Tuesday, July 22, 2014

മമ്മൂട്ടിയും ലാലും എണ്‍പതുകളില്‍ !!


തെന്നിന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവുമാണ് പി. ഡേവിഡിന്റെ ഫോട്ടോകള്‍. 28 വര്‍ഷം അദ്ദേഹത്തിന്റെ ക്യാമറ സിനിമയ്ക്കു പിറകെ സഞ്ചരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി 150-ലധികം സിനിമകളില്‍ അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായി. ശോഭനാ പരമേശ്വരന്‍നായരുടെ സഹായിയായി 1963-ല്‍ സിനിമയിലെത്തിയ ഡേവിഡിന്റെ ആദ്യ ചിത്രം 'അമ്മു' ആയിരുന്നു. ആദ്യം റിലീസായ സിനിമ'റോസി'യും. 'അമരം' ആണ് അവസാന സിനിമ.

ഒട്ടേറെ അസുലഭനിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള ഡേവിഡിന്റെ ഫോട്ടോകളില്‍ പലതും മലയാള സിനിമയുടെ വസന്തകാലത്തെ ഓര്‍മപ്പെടുത്തുന്നു.

സ്‌ഫോടനം സിനിമയില്‍ മമ്മൂട്ടി മതില്‍ ചാടുന്ന രംഗം



എങ്ങനെയെങ്കിലും സിനിമയില്‍ പിടിച്ചുകയറണം എന്നാഗ്രഹിച്ചുവന്ന മമ്മൂട്ടിയെ സംബന്ധിച്ച് രണ്ടാമത്തെ സിനിമ 'സ്‌ഫോടനം' വെല്ലുവിളിതന്നെയായിരുന്നു. 1981-ല്‍ ആലപ്പുഴയിലായിരുന്നു സ്‌ഫോടനത്തിന്റെ ഷൂട്ടിങ്.സുകുമാരന്‍, സോമന്‍, ബാലന്‍ കെ. നായര്‍ തുടങ്ങി വന്‍താരനിരയുള്ള സിനിമയില്‍ മമ്മൂട്ടിയെന്ന പുതുമുഖത്തെ ആരുമത്ര ശ്രദ്ധിച്ചിരുന്നില്ല. ചെമ്പിലെ വീട്ടില്‍നിന്ന് സ്വന്തം ലാംബര്‍ട്ടാ സ്‌കൂട്ടറിലാണ് മമ്മൂട്ടി ദിവസവും ലൊക്കേഷനില്‍ വന്നിരുന്നത്. ലൊക്കേഷനില്‍ എത്തിയാല്‍ സീനിയറായ നടീനടന്മാരുടെയടുത്ത് പോകാനും അവരോട് സംസാരിക്കാനുമൊക്കെ പേടിയായിരുന്നു അദ്ദേഹത്തിന്.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം മമ്മൂട്ടിക്ക് റോളുണ്ട്. മമ്മൂട്ടി, ഷീല, ബാലന്‍ കെ. നായര്‍ എന്നിവരുടെ കോമ്പിനേഷന്‍ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ബാലന്‍ കെ. നായര്‍ക്കു നേരെ മമ്മൂട്ടി വെട്ടുകത്തി വീശുന്ന രംഗമാണ്. വളരെ ഇമോഷണലായി വേണം അഭിനയിക്കാന്‍. ആക്ഷന്‍ പറഞ്ഞതും മമ്മൂട്ടിയുടെ കൈ വിറയ്ക്കാന്‍ തുടങ്ങി. താന്‍ ചെയ്യുന്നത് ശരിയാവുന്നില്ല എന്ന് മമ്മൂട്ടിക്കു തന്നെ ബോധ്യമുണ്ട്. ജോലി നന്നായി ചെയ്യണം എന്ന ആഗ്രഹമുണ്ട് അദ്ദേഹത്തിന്. അതാണ് കൂടുതല്‍ ടെന്‍ഷനടിപ്പിക്കുന്നതും.

മമ്മൂട്ടിയെ അടുത്തുകിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു, 'താങ്കള്‍ ഒരു വക്കീലല്ലേ. സിനിമയില്‍ ശരിയായില്ലെങ്കില്‍ ആ ജോലി നന്നായി ചെയ്യാമല്ലോ. ഇങ്ങനെ ടെന്‍ഷനടിക്കുന്നത് എന്തിനാണ്?'
'എനിക്ക് സിനിമയില്‍ വിജയിക്കണം. ഇതില്‍നിന്ന് പുറത്താകുന്നത് എനിക്കാലോചിക്കാന്‍പോലും പറ്റില്ല,' സിനിമയോടുള്ള അടങ്ങാത്ത ആവേശം മമ്മൂട്ടിയുടെ വാക്കുകളില്‍ നിറഞ്ഞു.
സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ചില കാര്യങ്ങള്‍ക്ക് നിര്‍ബന്ധം പിടിക്കും. ഷൂട്ടിങ്ങിന്റെ അവസാന നാളുകളില്‍ മമ്മൂട്ടി ജയില്‍ ചാടിവരുന്ന സീന്‍ ഷൂട്ടുചെയ്യുന്നു. 12 അടി ഉയരമുള്ള മതിലില്‍ നിന്ന് താഴോട്ട് ചാടണം. ഡ്യൂപ്പിനെ വെക്കാമെന്ന് പലരും പറഞ്ഞു. പക്ഷേ, വിശ്വംഭരന് ഒരേവാശി, 'ഡ്യൂപ്പൊന്നും വേണ്ട. മമ്മൂട്ടി തന്നെ ചാടട്ടെ.'

മമ്മൂട്ടി ടെന്‍ഷനടിക്കാന്‍ തുടങ്ങി, 'അയ്യോ... ഇത്രേം ഉയരത്തില്‍ നിന്നു ചാടിയാല്‍ എന്റെ കാല്... ഡ്യൂപ്പ് ചെയ്താല്‍ പോരെ...'

'വേണ്ട.... വേണ്ട.... താന്‍ തന്നെ ചാടണം.' വിശ്വംഭരന്‍ വാശിയിലാണ്.
സിനിമയില്‍ ഇങ്ങനെയുള്ള ചില സംഗതികളുണ്ട്. തുടക്കക്കാരാണെങ്കില്‍ വെറുതെ ദ്രോഹിക്കും. അതുകണ്ട് മറ്റുള്ളവര്‍ രസിക്കുകയും ചെയ്യും. പുതുമുഖങ്ങള്‍ക്കിരിക്കട്ടെ ചെറിയൊരു റാഗിങ് എന്നാവാം.

മമ്മൂട്ടിയെ ഏണിവെച്ച് മതിലിനു മുകളില്‍ കയറ്റിയിരുത്തി. അദ്ദേഹം അവിടെയിരുന്ന് ദയനീയഭാവത്തില്‍ എല്ലാവരേയും നോക്കുന്നുണ്ട്, 'ചാടണോ വേണ്ടയോ?' പക്ഷേ, സിനിമയില്‍ നില്ക്കണമെങ്കില്‍ ചാടിയേ പറ്റൂ. അതുകൊണ്ട് മമ്മൂട്ടി ചാടും എന്ന് ഉറപ്പാണ്.

'സ്റ്റാര്‍ട്ട് ക്യാമറ... ആക്ഷന്‍,' വിശ്വംഭരന്‍ അലറി.
'ചാടെടോ' എന്ന ആജ്ഞ കേട്ടതും മമ്മൂട്ടി ഒറ്റച്ചാട്ടം.
'ബ്‌ധോം!' ദാ കിടക്കുന്നു നിലത്ത്. കാലു രണ്ടും ഉളുക്കി നടക്കാന്‍ പറ്റാതായ മമ്മൂട്ടിയെ താങ്ങിയെടുത്താണ് കസേരയിലിരുത്തിയത്. ഉളുക്കിയ കാലുമായാണ് പിന്നീടുള്ള സീനുകളില്‍ മമ്മൂട്ടി അഭിനയിച്ചത്.
ഒരിക്കല്‍ മമ്മൂട്ടിയുടെ പച്ചയും വെള്ളയും പെയിന്റടിച്ച സ്‌കൂട്ടറില്‍ ഞാനും അദ്ദേഹവുംകൂടി ആലപ്പുഴയില്‍നിന്ന് എറണാകുളംവരെ യാത്രചെയ്തു. ഞാനാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിറകിലിരുന്ന് മമ്മൂട്ടി സംസാരിച്ചത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. സിനിമയില്‍ വിജയിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയം മമ്മൂട്ടിയില്‍ അന്നേ കാണാമായിരുന്നു.

'അഹിംസ'യില്‍ മോഹന്‍ലാല്‍



ഊട്ടിയില്‍ 'പൂച്ചസന്ന്യാസി'യുടെ സെറ്റില്‍ ഒരു യുവാവ് വന്നു. എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ, എത്ര ആലോചിച്ചിട്ടും എനിക്ക് ആളെ പിടികിട്ടുന്നില്ല. സെറ്റില്‍ സുകുമാരിച്ചേച്ചിയോട് വളരെ എളിമയോടെ സംസാരിക്കുന്നുണ്ട് ആ യുവാവ്. അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ സുകുമാരിച്ചേച്ചിയോട് ചോദിച്ചു, ''ആരാണ് ആ ചെറുപ്പക്കാരന്‍?''.
''മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ച പയ്യനാണ്,'' അവര്‍ പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ എനിക്ക് ഓര്‍മവന്നു. മോഹന്‍ലാല്‍ എന്ന പുതുമുഖനടനാണത്. അതുകഴിഞ്ഞ് ലാല്‍ മദ്രാസിലെത്തി. പിന്നെ 'ഹലോ മദ്രാസ് ഗേളി'ല്‍ ഞങ്ങള്‍ ഒരുമിച്ച് ജോലിചെയ്തു.

ഞാനുമായി സൗഹൃദത്തിലായതോടെ വീട്ടിലെ നിത്യസന്ദര്‍ശകനായി ലാല്‍.സമയംകിട്ടുമ്പോഴൊക്കെ പുഷ്പാനഗറിലെ എന്റെ വീട്ടില്‍ വരും. വീട്ടില്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് അമ്മയെ വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ വീട്ടിലെ ഫോണിന് ബില്ല് കൂടാതിരിക്കാന്‍, വീട്ടിലെ ഫോണിലേക്ക് വിളിച്ച് അമ്മയോടു പറയും തിരിച്ചുവിളിക്കാന്‍. അമ്മയോട് ലാല്‍ സംസാരിക്കുന്നത് കാണാന്‍, നല്ല രസമാണ്. അമ്മയോടുള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹത്തിന്റെ സംസാരത്തിലും ഭാവത്തിലുമൊക്കെ ഉണ്ടാകും. കസേരയില്‍ ഇരിക്കില്ല. എണീറ്റുനിന്നാണ് സംസാരം. സിനിമയില്‍ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നുമൊക്കെ ലാല്‍ അമ്മയോട് പറയുന്നതുകേള്‍ക്കാം. പക്ഷേ, തന്റെ പ്രയാസങ്ങളൊന്നും അമ്മയെ അറിയിക്കില്ല. അമ്മ വിഷമിക്കരുത് എന്നുകരുതിയിട്ട്.

അല്പം മദ്യം കഴിക്കുന്നത് ലാലിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പലതവണ മദ്യം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ലാല്‍ കൂടുതല്‍ നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനും രസികനുമായിരുന്നു. നമ്മളെ കെട്ടിപ്പിടിക്കും, ഉമ്മവെക്കും ഗോഷ്ടികള്‍ കാണിക്കും. എത്ര മദ്യപിച്ചാലുംശരി അമ്മയ്ക്ക് ഫോണ്‍ചെയ്യുമ്പോള്‍ കുടിച്ചിട്ടുണ്ട് എന്നു തോന്നില്ല. ലാലിന് അമ്മയോടുള്ള സ്‌നേഹത്തിനു മുന്നില്‍ മദ്യത്തിന്റെ ലഹരിപോലും പെട്ടെന്ന് അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നും. രാത്രി വൈകിയാല്‍ ലാലിനെ ഞാനെന്റെ സ്‌കൂട്ടറില്‍ താമസസ്ഥലത്ത് കൊണ്ടുവിടും. യാത്രയിലുടനീളം എന്നെ നുള്ളിയും തോണ്ടിയും തമാശപറഞ്ഞുമൊക്കെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും.
നടന്റെ ചലനങ്ങള്‍ കൃത്യമായി മനസ്സിലാക്കാറുണ്ട് പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍. ആ നിലയില്‍ ഞാന്‍ ഏറെ കൗതുകത്തോടെയും അദ്ഭുതത്തോടെയും നിരീക്ഷിച്ചിട്ടുള്ള നടനാണ് ലാല്‍. അദ്ദേഹം ശബ്ദം കൊണ്ടല്ല, ശരീരംകൊണ്ടാണ് അഭിനയിക്കുക.

ഒരാളെ ചിരിപ്പിക്കാനോ കരയിക്കാനോ ലാലിന് ഡയലോഗുകളുടെ ആവശ്യം വരാറില്ല. ആര്‍ട്ട് ഡയറക്ടറായിരുന്ന രാധാകൃഷ്ണന്‍ ചെയ്ത ആദ്യ സിനിമ 'നിമിഷങ്ങള്‍' , കോട്ടയത്ത് ഷൂട്ടിങ് നടക്കുന്നു. ഞാനും രാധാകൃഷ്ണനും ആ സിനിമയുടെ ക്യാമറാമാനും ലാലും ഒരുമിച്ചൊരു കാറിലാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. കാറ് പുറപ്പെടാന്‍തുടങ്ങിയതും ലാല്‍ തമാശ പറയാന്‍തുടങ്ങി. ഞങ്ങള്‍ ചിരിച്ചുചിരിച്ച് വശംകെട്ടു. ഒടുവില്‍ സഹിക്കാതായപ്പോള്‍ ക്യാമറാമാന്‍ ലാലിനോട് പറഞ്ഞു, ''കോട്ടയമെത്തുംവരെ താങ്കള്‍ക്ക് മിണ്ടാതിരിക്കാന്‍പറ്റുമോ?'' ഓകെ പറഞ്ഞ ലാല്‍ കോട്ടയമെത്തുംവരെ ഒരക്ഷരം മിണ്ടിയില്ല. പക്ഷേ, അങ്ങ് എത്തുംവരെ ലാല്‍ ഞങ്ങളെ ചിരിപ്പിച്ചു കൊന്നു, മുഖംകൊണ്ടും ശരീരം കൊണ്ടും തമാശകള്‍ കാണിച്ച്.

'അഹിംസ'യുടെ ഷൂട്ടിങ്ങിനായി കോഴിക്കോട്ട് മഹാറാണിയില്‍ താമസിക്കുന്നു. എല്ലാവരും ഒത്തുകൂടി മദ്യപിക്കുകയാണ്. മേക്കപ്പ് മാന്‍ എം.ഒ. ദേവസ്യയ്ക്കാണ് മദ്യം ഒഴിച്ചുകൊടുക്കുന്ന ഡ്യൂട്ടി. എനിക്കും ലാലിനും പുറമെ രതീഷ്, ജയാനന്‍ വിന്‍സന്റ്, ഐ.വി. ശശി, ബാലന്‍ കെ. നായര്‍ എന്നിവരെല്ലാമുണ്ട്. രാത്രി രണ്ടുമണിവരെ നീണ്ടു മദ്യപാനം. മദ്യം അല്പം അകത്തായപ്പോള്‍ ലാല്‍ തമാശകള്‍ തുടങ്ങി. ഹോട്ടലിന്റെ നിലത്ത് നീണ്ടുനിവര്‍ന്നു കിടന്നു. എന്നിട്ട് ഉറക്കെ വിളിച്ചുചോദിച്ചു, ''ചാരിത്ര്യം വില്‍ക്കാനുണ്ടോ, ചാരിത്ര്യം വില്ക്കാനുണ്ടോ....'' സ്ത്രീക്കമ്പക്കാരന്‍ എന്ന മട്ടില്‍ തന്നെ പരിഹസിക്കുന്നവരെ കളിയാക്കുകയായിരുന്നു ലാല്‍.

Credits : Mathrubhmi

Thursday, July 10, 2014

കിരീടം സിനിമയിലെ അവസാനരംഗങ്ങള്‍ !!


മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സിനിമ, കിരീടം പുറത്തിറങ്ങിയിട്ട് ജൂലായ് 4-ന് 25 വര്‍ഷം തികയുന്നു. തിരക്കഥയില്‍ നിന്ന് ചില ഭാഗങ്ങള്‍ . ലോഹിതദാസ് എന്ന അപൂര്‍വ്വപ്രതിഭയുടെ രചനാപാടവം വിളിച്ചറിയിക്കുന്ന കീരിടം മലയാളത്തിലെ ഏറ്റവും മികവുറ്റ തിരക്കഥകളിലൊന്നാണ്.



കേശുവിന്റെ വീട്
പകല്‍
കരയുന്ന കുഞ്ഞില്‍ നിന്നാരംഭം. കേശുവിന്റെ ഭാര്യ അവനെ മാറിലിട്ട് കരച്ചിലടക്കാന്‍ ശ്രമിക്കുന്നത് സേതുവിന്റെ കാഴ്ചപ്പാടില്‍. മുറ്റത്തു നില്ക്കുന്ന സേതു ആകാംക്ഷയോടെ പുറത്തേക്കു നോക്കുന്നു. കുട്ടി കരച്ചിലടക്കിയി
രിക്കുന്നു.
അവന്റെ കാഴ്ചപ്പാടില്‍ കേശു പുറത്തുനിന്നും ധൃതിയില്‍ വരുന്നു. അവന്‍ പറയാന്‍ മടിച്ച്
കേശു: സേതൂ...
സേതു: കാശ് കിട്ടീല്ലേ...?
കേശു: കാശ് കിട്ടി. കൃഷ്ണമ്മാവനെ കണ്ടപ്പൊ ഒരു കാര്യറിഞ്ഞു.
ജോസും പാര്‍ട്ടീം ഇന്നലെ വീട്ടീക്കേറി വല്ല്യ അക്രമം കാണിച്ചു. അച്ഛനുണ്ടായിരുന്നില്ല. രമേശനും അമ്മേം ആശുപത്രീലാ.
(അയാള്‍ തളര്‍ന്നുപോകുന്നു.)
വെഷമിച്ചിട്ടെന്താ കാര്യം. നീയിനി അങ്ങോട്ടു പോകണ്ട.
സേതു: ഇല്ല കേശൂ. എനിക്കു പോണം. എന്നെ അവര്‍ക്കു കിട്ടീല്ലെങ്കില്‍ അവരെന്റെ കുടുംബം തകര്‍ക്കും. എനിക്കു വേണ്ടി അവര്...
ഇല്ല... ഞാന്‍ പോണു.
കേശു: സേതു നമുക്കൊന്നാലോചിച്ചിട്ട്.
സേതു: ആലോചിക്കാനൊന്നൂല്ല. പോയേ തീരൂ.
കേശു: ഈ കാശ് കയ്യില് വച്ചോ.
(അവന്‍ കാശ് കൊടുക്കുന്നു.)
സേതു: ഇനി എനിക്കു പണം വേണ്ട.
(അവന്‍ പെട്ടെന്ന് നടക്കുന്നു. പിന്നെ നിന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചുവന്ന്)
നമ്മള്‍ പിരിയ്വാണ്. ഞാന്‍ മരിച്ചുപോയാല്‍ എന്റെ അച്ഛനെ കണ്ട് നീ പറയണം. ലോകത്തൊരാളേയും ഞാനിത്രമാത്രം
സ്‌നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാന്‍ തകര്‍ത്തു. മാപ്പു പറഞ്ഞൂന്നു പറയണം.
(കേശുവിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. അയാള്‍ സേതുവിന്റെ കൈകളില്‍ ബലമായി പിടിച്ച്.)
കേശു: സേതൂ...
സേതു: തിരിച്ചടിക്കാന്‍ ശക്തിയില്ല. അവര്‍ക്കു വേണ്ടതെന്റെ ജീവനാണ്. ആ കടം വീട്ടാനാണ് പോകുന്നത്.
കേശു: ഞാനും വരാം സേതൂ. ഞാനുമുണ്ടെടാ നിന്റൊപ്പം. തിരിച്ചടിക്കാനാണെങ്കില്‍ തിരിച്ചടിക്കാന്‍.
(കണ്ണുനീരിന്റെ നനവോടെ സേതു മന്ദഹസിച്ചു- നിഷേധാര്‍ഥത്തില്‍ തലയാട്ടി. കുഞ്ഞ് വീണ്ടും കരയാനാരംഭിച്ചിരിക്കുന്നു. സേതു നോക്കുന്നു. അമ്മയുടെ കയ്യില്‍ കുഞ്ഞ് കരയുന്നു.)
സേതു: മതി... സന്തോഷായി. ദാ നിന്റെ മോന്‍ കരയുന്നു. അവനെ
കരയിക്കാതിരിക്ക്. ചെല്ല്.
(കേശുവിനെ വിട്ട് സേതു ഓടിയിറങ്ങിപ്പോകുന്നു.)

ആശുപത്രി
പകല്‍
ആശുപത്രി കട്ടിലില്‍ രമേശന്‍ കിടക്കുന്നു. അവന്റെ തലയ്‌ക്കൊരു കെട്ടുണ്ട്.
ലത കട്ടിലിനടുത്തുനില്ക്കുന്നു. സേതു നടന്നു വരുന്നു. ലത അയാളെ കണ്ടു കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുന്നു.
ലത: ഏട്ടന്‍ പോ. ഏട്ടനിവിടെ നില്ക്കണ്ട. അവരേട്ടനെ കൊല്ലും.
(അയാള്‍ അനിയത്തിയെ ആശ്വസിപ്പിച്ചുകൊണ്ട്.)
സേതു: അയ്യേ... കരയ്വാ...? ആളുകള് കാണില്ലെ. ഇത്ര വല്ല്യ പെണ്‍കുട്ടി.
(അവന്‍ രമേശനെ തലോടി.)
നിന്നെ കൊറെ ഉപദ്രവിച്ചോ.
രമേശന്‍ :ഇല്ല.
സേതു: സാരമില്ല. ഇനി നിങ്ങളെ ആരും ഒന്നും ചെയ്യില്ല.
രമേശന്‍ :അയാള്‍ടെ ദേഷ്യം തീര്‍ന്നോ.
സേതു: തീരും. നീ നന്നായി പഠിക്കണം. ഇവളെപ്പോലെ ഒഴപ്പരുത്. വക്കീലൊന്ന്വാവണ്ട. ഒരു സബ് ഇന്‍സ്‌പെക്ടറാവണം. അച്ഛന്റെ മോഹം നീ നടത്തിക്കൊടുക്കണം.
(ലതയുടെ നേരെ തിരിഞ്ഞ്)
നിന്നോടെന്താ ഏട്ടന്‍ പറയ്വാ... വെച്ചുവെളമ്പാന്‍ ധാരാളം ആളുകളുള്ള ഒരു വീട്ടിലേക്ക് വീട്ടമ്മയായിപ്പോകാന്‍ ഭാഗ്യോണ്ടാവും. മണ്ടൂസ്...
(അയാളവളെ നെഞ്ചിനോടു ചേര്‍ത്തു.)
അമ്മ എവിട്യാ കെടക്കുന്നത്.
ലത: എഫ് റ്റു ലാ.

ആശുപത്രി
പകല്‍
അമ്മയുടെ കട്ടില്‍. അച്ഛന്‍ സ്റ്റൂളില്‍ ഇരിക്കുന്നു. സേതു വരുന്നു. അമ്മയുടെ കട്ടിലിലേക്കിരുന്നു. അച്ഛന്‍ എഴുന്നേറ്റ് മാറിനില്ക്കുന്നു.
സേതു: അമ്മേ...
(അമ്മ കണ്ണു തുറന്നു. അവര്‍ വിതുമ്പാന്‍ തുടങ്ങുന്നു.)
കരയല്ലേ അമ്മേ...
അമ്മ: എന്തിനാ ഇപ്പൊ ഇങ്ങ്ട് വന്നത്. വേഗം പോയി രക്ഷപ്പെട്.
അച്ചുതന്‍: ഏതെങ്കിലൊര് നാട്ടില് ജീവിച്ചിരിക്കുന്നൂന്ന് അറിഞ്ഞാ മാത്രം
മതി ഞങ്ങള്‍ക്ക്.
സേതു: ഞാന്‍ പോവ്വാണ്. യാത്ര ചോദിക്കാനാണ് വന്നത്.
അമ്മ: വേഗം പോ.
(അയാള്‍ എഴുന്നേറ്റു. അച്ഛന്‍ വിഷാദം കനപ്പിച്ച മുഖവുമായി നില്ക്കുകയാണ്. അവര്‍ പരസ്​പരം നോക്കി. പിന്നെ, പെട്ടെന്നു കുനിഞ്ഞ് ആ പാദത്തില്‍ തൊട്ട് അവന്‍ ധൃതിയില്‍ നടന്നുപോകുന്നു. പൊള്ളലേറ്റപോലെ അച്ചുതന്‍ നായര്‍ നില്ക്കുന്നു.)

ആശുപത്രി
ഗേറ്റ്
സേതു ഗേറ്റിലേക്കെത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പെട്ടെന്ന് അവന്‍ കാണുന്നു. കൃഷ്ണമ്മാവന്‍, ദേവി എന്നിവര്‍ വരുന്നു. ദേവി ധാരാളം വളകളും മറ്റും അണിഞ്ഞിരിക്കുന്നു.
കൃഷ്ണന്‍: എപ്പൊ വന്നു...?
(ദേവി മുഖം കുനിച്ചുനില്‍ക്കുകയാണ്. കൃഷ്ണമ്മാവന്‍ ഒന്നു നോക്കി നടന്നു നീങ്ങിനില്‍ക്കുന്നു.)
സേതു: ദേവീ...
(അവള്‍ മുഖമുയര്‍ത്തി നോക്കി. ആ കണ്ണുകള്‍ പൊട്ടിയൊഴുകാന്‍ കാത്തുനില്‍ക്കുന്നു.)
കാണണംന്ന് ഒരാശയുണ്ടായിരുന്നു. അതും നടന്നു... ധാരാളം കുട്ടികളോടൊപ്പം ദേവി ഇരിക്കുന്നൊരു സ്വപ്‌നം കണ്ടു, ഒരിക്കല്‍... കൗരവപ്പട...
(അയാള്‍ മന്ദഹസിച്ചു. ദേവി നിറകണ്ണുകളോടെ നോക്കി. അവരുടെ മുഖങ്ങളില്‍ വെള്ളത്തുള്ളികള്‍ വീഴാന്‍ തുടങ്ങുന്നു.)
നനയണ്ട...
(നെറുകയില്‍ കൈമറച്ച് അയാള്‍ നടന്നുപോകുന്നു. ചളിവെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ അയാള്‍ നടന്നുപോകുന്നത് ദേവിയുടെ കാഴ്ചപ്പാടില്‍.)

ബാര്‍
ബാര്‍ കൗണ്ടറില്‍ ജോസ് മദ്യം മോന്തുന്നു. അനുചരന്മാരില്‍ ഒരാള്‍ നനഞ്ഞുകുതിര്‍ന്ന് ഓടിവരുന്നു.
അയാള്‍: ജോസേട്ടാ.... സേതുമാധവന്‍ എത്തീട്ടുണ്ട്.
ജോസ്: എവിടെ ആ പന്നി...?

മാര്‍ക്കറ്റ്
വൈകുന്നേരം
മഴയില്‍ നനഞ്ഞ അന്തിച്ചന്ത. മാര്‍ക്കറ്റിനു നടുവില്‍ സേതു ഒരു ബലിമൃഗത്തെപ്പോലെ ഇരിക്കുന്നു. അയാള്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു.
ഓട്ടിന്‍പുറങ്ങളില്‍നിന്നും വെള്ളം തുള്ളിയിട്ടുവീഴുന്നു. വീണ്ടും തോര്‍ന്ന മഴ. പലരും വിചിത്രമായ ഒരു കാഴ്ച കാണുന്നതുപോലെ നോക്കിനില്‍ക്കുന്നു.
ജോസിന്റെ കാര്‍ വന്നുനില്‍ക്കുന്നു. ഡോര്‍ തുറന്ന് ജോസ് ഇറങ്ങുന്നു. കൈയില്‍ ഒരു കഠാരയും ഇരുമ്പുവടിയുമുണ്ട്.
അവര്‍ സേതുവിനുനേരെ ഓടിയടുക്കുന്നു.സേതു എഴുന്നേറ്റുനിന്നു. വേട്ടമൃഗത്തെ കണ്ടതുപോലെ ജോസ് അണച്ചുകൊണ്ട് ഒന്നു ചിരിച്ചു-
സേതു: ചിരിക്കണ്ട... ചാവാന്‍ കണക്കാക്ക്യാ വന്നത്... പൊരുതിച്ചാവാന്‍...
(ജോസ് ആക്രമിക്കുന്നു - ഘോരമായ ഒരു സംഘട്ടനം. വല്ലാത്ത ഒരാവേശത്തോടെയുള്ള കടന്നാക്രമണമാണ്. സേതുവിന്റെ കാഴ്ചക്കാരുടെ എണ്ണം കൂടുന്നു. അവരില്‍ ജോസിന്റെ അനുചരന്മാരുമുണ്ട്.
ഒടുവില്‍ ജോസിനെ കച്ചിവടിക്കടിച്ച് വീഴ്ത്തുന്നു. അയാളുടെ തല സേതു അടിച്ചുപൊളിക്കുന്നു. ജോസ് പിടഞ്ഞുകൊണ്ടലറിവിളിക്കുന്നു.
സേതു തിരിഞ്ഞു-
സേതു: ഇനി ആര്‍ക്കാടാ എന്റെ ജീവന്‍ വേണ്ടത്... ചങ്കൂറ്റണ്ടെങ്കില്‍
എറങ്ങിവാടാ... കൊതി തീരെ കൊല്ലണം എനിക്ക്.
(അയാള്‍ക്ക് വല്ലാത്ത മതിഭ്രമം ബാധിച്ചതുപോലെയാണ്.
പോലീസ് ജീപ്പ് ഇരമ്പി വന്നു നില്‍ക്കുന്നു. എസ്.ഐ., എ.എസ്.ഐ., ആന്റണി തുടങ്ങിയവര്‍ ചാടിയിറങ്ങുന്നു. താഴെ കിടന്ന കത്തിയെടുത്ത്)
സേതു: മുന്നോട്ടടുക്കരുത്... അടുത്തു വന്നാല്‍ ആരാണെന്നു ഞാന്‍ നോക്കില്ല...
(എസ്.ഐ.യും സംഘവും നിന്നു)
എസ്.ഐ: സേതൂ... കത്തി താഴെയിട്...
(എസ്.ഐ. മുന്നോട്ടടുക്കാന്‍ ശ്രമിക്കുന്നു. സേതു അയാള്‍ക്കെതിരെ കുതിച്ചു.)
സേതു: അടുക്കരുതെന്നല്ലേ പറഞ്ഞത്.
(എസ്.ഐ. പിന്നോട്ടോടിപ്പോകുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അച്ചുതന്‍നായര്‍ വരുന്നു. അയാള്‍ ഈ രംഗം കണ്ട് ഞെട്ടി. ജോസ് അലറിക്കരയുന്നു. പെട്ടെന്ന് സേതു ഓടിച്ചെന്ന് അയാളുടെ നെഞ്ചിലേക്ക് തുടരെത്തുടരെ കുത്തി.)
അച്ചുതന്‍: സേതൂ....
(സേതു കത്തിയുമായി തിരിഞ്ഞ്)
കത്തി താഴെ ഇട്ടാ...
(അദ്ദേഹം അവനോടടുക്കുന്നു.)
സേതു: അടുക്കരുത്...
അച്ചുതന്‍: സേതൂ... അച്ഛനാടാ പറയുന്നെ...
(അദ്ദേഹത്തിന്റെ കണ്ഠമിടറി)
മോനേ... കത്തി താഴെ ഇടാനാ പറയണത്...
(സേതുവിന്റെ കാഴ്ചപ്പാടില്‍ അച്ഛന്‍. തകര്‍ന്ന ഒരു മനുഷ്യനെപ്പോലെ യാചിച്ചുകൊണ്ട് നില്‍ക്കുന്നു. അവന്റെ കൈ താഴ്ന്നു. മുഖത്തെ രൗദ്രഭാവം മറഞ്ഞു. വല്ലാത്ത ഒരു തളര്‍ച്ച അയാളെ ബാധിക്കുന്നു.)
കത്തിയെറിഞ്ഞുകളഞ്ഞ് വെറും മണ്ണില്‍ കുനിഞ്ഞിരുന്ന് ഒരു കുഞ്ഞിനെപ്പോലെ അയാള്‍ വിതുമ്പിക്കരയുന്നു. എസ്.ഐ.യും സംഘവും അവനടുത്തേക്ക്. അവരവനെ വളയുന്നു.)

പോലീസ് സ്റ്റേഷന്‍
എസ്.ഐ.യുടെ മുറി
അച്ചുതന്‍ നായര്‍ കടന്നുവന്ന് സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം ഒരു പേപ്പര്‍
എസ്.ഐക്ക് നീട്ടി.
എസ്.ഐ: എന്താ ഇത്...
അച്ചുതന്‍: സേതുമാധവന്റെ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്. അയാള്‍ യോഗ്യനല്ല. അയാളൊരു നൊട്ടോറിയസ് ക്രിമിനല്‍ ആണ്.
(എസ്.ഐ. സഹതാപത്തോടെ നോക്കുന്നു. അച്ചുതന്‍ നായര്‍ സല്യൂട്ട് ചെയ്യുന്നു. തിരിയുമ്പോള്‍ അയാളുടെ കാഴ്ചപ്പാടില്‍ സ്റ്റേഷന്‍ കേഡികളുടെ ലിസ്റ്റ്...)
ഒരു പുതിയ ചിത്രം പതിപ്പിക്കുകയാണ് ഒരു പോലീസുകാരന്‍;
സേതുമാധവന്റെ. ആ ചിത്രം സ്‌ക്രീനില്‍ നിറയുമ്പോള്‍...

Cr: Mathrubumi


Wednesday, July 2, 2014

ഷെറപ്പോവയ്ക്ക് ഒരു തുറന്ന കത്ത്


സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞതിന് മലയാളി യുവത്വത്തിന്റെ തെറിയഭിഷേകം ഏറ്റുവാങ്ങുന്ന ടെന്നീസ് താരം മരിയ ഷെറപ്പോവയ്ക്ക് ഒരു തുറന്ന കത്ത്. കെ. പി റഷീദ് എഴുതുന്നു.



പ്രിയപ്പെട്ട മരിയ ഷറപ്പോവാ,

സത്യത്തില്‍ ഇങ്ങനെയൊന്നുമല്ല ഈ കത്ത് തുടങ്ങേണ്ടത്. പെണ്ണുങ്ങളെ വിളിക്കാവുന്ന മലയാളത്തിലെ ഏതെങ്കിലും പച്ചത്തെറിയില്‍ തുടങ്ങണം. അല്ലെങ്കില്‍ ഇംഗ്ലീഷിലോ അതല്ലെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ വെച്ച് റഷ്യനിലോ ആക്കി കത്ത് തുടങ്ങണം. എന്തായാലും തുടങ്ങേണ്ടത് തെറിയില്‍ തന്നെയാണ് എന്നതില്‍ കറ കളഞ്ഞ മലയാളിയായ ഈയുള്ളവന് സംശയമേയില്ല.

മരിയ ഷറപ്പോവ, നിങ്ങള്‍ ചെയ്ത കുറ്റം എത്ര ഗുരുതരമാണ് എന്ന് നിങ്ങള്‍ക്കറിയുമോ? സച്ചിന്‍ ടെണ്ടുല്‍ക്കറിനെ നിങ്ങള്‍ക്കറിയില്ല പോലും. നിങ്ങളെപ്പോലെ ഞങ്ങളുടെ പത്രങ്ങളും ചാനലുകളും ഇത്രയേറെ പടം കൊടുത്തു പ്രോല്‍സാഹിക്കുന്ന ഒരാള്‍ ഇക്കാണിച്ചത്, ചുരുങ്ങിയത് ഉടുതുണി അഴിച്ച് പെരുവഴിയില്‍ നിര്‍ത്തി കല്ലെറിഞ്ഞു കൊല്ലേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റം തന്നെയാണ്. എന്നിട്ടും അതു ചെയ്യാതെ ഞങ്ങളുടെ ഡാറ്റ കാശ് ചെലവാക്കി, ഞങ്ങളുടെ കമ്പ്യൂട്ടറിലും മൊബൈലിലും കുത്തിപ്പിടിച്ചിരുന്ന് 'വെവരമറിയിച്ചു'തന്നത് ഞങ്ങളുടെ മര്യാദയാണ്. അത് ഞങ്ങളുടെ മഹത്തായ സംസ്കാരമാണ്. നിങ്ങള്‍ക്കറിയാമല്ലോ, നൂറ് ശതമാനം സാക്ഷരതയുള്ളവരാണ് ഞങ്ങള്‍.

ഇന്നലെയാണ്, ഫേസ്ബുക്കില്‍നിന്ന് ഞാനും ആ വിവരമറിഞ്ഞ് ഞെട്ടിയത്. നിങ്ങളാ കൊടും ക്രൂരത ചെയ്തിരിക്കുന്നു! tennisworldusa.org എന്ന അമേരിക്കന്‍ ടെന്നീസ് വാര്‍ത്താ പോര്‍ട്ടല്‍ ഗോസിപ്പ് മട്ടില്‍ പറഞ്ഞ വെറുമൊരു വാര്‍ത്ത ആയിരുന്നെങ്കിലും 123 കോടി ഇന്ത്യക്കാരെ ബാധിക്കുന്ന ഏറ്റവും സുപ്രധാനമായ വാര്‍ത്ത എന്ന നിലയില്‍ ഞങ്ങടെ മാധ്യമങ്ങളെല്ലാം അതു പറയുക തന്നെ ചെയ്തു. വിംബിള്‍ഡണ്‍ കളിക്കിടെ റോയല്‍ ബോക്സില്‍ ഇരുന്ന ഡേവിഡ് ബെക്കാമിനെക്കുറിച്ച് അങ്ങേര് വലിയ പുലിയാണെന്ന് പറഞ്ഞ നിങ്ങളോട് അപ്പുറത്തിരിക്കുന്നത് ഞങ്ങളുടെ കണ്‍കണ്ട പടച്ചവന്‍ സച്ചിന്‍ ടണ്ടുല്‍ക്കറാണെന്നും അതാരാണെന്ന് അറിയില്ലേ എന്നും പത്രക്കാരന്‍ ചോദിച്ചപ്പോള്‍, അറിയില്ലെന്ന് നിങ്ങള്‍ പറഞ്ഞു എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ ഇടനെഞ്ചു തകര്‍ന്നു പോയി. എങ്ങിനെ നിങ്ങള്‍ക്ക് അതിനു കഴിഞ്ഞു, എന്റെ മരിയാ ഷറപ്പോവേ!



നിങ്ങളെ ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ മറക്കരുത്. നിങ്ങളെന്നല്ല ടെന്നീസ് കളിക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും എബിസിഡി മുഴുവന്‍ ഞങ്ങള്‍ക്ക് കാണാപ്പാഠമാണ്. തുണി ഉടുക്കുന്നതിലെ കുഴപ്പമാണ് ഇന്നാട്ടിലെ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യാനും തോണ്ടാനും കാരണമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഞങ്ങളുടെ നാട്ടിലെ മാധ്യമങ്ങള്‍ നിങ്ങളുടെയൊന്നും ഒരൊറ്റ കളിയുടെ പടവും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നത് മറക്കേണ്ട. ഞങ്ങളുടെ സ്പോര്‍ട്മാന്‍ സ്പിരിറ്റ് ആണത്, മരിയ, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്!

ആയിരക്കണക്കിന് ഫോട്ടോകളില്‍നിന്ന് കാലിനു താഴെ ക്യാമറ വെച്ച് പകര്‍ത്തുന്നവ മാത്രം എടുത്ത് മുറിയില്‍ ഒട്ടിക്കുന്ന ഞങ്ങളോട് നിങ്ങള്‍ ഇത് ചെയ്യരുതായിരുന്നു. കളി അറിയില്ലെങ്കിലും നിങ്ങളെ ആരാധിക്കുന്ന ഞങ്ങളുടെ, ക്രിക്കറ്റ് പടച്ചവനെ എങ്കിലും നിങ്ങള്‍ അറിയേണ്ടതായിരുന്നു. ഇനി അറിയില്ലെങ്കില്‍ പോലും ഞങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ സച്ചിനേട്ടനെ അറിയുമെന്നും ഒന്നിച്ചു ചായ കുടിച്ചിട്ടുണ്ടെന്നുമൊക്കെ നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രം ദണ്ണം വരുമായിരുന്നോ? നിങ്ങളിന്നലെ പറഞ്ഞില്ലേ, ബാസ്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ഡനേം നിങ്ങള്‍ക്കറിയില്ലെന്ന്. പുള്ളിയെ ഞങ്ങള്‍ക്കുമറിയില്ലെങ്കിലും നിങ്ങളെ പോലെ അതിങ്ങനെ ഉളുപ്പില്ലാതെ വിളിച്ചു പറയുന്നില്ലല്ലോ. വെവരം വേണം മരിയാ, വെവരം!

സംഗതി ശരിയാണ്. അറിവില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി ആരെന്നു ചോദിച്ചാല്‍ അറിയാത്തവരൊക്കെ ഞങ്ങള്‍ക്കിടയില്‍ കാണും. അതിനിപ്പോള്‍, സ്വാതന്ത്യ്രസമരം വരെയൊന്നും പോവേണ്ട, ക്രിക്കറ്റ് കളിയിലേക്ക് തന്നെ വരാം. ഉദാഹരണത്തിന്, ശേഖര്‍ നായിക്ക് എന്ന ഞങ്ങളുടെ അന്ധ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. 58 മാച്ചുകളില്‍ 32 സെഞ്ച്വറികള്‍ എടുക്കുകയും 2012ല്‍ നടന്ന അന്ധര്‍ക്കു വേണ്ടിയുള്ള ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയും ചെയ്ത ആളാണ്. അറിയാമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചിരിക്കും, ബാക്കിയുള്ളവരും. ഞങ്ങള്‍ക്കാര്‍ക്കും അയാളെ അറിയില്ല പെങ്ങളേ. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമിയുടെ കാര്യവും തഥൈവ. ഐ.സി.സി വനിതാ ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മിതാലി രാജ് ഞങ്ങളുടെ മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനാണ്. പുള്ളിക്കാരിയെ അറിയാമോ എന്നൊന്നും ചോദിച്ചേക്കരുത്, കുടുങ്ങും. ഇതൊക്കെ പറയുന്നു എന്നേയുള്ളൂ. വേറെയുമുണ്ട് ഒരു പാടാള്‍ക്കാര്‍. ഞങ്ങളാരും കേട്ടിട്ടുപോലുമില്ലാത്ത വല്യ വല്യ ഇന്ത്യന്‍ പുലികള്‍. ഇപ്പോള്‍ നിങ്ങളെ ടൈപ്പില്‍ പെട്ട സാനിയ മിര്‍സയെക്കുറിച്ച് പറയാം. പുള്ളിക്കാരത്തിയെ അറിയാത്ത ഒരൊറ്റ കുഞ്ഞു കുട്ടിയേം ഇവിടെ കാണില്ല. എന്നാലോ , ടെന്നീസ് എന്തെന്നൊന്നും ഞങ്ങളോട് ചോദിച്ചേക്കരുത്.

ഇതൊക്കെ കേട്ട് ഞാന്‍ നിങ്ങടെ ആളാണെന്നൊന്നും കരുതേണ്ട. സച്ചിനെ അറിയില്ലാന്ന് പറഞ്ഞത് പോക്രിത്തരം തന്നെയാണ്. കൈയില്‍ കിട്ടിയാല്‍ കരണത്തിട്ട് പൊട്ടിക്കേണ്ട കുറ്റം. അറിയാന്‍ വേണ്ടി പറയുകയാണ്, ഇപ്പറഞ്ഞ സച്ചിന്‍ ഞങ്ങടെ സ്വന്തം കൊച്ചനാണ്. കാണപ്പെട്ട ദൈവം. ഞങ്ങളുടെ നാട്ടിലും വേറെ കുറേ രാജ്യങ്ങളിലും മാത്രം കളിക്കുന്ന ക്രിക്കറ്റ് എന്നൊരു കളിയുണ്ട്. അതാണ് പുള്ളിക്കാരന്റെ സെറ്റപ്പ്. ഞങ്ങടെ നാട്ടിലെ ഏറ്റവും ആരാധകരുള്ള കളിക്കാരനാണ്. വേണമെങ്കില്‍, പുള്ളിയെ ഞങ്ങള് പ്രധാനമന്ത്രിയുമാക്കും. നിങ്ങളും ഞങ്ങളെ പോലെ നിങ്ങളെ നാട്ടിലെ പി.എസ്.സി എഴുതുന്നുവെങ്കില്‍ അതിന്റെ ഗൈഡില്‍ ഉറപ്പായും കാണും പുള്ളിക്കാരന്റെ വിവരങ്ങള്‍. അതൊക്കെ വായിച്ച് പഠിച്ച് വിവരക്കേട് മാറ്റി മുംബൈയിലെ സച്ചിന്റെ വീട്ടില്‍ ചെന്ന് അഞ്ജലിച്ചേച്ചിയുടെ മുന്നില്‍ ചെന്ന് സെല്‍ഫി പോസ്റ്റ് ചെയ്യുന്നതാവും നല്ലത്. അല്ലെങ്കില്‍, വിവരമറിയും.

അതിന്നലെ തന്നെ നിങ്ങളറിഞ്ഞു കാണും എന്നെനിക്കറിയാം. അത്രയ്ക്ക് കേട്ടില്ലേ തെറി :)

നിങ്ങളും ഞങ്ങളെ പോലെ ഫേസ്ബുക്കും നോക്കിയിരിക്കുന്നത് കൊണ്ട് തെറി കേട്ട് കണ്ണു പുളിച്ചു കാണണം. അതില്‍ ചിലതൊന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണില്ല എന്നറിയാം. അത് മലയാളമാണ് മരിയാ. ഞങ്ങളുടെ ഭാഷ. അത് പഠിപ്പിക്കുന്ന സ്കൂളിലൊന്നും ഞങ്ങടെ കൊച്ചുങ്ങള് പഠിക്കില്ലെങ്കിലും സംഗതി ശ്രേഷ്ഠഭാഷയാണ്. അതാ തെറി കണ്ടാലറിയാമല്ലോ. നിങ്ങള്‍ക്ക് ഇനി അതറിയാമോ എന്നാരോ സംശയം പറഞ്ഞതു കൊണ്ടാണ് അറിയാവുന്നവര്‍ ഇംഗ്ലീഷിലും അല്ലാത്തവര്‍ റഷ്യനിലും അതിട്ടു തന്നത്. സച്ചിനാരെന്നറിയില്ലെങ്കില്‍ നിങ്ങടെ അപ്പനോടോ അമ്മയോടോ കെട്ട്യോനോടോ ഒക്കെ ചോദിക്കണം എന്ന് പറഞ്ഞതൊക്കെ കണ്ട് പ്രശ്നം നിസ്സാരം എന്നൊന്നും കരുതേണ്ട. ഫേസ്ബുക്കില്‍ കയറിയാല്‍ ഞങ്ങള്‍ക്ക് വിരലില്‍ തെറിയേ വരൂ. അത് പെണ്ണുങ്ങടെ പേജാണെങ്കില്‍ കൂടും. അതും കാണാന്‍ കൊള്ളാവുന്നതും പത്രത്തില്‍ മാത്രം കാണാന്‍ വിധിയുള്ളതുമായ മദാമ്മപ്പെണ്ണുങ്ങളെങ്കില്‍ ഞങ്ങടെ ഭാഷ ശരിക്കും ശ്രേഷ്ഠമാവും. ഇന്നലെ തന്നെ ഞങ്ങളെ ഒരു സഹോദരന്‍ നിങ്ങടെ പേജില്‍ എഴുതിയില്ലേ, നിങ്ങള്‍ക്ക് മലയാളികളെ അറിയില്ല, ഇത്തിരി ചങ്കുറപ്പ് കൂടുതലാ, റഷ്യക്കാര് താങ്ങില്ല എന്നൊക്കെ. അത്രയേ എനിക്കും പറയാനുള്ളൂ.

അതിനാല്‍, ഇനിയെങ്കിലും ഞാന്‍ പറഞ്ഞ പി.എസ്.സി ഗൈഡ് വാങ്ങി പഠിച്ചോളുക. പറ്റുമെങ്കില്‍, അതിലെ സച്ചിന്റെ വിവരങ്ങള്‍ കാണാപ്പാഠം പഠിച്ച് അടുത്ത വണ്ടിക്ക് മുംബൈക്ക് കയറുക. വരുന്ന വിവരം ഫേസ്ബുക്കിലിട്ടാല്‍, നിങ്ങളെ ഫേസ്ബുക്കില്‍നിന്ന് പുറത്താക്കണമെന്ന ഞങ്ങളുടെ പ്രക്ഷോഭം നിര്‍ത്താമെന്ന് ഇന്നാട്ടിലെ മീശയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ ആമ്പിള്ളേരുടെ പേരിലും ഞാനിതാ അറിയിക്കുന്നു.

ഞങ്ങടെ നാട്ടിലെ ഒരു പഴഞ്ചൊല്ല് കൂടി പറഞ്ഞ് ഞാനിത് നിര്‍ത്താം.
അറിയാത്ത കുഞ്ഞ് ചൊറിയുമ്പോള്‍ അറിയും

സ്വന്തം
കെ.പി റഷീദ്

- See more at: http://www.asianetnews.tv/sports/article/13763_pen-letter-to-Maria-Sharapova-#sthash.MOVQyfAe.dpuf