Sunday, September 29, 2013

മണികണ്ഠ ചരിതം രണ്ടാം ഭാഗം !!

ഷാര്‍ജയില്‍ എത്തിയ മണികണ്ഠന്‍ അവിടത്തെ ഒരു വലിയ പ്രിന്‍റിംഗ് കമ്പനിയില്‍ ട്രെയിനി ആയി ജോലിക്ക് ചേര്‍ന്നു. അതിന്‍റെ ഭാഗമായി അവര്‍ മണികണ്ഠനെ ആ കമ്പനിയില്‍ മലയാളിയായ അവിടത്തെ ഒരു മെയിന്‍ പ്രിന്‍ററുടെ സഹായി ആയി നിര്‍ത്തി. ആദ്യ ദിവസം ജോലി തുടങ്ങി. മണികണ്ഠന്‍ എന്തിനും തയ്യാറായി അയാളുടെ അടുത്ത് നില്‍പ്പുണ്ട്. അയാള്‍ തിരക്കിട്ട ജോലിയിലാണ്. മണികണ്ഠന്‍ കയ്യ് രണ്ടും കെട്ടി എല്ലാം കണ്ടു നില്‍ക്കുന്നു. അയാള്‍ മണികണ്ഠനോട് സ്റ്റോര്‍ റൂമില്‍ നിന്നും ഒരു മഞ്ഞ സ്റ്റിക്കര്‍ റോള്‍ എടുത്തു കൊണ്ട് വരാന്‍ പറഞ്ഞു. മണികണ്ഠന്‍ സ്റ്റോര്‍ റൂമില്‍ പോയി തിരിച്ചു വന്നിട്ട് പറഞ്ഞു ""അവിടെ മഞ്ഞ ഒന്നുമില്ല"

അയാള്‍ : അവിടെ ഉണ്ടല്ലോ? നിങ്ങള്‍ ശരിക്ക് നോക്ക്..

മണികണ്ഠന്‍ : ഇല്ല, ഞാന്‍ എല്ലാടത്തും നോക്കിയതാ

അങ്ങനെ അയാള്‍ തന്നെ സ്റ്റോര്‍ റൂമില്‍ പോയി ഒരു മഞ്ഞ റോള്‍ ആയി തിരിച്ചു വന്നു. അതൊരു പക്കാ മഞ്ഞ അല്ലായിരുന്നു, ഒരു മീഡിയം മഞ്ഞ.

അയാള്‍ :ദാ , ഇതാണ് ഞാന്‍ പറഞ്ഞ മഞ്ഞ റോള്‍

മണികണ്ഠന്‍ : (കുറച്ചു ശബ്ദം ഉയര്‍ത്തി ആ റോള്‍ ചൂണ്ടി കാണിച്ചു കൊണ്ട്): ഇതാ മഞ്ഞ?

അയാളുടെ മുഖം മാറി : പിന്നെ ഇത് ചുകപ്പാണോ?

മണികണ്ഠന്‍ : ഹേയ്, ഇതെങ്ങനെയാ മഞ്ഞാന്ന് പറയാ?

അയാള്‍ : താന്‍ എന്നെ പഠിപ്പിക്കണ്ട, എനിക്കറിയാം മഞ്ഞ ഏതാ ചുകപ്പ് ഏതാന്ന്.

മണികണ്ഠന്‍റെ ആ ചോദ്യം അയാള്‍ക്ക് ഇഷ്ട്ടമായില്ല. ഒരു സാധാരണ നാട്ടിന്‍ പുറത്തുകാരന്‍ എങ്ങനെ പ്രതികരിക്കുമോ അത് പോലെയാണ് മണികണ്ഠന്‍ അന്ന് ചെയ്തത്. നഗരത്തിന്‍റെ രീതികള്‍ അന്നയാള്‍ക്ക് അറിയില്ലായിരുന്നു. ഈ വിവരങ്ങളൊക്കെ ആഷിക് പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത്. പിന്നീട് കുറെ നാള്‍ സുഹൈറും ഞാനും റൂമില്‍ എല്ലാവരോടും ഇതാ മഞ്ഞ? എന്നും പറഞ്ഞു ചിരിക്കാറുണ്ടായിരുന്നു. അങ്ങനെ മണികണ്ഠന്‍ അയാളുടെ കൂടെ കുറച്ചു ദിവസം ജോലിയെടുത്തു. അയാളുമായി കുറച്ചു സ്വര ചേര്‍ച്ചകള്‍ പിന്നെയും ഉണ്ടായി. പിന്നെ ജോലി കമ്പനിക്ക് പുറത്തായി. നാട്ടില്‍ ടിപ്പര്‍ ഓടിച്ചു നടന്ന ഒരു മനുഷ്യനാണ് ഇവിടെ വന്ന് ഈ വെയിലത്ത്‌ വണ്ടികള്‍ക്ക് സ്റ്റിക്കര്‍ ഒട്ടിക്കാന്‍ വേണ്ടി നില്‍ക്കുന്നത്. പക്ഷെ മണികണ്ഠന്‍ ആരോടും പരാതി പറഞ്ഞില്ല. തനിക്ക് കിട്ടിയ ജോലി സന്തോഷത്തോടെ ചെയ്തു.

മണികണ്ഠന്‍ പോയ ശേഷം റൂമിലെ ബഹളമൊക്കെ കുറഞ്ഞു. പകല്‍ സമയം റൂമില്‍ ഞാന്‍ തനിച്ചായി. ഇടയ്ക്കു മണികണ്ഠന്‍ വിളിക്കുമായിരുന്നു. ജോലിയൊന്നും കുഴപ്പമില്ല. പണി പഠിച്ചു കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞു. അങ്ങനെ കുറച്ചു നാള്‍ കഴിഞ്ഞു മണികണ്ഠന്‍ ആ കമ്പനിയില്‍ തന്നെ വിസിറ്റ് വിസ എടുത്ത് ജോലിയില്‍ തുടര്‍ന്നു. രണ്ടു മാസത്തിനു ശേഷം ഒരു വെള്ളിയാഴ്ച മണികണ്ഠന്‍ ഞങ്ങളെ കാണാന്‍ റൂമില്‍ വന്നു. എനിക്ക് അന്നും ജോലി ആയിട്ടില്ല. അങ്ങനെ കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം വൈകീട്ട് പുള്ളി പോകാറായി. ഞാന്‍ സുഹൈറിനോട് പറഞ്ഞു ആളെ യാത്ര അയക്കാന്‍ ബസ്‌ സ്റ്റോപ്പ്‌ വരെ പോയി. അവിടെ നില്‍ക്കുമ്പോള്‍ മണികണ്ഠന്‍ എന്നോട് ചോദിച്ചു : റൂമില്‍ ഇപ്പൊള്‍ ഫുഡ്‌ ഒക്കെ എങ്ങനെ?

ഞാന്‍ : എല്ലാം പഴയ പോലെ തന്നെ

മണികണ്ഠന്‍ : വേണമെങ്കില്‍ നമുക്ക് ആ ഹോട്ടലില്‍ പോയി വല്ല പോറോട്ടയോ ഇറച്ചിയോ കഴിക്കാട്ടോ.

ഞാന്‍ : ഏയ് വേണ്ട, നിങ്ങള്‍ പൊക്കോ

മണികണ്ഠന്‍ പോക്കറ്റില്‍ നിന്നും കുറച്ചു കാശ് എടുത്തു എനിക്ക് കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു "സാരമില്ലെടോ, എന്‍റെ കയ്യില്‍ ഇപ്പൊ കുറച്ചു കാശൊക്കെ ഉണ്ട്.

ഞാന്‍ ആളെ ഒന്ന് കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു : ഒന്നും വേണ്ട, നിങ്ങള്‍ ചോദിച്ചല്ലോ അത് മതി. ഇനി ഇവിടെ നിന്ന് വൈകണ്ട, ഷാര്‍ജ എത്തണ്ടേ, പോക്കോ

പിന്നാലെ വന്ന ബസില്‍ കയറി മണികണ്ഠന്‍ പോയി. പിന്നെ ഞാന്‍ റൂമിലേക്ക്‌ നടന്നു. സുഹൈറിനോട് ഞാന്‍ ഇതെല്ലാം പറഞ്ഞു. പയ്യെ പയ്യെ മണികണ്ഠന്‍ ഷാര്‍ജയില്‍ സെറ്റ്‌ ആയി. പിന്നെ ഇങ്ങോട്ട് വരാറില്ല. അപ്പോളേക്കും എന്‍റെ വിസ കഴിഞ്ഞു. സുഹൈര്‍ നിര്‍ബന്ധിച്ചിട്ടും വേറെ വിസ എടുക്കാതെ അന്ന് ഞാന്‍ നാട്ടിലേക്ക് പോന്നു. നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പോയത് മണികണ്ഠന്‍റെ വീട്ടിലേക്കാണ്. സഖരിയ എന്ന ഒരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു. പാങ്ങില്‍ ചെന്ന് ടിപ്പര്‍ ലോറി ഓടിച്ചിരുന്ന മണികണ്ഠന്‍റെ വീട് അന്വേഷിച്ചപ്പോള്‍ പെട്ടെന്ന് കാണിച്ചു തന്നു. മെയിന്‍ റോഡില്‍ നിന്നും കുറച്ചു മാറിയാണ് ആ വീട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണികണ്ഠന്‍റെ അമ്മ അവിടെ ഉണ്ട്. ഞാന്‍ കാര്യം പറഞ്ഞു. അമ്മ ഞങ്ങള്‍ക്ക്‌ കുടിക്കാന്‍ നാരങ്ങ വെള്ളം തന്നു. അത് കുടിക്കുമ്പോള്‍ മണികണ്ഠന്‍റെ ഒരു പഴയ ഫോട്ടോ ചുമരില്‍ കണ്ടു. അവര്‍ മോന്‍റെ വിശേഷങ്ങള്‍ ചോദിച്ചു. വിവരങ്ങളൊക്കെ പറഞ്ഞ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. അവിടെ മണികണ്ഠന്‍റെ പുതിയ വീടിന്‍റെ തറ കെട്ടിയിട്ടുണ്ട്. ഞാന്‍ അതില്‍ കയറി എല്ലാം ഒന്ന് നോക്കി. തറ ഒന്ന് കെട്ടി എന്നെ ഉള്ളു, ഇനി എല്ലാം പതുക്കെ നോക്കണം എന്ന് മണികണ്ഠന്‍റെ അമ്മ പറഞ്ഞു. ഞാന്‍ അവിടെ തന്നെ നിന്ന് കൊണ്ട് മണികണ്ഠനെ വിളിച്ചു. ആളുടെ വീട്ടില്‍ നിന്നാണ് വിളിക്കുന്നത്‌ എന്ന് കേട്ടപ്പോള്‍ നല്ല സന്തോഷമായി.

പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ് 2006-ലാണ് ഞാന്‍ ദുബായിലേക്ക് വന്നത്. ഞാന്‍ മണികണ്ഠനെ വിളിച്ചു. അന്ന് ഷാര്‍ജയിലെ ആ കമ്പനിയില്‍ വിസ അടിക്കാന്‍ സാധിക്കാതെ പുള്ളി ഇറാനില്‍ പോയെന്നും ദുബായില്‍ നിന്നും ഒരു വിസ വരുന്നത് വരെ അവിടെ ഒരു മാസം ശരിക്ക് ഭക്ഷണം പോലും കിട്ടാതെ കഴിയേണ്ടി വന്നു എന്നും പറഞ്ഞു. പിന്നെ മടങ്ങി വന്നു ദുബായില്‍ തന്നെ വേറെ ഒരു കമ്പനിയിലേക്ക് മാറിയത്രെ. അതും ഒരു സ്റ്റിക്കര്‍ കമ്പനി തന്നെ. അവിടെയും ആദ്യം കുറെ കഷ്ട്ടപ്പെട്ടു എങ്കിലും പിന്നീട് ജോലിയൊക്കെ സുഖമായി. വീട് പണി ഒക്കെ ഒരു വിധം കഴിഞ്ഞു എന്ന് പറഞ്ഞു. കേട്ടപ്പോള്‍ സന്തോഷം തോന്നി. പിന്നെ ഒരു ദിവസം വിളിച്ചപ്പോള്‍ പുള്ളി എന്‍റെ ഇമെയില്‍ അഡ്രസ്‌ ഒക്കെ ചോദിച്ചു. സുഖമാണോ എന്നോ മറ്റോ ചോദിച്ചു ഒരു മെയിലും അയച്ചു. അത് കിട്ടിയപ്പോള്‍ ഞാന്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തു പോയി . അവിടെ നിന്നും രണ്ടു വര്‍ഷം കഴിഞ്ഞു എന്‍റെ കല്യാണം കഴിഞ്ഞു. ഒരിക്കല്‍ മണികണ്ഠന്‍ എന്നെ കാണാന്‍ ഒരു ദിവസം എന്‍റെ ഓഫീസില്‍ വന്നിരുന്നു. അപ്പോളേക്കും ആള്‍ ലൈസെന്‍സ് ഒക്കെ എടുത്തിരുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ മണികണ്ഠന്‍ കല്യാണത്തിന് വേണ്ടി നാട്ടില്‍ പോയി. പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞു ഞാന്‍ നാട്ടില്‍ ലീവിന് പോയപ്പോള്‍ അന്ന് ഞാന്‍ ഭാര്യയുടെയും മോന്‍റെയും കൂടെ മണികണ്ഠന്‍റെ വീട്ടില്‍ പോയി. അത് മണികണ്ഠന്‍റെ അന്ന് തറ കെട്ടിയ ആ പുതിയ വീടായിരുന്നു. മണികണ്ഠന്‍റെ ഭാര്യ അവിടെ ഉണ്ടായിരുന്നില്ല. അമ്മയെ കണ്ടു സംസാരിച്ചു മടങ്ങി പോന്നു.

വര്‍ഷങ്ങള്‍ പിന്നെയും പെട്ടെന്ന് കടന്നു പോയി. എന്‍റെ ഫാമിലി ഇവിടെ എത്തി. ഒരു ദിവസം എപ്പോളോ ഇത് പോലെ മണികണ്ഠന്‍ എന്നെ വിളിച്ചു. ഇപ്പോള്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ആണെന്നൊക്കെ പറഞ്ഞു. ആളുടെ ഭാര്യ വിസിറ്റ് വിസയില്‍ വന്നിട്ടുണ്ടെന്നും ഞങ്ങളോട് ഒരു ദിവസം വീട്ടിലേക്കു വരാനും പറഞ്ഞു. പക്ഷെ ഞങ്ങള്‍ക്ക് പോകാന്‍ പറ്റിയില്ല. ഈ വര്‍ഷം ഏപ്രിലില്‍ സുഹൈറിന്‍റെ കല്യാണ നിശ്ചയം ദുബായില്‍ വെച്ച് നടന്നപ്പോള്‍ ഞാന്‍ അവിടെ വെച്ച് മണികണ്ഠനെ ഫോണില്‍ വിളിച്ചു. സുഹൈറും ആളും ഇപ്പോള്‍ അത്ര ബന്ധമില്ല. പക്ഷെ ആ വിവരം ആളെ അറിയിക്കണം എന്ന് എനിക്ക് തോന്നി. അങ്ങനെ വിളിച്ചതാണ്. കേട്ടപ്പോള്‍ ആള്‍ക്കും സന്തോഷമായി. സുഹൈറിനോട് എല്ലാ ഭാവുകങ്ങളും അറിയിക്കാന്‍ പറഞ്ഞു.

ഇന്ന് മണികണ്ഠന്‍ മറ്റെല്ലാ പ്രവാസികളെയും പോലെ ദുബായില്‍ ജീവിക്കുന്നു. കാലം മണികണ്ഠനെ മാറ്റിയിരിക്കുന്നു. ഇന്‍റര്‍നെറ്റ്‌ അറിയാത്ത, ഇമെയില്‍ അറിയാത്ത അന്നത്തെ പഴയ ആളല്ല, ഫേസ്ബുക്കിലൊക്കെ സജീവമാണ്. ഇപ്പോള്‍ കമ്പനി വക കാബിനും,കമ്പ്യൂട്ടറും എല്ലാം ആയി. ആളുടെ താഴെ എട്ടോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. അവരോടൊക്കെ ഹിന്ദിയില്‍ അടിപൊളിയായി സംസാരിക്കുന്നതു ഇടയ്ക്കു ഞാന്‍ ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കാറുണ്ട്. അന്ന് മുറി ഹിന്ദി പറഞ്ഞ് പറഞ്ഞ് ഇന്ന് അയാള്‍ ആ ഭാഷയും പഠിച്ചു.

ഞാന്‍ എഴുതിയതെല്ലാം ആദ്യം മണികണ്ഠന് മെയില്‍ അയച്ചു കൊടുത്തു അനുവാദം വാങ്ങിയിരുന്നു. പിന്നെ ഞാന്‍ വിളിച്ചപ്പോള്‍ എന്നെ നേരില്‍ കാണണം എന്ന് പറഞ്ഞു, അങ്ങനെ ഇന്ന് ഉച്ച ഭക്ഷണത്തിന് പുള്ളി ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. എന്നെ പരിചയപ്പെടുത്തണ്ടല്ലോ? എന്ന് ഭാര്യയോട്‌ ചോദിച്ചാണ് കക്ഷി അകത്തേക്ക് വന്നത്. ഡ്യൂട്ടി ഉള്ളത് കൊണ്ട് ഞങ്ങള്‍ക്ക് അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല. വേറെ ഒരു ദിവസം വരാം എന്ന് പറഞ്ഞു പോയി. ഇന്നലെ എടുത്ത ഫോട്ടോയാണ് ഇത്. ഉള്ളില്‍ ഒരു കളങ്കവും ഇല്ലാത്ത, പച്ചയായ ഒരു മനുഷ്യന്‍ ആയിട്ടാണ് എനിക്ക് ആളെ തോന്നിയിട്ടുള്ളത്. ഈ നാള് വരെ എന്നെ മുടങ്ങാതെ വിളിക്കുന്ന, വിവരങ്ങള്‍ അന്വേഷിക്കുന്ന ഒരു സുഹൃത്ത്. എന്നും എപ്പോളും എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന നല്ലൊരു വ്യകതിത്വം. സ്വന്തം അധ്വാനം കൊണ്ട് ജീവിതത്തില്‍ ഇത് വരെ എത്തി. അന്ന് ആ റൂമില്‍ താമസിച്ചിരുന്ന എട്ടു പേരില്‍ ഞങ്ങള്‍ മാത്രമാണ് ഇപ്പോളും തമ്മില്‍ കാണുന്നത്. പത്തു വര്‍ഷങ്ങള്‍ പിന്നിട്ട ഞങ്ങളുടെ സൌഹൃദത്തിന് കാലം സാക്ഷി.

കഥയ മമ കഥയ മമ കഥകളതിസാദരം...
കഥകളതിസാദരം...
പലകോടി ജന്‍മങ്ങള്‍ കുമിളകളായുതിര്‍ന്നുടയും
കഥാസരിത്‌സാഗരസീമയില്‍,
കഥകളാകുന്നു നാ,മറിവീലയെങ്കിലും
അഥവാ തിരിച്ചറിഞ്ഞെന്നാലുമറിയുമിയുള്‍കഥ
കഥകളാല്‍ നീഭൃതമീ പ്രകൃതിയും..


Saturday, September 28, 2013

മണികണ്ഠ ചരിതം ഒന്നാം ഭാഗം !!

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ദുബായില്‍ വിസിറ്റ് വിസയില്‍ വന്ന സമയം. അന്ന് ഞാന്‍ സുഹൈറിന്‍റെ കൂടെയാണ് താമസം. അന്ന് ഞങ്ങള്‍ ഇങ്ങനെ തട്ടിയും മുട്ടിയും പോകുമ്പോളാണ് ഒരു ദിവസം സുഹൈറിന്‍റെ കുഞ്ഞുപ്പ ആഷിക് അയാളുടെ മണികണ്ഠന്‍ എന്ന ഒരു സുഹൃത്തുമായി ഞങ്ങളുടെ വില്ലയില്‍ വന്നത്. നല്ല രീതിയില്‍ ഡ്രസ്സ്‌ ഒക്കെ ചെയ്തു, ഷര്‍ട്ട്‌ ഒക്കെ ഇന്‍സൈഡ് ചെയ്ത് കണ്ണടയും വെച്ച് കട്ടിമീശയുള്ള ഒരു ചെറുപ്പക്കാരന്‍. ഈ മണികണ്ഠന്‍ അങ്ങോരുടെ നാട്ടുകാരനും അയല്‍ക്കാരനുമാണ്. ഇപ്പോള്‍ വിസിറ്റ് വിസയില്‍ വന്നിരിക്കുന്ന ഇയാളെ കുറച്ചു കാലം ഞങ്ങളുടെ റൂമില്‍ താമസിപ്പിക്കണം. അന്ന് ഞങ്ങളുടെ റൂമില്‍ ഒരു ബെഡ് സ്പേസ് ഉണ്ട്. അതറിഞ്ഞിട്ടാണ് അവരുടെ വരവ്. അത്ര ദിവസം അയാള്‍ ഷാര്‍ജയില്‍ ആഷികിന്‍റെ ഫാമിലിയുടെ കൂടെയായിരുന്നു താമസം. റൂമൊക്കെ കണ്ട ശേഷം അവര്‍ മടങ്ങി പോയി. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു മണികണ്ഠന്‍ ഒരു രാത്രി തന്‍റെ പെട്ടിയുമായി ഞങ്ങളുടെ റൂമില്‍ വന്നു. അയാള്‍ക്ക്‌ ബെഡ് ഒക്കെ കാണിച്ചു കൊടുത്ത് ഞാനും സുഹൈറും കൂടെ റൂമിന്‍റെ പുറത്തുള്ള ഒരു ബഞ്ചില്‍ ചെന്നിരുന്ന് സംസാരിക്കുന്നു. അപ്പോള്‍ മണികണ്ഠന്‍ ഒരു കള്ളിമുണ്ട് ഒക്കെയുടുത്ത് മടക്കി കുത്തി ഞങ്ങളുടെ അടുത്തേക്ക്‌ വന്നു.

മണികണ്ഠന്‍ : എനിക്കങ്ങോട്ട് വരാമല്ലോ അല്ലെ?

ഞാന്‍ : അതിനെന്താ പോന്നോളൂ..

പുള്ളി വന്നു ഞങ്ങടെ അടുത്ത് ഇരുന്നു. ഞങ്ങളെ പരിചയപ്പെട്ടു. പിന്നെ അയാളെ കുറിച്ച് സംസാരിച്ചു. നാട്ടില്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ആയിരുന്നു. പിന്നെ സ്വന്തമായി ഒരു ലോറി വാങ്ങി. അതില്‍ കുറച്ചു നഷ്ട്ടം വന്നു. അതിന്‍റെ ബാധ്യത തീര്‍ക്കാനും, പെങ്ങളെ കെട്ടിച്ച വകയില്‍ ബാക്കി ഉണ്ടായിരുന്ന കുറച്ചു കടം വീട്ടാനുമാണ് ദുബായിലേക്ക് വന്നത്. അതും സ്വന്തം കാശ് കൊടുത്ത് എടുത്ത വിസിറ്റ് വിസയില്‍ തന്നെ. തന്‍റെ ചിലവിനുള്ള പണവും കരുതിയിട്ടുണ്ട്. ആരെയും ബുദ്ധിമുട്ടിക്കരുത് എന്നാണ് തന്‍റെ ആഗ്രഹം എന്നൊക്കെ പറഞ്ഞു. പിന്നെ എല്ലാ കടങ്ങളും തീര്‍ത്ത ശേഷം നല്ലൊരു വീട് വെക്കണം,പിന്നെ കല്യാണം. അതൊക്കെയാണ് തന്‍റെ സ്വപ്നം എന്നും പറഞ്ഞു. എന്തെങ്കിലും തരക്കേടില്ലാത്ത ജോലി കിട്ടിയാല്‍ മതി എന്നാണ് പുള്ളിയുടെ നിലപാട്.

എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം ഞങ്ങളോട് ഒരു ചോദ്യം : "അല്ലാ, ഇവിടത്തെ ഫുഡിന്‍റെ കാര്യങ്ങള്‍ എങ്ങനെ? ഞാന്‍ കാലത്ത് ഏഴു മണി ആകുമ്പോള്‍ ഉണരും. അപ്പോളേക്കും ചായ റെഡി ആകുമല്ലോ അല്ലെ? "

ഞാനും സുഹൈറും മുഖത്തോട് മുഖം നോക്കി. എന്നിട്ട് ആളോട് പറഞ്ഞു : ഇവിടെ വെപ്പും കുടിയൊന്നുമില്ല, ഞങ്ങള്‍ എല്ലാം ഹോട്ടലില്‍ നിന്നാണ് കഴിക്കാറ്. അകത്തൊരു കിച്ചന്‍ ഉണ്ട്. പാത്രങ്ങളും ഉണ്ട്. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ വല്ലതും വെച്ചുണ്ടാക്കി കഴിക്കാം.

മണികണ്ഠന്‍ : അയ്യോ, അങ്ങനെയാണോ? ഷാര്‍ജയില്‍ ആയിരുന്നപ്പോള്‍ കാലത്ത്‌ 8 മണി ആകുമ്പോള്‍ ബ്രേക്ക്‌ഫാസ്റ്റ് കിട്ടാറുണ്ട്.

ഞാന്‍ : അത് ഫാമിലി റൂം അല്ലെ, അത് പോലാണോ ഇവിടെ?

മണികണ്ഠന്‍ : ഓക്കേ, എന്തായാലും നമുക്ക്‌ നോക്കാം..

കുറച്ചു കഴിഞ്ഞു ഞങ്ങള്‍ നോക്കുമ്പോ മണികണ്ഠന്‍ പുറത്തു റോഡിലിരുന്ന് മൂത്രമൊഴിക്കുന്നു.ഞങ്ങള്‍ ഞെട്ടലോടെ അയാളെ വിളിച്ചു "ചേട്ടാ, അവിടെ ഇരുന്നു മൂത്രമൊഴിക്കല്ലേ, പോലീസ് കണ്ടാല്‍ ഫൈന്‍ കിട്ടും"

മണികണ്ഠന്‍ : പോലീസ് കണ്ടാലല്ലെ?

ഞങ്ങള്‍ : അപ്പൊ അകത്ത് ഒഴിച്ചൂടെ?

മണികണ്ഠന്‍ : ഇതൊരു സുഖാടോ..( കണ്ണടച്ച് കൊണ്ട് വല്ലാത്തൊരു നിര്‍വൃതിയോടെ )

ഞങ്ങള്‍ അന്തം വിട്ടു നോക്കി നില്‍ക്കുമ്പോള്‍ മണികണ്ഠന്‍ കൂളായി റൂമിലേക്ക്‌ കയറി പോയി. ഇത് നമുക്ക് പണിയാകും എന്ന് സുഹൈര്‍ എന്നോട് പറഞ്ഞു. അങ്ങനെ അന്ന് ഞങ്ങള്‍ കിടന്നുറങ്ങി. പിറ്റേ ദിവസം കാലത്ത്‌ എന്നെ ഒരാള്‍ തട്ടി വിളിച്ചു. നോക്കുമ്പോള്‍ മണികണ്ഠന്‍..കയ്യില്‍ ഒരു ഗ്ലാസ്‌ ചായയും ഉണ്ട്.

"എന്തൊരു ഉറക്കാത്? എണീറ്റെ, എന്നിട്ട് ദാ ഈ ചായ അങ്ങട്ട് കുടിച്ചേ..

ഉറക്കം പോയതില്‍ ദേഷ്യം വന്നെങ്കിലും കാലത്ത്‌ തന്നെ ഒരു ചൂട് ചായ കിട്ടിയത് കൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല. കിച്ചനില്‍ ഉണ്ടായിരുന്ന ചായപ്പൊടിയും പഞ്ചസാരയും വെച്ച് പുള്ളി ഉണ്ടാക്കിയതാണ്. അയാള്‍ അത് പോലെ തന്നെ സുഹൈറിനെയും വിളിച്ചുണര്‍ത്തി ചായ കൊടുക്കുന്നത് കണ്ടു. സുഹൈര്‍ ഒന്നും മനസ്സിലാകാതെ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ രണ്ടു പേരും ആ ചായ കുടിച്ചു. നല്ല കടുപ്പമുള്ള ഒന്നാന്തരം ചായ. പിന്നീടുള്ള കുറച്ചു ദിവസങ്ങളില്‍ അത് പതിവായി. ഫുഡ്‌ ഒക്കെ എല്ലാവരും പുറത്തു നിന്ന് തന്നെ കഴിച്ചു. ഒടുവില്‍ ഒരു നാള്‍ ചായപ്പൊടി തീര്‍ന്നു. അതോടെ ആ ചായകുടിയും മുട്ടി. ഇടയ്ക്കു മെസ്സ് ഒന്ന് ശരിയാക്കി എടുക്കാന്‍ പുള്ളി മുന്‍കൈ എടുത്ത് ശ്രമിച്ചെങ്കിലും ആര്‍ക്കും താല്‍പ്പര്യം ഇല്ലാത്തതു കൊണ്ട് അത് നടന്നില്ല.

ഇതിനിടയില്‍ മണികണ്ഠന്‍ പല സ്ഥലത്ത് ജോലി അന്വേഷണത്തിനായി പോയി. ഒന്നും ശരിയായില്ല. ഹിന്ദി അറിയാത്തത് കൊണ്ടാണ് തനിക്ക്‌ ജോലി ഒന്നും കിട്ടാത്തത് എന്ന് കക്ഷിക്ക് മനസ്സിലായി. തന്നോട് ഹിന്ദിയില്‍ മാത്രം സംസാരിച്ചാല്‍ മതിയെന്നും തനിക്ക്‌ ആ ഭാഷ പഠിക്കണം എന്നും മണികണ്ഠന്‍ റൂമില്‍ ഉള്ളവരോട് ശട്ടം കെട്ടി. അങ്ങനെ അയാള്‍ ഞങ്ങളോട് മുറി ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. ഇടയ്ക്കു വാക്കുകള്‍ കിട്ടാതെ അയാള്‍ തപ്പി തടഞ്ഞപ്പോള്‍ ഞങ്ങള്‍ സഹായിച്ചു. അയാള്‍ ഓരോ വാക്കുകള്‍ സ്ഥാനം തെറ്റി പറയുമ്പോള്‍ റൂമില്‍ പൊട്ടിച്ചിരിയാകും.ചില ദിവസങ്ങളില്‍ റൂമില്‍ ഞാനും പുള്ളിയും മാത്രമാകും. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും പണിയില്ലല്ലോ. അപ്പോള്‍ കക്ഷി നാട്ടില്‍ അടിച്ചു പൊളിച്ചു നടന്നിരുന്ന വീരകഥകള്‍ പറയും. എന്‍റെ വിശേഷങ്ങള്‍ ഞാനും പങ്കു വെക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. മെല്ലെ മെല്ലെ ദിവസങ്ങള്‍ കഴിഞ്ഞു പോയി. രണ്ടു മാസം കഴിഞ്ഞപ്പോള്‍ മണികണ്ഠന്‍റെ കയ്യിലുണ്ടായിരുന്ന കാശൊക്കെ കഴിഞ്ഞു തുടങ്ങി. പക്ഷെ പുള്ളി ആരോടും കാശൊന്നും കടം ചോദിച്ചില്ല, ഇടയ്ക്ക് ഒറ്റക്കിരുന്ന് പറയും എന്നല്ലാതെ.

അങ്ങനെ റൂമില്‍ ഞാന്‍ തനിച്ചായ ഒരു ദിവസം. സുഹൈര്‍ ജോലിക്കും, മണികണ്ഠന്‍ ജോലി അന്വേഷണത്തിനും പോയിരിക്കുന്നു. ഉച്ചക്ക് ഞാന്‍ റൂമില്‍ ഉള്ള ചില്ലറ പെറുക്കിക്കൂട്ടി അടുത്തൊരു ഹോട്ടലില്‍ പോയി. അന്ന് ഊണിനു 6 ദിര്‍ഹംസും പോറോട്ടക്ക് 50 ഫില്‍സുമാണ് വില. ഞാന്‍ അവിടെയിരുന്നു ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മണികണ്ഠന്‍ അങ്ങോട്ട്‌ കയറി വന്നു. പുള്ളി എന്നെ വിഷ് ചെയ്ത ശേഷം അടുത്തുള്ള ഒരു സീറ്റില്‍ ചെന്നിരുന്നു. വെയ്റ്റര്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നു.

വെയിറ്റര്‍ : ഇവിടെ എന്താ വേണ്ടത്‌? ചോറ്? ബിരിയാണി? നെയ്ച്ചോര്‍?

മണികണ്ഠന്‍ : 2 പൊറോട്ട മതി

വെയിറ്റര്‍ : വേറെന്താ വേണ്ടേ? ചിക്കന്‍ കടായി, മട്ടണ്‍ മസാല, ബീഫ്‌ ഫ്രൈ?

മണികണ്ഠന്‍ : (ശബ്ദം താഴ്ത്തി കൊണ്ട് ): കുറച്ചു ചാറ് മതി.

വെയിറ്റര്‍ : എന്ത്..?

മണികണ്ഠന്‍ : അല്ല, കുറച്ചു കറി..

വെയിറ്റര്‍ : അങ്ങനൊന്നും ഇവിടെ കിട്ടില്ല ഭായ്, ഇത് നമ്മടെ നാടല്ല.. (ചിരിക്കുന്നു)

മണികണ്ഠന്‍ : എന്നാല്‍ ഒരു ചായ എടുത്താല്‍ മതി

വെയിറ്റര്‍ പോയപ്പോള്‍ വല്ലാത്തൊരു മുഖത്തോടെ മണികണ്ഠന്‍ എന്നെ നോക്കി. ഞാന്‍ കഴിച്ചിരുന്ന ചോറ് തൊണ്ടയില്‍ കുടുങ്ങിയ പോലെ ആയി പോയി. എന്തെങ്കിലും വാങ്ങി കൊടുക്കാന്‍ എന്‍റെ കയ്യിലും പത്തു പൈസ ഇല്ലാത്ത സമയം. പൊറോട്ടയും ചായയും വന്നപ്പോള്‍ ആവേശത്തോടെ മണികണ്ഠന്‍ അത് കഴിച്ചു. ഞാന്‍ ഈ കാര്യം സുഹൈറിനോട് മാത്രം പറഞ്ഞു. കേട്ടപ്പോള്‍ അവനും വിഷമമായി. പുള്ളിക്ക് എങ്ങനെയെങ്കിലും ഒരു ജോലി ശരിയാക്കണം എന്ന് ഞങ്ങള്‍ വിചാരിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു പോയി. ഇടയ്ക്കു ഞാന്‍ കഫേയില്‍ പോയി വരുമ്പോള്‍ എന്താണ് ഇന്‍റര്‍നെറ്റ്‌, ഇമെയില്‍ എന്നുമൊക്കെ മണികണ്ഠന്‍ ചോദിച്ച് മനസ്സിലാക്കുമായിരുന്നു. അങ്ങനെയിരിക്കെ മണികണ്ഠന് ഷാര്‍ജയില്‍ ആളുടെ സുഹൃത്ത് ആഷികിന്‍റെ കമ്പനിയില്‍ തന്നെ ഒരു ജോലി ശരിയായി. നല്ല വെയിലത്ത് നിന്ന് വണ്ടിക്ക് സ്റ്റിക്കര്‍ ഒട്ടിക്കലാണ് പണി, അതും 30 ദിര്‍ഹം ദിവസ കൂലിക്ക്. വിസ തീരാറായത് കൊണ്ടും, കയ്യില്‍ കാശില്ലാത്തത് കൊണ്ടും മണികണ്ഠന്‍ അത് ഏറ്റെടുത്തു. പോകണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. അങ്ങനെ ഒരു ദിവസം അയാളെ വിളിക്കാന്‍ ആഷിക്ക് വന്നു. അങ്ങനെ മണികണ്ഠന്‍ പെട്ടിയൊക്കെ എടുത്തു ആ വണ്ടിയില്‍ വെച്ചു. എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക്‌ വന്നു.

മണികണ്ഠന്‍ :എന്നാ ഞാന്‍ പോട്ടെ?

ഞങ്ങള്‍ : ശരി, എന്നാ പോയിട്ട് വാ..

മണികണ്ഠന്‍ : : ചെന്ന് നോക്കട്ടെ, തീരെ ശരിയായില്ലെങ്കില്‍ ഞാന്‍ ഇങ്ങോട്ട് തന്നെ തിരിച്ചു വരും. എന്‍റെ ബെഡ് കുറച്ചു ദിവസം കഴിഞ്ഞു വേറെ ആര്‍ക്കെങ്കിലും കൊടുത്താല്‍ മതിട്ടാ..

ഞങ്ങള്‍ : ആയിക്കോട്ടെ..

മണികണ്ഠന്‍ :എന്നാ ശരി..ഇറങ്ങട്ടെ..

അങ്ങനെ മണികണ്ഠന്‍ ആ കാറില്‍ കയറി ഷാര്‍ജയിലേക്ക് പോയി. വില്ലയുടെ വാതിലില്‍ നിന്ന് ഞങ്ങള്‍ അയാളെ യാത്രയാക്കി. അവരുടെ ആ നീല കളറുള്ള കാര്‍ ആ തിരിവ് കടന്നു പോകുന്ന വരെ ഞങ്ങള്‍ അതും നോക്കി നിന്നു.

(തുടരും...)

ഒരു പാവം കള്ളന്‍ !!



നാട്ടില്‍ ഉണ്ടായിരുന്ന സമയത്ത് വൈകീട്ട് ഞാന്‍ അവിടെ ഒരു ബൂത്തില്‍ ഇരിക്കാറുണ്ടായിരുന്നു. രാത്രി ഒരു 10 മണി വരെ ഇരിക്കാറുണ്ട്. വല്ല ISD Calls ഉണ്ടെങ്കില്‍ മാത്രം ചില ദിവസം രാവിലെ പോകും. ഒരിക്കല്‍ രാത്രി സാധാരണ പോലെ രാത്രി ബൂത്ത്‌ പൂട്ടി ഞാന്‍ വീട്ടിലേക്കു വന്നു കിടന്നുറങ്ങി. പതിവില്ലാതെ കാലത്ത് 6 മണിക്ക് ബൂത്തിന്റെ മുതലാളി ബഷീര്‍ക്ക വീട്ടിലേക്കു വിളിച്ചു. ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. എന്റെ ഉമ്മ ഫോണ്‍ എടുത്തു എനിക്ക് തന്നു.

ബഷീര്‍ക്ക : എന്താ സിറാജെ, കാലത്ത്‌ ബൂത്ത്‌ തുറന്നിട്ട്അടക്കാന്‍ മറന്നോ?

ഞാന്‍ : ങ്ങേ? ഞാന്‍ അതിനു ഇന്ന് ബൂത്ത്‌ തുറന്നില്ലല്ലോ?

ബഷീര്‍ക്ക : ആണോ? പക്ഷെ ബൂത്ത്‌ തുറന്നു കിടക്കുന്നു എന്ന് പറഞ്ഞു അടുത്തുള്ള കടക്കാരന്‍ എന്നെ വിളിച്ചിരുന്നു. നീ ഒന്ന് ചെന്ന് നോക്കിക്കേ..

അങ്ങനെ ഞാന്‍ എന്റെ ചാടാക്ക് സൈക്കിള്‍ എടുത്തു വേഗം ബൂത്തിലേക്ക് പോയി. ചെന്നപ്പോള്‍ ബൂത്ത്‌ തുറന്നു കിടക്കുന്നു. അവിടെ ചിലരൊക്കെ കൂടി നില്‍ക്കുന്നുണ്ട്. ഇതെന്താപ്പോ കഥ എന്ന് വിചാരിച്ചു ഞാന്‍ അകത്തു കയറി. സംഭവം അകത്തു ആരോ കയറി ഇറങ്ങിയിട്ടുണ്ട്.

ഏതോ കള്ളന്‍ ആയിരിക്കണം, എങ്കില്‍ അകത്തു വെച്ച കാശ് പോയിട്ടുണ്ടാകും എന്ന് ഞാന്‍ കരുതി. വലിപ്പ് തുറന്നപ്പോള്‍ തലേ ദിവസം ഞാന്‍ എണ്ണി വെച്ച് പോയ 14 രൂപയുടെ ചില്ലറ പൈസകള്‍ കാണാനില്ല, അതിന്റെ കൂടെ വെച്ച 320 രൂപയുടെ നോട്ടുകള്‍ എടുത്തിട്ടില്ല. പിന്നെ മേശയിലൊരു മെഴുക് തിരി കത്തിച്ചു വെച്ചത് ഉരുകി തീര്‍ന്നിട്ടുമുണ്ട്.കോള്‍സ് ഒന്നും വിളിച്ചിട്ടില്ല.

പുറത്തു കൂടി നില്‍ക്കുന്നവര്‍ ആകാംഷയോടെ എന്നോട് ചോദിച്ചു " എന്താ വല്ലതും പോയോ?

ഞാന്‍ പറഞ്ഞു " ഒരു 14 രൂപയുടെ ചില്ലറ പോയി, വേറൊന്നും പോയിട്ടില്ല."

" ആ എങ്കില്‍ സാരമില്ല, വല്ല പാവങ്ങളും ബസ്‌ കാശ് എടുത്തതാകും എന്ന് പറഞ്ഞു അവര്‍ എല്ലാരും പിരിഞ്ഞു പോയി.

ഞാന്‍ ഒരു തെളിവിനായി സേതുരാമയ്യരെ പോലെ അവിടെ തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. അര്‍ദ്ധ രാത്രി ഈ മെഴുകുതിരിയും കത്തിച്ചു വെച്ച് ആ ചില്ലറ പൈസയും എടുത്തു കൊണ്ട് പോയവന്‍ ആരടാ എന്നോര്‍ത്ത് കുറച്ചു നേരം ഞാന്‍ അവിടെ ഇരുന്നു. പിന്നെ ബൂത്ത്‌ പൂട്ടി അപ്പുറത്തെ ചായക്കടയില്‍ പോയി ഒരു ചായ കുടിച്ചു വീടിലേക്ക് പോന്നു.

പിന്നെ ഇതെല്ലം ഇപ്പൊ നിങ്ങളോട് പറയാന്‍ കാരണം...Just for Horror...വെറുതെ ഒരു തമാശക്ക്...

NB: ആ കാശ് സത്യമായും ഞാന്‍ എടുത്തിട്ടില്ല, ഞാന്‍ അത്തരക്കാരനല്ല :D

Wednesday, September 25, 2013

പ്രവാസിയുടെ സിനിമ മോഹങ്ങള്‍ !!



മനസ്സ് കൊണ്ട് ഇഷ്ട്ടമില്ലെങ്കിലും അന്യ ദേശത്ത് കഴിയുന്നവരാണ് മിക്ക പ്രവാസികളും. പ്രവാസികളുടെ പ്രശ്നങ്ങളും ദുഖങ്ങളും നമ്മള്‍ ഒരു പാട് കേട്ടിട്ടുള്ളതാണ്. പക്ഷെ പ്രവാസികളുടെ സിനിമ ആസ്വാദനത്തെ കുറിച്ച് അധികം ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല. നാട്ടില്‍ നിന്നും വിദേശത്ത് എത്തുമ്പോള്‍ നഷ്ട്ട്ടപ്പെടുന്ന പല ഇഷ്ട്ടങ്ങളില്‍ ചിലര്‍ക്കെങ്കിലും സിനിമയും ഉള്‍പ്പെടും. അതിനു പ്രധാന കാരണം സിനിമ പ്രധാന വിനോദ ഉപാധിയായ ഒരു രാജ്യത്തു നിന്നാണ് നമ്മള്‍ വരുന്നത് എന്നുള്ളതാണ്. ചെറുപ്പം മുതല്‍ക്കെ സിനിമ അവനെ അത്ര മാത്രം സ്വാധീനിക്കുന്നുണ്ട്. മറ്റുള്ള ഏതു രാജ്യക്കാരേക്കാളും സിനിമ ആസ്വദിക്കുന്നത് ഒരു പക്ഷെ ഇന്ത്യക്കാരായിരിക്കണം. ഒരു സാധാരണ മലയാളി പ്രേക്ഷകന്റെ മനസ്സോടെ ആലോചിക്കുമ്പോള്‍ തോന്നുന്ന കുറച്ചു കാര്യങ്ങള്‍ പറയാം.

ദുബായ് ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും സിനിമ ഉണ്ട്.പക്ഷെ ഉയര്‍ന്ന ടിക്കറ്റ്‌ റേറ്റ് കാരണം പലരും ഇവിടെ തിയറ്ററില്‍ പോയി സിനിമ കാണാറില്ല. 25 ദിര്‍ഹം മുതല്‍ 40 ദിര്‍ഹം വരെയുള്ള നിരക്കുകളാണ് ഇപ്പോള്‍ ഇവിടെ നിലവിലുള്ളത്. ഇപ്പോളത്തെ ഇന്ത്യന്‍ റുപീയുടെ നിരക്ക് വെച്ച് നോക്കിയാല്‍ ഒരു സിനിമ കാണാന്‍ 450 രൂപ മുതല്‍ 720 രൂപ. കാര്യം ഇതൊക്കെ ആണെങ്കിലും നല്ലൊരു സിനിമ ഇറങ്ങിയാല്‍ അവധി ദിവസങ്ങളില്‍ ഇവിടെ തിയറ്റര്‍ ഫുള്‍ ആകാറുണ്ട്. എന്നാല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സിനിമ കാണാന്‍ ചെന്നാല്‍ പലപ്പോഴും പത്തില്‍ താഴെ മാത്രം പേര്‍ ഇരുന്നു സിനിമ കാണേണ്ടിയും വരാറുണ്ട്, അത് നമ്മുടെ സിനിമാ ആസ്വാദനത്തെ തന്നെ ബാധിക്കും. ഒരു മലയാളം സിനിമയുടെ സിഡി ഇവിടെ കിട്ടണം എങ്കില്‍ 15 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ കൊടുക്കണം,DVD ആണെങ്കില്‍ അത് 30 വരെ പോകും, അതായതു 360/- അല്ലെങ്കില്‍ 540/- ഇന്ത്യന്‍ രൂപ. എന്നിട്ടും ഇതെല്ലാം വാങ്ങുന്നവര്‍ ഉണ്ട്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ആ തുക കൂടെ ചേര്‍ത്ത് നാട്ടിലേക്ക്‌ അയക്കാം എന്നെ അവന്‍ കരുതൂ. നാട്ടിലെ പോലെ വീഡിയോ കടകള്‍ അധികം ഇല്ലാത്തതു കൊണ്ട് 5 ദിര്‍ഹംസ് കൊടുത്താല്‍ കിട്ടുന്ന വ്യാജ സിഡികളാണ് അവരുടെ ഏക ആശ്രയം.നിയമപരമായി തെറ്റാണെങ്കിലും സാമ്പത്തികം എന്ന വലിയ പ്രശ്നത്തിന്റെ മുന്നില്‍ ആ തെറ്റ് അവനു ശരിയാകുന്നു എന്നതാണ് സത്യം.



നാട്ടില്‍ ഇറങ്ങുന്ന ഓരോ മലയാള സിനിമയും ഗള്‍ഫില്‍ എത്താന്‍ ചുരുങ്ങിയത് രണ്ടു ആഴ്ച മുതല്‍ ഒരു മാസം വരെ സമയം എടുക്കും. ഫേസ് ബുക്കിലൂടെയും മറ്റു സൈറ്റുകളിലൂടെയും ഓരോ സിനിമയെ കുറിച്ചും അറിഞ്ഞ ഒരു സിനിമാ പ്രേമിക്കു അവന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കാണാന്‍ ഒരു പാട് നാള്‍ കാത്തിരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നാട്ടില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടികൊണ്ടിരിക്കുന്ന പ്രിത്വിരാജിന്റെ മെമ്മറീസ് 50 ദിവസം ആകാറായിട്ടും ഇത് വരെ ഇവിടെ ഇറങ്ങിയിട്ടില്ല. എന്നാല്‍ തമിള്‍-- ഹിന്ദി സിനിമകളാകട്ടെ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പേ ഇവിടെ റിലീസ് ചെയ്യുന്നു.ആ സിനിമകള്‍ എല്ലാം തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് നല്ല കളക്ഷന്‍ നേടുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പ്‌ ഇവിടെ ഇറങ്ങിയത് ഓര്‍ക്കുന്നു. വളരെ ആവേശത്തോടെയാണ് എല്ലാവരും ആ സിനിമ കാണാന്‍ പോയത്.പക്ഷെ അതിനു ശേഷം ഒരു മലയാള സിനിമയും അങ്ങനെ റിലീസ് ചെയ്തിട്ടില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ പോലും, നാട്ടില്‍ ഇറങ്ങി അടുത്ത ആഴ്ച എങ്കിലും ഇവിടെ റിലീസ് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു പാട് സിനിമ പ്രേമികള്‍ക്ക് അതൊരു സന്തോഷ വാര്‍ത്ത ആയിരിക്കും. സ്വന്തം നാട്ടിലെ സിനിമയുടെ പോസ്ററുകള്‍ കാണുമ്പോള്‍, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും,നാട്ടിലെ ലൊക്കേഷനുകളും വെള്ളിത്തിരയില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം ഒന്ന് വേറെയാണ്.

നാട്ടില്‍ ഉള്ള സമയത്ത് ഒരു സിനിമയും വിടാതെ കണ്ടു നടന്ന സിനിമ പ്രേമികള്‍ പലരും ഗള്‍ഫ്‌ രാജ്യത്തു ചെന്നാല്‍ ഒരു സിനിമ പോലും കാണാതെയാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. അതിനു ഒരു കാരണം ഇവിടത്തെ ജീവിത തിരക്കാണ്. ആകെ കിട്ടുന്ന ഒരു അവധി ദിവസം ഉറങ്ങി തീര്‍ക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. വേറെ ഒരു കാരണം നാട്ടിലെ ആ ഒരു സിനിമ അനുഭവം ഇവിടെ കിട്ടുന്നില്ല എന്നതാണ്. നാട്ടിലെ പോലെ ഒരു ഓളവും ബഹളവും ഇല്ലാതെ സിനിമ കാണാന്‍ അവരില്‍ പലര്‍ക്കും താല്പര്യം കാണില്ല. അത് പോലെ തന്നെ നാട്ടില്‍ അധികം സിനിമകള്‍ കാണാതിരുന്ന പലരും ഇവിടെ വരുമ്പോള്‍ കിട്ടുന്ന ഒഴിവു സമയം തള്ളി നീക്കാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് സിനിമയെ മാത്രം ആശ്രയിക്കുന്ന കാഴ്ചയും കാണാം. ഇവരില്‍ തന്നെ ചിലര്‍ തിയറ്ററില്‍ തന്നെ പോയി സിനിമ കാണുന്നു, അല്ലാത്തവര്‍ സ്വന്തം ലാപ്ടോപില്‍ അഭയം പ്രാപിച്ചു തന്റെ ബെഡില്‍ തന്നെ ഇരുന്നും കിടന്നും സിനിമ കാണുന്നത് ഇവിടത്തെ ഓരോ ബാച്ചിലര്‍ റൂമിലെയും നിത്യകാഴ്ചയാണ്. ഇന്റര്‍നെറ്റില്‍ ഇറങ്ങുന്ന ഓരോ സിനിമകളും അവന്‍ അങ്ങിനെ കണ്ടു തീര്‍ക്കുന്നു. അവന്റെ ലോകം അവനിലേക്ക്‌ മാത്രമായി ചുരുങ്ങി ചുരുങ്ങി വരുന്നു. പ്രവാസിയായ ഒരു സിനിമാപ്രേമിക്ക് ഓരോ സിനിമയും ഓരോ ഓര്‍മ്മകളാണ്.കഴിഞ്ഞ കാലത്തിന്റെ,നഷ്ട്ടമായ സൌഹൃദത്തിന്റെ,പ്രണയത്തിന്റെ, തന്റെ കോളേജ് കാലത്തിന്റെ അങ്ങനെ ഓരോരുത്തര്‍ക്കും അവരുടെതായ ഓര്‍മ്മകള്‍ കാണും. ചാനലുകളില്‍ പഴയ സിനിമകള്‍ കാണുമ്പോള്‍ നാട്ടില്‍ നിന്ന് കൂട്ടുകാരുടെ കൂടെ ആരവത്തോടെ ആ സിനിമകള്‍ കണ്ട അനുഭവം ഓര്‍ത്തു പോകും. അതിലെ പഴയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ എങ്കിലും മനസ്സ് കൊണ്ട് ഒന്ന് പുറകിലേക്ക് പോകാത്തവര്‍ ചുരുക്കമായിരിക്കും.ആ ഓര്‍മ്മകള്‍ സുഖമുള്ള ഒരു നോവാണ്.

ഇവരെ കൂടാതെ മനസ്സില്‍ സിനിമാ മോഹവുമായി കഴിയുന്ന എത്രയോ പ്രവാസികളുണ്ട്. തിരക്കഥ എഴുതാനും,പാടാനും, അഭിനയിക്കാനും, സംവിധാനം ചെയ്യാനുമുള്ള ആഗ്രഹങ്ങളുമായി കഴിയുന്ന കുറെ പേര്‍ ഇവിടെ കഴിയുന്നുണ്ട്. കുടുംബം, ജീവിതം,പണം എന്നീ കാര്യങ്ങള്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്വപ്നങ്ങളുടെ പിറകെ പോകാന്‍ സമയം? സ്വന്തം ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു എത്രയോ പേര്‍ ഈ മറുനാട്ടില്‍ എന്തൊക്കെ ജോലികള്‍ ചെയ്തു ജീവിക്കുന്നുണ്ടാകും? വര്‍ഷങ്ങള്‍ പോയതറിയാതെ ഇവിടെ ജീവിച്ചു ജീവിച്ചു ഒടുവില്‍ തിരിച്ചു നാട്ടില്‍ ചെല്ലുമ്പോളെക്കും എല്ലാം വൈകി പോയി എന്ന് അവന്‍ തിരിച്ചറിയുന്നു.അപൂര്‍വം ചിലര്‍ ഈ പ്രവാസം വേണ്ടെന്നു വെച്ച് നാട്ടിലേക്ക്‌ പോയി തന്റെ ലക്‌ഷ്യം നേടുന്നു, മറ്റു ചിലര്‍ കിട്ടിയ ജോലി ചെയ്തു സ്വപ്നങ്ങളെ എല്ലാം മറന്നു ഇവിടെ തന്നെ കഴിഞ്ഞു കൂടുന്നു.ഓരോ പ്രശ്നങ്ങള്‍ തീര്‍ത്തു നാട്ടിലേക്ക് വരാന്‍ ഒരുങ്ങുമ്പോളും അടുത്ത പ്രശ്നം വന്നു ചേരുന്നു. ജീവിതത്തില്‍ ആകാന്‍ ആഗ്രഹിച്ചതൊന്നും ആകാന്‍ കഴിയാതെ,മോഹങ്ങള്‍ എല്ലാം മണ്ണിട്ട്‌ മൂടി ഈ മരുഭൂവില്‍ ജീവിച്ചു തീര്‍ക്കുന്നു. പ്രവാസം ഒരു കുരുക്കാണ്,അഴിക്കും തോറും മുറുകുന്ന ഒരു കുരുക്ക്!!

Wednesday, September 18, 2013

ജില്ല അണിയറയില്‍ ഒരുങ്ങുമ്പോള്‍ !!

കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെല്ലാം ഒരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു, ചിത്രീകരണം തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം, റിലീസിന് മുന്‍പ്‌ തന്നെ കോടികളുടെ ബിസിനസ്‌ നടന്ന ഒരു ചിത്രം. സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം, അതെ..ഞാന്‍ പറയുന്നത് മോഹന്‍ലാല്‍ വിജയ്‌ ടീം ഒന്നിക്കുന്ന ജില്ല എന്ന പുതിയ തമിഴ്‌ ചിത്രത്തെ കുറിച്ചാണ്.



മോഹന്‍ലാല്‍ ഒരു തമിഴ്‌ ചിത്രം ചെയ്യുന്നു എന്ന് പറയുന്നത് പുതിയൊരു വാര്‍ത്ത‍ അല്ല, ഇതിനു മുന്‍പും പ്രകാശ്‌രാജ്, കമല്‍ഹാസന്‍,എന്നീ പ്രമുഖരുടെ കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാസര്‍ സംവിധാനം ചെയ്ത പോപ്‌കോണ്‍,മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍,കമല്‍ ഹസ്സന്റെ കൂടെ ചെയ്ത "ഉന്നൈ പോല്‍ ഒരുവന്‍" എന്നീ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് അദ്ധേഹത്തിനു ഒരു പാട് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആയ ഇളയ ദളപതി വിജയോടൊപ്പം, ആദ്യമായാണ് ലാല്‍ ഒരു ചിത്രം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ട്‌ പുറത്തു വന്നപ്പോള്‍ തന്നെ മോഹന്‍ലാലിന്‍റെ ആരാധകര്‍ ആവേശത്തിലായി.മോഹന്‍ലാലിന്‍റെ കഥാപാത്രം എന്താകും എന്നറിയാനുള്ള ആകാംഷ ആയിരുന്നു എല്ലാവര്ക്കും. തൂവെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞു താടിയും വെച്ച്, മീശയും പിരിച്ചുള്ള ലാലിന്‍റെ ആദ്യത്തെ ചിത്രം പുറത്തു വന്നതോടെ ആരാധകര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആരാധകര്‍ തന്നെ ഡിസൈന്‍ ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ പലയിടത്തും നിരന്നു തുടങ്ങി. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പഞ്ച് ഡയലോഗ് ഇപ്പോള്‍ തന്നെ ഫേസ് ബുക്കില്‍ തരംഗം ആയി മാറി കഴിഞ്ഞു. മോഹന്‍ലാല്‍ വിജയുടെ കഥാപാത്രത്തിന്റെ ഗോഡ്‌ ഫാദര്‍ ആണെന്നും, അതല്ല വിജയ്‌ മോഹന്‍ ലാലിന്‍റെ വളര്‍ത്തു പുത്രന്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതെന്തു തന്നെയായാലും മോഹന്‍ലാലിന്‍റെ മീശ പിരിച്ചുള്ള ആ വേഷം, ഫേസ് ബുക്കിലെ ലാല്‍ ആരാധകരുടെ ഭാഷ കടമെടുത്താല്‍ അണ്ണന്റെ ആ "കലിപ്പ് " പ്രകടനം കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. തമിള്‍ സിനിമ പ്രേക്ഷകര്‍ ലാലിന്‍റെ ഒരു മുഖമേ കണ്ടിട്ടുള്ളൂ, പ്രകാശ്‌ രാജിന്റെ കൂടെയും കമല്‍ ഹസ്സന്റെയും കൂടെ വളരെ ഒതുക്കമുള്ള, ശാന്തമായ കഥാപാത്രങ്ങളാണ് ലാല്‍ ഇത് വരെ ചെയ്തത്. പക്ഷെ ഇത് അങ്ങനെ അല്ല, മോഹന്‍ ലാലിന് അറിഞ്ഞു വിളയാടാനുള്ള എല്ലാ സംഗതികളും,സംഭവങ്ങളും ഈ ചിത്രത്തില്‍ ഉണ്ടാകും എന്നുള്ളതു ഉറപ്പാണ്‌, പുറത്തു വന്ന ഫോട്ടോസ് കണ്ടിട്ട് അതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ആണെങ്കില്‍ യഥാര്‍ത്ഥ മാസ്സ് അവര്‍ കാണാന്‍ പോകുന്നെ ഉള്ളു. പ്രിയന്റെ ഗീതാഞ്ജലി പൂര്‍ത്തിയാക്കിയ ലാല്‍ കഴിഞ്ഞ മാസം ചിത്രത്തില്‍ റീ ജോയിന്‍ ചെയ്തു



ഇനി വിജയ്‌,..ഇന്ന് മലയാളത്തില്‍ ഉള്ള ഏതൊരു യുവനടനേക്കാളും ആരാധകര്‍ കേരളത്തില്‍ ഉള്ള നടന്‍. തുള്ളാത മനവും തുള്ളും,ഷാജഹാന്‍, പോക്കിരി, ഗില്ലി,തുപ്പാക്കി, എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ വിജയമാണ് നേടിയത്. തമിഴ്‌ നാട്ടിലെന്ന പോലെ ഇവിടെയും വിജയ്ക്ക് ഒരു പാട് ഫാന്‍സ്‌ അസ്സോസിയെഷന്‍സ് ഉണ്ട്, അവരെല്ലാം ഇതൊരു സംഭവം ആക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. വിജയുടെ ചിത്രം കേരളത്തിലെ റിലീസ് കേന്ദ്രങ്ങളില്‍ മലയാള ചിത്രങ്ങളെ പോലെ അവര്‍ ആരവത്തോടെ സ്വീകരിക്കുന്നു, കുറച്ചു നാള്‍ മുന്‍പ് അദ്ധേഹത്തിന്റെ വേലായുധം എന്ന ചിത്രം കേരളത്തില്‍ റിലീസ്‌ നീട്ടി വെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? മലയാള പടങ്ങളുടെ കളക്ഷനെ ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് അങ്ങനെ ചെയ്തത്. വിജയുടെ കേരളത്തിലെ ജനപ്രീതിക്ക് ഇതില്‍ കൂടുതല്‍ തെളിവ് വേണോ? അപ്പൊ അങ്ങനെയുള്ള വിജയും മോഹന്‍ലാലും കൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും? പ്രദര്‍ശനശാലകളെ ഉത്സവ പറമ്പുകള്‍ ആക്കുന്ന ഒരു മരണ മാസ്സ് ചിത്രം.!!

പൂര്‍ണ്ണിമ ഭാഗ്യരാജ്‌ വീണ്ടും മോഹന്‍ലാലിന്‍റെ നായിക ആകുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. രണ്ടു പേരും 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനും നായികയുമായി സിനിമയില്‍ വന്നവര്‍... ,കൂടാതെ പൂര്‍ണ്ണിമയുടെ മകനും മകളും മോഹന്‍ലാലിന്റെ കൂടെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതെ സമയം കാജല്‍ അഗര്‍വാള്‍ ആണ് വിജയുടെ നായിക ആകുന്നത്. ജയം രാജ എന്ന സംവിധായകന്റെ അസിസ്റ്റന്റ്‌ ആയിരുന്ന ആര്‍.ടി.നേസന്‍ എന്ന പുതുമുഖ സംവിധായകനാണ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബനെരില്‍ ജില്ല എന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുക്കുന്നത്. നമുക്ക് കാത്തിരിക്കാം..കേരളവും തമിഴ്‌നാടും ഒന്നിച്ചു ആഘോഷിക്കുന്ന ആ ഉത്സവത്തിനായ്‌ !!

Monday, September 16, 2013

മലയാളികളുടെ സ്വന്തം മഞ്ജു !!

മഞ്ജു വാര്യര്‍ തിരിച്ചു വരുന്നു എന്ന വാര്‍ത്ത‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഒടുവില്‍ ഒരു പരസ്യ ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വരികയും ചെയ്തു. പരസ്യത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായം ആയിരുന്നു എങ്കിലും മഞ്ജുവിനോട് ആര്‍ക്കും ഇഷ്ട്ടക്കെട് തോന്നിയിട്ടുണ്ടാകില്ല. മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അപ്പോളും ഒരു ചോദ്യം ആയി നിന്നു. എന്നാല്‍ പുതിയ വാര്‍ത്ത‍ അനുസരിച്ച് മഞ്ജു രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെ തിരിച്ചു വരുന്നു എന്നതാണ്. മഞ്ജുവിന്റെ തിരിച്ചു വരവ് എന്നതിലുപരി മൂന്നു പ്രതിഭകളുടെ സംഗമം കൂടിയാണ് ഈ ചിത്രം.



വിവാഹ ശേഷം അഭിനയം നിര്‍ത്തിയ എത്രയോ നടികള്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. പക്ഷെ അതൊന്നും മാധ്യമങ്ങളില്‍ ഇത്ര ചര്‍ച്ചാ വിഷയം ആയിട്ടില്ല. അമിതാബ് ബച്ചനോടൊപ്പം മഞ്ജു ചെയ്ത പരസ്യത്തെ കുറിച്ചുള്ള വാര്‍ത്ത നമ്മുടെ ചില പത്രങ്ങളുടെ മുന്‍ പേജില്‍ തന്നെ വന്നിരുന്നു. മഞ്ജു വാരിയര്‍ എന്ന നടിക്ക് മലയാളികളുടെ ഇടയിലുള്ള സ്വാധീനം അത്ര മാത്രമാണ്. കുറച്ചു ചിത്രങ്ങളിലെ അഭിനയിച്ചുള്ളൂ എങ്കിലും ചെയ്ത കഥാപാത്രങ്ങളുടെയും അഭിനയ മികവിന്റെയും കാര്യത്തില്‍ മഞ്ജു മറ്റു നടികളെക്കാള്‍ ഒരു പാട് മുപിലാണ്. സല്ലാപത്തിലെ രാധ, സമ്മര്‍ ഇന്‍ ബതെലഹമിലെ ആമി, ആറാം തമ്പുരാനിലെ ഉണ്ണിമായ, കണ്ണെഴുതി പൊട്ടും തോട്ടിലെ ഭദ്ര, കന്മദത്തിലെ ഭാനു, പത്രത്തിലെ ദേവിക എന്നിവ ആ അഭിനയ മികവില്‍ തിളങ്ങിയ ചുരുക്കം ചില കഥാപാത്രങ്ങള്‍ മാത്രം.

മികച്ച നടിക്കുള്ള ഒരു സംസ്ഥാന അവാര്‍ഡും,നാല് ഫിലിം ഫെയര്‍ അവാര്‍ഡും , ഒരു തവണ ദേശീയ അവാര്‍ഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശവും വാങ്ങിയ നടിയാണ് മഞ്ജു.
മലയാളത്തില്‍ നായിക പ്രാധാന്യമുള്ള കഥകള്‍ ഇല്ലാതിരുന്ന ഒരു സമയത്താണ് മഞ്ജുവിന്റെ വരവ്, പിന്നീട് മഞ്ജുവിനു വേണ്ടി കഥകള്‍ ഉണ്ടായി തുടങ്ങി, ദയ, കണ്ണെഴുതി പൊട്ടും തൊട്ടു ,തിരകള്‍ക്കപ്പുറം എന്നീ ചിത്രങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.ജനപ്രീതിയില്‍ മലയാളത്തിലെ സൂപ്പര്‍ നായകന്മാരുടെ ഒപ്പം എത്തിയ അപൂര്‍വം നടിമാരില്‍ ഒരാളായി മഞ്ജു മാറി. തന്റെ കരിയറിലെ എറ്റവും മികച്ച സമയത്തായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം.അതൊരു എടുത്തു ചാട്ടമായിരുന്നു എന്ന് മഞ്ജു തന്നെ പിന്നീട് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഇപ്പോള്‍ രഞ്ജിത്തിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു മടങ്ങി വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഓടി വന്നത് ആറാം തമ്പുരാനിലെ ജഗന്നാഥനും ഉണ്ണിമായയുമാണ്. പക്ഷെ തന്റെ ചിത്രം ആറാം തമ്പുരാന്റെ രണ്ടാം ഭാഗം അല്ലെന്നും മോഹന്‍ലാലിനും മഞ്ജുവിനും തുല്ല്യ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരിക്കുന്നു. എന്തായാലും ഒരു പുതിയ കഥയില്‍, പുതിയ കഥാപാത്രമായി, ലാലിനോടൊപ്പം മത്സരിച്ചു അഭിനയിക്കാന്‍ മഞ്ജു വരുന്നു എന്നത് തന്നെ സന്തോഷകരമായ ഒരു വാര്‍ത്തയാണ്. മഞ്ജുവിനു ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും നേരുന്നു..