Thursday, May 29, 2014

പ്രവാസിയുടെ ഫോണ്‍ വിളി

ഇപ്പോളൊക്കെ പലരും നാട്ടിലേക്ക് ഫോണ്‍ ചെയ്താല്‍ കൂടുതല്‍ തവണ കേള്‍ക്കുന്ന ഒരു ചോദ്യമാണ് "വേറെന്താ? " അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കാനും പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞാലും പിന്നെയും ചോദിക്കും "വേറെന്താ? എന്നാല്‍ കുറച്ചു നാളുകള്‍ മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. എന്തെങ്കിലും പറഞ്ഞു കഴിയുന്നതിനു മുന്‍പേ കാര്‍ഡിലെ ബാലന്‍സ് തീരും. അന്ന് പറയാന്‍ കുറെ കാര്യങ്ങളും സമയം കുറവും...ഇന്ന് പറയാന്‍ കാര്യങ്ങള്‍ കുറവും സമയം കൂടുതലും..



വേറെ ഒരു രസമുള്ളത് പണ്ടൊക്കെ സ്വന്തം വീട്ടിലേക്കു മാത്രമേ വിളിചിരുന്നുള്ളൂ, ഇന്ന് ഒരു വിധം എല്ലാ ബന്ധു വീടുകളിലേക്കും കൂട്ടുകാര്‍ക്കും വിളിക്കുന്നു എന്നതാണ്. മുന്‍പ് വെള്ളിയാഴ്ച മാത്രം വിളിച്ചിരുന്ന പ്രവാസി ഇപ്പോള്‍ ദിവസവും വീട്ടിലേക്കു വിളിക്കുന്നുണ്ട്.വിളിച്ചാല്‍ വെക്കാത്തത് കൊണ്ട് പലര്‍ക്കും പ്രവാസിയുടെ ഫോണ്‍ എടുക്കാന്‍ തന്നെ പേടിയാണ്. ഒരു വര്‍ഷത്തില്‍ ഒരു പ്രവാസി നാട്ടിലേക്കു എത്ര തവണയാണ് ഫോണ്‍ ചെയ്യുന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും നാട്ടില്‍ നിന്ന് അവനെ ആരെങ്കിലും വിളിക്കാറുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാന്‍ എത്ര പേര്‍ക്ക് സാധിക്കും? നാട്ടില്‍ നിന്ന് മിസ്സ്‌ കാള്‍ അടിക്കുന്നവരുടെ കാര്യമല്ല പറഞ്ഞത് കേട്ടോ. രണ്ടു ദിവസം വിളിച്ചില്ലെങ്കില്‍ സ്വന്തം ഭാര്യയോ രക്ഷിതാക്കളോ വിളിച്ചു അന്വേഷിച്ചു എന്നിരിക്കും, അവരല്ലാതെ വേറെ ആരാണ് നമ്മളെ അന്വേഷിക്കുന്നത്? സംശയം ഉണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കിയാല്‍ അറിയാം.ശ്രീ നൌഷാദ് അകമ്പാടം വരച്ച ഈ കാര്‍ട്ടൂണ്‍ നമ്മളോട് പലതും വിളിച്ചു പറയുന്നുണ്ട്.



നാട്ടില്‍ പോയാല്‍ പലരും പറയുന്ന ഒരു പരാതിയാണ് പണ്ടത്തെ പോലെ അവരെ വിളിക്കാറില്ല എന്ന്. ഇത്ര നാളായിട്ട് നമ്മളുടെ വിവരം കാണാതിരുന്നിട്ടും എന്ത് കൊണ്ട് ഒന്ന് ഇങ്ങോട്ട് വിളിച്ചില്ല എന്ന് ചോദിച്ചാല്‍ സ്ഥിരം പറയുന്ന ഒരു മറുപടിയാണ്‌ "നിങ്ങള്‍ ഗള്‍ഫ്കാരല്ലേ? നിങ്ങള്‍ക്ക് ഇങ്ങോട്ട് വിളിച്ചൂടെ എന്ന്. ഞങ്ങള്‍ വല്ലപ്പോഴും വിളിക്കാറുണ്ടല്ലോ,ഇടക്കെങ്കിലും നിങ്ങള്‍ക്ക് ഇങ്ങോട്ടും വിളിക്കാലോ എന്ന് ചോദിച്ചാല്‍ ഉടനെ പറയും നമ്പര്‍ അറിയില്ല എന്ന്. അത് അവരുടെ ഒരു നമ്പര്‍ ആണെന്ന് നമുക്കറിഞ്ഞൂടെ? കാശ് ഇല്ലാത്തവരുടെ കാര്യം പോട്ടെന്നു വെക്കാം, അത്യാവശ്യം കാശുള്ളവര്‍ പോലും വിളിക്കില്ല. ബാക്കി എല്ലാത്തിനും അവരുടെ കയ്യില്‍ കാശ് ഉണ്ട്, ഏഴു രൂപ കൊടുത്തു ഒരു ഫോണ്‍ വിളിക്കാന്‍ കാശില്ല. വല്ലപ്പോഴും വിളിച്ചാല്‍ തന്നെ ഒരു മിസ്സ്‌കാള്‍..കഴിഞ്ഞു...അപ്പോള്‍ നമ്മള്‍ അങ്ങോട്ട്‌ തിരിച്ചു വിളിച്ചിരിക്കണം. അത് ഇവിടെ 800 ദിര്‍ഹം ശമ്പളം വാങ്ങിക്കുന്നവനായാലും, 8000 ദിര്‍ഹം ശമ്പളം വാങ്ങിക്കുന്നവനായാലും.

ആരെയും കുറ്റം പറഞ്ഞതല്ല, ഒരു വിഷമം പറഞ്ഞതാണ്‌. മുന്‍പൊക്കെ വല്ലപ്പോഴും ആരുടെയെങ്കിലും ഒരു കത്തെങ്കിലും വന്നിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി.

Tuesday, May 27, 2014

Kochchadayan (2013) - Review


ഇന്നലെ കോച്ചടയാന്‍ കണ്ടു. ഒരു ആനിമേഷന്‍ മൂവിയാണ് എന്ന ബോധത്തോടെ കണ്ടാല്‍ രസകരമായ ഒരു സിനിമ തന്നെ. പിന്നെ അതിന്റെ പെര്‍ഫെക്ഷന്റെ കാര്യം നമുക്ക് സൌകര്യപൂര്‍വ്വം അങ്ങ് മറക്കാം. സൌന്ദര്യയുടെ ആദ്യത്തെ സംരംഭം അല്ലെ? അതിന്റെ കുറച്ചു തെറ്റുകളും കുറവുകളുമൊക്കെ കാണാതിരിക്കുമോ? ഇത് ഇത്രയെങ്കിലും ഒപ്പിക്കാന്‍ അവര്‍ എത്ര ബുദ്ധിമുട്ടിയിട്ടുണ്ട് എന്നത് ചിത്രത്തിന്റെ അവസാനം കാണിക്കുന്നുണ്ട്.ഒരിക്കലും വന്‍ ബജറ്റിലുള്ള വിദേശ സിനിമകളുമായി ഇതിനെ താരതമ്യം ചെയ്യാതിരിക്കുക:P



കൊമേഴ്സ്യല്‍ സിനിമകളുടെ തല തൊട്ടപ്പന്‍ കെ.എസ്. രവികുമാറിന്റെ നല്ലൊരു സ്ക്രിപ്റ്റ്. പാട്ടും, ഡാന്‍സും, ആക്ഷനും, അല്പം കോമഡിയും , ആവശ്യത്തിന്‌ പഞ്ച് ഡയലോഗും എല്ലാം സമം ചേര്‍ത്ത നല്ല ഒരു എന്റര്‍ട്ടെയ്നര്‍. രജനികാന്തിനെ പോലെ ഒരു സൂപ്പര്‍സ്റ്റാര്‍, നായികയായി ബോളിവുഡ് നായിക ദീപിക പദുകോണ്‍, കൂടാതെ ശരത് കുമാര്‍, ജാക്കി ശ്രോഫ്, നാസര്‍, ആദി, ശോഭന, തുടങ്ങിയ വമ്പന്‍ താര നിര. പല രംഗങ്ങളും കാണുമ്പോളും ഈ സിനിമ ഇവര്‍ എന്തിനു ഗ്രാഫിക്സില്‍ എടുത്തു എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു. ഒരു പക്ഷെ ഈ ഗ്രാഫിക്സ് വഴി രജനിയെ കൊണ്ട് ചെയ്യിച്ച കാര്യങ്ങള്‍,പ്രത്യേകിച്ചും ഇതിലെ ആക്ഷന്‍ രംഗങ്ങള്‍, ഒരു ശിവ താണ്ടവം, അതെല്ലാം യഥാര്‍ത്ഥ രജനിക്ക് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. എന്നിവ. എങ്കിലും ഒരു സിനിമ പ്രേമി ആയതു കൊണ്ട് അങ്ങനെ ആശിച്ചു പോയി. ഈ ചിത്രം കണ്ട ഒരു രജനി ആരാധകന്‍ തീര്‍ച്ചയായും അങ്ങനെ ചിന്തിച്ചു പോകും എന്ന് ഉറപ്പാണ്‌ :)

പിന്നെ എടുത്തു പറയേണ്ടത് റഹ്മാന്‍ എന്ന സംഗീത മാന്ത്രികനെ കുറിച്ചാണ്. ഈ ചിത്രത്തിന്റെ ജീവന്‍ തന്നെ ഇതിന്റെ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ആണ്. പ്രത്യേകിച്ചും ഒരു പീരീഡ്‌ മൂവിയില്‍ എങ്ങനെ സംഗീതം നല്‍കണം എന്ന് നമ്മളെ ബോധ്യപെടുത്തുന്നു. ദീപികയും രജനിയും തമ്മിലുള്ള ഒരു സംഘട്ടന രംഗത്ത്‌ റഹ്മാന്‍ ഉപയോഗിച്ചിരിക്കുന്ന സംഭവങ്ങള്‍ കേട്ട് ത്രില്‍ അടിച്ചു പോയി. റഹമാന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒന്ന്. കൂടാതെ മനോഹരമായ ഗാനങ്ങള്‍..ഗ്രാഫിക്സ് വഴി ഉണ്ടാക്കിയ രജനിയും ദീപികയും അത് പാടി നടന്നപ്പോള്‍ നിരാശ തോന്നി. നേരത്തെ പറഞ്ഞ പോലെ ഒരു സാധാരണ മൂവിയില്‍ ആയിരുന്നു ഇതെല്ലം വന്നതെങ്കില്‍ എത്ര മനോഹരം ആകുമായിരുന്നു, ഇനി ഇപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല :/

ചുരുക്കത്തില്‍ അധികം പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ ഒരു തവണ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമയാണ് കോച്ചടയാന്‍ . ഗ്രാഫിക്സ് താല്പര്യം ഉള്ളവര്‍ക്ക് കുറച്ചു കൂടെ ആസ്വദിക്കാന്‍ പറ്റും, അല്ലാത്തവര്‍ ആ വഴിക്കേ പോകരുത്. CID Escape.. :D

Monday, May 12, 2014

Gamanam (1994) - Review


Monday, May 5, 2014

Manassariyathe (1984) - Review

അച്ഛനും അമ്മയും രണ്ടു കുട്ടികളും സന്തോഷമായി താമസിക്കുന്ന ഒരു വീട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. പുറം ലോകം അറിയാതെ, പോലീസ് അറിയാതെ അവര്‍ ആ സംഭവം കൈകാര്യം ചെയ്യുന്നു . ഈ കഥ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ദൃശ്യം ഓര്‍മ്മ വരാം. എന്നാല്‍ ഇത് ദൃശ്യം അല്ല. മുപ്പതു വര്‍ഷം മുന്‍പ് 1984-ല്‍ മലയാളത്തില്‍ തന്നെ ഇറങ്ങിയ മനസ്സറിയാതെ എന്ന ചിത്രത്തിന്റെ കഥയാണ്. രണ്ടു ദിവസം മുന്‍പാണ് ഞാന്‍ ഈ സിനിമ കണ്ടത്. ശരിക്കും ഒരു സസ്പെന്‍സ് ത്രില്ലെര്‍. അന്ന് ഈ ചിത്രം വിജയിച്ചിട്ടുണ്ടോ എന്നറിയില്ല.



വേണുവും ( നെടുമുടി വേണു) സിന്ധുവും (സെറീന വഹാബ്) അവരുടെ രണ്ടു മക്കളും (അതില്‍ ഒരാള്‍ ദ്രിശ്യത്തിലെ നായിക മീനയാണ്) ഉള്ള സന്തുഷ്ട്ട കുടുംബം. രണ്ടു പേരും ഉദ്യോഗസ്ഥരാണ്. സിന്ധുവിനെ വഴിയില്‍ വെച്ച് ഇടയ്ക്കിടയ്ക്ക് ശല്ല്യം ചെയ്യാറുള്ള അവളുടെ പഴയ സഹപാഠി മോഹനുമായി (സത്താര്‍) ഒരിക്കല്‍ വേണുവിന് അടി ഉണ്ടാക്കേണ്ടി വരുന്നു. ഇനി തന്റെ ഭാര്യയെ ശല്ല്യം ചെയ്താല്‍ അവനെ കൊല്ലുമെന്ന് പരസ്യമായി വേണു ഭീഷണിപ്പെടുത്തുന്നു. അതിന്റെ പിറ്റേ ദിവസം മോഹന്റെ ശവം വേണുവിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ കാണപ്പെടുന്നു. പോലീസില്‍ അറിയിച്ചാല്‍ സ്വാഭാവികമായും ആ കുറ്റം വേണുവിന്റെ പേരില്‍ വരും എന്നത് കൊണ്ട് അവര്‍ അത് ചെയ്യുന്നില്ല. മോഹന്റെ പേഴ്സില്‍ നിന്നും നിന്നും കിട്ടിയ വിലാസം വെച്ച് വേണു അയാളുടെ വീട്ടില്‍ പോയി അന്വേഷിക്കുന്നു. മോഹന്റെ അച്ഛന്‍ പക്ഷെ അയാളെ കുറിച്ച് ഒന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. തെമ്മാടിയായ മോഹനെ അവര്‍ മുന്‍പേ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു എന്ന് വേണുവിനു മനസ്സിലായി.

വേണു തിരിച്ചു വീട്ടില്‍ വരുന്നു. മോഹനെ ആര് കൊന്നു എന്നോ എന്തിനു കൊന്നു എന്നോ അവര്‍ക്ക് അറിയില്ല. അയല്‍ക്കാര്‍ അറിയാതെ ശവം മറവു ചെയ്യാനുള്ള ശ്രമവും പരാജയപ്പെടുന്നു. ഈ ശവം എന്ത് ചെയ്യും എന്നറിയാതെ വേണുവും സിന്ധുവും കുഴങ്ങുന്നു. ഒടുവില്‍ കുട്ടികള്‍ പോലും അറിയാതെ അവര്‍ ആ ശവം വീട്ടിലെ കുളിമുറിയില്‍ ഒളിപ്പിച്ചു വെക്കുന്നു. വേണു പിറ്റേ ദിവസം പതിവ് പോലെ ജോലിക്ക് പോകുന്നു. അപ്പോഴാണ് മോഹനെ അന്വേഷിച്ചു മമ്മൂട്ടി എന്നൊരാള്‍ ( മോഹന്‍ലാല്‍) അവരുടെ വീട്ടില്‍ വരുന്നത്. സിന്ധു വേണുവിനെ വിളിച്ചു വിവരം പറയുന്നു. വേണു മടങ്ങി വന്നു മമ്മൂട്ടിയെ അന്വേഷിച്ചു അയാളുടെ വീട്ടില്‍ പോകുന്നു. വഴിക്ക് വെച്ച് വേണു അയാളെ കാണുന്നു. മോഹനും ആയാലും തമ്മിലുള്ള ബന്ധം മമ്മൂട്ടി അയാളോട് പറയുന്നു. മോഹനെ കൊല്ലാനാണ് താന്‍ ആ വെട്ടില്‍ വന്നത് എന്ന് മമ്മൂട്ടി അയാളോട് പറയുന്നു. നിസ്സഹായനായ വേണു തന്റെ വീട്ടില്‍ നടന്ന കാര്യങ്ങള്‍ അയാളോട് പറയുന്നു. മമ്മൂട്ടിയെയും കൂട്ടി വേണു തന്റെ വീട്ടില്‍ തിരിച്ചു വരുന്നു. അവര്‍ ആ ശവം എങ്ങനെ പുറത്തു കടത്തുന്നു എന്നതാണ് ബാക്കി കഥ.

ഇതിനിടക്ക്‌ ഞെട്ടിക്കുന്ന പല രംഗങ്ങളും ചിത്രത്തില്‍ വരുന്നുണ്ട്. പശ്ചാത്തല സംഗീതം പോലും നമ്മളെ ഭയപ്പെടുത്തും. നെടുമുടി വേണുവും സെറീന വഹാബും മികച്ച അഭിനയം കാഴ്ച വെച്ച ഈ സിനിമയുടെ സംവിധായകന്‍ ശ്രീ സോമന്‍ അമ്പാട്ടാണ്. പൂവച്ചല്‍ കാദര്‍ , രഘുകുമാര്‍ ടീം ആണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ - ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പഴയകാല സിനിമയാണ് മനസ്സറിയാതെ.-

Request to Mammukka & Lalettan fans

ഫേസ്ബുക്കില്‍ മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില ഫോട്ടോസ് കാണുമ്പോള്‍ ഒരു പാട് വിഷമം തോന്നാറുണ്ട്. ദയവു ചെയ്തു നിങ്ങള്‍ അത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ട് നില്‍ക്കരുത്. ഒരു കൂട്ടര്‍ ചെയ്യുന്നു എന്ന് കരുതി നിങ്ങളും ആ പാത പിന്തുടരരുത്. ഒരു കൂട്ടര്‍ നിര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ താനെ നിര്‍ത്തിക്കോളും.


Nalaya Seithi (1992) - Review

പണ്ടത്തെ വിജയ ജോടികളായ പ്രഭു ഖുശ്ബു ടീമിന്റെ നാളയ സെയ്തി (1992) എന്ന തമിള്‍ സിനിമ കണ്ടു. അക്കാലത്തെ തമിള്‍ കൊമേഴ്സ്യല്‍ സിനിമകളുടെ ചുവടു പിടിച്ചു കൊണ്ട് ഒരുക്കിയ ഒരു സിനിമ. സൂപ്പര്‍ ഹിറ്റായ ചിന്നതമ്പിക്ക് ശേഷം പ്രഭു ഖുശ്ബു ടീമിന്റെ കുറെ സിനിമകള്‍ വന്നിട്ടുണ്ട്. അതില്‍ വിജയം നേടിയ ഒരു ചിത്രം കൂടെയാണ് നാളയ സെയ്തി.



മന്മഥന്‍ (പ്രഭു) സാഹസികനായ ഒരു ജേര്‍ണലിസ്റ്റ് ആണ്. ആരും എഴുതാന്‍ മടിക്കുന്ന വിഷയങ്ങളെ കുറിച്ച് എഴുതുകയും, അത്തരം സ്ഥലങ്ങളിലേക്ക് പോകുകയും ചെയ്യുന്ന ഒരു റിപ്പോര്‍ട്ടര്‍. ആളുടെ സന്തത സഹചാരിയാണ് പീറ്റര്‍ (കൌണ്ട മണി). പത്രത്തിന്റെ എഡിറ്റര്‍ ( ചാരു ഹസ്സന്‍) അവര്‍ക്ക് നല്ല പിന്തുണ നല്‍കാറുണ്ട്. മദന്‍ തന്റെ ചിത്തിയുടെയും അനിയത്തിയുടെയും കൂടെയാണ് താമസം. അങ്ങനെയിരിക്കെ,എയര്‍പോര്‍ട്ടിലെ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍ വെച്ച് കൊല്ലപ്പെടുന്നു. സംഭവസ്ഥലത്ത് വരുന്ന മദന് ഈ കൊലപാതകത്തില്‍ സംശയം ഉണ്ടാകുന്നു. മദന്‍ അയാളുടെ വീട്ടില്‍ പോകുന്നു. അയാളുടെ മകളെ ( ഖുശ്ബു) കാണുന്നു. അച്ഛനെ കുറിച്ച് തനിക്കു അറിയാവുന്ന കാര്യങ്ങള്‍ അവള്‍ അയാളോട് പറയുന്നു. പിന്നീട് മദന്‍ അവളുമായി അടുക്കുന്നു. അവളുടെ അച്ഛന്‍ ഒരു ബ്ലാക്ക്‌ മെയിലര്‍ ആണെന്ന കാര്യം മദന്‍ തിരിച്ചറിയുന്നു. പിന്നീടുള്ള അന്വേഷണത്തിന്റെ ഇടയ്ക്കു മദന് നേരെ പല തവണ ആക്രമണം ഉണ്ടാകുന്നു. പക്ഷെ ആരാണ് ഇതിനു പിന്നില്‍ എന്നറിയാതെ അയാള്‍ പിന്മാറുന്നില്ല. പക്ഷെ വില്ലന്മാര്‍ അയാളുടെ അനിയത്തിയെ മൃഗീയമായി കൊല്ലുന്നു. തുടര്‍ന്ന് അവര്‍ക്കെതിരെ മദന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് നാളയ സെയ്തി.

നല്ല ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. പൊന്നമ്പലവും പ്രഭുവും കൂടെയുള്ള കിടിലന്‍ ഒരു സംഘട്ടനം ഉണ്ട്. പിന്നെ കുറച്ചു പാട്ടുകള്‍, കൌണ്ടാമണി സെന്തില്‍ ടീമിന്റെ കോമഡി അങ്ങനെ ഒരു പതിവ് തമിഴ് ചിത്രത്തിന് വേണ്ട ചേരുവകള്‍ എല്ലാം ഉള്ള ചിത്രം.

Sunday, May 4, 2014

കലാഭവനും മലയാള സിനിമയും !!

കലാഭവന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പാട് താരങ്ങള്‍ മനസ്സിലൂടെ മിന്നി മായുന്നു.അതില്‍ അരങ്ങൊഴിഞ്ഞവരും ഇപ്പോള്‍ അരങ്ങു വാഴുന്നവരുമായ ഒരു പാട് പേരുണ്ട്.കലാഭവന്‍ എന്ന പേര് മലയാള സിനിമയുമായി അത്ര മാത്രം ഇഴ ചേര്‍ന്ന് കിടക്കുന്നു.കേരളത്തിലെ ആദ്യത്തെ മിമിക്രി ട്രൂപ്പ് ആയ കലാഭവന്‍ 1969 സെപ്റ്റംബര്‍ മൂന്നാം തിയ്യതിയാണ് രൂപം കൊള്ളുന്നത്‌.മിമിക്രി എന്ന കലാരൂപത്തെ ഇത്ര മാത്രം ജനകീയമാക്കിയതു കലാഭവനിലെ താരങ്ങളാണ്.സംഗീതം,നൃത്തം,മിമിക്രി,അങ്ങനെയുള്ള എല്ലാ കലാരൂപങ്ങളുടെയും പരിശീലന കേന്ദ്രമായ കലാഭവന്‍ ഇന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരു തുടക്കവും,സിനിമയിലേക്കുള്ള ഒരു ചവിട്ടുപടിയും കൂടിയാണ്. പണ്ട് കലാഭവനില്‍ ഉണ്ടായിരുന്ന പല കലാകാരന്മാരും ഇന്ന് മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്മാരും,സംവിധായകരുമാണ്.കലാഭവന്റെ മിമിക്സ് പരേഡും,ഗാനമേളയും ഇന്നും കേരളത്തില്‍ അങ്ങോളമിങ്ങോളം അരങ്ങേറുന്നുണ്ട്. കലാഭവനിലെ പഴയ കലാകാരന്മാരുടെ ഒരു ഓര്‍മ്മ ചിത്രമാണ് താഴെ...

ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ആയിരുന്നു കലാഭവന്റെ തുടക്കം, പിന്നീട് അവര്‍ ഒരു ഗാനമേള ട്രൂപ്പിന് രൂപം നല്‍കി, സിനിമാ ഗാനങ്ങള്‍ പാടി തുടങ്ങി, ആ കാലത്ത് ഗാനമേളയുടെ ഇടവേളകളില്‍ ചില മിമിക്രി കലാകാരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നു, അതിന്റെ ജനസമ്മതി കണ്ടാണ് പിന്നീട് ഒരു മിമിക്രി ട്രൂപ്പിന് രൂപം കൊടുത്തത്. പ്രസിദ്ധ സംവിധായകന്‍ സിദ്ധിക്‌, നടനും സംവിധായകനുമായ ലാല്‍, കെ.എസ.പ്രസാദ്‌ എന്നിവരടങ്ങുന്ന അഞ്ചംഗ സംഗമാണ് മിമിക്സ് പരേഡ്‌ എന്ന പേരില്‍ പുതിയൊരു കലാരൂപത്തിന് തുടക്കം കുറിച്ചത്. പിന്നീടുള്ള കലാഭവന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. കലാഭവന്റെ മിമിക്സ് പരേഡ്‌ എന്ന് കേട്ടാല്‍ എവിടെയും ആളുകള്‍ ഇടിച്ചു കയറുമായിരുന്നു. കലാഭവനെ അനുകരിച്ചു പിന്നീട് പല സമിതികളും കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉണ്ടായെങ്കിലും അവയ്ക്കൊന്നും കലാഭവന്റെ ജനപ്രീതി കിട്ടിയില്ല, അതിനു പ്രധാന കാരണം കലാഭവനിലെ കഴിവുള്ള കലാകാരന്മാരുടെ പ്രകടനവും, അവരെ എല്ലാം ഒത്തൊരുമയോടെ നയിച്ച ഫാദര്‍ ആബേല്‍ എന്ന ആ വലിയ മനുഷ്യന്റെ സംഘടനാപാടവും ആയിരുന്നു. കലാകാരന്മാരെ ഏറെ സ്നേഹിച്ചിരുന്ന ആളായിരുന്നു ആബേലച്ചന്‍. അച്ഛനെ കുറിച്ച് കലാഭവനിലെ ഓരോ കലാകാരന്മാര്‍ക്കും നല്ലത് മാത്രമേ അന്നും ഇന്നും പറയാനുള്ളൂ. ഇന്നും പുതിയ പ്രതിഭകളെ കലാഭവന്‍ വാര്‍ത്തെടുക്കുന്നു. കൊച്ചിയിലാണ് കലാഭവന്റെ ഓഫീസ്.


കലാഭവനില്‍ നിന്നും മലയാള സിനിമയിലേക്ക് വന്ന മുഴുവന്‍ കലാകരന്മാരെയും ഓര്‍ത്തെടുക്കുക ശ്രമകരമായ ഒരു ജോലിയാണ്, എങ്കിലും പ്രധാനപെട്ട ചിലരെ പരാമര്‍ശിക്കാതെ വയ്യ. അതില്‍ മുന്‍പില്‍ നില്‍ക്കുന്നത് കലാഭവന്റെ മിമിക്സ് പരേഡിന് രൂപം കൊടുത്തവരില്‍ പ്രധാനികളായ സിദ്ധിക്കും ലാലുമാണ്. കലാഭവനില്‍ നിന്നാണ് അവര്‍ ഫാസിലിന്റെ കൂടെ സഹസംവിധായകരായി സിനിമാ രംഗത്തേക്ക് വരുന്നത്. മോഹന്‍ലാല്‍ നായകനായ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന്റെ തിരകഥ തയ്യാറാക്കി കൊണ്ടാണ് അവര്‍ എഴുത്തിലേക്ക് കടക്കുന്നത്. പിന്നീട് അന്നത്തെ സൂപ്പര്‍ഹിറ്റ്‌ ആയ നാടോടിക്കാറ്റിന്റെ കഥാരൂപം തയ്യാറാക്കിയത് സിദ്ധിക്കും ലാലും ചേര്‍ന്നാണ്, പിന്നീട് ശ്രീനിവാസന്‍ അതിന്റെ തിരക്കഥ എഴുതുകയാണുണ്ടായത്.അതിനു ശേഷം രണ്ടു വര്ഷം കഴിഞ്ഞു അവര്‍ സ്വതന്ത്ര സംവിധായകരാകുകയും " റാംജി റാവു സ്പീകിംഗ്‌" എന്ന ചിത്രം ഒരുക്കുകയും ചെയ്തു. മലയാള സിനിമയില്‍ ഒരു കോമഡി ട്രെണ്ടിനു തന്നെ രൂപം കൊടുത്ത സിനിമയായിരുന്നു അത്. പ്രേക്ഷകര്‍ ഒന്നടങ്കം തിയറ്ററില്‍ പൊട്ടിച്ചിരിക്കുന്ന കാഴ്ച അന്നത്തെ കാലത്ത്‌ അപൂര്‍വം ആയിരുന്നു. പിന്നീട് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്‌ ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ സൂപ്പര്‍ഹിറ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. പിന്നീട് അവര്‍ സ്വമനസ്സാലെ പിരിയുകയും സിദ്ധിക്ക് സംവിധാനത്തിലും ലാല്‍ നിര്‍മ്മാണത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രികരിക്കുകയും പിന്നീട് അഭിനേതാവ് ആകുകയും 2008-ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടുകയും ചെയ്തു. സിദ്ധിക്ക് ആകട്ടെ മലയാളത്തില്‍ കൂടാതെ തമിഴ്‌ - ഹിന്ദി സിനിമകള്‍ എടുക്കുകയും ജനപ്രിയ സംവിധായകന്‍ ആകുകയും ചെയ്തു.

ആദ്യകാലത്ത് കലാഭവനില്‍ ഉണ്ടായിരുന്ന മറ്റൊരു കലാകാരനാണ് ശ്രീ സൈനുദ്ധീന്‍. മിമിക്രി രംഗത്ത്‌ നടന്‍ മധുവിന്റെ ചെമ്മീനിലെ പരീക്കുട്ടിയെ അനുകരിച്ചാണ് സൈനുദ്ധീന്‍ ശ്രദ്ധ നേടിയത്. പി.എ.ബക്കര്‍ സംവിധാനം ചെയ്ത ചാപ്പ എന്നാ ചിത്രത്തിലൂടെ സിനിമ രംഗത്ത്‌ എട്തുകയും പിന്നീട് നൂറ്റി അന്‍പതോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്‌, കാസര്‍കോട്‌ കാദര്‍ഭായ്, ഹിറ്റ്ലര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവന്‍ ആകാന്‍ സൈനുദ്ധീന് കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 1999 നവംബര്‍ 4നു അദ്ദേഹം നമ്മോട് വിട പറഞ്ഞു. തുടക്ക കാലത്ത് അദ്ധേഹത്തിന്റെ കൂടെ കലാഭവനില്‍ ഉണ്ടായിരുന്ന കെ.എസ്.പ്രസാദ്‌ ഇപ്പോഴും മിമിക്സ് പരേഡ്‌ ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളുടെ സംഘാടകനാണ്.

അത് പോലെ തന്നെ കലാഭവന്റെ ആദ്യകാലത്തെ കലാകാരന്‍ ആണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട ജയറാം.പെരുമ്പാവൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ജയറാം കോളേജ് പഠന കാലത്ത് തന്നെ ഒരു മിമിക്രി കലാകാരന്‍ ആയിരുന്നു, ഒരു പാട് സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്, പഠന ശേഷമാണ് കലാഭവനില്‍ വരുന്നത്. പിന്നീട് 1988-ല്‍ പദ്മരാജന്‍ സിനിമയായ അപരനിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് കുടുംബ പ്രേക്ഷരുടെ പ്രിയപ്പെട്ട നായകന്‍ ആകുകുയും,ഒരു പാട് വിജയ ചിത്രങ്ങളില്‍ നായകന്‍ ആകുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനിമം ഗാരണ്ടി ഉള്ള നടന്‍ ആകാന്‍ ജയറാമിന് കഴിഞ്ഞു. മലയാളം കൂടാതെ തമിഴിലും ജയറാം നായക വേഷത്തില്‍ തിളങ്ങി. നടി പാര്‍വതിയെ ആണ് ജയറാം വിവാഹം കഴിച്ചത്. 2011-ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം അദ്ധേഹത്തെ ആദരിച്ചു. അദ്ധേഹത്തിന്റെ മകന്‍ കാളിദാസന്‍ 2003-ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.

ജയറാം പോയ ഒഴിവിലേക്കാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്‌ കലാഭവനിലെക്ക് എത്തുന്നത്‌. പിന്നീട് ഏഷ്യാനെറ്റിലെ കോമിക്കോള എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായി. പിന്നീട് കമലിന്റെ സഹ സംവിധായകന്‍ ആയി സിനിമാരംഗത്തേക്ക് എത്തുകയും ചെയ്തു. ആദ്യ കാലത്ത്‌ കുറച്ചു ചിത്രങ്ങളില്‍ മുഖം കാണിച്ചെങ്കിലും, ശ്രദ്ധിക്കപ്പെട്ടത് മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലാണ്. പിന്നീട് സല്ലാപത്തിലൂടെ തിരക്കുള്ള നായക നടന്‍ ആകുകയും ചെയ്തു. ജയറാമിനെ പോലെ സിനിമ രംഗത്ത്‌ നിന്ന് തന്നെയാണ് ദിലീപും വിവാഹം കഴിച്ചത്. നടി മഞ്ചു മഞ്ജുവാരിയര്‍ ആണ് ദിലീപിന്റെ ഭാര്യ. ദിലീപ്‌ പിന്നീട് സിനിമകള്‍ നിര്‍മ്മികുകയും വിതരണ രംഗത്ത്‌ സജീവമാകുകയും ചെയ്തു. മലയാളത്തിലെ ഏറെക്കുറെ എല്ലാ താരങ്ങളും ആനി നിരന്ന ട്വന്റി ട്വന്റി നിര്‍മ്മിച്ചതും ദിലീപ്‌ ആയിരുന്നു. കുഞ്ഞിക്കൂനന്‍, ചാന്തുപൊട്ട്, പച്ചകുതിര തുടങ്ങിയ ചിത്രങ്ങളിലെ വേഷപകര്‍ച്ചയിലൂടെ ദിലീപ്‌ ജനപ്രിയ നായകന്‍ ആയി വളര്‍ന്നു. മീശ മാധവന്‍ എന്ന ദിലീപ്‌ ചിത്രം മലയാളത്തിലെ മഹാ വിജയങ്ങളില്‍ ഒന്നാണ്. 2011ല്‍ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും നേടി.

കലാഭവന്റെ തന്നെ മികച്ച കലാകാരന്മാരായിരുന്നു ശ്രീ കൊച്ചിന്‍ ഹനീഫയും, ശ്രീ N.F.വര്‍ഗീസും. രണ്ടു പേരും ഇന്ന് നമ്മോടൊപ്പം ഇല്ല. രണ്ടു പേരും മലയാള സിനിമയില്‍ തങ്ങളുടെതായ സ്ഥാനം നേടിയെടുത്ത മികച്ച നടന്മാരായിരുന്നു. കൊച്ചിന്‍ ഹനീഫ സംവിധാന രംഗത്തും തിളങ്ങിയിരുന്നു. .തമിഴ്‌ സിനിമയിലും കുറെ നല്ല വേഷങ്ങള്‍ ഹനീഫ ചെയ്തു. ആദ്യ കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഈ നടന്‍ കിരീടം എന്ന ചിത്രത്തിലൂടെ ഹാസ്യതാരമായി മുന്നേറുകയും ആയിരുന്നു. അതെ സമയം N.F.വര്‍ഗീസ്‌ മലയാളത്തിലെ തിരക്കുള്ള ഒരു സ്വഭാവ നടന്‍ ആയി, വില്ലന്‍ വേഷങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച അദ്ധേഹത്തിന്റെ പത്രം, നരസിംഹം തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അദ്ധേഹത്തിന്റെ ആ ഗംഭീര്യമാര്‍ന്ന ശബ്ദം ഇന്നും മലയാളികളുടെ മനസ്സില്‍ മുഴങ്ങുന്നുണ്ട്. രണ്ട് പേരും നിനച്ചിരിക്കാത്ത നേരത്താണ് മരണപ്പെട്ടത്. അവര്‍ക്ക് പകരം വെക്കാന്‍ ഇന്നും മലയാള സിനിമയില്‍ ആരുമില്ല എന്നതാണ് സത്യം. അത് പോലെ നമ്മെ വിട്ടു പോയ മറ്റൊരു താരമാണ് കലാഭവന്‍ സന്തോഷ്‌.

പിന്നീട് കലാഭവനില്‍ നിന്നും വന്നവരാണ് കലാഭവന്‍ മണിയും, സലിംകുമാറും. രണ്ടു പേരും ഹാസ്യ നടന്മാരയാണ് വന്നതെങ്കിലും പിന്നീട് മികച്ച അഭിനയത്തിലൂടെ മലയാള സിനിമയില്‍ മുന്നേറുകയും ചെയ്തവരാണ്. കലാഭവന്‍ മണി നാടന്‍ പാട്ടുകളിലൂടെ മലയാളിയുടെ മനം കവരുകയും പിന്നീട് "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന ചിത്രത്തിലൂടെ നമ്മളെ അതിശയിപ്പികുകയും ചെയ്തു. സലിംകുമാര്‍ അച്ഛനുറങ്ങാത്ത വീടിലൂടെ മികച്ച അഭിനയം കാഴ്ച വെക്കുകയും, പിന്നീട് ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്തു. ഇവരെ കൂടാതെ ഈ അടുത്ത് ദ്രിശ്യത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മറ്റൊരു താരമാണ് കലാഭവന്‍ ഷാജോണ്‍. ഇപ്പോള്‍ ദ്രിശ്യതിന്റെ തെലുഗ് റീമേക്കിലും ഷാജോണ്‍ വേഷം ഇടുന്നുണ്ട്.

ഇവരെ കൂടാതെ ,ഹരിശ്രീ അശോകന്‍, മച്ചാന്‍ വര്‍ഗീസ്, നാദിര്‍ഷ, ടിനിടോം,പ്രജോദ്, കലാഭവന്‍ റഹ്മാന്‍,കലാഭവന്‍ അന്‍സാര്‍,നാരായണന്‍ കുട്ടി, ജോര്‍ജ്, രമേശ്‌ കുറുമശ്ശേരി, കലാഭവന്‍ നവാസ്‌, കലാഭവന്‍ നിയാസ്‌, തെസ്നി ഖാന്‍,അബി,സാജന്‍ പള്ളുരുത്തി,ഹരിശ്രീ മാര്‍ട്ടിന്‍, അങ്ങനെ കുറെ കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയത് കലാഭാവനാണ്. ഇവരെ കൂടാതെ പേരെടുത്തറിയാത്ത, ഓര്‍മ്മയില്‍ വരാത്ത ഒട്ടനവധി കലാകാരന്മാര്‍ മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്. പിന്നെ യേശുദാസ്‌, സുജാത, മാര്‍കോസ്,അഫ്സല്‍, പ്രദീപ്‌ പള്ളുരുത്തി തുടങ്ങിയ അനുഗ്രഹീത ഗായകരും വന്നത് പിന്നണി ഗാന രംഗത്തേക്ക് വന്നത് കലഭാവനിലൂടെയാണ്. എല്ലാവരെ കുറിച്ചും പറയാന്‍ ഈ ലേഖനം മതിയാകില്ല. കലാഭവനിലെ ഈ കലാകാരന്മാരുടെ സൌഹൃദത്തിന്റെ കഥ പറഞ്ഞ മിമിക്സ് പരേഡ്‌,കാസര്‍കോട്‌ കാദര്‍ഭായ്, എന്നീ സിനിമകളും സൂപ്പര്‍ഹിറ്റ്‌ ആയിരുന്നു. അന്‍സാര്‍ കലാഭവന്‍ ആണ് ആ രണ്ടു ചിത്രങ്ങളുടെയും രചന നിര്‍വഹിച്ചത്. ചിത്രത്തില്‍ ആബേലച്ചന്റെ വേഷത്തില്‍ വന്നത് ഇന്നസെന്റ് ആയിരുന്നു. പല സീനുകളും അന്ന് അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നടന്നത് തന്നെയാണ് എന്നാണ് കേട്ടിട്ടുള്ളത്. ഇന്ന് അവരെ നയിക്കാന്‍ ആബേലച്ചന്‍ കൂടെയില്ല. എങ്കിലും കേരളത്തിന്റെ കലാരംഗത്ത്‌ ഇന്നും കലാഭവന്‍ സജീവമായി തന്നെ നില നില്‍ക്കുന്നു. ഇനിയും ഒരു പാട് കഴിവുള്ള കലാകാരന്മാരെ വാര്‍ത്തെടുക്കാന്‍ കലാഭവന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം !!

Friday, May 2, 2014

Vasantha Kala Paravai (1991) - Review

പവിത്രന്‍ സംവിധാനം ചെയ്ത വസന്ത കല പറവൈ (1991) എന്ന തമിള്‍ സിനിമ കണ്ടു. അയാളുടെയും ശ്രീ K.T.കുഞ്ഞുമോന്റെയും ആദ്യ ചിത്രം ആയിരുന്നു ഇത്.
രമേശ്‌ അരവിന്ദും സുധാറാണിയും ആണ് നായകനും നായികയും. സുധാറാണിയെ മനസ്സിലായോ? ആദ്യത്തെ കണ്മണിയിലെ ജയറാമിന്റെ നായിക.ശരത് കുമാര്‍ വില്ലന്‍ വേഷത്തില്‍ വരുന്നു , കൂടാതെ മലയാളത്തില്‍ നിന്ന് രാജന്‍.പി.ദേവും ഉണ്ട്.



രവി (രമേശ്‌ അരവിന്ദ് ) ഒരു പാവപ്പെട്ട വീട്ടിലെ ചെക്കനാണ്. അവന്‍ കോളേജില്‍ ജൂനിയേര്‍സിനെ പറ്റിച്ചു കാശ് ഉണ്ടാക്കി, അടിച്ചു പൊളിച്ചു നടക്കുകയാണ്. ഒഴിവു ദിവസങ്ങളില്‍ അവന്‍ തന്റെ അമ്മാവന്റെ ബേക്കറിയില്‍ സഹായിക്കാന്‍ നില്‍ക്കും. അമ്മാവന് അവനെ കൊണ്ട് വലിയ ഉപകാരം ഒന്നുമില്ല. ആ ബേക്കറിയുടെ മുന്‍പിലെ വലിയ വീട്ടിലെ കൊച്ചാണ്‌ ഉമ ( സുധാറാണി). അച്ഛന്‍ ഇല്ലാത്ത അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് അവളുടെ ഏട്ടന്‍ രാജേഷാണ്. (ശരത് കുമാര്‍). അവള്‍ക്കു രവിയെ വലിയ ഇഷ്ട്ടമാണ്, രവിക്ക് തിരിച്ചും. അവള്‍ അവളുടെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന്, രവിയുമായി ഓരോന്ന് ആംഗ്യം കാണിക്കും, ഇടയ്ക്കു കണ്ണാടിചില്ല് കൊണ്ട് രവിയുടെ മുഖത്ത്‌ വെയില്‍ അടിപ്പിക്കും. അവരുടെ ഈ പരിപാടി ഇടയ്ക്കു രാജേഷ്‌ കാണാറുണ്ട്. ഒരിക്കല്‍ സ്പെഷ്യല്‍ ക്ലാസ്സ്‌ എന്നും പറഞ്ഞ് ഉമ രവിയുടെ കൂടെ കറങ്ങാന്‍ പോകുന്നു. അതറിയുന്ന രാജേഷ്‌ രവിയെ ഗുണ്ടകളെ വിട്ടു തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നു. ഉമയുടെ മുന്‍പില്‍ വെച്ച് അയാള്‍ രവിയെ തല്ലി ചതക്കുന്നു. തടയാന്‍ വന്ന ഉമയെ അമ്മയും മുത്തച്ചനും ചേര്‍ന്ന് പിടിച്ചു മാറ്റുന്നു. കുറച്ചു ദിവസം കഴിഞ്ഞു ഉമയെ കാണാന്‍ രവി രാത്രി അവരുടെ വീട്ടില്‍ വരുന്നു.

പക്ഷെ രാജേഷ്‌ അവനെ കാണുന്നു. അയാള്‍ വീണ്ടും അവനെ മര്‍ദ്ദിക്കുന്നു. അങ്ങനെ ഉമ വീട്ടു തടങ്കലില്‍ ആകുന്നു. കലി കൊണ്ട ഉമ റൂമില്‍ ഉണ്ടായിരുന്ന രാജേഷിന്റെ ലക്ഷ കണക്കിന് രൂപയില്‍ മുഴുവന്‍ ഉമ -രവി എന്ന് എഴുതി വെക്കുന്നു. രാജേഷ്‌ ഉമയുടെ കല്ല്യാണം ഒടുവില്‍ ഒരു ദിവസം എക്സാം എഴുതാന്‍ സ്കൂളില്‍ വരുന്ന ഉമ , രാജേഷിനെ കബളിപ്പിച്ച് കൊണ്ട് രവിയുമായി നാട് വിട്ട് മറ്റൊരു സ്ഥലത്ത് എത്തുന്നു. അവിടെ വെച്ച് അവര്‍ വിവാഹം കഴിക്കുന്നു. രവി ഐസ് കച്ചവടം ചെയ്തു കുടുംബം നടത്തുന്നു. പക്ഷെ ഒരിക്കല്‍ രാജേഷും അമ്മയും കൂടെ അവരെ കാണാന്‍ അവിടെ എത്തുന്നു. തങ്ങള്‍ എല്ലാം മറന്നു എന്നും ഇനി വീട്ടിലേക്കു മടങ്ങാം എന്ന് പറഞ്ഞു അവര്‍ രവിയെ വിശ്വസിപ്പിക്കുന്നു. അവരുടെ അമ്മാവന്റെ സഹായത്തോടെ അവര്‍ രവിയെ പോലീസിനെ കൊണ്ട് പിടിപ്പിക്കുന്നു. ഉമയെ വീട്ടിലേക്കു തിരിച്ചു കൊണ്ട് പോകുന്നു. ജയിലില്‍ രവിയെ കാത്തിരുന്നത് ക്രൂരനായ ഒരു ഇന്‍സ്പെക്ടര്‍ (രാജന്‍.പി.ദേവ്) ആണ്. ഉമയെ കടത്തി കൊണ്ട് വന്നു എന്ന കുറ്റം ചാര്‍ത്തി അയാള്‍ രവിയെ അറ്റസ്റ്റ് ചെയ്തു ലോക്കപ്പില്‍ അടക്കുന്നു. രവി ഒരിക്കലും പുറത്തു വരാതിരിക്കാന്‍ രാജേഷ്‌ അയാള്‍ക്ക് പണം കൊടുക്കുന്നു. രാജേഷ്‌ ഉമക്ക് വേറെ കല്യാണം ഉറപ്പിക്കുന്നു. അത് മുടക്കാന്‍ വേണ്ടി ഉമയുടെ മുത്തച്ഛന്‍ ആതമഹത്യ ചെയ്യുന്നു. ഉമ വീട്ടില്‍ നിന്നും പുറത്തിറങ്ങി രവിയെ കാണാന്‍ സ്റ്റേഷനില്‍ വരുന്നു. രവിയെ അറ്റസ്റ്റ് ചെയ്ത ഇന്‍സ്പെക്ടറോട് അവള്‍ കയര്‍ക്കുന്നു. അവരുടെ സ്നേഹം തിരിച്ചറിഞ്ഞ ഇന്‍സ്പെക്ടര്‍ അവരെ സഹായിക്കാം എന്ന് വാക്ക് കൊടുക്കുന്നു. രവിയുടെ അടുത്തേക്ക് പോകുന്ന അവരെ രാജേഷ്‌ തടയുന്നു. രാജേഷും ഇന്സ്പെക്ട്ടറും എറ്റു മുട്ടുന്നു. ഒടുവില്‍ സഹോദരനായ രാജേഷ്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ഉമയുടെ പരാതിയില്‍ പോലീസ് രാജേഷിനെ അറ്റസ്റ്റ് ചെയ്യുന്നു. അങ്ങനെ ആ കേസ് കോടതിയില്‍ എത്തുന്നു. സ്വന്തം സഹോദരി കൊടുത്ത കേസ് ആയതു കൊണ്ട് കോടതിയില്‍ രാജേഷിന് രക്ഷപെടാന്‍ വഴികള്‍ ഇല്ലാതാകുന്നു. രാജേഷ്‌ രക്ഷപ്പെടുമോ? ഉമയും രവിയും ഒന്നിക്കുമോ? ശേഷം ഭാഗം സ്ക്രീനില്‍...

യേശുദാസ് പാടിയ നല്ല ഒരു ശോകഗാനം ഉള്‍പ്പെടെ, ദേവ സംഗീതം കൊടുത്ത 6 ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്.പിന്നെ ചെമ്പരുത്തി ചെമ്പരുത്തി പൂവേ പോലെ പെണ്ണൊരുത്തി എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനവും ഇതിലെയാണ്.ഒരു പാട് പണമൊന്നും ചിലവാക്കാതെ തന്നെ എന്ത് മനോഹരമായാണ് അന്നത്തെ ഗാനങ്ങള്‍ എടുത്തിരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു പോയി. മൂന്ന് തവണ ഞാന്‍ ആ പാട്ട് മാത്രം കണ്ടു.പിന്നെ വേറെ കുറച്ചു തപ്പാംകുത്ത് പാട്ടുകളും, അതിനു ചേര്‍ന്ന ഡാന്‍സ് രംഗങ്ങളും ഉണ്ട്.ശരത്കുമാറും പോലീസും തമ്മിലുള്ള കിടിലന്‍ ഒരു ഫയിറ്റുമുണ്ട്. രാജന്‍.പി.ദേവിന് തമിഴില്‍ നല്ല ബ്രേക്ക്‌ കിട്ടിയ കഥാപാത്രമാണ് ഇതിലെ ഇന്‍സ്പെക്ടര്‍. ഇതിനു ശേഷമാണ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് ലഭിച്ചത്.കൌണ്ടമണി, കിറ്റി, മേജര്‍ സുന്ദര്‍രാജന്‍, സത്യപ്രിയ, എന്നിവരും സിനിമയില്‍ ഉണ്ട്. ഇതിലെ വില്ലന്‍ ശരത് കുമാര്‍ ആയിരുന്നു പവിത്രന്റെ അടുത്ത ചിത്രത്തിലെ നായകന്‍.ശരത് കുമാര്‍ പോലീസ് വേഷത്തില്‍ എത്തിയ ആ ചിത്രമാണ്‌ സൂപ്പര്‍ഹിറ്റായ സൂര്യന്‍.