Tuesday, February 18, 2014

കമ്പിളിപ്പുതപ്പ് ഇവിടെയുണ്ട് !!




റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ എക്കാലത്തെയും മികച്ച കോമഡി സീന്‍ ഇന്ന് കമ്പിളിപ്പുതപ്പ് എന്ന ഡയലോഗിലൂടെ മായാതെയുണ്ട്. നടന്‍ മുകേഷിനൊപ്പം കമ്പിളിപ്പുതപ്പ് കോമഡി മികച്ചതാക്കിയ മേട്രന്‍ ചേച്ചി എവിടെയാണെന്ന് ആര്‍ക്കെങ്കിലുമറിയാമോ?

'ഹലോ... ഹലോ... ഗോപാലകൃഷ്ണനല്ലേ... കല്‍ക്കട്ടേന്ന് വരുമ്പഴേ ഒരു കമ്പിളിപ്പുതപ്പ് കൊണ്ടുവരണം.' മേട്രന്‍ ചേച്ചി ഉച്ചത്തില്‍ വിളിച്ചുകൂവി. കമ്പിളിപ്പുതപ്പ് വാങ്ങാന്‍ കാശില്ലാത്ത ഗോപാലകൃഷ്ണന്‍ 'കേക്കാമ്മേല, കേക്കാമ്മേല... എന്ന് ഫോണിന്റെ അങ്ങേത്തലയ്ക്കല്‍നിന്ന് നീട്ടിപ്പറഞ്ഞു. മേട്രന്‍ ചേച്ചി കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്... എന്ന് ഫോണിലൂടെ ശ്വാസം പോകുന്നതുവരെ വിളിച്ചുകൂവിക്കൊണ്ടേയിരുന്നു.

റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിലെ എക്കാലത്തെയും മികച്ച കോമഡി സീന്‍ ഇന്ന് കമ്പിളിപ്പുതപ്പ് എന്ന ഡയലോഗിലൂടെ മായാതെയുണ്ട്. നടന്‍ മുകേഷിനൊപ്പം കമ്പിളിപ്പുതപ്പ് കോമഡി മികച്ചതാക്കിയ മേട്രന്‍ ചേച്ചി എവിടെയാണെന്ന് ആര്‍ക്കെങ്കിലുമറിയാമോ?

ആകെയുണ്ടായിരുന്ന വീടും പുരയിടവും നഷ്ടമായ മേട്രന്‍ ചേച്ചി അമൃതം ഗോപിനാഥ് ഇപ്പോള്‍ മൂന്നു പെണ്‍മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കുകയാണ്.

സിനിമയുടെ വെള്ളിവെളിച്ചം മാഞ്ഞപ്പോള്‍ അമൃതം ഗോപിനാഥിന്റെ കൈയില്‍ കല മാത്രമായി. 68കാരിയായ അവരിപ്പോള്‍ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ നൃത്തം പഠിപ്പിച്ചാണ് ജീവിക്കുന്നത്.പത്താം വയസ്സില്‍ നാടകങ്ങളിലും മറ്റും അഭിനയിച്ച അമൃതം അന്‍പതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

1946ല്‍ കൃഷ്ണപിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകളായി പള്ളിപ്പാട് അരവികുളങ്ങര വീട്ടിലായിരുന്നു ജനനം. കുഞ്ഞുനാളിലെ നൃത്തം അഭ്യസിച്ച അമൃതം തിരുവിതാംകൂര്‍ രാജസഭയില്‍ നൃത്തം അവതരിപ്പിച്ചു. ശ്രീചിത്തിര തിരുനാള്‍ അമൃതത്തെ പ്രശംസിച്ചു.

1959ല്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റെ നാടകത്തില്‍ അഭിനയിച്ചായിരുന്നു തുടക്കം. യേശുദാസിന്റെ സഹോദരിയായിട്ടായിരുന്നു വേഷം. പിന്നീട്, എസ്.എല്‍.പുരം സദാനന്ദന്റെ ആദ്യട്രൂപ്പായ കല്‍പ്പന തീയറ്റേഴ്‌സിലും പി.ജെ. ആന്റണിയുടെ പി.ജെ. തീയറ്റേഴ്‌സ് തുടങ്ങിയ ഒട്ടേറെ പ്രൊഫഷണല്‍ ട്രൂപ്പുകളില്‍ നിറസാന്നിധ്യമായി.

നാടകത്തില്‍ തിളങ്ങിയപ്പോള്‍ സിനിമയിലും വേഷം കിട്ടി. 'വേലക്കാരന്‍' ആയിരുന്നു ആദ്യസിനിമ. ഉദയയുടെപാലാട്ട് കോമന്‍, ഉമ്മ, മാമാങ്കം തുടങ്ങി ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

ബാലതാരമായി തുടങ്ങിയ അമൃതം മുതിര്‍ന്നപ്പോള്‍ അഭിനയത്തിനൊപ്പം നൃത്തസംവിധായികയുടെ റോള്‍കൂടി ഏറ്റെടുത്തു. തെലുങ്കിലെ ഓട്ടോഗ്രാഫ്, ഇംഗ്ലീഷ് ചിത്രമായ ബാക്ക് വാട്ടര്‍, മലയാള ചിത്രങ്ങളായ ഈണം മറന്ന കാറ്റ്, തച്ചോളി അമ്പു, മാമാങ്കം, ആലിലക്കുരുവികള്‍, പോലീസ് ഡയറി, പപ്പയുടെ സ്വന്തം അപ്പൂസ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയവയ്ക്കും നൃത്തമൊരുക്കി. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

സിനിമാജീവിതത്തിനിടയില്‍ നര്‍ത്തകനായ ഷാഡോ ഗോപിനാഥ് ജീവിതപങ്കാളിയായി. നാലു കുട്ടികള്‍ പിറന്നു.
സംഗീത മേനോന്‍, സബിത മേനോന്‍, സന്ധ്യ മേനോന്‍, സന്തോഷ് മേനോന്‍. സിംഗപ്പുരില്‍ ജോലിയുണ്ടായിരുന്ന സന്തോഷ് മേനോന് അവിടെ സ്ഥലം വാങ്ങാനാണ് അമൃതം കുട്ടനാട്ടിലെ വീടും പറമ്പും വിറ്റത്. സിംഗപ്പുരില്‍ സ്ഥലം വാങ്ങിയെങ്കിലും അര്‍ബുദം പിടിപ്പെട്ട് മകന്‍ മരിച്ചു. ഇതോടെ അമൃതം നാട്ടിലേക്ക് മടങ്ങി. പെണ്‍മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കുകയാണിപ്പോള്‍.

നൂറിലധികം കുട്ടികളെ അമൃതം നൃത്തം പഠിപ്പിക്കുന്നുണ്ട്. കൂടാതെ, കോമഡി സ്‌കിറ്റുകള്‍ സംവിധാനം ചെയ്യുന്നുണ്ട്. അവസരം കിട്ടിയാല്‍ സിനിമയിലേക്ക് വരാന്‍ ഇനിയും റെഡിയാണെന്ന് അമൃതം പറയുന്നു.റാംജിറാവ് സ്പീക്കിങ്ങിലെ കോമഡി സീന്‍ ഇടയ്ക്കിടയ്ക്ക് കണ്ട് എല്ലാ ദുഃഖങ്ങളും മറന്ന് ചിരിച്ചുകൊണ്ടേയിരിക്കുകയാണ് അമൃതം

Credits : http://www.mathrubhumi.com/movies/malayalam/431033/

Saturday, February 15, 2014

ദൃശ്യം 50 @ ദുബായ്

ദൃശ്യം എന്ന മലയാള സിനിമ ദുബായില്‍ ഇറങ്ങിയിട്ട് വരുന്ന വ്യാഴാഴ്ച അന്‍പത് ദിവസം പിന്നിടാന്‍ പോകുന്നു. ഒരു മലയാള സിനിമ ഒരു അറബ് നാട്ടില്‍ ഇത്രയും നാള്‍ ഓടി എന്നത്‌ അത്ര നിസ്സാര കാര്യമല്ല. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് രണ്ടു വരി എഴുതിയിയെ പറ്റു എന്ന് ഒരു സിനിമ പ്രേമി എന്ന നിലക്ക് എനിക്ക് തോന്നി.



ഓരോ മലയാള സിനിമയും നാട്ടില്‍ ഇറങ്ങുമ്പോള്‍ ആദ്യത്തെ രണ്ടു ആഴ്ച ദുബായില്‍ ഇരുന്നു അതിന്റെ റിവ്യൂ വായിക്കാനെ കഴിയാറുള്ളൂ. ദ്രിശ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ ആയിരുന്നു. നാട്ടില്‍ ഡിസംബര്‍ 19-ന് ദൃശ്യം റിലീസായി. അന്ന് തൊട്ടു ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ആകാംക്ഷയോടെ കാത്തിരുന്നു. ആ സമയത്ത് ഇവിടെ പുണ്യാളന്‍ അഗര്‍ബത്തിസും ഏഴു സുന്ദര രാത്രികളും എല്ലാം ഇറങ്ങും എന്ന് കേട്ടത് കൊണ്ട് ദ്രിശ്യത്തിനു വേണ്ടി കുറച്ചു നാള്‍ കൂടെ കാത്തിരിക്കേണ്ടി വരും എന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് രണ്പു ആഴ്ച കഴിഞ്ഞപ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യ മലയാള സിനിമ ആയി ദൃശ്യം UAE-യില്‍ റിലീസായി. കൃത്യമായി പറഞ്ഞാല്‍ ജനുവരി 2 വ്യാഴാഴ്ച. സിനിമ പ്രേമികളെയെല്ലാം ആവേശം കൊള്ളിച്ച റിലീസ് എന്ന് പറയാം. ആദ്യ ദിവസം തന്നെ സിനിമ കണ്ടവരില്‍ ഞാനും കുടുംബവും ഉള്‍പ്പെടും. എല്ലായിടത്തും നല്ല തിരക്ക്. സിനിമയെ കുറിച്ച് എല്ലാവരും പറഞ്ഞു ഏകദേശം ഒരു രൂപം ഉണ്ടായിരുന്നു. എന്നിട്ടും ഓരോ സീനുകളും കഴിഞ്ഞപ്പോള്‍ അടുത്തത് എന്താകും എന്ന ആകാംക്ഷയോടെയാണ് സിനിമ കണ്ടു തീര്‍ത്തത്. ഇടവേള വരെ ഒരു സാധാരണ കുടുംബ ചിത്രം പോലെ നീങ്ങിയ സിനിമ, പിന്നീട് ഒരു ത്രില്ലര്‍ ആയി മാറുന്ന കാഴ്ച ആണ് കണ്ടത്. തിയ്യറ്ററില്‍ ഇരുന്നു ഒരു ഞെട്ടലോടെയല്ലാതെ ആര്‍ക്കും ദൃശ്യം കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പാണ്. ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ കണ്ടിറങ്ങിയ ഒരു സിനിമ. നല്ല സിനിമകള്‍ക്ക്‌ എന്നും പ്രേക്ഷകര്‍ ഉണ്ട് എന്ന് ഉറപ്പിച്ച വിജയം. സിനിമ കഴിഞ്ഞപ്പോള്‍ കിട്ടിയ കയ്യടി അതിനു തെളിവാണ്.



അവിടെ നിന്ന് അങ്ങോട്ട്‌ എങ്ങും എവിടെയും ഹൌസ്ഫുള്‍ ഷോസ് മാത്രം. കണ്ടവര്‍ കാണാത്തവരോട് പറഞ്ഞു. എല്ലാവര്‍ക്കും ചോദിയ്ക്കാന്‍ ഒന്ന് മാത്രം"ദൃശ്യം കണ്ടോ?". കൃത്യം ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ജനുവരി 9ന് മോഹന്‍ലാല്‍ വിജയ്‌ ടീമിന്റെ ബ്രഹ്മാണ്ട ചിത്രമായ ജില്ല ഇറങ്ങി, കൂടെ അജിത്തിന്റെ വീരം. വേറെ ഒരു ഭാഗത്ത്‌ അമീര്‍ ഖാന്റെ ധൂം-3, എങ്കിലും ഇവയോടൊക്കെ മത്സരിച്ചു ദൃശ്യം ഒരു ഭാഗത്ത്‌ കൂടെ ജൈത്രയാത്ര തുടര്‍ന്നു. സാധാരണ ഒരു മലയാള സിനിമ വന്നാല്‍ മാക്സിമം മൂന്ന് ആഴ്ച, അപ്പോഴേക്കും പുതിയ ഒരെണ്ണം ഇറങ്ങുമ്പോള്‍ മാറുകയാണ് പതിവ്. എന്നാല്‍ ദ്രിശ്യതിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല. രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ജില്ലയും വീരവുമെല്ലാം മാറി, ഏഴു സുന്ദര രാത്രികള്‍ ഇറങ്ങി, തൊട്ടു പിന്നാലെ ഒരു ഇന്ത്യന്‍ പ്രണയ കഥ ഇറങ്ങി, അവസാനം ഈ കഴിഞ്ഞ ആഴ്ച പുണ്യാളന്‍ അഗര്‍ബത്തീസും ഇറങ്ങി. ഇതിനിടയില്‍ ദ്രിശ്യത്തിന്റെ വ്യാജനും ഇവിടെ പ്രചരിച്ചു. എന്നാല്‍ അതിനൊന്നും ദൃശ്യം എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല. ദൃശ്യം അന്‍പത് ദിവസങ്ങള്‍ പിന്നിടാന്‍ പോകുന്ന റിലീസ് കേന്ദ്രങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌.

DUBAI
Galleria (1pm)
Bollywood Cinemas (Al Quoz Mall - 1.30, 7.30pm)
VOX Cinemas (Deira City Centre), (2, 8.30)
SHARJAH
StarCineplex (8pm)
Fujairah
Grand Dana (7.15pm)
Abu Dhabi
Grand Safeer (Mussafah - (4pm), (Thu - 1pm)
El Dorado (1pm)



ദുബായ് മാത്രമല്ല,ഷാര്‍ജ,ഫ്യുജിറ,അബുദാബി എന്നീ സ്ഥലങ്ങളിലും ദൃശ്യം വിജയകരമായ എഴാം വാരത്തിലേക്ക് കടന്നു.എഴാം വാരം എന്നൊക്കെ ഇവിടെ പറഞ്ഞു കേള്‍ക്കുന്നത് തന്നെ ഇത് ആദ്യമായാണ്. ഇതിനു മുന്പ് ഉസ്താദ്‌ ഹോട്ടല്‍ ആയിരുന്നു എന്ന് തോന്നുന്നു ഇവിടെ കുറച്ചു കൂടുതല്‍ ഓടിയ സിനിമ. അത് പിന്നെ റമദാന്‍ സമയത്ത് റിലീസ് ആകുകയും പിന്നീട് റമദാന്‍ കഴിഞ്ഞു കുറച്ചു നാള്‍ കൂടെ തുടരുകയും ആയിരുന്നു. ഇത്രയും ദിവസം ആയിട്ടു പോലും ഈ കഴിഞ്ഞ അവധി ദിവസങ്ങളില്‍ തരക്കേടില്ലാത്ത തിരക്ക് ദ്രിശ്യത്തിന് ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. കുറെ നാളുകളായി സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകാത്ത പല കുടുംബങ്ങളും ദൃശ്യം കാണാന്‍ എത്തി. എന്തായാലും ഇവിടെ ഇതൊരു പുതിയ റെക്കോര്‍ഡ്‌ ആണ്. അടുത്തൊന്നും വേറെ ഒരു മലയാള സിനിമക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോര്‍ഡ്‌. ഇത് വരെ 50 കോടിയോളം കളക്ഷന്‍ നേടിയ ദൃശ്യം മലയാള സിനിമയുടെ ഇത് വരെയുള്ള വഴിയിലെ ഒരു നാഴിക കല്ലാണ്. ഇന്നും മണിച്ചിത്രത്താഴ് എന്ന സിനിമ അറിയപ്പെടുന്ന പോലെ നാളെ ദൃശ്യം എന്ന സിനിമയും ചരിത്ര താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും.

Saturday, February 8, 2014

നിവിന്‍ പോളിയുടെ നേരം !!

രണ്ടു വര്‍ഷം മുന്‍പേ ഞാന്‍ നാട്ടില്‍ അവധിക്കു പോയ സമയത്താണ് നിവിന്‍ പോളിയുടെ പുതിയ തീരങ്ങള്‍ റിലീസായത്. ഞാന്‍ ആദ്യ ദിവസം തന്നെ രാംദാസില്‍ സിനിമ കാണാന്‍ പോയി. നിവിന്‍ പോളി അന്ന് മലയാള സിനിമയില്‍ പതുക്കെ ചുവടുറപ്പിക്കുന്ന സമയം.തിയറ്ററിന്റെ പുറത്ത് നിറയെ നിവിന്റെ ഫാന്‍സ്‌ വക ഫ്ലക്സ്‌ ഉണ്ട്. ഞാന്‍ ടിക്കറ്റ് എടുത്തു അകത്തു കയറി. അങ്ങനെ സിനിമ തുടങ്ങാറായപ്പോള്‍ ഫാന്‍സ്‌ വലിയ ശബ്ധത്തില്‍ " നിവിന്‍ പൊളി കീ ജയ്...നിവിന്‍ പൊളി കീ ജയ്.." എന്ന് വിളിച്ചു പറയാന്‍ തുടങ്ങി. അപ്പോള്‍ തിയ്യറ്ററില്‍ നിന്നും വേറെ ഒരുത്തന്‍ ഉറക്കെ വിളിച്ചു ചോദിച്ചു " ആരാ ഈ നിവിന്‍ പോളി?" എന്ന്. അതോടെ തിയ്യറ്റര്‍ മുഴുവനും കൂട്ട ചിരി ആയി.ഏതോ തൃശ്ശൂര്‍ കാരന്റെ നിര്‍ദോഷമായ ഒരു ഫലിതം ആയിരുന്നു അത്. രണ്ടോ മൂന്നോ പടങ്ങള്‍ ആകുമ്പോഴേക്കും ഒരു നടന് ഫാന്‍സ്‌ ആയി, തിയ്യറ്ററില്‍ അവരുടെ വക ബഹളം ആയി. അയാള്‍ അതിനെ ഒന്ന് കളിയാക്കിയതാകാം.എന്തായാലും ഇന്ന് അങ്ങനെയൊരു ചോദ്യത്തിന് പ്രസകതിയില്ല,കാരണം ഇന്ന് നിവിന്‍ പോളി മലയാളത്തിലെ യുവ നായകന്മാരുടെ മുന്‍നിരയിലാണ്.

2010-ല്‍ മലര്‍ വാടിയിലൂടെ അരങ്ങേറ്റം കുറിച്ച നിവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓരോ വര്‍ഷവും ഒരു ഹിറ്റ്‌ ചിത്രം എങ്കിലും നിവിന്റെതായി വരുന്നുണ്ട്. 2011-ല്‍ സ്വന്തമായി ഒരു ഹിറ്റ്‌ ഇല്ലെങ്കിലും ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ആയ ട്രാഫികിലും നിവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പിന്നീട് 2012-ല്‍ തട്ടത്തിന്‍ മറയത്ത്, 2013-ല്‍ നേരം. 2014 തുടങ്ങിയപ്പോള്‍ തന്നെ രണ്ടു ഹിറ്റുകള്‍..ഒന്ന് 1983, മറ്റൊന്ന് ഓം ശാന്തി ഓശാന. ഒരു ആഴ്ചയുടെ വ്യത്യാസത്തിലാണ് ഈ രണ്ടു ചിത്രങ്ങളും റിലീസായത്. ഇതില്‍ 1983 എന്ന ചിത്രത്തില്‍ നായകന്‍ രമേശന്റെ മൂന്നു കാലഘട്ടവും നിവിന്‍ നന്നായി അവതരിപ്പിച്ചു. ഓം ശാന്തി ഓശാന എന്ന ചിത്രം നായികാ പ്രാധാന്യമുള്ള ഒരു ചിത്രമാണ്‌.ഈ ചിത്രത്തിലും നിവിന്‍ തന്റെ വേഷം വളരെ അധികം ഭംഗിയായി ചെയ്തു. അങ്ങനെ ഒരേ സമയം രണ്ടു ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാകാനുള്ള ഭാഗ്യം നിവിന്‍ പോളിക്കുണ്ടായി. എതൊരു നടനും കൊതിക്കുന്ന കാര്യം.



ഇതിനിടയില്‍ 2012-ല്‍ തന്നെ നസ്രിയയുടെ കൂടെ നിവിന്‍ ചെയ്ത യുവ് എന്ന ഒരു ആല്‍ബവും ശ്രദ്ധ നേടി. അതിലെ നെഞ്ചോടു ചേര്‍ത്ത് എന്ന ഗാനം യൂ ട്യൂബില്‍ വന്‍ ഹിറ്റ്‌ ആയിരുന്നു. 2013-ല്‍ തന്നെ ഡാ തടിയാ എന്ന ചിത്രത്തില്‍ തന്റെ ഇമേജ് നോക്കാതെ ഒരു വില്ലന്‍ വേഷവും നിവിന്‍ ചെയ്തു. ഒപ്പം സത്യന്‍ അന്തിക്കാടിന്റെയും, ശ്യാമപ്രസാദിന്റെയും ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. നേരം എന്ന സിനിമ തമിഴില്‍ ചെയ്യാനും നിവിന് സാധിച്ചു. കേരളത്തിലെ സാധാരണക്കാരായ ചെറുപ്പക്കാരുടെ രൂപവും ഭാവവുമാണ്‌ നിവിന്റെ പ്രത്യേകത. വളരെ സ്വാഭാവികമായ ആയ അഭിനയം എന്നാണ് നിവിനെ പറ്റി പൊതുവേ പറയുന്നത്. കുറച്ചു നാള്‍ മുന്പ് മോഹന്‍ലാലുമായി ബന്ധപ്പെട്ടു ഉണ്ടായ ഒരു വിവാദത്തില്‍ നിവിന്റെ പേര് കേട്ടിരുന്നെകിലും പിന്നീട് മോഹന്‍ലാല്‍ തന്നെ നേരിട്ട് ആ വാര്‍ത്ത‍ തെറ്റാണു എന്ന് അറിയിക്കുകയുണ്ടായി. എന്തായാലും അത്തരം വിവാദങ്ങള്‍ക്കുള്ള നല്ലൊരു മറുപടിയാണ് ഈ വര്‍ഷത്തെ ഈ രണ്ടു വിജയ ചിത്രങ്ങള്‍.അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്‌. എന്തായാലും എല്ലാവരും പറയുന്ന പോലെ ഇപ്പോള്‍ നിവിന്‍ പോളിയുടെ നേരം വളരെ നല്ല നേരമാണ്. ഈ വിജയങ്ങള്‍ തുടര്‍ന്നും നില നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

Monday, February 3, 2014

ഹലോ..ഇത് ഞാനാ മാത്യു പി ചാക്കോ..

ആകെ ഒന്നര വര്‍ഷമേ ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്തിട്ടുള്ളൂ എങ്കിലും ആ കാലയളവില്‍ പല ആള്‍ക്കാരെയും പരിചയപ്പെടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതില്‍ അവിടെ ജോലി ചെയ്തിരുന്നവരും കസ്റ്റമേഴ്സും ഉള്‍പ്പെടും. അതില്‍ പലരും പിന്നീടുള്ള എന്‍റെ ജീവിതത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയവരാണ്. ആ കൂട്ടത്തിലൊരാളെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

2005-ലെ ഒരു ജൂണ്‍ മാസം. അന്ന് ഓഫീസിലെ തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു. ഞാന്‍ പതിവ് പോലെ കൌണ്ടറിലിരുന്നു ബില്‍ എഴുതുകയാണ്. അപ്പോളാണ് വെള്ള മുണ്ടും ഷര്‍ട്ടും ഉടുത്ത വയസ്സായ ഒരാള്‍ കടന്ന് വന്നത്. അയാളുടെ പുറകിലായി ഒരു പയ്യനും ഉണ്ട്. ഞങ്ങളുടെ ഓഫീസിലേക്ക് ഒരു ഹെല്‍പ്പറെ ആവശ്യം ഉണ്ട് എന്ന് ആരോ പറഞ്ഞറിഞ്ഞ് വന്നതാണ്‌. ഹുസൈന്‍ക്ക അവരുമായി സംസാരിച്ചു. എന്നിട്ട് അവരെ എനിക്ക് പരിചയപെടുത്തി. ആ പയ്യന്‍ അന്ന് മുതല്‍ അവിടെ ജോയിന്‍ ചെയ്തു. ഞാന്‍ അവനോട് പേര് ചോദിച്ചപ്പോള്‍ "മാത്യു പി ചാക്കോ "എന്ന് അവന്‍ മറുപടി തന്നു. അങ്ങനെ അവനെ അവിടെ നിര്‍ത്തി അവന്‍റെ അപ്പച്ചന്‍ പോകാനൊരുങ്ങി. അയാള്‍ എന്‍റെയടുത്ത് വന്നു പറഞ്ഞു " അതേ, അവന്‍ ആദ്യമായിട്ടാ ഒരു സ്ഥലത്ത് ജോലിക്ക് നില്‍ക്കണെ..എല്ലാം ഒന്ന് പറഞ്ഞു കൊടുക്കണം..അവന്‍ ചെയ്തോളും" ആയിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. ശരിക്കും അയാള്‍ മകനെ ആദ്യമായി സ്കൂളില്‍ കൊണ്ടാക്കി പോകുന്ന പോലെ എനിക്ക് തോന്നി. മാത്യു അപ്പച്ചനെ യാത്ര അയക്കാന്‍ താഴെക്ക് പോയി. ഞാന്‍ മുകളില്‍ നിന്നും നോക്കുമ്പോള്‍ അയാളവനോട് എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.പിന്നെ അയാള്‍ പതുക്കെ നടന്നു പോകുന്നതും കണ്ടു. അപ്പച്ചന്‍ പോകുന്ന വരെ മാത്യു അവിടെ തന്നെ നിന്നു. അത് പോലൊരു കാഴ്ച അതിനു മുന്‍പോ പിന്‍പോ ഞാന്‍ കണ്ടിട്ടില്ല.

ആദ്യമായി ജോലിയില്‍ വന്നതിന്‍റെ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ആദ്യമൊക്കെ മാത്യുവിന് ഉണ്ടായിരുന്നു. എങ്കിലും അവന്‍ ഓരോ കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യാന്‍ തുടങ്ങി. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മാത്യു ഞങ്ങളിലൊരാളായി മാറി. എങ്കിലും മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന എന്തോ ഒന്ന് മാത്യുവിന് ഉണ്ടായിരുന്നു. അവന്‍റെ സംസാര രീതിയും കുറച്ചു വ്യത്യസ്തം ആയിരുന്നു. വിക്ക് ഇല്ലെങ്കിലും ചില വാക്കുകള്‍ പറയാന്‍ ചെറിയ തടസ്സം, കാര്യങ്ങള്‍ ഒഴുക്കോടെ പറയാനുള്ള കുറച്ച്‌ ബുദ്ധിമുട്ട്. ആരെങ്കിലും കളിയാക്കിയാലും അവന്‍ കൂടെ ചിരിക്കത്തെയുള്ളൂ..മറിച്ച് ഒന്നും പറയില്ല. അന്ന് ഞാനും തോമസും ഹംസയുമൊക്കെ അവനെ സ്ഥിരമായി കളിയാക്കുമായിരുന്നു. ആരെങ്കിലും അവനോട് പേര് ചോദിച്ചാല്‍ അവന്‍ മാത്യു പി ചാക്കോ" എന്ന് മുഴുവനായി തന്നെ പറയും. ഫോണ്‍ വിളിച്ചാലും അങ്ങനെ തന്നെ. "ഞാനാ മാത്യു പി ചാക്കോ. അത് കേട്ടാല്‍ ഞങ്ങള്‍ എല്ലാവരും ചിരി തുടങ്ങും. മാത്യു എന്ന് മാത്രം പറഞ്ഞാല്‍ പോരെടാ എന്ന് ചോദിച്ചാലും അവന്‍ പിന്നെയും അങ്ങനെ തന്നെ പറയും. എന്തായാലും ഞങ്ങള്‍ക്ക് മാത്യു അന്ന് നല്ലൊരു നേരം പോക്കായിരുന്നു. അങ്ങനെ മൂന്നു നാലു മാസങ്ങള്‍ കഴിഞ്ഞു പോയി. അവനു ശമ്പളമൊക്കെ നന്നേ കുറവായിരുന്നു. പക്ഷെ ഈ ജോലി പഠിക്കാന്‍ വേണ്ടിയാണ് ഇവിടേയ്ക്ക് വന്നത് എന്ന് എന്നോട് പറഞ്ഞു. ഒരിക്കല്‍ ജോലി തിരക്കില്ലാത്ത ഒരു ദിവസം മാത്യു എന്‍റെയടുത്ത് വന്നു.

മാത്യു :സിറാജിക്കാ..ഈ ഫ്ലക്സ്‌ അടിക്കണ മെഷീന് എന്ത് വില വരും?

ഞാന്‍ : ഒരു 10-15 ലക്ഷം വരും. എന്തിനാ?

മാത്യു : അല്ല, ഒരെണ്ണം വാങ്ങിയാലോ എന്നൊരാലോചന.

ഞാന്‍ : നിന്‍റെ കയ്യില്‍ കാശുണ്ടോ?

മാത്യു : കാശ് നമുക്ക് ഉണ്ടാക്കാലോ?

ഞാന്‍ : എന്നാ ഉണ്ടാക്കിയിട്ട് വാങ്ങിച്ചോ..ആരും തടയില്ല.

മാത്യു: വാങ്ങണം, എന്നിട്ട് ഇത് പോലൊരു കട തുടങ്ങണം.

ഞാന്‍ : സന്തോഷം...

ഞാന്‍ അത് തോമസിനോടും ഹംസയോടുമൊക്കെ പറഞ്ഞപ്പോള്‍ അവര്‍ കളിയാക്കി ചിരിച്ചു. മാത്യു ഇടയ്ക്കിടെ ഇത് പോലെ എന്തെങ്കിലും സംശയങ്ങള്‍ ആയി വരാറുണ്ട്. അന്നൊക്കെ കാലത്ത് ഞാന്‍ ഓഫീസില്‍ വരുമ്പോള്‍ അവന്‍ ഓഫീസില്‍ ഉണ്ടാകും.എന്നും ഞാന്‍ കൌണ്ടറില്‍ എത്തിയാല്‍ പേപ്പര്‍ എടുക്കാനോ മറ്റോ വേണ്ടി ആദ്യം അവനെ നീട്ടി വിളിക്കും "മാത്യൂ..." അപ്പോള്‍ അവന്‍ അകത്തു നിന്ന് "എന്തോ" എന്ന് ഈണത്തില്‍ വിളി കേള്‍ക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും അവന്‍ വരുമ്പോള്‍ ഞാന്‍ ഗൌരവത്തില്‍ തന്നെ ഇരിക്കും. ഈ എന്തോ എന്നുള്ള വിളി എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് അകത്തു അവന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഗോപു എന്നോട് ആ സത്യം പറഞ്ഞത്. കാലത്ത് ഞാന്‍ മാത്യൂ എന്ന് വിളിച്ചാല്‍ അവന്‍ അകത്തു നിന്ന് എന്തോ എന്ന് വിളി കേള്‍ക്കും. എന്നിട്ട് പറയുമത്രേ "ഹോ..ആ കാലമാടന്‍ വിളി തുടങ്ങി" എന്ന്. ഗോപു അത് പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചു. കാരണം അത്ര നിഷ്ക്കളങ്കമായാണ് അവന്‍ വിളി കേട്ടിരുന്നതും എന്‍റെയടുത്ത് വന്നിരുന്നതും. ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ അത് നിഷേധിച്ചു, ഗോപുവിനെ കുറെ ചീത്തയും പറഞ്ഞു. എന്തായാലും പിന്നെ ഞാന്‍ അവനെ അധികം ബുദ്ധിമുട്ടിക്കാറില്ല.

അങ്ങനെയിരിക്കെ 2005-ലെ പഞ്ചായത്ത് ഇലക്ഷന്‍ സമയം ആയി. കമ്പനിയില്‍ അതിന്‍റെ വര്‍ക്കുകള്‍ വന്നു തുടങ്ങി. ബോര്‍ഡ്‌ പണിക്കാരൊക്കെ കുറച്ചു കാശ് ഉണ്ടാക്കുന്ന സമയം. നല്ല തിരക്ക്. തോമസും,ഹംസയും പിന്നെ ഓഫീസിലെ കുറച്ചു പേരും ഏതൊക്കെയോ വര്‍ക്ക്‌ കൊണ്ട് വന്നു തുടങ്ങി. അത് കണ്ടപ്പോള്‍ മാത്യുവിനും അവരെ പോലെ കാശുണ്ടാക്കാന്‍ ഒരു മോഹം. അവന്‍ ഒരു ദിവസം എന്‍റെയടുത്ത് വന്നു.

മാത്യു : സിറാജിക്കാ, ഞാന്‍ കുറച്ചു വര്‍ക്ക്‌ കൊണ്ട് വരാം. പക്ഷെ എനിക്ക് കമ്മീഷന്‍ കിട്ടണം.

ഞാന്‍ : ആരുടെ വര്‍ക്ക്‌?

മാത്യു: പാര്‍ട്ടിയുടെ..

ഞാന്‍ : അതിനു നിനക്ക് പാര്‍ട്ടിക്കാരെ പരിചയം ഉണ്ടോ?

മാത്യു : ഉണ്ടോന്നോ? ഞാന്‍ അല്ലെ ഞങ്ങളുടെ നാട്ടിലെ ഏരിയ സെക്രട്ടറി.

ഞാന്‍ : ആഹാ..അതെനിക്കറിയില്ലായിരുന്നു. അപ്പൊ നീ കൊണ്ട് വന്നോ..പക്ഷെ കടം തരില്ല.

അങ്ങനെ മാത്യു ഹുസൈന്‍ക്കാനെ പോയി കണ്ടു. ഇലക്ഷന്‍ വര്‍ക്ക്‌ ആയത് കൊണ്ട് കടം കൊടുക്കാന്‍ ഹുസൈന്‍ക്ക സമ്മതിച്ചില്ല. അവനു റേറ്റ് കുറച്ചു കൊടുത്തു, പക്ഷെ റെഡി കാശ് കിട്ടണം എന്ന് പറഞ്ഞു. അങ്ങനെ മാത്യു ആ വര്‍ക്ക്‌ ഏറ്റെടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു കുട്ടി നേതാക്കന്മാര്‍ ഓഫീസില്‍ വന്നു. കൌണ്ടറില്‍ വന്നു എന്നോട് ഗൌരവത്തില്‍ ചോദിച്ചു. മാത്യു ഇല്ലേ?". ഞാന്‍ മാത്യുവിനെ വിളിച്ചു. മാത്യു വന്നു അവരെ അകത്തേക്ക് കൂട്ടികൊണ്ടു പോയി. അവരുടെ ഡിസൈന്‍ എല്ലാം കാണിച്ചു കൊടുത്തു ഓക്കേ ആക്കി. അങ്ങനെ കുറച്ചു ഫ്ലക്സ്‌ മാത്യുവിന്‍റെ പേരില്‍ ബില്‍ അടിച്ചു കൊടുത്തു. അവര്‍ കാശ് പിന്നെ തരാം എന്നും പറഞ്ഞു ഫ്ലക്സും കൊണ്ട് പോയി. പക്ഷെ പറഞ്ഞ പോലെ ഓഫീസിലെ കാശ് മാത്യു തന്നു. തികയാത്തത് അവന്റെ ശമ്പളത്തില്‍ നിന്നും പിടിച്ചു. പിന്നെ ഇലക്ഷന്‍ കഴിഞ്ഞു..ആ സ്ഥാനാര്‍ഥിയും തോറ്റു. പക്ഷെ മാത്യുവിന്റെ കാശ് മാത്രം കിട്ടിയില്ല. എന്നും കാലത്ത്‌ മാത്യു കൌണ്ടറില്‍ നിന്ന് അവരില്‍ പലര്‍ക്കും ഫോണ്‍ വിളിക്കും "ഹലോ സുധാകരെട്ടനല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ. നമ്മടെ ഫ്ലക്സിന്റെ കാശ് എന്തായി?" അയാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു ഫോണ്‍ വെക്കും, പിറ്റേ ദിവസം മാത്യു വേറെ ഒരാള്‍ക്ക് വിളിക്കും. "ഹലോ ജോസേട്ടനല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ. എന്റെ കാശ്.? അയാളും എന്തെങ്കിലും പറഞ്ഞു ഊരും. പിന്നെ എനിക്ക് അതൊരു സ്ഥിരം കാഴ്ച്ച ആയി. എന്തായാലും ഞാന്‍ അവിടെ നിന്ന് പോരുന്ന വരെ മാത്യുവിന്‍റെ ആ കാശ് കിട്ടിയില്ല. ഞങ്ങള്‍ എന്നും അത് പറഞ്ഞു അവനെ കളിയാക്കും.നിനക്ക് ആ കാശ് കിട്ടാന്‍ പോകുന്നില്ല, അവര്‍ നിന്നെ പറ്റിച്ചതാടാ എന്നും പറഞ്ഞു ചൂട് പിടിപ്പിക്കും. അവനു അത് കേള്‍ക്കുന്നതെ കലി ആയിരുന്നു. എങ്കിലും പാവം തിരിച്ചൊന്നും പറയില്ല.

ആയിടക്ക് ഓഫീസില്‍ നിന്ന് ഒരുത്തന്‍ ഗള്‍ഫില്‍ പോയി. പിന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്കും വിസ വന്നു. അന്ന് മാത്യു എന്നോട് പറഞ്ഞു." നിങ്ങള്‍ എല്ലാവരും പോവാണല്ലേ? ഒടുവില്‍ ഞാന്‍ ഇവിടെ ഒറ്റക്കാവോ? ഞാന്‍ ചിരിച്ചു. അപ്പൊളവന്‍ പറഞ്ഞു "സിറാജിക്ക അവിടെ ചെന്നിട്ട് എന്‍റെ കാര്യം കൂടെ ഒന്ന് നോക്കണെ." ഞാന്‍ നോക്കാം എന്ന് പറഞ്ഞു പോന്നു. സാധാരണ എല്ലാരും പറയണ ഒരു കാര്യം എന്നല്ലാതെ ഞാന്‍ അത് സീരിയസ് ആയി എടുത്തിട്ടില്ലായിരുന്നു. അങ്ങനെ ഞാന്‍ ദുബായില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തോമസും, പിന്നാലെ ഹംസയും ദുബായില്‍ വന്നു. മാത്യു അവിടെ ഏറെക്കുറെ ഒറ്റക്കായി. അങ്ങനെ അവന്‍ അവിടെ നിന്ന് പോയി. ഞങ്ങള്‍ എല്ലാവരും ഇവിടെ കാണാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് നാട്ടില്‍ നിന്ന് അവന്‍റെ ഒരു ഫോണ്‍ വന്നു.

മാത്യു :"ഹലോ, സിറാജിക്കയല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ..

ഞാന്‍ : ആ മാത്യു...പറയെടാ...എന്തൊക്കെയുണ്ട് വിശേഷം?

മാത്യു : അതേ, അവിടെ ജോലി വല്ലതുമുണ്ടോ? എനിക്കങ്ങോട്ട് വരാനാ. ഇവിടെ നിന്നിട്ട് ഒരു മെച്ചവുമില്ലേ.
.
ഞാന്‍ : എടാ, എനിക്ക് അങ്ങനെ ഇവിടെ ജോലി ശരിയാക്കി കൊടുക്കാനുള്ള വകുപ്പൊന്നും
ആയിട്ടില്ല. നീ പറ്റുമെങ്കില്‍ വിസിറ്റ് വിസയില്‍ വാ, നമുക്ക് എന്തെങ്കിലും നോക്കാം.

മാത്യു : ഓക്കേ, എന്നാ ഞാന്‍ അവിടെ എത്തിയിട്ട് വിളിക്കാം.

പക്ഷെ മാത്യു വിളിച്ചില്ല, അവന്‍ ദുബായില്‍ വന്നുമില്ല. പിന്നെ ഞാന്‍ അവധിക്കു നാട്ടില്‍ പോയപ്പോള്‍ അവനെ വിളിച്ചു. അന്ന് അവന്‍ കോട്ടയത്ത്‌ ഒരു ഫ്ലക്സ്‌ കമ്പനിയില്‍ മെയിന്‍ പ്രിന്‍റര്‍ ആയി കയറി എന്ന് പറഞ്ഞു. പിന്നീടൊരു ദിവസം അവന്‍ കോട്ടയത്ത്‌ പോകുന്ന വഴിക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി അവനെ കണ്ടിരുന്നു. അന്നത്തെ പാര്‍ട്ടിക്കാരുടെ കാശു അത് വരെ കിട്ടിയിരുന്നില്ല. അന്ന് അവന്‍ എന്റെ ഇമെയില്‍ അഡ്രസ്‌ എല്ലാം വാങ്ങിയിരുന്നു. അത് കൊണ്ട് ഇടയ്ക്കു സുഖമാണോ എന്ന് ചോദിച്ചു മെയില്‍ വരാറുണ്ട്. ഇതിനിടയില്‍ അവന്‍റെ കല്യാണവും കഴിഞ്ഞു. അതിന്‍റെ ഫോട്ടോസും മെയില്‍ അയച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം വന്ന അവന്‍റെ ഒരു മെയില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. മൈ ഷോപ്പ് ഓപ്പണിംഗ് ഫോട്ടോ എന്നായിരുന്നു അതിന്റെ സബ്ജക്റ്റ്. തുറന്നപ്പോള്‍ അകത്തു അവന്‍റെ കടയുടെ ഉദ്ഘാടനത്തിന്‍റെ ഫോട്ടോ.


ഉദ്ഘാടകന്‍ തോമസ്‌ ഉണ്ണിയാടന്‍റെ അരികില്‍ ഉള്ളതാണ് നമ്മുടെ മാത്യു.പിന്നില്‍ വെള്ള ഡ്രസ്സ്‌ ഇട്ടു ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് അവന്‍റെ അപ്പച്ചന്‍. കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഞാന്‍ ഉടനെ അവനെ ഫോണ്‍ വിളിച്ചു സംസാരിച്ചു. അവന്‍ പത്ത് വര്‍ഷം മുന്‍പ്‌ പറഞ്ഞ പോലെ സ്വന്തമായി ഒരു ഫ്ലക്സ്‌ പ്രിന്‍റിംഗ് കമ്പനി തന്നെ തുടങ്ങിയിരിക്കുന്നു. അതും തൃശൂര്‍ റൌണ്ടില്‍ തന്നെ. അത് കൂടാതെ അവന് പ്രിന്‍റിംഗ് മെഷിന്‍റെ ഡീലര്‍ഷിപ്പും ഉണ്ടത്രേ. കേട്ടപ്പോള്‍ ഭയങ്കര അഭിമാനം തോന്നി. പിന്നെയും അവന്‍ കുറെ സംസാരിച്ചു. ഇനി ആരുടെ കീഴിലും ജോലി ചെയ്യാന്‍ വയ്യ, അത് കൊണ്ടാണ് സ്വന്തമായി തുടങ്ങാം എന്ന് വെച്ചത്. ഇത്ര നാളും ഇതിന്‍റെ പിറകിലായിരുന്നു, ഇപ്പോളാണ് എല്ലാം ഒന്ന് സെറ്റ്‌ ആയത് എന്നൊക്കെ പറഞ്ഞു. പിന്നെ അവന്‍ പറഞ്ഞതെന്താന്നറിയോ? അന്ന് ആ പാര്‍ട്ടിക്കാര്‍ പറ്റിച്ച കാരണം ഞാന്‍ ഒരു പാഠം പഠിച്ചു. ഈ ഷോപ്പില്‍ എന്തായാലും ആര്‍ക്കും കടം കൊടുക്കണ പരിപാടി ഇല്ല എന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. കുറേ നാളുകളായി ഞാനും തോമസും ഹംസയുമൊക്കെ പറയുന്നതാണ് നാട്ടില്‍ ഒരു ഫ്ലക്സ്‌ ഷോപ്പ് തുടങ്ങണം എന്ന്. ഇത്ര നാളും ഗള്‍ഫില്‍ നിന്നിട്ടും ഞങ്ങള്‍ക്ക്‌ കഴിയാത്തത് നാട്ടില്‍ നിന്നു കൊണ്ട് അവന് സാധിച്ചു. അടുത്ത അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ആദ്യം അവന്‍റെ ഷോപ്പില്‍ പോകണം. ഞങ്ങളുടെ പഴയ സൈന്‍ മാജിക്‌ ഇന്ന് പൂട്ടി കിടക്കുയാണ്. ഇത്ര നാളും അവനെ കാണാതിരുന്നത് ഒരു പക്ഷെ അവനെ അവന്‍റെ സ്വന്തം കടയില്‍ വെച്ച് കാണാനായിരിക്കും. എനിക്കുറപ്പുണ്ട് ഇനി ഞാന്‍ ചെല്ലുമ്പോള്‍ അവിടെ അവന്‍റെ അപ്പച്ചന്‍ ഉണ്ടാകുമെന്ന്. ഇന്നയാള്‍ സന്തോഷത്തോടെ, അഭിമാനത്തോടെ ആ കൌണ്ടറില്‍ ഇരിക്കുന്നുണ്ടാകും. പിന്നെ പണിക്കാര്‍ക്കൊക്കെ നിര്‍ദേശം കൊടുത്തു ഒരു മുതലാളിയുടെ ഗമയില്‍ മാത്യൂവും. അന്നും അവനാര്‍ക്കെങ്കിലും ഫോണ്‍ ചെയ്യുമ്പോള്‍ ഒരിക്കല്‍ കൂടെ എനിക്ക് അതൊന്നു കേള്‍ക്കണം.

"ഹലോ ഇത് ഞാനാ മാത്യു പി ചാക്കോ"

Saturday, February 1, 2014

ഒരു 4D സംശയം !!



കഴിഞ്ഞ വര്‍ഷം അവധിക്കു നാട്ടില്‍ പോയ സമയത്താണ് ഗ്രാവിറ്റി എന്ന സിനിമ റിലീസായത്. ഗംഭീരം എന്ന് എല്ലാവരും പറഞ്ഞ കാരണം അതൊന്നു കാണണം എന്ന് തീരുമാനിച്ചിരുന്നു. അന്ന് അത് തൃശൂര്‍ ഇറങ്ങാത്തത് കൊണ്ട് കാണാന്‍ പറ്റിയില്ല. തിരിച്ചു ദുബായില്‍ വന്നപ്പോള്‍ ഇവിടെ നിന്ന് അത് മാറുകയും ചെയ്തു. ഇനി എന്നെങ്കിലും DVD ഇട്ടു കാണാം എന്ന് കരുതി ഇരിക്കുമ്പോളാണ് ഈ വ്യാഴാഴ്ച അത് വീണ്ടും ദുബായില്‍ റിലീസ്‌ ചെയ്തത്. ഈ തവണ 3D അല്ല 4D ആയിട്ടാണ് റിലീസ്‌ ആയിരിക്കുന്നത്. അത് കൊണ്ട് ടിക്കറ്റ്‌ റേറ്റ് കുറച്ചു കൂടുതലുമാണ്.എന്നെങ്കിലും ഒരു 4D മൂവി എങ്കിലും കാണണം എന്ന് ഞാന്‍ മുന്‍പേ കരുതിയിരുന്നു. ഇതിപ്പോള്‍ ഗ്രാവിറ്റി ആയത് കൊണ്ട് എന്തായാലും കാണണം എന്ന് ഞാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഓഫീസില്‍ ഞാന്‍ ഈ കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ഞങ്ങളുടെ ഓഫീസ് ബോയ്‌ ഷൌക്കു ചായയുമായി വന്നത്. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച അവന്‍ എന്റെ അടുത്തേക്ക് വന്നു.

ലവന്‍ എനിക്ക് ചായ തന്നു കൊണ്ട് : അല്ലാ, എന്താണീ 4D?

ഞാന്‍ ആ ചായ വാങ്ങി കൊണ്ട്: എടാ, അത് പുതിയൊരു സംഭവമാണ്, 3Dയെ കടത്തി വെട്ടുന്ന ഒരു അനുഭവം.

ലവന്‍ : എന്ന് വെച്ചാല്‍? എന്താണ് അതിന്റെ പ്രത്യേകത?

ഞാന്‍ ചായ കുടിച്ചു കൊണ്ട് : അതിപ്പോ സിനിമ കണ്ടാലേ എനിക്ക് കൃത്യമായി പറയാന്‍ പറ്റു.

ലവന്‍ :എന്നാലും ഒരു ഏകദേശം ഐഡിയ ഉണ്ടാകുമല്ലോ?:

ഞാന്‍ : അതായതു ഇപ്പൊ സിനിമയില്‍ കാറ്റ് അടിച്ചാല്‍ നമ്മുടെ ദേഹത്തും കാറ്റ് അടിക്കണ പോലെ തോന്നും, സിനിമയില്‍ മഴ പെയ്താല്‍ നമുക്കും ആ ഫീലിംഗ് വരും, സിനിമയില്‍ ഒരു വണ്ടി ചെരിഞ്ഞാല്‍ നമ്മുടെ സീറ്റും ചെരിയും, സിനിമയില്‍ ഒരു സ്മെല്‍ വന്നാല്‍ ആ സുഗന്ധം നമുക്കും കൂടി എടുക്കും. ഏതാണ്ട് ഇങ്ങനെയൊക്കെയാണ് എന്നാ കേട്ടത്.

ലവന്‍ : ആഹാ..എന്നാ അതൊന്നു കാണണമല്ലോ?

ഞാന്‍ ചായ കുടിച്ചു കൊണ്ടിരുന്നു. അവന്‍ എന്തോ ആലോചിച്ചു നില്‍ക്കുന്നു.

ലവന്‍ : അല്ല, നിങ്ങള്‍ക്കൊന്നും തോന്നരുത്. ഞാന്‍ ഒരു സംശയം ചോദിക്കട്ടെ?

ഞാന്‍ : എന്താ?

ലവന്‍: ഇപ്പൊ സിനിമയില്‍ നായകനും നായികയും കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ?

ഞാന്‍ (സംശയത്തോടെ) : ഉവ്വ്, അതിന്?

ലവന്‍: അല്ലാ, അപ്പൊ നമുക്കെന്തെങ്കിലും തോന്നോ?

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ബാക്കിയുള്ള ചായ കുടിച്ചു.