Sunday, December 23, 2012

സച്ചിന്‍ ഔട്ടായോ?

സച്ചിന്‍...ക്രിക്കറ്റ് എന്താണെന്നു മനസ്സിലാക്കിയ കാലത്ത് ആദ്യം നെഞ്ചിലേറ്റിയ പേര്...സച്ചിന്‍..ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസാന വാക്കായിരുന്ന സച്ചിന്‍.. അനേകായിരം ഇന്ത്യക്കാരുടെ ആവേശവും വികാരവുമായ സച്ചിന്‍.. സ്വന്തം പിതാവ് മരണപ്പെട്ടത്തിന്റെ തൊട്ടടുത്ത ദിവസം പോലും ഇന്ത്യക്ക് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയ സച്ചിന്‍.. ഒരു പാട് അമ്മമാരുടെ പ്രാര്‍ത്ഥനയും സ്നേഹവും ലഭിച്ച ആ ഇതിഹാസം One Day International Cricket- ന്റെ പടിയിറങ്ങുന്നു..



ഞാനൊക്കെ ക്രിക്കറ്റ് കണ്ടു തുടങ്ങിയ സമയത്ത് സച്ചിന്‍ മാത്രമേ ഉള്ളു മനസ്സില്‍, ഇന്ത്യയുടെ കളി ഉള്ള ദിവസം സ്കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ നേരത്തെ വന്നു ടിവിയുടെ മുന്പില്‍ ഇരുന്നിരുന്ന ആ കാലം , അന്നൊക്കെ കളിയുടെ ഇടക്ക് വെച്ച് ആര് കയറി വന്നാലും ആദ്യം ചോദിക്കുക “സച്ചിന്‍ ഔട്ടായോ? “എന്നായിരുന്നു, ഒരു തലമുറ കേട്ട് വളര്‍ന്ന ചോദ്യം, കാരണം അന്ന് ഇന്ത്യന്‍ ടീം എന്ന് വെച്ചാല്‍ സച്ചിന്‍ ആയിരുന്നു, സച്ചിന്‍ പുറത്തായാല്‍ ഇന്ത്യ തോറ്റിരുന്ന കാലം, തന്റെ പത്താം നമ്പര്‍ ജേര്സി് അണിഞ്ഞു സച്ചിന്‍ ഇറങ്ങുമ്പോള്‍ ഒരേ സമയം എത്ര ഇന്ത്യക്കാരായിരുന്നു ആ കളി കാണാന്‍ ടിവിയുടെ മുന്പില്‍ ഇരുന്നിരുന്നത്, കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായ ആളുകള്‍ വരെ, ക്രിക്കറ്റ് എന്ന കളി പൂര്ണ്ണ മായും അറിയാത്തവര്ക്ക് പോലും സച്ചിന്‍ പ്രിയപ്പെട്ടവനായിരുന്നു.
സച്ചിന്‍ ഫോം ആയാല്‍ പിന്നെ കളി ജയിച്ചു എന്ന് വിശ്വസിച്ചിരുന്നു ഞാന്‍ അടക്കം എല്ലാവരും. സച്ചിന്‍ ഔട്ടായാല്‍ കളി നിര്‍ത്തി പോയിരുന്ന ഒരാളായിരുന്നു ഞാന്‍ . സച്ചിന്റെ കൂടെ കളിയ്ക്കാന്‍ എത്രയോ കളിക്കാര്‍ മാറി മാറി വന്നു, പക്ഷെ ഒരു മാറ്റവും കൂടാതെ വര്ഷങ്ങളോളം സച്ചിന്‍ മറ്റേ അറ്റത്തു നിലയുറപ്പിച്ചു തന്നെ നിന്നു.എത്രയോ ഫോര്‍, എത്രയോ സിക്സ്..അതില്‍ നിന്നും പിറന്ന എത്രയോ സെഞ്ച്വറികള്‍ , എത്രയോ ഹാഫ് സെഞ്ച്വറികള്‍ ..4+6= 10dulkar എന്ന ഒരു പ്രയോഗം തന്നെ നിലവില്‍ വന്നില്ലേ?
ഈ കോഴ വിവാദം വന്നു ക്രിക്കറ്റ് എന്ന മഹത്തായ കളിയുടെ അന്തസിനും അഭിമാനത്തിനും കോട്ടം തട്ടിയ നാളുകളിലും ഒരു വിവാദത്തിലും പെടാതെ സച്ചിന്‍ മാറി നിന്നു.സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ഇത് വരെ മുന്പോട്ട് പോയത് , അന്ന് സച്ചിന്റെ കൂടെ കളിച്ചിരുന്ന പലരും വിവാദത്തില്‍ പെട്ട് ടീമിന് പുറത്ത്‌ പോയി,പലരും വിരമിച്ചു,അതിനു ശേഷം എത്രയോ പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വന്നു, യുവരാജ്‌ മുതല്‍ അജിന്ഗ്ഗെ രഹാനെ വരെ എത്രയോ പേരുടെ കൂടെ സച്ചിന്‍ കളിച്ചു. നേടാന്‍ കഴിയാതെ പോയ ലോക കപ്പിലും മുത്തമിടാനുള്ള ഭാഗ്യം സച്ചിനുണ്ടായി. പല മത്സരങ്ങളിലും സച്ചിന്റെ പ്രകടനം കൊണ്ട് മാത്രം ടീം ഇന്ത്യ വിജയിച്ചു.
സച്ചിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരോട് ബാറ്റ് കൊണ്ട അദ്ദേഹം മറുപടി കൊടുത്തു. കൂടെ കളിച്ചിരുന്നവരോടും എതിര്‍ ടീമില്‍ ഉള്ളവരോടും ഇത്രയധികം വിനയത്തോടെ പെരുമാറുന്ന മറ്റൊരു കളിക്കാരന്‍ ഉണ്ടോ എന്ന് സംശയമാണ്.ഒളിമ്പിക്സില് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ സൈനയ്ക്ക് ആന്ധ്രപ്രദേശ് സ്പോര്‍ട്സ് അസോസിയേഷന്റെ സമ്മാനമായ BMW കാര്‍ സമ്മാനിച്ചപ്പോള്‍ അത് നല്കാന്‍ സച്ചിനെ ക്ഷണിച്ചത് ഈ അവസരത്തില്‍ ഓര്മ്മിക്കട്ടെ. രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗവണ്മെന്റ് ബംഗ്ലാവ് വേണ്ട എന്ന് പറഞ്ഞത്‌ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഇന്ത്യന് നേവി territorial army മെമ്പര്‍ഷിപ്‌ കൊടുത്ത് ആദരിച്ച ഒരു കളിക്കാരന്‍ കൂടിയാണ് നമ്മുടെ പ്രിയപ്പെട്ട സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ !!
കളിക്കളത്തിലും പുറത്തും ഒരു പോലെ മാന്യത പുലര്ത്തുന്ന ആളാണ് സച്ചിന്‍, ഒരു ലിക്കര്‍ കമ്പനിയുടെ ഇരുപതു കോടിയുടെ ഓഫര്‍ നിരസിച്ച ആളാണ് അദ്ദേഹം‍.സച്ചിന്‍ അത് അന്ന് ചെയ്തിരുന്നെകില്‍ ഇന്ത്യയില്‍ ഒരു കളിക്കാരന് പരസ്യ ഇനത്തില്‍ കിട്ടുമായിരുന്ന കൂടിയ തുക ആയേനെ അത്.എന്നാല്‍ നാടിനെ നശിപ്പിക്കുന്ന മദ്യം വില്ക്കാനുള്ള അങ്ങിനെയൊരു പരസ്യം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.പണത്തിനു വേണ്ടി എന്തു പരസ്യവും ചെയ്യാന്‍ തയ്യാറായി നില്ക്കുവന്ന ഇന്നത്തെ കളിക്കാര്‍ സച്ചിന്റെ ഈ നിലപാട് കണ്ടു മനസ്സിലാക്കണം
അതിനു പകരം അദ്ദേഹം ചെയ്ത പരസ്യങ്ങള്‍ എല്ലാം കുട്ടികളുടെയും സാധാരണക്കാരുടെയും പ്രിയപ്പെട്ടതായി മാറി,പരസ്യത്തിലെ ഗാനങ്ങള്ക്കൊപ്പം ഞങ്ങള്‍ ഇരുന്നു കയ്യടിച്ചത് എനിക്കോര്‍മ്മയുണ്ട്, ആ കയ്യടി സച്ചിനോടുള്ള ആരാധന ആയിരുന്നു, പതിനേഴോളം ഉല്പന്നങ്ങളുടെ പരസ്യത്തില്‍ നമ്മള്‍ സച്ചിനെ കണ്ടിട്ടുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? പെപ്സി പോലുള്ള പാനീയങ്ങള്‍ ഇന്ത്യയില്‍ ജനകീയമായത് സച്ചിനിലൂടെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആലാരെ സച്ചിന്‍ ആലാരെ എന്ന പരസ്യമൊക്കെ മധുരമുള്ള ഒരു ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്. അദ്ദേഹം ചെയ്ത അത്തരം ചില പരസ്യങ്ങളില്‍ മികച്ച അഞ്ചെണ്ണം താഴെ ചേര്ക്കുന്നു.

ഒഴിവ് ദിവസങ്ങളില്‍ കൂട്ടുകാരുടെ കൂടെ കുടിച്ചു ഉല്ലസിച്ചു നടക്കാതെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ ഇഷ്ട്ടപെടുന്ന ആളാണ് സച്ചിന്‍. തന്റെ ഭാര്യാ അഞ്ജലിയോടും, മക്കള്‍ സാറയോടും അര്‍ജുനോടും ഒത്തു ചേര്ന്ന് തികഞ്ഞ ഒരു കുടുംബനാഥനായി അദ്ദേഹംഅവരുടെ കൂടെ സമയം ചിലവഴിക്കുന്നു.
ഈ അടുത്ത കാലത്ത്‌ ഫേസ്ബുക്കിലും അദ്ദേഹം സജീവമായി,കൂടാതെ ട്വിറ്ററിലും നിങ്ങള്ക്ക് അദ്ദേഹത്തെ ഫോളോ ചെയ്യാവുന്നതാണ്. (@sachin_rt.)അദ്ധേഹത്തിന്റ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ താഴെ ചേര്ക്കുന്നു.
https://www.facebook.com/SachinTendulkar/info
എന്നും റെക്കോര്ഡുകളുടെ കൂട്ടുകാരനായിരുന്നു സച്ചിന്‍, ബാറ്റിങ്ങില്‍ എന്ന പോലെ ബോളിങ്ങിലും ഫീല്ടിങ്ങിലും അദ്ദേഹം കാണിച്ചിരുന്ന മികവ് എല്ലാവര്ക്കും അറിയാവുന്നതാണ്, അതിനെ കുറിച്ച് വിശദീകരിക്കാന്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ മതിയാകില്ല, അത് കൊണ്ട് അദ്ധേഹത്തിന്റെ ഇത് വരെയുള്ള ഒരു കരിയറിന്റെ ഒരു ചുരുക്കം താഴെ ചേര്ക്കുന്നു. ( from wikipedia).
സച്ചിന്റെ ഈ റെക്കോര്ഡുകളുടെ ഏഴയലത്ത് എത്താന്‍ ഇന്നത്തെ കളിക്കാര്ക്ക് കഴിയുമോ എന്നത് സംശയമാണ്, അല്ലെങ്കില്‍ തന്നെ സച്ചിന്‍ കളിച്ച അത്രയും കാലം കളിയ്ക്കാന്‍ ആര്ക്കു സാധിക്കും എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അത് കൊണ്ടാണല്ലോ ക്രിക്കറ്റിനെ ഒരു മതമായി കാണുന്ന ഇന്ത്യയില്‍ സച്ചിനെ അതിന്റെ ദൈവമായി കാണുന്നത്.
സച്ചിന്‍ പോകുമ്പോള്‍ ടീമിന് നഷ്ട്ടപെടുന്നത് മികച്ച ഒരു കളിക്കാരനെ മാത്രമല്ല, ഗ്രൌണ്ട് മുഴുവന്‍ നിറയുന്ന പ്രസരിപ്പും, ടീമിന് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒരു ശക്തികേന്ദ്രം കൂടിയാണ്,ഒപ്പം മറ്റ് ടീമുകള്‍ക്ക് എതിരെയുള്ള ഇന്ത്യയുടെ തുരുപ്പ് ചീട്ടും. പുതിയ കളിക്കാര്‍ക്ക് സച്ചിന്‍ നല്‍കുന്ന പ്രോത്സാഹനം നമ്മുടെ ശ്രീശാന്ത് ഉള്‍പ്പെടെ പല കളിക്കാരും പറഞ്ഞു നമ്മള്‍ കേട്ടിട്ടുണ്ട്. സച്ചിനെ കുറിച്ച് പ്രശസ്തരായ കുറച്ചു പേര്‍ പറഞ്ഞത്‌ കൂടെ ചേര്‍ക്കാതെ ഇത് പൂര്‍ണ്ണമാകില്ല.അത് താഴെ ചേര്‍ക്കുന്നു
പണ്ട് സച്ചിന് ജയ് വിളിച്ചവര്‍ ഉള്‍പ്പെടെ പലരും ഇന്ന് സച്ചിന് കളി നിര്ത്തണം എന്ന് പറഞ്ഞു മുറവിളി കൂട്ടി, എന്തായാലും അവര്‍ക്കൊക്കെ ഇനി സമാധാനമായി വീട്ടില്‍ ഇരിക്കാം,കളി കാണാം,പക്ഷെ സച്ചിന്‍ കളി നിര്‍ത്തിയാല്‍ ക്രിക്കറ്റ് എന്ന കളി കാണുന്നത് തന്നെ നിര്‍ത്തും എന്ന് തീരുമാനിച്ച കുറെ പേരുടെ, സാധാരണക്കാരായ ഒരു പാട് ഇന്ത്യക്കാരുടെ മനസ്സില്‍ സച്ചിന്‍ എന്നും നില നില്‍ക്കും.
നന്ദി..സച്ചിന്‍..നന്ദി.. ഞങ്ങളെ ത്രസിപ്പിച്ച ഓരോ നിമിഷങ്ങള്‍ക്കും.. ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന ഓരോ വിജയങ്ങള്‍ക്കും .. താങ്കളുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് പോലൊരാള്‍ ഇനി ഉണ്ടാകില്ല..തീര്‍ച്ച..കാരണം ഇതിഹാസങ്ങള്‍ പുനര്‍ജനിക്കാറില്ല !!


Saturday, December 22, 2012

ചെറിയ മറവിക്ക് വലിയ വില !!



എഴുതാന്‍ പെട്ടെന്ന് ഈ വിഷയം കടന്നു വരികയായിരുന്നു. ഈ കഴിഞ്ഞ ഒരു ആഴ്ചക്കുള്ളില്‍ മറവി കാരണം എനിക്ക് നഷ്ട്ടമായത് 290 ദിര്ഹം, അതായതു 4500 ഇന്ത്യന്‍ രൂപയോളം. എങ്ങനെ പോയി എന്ന് അറിയണ്ടേ? പറയാം..


കഴിഞ്ഞ ആഴ്ച ഉപ്പ ഇവിടെ ഉണ്ടായിരുന്ന സമയത്ത് ഉപ്പയും ജാസ്മിനും കൂടെ എന്റെ ഓഫീസിലേക്ക് വരുന്ന വഴി ബസില്‍ കയറി, ജാസ്മിന്‍ അവളുടെ കാര്ഡ് ചെക്ക്‌ ഇന്‍ ചെയ്യാന്‍ മറന്നു നേരെ ചെന്ന് സീറ്റില്‍ ഇരുന്നു. അടുത്ത നിമിഷം തന്നെ ചെക്കര്‍ കയറി, കാര്ഡ്സ‌ കാണിക്കാന്‍ പറഞ്ഞു, അവള്‍ കാര്ഡ് ‌ കാണിച്ചു, അപ്പോളാണ് ഓര്ത്ത ത്‌ ചെക്ക്‌ ഇന്‍ ചെയ്തിട്ടില്ല എന്ന്. അയാള്‍ കാരണം ചോദിച്ചു, മറന്നതാണ് എന്ന് പറഞ്ഞു, പക്ഷെ അയാള്‍ ആ ന്യായം ചെവികൊണ്ടില്ല, ഓഫീസില്‍ നിന്ന് ഞാന്‍ വന്നു ഫൈന്‍ അടച്ച ശേഷമാണ് പറഞ്ഞയച്ചത്. ഒരു വര്ഷ്മായി ഇവിടെ അവള്‍ എന്റെ കൂടെ ബസില്‍ യാത്ര ചെയ്യുന്നു, ഇങ്ങനെയൊരു സംഭവം ഇത് ആദ്യം, ഒരു ആഴ്ച മാത്രമായി ആ കാര്ഡ് ഉപയോഗിക്കുന്ന ഉപ്പ മറക്കാതെ ചെക്ക്‌ ഇന്‍ ചെയ്തു, അപ്പൊ ഒരു മറവി..അതിനു കൊടുത്ത വിലയാണ് ആ 210 ദിര്ഹം, ആ കാര്യം ഞാന്‍ അഭിമാനത്തോടെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും :)

ഇനി ഇന്നലെ വെള്ളി , ആഴ്ചയില്‍ പതിവുള്ള കറക്കം എല്ലാം കഴിഞ്ഞു വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങള്‍ എല്ലാം വാങ്ങി ഞങ്ങള്‍ ബസില്‍ വരികയായിരുന്നു, സാധനങ്ങള്‍ എന്റെ കയ്യിലായിരുന്നു, എളുപ്പത്തിനു ഞാന്‍ അത് ഒരു ഭാഗത്തു ഒതുക്കി വെച്ച്, ഞങ്ങളുടെ സ്റ്റോപ്പ്‌ എത്തി, ഇറങ്ങി, കുറച്ചു മുന്പോങട്ട് നടന്നപ്പോലാണ് ഓര്ത്തഞത്‌ സാധനങ്ങള്‍ എടുത്തിട്ടില്ല എന്ന്, പിന്നാലെ വന്ന ടാക്സിയില്‍ കയറി അപ്പോലത്തെ ടെന്ഷന്‍ കാരണം ഞാന്‍ അയാളോട് നേരെ എടുക്കാന്‍ പറഞ്ഞു, എന്തുണ്ടായി? കുറച്ചു നേരം ബസിന്റെ പിന്നാലെ പോയി , പിന്നെ ബസ്‌ വലതു ഭാഗത്തേക്കുള്ള റോഡിലെക്കും ടാക്സി ഇടതു ഭാഗത്തേക്കുള്ള റോഡിലോട്ടും എടുത്തു, ഞാന്‍ അയാളോട് പറഞ്ഞു “ഇങ്ങോട്ടല്ല, അങ്ങോട്ട്‌”, പക്ഷെ നോ രക്ഷ,, തിരിക്കാന്‍ പറ്റില്ല, എന്തായാലും ഞാന്‍ ബസിന്റെ കാര്യം പറഞ്ഞു, അയാള്‍ വേറെ ഒരു വഴിയിലൂടെ കയറി ബസിന്റെ സ്റ്റോപ്പില്‍ എത്തിച്ചു, അത് ആ ബസിന്റെ ലാസ്റ്റ്‌ സ്റ്റോപ്പ്‌ ആയിരുന്നു, ഞാന്‍ ഓടിച്ചെന്നു നോക്കി, ബസില്‍ ഡ്രൈവര്‍ അല്ലാതെ വേറെ ആരുമില്ല, ഞാന്‍ ഉള്ളില്‍ കയറി നോക്കി, ഞാന്‍ വെച്ച കവറുകള്‍ കാണാനില്ല, ഡ്രൈവര്ക്കും അറിയില്ല, ആരൊക്കെയോ ഏതൊക്കെയോ കവര്‍ എടുത്തു കൊണ്ട പോയി എന്ന് മാത്രം അയാള്‍ പറഞ്ഞു, ആ കൂട്ടത്തില്‍ രണ്ടെണ്ണം ഞങ്ങളുടെ ആയിരിക്കും, അതിന്റെ മുകളില്‍ വെച്ചിരുന്ന മോന്റെ ബലൂണ്‍ പോലും കൊണ്ട് പോയിരിക്കുന്നു, നിരാശയോടെ ഞങ്ങള്‍ തിരിച്ചു നടന്നു, ഒരു നിമിഷ നേരത്തെ മറവി കാരണം നഷ്ട്ടപ്പെട്ടത് എഴുപതു ദിര്ഹത്തിന്റെ സാധനങ്ങള്‍, ടാക്സിക്ക് കൊടുത്ത പത്തു ദിര്‍ഹം വേറെ, അതില്‍ മോന് പുതിയതായി വാങ്ങിയ വിന്റെര്‍ ജാക്കറ്റും ഉണ്ടായിരുന്നു, വീട്ടിലെത്തിയപ്പോ തൊട്ടു അവന്‍ അതും ചോദിച്ചു കരയാന്‍ തുടങ്ങി. നാളെ ഉപ്പ ഓഫീസില്‍ നിന്ന് വരുമ്പോ കൊണ്ട് വരാം എന്ന് പറഞ്ഞു അവനെ ഒതുക്കി, പക്ഷെ ഞങ്ങള്ല്ക് നല്ല ടെന്ഷന്‍ ഉണ്ടായിരുന്നു. കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന കാശ് ഇങ്ങനെ മറവി കാരണം നഷ്ട്ടപെടുമ്പോള്‍ ഉള്ള ടെന്ഷന്‍ ചില്ലറയല്ല, അത് അനുഭവിച്ചു തന്നെ അറിയണം, എന്തായാലും ഇന്ന് ഞാന്‍ ഉച്ചക്ക് ഇന്നലെ പോയ അതെ സ്ഥലത്ത് പോയി ഇന്നലെ വാങ്ങിയ അതെ സാധനങ്ങള്‍ വീണ്ടും വാങ്ങി, മോന്റെ ജാക്കറ്റിന്റെ കളര്‍ മാത്രം മാറി, ബാക്കി എല്ലാം ഒരു കാര്ബണ്‍ കോപ്പി പോലെ വീണ്ടും എന്റെ കയ്യില്‍ വന്നു. അല്ലെങ്കില്‍ ഇന്ന് വീട്ടില്‍ ചെല്ലുമ്പോ അവന്‍ ആ ജാക്കറ്റു ചോദിച്ചാല്‍ എന്ത് പറയും?

അപ്പൊ ഞാന്‍ പറഞ്ഞു വന്നത്, ചെറിയ ചെറിയ മറവികള്‍ തരുന്ന വലിയ വിലയെ കുറിച്ചാണ്, ഇതിനെ എങ്ങനെ എങ്കിലും മറി കടന്നെ തീരു, എന്താണ് അതിനൊരു പോം വഴി,? നിങ്ങള്ക്കും ഉണ്ടായിട്ടുണ്ടാകും ഇത് പോലെ ഉള്ള കൊച്ചു കൊച്ചു മറവികള്‍, ഇല്ലേ? ഇന്ന് ഇപ്പൊ വീട്ടിലേക്ക്‌ പോകുമ്പോ ആ കവര്‍ എടുക്കാന്‍ ഓര്ക്കാന്‍ വേണ്ടി ഞാന്‍ മൊബൈലില്‍ reminder സെറ്റ്‌ ചെയ്ത വെച്ചിരിക്കുകയാണ്, ചില്ലപ്പോ അത് സെറ്റ്‌ ചെയ്യാനും മറന്നു പോകും, പിന്നെ എന്ത് ചെയ്യുമെന്നു നോക്കണേ !


Wednesday, December 5, 2012

ഉപ്പ ദുബായിലെത്തിയപ്പോള്‍..


എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു എന്‍റെ ഉപ്പ ഞങ്ങളുടെ നാട് വിട്ടു പുറത്തു പോയിട്ടില്ല. പുള്ളിയുടെ കമ്പനിയുടെ ആവശ്യത്തിന് വേണ്ടി ഇടയ്ക്കു ബാംഗ്ലൂര്‍ പോകാറുണ്ട്. കൂടിപോയാല്‍ രണ്ടോ മൂന്നോ ദിവസം,അതിനു മുന്‍പേ ആളു തിരിച്ചു വരുമായിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ആ യാത്രകള്‍. അന്നായിരുന്നു ഉപ്പയെ ആദ്യമായി പാന്‍റ്സ് ഉടുത്തു കണ്ടത്. അന്നൊക്കെ ഉപ്പാടെ പാസ്പോര്‍ട്ട്‌ കാണുമ്പോ ഞാന്‍ ചോദിക്കും. പാസ്പോര്‍ട്ട്‌ ഉണ്ടായിട്ടും ഉപ്പ എന്താ ഗള്‍ഫില്‍ പോകാതിരുന്നത് എന്ന്. അപ്പൊള്‍ ആളു പറയും “അതിനൊക്കെ ഒരു യോഗം വേണം” എന്ന്. എന്നെ കൊണ്ട് പോകാന്‍ ആരും ഉണ്ടായില്ല എന്ന്. ആളുടെ കൂട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ഗള്‍ഫില്‍ എത്തിയിട്ടും, ആരും ആളെ കൊണ്ട് പോകാനായി ഒന്നും ചെയ്തില്ല, പുള്ളി ആരുടെ പിന്നാലെയും നടന്നുമില്ല. പിന്നെ ഗള്‍ഫ്‌ മോഹം എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ ജോലിയൊക്കെ ആയി അങ്ങനെ കൂടി.



6 വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി ദുബായില്‍ വന്നപ്പോള്‍ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, എന്നെങ്കിലും ഉപ്പാനെ ഇങ്ങോട്ട് കൊണ്ട് വരണം, ഒരു മാസം എങ്കില്‍ ഒരു മാസം ആളെ ഇവിടെ നിര്‍ത്തണം എന്ന്. എനിക്ക് ഇവിടെ ജോലിയായി. ഞാന്‍ അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്നു, പിന്നെയും പോയി, പിന്നെയും വന്നു, ഇതിനിടയില്‍ എന്‍റെ കല്യാണം കഴിഞ്ഞു, എനിക്കൊരു മകനുണ്ടായി. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. എന്‍റെ ഭാര്യയും മകനും ഇവിടെ എന്‍റെ കൂടെ താമസം ആയി. ഉപ്പയെ വിസിറ്റിന് കൊണ്ട് വന്നാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഇങ്ങോട്ട് വരണ്ട കാര്യം പറഞ്ഞപ്പോള്‍ ആദ്യമൊന്നും ആളു കൂട്ടാക്കിയില്ല. എന്‍റെ നിര്‍ബന്ധം കൊണ്ടാണ് പാസ്പോര്‍ട്ട്‌ എടുത്തത്‌‌. എന്നിട്ടും കുറെ മാസം എടുത്തു ആളെ കൊണ്ട് സമ്മതിപ്പിക്കാനായി. അങ്ങനെ ഒരു പാട് നാളുകള്‍ക്ക് ശേഷം ഈ വര്‍ഷം ഞാന്‍ എന്‍റെ ഉപ്പാനെ ദുബായിലേക്ക് കൊണ്ട് വന്നു. ബന്ധുക്കളോടോ നാട്ടുകരോടോ ഒന്നും പറയാതെയാണ് പുള്ളി നാട്ടില്‍ നിന്നും പോന്നത്. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആരോടും യാത്ര പറഞ്ഞില്ല, കുറച്ചു ദിവസം നില്‍ക്കാന്‍ വേണ്ടി വരുമ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ല എന്നാണ് ആളുടെ അഭിപ്രായം. ആളെ വിളിക്കാന്‍ വേണ്ടി ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഒരു മഴതുള്ളി എന്റെ മുഖത്ത് വീണു. വിശ്വസിക്കാനാകാതെ ഞാന്‍ മുകളിലോട്ടു നോക്കി, സംശയമില്ല മഴ തന്നെ. അതും കുറെ നാളുകള്‍ക്കു ശേഷം. രാത്രി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴും മഴ ഉണ്ടായിരുന്നു. കുറെ കഴിഞ്ഞു ഉപ്പ പുറത്തേക്കു വന്നപ്പോള്‍ ഞാന്‍ ആളെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു പാട് സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. വെള്ളിയാഴ്ച ഉപ്പാനെയും കൊണ്ട് പുറത്തു പോയപ്പോഴും മഴ..മഴയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ മഴ..ദുബായില്‍ രണ്ടു വര്‍ഷത്തിനു ശേഷം പെയ്ത ആ മഴ ഞാന്‍ ശരിക്കും ആസ്വദിച്ചു. കുറെ നേരം മഴ കൊണ്ടു നിന്നു.അങ്ങനെ ദുബായിലെ മഴ കാണാനും ഉപ്പക്കു ഭാഗ്യം ഉണ്ടായി.


ഇപ്പൊള്‍ ഒരു ആഴ്ച്ച പിന്നിടുന്നു ആളു വന്നിട്ട്. ഞാന്‍ ജോലിക്ക് പോന്നാല്‍ എന്‍റെ മോന്‍റെ കൂടെ കളിക്കലാണ് ആളുടെ പണി, അവന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന്‍റെ വികൃതിയൊന്നും ഇത്രയ്ക്കു ഉണ്ടായിരുന്നില്ല. ഇപ്പോളാണ് ഉപ്പാക്ക് അവനെ ശരിക്ക് പിടി കിട്ടിയത്, എന്നോട് പറഞ്ഞു ഇവനെ ഇവിടെ തന്നെ നിര്‍ത്തിക്കോ, എനിക്കൊന്നും വയ്യ നാട്ടില്‍ ഇവനെ നോക്കാന്‍ എന്ന്. തമാശ പറഞ്ഞതാണ്‌ കേട്ടോ, സത്യം പറഞ്ഞാല്‍ ദുബായ് കാണാനല്ല, അവനെ കാണാന്‍ മാത്രമാണ് പുള്ളി ഇവിടെ വരെ വന്നത് തന്നെ. അവനെ അത്രയ്ക്ക് ഇഷ്ട്ടമാണ് മൂപ്പര്‍ക്ക്, അവനു തിരിച്ചും അങ്ങനെ തന്നെ. അവന്‍റെ ഉപ്പുപ്പയും സരോജും (എന്‍റെ ഒരു അടുത്ത സുഹൃത്ത് ) മാത്രമാണ് അവന് നല്ലത് ,ബാക്കി എല്ലാവരെയും പൊട്ട എന്നാണ് പറയുക.


ഉപ്പാക്ക് പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടമാണ്. ആളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറെ സ്വത്തും മുതലും ഒന്നും ഉണ്ടായിട്ടു കാര്യമില്ല. പുതിയ രാജ്യങ്ങള്‍ കാണാന്‍ കഴിയണം. ആളുടെ അഭിപ്രായത്തില്‍ ഏഷ്യാനെറ്റില്‍ സഞ്ചാരം പരിപാടി അവതരിപ്പിക്കുന്ന സന്തോഷ്‌ ജോര്‍ജ് കുളങ്ങര ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍. കഴിഞ്ഞ ആഴ്ചയില്‍ ഉപ്പാനെ ഞങ്ങള്‍ പല സ്ഥലത്തും കൊണ്ട് പോയി. പ്രായം മറന്നു ഞങ്ങളെക്കാള്‍ ആവേശത്തില്‍ പുള്ളി ഞങ്ങളുടെ കൂടെ കുറെ ദൂരം നടന്നു. കാര്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ യാത്രകള്‍ ബസിലും ട്രെയിനിലും ബോട്ടിലുമൊക്കെ ആയിരുന്നു. എല്ലാം പുള്ളി ആസ്വദിച്ചു കൊണ്ട് തന്നെ യാത്ര ചെയ്തു. ഓരോ സ്ഥലങ്ങള്‍ കാണുമ്പോളും ഉള്ള ആളുടെ അത്ഭുതം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ദുബായ് മ്യൂസിയം ആളുടെ കൂടെ ഞങ്ങളും ആദ്യമായി കാണുകയായിരുന്നു, അവിടത്തെ വിസിറ്റര്‍ ബുക്കില്‍ പുള്ളിയുടെ പേരില്‍ ഒരു കമന്‍റ് ഇട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. അത് പോലെ തന്നെ ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റ്‌ , മീന്‍ മാര്‍ക്കറ്റ്‌ എല്ലാം പുള്ളിക്ക് ആവേശമായി, ഇവിടെ കിട്ടാത്തത് ഒന്നുമില്ലല്ലോ എന്നാണ് ആളു പറഞ്ഞത്‌. ജുമൈറ ബീച്ചില്‍ പോയപ്പോള്‍ മോന്‍റെ ഒപ്പം തിരമാലകളുടെ കൂടെ ആഹ്ലാദത്തോടെ കുറെ നേരം ചിലവഴിച്ചു. ബുര്‍ജ്‌ ഖലീഫയുടെ ഉയരം കണ്ടപ്പോള്‍ “അമ്മോ” എന്ന് പുള്ളി ആശ്ചര്യപ്പെട്ടു. ഇതൊക്കെ ഞങ്ങള്‍ക്ക് നിസ്സാരം എന്ന മട്ടില്‍ ഒരു ദുബായ്ക്കാരന്‍റെ ഗമയില്‍ ഞാന്‍ ഒപ്പം നടന്നു. ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ കൊണ്ട് പോയപ്പോള്‍ ഉപ്പ അതിശയത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു.


ദുബായിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ ഉപ്പയെ കൊണ്ട് പോയി. ഇനിയും കുറച്ചു സ്ഥലങ്ങള്‍ ബാക്കി ഉണ്ട്. ഇനി വരുന്ന ദിവസങ്ങളില്‍ ഓരോന്നായി കൊണ്ട് പോകണം. ഡോള്‍ഫിന്‍ ഷോ കാണിക്കണം, ഗ്ലോബല്‍ വില്ലേജ്‌ കാണിക്കണം, വെള്ളിയാഴ്ച ചിലപ്പോള്‍ അബുദാബിയിലും പോകും. എല്ലാറ്റിനും കൂടെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ കണ്ട സ്ഥലങ്ങള്‍ എന്‍റെ ഉപ്പയും കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാം കാണുമ്പൊള്‍ ആളുടെ മുഖത്ത് കാണുന്ന ആ സന്തോഷം..ആ പുഞ്ചിരി...അതാണ് ഈ 6 വര്‍ഷത്തെ എന്‍റെ സമ്പാദ്യം. എല്ലാം പടച്ചവന്‍റെ കാരുണ്യം. ഇനി ഇത് പോലെ ഒരു ദിവസം ഉമ്മയെ കൂടെ കൊണ്ട് വരണം. കക്ഷി ഞങ്ങളുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്‍റ് ആണ്. അവിടത്തെ തിരക്ക് കാരണമാണ് ഈ തവണ വരാതിരുന്നത്. തിരക്കൊക്കെ കഴിഞ്ഞു ഒരു ദിവസം ആളെയും കൊണ്ട് വരണം. ചിലപ്പോള്‍ അടുത്ത വര്‍ഷം. വേറെ വലിയ സ്വപ്‌നങ്ങള്‍ ഒന്നും എനിക്കില്ല. ഇത്രയും നടത്തി തന്നെ പടച്ചവന്‍ അതും നടത്തി തരും എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് എത്ര സാമ്പാദിചാലും അവസാനം ഈ നല്ല ദിവസങ്ങളുടെ ഓര്‍മ്മകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.. ജീവിതത്തിന്‍റെ ഒരു ബാക്കിപത്രം എന്ന് പറയാനായി..