Sunday, December 9, 2018

തിരിച്ചു കിട്ടുമോ ആ പഴയ ജയറാമിനെ?


ദൂരദര്‍ശനില്‍ സിനിമകള്‍ കണ്ട് തുടങ്ങിയ കാലം തൊട്ടേ ജയറാമിന്‍റെ സിനിമകള്‍ എനിക്ക് ഇഷ്ട്ടമായിരുന്നു. പിന്നീട് കാസ്സറ്റുകള്‍ വാടകക്ക് എടുത്ത് കണ്ടിരുന്ന സമയത്തും ജയറാമിന്‍റെ പഴയ സിനിമകളും തിരഞ്ഞെടുത്ത് കണ്ടിരുന്നു. വിറ്റ്നസ്, കാവടിയാട്ടം, വചനം, വര്‍ണ്ണം, മൂന്നാം പക്കം, അയലത്തെ അദ്ദേഹം അങ്ങനെ കുറേ സിനിമകള്‍. പിന്നീട് ഹൈ സ്കൂള്‍ സമയം ആയപ്പോളേക്കും ജയറാമിന് കുറേ ഹിറ്റുകള്‍ ഉണ്ടായിരുന്നു. മേലേപറമ്പില്‍, CID ഉണ്ണികൃഷ്ണന്‍, അനിയന്‍ബാവ, ആദ്യത്തെ കണ്മണി, പുതുകോട്ട അങ്ങനെ കുറേ സിനിമകള്‍, ജയറാമിന്‍റെ ഏതൊരു സിനിമക്കും മിനിമം ഗാരണ്ടി ഉണ്ടായിരുന്ന സമയം. കോളജില്‍ ചേര്‍ന്ന സമയത്ത് ആദ്യമായി ഒരു സിനിമക്ക് ഒറ്റക്ക് പോയതും ജയറാമിന്‍റെ ഒരു സിനിമ ആയിരുന്നു. തൂവല്‍ കൊട്ടാരം. പിന്നെ ദില്ലിവാല, കളിവീട്, ഇരട്ടകുട്ടി, കഥാനായകന്‍, സൂപ്പര്‍മാന്‍, അരമനവീട്, കിലുകില്‍ പമ്പരം, കാരുണ്യം, സമ്മര്‍, അപ്പൂട്ടന്‍, വീട്ടുകാര്യങ്ങള്‍, ഫ്രണ്ട്സ്, പട്ടാഭിഷേകം, അങ്ങനെ കൈ നിറയെ ഹിറ്റുകള്‍ ആയി പുള്ളി നിറഞ്ഞു നില്‍ക്കുന്ന സമയം. ശരിക്കും ഒരു ജനപ്രിയ നായകന്‍ തന്നെ എന്ന് പറയാം.




പക്ഷെ 2000-ന് ശേഷം പിന്നീട് ജയറാമിന്‍റെ ഗ്രാഫ് താഴെ പോകുന്ന കാഴ്ചയാണ് കണ്ടത്. നാടന്‍ പെണ്ണ്‍, മില്ലേനിയം, വക്കാലത്ത്, ഷാര്‍ജ, നാറാണത്ത്, ഇവര്‍, സല്‍പേര്, ഫിങ്കര്‍പ്രിന്‍റ്, ആലീസ്, പൌരന്‍, സര്‍ക്കാര്‍ ദാദ, മധു ചന്ദ്ര ലേഖ, മൂന്നാമതൊരാള്‍, കനക സിംഹാസനം, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍, സൂര്യന്‍, നോവല്‍, പാര്‍ഥന്‍, സമസ്ത കേരളം, വിന്‍റര്‍, രഹസ്യ പോലീസ്, കാണാ കണ്മണി, മൈ ബിഗ്‌ ഫാദര്‍, തുടങ്ങി സീത കല്യാണം, ഫോര്‍ ഫ്രണ്ട്സ്, കുടുംബ ശ്രീ, വാലിഭന്‍,സ്വപ്ന സഞ്ചാരി, നായിക, ഞാനും എന്‍റെ ഫാമിലിയും, തമ്പാന്‍, മാന്ത്രികന്‍, മദ്രാസി, ലക്കി സ്റ്റാര്‍, ഭാര്യ അത്ര പോര, ജിഞ്ചര്‍, സലാം കശ്മീര്‍, ഒന്നും മിണ്ടാതെ, ഉത്സാഹ കമ്മിറ്റി, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, മൈലാഞ്ചി മൊഞ്ചുള്ള, സാര്‍ സിപി, തിങ്കള്‍ മുതല്‍, അവസാനം ഇറങ്ങിയ സത്യ, ദൈവമേ കൈ തൊഴാം, ആകാശ മിട്ടായി വരെ ഫ്ലോപ്പുകളുടെ ഒരു നീണ്ട നിര. ഇടയില്‍ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, യാത്രക്കാരുടെ, മലയാളി മാമന്‍, വെറുതെ ഒരു ഭാര്യ, മനസ്സിനക്കരെ, സീനിയേഴ്സ്, ഹാപ്പി ഹസ്ബണ്ട്സ്, ഭാഗ്യ ദേവത, കഥ തുടരുന്നു അങ്ങനെ കുറച്ച് ഹിറ്റുകള്‍ മാത്രം. ഇതില്‍ ചില ഫ്ലോപ്പുകളും ഹിറ്റുകളും മിസ്സ്‌ ആയിട്ടുണ്ടാകും , പക്ഷെ പറഞ്ഞു വന്നത് അതല്ല. ഇടക്ക് പുള്ളി തമിഴില്‍ സരോജയും, തുപ്പാക്കിയും തെലുഗില്‍ ബാഗമതിയും ഒക്കെ ചെയ്തു. പക്ഷെ മലയാളത്തില്‍ ശരിക്കും ജയറാമിന്‍റെ ഒരു ഗാപ്‌ ഫീല്‍ ചെയ്തു തുടങ്ങി. എങ്കിലും ജയറാമിന്‍റെ പുതിയൊരു സിനിമ അനോണ്‍സ് ചെയ്യുമ്പോള്‍ വീണ്ടും കാത്തിരിക്കും. ഇപ്പോളും പുള്ളിയുടെ ചില ഞെട്ടലുകളും, ചമ്മലുകളും കാണാന്‍ ഇഷ്ട്ടമാണ്. തുപ്പാക്കിയിലെ ആ ചെറിയ കോമഡി സീന്‍ പോലും പുള്ളി നന്നായി ചെയ്തിരുന്നു. അത് പോലെ തന്നെ 20:20യിലെ പാക്കരന്‍, ചൈന ടൌണിലെ സക്കറിയ, സീനിയേഴ്സിലെ പപ്പന്‍ അങ്ങനെ ചില മിന്നലാട്ടങ്ങള്‍ കണ്ടിരുന്നു. വ്യത്യസ്തതക്ക് വേണ്ടി ചെയ്ത പഞ്ചവര്‍ണ്ണകിളിയിലെ വേഷവും പ്രതീക്ഷിച്ച പോലെ വിജയം ആയില്ല. ഈ മാസും , ആക്ഷനും ഒന്നും ജയറാമിന് ചേരില്ല എന്ന് പണ്ട് തൊട്ടേ അറിയാവുന്നതാണ്, എന്നാലും പുള്ളി ഇടക്ക് വീണ്ടും ഓരോ മാസ്സ് കൂള്‍ ഒക്കെ ആയി വരും. മനസ്സില്‍ ഇപ്പോളും തൂവല്‍ കൊട്ടാരത്തില്‍ ബാത്‌റൂമില്‍ കേറി വാതിലടച്ച് കരയുന്ന മോഹന ചന്ദ്രന്‍ വക്കീലിന്‍റെ മുഖമാണ്. അന്നത് കണ്ട് കണ്ണ്‍ നിറഞ്ഞിട്ടുണ്ട്. ആ പഴയ ജയറാമിനെ ഇനി അത് പോലെ സ്ക്രീനില്‍ കാണാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും ഇപ്പോളും കാത്തിരിക്കുന്നു അദ്ദേഹത്തിന്‍റെ ഒരു സൂപ്പര്‍ ഹിറ്റിന്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.



Tuesday, August 7, 2018

ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗോപി !!





തലസ്ഥാനം, ഏകലവ്യൻ, മാഫിയ , കമ്മീഷണർ, കാശ്മീരം ലേലം , പത്രം എന്നീ ചിത്രങ്ങളുടെ ഒപ്പം തൊണ്ണൂറുകളിൽ സുരേഷ് ഗോപി വേറെയും കുറേ ആക്ഷൻ മൂവീസ് ചെയ്തിരുന്നു. സിറ്റി പോലീസ് , യാദവം ,ആചാര്യൻ ,ചുക്കാൻ , ദി സിറ്റി , രുദ്രാക്ഷം , അക്ഷരം , ഹൈവേ , കർമ്മ , യുവതുർക്കി , രജപുത്രൻ , മഹാത്മ, മാസ്മരം , ഗംഗോത്രി , തക്ഷശില , ഭൂപതി . FIR. പലതും പരാജയങ്ങൾ ആയി. എങ്കിലും ചിലതൊക്ക ഇപ്പോളും ഇടക്ക് കാണാറുണ്ട്. അന്നൊക്കെ പുള്ളി ഒരു ജാക്കറ്റ് ഒക്കെ ധരിച്ച് ഇത് പോലെ ഒരു തോക്കും ചൂണ്ടി നിൽക്കുന്ന പോസ്റ്റർ കാണാൻ തന്നെ ഒരു ത്രിൽ ആയിരുന്നു. ആക്ഷൻ സ്റ്റാർ ‌എന്നൊരു പേരും ആ സമയത്ത് കിട്ടി. പിന്നീട് ടൈഗർ , സത്യമേവ ജയതേ , ഭരത് ചന്ദ്രൻ പോലെ രണ്ടോ മൂന്നോ മൂവീസ് ആണ്‌ ആ ഒരു ജെനറിൽ കൊള്ളാം എന്ന് തോന്നിയത്. ഇന്നലെ ചുക്കാൻ ഒന്നൂടെ കണ്ടപ്പോൾ ചുമ്മാ ഓർമ്മ വന്നതാണ്.



Saturday, July 21, 2018

ആഗസ്റ്റ് 1? - 30 വര്‍ഷങ്ങള്‍ !!



ജൂണ്‍ 29 -കേരളദേശം പാര്‍ട്ടി അവരുടെ നിയമസഭ നേതാവായി KGR-നെ തിരഞ്ഞെടുക്കുന്നു.
കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള നേതാവായി തിരഞ്ഞെടുക്കപ്പെടും എന്നാണ് കരുതിയിരുന്നത്.

ജൂണ്‍ 30- KGR മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നു. എരിഞ്ഞളി അബൂബകര്‍, കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള, മത്തായി തോമസ്‌ പാപ്പച്ചന്‍, എന്നീ ഭരണകക്ഷി MLA-മാര്‍ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കുന്നില്ല. വിശ്വം അന്ന് രാത്രി കഴുത്തുമുട്ടത്തിന്‍റെ വീട്ടില്‍ വെച്ച് അവരെ കാണുന്നു. പാപ്പച്ചന്‍ വിശ്വത്തെ സമാധാനിപ്പിച്ച്അയക്കുന്നു. തുടര്‍ന്ന് അയാള്‍ പാര്‍ട്ടി പ്രസിഡണ്ട്‌ കൈമളിനെ കാണുന്നു. അയാളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊള്ളാമെന്ന് കൈമള്‍ അയാള്‍ക്ക് വാക്ക് കൊടുക്കുന്നു.

ജൂലൈ 5 - കേരളദേശം പാര്‍ട്ടി എക്സിക്യുട്ടീവ്‌ തീരുമാനിച്ച മറ്റുള്ള അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ പാപ്പച്ചന്‍റെയോ, അബൂബകറിന്‍റെയോ അവരുടെ ലോബികളില്‍ പെട്ട ആരുടേയും പേരുകള്‍ ഉണ്ടായിരുന്നില്ല. ഒരു ആശ്വാസത്തിന് വേണ്ടി കഴുത്തുമുട്ടത്തെ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്ന് പറയുന്നു, അയാള്‍ അത് നിരസിക്കുന്നു.

KGR-ന്‍റെ ഭാവത്തിലും പെരുമാറ്റത്തിലും അയാള്‍ ഭരണത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുത്തതായി അവര്‍ക്ക് തോന്നി. മദ്യ നയത്തിന്‍റെ കാര്യത്തില്‍ വിശ്വത്തിനോ അയാളിടെ ആളുകള്‍ക്കോ അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകില്ല എന്ന് അയാള്‍ പറയുന്നു.കൂടാതെ പ്രൈവറ്റ് ഡിസ്റ്റിലറീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിയമസഭ കമ്മിറ്റിയെ കൊണ്ട് അന്വേഷിക്കാനും തീരുമാനിക്കുന്നു. ഒന്നരകൊടിയോളം ഇലക്ഷന് മുടക്കിയ വിശ്വത്തിന് കിട്ടിയ ആദ്യത്തെ ഷോക്ക്‌


ജൂലൈ 9 - പാര്‍ട്ടി പ്രസിഡന്‍റ് കൈമള്‍ CM-നെ ഓഫീസില്‍ വെച്ച് കാണുന്നു. മദ്യ നയത്തിന്‍റെ തീരുമാനം പുന പരിശോധിക്കണം എന്ന് CM-നോട്‌ കൈമള്‍ നിര്‍ബന്ധിക്കുന്നു. സാധ്യമല്ല എന്ന് CM തീര്‍ത്ത് പറയുന്നു.

തുടര്‍ന്ന് ഗസ്റ്റ് ഹൌസില്‍ വെച്ച് അവര്‍ യോഗം ചേരുന്നു. KGR-നെതിരെ രാഷ്ട്രീയ നീക്കം കൊണ്ട് പ്രയോജനമില്ല എന്ന തീരുമാനത്തില്‍ എത്തുന്നു. 2 ദിവസത്തിനകം തന്‍റെ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് വിശ്വം പിരിയുന്നു.

JULY 15 മദ്രാസ്‌ - വിശ്വം അയാളുടെ സുഹൃത്തായ മുനിയാണ്ടി തേവര്‍ എന്ന ബിസിനസ് കാരനെ കാണുന്നു. അയാളുടെ വീട്ടില്‍ വെച്ച് KGRനെ അസ്സാസിനെറ്റ് ചെയ്യാന്‍ പ്ലാന്‍ ഇടുന്നു. അയാളുടെ ലിസ്റ്റില്‍ പെട്ട ഒരു വാടക കൊലയാളിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

ജൂലൈ 28- ഗോമസ് എന്ന വാടക കൊലയാളി ഇവിടെ മ്യൂസിയത്തില്‍ വെച്ച് വിശ്വവുമായി കണ്ട് മുട്ടുന്നു. CMനെ അസ്സാസിനെറ്റ് ചെയ്യാനുള്ള പ്ലാന്‍ ഉറപ്പിക്കുന്നു. ഈ ഗോമസ് എന്നുള്ള പേര് തന്നെ ഫേക് ആണ്. വിശ്വത്തിന് അയാളുടെ പേരോ നാടോ ഒറിജിനോ ഒന്നുമറിയില്ല.

ഓഗസ്റ്റ്‌ 1 -ഹോട്ടല്‍ ജാസ് - റൂം നമ്പര്‍ 712ല്‍ വെച്ച് 20 ലക്ഷം രൂപ In cash, വിശ്വം ഗോമസിനെ ഏല്‍പ്പിക്കുന്നു.

15 ദിവസത്തിനകം ഗോമസ് എന്ന വാടക കൊലയാളി KGRനെ അസ്സാസിനെറ്റ് ചെയ്യും. എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഈ ലോകത്ത് ആ കൊലയളിക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല.





പിന്നീടുള്ള ഉദ്യോഗജനകമായ 15 ദിവസങ്ങള്‍ സമ്മാനിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായ ഓഗസ്റ്റ്‌ 1 പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷങ്ങള്‍ പിന്നിടുന്നു. S N സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് M.മണിയാണ്.



Thursday, July 12, 2018

മാനത്തെ കൊട്ടാരം (1994) - ഓര്‍മ്മകള്‍ !!


അന്ന് താരതമ്യേന പുതുമുഖമായ ദിലീപ്, നാദിര്‍ഷ , ഹരിശ്രീ അശോകന്‍, കൂടെ ഇന്ദ്രന്‍സ് എന്നിവരെ വെച്ച് സുനില്‍ സംവിധാനം ചെയ്ത ചിത്രം. അവരുടെ കൂടെ തമിഴില്‍ നിന്ന് കുശ്ബുവിനെയും കൊണ്ട് വന്നു. ഒപ്പം അന്നത്തെ തിരക്കുള്ള നായക നടനായ സുരേഷ് ഗോപിയുടെ ഒരു ഗസ്റ്റ് വേഷവും. എല്ലാം കൊണ്ടും ഒരു നല്ല പ്രൊജക്റ്റ് . പൂനിലാമഴ എന്ന ആ ഗാനം ചിത്രത്തിന് വന്‍ മൈലേജ് ആണ് കൊടുത്തത്. (ആ പേരിൽ സുനിൽ പിന്നീട് ആ പേരിൽ ഒരു സിനിമ എടുക്കുകയും ചെയ്തു). അന്ന് ചിത്ര ഗീതത്തിലൊക്കെ ഈ പാട്ട് വരാന്‍ കാത്തിരിക്കുമായിരുന്നു. ആ ഒരു ഗാനരംഗത്ത് ലോഹിതദാസ് , സിബി മലയിൽ, രഞ്ജി പണിക്കർ , ഷാജി കൈലാസ് , സിദ്ദിഖ് ലാൽ എന്നിവരൊക്കെ വന്നു. ആ വര്‍ഷം ഹിറ്റായ കാതലന്‍ സിനിമയിലെ പേട്ട റാപ്പ് എന്ന്‍ വാക്ക് സിനിമയില്‍ പല സ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. വില്ലനായ രാജന്‍ പി ദേവിന്‍റെ പേരും ലൂക്കൊച്ചന്‍ പേട്ട എന്നായിരുന്നു. ആ വർഷം കൃസ്ത്മസിനാണ് റിലീസ് ചെയ്തത്.നല്ല അഭിപ്രായവും, ഒപ്പം ഗംഭീര കളക്ഷനും നേടി ഈ ചിത്രം സൂപ്പര്‍ ഹിറ്റായി. നാരായണൻകുട്ടി , ഫിലോമിന , മാള ഇവരുടെ കോമഡി ട്രാക്കും ഒപ്പം ജഗതിയുടെ PRO എബ്രഹാം ജോണും അന്ന് തിയറ്ററില്‍ പൊട്ടിച്ചിരി ഉണർത്തി . അന്ന് വീഡിയോ കടകളില്‍ ഇതിന്റെ ക്യാമറ പ്രിന്‍റ് വരെ നല്ല ഓട്ടമായിരുന്നു



ചിത്രത്തിലെ ദിലീപിന്‍റെ പേരും ദിലീപ് എന്നായിരുന്നു , പുള്ളിയുടെ അഭിനയ ജീവിതവും പിന്നീട് ആ സിനിമയിലെ പോലെ ആയി. ഇന്ദ്രന്‍സ് എന്ന നടനും ഈ സിനിമയോടെ തിരക്കുള്ള ഒരു താരമായി. അവിടെ നിന്ന് അങ്ങോട്ട് ഇന്ദ്രന്‍സ് ഇല്ലാത്ത ചിത്രങ്ങള്‍ ചുരുക്കം ആയിരുന്നു എന്ന് തന്നെ പറയാം. ഇതിന്റെ അതേ ചുവട് വെച്ച് ഏതാണ്ട് ഇതേ താരങ്ങളെ വെച്ച് സുനില്‍ അടുത്ത വര്‍ഷം വൃദ്ധന്മാരെ സൂക്ഷിക്കുക എന്നൊരു ചിത്രമായി വന്നു. സുരേഷ് ഗോപിക്ക് പകരം ആ വര്‍ഷം തിളങ്ങി നിന്ന ജയറാമിനെയും ഗസ്റ്റ് റോളില്‍ കൊണ്ട് വന്നു. അതിന് പക്ഷെ ഈ വിജയം ആവര്‍ത്തിക്കാന്‍ ആയില്ല.


ഇനി അന്ന് വായിച്ച ഒരു അണിയറ വിശേഷം പറയാം ഇതിന്‍റെ കഥ അന്‍സാര്‍ ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടിക്ക് സ്ക്രിപ്റ്റ് ഇഷ്ട്ടപ്പെടതെയോ എന്തോ പുള്ളി അന്ന് നോ പറഞ്ഞു. കഥ കേള്‍പ്പിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി ചെറുതായി പുള്ളിയെ എന്തോ കളിയാക്കുകയും ചെയ്തു. ആ വാശിക്കാണ് ക്രിസ്മസിന് സുക്രുതത്തിന്‍റെ കൂടെ തന്നെ മാനത്തെ കൊട്ടാരം റിലീസ് ചെയ്യിച്ചത് എന്ന് കേട്ടിട്ടുണ്ട്.

Tuesday, July 3, 2018

മഹാത്മ (1996) - ചില അണിയറ വിശേഷങ്ങള്‍ !!


ഈ അടുത്ത് മഹാത്മ (1996) കണ്ടപ്പോള്‍ ഓര്‍മ്മയില്‍ വന്ന കുറച്ച് കാര്യങ്ങള്‍.



ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ആണ് ഈ പടം ഇറങ്ങിയത്. അന്ന് ഇതിന് മുട്ടന്‍ ഹൈപ്പ് ആയിരുന്നു. കമ്മീഷണര്‍, കിംഗ്‌ എന്നീ ഹിറ്റുകള്‍ക്ക് ശേഷം വീണ്ടും ഷാജി കൈലാസ്, സിനിമ വരികളില്‍ എല്ലാം കിടു കവറേജ്, സുരേഷ് ഗോപിയുടെ കിടിലന്‍ ഗെറ്റ് അപ്പ്‌. പിന്നെ വന്‍ ബജറ്റില്‍ ഒരുങ്ങുന്നു എന്നത് വേറെ. അങ്ങനെ എല്ലാം കൊണ്ടും കാത്തിരുന്ന പടം. തൃശൂര്‍ രാഗത്തിലാണ് പടം ഇറങ്ങിയത്. എന്ത് കൊണ്ടോ അന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്‍റെ ഒരു കൂട്ടുകാരന്‍ ആദ്യ ദിവസം തന്നെ അടിയുണ്ടാക്കി പോയി പടം കണ്ടു. വന്‍ ജനം ആയിരുന്നു, ടിക്കറ്റ്‌ കിട്ടും എന്ന് കരുതിയില്ല എന്നൊക്കെ അവന്‍ പറഞ്ഞു. പക്ഷെ പടം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഹൈ ബജറ്റ് കാരണം ചിത്രം ഒരു നഷ്ടമായി.

ഇതില്‍ സിനിമയുടെ നിര്‍മ്മാണ ചിലവ് വേറെ പല വഴികളിലും കൂടുകയും, പിന്നീട് ഒന്ന്‍ രണ്ട് തവണ ഷൂട്ടിംഗ് നിര്‍ത്തുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്. വേറെ ഒരു രസം ഇതിന്‍റെ ക്ലൈമാക്സ് ഷൂട്ട്‌ ചെയ്തിട്ടില്ല എന്നതാണ്. ചിത്രത്തിലെ പ്രധാന വില്ലന്‍ ആയ ഡേവിഡ്‌ എബ്രഹാമിനെ അവസാനം കാണിക്കുന്നില്ല. പകരം ഗണേഷിനെ കൊല്ലുന്നിടത്ത് വെച്ച് പടം അവസാനിപ്പിച്ച്‌ A Film by Shaji Kailas എന്ന് കാണിക്കേണ്ടി വന്നു. ഇതൊക്കെ അന്നത്തെ വാരികകളില്‍ വായിച്ച അറിവാണ്. ചിലപ്പോള്‍ തെറ്റായിരിക്കും, പക്ഷെ പടം കാണുമ്പോള്‍ അതൊക്കെ ശരിയാണ് എന്നാണ് തോന്നിയത്. ഇതൊക്കെ ആയാലും സിനിമയില്‍ സുരേഷ് ഗോപിയുടെ ചില കിടിലന്‍ ഡയലോഗുകള്‍ ഉണ്ട്. അത് കാണാന്‍ മാത്രം ഇടക്ക് ആ സീനുകള്‍ കാണാറുണ്ട്. പിന്നെ പുള്ളി ഈ പടത്തില്‍ ഒടുക്കത്തെ ഗ്ലാമറും ആയിരുന്നു. സുരേഷ് ഗോപി വലിച്ചിരുന്ന ആ നീല കളറുള്ള സിഗരറ്റ് വിദേശത്ത് നിന്നും കൊണ്ട് വന്നതാണെന്നും ഒക്കെ സിനിമ ഫ്ലോപ്പ് ആയപ്പോള്‍ ചെറിയ ഗോസിപ്പുകള്‍ ആയി അന്ന് ചില മാഗസിനുകളില്‍ വന്നിരുന്നു.

ഇതില്‍ വിദ്യ സാഗര്‍ ഒരുക്കിയ പുള്ളോര്‍ കുടവും എന്ന ഗാനം ഏറെ ഇഷ്ട്ടമാണ്.

Monday, April 23, 2018

തേന്മാവിന്‍ കൊമ്പത്ത് - 24 വര്‍ഷങ്ങള്‍ !!

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വൈകീട്ടത്തെ ട്യൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോളാണ് താഴത്തെ ഓഡിയോ ഷോപ്പില്‍ നിന്ന് മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കുന്നത്. ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ ഓടി താഴെ പോയി കടയിലെ ചേട്ടനോട് ചോദിച്ചു. പുള്ളി എനിക്ക് ആ കേസ്സറ്റ് തന്നു. തേന്മാവിന്‍ കൊമ്പത്ത് എന്ന് അതില്‍ ഉണ്ടായിരുന്നു. മനോഹരമായ ആ പേരും ഡിസൈന്‍ അപ്പോളെ മനസ്സില്‍ കയറി. പിന്നീട് എങ്ങും എവിടെയും ആ ഗാനങ്ങളായി. കറുത്ത പെണ്ണും, കള്ളി പൂങ്കുയിലും മലേയ ലോല ലോലെയുമൊക്കെ എല്ലായിടത്തും അലയടിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിനിമ റിലീസ് ആയി. ഇന്നത്തെ പോലെ ടീസറൊന്നുമില്ല. നാനയിലൊക്കെ വരുന്ന റിപ്പോര്‍ട്ട്‌ മാത്രം. സിനിമ എന്താണെന്ന്‍ തിയറ്ററില്‍ ചെന്നാല്‍ മാത്രം അറിയുന്ന സമയം. അങ്ങനെ വീടിന്‍റെ അടുത്തുള്ള ഒരുത്തന്‍റെ കൂടെ ഞാനും സിനിമ കാണാന്‍ തൃശൂര്‍ പോയി. വഴിയില്‍ പലയിടത്തും പോസ്റ്റര്‍ കണ്ടപ്പോള്‍ ഉള്ളം സന്തോഷിച്ചു. അങ്ങനെ ഞങ്ങള്‍ സപ്നയില്‍ എത്തി. തിരക്കെന്ന് പറഞ്ഞാല്‍ ഒടുക്കത്തെ തിരക്ക്. പ്രതീക്ഷയോടെ ഞങ്ങള്‍ ക്യൂവില്‍ നിന്നു. അന്ന് സപ്നയുടെ ഒരു ഭാഗത്ത് പിന്‍ഗാമിയുടെ പോസ്റ്റര്‍ കണ്ടു. വരുന്നു...എന്ന്. ബെല്‍ അടിച്ചപ്പോള്‍ ക്യൂ നീങ്ങി തുടങ്ങി. കിട്ടും കിട്ടും എന്ന്‍ മനസ് പറഞ്ഞു, പക്ഷെ ഞങ്ങള്‍ അടുതെത്തിയപ്പോഴേക്കും ക്ലോസ് ആയി. അന്നത്തെ വിഷമം പറഞ്ഞാല്‍ തീരില്ല. അടുത്ത ദിവസം വരാം എന്ന് അവന്‍ പറഞ്ഞെങ്കിലും പിന്നെ പോകാന്‍ പറ്റിയില്ല. പിന്നീട് കാസ്സെറ്റ്‌ ഇട്ടാണ് സിനിമ കണ്ടത്. ഇന്നും അതൊരു നഷ്ട്ടമായി മനസ്സില്‍ കിടക്കുന്നു. തേന്മാവിന്‍ കൊമ്പത്ത് ഇറങ്ങിയിട്ട് ഇന്നേക്ക് 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.



അന്ന് താരങ്ങളില്ലാതെ പടത്തിന്‍റെ പേര് മാത്രമായി ഒരു പോസ്റ്റര്‍ വരാറുണ്ട്. കറുത്ത ബാക്ക് ഗ്രൗണ്ടില്‍ പച്ച കളറില്‍ ആയിരുന്നു തേന്മാവിന്‍ കൊമ്പത്ത് എന്നെഴുതിയത്. അങ്ങനെയൊരു പോസ്റ്ററിന്‍റെ കീറിയ ഒരു ചെറിയ ഭാഗം ടൌണില്‍ ഒരു സ്ഥലത്ത് പിന്നീട് കുറേ വര്‍ഷം കണ്ടിരുന്നു. എന്നും അതിലൂടെ ബസില്‍ പോകുമ്പോള്‍ ഞാന്‍ അത് നോക്കും. അത് എന്നും എനിക്ക് മനസിന്‌ സന്തോഷം നല്‍കുന്ന ഒരു കാഴ്ച ആയിരുന്നു.പിന്നീട് എപ്പോഴോ നഗരത്തിന്‍റെ തിരക്കില്‍ അതും നഷ്ട്ടമായി.