Friday, August 8, 2014

പാവം പാവം സുനിലേട്ടന്‍ !!


കോളേജ് കഴിഞ്ഞിറങ്ങിയ സമയത്ത് വേറെ ജോലി ഒന്നും ശരിയാകാത്തത് കൊണ്ട് ഞാന്‍ തൃശ്ശൂരിലെ സോഫ്റ്റ്‌ടെക് എന്ന ഒരു ഡാറ്റ എന്‍ട്രി സ്ഥാപനത്തില്‍ ഒരു താത്കാലിക ജോലിക്ക് കയറി. സിനിമ കാണാനും ഫുഡ്‌ അടിക്കാനും കുറച്ചു പോക്കറ്റ് മണിയായിരുന്നു ഉദ്ദേശം. എന്‍റെ കൂടെ പത്തില്‍ പഠിച്ച രജീഷ് അവിടെയുണ്ട്. അവനാണ് എനിക്ക് അവിടെ ജോലി ശരിയാക്കി തന്നത്. അവിടെ വെച്ചാണ്‌ ഷിനില്‍ സര്‍, സുനിലേട്ടന്‍, സജിത്ത്, വനജേച്ചി,സ്മിത മാഡം അങ്ങനെ കുറെ പേരെ ഞാന്‍ പരിചയപ്പെടുന്നത്. അവരായിരുന്നു ഞങ്ങളുടെ ടീം ലീഡേഴ്സ്. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും ഞാന്‍ നല്ല കമ്പനി ആയി. കൂട്ടത്തില്‍ ഈ സുനിലേട്ടന് മാത്രം കുറച്ചു ഗൌരവം ഉണ്ട്. ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. പിന്നെ അധികം കമ്പനി കൂടാന്‍ വരാറില്ല. എന്നും സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇയാള്‍ക്കൊരു ചെറിയ പണി കൊടുക്കണമല്ലോ എന്ന്. സുനിലേട്ടന്‍റെ നാട് കണ്ണൂര്‍ ആണ്. അത് കൊണ്ട് രാത്രി കക്ഷി ഓഫീസിലെ ഒരു മുറിയിലാണ് താമസം.

ആ അടുത്താണ് എനിക്കൊരു പുതിയ സിം കാര്‍ഡ്‌ കിട്ടിയത്. അതില്‍ SMS ഫ്രീ ആയിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ ആ നമ്പറില്‍ നിന്ന് സുനിലേട്ടന് ഉറക്കമായോ? എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു. സുനിലേട്ടന്‍ ഉടനെ തിരിച്ചു വിളിച്ചു. പക്ഷെ ഞാന്‍ എടുത്തില്ല, കട്ട്‌ ചെയ്തു. എന്നിട്ട് ഉടനെ " അയ്യോ, ഇങ്ങോട്ട് വിളിക്കല്ലേ..അച്ഛന്‍ ഉണരും..ഇത് അച്ഛന്‍റെ ഫോണ്‍ ആണ്" എന്ന് പറഞ്ഞ് വീണ്ടും ഒരു മെസ്സേജ് അയച്ചു. അതോടെ വിളി നിന്നു. പിന്നെ ഇതാരാണ് എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് വന്നു. ഞാന്‍ സോഫ്റ്റ്‌ടെക്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പെണ്‍കുട്ടി ആണെന്ന് മറുപടി കൊടുത്തു. ഉടനെ എന്താ പേര്? എന്തിനാ മെസ്സേജ് അയച്ചത് എന്നൊക്കെ കുറെ ചോദ്യങ്ങള്‍. സുനിലേട്ടനെ എന്നും കാണാറുണ്ടെങ്കിലും ഒന്നും മിണ്ടാറില്ല എന്നും എന്തിനാണ് ഇത്ര ഗൌരവം എന്നൊക്കെ ചോദിച്ചു മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം അങ്ങനെ ഓരോന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊണ്ടിരുന്നു. പിന്നീടുള്ള രാത്രികളില്‍ അതൊരു പതിവായി. എല്ലാ ദിവസവും കാലത്ത് സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും ഞാന്‍ അത് പുറത്തു കാണിക്കാറില്ല. പക്ഷെ സുനിലേട്ടന്‍ പൊതുവേ സന്തോഷവാനായിരുന്നു. രാത്രി ആകുമ്പോള്‍ ഞങ്ങള്‍ പരസ്പരം മെസ്സേജ് അയക്കും. ഒരിക്കല്‍ ഞാന്‍ ആളോട് ചോദിച്ചു നാളെ വരുമ്പോള്‍ ഒരു ദിവസം മുണ്ട് ഉടുത്ത് വന്നൂടെ എന്ന് ചോദിച്ചു. പിറ്റേ ദിവസം ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മുണ്ടൊക്കെ ഉടുത്ത്‌ നല്ല സുന്ദരന്‍ ആയി നില്‍ക്കുന്നു. സുനില്‍ എന്താ ഇന്ന് പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത് എന്നൊക്കെ എല്ലാരും ചോദിക്കുന്നുണ്ട്. അതിന്‍റെ മറുപടി ആളൊരു പുഞ്ചിരിയില്‍ ഒതുക്കി. അത്രയും ആയപ്പോള്‍ എനിക്ക് പേടിയായി. എത്രയും പെട്ടെന്ന് ആളോട് ഇത് തുറന്ന് പറയണം എന്ന് ഞാന്‍ ഉറപ്പിച്ചു. അല്ലെങ്കില്‍ ആളൊരു പക്ഷെ പാവം പാവം രാജകുമാരനിലെ ശ്രീനിയെ പോലെ ആയാലോ എന്ന് ഞാന്‍ ഭയന്നു. അങ്ങനെ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മൊബൈല്‍ നോക്കി അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ മെല്ലെ പിന്നിലൂടെ ചെന്ന് നോക്കി. ആളെന്നോട് "എന്താ" എന്ന് ചോദിച്ചു. ഏയ്‌ ഒന്നുല്ല എന്ന് പറഞ്ഞു ഞാന്‍ പോന്നു. എന്നിട്ട് അകലെ നിന്ന് ആളോട് ചോദിച്ചു "സുനിലേട്ടാ, ഇപ്പോള്‍ രാത്രി മെസ്സേജ് ഒക്കെ വരാറില്ലേ? എന്ന്. സുനിലേട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ അവിടെ നിന്ന് തെണ്ടീ..എന്നും വിളിച്ചു കൊണ്ട് എന്‍റെ അടുത്തേക്ക് ഓടി വന്നു. ഞാന്‍ ബാഗ്‌ വലിച്ചെറിഞ്ഞു കൊണ്ട് ഓടി. സുനിലേട്ടന്‍ പിന്നാലെ. ഞങ്ങളുടെ ഓട്ടം കണ്ടു പിള്ളേരൊക്കെ നോക്കുന്നുണ്ട്. ഒടുവില്‍ സുനിലേട്ടന്‍ എന്നെ പിടി കൂടി, എന്‍റെ തല കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് മുതുകത്ത് തുരു തുരാ ഇടിച്ചു. തന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ത്തവനോടുള്ള എല്ലാ പകയും ആ ഇടിയില്‍ ഉണ്ടായിരുന്നു. ആ ഇടിയുടെ അവശേഷിപ്പ് പോലെ ഇപ്പോളും എന്‍റെ നടുവിന് ഇടയ്ക്കു ചെറുതായി ഒരു വേദന വരുന്നുണ്ട്.

പിന്നീട് ഞാന്‍ എല്ലാം ആളോട് ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു. പിന്നീട് ആളും അത് എന്‍റെ ഒരു തമാശ ആയി കണ്ടു ഒഴിവാക്കി. ഒരിക്കല്‍ പോലും അതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി എനിക്കും സുനിലേട്ടന്‍റെ കൂടെ യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ തങ്ങാറുള്ളത്. ആ ദിവസങ്ങളില്‍ ആണ് സുനിലേട്ടനെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്‌. ഭാവിയെ കുറിച്ചും, വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആളുടെ പ്രതീക്ഷകള്‍ പുള്ളി എന്നോട് പങ്കു വെച്ചു. ഈ ജോലിയില്‍ നിന്നിട്ട് കാര്യമില്ലെന്നും , തനിക്കു രക്ഷപ്പെടണം എന്നൊക്കെ പുള്ളി പറയാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വേറെ ജോലി ശരിയായി സുനിലേട്ടന്‍ മുംബൈയില്‍ പോയി. 2004-ല്‍ ആയിരുന്നു അത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സുനിലേട്ടന്‍ ചെയ്തു കൊണ്ടിരുന്ന ജോലികള്‍ കമ്പനി എന്നെ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും അവിടെ നിന്ന് പോരേണ്ടി വന്നു. എങ്കിലും അവിടെ ഉണ്ടായിരുന്ന എല്ലാവരുമായും ഇപ്പോളും ബന്ധം ഉണ്ട്. അവരില്‍ ചിലരൊക്കെ എന്‍റെ കല്യാണത്തിനും വന്നിരുന്നു. അന്ന് സുനിലേട്ടനെ കോണ്ടാക്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു

സുനിലേട്ടനെ പിന്നെ ഞാന്‍ കണ്ടത് ഫേസ്ബുക്കിലാണ്. കക്ഷി ഇപ്പോള്‍ സൌത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുകയാണ്.വിവാഹം കഴിഞ്ഞു, ഒരു മകനുണ്ട്. പഴയതൊന്നും കക്ഷി മറന്നിട്ടില്ല. ഇനി എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു. ഈ കഥ എഴുതിയതിന് ആളുടെ ഇടി ഒരിക്കല്‍ കൂടെ മുതുകത്തു വാങ്ങുവാന്‍ വേണ്ടി..

3 comments: