Sunday, March 11, 2012

പച്ച കളറുള്ള പാരീസ് മിട്ടായി !!

എന്റെ ഭാര്യ ജാസ്മിന്‍ എപ്പോളും എന്നോടു പറയും എനിക്കു പഴയ കാര്യങ്ങള് നല്ല ഓര്‍മ്മയാണെന്ന്. അത് ശരിയാണ്. ചിലതൊന്നും മറക്കാന്‍ എനിക്ക് കഴിയാറില്ല. അതിലൊന്നാണ് ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസം. ഉപ്പാടെ കൈ വിരലില്‍ തൂങ്ങി ഒന്നാം ക്ലാസ്സിലേക്കുള്ള ആദ്യത്തെ യാത്ര. കേച്ചേരി ലോവര്‍ പ്രൈമറി സ്കൂള്‍. ആദ്യ ദിവസത്തിന്റെ എല്ലാ ബഹളങ്ങളും അവിടെ ഉണ്ടായിരുന്നു. എന്നെ ഫസ്റ്റ് ബഞ്ചില്‍ കൊണ്ടിരുത്തി ഉപ്പ കുറെ നേരം എന്റെ അടുത്ത് വന്നിരുന്നു. ഒടുവില്‍ ക്ലാസ് തുടങ്ങാറായപ്പോള്‍ പുള്ളി പതുക്കെ പോകാനൊരുങ്ങി. അതോടെ ഞാന്‍ കരച്ചില്‍ തുടങ്ങി. ഉപ്പ വീണ്ടും എന്റെ അടുത്ത് വന്നു, ആളുടെ കയ്യിലെ ബാഗ് തുറന്ന് പച്ച കളറുള്ള ഒരു പാരീസ് മിട്ടായി എനിക്ക് എടുത്ത് തന്നു. ഞാന്‍ സന്തോഷത്തോടെ അത് വാങ്ങിച്ചു. ഉപ്പ ഇനി ക്ലാസ് കഴിയുമ്പോ വരാട്ടാ എന്നു പറഞ്ഞു ഉപ്പ പോയി. ആ ഒരു മിഠായിയുടെ മധുരം എനിക്കു മറക്കാന്‍ കഴിയില്ല. പിന്നെ വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത് ഉപ്പ എന്നെ കാത്തു ക്ലാസ്സിന്റെ പുറത്തു നിന്നിരുന്നതും, ഞാന്‍ ഓടി ഉപ്പാടെ അടുത്തേക്ക് ചെന്നതും എല്ലാം എനിക്ക് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. ഞങ്ങളുടെ ക്ലാസ് ടീച്ചറുടെ പേര് ലൂസി എന്നായിരുന്നു. അവര്‍ ഞങ്ങളോടു വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഞാന്‍ ഏഴാം ക്ലാസ് വരെ കേച്ചേരിയില് തന്നെ ആയിരുന്നത് കൊണ്ട് പിന്നീട് പലപ്പോഴും ലൂസി ടീച്ചറിനെ കണ്ടിടുണ്ട് . പിന്നെ കുറെ കാലം ആളെ കണ്ടിട്ടില്ല. പിന്നീട് കുറെ നാളുകള്‍ക്കു ശേഷം ടീച്ചറുടെ മരണ വാര്‍ത്തയാണ് ഞാന്‍ കേട്ടത്. ഇടക്കാലത്തു സമയം ഉണ്ടായിട്ടും ആളെ ഒന്നു പോയി കാണാന്‍ ഞാന്‍ ശ്രമിച്ചില്ല, ഇന്നും അതെന്റെ മനസ്സില് ഒരു വിഷമം ആയി നില്ക്കുന്നു.

അന്നൊക്കെ ബോര്‍ഡ്‌ തുടക്കാന്‍ വേണ്ടി വെള്ളം എടുക്കാന്‍ വേണ്ടി ടീച്ചര്‍ എന്നെ പറഞ്ഞയക്കുമായിരുന്നു. ആ പോകുന്ന വഴി ഞാന്‍ എന്റെ കസിന് ഷെറീഫിന്റെ ക്ലാസ് കാണുമായിരുന്നു. അവന്‍ അന്ന് രണ്ടാം ക്ലാസ്സില്‍ ആയിരുന്നു. ഇടവേളകളില്‍ ഞാന്‍ അവന്റെ അടുത്തേക്കു പോകുമായിരുന്നു, അവന്റെ കയ്യിലെ കളറുള്ള പുസ്തകങ്ങള്‍ കാണുമ്പോള്‍ എനിക്കു അതെപ്പോള്‍ കിട്ടും എന്നൊക്കെ കൊതിച്ചിട്ടുണ്ട്. ആ പുസ്തകത്തില് ആണെന്ന് തോന്നുന്നു മല്ലനും മാതേവനും കാണുന്നത്. അന്ന് എന്റെ കൂടെ പഠിച്ചിരുന്ന ഒരു ഗിരീഷ് ഉണ്ട്. ഒരു സോഡ കുപ്പി കണ്ണടയും വെച്ചാണ് അവന്‍ വന്നിരുന്നത്. അവന്റെ അച്ഛന് ലോട്ടറി കച്ചവടം ആയിരുന്നു. പല തവണ അവന്റെ അച്ഛന്‍ അവനെ കാണാന്‍ ക്ലാസ്സില്‍ വരാറുണ്ട്. ഒരു ദിവസം അവനും ഞാനും തമ്മില്‍ ചെറിയ അടി പിടി ആയി. അവന്റെ കയ്യിലുണ്ടായിരുന്ന ഒരു വാട്ടര്‍ ബോട്ടില്‍ എന്റെ കയ്യില്‍ നിന്ന് കയ്യില്‍ നിന്നു നിലത്തു വീണു പൊട്ടി. അവന്‍ കരഞ്ഞു ബഹളം വെച്ചു, ടീച്ചര്‍ വന്നു എന്നെ വഴക്കു പറഞ്ഞു, അവന് പുതിയ വാട്ടര്‍ ബോട്ടില്‍ വാങ്ങി കൊണ്ട് വരാന്‍ എന്നോടു പറഞ്ഞു. ഞാന്‍ എന്റെ വീട്ടില്‍ ചെന്ന് ഉപ്പാട് വിവരം പറഞ്ഞു. ഉപ്പ എന്നെ വഴക്കു പറഞ്ഞോ എന്നു എനിക്ക് ഓര്‍മ്മയില്ല. എന്തായാലും പുള്ളി എനിക്ക് പുതിയ വാട്ടര്‍ ബോട്ടില്‍ വാങ്ങി തന്നു, ഞാന്‍ അത് അവന് കൊണ്ട് കൊടുത്തു.

ഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു. അവന്‍ പിന്നെ കേച്ചേരിയിലെ ഒരു സ്വര്‍ണ്ണ കടയില്‍ ജോലിക്ക് കയറി. ഇപ്പോളും അവിടെ തന്നെ ഉണ്ട്. എന്റെ ഉപ്പയുമായി അവന് നല്ല കൂട്ട് ആണ്. ഈ അടുത്ത് ഞാന്‍ നാട്ടില്‍ പോയ സമയത്തായിരുന്നു അവന്റെ കല്ല്യാണം, എനിക്ക് പങ്കെടുക്കുവാന്‍ പറ്റിയില്ല. ഇടയ്ക്കു ഉപ്പാടെ കൂടെ ഞാന്‍ അവന്റെ കടയില്‍ പോകാറുണ്ട്. അവനെ കാണുമ്പോളൊക്കെ എനിക് ആ വാട്ടര്‍ ബോട്ടില്‍ ഓര്‍മ്മ വരും. അവന്റെ ആ സോഡ കുപ്പി കണ്ണട ഇപ്പോളും ഉണ്ട്. അവനൊരു മീശ വന്നു എന്നല്ലാതെ വേറെ കാര്യമായ മാറ്റം ഒന്നും എനിക്കു തോന്നാറില്ല.

2 comments: