Monday, November 18, 2013

അവധിക്കാല വിശേഷങ്ങള്‍ (ഭാഗം ഒന്ന്)

കൃത്യം ഒരു വര്‍ഷം കഴിഞ്ഞാണ് ഈ തവണ നാട്ടിലേക്ക് പോയത്. ഒക്ടോബര്‍ 12നു വൈകീട്ട് നാട്ടില്‍ എത്തി. എയര്‍പോര്‍ട്ടിന് പുറത്ത്‌ എല്ലാവരും ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സ് നിറയെ സന്തോഷം മാത്രം. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ പുറത്തേക്കു നോക്കി ഇരുന്നു. മതിലില്‍ കണ്ട സിനിമാ പോസ്ററുകള്‍ കണ്ടപ്പോള്‍ തന്നെ ഒരു ആഹ്ലാദം തോന്നി. രാത്രി വീട്ടിലെത്തിയപ്പോള്‍ ഉപ്പ എനിക്ക് ആദ്യം തന്നത് ഉപ്പിലിട്ട ഒരു നെല്ലിക്ക ആയിരുന്നു. ഉപ്പും പച്ചമുളകും ഒക്കെ നന്നായി പിടിച്ച ഒരു നെല്ലിക്ക, കടിച്ചപ്പോള്‍ തന്നെ നാവ് മൊത്തം തരിച്ചു. അന്ന് രാത്രി കിടക്കാന്‍ കുറെ വൈകി. ഉപ്പാടും ഉമ്മാടും ഓരോ വിശേഷങ്ങള്‍ പറഞ്ഞു സമയം പോയതറിഞ്ഞില്ല. ചെന്ന് കയറിയപ്പോള്‍ തന്നെ ഉപ്പ മോന് വാങ്ങി വെച്ച സൈക്കിള്‍ എടുത്തു അവനു കൊടുത്തു. അവന്‍ ആവേശത്തോടെ അതില്‍ കയറി ചവിട്ടി തുടങ്ങി. പിറ്റേ ദിവസം നേരം പുലര്‍ന്നപ്പോള്‍ തൊട്ടു അവനു കുളിയും ഇല്ല, ഭക്ഷണവും വേണ്ട, ആ സൈക്കിള്‍ എടുത്തു റോഡില്‍ ചവിട്ടി നടക്കും. എന്റെ മാമന്റെ മോന്‍ സഫര്‍ എപ്പോളും അവന്റെ കൂടെ തന്നെ ഉണ്ടാകുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടെ പെരുന്നാള്‍ ഡ്രസ്സ്‌ എടുക്കാന്‍ പോയി. എല്ലാ കടയിലും നല്ല തിരക്ക്. ഞാനും ആ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് നാട്ടിലൊരു പെരുന്നാള്‍ കൂടുന്നത്.



പെരുന്നാള്‍ ദിവസം കാലത്ത് ഞങ്ങള്‍ എല്ലാവരും കൂടെ പള്ളിയില്‍ പോയി. പാതി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു മോനും ഞങ്ങളുടെ കൂടെ വന്നു. ഞങ്ങളുടെ നാട്ടിലെ പള്ളിയില്‍ അവന്‍ ആദ്യമായാണ് വരുന്നത്. പെരുന്നാള്‍ നമസ്ക്കാരം കഴിഞ്ഞു അവന്‍ എന്റെ ഉപ്പാടെ മടിയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപ്പാടെ മടിയില്‍ ഞാന്‍ അത് പോലെ ഇരുന്നിരുന്നു.പള്ളിയില്‍ നിന്ന് വന്ന ശേഷം ഞാനും മോനും കൂടെ ബൈക്കില്‍ നാട്ടിലൂടെ ഒന്ന് കറങ്ങി. ഉച്ചക്ക് ഞങ്ങള്‍ എല്ലാവരും കൂടെ ഊണ് കഴിച്ചു. പിന്നെ ഞാന്‍ ഒന്ന് മയങ്ങി. തിരുവനന്തപുരത്ത്‌ നിന്ന് എന്റെ ഒരു ഓണ്‍ലൈന്‍ സുഹൃത്ത്‌ ജഗ്ഗു ( രാഹുല്‍ ) വരുന്നുണ്ട് എന്നറിയാവുന്നത് കൊണ്ട് ഞാന്‍ പുറത്തേക്കു പോയില്ല.അവനു കല്യാണ്‍ സില്‍ക്സില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു ഒരു അഞ്ചു മണി ആയപ്പോള്‍ അവന്‍ വിളിച്ചു. അങ്ങനെ ഞങ്ങള്‍ അവനെ കാണാന്‍ തൃശൂര്‍ പോയി. ആദ്യമായി കാണുന്നതിന്റെ ഒരു പ്രശ്നവും ഞങ്ങള്‍ക്ക് ഉണ്ടായില്ല. . അവനെയും കൂട്ടി ആദ്യം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. പിന്നെ അവനു സ്വരാജ്‌ റൗണ്ട് കാണണം എന്ന് പറഞ്ഞപ്പോള്‍ അതിലൂടെ ഒന്ന് കറങ്ങി. പിന്നെ ഞങ്ങള്‍ പൂങ്കുന്നത്ത് ഒരു തട്ടുകടയില്‍ കയറി ദോശ കഴിച്ചു. ട്രെയിന്‍റെ സമയം ആയ കാരണം അവന്‍ പെട്ടെന്ന് പോയി. ഇനി എന്ന് കാണും എന്നറിയില്ലായിരുന്നു, എങ്കിലും കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.

രണ്ടാം പെരുന്നാളിനാണ് മറ്റൊരു ഓണ്‍ലൈന്‍ സുഹൃത്ത്‌ സജി ( സജിത്ത്) തൃശ്ശൂര്‍ വന്നു വിളിക്കുന്നത്‌. ഊണ് കഴിക്കുന്നതിന് മുന്‍പേ ഞാന്‍ തൃശൂര്‍ പോയി സജിയെ കണ്ടു. എത്രയോ നാളായി ഞങ്ങള്‍ ഫോറത്തിലൂടെ കാണുന്നു, സംസാരിക്കുന്നു. ഞങ്ങള്‍ തേക്കിന്‍കാട് മൈതാനത്തിലൂടെ ചുമ്മാ നടന്നു. കഴിഞ്ഞ വര്‍ഷം ലീവിന് വന്നപ്പോള്‍ അവിടെയാണ് ഞാനും ഷെറിനും ഇരുന്നു സംസാരിച്ചത്. സജിയോട് ഞാന്‍ എന്റെ പഴയ തൃശൂര്‍ വിശേഷങ്ങള്‍ പറഞ്ഞു. പിന്നെ സജിയെ എറണാകുളം ബസ്‌ കയറ്റി വിട്ട ശേഷമാണ് ഞാന്‍ വീട്ടിലേക്കു വന്നത്. അന്ന് വൈകുന്നേരം ടൌണ്‍ ഹാളില്‍ മുതുകാടിന്റെ ഒരു മാജിക്‌ ഷോ ഉണ്ടായിരുന്നു. അത് കാണാന്‍ പോയി. മോന്‍ കരഞ്ഞു ബഹളം വെച്ച കാരണം അത് മുഴുവനാക്കാന്‍ പറ്റിയില്ല. ഞങ്ങള്‍ സപ്ന തിയ്യട്ടറിന്റെ അടുത്തുള്ള മണീസ് കഫേയില്‍ പോയി ഓരോ മസാല ദോശ കഴിച്ചു.ടൌണില്‍ എനിക്ക് ഏറ്റവും ഇഷ്ടംമുള്ള ഒരു മസാല ദോശയാണ് അവിടത്തെ. എല്ലാ അവധിക്കും ഞാന്‍ അവിടെ പോകാറുണ്ട്. പിറ്റേ ദിവസം എന്റെ കുഞ്ഞുപ്പാടെ മോന്റെ ബര്‍ത്ത്ഡേ ആയിരുന്നു. തറവാട്ടില്‍ ചെറിയൊരു പാര്‍ട്ടി ഒരുക്കിയിരുന്നു. കുട്ടികളുടെ കൂടെ ചിരിയും കളിയുമായി ആ ദിവസം കടന്നു പോയി. രണ്ടു ദിവസം കഴിഞു ഞങ്ങള്‍ തൃശൂര്‍ ഫെസ്റ്റ് കാണാന്‍ പോയി. ഒരു വിധം എല്ലാ സാധനങ്ങളും അവിടെ വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നു. കൂടാതെ നല്ലൊരു ഫുഡ്‌ കോര്‍ട്ടും. അവിടെ നിന്ന് കുറച്ചു നാടന്‍ വിഭവങ്ങള്‍ കഴിച്ചു. പോരാത്തതിന് പായസ മേളയും. അവിടെ നിന്ന് ഒരു പാലടയും അകത്താക്കിയ ശേഷമാണ് പോന്നത്.

പിറ്റേ ദിവസം ഞങ്ങള്‍ നടക്കാന്‍ പോയപ്പോള്‍ എന്റെ പഴയ ബാലേട്ടന്റെ അതെ മുഖച്ചായ ഉള്ള ഒരാള്‍ എന്റെ എതിരെ നടന്നു വന്നു. ഞാന്‍ ആളോട് ബാലേട്ടന്റെ വീട് ചോദിച്ചു. അയാള്‍ എന്നോട് ബാലനെ എങ്ങനെ അറിയും എന്ന് ചോദിച്ചു,ഞാന്‍ കാര്യം പറഞ്ഞു. അയാള്‍ ബാലേട്ടന്റെ അനിയന്‍ ആയിരുന്നു. ബാലേട്ടന്റെ മരിച്ച കാര്യം ഞാന്‍ ആളോട് ചോദിച്ചറിഞ്ഞു. ബാലേട്ടന്‍ രാത്രി ഊണ് കഴിച്ചു കിടന്നതാണ്. കാലത്ത്‌ മോള്‍ ചെന്ന് വിളിക്കുമ്പോ ആളു മരിച്ചിരുന്നു. ശരീരമൊക്കെ ആകെ തണുത്ത് മരവിച്ചിരുന്നുവത്രേ. ബാലേട്ടന്‍ കുറെ നാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.അത് കൊണ്ട് തന്നെ മരിക്കുന്ന സമയത്ത് ആരും അടുത്തുണ്ടായില്ല. ആ സമയത്ത് വേദന വന്നു ചിലപ്പോള്‍ ആരെയെങ്കിലും വിളിച്ചിട്ടുണ്ടാകും. പക്ഷെ ആരും കേട്ടിരിക്കില്ല. അന്നും ബാലേട്ടന്റെ വീട് ഞാന്‍ കണ്ടില്ല, ആ കാര്യം പിന്നെ ചോദിയ്ക്കാന്‍ ഞാന്‍ മറന്നു. അടുത്ത ദിവസം ഞങ്ങള്‍ അവിടെ അടുത്തുള്ള ഒരു നഴ്സറിയില്‍ പോയി. എന്റെ മാമി അവിടെ ടീച്ചര്‍ ആണ്. അവിടത്തെ കുട്ടികള്‍ക്ക് കുറച്ചു മിട്ടയികള്‍ കൊണ്ട് പോയിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോ കുട്ടികള്‍ ഊണ് കഴിക്കുകയാണ്. ഊണ് കഴിഞ്ഞ ശേഷം കുറച്ചു നേരം അവരുടെ കൂടെ കളിയും പാട്ടുമായി അവിടെ സമയം ചെലവഴിച്ചു. ആ സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു. അവരുടെ ഒരു ഗ്രൂപ്‌ ഫോട്ടോയൊക്കെ എടുത്താണ് ഞങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്.

തൊട്ടടുത്ത ദിവസം ഞങ്ങള്‍ വീണ്ടും ടൌണില്‍ പോയിരുന്നു. പകല്‍ മുഴുവന്‍ ഞങ്ങള്‍ ടൌണില്‍ കറങ്ങി നടന്നു. മോന് വേണ്ടി കാഴ്ച ബംഗ്ലാവിലും പാര്‍ക്കിലുമൊക്കെ പോയി. അന്നാണ് ഞങ്ങളുടെ പഴയ കോളേജിലേക്ക് പോയത്. അന്ന് ഞങ്ങളുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു. പണ്ടൊക്കെ എന്നോട് താഴെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു അവന്‍ ആ പടികള്‍ ഓടി കയറി ആദ്യം മുകളില്‍ പോയി ആരൊക്കെ ക്ലാസ്സില്‍ വന്നിട്ടുണ്ട് എന്ന് നോക്കി വരുമായിരുന്നു. എന്നിട്ടാണ് അന്നൊക്കെ സിനിമയ്ക്കു പോകണോ ക്ലാസ്സില്‍ കയറാനോ എന്ന് തീരുമാനിച്ചിരുന്നത്. അന്നും അവന്‍ എന്നെ താഴെ നിര്‍ത്തി മുകളിലേക്ക് പോയി. കുറച്ചു രാത്രി ആയ കാരണം മുകളില്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാന്‍ പോയതാണ്. അതിനു ശേഷമാണ് ഞങ്ങള്‍ അന്ന് അവിടെ പോയതും ഫോട്ടോ എടുത്തതുമെല്ലാം. ഉപ്പാ..ഞാനും ഉണ്ട് എന്ന് പറഞ്ഞു മോന്‍ എന്റെ പിന്നാലെ ആ പടികള്‍ കയറി വന്നു. ഞങ്ങള്‍ ഇരുന്നിരുന്ന ആ ക്ലാസ്സ്‌ റൂം ഞാന്‍ മെല്ലെ തുറന്നു നോക്കി. ഒരു മിന്നായം പോലെ എല്ലാവരെയും ഞാന്‍ ആ ബഞ്ചുകളില്‍ ഞാന്‍ കണ്ടു. അന്ന് ഞങ്ങള്‍ കൂട്ടുകാര്‍ ഇരുന്നിരുന്ന ആ സ്ഥലം, ഇടവേളയില്‍ പോയിരുന്ന ചായക്കട, അവള്‍ വരുന്നതും കത്ത് ഞാന്‍ നിന്നിരുന്ന പാണ്ടി സമൂഹ മഠം റോഡ്‌, എല്ലാം അത് പോലെ അവിടെയുണ്ട്. എല്ലാം കഴിഞ്ഞിട്ട് 15 വര്‍ഷം കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ വയ്യ. ആ മുറ്റത്ത് നിന്ന് എല്ലാരും കൂടെ പൊട്ടിചിരിച്ചത്,വഴക്കടിച്ചത് എല്ലാം മനസ്സിലൂടെ കടന്നു പോയി. ഒരിക്കല്‍ കൂടെ എല്ലാവരും കൂടെ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. മോന്റെ കയ്യും പിടിച്ചു ആ പടികള്‍ ഇറങ്ങിയപ്പോള്‍ ഒരു സങ്കടക്കാറ്റ് എന്നെ വന്നു തഴുകി കടന്നു പോയി.

അതിന്‍റെ അടുത്ത ദിവസമാണ് ഞങ്ങള്‍ അതിരപ്പിള്ളി പോയത്. മനസ്സും ശരീരവും ഒരു പോലെ തണുത്ത ഒരു യാത്ര ആയിരുന്നു അത്. മോന്‍ ഒരു പാട് സന്തോഷത്തോടെയാണ് അവിടെ നടന്നത്. അവനു 8 മാസം പ്രായമുള്ളപ്പോള്‍ ഞങ്ങള്‍ അവിടെ പോയതാണ്. ആ സ്ഥലം നിറയെ ആള്‍ക്കാരും, മരം നിറയെ കുരങ്ങന്മാരെയും കണ്ടപ്പോള്‍ അവന്‍ ആഹ്ലാദത്തോടെ ആര്‍ത്തു വിളിച്ചു. അവിടെ ഒരു സ്കൂള്‍ ബസ്‌ വന്നിട്ടുണ്ടായിരുന്നു. അതിലെ കുട്ടികള്‍ എല്ലാം ക്യാമറയും പിടിച്ചു നടക്കുന്നത് കണ്ടു. അവരുടെ പിന്നാലെ അവരുടെ ടീച്ചര്‍മാരും. ചോദിച്ചപ്പോള്‍ അവര്‍ തമിഴ്‌ നാട്ടില്‍ നിന്ന് വരുന്നവരാണ് എന്ന് മനസ്സിലായി. അവിടെ കണ്ട ഒരു സെക്ക്യൂരിറ്റിയോടു സംസാരിച്ചപ്പോള്‍ അവിടെ ഉണ്ടായ അപകടങ്ങള്‍ പുള്ളി പറഞ്ഞു. ആവേശം കൊണ്ട് കുളിക്കാന്‍ ഇറങ്ങിയ പലരും ഒഴുക്കില്‍ പെട്ട് മരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോള്‍ അവിടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതിയിട്ടുണ്ട്. എന്നിട്ടും ആള്‍ക്കാരുടെ ആവേശത്തിന് ഒരു കുറവുമില്ല. അലച്ചു തല്ലി വരുന്ന ആ വെള്ളത്തിന്റെ കാഴ്ച നയന മനോഹരവും ഭയായനകവുമാണ്.

അവിടെ നിന്ന് മടങ്ങിയെത്തിയപ്പോള്‍ രാത്രി ആയി. പിറ്റേ ദിവസം എനിക്കൊരു കല്യാണം ഉണ്ടായിരുന്നു. എന്റെ കൂടെ സ്കൂളില്‍ പഠിച്ച രണ്ടു പേരാണ് അന്ന് എനിക്ക് ചോറും സാമ്പാറും വിളമ്പിയത്. ഒരാളുടെ പേര് ജോയി, മറ്റവന്‍ സജി. കുറെ നാളുകള്‍ക്ക് ശേഷമാണ് അവരെയൊക്കെ കണ്ടത്. അന്ന് രാത്രി ആണ് തിരുവനന്തപുരത്ത് നിന്ന് എന്റെ മറ്റൊരു ഓണ്‍ലൈന്‍ സുഹൃത്ത്‌ പാപ്പി (രാജേഷ്‌ )എന്നെ കാണാന്‍ വന്നത്. അവനും അവന്റെ കൂട്ടുകാരനും കൂടെ തെക്കടിയും വാഗമണ്ണും എല്ലാം കറങ്ങിയ ശേഷം എന്നെ കാണാന്‍ തൃശൂര്‍ വന്നത്. ഓരോ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കു പാപ്പി എന്നോട് ചോദിച്ചു " തിരുവനന്തപുരത്തേക്ക് വരുന്നാ? രണ്ടു ദിവസം നിന്ന് കറങ്ങിയിട്ട് വരാം". ദുബായില്‍ ഉള്ളപ്പോള്‍ അവന്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട് നാട്ടില്‍ വരുമ്പോ അവന്റെ വീട്ടിലേക്കു വരണം എന്ന്. അത് വരെ അങ്ങനെയൊരു യാത്രയെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ലായിരുന്നു.പക്ഷെ അവന്റെ ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് തോന്നി ഒന്ന് പോയി വന്നാലോ എന്ന്. അങ്ങനെ പെട്ടെന്നൊരു തീരുമാനത്തിലാണ് അന്ന് രാത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഞങ്ങള്‍ എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു. പാപ്പിയുടെ കൂട്ടുകാരന്‍ ഓരോ വിഭവങ്ങളും നന്നായി ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി, കഴിച്ചെന്നു മാത്രമല്ല, പുള്ളി അതിനെ കുറിച്ച് എന്റെ ഉമ്മാട് നല്ല വാക്ക് പറയുകയും ചെയ്തു. അന്ന് അവിടെ താമസിച്ചു പിറ്റേ ദിവസം പോയാല്‍ പോരെ എന്ന് ആദ്യം തീരുമാനിച്ചു. പക്ഷെ അവര്‍ അന്ന് രാത്രി തന്നെ മടങ്ങാനുള്ള പരിപാടി ആയിട്ടാണ് വന്നത്. മാത്രമല്ല പാപ്പിയുടെ കൂടെ വന്ന അബിന്‍ ഒരു വക്കീലാണ്. പുള്ളിക്ക് പിറ്റേ ദിവസം കാലത്ത് കോടതിയില്‍ എത്തണം. അങ്ങനെ കുറച്ചു നേരം കൊണ്ട് കിട്ടിയ ഡ്രസ്സ്‌ ഒക്കെ എടുത്തു ഒരു ബാഗില്‍ ആക്കി രാത്രിക്ക് രാത്രി ഞങ്ങള്‍ ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് പുറപ്പെട്ടു. എല്ലാവരും കൂടെ ഞങ്ങളെ യാത്രയാക്കി. അപ്പോള്‍ സമയം രാത്രി 10.30 കഴിഞ്ഞിരുന്നു.

തുടരും...

ഭാഗം രണ്ട്
http://trichurdiary.blogspot.ae/2013/11/blog-post_19.html

No comments:

Post a Comment