Friday, November 1, 2013

ഡോക്ടര്‍ സണ്ണി വീണ്ടും വരുമ്പോള്‍ !!

ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം നമ്മള്‍ ആരും മറന്നിരിക്കില്ല. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ ആ വട്ടന്‍ ഡോക്ടര്‍. മോഹന്‍ലാല്‍ അനായാസമായി അഭിനയിച്ച്‌ തകര്‍ത്താടിയ കഥാപാത്രം. ആ സിനിമ ഇറങ്ങിയിട്ട് ഇരുപതു വര്‍ഷം കഴിഞ്ഞിരിക്കുന്നു.പക്ഷെ ഡോക്ടര്‍ സണ്ണി ഇപ്പോള്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലി എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചു വരുന്നു.ഈ സിനിമ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം അല്ല, ഡോക്ടര്‍ സണ്ണി എന്ന ആ കഥാപാത്രത്തെ മാത്രമേ അതില്‍ നിന്നും എടുത്തിട്ടുള്ളൂ എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അങ്ങനെ ആണെങ്കില്‍ തന്നെയും മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം എന്ന രീതിയിലെ സാധാരണ പ്രേക്ഷകര്‍ അതിനെ കാണുകയുള്ളൂ.എന്തായാലും സിനിമ ഈ മാസം പതിനാലിന് റിലീസാകുകയാണ്.മണിചിത്രത്താഴിനെ വെല്ലുന്ന ഒരു സിനിമ ആയില്ലെങ്കിലും അതിന്റെ പേര് കളയാതെയുള്ള ഒരു സിനിമ ആകട്ടെ ഗീതാഞ്ജലി എന്ന് ആശംസിക്കുന്നു.



ഗീതാഞ്ജലിക്ക് തൊട്ടു പിന്നാലെ റാംജിറാവ് സ്പീകിംഗ്‌ എന്ന സിനിമയുടെ മൂന്നാം ഭാഗത്തിലൂടെ ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മത്തായി ചേട്ടനുമൊക്കെ വീണ്ടും നമ്മുടെ മുന്നിലേക്ക്‌ വരികയാണ്. ഇത് കൂടാതെ നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിലൂടെ ദാസനും വിജയനും, CBI അഞ്ചാം ഭാഗത്തിലൂടെ സേതുരാമയ്യരും എല്ലാം വീണ്ടും വരുന്നു എന്ന് കേള്‍ക്കുന്നു. രണ്ടാം ഭാഗങ്ങളും മൂന്നാം ഭാഗങ്ങളും നമുക്ക് പുതുമയുള്ളതല്ല, ഇതിനു മുന്‍പും പല സൂപ്പര്‍ ഹിറ്റ്‌ സിനിമകളുടെയും രണ്ടും മൂന്നും ഭാഗങ്ങള്‍, എന്തിനു നാലാം ഭാഗം വരെ വന്നിട്ടുണ്ട്.നാടോടിക്കാറ്റിന്റെ തുടര്‍ച്ച ആയി വന്നപട്ടണപ്രവേശം,അക്കരെയക്കരെയക്കരെ, കിരീടത്തിന്റെ തുടര്‍ച്ച ആയി വന്ന ചെങ്കോല്‍, ദേവാസുരത്തിന്റെ തുടര്‍ച്ച ആയി വന്ന രാവണ പ്രഭു, CBI പരമ്പരകള്‍ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഇതില്‍ എത്ര ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സിനിമ ഒരു ബിസിനസ്‌ ആണ്, അതില്‍ അത്തരം ചിന്തകള്‍ക്ക് എത്ര മാത്രം പ്രസക്തി ഉണ്ട് എന്ന് അറിയില്ല. എങ്കിലും പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നും ചിന്തിക്കുമ്പോള്‍ അവര്‍ക്ക് ഇത്തരം സിനിമകളോട് എത്ര മാത്രം താല്പര്യം ഉണ്ട് എന്ന് അറിയേണ്ടിയിരിക്കുന്നു. ഒരു കാലത്ത് അവര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍ വീണ്ടും വരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുന്നത് സ്വാഭാവികം. പക്ഷെ പലപ്പോഴും ഈ ചിത്രങ്ങള്‍ കാണുമ്പോള്‍, ആ കഥാപാത്രങ്ങളുടെ ഇന്നത്തെ പ്രകടനം കാണുമ്പോള്‍ ദേഷ്യവും വിഷമവുമാണ് വരുന്നത് എന്ന് പറയാതെ വയ്യ.

സംവിധായകന്‍ രഞ്ജിത്ത് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ആദ്യ ചിത്രത്തിന്റെ വിജയം ഉറപ്പു വരുത്താന്‍ വേണ്ടിയാണ് താന്‍ രാവണപ്രഭു എന്ന സിനിമ ആദ്യം എടുത്തത്‌ എന്ന്. കാരണം ആദ്യ ചിത്രം പരാജയപ്പെട്ടാല്‍ പിന്നെ ആ സംവിധായകനെ ശ്രദ്ധിക്കാന്‍ ആരും കാണില്ല, രഞ്ജിത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു ഭയം ഉണ്ടാകേണ്ട കാര്യമില്ല, കാരണം ഒരു മികച്ച തിരക്കഥാകൃത്ത് എന്ന നിലയില്‍ രഞ്ജിത്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാണ്. എന്നിട്ടും ഒരു തുടക്കത്തിനു വേണ്ടി മോഹന്‍ലാലിന്‍റെ ഹീറോയിസം കാണിക്കാന്‍ വേണ്ടി ദേവാസുരം പോലൊരു ക്ലാസ്സിക്‌ സിനിമയുടെ രണ്ടാംഭാഗം എടുക്കേണ്ടി വന്നു അദ്ധേഹത്തിനു. അല്ലെങ്കില്‍ ഒരു പക്ഷെ നന്ദനം ആയിരുന്നേനെ അദ്ധേഹത്തിന്റെ ആദ്യ സിനിമ. അത് കൊണ്ട് എന്തുണ്ടായി? മലയാള സിനിമയുടെ പൂമുഘത്തു ചാരു കസേരയില്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ആ അനശ്വര കഥാപാത്രത്തെ അദ്ധേഹത്തിനു ആ സിനിമയിലൂടെ കൊല്ലേണ്ടി വന്നു. നീലനെ അങ്ങനെ ഇല്ലാതാക്കണമായിരുന്നോ? മംഗലശ്ശേരി കാര്‍ത്തികേയന്‍ എന്ന പുതിയൊരു കഥാപാത്രത്തെ രഞ്ജിത്ത് കൊണ്ട് വന്നു, എങ്കിലും നീലകണ്ഠന്‍ ഇപ്പോളും മലയാളികളുടെ മനസ്സില്‍ അങ്ങനെ തന്നെയുണ്ട്.

രഞ്ജിത്തിന്റെ പാത പിന്തുടര്‍ന്ന് രഞ്ജി പണിക്കരും കമ്മിഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തി, അത് വിജയിച്ചെങ്കിലും ഷാജി കൈലാസ്‌ ഒരുക്കിയ മൂന്നാം ഭാഗം കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ പക്ഷെ ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു. അത് പോലെ തന്നെ ലാല്‍ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത "ടു ഹരിഹര്‍ നഗര്‍" എന്ന ചിത്രവും ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരുന്നു. അത് നേടിയ വന്‍വിജയം കാരണമാകും, ഉടനെ തന്നെ അതിന്റെ ഒരു മൂന്നാം ഭാഗമായ ഇന്‍ ഗോസ്റ്റ്‌ ഹൌസ് ഇന്‍ " ആയി എത്താന്‍ ലാലിനെ പ്രേരിപ്പിച്ചത്, പക്ഷെ ചിത്രത്തിന്റെ നിലവാരം വീണ്ടും കുറയുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ അപ്പുക്കുട്ടനെ കൂടുതല്‍ കൂടുതല്‍ മണ്ടനാക്കി അവതരിപ്പിച്ച്, പ്രേക്ഷകരുടെ വെറുപ്പും നേടിയെടുത്തു. ആ ദേഷ്യം ചിലര്‍ക്കെങ്കിലും ജഗദീഷ്‌ എന്ന നടനോടും തോന്നിയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനൊക്കില്ല.

അത് പോലെ തന്നെ സേതുരാമയ്യര്‍ എന്ന ബുദ്ധി രാക്ഷസന്‍. ഒരു CBI ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെ നമ്മുടെ പ്രിയങ്കരനായ കഥാപാത്രം. രണ്ടാം ഭാഗമായ ജാഗ്രതയില്‍ വീണ്ടും വന്നെകിലും വിജയം ആവര്‍ത്തിക്കാനായില്ല. പിന്നീട് 15 വര്‍ഷത്തിനു ശേഷം അയ്യര്‍ വീണ്ടും വന്നപ്പോള്‍ അതൊരു പുതുമ ആയിരുന്നു, ആ ചിത്രം വിജയിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഒരു നാലാം ഭാഗം കൊണ്ട് വന്നത് അനാവശ്യമായിരുന്നു. ഫോണിന്റെയും ചായലയുടെയും ബിസ്കട്ടിന്റെയും പരസ്യങ്ങള്‍ കുത്തി നിറച്ച ആ ചിത്രം സേതുരാമയ്യരുടെ ഇമേജിന് കോട്ടം തട്ടാനെ ഉപകരിച്ചുള്ളൂ. ഒരേ സംവിധായകനും, ഒരേ തിരക്കഥാകൃത്തും, ഒരേ നായക നടനുമായി ഒരു സിനിമയുടെ 4 ഭാഗങ്ങള്‍ വന്നു എന്ന ഒരു റെക്കോര്‍ഡ്‌ മാത്രമാണ് ആ ചിത്രം കൊണ്ടുണ്ടായ ഒരേ ഒരു നേട്ടം. ഇപ്പോള്‍ ഇനിയൊരു അഞ്ചാം ഭാഗവുമായി k.മധുവും s.n.സ്വാമിയും മമ്മൂട്ടിയും വരുന്നുണ്ടെങ്കില്‍ അത് കെട്ടുറപ്പുള്ള ഒരു കഥയുമായിട്ടാവണെ എന്ന് മാത്രമേ നമുക്ക് ആഗ്രഹിക്കാന്‍ കഴിയു.

അത് പോലെ തന്നെ മോഹന്‍ലാലിന്‍റെ സാഗര്‍ ഏലിയാസ്‌ എന്ന കഥാപാത്രം, പുതിയ സിനിമയില്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിച്ചു എങ്കിലും ആദ്യ ഭാഗത്തിലെ ജാക്കി തന്നെയാണ് ഇന്നും പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരന്‍. മമ്മൂട്ടിയുടെ ഇന്‍സ്പെക്ടര്‍ ബല്‍റാം, താരാദാസ് എന്നീ കഥാപാത്രങ്ങളെ വീണ്ടും കൊണ്ട് വന്നപ്പോള്‍ ഉണ്ടായ പൊരുത്തക്കേട് നമ്മള്‍ കണ്ടതാണല്ലോ? മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും ഇതിനകം മൂന്നു തവണ നമ്മുടെ മുന്‍പില്‍ വന്നു കഴിഞ്ഞു, ഇനി നാലാമത്തെ വരവില്‍ അവരെ എങ്ങനെയാണു അവതരിപ്പിക്കുക എന്നറിയില്ല. മിമിക്സ് പരേഡ്‌, കണ്ണൂര്‍, ഉപ്പുകണ്ടം ബ്രതെര്സ്, ജൂനിയര്‍ മാണ്ട്രെക്, കിലുക്കം, ഉദയനാണ് താരം. അങ്ങനെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ട്ട നേടിയ ഒരു പാട് സിനിമകള്‍ ഇങ്ങനെ രണ്ടാം ഭാഗവുമായി പ്രേക്ഷകരുടെ മുന്‍പിലെത്തി, ഇതില്‍ വിജയിക്കാന്‍ കഴിഞ്ഞത് വിരലില്‍ എന്നാവുന്ന ചിത്രങ്ങള്‍ക്ക്‌ മാത്രം. അതില്‍ തന്നെ കിലുക്കം കിലുകിലുക്കം, എഗൈന്‍ കാസര്‍കോട്‌ കാദര്‍ഭായ് , ഉപ്പുകണ്ടം ബ്രതെഴ്സ്‌ ബാക്ക് ഇന്‍ ആക്ഷന്‍, വീണ്ടും കണ്ണൂര്‍, എന്നീ ചിത്രങ്ങള്‍ എന്തിനു വേണ്ടിയാണ് ,ആര്‍ക്കു വേണ്ടിയാണ് പടച്ചു വിട്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല.

ഇത് കൂടാതെയാണ് പഴയ സിനിമകളുടെ റീമേക്സ്‌ വരുന്നത്. പഴയകല ഹിറ്റ്‌ ചിത്രങ്ങളായ നീലത്താമര, രതിനിര്‍വേദം, ചട്ടക്കാരി എന്നിവ കഴിഞ്ഞ വര്‍ഷങ്ങളില്‍ റിലീസായി, പറങ്കിമല എന്ന ചിത്രത്തിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. വരും നാളുകളില്‍ ഈ ചുവടു പിടിച്ചു കൂടുതല്‍ ചിത്രങ്ങള്‍ വരാനാണ് സാധ്യത. പുതിയ കഥകള്‍ കണ്ടെത്താനുള്ള മടിയാണോ, അതോ പ്രേക്ഷകര്‍ക്ക് ഇതൊക്കെ മതി എന്ന ധാരണയാണോ ഇതിനു പിന്നില്‍ എന്നറിയില്ല. രണ്ടാം ഭാഗങ്ങള്‍ക്ക് റിലീസ്‌ ദിവസം നല്ലൊരു തുടക്കം കിട്ടുമെന്നതു നേര് തന്നെ, പക്ഷെ അത് കഴിഞ്ഞാല്‍ ആ ചിത്രങ്ങളുടെ അവസ്ഥ നമ്മള്‍ കാണുന്നതാണ്. പ്രേക്ഷകര്‍ കൈ വിടുന്ന ഇത്തരം ചിത്രങ്ങള്‍ അടുത്ത മാസം ഡിവിഡി ഇറങ്ങുന്നതോടെ ആ യാത്ര അവസാനിക്കുന്നു. ഇത്തരം ചിത്രങ്ങളെ അനുകൂലിക്കുന്നുണ്ടാവരുണ്ടാകം, എന്തായാലും പ്രേക്ഷരുടെ പ്രിയ കഥാപാത്രങ്ങളെ അവര്‍ വെറുത്തു പോകുന്ന ഒരു അവസ്ഥയിലേക്ക് ഈ ചിത്രങ്ങള്‍ ഒരുക്കരുത് എന്ന ഒരു അപേക്ഷ മാത്രമേ ഉള്ളു. ഈ കാര്യത്തില്‍ ഭൂരിപക്ഷം പ്രേക്ഷകരുടെ താല്പര്യം കൂടെ ഒന്ന് അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം.

No comments:

Post a Comment