Showing posts with label malayalam cinema. Show all posts
Showing posts with label malayalam cinema. Show all posts

Tuesday, April 2, 2019

MGR Nagaril (1991) - In Harihar Nagar Tamil Remake


മഹാദേവന്‍, തോമസ്കുട്ടി. ഗോവിന്ദന്‍ കുട്ടി, അപ്പുക്കുട്ടന്‍, സേതുമാധവന്‍, സേതുവിന്‍റെ സിസ്റ്റര്‍ മായ, ആണ്ട്രൂസ്, സിസ്റ്റര്‍ ജോസ്ഫൈന്‍. ജോണ്‍ ഹോനായി.



ഇന്‍ ഹരിഹര്‍ നഗര്‍ തമിള്‍ റീമേക്ക്, MGR നഗറില്‍. ഇന്നലെ അവിചാരിതമായി K ടീവിയില്‍ കണ്ടത്. ഉറക്കം വരാത്തത് കൊണ്ട് മുഴുവന്‍ ഇരുന്നങ്ങ് കണ്ടു. സ്ക്രിപ്റ്റില്‍ തമിഴ് സിനിമകള്‍ക്ക് അനുസരിച്ച് ചെറിയ മാറ്റം ഉണ്ട്, പിന്നെ ഇടയില്‍ ആണ്ട്രൂസും ആനി ഫിലിപും കൂടെ ഒരു ഡ്യൂയറ്റ്, ആണ്ട്രൂസും ഹോനായിയും കൂടെ ഒരു ഫൈറ്റ്, ക്ലൈമാക്സില്‍ ഹോനായി പെട്ടി വാങ്ങാന്‍ വരുമ്പോള്‍ അമ്മച്ചിയുടെ കൂടെ ആ വീട്ടില്‍ മായയും ഉണ്ട്. ഹോനായിയെ അമ്മച്ചി കൊല്ലുന്നതായിട്ടാണ് എടുത്തിരിക്കുന്നത്. നല്ല ഗാനങ്ങള്‍, സംഗീതം S.ബാലകൃഷ്ണന്‍ തന്നെയാണ് എന്ന് നെറ്റില്‍ കണ്ടു.

അവസാനം മായ യാത്ര പറഞ്ഞു പോകുമ്പോള്‍ വേറെ കാറില്‍ വേറൊരു പെണ്‍കുട്ടിയും കുടുംബവും വരുന്നു, മഹാദേവനും കൂട്ടരും ആ പെണ്‍കുട്ടിയുടെ പിന്നാലെ പോകാന്‍ തുടങ്ങുന്നിടത്ത് പടം തീരുന്നു. സംവിധാനം ആലപ്പി അഷ്‌റഫ്‌.


Sunday, October 30, 2016

അരികെ..So Close !!

.

#Arike (2012)

ശ്യാമപ്രസാദിന്‍റെ സിനിമകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് അരികെ. അന്ന് ഇത് ഇറങ്ങിയ സമയത്ത് ഒരു ആര്‍ട്ട് പടമാണെന്ന് കരുതി പലരും ഈ സിനിമ കണ്ടില്ല. പിന്നീട് യൂട്യൂബില്‍ ഇറങ്ങിയപ്പോള്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 2 ലക്ഷം വ്യൂ അതിനു ലഭിച്ചു.അന്ന് ശ്യാമപ്രസാദ്‌ പറഞ്ഞു ഇത്രയും പേര്‍ തിയറ്ററില്‍ പോയി കണ്ടിരുന്നു എങ്കില്‍ ആ പടം ഹിറ്റ്‌ ആയേനെ, എന്നാലും എന്‍റെ സിനിമ ഇങ്ങനെയെങ്കിലും ആളുകളിലേക്ക് എത്തിയതില്‍ സന്തോഷമുണ്ട് എന്ന്.. ഇന്നിപ്പോള്‍ അത് 7 ലക്ഷം വ്യൂ പിന്നിട്ടിരിക്കുന്നു..


വളരെ ഹൃദ്യമായ ഒരു ബംഗാളി ചെറുകഥയാണ് ശ്യാമ പ്രസാദ്‌ ഈ സിനിമയാക്കിയത്..അളഗപ്പന്‍റെ ദ്രിശ്യഭംഗിയില്‍ വിരിഞ്ഞ കോഴിക്കോടിന്‍റെ നല്ല ലൊക്കേഷന്‍സ് ചിത്രത്തില്‍ ഉണ്ടായിരുന്നു. ദിലീപിന്‍റെയും മമതയുടെയും വളരെ നല്ല വേഷങ്ങള്‍ ആയിരുന്നു ഇതിലെ ശാന്തനുവും അനുരാധയും. അവര്‍ രണ്ടു പേരും കൂടെയുള്ള ആ ക്ലൈമാക്സ്‌ സീന്‍ വല്ലാത്തൊരു ഫീല്‍ ആയിരുന്നു സമ്മാനിച്ചത്. ഈ സിനിമയോടുള്ള ഇഷ്ട്ടം കാരണം ഞാന്‍ ആകെ ഒരു തവണയെ ഇത് കണ്ടിട്ടുള്ളൂ..ആദ്യം കണ്ട ആ പുതുമ മനസ്സില്‍ അത് പോലെ അങ്ങനെ ഇരുന്നോട്ടെ എന്ന് കരുതി..


മമത മോഹന്‍ദാസ്‌ എന്ന നടിയോട് ഒരു പാട് ഇഷ്ട്ടവും ആദരവും തോന്നിയ ഒരു സിനിമ..

അരികെ..So Close <3

Sunday, October 16, 2016

PA VA (2016) - Malayalam Movie Review !!

.
പാവ (2016)

പൊടിമീശ മുളക്കണ കാലം എന്ന മനോഹരമായ ഒരു ഗാനം കുറച്ച് നാള്‍ മുന്‍പ് കേട്ടപ്പോള്‍ തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു മൂവി ആയിരുന്നു പാവ. നല്ല സിനിമ ആയിട്ടും കബാലിയുടെ കൂടെ ഇറങ്ങിയത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്നും കേട്ടിരുന്നു. ഇന്നലെയാണ് സിനിമ കണ്ടത്.



ബാല്യം മുതല്‍ വാര്‍ധക്യം വരെ കൂട്ടുകാരായ രണ്ടു പേരാണ് പാപ്പനും വര്‍ക്കിയും. രണ്ടു പേര്‍ക്കും വലിയ കുടുംബം ഉണ്ട്. പെട്ടെന്നൊരു ദിവസം വര്‍ക്കിച്ചന്‍ മരണപ്പെടുന്നു. അതിന് ശേഷം പാപ്പന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥ ആണെങ്കിലും അവതരണത്തില്‍ എന്തൊക്കെയോ അപാകതകള്‍ തോന്നി. കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല..മുരളി ഗോപിയുടെ വേഷം നന്നായിരുന്നു, അനൂപ്‌ മേനോന് ആ വയസ്സന്‍ വേഷം യോജിക്കാത്ത പോലെ തോന്നി, പ്രത്യേകിച്ച് ആ വിഗ് ഒക്കെ കുറച്ച് ബോര്‍ ആയിരുന്നു. അശോകന്‍, രണ്‍ജി പണിക്കര്‍, രണ്ജിനി, തുടങ്ങിയവര്‍ കൂടെ ചിത്രത്തില്‍ ഉണ്ട്. കുറച്ച് രംഗങ്ങള്‍ നന്നായിരുന്നു എന്നെങ്കിലും കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല. ചിലര്‍ക്ക് ഇഷ്ടപ്പെട്ടു എന്നും കേട്ടിരുന്നു. താല്പര്യം ഉള്ളവര്‍ക്ക് ചുമ്മാ ഒരു വട്ടം കണ്ടു നോക്കാം എന്ന് മാത്രം. ഗാനങ്ങള്‍ എല്ലാം കൊള്ളാമായിരുന്നു.


വായിക്കാന്‍ ആളുണ്ടെങ്കില്‍ നാളെ മറ്റൊരു ചിത്രത്തിന്‍റെ വിശേഷം ആയി വരാന്‍ ശ്രമിക്കാം. :)

Saturday, May 14, 2016

കമ്മീഷണര്‍ (1994) - ഷാജി കൈലാസ് - സുരേഷ് ഗോപി - രണ്‍ജി പണിക്കര്‍.


തലസ്ഥാന നഗരം - പകല്‍

മോഹന്‍ തോമസിന്‍റെ അനിയന്‍ സണ്ണിച്ചനെ കോളേജില്‍ പോയി പിടിച്ചു കൊണ്ട് നടുറോഡിലൂടെ നടന്നു വരുന്ന ഭരതും, അന്‍വറും പ്രസാദും. സംഘര്‍ഷഭരിതമായ അന്തരീക്ഷം. ജനങ്ങള്‍ നാല് പാടും ചിതറി ഓടുന്നു. അപ്പോള്‍ അവിടേക്ക് കാറില്‍ വന്നിറങ്ങുന്ന IG രാജന്‍ ഫെലിക്സും മേനോനും വഴിയില്‍ വെച്ച് അവരെ തടയുന്നു. സണ്ണിയെ അറ്റസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ച് അവര്‍ അയാളെ അവരുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നു. അന്‍വറിന്‍റെ നേരെ തട്ടിക്കയറുന്ന സണ്ണിയെ അടിക്കാന്‍ ഓങ്ങുന്ന ഭരതിനെ തടയുന്ന രാജന്‍ ഫെലിക്സ്. അതോടെ രോഷകുലനാകുന്ന ഭരത്.

ഭരത് : കാക്കിയിട്ടവന്‍റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കു കീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്‍റെ മുന്നിൽ വെച്ച് ഈ പൊലയാടി മോന്‍റെ രോമത്തില്‍ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...

രാജന്‍ ഫെലിക്സ്‌ : പ്ഫാ, നായെ..

ഹും, നായ...എടൊ, മോഹന്‍ തോമസിന്‍റെ ഉച്ചിഷ്ട്ടവും അമേദ്യവും കൂട്ടികുഴച്ചു നാല് നേരം മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങി, ഏമ്പക്കവും വിട്ടു, ആസനത്തില്‍ വാലും ചുരുട്ടി വെച്ച് അവന്‍റെയൊക്കെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന തന്നെയും ഇവനെയും പോലുള്ള പരമ നാറികള്‍ക്കേ ആ പേര് ചേരൂ..എനിക്ക് ചേരില്ല...ഓര്‍ത്തോ... I Am Barath Chandran..Just Remember That..!!




സണ്ണിയെ തള്ളി മാറ്റി കൊണ്ട് ഭരതും അന്‍വറും പ്രസാദും സ്ലോമോഷനില്‍ നടന്ന് വരുമ്പോള്‍ അവിടെയുള്ള പോലീസ്കാര്‍ രണ്ടു ഭാഗത്തേക്ക് മാറി നിന്ന് ഭരതിന് സല്യൂട്ട് അടിക്കുന്നു. രാജാമണിയുടെ ത്രസിപ്പിക്കുന്ന ആ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന്‍റെ അകമ്പടിയോടെ അന്ന് സുരേഷ് ഗോപി നടന്നു കയറിയത് പ്രേക്ഷകരുടെ മനസ്സിലേക്ക് ആയിരുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്‍റെ ഉദയം അവിടെ നിന്നായിരുന്നു.


ഒരു കാലഘട്ടത്തെ രോമാഞ്ചം കൊള്ളിച്ച ആ ഇന്‍റര്‍വല്‍ സീന്‍. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കാണുമ്പോളും അതേ ആവേശം. കഴിഞ്ഞ അവധിക്ക് തിരുവനന്തപുരം പോയപ്പോള്‍ എന്‍റെ സുഹൃത്ത്‌ ആ ലോക്കേഷന്‍ എനിക്ക് കാണിച്ചു തന്നു. യൂണിവേര്‍‌സിറ്റി കോളേജിന്‍റെ മുന്‍പിലാണ് ആ രംഗം ഷൂട്ട്‌ ചെയ്തത്. അന്ന് യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ബൈജുവിനെയും, സുരേഷ്ഗോപിയും കൂട്ടരെയും റോഡിലേക്ക് ഇറക്കിയാണ് ഷാജി ആ സീന്‍ എടുത്തത്. അന്ന് ആ വഴി വന്നവരൊക്കെ എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്നു. വണ്ടികളില്‍ ഉണ്ടായിരുന്നവര്‍ കാര്യമറിയാന്‍ വേണ്ടി എത്തി നോക്കി. ഇന്നും ആ രംഗം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അതിന് ഇത്ര ഒറിജിനാലിറ്റി കിട്ടിയത് ഷാജിയുടെ സംവിധാന മികവു കൊണ്ടാണ്. പിറ്റേ ദിവസത്തെ പേപ്പറിലും ആ ആഴ്ചത്തെ വനിതയിലും ഇതിന്‍റെ വാര്‍ത്തയും ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ തിരുവനന്തപുരത്തുള്ള ഒരാള്‍ തന്നെ പറഞ്ഞുള്ള അറിവാണ്.

നിങ്ങളില്‍ എത്ര പേര്‍ക്ക് കമ്മീഷണര്‍ തിയ്യറ്ററില്‍ നിന്നും കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്നറിയില്ല. എന്തായാലും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. അന്ന് രാമദാസില്‍ ഏയ്‌ ഹീറോ കാണാന്‍ മാറ്റിനിക്ക് പോയപ്പോള്‍ കമ്മീഷണര്‍ നൂണ്‍ഷോ ഓടുന്നുണ്ടായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ്സിന്‍റെ വാതിലിന്‍റെ അടുത്ത് നിന്നപ്പോള്‍ അകത്ത് നിന്നും ക്ലൈമാക്സ്‌ ഫയിറ്റിന്‍റെ ശബ്ദം കേട്ടിരുന്നു. അന്ന് അത് കാണാന്‍ പറ്റാത്ത വിഷമം കുറച്ചെങ്കിലും മാറിയത് പിന്നെ 11 വര്‍ഷത്തിന് ശേഷം ഭരത് ചന്ദ്രന്‍ IPS (2005) ഫസ്റ്റ് ഡേ സപ്നയില്‍ നിന്നും കണ്ടപ്പോളാണ്. അതും ഒരു ഒന്നൊന്നര ഷോ ആയിരുന്നു. പക്ഷെ ഇന്നും ഒരു സിനിമ റീറിലീസ് ആഗ്രഹിക്കുന്നെണ്ടെങ്കില്‍ അത് കമ്മീഷണര്‍ ആയിരിക്കും

Sunday, March 6, 2016

കലാഭവന്‍ മണി - ഒരു ഓര്‍മ്മകുറിപ്പ്..



1996-ല്‍ ഞാന്‍ കേരള വര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് അവിടെ കോളേജ് ഡേ ഉത്ഘാടനം ചെയ്യാന്‍ കലാഭവന്‍ മണി വന്നിരുന്നു. അന്ന് പക്ഷെ എനിക്ക് അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് I.M. വിജയന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ സിനിമാക്കാരുടെ ഒരു ഫുട്ബോള്‍ മത്സരം നടന്നപ്പോളാണ്‌ മണിയെ ആദ്യമായി കാണുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ. പിന്നെ വല്ല്യേട്ടന്‍ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടില്‍ നടന്നപ്പോള്‍ മണിയെ വീണ്ടും കണ്ടു. മണിയും സിദ്ധിക്കും മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീന്‍സ് എല്ലാം എടുക്കുന്നത് കണ്ടു. അന്നും പരിചയപ്പെടാന്‍ സാധിച്ചില്ല. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലത്താണ് മണിയുടെ ബെന്‍ ജോണ്‍സന്‍ ഇറങ്ങിയത്. സ്വാഭാവികമായും മണിക്ക് ഫാന്‍സ്‌ ഉണ്ടായി. അങ്ങനെ കുറെ പേര് അന്ന് ഫ്ലക്സ് അടിക്കാന്‍ അവിടെ വരുമായിരുന്നു. അവരില് ഒരാളായിരുന്നു ശശി ചേട്ടന്‍. ശശി മണിയുടെ വലിയൊരു ആരാധകനും, ഒപ്പം ഒരു നടന്‍ പാട്ടുകാരനും ആയിരുന്നു. അന്ന് പുള്ളി എന്നോട് മണിയുടെ വിശേഷങ്ങളൊക്കെ പറയും. ഒരിക്കല്‍ മണിയുടെ നാട്ടിലെ ഒരു ക്രിസ്ത്മസ് പരിപാടിക്ക് ശശി ചേട്ടന്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചു. പുള്ളി ഒകെ പറഞ്ഞു. അങ്ങനെ ആ ക്രിസ്ത്മസ് ദിവസം ശശിയുടെ കൂടെ ഞാന്‍ മണിയുടെ ചേന്നത്ത് നാട്ടില്‍ എത്തി.

അന്ന് ആ നാട്ടില്‍ മണിയുടെ വക ഒരു വമ്പിച്ച ക്രിസ്ത്മസ് കാഴ്ച്ച ഉണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പൂരവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണിയും സുഹൃത്തുക്കളും കൂടെ അവിടെയുള്ള ഒരു പറമ്പില്‍ സംസാരിച്ചു നില്‍ക്കുന്നുണ്ട്.ചാലക്കുടി പുഴയോട് ചേര്‍ന്നാണ് ആ പറമ്പ്, അതില്‍ പുഴയോട് ചേര്‍ന്ന് കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ ഹട്ട്. ഞാന്‍ അതില്‍ കയറി നോക്കി, അവിടെ തബലയും ഹാര്‍മോണിയവും ഒക്കെയുണ്ട്. അവിടെയാണ് ചില വൈകുന്നേരങ്ങളില്‍ മണി സുഹൃത്തുക്കളുടെ കൂടെ കൂടാറുള്ളത്. ശരിക്കും നമ്മള്‍ ഉണ്ടാകാന്‍ കൊതിച്ചു പോകുന്ന ഒരു സ്ഥലം. ശശി ചേട്ടന്‍ എന്നെ മണിക്ക് പരിചയപ്പെടുത്തി. മണി എനിക്ക് കൈ തന്നപ്പോള്‍ എന്‍റെ കൈ ചെറുതായി ഒന്ന് വേദനിച്ചു. ഉരുക്ക് മുഷ്ട്ടി എന്നൊക്കെ പറയില്ലേ? അത് പോലൊരു ഷേക്ക്‌ ഹാന്‍ഡ്‌ ആയിരുന്നു അത്. ജനുവരി ഒന്നാം തിയ്യതി മണിയുടെ ബര്‍ത്ത്ഡേ ആയത് കൊണ്ട് ഞാന്‍ ആള്‍ക്കൊരു ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. ആളത് സന്തോഷത്തോടെ വാങ്ങിച്ചു. വല്ല്യേട്ടന്റെ ഷൂട്ടിങ്ങിന് ഞങ്ങടെ നാട്ടില്‍ വന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളി അതൊക്കെ ഓര്‍ത്തു പറഞ്ഞു. ആളുടെ കൂടെ അന്ന് എടുത്ത ഫോട്ടോയാണ് ഇത്. എന്നോട് പറഞ്ഞു അപ്പുറത്ത്ചോറും പോത്ത് വരട്ടിയതുമുണ്ട്, കഴിച്ചിട്ട് പോയാല്‍ മതി എന്ന്. ഞാന്‍ നോക്കുമ്പോള്‍ മൂന്നു നാലു ചെമ്പ് നിറയെ ചോറും കറിയും. അന്ന് അവിടെ വരുന്ന എല്ലാവര്ക്കും മണിയുടെ വക ആയിരുന്നു ഫുഡ്‌. അത് കൂടാതെ എവിടെ നിന്നൊക്കെയോ ആരൊക്കെയോ സഹായത്തിന് വേണ്ടി മണിയുടെ വീട്ടില്‍ വരുന്നുണ്ട്. അവര്‍ക്കൊക്കെ കാശ് കൊടുക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. അത് ചുമ്മാ കൊടുക്കുകയല്ല, കൃത്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സത്യം ആണെന്ന് മനസ്സിലായാല്‍ മാത്രം. അന്ന് അവിടെ അസുഖം ആയി വന്ന ഒരാളോട് ഏത് ഹോസ്പിറ്റലില്‍ ആണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഹോസ്പിറ്റല്‍ പറഞ്ഞു, അപ്പോള്‍ അവിടെ ഏത് ഡോക്ടര്‍ ആണെന്ന് വരെ ചോദിക്കുന്നത് കേട്ടിരുന്നു. അവിടെ അടുത്തുള്ള വിധവയായ ഒരു ചേച്ചിക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തതും മണി ആണ്.

പൂരം തുടങ്ങിയപ്പോള്‍ മണി ഒരു കാവി മുണ്ടും ജുബ്ബയും ഉടുത്ത് വന്നു. ആ പൂരത്തിന്റെ മുന്‍പില്‍ നെഞ്ച് വിരിച്ചു നടന്ന മണിയുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തിരുന്നു. കുറച്ചു ദൂരം ഞാനും പുള്ളിയുടെ കൂടെ നടന്നു. അപ്പോളൊക്കെ പുള്ളി ആ നാട്ടിലെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിന്നു. ഇടക്ക് വരുന്നവരുടെ കൂടെയൊക്കെ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അത്രയും സിമ്പിള്‍ ആയ ഒരു മനുഷ്യന്‍. ഒരു ദിവസമേ ഉണ്ടായുള്ളൂ എങ്കിലും പുള്ളിയെ പിന്നെ ഇത് വരെ മറക്കാന്‍ പറ്റിയിട്ടില്ല. കുറച്ചു വര്‍ഷം കഴിഞ്ഞു ആളിവിടെ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ഞാന്‍ പോയി കണ്ടു സംസരിച്ചു. അന്ന് ചാലക്കുടി വന്നതും ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തതും ഒക്കെ പറഞ്ഞപ്പോള്‍ ആള്‍ക്ക് എന്നെ മനസ്സിലായി . അന്ന് എന്‍റെ തോളില്‍ കയ്യൊക്കെ ഇട്ടാണ് ഫോട്ടോ എടുത്തത്. എന്നും നമ്പര്‍ കയ്യിലുണ്ടായിരുന്നു എങ്കിലും ഞാന്‍ ആളെ അങ്ങനെ വിളിക്കാറില്ല.

ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് കോളേജ് സമയം തൊട്ട് മണിയുടെ കേസ്സറ്റ് വാങ്ങിച്ചു പാട്ടുകള്‍ കേട്ടിട്ടുണ്ട്, കോമഡി വേഷങ്ങള്‍ കണ്ടു കുറെ ചിരിച്ചിട്ടുണ്ട്, വാസന്തിയും കരുമാടിക്കുട്ടനും കണ്ടു വിഷമിച്ചിട്ടുണ്ട്, ജെമിനിയിലെയും രാക്ഷസ രാജാവിലെയും വില്ലന്‍ വേഷങ്ങള്‍ കണ്ടു മനസ്സ് കൊണ്ട് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഓഫീസില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കു മണിയുടെ പഴയ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മണി മരിച്ചു എന്ന് ആദ്യം കേട്ടപ്പോള്‍ സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ന്യൂസ്‌ കണ്‍ഫേം ആയി. രാത്രി വാര്‍ത്തകള്‍ കണ്ടപ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നി. അറിയാതെ കണ്ണ് നിറഞ്ഞു പോയി. വേണ്ടപ്പെട്ട ഒരാള്‍ മരിച്ച പോലെ ഒരു നൊമ്പരം. ഈ അടുത്ത കാലത്ത് അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഇനിയും ഒരു പാട് വേഷങ്ങള്‍ ആള്‍ക്ക് ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു. മണി ചേട്ടന് എന്‍റെ ഹൃദയാഞ്ജലി.

Tuesday, July 22, 2014

മമ്മൂട്ടിയും ലാലും എണ്‍പതുകളില്‍ !!


തെന്നിന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവുമാണ് പി. ഡേവിഡിന്റെ ഫോട്ടോകള്‍. 28 വര്‍ഷം അദ്ദേഹത്തിന്റെ ക്യാമറ സിനിമയ്ക്കു പിറകെ സഞ്ചരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി 150-ലധികം സിനിമകളില്‍ അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായി. ശോഭനാ പരമേശ്വരന്‍നായരുടെ സഹായിയായി 1963-ല്‍ സിനിമയിലെത്തിയ ഡേവിഡിന്റെ ആദ്യ ചിത്രം 'അമ്മു' ആയിരുന്നു. ആദ്യം റിലീസായ സിനിമ'റോസി'യും. 'അമരം' ആണ് അവസാന സിനിമ.

ഒട്ടേറെ അസുലഭനിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള ഡേവിഡിന്റെ ഫോട്ടോകളില്‍ പലതും മലയാള സിനിമയുടെ വസന്തകാലത്തെ ഓര്‍മപ്പെടുത്തുന്നു.

സ്‌ഫോടനം സിനിമയില്‍ മമ്മൂട്ടി മതില്‍ ചാടുന്ന രംഗം



എങ്ങനെയെങ്കിലും സിനിമയില്‍ പിടിച്ചുകയറണം എന്നാഗ്രഹിച്ചുവന്ന മമ്മൂട്ടിയെ സംബന്ധിച്ച് രണ്ടാമത്തെ സിനിമ 'സ്‌ഫോടനം' വെല്ലുവിളിതന്നെയായിരുന്നു. 1981-ല്‍ ആലപ്പുഴയിലായിരുന്നു സ്‌ഫോടനത്തിന്റെ ഷൂട്ടിങ്.സുകുമാരന്‍, സോമന്‍, ബാലന്‍ കെ. നായര്‍ തുടങ്ങി വന്‍താരനിരയുള്ള സിനിമയില്‍ മമ്മൂട്ടിയെന്ന പുതുമുഖത്തെ ആരുമത്ര ശ്രദ്ധിച്ചിരുന്നില്ല. ചെമ്പിലെ വീട്ടില്‍നിന്ന് സ്വന്തം ലാംബര്‍ട്ടാ സ്‌കൂട്ടറിലാണ് മമ്മൂട്ടി ദിവസവും ലൊക്കേഷനില്‍ വന്നിരുന്നത്. ലൊക്കേഷനില്‍ എത്തിയാല്‍ സീനിയറായ നടീനടന്മാരുടെയടുത്ത് പോകാനും അവരോട് സംസാരിക്കാനുമൊക്കെ പേടിയായിരുന്നു അദ്ദേഹത്തിന്.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം മമ്മൂട്ടിക്ക് റോളുണ്ട്. മമ്മൂട്ടി, ഷീല, ബാലന്‍ കെ. നായര്‍ എന്നിവരുടെ കോമ്പിനേഷന്‍ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ബാലന്‍ കെ. നായര്‍ക്കു നേരെ മമ്മൂട്ടി വെട്ടുകത്തി വീശുന്ന രംഗമാണ്. വളരെ ഇമോഷണലായി വേണം അഭിനയിക്കാന്‍. ആക്ഷന്‍ പറഞ്ഞതും മമ്മൂട്ടിയുടെ കൈ വിറയ്ക്കാന്‍ തുടങ്ങി. താന്‍ ചെയ്യുന്നത് ശരിയാവുന്നില്ല എന്ന് മമ്മൂട്ടിക്കു തന്നെ ബോധ്യമുണ്ട്. ജോലി നന്നായി ചെയ്യണം എന്ന ആഗ്രഹമുണ്ട് അദ്ദേഹത്തിന്. അതാണ് കൂടുതല്‍ ടെന്‍ഷനടിപ്പിക്കുന്നതും.

മമ്മൂട്ടിയെ അടുത്തുകിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു, 'താങ്കള്‍ ഒരു വക്കീലല്ലേ. സിനിമയില്‍ ശരിയായില്ലെങ്കില്‍ ആ ജോലി നന്നായി ചെയ്യാമല്ലോ. ഇങ്ങനെ ടെന്‍ഷനടിക്കുന്നത് എന്തിനാണ്?'
'എനിക്ക് സിനിമയില്‍ വിജയിക്കണം. ഇതില്‍നിന്ന് പുറത്താകുന്നത് എനിക്കാലോചിക്കാന്‍പോലും പറ്റില്ല,' സിനിമയോടുള്ള അടങ്ങാത്ത ആവേശം മമ്മൂട്ടിയുടെ വാക്കുകളില്‍ നിറഞ്ഞു.
സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ചില കാര്യങ്ങള്‍ക്ക് നിര്‍ബന്ധം പിടിക്കും. ഷൂട്ടിങ്ങിന്റെ അവസാന നാളുകളില്‍ മമ്മൂട്ടി ജയില്‍ ചാടിവരുന്ന സീന്‍ ഷൂട്ടുചെയ്യുന്നു. 12 അടി ഉയരമുള്ള മതിലില്‍ നിന്ന് താഴോട്ട് ചാടണം. ഡ്യൂപ്പിനെ വെക്കാമെന്ന് പലരും പറഞ്ഞു. പക്ഷേ, വിശ്വംഭരന് ഒരേവാശി, 'ഡ്യൂപ്പൊന്നും വേണ്ട. മമ്മൂട്ടി തന്നെ ചാടട്ടെ.'

മമ്മൂട്ടി ടെന്‍ഷനടിക്കാന്‍ തുടങ്ങി, 'അയ്യോ... ഇത്രേം ഉയരത്തില്‍ നിന്നു ചാടിയാല്‍ എന്റെ കാല്... ഡ്യൂപ്പ് ചെയ്താല്‍ പോരെ...'

'വേണ്ട.... വേണ്ട.... താന്‍ തന്നെ ചാടണം.' വിശ്വംഭരന്‍ വാശിയിലാണ്.
സിനിമയില്‍ ഇങ്ങനെയുള്ള ചില സംഗതികളുണ്ട്. തുടക്കക്കാരാണെങ്കില്‍ വെറുതെ ദ്രോഹിക്കും. അതുകണ്ട് മറ്റുള്ളവര്‍ രസിക്കുകയും ചെയ്യും. പുതുമുഖങ്ങള്‍ക്കിരിക്കട്ടെ ചെറിയൊരു റാഗിങ് എന്നാവാം.

മമ്മൂട്ടിയെ ഏണിവെച്ച് മതിലിനു മുകളില്‍ കയറ്റിയിരുത്തി. അദ്ദേഹം അവിടെയിരുന്ന് ദയനീയഭാവത്തില്‍ എല്ലാവരേയും നോക്കുന്നുണ്ട്, 'ചാടണോ വേണ്ടയോ?' പക്ഷേ, സിനിമയില്‍ നില്ക്കണമെങ്കില്‍ ചാടിയേ പറ്റൂ. അതുകൊണ്ട് മമ്മൂട്ടി ചാടും എന്ന് ഉറപ്പാണ്.

'സ്റ്റാര്‍ട്ട് ക്യാമറ... ആക്ഷന്‍,' വിശ്വംഭരന്‍ അലറി.
'ചാടെടോ' എന്ന ആജ്ഞ കേട്ടതും മമ്മൂട്ടി ഒറ്റച്ചാട്ടം.
'ബ്‌ധോം!' ദാ കിടക്കുന്നു നിലത്ത്. കാലു രണ്ടും ഉളുക്കി നടക്കാന്‍ പറ്റാതായ മമ്മൂട്ടിയെ താങ്ങിയെടുത്താണ് കസേരയിലിരുത്തിയത്. ഉളുക്കിയ കാലുമായാണ് പിന്നീടുള്ള സീനുകളില്‍ മമ്മൂട്ടി അഭിനയിച്ചത്.
ഒരിക്കല്‍ മമ്മൂട്ടിയുടെ പച്ചയും വെള്ളയും പെയിന്റടിച്ച സ്‌കൂട്ടറില്‍ ഞാനും അദ്ദേഹവുംകൂടി ആലപ്പുഴയില്‍നിന്ന് എറണാകുളംവരെ യാത്രചെയ്തു. ഞാനാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിറകിലിരുന്ന് മമ്മൂട്ടി സംസാരിച്ചത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. സിനിമയില്‍ വിജയിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയം മമ്മൂട്ടിയില്‍ അന്നേ കാണാമായിരുന്നു.

'അഹിംസ'യില്‍ മോഹന്‍ലാല്‍



ഊട്ടിയില്‍ 'പൂച്ചസന്ന്യാസി'യുടെ സെറ്റില്‍ ഒരു യുവാവ് വന്നു. എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ, എത്ര ആലോചിച്ചിട്ടും എനിക്ക് ആളെ പിടികിട്ടുന്നില്ല. സെറ്റില്‍ സുകുമാരിച്ചേച്ചിയോട് വളരെ എളിമയോടെ സംസാരിക്കുന്നുണ്ട് ആ യുവാവ്. അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ സുകുമാരിച്ചേച്ചിയോട് ചോദിച്ചു, ''ആരാണ് ആ ചെറുപ്പക്കാരന്‍?''.
''മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ച പയ്യനാണ്,'' അവര്‍ പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ എനിക്ക് ഓര്‍മവന്നു. മോഹന്‍ലാല്‍ എന്ന പുതുമുഖനടനാണത്. അതുകഴിഞ്ഞ് ലാല്‍ മദ്രാസിലെത്തി. പിന്നെ 'ഹലോ മദ്രാസ് ഗേളി'ല്‍ ഞങ്ങള്‍ ഒരുമിച്ച് ജോലിചെയ്തു.

ഞാനുമായി സൗഹൃദത്തിലായതോടെ വീട്ടിലെ നിത്യസന്ദര്‍ശകനായി ലാല്‍.സമയംകിട്ടുമ്പോഴൊക്കെ പുഷ്പാനഗറിലെ എന്റെ വീട്ടില്‍ വരും. വീട്ടില്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് അമ്മയെ വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ വീട്ടിലെ ഫോണിന് ബില്ല് കൂടാതിരിക്കാന്‍, വീട്ടിലെ ഫോണിലേക്ക് വിളിച്ച് അമ്മയോടു പറയും തിരിച്ചുവിളിക്കാന്‍. അമ്മയോട് ലാല്‍ സംസാരിക്കുന്നത് കാണാന്‍, നല്ല രസമാണ്. അമ്മയോടുള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹത്തിന്റെ സംസാരത്തിലും ഭാവത്തിലുമൊക്കെ ഉണ്ടാകും. കസേരയില്‍ ഇരിക്കില്ല. എണീറ്റുനിന്നാണ് സംസാരം. സിനിമയില്‍ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നുമൊക്കെ ലാല്‍ അമ്മയോട് പറയുന്നതുകേള്‍ക്കാം. പക്ഷേ, തന്റെ പ്രയാസങ്ങളൊന്നും അമ്മയെ അറിയിക്കില്ല. അമ്മ വിഷമിക്കരുത് എന്നുകരുതിയിട്ട്.

അല്പം മദ്യം കഴിക്കുന്നത് ലാലിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പലതവണ മദ്യം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ലാല്‍ കൂടുതല്‍ നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനും രസികനുമായിരുന്നു. നമ്മളെ കെട്ടിപ്പിടിക്കും, ഉമ്മവെക്കും ഗോഷ്ടികള്‍ കാണിക്കും. എത്ര മദ്യപിച്ചാലുംശരി അമ്മയ്ക്ക് ഫോണ്‍ചെയ്യുമ്പോള്‍ കുടിച്ചിട്ടുണ്ട് എന്നു തോന്നില്ല. ലാലിന് അമ്മയോടുള്ള സ്‌നേഹത്തിനു മുന്നില്‍ മദ്യത്തിന്റെ ലഹരിപോലും പെട്ടെന്ന് അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നും. രാത്രി വൈകിയാല്‍ ലാലിനെ ഞാനെന്റെ സ്‌കൂട്ടറില്‍ താമസസ്ഥലത്ത് കൊണ്ടുവിടും. യാത്രയിലുടനീളം എന്നെ നുള്ളിയും തോണ്ടിയും തമാശപറഞ്ഞുമൊക്കെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും.
നടന്റെ ചലനങ്ങള്‍ കൃത്യമായി മനസ്സിലാക്കാറുണ്ട് പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍. ആ നിലയില്‍ ഞാന്‍ ഏറെ കൗതുകത്തോടെയും അദ്ഭുതത്തോടെയും നിരീക്ഷിച്ചിട്ടുള്ള നടനാണ് ലാല്‍. അദ്ദേഹം ശബ്ദം കൊണ്ടല്ല, ശരീരംകൊണ്ടാണ് അഭിനയിക്കുക.

ഒരാളെ ചിരിപ്പിക്കാനോ കരയിക്കാനോ ലാലിന് ഡയലോഗുകളുടെ ആവശ്യം വരാറില്ല. ആര്‍ട്ട് ഡയറക്ടറായിരുന്ന രാധാകൃഷ്ണന്‍ ചെയ്ത ആദ്യ സിനിമ 'നിമിഷങ്ങള്‍' , കോട്ടയത്ത് ഷൂട്ടിങ് നടക്കുന്നു. ഞാനും രാധാകൃഷ്ണനും ആ സിനിമയുടെ ക്യാമറാമാനും ലാലും ഒരുമിച്ചൊരു കാറിലാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. കാറ് പുറപ്പെടാന്‍തുടങ്ങിയതും ലാല്‍ തമാശ പറയാന്‍തുടങ്ങി. ഞങ്ങള്‍ ചിരിച്ചുചിരിച്ച് വശംകെട്ടു. ഒടുവില്‍ സഹിക്കാതായപ്പോള്‍ ക്യാമറാമാന്‍ ലാലിനോട് പറഞ്ഞു, ''കോട്ടയമെത്തുംവരെ താങ്കള്‍ക്ക് മിണ്ടാതിരിക്കാന്‍പറ്റുമോ?'' ഓകെ പറഞ്ഞ ലാല്‍ കോട്ടയമെത്തുംവരെ ഒരക്ഷരം മിണ്ടിയില്ല. പക്ഷേ, അങ്ങ് എത്തുംവരെ ലാല്‍ ഞങ്ങളെ ചിരിപ്പിച്ചു കൊന്നു, മുഖംകൊണ്ടും ശരീരം കൊണ്ടും തമാശകള്‍ കാണിച്ച്.

'അഹിംസ'യുടെ ഷൂട്ടിങ്ങിനായി കോഴിക്കോട്ട് മഹാറാണിയില്‍ താമസിക്കുന്നു. എല്ലാവരും ഒത്തുകൂടി മദ്യപിക്കുകയാണ്. മേക്കപ്പ് മാന്‍ എം.ഒ. ദേവസ്യയ്ക്കാണ് മദ്യം ഒഴിച്ചുകൊടുക്കുന്ന ഡ്യൂട്ടി. എനിക്കും ലാലിനും പുറമെ രതീഷ്, ജയാനന്‍ വിന്‍സന്റ്, ഐ.വി. ശശി, ബാലന്‍ കെ. നായര്‍ എന്നിവരെല്ലാമുണ്ട്. രാത്രി രണ്ടുമണിവരെ നീണ്ടു മദ്യപാനം. മദ്യം അല്പം അകത്തായപ്പോള്‍ ലാല്‍ തമാശകള്‍ തുടങ്ങി. ഹോട്ടലിന്റെ നിലത്ത് നീണ്ടുനിവര്‍ന്നു കിടന്നു. എന്നിട്ട് ഉറക്കെ വിളിച്ചുചോദിച്ചു, ''ചാരിത്ര്യം വില്‍ക്കാനുണ്ടോ, ചാരിത്ര്യം വില്ക്കാനുണ്ടോ....'' സ്ത്രീക്കമ്പക്കാരന്‍ എന്ന മട്ടില്‍ തന്നെ പരിഹസിക്കുന്നവരെ കളിയാക്കുകയായിരുന്നു ലാല്‍.

Credits : Mathrubhmi

Monday, May 12, 2014

Gamanam (1994) - Review


Wednesday, April 30, 2014

Champion Thomas (1990) - Review

പണ്ട് ഞാന്‍ ഒരു പാട്ട് പുസ്തകം വാങ്ങിയപ്പോള്‍ അതില്‍ കണ്ട ഒരു പേരാണ് ചാമ്പ്യന്‍ തോമസ്‌. ആരുടെ പടം ആണെന്നോ, സിനിമ എങ്ങനെയുണ്ടെന്നോ ഒന്നും അന്ന് അറിയില്ലായിരുന്നു.പക്ഷെ ആ പേര് എന്നും മനസ്സില്‍ ഉണ്ടായിരുന്നു. ഈ അടുത്താണ് ആ സിനിമ നെറ്റില്‍ ഉണ്ട് എന്നറിഞ്ഞത്...അങ്ങനെ ഇന്നലെ അത് കണ്ടു..ജഗതി ശ്രീകുമാര്‍ രചന നിര്‍വഹിച്ച് റെക്സ് സംവിധാനം ചെയ്ത സിനിമ ആണ് ചാമ്പ്യന്‍ തോമസ്‌ (1990). ജഗതിയാണ് എഴുതിയത് എന്ന് കണ്ടപ്പോള്‍ ഒരു മുഴുനീള കോമഡി ചിത്രം പ്രതീക്ഷിച്ചാണ് കാണാനിരുന്നത്.പക്ഷെ സിനിമ തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി ഇത് വെറുമൊരു കോമഡി സിനിമ അല്ലെന്ന്‍.



ഒരു ക്ഷയരോഗിയായ വേലായുധന്‍ (ജഗതി) തന്റെ അസുഖം പൂര്‍ണ്ണമായി മാറിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത് . വേലായുധനോട് അധികം ഭാരമുള്ള പണികള്‍ എടുക്കരുത് എന്ന് ഡോക്ടര്‍ (ജനാര്‍ദ്ദനന്‍) പറഞ്ഞിട്ടുണ്ട്. രാത്രി ഏറെ വൈകി വരുന്ന വേലായുധനു യാത്രാമധ്യേ ഒരു അസ്വസ്ഥത അനുഭവപ്പെടുന്നു.ബോധരഹിതനായ വേലായുധന്‍ പിറ്റേ ദിവസം കാലത്താണ് കണ്ണ് തുറക്കുന്നത്.ഒടുവില്‍ അയാള്‍ തന്റെ വീട്ടില്‍ എത്തുന്നു.. വീട്ടില്‍ അയാളുടെ അച്ഛനും (നെടുമുടി) ഭാര്യയും (കനകലത) ഉണ്ട്.അനിയന്‍ ഒരാള്‍ ഉള്ളത് കുടുംബ സ്വത്തു ഭാഗം വെക്കാത്തതിന്റെ പേരില്‍ ഇവരുമായി ഒടക്കിലാണ്..രാത്രി ഭക്ഷണം കഴിച്ചു കിടക്കുന്ന വേലായുധന്‍ പുലര്‍ച്ചെ എല്ലാരെക്കാളും മുന്‍പേ ഉണര്‍ന്ന്‍ ഓടുന്നു. വഴിയില്‍ വെച്ച് തന്നെ തടയുന്ന സുഹൃത്തിനെ അയാള്‍ അടിച്ചിടുന്നു. നേരം പുലരുമ്പോള്‍ വേലായുധനെ കാണാതെ ഭാര്യയും അച്ഛനും പരിഭ്രമിക്കുന്നു. ഓട്ടം കഴിഞ്ഞു വീട്ടില്‍ മടങ്ങി വരുന്ന വേലായുധന്‍ അവരുടെ മുന്‍പില്‍ തളര്‍ന്നു വീഴുന്നു. പിറ്റേ ദിവസം വൈകീട്ട് നടക്കാന്‍ ഇറങ്ങുന്ന വേലായുധന്‍ അവിടെ കിടന്ന മുളയെടുത്ത് പോള്‍ വാള്‍ട്ട് കളിച്ച് അടുത്ത വീടിന്റെ ടെറസില്‍ kayari കുളിമുറിയില്‍ എത്തി നോക്കി അയല്‍ക്കാരന്റെ ഭാര്യയുടെ കുളി കാണുന്നു. എല്ലാവരും കൂടെ വേലായുധനെ താഴെ ഇറക്കുന്നു. പക്ഷെ ഇതൊന്നും തന്നെ വേലായുധന് ഓര്‍മ്മയില്ല. അതിന്റെ പിറ്റേ ദിവസം കുറച്ചു ഗുണ്ടകളുമായി വീട്ടില്‍ വരുന്ന വേലായുധന്റെ അനിയന്‍ സ്വത്തിന്റെ കാര്യം പറഞ്ഞു അച്ഛനെ കയ്യേറ്റം ചെയ്യുന്നു. അത് കാണുന്ന വേലായുധന്റെ മുഖഭാവം മാറുന്നു..കണ്ണുകള്‍ ചോര നിറം ആകുന്നു. അച്ഛനെ ആക്രമിക്കുന്ന അനിയനെയും ഗുണ്ടകളെയും വേലായുധന്‍ നേരിടുന്നു .ക്ഷയരോഗി ആയിരുന്ന അയാളുടെ ഈ കായിക ബലം എല്ലാരേയും അത്ഭുതപെടുത്തുന്നു. വേലായുധനു ഭ്രാന്ത് ആണെന്ന് പറഞ്ഞു അനിയന്‍ അയാളെ ഭ്രാന്താശുപത്രിയില്‍ ആക്കുന്നു. അവിടെ നിന്ന് ഇറങ്ങിയോടുന്ന വേലായുധന്‍ പുറത്തു കിടന്ന കാര്‍ എടുത്തു വീട്ടിലേക്കു പോകുന്നു.ഡ്രൈവിംഗ് അറിയാത്ത അയാള്‍ എങ്ങനെ കാര്‍ ഓടിച്ചു എന്ന് എല്ലാരും അമ്പരക്കുന്നു.ഉറങ്ങി കിടന്ന അയാളെ അനിയനും ഗുണ്ടകളും വീണ്ടും അതെ ആശുപത്രിയില്‍ എത്തിക്കുന്നു. അവിടത്തെ ഡോക്ടര്‍ ആണ് ഡോക്ടര്‍ മാത്യൂസ്‌ (മുകേഷ്).അപ്പോള്‍ സംസാരിച്ച കാര്യം അടുത്ത നിമിഷം മറന്നു പോകുന്ന ഒരു അര വട്ടനാണ്. വേലായുധന് ഭ്രാന്തല്ല, മറിച്ച് മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ആണ് എന്ന് അയാള്‍ മനസിലാക്കുന്നു.

വേറെ ഒരു ഭാഗത്ത്‌ മരിച്ചു പോയ തന്റെ കാമുകന്‍ ചാമ്പ്യന്‍ തോമസിന്റെ ഓര്‍മ്മയില്‍ കഴിയുന്ന സെറിന്‍ (ശ്രീജ). ഒരു കായികതാരം ആയ തോമസിന്റെ കോച്ച് ആയിരുന്ന പിസി (തിലകന്‍) സെറിനോട് വേറെ ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ ഉപദേശിക്കുന്നു. സെറിന്‍ അതിനു മൌന സമ്മതം നല്‍കുന്നു. സെറിന് വേണ്ടി പിസി ആലോചിച്ചിരിക്കുന്ന ഡോക്ടര്‍ മാത്യുവിനെ കണ്ടു ഈ വിവാഹ കാര്യം സംസാരിക്കാന്‍ വേണ്ടി ആശുപത്രിയില്‍ വരുന്ന പിസിയെ കണ്ട വേലായുധന്‍ ചാമ്പ്യന്‍ തോമസിനെ പോലെ അയാളോട് സംസാരിക്കുന്നു. പിസി ഈ കാര്യം ഡോക്ടര്‍ മാത്യൂവുമായി സംസാരിക്കുന്നു. വേലായുധന്‍ ആരാണ്? അയാളും ചാമ്പ്യന്‍ തോമസും തമ്മിലുള്ള ബന്ധം എന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ ഇന്ന് തന്നെ കാണുക...ചാമ്പ്യന്‍ തോമസ്‌..

കൂടുതലും കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ജഗതിയുടെ വേറിട്ട ഒരു കഥാപാത്രം ആണ് ഇതിലെ വേലായുധന്‍. ചാമ്പ്യന്‍ തോമസ്‌ ആയുള്ള ഭാവ മാറ്റവും , പാവം വേലായുധന്‍ ആയുള്ള രംഗങ്ങളും എല്ലാം അദ്ദേഹം മികച്ചതാക്കി.. ഇത്ര വര്‍ഷങ്ങള്‍ക്കു മുന്പ് ഇങ്ങനെയൊരു പ്രമേയം വന്നിരുന്നു എന്നത് തന്നെ എന്നെ ഞെട്ടിച്ചു. ജഗതിയെയും മുകേഷിനെയും കൂടാതെ ഇന്നസെന്റും മാമുക്കോയയും കൂടിയുള്ള ഒരു കോമഡി ട്രാക്കും ചിത്രത്തില്‍ ഉണ്ട്..മെയിന്‍ കഥയുമായി ബന്ധം ഇല്ലാത്തതു കൊണ്ട് അത് ഇതില്‍ പറഞ്ഞില്ല എന്നെ ഉള്ളു. M.G.രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ലില്ലി പൂമിഴി എന്ന മികച്ച ഒരു ഗാനം ചിത്രത്തില്‍ ഉണ്ട്. സിനിമ അത്ര മികച്ചത് ഒന്നുമല്ല.പഴയ ചിത്രങ്ങള്‍ കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് വേണമെങ്കില്‍ കണ്ടു നോക്കാം എന്ന് മാത്രം . :)

Saturday, April 26, 2014

CID Naseer (1971) - Review

പ്രേംനസീര്‍ അടൂര്‍ ഭാസി ടീമിന്റെ CID നസീര്‍ (1971) കണ്ടു.
സിനിമയുടെ തുടക്കത്തില്‍ തന്നെ നസീര്‍ ഒരു തോക്കുമായി ജെയിംസ്‌ ബോണ്ട്‌ മോഡലില്‍ വന്നു നാല് പാടും വെടി വെക്കുന്നുണ്ട്... അപ്പോളാണ് CID നസീര്‍ എന്ന ടൈറ്റില്‍ എഴുതി കാണിക്കുന്നത്..അന്നൊരു പക്ഷെ അതിനൊക്കെ നല്ല കയ്യടി കിട്ടി കാണണം...അല്ലെ?



കഥ തുടങ്ങുന്നത് ഒരു CID ഉദ്യോഗസ്ഥന്‍ ആയ ചന്ദ്രന്റെ (രാഘവന്‍) മരണത്തോടെയാണ്..ആ മരണം അന്വേഷിക്കാനും, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘത്തെ ഉന്മൂലനം ചെയ്യാനും വേണ്ടിയാണു ചെന്നെയില്‍ നിന്ന് CID നസീര്‍ വരുന്നത്..സഹായി ആയി ഭാസിയും ഉണ്ട്..

താമസിക്കാന്‍ ചന്ദ്രന്‍ താമസിച്ച ബംഗ്ലാവ് തന്നെ മതി എന്ന് നസീര്‍ പറയുന്നു.അവിടെ താമസിക്കാന്‍ എത്തിയ അന്ന് മുതല്‍ പലപ്പോഴും നസീറിനു നേരെ ആക്രമണം നടക്കുന്നു..സമര്‍ത്ഥനായ നസീര്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നു.. പക്ഷെ അക്രമിയെ പിടിക്കാന്‍ ആകുന്നില്ല..കേസ് അന്വേഷണം എന്ന് പറയാന്‍ കാര്യമായി ഒന്നും സിനിമയില്‍ ഇല്ല..നസീര്‍ കോട്ടും സ്യൂട്ടും കൂളിംഗ്‌ ഗ്ലാസും വെച്ച് പല സ്ഥലത്തും നടക്കുന്നുണ്ട്..ആരെയും ചോദ്യം ചെയ്യുന്നുമില്ല...ആരെയും ഫോളോ ചെയ്യുന്നുമില്ല..ഇടയ്ക്കു വേഷം മാറി താടി വെച്ച് കവിളില്‍ ഒരു മുന്തിരി വെച്ച് വരുന്നുണ്ട്..സിനിമ കാണുന്ന എനിക്ക് പോലും തിരിച്ചറിയാന്‍ സാധിച്ചില്ല...

ഇതിനിടയില്‍ ബംഗ്ലാവിന്റെ മുതലാളിയുടെ മകളുമായി (ജയഭാരതി) നസീര്‍ അടുക്കുന്നു..അവരുടെ രണ്ടു ഗാനങ്ങള്‍ ഉണ്ട്.. ഇടയ്ക്കു ജയഭാരതി വെള്ള സാരി ഉടുത്ത് പ്രേതം ആയി വരും..ജയഭാരതി നസീറിനെ അങ്ങ് എന്നെ വിളിക്കു.. ബഹുമാനം കൊണ്ടാകാം.അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു എന്ന് ജയഭാരതി പറയുമ്പോള്‍ നസീര്‍ താങ്ക്യൂ എന്ന് പറയും..

ഭാസി ആണെങ്കില്‍ വേഷം മാറി ഒരു ഹോട്ടലില്‍ സപ്ലയര്‍ ആയി ജോലിക്ക് കയറും.അവിടെ നിന്ന് കൊണ്ട് പല രഹസ്യങ്ങളും നസീറിനു കൈ മാറും.നസീര്‍ ഇടയ്ക്കു ആ ഹോട്ടലില്‍ വരും, കൊക്ക കോള കുടിക്കും.ചുമ്മാ സ്വിമ്മിംഗ് പൂളില്‍ ചെന്നിരുന്നു കുളി സീന്‍ കാണും..അവിടെ നിന്ന് ഒരു ലൌലി എന്ന പെണ്ണിനെ പൊക്കി വീട്ടിലേക്കു കൊണ്ട് പോകും. അവള്‍ക്കും നസീറിനോട് പ്രേമം ആണ്, പക്ഷെ അവള്‍ വില്ലന്റെ ആളാണ്..പക്ഷെ അവള്‍ക്കും നസീറിനെ കൊല്ലാന്‍ ആകുന്നില്ല.

വേറെ ഒരു ഭാഗത്ത്‌ ഭാസി ശ്രീലതയുമായി അടുക്കുന്നു.. അവരുടെയും ഒരു ഗാനം ഉണ്ട്..വേറെ ഒരു രംഗത്ത്‌ പാതിരാത്രി ശ്രീ K.P.ഉമ്മര്‍ ടയ്പ്പിസ്റ്റിന്റെ ജോലിക്ക് വേണ്ടി നസീറിനെ കാണാന്‍ വരുന്നുണ്ട്.പിറ്റേ ദിവസം തൊട്ടു ഉമ്മര്‍ രാവും പകലും എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്...ഇടയ്ക്കു ആ പേപ്പറുകള്‍ നസീറിനെ ഏല്‍പ്പിക്കും. എന്താണെന്നു ദൈവത്തിനറിയാം?ഇടയ്ക്കു നസീറിനെ കാണാന്‍ വരുന്ന ലൌലിയെ കണ്ടു ഉമ്മര്‍ ഞെട്ടുന്നു.അത് ഉമ്മറിന്റെ പഴയ കാമുകി ആണ്..അവളെ ഓര്‍ത്ത്‌ ഇടയ്ക്കു ഉമ്മറിനും ഒരു വിഷാദ ഗാനം ഉണ്ട്...എല്ലാം നല്ല മനോഹരമായ ഗാനങ്ങള്‍ ആണ്..

ഇവരെ കൂടാതെ ജോസ്പ്രകാശ്‌ ഒരു പൈപ്പ് കടിച്ചു പിടിച്ചു സിംഗപ്പൂരില്‍ നിന്നും വരുന്നുണ്ട്..പുള്ളി ഒരു തോക്ക് കൈ പിടിച്ചു ആ ഹോട്ടല്‍ റൂമില്‍ ഇടയ്ക്കു ഇരിക്കും..പിന്നെ നെല്ലിക്കോട് ഭാസ്കരന്‍, പുള്ളിക്ക് കള്ള നോട്ടിന്റെ ഇടപാടാണ്..മെയിന്‍ വില്ലനെ ഇടക്കിടക്ക് കാണിക്കും, പക്ഷെ മുഖം കാണിക്കില്ല. അയാള്‍ പുറം തിരിഞ്ഞു ഇരിക്കുന്നത് മാത്രമേ കാണിക്കു..അയാള്‍ ഇടയ്ക്കിടയ്ക്ക് തന്റെ അനുയായികളോട് അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്നൊക്കെ പറയും.അനുയായികള്‍ യെസ് ബോസ്സ് എന്ന് മാത്രം പറയും..ആ മുറിയില്‍ കുറെ ബള്‍ബുകള്‍ ചുമ്മാ മിന്നി കൊണ്ടിരിക്കും..ഒരു സ്വിച്ച്‌ അമര്‍ത്തിയാല്‍ രണ്ടു ഭാഗത്തേക്ക് തുറക്കുന്ന വാതില്‍ ഒക്കെയുണ്ട്. നസീറിനെ കൊല്ലാന്‍ സാധിക്കാത്ത ഒരു ഗുണ്ടയെ അയാള്‍ വെടി വെച്ച് കൊല്ലും. ഇത് എല്ലാര്‍ക്കും ഒരു പാഠം ആയിരിക്കട്ടെ എന്ന് അയാള്‍ ഓര്‍മ്മപ്പെടുത്തുന്നു

ഇത്രയും ഭീകരനായ ഒരു വില്ലനെ നസീര്‍ എങ്ങനെ കണ്ടെത്തുന്നു എന്നതാണ് ബാക്കി കഥ..വില്ലന്റെ സങ്കേതം മനസ്സിലാക്കിയ നസീര്‍ അവിടേക്ക് പഞ്ഞെത്തുന്നു.ഒടുവില്‍ വലിയൊരു കാര്‍ ചേസിന് ശേഷം നസീര്‍ വില്ലനെ വെടി വെച്ച് വീഴ്ത്തുന്നു..വില്ലന്റെ മുഖം കാണുമ്പോള്‍ എല്ലാരും ഞെട്ടി വിറക്കുന്നു..

കാണാന്‍ താല്പര്യം ഉള്ളവര്‍ക്ക് കാണാം..സംഭവം യൂ ട്യൂബില്‍ ഉണ്ട് :)

Friday, March 28, 2014

നിങ്ങള്‍ക്കുമാകാം സിനിമാക്കാരന്‍

ഓം ശാന്തി ഓശാന എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയുടെ രചന നിര്‍വഹിച്ച മിഥുന്‍ മാനുവല്‍ തോമസ്‌ ഈ അടുത്തു Cinema Paradiso എന്ന ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ്‌ ആണ്, അദ്ധേഹത്തിന്റെ അനുവാദത്തോടെ ഞാന്‍ അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. സിനിമയില്‍ കയറാന്‍ ആഗ്രഹിച്ചു നടക്കുന്ന ആര്‍ക്കെങ്കിലും ഒരു പ്രചോദനം ആകുമെന്ന് കരുതുന്നു.


-----------------------------------------------------------------------------------------------------------------
എങ്ങിനെയാണ് സിനിമയില്‍ കയറുക..എന്‍റെ കൈയ്യില്‍ നല്ല കഥ ഉണ്ട്..സഹസംവിധായകന്‍ ആകാന്‍ എന്ത് ചെയ്യണം..സിനിമയില്‍ അഭിനയിക്കാന്‍ എന്ത് ചെയ്യണം..അങ്ങനെ ചോദ്യങ്ങളുടെ പട്ടിക നീളുന്നു.."

Assistant Directors/ Camera Man/ Actors ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്..

സംവിധായകരുടെ ഫോണിലും ഫേസ്ബുക്കിലും വാട്സ് അപ്പിലും മാറിമാറി അവസരം ചോദിച്ചത് കൊണ്ട് ചാന്‍സ് കിട്ടണമെന്നില്ല.നൂറു കണക്കിന് ആളുകള്‍ അങ്ങനെ ചെയ്യാറുണ്ട്.നേരിട്ട് നിരന്തരം ചോദിക്കുന്നവര്‍ വേറെയും.ഇതൊക്കെ പോരാത്തതിനു അവരുടെ തന്നെ വ്യക്തി പരിചയങ്ങളും ശുപാര്‍ശകളും മറ്റൊരു വഴിക്കും.ഒരു പടം തുടങ്ങുമ്പോള്‍ എത്ര പേരെ എടുക്കാന്‍ കഴിയും? നിങ്ങളുടെ ഉള്ളില്‍ ഒരു സംവിധായകന്‍ ഉണ്ടെങ്കില്‍ ആരും ഈ കാലത്ത് നിങ്ങളെ സിനിമ പഠിപ്പിക്കേണ്ട കാര്യമില്ല.അങ്ങനെ പഠിക്കാന്‍ കഴിയുന്ന ഒന്നല്ല സിനിമ..കുറെ ടെക്നിക്കല്‍ ഡീറ്റെയില്‍സ് അറിയാന്‍ കഴിയും എന്നല്ലാതെ.എന്‍റെ പ്രിയ സുഹൃത്തുക്കള്‍ മങ്കി പെന്‍ Directors ഷാനിലും റോജിനും, മാര്‍ട്ടിന്‍ പ്രക്കാട്ട് ചേട്ടനും ഒന്നും വലിയ സഹസംവിധായകര്‍ ആയിരുന്നേ ഇല്ല. They did the movies straight. അപ്പോള്‍ പറഞ്ഞ് വന്നത് ആദ്യം സ്വന്തമായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുക. ചെലവ് വരും,പണമില്ല എന്നത് ഒരു Excuse അല്ല..സ്വന്തം സ്വപ്നത്തിനായി പട്ടിണി കിടന്നും പണമുണ്ടാക്കണം.എങ്കിലേ അതിനെ നമുക്ക് ഉറച്ച സ്വപ്നം എന്ന് വിളിക്കാന്‍ കഴിയൂ..കൂട്ടുകാര്‍ Jude ആന്തണിയും അല്‍ഫോന്‍സ് പുത്രനുമെല്ലാം ഇത് ചെയ്തവര്‍ ആണ്.അതുകൊണ്ട് തന്നെ അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ താരതമ്യേന എളുപ്പം തുറന്നു.ഒരു നല്ല വര്‍ക്ക്‌ കയ്യില്‍ ഉണ്ടെങ്കില്‍ ഒന്നുമില്ലാതെ അവസരം ചോദിക്കുന്നതിനു പകരം എന്‍റെ ഒരു വര്‍ക്ക്‌ കാണിച്ചോട്ടെ എന്ന impressive ചോദ്യം ചോദിക്കാം..And u will see the difference..നടന്മാര്‍ക്കും ക്യാമറ മാന്‍ സ്വപ്നം ഉള്ളവര്‍ക്കും ഇതേ മാര്‍ഗം ആയിരിക്കും കൂടുതല്‍ എളുപ്പം..നിങ്ങള്‍ക്ക് സിനിമയില്‍ പരിചയങ്ങള്‍ ഇല്ലെങ്കില്‍..! സമാന മനസ്ക്കരായ ആളുകളുടെ ഒരു കൂട്ടായ്മ ഉണ്ടെങ്കില്‍ ചെലവ് അതിനനുസരിച്ച് കുറയും.ഗ്രൂപ്പ് മെമ്പര്‍ മഹേഷ്‌ ഗോപലിന്റെ പകല്‍ മായുമ്പോള്‍ എന്ന ശ്രമം ഒരു മാതൃക ആണ്..Whtever the outcome is, he tried boldly for his dream..kudos..

വാല്‍ക്കഷണം : അല്‍പ്പം കാലങ്ങള്‍ക്ക്മുന്‍പ് സാക്ഷാല്‍ മമ്മുക്കയുമായി കുറേ നേരം സംസാരിച്ചിരിക്കാനുള്ള ഒരു ഭാഗ്യം കിട്ടി.എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ അദ്ദേഹം നമ്മുടെ 'തോര്‍ത്ത്‌' എന്ന Short Film ഗംഭീരം ആണെന്ന് പറയുകയും അതിലെ ആശയത്തിന്റെ പുതുമയെ പറ്റി സംസാരിക്കുകയും ആ പിള്ളേര്‍ മിടുക്കന്മാര്‍ ആകും എന്ന ഒരു അഭിപ്രായം കൂടി പാസ്സാക്കുകയും ചെയ്തു..ഒരു ഷോര്‍ട്ട് ഫിലിമിന്‍റെ റീച് നോക്കുക..

NB : ഉടന്‍ ചാടിക്കേറി തോര്‍ത്തും എടുത്തു ഇറങ്ങരുത്..വ്യതസ്തമായ ഒരു പ്രമേയം ഇതുപോലെ തരപ്പെടുത്തുക..

എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്‌..

ഒരു നല്ല പ്രമേയം ആദ്യം തന്നെ തിരഞ്ഞെടുക്കുക.അത് നിങ്ങളുടെ സഹൃദയരായ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുക.കൊള്ളാം എന്ന് തോന്നിയാല്‍ അതൊരു One Line ആക്കുക..എങ്ങനെ One Line ആക്കും എന്നോര്‍ത്ത് ബേജാറാവണ്ട..ഒരു നല്ല ചെറുകഥ ആക്കി എഴുതിയാല്‍ പോലും മതി..സംവിധായകരെ നേരിട്ട് കാണാന്‍ പറ്റിയില്ലെങ്കില്‍ പോലും ഈ കഥ നിങ്ങള്‍ക്ക് അവരെ വിളിച്ചു പറഞ്ഞു മെയില്‍ അയക്കാവുന്ന സംവിധാനം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്.തിരക്കഥയുടെ ഫോര്‍മാറ്റ് എന്താണെന്ന് രണ്ടു തിരക്കഥാ പുസ്തകങ്ങള്‍ വാങ്ങി വായിക്കുമ്പോള്‍ തന്നെ എളുപ്പത്തില്‍ പിടുത്തം കിട്ടും.പക്ഷെ നേരിട്ട് തിരക്കഥ എഴുതി നേരം കളയാതെ ആദ്യമേ On Line മാത്രം എഴുതുന്നതായിരിക്കും നല്ലത്. Detailed Scripting സംവിധായകനും മറ്റുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ചെയ്യുന്നതായിരിക്കും നല്ലത്. ആദ്യം പുതുമയുള്ള പ്രമേയവും അവതരണരീതിയും നിങ്ങളുടെ കഥയ്ക്കുണ്ട് എന്നുറപ്പിക്കുക.

NB :അവസരത്തിനായി പിന്നാലെ നടന്നു മടുത്തു എന്ന് പരിതപിക്കുന്നതില്‍ കാര്യമില്ല..സിനിമയിലേക്ക് ആരും നമ്മളെ പിടിച്ചു കയറ്റില്ല..ചില സ്മാര്‍ട്ട്‌ വര്‍ക്കുകള്‍ ചെയ്തു നമുക്ക് ഇടിച്ചു കയറാം.ഓള്‍ ദി വെരി ബെസ്റ്റ്..

Monday, March 17, 2014

കുഞ്ചന്റെ 50 വര്‍ഷങ്ങള്‍

#Gangster ഫസ്റ്റ് ലുക്ക്‌ ഇറങ്ങിയ കൂട്ടത്തിലാണ് ശ്രീ കുഞ്ചന്റെ ഈ പുതിയ രൂപം കണ്ടത്. അപ്പോള്‍ വെറുതെ പുള്ളിയുടെ പഴയ സിനിമകള്‍ എടുത്തു നോക്കിയപ്പോളാണ് വേറെ ഒരു കാര്യം മനസ്സിലായത്. ശ്രീ കുഞ്ചന്‍ സിനിമയില്‍ എത്തിയിട്ട് 50 വര്‍ഷങ്ങള്‍ ആകാന്‍ പോകുകയാണ്. 1965-ല്‍ ഇറങ്ങിയ ദാഹം എന്ന ചിത്രത്തിലൂടെയാണ് കുഞ്ചന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്‌. അവിടെ നിന്ന് തൊട്ടു ഇന്ന് വരെ 650 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.



കോമഡി കഥാപാത്രങ്ങളാണ് അദ്ദേഹം കൂടുതലും ചെയ്തിട്ടുള്ളത്.ഏയ്‌ ഓട്ടോയിലെ രമണനെയും, കോട്ടയം കുഞ്ഞച്ചനിലെ പരിഷ്ക്കാരിയെയും ആര്‍ക്കാണ് മറക്കാന്‍ സാധിക്കുക? അത് പോലെ തന്നെ ലേലം സിനിമയിലെ കാര്യസ്ഥന്‍ കഥാപാത്രം കുഞ്ചന്റെ മികച്ചൊരു വേഷം ആയിരുന്നു.തമിഴില്‍ കമല്‍ഹാസ്സന്റെ കൂടെ മന്മഥന്‍ അന്‍പ് എന്ന ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മുംബൈ പോലീസിലും, ദ്രിശ്യത്തിലും കുഞ്ചന്‍ നല്ല വേഷങ്ങള്‍ ചെയ്തു. പ്രതാപ്‌ പോത്തനും, രവീന്ദ്രനും പുതിയ രൂപഭാവങ്ങള്‍ നല്‍കി മലയാള സിനിമയിലേക്ക് തിരിച്ചു കൊണ്ട് വന്ന ശ്രീ Aashiq Abu കുഞ്ചനെയും ഇത് വരെ കാണാത്ത ഒരു രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. Gangster -ല്‍ ശ്രീ Mammootty യുടെ കൂടെ കുഞ്ചന്റെ വേറിട്ടൊരു കഥാപാത്രം കാണാം എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Saturday, February 15, 2014

ദൃശ്യം 50 @ ദുബായ്

ദൃശ്യം എന്ന മലയാള സിനിമ ദുബായില്‍ ഇറങ്ങിയിട്ട് വരുന്ന വ്യാഴാഴ്ച അന്‍പത് ദിവസം പിന്നിടാന്‍ പോകുന്നു. ഒരു മലയാള സിനിമ ഒരു അറബ് നാട്ടില്‍ ഇത്രയും നാള്‍ ഓടി എന്നത്‌ അത്ര നിസ്സാര കാര്യമല്ല. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് രണ്ടു വരി എഴുതിയിയെ പറ്റു എന്ന് ഒരു സിനിമ പ്രേമി എന്ന നിലക്ക് എനിക്ക് തോന്നി.



ഓരോ മലയാള സിനിമയും നാട്ടില്‍ ഇറങ്ങുമ്പോള്‍ ആദ്യത്തെ രണ്ടു ആഴ്ച ദുബായില്‍ ഇരുന്നു അതിന്റെ റിവ്യൂ വായിക്കാനെ കഴിയാറുള്ളൂ. ദ്രിശ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ ആയിരുന്നു. നാട്ടില്‍ ഡിസംബര്‍ 19-ന് ദൃശ്യം റിലീസായി. അന്ന് തൊട്ടു ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ആകാംക്ഷയോടെ കാത്തിരുന്നു. ആ സമയത്ത് ഇവിടെ പുണ്യാളന്‍ അഗര്‍ബത്തിസും ഏഴു സുന്ദര രാത്രികളും എല്ലാം ഇറങ്ങും എന്ന് കേട്ടത് കൊണ്ട് ദ്രിശ്യത്തിനു വേണ്ടി കുറച്ചു നാള്‍ കൂടെ കാത്തിരിക്കേണ്ടി വരും എന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് രണ്പു ആഴ്ച കഴിഞ്ഞപ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യ മലയാള സിനിമ ആയി ദൃശ്യം UAE-യില്‍ റിലീസായി. കൃത്യമായി പറഞ്ഞാല്‍ ജനുവരി 2 വ്യാഴാഴ്ച. സിനിമ പ്രേമികളെയെല്ലാം ആവേശം കൊള്ളിച്ച റിലീസ് എന്ന് പറയാം. ആദ്യ ദിവസം തന്നെ സിനിമ കണ്ടവരില്‍ ഞാനും കുടുംബവും ഉള്‍പ്പെടും. എല്ലായിടത്തും നല്ല തിരക്ക്. സിനിമയെ കുറിച്ച് എല്ലാവരും പറഞ്ഞു ഏകദേശം ഒരു രൂപം ഉണ്ടായിരുന്നു. എന്നിട്ടും ഓരോ സീനുകളും കഴിഞ്ഞപ്പോള്‍ അടുത്തത് എന്താകും എന്ന ആകാംക്ഷയോടെയാണ് സിനിമ കണ്ടു തീര്‍ത്തത്. ഇടവേള വരെ ഒരു സാധാരണ കുടുംബ ചിത്രം പോലെ നീങ്ങിയ സിനിമ, പിന്നീട് ഒരു ത്രില്ലര്‍ ആയി മാറുന്ന കാഴ്ച ആണ് കണ്ടത്. തിയ്യറ്ററില്‍ ഇരുന്നു ഒരു ഞെട്ടലോടെയല്ലാതെ ആര്‍ക്കും ദൃശ്യം കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പാണ്. ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ കണ്ടിറങ്ങിയ ഒരു സിനിമ. നല്ല സിനിമകള്‍ക്ക്‌ എന്നും പ്രേക്ഷകര്‍ ഉണ്ട് എന്ന് ഉറപ്പിച്ച വിജയം. സിനിമ കഴിഞ്ഞപ്പോള്‍ കിട്ടിയ കയ്യടി അതിനു തെളിവാണ്.



അവിടെ നിന്ന് അങ്ങോട്ട്‌ എങ്ങും എവിടെയും ഹൌസ്ഫുള്‍ ഷോസ് മാത്രം. കണ്ടവര്‍ കാണാത്തവരോട് പറഞ്ഞു. എല്ലാവര്‍ക്കും ചോദിയ്ക്കാന്‍ ഒന്ന് മാത്രം"ദൃശ്യം കണ്ടോ?". കൃത്യം ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ജനുവരി 9ന് മോഹന്‍ലാല്‍ വിജയ്‌ ടീമിന്റെ ബ്രഹ്മാണ്ട ചിത്രമായ ജില്ല ഇറങ്ങി, കൂടെ അജിത്തിന്റെ വീരം. വേറെ ഒരു ഭാഗത്ത്‌ അമീര്‍ ഖാന്റെ ധൂം-3, എങ്കിലും ഇവയോടൊക്കെ മത്സരിച്ചു ദൃശ്യം ഒരു ഭാഗത്ത്‌ കൂടെ ജൈത്രയാത്ര തുടര്‍ന്നു. സാധാരണ ഒരു മലയാള സിനിമ വന്നാല്‍ മാക്സിമം മൂന്ന് ആഴ്ച, അപ്പോഴേക്കും പുതിയ ഒരെണ്ണം ഇറങ്ങുമ്പോള്‍ മാറുകയാണ് പതിവ്. എന്നാല്‍ ദ്രിശ്യതിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല. രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ജില്ലയും വീരവുമെല്ലാം മാറി, ഏഴു സുന്ദര രാത്രികള്‍ ഇറങ്ങി, തൊട്ടു പിന്നാലെ ഒരു ഇന്ത്യന്‍ പ്രണയ കഥ ഇറങ്ങി, അവസാനം ഈ കഴിഞ്ഞ ആഴ്ച പുണ്യാളന്‍ അഗര്‍ബത്തീസും ഇറങ്ങി. ഇതിനിടയില്‍ ദ്രിശ്യത്തിന്റെ വ്യാജനും ഇവിടെ പ്രചരിച്ചു. എന്നാല്‍ അതിനൊന്നും ദൃശ്യം എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല. ദൃശ്യം അന്‍പത് ദിവസങ്ങള്‍ പിന്നിടാന്‍ പോകുന്ന റിലീസ് കേന്ദ്രങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌.

DUBAI
Galleria (1pm)
Bollywood Cinemas (Al Quoz Mall - 1.30, 7.30pm)
VOX Cinemas (Deira City Centre), (2, 8.30)
SHARJAH
StarCineplex (8pm)
Fujairah
Grand Dana (7.15pm)
Abu Dhabi
Grand Safeer (Mussafah - (4pm), (Thu - 1pm)
El Dorado (1pm)



ദുബായ് മാത്രമല്ല,ഷാര്‍ജ,ഫ്യുജിറ,അബുദാബി എന്നീ സ്ഥലങ്ങളിലും ദൃശ്യം വിജയകരമായ എഴാം വാരത്തിലേക്ക് കടന്നു.എഴാം വാരം എന്നൊക്കെ ഇവിടെ പറഞ്ഞു കേള്‍ക്കുന്നത് തന്നെ ഇത് ആദ്യമായാണ്. ഇതിനു മുന്പ് ഉസ്താദ്‌ ഹോട്ടല്‍ ആയിരുന്നു എന്ന് തോന്നുന്നു ഇവിടെ കുറച്ചു കൂടുതല്‍ ഓടിയ സിനിമ. അത് പിന്നെ റമദാന്‍ സമയത്ത് റിലീസ് ആകുകയും പിന്നീട് റമദാന്‍ കഴിഞ്ഞു കുറച്ചു നാള്‍ കൂടെ തുടരുകയും ആയിരുന്നു. ഇത്രയും ദിവസം ആയിട്ടു പോലും ഈ കഴിഞ്ഞ അവധി ദിവസങ്ങളില്‍ തരക്കേടില്ലാത്ത തിരക്ക് ദ്രിശ്യത്തിന് ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. കുറെ നാളുകളായി സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകാത്ത പല കുടുംബങ്ങളും ദൃശ്യം കാണാന്‍ എത്തി. എന്തായാലും ഇവിടെ ഇതൊരു പുതിയ റെക്കോര്‍ഡ്‌ ആണ്. അടുത്തൊന്നും വേറെ ഒരു മലയാള സിനിമക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോര്‍ഡ്‌. ഇത് വരെ 50 കോടിയോളം കളക്ഷന്‍ നേടിയ ദൃശ്യം മലയാള സിനിമയുടെ ഇത് വരെയുള്ള വഴിയിലെ ഒരു നാഴിക കല്ലാണ്. ഇന്നും മണിച്ചിത്രത്താഴ് എന്ന സിനിമ അറിയപ്പെടുന്ന പോലെ നാളെ ദൃശ്യം എന്ന സിനിമയും ചരിത്ര താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും.

Saturday, October 19, 2013

തൂവാനത്തുമ്പികളുടെ നാട്ടിലൂടെ !!

തൂവാനത്തുമ്പികള്‍ എന്ന മനോഹരമായ സിനിമ ഇറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നിട്ടും ജയകൃഷ്ണന്‍, ക്ലാര, തങ്ങള്‍ എന്നീ മൂന്നു കഥാപാത്രങ്ങള്‍ നമ്മളെ ഇപ്പോളും പിന്തുടരുന്നു. പ്രണയവും മഴയും രതിയും എല്ലാം ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം..ഇപ്പോളും പല തവണ ചാനലില്‍ ആ സിനിമ സംപ്രേക്ഷണം ചെയ്യുന്നു, ഇന്നും ആ സിനിമ ആളുകള്‍ കണ്ടു കൊണ്ടിരിക്കുന്നു, മുന്‍പ് കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു, പുതു തലമുറയിലെ ചെറുപ്പക്കാര്‍ ആ സിനിമയെ കുറിച്ച് അറിഞ്ഞു ആദ്യമായി കാണുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ എന്ന ജയസുര്യയുടെ കഥാപാത്രം, അനൂപ്‌ മേനോനോട് പറയുന്നുണ്ട് " എന്തൊരു സിനിമയാടാ ഇത്, ഇത് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല" എന്ന്. ഈ സ്ടീഫനെ പോലെ പലരെയും എനിക്ക് അറിയാം, ഈ സിനിമ വീണ്ടും വീണ്ടും കാണുന്ന ചിലര്‍. എന്താണ് ഈ സിനിമയുടെ പ്രത്യേകത? എത്ര കണ്ടാലും മടുക്കാത്ത എന്താണ് അതില്‍ ഉള്ളത്? ഇറങ്ങിയ സമയത്ത് അത്ര വലിയൊരു വിജയം ലഭിക്കാതെ പോയ ഒരു സിനിമയാണ് ഇതെന്നു ഓര്‍ക്കുമ്പോള്‍ ആണ് അത്ഭുതം. ഇങ്ങനെ കാലത്തിനെ അതിജീവിച്ചു നില നില്ക്കാന്‍ മാത്രം എന്ത് മാജിക്‌ ആണ് പദ്മരാജന്‍ എന്ന മഹാനായ സംവിധായകന്‍ ആ ചിത്രത്തില്‍ കാണിച്ചത്‌?



ഒരു മഴയോട് കൂടെ തുടങ്ങുന്ന സിനിമയാണ് തൂവാനത്തുമ്പികള്‍, പിന്നീട് പല സമയത്തായി ചിത്രത്തില്‍ മഴ വരുന്നുണ്ട്, മഴ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല, കമലിന്റെ പെരുമഴക്കാലം മറക്കുന്നില്ല,തുടക്കം മുതല്‍ ഒടുക്കം വരെ അതില്‍ മഴയുണ്ട്, അത് പക്ഷെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആ സിനിമ കൈകാര്യം ചെയ്ത വിഷയം കൊണ്ടാണ് ,എന്നാല്‍ തൂവാനത്തുമ്പികളില്‍ മഴ ഒരു കഥാപാത്രം പോലെയാണ് വന്നു പോകുന്നത്. മലയാളികളുടെ ഗൃഹാതുരത്തിന്റെ ഏറിയ പങ്കും ബന്ധപ്പെട്ടിരിക്കുന്നത് മഴയുമായി ആയിരിക്കും, അത് കൊണ്ട് തന്നെ സിനിമയിലെ ആ മഴയും നമ്മളുടെ മനസ്സിലാണ് പെയ്തത്. അത് കൊണ്ട് തന്നെ എത്ര തവണ കണ്ടാലും മതി വരാതെ പലരും ആ സിനിമ പിന്നെയും പിന്നെയും കാണുന്നു..



പിന്നെ ജയകൃഷ്ണന്‍ എന്ന ആ തൃശ്ശൂര്‍ക്കാരന്‍, നാട്ടില്‍ അടങ്ങിയൊതുങ്ങി അമ്മയുടെ കുട്ടി ആയി കഴിയുന്ന അയാള്‍ ടൌണില്‍ എത്തിയാല്‍ വേറെ ഒരാളാണ്, ഒരു തരം പരകായ പ്രവേശം. മോഹന്‍ലാല്‍ എത്ര മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്? ചിത്രം കാണുന്ന ഏതൊരാള്‍ക്കും മോഹന്‍ലാല്‍ എന്ന നടനോട് ഒരു പാട് ഇഷ്ട്ടം തോന്നി പോകും. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന അയാള്‍ക്ക് എന്തിനും പോന്ന ഒരു സുഹൃത്ത്‌ വലയം തന്നെ ഉണ്ട്, ജേക്കബ്‌, ഉണ്ണി മാഷ്‌, ബാബു അങ്ങനെ കുറച്ചു പേരെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഈ ജയകൃഷ്ണന്റെ രസകരമായ കുറെ സീനുകളും ഡയലോഗുകളും ചിത്രത്തില്‍ ഉണ്ട്. ഈ സിനിമ ഇഷ്ട്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഒരു ജയകൃഷ്ണന്‍ ഉണ്ട്, അല്ലെങ്കില്‍ എല്ലാവരും ജയകൃഷ്ണനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് സത്യം.



ക്ലാര..ആ പേര് പറയുമ്പോ തന്നെ ആ മഴയും, ആ പശ്ചാത്തല സംഗീതവും മനസ്സിലേക്ക് ഓടിയെത്തുന്നു, ജോണ്‍സന്‍ മാസ്റ്റര്‍ എന്ന അപൂര്‍വ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈണം, സുമലതയുടെ ഏറ്റവും നല്ല കഥാപാത്രം ആണ് ക്ലാര, ആ സൌന്ദര്യം ആരെയാണ് ആകര്ഷിക്കാത്തത്? ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല, അത് പ്രണയം ആയിരുന്നോ? അറിയില്ല. "ഞാന്‍ ക്ലാരയെ മാരി ചെയ്യട്ടെ? " എന്ന് ജയകൃഷ്ണന്‍ ചോദിക്കുന്ന സമയത്ത്, ദേഹത്തു വന്നു അടിക്കുന്ന തിരമാലയില്‍ ക്ലാര ഉലയുന്ന ആ സീന്‍, പത്മരാജന്‍ എന്ന പ്രതിഭക്ക് മാത്രം കഴിയുന്ന ഒന്ന്. അവര്‍ ഒരുമിച്ചുള്ള മേഘം പൂത്തു തുടങ്ങി എന്ന മനോഹരമായ ഗാനം എത്ര കണ്ടാലും മതിയാവില്ല, "എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു, ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു" എന്ന ആ വരികളൊക്കെ ആര്‍ക്കാണ് മറക്കുവാന്‍ കഴിയുക? ഇന്നും കേള്‍ക്കുമ്പോള്‍ പാതി വഴിയില്‍ നമുക്കൊക്കെ നഷ്ട്ടമായ എന്തിനെയോ ഓര്‍ത്തു മനസ്സ് വിങ്ങുന്നു.



രാധ..ഒരു പാവം പെണ്‍കുട്ടി,ആദ്യ കൂടി കാഴ്ച്ചയില്‍ തന്നെ ജയകൃഷ്ണനുമായി അവള്‍ ഉടക്കുന്നുണ്ട്. പക്ഷെ പിന്നീട് അയാളുമായി തന്നെ അവള്‍ അടുക്കുന്നു, രാധയുടെ ചേട്ടന്‍ മാധവന്‍ ജയകൃഷ്ണനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവള്‍ക്കു അയാളോട് ആരാധന തോന്നുന്നു, അത് പിന്നെ പ്രണയം ആയി മാറുന്നു. പാര്‍വതിയുടെ ആ ഉണ്ടകണ്ണ് രാധക്ക് നല്ല ചേര്‍ച്ച ഉണ്ടായിരുന്നു. ആ കണ്ണ് ഒന്ന് കൂടെ വീര്‍പ്പിച്ചു അവള്‍ ജയകൃഷ്ണനെ തുറിച്ചു നോക്കുന്നത് രസമായ ഒരു സീനാണ് .ക്ലാരയുമായുള്ള ജയകൃഷ്ണന്‍റെ അടുപ്പം അവള്‍ പക്വതയോടെ കേള്‍ക്കുന്നു. അയാളെ അതില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു, പക്ഷെ അവള്‍ അസ്വസതയായിരുന്നു. വരുന്ന ജയകൃഷ്ണനും രാധയും തമ്മിലുള്ള ആ പ്രണയം എത്ര കാവ്യാത്മകമായാണ് പദ്മരാജന്‍ ചിത്രീകരിച്ചിരിക്കുന്നത്? അത്തരം പ്രണയങ്ങള്‍ ഇന്നത്തെ സിനിമകളില്‍ നമുക്ക് കാണാന്‍ സാധിക്കുമോ? ഇനിയും ഒരു ആയിരം തവണ കണ്ടാലും മതി വരാത്ത "ഒന്നാം രാഗം പാടി " എന്ന സുന്ദരമായ ഗാനം. " ഈ പ്രദക്ഷിണ വീഥികള്‍,ഇടറി നീണ്ട പാതകള്‍ എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു" എന്ന വരികളൊക്കെ എപ്പോള്‍ കേട്ടാലും, മനസ്സ് ആര്‍ദ്രമാകുന്നു.



റിഷി..ജയകൃഷ്ണന്‍റെ അടുത്ത സുഹൃത്ത്‌, ജീവിതത്തിലെ എല്ലാ രസങ്ങളും അയാള്‍ അറിയുന്നത് ജയകൃഷ്ണനിലൂടെയാണ്. ടൌണില്‍ ദേവി ഇലക്ക്ട്രിക്കല്‍സ് നടത്തുന്ന റിഷി, തന്‍റെ ചടാക്ക് സ്കൂട്ടറുമായി ജയകൃഷ്ണന്‍റെ വീട്ടില്‍ രാത്രി വന്നു ടൌണിലെ പിള്ളാരുടെ വിക്രിയകള്‍ അയാളോട് പങ്കു വെക്കുന്നതും, ആദ്യമായി ടൌണിലെ ബാറില്‍ പോകുന്ന അയാളുടെ പരിഭ്രമവും, തനിക്ക് കിട്ടിയ ആദ്യത്തെ ഗ്ലാസ്‌ ബിയര്‍ കഷ്ട്ടപെട്ടു കുടിക്കുമ്പോള്‍,രണ്ടാമത്തെ ഗ്ലാസ്സിലെക്ക് കടക്കുന്ന ജയകൃഷ്ണനോട് "അല്ല ജയകൃഷ്ണാ, അപ്പൊ താന്‍ കഴിക്കോ? "എന്നു അത്ഭുതത്തോടെ ചോദിക്കുന്നതും, നാട്ടിലെ ക്ലിയോപാട്ര എന്ന് ജയകൃഷ്ണന്‍ വിശേഷിപ്പിക്കുന്ന ത്രേസ്യ ജോസിനെ ആ ഹോട്ടല്‍ മുറിയില്‍ കാണുമ്പോള്‍ ഉള്ള അയാളുടെ മുഖവും എല്ലാം ചിത്രത്തിലെ രസകാഴ്ചകളാണ്. ക്ലാരയെ കണ്ടതും, രാധയുമായുള്ള തന്‍റെ അടുപ്പവും എല്ലാം ജയകൃഷ്ണന്‍ പങ്കു വെക്കുന്നത് റിഷിയോടാണ്. അശോകന്‍ എന്ന നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലെ റിഷി.



ബാബു നമ്പൂതിരി,ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് തങ്ങളുടെ മുഖമാണ്. അത്ര മാത്രം ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു പോയിരിക്കുന്നു. ജയകൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണ് തങ്ങള്‍, തന്റെ പ്രശ്നങ്ങള്‍ അയാള്‍ ആദ്യം പറയുന്നത് ജയകൃഷ്ണനോടാണ്. തന്നെ കാണാന്‍ വീട്ടില്‍ എത്തുന്ന തങ്ങളെ ജയകൃഷ്ണന്‍ അമ്മയുടെ മുന്‍പില്‍ ഗുരുക്കള്‍ മാഷാക്കി മാറ്റുന്ന സീന്‍ ചിരിയുണര്‍ത്തും.ക്ലാരയെ തന്റെ ബിസിനെസ്സിലെക്ക് കൊണ്ട് വരാന്‍ വേണ്ടിയാണു തങ്ങള്‍ ശ്രമിച്ചത്‌, പക്ഷെ ക്ലാര അയാളുടെ വല പൊട്ടിച്ചു പുറത്തു പോകുന്നു, പിന്നീടു തങ്ങള്‍ തന്നെയാണ് ക്ലാരക്കും ജയകൃഷ്ണനും താമസിക്കാന്‍ വേണ്ടി കുന്നിന്‍ മുകളിലെ അയാളുടെ വീട് ഒരുക്കി കൊടുക്കുന്നതും, കാരണം അയാള്‍ ജയകൃഷ്ണനോട് അത്ര മാത്രം കടപ്പെട്ടിരിക്കുന്നു. ക്ലാര പക്ഷെ അയാളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ല.



പദ്മരാജന്‍റെ തന്നെ ഉധകപ്പോള എന്ന നോവലിന്റെ സിനിമ രൂപമാണ് തൂവാനത്തുമ്പികള്‍. നോവലിന്‍റെ പകുതി പോലും സിനിമയില്‍ എടുതിട്ടില്ല. ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തൃശൂര്‍ ആണ്, ജയകൃഷ്ണനും ഋഷിയും കൂടെ ആടിന്‍റെ തല വാങ്ങാന്‍ പോകുന്ന ഈസ്റ്റ്‌ ഫോര്‍ട്ടിലെ പഴയ മാര്‍ക്കറ്റ്, അവര്‍ നടന്നു വരുന്ന ചെമ്പുക്കാവ് റോഡ്‌, പിന്നീട് പോകുന്ന കാസിനോ ഹോട്ടലിലെ ശരാബി ബാര്‍, പിന്നെ പെനിസുല ഹോട്ടല്‍, രാധയെ കാണാന്‍ ജയകൃഷ്ണന്‍ പോകുന്ന കേരളവര്‍മ്മ കോളേജ്, അവര്‍ തമ്മില്‍ പിന്നെ കാണുന്ന വടക്കുംനാഥന്‍റെ ക്ഷേത്രം, ക്ലാരയും ജയകൃഷ്ണനും കൂടെ കാറില്‍ പോകുന്ന പുഴക്കല്‍ പാടത്തിന്റെ ഭാഗം, അവര്‍ രാത്രി പോകുന്ന വാടാനപ്പിള്ളി ബീച്ച്, ജഗതിയെ കൊല്ലാന്‍ കൊണ്ട് പോകുന്ന പീച്ചി ഡാം, അങ്ങനെ ഒരു പാട് സ്ഥലങ്ങള്‍ ആ ചിത്രവുമായി ബന്ധപ്പെട്ടു തൃശൂരില്‍ ഉണ്ട്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.



ആ സ്ഥലങ്ങള്‍ എല്ലാം ഇപ്പോള്‍ കാണുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ ഉണ്ട്. ഒരു തൃശൂര്‍കാരന്‍ ആയ എനിക്ക് അത് കൊണ്ട് തന്നെ ഈ ചിത്രം ഒരു പാട് പ്രിയപ്പെട്ടതാണ്. അത് പോലെ പലര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ടാകാം. എന്തായാലും ജയകൃഷ്ണനും ക്ലാരയും രാധയും തങ്ങളും ഋഷിയും എല്ലാം നമ്മുടെ മനസ്സില്‍ അങ്ങനെ തന്നെ നില നില്ക്കട്ടെ.എന്നും..എന്നെന്നും.

Wednesday, September 18, 2013

ജില്ല അണിയറയില്‍ ഒരുങ്ങുമ്പോള്‍ !!

കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെല്ലാം ഒരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു, ചിത്രീകരണം തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം, റിലീസിന് മുന്‍പ്‌ തന്നെ കോടികളുടെ ബിസിനസ്‌ നടന്ന ഒരു ചിത്രം. സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം, അതെ..ഞാന്‍ പറയുന്നത് മോഹന്‍ലാല്‍ വിജയ്‌ ടീം ഒന്നിക്കുന്ന ജില്ല എന്ന പുതിയ തമിഴ്‌ ചിത്രത്തെ കുറിച്ചാണ്.



മോഹന്‍ലാല്‍ ഒരു തമിഴ്‌ ചിത്രം ചെയ്യുന്നു എന്ന് പറയുന്നത് പുതിയൊരു വാര്‍ത്ത‍ അല്ല, ഇതിനു മുന്‍പും പ്രകാശ്‌രാജ്, കമല്‍ഹാസന്‍,എന്നീ പ്രമുഖരുടെ കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാസര്‍ സംവിധാനം ചെയ്ത പോപ്‌കോണ്‍,മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍,കമല്‍ ഹസ്സന്റെ കൂടെ ചെയ്ത "ഉന്നൈ പോല്‍ ഒരുവന്‍" എന്നീ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് അദ്ധേഹത്തിനു ഒരു പാട് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആയ ഇളയ ദളപതി വിജയോടൊപ്പം, ആദ്യമായാണ് ലാല്‍ ഒരു ചിത്രം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ട്‌ പുറത്തു വന്നപ്പോള്‍ തന്നെ മോഹന്‍ലാലിന്‍റെ ആരാധകര്‍ ആവേശത്തിലായി.മോഹന്‍ലാലിന്‍റെ കഥാപാത്രം എന്താകും എന്നറിയാനുള്ള ആകാംഷ ആയിരുന്നു എല്ലാവര്ക്കും. തൂവെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞു താടിയും വെച്ച്, മീശയും പിരിച്ചുള്ള ലാലിന്‍റെ ആദ്യത്തെ ചിത്രം പുറത്തു വന്നതോടെ ആരാധകര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആരാധകര്‍ തന്നെ ഡിസൈന്‍ ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ പലയിടത്തും നിരന്നു തുടങ്ങി. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പഞ്ച് ഡയലോഗ് ഇപ്പോള്‍ തന്നെ ഫേസ് ബുക്കില്‍ തരംഗം ആയി മാറി കഴിഞ്ഞു. മോഹന്‍ലാല്‍ വിജയുടെ കഥാപാത്രത്തിന്റെ ഗോഡ്‌ ഫാദര്‍ ആണെന്നും, അതല്ല വിജയ്‌ മോഹന്‍ ലാലിന്‍റെ വളര്‍ത്തു പുത്രന്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതെന്തു തന്നെയായാലും മോഹന്‍ലാലിന്‍റെ മീശ പിരിച്ചുള്ള ആ വേഷം, ഫേസ് ബുക്കിലെ ലാല്‍ ആരാധകരുടെ ഭാഷ കടമെടുത്താല്‍ അണ്ണന്റെ ആ "കലിപ്പ് " പ്രകടനം കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. തമിള്‍ സിനിമ പ്രേക്ഷകര്‍ ലാലിന്‍റെ ഒരു മുഖമേ കണ്ടിട്ടുള്ളൂ, പ്രകാശ്‌ രാജിന്റെ കൂടെയും കമല്‍ ഹസ്സന്റെയും കൂടെ വളരെ ഒതുക്കമുള്ള, ശാന്തമായ കഥാപാത്രങ്ങളാണ് ലാല്‍ ഇത് വരെ ചെയ്തത്. പക്ഷെ ഇത് അങ്ങനെ അല്ല, മോഹന്‍ ലാലിന് അറിഞ്ഞു വിളയാടാനുള്ള എല്ലാ സംഗതികളും,സംഭവങ്ങളും ഈ ചിത്രത്തില്‍ ഉണ്ടാകും എന്നുള്ളതു ഉറപ്പാണ്‌, പുറത്തു വന്ന ഫോട്ടോസ് കണ്ടിട്ട് അതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ആണെങ്കില്‍ യഥാര്‍ത്ഥ മാസ്സ് അവര്‍ കാണാന്‍ പോകുന്നെ ഉള്ളു. പ്രിയന്റെ ഗീതാഞ്ജലി പൂര്‍ത്തിയാക്കിയ ലാല്‍ കഴിഞ്ഞ മാസം ചിത്രത്തില്‍ റീ ജോയിന്‍ ചെയ്തു



ഇനി വിജയ്‌,..ഇന്ന് മലയാളത്തില്‍ ഉള്ള ഏതൊരു യുവനടനേക്കാളും ആരാധകര്‍ കേരളത്തില്‍ ഉള്ള നടന്‍. തുള്ളാത മനവും തുള്ളും,ഷാജഹാന്‍, പോക്കിരി, ഗില്ലി,തുപ്പാക്കി, എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ വിജയമാണ് നേടിയത്. തമിഴ്‌ നാട്ടിലെന്ന പോലെ ഇവിടെയും വിജയ്ക്ക് ഒരു പാട് ഫാന്‍സ്‌ അസ്സോസിയെഷന്‍സ് ഉണ്ട്, അവരെല്ലാം ഇതൊരു സംഭവം ആക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. വിജയുടെ ചിത്രം കേരളത്തിലെ റിലീസ് കേന്ദ്രങ്ങളില്‍ മലയാള ചിത്രങ്ങളെ പോലെ അവര്‍ ആരവത്തോടെ സ്വീകരിക്കുന്നു, കുറച്ചു നാള്‍ മുന്‍പ് അദ്ധേഹത്തിന്റെ വേലായുധം എന്ന ചിത്രം കേരളത്തില്‍ റിലീസ്‌ നീട്ടി വെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? മലയാള പടങ്ങളുടെ കളക്ഷനെ ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് അങ്ങനെ ചെയ്തത്. വിജയുടെ കേരളത്തിലെ ജനപ്രീതിക്ക് ഇതില്‍ കൂടുതല്‍ തെളിവ് വേണോ? അപ്പൊ അങ്ങനെയുള്ള വിജയും മോഹന്‍ലാലും കൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും? പ്രദര്‍ശനശാലകളെ ഉത്സവ പറമ്പുകള്‍ ആക്കുന്ന ഒരു മരണ മാസ്സ് ചിത്രം.!!

പൂര്‍ണ്ണിമ ഭാഗ്യരാജ്‌ വീണ്ടും മോഹന്‍ലാലിന്‍റെ നായിക ആകുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. രണ്ടു പേരും 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനും നായികയുമായി സിനിമയില്‍ വന്നവര്‍... ,കൂടാതെ പൂര്‍ണ്ണിമയുടെ മകനും മകളും മോഹന്‍ലാലിന്റെ കൂടെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതെ സമയം കാജല്‍ അഗര്‍വാള്‍ ആണ് വിജയുടെ നായിക ആകുന്നത്. ജയം രാജ എന്ന സംവിധായകന്റെ അസിസ്റ്റന്റ്‌ ആയിരുന്ന ആര്‍.ടി.നേസന്‍ എന്ന പുതുമുഖ സംവിധായകനാണ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബനെരില്‍ ജില്ല എന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുക്കുന്നത്. നമുക്ക് കാത്തിരിക്കാം..കേരളവും തമിഴ്‌നാടും ഒന്നിച്ചു ആഘോഷിക്കുന്ന ആ ഉത്സവത്തിനായ്‌ !!

Monday, June 24, 2013

ലാല്‍ജോസിനോടൊപ്പം പതിനഞ്ചു സിനിമാ വര്‍ഷങ്ങള്‍ ..!!



ലാല്‍ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയുടെ കൂടെ യാത്ര തുടങ്ങിയിട്ട് ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകന്റെ മനസ്സ് ഇത്ര തൊട്ടറിഞ്ഞ സംവിധായകര്‍ മലയാളത്തില്‍ ചുരുക്കമാണ്. ഈ അടുത്ത കാലത്തെ മൂന്നു സൂപ്പര്‍ ഹിറ്റുകളുടെ തിളക്കത്തില്‍ നില്‍കുന്ന അദ്ധേഹത്തിന്റെ ഇത് വരെയുള്ള സിനിമ ജീവിതത്തില്‍ കുറെ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്.

1998-ലെ ഒരു വിഷു കാലത്താണ് ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുമായി ലാല്‍ജോസ് ആദ്യമായി നമ്മുടെ മുന്‍പില്‍ എത്തുന്നത്‌. സിനിമാപ്രേമികള്‍ക്ക് ഓര്‍മ്മയുണ്ടാകും അന്ന് കൂടെ ഇറങ്ങിയ വിഷു ചിത്രങ്ങള്‍. മോഹന്‍ലാല്‍ ലോഹിതദാസ് ടീമിന്റെ കന്മദം, കമല്‍-രഞ്ജിത്-ജയറാം-ദിലീപ്‌ ടീമിന്റെ കൈക്കുടന്ന നിലാവ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍. എന്നിട്ടും മറവത്തൂര്‍ കനവ് ശ്രദ്ധിക്കപ്പെട്ടു. ശ്രീനിയുടെ മികച്ച തിരക്കഥയും, മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും കൂടെ ആയപ്പോള്‍ മറവത്തൂര്‍ കനവ് മലയാളികള്‍ക്ക് ഒരു സൂപ്പര്‍ ഹിറ്റ്‌ സമ്മാനിച്ചു, ഒപ്പം മലയാളികള്‍ക്ക് ഒരു മികച്ച സംവിധായകനെയും.ആദ്യ ചിത്രത്തില്‍ തന്നെ തന്റെ കഴിവ് ലാല്‍ജോസ് തെളിയിച്ചു, കോര സാറിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു ചാണ്ടി പോകുന്ന ആ സീന്‍ തന്നെ അതിനു ഉദാഹരണം,സിനിമയുടെ കഥ തിരിയുന്നത് തന്നെ ആ ഒരു സീനിലാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലായിരുന്നെകില്‍ പാളി പോകുമായിരുന്ന ഒരു സീന്‍ ആയിരുന്നു അത്, ഒരു സീനിയര്‍ സംവിധായകന്റെ കയ്യടക്കത്തോടെ ലാല്‍ജോസ് അത് ചിത്രീകരിച്ചു. വേറിട്ട രീതിയില്‍ ഗാന രംഗങ്ങള്‍ എടുക്കാനുള്ള ലാല്‍ജോസിന്റെ ആ ഒരു കഴിവ് അന്ന് തൊട്ടേ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്.

ഒരു വര്‍ഷം കഴിഞ്ഞാണ് 1999 ഒക്ടോബറില്‍ തന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആയി ലാല്‍ജോസ് വീണ്ടും എത്തുന്നത്‌,അത്ര മികച്ചൊരു വിജയം ആയില്ലെങ്കിലും അതും നല്ലൊരു ചിത്രമായിരുന്നു. അതിലും മികച്ച ഗാനങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ എടുത്ത രണ്ടാം ഭാവം എന്ന ചിത്രത്തിന്റെ പരാജയം ലാല്‍ജോസിന്റെ പാതയില്‍ ഒരു വിള്ളല്‍ ഉണ്ടാക്കി, മികച്ച ചിത്രം എന്ന് പലരും പറഞ്ഞിട്ടും, ചിത്രം ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു. അവിടെ നിന്ന് ഒരു വര്ഷം കഴിഞ്ഞാണ് (2002) രഞ്ജന്‍ പ്രമോദിന്റെ കൂടെ തന്നെ വീണ്ടും മീശ മാധവന്‍ എന്ന ബ്ലോക്ക്‌ബസ്റ്റര്‍ സിനിമയുമായി ലാല്‍ജോസ് എത്തിയത്, ഒരു തളര്‍ച്ചയില്‍ ആണ്ട് കിടന്നിരുന്ന മലയാള സിനിമയെ ഒന്ന് ഉണര്‍ത്തിയത്‌ ഈ ചിത്രം ആയിരുന്നു, മലയാളത്തിലെ എക്കാലത്തെയും പണം വാരി പടങ്ങളില്‍ ഒന്നായ മീശ മാധവന്‍ ദിലീപ്‌ എന്ന നടനെ ഒരു സൂപ്പര്‍സ്റ്റാര്‍ ആക്കി. ചിത്രത്തിലെ ഗാന രംഗങ്ങള്‍ മലയാളികള്‍ക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ചു.മാധവനും രുക്മിനിയും ഭഗീരഥന്‍ പിള്ളയും കൊച്ചു കുട്ടികള്‍ക്ക് വരെ പ്രിയപ്പെട്ടവരായി. എന്നാല്‍ അതിനു ശേഷം വന്ന പട്ടാളം (2003) വീണ്ടും ഒരു പരാജയം സമ്മാനിച്ചു, പിന്നാലെ വന്ന രസികനും(2004)ചലനമൊന്നും ഉണ്ടാക്കാതെ കടന്നു പോയി. എന്നാല്‍ അടുത്ത വര്‍ഷം ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ ചാന്തുപൊട്ട് (2005) വീണ്ടും ഒരു മെഗാഹിറ്റ്‌ നല്‍കി, കഴിഞ്ഞ രണ്ടു വന്‍ പരാജയങ്ങള്‍ക്കുള്ള മറുപടി ആയിരുന്നു ചാന്തുപോട്ടിന്റെ മഹാ വിജയം, ദിലീപിന്റെ അത് വരെ കാണാത്ത ഒരു മുഖവും, പ്രകടനവും നല്‍കിയ ചാന്തുപൊട്ട് , ബെന്നിയുടെ തന്നെ അത്ഭുത വിളക്ക് എന്ന ഒരു സൂപ്പര്‍ ഹിറ്റ്‌ നാടകത്തിന്റെ സിനിമ ആവിഷ്കാരം ആയിരുന്നു. അടുത്ത വര്ഷം വന്ന അച്ഛനുറങ്ങാത്ത വീട് (2006) എന്ന ചിത്രം ലാല്‍ ജോസിന്റെ വേറിട്ടൊരു പരീക്ഷണം ആയിരുന്നു, ചിത്രം സാമ്പത്തിക വിജയം ആയില്ലെങ്കിലും നിരൂപക പ്രശംസയും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസഥാന അവാര്‍ഡും നേടി. സലിംകുമാര്‍ എന്ന ഒരു ഹാസ്യ താരത്തെ നായകന്‍ ആക്കി ആ സിനിമ എടുക്കാന്‍ കാണിച്ച ചങ്കൂറ്റം അന്ന് തന്നെ എല്ലാവരും അംഗീകരിച്ചതാണ്. ലാല്‍ ജോസിന്റെ ആ നിരീക്ഷണം എത്ര ശരിയായിരുന്നു എന്ന് പിന്നീട് "ആദമിന്റെ മകന്‍ അബു" എന്ന സിനിമയിലൂടെ സലിംകുമാറിന് ലഭിച്ച ദേശിയ അവാര്‍ഡിലൂടെ കാലം തെളിയിച്ചു.

ആ വര്‍ഷം തന്നെ ഇറങ്ങിയ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു സൂപ്പര്‍ ഹിറ്റ്‌. ആ ഓണക്കാലത്ത് ഇറങ്ങിയ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളോട് മത്സരിച്ചാണ് ക്ലാസ്സ് മേറ്റ്സ് ഗംഭീര വിജയം നേടിയത്. ജെയിംസ്‌ ആല്‍ബര്‍ട്ട് ഒരുക്കിയ മികച്ച ഒരു തിരക്കഥ, ഒരു പക്ഷെ ലാല്‍ജോസ് അല്ലാതെ വേറെ ആര് ചെയ്താലും ഒരു പക്ഷെ ആ സിനിമ അത്ര മികച്ചതാകും എന്ന് തോന്നുന്നില്ല, അങ്ങനെ ആയിരുന്നു അതിന്റെ ഒരു അവതരണം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്‌ ആയി, മുരളിയും റസിയയും അവരുടെ പ്രണയവും പ്രേക്ഷകരുടെ മനസ്സിലെ മറക്കാനാകാത്ത ഒരു നൊമ്പരം ആയി മാറി. ആ വര്‍ഷത്തെ Best Popular Film അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു. തുടര്‍ന്ന് വന്ന അറബികഥ (2007)മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എടുത്തു വെക്കാവുന്ന ഒന്നായിരുന്നു, ഒപ്പം നല്ല വിജയവും നേടി.പക്ഷെ അടുത്ത വര്ഷം ഇറങ്ങിയ മുല്ല (2008)വീണ്ടും ഒരു പരാജയം സമ്മാനിച്ചു. പഴയ കാല ചിത്രമായ നീലത്താമരയുടെ റീമേക്ക് (2009) ആയാണ് ലാല്‍ ജോസ് പിന്നെ വന്നത്, ചിത്രം ഹിറ്റ്‌ ആയിരുന്നു, രഞ്ജിത്ത് ഒരുക്കിയ കേരള കഫെ എന്ന ചിത്രത്തില്‍ "പുറം കാഴ്ചകള്‍ " എന്ന ഒരു ചെറിയ ചിത്രവും ലാല്‍ജോസ് ആ വര്ഷം ചെയ്തു, മമ്മൂട്ടി ആയിരുന്നു അതിലെ നായകന്‍. മികച്ചൊരു സിനിമ ആയിരുന്നു അതും. തുടര്‍ന്ന് "മുല്ല"എഴുതിയ സിന്ധുരാജിന്റെ കൂടെ തന്നെ വീണ്ടും ഒരു ചിത്രം ചെയ്തു, അതായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി (2010), കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ ഇമേജ് പൊളിച്ചെഴുതിയ ചിത്രം സാമ്പത്തിക വിജയം നേടി. പിന്നെയും രണ്ടു വര്ഷം കഴിഞ്ഞാണ് സ്പാനിഷ്‌ മസാലയുമായി (2012) വീണ്ടും എത്തിയത്, സ്പെയിനില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം ആയിരുന്നു അത്, ദിലീപും കുഞ്ചാക്കോ ബോബനും അടക്കം മികച്ചൊരു താരനിരയും ഉണ്ടായിരുന്നു, പക്ഷെ ഹൈബജറ്റ് ചിത്രത്തിന് വിനയായി.

പിന്നീട് വന്ന ഡയമണ്ട് നെക്ലസ് (2012) ഗംഭീര വിജയം നേടി , അറബികഥയ്ക്ക് ശേഷം ദുബായില്‍ ചിത്രീകരിച്ച ആ ചിത്രം ഫഹദ്‌ ഫാസില്‍ എന്ന നടനെ മലയാളികള്‍ക്ക് പ്രിയങ്കരന്‍ ആക്കി. ആ വര്ഷം തന്നെ അവസാനം ഇറങ്ങിയ പൃഥ്വിരാജ് ചിത്രം "അയാളും ഞാനും തമ്മില്‍ " കേരളം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, പൃഥ്വിരാജ് എന്ന നടന്റെ മികച്ച അഭിനയം കാഴ്ച വെച്ച ആ ചിത്രവും സൂപ്പര്‍ ഹിറ്റ്‌ ആയി. ഒപ്പം പ്രിത്വിക്ക് മികച്ച നടനുള്ള രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡും, ലാല്‍ജോസിന് മികച്ച സംവിധായകനും, ബെസ്റ്റ്‌ പോപ്പുലര്‍ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. ഈ വര്ഷം ഇറങ്ങിയ ഇമ്മാനുവേല്‍ (2013)ആകട്ടെ എല്ലാ തരാം പ്രേക്ഷകരുടെയും പ്രശംസ നേടി കൊണ്ട് അമ്പതു ദിവസങ്ങള്‍ കഴിഞ്ഞു മുന്നേറുകയാണ്. ഈ സമയം തന്നെ ലാല്‍ജോസ് തന്റെ അടുത്ത ചിത്രമായ "പുള്ളിപുലികളും ആട്ടിന്‍കുട്ടിയും "എന്ന തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു കഴിഞ്ഞു. കുഞ്ചാക്കോ ബോബനാണ് അതിലെ നായകന്‍. ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

തൃശൂര്‍ ജില്ലയിലെ വലപ്പാട് ആണ് ലാല്‍ ജോസ് ജനിച്ചത്‌. ഡിഗ്രി കഴിഞ്ഞ ഉടനെ ചെന്നൈലേക്ക് പോയ അദ്ദേഹം കമലിന്റെ കൂടെ പതിനാറു ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ ആയി ജോലി ചെയ്തു, 2011 സമയത്ത് സുര്യയില്‍ ഒരു ബിഗ്‌ ബ്രേക്ക്‌ എന്ന ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയും ലാല്‍ജോസ് വന്നിരുന്നു. കമലിന്റെ സഹസംവിധായകന്‍ ആയിരുന്ന കാലത്ത് അഴകിയ രാവണന്‍ എന ചിത്രത്തിലും, ഈ അടുത്ത ബെസ്റ്റ്‌ ആക്ടര്‍ എന്ന സിനിമയിലും ലാല്‍ജോസ് അഭിനയിച്ചിട്ടുണ്ട്. അഴകിയ രാവണനില്‍ ഇന്നസെന്റിന് " തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ വീടും ഞാന്‍ അരിച്ചു പെറുക്കി "എന്ന ആ ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ലാല്‍ജോസ് ആണ്. അദ്ധേഹത്തിന്റെ LJ Films ഇപ്പോള്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ്,ഡയമണ്ട് നെക്ലസ് ആണ് ആ ബാനറില്‍ വന്ന ആദ്യ ചിത്രം. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന "തിര "എന്ന ചിത്രവും നിര്‍മ്മിക്കുന്നു. കേരളത്തിലെ നവ പ്രതിഭകളെ ഒരു കുടകീഴില്‍ കൊണ്ട് വരുന്ന celebrate keralam എന്ന പ്രോഗ്രാമിന്റെ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ആണ് ഇപ്പോള്‍ ലാല്‍ജോസ്.

ഈ കഴിഞ്ഞ പതിനഞ്ചു വര്‍ഷവും മലയാളികള്‍ കൂടുതല്‍ പാടി നടന്നത് ലാല്‍ജോസിന്റെ ചിത്രത്തിലെ ഗാനങ്ങള്‍ ആയിരിക്കുമെന്ന് ഉറപ്പാണ്‌. കരുണാമയനെ കാവല്‍ വിളക്കേ, അമ്പാടി പയ്യുകള്‍ മേയും, ബംബട്ടു ഹുടുഗി, മറന്നിട്ടുമെന്തിനോ, കരിമിഴി കുരുവിയെ,എന്റെ എല്ലാമെല്ലാമല്ലേ ,ആരോരാള്‍ പുലര്‍മഴയില്‍, ആലിലക്കാവിലെ തെന്നലേ , തൊട്ടുരുമ്മി ഇരിക്കാന്‍, ആഴ കടലിന്റെ ,ചാന്തു കുടഞ്ഞൊരു , ഒഴുകുകയായ്‌ പുഴ പോലെ, എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ, കാത്തിരുന്ന പെണ്ണല്ലേ, താരക നിരകള്‍, താനെ പാടും, കണ്ണിന്‍ വാതില്‍ ചാരാതെ,അനുരാഗ വിലോചാനനായി, അക്കരെ നിന്നൊരു പൂംകാറ്റ്, നിലാ മലരേ, തൊട്ടു തൊട്ടു നോക്കാമോ, അഴലിന്റെ ആഴങ്ങളില്‍, മാനത്തുദിച്ചത്, അങ്ങനെ എത്രയെത്ര സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍. കൂടുതലും വിദ്യാ സാഗറിന്റെ സംഗീതത്തില്‍ ആയിരുന്നു. മനോഹരമായ ഈ ഗാനങ്ങള്‍ എല്ലാം അതിനേക്കാള്‍ മികച്ച രീതിയില്‍ ലാല്‍ജോസ് പ്രേക്ഷകരിലേക്ക് എത്തിച്ചു.

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യാ മാധവന്‍,പട്ടാളത്തിലൂടെ ടെസ്സ, രസികനിലൂടെ സംവൃത, മുല്ലയിലൂടെ മീര നന്ദന്‍,നീലതാമരയിലൂടെ അര്‍ച്ചന കവി, എല്‍സമ്മയിലൂടെ ആന്‍ അഗസ്റ്റിന്‍, ഡയമണ്ട് നെക്ലസിലൂടെ അനുശ്രീ, അങ്ങനെ ഒട്ടേറെ നായികമാരെ മലയാളത്തിനു സമ്മാനിച്ചത്‌ ലാല്‍ജോസ് ആണ്. നമ്മുടെ പല നടന്മാര്‍ക്കും വ്യത്യസ്ത വേഷങ്ങള്‍ നല്‍കാനും ലാല്‍ ജൊസിനു സാധിച്ചു, മറവത്തൂര്‍ കനവിലെ നെടുമുടി വേണുവിന്റെ വില്ലന്‍ വേഷം, ചന്ദ്രനുദിക്കുന്ന ദിക്കിലെ ലാല്‍, രണ്ടാം ഭാവത്തിലെ തിലകന്‍, മീശ മാധവനിലെയും ക്ലാസ്സ്‌മേറ്റ്സിലെയും ഇന്ദ്രജിത്ത്, ചാന്തുപോട്ടിലെ ദിലീപ്‌, അച്ഛനുറങ്ങാത്ത വീടിലെ സലിം കുമാര്‍, ക്ലാസ്സ്‌ മേറ്റ്സിലെ രാധിക, എല്‍സമ്മയിലെ കുഞ്ചാക്കോ ബോബന്‍, അങ്ങനെ ഒരു പാട് വേഷങ്ങള്‍. ഒപ്പം കോമഡി സ്ടാര്സ്സിലെ നെല്‍സണെ പോലുള്ള കലാകാരന്മാര്‍ക്ക് സ്പാനിഷ്‌ മസാലയിലൂടെ അവസരവും നല്‍കി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അരങ്ങേറ്റം കുറിച്ചതും ലാല്‍ജോസിന്റെ രസികനിലൂടെയാണ്. അദ്ധേഹത്തിന്റെ ഇമ്മാനുവേല്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കിയത്‌ അഫ്സല്‍ യൂസുഫ്‌ എന്ന അന്ധനായ ഒരു സംഗീത സംവിധായകനാണ്. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തില്‍ ഷിജു, ജോജു, ഇര്‍ഷാദ്‌ എന്നീ സഹ നടന്മാര്‍ക്ക് പ്രധാന വേഷം നല്‍കിയതും കൂട്ടുകാര്‍ ലാലു എന്ന് വിളിക്കുന്ന ലാല്‍ജോസിന്റെ മനസ്സിന്റെ നന്മയാണ് കാണിക്കുന്നത്. അദ്ധേഹത്തിന്റെ പുള്ളിപുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നു, നമുക്ക്‌ കാത്തിരിക്കാം ലാലുവിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനായി..

Monday, June 17, 2013

സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ പൃഥ്വിയുടെ തിരിച്ചു വരവ് !!




പൃഥ്വിരാജ്...മുംബൈ പോലീസിലെ ആന്റണി മോസ്സെസ്..ധീരമായ ഈ വേഷത്തിലൂടെ വിസ്മയിപ്പിക്കുകയാണ് ഈ നടന്‍ ഒരിക്കല്‍ കൂടി !!

അയാളും ഞാനും തമ്മിലിലെ ഡോക്ടര്‍ രവി തരകന്‍,സെല്ലുലോയിഡിലെ ജെ.സി.ഡാനിയല്‍ എന്നീ മികച്ച വേഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മിന്നുന്ന പ്രകടനം പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തന്ന സിനിമ.മറ്റേതൊരു യുവതാരവും ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കുന്ന ഒരു ഗായ്‌ പോലീസ് ഓഫീസരുടെ കഥാപാത്രം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല, ആ വേഷം യാതൊരു മടിയും കൂടാതെ ഏറ്റെടുക്കാന്‍ തയ്യാറായത്‌ പൃഥ്വിരാജ് എന്ന നടന്റെ അര്‍പ്പണ ബോധത്തെയാണ് കാണിക്കുന്നത്. താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ രംഗത്തില്‍ പ്രേക്ഷകന്റെ കണ്ണ് നിറക്കാന്‍ രാജുവിന് കഴിഞ്ഞു. ഇത് വരെ പൃഥ്വിരാജ് എന്ന നടനെ അംഗീകരിക്കാന്‍ മടി കാണിച്ച പലരും ഈ അടുത്ത് വന്ന ചിത്രങ്ങള്‍ കണ്ടു ഒളിഞ്ഞും തെളിഞ്ഞും ആ അഭിനയ പാടവത്തെ അഭിനന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ ഇതായിരുന്നില്ല കഥ, പൃഥ്വിരാജ് എന്ന നടനെ വെറും ഒരു കോമാളി ആക്കി കൊണ്ട് പലതും ഇവിടെ അരങ്ങേറി. സോഷ്യല്‍ മീഡിയ വഴി ഇത്ര അധികം ആക്രമിക്കപ്പെട്ട മറ്റൊരു താരവും മലയാളത്തില്‍ എന്നല്ല, ഒരു പക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ടാകില്ല. ഫേസ് ബുക്ക്‌ വഴി പ്രിത്വിയെ കളിയാക്കി കൊണ്ട് ഒരു പാട് ഫോട്ടോസും, യു ട്യൂബ് വഴി ഒരു പാട് വീഡിയോ ക്ലിപ്പിങ്ങ്സും ഇവിടെ ഇറങ്ങി. അതെല്ലാം കാട്ടുതീ പോലെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു. ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ പ്രിത്വിയുടെ ഭാര്യ പറഞ്ഞ നിര്‍ദോഷമായ ഒരു കമന്റ്‌, അതിന്റെ അര്‍ഥം മനസ്സിലാക്കാതെ " സൗത്ത്‌ ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ഏക നടന്‍" എന്നാക്കി മാറ്റി കുറച്ചൊന്നുമല്ല മലയാളി ആഘോഷിച്ചത്.ഇതിലൊന്നും തളരാതെ മുന്‍പോട്ടു പോയാണ് പ്രിത്വി ഇന്ന് ബോളിവുഡ് വരെ എത്തിയത്, ശരിക്കും പറഞ്ഞാല്‍ അതേ സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ ഒരു തിരിച്ചു വരവ് തന്നെയാണ് ഇപ്പോള്‍ പ്രിത്വി നടത്തിയത്.

പ്രേക്ഷകരെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയല്ല, ഒരു നടന്‍ എന്ന നിലയില്‍ തന്റെ തുടക്ക കാലത്ത് കുറച്ചു ചവറു സിനിമകളില്‍ പ്രിതിയും അഭിനയിച്ചിട്ടുണ്ട്, കെട്ടുറപ്പുള്ള ഒരു കഥയോ, നല്ലൊരു തിരക്കഥയോ ഇല്ലാത്ത അത്തരം ചിത്രങ്ങളുടെ പരാജയം,പക്ഷെ ചാനലുകളില്‍ പ്രിത്വി അത്തരം ചിത്രങ്ങളെ പോലും വാനോളം പുകഴ്ത്തി പ്രോമോട്ട് ചെയ്യാന്‍ ശ്രമിച്ചു, അതൊക്കെ പ്രിത്വിയുടെ ഇമേജിനെ തന്നെ ബാധിച്ചു. ഒപ്പം അഭിമുഖങ്ങളില്‍ പ്രിത്വി പൊതുവേ കാണിക്കാറുള്ള ഒരു തന്റേടം, വെട്ടി തുറന്നുള്ള സംസാരം, അതൊക്കെ മറ്റു നടന്മാരുടെ ആരാധകരുടെ വെറുപ്പും കൂടെ നേടാനെ ഉപകരിച്ചുള്ളൂ. പ്രിത്വി തന്റെ സ്വത സിദ്ധമായ ഒരു ശൈലിയില്‍ പ്രതികരിച്ചതാകാം,പക്ഷെ അതൊന്നും അത്ര ലാഘവത്തോടെ എടുക്കാനുള്ള ഒരു മനസ്സ് സാധാരണ പ്രേക്ഷകര്‍ക്ക്‌ ഇല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഒരു നടന്‍ ഇങ്ങനെയൊക്കെയോ പറയാവൂ എന്ന് മലയാളി ഒരു അളവ് കോല്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എന്തായാലും ഈ അടുത്തായി വിവാദ പരമായ ഒരു സംസാരവും പ്രിത്വിയുടെതായി കേള്‍ക്കാറില്ല. രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡിനെ കുറിച്ച് ചോദിച്ചപ്പോഴും അതെല്ലാം സംവിധായകന്റെ മിടുക്കാണ്, താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രിത്വി മറുപടി പറഞ്ഞത്.ഒരു പക്ഷെ സ്വയം തിരിച്ചറിഞ്ഞു പ്രിത്വി തന്നെ അങ്ങനെ ഒരു തീരുമാനം എടുത്തതാകാം, അല്ലെങ്കില്‍ എല്ലാവര്ക്കും തന്റെ പ്രകടനം കൊണ്ട് മറുപടി കൊടുക്കാം എന്ന് തീരുമാനിച്ചതാകാം. എന്തായാലും ഇപ്പോള്‍ പ്രിത്വിയുടെ വിജയ കാലമാണ്, നല്ലതല്ലാതെ ഒന്നും തന്നെ പ്രിത്വിയെ കുറിച്ച് കേള്‍ക്കാറില്ല, ആര്‍ക്കും നല്ലതല്ലാതെ ഒന്നും പറയാനുമില്ല.

സിനിമയില്‍ വന്നു നാലു വര്‍ഷത്തിനകം മികച്ച നടനുള്ള സംസഥാന അവാര്‍ഡ്‌ (വാസ്തവം) വാങ്ങിയ നടന്‍ ആണ് പ്രിത്വി, തന്റെ ആദ്യ കാല ചിത്രങ്ങളായ നന്ദനം, സ്റ്റോപ്പ്‌ വയലന്‍സ് രണ്ടു വ്യത്യസ്തത ഉള്ള കഥാപാത്രങ്ങള്‍ ചെയ്തു പ്രിത്വി തന്റെ അഭിനയ മികവ് വ്യക്തമാക്കിയിരുന്നു, വളരെ പെട്ടെന്ന് തന്നെ തമിഴ്‌ സിനിമയിലും തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ പ്രിത്വിക്ക് കഴിഞ്ഞു, തെലുഗില്‍ ഒരു ചിത്രം ചെയ്തു (പോലീസ് പോലീസ് ), ഇപ്പോള്‍ ഹിന്ദിയിലും രണ്ടു ചിത്രങ്ങള്‍ ചെയ്തു, ( Aiyya, Aurangzeb). ഒരിക്കല്‍ ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ എന്താണ് സ്വപ്നം എന്നു ചോദിച്ചപ്പോള്‍ പ്രിത്വി പറഞ്ഞു " എനിക്ക് മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ ആകണം" അതായതു അമിതാബ് ബച്ചന്‍ ഹിന്ദി സിനിമയെ പ്രതിനിധീകരിക്കുന്ന പോലെ, പൃഥ്വിരാജ് മലയാള സിനിമയെ പ്രതിനിധീകരിക്കണം, തന്റെ സിനിമകള്‍ക്ക് ഹിന്ദിയിലും മാര്‍ക്കറ്റ്‌ ഉണ്ടാകണം എന്ന് . പ്രിത്വി പറഞ്ഞത്‌ അയാളുടെ സ്വപ്നം ആണ്. നടക്കും അല്ലെങ്കില്‍ നടത്തും എന്ന് അയാള്‍ വിശ്വസിക്കുന്ന സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. കുറച്ചു കൂടെ കച്ചവട ഫോര്‍മുലകള്‍ ഉള്ള ഒരു സിനിമയിലൂടെ ബോളിവുഡില്‍ പ്രിത്വി ഒരു പടി കൂടെ കയറും എന്ന് കരുതാം.


തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് പ്രിത്വി ഇപ്പോള്‍ പോകുന്നത്, ഇന്ത്യന്‍ റുപീ, കഴിഞ്ഞ വര്ഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ മികച്ച വേഷം, ഈ വര്ഷം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്‌ , തൊട്ടു പിന്നാലെ വന്ന മുംബൈ പോലീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു, മൂന്നും ഹിറ്റ്‌ ആകുകയും ചെയ്തു, ഇപ്പൊ ഹിന്ദിയില്‍ ഒരു ചിത്രം,Aurangzeb. പ്രിത്വിയുടെ നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ്‌ സിനിമയും സജീവമാണ്, ഉറുമി പോലൊരു വലിയ ചിത്രത്തോട് കൂടിയാണ് പ്രിത്വി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നെ ഇന്ത്യന്‍ റുപീ പോലൊരു നല്ല സിനിമ. ഇനിയും പ്രിത്വിയെ കുറ്റപ്പെടുത്തുന്നവര്‍ക്ക് അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കാം,പക്ഷെ പ്രിത്വിയുടെ ഈ മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഇനി മലയാളത്തില്‍ മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ്, തുടങ്ങിയ നല്ല കുറെ പ്രോജെക്ട്സ് പ്രിത്വിയുടെതായി വരാനുണ്ട്, ഒപ്പം ഹിന്ദിയില്‍ ഷാരൂഖ്‌ -അഭിഷേക് ബച്ചന്‍ ടീമിന്റെ കൂടെ ഫറാഖാന്റെ ന്യൂ ഇയര്‍...യെസ്‌ , പ്രിത്വി തുടങ്ങിയിട്ടേയുള്ളു .അതാണ് വാസ്തവം !!

Tuesday, June 4, 2013

മുരളി ഗോപി - Marching Left Right Left !!




ഭരത് ഗോപിയുടെ മകന്‍, അതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തല്‍ വേണ്ട മുരളി ഗോപിക്ക്. പരിചയ സമ്പന്നനായ ലാല്‍ജോസിന്റെ ദിലീപ്‌ ചിത്രത്തിലൂടെ തുടക്കം, അതും ഒരേ സമയം മൂന്നു കാര്യങ്ങള്‍ ചെയ്തു കൊണ്ട്..അഭിനയം,ആലാപനം,തിരക്കഥ. 2004 അവസാനം ഇറങ്ങിയ രസികന്‍ എന്ന ആ ചിത്രം പക്ഷെ പരാജയപ്പെട്ടു.എങ്കിലും വില്ലന്‍ വേഷം ചെയ്ത ആ നടനെ എല്ലാവരും ശ്രദ്ധിച്ചു, സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം ആളുകള്‍ക്കും അന്ന് അറിയില്ലായിരുന്നു അത് ഭരത് ഗോപിയുടെ മകന്‍ ആണെന്നുള്ള കാര്യം. ഒരു ഡയലോഗ് പോലുമില്ലാതെ തന്നെ കാള ഭാസ്കരന്‍ എന്ന ആ വില്ലന്‍ വേഷം മികച്ചതാക്കാന്‍ മുരളീകൃഷ്ണന് കഴിഞ്ഞു. ചിത്രത്തിലെ "ചാഞ്ഞു നില്ക്കണ " എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും മുരളിയാണ്. ഒരു പക്ഷെ നായകന് വേണ്ടി വില്ലന്‍ പാടിയ ഏക മലയാള ഗാനവും അതായിരിക്കാം.നല്ലൊരു തുടക്കം കിട്ടിയെങ്കിലും ചിത്രത്തിന്റെ പരാജയം കാരണം വേറെ മികച്ച അവസരങ്ങള്‍ ഒന്നും അയാളെ തേടി ഉടനെ വന്നില്ല. അതിനു ശേഷം മുരളി കുറച്ചു കാലം ദുബായില്‍ ജോലി ചെയ്തു.



അവിടെ നിന്ന് അഞ്ചു വര്ഷം കഴിഞ്ഞാണ് ബ്ലെസ്സിയുടെ ഭ്രമരത്തിലൂടെ (2009) മോഹന്‍ലാലിന്‍റെ കൂടെ മുരളി ഗോപി എന്ന പേരിലായിരുന്നു രണ്ടാം വരവ്. ചെറിയ വേഷം ആയിരുന്നു എങ്കിലും ശ്രദ്ധിക്കപെടുന്ന ഒരു വേഷമായിരുന്നു അതിലെ ഡോക്ടര്‍ അലക്സ്‌. ചിത്രം കണ്ട പലര്‍ക്കും അത് രസികനിലെ വില്ലന്‍ ആയിരുന്നു എന്ന് മനസ്സിലായതെ ഇല്ല. ആ ചിത്രത്തിലെ മികച്ച അഭിനയത്തിന് ആ വര്‍ഷത്തെ സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ്‌ ലഭിച്ചു. പിന്നീട് കമലിന്റെ ഗദാമ്മയില്‍ (2011) ചെറിയൊരു വേഷം. അതിനു ശേഷം 2012 തുടക്കത്തില്‍ "ഈ അടുത്ത കാലത്ത്‌" എന്ന ചിത്രം വരുന്നത്. ന്യൂ ജനറേഷന്‍ സിനിമ അല്ലെങ്കില്‍ മുരളി ഗോപിയുടെ ഭാഷയില്‍ ഹാബിറ്റ്‌ ബ്രേക്കെര്സ് " ആയ സിനിമകളുടെ ഭാഗം ആയി അരുണ്‍ കുമാര്‍ അരവിന്ദ്‌ എന്ന മികച്ചൊരു സംവിധായകന്റെ കൂടെ ചേര്‍ന്ന് ഒരുക്കിയ "ഈ അടുത്ത കാലത്ത് "പതിവ് സിനിമകളില്‍ നിന്നും ആശയപരമായും അവതരണ ശൈലിയിലും വേറിട്ട്‌ നിന്നു, ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടി. ഒപ്പം ആ ചിത്രത്തില്‍ ഡോക്ടര്‍ അജയ്‌ കുര്യന്‍ എന്ന മികച്ചൊരു കഥാപാത്രവും ചെയ്തു. അതിലെ അഭിനയത്തിനും തിരകഥക്കുമായി ചെറുതും വലുതുമായി ഒട്ടേറെ അംഗീകാരങ്ങളും മുരളിയെ തേടിയെത്തി.

എന്നാല്‍ മുരളി ഗോപി അരങ്ങു തകര്‍ത്തത് മമ്മൂട്ടി നായകനായ "താപ്പാന" എന്ന ചിത്രത്തിലെ കന്നുകുട്ടന്‍ എന്ന കരുത്താര്‍ന്ന വില്ലന്‍ വേഷത്തിലാണ്. തന്റെ അച്ഛന്റെ കൂടെ അഭിനയിച്ച സീനിയര്‍ നടനായ മമ്മൂട്ടിയുടെ കൂടെ ഒരു പതര്‍ച്ചയും കൂടാതെ മുരളി ഗോപി അഭിനയിച്ചു.ഈ വര്ഷം ഓഗസ്റ്റ്‌ ക്ലബ്‌, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളും പൂര്‍ത്തിയാക്കി. അതില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിയതും മുരളി ഗോപി തന്നെയാണ്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ കൂടെ വീണ്ടും ചേര്‍ന്നാണ് തന്റെ പുതിയ ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രവും മുരളി ഗോപി ഒരുക്കുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് അതിന്റെ കഥ പറഞ്ഞു പോകുന്നത്. ഒപ്പം രാജേഷ്‌ പിള്ളയുമായി ചേര്‍ന്ന് മോഹന്‍ലാലിനെ നായകന്‍ ആക്കി അണിയിച്ചൊരുക്കുന്ന ലുസിഫെര്‍ എന്ന ചിത്രതിനു വേണ്ടിയും മുരളിഗോപി തൂലിക ചലിപ്പിക്കുന്നുണ്ട്. മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ചേര്‍ന്നുള്ള നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രമായ "വെടി വഴിപാട്‌ " എന്ന ഒരു ചിത്രവും പണിപ്പുരയില്‍ ഉണ്ട്.

മുരളി ഗോപി അറിയപ്പെടുന്ന ഒരു ചെറുകഥ എഴുത്തുകാരന്‍ കൂടിയാണ്.പത്തൊമ്പതാമത്തെ വയസ്സില്‍ "ആയുര്‍രേഘ" എന്ന ആദ്യത്തെ ചെറുകഥ കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ധേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു ചെറുകഥകള്‍ "രസികന്‍ സോധനെ" എന്ന പേരില്‍ റെയിന്‍ബോ ബുക്സ്‌ പുറത്തിറക്കിയിരുന്നു. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ Msn india entertainment ചീഫ്‌ എഡിറ്റര്‍ ആയി വര്‍ക്ക്‌ ചെയ്യുന്നു. തിരുവനന്തപുരത്തെ പേയാട് ആണ് മുരളി ഗോപിയുടെ താമസം. വരും വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ മികച്ച ചിത്രങ്ങളുടെ ഒരു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരുക്കി മുന്നേറാന്‍ മുരളി ഗോപിക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം !!