Showing posts with label christhmas. Show all posts
Showing posts with label christhmas. Show all posts

Sunday, March 6, 2016

കലാഭവന്‍ മണി - ഒരു ഓര്‍മ്മകുറിപ്പ്..



1996-ല്‍ ഞാന്‍ കേരള വര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് അവിടെ കോളേജ് ഡേ ഉത്ഘാടനം ചെയ്യാന്‍ കലാഭവന്‍ മണി വന്നിരുന്നു. അന്ന് പക്ഷെ എനിക്ക് അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് I.M. വിജയന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ സിനിമാക്കാരുടെ ഒരു ഫുട്ബോള്‍ മത്സരം നടന്നപ്പോളാണ്‌ മണിയെ ആദ്യമായി കാണുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ. പിന്നെ വല്ല്യേട്ടന്‍ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടില്‍ നടന്നപ്പോള്‍ മണിയെ വീണ്ടും കണ്ടു. മണിയും സിദ്ധിക്കും മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീന്‍സ് എല്ലാം എടുക്കുന്നത് കണ്ടു. അന്നും പരിചയപ്പെടാന്‍ സാധിച്ചില്ല. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലത്താണ് മണിയുടെ ബെന്‍ ജോണ്‍സന്‍ ഇറങ്ങിയത്. സ്വാഭാവികമായും മണിക്ക് ഫാന്‍സ്‌ ഉണ്ടായി. അങ്ങനെ കുറെ പേര് അന്ന് ഫ്ലക്സ് അടിക്കാന്‍ അവിടെ വരുമായിരുന്നു. അവരില് ഒരാളായിരുന്നു ശശി ചേട്ടന്‍. ശശി മണിയുടെ വലിയൊരു ആരാധകനും, ഒപ്പം ഒരു നടന്‍ പാട്ടുകാരനും ആയിരുന്നു. അന്ന് പുള്ളി എന്നോട് മണിയുടെ വിശേഷങ്ങളൊക്കെ പറയും. ഒരിക്കല്‍ മണിയുടെ നാട്ടിലെ ഒരു ക്രിസ്ത്മസ് പരിപാടിക്ക് ശശി ചേട്ടന്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചു. പുള്ളി ഒകെ പറഞ്ഞു. അങ്ങനെ ആ ക്രിസ്ത്മസ് ദിവസം ശശിയുടെ കൂടെ ഞാന്‍ മണിയുടെ ചേന്നത്ത് നാട്ടില്‍ എത്തി.

അന്ന് ആ നാട്ടില്‍ മണിയുടെ വക ഒരു വമ്പിച്ച ക്രിസ്ത്മസ് കാഴ്ച്ച ഉണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പൂരവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണിയും സുഹൃത്തുക്കളും കൂടെ അവിടെയുള്ള ഒരു പറമ്പില്‍ സംസാരിച്ചു നില്‍ക്കുന്നുണ്ട്.ചാലക്കുടി പുഴയോട് ചേര്‍ന്നാണ് ആ പറമ്പ്, അതില്‍ പുഴയോട് ചേര്‍ന്ന് കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ ഹട്ട്. ഞാന്‍ അതില്‍ കയറി നോക്കി, അവിടെ തബലയും ഹാര്‍മോണിയവും ഒക്കെയുണ്ട്. അവിടെയാണ് ചില വൈകുന്നേരങ്ങളില്‍ മണി സുഹൃത്തുക്കളുടെ കൂടെ കൂടാറുള്ളത്. ശരിക്കും നമ്മള്‍ ഉണ്ടാകാന്‍ കൊതിച്ചു പോകുന്ന ഒരു സ്ഥലം. ശശി ചേട്ടന്‍ എന്നെ മണിക്ക് പരിചയപ്പെടുത്തി. മണി എനിക്ക് കൈ തന്നപ്പോള്‍ എന്‍റെ കൈ ചെറുതായി ഒന്ന് വേദനിച്ചു. ഉരുക്ക് മുഷ്ട്ടി എന്നൊക്കെ പറയില്ലേ? അത് പോലൊരു ഷേക്ക്‌ ഹാന്‍ഡ്‌ ആയിരുന്നു അത്. ജനുവരി ഒന്നാം തിയ്യതി മണിയുടെ ബര്‍ത്ത്ഡേ ആയത് കൊണ്ട് ഞാന്‍ ആള്‍ക്കൊരു ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. ആളത് സന്തോഷത്തോടെ വാങ്ങിച്ചു. വല്ല്യേട്ടന്റെ ഷൂട്ടിങ്ങിന് ഞങ്ങടെ നാട്ടില്‍ വന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളി അതൊക്കെ ഓര്‍ത്തു പറഞ്ഞു. ആളുടെ കൂടെ അന്ന് എടുത്ത ഫോട്ടോയാണ് ഇത്. എന്നോട് പറഞ്ഞു അപ്പുറത്ത്ചോറും പോത്ത് വരട്ടിയതുമുണ്ട്, കഴിച്ചിട്ട് പോയാല്‍ മതി എന്ന്. ഞാന്‍ നോക്കുമ്പോള്‍ മൂന്നു നാലു ചെമ്പ് നിറയെ ചോറും കറിയും. അന്ന് അവിടെ വരുന്ന എല്ലാവര്ക്കും മണിയുടെ വക ആയിരുന്നു ഫുഡ്‌. അത് കൂടാതെ എവിടെ നിന്നൊക്കെയോ ആരൊക്കെയോ സഹായത്തിന് വേണ്ടി മണിയുടെ വീട്ടില്‍ വരുന്നുണ്ട്. അവര്‍ക്കൊക്കെ കാശ് കൊടുക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. അത് ചുമ്മാ കൊടുക്കുകയല്ല, കൃത്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സത്യം ആണെന്ന് മനസ്സിലായാല്‍ മാത്രം. അന്ന് അവിടെ അസുഖം ആയി വന്ന ഒരാളോട് ഏത് ഹോസ്പിറ്റലില്‍ ആണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഹോസ്പിറ്റല്‍ പറഞ്ഞു, അപ്പോള്‍ അവിടെ ഏത് ഡോക്ടര്‍ ആണെന്ന് വരെ ചോദിക്കുന്നത് കേട്ടിരുന്നു. അവിടെ അടുത്തുള്ള വിധവയായ ഒരു ചേച്ചിക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തതും മണി ആണ്.

പൂരം തുടങ്ങിയപ്പോള്‍ മണി ഒരു കാവി മുണ്ടും ജുബ്ബയും ഉടുത്ത് വന്നു. ആ പൂരത്തിന്റെ മുന്‍പില്‍ നെഞ്ച് വിരിച്ചു നടന്ന മണിയുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തിരുന്നു. കുറച്ചു ദൂരം ഞാനും പുള്ളിയുടെ കൂടെ നടന്നു. അപ്പോളൊക്കെ പുള്ളി ആ നാട്ടിലെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിന്നു. ഇടക്ക് വരുന്നവരുടെ കൂടെയൊക്കെ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അത്രയും സിമ്പിള്‍ ആയ ഒരു മനുഷ്യന്‍. ഒരു ദിവസമേ ഉണ്ടായുള്ളൂ എങ്കിലും പുള്ളിയെ പിന്നെ ഇത് വരെ മറക്കാന്‍ പറ്റിയിട്ടില്ല. കുറച്ചു വര്‍ഷം കഴിഞ്ഞു ആളിവിടെ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ഞാന്‍ പോയി കണ്ടു സംസരിച്ചു. അന്ന് ചാലക്കുടി വന്നതും ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തതും ഒക്കെ പറഞ്ഞപ്പോള്‍ ആള്‍ക്ക് എന്നെ മനസ്സിലായി . അന്ന് എന്‍റെ തോളില്‍ കയ്യൊക്കെ ഇട്ടാണ് ഫോട്ടോ എടുത്തത്. എന്നും നമ്പര്‍ കയ്യിലുണ്ടായിരുന്നു എങ്കിലും ഞാന്‍ ആളെ അങ്ങനെ വിളിക്കാറില്ല.

ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് കോളേജ് സമയം തൊട്ട് മണിയുടെ കേസ്സറ്റ് വാങ്ങിച്ചു പാട്ടുകള്‍ കേട്ടിട്ടുണ്ട്, കോമഡി വേഷങ്ങള്‍ കണ്ടു കുറെ ചിരിച്ചിട്ടുണ്ട്, വാസന്തിയും കരുമാടിക്കുട്ടനും കണ്ടു വിഷമിച്ചിട്ടുണ്ട്, ജെമിനിയിലെയും രാക്ഷസ രാജാവിലെയും വില്ലന്‍ വേഷങ്ങള്‍ കണ്ടു മനസ്സ് കൊണ്ട് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഓഫീസില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കു മണിയുടെ പഴയ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മണി മരിച്ചു എന്ന് ആദ്യം കേട്ടപ്പോള്‍ സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ന്യൂസ്‌ കണ്‍ഫേം ആയി. രാത്രി വാര്‍ത്തകള്‍ കണ്ടപ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നി. അറിയാതെ കണ്ണ് നിറഞ്ഞു പോയി. വേണ്ടപ്പെട്ട ഒരാള്‍ മരിച്ച പോലെ ഒരു നൊമ്പരം. ഈ അടുത്ത കാലത്ത് അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഇനിയും ഒരു പാട് വേഷങ്ങള്‍ ആള്‍ക്ക് ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു. മണി ചേട്ടന് എന്‍റെ ഹൃദയാഞ്ജലി.

Tuesday, January 22, 2013

അന്നൊരു ക്രിസ്ത്മസ്‌ രാവില്‍ ...!!





പണ്ട് 2005 സമയത്ത് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. ഒരിക്കല്‍ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍ കയറി വന്നു..നല്ല വെളുക്കനെയുള്ള ചിരി.. എന്‍റെ അടുത്ത് വന്നു ചോദിച്ചു “ ഹുസൈന്‍ക്ക ഉണ്ടോ? ( ഹുസൈന്‍ക്ക എന്റെ ബോസ്സ് ആണ്)

ഞാന്‍ പറഞ്ഞു : ഇല്ലല്ലോ, പുറത്ത്‌ പോയി, എന്താ കാര്യം?

അയാള്‍ : എന്‍റെ പേര് ടോണി, ടൌണില്‍ തന്നെയാണ് വീട്, ഹുസൈന്‍ക്കാനെ ഒന്ന് കാണാന്‍ വന്നതാ.

ഞാന്‍ : എന്തായാലും വൈകുന്നേരം വരും, ഒന്ന് വിളിച്ചിട്ട് വന്നോളു, എന്തെങ്കിലും പറയണോ?

ടോണി : വേണ്ട, ഞാന്‍ വന്നു കണ്ടോളാം

അയാള്‍ തിരിച്ചു നടക്കാനൊരുങ്ങി ,പിന്നെ തിരിച്ചു വന്നു എന്നോട് ചോദിച്ചു : നിങ്ങളാണോ ഇവിടെ ഉണ്ടാകുക?

ഞാന്‍ പറഞ്ഞു : അതെ എന്താ?

ടോണി : അത്..ഞാന്‍ വന്നത് എന്റെ ഒരു വിസയുടെ കാര്യത്തിനാണ്, എനിക്ക് വിദേശത്ത് ഒരു കോഴ്സ് പഠിക്കാന്‍ പോകണം, പക്ഷെ അവര്‍ക്ക് നാട്ടില്‍ എവിടെയെങ്കിലും ജോലി ചെയ്തതിന്റെ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം, അതിനാണ് ഞാന്‍ ഹുസൈന്‍ക്കയെ കാണാന്‍ വന്നത്.

ഞാന്‍ : ഓക്കെ, പക്ഷെ ടോണി ഇവിടെ ജോലി ചെയ്തിട്ടുണ്ടോ?

ടോണി : ഇല്ല

ഞാന്‍ : പിന്നെ?

ടോണി : എന്‍റെ ഒരു ഫ്രണ്ട് കുറച്ചു കാലം ഇവിടെ ഉണ്ടായിരുന്നു. അവനാണ് എന്നോട് പറഞ്ഞത്‌ ഹുസൈന്‍ക്കയെ വന്നു കാണാന്‍.

ഞാന്‍ : എന്തിന്?

ടോണി: ഹുസൈന്‍ക്കാട് പറഞ്ഞാല്‍ പുള്ളി ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തരും എന്ന് അവന്‍ പറഞ്ഞു.

ഞാന്‍ : ഓക്കെ, എങ്കില്‍ വൈകുന്നേരം വരൂ, നമുക്ക്‌ ആളോട് സംസാരിക്കാം

അങ്ങനെ ടോണി എന്‍റെ പേരും മൊബൈല്‍ നമ്പറും വാങ്ങി പോയി. വൈകുന്നേരം എന്നെ വിളിച്ചിട്ട് വന്നു. അപ്പൊള്‍ ഹുസൈന്‍ക്ക ഉണ്ടായിരുന്നു. ടോണി ആളോട് കാര്യം പറഞ്ഞു. ഹുസൈന്‍ക്ക ഒരു നല്ല മനുഷ്യന്‍ ആണ്. കാര്യം മനസ്സിലായപ്പോള്‍ എന്നോടു ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് റെഡി ആക്കാന്‍ പറഞ്ഞു, അങ്ങനെ ഞാന്‍ അത് ചെയ്തു കൊടുത്തു. ടോണി എന്നോട് നന്ദിയും പറഞ്ഞു സന്തോഷത്തോടെ മടങ്ങി പോയി.

ടോണി ഇനി വരില്ല എന്നാണ് ഞാന്‍ കരുതിയത്‌, പക്ഷെ അവന്‍ കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും എന്നെ കാണാന്‍ വന്നു. ഒരു ചെറുചിരിയോടെ എന്‍റെ അടുത്തേക്ക് വന്നു.

ടോണി : ഭായ് , ഞാന്‍ ഒന്ന് കൂടി ബുദ്ധിമുട്ടിക്കാനാ വന്നത്

ഞാന്‍ : എന്താ പറഞ്ഞോളു

ടോണി: ഞാന്‍ ആ സര്‍ട്ടിഫിക്കറ്റ് വെച്ച് ചെന്നൈയില്‍ അവരുടെ ഓഫീസില്‍ വിസക്ക് കൊടുത്തിട്ടുണ്ട്. പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട്.

ഞാന്‍ : എന്ത് പ്രശ്നം?

ടോണി : അവര്‍ അവിടെ നിന്ന് ഇങ്ങോട്ട് വിളിക്കും

ഞാന്‍ : ഇങ്ങോട്ടോ? എന്തിന്?

ടോണി : അല്ല, ജസ്റ്റ്‌ ഒരു വെരിഫിക്കേഷന്‍

ഞാന്‍ : ഓക്കെ, വിളിച്ചോട്ടെ

ടോണി : നിങ്ങള്‍ അല്ലെ ഫോണ്‍ എടുക്കുക?

ഞാന്‍ : അതെ,

ടോണി : അല്ല, ഭായുടെ ഇംഗ്ലീഷ് ഒക്കെ എങ്ങനെ?

ഞാന്‍ : ആ ഒരു വിധം ഒപ്പിക്കും

ടോണി : അയ്യോ, പ്രശ്നമാകോ?

ഞാന്‍ : എന്ത് പ്രശ്നം?

ടോണി : അല്ല, അവര്‍ക്ക്‌ ഡൌട്ട് തോന്നിയാല്‍ തീര്‍ന്നു.

ഞാന്‍ : നിങ്ങള്‍ പേടിക്കണ്ട, ഞാന്‍ മാനേജ് ചെയ്തോളാം

ടോണി എന്നെ വിശ്വാസമില്ലാത്ത പോലെ നോക്കി. പിന്നെ എന്നോട് പറഞ്ഞു "ഒരു രണ്ടു മൂന്നു ദിവസം ഞാന്‍ ഇവിടെ ഇരുന്നോളാം, അവര്‍ എപ്പോളാണ് വിളിക്കുക എന്നറിയില്ല, കുഴപ്പം ഉണ്ടോ?

ഞാന്‍ : എന്ത് കുഴപ്പം? ടോണി ഇരിക്ക്..

അങ്ങനെ പിറ്റേ ദിവസം മുതല്‍ ടോണി കാലത്ത്‌ വരും. അവിടെ ഇരുന്നു ടിവി കാണും,പേപ്പര്‍ വായിക്കും. എന്നോട് നന്നായി സംസാരിക്കും, വീട്ടിലെ വിശേഷങ്ങള്‍ പറയും. എനിക്ക് പുള്ളിയെ ഇഷ്ട്ടമായി വന്നു. ഓരോ ഫോണ്‍ വരുമ്പോളും പുള്ളി ആകാംഷയോടെ എന്നെ നോക്കും. പക്ഷെ ആളുടെ ഈ ഫോണ്‍ മാത്രം വന്നില്ല. മൂന്നാമത്തെ ദിവസം ഉച്ചക്ക് ടോണി ഫുഡ്‌ കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.

ടോണി ഇറങ്ങി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഫോണ്‍ വന്നു. ടോണി പറഞ്ഞ ആ ചെന്നൈ ഫോണ്‍. അവര്‍ ടോണിയെ കുറിച്ച് ചോദിച്ച കാര്യങ്ങള്‍ക്കു എല്ലാം ഞാന്‍ കൃത്യമായി മറുപടി പറഞ്ഞു. അവര്‍ ഓക്കേ പറഞ്ഞു. എല്ലാം നന്നായി കഴിഞ്ഞു എന്ന സമാധാനത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ടോണി കയറി വന്നു.

ഞാന്‍ : ആ..നല്ല ആളാണ്, അവര്‍ ദേ ഇപ്പൊ വിളിച്ചു വെച്ചേ ഉള്ളു

ടോണി ഒന്നും മിണ്ടാതെ എന്നെ നോക്കി

ഞാന്‍ : കുഴപ്പമൊന്നുമില്ല, ഞാന്‍ നന്നായി പറഞ്ഞിട്ടുണ്ട്

അപ്പോളും ടോണി മിണ്ടുന്നില്ല

ഞാന്‍ : എന്താടോ ഒരു സന്തോഷം ഇല്ലാത്തത്?

ടോണി : ഭായ് എന്നോട് ക്ഷമിക്കണം, ആ ഫോണ്‍ ഞാന്‍ വിളിച്ചതാണ്

ഞാന്‍ (ഞെട്ടലോടെ): എന്ത്?

ടോണി : അല്ല, എന്റെ ഒരു സമാധാനത്തിന് വിളിച്ചതാണ്, ഭായിടെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്നറിയാന്‍.

ഞാന്‍ : ഓഹോ

ടോണി : പിന്നെ ഭായ്ക്ക് ഒരു എക്സ്പീരിയന്‍സ് ആകുമല്ലോ എന്ന് വിചാരിച്ചു.

ഞാന്‍ : ആഹ, അത് നന്നായി

ടോണി ചിരിച്ചു കൊണ്ട് : ഭായുടെ ഇംഗ്ലീഷ് കുഴപ്പമില്ല, ഇങ്ങനെ തന്നെ പറഞ്ഞാല്‍ മതി

ഞാന്‍ ഒന്ന് ഇരുത്തി മൂളി. ഉള്ളില്‍ ദേഷ്യം വന്നെങ്കിലും അവനുമായുള്ള ചെറിയൊരു സൌഹൃദം കാരണം ഞാന്‍ ഒന്നും പറഞ്ഞില്ല. അന്ന് വൈകുന്നേരം ടോണി പറഞ്ഞ ആ ഒറിജിനല്‍ ഫോണ്‍ വന്നു. ഏതാണ്ട് ടോണി മുന്‍പേ ചോദിച്ച അതെ കാര്യങ്ങള്‍ തന്നെയാണ് അവര്‍ ചോദിച്ചത്. ഞാന്‍ ഉത്തരങ്ങളും കൊടുത്തു. എല്ലാം നന്നായി കഴിഞ്ഞു എന്ന് ഞാന്‍ കരുതി. പക്ഷെ എന്‍റെയും ടോണിയുടെയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവര്‍ ഓഫീസിലെ വേറെ ആരോടെങ്കിലും സംസാരിക്കണം എന്ന് പറഞ്ഞു. ഞാന്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന തോമസിനെ വിളിച്ചു. ടോണിയുടെ ഈ ആവശ്യം അവനറിയാം, പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് പറയേണ്ട ഉത്തരങ്ങള്‍ അവന് അറിയില്ല. ടോണി എത്ര കാലം ഇവിടെ ഉണ്ടായിരുന്നു, എന്തായിരുന്നു ജോലി, എത്ര ആയിരുന്നു സാലറി, അങ്ങനെയുള്ള കാര്യങ്ങളുടെ ഒരു ഏകദേശ രൂപം ഫോണ്‍ കൈ മാറുന്നതിനു തൊട്ടു മുന്‍പായി ഞാന്‍ തോമസിന് പറഞ്ഞു കൊടുത്തു. അവന്‍ ഫോണ്‍ എടുത്തു വലിയ ജാടയില്‍ "യേസ് , തോമസ്‌ ഹിയര്‍ " എന്നൊക്കെ പറഞ്ഞു തുടങ്ങി. അവന്‍ നശിപ്പിക്കുമോ എന്ന് ഞാനും ടോണിയും ഭയന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഞാന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ വെച്ച് അവന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. അവന്‍ ഉത്തരം കിട്ടാതെ തപ്പുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ ഒപ്പം നിന്ന് കൈ കൊണ്ടൊക്കെ ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തു, ഒടുവില്‍ അവന്‍ ഫോണ്‍ എനിക്ക് കൈ മാറി. അവര്‍ ഓക്കേ,താങ്ക്യു എല്ലാം പറഞ്ഞു ഫോണ്‍ വെച്ചു. ഞാന്‍ സംസാരിച്ചു കഴിയുന്ന വരെ ടോണി ടെന്‍ഷന്‍ നിറഞ്ഞ ഭാവത്തോടെ എന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ എനിക്കും തോമസിനും കൈ തന്നു "കലക്കി ഭായ്, അത് മതി" എന്ന് പറഞ്ഞു. അങ്ങനെ അവന്‍ സന്തോഷത്തോടെ മടങ്ങി പോയി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ടോണി വീണ്ടും എന്നെ വിളിച്ചു. "ഭായ്, വിസ വന്നു കേട്ടോ, ഞാന്‍ മിക്കവാറും ഈ ആഴ്ച പോകും, ഹുസൈന്‍ക്കയെ ഞാന്‍ വിളിച്ചിരുന്നു. ഓഫീസിലെ എല്ലാവരോടും എന്‍റെ അന്വേഷണം പറയണം" എന്നൊക്കെ പറഞ്ഞു. അങ്ങനെ ടോണി വിദേശത്ത് പോയതിന്‍റെ പിറ്റേ ദിവസം ടോണിയുടെ ചേട്ടന്‍ കുറച്ചു ലഡ്ഡു ആയി ഓഫീസില്‍ വന്നു. ആ പാക്കറ്റ് എന്നെ ഏല്‍പ്പിച്ചു. എന്നോട് പറഞ്ഞു ഇത് ടോണി തന്നതാണ്, ഓഫീസിലെ എല്ലവര്‍ക്കും കൊടുക്കണം, നിങ്ങളോടു പ്രത്യേകം നന്ദി പറയാന്‍ അവന്‍ പറഞ്ഞിട്ടുണ്ട്.

അവിടെ നിന്ന് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു 2006-ല്‍ ഞാന്‍ ദുബായിലെത്തി. എനിക്ക് ശേഷം തോമസും വന്നു. പിന്നെയും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2008-ല്‍ ഞാന്‍ അവധിക്ക് നാട്ടില്‍ പോയി. വെറുതെ പഴയ ടെലിഫോണ്‍ ബുക്ക്‌ ഒക്കെ എടുത്തു നോക്കി കൊണ്ട് ഇരിക്കുമ്പോള്‍ ടോണിയുടെ വീട്ടിലെ നമ്പര്‍ ഞാന്‍ കണ്ടു. ടോണി ഇപ്പോള്‍ എവിടെ ആയിരിക്കും എന്ന് ഞാന്‍ ആലോചിച്ചു. ചുമ്മാ ആ നമ്പറിലേക്കൊന്ന് വിളിച്ചു. ടോണിയുടെ അമ്മ ആണ് ഫോണ്‍ എടുത്തത്, ഞാന്‍ ടോണിയെ ചോദിച്ചു. അപ്പോളാണ് ടോണി ക്രിസ്ത്മസ് ലീവിന് നാട്ടില്‍ വന്ന വിവരം അറിഞ്ഞത്. അങ്ങനെ ഞാന്‍ മൊബൈല്‍ നമ്പര്‍ വാങ്ങി ടോണിയെ വിളിച്ചു. എന്നെ പെട്ടെന്ന് അവന് മനസ്സിലായില്ല. പിന്നെ ഞാന്‍ പണ്ടത്തെ ആ വിസയുടെ കാര്യം പറഞ്ഞു. അതോടെ അവന്‍ ആവേശത്തിലായി. വളരെ സന്തോഷത്തോടെ എന്നോട് സംസാരിച്ചു. അവന്‍ ഇപ്പൊള്‍ ടൌണില്‍ ഉണ്ടെന്നും എന്നെ കാണണം എന്നും പറഞ്ഞു.

അന്ന് ഒരു ഡിസംബര്‍ മാസം ആയിരുന്നു. ക്രിസ്ത്മസിന്‍റെ വരവ് അറിയിച്ചു കൊണ്ട് നഗരം മുഴുവനും നക്ഷത്രങ്ങള്‍ നിറഞ്ഞു നിന്നിരുന്ന നല്ല തണുപ്പുള്ള ഒരു രാത്രി. എനിക്ക് അന്ന് ടൌണില്‍ ഒരു കല്യാണം ഉണ്ടായിരുന്നു. വൈകീട്ട് അതിന്റെ പാര്‍ട്ടി കഴിഞ്ഞു വരുന്ന വഴി ഞാന്‍ ടോണിയെ വിളിച്ചു. എന്റെ കൂടെ സുഹൃത്ത്‌ സഖരിയയും ഉണ്ടായിരുന്നു. ടോണി പറഞ്ഞ സ്ഥലത്തേക്ക് ഞങ്ങള്‍ പോയി. അവിടെ എത്തും മുന്‍പേ ടോണിയുടെ കഥ ഞാന്‍ സഖരിയാക്ക്‌ പറഞ്ഞു കൊടുത്തു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഒരു കാറില്‍ ചാരി നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടു. വളരെ സന്തോഷം തോന്നി. ഞങ്ങള്‍ സംസാരിച്ചു. ഇടയ്ക്കു അവന്‍ എന്നോട് അത്ഭുതത്തോടെ ചോദിച്ചു : ഭായ് എന്തെ ഇപ്പോള്‍ എന്നെ ഓര്‍ക്കാന്‍ കാരണം?

ഞാന്‍ : അതിപ്പോ എന്താ ഒരു കാരണം പറയാ? അന്ന് പോയതല്ലേ, ഇപ്പൊള്‍ എന്തായി, എവിടെ എത്തി എന്നൊക്കെ അറിയാന്‍ ഒരു ആഗ്രഹം തോന്നി. അത് കൊണ്ട് വിളിച്ചതാണ്

ടോണി : വളരെ സന്തോഷം ഭായ്. അധികമാരും അത് ചെയ്യാറില്ല, ഭായ് എന്നെ വിളിച്ച സമയം നല്ലതാണ്. അത് കൊണ്ട് ഇപ്പൊള്‍ നമുക്ക് കാണാന്‍ സാധിച്ചു, ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ തിരിച്ചു പോകും. ഞാന്‍ ഇപ്പൊള്‍ ഡെന്‍മാര്‍ക്കില്‍ ആണ്.

അങ്ങനെ ഞങ്ങള്‍ അടുത്തുള്ള ഒരു ബേക്കറിയില്‍ പോയി ഓരോ കാപ്പി കഴിച്ചു. മൂന്നു വര്‍ഷത്തെ വിശേഷങ്ങള്‍ പരസ്പരം പറഞ്ഞു. ഇമെയില്‍ അഡ്രസ്‌ ഒക്കെ കൈമാറി. ക്രിസ്ത്മസായത് കൊണ്ട് കുറെ പേര്‍ അവിടെ വന്നു കേക്ക് വാങ്ങിക്കുന്നുണ്ട്. എനിക്ക് വീട്ടില്‍ കൊണ്ട് പോകാന്‍ വേണ്ടി അവന്‍ ഒരു കേക്ക് വാങ്ങി തരാന്‍ ഒരുങ്ങി. ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി. അപ്പോള്‍ തന്നെ വീട്ടിലേക്കു വരാന്‍ ക്ഷണിച്ചെങ്കിലും എനിക്ക് തിരക്കുണ്ടായിരുന്ന കാരണം പോയില്ല, അന്ന് ബൈ പറഞ്ഞു പിരിഞ്ഞതാണ്, ഇപ്പൊള്‍ നാല് വര്‍ഷം കഴിഞ്ഞു, ഇപ്പൊള്‍ വല്ലപ്പോഴും ചാറ്റില്‍ വരും, വിശേഷങ്ങള്‍ പറയും. അവന്‍ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.

ഒരു അപരിചിതന്‍ വളരെ നല്ല ഒരു സുഹൃത്ത്‌ ആയി മാറിയ അപൂര്‍വം സംഭവങ്ങളില്‍ ഒന്നാണ് എന്നെ സംബന്ധിച്ച് ടോണിയുമായുള്ള അനുഭവം. ഇനി എന്നെകിലും നാട്ടില്‍ ഒരുമിച്ചുണ്ടായാല്‍ ഫാമിലിയുടെ കൂടെ അവന്റെ വീട്ടില്‍ പോകണം, ഇത് പോലെ പലരും എന്‍റെ ജീവിതത്തില്‍ വന്നു പോയിട്ടുണ്ട്. നാട്ടില്‍ എത്തുമ്പോള്‍ ഇടക്കൊക്കെ അവരെ ഒന്ന് വിളിച്ചു അന്വേഷിക്കുന്നത് എന്‍റെ ഒരു ശീലമാണ്. ടോണിയെ പോലെ അങ്ങനെ പലരും ഉണ്ട്. അവര്‍ക്കെല്ലാം ഓരോ കഥകളും ഉണ്ട്. എല്ലാം വഴിയെ പറയാം. സത്യത്തില്‍ ഇതൊക്കെയല്ലേ ഓരോ നിമിത്തങ്ങള്‍..അല്ലെങ്കില്‍ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ !!