Showing posts with label mohanlal. Show all posts
Showing posts with label mohanlal. Show all posts

Tuesday, March 31, 2020

ആടുതോമയും കുറ്റിക്കാടനും !!


സ്‌ഫടികം ഇറങ്ങി 25 വർഷങ്ങൾ ആയത് കൊണ്ട് ഇന്നലെ സിനിമ ഒന്നൂടെ കണ്ടു. തോമയും കുറ്റിക്കാടനും തമ്മിൽ പത്തോളം സീനുകൾ ആണ്‌ ഉള്ളത്. അതിൽ എന്താ രസമെന്ന് വെച്ചാൽ അതിൽ ഏറെക്കുറെ എല്ലാ സീനിലും ഇവർ തമ്മിൽ അടിയാണ്. ഒന്നോർത്താൽ കുറ്റിക്കാടന്റെ കാര്യം കഷ്ടമാണ്. തോമയുടെ അടി കുറച്ചൊന്നുമല്ല അയാൾ വാങ്ങി കൂട്ടിയത്.

തോമ ആദ്യമായി സ്റ്റേഷനിൽ വന്ന ദിവസം . അന്ന് മാത്രമാണ് തനിക്ക് അവനെ ശരിക്കൊന്ന് തല്ലാൻ കിട്ടിയത് . തോമ തിരിച്ച് തല്ലാൻ ഓങ്ങുമ്പോളെക്കും പെങ്ങൾ കേറി തടഞ്ഞു , അത് കൊണ്ട് അവൻ അന്ന് ഒന്നും ചെയ്തില്ല . പിന്നെ അവന്റെ കൊച്ചാപ്പൻ ഒരു പരട്ട വക്കീലിനെയും കൊണ്ട് വന്ന് അവനെ പുറത്തിറക്കി. അന്നേരം ഒരു പഞ്ചിന് അവനൊരു വടിയും കൊടുത്ത് വിട്ടതാ. പക്ഷെ അവിടെ നിന്ന് തൊട്ട് തന്റെ കഷ്ടകാലം തുടങ്ങി. പിന്നെയങ്ങോട്ട് നിലം തൊട്ടിട്ടില്ല.

ഭാര്യയേയും കൂട്ടി മനഃസമാധാനമായി സിനിമ കാണാൻ വന്നപ്പോളാണ് തോമ തിയറ്ററിൽ വന്ന് അലമ്പുണ്ടാക്കിയത് . ഭാര്യയെ വീട്ടിൽ കൊണ്ടാക്കി യൂണിഫോം ഇട്ട് വന്നതാ, തോമ അറഞ്ചം പുറഞ്ചം തല്ലി. തലയിലൂടെ മുണ്ടിട്ട് SI സോമനെ ചെയ്ത പോലെ കിണറ്റിൽ തള്ളിയിടാൻ നോക്കി. എന്തോ തോമ അത് ചെയ്യാതെ വിട്ടു. ഉള്ള ജീവനും കൊണ്ട് അന്ന് രക്ഷപെട്ടു.

അതിന് പകരമായി തോമായെ പിടിക്കാൻ ലൈലയുടെ വീട്ടിൽ ചെന്നപ്പോൾ അവിടെയും തോമ തന്നെ എടുത്തിട്ട് പെരുക്കി. തോക്ക് ഉണ്ടായത് ഭാഗ്യമായി. ഒടുവിൽ അത്
കാണിച്ചാണ് അവനെ കീഴടക്കിയത്. അല്ലെങ്കിൽ അന്നും അടി കൊണ്ട് ചത്തേനെ.

തോമയെയും ലൈലയെയും വിലങ്ങ് വെച്ച് ചന്തയിലൂടെ നടത്തി സ്റ്റേഷനിൽ കൊണ്ട് വന്നു. ലോക്കപ്പിൽ കയ്യ് കെട്ടിയിട്ട് അടിക്കാൻ ചെന്നപ്പോൾ അവിടെയും തോമയുടെ കുറേ ചവിട്ട് കൊണ്ടു. തിരിച്ച് തല്ലാൻ നിന്നപ്പോളേക്കും ആ SP വിളിച്ചു. തോമ കൂളായി ഇറങ്ങി പോയി.. ശല്യങ്ങൾ.

ജഡ്ജിയുടെ ഗേറ്റ് പൂട്ടിയിട്ട കേസിൽ തോമയെ അറസ്റ്റ് ചെയ്യാൻ പോയപ്പോൾ ഒരു കാര്യവും ഇല്ലാതെ തോമയുടെ അമ്മയെ പിടിച്ച് തള്ളി. അതിനും കിട്ടി തോമയുടെ ചവിട്ട് നെഞ്ചത്ത് തന്നെ. ഒടുക്കം അവന്റെ തന്തയുടെ സഹായത്തോടെ തോമായെ പിടിച്ച് കൊണ്ട് പോയി ഗേറ്റിൽ പൂട്ടിയിട്ട് തല്ലാമെന്ന് വെച്ചതാ. അപ്പോളേക്കും ആ ജഡ്ജ് തന്നെ വന്ന് തോമയെ തുറന്ന് വിടാൻ പറഞ്ഞു. അപ്പോളും തോമ രക്ഷപ്പെട്ടു.. നാശം.

തോമ തന്റെ ശിങ്കിടികളെയും കൂട്ടി വീട്ടിൽ വന്ന് ഭീഷണി പെടുത്തി പോയി. അതും തന്റെ ഭാര്യയുടെ മുൻപിൽ വെച്ച്. അവന്റെ പെങ്ങളുടെ കല്യാണം അടുത്തത് കൊണ്ട് എന്തോ ഭാഗ്യത്തിന് അന്ന് അടി കിട്ടാതെ രക്ഷപ്പെട്ടു . തനിക്ക് നേരിട്ട് തോമായെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് മനസ്സിലായി. അങ്ങനെയാണ് പൂക്കോയെ കൊണ്ട് കാശ് കൊടുത്ത് തോമയെ കൊല്ലാൻ തൊരപ്പനെ ഇറക്കുന്നത്. പക്ഷെ തോമ ചത്തില്ല.. കോപ്പ്.

തന്നെ കുത്തിയ തൊരപ്പനെ ഇറക്കിയത് ആരാണെന്ന് മനസ്സിലായ തോമ ഹോസ്പിറ്റലിൽ നിന്നിറങ്ങി ഒരു വരവ് വന്നു . മാർക്കറ്റിൽ എല്ലാരുടെയും മുൻപിൽ വെച്ച് തന്നെ അടിച്ച് വീഴ്ത്തി. കൊല്ലാൻ വേണ്ടി വെട്ടുകത്തിയും എടുത്ത് വന്നതാ, ആ തുളസി വന്ന് തടഞ്ഞ കാരണം കഷ്ടിച്ച് രക്ഷപ്പെട്ടു, അല്ലെങ്കിൽ അവിടെ തീർന്നേനെ തന്റെ കഥ .

അവസാന ശ്രമം എന്ന നിലക്കാണ് വണ്ടിയിൽ ബോംബ് വെച്ച് തോമായെ കൊല്ലാൻ നോക്കിയത് . പക്ഷേ കൂടെ ജോലി ചെയ്യുന്ന ആ പാച്ചുപിള്ള കൃത്യ സമയത്ത് തോമായെ വിവരം അറിയിച്ചു. അവൻ അവിടെ നിന്നും രക്ഷപ്പെട്ടു. ഓരോ പാരകൾ .

എന്നാൽ പിന്നെ ആ ഗ്യാപ്പിൽ തോമയെ കൊല്ലാൻ നോക്കിയെന്നും പറന്ന് തോമയുടെ അപ്പനെ അകത്താക്കാം എന്ന് വെച്ചതാ. അത് പക്ഷേ കയ്യാങ്കളി ആയി , അപ്പോളേക്കും തോമ വന്ന് വീണ്ടും ഇടി തുടങ്ങി. ഇത്രേം പോലീസ് ഉണ്ടായിട്ടും തോമായെ തളക്കാൻ പറ്റിയില്ല. എന്നാൽ വെടി വെച്ച് വീഴ്ത്താം എന്ന് കരുതിയപ്പോളാണ് ആ തന്തപ്പടി ഒരു കാര്യവുമില്ലാതെ അതിന്റെ മുൻപിലേക്ക് ചാടിയത്. തോമ വീണ്ടും രക്ഷപ്പെട്ടു. ഓരോ കുരിശുകൾ.

ഇനി അവിടെ നിന്നാൽ പന്തിയല്ലെന്ന് മനസ്സിലായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നു, പക്ഷേ തോമ ജീപ്പുമായി പിന്നാലെ വന്ന് ഇടിച്ചിട്ടു. ജീപ്പിൽ കൈ വിലങ്ങ് ഇട്ട് പൂട്ടി ആ പാറമടയുടെ മുകളിൽ നിന്ന് വണ്ടിയോടെ തള്ളിയിട്ടു. തക്ക സമയത്ത് പുറത്തേക്ക് ചാടി അവൻ രക്ഷപ്പെട്ടു. അലവലാതി. താനും വണ്ടിയും താഴേക്ക് പതിച്ചു. ടമാർ പടാർ.. എല്ലാം ശുഭം !!

Monday, April 23, 2018

തേന്മാവിന്‍ കൊമ്പത്ത് - 24 വര്‍ഷങ്ങള്‍ !!

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വൈകീട്ടത്തെ ട്യൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോളാണ് താഴത്തെ ഓഡിയോ ഷോപ്പില്‍ നിന്ന് മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കുന്നത്. ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ ഓടി താഴെ പോയി കടയിലെ ചേട്ടനോട് ചോദിച്ചു. പുള്ളി എനിക്ക് ആ കേസ്സറ്റ് തന്നു. തേന്മാവിന്‍ കൊമ്പത്ത് എന്ന് അതില്‍ ഉണ്ടായിരുന്നു. മനോഹരമായ ആ പേരും ഡിസൈന്‍ അപ്പോളെ മനസ്സില്‍ കയറി. പിന്നീട് എങ്ങും എവിടെയും ആ ഗാനങ്ങളായി. കറുത്ത പെണ്ണും, കള്ളി പൂങ്കുയിലും മലേയ ലോല ലോലെയുമൊക്കെ എല്ലായിടത്തും അലയടിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിനിമ റിലീസ് ആയി. ഇന്നത്തെ പോലെ ടീസറൊന്നുമില്ല. നാനയിലൊക്കെ വരുന്ന റിപ്പോര്‍ട്ട്‌ മാത്രം. സിനിമ എന്താണെന്ന്‍ തിയറ്ററില്‍ ചെന്നാല്‍ മാത്രം അറിയുന്ന സമയം. അങ്ങനെ വീടിന്‍റെ അടുത്തുള്ള ഒരുത്തന്‍റെ കൂടെ ഞാനും സിനിമ കാണാന്‍ തൃശൂര്‍ പോയി. വഴിയില്‍ പലയിടത്തും പോസ്റ്റര്‍ കണ്ടപ്പോള്‍ ഉള്ളം സന്തോഷിച്ചു. അങ്ങനെ ഞങ്ങള്‍ സപ്നയില്‍ എത്തി. തിരക്കെന്ന് പറഞ്ഞാല്‍ ഒടുക്കത്തെ തിരക്ക്. പ്രതീക്ഷയോടെ ഞങ്ങള്‍ ക്യൂവില്‍ നിന്നു. അന്ന് സപ്നയുടെ ഒരു ഭാഗത്ത് പിന്‍ഗാമിയുടെ പോസ്റ്റര്‍ കണ്ടു. വരുന്നു...എന്ന്. ബെല്‍ അടിച്ചപ്പോള്‍ ക്യൂ നീങ്ങി തുടങ്ങി. കിട്ടും കിട്ടും എന്ന്‍ മനസ് പറഞ്ഞു, പക്ഷെ ഞങ്ങള്‍ അടുതെത്തിയപ്പോഴേക്കും ക്ലോസ് ആയി. അന്നത്തെ വിഷമം പറഞ്ഞാല്‍ തീരില്ല. അടുത്ത ദിവസം വരാം എന്ന് അവന്‍ പറഞ്ഞെങ്കിലും പിന്നെ പോകാന്‍ പറ്റിയില്ല. പിന്നീട് കാസ്സെറ്റ്‌ ഇട്ടാണ് സിനിമ കണ്ടത്. ഇന്നും അതൊരു നഷ്ട്ടമായി മനസ്സില്‍ കിടക്കുന്നു. തേന്മാവിന്‍ കൊമ്പത്ത് ഇറങ്ങിയിട്ട് ഇന്നേക്ക് 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.



അന്ന് താരങ്ങളില്ലാതെ പടത്തിന്‍റെ പേര് മാത്രമായി ഒരു പോസ്റ്റര്‍ വരാറുണ്ട്. കറുത്ത ബാക്ക് ഗ്രൗണ്ടില്‍ പച്ച കളറില്‍ ആയിരുന്നു തേന്മാവിന്‍ കൊമ്പത്ത് എന്നെഴുതിയത്. അങ്ങനെയൊരു പോസ്റ്ററിന്‍റെ കീറിയ ഒരു ചെറിയ ഭാഗം ടൌണില്‍ ഒരു സ്ഥലത്ത് പിന്നീട് കുറേ വര്‍ഷം കണ്ടിരുന്നു. എന്നും അതിലൂടെ ബസില്‍ പോകുമ്പോള്‍ ഞാന്‍ അത് നോക്കും. അത് എന്നും എനിക്ക് മനസിന്‌ സന്തോഷം നല്‍കുന്ന ഒരു കാഴ്ച ആയിരുന്നു.പിന്നീട് എപ്പോഴോ നഗരത്തിന്‍റെ തിരക്കില്‍ അതും നഷ്ട്ടമായി.

Sunday, July 30, 2017

നരന്‍ - ഓര്‍മ്മകുറിപ്പുകള്‍..!!


2005-ലെ ആ ഓണക്കാലം. ചന്ദ്രോത്സവം, ഉടയോന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളക്ക് ശേഷം മോഹന്‍ ലാലിന്‍റെ ഓണ ചിത്രമായ നരന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സമയം. ദീപക് ദേവ് ഒരുക്കിയ വേല്‍ മുരുകാ എന്ന ഗാനം എവിടെയും അലയടിക്കുന്നു. ഞാന്‍ അന്ന് ടൌണില്‍ ഒരു ഫ്ലക്സ് പ്രിന്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നു. റിലീസിന് ഒരു ആഴ്ച മുന്‍പ് തൊട്ടേ, ഫാന്‍സുകാര്‍ പല സൈസ് പ്രിന്റുകള്‍ അടിപ്പിക്കാന്‍ വരുന്നുണ്ട്. അവര്‍ കൊണ്ട് വരുന്ന സ്റ്റില്‍സ് കണ്ട് കണ്ട് പടം കാണാനുള്ള കാത്തിരിപ്പിലായി ഞാനും.



റിലീസ് ദിവസം ഓഫീസില്‍ ലീവ് പറഞ്ഞ് ഞാന്‍ ടൌണില്‍ നേരത്തെ എത്തി. ജോസിന്‍റെ മുന്‍പില്‍ നല്ല തിരക്കുണ്ട്. എനിക്കുള്ള ടിക്കറ്റ്‌ റെഡി ആയത് കൊണ്ട് ഞാന്‍ ഭാരതില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. മടങ്ങി വന്നപ്പോഴേക്കും തിരക്ക് കൂടിയിരുന്നു. നോക്കി നില്‍ക്കെ അത് കൂടി കൂടി വന്നു. ആകെ ഒരു ഓളം. കുറച്ച് സമയത്തെ കാത്തിരിപ്പ്. ഒടുവില്‍ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു. എല്ലാവരും വലിയ ആര്‍പ്പു വിളികളോടെ അകത്തേക്ക് ഓടി. ഇപ്പോള്‍ അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ചുമ്മാ ബാല്‍ക്കണി കൌണ്ടറില്‍ പോയി നോക്കി. ഫാമിലീസിന്‍റെ നല്ല തിരക്കുണ്ട് അവിടെയും. FDFS കാണുന്നതിന്‍റെ ഒരു സന്തോഷത്തോടെ വീണ്ടും താഴേക്ക് പോയി നോക്കി. പോലീസ് എത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ്‌ കൌണ്ടറില്‍ നല്ല റഷ്. ചിലര്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കാശ് കൊദുക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ ഇടയില്‍ കേറാന്‍ നോക്കുന്നു. അപ്പൊ വരിയിലുള്ളവര്‍ സാറേ..എന്നലറും. ഉടനെ പോലീസ് വന്നു ലാത്തി വീശും. അപ്പൊ വരി പൊട്ടും, ഭാഗ്യമുള്ളവര്‍ വീണ്ടും വരിയില്‍ കേറും, അല്ലാത്തവര്‍ പുറത്ത്. അങ്ങനെ ആകപ്പാടെ ഒരു ലഹള. കുറച്ച് കഴിഞ്ഞപ്പോള്‍ ജോസിലെ ടിക്കറ്റ്‌ കൊടുക്കാനുള്ള ആ ബെല്‍ നീട്ടി അടിച്ചു. വരിയില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ അലറി. വരി കുറേശ്ശെ നീങ്ങി തുടങ്ങി. പിന്നില്‍ നില്‍ക്കുന്നര്‍ ചോട്ടാ മുംബൈയില്‍ ബിജു കുട്ടന്‍ പൈപ്പ് വെള്ളം എടുക്കാന്‍ വരിയില്‍ നിന്ന പോലെ മുഖത്ത് ടെന്‍ഷന്‍ അടിച്ച് നില്‍ക്കുന്നു. ദൈവമേ എങ്ങാനും ടിക്കറ്റ്‌ തീരുമോ? ബ്ലാക്കില്‍ എടുക്കേണ്ടി വരോ? അങ്ങനെ എന്തൊക്കെ ചിന്തകളാണ് എന്നറിയോ?

ടിക്കറ്റ്‌ കിട്ടിയവര്‍ അകത്ത് കയറി, ചിലര്‍ കൂട്ടുകാരെ പേര് ചൊല്ലി വിളിക്കുന്നു. അടുത്തടുത്ത് ഇരിക്കാനുള്ള സീറ്റുകള്‍ നോക്കുന്നു. ചിലര്‍ ചൂട് കാരണം ഷര്‍ട്ട് ഒക്കെ അഴിച്ച് അരയില്‍ കെട്ടിയിരിക്കുന്നു. മറ്റു ചിലര്‍ ലാലേട്ടന്‍ കീ ജയ് എന്ന് വിളിക്കുന്നു. എല്ലാം കണ്ടു കൊണ്ട് ഫസ്റ്റ് ക്ലാസ്സിന്‍റെ ഒരു സൈഡ് സീറ്റില്‍ ഞാനും. ഒടുവില്‍ സിനിമ തുടങ്ങി. ആശിര്‍വാദ് സിനിമാസ് അവതരിപ്പിക്കുന്ന എന്ന് കാണിച്ച ഉടനെ തിയറ്ററില്‍ ചിലര്‍ അലറി വിളിക്കാന്‍ തുടങ്ങി. ആവേശ തിരയിളക്കി കൊണ്ട് ലാലിന്‍റെ ഇന്ട്രോ സീന്‍.
അന്ന് അവിടെ കിട്ടിയ കയ്യടികള്‍, ആര്‍പ്പു വിളികള്‍, ഇന്നും എന്‍റെ കാതുകളില്‍ ഉണ്ട്. അതാണ് ഈ ഫസ്റ്റ് ഷോയുടെ ഒരു രസം. ആദ്യം തന്നെ ഒരു കിണ്ണന്‍ കാച്ചി ഫൈറ്റ്. പിന്നെ അവിടെ നിന്ന് അങ്ങോട്ട്‌ മുള്ളന്‍ കൊള്ളിയിലെ ഒരാളായി പ്രേഷകരും. വേല്‍ മുരുഗാ എന്ന ഗാനം വന്നതോടെ തിയറ്റര്‍ ഉത്സവ പറമ്പ് പോലെയായി. എല്ലാവരും ഡാന്‍സ് തന്നെ ഡാന്‍സ്. അതൊന്നും ഇന്നത്തെ പോലെ ഷൂട്ട്‌ ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. പടം സൂപ്പര്‍ ആയി തന്നെ അവസാനിച്ചു. ക്ലൈമാക്സിലെ ആ ഗാനം കൂടി ആയപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പുറത്തിറങ്ങിയപ്പോള്‍ അവിടെ അടുത്ത ഷോക്കുള്ള തിരക്ക്. ഞാന്‍ റോഡ്‌ ക്രോസ് ചെയ്ത് തേക്കിന്‍ കാട് മൈതാനത്ത് കേറി നിന്നു.
ഫാന്‍സുകാര്‍ പടക്കം പൊട്ടിക്കുന്നു. പോലീസ് വന്ന് തടയുന്നു. ജോസിന്‍റെ മുന്‍പില്‍ ബ്ലോക്ക്‌ ആയ വണ്ടികളുടെ ഹോണ്‍ ഒരു ഭാഗത്ത്, മറുഭാഗത്ത് ഫാന്‍സിന്‍റെ ആര്‍പ്പുവിളികള്‍, അകത്ത് വരിയില്‍ നില്‍ക്കുന്നവരുടെ ബഹളം. എല്ലാം ഞാന്‍ എന്‍റെ സ്റ്റില്‍ ക്യാമറയില്‍ പകര്‍ത്തി. അത് പോലൊരു ദിവസം പിന്നീട് ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ക്യമറയില്‍ ഉണ്ടായിരുന്ന ഫിലിം ഞാന്‍ പിന്നീട് പ്രോസസ് ചെയ്ത് ഫാന്‍സുകാര്‍ക്ക് കൊടുത്തു. അവരത് പ്രിന്‍റ് എടുത്ത് അവരുടെ ആല്‍ബത്തില്‍ ഒട്ടിച്ചു. ആ ആല്‍ബം അവര്‍ പിന്നീട് ഒരിക്കല്‍ ലാലേട്ടനെ കാണിച്ചിരുന്നു എന്ന് പറഞ്ഞു. ഞാന്‍ എടുത്ത ഫോട്ടോസ് എല്ലാം പുള്ളി കണ്ടു എന്നും. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. കുറച്ചു നാള്‍ മുന്‍പ് ആരോ എന്നോട് ഈ ഫോട്ടോസ് ചോദിച്ചപ്പോള്‍ ഞാന്‍ ഈ ആല്‍ബം വീണ്ടും അന്വേഷിച്ചു. പത്ത് പന്ത്രണ്ട് വര്‍ഷം ആയില്ലേ? ഇപ്പോള്‍ അത് ആരുടെ കയ്യില്‍ ആണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ കണ്ടീഷന്‍ എങ്ങനെ ആകും എന്നും അറിഞ്ഞൂടാ. ആ നെഗറ്റീവ്സ് അന്ന് അത് പോലെ മിസ്സ്‌ ആയതാണ്. എന്നാലും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നും ടിവിയില്‍ നരന്‍ വരുമ്പോള്‍ അറിയാതെ ഇരുന്ന് കണ്ടു പോകും. ഇന്നും ആ പഴയ ഓര്‍മ്മകള്‍ മനസ്സിലെക്കെത്തും.


Monday, May 5, 2014

Manassariyathe (1984) - Review

അച്ഛനും അമ്മയും രണ്ടു കുട്ടികളും സന്തോഷമായി താമസിക്കുന്ന ഒരു വീട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. പുറം ലോകം അറിയാതെ, പോലീസ് അറിയാതെ അവര്‍ ആ സംഭവം കൈകാര്യം ചെയ്യുന്നു . ഈ കഥ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ദൃശ്യം ഓര്‍മ്മ വരാം. എന്നാല്‍ ഇത് ദൃശ്യം അല്ല. മുപ്പതു വര്‍ഷം മുന്‍പ് 1984-ല്‍ മലയാളത്തില്‍ തന്നെ ഇറങ്ങിയ മനസ്സറിയാതെ എന്ന ചിത്രത്തിന്റെ കഥയാണ്. രണ്ടു ദിവസം മുന്‍പാണ് ഞാന്‍ ഈ സിനിമ കണ്ടത്. ശരിക്കും ഒരു സസ്പെന്‍സ് ത്രില്ലെര്‍. അന്ന് ഈ ചിത്രം വിജയിച്ചിട്ടുണ്ടോ എന്നറിയില്ല.



വേണുവും ( നെടുമുടി വേണു) സിന്ധുവും (സെറീന വഹാബ്) അവരുടെ രണ്ടു മക്കളും (അതില്‍ ഒരാള്‍ ദ്രിശ്യത്തിലെ നായിക മീനയാണ്) ഉള്ള സന്തുഷ്ട്ട കുടുംബം. രണ്ടു പേരും ഉദ്യോഗസ്ഥരാണ്. സിന്ധുവിനെ വഴിയില്‍ വെച്ച് ഇടയ്ക്കിടയ്ക്ക് ശല്ല്യം ചെയ്യാറുള്ള അവളുടെ പഴയ സഹപാഠി മോഹനുമായി (സത്താര്‍) ഒരിക്കല്‍ വേണുവിന് അടി ഉണ്ടാക്കേണ്ടി വരുന്നു. ഇനി തന്റെ ഭാര്യയെ ശല്ല്യം ചെയ്താല്‍ അവനെ കൊല്ലുമെന്ന് പരസ്യമായി വേണു ഭീഷണിപ്പെടുത്തുന്നു. അതിന്റെ പിറ്റേ ദിവസം മോഹന്റെ ശവം വേണുവിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ കാണപ്പെടുന്നു. പോലീസില്‍ അറിയിച്ചാല്‍ സ്വാഭാവികമായും ആ കുറ്റം വേണുവിന്റെ പേരില്‍ വരും എന്നത് കൊണ്ട് അവര്‍ അത് ചെയ്യുന്നില്ല. മോഹന്റെ പേഴ്സില്‍ നിന്നും നിന്നും കിട്ടിയ വിലാസം വെച്ച് വേണു അയാളുടെ വീട്ടില്‍ പോയി അന്വേഷിക്കുന്നു. മോഹന്റെ അച്ഛന്‍ പക്ഷെ അയാളെ കുറിച്ച് ഒന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. തെമ്മാടിയായ മോഹനെ അവര്‍ മുന്‍പേ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു എന്ന് വേണുവിനു മനസ്സിലായി.

വേണു തിരിച്ചു വീട്ടില്‍ വരുന്നു. മോഹനെ ആര് കൊന്നു എന്നോ എന്തിനു കൊന്നു എന്നോ അവര്‍ക്ക് അറിയില്ല. അയല്‍ക്കാര്‍ അറിയാതെ ശവം മറവു ചെയ്യാനുള്ള ശ്രമവും പരാജയപ്പെടുന്നു. ഈ ശവം എന്ത് ചെയ്യും എന്നറിയാതെ വേണുവും സിന്ധുവും കുഴങ്ങുന്നു. ഒടുവില്‍ കുട്ടികള്‍ പോലും അറിയാതെ അവര്‍ ആ ശവം വീട്ടിലെ കുളിമുറിയില്‍ ഒളിപ്പിച്ചു വെക്കുന്നു. വേണു പിറ്റേ ദിവസം പതിവ് പോലെ ജോലിക്ക് പോകുന്നു. അപ്പോഴാണ് മോഹനെ അന്വേഷിച്ചു മമ്മൂട്ടി എന്നൊരാള്‍ ( മോഹന്‍ലാല്‍) അവരുടെ വീട്ടില്‍ വരുന്നത്. സിന്ധു വേണുവിനെ വിളിച്ചു വിവരം പറയുന്നു. വേണു മടങ്ങി വന്നു മമ്മൂട്ടിയെ അന്വേഷിച്ചു അയാളുടെ വീട്ടില്‍ പോകുന്നു. വഴിക്ക് വെച്ച് വേണു അയാളെ കാണുന്നു. മോഹനും ആയാലും തമ്മിലുള്ള ബന്ധം മമ്മൂട്ടി അയാളോട് പറയുന്നു. മോഹനെ കൊല്ലാനാണ് താന്‍ ആ വെട്ടില്‍ വന്നത് എന്ന് മമ്മൂട്ടി അയാളോട് പറയുന്നു. നിസ്സഹായനായ വേണു തന്റെ വീട്ടില്‍ നടന്ന കാര്യങ്ങള്‍ അയാളോട് പറയുന്നു. മമ്മൂട്ടിയെയും കൂട്ടി വേണു തന്റെ വീട്ടില്‍ തിരിച്ചു വരുന്നു. അവര്‍ ആ ശവം എങ്ങനെ പുറത്തു കടത്തുന്നു എന്നതാണ് ബാക്കി കഥ.

ഇതിനിടക്ക്‌ ഞെട്ടിക്കുന്ന പല രംഗങ്ങളും ചിത്രത്തില്‍ വരുന്നുണ്ട്. പശ്ചാത്തല സംഗീതം പോലും നമ്മളെ ഭയപ്പെടുത്തും. നെടുമുടി വേണുവും സെറീന വഹാബും മികച്ച അഭിനയം കാഴ്ച വെച്ച ഈ സിനിമയുടെ സംവിധായകന്‍ ശ്രീ സോമന്‍ അമ്പാട്ടാണ്. പൂവച്ചല്‍ കാദര്‍ , രഘുകുമാര്‍ ടീം ആണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഹൊറര്‍ - ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു പഴയകാല സിനിമയാണ് മനസ്സറിയാതെ.-

Request to Mammukka & Lalettan fans

ഫേസ്ബുക്കില്‍ മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില ഫോട്ടോസ് കാണുമ്പോള്‍ ഒരു പാട് വിഷമം തോന്നാറുണ്ട്. ദയവു ചെയ്തു നിങ്ങള്‍ അത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ട് നില്‍ക്കരുത്. ഒരു കൂട്ടര്‍ ചെയ്യുന്നു എന്ന് കരുതി നിങ്ങളും ആ പാത പിന്തുടരരുത്. ഒരു കൂട്ടര്‍ നിര്‍ത്തുമ്പോള്‍ മറ്റുള്ളവര്‍ താനെ നിര്‍ത്തിക്കോളും.


Saturday, February 15, 2014

ദൃശ്യം 50 @ ദുബായ്

ദൃശ്യം എന്ന മലയാള സിനിമ ദുബായില്‍ ഇറങ്ങിയിട്ട് വരുന്ന വ്യാഴാഴ്ച അന്‍പത് ദിവസം പിന്നിടാന്‍ പോകുന്നു. ഒരു മലയാള സിനിമ ഒരു അറബ് നാട്ടില്‍ ഇത്രയും നാള്‍ ഓടി എന്നത്‌ അത്ര നിസ്സാര കാര്യമല്ല. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് രണ്ടു വരി എഴുതിയിയെ പറ്റു എന്ന് ഒരു സിനിമ പ്രേമി എന്ന നിലക്ക് എനിക്ക് തോന്നി.



ഓരോ മലയാള സിനിമയും നാട്ടില്‍ ഇറങ്ങുമ്പോള്‍ ആദ്യത്തെ രണ്ടു ആഴ്ച ദുബായില്‍ ഇരുന്നു അതിന്റെ റിവ്യൂ വായിക്കാനെ കഴിയാറുള്ളൂ. ദ്രിശ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ ആയിരുന്നു. നാട്ടില്‍ ഡിസംബര്‍ 19-ന് ദൃശ്യം റിലീസായി. അന്ന് തൊട്ടു ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ആകാംക്ഷയോടെ കാത്തിരുന്നു. ആ സമയത്ത് ഇവിടെ പുണ്യാളന്‍ അഗര്‍ബത്തിസും ഏഴു സുന്ദര രാത്രികളും എല്ലാം ഇറങ്ങും എന്ന് കേട്ടത് കൊണ്ട് ദ്രിശ്യത്തിനു വേണ്ടി കുറച്ചു നാള്‍ കൂടെ കാത്തിരിക്കേണ്ടി വരും എന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് രണ്പു ആഴ്ച കഴിഞ്ഞപ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യ മലയാള സിനിമ ആയി ദൃശ്യം UAE-യില്‍ റിലീസായി. കൃത്യമായി പറഞ്ഞാല്‍ ജനുവരി 2 വ്യാഴാഴ്ച. സിനിമ പ്രേമികളെയെല്ലാം ആവേശം കൊള്ളിച്ച റിലീസ് എന്ന് പറയാം. ആദ്യ ദിവസം തന്നെ സിനിമ കണ്ടവരില്‍ ഞാനും കുടുംബവും ഉള്‍പ്പെടും. എല്ലായിടത്തും നല്ല തിരക്ക്. സിനിമയെ കുറിച്ച് എല്ലാവരും പറഞ്ഞു ഏകദേശം ഒരു രൂപം ഉണ്ടായിരുന്നു. എന്നിട്ടും ഓരോ സീനുകളും കഴിഞ്ഞപ്പോള്‍ അടുത്തത് എന്താകും എന്ന ആകാംക്ഷയോടെയാണ് സിനിമ കണ്ടു തീര്‍ത്തത്. ഇടവേള വരെ ഒരു സാധാരണ കുടുംബ ചിത്രം പോലെ നീങ്ങിയ സിനിമ, പിന്നീട് ഒരു ത്രില്ലര്‍ ആയി മാറുന്ന കാഴ്ച ആണ് കണ്ടത്. തിയ്യറ്ററില്‍ ഇരുന്നു ഒരു ഞെട്ടലോടെയല്ലാതെ ആര്‍ക്കും ദൃശ്യം കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പാണ്. ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ കണ്ടിറങ്ങിയ ഒരു സിനിമ. നല്ല സിനിമകള്‍ക്ക്‌ എന്നും പ്രേക്ഷകര്‍ ഉണ്ട് എന്ന് ഉറപ്പിച്ച വിജയം. സിനിമ കഴിഞ്ഞപ്പോള്‍ കിട്ടിയ കയ്യടി അതിനു തെളിവാണ്.



അവിടെ നിന്ന് അങ്ങോട്ട്‌ എങ്ങും എവിടെയും ഹൌസ്ഫുള്‍ ഷോസ് മാത്രം. കണ്ടവര്‍ കാണാത്തവരോട് പറഞ്ഞു. എല്ലാവര്‍ക്കും ചോദിയ്ക്കാന്‍ ഒന്ന് മാത്രം"ദൃശ്യം കണ്ടോ?". കൃത്യം ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ജനുവരി 9ന് മോഹന്‍ലാല്‍ വിജയ്‌ ടീമിന്റെ ബ്രഹ്മാണ്ട ചിത്രമായ ജില്ല ഇറങ്ങി, കൂടെ അജിത്തിന്റെ വീരം. വേറെ ഒരു ഭാഗത്ത്‌ അമീര്‍ ഖാന്റെ ധൂം-3, എങ്കിലും ഇവയോടൊക്കെ മത്സരിച്ചു ദൃശ്യം ഒരു ഭാഗത്ത്‌ കൂടെ ജൈത്രയാത്ര തുടര്‍ന്നു. സാധാരണ ഒരു മലയാള സിനിമ വന്നാല്‍ മാക്സിമം മൂന്ന് ആഴ്ച, അപ്പോഴേക്കും പുതിയ ഒരെണ്ണം ഇറങ്ങുമ്പോള്‍ മാറുകയാണ് പതിവ്. എന്നാല്‍ ദ്രിശ്യതിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല. രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ജില്ലയും വീരവുമെല്ലാം മാറി, ഏഴു സുന്ദര രാത്രികള്‍ ഇറങ്ങി, തൊട്ടു പിന്നാലെ ഒരു ഇന്ത്യന്‍ പ്രണയ കഥ ഇറങ്ങി, അവസാനം ഈ കഴിഞ്ഞ ആഴ്ച പുണ്യാളന്‍ അഗര്‍ബത്തീസും ഇറങ്ങി. ഇതിനിടയില്‍ ദ്രിശ്യത്തിന്റെ വ്യാജനും ഇവിടെ പ്രചരിച്ചു. എന്നാല്‍ അതിനൊന്നും ദൃശ്യം എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല. ദൃശ്യം അന്‍പത് ദിവസങ്ങള്‍ പിന്നിടാന്‍ പോകുന്ന റിലീസ് കേന്ദ്രങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌.

DUBAI
Galleria (1pm)
Bollywood Cinemas (Al Quoz Mall - 1.30, 7.30pm)
VOX Cinemas (Deira City Centre), (2, 8.30)
SHARJAH
StarCineplex (8pm)
Fujairah
Grand Dana (7.15pm)
Abu Dhabi
Grand Safeer (Mussafah - (4pm), (Thu - 1pm)
El Dorado (1pm)



ദുബായ് മാത്രമല്ല,ഷാര്‍ജ,ഫ്യുജിറ,അബുദാബി എന്നീ സ്ഥലങ്ങളിലും ദൃശ്യം വിജയകരമായ എഴാം വാരത്തിലേക്ക് കടന്നു.എഴാം വാരം എന്നൊക്കെ ഇവിടെ പറഞ്ഞു കേള്‍ക്കുന്നത് തന്നെ ഇത് ആദ്യമായാണ്. ഇതിനു മുന്പ് ഉസ്താദ്‌ ഹോട്ടല്‍ ആയിരുന്നു എന്ന് തോന്നുന്നു ഇവിടെ കുറച്ചു കൂടുതല്‍ ഓടിയ സിനിമ. അത് പിന്നെ റമദാന്‍ സമയത്ത് റിലീസ് ആകുകയും പിന്നീട് റമദാന്‍ കഴിഞ്ഞു കുറച്ചു നാള്‍ കൂടെ തുടരുകയും ആയിരുന്നു. ഇത്രയും ദിവസം ആയിട്ടു പോലും ഈ കഴിഞ്ഞ അവധി ദിവസങ്ങളില്‍ തരക്കേടില്ലാത്ത തിരക്ക് ദ്രിശ്യത്തിന് ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. കുറെ നാളുകളായി സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകാത്ത പല കുടുംബങ്ങളും ദൃശ്യം കാണാന്‍ എത്തി. എന്തായാലും ഇവിടെ ഇതൊരു പുതിയ റെക്കോര്‍ഡ്‌ ആണ്. അടുത്തൊന്നും വേറെ ഒരു മലയാള സിനിമക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോര്‍ഡ്‌. ഇത് വരെ 50 കോടിയോളം കളക്ഷന്‍ നേടിയ ദൃശ്യം മലയാള സിനിമയുടെ ഇത് വരെയുള്ള വഴിയിലെ ഒരു നാഴിക കല്ലാണ്. ഇന്നും മണിച്ചിത്രത്താഴ് എന്ന സിനിമ അറിയപ്പെടുന്ന പോലെ നാളെ ദൃശ്യം എന്ന സിനിമയും ചരിത്ര താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും.

Friday, November 1, 2013

ഡോക്ടര്‍ സണ്ണി വീണ്ടും വരുമ്പോള്‍ !!

ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രം നമ്മള്‍ ആരും മറന്നിരിക്കില്ല. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ ആ വട്ടന്‍ ഡോക്ടര്‍. മോഹന്‍ലാല്‍ അനായാസമായി അഭിനയിച്ച്‌ തകര്‍ത്താടിയ കഥാപാത്രം. ആ സിനിമ ഇറങ്ങിയിട്ട് ഇരുപതു വര്‍ഷം കഴിഞ്ഞിരിക്കുന്നു.പക്ഷെ ഡോക്ടര്‍ സണ്ണി ഇപ്പോള്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലി എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചു വരുന്നു.ഈ സിനിമ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം അല്ല, ഡോക്ടര്‍ സണ്ണി എന്ന ആ കഥാപാത്രത്തെ മാത്രമേ അതില്‍ നിന്നും എടുത്തിട്ടുള്ളൂ എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അങ്ങനെ ആണെങ്കില്‍ തന്നെയും മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം എന്ന രീതിയിലെ സാധാരണ പ്രേക്ഷകര്‍ അതിനെ കാണുകയുള്ളൂ.എന്തായാലും സിനിമ ഈ മാസം പതിനാലിന് റിലീസാകുകയാണ്.മണിചിത്രത്താഴിനെ വെല്ലുന്ന ഒരു സിനിമ ആയില്ലെങ്കിലും അതിന്റെ പേര് കളയാതെയുള്ള ഒരു സിനിമ ആകട്ടെ ഗീതാഞ്ജലി എന്ന് ആശംസിക്കുന്നു.



ഗീതാഞ്ജലിക്ക് തൊട്ടു പിന്നാലെ റാംജിറാവ് സ്പീകിംഗ്‌ എന്ന സിനിമയുടെ മൂന്നാം ഭാഗത്തിലൂടെ ബാലകൃഷ്ണനും ഗോപാലകൃഷ്ണനും മത്തായി ചേട്ടനുമൊക്കെ വീണ്ടും നമ്മുടെ മുന്നിലേക്ക്‌ വരികയാണ്. ഇത് കൂടാതെ നാടോടിക്കാറ്റിന്റെ നാലാം ഭാഗത്തിലൂടെ ദാസനും വിജയനും, CBI അഞ്ചാം ഭാഗത്തിലൂടെ സേതുരാമയ്യരും എല്ലാം വീണ്ടും വരുന്നു എന്ന് കേള്‍ക്കുന്നു. രണ്ടാം ഭാഗങ്ങളും മൂന്നാം ഭാഗങ്ങളും നമുക്ക് പുതുമയുള്ളതല്ല, ഇതിനു മുന്‍പും പല സൂപ്പര്‍ ഹിറ്റ്‌ സിനിമകളുടെയും രണ്ടും മൂന്നും ഭാഗങ്ങള്‍, എന്തിനു നാലാം ഭാഗം വരെ വന്നിട്ടുണ്ട്.നാടോടിക്കാറ്റിന്റെ തുടര്‍ച്ച ആയി വന്നപട്ടണപ്രവേശം,അക്കരെയക്കരെയക്കരെ, കിരീടത്തിന്റെ തുടര്‍ച്ച ആയി വന്ന ചെങ്കോല്‍, ദേവാസുരത്തിന്റെ തുടര്‍ച്ച ആയി വന്ന രാവണ പ്രഭു, CBI പരമ്പരകള്‍ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഇതില്‍ എത്ര ചിത്രങ്ങള്‍ക്ക് ആദ്യ ഭാഗത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സിനിമ ഒരു ബിസിനസ്‌ ആണ്, അതില്‍ അത്തരം ചിന്തകള്‍ക്ക് എത്ര മാത്രം പ്രസക്തി ഉണ്ട് എന്ന് അറിയില്ല. എങ്കിലും പ്രേക്ഷകരുടെ ഭാഗത്ത്‌ നിന്നും ചിന്തിക്കുമ്പോള്‍ അവര്‍ക്ക് ഇത്തരം സിനിമകളോട് എത്ര മാത്രം താല്പര്യം ഉണ്ട് എന്ന് അറിയേണ്ടിയിരിക്കുന്നു. ഒരു കാലത്ത് അവര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍ വീണ്ടും വരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ വാനോളം ഉയരുന്നത് സ്വാഭാവികം. പക്ഷെ പലപ്പോഴും ഈ ചിത്രങ്ങള്‍ കാണുമ്പോള്‍, ആ കഥാപാത്രങ്ങളുടെ ഇന്നത്തെ പ്രകടനം കാണുമ്പോള്‍ ദേഷ്യവും വിഷമവുമാണ് വരുന്നത് എന്ന് പറയാതെ വയ്യ.

സംവിധായകന്‍ രഞ്ജിത്ത് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ആദ്യ ചിത്രത്തിന്റെ വിജയം ഉറപ്പു വരുത്താന്‍ വേണ്ടിയാണ് താന്‍ രാവണപ്രഭു എന്ന സിനിമ ആദ്യം എടുത്തത്‌ എന്ന്. കാരണം ആദ്യ ചിത്രം പരാജയപ്പെട്ടാല്‍ പിന്നെ ആ സംവിധായകനെ ശ്രദ്ധിക്കാന്‍ ആരും കാണില്ല, രഞ്ജിത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു ഭയം ഉണ്ടാകേണ്ട കാര്യമില്ല, കാരണം ഒരു മികച്ച തിരക്കഥാകൃത്ത് എന്ന നിലയില്‍ രഞ്ജിത്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാണ്. എന്നിട്ടും ഒരു തുടക്കത്തിനു വേണ്ടി മോഹന്‍ലാലിന്‍റെ ഹീറോയിസം കാണിക്കാന്‍ വേണ്ടി ദേവാസുരം പോലൊരു ക്ലാസ്സിക്‌ സിനിമയുടെ രണ്ടാംഭാഗം എടുക്കേണ്ടി വന്നു അദ്ധേഹത്തിനു. അല്ലെങ്കില്‍ ഒരു പക്ഷെ നന്ദനം ആയിരുന്നേനെ അദ്ധേഹത്തിന്റെ ആദ്യ സിനിമ. അത് കൊണ്ട് എന്തുണ്ടായി? മലയാള സിനിമയുടെ പൂമുഘത്തു ചാരു കസേരയില്‍ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന മംഗലശ്ശേരി നീലകണ്ഠന്‍ എന്ന ആ അനശ്വര കഥാപാത്രത്തെ അദ്ധേഹത്തിനു ആ സിനിമയിലൂടെ കൊല്ലേണ്ടി വന്നു. നീലനെ അങ്ങനെ ഇല്ലാതാക്കണമായിരുന്നോ? മംഗലശ്ശേരി കാര്‍ത്തികേയന്‍ എന്ന പുതിയൊരു കഥാപാത്രത്തെ രഞ്ജിത്ത് കൊണ്ട് വന്നു, എങ്കിലും നീലകണ്ഠന്‍ ഇപ്പോളും മലയാളികളുടെ മനസ്സില്‍ അങ്ങനെ തന്നെയുണ്ട്.

രഞ്ജിത്തിന്റെ പാത പിന്തുടര്‍ന്ന് രഞ്ജി പണിക്കരും കമ്മിഷണര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തി, അത് വിജയിച്ചെങ്കിലും ഷാജി കൈലാസ്‌ ഒരുക്കിയ മൂന്നാം ഭാഗം കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍ പക്ഷെ ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു. അത് പോലെ തന്നെ ലാല്‍ ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത "ടു ഹരിഹര്‍ നഗര്‍" എന്ന ചിത്രവും ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരുന്നു. അത് നേടിയ വന്‍വിജയം കാരണമാകും, ഉടനെ തന്നെ അതിന്റെ ഒരു മൂന്നാം ഭാഗമായ ഇന്‍ ഗോസ്റ്റ്‌ ഹൌസ് ഇന്‍ " ആയി എത്താന്‍ ലാലിനെ പ്രേരിപ്പിച്ചത്, പക്ഷെ ചിത്രത്തിന്റെ നിലവാരം വീണ്ടും കുറയുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ അപ്പുക്കുട്ടനെ കൂടുതല്‍ കൂടുതല്‍ മണ്ടനാക്കി അവതരിപ്പിച്ച്, പ്രേക്ഷകരുടെ വെറുപ്പും നേടിയെടുത്തു. ആ ദേഷ്യം ചിലര്‍ക്കെങ്കിലും ജഗദീഷ്‌ എന്ന നടനോടും തോന്നിയിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയാനൊക്കില്ല.

അത് പോലെ തന്നെ സേതുരാമയ്യര്‍ എന്ന ബുദ്ധി രാക്ഷസന്‍. ഒരു CBI ഡയറി കുറിപ്പ് എന്ന ചിത്രത്തിലൂടെ നമ്മുടെ പ്രിയങ്കരനായ കഥാപാത്രം. രണ്ടാം ഭാഗമായ ജാഗ്രതയില്‍ വീണ്ടും വന്നെകിലും വിജയം ആവര്‍ത്തിക്കാനായില്ല. പിന്നീട് 15 വര്‍ഷത്തിനു ശേഷം അയ്യര്‍ വീണ്ടും വന്നപ്പോള്‍ അതൊരു പുതുമ ആയിരുന്നു, ആ ചിത്രം വിജയിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഒരു നാലാം ഭാഗം കൊണ്ട് വന്നത് അനാവശ്യമായിരുന്നു. ഫോണിന്റെയും ചായലയുടെയും ബിസ്കട്ടിന്റെയും പരസ്യങ്ങള്‍ കുത്തി നിറച്ച ആ ചിത്രം സേതുരാമയ്യരുടെ ഇമേജിന് കോട്ടം തട്ടാനെ ഉപകരിച്ചുള്ളൂ. ഒരേ സംവിധായകനും, ഒരേ തിരക്കഥാകൃത്തും, ഒരേ നായക നടനുമായി ഒരു സിനിമയുടെ 4 ഭാഗങ്ങള്‍ വന്നു എന്ന ഒരു റെക്കോര്‍ഡ്‌ മാത്രമാണ് ആ ചിത്രം കൊണ്ടുണ്ടായ ഒരേ ഒരു നേട്ടം. ഇപ്പോള്‍ ഇനിയൊരു അഞ്ചാം ഭാഗവുമായി k.മധുവും s.n.സ്വാമിയും മമ്മൂട്ടിയും വരുന്നുണ്ടെങ്കില്‍ അത് കെട്ടുറപ്പുള്ള ഒരു കഥയുമായിട്ടാവണെ എന്ന് മാത്രമേ നമുക്ക് ആഗ്രഹിക്കാന്‍ കഴിയു.

അത് പോലെ തന്നെ മോഹന്‍ലാലിന്‍റെ സാഗര്‍ ഏലിയാസ്‌ എന്ന കഥാപാത്രം, പുതിയ സിനിമയില്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിച്ചു എങ്കിലും ആദ്യ ഭാഗത്തിലെ ജാക്കി തന്നെയാണ് ഇന്നും പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരന്‍. മമ്മൂട്ടിയുടെ ഇന്‍സ്പെക്ടര്‍ ബല്‍റാം, താരാദാസ് എന്നീ കഥാപാത്രങ്ങളെ വീണ്ടും കൊണ്ട് വന്നപ്പോള്‍ ഉണ്ടായ പൊരുത്തക്കേട് നമ്മള്‍ കണ്ടതാണല്ലോ? മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും ഇതിനകം മൂന്നു തവണ നമ്മുടെ മുന്‍പില്‍ വന്നു കഴിഞ്ഞു, ഇനി നാലാമത്തെ വരവില്‍ അവരെ എങ്ങനെയാണു അവതരിപ്പിക്കുക എന്നറിയില്ല. മിമിക്സ് പരേഡ്‌, കണ്ണൂര്‍, ഉപ്പുകണ്ടം ബ്രതെര്സ്, ജൂനിയര്‍ മാണ്ട്രെക്, കിലുക്കം, ഉദയനാണ് താരം. അങ്ങനെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ട്ട നേടിയ ഒരു പാട് സിനിമകള്‍ ഇങ്ങനെ രണ്ടാം ഭാഗവുമായി പ്രേക്ഷകരുടെ മുന്‍പിലെത്തി, ഇതില്‍ വിജയിക്കാന്‍ കഴിഞ്ഞത് വിരലില്‍ എന്നാവുന്ന ചിത്രങ്ങള്‍ക്ക്‌ മാത്രം. അതില്‍ തന്നെ കിലുക്കം കിലുകിലുക്കം, എഗൈന്‍ കാസര്‍കോട്‌ കാദര്‍ഭായ് , ഉപ്പുകണ്ടം ബ്രതെഴ്സ്‌ ബാക്ക് ഇന്‍ ആക്ഷന്‍, വീണ്ടും കണ്ണൂര്‍, എന്നീ ചിത്രങ്ങള്‍ എന്തിനു വേണ്ടിയാണ് ,ആര്‍ക്കു വേണ്ടിയാണ് പടച്ചു വിട്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല.

ഇത് കൂടാതെയാണ് പഴയ സിനിമകളുടെ റീമേക്സ്‌ വരുന്നത്. പഴയകല ഹിറ്റ്‌ ചിത്രങ്ങളായ നീലത്താമര, രതിനിര്‍വേദം, ചട്ടക്കാരി എന്നിവ കഴിഞ്ഞ വര്‍ഷങ്ങളില്‍ റിലീസായി, പറങ്കിമല എന്ന ചിത്രത്തിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നു. വരും നാളുകളില്‍ ഈ ചുവടു പിടിച്ചു കൂടുതല്‍ ചിത്രങ്ങള്‍ വരാനാണ് സാധ്യത. പുതിയ കഥകള്‍ കണ്ടെത്താനുള്ള മടിയാണോ, അതോ പ്രേക്ഷകര്‍ക്ക് ഇതൊക്കെ മതി എന്ന ധാരണയാണോ ഇതിനു പിന്നില്‍ എന്നറിയില്ല. രണ്ടാം ഭാഗങ്ങള്‍ക്ക് റിലീസ്‌ ദിവസം നല്ലൊരു തുടക്കം കിട്ടുമെന്നതു നേര് തന്നെ, പക്ഷെ അത് കഴിഞ്ഞാല്‍ ആ ചിത്രങ്ങളുടെ അവസ്ഥ നമ്മള്‍ കാണുന്നതാണ്. പ്രേക്ഷകര്‍ കൈ വിടുന്ന ഇത്തരം ചിത്രങ്ങള്‍ അടുത്ത മാസം ഡിവിഡി ഇറങ്ങുന്നതോടെ ആ യാത്ര അവസാനിക്കുന്നു. ഇത്തരം ചിത്രങ്ങളെ അനുകൂലിക്കുന്നുണ്ടാവരുണ്ടാകം, എന്തായാലും പ്രേക്ഷരുടെ പ്രിയ കഥാപാത്രങ്ങളെ അവര്‍ വെറുത്തു പോകുന്ന ഒരു അവസ്ഥയിലേക്ക് ഈ ചിത്രങ്ങള്‍ ഒരുക്കരുത് എന്ന ഒരു അപേക്ഷ മാത്രമേ ഉള്ളു. ഈ കാര്യത്തില്‍ ഭൂരിപക്ഷം പ്രേക്ഷകരുടെ താല്പര്യം കൂടെ ഒന്ന് അറിയാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം.

Saturday, October 19, 2013

തൂവാനത്തുമ്പികളുടെ നാട്ടിലൂടെ !!

തൂവാനത്തുമ്പികള്‍ എന്ന മനോഹരമായ സിനിമ ഇറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എന്നിട്ടും ജയകൃഷ്ണന്‍, ക്ലാര, തങ്ങള്‍ എന്നീ മൂന്നു കഥാപാത്രങ്ങള്‍ നമ്മളെ ഇപ്പോളും പിന്തുടരുന്നു. പ്രണയവും മഴയും രതിയും എല്ലാം ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമ ഇല്ലെന്നു തന്നെ പറയാം..ഇപ്പോളും പല തവണ ചാനലില്‍ ആ സിനിമ സംപ്രേക്ഷണം ചെയ്യുന്നു, ഇന്നും ആ സിനിമ ആളുകള്‍ കണ്ടു കൊണ്ടിരിക്കുന്നു, മുന്‍പ് കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു, പുതു തലമുറയിലെ ചെറുപ്പക്കാര്‍ ആ സിനിമയെ കുറിച്ച് അറിഞ്ഞു ആദ്യമായി കാണുന്നു. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ സ്റ്റീഫന്‍ എന്ന ജയസുര്യയുടെ കഥാപാത്രം, അനൂപ്‌ മേനോനോട് പറയുന്നുണ്ട് " എന്തൊരു സിനിമയാടാ ഇത്, ഇത് എത്ര തവണ കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല" എന്ന്. ഈ സ്ടീഫനെ പോലെ പലരെയും എനിക്ക് അറിയാം, ഈ സിനിമ വീണ്ടും വീണ്ടും കാണുന്ന ചിലര്‍. എന്താണ് ഈ സിനിമയുടെ പ്രത്യേകത? എത്ര കണ്ടാലും മടുക്കാത്ത എന്താണ് അതില്‍ ഉള്ളത്? ഇറങ്ങിയ സമയത്ത് അത്ര വലിയൊരു വിജയം ലഭിക്കാതെ പോയ ഒരു സിനിമയാണ് ഇതെന്നു ഓര്‍ക്കുമ്പോള്‍ ആണ് അത്ഭുതം. ഇങ്ങനെ കാലത്തിനെ അതിജീവിച്ചു നില നില്ക്കാന്‍ മാത്രം എന്ത് മാജിക്‌ ആണ് പദ്മരാജന്‍ എന്ന മഹാനായ സംവിധായകന്‍ ആ ചിത്രത്തില്‍ കാണിച്ചത്‌?



ഒരു മഴയോട് കൂടെ തുടങ്ങുന്ന സിനിമയാണ് തൂവാനത്തുമ്പികള്‍, പിന്നീട് പല സമയത്തായി ചിത്രത്തില്‍ മഴ വരുന്നുണ്ട്, മഴ ഇത്ര മനോഹരമായി ചിത്രീകരിച്ച മറ്റൊരു സിനിമയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല, കമലിന്റെ പെരുമഴക്കാലം മറക്കുന്നില്ല,തുടക്കം മുതല്‍ ഒടുക്കം വരെ അതില്‍ മഴയുണ്ട്, അത് പക്ഷെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആ സിനിമ കൈകാര്യം ചെയ്ത വിഷയം കൊണ്ടാണ് ,എന്നാല്‍ തൂവാനത്തുമ്പികളില്‍ മഴ ഒരു കഥാപാത്രം പോലെയാണ് വന്നു പോകുന്നത്. മലയാളികളുടെ ഗൃഹാതുരത്തിന്റെ ഏറിയ പങ്കും ബന്ധപ്പെട്ടിരിക്കുന്നത് മഴയുമായി ആയിരിക്കും, അത് കൊണ്ട് തന്നെ സിനിമയിലെ ആ മഴയും നമ്മളുടെ മനസ്സിലാണ് പെയ്തത്. അത് കൊണ്ട് തന്നെ എത്ര തവണ കണ്ടാലും മതി വരാതെ പലരും ആ സിനിമ പിന്നെയും പിന്നെയും കാണുന്നു..



പിന്നെ ജയകൃഷ്ണന്‍ എന്ന ആ തൃശ്ശൂര്‍ക്കാരന്‍, നാട്ടില്‍ അടങ്ങിയൊതുങ്ങി അമ്മയുടെ കുട്ടി ആയി കഴിയുന്ന അയാള്‍ ടൌണില്‍ എത്തിയാല്‍ വേറെ ഒരാളാണ്, ഒരു തരം പരകായ പ്രവേശം. മോഹന്‍ലാല്‍ എത്ര മനോഹരമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്? ചിത്രം കാണുന്ന ഏതൊരാള്‍ക്കും മോഹന്‍ലാല്‍ എന്ന നടനോട് ഒരു പാട് ഇഷ്ട്ടം തോന്നി പോകും. സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന അയാള്‍ക്ക് എന്തിനും പോന്ന ഒരു സുഹൃത്ത്‌ വലയം തന്നെ ഉണ്ട്, ജേക്കബ്‌, ഉണ്ണി മാഷ്‌, ബാബു അങ്ങനെ കുറച്ചു പേരെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഈ ജയകൃഷ്ണന്റെ രസകരമായ കുറെ സീനുകളും ഡയലോഗുകളും ചിത്രത്തില്‍ ഉണ്ട്. ഈ സിനിമ ഇഷ്ട്ടപെടുന്ന എല്ലാവരുടെ ഉള്ളിലും ഒരു ജയകൃഷ്ണന്‍ ഉണ്ട്, അല്ലെങ്കില്‍ എല്ലാവരും ജയകൃഷ്ണനെ പോലെ ആകാന്‍ ആഗ്രഹിക്കുന്നു എന്നതാണ് സത്യം.



ക്ലാര..ആ പേര് പറയുമ്പോ തന്നെ ആ മഴയും, ആ പശ്ചാത്തല സംഗീതവും മനസ്സിലേക്ക് ഓടിയെത്തുന്നു, ജോണ്‍സന്‍ മാസ്റ്റര്‍ എന്ന അപൂര്‍വ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഈണം, സുമലതയുടെ ഏറ്റവും നല്ല കഥാപാത്രം ആണ് ക്ലാര, ആ സൌന്ദര്യം ആരെയാണ് ആകര്ഷിക്കാത്തത്? ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള ബന്ധത്തെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല, അത് പ്രണയം ആയിരുന്നോ? അറിയില്ല. "ഞാന്‍ ക്ലാരയെ മാരി ചെയ്യട്ടെ? " എന്ന് ജയകൃഷ്ണന്‍ ചോദിക്കുന്ന സമയത്ത്, ദേഹത്തു വന്നു അടിക്കുന്ന തിരമാലയില്‍ ക്ലാര ഉലയുന്ന ആ സീന്‍, പത്മരാജന്‍ എന്ന പ്രതിഭക്ക് മാത്രം കഴിയുന്ന ഒന്ന്. അവര്‍ ഒരുമിച്ചുള്ള മേഘം പൂത്തു തുടങ്ങി എന്ന മനോഹരമായ ഗാനം എത്ര കണ്ടാലും മതിയാവില്ല, "എരിവേനല്‍ ചൂടിന്റെ കഥയാകെ മറന്നു, ഒരു ധന്യ ബിന്ദുവില്‍ കാലമലിഞ്ഞു" എന്ന ആ വരികളൊക്കെ ആര്‍ക്കാണ് മറക്കുവാന്‍ കഴിയുക? ഇന്നും കേള്‍ക്കുമ്പോള്‍ പാതി വഴിയില്‍ നമുക്കൊക്കെ നഷ്ട്ടമായ എന്തിനെയോ ഓര്‍ത്തു മനസ്സ് വിങ്ങുന്നു.



രാധ..ഒരു പാവം പെണ്‍കുട്ടി,ആദ്യ കൂടി കാഴ്ച്ചയില്‍ തന്നെ ജയകൃഷ്ണനുമായി അവള്‍ ഉടക്കുന്നുണ്ട്. പക്ഷെ പിന്നീട് അയാളുമായി തന്നെ അവള്‍ അടുക്കുന്നു, രാധയുടെ ചേട്ടന്‍ മാധവന്‍ ജയകൃഷ്ണനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ട് അവള്‍ക്കു അയാളോട് ആരാധന തോന്നുന്നു, അത് പിന്നെ പ്രണയം ആയി മാറുന്നു. പാര്‍വതിയുടെ ആ ഉണ്ടകണ്ണ് രാധക്ക് നല്ല ചേര്‍ച്ച ഉണ്ടായിരുന്നു. ആ കണ്ണ് ഒന്ന് കൂടെ വീര്‍പ്പിച്ചു അവള്‍ ജയകൃഷ്ണനെ തുറിച്ചു നോക്കുന്നത് രസമായ ഒരു സീനാണ് .ക്ലാരയുമായുള്ള ജയകൃഷ്ണന്‍റെ അടുപ്പം അവള്‍ പക്വതയോടെ കേള്‍ക്കുന്നു. അയാളെ അതില്‍ നിന്നും പിന്മാറാന്‍ ഉപദേശിക്കുന്നു, പക്ഷെ അവള്‍ അസ്വസതയായിരുന്നു. വരുന്ന ജയകൃഷ്ണനും രാധയും തമ്മിലുള്ള ആ പ്രണയം എത്ര കാവ്യാത്മകമായാണ് പദ്മരാജന്‍ ചിത്രീകരിച്ചിരിക്കുന്നത്? അത്തരം പ്രണയങ്ങള്‍ ഇന്നത്തെ സിനിമകളില്‍ നമുക്ക് കാണാന്‍ സാധിക്കുമോ? ഇനിയും ഒരു ആയിരം തവണ കണ്ടാലും മതി വരാത്ത "ഒന്നാം രാഗം പാടി " എന്ന സുന്ദരമായ ഗാനം. " ഈ പ്രദക്ഷിണ വീഥികള്‍,ഇടറി നീണ്ട പാതകള്‍ എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു" എന്ന വരികളൊക്കെ എപ്പോള്‍ കേട്ടാലും, മനസ്സ് ആര്‍ദ്രമാകുന്നു.



റിഷി..ജയകൃഷ്ണന്‍റെ അടുത്ത സുഹൃത്ത്‌, ജീവിതത്തിലെ എല്ലാ രസങ്ങളും അയാള്‍ അറിയുന്നത് ജയകൃഷ്ണനിലൂടെയാണ്. ടൌണില്‍ ദേവി ഇലക്ക്ട്രിക്കല്‍സ് നടത്തുന്ന റിഷി, തന്‍റെ ചടാക്ക് സ്കൂട്ടറുമായി ജയകൃഷ്ണന്‍റെ വീട്ടില്‍ രാത്രി വന്നു ടൌണിലെ പിള്ളാരുടെ വിക്രിയകള്‍ അയാളോട് പങ്കു വെക്കുന്നതും, ആദ്യമായി ടൌണിലെ ബാറില്‍ പോകുന്ന അയാളുടെ പരിഭ്രമവും, തനിക്ക് കിട്ടിയ ആദ്യത്തെ ഗ്ലാസ്‌ ബിയര്‍ കഷ്ട്ടപെട്ടു കുടിക്കുമ്പോള്‍,രണ്ടാമത്തെ ഗ്ലാസ്സിലെക്ക് കടക്കുന്ന ജയകൃഷ്ണനോട് "അല്ല ജയകൃഷ്ണാ, അപ്പൊ താന്‍ കഴിക്കോ? "എന്നു അത്ഭുതത്തോടെ ചോദിക്കുന്നതും, നാട്ടിലെ ക്ലിയോപാട്ര എന്ന് ജയകൃഷ്ണന്‍ വിശേഷിപ്പിക്കുന്ന ത്രേസ്യ ജോസിനെ ആ ഹോട്ടല്‍ മുറിയില്‍ കാണുമ്പോള്‍ ഉള്ള അയാളുടെ മുഖവും എല്ലാം ചിത്രത്തിലെ രസകാഴ്ചകളാണ്. ക്ലാരയെ കണ്ടതും, രാധയുമായുള്ള തന്‍റെ അടുപ്പവും എല്ലാം ജയകൃഷ്ണന്‍ പങ്കു വെക്കുന്നത് റിഷിയോടാണ്. അശോകന്‍ എന്ന നടന്‍റെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലെ റിഷി.



ബാബു നമ്പൂതിരി,ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തെളിയുന്നത് തങ്ങളുടെ മുഖമാണ്. അത്ര മാത്രം ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞു പോയിരിക്കുന്നു. ജയകൃഷ്ണന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ ആണ് തങ്ങള്‍, തന്റെ പ്രശ്നങ്ങള്‍ അയാള്‍ ആദ്യം പറയുന്നത് ജയകൃഷ്ണനോടാണ്. തന്നെ കാണാന്‍ വീട്ടില്‍ എത്തുന്ന തങ്ങളെ ജയകൃഷ്ണന്‍ അമ്മയുടെ മുന്‍പില്‍ ഗുരുക്കള്‍ മാഷാക്കി മാറ്റുന്ന സീന്‍ ചിരിയുണര്‍ത്തും.ക്ലാരയെ തന്റെ ബിസിനെസ്സിലെക്ക് കൊണ്ട് വരാന്‍ വേണ്ടിയാണു തങ്ങള്‍ ശ്രമിച്ചത്‌, പക്ഷെ ക്ലാര അയാളുടെ വല പൊട്ടിച്ചു പുറത്തു പോകുന്നു, പിന്നീടു തങ്ങള്‍ തന്നെയാണ് ക്ലാരക്കും ജയകൃഷ്ണനും താമസിക്കാന്‍ വേണ്ടി കുന്നിന്‍ മുകളിലെ അയാളുടെ വീട് ഒരുക്കി കൊടുക്കുന്നതും, കാരണം അയാള്‍ ജയകൃഷ്ണനോട് അത്ര മാത്രം കടപ്പെട്ടിരിക്കുന്നു. ക്ലാര പക്ഷെ അയാളെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ല.



പദ്മരാജന്‍റെ തന്നെ ഉധകപ്പോള എന്ന നോവലിന്റെ സിനിമ രൂപമാണ് തൂവാനത്തുമ്പികള്‍. നോവലിന്‍റെ പകുതി പോലും സിനിമയില്‍ എടുതിട്ടില്ല. ചിത്രത്തിന്റെ ഏറിയ ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് തൃശൂര്‍ ആണ്, ജയകൃഷ്ണനും ഋഷിയും കൂടെ ആടിന്‍റെ തല വാങ്ങാന്‍ പോകുന്ന ഈസ്റ്റ്‌ ഫോര്‍ട്ടിലെ പഴയ മാര്‍ക്കറ്റ്, അവര്‍ നടന്നു വരുന്ന ചെമ്പുക്കാവ് റോഡ്‌, പിന്നീട് പോകുന്ന കാസിനോ ഹോട്ടലിലെ ശരാബി ബാര്‍, പിന്നെ പെനിസുല ഹോട്ടല്‍, രാധയെ കാണാന്‍ ജയകൃഷ്ണന്‍ പോകുന്ന കേരളവര്‍മ്മ കോളേജ്, അവര്‍ തമ്മില്‍ പിന്നെ കാണുന്ന വടക്കുംനാഥന്‍റെ ക്ഷേത്രം, ക്ലാരയും ജയകൃഷ്ണനും കൂടെ കാറില്‍ പോകുന്ന പുഴക്കല്‍ പാടത്തിന്റെ ഭാഗം, അവര്‍ രാത്രി പോകുന്ന വാടാനപ്പിള്ളി ബീച്ച്, ജഗതിയെ കൊല്ലാന്‍ കൊണ്ട് പോകുന്ന പീച്ചി ഡാം, അങ്ങനെ ഒരു പാട് സ്ഥലങ്ങള്‍ ആ ചിത്രവുമായി ബന്ധപ്പെട്ടു തൃശൂരില്‍ ഉണ്ട്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.



ആ സ്ഥലങ്ങള്‍ എല്ലാം ഇപ്പോള്‍ കാണുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയ ഉണ്ട്. ഒരു തൃശൂര്‍കാരന്‍ ആയ എനിക്ക് അത് കൊണ്ട് തന്നെ ഈ ചിത്രം ഒരു പാട് പ്രിയപ്പെട്ടതാണ്. അത് പോലെ പലര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ടാകാം. എന്തായാലും ജയകൃഷ്ണനും ക്ലാരയും രാധയും തങ്ങളും ഋഷിയും എല്ലാം നമ്മുടെ മനസ്സില്‍ അങ്ങനെ തന്നെ നില നില്ക്കട്ടെ.എന്നും..എന്നെന്നും.

Wednesday, September 25, 2013

പ്രവാസിയുടെ സിനിമ മോഹങ്ങള്‍ !!



മനസ്സ് കൊണ്ട് ഇഷ്ട്ടമില്ലെങ്കിലും അന്യ ദേശത്ത് കഴിയുന്നവരാണ് മിക്ക പ്രവാസികളും. പ്രവാസികളുടെ പ്രശ്നങ്ങളും ദുഖങ്ങളും നമ്മള്‍ ഒരു പാട് കേട്ടിട്ടുള്ളതാണ്. പക്ഷെ പ്രവാസികളുടെ സിനിമ ആസ്വാദനത്തെ കുറിച്ച് അധികം ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല. നാട്ടില്‍ നിന്നും വിദേശത്ത് എത്തുമ്പോള്‍ നഷ്ട്ട്ടപ്പെടുന്ന പല ഇഷ്ട്ടങ്ങളില്‍ ചിലര്‍ക്കെങ്കിലും സിനിമയും ഉള്‍പ്പെടും. അതിനു പ്രധാന കാരണം സിനിമ പ്രധാന വിനോദ ഉപാധിയായ ഒരു രാജ്യത്തു നിന്നാണ് നമ്മള്‍ വരുന്നത് എന്നുള്ളതാണ്. ചെറുപ്പം മുതല്‍ക്കെ സിനിമ അവനെ അത്ര മാത്രം സ്വാധീനിക്കുന്നുണ്ട്. മറ്റുള്ള ഏതു രാജ്യക്കാരേക്കാളും സിനിമ ആസ്വദിക്കുന്നത് ഒരു പക്ഷെ ഇന്ത്യക്കാരായിരിക്കണം. ഒരു സാധാരണ മലയാളി പ്രേക്ഷകന്റെ മനസ്സോടെ ആലോചിക്കുമ്പോള്‍ തോന്നുന്ന കുറച്ചു കാര്യങ്ങള്‍ പറയാം.

ദുബായ് ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും സിനിമ ഉണ്ട്.പക്ഷെ ഉയര്‍ന്ന ടിക്കറ്റ്‌ റേറ്റ് കാരണം പലരും ഇവിടെ തിയറ്ററില്‍ പോയി സിനിമ കാണാറില്ല. 25 ദിര്‍ഹം മുതല്‍ 40 ദിര്‍ഹം വരെയുള്ള നിരക്കുകളാണ് ഇപ്പോള്‍ ഇവിടെ നിലവിലുള്ളത്. ഇപ്പോളത്തെ ഇന്ത്യന്‍ റുപീയുടെ നിരക്ക് വെച്ച് നോക്കിയാല്‍ ഒരു സിനിമ കാണാന്‍ 450 രൂപ മുതല്‍ 720 രൂപ. കാര്യം ഇതൊക്കെ ആണെങ്കിലും നല്ലൊരു സിനിമ ഇറങ്ങിയാല്‍ അവധി ദിവസങ്ങളില്‍ ഇവിടെ തിയറ്റര്‍ ഫുള്‍ ആകാറുണ്ട്. എന്നാല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സിനിമ കാണാന്‍ ചെന്നാല്‍ പലപ്പോഴും പത്തില്‍ താഴെ മാത്രം പേര്‍ ഇരുന്നു സിനിമ കാണേണ്ടിയും വരാറുണ്ട്, അത് നമ്മുടെ സിനിമാ ആസ്വാദനത്തെ തന്നെ ബാധിക്കും. ഒരു മലയാളം സിനിമയുടെ സിഡി ഇവിടെ കിട്ടണം എങ്കില്‍ 15 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ കൊടുക്കണം,DVD ആണെങ്കില്‍ അത് 30 വരെ പോകും, അതായതു 360/- അല്ലെങ്കില്‍ 540/- ഇന്ത്യന്‍ രൂപ. എന്നിട്ടും ഇതെല്ലാം വാങ്ങുന്നവര്‍ ഉണ്ട്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ആ തുക കൂടെ ചേര്‍ത്ത് നാട്ടിലേക്ക്‌ അയക്കാം എന്നെ അവന്‍ കരുതൂ. നാട്ടിലെ പോലെ വീഡിയോ കടകള്‍ അധികം ഇല്ലാത്തതു കൊണ്ട് 5 ദിര്‍ഹംസ് കൊടുത്താല്‍ കിട്ടുന്ന വ്യാജ സിഡികളാണ് അവരുടെ ഏക ആശ്രയം.നിയമപരമായി തെറ്റാണെങ്കിലും സാമ്പത്തികം എന്ന വലിയ പ്രശ്നത്തിന്റെ മുന്നില്‍ ആ തെറ്റ് അവനു ശരിയാകുന്നു എന്നതാണ് സത്യം.



നാട്ടില്‍ ഇറങ്ങുന്ന ഓരോ മലയാള സിനിമയും ഗള്‍ഫില്‍ എത്താന്‍ ചുരുങ്ങിയത് രണ്ടു ആഴ്ച മുതല്‍ ഒരു മാസം വരെ സമയം എടുക്കും. ഫേസ് ബുക്കിലൂടെയും മറ്റു സൈറ്റുകളിലൂടെയും ഓരോ സിനിമയെ കുറിച്ചും അറിഞ്ഞ ഒരു സിനിമാ പ്രേമിക്കു അവന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കാണാന്‍ ഒരു പാട് നാള്‍ കാത്തിരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നാട്ടില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടികൊണ്ടിരിക്കുന്ന പ്രിത്വിരാജിന്റെ മെമ്മറീസ് 50 ദിവസം ആകാറായിട്ടും ഇത് വരെ ഇവിടെ ഇറങ്ങിയിട്ടില്ല. എന്നാല്‍ തമിള്‍-- ഹിന്ദി സിനിമകളാകട്ടെ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പേ ഇവിടെ റിലീസ് ചെയ്യുന്നു.ആ സിനിമകള്‍ എല്ലാം തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് നല്ല കളക്ഷന്‍ നേടുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പ്‌ ഇവിടെ ഇറങ്ങിയത് ഓര്‍ക്കുന്നു. വളരെ ആവേശത്തോടെയാണ് എല്ലാവരും ആ സിനിമ കാണാന്‍ പോയത്.പക്ഷെ അതിനു ശേഷം ഒരു മലയാള സിനിമയും അങ്ങനെ റിലീസ് ചെയ്തിട്ടില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ പോലും, നാട്ടില്‍ ഇറങ്ങി അടുത്ത ആഴ്ച എങ്കിലും ഇവിടെ റിലീസ് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു പാട് സിനിമ പ്രേമികള്‍ക്ക് അതൊരു സന്തോഷ വാര്‍ത്ത ആയിരിക്കും. സ്വന്തം നാട്ടിലെ സിനിമയുടെ പോസ്ററുകള്‍ കാണുമ്പോള്‍, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും,നാട്ടിലെ ലൊക്കേഷനുകളും വെള്ളിത്തിരയില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം ഒന്ന് വേറെയാണ്.

നാട്ടില്‍ ഉള്ള സമയത്ത് ഒരു സിനിമയും വിടാതെ കണ്ടു നടന്ന സിനിമ പ്രേമികള്‍ പലരും ഗള്‍ഫ്‌ രാജ്യത്തു ചെന്നാല്‍ ഒരു സിനിമ പോലും കാണാതെയാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. അതിനു ഒരു കാരണം ഇവിടത്തെ ജീവിത തിരക്കാണ്. ആകെ കിട്ടുന്ന ഒരു അവധി ദിവസം ഉറങ്ങി തീര്‍ക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. വേറെ ഒരു കാരണം നാട്ടിലെ ആ ഒരു സിനിമ അനുഭവം ഇവിടെ കിട്ടുന്നില്ല എന്നതാണ്. നാട്ടിലെ പോലെ ഒരു ഓളവും ബഹളവും ഇല്ലാതെ സിനിമ കാണാന്‍ അവരില്‍ പലര്‍ക്കും താല്പര്യം കാണില്ല. അത് പോലെ തന്നെ നാട്ടില്‍ അധികം സിനിമകള്‍ കാണാതിരുന്ന പലരും ഇവിടെ വരുമ്പോള്‍ കിട്ടുന്ന ഒഴിവു സമയം തള്ളി നീക്കാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് സിനിമയെ മാത്രം ആശ്രയിക്കുന്ന കാഴ്ചയും കാണാം. ഇവരില്‍ തന്നെ ചിലര്‍ തിയറ്ററില്‍ തന്നെ പോയി സിനിമ കാണുന്നു, അല്ലാത്തവര്‍ സ്വന്തം ലാപ്ടോപില്‍ അഭയം പ്രാപിച്ചു തന്റെ ബെഡില്‍ തന്നെ ഇരുന്നും കിടന്നും സിനിമ കാണുന്നത് ഇവിടത്തെ ഓരോ ബാച്ചിലര്‍ റൂമിലെയും നിത്യകാഴ്ചയാണ്. ഇന്റര്‍നെറ്റില്‍ ഇറങ്ങുന്ന ഓരോ സിനിമകളും അവന്‍ അങ്ങിനെ കണ്ടു തീര്‍ക്കുന്നു. അവന്റെ ലോകം അവനിലേക്ക്‌ മാത്രമായി ചുരുങ്ങി ചുരുങ്ങി വരുന്നു. പ്രവാസിയായ ഒരു സിനിമാപ്രേമിക്ക് ഓരോ സിനിമയും ഓരോ ഓര്‍മ്മകളാണ്.കഴിഞ്ഞ കാലത്തിന്റെ,നഷ്ട്ടമായ സൌഹൃദത്തിന്റെ,പ്രണയത്തിന്റെ, തന്റെ കോളേജ് കാലത്തിന്റെ അങ്ങനെ ഓരോരുത്തര്‍ക്കും അവരുടെതായ ഓര്‍മ്മകള്‍ കാണും. ചാനലുകളില്‍ പഴയ സിനിമകള്‍ കാണുമ്പോള്‍ നാട്ടില്‍ നിന്ന് കൂട്ടുകാരുടെ കൂടെ ആരവത്തോടെ ആ സിനിമകള്‍ കണ്ട അനുഭവം ഓര്‍ത്തു പോകും. അതിലെ പഴയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ എങ്കിലും മനസ്സ് കൊണ്ട് ഒന്ന് പുറകിലേക്ക് പോകാത്തവര്‍ ചുരുക്കമായിരിക്കും.ആ ഓര്‍മ്മകള്‍ സുഖമുള്ള ഒരു നോവാണ്.

ഇവരെ കൂടാതെ മനസ്സില്‍ സിനിമാ മോഹവുമായി കഴിയുന്ന എത്രയോ പ്രവാസികളുണ്ട്. തിരക്കഥ എഴുതാനും,പാടാനും, അഭിനയിക്കാനും, സംവിധാനം ചെയ്യാനുമുള്ള ആഗ്രഹങ്ങളുമായി കഴിയുന്ന കുറെ പേര്‍ ഇവിടെ കഴിയുന്നുണ്ട്. കുടുംബം, ജീവിതം,പണം എന്നീ കാര്യങ്ങള്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്വപ്നങ്ങളുടെ പിറകെ പോകാന്‍ സമയം? സ്വന്തം ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു എത്രയോ പേര്‍ ഈ മറുനാട്ടില്‍ എന്തൊക്കെ ജോലികള്‍ ചെയ്തു ജീവിക്കുന്നുണ്ടാകും? വര്‍ഷങ്ങള്‍ പോയതറിയാതെ ഇവിടെ ജീവിച്ചു ജീവിച്ചു ഒടുവില്‍ തിരിച്ചു നാട്ടില്‍ ചെല്ലുമ്പോളെക്കും എല്ലാം വൈകി പോയി എന്ന് അവന്‍ തിരിച്ചറിയുന്നു.അപൂര്‍വം ചിലര്‍ ഈ പ്രവാസം വേണ്ടെന്നു വെച്ച് നാട്ടിലേക്ക്‌ പോയി തന്റെ ലക്‌ഷ്യം നേടുന്നു, മറ്റു ചിലര്‍ കിട്ടിയ ജോലി ചെയ്തു സ്വപ്നങ്ങളെ എല്ലാം മറന്നു ഇവിടെ തന്നെ കഴിഞ്ഞു കൂടുന്നു.ഓരോ പ്രശ്നങ്ങള്‍ തീര്‍ത്തു നാട്ടിലേക്ക് വരാന്‍ ഒരുങ്ങുമ്പോളും അടുത്ത പ്രശ്നം വന്നു ചേരുന്നു. ജീവിതത്തില്‍ ആകാന്‍ ആഗ്രഹിച്ചതൊന്നും ആകാന്‍ കഴിയാതെ,മോഹങ്ങള്‍ എല്ലാം മണ്ണിട്ട്‌ മൂടി ഈ മരുഭൂവില്‍ ജീവിച്ചു തീര്‍ക്കുന്നു. പ്രവാസം ഒരു കുരുക്കാണ്,അഴിക്കും തോറും മുറുകുന്ന ഒരു കുരുക്ക്!!

Wednesday, September 18, 2013

ജില്ല അണിയറയില്‍ ഒരുങ്ങുമ്പോള്‍ !!

കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെല്ലാം ഒരു ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു, ചിത്രീകരണം തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രം, റിലീസിന് മുന്‍പ്‌ തന്നെ കോടികളുടെ ബിസിനസ്‌ നടന്ന ഒരു ചിത്രം. സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം, അതെ..ഞാന്‍ പറയുന്നത് മോഹന്‍ലാല്‍ വിജയ്‌ ടീം ഒന്നിക്കുന്ന ജില്ല എന്ന പുതിയ തമിഴ്‌ ചിത്രത്തെ കുറിച്ചാണ്.



മോഹന്‍ലാല്‍ ഒരു തമിഴ്‌ ചിത്രം ചെയ്യുന്നു എന്ന് പറയുന്നത് പുതിയൊരു വാര്‍ത്ത‍ അല്ല, ഇതിനു മുന്‍പും പ്രകാശ്‌രാജ്, കമല്‍ഹാസന്‍,എന്നീ പ്രമുഖരുടെ കൂടെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാസര്‍ സംവിധാനം ചെയ്ത പോപ്‌കോണ്‍,മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍,കമല്‍ ഹസ്സന്റെ കൂടെ ചെയ്ത "ഉന്നൈ പോല്‍ ഒരുവന്‍" എന്നീ എന്ന ചിത്രങ്ങളിലെ അഭിനയത്തിന് അദ്ധേഹത്തിനു ഒരു പാട് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ സൂപ്പര്‍സ്റ്റാര്‍ ആയ ഇളയ ദളപതി വിജയോടൊപ്പം, ആദ്യമായാണ് ലാല്‍ ഒരു ചിത്രം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള ആദ്യത്തെ റിപ്പോര്‍ട്ട്‌ പുറത്തു വന്നപ്പോള്‍ തന്നെ മോഹന്‍ലാലിന്‍റെ ആരാധകര്‍ ആവേശത്തിലായി.മോഹന്‍ലാലിന്‍റെ കഥാപാത്രം എന്താകും എന്നറിയാനുള്ള ആകാംഷ ആയിരുന്നു എല്ലാവര്ക്കും. തൂവെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞു താടിയും വെച്ച്, മീശയും പിരിച്ചുള്ള ലാലിന്‍റെ ആദ്യത്തെ ചിത്രം പുറത്തു വന്നതോടെ ആരാധകര്‍ ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ആരാധകര്‍ തന്നെ ഡിസൈന്‍ ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ പലയിടത്തും നിരന്നു തുടങ്ങി. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പഞ്ച് ഡയലോഗ് ഇപ്പോള്‍ തന്നെ ഫേസ് ബുക്കില്‍ തരംഗം ആയി മാറി കഴിഞ്ഞു. മോഹന്‍ലാല്‍ വിജയുടെ കഥാപാത്രത്തിന്റെ ഗോഡ്‌ ഫാദര്‍ ആണെന്നും, അതല്ല വിജയ്‌ മോഹന്‍ ലാലിന്‍റെ വളര്‍ത്തു പുത്രന്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള ചര്‍ച്ചകള്‍ നടക്കുന്നു. അതെന്തു തന്നെയായാലും മോഹന്‍ലാലിന്‍റെ മീശ പിരിച്ചുള്ള ആ വേഷം, ഫേസ് ബുക്കിലെ ലാല്‍ ആരാധകരുടെ ഭാഷ കടമെടുത്താല്‍ അണ്ണന്റെ ആ "കലിപ്പ് " പ്രകടനം കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. തമിള്‍ സിനിമ പ്രേക്ഷകര്‍ ലാലിന്‍റെ ഒരു മുഖമേ കണ്ടിട്ടുള്ളൂ, പ്രകാശ്‌ രാജിന്റെ കൂടെയും കമല്‍ ഹസ്സന്റെയും കൂടെ വളരെ ഒതുക്കമുള്ള, ശാന്തമായ കഥാപാത്രങ്ങളാണ് ലാല്‍ ഇത് വരെ ചെയ്തത്. പക്ഷെ ഇത് അങ്ങനെ അല്ല, മോഹന്‍ ലാലിന് അറിഞ്ഞു വിളയാടാനുള്ള എല്ലാ സംഗതികളും,സംഭവങ്ങളും ഈ ചിത്രത്തില്‍ ഉണ്ടാകും എന്നുള്ളതു ഉറപ്പാണ്‌, പുറത്തു വന്ന ഫോട്ടോസ് കണ്ടിട്ട് അതാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ആണെങ്കില്‍ യഥാര്‍ത്ഥ മാസ്സ് അവര്‍ കാണാന്‍ പോകുന്നെ ഉള്ളു. പ്രിയന്റെ ഗീതാഞ്ജലി പൂര്‍ത്തിയാക്കിയ ലാല്‍ കഴിഞ്ഞ മാസം ചിത്രത്തില്‍ റീ ജോയിന്‍ ചെയ്തു



ഇനി വിജയ്‌,..ഇന്ന് മലയാളത്തില്‍ ഉള്ള ഏതൊരു യുവനടനേക്കാളും ആരാധകര്‍ കേരളത്തില്‍ ഉള്ള നടന്‍. തുള്ളാത മനവും തുള്ളും,ഷാജഹാന്‍, പോക്കിരി, ഗില്ലി,തുപ്പാക്കി, എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ വിജയമാണ് നേടിയത്. തമിഴ്‌ നാട്ടിലെന്ന പോലെ ഇവിടെയും വിജയ്ക്ക് ഒരു പാട് ഫാന്‍സ്‌ അസ്സോസിയെഷന്‍സ് ഉണ്ട്, അവരെല്ലാം ഇതൊരു സംഭവം ആക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്. വിജയുടെ ചിത്രം കേരളത്തിലെ റിലീസ് കേന്ദ്രങ്ങളില്‍ മലയാള ചിത്രങ്ങളെ പോലെ അവര്‍ ആരവത്തോടെ സ്വീകരിക്കുന്നു, കുറച്ചു നാള്‍ മുന്‍പ് അദ്ധേഹത്തിന്റെ വേലായുധം എന്ന ചിത്രം കേരളത്തില്‍ റിലീസ്‌ നീട്ടി വെച്ചത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? മലയാള പടങ്ങളുടെ കളക്ഷനെ ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് അങ്ങനെ ചെയ്തത്. വിജയുടെ കേരളത്തിലെ ജനപ്രീതിക്ക് ഇതില്‍ കൂടുതല്‍ തെളിവ് വേണോ? അപ്പൊ അങ്ങനെയുള്ള വിജയും മോഹന്‍ലാലും കൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തായിരിക്കും? പ്രദര്‍ശനശാലകളെ ഉത്സവ പറമ്പുകള്‍ ആക്കുന്ന ഒരു മരണ മാസ്സ് ചിത്രം.!!

പൂര്‍ണ്ണിമ ഭാഗ്യരാജ്‌ വീണ്ടും മോഹന്‍ലാലിന്‍റെ നായിക ആകുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. രണ്ടു പേരും 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനും നായികയുമായി സിനിമയില്‍ വന്നവര്‍... ,കൂടാതെ പൂര്‍ണ്ണിമയുടെ മകനും മകളും മോഹന്‍ലാലിന്റെ കൂടെ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതെ സമയം കാജല്‍ അഗര്‍വാള്‍ ആണ് വിജയുടെ നായിക ആകുന്നത്. ജയം രാജ എന്ന സംവിധായകന്റെ അസിസ്റ്റന്റ്‌ ആയിരുന്ന ആര്‍.ടി.നേസന്‍ എന്ന പുതുമുഖ സംവിധായകനാണ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബനെരില്‍ ജില്ല എന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒരുക്കുന്നത്. നമുക്ക് കാത്തിരിക്കാം..കേരളവും തമിഴ്‌നാടും ഒന്നിച്ചു ആഘോഷിക്കുന്ന ആ ഉത്സവത്തിനായ്‌ !!

Monday, September 16, 2013

മലയാളികളുടെ സ്വന്തം മഞ്ജു !!

മഞ്ജു വാര്യര്‍ തിരിച്ചു വരുന്നു എന്ന വാര്‍ത്ത‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. ഒടുവില്‍ ഒരു പരസ്യ ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വരികയും ചെയ്തു. പരസ്യത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായം ആയിരുന്നു എങ്കിലും മഞ്ജുവിനോട് ആര്‍ക്കും ഇഷ്ട്ടക്കെട് തോന്നിയിട്ടുണ്ടാകില്ല. മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ് അപ്പോളും ഒരു ചോദ്യം ആയി നിന്നു. എന്നാല്‍ പുതിയ വാര്‍ത്ത‍ അനുസരിച്ച് മഞ്ജു രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെ തിരിച്ചു വരുന്നു എന്നതാണ്. മഞ്ജുവിന്റെ തിരിച്ചു വരവ് എന്നതിലുപരി മൂന്നു പ്രതിഭകളുടെ സംഗമം കൂടിയാണ് ഈ ചിത്രം.



വിവാഹ ശേഷം അഭിനയം നിര്‍ത്തിയ എത്രയോ നടികള്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുന്നു. പക്ഷെ അതൊന്നും മാധ്യമങ്ങളില്‍ ഇത്ര ചര്‍ച്ചാ വിഷയം ആയിട്ടില്ല. അമിതാബ് ബച്ചനോടൊപ്പം മഞ്ജു ചെയ്ത പരസ്യത്തെ കുറിച്ചുള്ള വാര്‍ത്ത നമ്മുടെ ചില പത്രങ്ങളുടെ മുന്‍ പേജില്‍ തന്നെ വന്നിരുന്നു. മഞ്ജു വാരിയര്‍ എന്ന നടിക്ക് മലയാളികളുടെ ഇടയിലുള്ള സ്വാധീനം അത്ര മാത്രമാണ്. കുറച്ചു ചിത്രങ്ങളിലെ അഭിനയിച്ചുള്ളൂ എങ്കിലും ചെയ്ത കഥാപാത്രങ്ങളുടെയും അഭിനയ മികവിന്റെയും കാര്യത്തില്‍ മഞ്ജു മറ്റു നടികളെക്കാള്‍ ഒരു പാട് മുപിലാണ്. സല്ലാപത്തിലെ രാധ, സമ്മര്‍ ഇന്‍ ബതെലഹമിലെ ആമി, ആറാം തമ്പുരാനിലെ ഉണ്ണിമായ, കണ്ണെഴുതി പൊട്ടും തോട്ടിലെ ഭദ്ര, കന്മദത്തിലെ ഭാനു, പത്രത്തിലെ ദേവിക എന്നിവ ആ അഭിനയ മികവില്‍ തിളങ്ങിയ ചുരുക്കം ചില കഥാപാത്രങ്ങള്‍ മാത്രം.

മികച്ച നടിക്കുള്ള ഒരു സംസ്ഥാന അവാര്‍ഡും,നാല് ഫിലിം ഫെയര്‍ അവാര്‍ഡും , ഒരു തവണ ദേശീയ അവാര്‍ഡ്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശവും വാങ്ങിയ നടിയാണ് മഞ്ജു.
മലയാളത്തില്‍ നായിക പ്രാധാന്യമുള്ള കഥകള്‍ ഇല്ലാതിരുന്ന ഒരു സമയത്താണ് മഞ്ജുവിന്റെ വരവ്, പിന്നീട് മഞ്ജുവിനു വേണ്ടി കഥകള്‍ ഉണ്ടായി തുടങ്ങി, ദയ, കണ്ണെഴുതി പൊട്ടും തൊട്ടു ,തിരകള്‍ക്കപ്പുറം എന്നീ ചിത്രങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.ജനപ്രീതിയില്‍ മലയാളത്തിലെ സൂപ്പര്‍ നായകന്മാരുടെ ഒപ്പം എത്തിയ അപൂര്‍വം നടിമാരില്‍ ഒരാളായി മഞ്ജു മാറി. തന്റെ കരിയറിലെ എറ്റവും മികച്ച സമയത്തായിരുന്നു ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹം.അതൊരു എടുത്തു ചാട്ടമായിരുന്നു എന്ന് മഞ്ജു തന്നെ പിന്നീട് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

ഇപ്പോള്‍ രഞ്ജിത്തിന്റെ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു മടങ്ങി വരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഓടി വന്നത് ആറാം തമ്പുരാനിലെ ജഗന്നാഥനും ഉണ്ണിമായയുമാണ്. പക്ഷെ തന്റെ ചിത്രം ആറാം തമ്പുരാന്റെ രണ്ടാം ഭാഗം അല്ലെന്നും മോഹന്‍ലാലിനും മഞ്ജുവിനും തുല്ല്യ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരിക്കുന്നു. എന്തായാലും ഒരു പുതിയ കഥയില്‍, പുതിയ കഥാപാത്രമായി, ലാലിനോടൊപ്പം മത്സരിച്ചു അഭിനയിക്കാന്‍ മഞ്ജു വരുന്നു എന്നത് തന്നെ സന്തോഷകരമായ ഒരു വാര്‍ത്തയാണ്. മഞ്ജുവിനു ഞങ്ങളുടെ എല്ലാ ഭാവുകങ്ങളും നേരുന്നു..

Thursday, September 20, 2012

വീണ്ടുമൊരു അവധിക്കാലം.. !!


ഒന്നര വര്‍ഷത്തിനു ശേഷം നാളെ നാട്ടിലേക്കു പോവുകയാണ്. ഒരു മാസം നില്‍ക്കാം എന്ന് കരുതി സന്തോഷിച്ചതാണ് , പക്ഷെ കിട്ടിയത് വെറും 22 ദിവസങ്ങളാണ്. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതി സമാധാനിക്കാം. നഷ്ട്ട്ടപ്പെട്ട കുറെ ഇഷ്ട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുറച്ചു ദിവസങ്ങള്‍. ലീവിന്റെ കാര്യം പറഞ്ഞപ്പോ പലരും ചോദിച്ച ഒരു കാര്യം " നിന്റെ ഫാമിലി കൂടെയില്ലേ? പിന്നെ ഇപ്പൊ എന്തിനാ ഒരു ലീവ്? എന്നാണ്. ഈ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല. ഫാമിലി എന്ന് പറഞ്ഞാല്‍ ഭാര്യയും കുഞ്ഞും മാത്രമാണോ? എനിക്ക് എന്റെ ഉപ്പയെയും ഉമ്മയെയും കാണണ്ടേ? മറ്റു ബന്ധുക്കളെയും കൂട്ടുകാരെയും കാണണ്ടേ? നാടിനെയും നാട്ടുകാരെയും കാണണ്ടേ?


എല്ലാ തവണയും നാട്ടിലേക്ക്‌ പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്. മനസ്സ് മുഴുവനും എന്തൊക്കെയോ ചിന്തകള്‍. നാട്ടില്‍ ചെന്നാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെയും കാണാനുള്ള ആള്‍ക്കാരുടെയും ഒരു ലിസ്റ്റ് മനസ്സില്‍ ഉണ്ട്. വിചാരിച്ച എല്ലാം ചെയ്തു തീര്‍ക്കാനോ എല്ലാവരെയും കാണാനോ കഴിയുന്നതിനു മുന്‍പേ മടക്കയാത്ര ആകും. അതെന്നും അങ്ങിനെ തന്നെ ആയിരുന്നു. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇന്നലെ ലുലുവില്‍ പോയി. അവിടെ എന്നെ പോലെ പലരും എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങി ട്രോളി നിറക്കുന്ന കാഴ്ച്ച കണ്ടു. ഒരു സാധാരണക്കാരന്‍ നാട്ടിലേക്ക്‌ പോകുമ്പോള്‍ എന്തൊക്കെ കൊണ്ട് പോകണം എന്നത് ഞാന്‍ വെറുതെ ചിന്തിച്ചു . സോപ്പും, പാല്‍പ്പൊടിയും, പെര്‍ഫ്യൂമും, വാച്ചും, പേനയും, ഉടുപ്പും, മിട്ടായികളും, ബാഗും, ടാങ്കും എന്ന് വേണ്ട ഷേവ് ചെയ്യാനുള്ള ക്രീമും ബ്ലേഡും അടക്കം. അങ്ങനെ എന്തൊക്കെ കൊണ്ട് പോകണം. വീട്ടിലെ ഉപയോഗത്തിനുള്ള അവശ്യ സാധനങ്ങള്‍ മാത്രമായി ഒരു യാത്ര ശരിയാകുമോ? അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാകാം, പക്ഷെ പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇതില്‍ പലതും നമ്മുടെ വീട്ടിലേക്ക്‌ മാത്രമായല്ല കൊണ്ട് പോകുന്നത്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാമായി വീതിച്ചു കൊടുക്കും. ഗള്‍ഫില്‍ നിന്നുള്ള സാധനങ്ങള്‍ കിട്ടുമ്പോള്‍ എല്ലാര്‍ക്കും സന്തോഷം, അത് കാണുമ്പോ നമുക്കും ഒരു സന്തോഷം.

ഞാന്‍ ആലോചിക്കുന്നത് എന്നെകിലും നമ്മള്‍ ഇവിടത്തെ ജോലിയൊക്കെ അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഒരു ചായ വാങ്ങി തരാന്‍ ഇവരില്‍ ആരെങ്കിലും ഉണ്ടാകുമോ? അറിയില്ല. ഉണ്ടാകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. റിട്ടയര്‍ ചെയ്ത പോലീസ്കാരനും, മടങ്ങി ചെന്ന ഗള്‍ഫ്കാരനും ഒരു പോലെയാണെന്നു എവിടെയോ വായിച്ചതു ഓര്‍മ്മ വരുന്നു. അവരെ പിന്നെ ആര്‍ക്കും വേണ്ട. അവരെ ആരും വക വെക്കില്ല. പ്രവാസിയുടെ ജീവിതം മെഴുക് തിരി പോലെ ആണെന്ന് പലരും പറഞ്ഞു പഴകിയ ചൊല്ല് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. എന്റെ ജീവിതം അങ്ങനെ ആയി എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല, അങ്ങനെ ആകാന്‍ എനിക്ക് ആഗ്രഹവുമില്ല. എങ്കിലും ജനിച്ച നാട്ടിലെ നമ്മുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ മറ്റെല്ലാ പ്രവാസികളെയും പോലെ ഒരു തിരിച്ചു പോക്കിനെ കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്, പക്ഷെ സാമ്പത്തികം എന്ന ആ വലിയ വിഷയം വരുമ്പോള്‍ ആ ചിന്തകളെ തലയിണ കൊണ്ട് അമര്‍ത്തി ഞെരിച്ചു കൊണ്ട് കിടന്നുറങ്ങും.

ഇപ്പോള്‍ എന്നെ അലട്ടുന്ന വിഷയം ഇതൊന്നുമല്ല, അത് വിമാന യാത്രയാണ്‌. പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും വിമാന യാത്ര എനിക്കൊരു പേടി സ്വപ്നമാണ്. മൂന്നര മണിക്കൂര്‍ നീളുന്ന ആകാശ യാത്ര എനിക്ക് മുപ്പതു മണിക്കൂറിന്റെ നീളം തോന്നാറുണ്ട്, പലരും ചോദിക്കും എന്തിനാ പേടിക്കുന്നത്? എന്നായാലും മരിക്കണം, പിന്നെന്താ? ആ ചോദ്യം തന്നെ എനിക്ക് പേടിയാണ്. ഓരോ തവണ യാത്ര ചെയ്യുമ്പോളും ഇത് ജീവിതത്തിലെ അവസാനത്തെ യാത്രയാണ്‌ എന്ന് കരുതിയാണ് വിമാനത്തില്‍ ഇരിക്കുന്നത്. കുഴപ്പമൊന്നുമില്ലാതെ അവിടെ ഇറങ്ങി. പുറത്തിറങ്ങുമ്പോള്‍ ഒരു യോദ്ധാവിനെ പോലെ നെഞ്ചും വിരിച്ചു നടക്കും. ഇത്തവണത്തെ യാത്രയില്‍ ഞാന്‍ തനിച്ചല്ല, എന്റെ കൂടെ ജാസ്മിനും മോനും ഉണ്ട്, ഞങ്ങള്‍ ഒരുമിച്ചൊരു വിമാന യാത്ര ആദ്യമായാണ്, അതിന്റെ ഒരു സന്തോഷം ഉണ്ട്. നാട്ടിലെ മണ്ണില്‍ കാലു കുത്തുമ്പോള്‍ ഉള്ള ആ സന്തോഷം. പിന്നെ മനസ്സ് മുഴുവനും ആഹ്ലാദം മാത്രം, ജന്മ നാട്ടിലെ മണ്ണില്‍ കാല് കുത്താനുള്ള ആവേശം. പിന്നെ പുറത്ത്‌ നമ്മളെ കാത്തു നില്ക്കുമന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക്‌ എത്താനുള്ള ഒരു തിടുക്കമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും നമ്മുടെ വീട്ടിലേക്കുള്ള യാത്രയാണ്‌ എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു യാത്ര. ആ സമയത്ത് മനസ്സില്‍ വേറെ ചിന്തകള്‍ ഒന്നുമില്ല, വിദേശത്തെ പ്രശ്നങ്ങള്‍ എല്ലാം മറന്ന്, നാട്ടിലെ പ്രശ്നങ്ങളിലേക്ക് എത്തും മുന്‍പുള്ള ഒരു ഒന്നര മണിക്കൂര്‍ യാത്ര. ഇടക്കൊന്നു നിര്ത്തി് നാട്ടിലെ ഒരു ചായ കുടിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖം. അതൊന്നു വേറെ തന്നെയാണ്. വീട്ടിലെത്തുമ്പോ വരവേല്‍പ്പ് സിനിമയില്‍ മോഹന്‍ലാല്‍ ‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരും. “ജന്മ നാടിന്റെ സുഗന്ധം,സ്വന്തം വീട്ടിലെ സുരക്ഷിതത്വം. ഒടുവില്‍ ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. :)

Wednesday, March 14, 2012

സിനിമ കഥകളുടെ ആരംഭം !!

സിനിമ എന്ന മാസ്മര ലോകത്തേക്കു ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത് മൂന്നാം ക്ലാസ്സില്‍ വെച്ചായിരുന്നു. അന്നത്തെ എന്റെ പ്രധാന കൂട്ടുകാരനായിരുന്നു അനൂപ്. അന്ന് കേച്ചേരിയില്‍ ഒരു തിയറ്റര്‍ ഉള്ളത് സവിത ആണ്. അവിടെ നിന്നു കാണുന്ന സിനിമകളുടെ കഥ ഞങ്ങള്‍ക്കെല്ലാം പറഞ്ഞു തന്നിരുന്നത് അനൂപ് ആയിരുന്നു.അവന്‍ ഓരോ സിനിമകളും കാണാന്‍ പോകുന്ന ദിവസം ഞങ്ങളോടു പറയുമായിരുന്നു. പിന്നെ പിറ്റേ ദിവസം അവനെ കാണാനും കഥ കേള്‍ക്കാനുമായി ഞങ്ങള്‍ കാത്തിരിക്കും.

അന്ന് ഞങ്ങളുടെ ക്ലാസ്സിന്റെ അടുത്തൊരു ഉരുകും പാലമുണ്ടായിരുന്നു. അതിന്റെ താഴെ ഇരുന്നായിരുന്നു ഞങ്ങളുടെ കഥ പറച്ചില്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആദ്യമായി കടന്നു വന്ന സമയം. ഇരുപതാം നൂറ്റാണ്ടിന്റെ കഥ അനൂപ് പറഞ്ഞത് ആവേശത്തോടെ കേട്ടിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ എനിക്കു ഓര്‍മ്മയുണ്ട്, പ്രത്യേകിച്ചു അതിന്റെ ക്ലൈമാക്സ് ഭാഗം, ബാക്ക് ഗ്രൌണ്ട് മ്യൂസ്സിക്കോട് കൂടെ അനൂപ് അത് പറയുന്നതു കേട്ടിരിക്കുമ്പോളുള്ള ഒരു രസം, പിന്നീട് ആ സിനിമ കണ്ടപ്പോള് പോലും എനിക്കു തോന്നിയിട്ടില്ല. അന്ന് ചാള്‍സുമുണ്ടായിരുന്നു ഞങ്ങളുടെ കമ്പനിയില്‍. ഞങ്ങള്‍ 3 പേരും തന്നെ ആയിരുന്നു ഈ സിനിമ കമ്പനി. ആ ഉരുകും പാലത്തിന്റെ മുകളില്‍ കയറി താഴോട്ട് ഊര്‍ന്ന് ഇറങ്ങലായിരുന്നു അന്നത്തെ പ്രധാന വിനോദം. എന്റെ ഒരു പാടു ട്രൗസറുകള്‍ അങ്ങനെ കീറിയിട്ടുണ്ട്, ആ ഉരുകും പാലം ഇപ്പോളും അവിടെ തന്നെ ഉണ്ട്, കഴിഞ്ഞ തവണ അവധിക്കു പോയപ്പോള്‍ ചുമ്മാ ഞാന് അതിന്റെ അടുത്ത് പോയി നിന്നു . അതിന്റെ താഴെ ഇരുന്നു കഥ പറഞ്ഞിരുന്ന ഞങ്ങള് 3 പേരും ഇന്ന് എവിടെ?

ഇതാണ് ഞങ്ങളുടെ ഉരുകും പാലം, അതിന്റെ പിന്നില്‍ കാണുന്നതാണ് എന്റെ മൂന്നാം ക്ലാസ്.



ഇതാണ് ഞങ്ങള്‍ കഥ പറയാന്‍ ഇരുന്നിരുന്ന സ്ഥലം



അനൂപ് കേച്ചേരി വിട്ടു പോയിട്ടില്ല, ശ്രീ കൃഷ്ണ കോളേജില് പഠിക്കുന്ന കാലത്ത് എസ്എഫ്ഐ നേതാവായിരുന്നു അവന്‍. പാന്റ് ഉടുത്ത് അവനെ ഞാന് അധികം കണ്ടിട്ടില്ല, നല്ല വീതിയുള്ള കരയുള്ള മുണ്ടുടുത്ത് അതിനു ചേര്‍ന്ന ഷര്‍ട്ട്‌ ധരിച്ചു നല്ല ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ, എന്റെ ഉമ്മയുമായൊക്കെ അവന് ഇപ്പോളും നല്ല അടുപ്പമാണ്, അവര്‍ പിന്നെ രാഷ്ട്രീയ പരമായും പുറത്തു വെച്ചു എപ്പോളും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ചാള്‍സാകട്ടെ എന്നെ പോലെ ഇവിടെ ഈ ദുബായില്‍ ജോലി ചെയ്തു ജീവിക്കുന്നു. അവന്റെ കല്ല്യാണം കഴിഞ്ഞു, ഇടക്കു ഫേസ് ബുക്കില്‍ 2 കമെന്റ് ഇടുമ്പോ തമ്മില് കാണാറുണ്ട് , എന്തെങ്കിലുമൊക്കെ പറയാറുണ്ട്, അത്ര തന്നെ.

അന്ന് എന്റെ ക്ളാസ്സില് പഠിച്ചിരുന്ന സാഹിറ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. പാവം എന്നു പറഞ്ഞാല്‍ പഞ്ച പാവം,എന്നോടു നല്ല കൂട്ടായിരുന്നു, മൂന്നാം ക്ലാസില് മാത്രമേ അവള്‍ എന്റെ കൂടെ പഠിച്ചിട്ടുള്ളൂ. എന്റെ സ്കൂള്‍ ജീവിതം കഴിയുന്നതിന് മുന്പെ തന്നെ അവള്‍ മരിച്ചു. പാമ്പു കടിയേറ്റ് ആണ് മരിച്ചത്. അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയി വരുമ്പോളാണ് പാമ്പ് കടിച്ചത്. എന്നെ അറിയാവുന്ന, എനിക്കു അറിയാവുന്ന ഒരാള്‍ പാമ്പു കടിയേറ്റ് മരിക്കുന്ന ഒരു പക്ഷേ ആദ്യ സംഭവം, അന്ന് തൊട്ടേ ഈ വിഷ ജന്തുക്കളെ എനിക്കു പേടിയാണ്,ഞാനും പാമ്പു കടിയേറ്റ് മരിക്കും എന്നൊക്കെ അന്ന് ഞാന്‍ ഭയന്നിരുന്നു, അങ്ങനെയൊന്നും സംഭവിച്ചില്ല, അല്ല, അതിനൊക്കെ ഇനിയും സമയം ഉണ്ട്.ഇപ്പോള്‍ ദുബായിലും പാമ്പുകളുണ്ട്,റാസല്‍ കൈമയില്‍ ഒരു മലയാളി പാമ്പു കടിയേറ്റ് മരിച്ചത് ഈ കഴിഞ്ഞ വര്‍ഷമാണ്. ദുബായില്‍ അങ്ങനെയൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല, ഇവിടെ പക്ഷേ ഞാന്‍ വേറെ കുറെ പാമ്പുകളെ കണ്ടിട്ടുണ്ട്, അവ പക്ഷേ വ്യാഴാഴ്ച രാത്രികളിലും വെള്ളിയാഴ്ച ദിവസങ്ങളിലും മാത്രമേ തല പൊക്കുകയുള്ളൂ. പക്ഷേ അവ മാളത്തില്‍ നിന്ന് അങ്ങനെ പുറത്തിറങ്ങാറില്ല.