Showing posts with label vacation. Show all posts
Showing posts with label vacation. Show all posts

Wednesday, November 20, 2013

അവധിക്കാല വിശേഷങ്ങള്‍ ( ഭാഗം മൂന്ന് )

ഭാഗം ഒന്ന്
http://trichurdiary.blogspot.ae/2013/11/blog-post_18.html

ഭാഗം രണ്ട്
http://trichurdiary.blogspot.ae/2013/11/blog-post_19.html

ഉച്ചക്ക് 2.30നു ആണ് ഞങ്ങള് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഞങ്ങളുടെ കൂടെ പ്രായമായ ഒരു അമ്മച്ചിയും ഉണ്ടായിരുന്നു. അവരെ അവരുടെ മകന്‍ ആണെന്ന് തോന്നുന്നു സീറ്റില്‍ കൊണ്ടിരുത്തി പോയത്, പോകും മുന്‍പ്‌ അവര്‍ മകന്റെ മുഖത്ത് കരഞ്ഞു കൊണ്ട് ഉമ്മ വെക്കുന്നത് കണ്ടു. ഞങ്ങളുടെ മുന്‍പിലെ സീറ്റില്‍ ഒരു കണ്ണടക്കാരനും, പിന്നെ ഒരു തടിയനും അയാളുടെ ഭാര്യയും ഉണ്ടായിരുന്നു. ഇടയ്ക്കു പുസ്തകങ്ങളും, വിത്തുകളും, ചിപ്സുമായി കുറച്ചു കച്ചവടക്കാര് വന്നു. ചിപ്സ് കൊണ്ട് വന്നയാളുടെ കണ്ണിനു അത്ര സുഖമില്ല. മുകളിലെ ബര്‍ത്തില്‍ ഇരുന്ന ഒരാള്‍ ഒരു പാക്കറ്റ് ചിപ്സ് അയാളോട് വില പേശി വാങ്ങുന്നത് കണ്ടു. മുന്‍പില്‍ ഇരുന്ന കണ്ണടക്കാരന്‍ അയാളുടെ ബാഗ്‌ തുറന്നു ഒരു പൊതിചോറ് പുറത്തെടുത്തു. പൊതി തുറന്നപ്പോള്‍ അതിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി.വാഴയിലയിലെ ചോറിനു മുകളിലെ തേങ്ങാചമ്മന്തിയും, കൂടെ ഉപ്പേരിയും കൂട്ടി അയാള് ആസ്വദിച്ചു ഊണ് കഴിക്കുന്നത് കണ്ടപ്പോള് നാവില്‍ വെള്ളമൂറി. ജാസ്മിന്‍ ഒരു ചെറു ചിരിയോടെ എന്നെ നോക്കി. പാപ്പിയുടെ വീട്ടില്‍ നിന്നും ധൃതിയില്‍ ഊണ് കഴിക്കുന്നതിനു പകരം അത് പൊതിചോറായി എടുക്കാമായിരുന്നില്ലേ എന്ന് ഞാന്‍ അവളോട് ചോദിച്ചു. പാപ്പിയുടെ അമ്മ അത് പറഞ്ഞതാണെന്നും, അവള് വേണ്ടെന്നു പറഞ്ഞതാണെന്നും കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. സമയം ഇല്ലാത്തതു കൊണ്ട് ഞാന്‍ ഊണ് ശരിക്ക് കഴിച്ചിരുന്നില്ല. എന്തായാലും അവിടെ നിന്ന് തന്ന അട പ്രഥമന്‍ കഴിച്ചു. ഊണ് കഴിഞ്ഞപ്പോള്‍ അയാള്‍ ഇടക്കിടക്ക് ആരെയോ വിളിച്ചു ക്രിക്കറ്റ് സ്കോര്‍ അന്വേഷിക്കുന്നത് കേട്ടു. ഇനി അയാള്‍ വല്ല ബുക്കിയുമാണോ എന്ന് ഞാന്‍ സംശയിച്ചു. ഉച്ച സമയം ആയത് കൊണ്ട് ഒരു മയക്കം വന്നെങ്കിലും ഞാന് ഉറങ്ങിയില്ല. ജനലിലൂടെ ചുമ്മാ പുറത്തേക്ക് നോക്കി ഇരുന്നു.മോന് ആ സീറ്റിലും ജനാലയിലുമൊക്കെ കിടന്നും തൂങ്ങിയും ഓരോന്നു കാണിച്ചു കൊണ്ടിരുന്നു. മോന്റെ കുസൃതികള് കണ്ടു അവിടെ ഇരുന്നവരൊക്കെ അവനെ ശ്രദ്ധിച്ചു തുടങ്ങി. കൂട്ടത്തില് ആ കണ്ണടക്കാരന്‍ അവനോട് പേരൊക്കെ ചോദിച്ചു. പിന്നെ അയാള് ഒരു പേപ്പറും പേനയുമെടുത്തു മോന്റെ പടം വരയ്ക്കാന്‍ തുടങ്ങി. അയാള് ഒരു ചിത്രകാരന്‍ ആകുമെന്ന് കരുതി ഞാന് ആകാംക്ഷയോടെ അത് നോക്കി ഇരുന്നു. വരച്ചു കഴിഞ്ഞു അയാള്‍ ആ പടം മോനെ കാണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, അതിനു മോന്റെ എന്നല്ല, ഒരു കുട്ടിയുടെയും രൂപം ഇല്ലായിരുന്നു. അയാള് അത് മടക്കി അയാളുടെ പോക്കറ്റില് തന്നെ വെച്ചു. ഇടയ്ക്കു ചായ ചായ എന്നും പറഞ്ഞു ഒരാള് വന്നു. മുന്‍പിലെ സീറ്റിലെ ഇരുന്ന ആ തടിയന്‍ ഒരു ചായ വാങ്ങി. കുടിക്കും മുന്പ് അത് തട്ടിപോയി അയാളുടെ പാന്റ്സില് വീണു. അയാളുടെ ഭാര്യ ടവല്‍ എടുത്തു അത് തുടക്കുന്നത് കണ്ടു. വണ്ടി തൃശൂര്‍ എത്താറായപ്പോള്‍ ഒരു കളിപ്പാട്ട കച്ചവടക്കാരന്‍ വന്നു. മോന് ഒരെണ്ണം വാങ്ങി കൊടുത്തു. രാത്രി ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി.




പിന്നെ കുറച്ചു ദിവസങ്ങള്‍ തിരക്ക് പിടിച്ചതായിരുന്നു. അത് കൊണ്ട് തന്നെ ദീപാവലി റിലീസായ ആരംഭവും, കൃഷും ഒന്നും കാണാന് പറ്റിയില്ല. ഇടുക്കി ഗോള്‍ഡും ക്ലീട്ടസും എല്ലാം ഞാന്‍ മുന്‍പേ കണ്ടിരുന്നു. ഇടയ്ക്കു ഞങ്ങളുടെ കുറച്ചു പഴയ സുഹൃത്തുക്കളെ കാണാന്‍ പോയി. എല്ലാ അവധിക്കും പഴയ സുഹൃത്തുക്കളെ പരമാവധി കാണാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. പിന്നെ ഒരു ദിവസം ഞങ്ങളെ ഡിഗ്രിക്ക് പഠിപ്പിച്ച സുജാത ടീച്ചറുടെ വീട്ടില്‍ പോയി. മുന്‍പ്‌ ഞാന്‍ അവിടെ ട്യൂഷന് പോയിട്ടുണ്ട്. ഞങ്ങള് ചെല്ലുമ്പോള്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയായിരുന്നു. കുറെ കുട്ടികള്‍ ഉണ്ട്. ഞങ്ങള്‍ സ്വയം പരിചയപ്പെടുത്തി, പക്ഷെ ടീച്ചര്‍ക്ക് ഞങ്ങളെ ഓര്‍മ്മയില്ല. പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞില്ലേ?അതിനിടയില്‍ എത്ര കുട്ടികളെ പഠിപ്പിച്ചു കാണും? ഞങ്ങളുടെ ബാച്ചിലെ കുറച്ചു പേരുടെ പേരുകള്‍ പറഞ്ഞപ്പോള്‍ കുറച്ചു ഓര്‍മ്മ വന്ന പോലെ തോന്നി. ആ ദിവസങ്ങളില്‍ ഒന്നില്‍ തന്നെയാണ് ടൌണില്‍ വെച്ചു ഫോറം സുഹൃത്ത് ശിവരാമനെയും കണ്ടത്. ഇതിനിടയില്‍ രാമദാസിന്റെ അടുത്ത് കിട്ടുന്ന പാല്‍ സര്‍ബത്തും, പുഴക്കല്‍ പാടത്തു വില്‍ക്കുന്ന മോരും വെള്ളവും കഴിക്കാന്‍ മറന്നില്ല. അതെല്ലാം എല്ലാ അവധിക്കാലത്തിന്റെയും എന്റെ പ്രിയപ്പെട്ട രുചികളാണ്. അടുത്ത ദിവസം തന്നെ വീട്ടില് ഒരു കുടുംബ സംഗമം നടത്തി. എല്ലാവരും വന്നപ്പോള് വീട് നിറഞ്ഞു. ഭക്ഷണമൊക്കെ കഴിഞ്ഞു ഞങ്ങള് ഉമ്മറത്ത് ഇരിക്കുമ്പോളാണ് അയല്പക്കത്തെ കുറച്ചു കുട്ടികള് ക്രിക്കറ്റ് കളിയ്ക്കാന് പോകുന്നത് കണ്ടത്. അവരെ കണ്ടപ്പോള് മോന് അവരുടെ പിന്നാലെ പോയി. അവനെ ഒറ്റയ്ക്ക് വിടാന് പേടി ആയതു കൊണ്ട് ഞാനും കൂടെ ചെന്നു. ഒടുവില്‍ ഞാനും അവരുടെ കൂടെ കളിക്കേണ്ടി വന്നു. ഒരു വീടിന്റെ മുറ്റത്താണ് കളി. കളിയുടെ നിയമങ്ങള് അവര്‍ അവന്മാര്‍ എനിക്ക് പറഞ്ഞു തന്നു. അതായതു പന്ത് വീടിന്റെ ചില്ലില് കൊണ്ടാല് ഔട്ട്, ടെറസ്സിലേക്ക് അടിച്ചാല്‍ ഔട്ട്, മതിലില് കൊണ്ടാല് ഫോര്‍, മതില്‍ കടന്നാല്‍ സിക്സ്. അങ്ങനെ അവരുടെ കൂടെ കുറെ നേരം കളിച്ചു. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ മോന്‍ ഇടയ്ക്കിടയ്ക്ക് വന്നു എന്നോട് "ഉപ്പ ഔട്ടായാ?" എന്ന് ആകാംഷയോടെ ചോദിക്കുമായിരുന്നു. അവരുടെ കൂടെ ഞാന്‍ കളിക്കുന്നത് കണ്ടു അപ്പുറത്തെ വീട്ടിലെ ഒരു വല്ല്യുമ്മ എന്നെ സംശയത്തോടെ നോക്കി നില്ക്കുന്നത് കണ്ടു.

അടുത്ത ദിവസം മങ്കി പെന്‍ പെന് കാണാന് പോയി, വളരെ നല്ല ഒരു സിനിമ ആയിരുന്നു.ടൌണില് നിന്ന് കുറച്ചു സിഡി വാങ്ങി. ഇതിനിടയില് കുറെ സിനിമകള്‍ ഞാന്‍ രാത്രി വീട്ടില്‍ ഇരുന്നു കണ്ടു തീര്‍ത്തിരുന്നു.ഇതിന്റെ ഇടയില്‍ എന്റെ പല്ല് എടുത്ത കാരണം പിന്നെ യാത്രകള്‍ കുറഞ്ഞു. അവധിയുടെ അവസാന ദിവസമാണ് ഞങ്ങള്‍ ആനക്കോട്ട കാണാന്‍ ഗുരുവായൂര്‍ പോയത്. എല്ലാ അവധിക്കും അത് പ്ലാന്‍ ചെയ്യും, പക്ഷെ നടക്കാറില്ല. ഈ തവണ അത് കണ്ടു. കുറെ ആനകളെ ഒരുമിച്ചു കണ്ടപ്പോള്‍ മോന് അത് വലിയ സന്തോഷമായി. ഇത് കൂടാതെ കായിക്കാടെ ബിരിയാണി കഴിക്കാൻ എറണാകുളം പോകാനുള്ള ഒരു പ്ലാനും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം എന്റെ ഫോറം സുഹൃത്തായ എമ്മെസിന്റെ കൂടെ ഞങ്ങൾ അത് കഴിക്കാൻ മട്ടാഞ്ചേരി പോയിരുന്നെകിലും കഴിക്കാൻ പറ്റിയില്ല. ഈ തവണയും അത് മിസ്സ് ആയെന്ന് ഞാൻ എമ്മെസിനോട് ചുമ്മാ പറഞ്ഞിരുന്നു. എങ്കില്‍ എനിക്ക് വേണ്ടി ആ ബിരിയാണി വാങ്ങി എയർപോർട്ടിൽ വരാം എന്ന് എമ്മെസ് പറഞ്ഞു. ഞങ്ങൾ തിരിച്ചു പോരുന്ന ദിവസമാണ് ഗീതാഞ്ജലിയും തിരയും റിലീസ് ചെയ്തത്. എമ്മെസ് കാലത്ത് ഗീതാഞ്ജലി കണ്ട ശേഷം വീട്ടിലേക്കു പോലും പോകാതെയാണ് കായിക്കാടെ കടയിൽ പോയി ആ ബിരിയാണി വാങ്ങിയത്. ഞങ്ങൾ ഉച്ചക്ക് വീട്ടിൽ നിന്ന് ഇറങ്ങി. അഞ്ചു മണിക്ക് ഞങ്ങൾ എയർപോർട്ടിൽ എത്തുമ്പോൾ എമ്മെസ്സും ഭാര്യയും അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ട്രാഫിക്‌ കാരണം കാര്‍ എടുക്കാതെ ബൈക്കിലാണ് അവര്‍ വന്നത്. അവര്‍ അടുത്ത മാസം ദുബായില്‍ വരുമ്പോള്‍ കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.അങ്ങനെ മട്ടാഞ്ചേരിയില്‍ ഇരുന്നു കഴിക്കേണ്ട ആ ബിരിയാണി ആകാശത്ത് വെച്ചാണ് ഞങ്ങള്‍ കഴിച്ചത്. എമ്മെസ് ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ആ ആഗ്രഹം സാധിച്ചത്. 32 ദിവസങ്ങള്‍ ഉണ്ടായിട്ടും പൂര്‍ത്തിയാകാത്ത കുറെ ആഗ്രഹങ്ങളുമായി ഞങ്ങള്‍ ദുബായിലേക്ക് മടങ്ങി..അടുത്ത ഒരു അവധിക്കാലത്തിന്റെ സ്വപ്നങ്ങളും കണ്ടു കൊണ്ട്...

ശുഭം !!

Tuesday, November 19, 2013

അവധിക്കാല വിശേഷങ്ങള്‍ ( ഭാഗം രണ്ട് )

ഭാഗം ഒന്ന്
http://trichurdiary.blogspot.ae/2013/11/blog-post_20.html

ഞങ്ങള് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആ രാത്രിയാണ് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയെ കല്ലെറിഞ്ഞ സംഭവം ഉണ്ടായത്. പിറ്റേ ദിവസം ഹര്ത്താല് പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് കുറച്ചു ആശങ്കയോടെയാണ് ഞങ്ങള് l യാത്ര ആരംഭിച്ചത്. പക്ഷെ പ്രത്യേകിച്ച് പ്രശ്നങ്ങള് ഒന്നും ഉണ്ടായില്ല. പുറപ്പെടുമ്പോ മാമി ഞങ്ങള്ക്ക് നല്ല ചൂടുള്ള ബീഫ് കട്ട്ലേറ്റ് തന്നിരുന്നു. വഴിയില് ഞങ്ങള് അത് കഴിച്ചു. തൃശൂര് കടന്നപ്പോള് തന്നെ മോന് നല്ല ഉറക്കമായി. ഞങ്ങള് പക്ഷെ ഉറങ്ങിയില്ല. പല പല കാര്യങ്ങള് സംസാരിച്ചു.ചേർത്തല എത്തിയപ്പോൾ ഞാൻ കാശിയെ വിളിച്ചു.ഈ അവധിക്കും ഞങ്ങൾക്ക് കാണാൻ സാധിച്ചിരുന്നില്ല. ഇടയ്ക്കു അബിന് അവന്റെ വിശേഷങ്ങള് പറഞ്ഞു. നല്ല നര്മ്മബോധം ഉള്ള ഒരാളാണ് അബിന്. യാത്ര ചെയ്യാന് ഒരു പാട് ഇഷ്ട്ടമുള്ള ഒരാളും. ഓരോ സ്ഥലത്ത് കൂടെ പോകുമ്പോളും ആ സ്ഥലത്തിന്റെ പേരും മറ്റു വിവരങ്ങളും ഞാന് ചോദിക്കാതെ തന്നെ പറഞ്ഞു തരുമായിരുന്നു. അങ്ങനെ ഞങ്ങള് കുട്ടനാട് എത്തിയപ്പോള് ഞാന് വണ്ടി നിര്ത്താന് പറഞ്ഞു. പുറത്തിറങ്ങിയപ്പോള് തന്നെ നല്ല തണുത്ത കാറ്റ് എന്നെ വീശി അടിച്ചു. രാത്രി ആയത് കൊണ്ട് ആ പ്രകൃതി ഭംഗി ഒട്ടും ആസ്വദിക്കാന് കഴിഞ്ഞില്ല. എങ്കിലും ലൈറ്റ് ഉള്ള ചില ഭാഗങ്ങള് കണ്ടപ്പോള് തന്നെ മനസ്സില് ഒരു സന്തോഷം തോന്നി. ഇത്ര നാളായി അവിടെയൊന്നും പോകാന് സാധിച്ചില്ല. അടുത്ത അവധിക്കു ഒരു യാത്ര കുട്ടനാടിലേക്ക് പോയീ തീരു എന്ന് ഞാന് അവിടെ തന്നെ ഉറപ്പിച്ചു. ഞങ്ങള് വീണ്ടും യാത്ര ആയി, പിന്നെ എവിടെയും നിര്ത്തിയില്ല. പാപ്പിയുടെ വീട്ടില് എത്തിയപ്പോള് സമയം 3.30 കഴിഞ്ഞിരുന്നു.അബിന് തിരിച്ചു പോയി, അവന്റെ വീടും തൊട്ടടുത്താണ്. ആ നേരം ആയതു കൊണ്ട് ഞങ്ങള് പെട്ടെന്ന് തന്നെ കിടന്നു. പാപ്പിയുടെ അമ്മ വന്നു ഗേറ്റ് തുറന്നു തന്നു.രണ്ടു നിലയുള്ള ആ വലിയ വീടിന്റെ താഴത്തെ നിലയിലൊരു മുറി ഞങ്ങള്ക്ക് വേണ്ടി അകത്തൊരുക്കിയിരുന്നു. പാപ്പി അവന്റെ റൂമിലേക്ക് പോയി. പിന്നെ ഞങ്ങള് കിടന്നുറങ്ങി.



പിറ്റേ ദിവസം മുറിയിലേക്ക് കടന്നു വന്ന വെയില് എന്റെ കണ്ണില് അടിച്ചപ്പോള് ഞാന് ഉണര്ന്നു, പിന്നെ ഉറങ്ങാന് കഴിഞ്ഞില്ല. ഉറക്കം വരാതെ അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോളാണ് അവിടെ കിടന്ന ബാലരമ കണ്ടത്. ചുമ്മാ അതെടുത്ത് മറിച്ചു നോക്കി. പിന്നെ ഞാന് ഉമ്മറത്ത് ചെന്നിരുന്നപ്പോള് പാപ്പിയുടെ അമ്മ ചായ കൊണ്ട് തന്നു. അതും കുടിച്ചു പേപ്പര് വായിച്ചു. അപ്പോളേക്കും പാപ്പി ഉണര്ന്നു വന്നു. അവനും വെയില് അടിച്ചു ഉണര്ന്നതാണ് എന്ന് പറഞ്ഞു. പാപ്പിയുടെ വീടിന്റെ മുന്പില് മുകള് ഭാഗത്തായി ഒരു സ്കൂള് ഉണ്ട്. ചായ കുടിച്ച ശേഷം ഞങ്ങളുടെ സുഹൃത്ത്‌ സരോജിനെ (അരുണ്‍) കാണാന്‍ ടൌണില്‍ പോയി.പാപ്പിയുടെ അമ്മയും ഞങ്ങളുടെ കൂടെ കൂടി. പോകുന്ന വഴിക്ക് എന്റെ സുഹൃത്ത് ഷാജി ഭായിയെ കണ്ടു, സംസാരിച്ചു. സരോജ് ഏതോ കോഴ്സ് അന്വേഷിക്കാന് യൂനിവേഴ്സിറ്റിയില് ഉണ്ടായിരുന്നു. അവിടെ പോയി അവനെ കണ്ടു. കുറെ നാളുകള്ക്കു ശേഷം കാണുന്നത് കൊണ്ട് നല്ല സന്തോഷം തോന്നി. മോനും അവനെ കണ്ടപ്പോള് ആവേശത്തിലായി. ഉച്ച ആയതു കൊണ്ട് ഞങ്ങള് ഊണ് കഴിക്കാന് കയറി. സരോജിന്റെ നിര്ദേശ പ്രകാരം ഹോട്ടല് ത്രിവേണിയില് കയറി, അവിടെ കുറെ മീന് വിഭവങ്ങള് ഉണ്ടായിരുന്നു. എല്ലാം നല്ല രുചി ആയിരുന്നു. അപ്പോളേക്കും ജഗ്ഗു ഞങ്ങളെ കാണാന് വന്നു. അവന് അവന്റെ നാടായ വര്ക്കലയിലേക്ക് ക്ഷണിക്കാന് വന്നതായിരുന്നു. അവന് പോയ ശേഷം ഞങ്ങള് സരോജിന്റെ വീട്ടിലേക്കു പോയി. രണ്ടു നിലയുള്ള ഒരു പഴയ ടെറസ് വീടായിരുന്നു അത്. സരോജിന്റെ അമ്മ വന്നു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങള് മുകളിലെ സരോജിന്റെ റൂമിലേക്ക് പോയി. അവിടെ വെച്ചാണ് സരോജ് അവന്റെ പൂര്ത്തിയായ തിരക്കഥ എന്നെ ഏല്പിച്ചത്. വായിച്ചിട്ട് തരാം എന്ന് പറഞ്ഞു ഞാന് അത് വാങ്ങി വെച്ചു.അത് കഴിഞ്ഞു അവന് ഞങ്ങളെ അഭിമാനത്തോടെ അവന്റെ കൃഷി കാണാന് ടെറസിലേക്ക് കൂട്ടി കൊണ്ട് പോയി. അവിടെ മുഴുവന് ചീരയും വെണ്ടയും പയറും വിളഞ്ഞു നിന്നിരുന്നു.

അവിടെ നിന്ന് ഞങ്ങള് എല്ലാവരും കൂടെ കന്യാകുമാരിക്ക് പുറപ്പെട്ടു. സരോജ് ആദ്യം ഇല്ല എന്ന് പറഞ്ഞെങ്കിലും മോന് കരഞ്ഞു ബഹളം വെച്ച കാരണം അവനു ഞങ്ങളുടെ കൂടെ വരേണ്ടി വന്നു. വഴിയില് നിന്നും ഞങ്ങള് പനനങ്ക് വാങ്ങി കഴിച്ചു. ഇടയ്ക്കു വെച്ച് പാപ്പിയുടെ ബന്ധുവായ ശിവ എന്നൊരു പയ്യനും ഞങ്ങളുടെ കൂടെ കൂടി. ആ യാത്രയിലാണ് സരോജ് ഹോസ്പിടല് കണ്ടത്. സരോജ് തന്നെയാണ് എനിക്കത് കാണിച്ചു തന്നത്. കുറെ സമയം എടുത്തു കന്യാകുമാരി എത്താന്. ശരിക്കും പറഞ്ഞാല് വയ്യാതായി. യാത്ര പുറപ്പെടുമ്പോള് ഉള്ള ആ സുഖമില്ലായിരുന്നു അവിടെ എത്തിയപ്പോള്.ഞങ്ങള് എത്തി കുറച്ചു കഴിഞ്ഞാണ് സൂര്യാസ്തമയം ഉണ്ടായത്. അതൊരു സുഖമുള്ള കാഴ്ച ആയിരുന്നു.അവിടെ കണ്ട ഉന്തുവണ്ടിയില് നിന്നും ഞങ്ങള് ഉപ്പും മുളകും പുരട്ടിയ മാങ്ങ വാങ്ങി കഴിച്ചു. കുറെ ഫോട്ടോസ് എടുത്തു. പാപ്പി ഞങ്ങള്ക്ക് സുനാമി അടിച്ച സ്ഥലവും അതിന്റെ സ്മരകവുമൊക്കെ കാണിച്ചു തന്നു. കച്ചവടക്കാരും, സന്ദര്ശകരും എല്ലാം കൂടെ ആകെ ഒരു ബഹളമയം. എങ്കിലും അതെല്ലാം ആസ്വദിച്ചു കൊണ്ട് ഞങ്ങള് നടന്നു. ഇടയ്ക്കു ചായയും നല്ല ചൂട് ബജിയും കഴിച്ചു. പിന്നെ കുറച്ചു നേരം ഞങ്ങള് കടലില് ഇറങ്ങി തിരകളുടെ കൂടെ കളിച്ചു. നല്ല തണുത്ത വെള്ളം എന്റെ കാലുകള് തഴുകി പോയി. എല്ലാം ഒടുവില് വീണ്ടും കാണാം എന്ന് പറഞ്ഞു ഞങ്ങള് കന്യാകുമാരിയില് നിന്നും യാത്രയായി. വഴിയില് ഒരു ഓര്ഗാനിക് ഹോട്ടലില് നിന്നും ഭക്ഷണം കഴിച്ചു. വീട്ടില് എത്തിയപ്പോള് വൈകിയ കാരണം സരോജിന്റെ സ്ക്രിപ്റ്റ് വായിക്കാന് സമയം കിട്ടിയില്ല. എങ്കിലും നാളെ അത് വായിക്കണം എന്ന് ഞാന് തീരുമാനിച്ചു. യാത്ര ക്ഷീണം കാരണം ഞങ്ങള് പെട്ടെന്ന് ഉറങ്ങി പോയി.

പിറ്റേ ദിവസം കാലത്ത് ഞാന് ഉണര്ന്നപ്പോള് പത്തു മണി ആയി.കുളി കഴിഞ്ഞു ഉമ്മറത്ത് വന്നിരുന്നു. കുറെ കുട്ടികള് കല പില പറഞ്ഞു സ്കൂളിലേക്ക് പോകുന്നത് കണ്ടു. പേപ്പര് വായിച്ചു കൊണ്ടിരിക്കുമ്പോള് ആ സ്കൂളില് നിന്നും ഈശ്വര പ്രാര്ത്ഥന കേള്ക്കുന്നുണ്ടായിരുന്നു. അന്ന് കാലത്ത് ഞങ്ങള് ആദ്യം പോയത് തിരുവനന്തപുരം കാഴ്ച ബന്ഗ്ലാവിലെക്കായിരുന്നു. തൃശ്ശൂരിലെ അപേക്ഷിച്ചു വളരെ വളരെ വലുതാണ് അത്. നടന്നു നടന്നു ഞങ്ങള് ക്ഷീണിച്ചു. പിന്നെ മ്യൂസിയം കൂടെ കണ്ടാണ് അവിടെ നിന്ന് തിരിച്ചു പോന്നത്. പിന്നെ സം സം ഹോട്ടലില് നിന്നും ബിരിയാണി കഴിച്ചു. അവിടെ നിന്ന് നേരെ വര്ക്കല പോയി. ജഗ്ഗു അവിടേക്ക് വന്നു. ഞങ്ങള് എല്ലാവരും കൂടെ പാപനാശം ബീച്ചില് പോയി. വളരെ മനോഹരമായ ഒരു സ്ഥലമാണത്. സ്വാഗതം സിനിമയൊക്കെ ഷൂട്ട് ചെയ്തത് ഇവിടെ വെച്ചാണ് എന്നാണ് അറിവ്. അവിടെ തന്നെ വേറെയും ചില സ്ഥലങ്ങളിലേക്ക് ജഗ്ഗു ഞങ്ങളെ കൂട്ടി കൊണ്ട് പോയി. സന്ധ്യ ആയപ്പോള് ഞങ്ങള് മടങ്ങാന് നിന്നതാണ്. അപ്പോളാണ് ജഗ്ഗു അവന്റെ വീട്ടിലേക്കു വിളിച്ചത്. ഞങ്ങള് ഒരു ചായ കുടിക്കാന് കയറി. ജഗ്ഗുവിന്റെ അമ്മ അങ്ങോട്ട് വന്നു, പിന്നെ ഞങ്ങള് ഒരുമിച്ചു അവന്റെ വീട്ടില് പോയി. വണ്ടിയുടെ മുന്പില് പാപ്പിയും ജഗ്ഗുവും, നടുവില് ഞാനും ജാസ്മിനും മോനും, പിന്നില് പാപ്പിയുടെ അമ്മയും, ജഗ്ഗുവിന്റെ അമ്മയും. അവര് ആണെങ്കില് തിരുവനന്തപുരം ഭാഷയില് എന്തൊക്കെയോ കാര്യങ്ങള് സംസാരിക്കുന്നു, ആദ്യമായി കാണുന്നവരാണെന്ന് തോന്നുകയേ ഇല്ല. അങ്ങനെ ജഗ്ഗുവിന്റെ വീട്ടിലെത്തി. ഞങ്ങള് ചെല്ലുമ്പോള് ജഗ്ഗുവിന്റെ അച്ഛന് തുരുപ്പ് ഗുലാന് കാണുകയാണ്. പാപ്പിയും ജഗ്ഗുവും കൂടെ എന്നെ നോക്കി ആക്കിയ ഒരു ചിരി. ഷോ കേസ് നിറയെ ജഗ്ഗുവിന്റെ പടങ്ങള്, അവനും മോഹന് ലാലും കൂടെയുള്ള ഫോട്ടോയെല്ലാം മുന്പില് തന്നെ വെച്ചിട്ടുണ്ട്. ഞങ്ങള് എല്ലാരും കൂടെ നിന്ന് ഫോടോയോക്കെ എടുത്തു. അവിടെ നിന്ന് ഇറങ്ങാന് നേരത്താണ് ഞാന് അവന്റെ കുഞ്ഞിലെ ഫോട്ടോസ് എല്ലാം എടുത്തത്. അങ്ങനെ രാത്രി പാപ്പിയുടെ വീട്ടില് തിരിച്ചെത്തി.ഞങ്ങൾ അബിന്റെ വീട്ടിൽ പോയി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്തു.അന്ന് രാത്രി ഒരു മണിക്കാണ് സരോജിന്റെ സ്ക്രിപ്റ്റ് ഞാന് വായിക്കാന് എടുത്തത്. ജാസ്മിന് ഇടയ്ക്കിടയ്ക്ക് എന്നോട് കഴിഞ്ഞില്ലേ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ എനിക്ക് നിര്ത്താന് കഴിഞ്ഞില്ല, അന്ന് വായിച്ചില്ലെങ്കില് നാളെ സമയം കിട്ടില്ല എന്ന് എനിക്ക് അറിയാമായിരുന്നു.അവന് എഴുതിയതെല്ലാം ഞാന് മനസ്സിന്റെ വെള്ളിത്തിരയിലൂടെ കണ്ടു. വായിച്ചു തീര്ന്നപ്പോള് സമയം രണ്ടര കഴിഞ്ഞു.

പിറ്റേ ദിവസം കാലത്ത് ഞാനും പാപ്പിയും കൂടെ കിരീടം പാലം കാണാന് പോയി. ആ പാലത്തിനെ കുറിച്ച് മുന്പ് വായിച്ചതു കൊണ്ട് അത് കാണണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു. എന്നെ കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്ന ഒരു മഹാന് വിളിച്ചിട്ട് ഫോണ് പോലും എടുത്തില്ല. അത് കൊണ്ട് പലരോടും വഴി ചോദിച്ചു ചോദിച്ചാണ് ഞങ്ങള് അവിടെ പോയത്. ആ പാലത്തിന്റെ കൈവരിയൊക്കെ തകര്ന്നിരിക്കുന്നു. എങ്കിലും അതിലൂടെ നടന്നപ്പോള് മനസ്സ് ഒന്ന് ആര്ദ്രമായി എന്ന് പറയാതെ വയ്യ. ആ നാട്ടുകാരന് ഒരാള് കുറെ വിവരങ്ങള് പറഞ്ഞു തന്നു. കുറെയേറെ സിനിമകളുടെ ഷൂട്ടിംഗ് നടന്ന ഒരു സ്ഥലമാണ് അത്. ധ്രുവം, സമൂഹം, ആറാം തമ്പുരാന് അങ്ങനെ കുറെ സിനിമകള്. എന്നാലും കിരീടത്തിന് ശേഷമാണ് ആ പാലം കിരീടം പാലം എന്ന് അറിയപ്പെട്ടത്. കണ്ണീര് പൂവിന്റെ എന്ന ഗാന രംഗത്ത് മോഹന്ലാല് നടന്നു പോയ ആ വഴിയുടെ ഒരു ഭാഗം ഇപ്പോള് കാട് പിടിച്ചു കിടക്കുകയാണ്. അവിടെയൊക്കെ കുറച്ചു നേരം ചിലവഴിച്ചാണ് ഞങ്ങള് മടങ്ങി പോന്നത്. ട്രെയിന് സമയം ആയ കാരണം ചെന്ന ഉടനെ ഊണ് കഴിച്ചു ഞങ്ങള് ഇറങ്ങി. കഴിക്കാന് സമയം ഇല്ലാത്തതു കൊണ്ട് പായസം പാര്സല് ആക്കി തന്നു. പാപ്പി ഞങ്ങളെ പെട്ടെന്ന് തന്നെ റെയില്വേ സ്റ്റേഷനില് എത്തിച്ചു. അവന് കടയില് പോയി ഞങ്ങള്ക്ക് യാത്രയില് കഴിക്കാന് വേണ്ടി എന്തൊക്കെയോ വാങ്ങി വന്നു. അപ്പോളേക്കും സരോജ് എത്തി. അവന്റെ സ്ക്രിപ്റ്റ് അവനെ ഏല്പിച്ചു. അവര് രണ്ടു പേരും കുറച്ചു നേരം ഞങ്ങളുടെ കൂടെ ആ ബോഗിയില് ഇരുന്നു. പിന്നെ വണ്ടി പുറപ്പെടാന് സമയം ആയപ്പോള് അവര് പുറത്തിറങ്ങി. കൃത്യ സമയത്ത് വണ്ടി പുറപ്പെട്ടു. ജനലിലൂടെ ഞങ്ങള് അവരെ നോക്കി. അവര് ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. ചെന്നൈ ലക്ഷ്യമാക്കി ആ വണ്ടി കുതിച്ചു പാഞ്ഞു..

തുടരും..

ഭാഗം മൂന്ന്
http://trichurdiary.blogspot.ae/2013/11/blog-post_20.html

Monday, November 18, 2013

അവധിക്കാല വിശേഷങ്ങള്‍ (ഭാഗം ഒന്ന്)

കൃത്യം ഒരു വര്‍ഷം കഴിഞ്ഞാണ് ഈ തവണ നാട്ടിലേക്ക് പോയത്. ഒക്ടോബര്‍ 12നു വൈകീട്ട് നാട്ടില്‍ എത്തി. എയര്‍പോര്‍ട്ടിന് പുറത്ത്‌ എല്ലാവരും ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. മനസ്സ് നിറയെ സന്തോഷം മാത്രം. വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ പുറത്തേക്കു നോക്കി ഇരുന്നു. മതിലില്‍ കണ്ട സിനിമാ പോസ്ററുകള്‍ കണ്ടപ്പോള്‍ തന്നെ ഒരു ആഹ്ലാദം തോന്നി. രാത്രി വീട്ടിലെത്തിയപ്പോള്‍ ഉപ്പ എനിക്ക് ആദ്യം തന്നത് ഉപ്പിലിട്ട ഒരു നെല്ലിക്ക ആയിരുന്നു. ഉപ്പും പച്ചമുളകും ഒക്കെ നന്നായി പിടിച്ച ഒരു നെല്ലിക്ക, കടിച്ചപ്പോള്‍ തന്നെ നാവ് മൊത്തം തരിച്ചു. അന്ന് രാത്രി കിടക്കാന്‍ കുറെ വൈകി. ഉപ്പാടും ഉമ്മാടും ഓരോ വിശേഷങ്ങള്‍ പറഞ്ഞു സമയം പോയതറിഞ്ഞില്ല. ചെന്ന് കയറിയപ്പോള്‍ തന്നെ ഉപ്പ മോന് വാങ്ങി വെച്ച സൈക്കിള്‍ എടുത്തു അവനു കൊടുത്തു. അവന്‍ ആവേശത്തോടെ അതില്‍ കയറി ചവിട്ടി തുടങ്ങി. പിറ്റേ ദിവസം നേരം പുലര്‍ന്നപ്പോള്‍ തൊട്ടു അവനു കുളിയും ഇല്ല, ഭക്ഷണവും വേണ്ട, ആ സൈക്കിള്‍ എടുത്തു റോഡില്‍ ചവിട്ടി നടക്കും. എന്റെ മാമന്റെ മോന്‍ സഫര്‍ എപ്പോളും അവന്റെ കൂടെ തന്നെ ഉണ്ടാകുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടെ പെരുന്നാള്‍ ഡ്രസ്സ്‌ എടുക്കാന്‍ പോയി. എല്ലാ കടയിലും നല്ല തിരക്ക്. ഞാനും ആ തിരക്കില്‍ അലിഞ്ഞു ചേര്‍ന്നു. കുറെ നാളുകള്‍ക്ക് ശേഷമാണ് നാട്ടിലൊരു പെരുന്നാള്‍ കൂടുന്നത്.



പെരുന്നാള്‍ ദിവസം കാലത്ത് ഞങ്ങള്‍ എല്ലാവരും കൂടെ പള്ളിയില്‍ പോയി. പാതി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു മോനും ഞങ്ങളുടെ കൂടെ വന്നു. ഞങ്ങളുടെ നാട്ടിലെ പള്ളിയില്‍ അവന്‍ ആദ്യമായാണ് വരുന്നത്. പെരുന്നാള്‍ നമസ്ക്കാരം കഴിഞ്ഞു അവന്‍ എന്റെ ഉപ്പാടെ മടിയില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപ്പാടെ മടിയില്‍ ഞാന്‍ അത് പോലെ ഇരുന്നിരുന്നു.പള്ളിയില്‍ നിന്ന് വന്ന ശേഷം ഞാനും മോനും കൂടെ ബൈക്കില്‍ നാട്ടിലൂടെ ഒന്ന് കറങ്ങി. ഉച്ചക്ക് ഞങ്ങള്‍ എല്ലാവരും കൂടെ ഊണ് കഴിച്ചു. പിന്നെ ഞാന്‍ ഒന്ന് മയങ്ങി. തിരുവനന്തപുരത്ത്‌ നിന്ന് എന്റെ ഒരു ഓണ്‍ലൈന്‍ സുഹൃത്ത്‌ ജഗ്ഗു ( രാഹുല്‍ ) വരുന്നുണ്ട് എന്നറിയാവുന്നത് കൊണ്ട് ഞാന്‍ പുറത്തേക്കു പോയില്ല.അവനു കല്യാണ്‍ സില്‍ക്സില്‍ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു ഒരു അഞ്ചു മണി ആയപ്പോള്‍ അവന്‍ വിളിച്ചു. അങ്ങനെ ഞങ്ങള്‍ അവനെ കാണാന്‍ തൃശൂര്‍ പോയി. ആദ്യമായി കാണുന്നതിന്റെ ഒരു പ്രശ്നവും ഞങ്ങള്‍ക്ക് ഉണ്ടായില്ല. . അവനെയും കൂട്ടി ആദ്യം റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. പിന്നെ അവനു സ്വരാജ്‌ റൗണ്ട് കാണണം എന്ന് പറഞ്ഞപ്പോള്‍ അതിലൂടെ ഒന്ന് കറങ്ങി. പിന്നെ ഞങ്ങള്‍ പൂങ്കുന്നത്ത് ഒരു തട്ടുകടയില്‍ കയറി ദോശ കഴിച്ചു. ട്രെയിന്‍റെ സമയം ആയ കാരണം അവന്‍ പെട്ടെന്ന് പോയി. ഇനി എന്ന് കാണും എന്നറിയില്ലായിരുന്നു, എങ്കിലും കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.

രണ്ടാം പെരുന്നാളിനാണ് മറ്റൊരു ഓണ്‍ലൈന്‍ സുഹൃത്ത്‌ സജി ( സജിത്ത്) തൃശ്ശൂര്‍ വന്നു വിളിക്കുന്നത്‌. ഊണ് കഴിക്കുന്നതിന് മുന്‍പേ ഞാന്‍ തൃശൂര്‍ പോയി സജിയെ കണ്ടു. എത്രയോ നാളായി ഞങ്ങള്‍ ഫോറത്തിലൂടെ കാണുന്നു, സംസാരിക്കുന്നു. ഞങ്ങള്‍ തേക്കിന്‍കാട് മൈതാനത്തിലൂടെ ചുമ്മാ നടന്നു. കഴിഞ്ഞ വര്‍ഷം ലീവിന് വന്നപ്പോള്‍ അവിടെയാണ് ഞാനും ഷെറിനും ഇരുന്നു സംസാരിച്ചത്. സജിയോട് ഞാന്‍ എന്റെ പഴയ തൃശൂര്‍ വിശേഷങ്ങള്‍ പറഞ്ഞു. പിന്നെ സജിയെ എറണാകുളം ബസ്‌ കയറ്റി വിട്ട ശേഷമാണ് ഞാന്‍ വീട്ടിലേക്കു വന്നത്. അന്ന് വൈകുന്നേരം ടൌണ്‍ ഹാളില്‍ മുതുകാടിന്റെ ഒരു മാജിക്‌ ഷോ ഉണ്ടായിരുന്നു. അത് കാണാന്‍ പോയി. മോന്‍ കരഞ്ഞു ബഹളം വെച്ച കാരണം അത് മുഴുവനാക്കാന്‍ പറ്റിയില്ല. ഞങ്ങള്‍ സപ്ന തിയ്യട്ടറിന്റെ അടുത്തുള്ള മണീസ് കഫേയില്‍ പോയി ഓരോ മസാല ദോശ കഴിച്ചു.ടൌണില്‍ എനിക്ക് ഏറ്റവും ഇഷ്ടംമുള്ള ഒരു മസാല ദോശയാണ് അവിടത്തെ. എല്ലാ അവധിക്കും ഞാന്‍ അവിടെ പോകാറുണ്ട്. പിറ്റേ ദിവസം എന്റെ കുഞ്ഞുപ്പാടെ മോന്റെ ബര്‍ത്ത്ഡേ ആയിരുന്നു. തറവാട്ടില്‍ ചെറിയൊരു പാര്‍ട്ടി ഒരുക്കിയിരുന്നു. കുട്ടികളുടെ കൂടെ ചിരിയും കളിയുമായി ആ ദിവസം കടന്നു പോയി. രണ്ടു ദിവസം കഴിഞു ഞങ്ങള്‍ തൃശൂര്‍ ഫെസ്റ്റ് കാണാന്‍ പോയി. ഒരു വിധം എല്ലാ സാധനങ്ങളും അവിടെ വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നു. കൂടാതെ നല്ലൊരു ഫുഡ്‌ കോര്‍ട്ടും. അവിടെ നിന്ന് കുറച്ചു നാടന്‍ വിഭവങ്ങള്‍ കഴിച്ചു. പോരാത്തതിന് പായസ മേളയും. അവിടെ നിന്ന് ഒരു പാലടയും അകത്താക്കിയ ശേഷമാണ് പോന്നത്.

പിറ്റേ ദിവസം ഞങ്ങള്‍ നടക്കാന്‍ പോയപ്പോള്‍ എന്റെ പഴയ ബാലേട്ടന്റെ അതെ മുഖച്ചായ ഉള്ള ഒരാള്‍ എന്റെ എതിരെ നടന്നു വന്നു. ഞാന്‍ ആളോട് ബാലേട്ടന്റെ വീട് ചോദിച്ചു. അയാള്‍ എന്നോട് ബാലനെ എങ്ങനെ അറിയും എന്ന് ചോദിച്ചു,ഞാന്‍ കാര്യം പറഞ്ഞു. അയാള്‍ ബാലേട്ടന്റെ അനിയന്‍ ആയിരുന്നു. ബാലേട്ടന്റെ മരിച്ച കാര്യം ഞാന്‍ ആളോട് ചോദിച്ചറിഞ്ഞു. ബാലേട്ടന്‍ രാത്രി ഊണ് കഴിച്ചു കിടന്നതാണ്. കാലത്ത്‌ മോള്‍ ചെന്ന് വിളിക്കുമ്പോ ആളു മരിച്ചിരുന്നു. ശരീരമൊക്കെ ആകെ തണുത്ത് മരവിച്ചിരുന്നുവത്രേ. ബാലേട്ടന്‍ കുറെ നാളായി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.അത് കൊണ്ട് തന്നെ മരിക്കുന്ന സമയത്ത് ആരും അടുത്തുണ്ടായില്ല. ആ സമയത്ത് വേദന വന്നു ചിലപ്പോള്‍ ആരെയെങ്കിലും വിളിച്ചിട്ടുണ്ടാകും. പക്ഷെ ആരും കേട്ടിരിക്കില്ല. അന്നും ബാലേട്ടന്റെ വീട് ഞാന്‍ കണ്ടില്ല, ആ കാര്യം പിന്നെ ചോദിയ്ക്കാന്‍ ഞാന്‍ മറന്നു. അടുത്ത ദിവസം ഞങ്ങള്‍ അവിടെ അടുത്തുള്ള ഒരു നഴ്സറിയില്‍ പോയി. എന്റെ മാമി അവിടെ ടീച്ചര്‍ ആണ്. അവിടത്തെ കുട്ടികള്‍ക്ക് കുറച്ചു മിട്ടയികള്‍ കൊണ്ട് പോയിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോ കുട്ടികള്‍ ഊണ് കഴിക്കുകയാണ്. ഊണ് കഴിഞ്ഞ ശേഷം കുറച്ചു നേരം അവരുടെ കൂടെ കളിയും പാട്ടുമായി അവിടെ സമയം ചെലവഴിച്ചു. ആ സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു. അവരുടെ ഒരു ഗ്രൂപ്‌ ഫോട്ടോയൊക്കെ എടുത്താണ് ഞങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്.

തൊട്ടടുത്ത ദിവസം ഞങ്ങള്‍ വീണ്ടും ടൌണില്‍ പോയിരുന്നു. പകല്‍ മുഴുവന്‍ ഞങ്ങള്‍ ടൌണില്‍ കറങ്ങി നടന്നു. മോന് വേണ്ടി കാഴ്ച ബംഗ്ലാവിലും പാര്‍ക്കിലുമൊക്കെ പോയി. അന്നാണ് ഞങ്ങളുടെ പഴയ കോളേജിലേക്ക് പോയത്. അന്ന് ഞങ്ങളുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരനും കൂടെ ഉണ്ടായിരുന്നു. പണ്ടൊക്കെ എന്നോട് താഴെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു അവന്‍ ആ പടികള്‍ ഓടി കയറി ആദ്യം മുകളില്‍ പോയി ആരൊക്കെ ക്ലാസ്സില്‍ വന്നിട്ടുണ്ട് എന്ന് നോക്കി വരുമായിരുന്നു. എന്നിട്ടാണ് അന്നൊക്കെ സിനിമയ്ക്കു പോകണോ ക്ലാസ്സില്‍ കയറാനോ എന്ന് തീരുമാനിച്ചിരുന്നത്. അന്നും അവന്‍ എന്നെ താഴെ നിര്‍ത്തി മുകളിലേക്ക് പോയി. കുറച്ചു രാത്രി ആയ കാരണം മുകളില്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാന്‍ പോയതാണ്. അതിനു ശേഷമാണ് ഞങ്ങള്‍ അന്ന് അവിടെ പോയതും ഫോട്ടോ എടുത്തതുമെല്ലാം. ഉപ്പാ..ഞാനും ഉണ്ട് എന്ന് പറഞ്ഞു മോന്‍ എന്റെ പിന്നാലെ ആ പടികള്‍ കയറി വന്നു. ഞങ്ങള്‍ ഇരുന്നിരുന്ന ആ ക്ലാസ്സ്‌ റൂം ഞാന്‍ മെല്ലെ തുറന്നു നോക്കി. ഒരു മിന്നായം പോലെ എല്ലാവരെയും ഞാന്‍ ആ ബഞ്ചുകളില്‍ ഞാന്‍ കണ്ടു. അന്ന് ഞങ്ങള്‍ കൂട്ടുകാര്‍ ഇരുന്നിരുന്ന ആ സ്ഥലം, ഇടവേളയില്‍ പോയിരുന്ന ചായക്കട, അവള്‍ വരുന്നതും കത്ത് ഞാന്‍ നിന്നിരുന്ന പാണ്ടി സമൂഹ മഠം റോഡ്‌, എല്ലാം അത് പോലെ അവിടെയുണ്ട്. എല്ലാം കഴിഞ്ഞിട്ട് 15 വര്‍ഷം കഴിഞ്ഞു എന്ന് വിശ്വസിക്കാന്‍ വയ്യ. ആ മുറ്റത്ത് നിന്ന് എല്ലാരും കൂടെ പൊട്ടിചിരിച്ചത്,വഴക്കടിച്ചത് എല്ലാം മനസ്സിലൂടെ കടന്നു പോയി. ഒരിക്കല്‍ കൂടെ എല്ലാവരും കൂടെ അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. മോന്റെ കയ്യും പിടിച്ചു ആ പടികള്‍ ഇറങ്ങിയപ്പോള്‍ ഒരു സങ്കടക്കാറ്റ് എന്നെ വന്നു തഴുകി കടന്നു പോയി.

അതിന്‍റെ അടുത്ത ദിവസമാണ് ഞങ്ങള്‍ അതിരപ്പിള്ളി പോയത്. മനസ്സും ശരീരവും ഒരു പോലെ തണുത്ത ഒരു യാത്ര ആയിരുന്നു അത്. മോന്‍ ഒരു പാട് സന്തോഷത്തോടെയാണ് അവിടെ നടന്നത്. അവനു 8 മാസം പ്രായമുള്ളപ്പോള്‍ ഞങ്ങള്‍ അവിടെ പോയതാണ്. ആ സ്ഥലം നിറയെ ആള്‍ക്കാരും, മരം നിറയെ കുരങ്ങന്മാരെയും കണ്ടപ്പോള്‍ അവന്‍ ആഹ്ലാദത്തോടെ ആര്‍ത്തു വിളിച്ചു. അവിടെ ഒരു സ്കൂള്‍ ബസ്‌ വന്നിട്ടുണ്ടായിരുന്നു. അതിലെ കുട്ടികള്‍ എല്ലാം ക്യാമറയും പിടിച്ചു നടക്കുന്നത് കണ്ടു. അവരുടെ പിന്നാലെ അവരുടെ ടീച്ചര്‍മാരും. ചോദിച്ചപ്പോള്‍ അവര്‍ തമിഴ്‌ നാട്ടില്‍ നിന്ന് വരുന്നവരാണ് എന്ന് മനസ്സിലായി. അവിടെ കണ്ട ഒരു സെക്ക്യൂരിറ്റിയോടു സംസാരിച്ചപ്പോള്‍ അവിടെ ഉണ്ടായ അപകടങ്ങള്‍ പുള്ളി പറഞ്ഞു. ആവേശം കൊണ്ട് കുളിക്കാന്‍ ഇറങ്ങിയ പലരും ഒഴുക്കില്‍ പെട്ട് മരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇപ്പോള്‍ അവിടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതിയിട്ടുണ്ട്. എന്നിട്ടും ആള്‍ക്കാരുടെ ആവേശത്തിന് ഒരു കുറവുമില്ല. അലച്ചു തല്ലി വരുന്ന ആ വെള്ളത്തിന്റെ കാഴ്ച നയന മനോഹരവും ഭയായനകവുമാണ്.

അവിടെ നിന്ന് മടങ്ങിയെത്തിയപ്പോള്‍ രാത്രി ആയി. പിറ്റേ ദിവസം എനിക്കൊരു കല്യാണം ഉണ്ടായിരുന്നു. എന്റെ കൂടെ സ്കൂളില്‍ പഠിച്ച രണ്ടു പേരാണ് അന്ന് എനിക്ക് ചോറും സാമ്പാറും വിളമ്പിയത്. ഒരാളുടെ പേര് ജോയി, മറ്റവന്‍ സജി. കുറെ നാളുകള്‍ക്ക് ശേഷമാണ് അവരെയൊക്കെ കണ്ടത്. അന്ന് രാത്രി ആണ് തിരുവനന്തപുരത്ത് നിന്ന് എന്റെ മറ്റൊരു ഓണ്‍ലൈന്‍ സുഹൃത്ത്‌ പാപ്പി (രാജേഷ്‌ )എന്നെ കാണാന്‍ വന്നത്. അവനും അവന്റെ കൂട്ടുകാരനും കൂടെ തെക്കടിയും വാഗമണ്ണും എല്ലാം കറങ്ങിയ ശേഷം എന്നെ കാണാന്‍ തൃശൂര്‍ വന്നത്. ഓരോ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഇടയ്ക്കു പാപ്പി എന്നോട് ചോദിച്ചു " തിരുവനന്തപുരത്തേക്ക് വരുന്നാ? രണ്ടു ദിവസം നിന്ന് കറങ്ങിയിട്ട് വരാം". ദുബായില്‍ ഉള്ളപ്പോള്‍ അവന്‍ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട് നാട്ടില്‍ വരുമ്പോ അവന്റെ വീട്ടിലേക്കു വരണം എന്ന്. അത് വരെ അങ്ങനെയൊരു യാത്രയെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ലായിരുന്നു.പക്ഷെ അവന്റെ ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് തോന്നി ഒന്ന് പോയി വന്നാലോ എന്ന്. അങ്ങനെ പെട്ടെന്നൊരു തീരുമാനത്തിലാണ് അന്ന് രാത്രി തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഞങ്ങള്‍ എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു. പാപ്പിയുടെ കൂട്ടുകാരന്‍ ഓരോ വിഭവങ്ങളും നന്നായി ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി, കഴിച്ചെന്നു മാത്രമല്ല, പുള്ളി അതിനെ കുറിച്ച് എന്റെ ഉമ്മാട് നല്ല വാക്ക് പറയുകയും ചെയ്തു. അന്ന് അവിടെ താമസിച്ചു പിറ്റേ ദിവസം പോയാല്‍ പോരെ എന്ന് ആദ്യം തീരുമാനിച്ചു. പക്ഷെ അവര്‍ അന്ന് രാത്രി തന്നെ മടങ്ങാനുള്ള പരിപാടി ആയിട്ടാണ് വന്നത്. മാത്രമല്ല പാപ്പിയുടെ കൂടെ വന്ന അബിന്‍ ഒരു വക്കീലാണ്. പുള്ളിക്ക് പിറ്റേ ദിവസം കാലത്ത് കോടതിയില്‍ എത്തണം. അങ്ങനെ കുറച്ചു നേരം കൊണ്ട് കിട്ടിയ ഡ്രസ്സ്‌ ഒക്കെ എടുത്തു ഒരു ബാഗില്‍ ആക്കി രാത്രിക്ക് രാത്രി ഞങ്ങള്‍ ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് പുറപ്പെട്ടു. എല്ലാവരും കൂടെ ഞങ്ങളെ യാത്രയാക്കി. അപ്പോള്‍ സമയം രാത്രി 10.30 കഴിഞ്ഞിരുന്നു.

തുടരും...

ഭാഗം രണ്ട്
http://trichurdiary.blogspot.ae/2013/11/blog-post_19.html

Thursday, September 20, 2012

വീണ്ടുമൊരു അവധിക്കാലം.. !!


ഒന്നര വര്‍ഷത്തിനു ശേഷം നാളെ നാട്ടിലേക്കു പോവുകയാണ്. ഒരു മാസം നില്‍ക്കാം എന്ന് കരുതി സന്തോഷിച്ചതാണ് , പക്ഷെ കിട്ടിയത് വെറും 22 ദിവസങ്ങളാണ്. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് കരുതി സമാധാനിക്കാം. നഷ്ട്ട്ടപ്പെട്ട കുറെ ഇഷ്ട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുറച്ചു ദിവസങ്ങള്‍. ലീവിന്റെ കാര്യം പറഞ്ഞപ്പോ പലരും ചോദിച്ച ഒരു കാര്യം " നിന്റെ ഫാമിലി കൂടെയില്ലേ? പിന്നെ ഇപ്പൊ എന്തിനാ ഒരു ലീവ്? എന്നാണ്. ഈ ചോദ്യത്തിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലാകുന്നില്ല. ഫാമിലി എന്ന് പറഞ്ഞാല്‍ ഭാര്യയും കുഞ്ഞും മാത്രമാണോ? എനിക്ക് എന്റെ ഉപ്പയെയും ഉമ്മയെയും കാണണ്ടേ? മറ്റു ബന്ധുക്കളെയും കൂട്ടുകാരെയും കാണണ്ടേ? നാടിനെയും നാട്ടുകാരെയും കാണണ്ടേ?


എല്ലാ തവണയും നാട്ടിലേക്ക്‌ പോകാനുള്ള ദിവസം ആകുമ്പോള്‍ ആകെ ഒരു അസ്വസ്ഥതയാണ്. മനസ്സ് മുഴുവനും എന്തൊക്കെയോ ചിന്തകള്‍. നാട്ടില്‍ ചെന്നാല്‍ ചെയ്യാനുള്ള കാര്യങ്ങളുടെയും കാണാനുള്ള ആള്‍ക്കാരുടെയും ഒരു ലിസ്റ്റ് മനസ്സില്‍ ഉണ്ട്. വിചാരിച്ച എല്ലാം ചെയ്തു തീര്‍ക്കാനോ എല്ലാവരെയും കാണാനോ കഴിയുന്നതിനു മുന്‍പേ മടക്കയാത്ര ആകും. അതെന്നും അങ്ങിനെ തന്നെ ആയിരുന്നു. നാട്ടിലേക്ക് കൊണ്ട് പോകാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇന്നലെ ലുലുവില്‍ പോയി. അവിടെ എന്നെ പോലെ പലരും എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങി ട്രോളി നിറക്കുന്ന കാഴ്ച്ച കണ്ടു. ഒരു സാധാരണക്കാരന്‍ നാട്ടിലേക്ക്‌ പോകുമ്പോള്‍ എന്തൊക്കെ കൊണ്ട് പോകണം എന്നത് ഞാന്‍ വെറുതെ ചിന്തിച്ചു . സോപ്പും, പാല്‍പ്പൊടിയും, പെര്‍ഫ്യൂമും, വാച്ചും, പേനയും, ഉടുപ്പും, മിട്ടായികളും, ബാഗും, ടാങ്കും എന്ന് വേണ്ട ഷേവ് ചെയ്യാനുള്ള ക്രീമും ബ്ലേഡും അടക്കം. അങ്ങനെ എന്തൊക്കെ കൊണ്ട് പോകണം. വീട്ടിലെ ഉപയോഗത്തിനുള്ള അവശ്യ സാധനങ്ങള്‍ മാത്രമായി ഒരു യാത്ര ശരിയാകുമോ? അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടാകാം, പക്ഷെ പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇതില്‍ പലതും നമ്മുടെ വീട്ടിലേക്ക്‌ മാത്രമായല്ല കൊണ്ട് പോകുന്നത്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും എല്ലാമായി വീതിച്ചു കൊടുക്കും. ഗള്‍ഫില്‍ നിന്നുള്ള സാധനങ്ങള്‍ കിട്ടുമ്പോള്‍ എല്ലാര്‍ക്കും സന്തോഷം, അത് കാണുമ്പോ നമുക്കും ഒരു സന്തോഷം.

ഞാന്‍ ആലോചിക്കുന്നത് എന്നെകിലും നമ്മള്‍ ഇവിടത്തെ ജോലിയൊക്കെ അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങിയെത്തിയാല്‍ ഒരു ചായ വാങ്ങി തരാന്‍ ഇവരില്‍ ആരെങ്കിലും ഉണ്ടാകുമോ? അറിയില്ല. ഉണ്ടാകില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. റിട്ടയര്‍ ചെയ്ത പോലീസ്കാരനും, മടങ്ങി ചെന്ന ഗള്‍ഫ്കാരനും ഒരു പോലെയാണെന്നു എവിടെയോ വായിച്ചതു ഓര്‍മ്മ വരുന്നു. അവരെ പിന്നെ ആര്‍ക്കും വേണ്ട. അവരെ ആരും വക വെക്കില്ല. പ്രവാസിയുടെ ജീവിതം മെഴുക് തിരി പോലെ ആണെന്ന് പലരും പറഞ്ഞു പഴകിയ ചൊല്ല് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. എന്റെ ജീവിതം അങ്ങനെ ആയി എന്ന് എനിക്ക് ഇത് വരെ തോന്നിയിട്ടില്ല, അങ്ങനെ ആകാന്‍ എനിക്ക് ആഗ്രഹവുമില്ല. എങ്കിലും ജനിച്ച നാട്ടിലെ നമ്മുടെ കൊച്ചു കൊച്ചു ഇഷ്ട്ടങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ മറ്റെല്ലാ പ്രവാസികളെയും പോലെ ഒരു തിരിച്ചു പോക്കിനെ കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്, പക്ഷെ സാമ്പത്തികം എന്ന ആ വലിയ വിഷയം വരുമ്പോള്‍ ആ ചിന്തകളെ തലയിണ കൊണ്ട് അമര്‍ത്തി ഞെരിച്ചു കൊണ്ട് കിടന്നുറങ്ങും.

ഇപ്പോള്‍ എന്നെ അലട്ടുന്ന വിഷയം ഇതൊന്നുമല്ല, അത് വിമാന യാത്രയാണ്‌. പല തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോളും വിമാന യാത്ര എനിക്കൊരു പേടി സ്വപ്നമാണ്. മൂന്നര മണിക്കൂര്‍ നീളുന്ന ആകാശ യാത്ര എനിക്ക് മുപ്പതു മണിക്കൂറിന്റെ നീളം തോന്നാറുണ്ട്, പലരും ചോദിക്കും എന്തിനാ പേടിക്കുന്നത്? എന്നായാലും മരിക്കണം, പിന്നെന്താ? ആ ചോദ്യം തന്നെ എനിക്ക് പേടിയാണ്. ഓരോ തവണ യാത്ര ചെയ്യുമ്പോളും ഇത് ജീവിതത്തിലെ അവസാനത്തെ യാത്രയാണ്‌ എന്ന് കരുതിയാണ് വിമാനത്തില്‍ ഇരിക്കുന്നത്. കുഴപ്പമൊന്നുമില്ലാതെ അവിടെ ഇറങ്ങി. പുറത്തിറങ്ങുമ്പോള്‍ ഒരു യോദ്ധാവിനെ പോലെ നെഞ്ചും വിരിച്ചു നടക്കും. ഇത്തവണത്തെ യാത്രയില്‍ ഞാന്‍ തനിച്ചല്ല, എന്റെ കൂടെ ജാസ്മിനും മോനും ഉണ്ട്, ഞങ്ങള്‍ ഒരുമിച്ചൊരു വിമാന യാത്ര ആദ്യമായാണ്, അതിന്റെ ഒരു സന്തോഷം ഉണ്ട്. നാട്ടിലെ മണ്ണില്‍ കാലു കുത്തുമ്പോള്‍ ഉള്ള ആ സന്തോഷം. പിന്നെ മനസ്സ് മുഴുവനും ആഹ്ലാദം മാത്രം, ജന്മ നാട്ടിലെ മണ്ണില്‍ കാല് കുത്താനുള്ള ആവേശം. പിന്നെ പുറത്ത്‌ നമ്മളെ കാത്തു നില്ക്കുമന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക്‌ എത്താനുള്ള ഒരു തിടുക്കമാണ്. എയര്‍പോര്‍ട്ടില്‍ നിന്നും നമ്മുടെ വീട്ടിലേക്കുള്ള യാത്രയാണ്‌ എനിക്ക് ഏറെ ഇഷ്ടം ഉള്ള ഒരു യാത്ര. ആ സമയത്ത് മനസ്സില്‍ വേറെ ചിന്തകള്‍ ഒന്നുമില്ല, വിദേശത്തെ പ്രശ്നങ്ങള്‍ എല്ലാം മറന്ന്, നാട്ടിലെ പ്രശ്നങ്ങളിലേക്ക് എത്തും മുന്‍പുള്ള ഒരു ഒന്നര മണിക്കൂര്‍ യാത്ര. ഇടക്കൊന്നു നിര്ത്തി് നാട്ടിലെ ഒരു ചായ കുടിക്കുമ്പോ കിട്ടുന്ന ആ ഒരു സുഖം. അതൊന്നു വേറെ തന്നെയാണ്. വീട്ടിലെത്തുമ്പോ വരവേല്‍പ്പ് സിനിമയില്‍ മോഹന്‍ലാല്‍ ‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരും. “ജന്മ നാടിന്റെ സുഗന്ധം,സ്വന്തം വീട്ടിലെ സുരക്ഷിതത്വം. ഒടുവില്‍ ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. :)