Showing posts with label dubai. Show all posts
Showing posts with label dubai. Show all posts

Saturday, February 15, 2014

ദൃശ്യം 50 @ ദുബായ്

ദൃശ്യം എന്ന മലയാള സിനിമ ദുബായില്‍ ഇറങ്ങിയിട്ട് വരുന്ന വ്യാഴാഴ്ച അന്‍പത് ദിവസം പിന്നിടാന്‍ പോകുന്നു. ഒരു മലയാള സിനിമ ഒരു അറബ് നാട്ടില്‍ ഇത്രയും നാള്‍ ഓടി എന്നത്‌ അത്ര നിസ്സാര കാര്യമല്ല. അത് കൊണ്ട് തന്നെ അതിനെ കുറിച്ച് രണ്ടു വരി എഴുതിയിയെ പറ്റു എന്ന് ഒരു സിനിമ പ്രേമി എന്ന നിലക്ക് എനിക്ക് തോന്നി.



ഓരോ മലയാള സിനിമയും നാട്ടില്‍ ഇറങ്ങുമ്പോള്‍ ആദ്യത്തെ രണ്ടു ആഴ്ച ദുബായില്‍ ഇരുന്നു അതിന്റെ റിവ്യൂ വായിക്കാനെ കഴിയാറുള്ളൂ. ദ്രിശ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ ആയിരുന്നു. നാട്ടില്‍ ഡിസംബര്‍ 19-ന് ദൃശ്യം റിലീസായി. അന്ന് തൊട്ടു ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ആകാംക്ഷയോടെ കാത്തിരുന്നു. ആ സമയത്ത് ഇവിടെ പുണ്യാളന്‍ അഗര്‍ബത്തിസും ഏഴു സുന്ദര രാത്രികളും എല്ലാം ഇറങ്ങും എന്ന് കേട്ടത് കൊണ്ട് ദ്രിശ്യത്തിനു വേണ്ടി കുറച്ചു നാള്‍ കൂടെ കാത്തിരിക്കേണ്ടി വരും എന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് രണ്പു ആഴ്ച കഴിഞ്ഞപ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യ മലയാള സിനിമ ആയി ദൃശ്യം UAE-യില്‍ റിലീസായി. കൃത്യമായി പറഞ്ഞാല്‍ ജനുവരി 2 വ്യാഴാഴ്ച. സിനിമ പ്രേമികളെയെല്ലാം ആവേശം കൊള്ളിച്ച റിലീസ് എന്ന് പറയാം. ആദ്യ ദിവസം തന്നെ സിനിമ കണ്ടവരില്‍ ഞാനും കുടുംബവും ഉള്‍പ്പെടും. എല്ലായിടത്തും നല്ല തിരക്ക്. സിനിമയെ കുറിച്ച് എല്ലാവരും പറഞ്ഞു ഏകദേശം ഒരു രൂപം ഉണ്ടായിരുന്നു. എന്നിട്ടും ഓരോ സീനുകളും കഴിഞ്ഞപ്പോള്‍ അടുത്തത് എന്താകും എന്ന ആകാംക്ഷയോടെയാണ് സിനിമ കണ്ടു തീര്‍ത്തത്. ഇടവേള വരെ ഒരു സാധാരണ കുടുംബ ചിത്രം പോലെ നീങ്ങിയ സിനിമ, പിന്നീട് ഒരു ത്രില്ലര്‍ ആയി മാറുന്ന കാഴ്ച ആണ് കണ്ടത്. തിയ്യറ്ററില്‍ ഇരുന്നു ഒരു ഞെട്ടലോടെയല്ലാതെ ആര്‍ക്കും ദൃശ്യം കണ്ടു തീര്‍ക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പാണ്. ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ കണ്ടിറങ്ങിയ ഒരു സിനിമ. നല്ല സിനിമകള്‍ക്ക്‌ എന്നും പ്രേക്ഷകര്‍ ഉണ്ട് എന്ന് ഉറപ്പിച്ച വിജയം. സിനിമ കഴിഞ്ഞപ്പോള്‍ കിട്ടിയ കയ്യടി അതിനു തെളിവാണ്.



അവിടെ നിന്ന് അങ്ങോട്ട്‌ എങ്ങും എവിടെയും ഹൌസ്ഫുള്‍ ഷോസ് മാത്രം. കണ്ടവര്‍ കാണാത്തവരോട് പറഞ്ഞു. എല്ലാവര്‍ക്കും ചോദിയ്ക്കാന്‍ ഒന്ന് മാത്രം"ദൃശ്യം കണ്ടോ?". കൃത്യം ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ ജനുവരി 9ന് മോഹന്‍ലാല്‍ വിജയ്‌ ടീമിന്റെ ബ്രഹ്മാണ്ട ചിത്രമായ ജില്ല ഇറങ്ങി, കൂടെ അജിത്തിന്റെ വീരം. വേറെ ഒരു ഭാഗത്ത്‌ അമീര്‍ ഖാന്റെ ധൂം-3, എങ്കിലും ഇവയോടൊക്കെ മത്സരിച്ചു ദൃശ്യം ഒരു ഭാഗത്ത്‌ കൂടെ ജൈത്രയാത്ര തുടര്‍ന്നു. സാധാരണ ഒരു മലയാള സിനിമ വന്നാല്‍ മാക്സിമം മൂന്ന് ആഴ്ച, അപ്പോഴേക്കും പുതിയ ഒരെണ്ണം ഇറങ്ങുമ്പോള്‍ മാറുകയാണ് പതിവ്. എന്നാല്‍ ദ്രിശ്യതിന്റെ കാര്യത്തില്‍ അങ്ങനെ ഉണ്ടായില്ല. രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ ജില്ലയും വീരവുമെല്ലാം മാറി, ഏഴു സുന്ദര രാത്രികള്‍ ഇറങ്ങി, തൊട്ടു പിന്നാലെ ഒരു ഇന്ത്യന്‍ പ്രണയ കഥ ഇറങ്ങി, അവസാനം ഈ കഴിഞ്ഞ ആഴ്ച പുണ്യാളന്‍ അഗര്‍ബത്തീസും ഇറങ്ങി. ഇതിനിടയില്‍ ദ്രിശ്യത്തിന്റെ വ്യാജനും ഇവിടെ പ്രചരിച്ചു. എന്നാല്‍ അതിനൊന്നും ദൃശ്യം എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞില്ല. ദൃശ്യം അന്‍പത് ദിവസങ്ങള്‍ പിന്നിടാന്‍ പോകുന്ന റിലീസ് കേന്ദ്രങ്ങള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌.

DUBAI
Galleria (1pm)
Bollywood Cinemas (Al Quoz Mall - 1.30, 7.30pm)
VOX Cinemas (Deira City Centre), (2, 8.30)
SHARJAH
StarCineplex (8pm)
Fujairah
Grand Dana (7.15pm)
Abu Dhabi
Grand Safeer (Mussafah - (4pm), (Thu - 1pm)
El Dorado (1pm)



ദുബായ് മാത്രമല്ല,ഷാര്‍ജ,ഫ്യുജിറ,അബുദാബി എന്നീ സ്ഥലങ്ങളിലും ദൃശ്യം വിജയകരമായ എഴാം വാരത്തിലേക്ക് കടന്നു.എഴാം വാരം എന്നൊക്കെ ഇവിടെ പറഞ്ഞു കേള്‍ക്കുന്നത് തന്നെ ഇത് ആദ്യമായാണ്. ഇതിനു മുന്പ് ഉസ്താദ്‌ ഹോട്ടല്‍ ആയിരുന്നു എന്ന് തോന്നുന്നു ഇവിടെ കുറച്ചു കൂടുതല്‍ ഓടിയ സിനിമ. അത് പിന്നെ റമദാന്‍ സമയത്ത് റിലീസ് ആകുകയും പിന്നീട് റമദാന്‍ കഴിഞ്ഞു കുറച്ചു നാള്‍ കൂടെ തുടരുകയും ആയിരുന്നു. ഇത്രയും ദിവസം ആയിട്ടു പോലും ഈ കഴിഞ്ഞ അവധി ദിവസങ്ങളില്‍ തരക്കേടില്ലാത്ത തിരക്ക് ദ്രിശ്യത്തിന് ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. കുറെ നാളുകളായി സിനിമ കാണാന്‍ തിയ്യറ്ററില്‍ പോകാത്ത പല കുടുംബങ്ങളും ദൃശ്യം കാണാന്‍ എത്തി. എന്തായാലും ഇവിടെ ഇതൊരു പുതിയ റെക്കോര്‍ഡ്‌ ആണ്. അടുത്തൊന്നും വേറെ ഒരു മലയാള സിനിമക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോര്‍ഡ്‌. ഇത് വരെ 50 കോടിയോളം കളക്ഷന്‍ നേടിയ ദൃശ്യം മലയാള സിനിമയുടെ ഇത് വരെയുള്ള വഴിയിലെ ഒരു നാഴിക കല്ലാണ്. ഇന്നും മണിച്ചിത്രത്താഴ് എന്ന സിനിമ അറിയപ്പെടുന്ന പോലെ നാളെ ദൃശ്യം എന്ന സിനിമയും ചരിത്ര താളുകളില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും.

Sunday, January 26, 2014

Jai Ho - Hindi Movie Review

ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു സല്‍മാന്‍ ഖാന്‍ മൂവി. റെഡി, വാണ്ട്‌ട്,ബോഡിഗാര്‍ഡ്‌ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം സല്‍മാന്‍ ഒരിക്കല്‍ കൂടെ ഒരു സൗത്ത്‌ ഇന്ത്യന്‍ മൂവി റീമേക്കുമായാണ് വന്നിരിക്കുന്നത്. ഈ തവണ തിരഞ്ഞെടുത്തിരിക്കുന്നത് ചിരഞ്ജീവി അഭിനയിച്ചു തെലുഗില്‍ സൂപ്പര്‍ ഹിറ്റ്‌ ആയ സ്റ്റാലിന്‍ എന്ന ചിത്രമാണ്‌. ആ ചിത്രം കാണാത്തത് കൊണ്ടും അതിന്റെ തിരക്കഥ ഒരുക്കിയത് എ.ആര്‍.മുരുഗദോസ് ആയത് കൊണ്ടും ആണ് ആദ്യ ദിവസം തന്നെ ജയ് ഹോ കാണാം എന്ന് വെച്ചത്.



ഇനി സിനിമയിലേക്ക്..

ജയ് (സല്‍മാന്‍) ഒരു പഴയ പട്ടാളക്കാരന്‍ ആണ്. അച്ചടക്ക നടപടിയെ തുടര്‍ന്നാണ് അയാള്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു പോരുന്നത്. നാട്ടില്‍ അയാള്‍ക്ക് അമ്മയും പെങ്ങളും (തബ്ബു )ഉണ്ട്. അമ്മക്ക് ഇഷ്ട്ടമല്ലാത്ത ഒരു വിവാഹം കഴിച്ചത് കൊണ്ട് അമ്മയും പെങ്ങളും തമ്മില്‍ ചെറിയ പിണക്കത്തിലാണ്.തന്റെ ചുറ്റും അന്യയമായി എന്ത് കണ്ടാലും ജയ് അതില്‍ കയറി ഇടപെടും. ജയ്‌ എക്സാം എഴുതാന്‍ സഹായിച്ച ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ അയാളെ വല്ലാതെ ഉലയ്ക്കുന്നു. ആരും സമയത്തിന് സഹായിക്കാന്‍ ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് ആ പെണ്‍കുട്ടി മരണപ്പെട്ടത്. അത് പോലെ വേറെയും ചില സംഭവങ്ങള്‍ അയാള്‍ക്ക് കാണേണ്ടി വരുന്നു. നാളെ ആര്‍ക്കും ഇത് പോലുള്ള അവസ്ഥകള്‍ വരാതിരിക്കാന്‍ വേണ്ടി ജയ് ഒരു ചെയിന്‍ സിസ്റ്റം രൂപികരിക്കുന്നു.

Read More - http://www.metromatinee.com/movie-review/jai-ho-movie-review-by-siraj-ibrahim-431

Tuesday, January 14, 2014

ഒന്ന് ചിരിക്കൂ...

ഇന്നലെ രാത്രി ഞങ്ങള്‍ പതിവ് പോലെ നടക്കാന്‍ ഇറങ്ങിയതാണ്. കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഉള്ള കാരണം അടുത്തുള്ള മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി. പുതിയ ഷോപ്പ് ആണ്, ഈ അടുത്താണ് തുറന്നത്. അത് കൊണ്ട് തന്നെ മിക്ക സ്റ്റാഫുകളും നാട്ടില്‍ നിന്നും ആദ്യമായി വന്നവരാണ്. ജാസ്മിന്‍ പച്ചക്കറി വാങ്ങാന്‍ പോയ സമയത്ത് ഞാനും മോനും കൂടെ അവിടെയുള്ള മൊബൈല്‍ കൌണ്ടറില്‍ ചുമ്മാ നില്‍ക്കുവായിരുന്നു. അപ്പോളാണ് കാഷ് കൌണ്ടറില്‍ ഒരു ബഹളം കേട്ടത്. എന്താ കാര്യം എന്നറിയാന്‍ ഞാന്‍ അവിടേക്ക് ചെന്നു. നോക്കുമ്പോള്‍ ഒരു കസ്റ്റമര്‍ (ഒരു മലയാളി യുവാവ്‌ ) ബില്‍ അടിക്കാന്‍ ഇരിക്കുന്ന പയ്യനോട് വലിയ ശബ്ദത്തില്‍ ചൂടാകുകയാണ്. അവന്റെ ഡെലിവറി ഇത് വരെ വീട്ടില്‍ കിട്ടിയില്ല എന്നാണ് കാരണം.

ലവന്‍ : നിന്നോട് ഞാന്‍ പറഞ്ഞതല്ലെടാ ഡെലിവറി കൊടുത്തയക്കാന്‍? ഇപ്പൊ ഞാന്‍ പോയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞില്ലെ?

പയ്യന്‍ : ഇക്കാ, ഞാന്‍ ഇവിടെ പറഞ്ഞതാണ്‌.

ലവന്‍ : നീ ആരോട് പറഞ്ഞു? എപ്പോ പറഞ്ഞു?

പയ്യന്‍ : ഇക്ക, ഡെലിവറി മറന്നതല്ല, തിരക്കായത് കൊണ്ടാണ്..

ലവന്‍ : തിരക്കാണെങ്കില്‍ പറ്റില്ലാന്നു പറഞ്ഞൂടെ? എത്ര നേരം നിങ്ങളെ കാത്തിരിക്കണം.

പയ്യന്‍ ഒന്നും മിണ്ടുന്നില്ല. ലവന്‍ പിന്നെയും തിളച്ചു മറിയുകയാണ്. കാറിന്റെ കീ ആണെന്ന് തോന്നുന്നു അവന്‍ വിരല്‍ കൊണ്ട് ഇടയ്ക്കിടയ്ക്ക് കറക്കുന്നുണ്ട്. ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോള്‍ അവനു ആവേശം കൂടി വന്നു. അവന്റെ മുഖ ഭാവം കണ്ടാല്‍ ദുബായ് ഭരിക്കുന്നത് അവന്‍ ആണെന്ന് തോന്നും. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവന്റെ തലയ്ക്കു മുകളില്‍ രണ്ട് കൊമ്പ് ഞാന്‍ കണ്ടു. മറ്റേ പയ്യന്‍ ആണെങ്കില്‍ ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണ്. ബഹളം കേട്ട് ഷോപ്പ് മാനേജര്‍ അങ്ങോട്ട്‌ വന്നു. സമാധാനിപ്പിക്കാന്‍ നോക്കിയ അയാളോടും അവന്‍ തട്ടിക്കയറി.

ലവന്‍ : അതില്‍ മീനും ബീഫുമൊക്കെ ഉള്ളതാണ്, ഇപ്പൊ എല്ലാം നാശമായിട്ടുണ്ടാകും. ആ ബില്‍ ക്യാന്‍സല്‍ ചെയ്തു എനിക്ക് എന്റെ കാഷ് തിരിച്ചു തന്നോളു.

മാനേജര്‍: നിങ്ങള്‍ റൂമിലേക്ക്‌ പോക്കോളൂ, ഞങ്ങള്‍ ഇപ്പൊ എത്തിച്ചു തരാം.

ലവന്‍ ആ പയ്യനെ ചൂണ്ടി കാണിച്ചു കൊണ്ട് : ആരാ ഇവനെ പോലുള്ളവനെയൊക്കെ എടുത്തു ഇവിടെ ജോലിക്ക് വെച്ചത്? പിടിച്ചു പുറത്താക്കു ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാത്തവന്മാരെയൊക്കെ...

അതോടെ ആ പയ്യന്റെ മുഖം സങ്കടം കൊണ്ട് വല്ലാതായി. കണ്ടപ്പോള്‍ വിഷമം തോന്നി. അവനെ ഞാന്‍ കുറച്ചു ദിവസം മുന്‍പ്‌ പരിചയപ്പെട്ടതാണ്. അവന്‍ നാട്ടില്‍ നിന്ന് വന്നിട്ട് അധികം ആയില്ല, എല്ലാം ഒന്ന് പരിചയപ്പെട്ടു വരുന്നേ ഉള്ളു. പിന്നെയും എന്തൊക്കെയോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ശേഷം ലവന്‍ അവിടെ നിന്ന് ഇറങ്ങി പോയി. അവന്‍ പോയ കാറിന്റെ ബാക്കില്‍ വെച്ചു കൊണ്ട് പോകാവുന്ന സാധനങ്ങളെ ആകെ ഉള്ളു. ആ സാധനങ്ങളുമായി വേറെ ഒരു സ്റ്റാഫ്‌ സൈക്കിള്‍ ചവിട്ടി അവന്റെ റൂമിലേക്ക്‌ ഡെലിവറി കൊടുക്കാനും പോയി.
ഞാന്‍ ആ പയ്യന്റെ അടുത്ത് ചെന്നു തോളില്‍ തട്ടി പറഞ്ഞു " നീ ഇതൊന്നും കേട്ട് വിഷമിക്കണ്ടാട്ടാ, ഇതൊക്കെ ചിലരുടെ സ്വഭാവമാണ്, അവര്‍ ഇങ്ങനെ ചൂടാകും, അതൊന്നും കാര്യമാക്കണ്ട. "

പയ്യന്‍ : ഏയ്, ഇല്ലക്ക, സാരല്ല. ( അത് പറയുമ്പോഴും അവന്റെ കണ്ണ് നിറഞ്ഞിരുന്നു). അവന്‍ വീണ്ടും അവന്റെ ബില്‍ അടി തുടര്‍ന്നു. മനസ്സ് വിഷമിച്ചാലും ജോലി മുടക്കാന്‍ പാടിലല്ലോ?

ഞാന്‍ വീണ്ടും മൊബൈല്‍ കൌണ്ടാറിലേക്ക് ചെന്നു. ഞാന്‍ അവന്മാരോട് ചോദിച്ചു " നിങ്ങടെ കൂട്ടത്തില്‍ പെട്ട ഒരാളെ ഒരുത്തന്‍ വന്നു ഇത്രയും പറഞ്ഞിട്ടും നിങ്ങളൊക്കെ അത് നോക്കി നിന്നല്ലേ?

അവര്‍: അല്ലാതെ ഞങ്ങള്‍ എന്താ ചെയ്യാനാ ഇക്ക? ഞങ്ങളും അവന്റെ പോലെ പണിക്കാരല്ലേ? ഒരു കസ്റ്റമറോട് ഞങ്ങള്‍ക്ക്‌ ചൂടാകാന്‍ പറ്റുമോ?

അവര്‍ പറഞ്ഞതും ശരിയാണ്. നമ്മുടെ നാട്ടില്‍ ആയിരുന്നെകില്‍ ഒരുത്തന്‍ വന്നു ഇങ്ങനെ സംസാരിച്ചു ഷൈന്‍ ചെയ്തു പോകുമോ? ഇനി പറഞ്ഞാല്‍ തന്നെ ബാക്കിയുള്ളവര്‍ ഇങ്ങനെ നോക്കി നില്‍ക്കുമോ? ഇല്ല. ഇപ്പോള്‍ ഈ ചൂടായി പോയവനും കുറച്ചു നാള്‍ മുന്‍പ്‌ ഒരു ജോലി തേടി വന്നവനല്ലേ? ഇപ്പൊ അവനു കാശായി, കാറായി, ഫ്ലാറ്റായി. ഇപ്പൊ അവന്‍ അവനെക്കാള്‍ താഴെ ഉള്ള ഒരുത്തനോട്‌ അവന്‍ തട്ടിക്കയറും, ചൂടാകും. ഇവിടെ ആ കടക്കാരുടെ ഭാഗത്ത്‌ തെറ്റുണ്ട്, പക്ഷെ പരാതി പറയാന്‍ അവിടെ മാനേജര്‍ ഉണ്ട്. അതിനു ബില്‍ അടിക്കണ ഈ പയ്യനെ ചീത്ത വിളിച്ചിട്ട് എന്ത് കാര്യം? അവന്‍ ആണോ ഡെലിവറി കൊണ്ട് വരേണ്ടത്?

കോപം നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ വളരെ കഷ്ട്ടമാണ്. ആ സമയത്ത് നിങ്ങളുടെ മുഖം നിങ്ങള്‍ കാണുന്നില്ല. അത് വളരെ ഭയാനകമാണ്. ആകെ ഒരു ജീവിതം അല്ലെ ഉള്ളു, അതിങ്ങനെ ദേഷ്യപ്പെട്ടും ഒച്ച വെച്ചും വിക്രുതമാക്കണോ? സഹജീവികളോട് കുറച്ചു ക്ഷമ കാണിക്കു, അവരും മനുഷ്യരല്ലേ? അവരോട് ഒന്ന് ചിരിക്കൂ..

Sunday, December 15, 2013

വിശപ്പിന്‍റെ വില !!

രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ബലി പെരുന്നാള്‍ ദിവസം. ഞാന്‍ തലേ ദിവസം തന്നെ സുഹൈറിന്‍റെ റൂമില്‍ എത്തിയിരുന്നു. എന്‍റെ താമസ സ്ഥലത്ത് നിന്നും രണ്ടു ദിവസം ഒന്ന് മാറി നിന്ന് സുഹൈറിന്‍റെ കൂടെ ടൌണില്‍ ഒന്ന് കറങ്ങുക എന്നതാണ് ഉദ്ദേശം. പക്ഷെ എന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവന്‍ അന്ന് രാത്രി ഷാര്‍ജയില്‍ പോയി. അവന്‍റെ കുഞ്ഞുപ്പാടെ വീട്ടില്‍ പെരുന്നാള്‍ കൂടിയിട്ട് പിറ്റേ ദിവസം വൈകീട്ടേ വരൂ എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അന്ന് അവന്‍റെ റൂമില്‍ കിടന്നുറങ്ങി. അവിടെ ഉള്ളവര്‍ക്കൊക്കെ മുന്‍പേ എന്നെ അറിയാം.

പെരുന്നാള്‍ ദിവസം ഞങ്ങള്‍ കാലത്ത് നേരത്തെ ഉണര്‍ന്നു പള്ളിയില്‍ പോയി. മടങ്ങി വന്നപ്പോള്‍ റൂമിലുള്ള കോഴിക്കോടുകാരന്‍ സുധി ഉണര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ ഒരു ചായ ഇട്ടു കുടിച്ച് ഇങ്ങനെ ഇരിക്കുമ്പോളാണ് ഷംസു റൂമിലേക്ക്‌ കയറി വന്നത്. ഞങ്ങളുടെ ആ ഇരിപ്പ് കണ്ടപ്പോള്‍ അവന്‍ ചോദിച്ചു " ടാ..എന്താ പരിപാടി?

ഞങ്ങള്‍ പറഞ്ഞു : പ്രത്യേകിച്ചൊന്നുമില്ല...

ഷംസു: സുഹൈര്‍ എപ്പോളാടാ വരാ?

ഞാന്‍ : വൈകീട്ട് വരും എന്നാ പറഞ്ഞത്.

ഷംസു : ഞാന്‍ ബുറൈമി പോകുന്നുണ്ട്, പോരുന്നോ?.

ഞാനും സുധിയും പരസ്പരം നോക്കി...

ഞാന്‍ : അല്ലാ..ഈ ബുറൈമി എന്ന് പറയുമ്പോ..?

ഷംസു : അത് ഒമാന്‍റെ ബോര്‍ഡര്‍ ആണ്. അവിടെ എന്‍റെ ഒരു ബന്ധുവുണ്ട്. അങ്ങോട്ടാണ് പോകുന്നത്.

അങ്ങനെ ഞാനും സുധിയും അവന്‍റെ കൂടെ പോകാന്‍ തീരുമാനിച്ചു. വെറുതെ റൂമില്‍ ഇരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ പുറത്തു പോകുന്നത്. പിന്നെ കാണാത്ത ഒരു സ്ഥലം കാണുകയും ചെയ്യാമല്ലോ എന്ന് കരുതി. ഒരു ഒന്‍പത് മണിയോടെ ഞങ്ങള്‍ ദുബായില്‍ നിന്നും പുറപ്പെട്ടു. ആരും കാര്യമായി ഒന്നും കഴിച്ചിട്ടില്ല. എന്തായാലും ബുറൈമിയില്‍ നിന്ന് കാര്യമായി വല്ലതും കഴിക്കാമല്ലോ എന്ന പ്രതീക്ഷയിലാണ് പോകുന്നത്. ആ യാത്ര ഇന്നും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അങ്ങനെ ബുറൈമിയില്‍ എത്താറായപ്പോളാണ് ഷംസു ഒരു കാര്യം ചോദിച്ചത് "ഡാ, നിങ്ങളുടെ കയ്യില്‍ പാസ്പോര്‍ട്ട്‌ ഉണ്ടോ?

ഞാന്‍ : ഇല്ല, എന്തെ?

ഷംസു: അല്ല, ബോര്‍ഡര്‍ കടക്കണം എങ്കില്‍ പാസ്പോര്‍ട്ട്‌ വേണം

ഞാന്‍: അയ്യോ, അപ്പൊ ഞങ്ങളെന്താ ചെയ്യാ?

ഷംസു : ഒരു കാര്യം ചെയ്യ്, ഞാന്‍ നിങ്ങളെ ബോര്‍ഡറില്‍ ഇറക്കി തരാം. നിങ്ങള്‍ അവിടെയൊക്കെ ഒന്ന് കറങ്ങു. ഞാന്‍ മടങ്ങി വരുമ്പോള്‍ നിങ്ങളെ എടുക്കാം.

സുധി : അപ്പൊ ഞങ്ങടെ ഭക്ഷണം?

ഷംസു : അത് അവിടെ ഏതെങ്കിലും ഹോട്ടലില്‍ നിന്ന് കഴിക്കു.

ഞാനും സുധിയും നിസഹായതയോടെ മുഖത്തോട് മുഖം നോക്കി..

അങ്ങനെ ഷംസു ഞങ്ങളെ ഒമാന്‍റെ അതിര്‍ത്തിയില്‍ ഇറക്കി വിട്ട് അവന്‍റെ ബന്ധുവിന്‍റെ വീട്ടിലേക്കു പോയി. പുറത്തു നല്ല ചൂടാണ്. ഞാനും സുധിയും എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം ഒരു കടയുടെ ഉമ്മറത്ത്‌ ഇരുന്നു.സുധി അവന്‍റെ വീട്ടിലെ വിശേഷങ്ങള്‍ ചുമ്മാ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ സമയം ഉച്ച ആയി. നല്ല വിശപ്പ്‌. ഞങ്ങള്‍ ഒരു ഹോട്ടല്‍ തപ്പി നടന്നു. പക്ഷെ ഒന്നും കണ്ടില്ല. ഉള്ള ചില കടകള്‍ തന്നെ പെരുന്നാളായതു കൊണ്ട് മുടക്കമാണ്. ഒടുവില്‍ അവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ്‌ കണ്ടു. അവിടെ പോയി കുറച്ചു ബന്നും, ജ്യൂസും വാങ്ങി കഴിച്ചു. വീണ്ടും പഴയ സ്ഥലത്ത് തന്നെ വന്നിരുന്നു. പിന്നെ കുറച്ചു നേരം ഞങ്ങള്‍ ഷംസുവിനെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു. അവനു ഇത് ആദ്യമേ പറയാമായിരുന്നില്ലേ എന്നൊക്കെ പരസ്പരം ചോദിച്ചു. എന്തായാലും അവന്‍ വരുമ്പോള്‍ ആ വീട്ടില്‍ നിന്ന് നമുക്ക് എന്തെങ്കിലും ഭക്ഷണം കൊണ്ട് വരാതിരിക്കില്ല എന്ന് കരുതി സമാധാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വിശന്നു തുടങ്ങി. ആ വെയിലത്ത്‌ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു തുടങ്ങി. എവിടെയും ഒന്നും കാണാനില്ല. നല്ലൊരു പെരുന്നാള്‍ ദിവസം ആയിട്ട് പട്ടിണി കിടക്കാനാണല്ലോ പടച്ചോനെ ഇങ്ങോട്ട് വന്നത്..ബുറൈമി...കോപ്പ്.. വല്ലാത്തൊരു നാശം പിടിച്ച സ്ഥലം തന്നെ എന്ന് ഞങ്ങള്‍ പിറുപിറുത്തു.

സുധി: സിറാജിക്കാ, ഞാന്‍ ഇപ്പൊ വിശന്നു ചാകും.

ഞാന്‍ : നമുക്ക് കുറച്ചു കൂടെ പോയി നോക്കാം, വല്ലതും കിട്ടുമെന്നു വിചാരിക്കാം.

അങ്ങനെ കുറച്ചു ദൂരം പോയപ്പോളാണ് ഒരു കടയുടെ മുന്‍പില്‍ കുറച്ചു ആള്‍ക്കാര്‍ നിന്ന്‍ ഭക്ഷണം കഴിക്കുന്നത് കണ്ടത്. ഞങ്ങള്‍ ആവേശത്തോടെ അങ്ങോട്ട്‌ ഓടി ചെന്നു. അത് പാകിസ്ഥാനികളുടെ ഒരു കടയാണ്. എല്ലാവരും റൊട്ടിയാണ് കഴിക്കുന്നത്‌. കൂടെ എന്തോ കറിയും ഉണ്ട്. കണ്ടപ്പോള്‍ തന്നെ നാവില്‍ വെള്ളമൂറി. ഞാന്‍ അവിടെ കണ്ട ഒരു വൃദ്ധനോട് ഞങ്ങള്‍ക്ക് ഭക്ഷണം വേണം എന്ന് പറഞ്ഞു. അപ്പൊ അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു " ഭായ്, ഇത് ഹോട്ടല്‍ അല്ല, ഞങ്ങള്‍ സുഹൃത്തുക്കളില്‍ ഒരാളുടെ കടയാണ്. പെരുന്നാള്‍ ആയതു കൊണ്ട് ഞങ്ങള്‍ എല്ലാവരും കൂടെ ഇവിടെ കൂടിയതാണ്. ഞങ്ങളുടെ മുഖം മങ്ങിയത് കണ്ടു അയാള്‍ പറഞ്ഞു " ഒരു കാര്യം ചെയ്യു, ഭക്ഷണം ഇഷ്ട്ടം പോലെ ഉണ്ട്. നിങ്ങള്‍ എത്ര വേണമെങ്കിലും കഴിച്ചോളൂ" അത് കേട്ടതും സുധി എന്നെ നോക്കി ചിരിച്ചു. അവന്‍റെ കണ്ണുകളിലെ തിളക്കം എന്‍റെ മുഖത്തേക്ക് അടിച്ചു. അയാള്‍ എനിക്ക് ഭക്ഷണം ഇരിക്കുന്ന സ്ഥലം കാണിച്ചു തന്നിട്ട് എടുത്തോളാന്‍ പറഞ്ഞു. അവിടെ ചൂടുള്ള പാകിസ്ഥാനി റൊട്ടി ഉണ്ട്. നല്ല കനം കുറഞ്ഞ റൊട്ടി ഞങ്ങള്‍ രണ്ടു മൂന്നെണ്ണം എടുത്തു പാത്രത്തില്‍ ഇട്ടു. പിന്നെ അടുത്തിരുന്ന പാത്രം മെല്ലെ പൊക്കി നോക്കി. ആവി പറക്കുന്ന മട്ടന്‍ കറിയുടെ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറി. ഞങ്ങള്‍ റൊട്ടിയിലേക്ക് രണ്ടു കയില്‍ കറി വിളമ്പി. നല്ല നെയ്യുള്ള മട്ടന്‍റെ കറി ആ റൊട്ടിയുടെ മടക്കുകളിലേക്ക് ഒഴുകിയിറങ്ങി. റൊട്ടി മെല്ലെ കുതിര്‍ന്നു തുടങ്ങി. നല്ല സ്വാദുള്ള മട്ടന്‍റെ പീസുകള്‍.. നല്ല എരിവുള്ള കറി..ഞങ്ങള്‍ ആവേശത്തോടെ അത് കഴിച്ചു തുടങ്ങി.



ഞങ്ങള്‍ക്ക് ഭക്ഷണം തന്ന ആ വൃദ്ധന്‍ ഞങ്ങളെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു. വിശന്നു തളര്‍ന്നു വന്ന ഞങ്ങള്‍ക്ക് ഭക്ഷണം നല്കാന്‍ കഴിഞ്ഞ സംതൃപ്തി അയാളുടെ മുഖത്തുണ്ടായിരുന്നു. ഞാന്‍ സുധിയോടു പറഞ്ഞു "എടാ സുധി, ഇതൊരു യോഗമാണ്, അല്ലെങ്കില്‍ ദുബായില്‍ ചുമ്മാ ഇരുന്നിരുന്ന നമ്മള്‍ ഷംസുവിന്‍റെ കൂടെ ഇങ്ങോട്ട് വന്ന് ഇവിടെ തേരാ പാര നടക്കാനും, ഒടുവില്‍ ഈ സമയത്ത് ഇവരുടെ അടുത്തെത്തി ഈ ഭക്ഷണം കഴിക്കാനും സാധിക്കുമോ? റൊട്ടി ഇറങ്ങാനുള്ള വെള്ളം കുടിച്ചു കൊണ്ട് സുധി പറഞ്ഞു "ശരിയാണ് സിറാജിക്കാ, ശരിയാണ്.

ഭക്ഷണം എല്ലാം വയര്‍ നിറയെ കഴിച്ചു കൊണ്ട്, അവരോടു നന്ദി പറഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. ഞാന്‍ സുധിയോട് പറഞ്ഞു "എടാ, സുധി, "ദാനേ ദാനേ പേ ലിഖാ ഹേ ഖാനെ വാലെ കാ നാം"

സുധി: എന്ന് വെച്ചാ?

ഞാന്‍: എന്ന് വെച്ചാല്‍ ഓരോ ധാന്യത്തിലും അത് കഴിക്കുന്നവന്‍റെ പേരെഴുതിയിട്ടുണ്ട് എന്ന്.

സുധി : ആ..അങ്ങനെ..

ഞാന്‍ : അല്ലെങ്കില്‍ പിന്നെ തൃശൂരുള്ള ഞാനും, കോഴിക്കോടുള്ള നീയും, ഈ ദിവസം ഒമാന്‍റെ അതിര്‍ത്തിയിലെത്തി ഈ പാകിസ്ഥാനികളുടെ കൂടെയിരുന്ന്‍ ഭക്ഷണം കഴിക്കുമോ? ഇനി എത്ര വര്‍ഷം കഴിഞ്ഞാലും നമ്മളിത് മറക്കുമോ?

സുധി : ഇല്ല സിറാജിക്കാ, എനിക്ക് മറക്കാന്‍ പറ്റില്ല. ഇത്ര രുചിയോടെ ഞാന്‍ ഇത് വരെ ഭക്ഷണം കഴിച്ചിട്ടില്ല.

ഞാന്‍ : അതാടാ വിശപ്പിന്‍റെ വില. വിശപ്പിന്‍റെ വിലയറിഞ്ഞവനെ ഭക്ഷണത്തിന്റെ യഥാര്‍ത്ഥ രുചിയറിയൂ.

സുധി : സത്യം..

ഞങ്ങള്‍ പഴയ സ്ഥലത്തേക്ക് തിരിച്ചു നടന്നു. ഇപ്പോള്‍ ബുറൈമി കുറച്ചു കൂടെ മനോഹരമായിരുന്നു. ഞങ്ങള്‍ അതിന്‍റെ പ്രകൃതി ഭംഗിയെ വര്‍ണ്ണിക്കാന്‍ തുടങ്ങി. വൈകീട്ട് കഴിഞ്ഞപ്പോള്‍ ഷംസു കാറുമായി വന്നു. "എന്താ മക്കളെ കാത്തിരുന്ന് വയ്യാതായോ? ഭക്ഷണം വല്ലതും കഴിച്ചോ?

സുധി : ഞങ്ങള്‍ നല്ല റൊട്ടിയും അടിപൊളി മട്ടന്‍ കറിയും കഴിച്ചു.

ഷംസു : ആണോ? എവിടെന്ന്?

ഞാന്‍ : അതവിടെ നില്‍ക്കട്ടെ, നീ വല്ലതും കഴിക്കാന്‍ കൊണ്ട് വന്നിട്ടുണ്ടോ?

ഷംസു: ഇല്ല, ഞാനൊന്നും എടുത്തിട്ടില്ല. നിങ്ങള്‍ ഒന്നും എടുക്കാന്‍ പറഞ്ഞില്ലല്ലോ?

ഞാനും സുധിയും പരസ്പരം നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു. ഷംസു കാര്യം അറിയാതെ ഞങ്ങളെ നോക്കി. ഞങ്ങള്‍ ഉണ്ടായ കാര്യങ്ങള്‍ അവനോടു പറഞ്ഞു. കേട്ടപ്പോള്‍ അവനും ചിരിച്ചു. അങ്ങനെ ഞങ്ങള്‍ ബുറൈമിയോടു യാത്ര പറഞ്ഞു ഇറങ്ങി. ദുബായില്‍ എത്തിയപ്പോള്‍ സുഹൈര്‍ റൂമില്‍ കിടന്നുറങ്ങുന്നു. അവനെ വിളിക്കാതെ ഞങ്ങള്‍ കട്ടിലില്‍ കയറി കിടന്നു. പിന്നെ സുഖമായി കിടന്നുറങ്ങി. ഇന്ന് ഷംസുവും, സുധിയും ഞാനും സുഹൈറും എല്ലാം നാലിടത്താണ്. സുധി ഇന്നിതെല്ലാം ഓര്‍ക്കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും എനിക്കൊന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല..കഴിയുകയുമില്ല.!!

Wednesday, September 25, 2013

പ്രവാസിയുടെ സിനിമ മോഹങ്ങള്‍ !!



മനസ്സ് കൊണ്ട് ഇഷ്ട്ടമില്ലെങ്കിലും അന്യ ദേശത്ത് കഴിയുന്നവരാണ് മിക്ക പ്രവാസികളും. പ്രവാസികളുടെ പ്രശ്നങ്ങളും ദുഖങ്ങളും നമ്മള്‍ ഒരു പാട് കേട്ടിട്ടുള്ളതാണ്. പക്ഷെ പ്രവാസികളുടെ സിനിമ ആസ്വാദനത്തെ കുറിച്ച് അധികം ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല. നാട്ടില്‍ നിന്നും വിദേശത്ത് എത്തുമ്പോള്‍ നഷ്ട്ട്ടപ്പെടുന്ന പല ഇഷ്ട്ടങ്ങളില്‍ ചിലര്‍ക്കെങ്കിലും സിനിമയും ഉള്‍പ്പെടും. അതിനു പ്രധാന കാരണം സിനിമ പ്രധാന വിനോദ ഉപാധിയായ ഒരു രാജ്യത്തു നിന്നാണ് നമ്മള്‍ വരുന്നത് എന്നുള്ളതാണ്. ചെറുപ്പം മുതല്‍ക്കെ സിനിമ അവനെ അത്ര മാത്രം സ്വാധീനിക്കുന്നുണ്ട്. മറ്റുള്ള ഏതു രാജ്യക്കാരേക്കാളും സിനിമ ആസ്വദിക്കുന്നത് ഒരു പക്ഷെ ഇന്ത്യക്കാരായിരിക്കണം. ഒരു സാധാരണ മലയാളി പ്രേക്ഷകന്റെ മനസ്സോടെ ആലോചിക്കുമ്പോള്‍ തോന്നുന്ന കുറച്ചു കാര്യങ്ങള്‍ പറയാം.

ദുബായ് ഉള്‍പ്പെടെയുള്ള മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും സിനിമ ഉണ്ട്.പക്ഷെ ഉയര്‍ന്ന ടിക്കറ്റ്‌ റേറ്റ് കാരണം പലരും ഇവിടെ തിയറ്ററില്‍ പോയി സിനിമ കാണാറില്ല. 25 ദിര്‍ഹം മുതല്‍ 40 ദിര്‍ഹം വരെയുള്ള നിരക്കുകളാണ് ഇപ്പോള്‍ ഇവിടെ നിലവിലുള്ളത്. ഇപ്പോളത്തെ ഇന്ത്യന്‍ റുപീയുടെ നിരക്ക് വെച്ച് നോക്കിയാല്‍ ഒരു സിനിമ കാണാന്‍ 450 രൂപ മുതല്‍ 720 രൂപ. കാര്യം ഇതൊക്കെ ആണെങ്കിലും നല്ലൊരു സിനിമ ഇറങ്ങിയാല്‍ അവധി ദിവസങ്ങളില്‍ ഇവിടെ തിയറ്റര്‍ ഫുള്‍ ആകാറുണ്ട്. എന്നാല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സിനിമ കാണാന്‍ ചെന്നാല്‍ പലപ്പോഴും പത്തില്‍ താഴെ മാത്രം പേര്‍ ഇരുന്നു സിനിമ കാണേണ്ടിയും വരാറുണ്ട്, അത് നമ്മുടെ സിനിമാ ആസ്വാദനത്തെ തന്നെ ബാധിക്കും. ഒരു മലയാളം സിനിമയുടെ സിഡി ഇവിടെ കിട്ടണം എങ്കില്‍ 15 ദിര്‍ഹം മുതല്‍ 20 ദിര്‍ഹം വരെ കൊടുക്കണം,DVD ആണെങ്കില്‍ അത് 30 വരെ പോകും, അതായതു 360/- അല്ലെങ്കില്‍ 540/- ഇന്ത്യന്‍ രൂപ. എന്നിട്ടും ഇതെല്ലാം വാങ്ങുന്നവര്‍ ഉണ്ട്. പക്ഷെ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ആ തുക കൂടെ ചേര്‍ത്ത് നാട്ടിലേക്ക്‌ അയക്കാം എന്നെ അവന്‍ കരുതൂ. നാട്ടിലെ പോലെ വീഡിയോ കടകള്‍ അധികം ഇല്ലാത്തതു കൊണ്ട് 5 ദിര്‍ഹംസ് കൊടുത്താല്‍ കിട്ടുന്ന വ്യാജ സിഡികളാണ് അവരുടെ ഏക ആശ്രയം.നിയമപരമായി തെറ്റാണെങ്കിലും സാമ്പത്തികം എന്ന വലിയ പ്രശ്നത്തിന്റെ മുന്നില്‍ ആ തെറ്റ് അവനു ശരിയാകുന്നു എന്നതാണ് സത്യം.



നാട്ടില്‍ ഇറങ്ങുന്ന ഓരോ മലയാള സിനിമയും ഗള്‍ഫില്‍ എത്താന്‍ ചുരുങ്ങിയത് രണ്ടു ആഴ്ച മുതല്‍ ഒരു മാസം വരെ സമയം എടുക്കും. ഫേസ് ബുക്കിലൂടെയും മറ്റു സൈറ്റുകളിലൂടെയും ഓരോ സിനിമയെ കുറിച്ചും അറിഞ്ഞ ഒരു സിനിമാ പ്രേമിക്കു അവന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ കാണാന്‍ ഒരു പാട് നാള്‍ കാത്തിരിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ നാട്ടില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ഓടികൊണ്ടിരിക്കുന്ന പ്രിത്വിരാജിന്റെ മെമ്മറീസ് 50 ദിവസം ആകാറായിട്ടും ഇത് വരെ ഇവിടെ ഇറങ്ങിയിട്ടില്ല. എന്നാല്‍ തമിള്‍-- ഹിന്ദി സിനിമകളാകട്ടെ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പേ ഇവിടെ റിലീസ് ചെയ്യുന്നു.ആ സിനിമകള്‍ എല്ലാം തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് നല്ല കളക്ഷന്‍ നേടുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്‍റെ അറബീം ഒട്ടകോം മാധവന്‍ നായരും എന്ന സിനിമ നാട്ടില്‍ ഇറങ്ങുന്നതിനു ഒരു ദിവസം മുന്‍പ്‌ ഇവിടെ ഇറങ്ങിയത് ഓര്‍ക്കുന്നു. വളരെ ആവേശത്തോടെയാണ് എല്ലാവരും ആ സിനിമ കാണാന്‍ പോയത്.പക്ഷെ അതിനു ശേഷം ഒരു മലയാള സിനിമയും അങ്ങനെ റിലീസ് ചെയ്തിട്ടില്ല. ഇനി അങ്ങനെ അല്ലെങ്കില്‍ പോലും, നാട്ടില്‍ ഇറങ്ങി അടുത്ത ആഴ്ച എങ്കിലും ഇവിടെ റിലീസ് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള ഒരു പാട് സിനിമ പ്രേമികള്‍ക്ക് അതൊരു സന്തോഷ വാര്‍ത്ത ആയിരിക്കും. സ്വന്തം നാട്ടിലെ സിനിമയുടെ പോസ്ററുകള്‍ കാണുമ്പോള്‍, തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെയും,നാട്ടിലെ ലൊക്കേഷനുകളും വെള്ളിത്തിരയില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം ഒന്ന് വേറെയാണ്.

നാട്ടില്‍ ഉള്ള സമയത്ത് ഒരു സിനിമയും വിടാതെ കണ്ടു നടന്ന സിനിമ പ്രേമികള്‍ പലരും ഗള്‍ഫ്‌ രാജ്യത്തു ചെന്നാല്‍ ഒരു സിനിമ പോലും കാണാതെയാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. അതിനു ഒരു കാരണം ഇവിടത്തെ ജീവിത തിരക്കാണ്. ആകെ കിട്ടുന്ന ഒരു അവധി ദിവസം ഉറങ്ങി തീര്‍ക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും. വേറെ ഒരു കാരണം നാട്ടിലെ ആ ഒരു സിനിമ അനുഭവം ഇവിടെ കിട്ടുന്നില്ല എന്നതാണ്. നാട്ടിലെ പോലെ ഒരു ഓളവും ബഹളവും ഇല്ലാതെ സിനിമ കാണാന്‍ അവരില്‍ പലര്‍ക്കും താല്പര്യം കാണില്ല. അത് പോലെ തന്നെ നാട്ടില്‍ അധികം സിനിമകള്‍ കാണാതിരുന്ന പലരും ഇവിടെ വരുമ്പോള്‍ കിട്ടുന്ന ഒഴിവു സമയം തള്ളി നീക്കാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ട് സിനിമയെ മാത്രം ആശ്രയിക്കുന്ന കാഴ്ചയും കാണാം. ഇവരില്‍ തന്നെ ചിലര്‍ തിയറ്ററില്‍ തന്നെ പോയി സിനിമ കാണുന്നു, അല്ലാത്തവര്‍ സ്വന്തം ലാപ്ടോപില്‍ അഭയം പ്രാപിച്ചു തന്റെ ബെഡില്‍ തന്നെ ഇരുന്നും കിടന്നും സിനിമ കാണുന്നത് ഇവിടത്തെ ഓരോ ബാച്ചിലര്‍ റൂമിലെയും നിത്യകാഴ്ചയാണ്. ഇന്റര്‍നെറ്റില്‍ ഇറങ്ങുന്ന ഓരോ സിനിമകളും അവന്‍ അങ്ങിനെ കണ്ടു തീര്‍ക്കുന്നു. അവന്റെ ലോകം അവനിലേക്ക്‌ മാത്രമായി ചുരുങ്ങി ചുരുങ്ങി വരുന്നു. പ്രവാസിയായ ഒരു സിനിമാപ്രേമിക്ക് ഓരോ സിനിമയും ഓരോ ഓര്‍മ്മകളാണ്.കഴിഞ്ഞ കാലത്തിന്റെ,നഷ്ട്ടമായ സൌഹൃദത്തിന്റെ,പ്രണയത്തിന്റെ, തന്റെ കോളേജ് കാലത്തിന്റെ അങ്ങനെ ഓരോരുത്തര്‍ക്കും അവരുടെതായ ഓര്‍മ്മകള്‍ കാണും. ചാനലുകളില്‍ പഴയ സിനിമകള്‍ കാണുമ്പോള്‍ നാട്ടില്‍ നിന്ന് കൂട്ടുകാരുടെ കൂടെ ആരവത്തോടെ ആ സിനിമകള്‍ കണ്ട അനുഭവം ഓര്‍ത്തു പോകും. അതിലെ പഴയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ എങ്കിലും മനസ്സ് കൊണ്ട് ഒന്ന് പുറകിലേക്ക് പോകാത്തവര്‍ ചുരുക്കമായിരിക്കും.ആ ഓര്‍മ്മകള്‍ സുഖമുള്ള ഒരു നോവാണ്.

ഇവരെ കൂടാതെ മനസ്സില്‍ സിനിമാ മോഹവുമായി കഴിയുന്ന എത്രയോ പ്രവാസികളുണ്ട്. തിരക്കഥ എഴുതാനും,പാടാനും, അഭിനയിക്കാനും, സംവിധാനം ചെയ്യാനുമുള്ള ആഗ്രഹങ്ങളുമായി കഴിയുന്ന കുറെ പേര്‍ ഇവിടെ കഴിയുന്നുണ്ട്. കുടുംബം, ജീവിതം,പണം എന്നീ കാര്യങ്ങള്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആര്‍ക്കാണ് സ്വപ്നങ്ങളുടെ പിറകെ പോകാന്‍ സമയം? സ്വന്തം ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും എല്ലാം മറന്നു എത്രയോ പേര്‍ ഈ മറുനാട്ടില്‍ എന്തൊക്കെ ജോലികള്‍ ചെയ്തു ജീവിക്കുന്നുണ്ടാകും? വര്‍ഷങ്ങള്‍ പോയതറിയാതെ ഇവിടെ ജീവിച്ചു ജീവിച്ചു ഒടുവില്‍ തിരിച്ചു നാട്ടില്‍ ചെല്ലുമ്പോളെക്കും എല്ലാം വൈകി പോയി എന്ന് അവന്‍ തിരിച്ചറിയുന്നു.അപൂര്‍വം ചിലര്‍ ഈ പ്രവാസം വേണ്ടെന്നു വെച്ച് നാട്ടിലേക്ക്‌ പോയി തന്റെ ലക്‌ഷ്യം നേടുന്നു, മറ്റു ചിലര്‍ കിട്ടിയ ജോലി ചെയ്തു സ്വപ്നങ്ങളെ എല്ലാം മറന്നു ഇവിടെ തന്നെ കഴിഞ്ഞു കൂടുന്നു.ഓരോ പ്രശ്നങ്ങള്‍ തീര്‍ത്തു നാട്ടിലേക്ക് വരാന്‍ ഒരുങ്ങുമ്പോളും അടുത്ത പ്രശ്നം വന്നു ചേരുന്നു. ജീവിതത്തില്‍ ആകാന്‍ ആഗ്രഹിച്ചതൊന്നും ആകാന്‍ കഴിയാതെ,മോഹങ്ങള്‍ എല്ലാം മണ്ണിട്ട്‌ മൂടി ഈ മരുഭൂവില്‍ ജീവിച്ചു തീര്‍ക്കുന്നു. പ്രവാസം ഒരു കുരുക്കാണ്,അഴിക്കും തോറും മുറുകുന്ന ഒരു കുരുക്ക്!!

Saturday, August 10, 2013

Chennai Express - Review From Dubai



ഇന്നലെ ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌""" കണ്ടു. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായം നേടിയ കാരണം ഇന്നലെ നല്ല തിരക്കായിരുന്നു.എല്ലാ പ്രദര്‍ശനങ്ങളും ഹൌസ്ഫുള്‍.., സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

ഇനി സിനിമയിലേക്ക്..

രാഹുല്‍ തന്റെ അപ്പൂപ്പന്റെ ചിതാഭസ്മം രാമേശ്വരത്ത് നിര്മാജനം ചെയ്യാന്‍ വേണ്ടി മുംബയില്‍ നിന്ന് ചെന്നൈ എക്സ്പ്രസ്സില്‍ യാത്ര തിരിക്കുന്നു. ആ ട്രെയിനില്‍ വെച്ച് മീനമ്മയെ( ദീപിക) കാണുന്നു, അവള്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ്. അവളെ തിരിച്ചു കൊണ്ട് വരാന്‍ വേണ്ടി അവളുടെ അച്ഛന്‍ (സത്യരാജ്) അയച്ച ഗുണ്ടകളും ആ ട്രെയിനില്‍ ഉണ്ട്. രാഹുല്‍ അവരുമായി കോര്‍ക്കുന്നു. അതോടെ അവര്‍ രാഹുലിനെയും മീനമ്മയെയും കൊണ്ട് തമിഴ്‌ നാട്ടിലെ ഒരു ഗ്രാമത്തില്‍ എത്തുന്നു. പിന്നെ അവിടെ നിന്ന് വീണ്ടും രക്ഷപെടാനുള്ള രാഹുലിന്റെയും മീനമ്മയുടെയും ശ്രമങ്ങളും പരാജയങ്ങളും അവരുടെ പ്രണയവും അതിന്റെ സക്ഷാല്‍ക്കരവുമാണ് കഥ. അതിനിടയില്‍ കുറച്ചു ഗാനങ്ങള്‍, നിറയെ കോമഡികള്‍, ആവശ്യത്തിന് ആക്ഷന്‍ അങ്ങനെ ഒരു കച്ചവട സിനിമയ്ക്ക്‌ വേണ്ട എല്ലാം നിറച്ച ഒരു ഉത്സവ ചിത്രം ആണ് രോഹിത്‌ ഷെട്ടി ഒരുക്കിയ ചെന്നൈ എക്സ്പ്രസ്സ്‌...

ഷാരൂഖ് ഖാന്റെ മുന്‍കാല ഹിറ്റ്‌ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ മിക്കതിലും ഉള്ള ഒരു സാമ്യം അതിന്റെ കഥയാണ്. അതായത് വേറെ ആരെങ്കിലും കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച പെണ്ണിനെ പ്രേമിച്ചു അവളെ സ്വന്തമാക്കുക. ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോത്താ ഹെ, പര്‍ദേശ് , യെസ് ബോസ്സ്. ഒപ്പം രാജ്‌ എന്നോ രാഹുല്‍ എന്നോ ഒരു പേരും ഉണ്ടാകും. ഇതിലും അത് തന്നെ കഥ. പക്ഷെ അത് പ്രേക്ഷകരെ മടുപ്പിക്കാതെ ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞു. കുറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ഖാന്റെ നല്ലൊരു പ്രകടനം കാണുവാന്‍ സാധിച്ചു.കോമഡിയും ആക്ഷനും എല്ലാം നന്നായി തന്നെ ചെയ്തു. ഷാരൂഖ്‌ ഖാന്റെ തന്നെ പല മുന്‍കാല ചിത്രങ്ങളുടെ പേരുകളും രംഗങ്ങളും ഷാരൂഖ്‌ തന്നെ കോമഡി ആയി അവതരിപ്പിച്ചതും പുതുമ ആയി, ആ രംഗങ്ങള്‍ എല്ലാം ഷാരൂഖ്‌ കയ്യടി വാങ്ങി.

ദീപിക മൊത്തത്തില്‍ നന്നായി എങ്കിലും ഇടക്ക്‌ കുറച്ചു കൈ വിട്ടു പോകുന്നുണ്ട്. ദീപികയുടെ അച്ഛന്‍ ആയി സത്യരാജ്‌ തിളങ്ങി. പിന്നെ പേരെടുത്തു പറയാന്‍ വേറെ നടന്മാരോ നടികളോ ആരുമില്ല. കഥ നടക്കുന്നത് തമിഴ്‌ നാട്ടില്‍ ആയത് കൊണ്ട് സിനിമ മൊത്തം ഒരു തമിഴ്‌ ഫ്ലേവര്‍ ആണ്. തമിഴ്‌ ഭാഷ അറിയാത്ത ഒരു നായകന്റെ തെറ്റിധാരണകള്‍, അതില്‍ നിന്നുണ്ടാകുന്ന കോമഡികള്‍, അതെല്ലാം നന്നായി തന്നെ എടുത്തിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ഫോട്ടോഗ്രാഫി ആണ്. തമിഴ്നാട്ടിലെ അതി മനോഹരമായ ലോക്കേഷനുകള്‍ എല്ലാം ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്, പിന്നെ പാട്ടുകള്‍ എല്ലാം നല്ല പ്രേക്ഷകര്‍ക്ക്‌ ഒരു ദ്രിശ്യ വിരുന്നാണ്. ചിത്രത്തിന്റെ അവസാനം രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്. ചിത്രം തമിഴ്‌ നാട്ടിലും ഡബ്ബ് ചെയ്തു ഇറക്കുന്നുണ്ട്.

ഷാരൂഖ്‌ ഖാന്റെ ആരാധകരെ സംബന്ധിച്ച് കുറെ കാലത്തിനു ശേഷമാണ് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ചിത്രം അവര്‍ക്ക്‌ ലഭിക്കുന്നത്. ലോജിക്‌ ഇല്ലാത്ത കോമഡി ഇഷ്ട്ടപെടുന്നവര്‍ക്ക് ചിത്രം ഇഷ്ട്ടപെടും, പിന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണ രീതി. അത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പിന്തുണ ഈ ചിത്രത്തിന് ലഭിക്കും, ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട.

Thursday, August 1, 2013

സൌഹൃദത്തിന്റെ പൂക്കാലം



ഇന്നലെ മോന്റെ ബര്‍ത്ത്ഡേ ആയത് കൊണ്ട് വീട്ടില്‍ ചെറിയൊരു ഇഫ്താര്‍ നടത്തി.ചടങ്ങിനു എന്റെ കുഞ്ഞുപ്പ അലിയും,എന്റെ കൂടെ സ്കൂളില്‍ പഠിച്ച റിജോയും, തൃശൂരില്‍ എന്റെ കൂടെ വര്‍ക്ക്‌ ചെയ്ത തോമസും അവന്റെ ഭാര്യയും, എന്റെ അയല്‍വാസിയും കൂട്ടുകാരനും ആയ സുഹൈറും, ഞങ്ങളുടെ ഫാമിലി ഫ്രണ്ട് യാസ്മിനും, പിന്നെ തമ്മില്‍ ആദ്യമായി നേരില്‍ കാണുന്ന ഗോപന്‍ , സേതു , നന്ദു, പാപ്പിച്ചായന്‍, ജോണ്‍ രാജ് തുടങ്ങിയ ഓണ്‍ലൈന്‍ കൂട്ടുകാരും വന്നിരുന്നു. കുറച്ചു നേരം കൊണ്ട് വീട് ലഹളമയമായി. ആകെ ചിരിയും ബഹളവും മാത്രം. ആദ്യമായി കാണുന്നതിന്റെ ഒരു സങ്കോചവും ഇല്ലാതെ എല്ലാവരും പരസ്പരം സംസാരിച്ചു.ഞങ്ങളുടെ പ്രിയ സുഹൃത്ത്‌ സരോജ് വന്നില്ലെന്നത് ഒരു കുറവായി തന്നെ ബാക്കി കിടക്കുന്നു.എങ്കിലും പങ്കെടുത്തവര്‍ എല്ലാവരും നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെ. കുറെ നാളുകള്‍ക്കു ശേഷം ഒന്ന് മനസ്സ് തുറന്നു ചിരിച്ചതു ഇന്നലെയാണ്. മോനും വളരെ സന്തോഷമായി.



റിജോയും തോമസും മുന്‍പേ അറിയാവുന്നവര്‍ ആണെന്ന പോലെയാണ് എന്റെ മനസ്സ് ചിന്തിക്കുന്നത്, അത് കൊണ്ട് തന്നെ റിജോ വന്ന് കയറിയപ്പോള്‍ ഞാന്‍ തോമസിന് പരിചയപെടുത്താന്‍ പെട്ടെന്ന് മറന്നു പോയി. അവര്‍ തമ്മില്‍ ഇന്നലെയാണ് ആദ്യമായി കാണുന്നത്. അത് പോലെ തന്നെയാണ് അവിടെ ഉണ്ടായ മറ്റുള്ളവരുടെ കാര്യവും.പക്ഷെ എല്ലാവരോടും എല്ലാവരുടെയും കാര്യങ്ങള്‍ ഇടക്കെപ്പോഴോ പറയാറുള്ള കാരണം ആരും ആര്‍ക്കും അപരിചിതരല്ല. അത് കൊണ്ട് തന്നെ ആരെയും ആര്‍ക്കും കൂടുതല്‍ പരിചയപ്പെടുത്തേണ്ട ആവശ്യം വന്നില്ല, പേര് പറയുമ്പോള്‍ തന്നെ മുഖത്ത് ഒരു പുഞ്ചിരി വരും, ഒപ്പം "അറിയാം, കേട്ടിട്ടുണ്ട്" എന്നൊരു വാക്കും. എന്റെ പല സുഹൃത്തുക്കളും അങ്ങോട്ടും ഇങ്ങോട്ടും വിശേഷങ്ങള്‍ പങ്കു വെക്കുന്നത് കണ്ടപ്പോള്‍ ഒരു പാടൊരുപാട് സന്തോഷം തോന്നി.ചിലര്‍ എന്റെ പഴയ കാര്യങ്ങള്‍ പറഞ്ഞു പാര വെച്ച് പൊട്ടിച്ചിരിച്ചു. ഇങ്ങനെ ഒരു സംഗമം ഞാന്‍ കുറെ നാളായി മനസ്സില്‍ കാണുന്നതായിരുന്നു. ഒടുവില്‍ പലരെയും പല സ്ഥലത്ത് കൊണ്ടാക്കണ്ട ചുമതല എന്റെ സുഹൃത്തുക്കള്‍ തന്നെ ഏറ്റെടുത്തു.എല്ലാം കഴിഞ്ഞു മടങ്ങി പോകുമ്പോള്‍ പലരും പല വണ്ടിയിലായി യാത്രയായി.ഇനി നാളെ ഞാന്‍ ഇല്ലെങ്കിലും അവര്‍ എല്ലാവരും സുഹൃത്തുക്കളായി തന്നെ തുടരും.സത്യത്തില്‍ ഇതല്ലേ സൌഹൃദത്തിന്റെ പൂക്കാലം?

Tuesday, July 16, 2013

പുതിയ തീരങ്ങള്‍ !!


ഭാര്യയും മകനും ദുബായില്‍ എന്‍റെ കൂടെ താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. തീരെ പ്രതീക്ഷിക്കാതെയാണ് ഈ അടുത്ത് ഞങ്ങളുടെ ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത്. ഈ വര്‍ഷം കരാര്‍ പുതുക്കാന്‍ ഫ്ലാറ്റിന്റെ ഉടമ അനുവദിച്ചില്ല. അയാള്‍ അത് ഒരു ചൈനക്കാരന് വിറ്റുവത്രേ. രണ്ടു വര്‍ഷം ഞങ്ങള്‍ താമസിച്ച വീട് അല്ലെ? റൂം എല്ലാം ക്ലീന്‍ ചെയ്തു, ഡോര്‍ അടച്ച് കീ സെക്യുരിറ്റിയെ ഏല്‍പ്പിച്ച് മടങ്ങി പോരുമ്പോള്‍ അല്‍പ്പം വിഷമം തോന്നി. ഞങ്ങളുടെ കുറെ നാളത്തെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കു വെച്ച വീട്, കുറെ സുഹൃത്തുക്കളുടെ കളിയും ചിരിയുമായി നിറഞ്ഞ സ്വീകരണ മുറി, എന്‍റെ ഉപ്പയും ഉമ്മയും ആദ്യമായി ദുബായില്‍ വന്നപ്പോള്‍ അവരുറങ്ങിയ വീട്, എന്‍റെ മകന്‍ ആദ്യമായി പിച്ച വെച്ച് നടന്ന വീട്, അവന്‍റെ രണ്ടു ജന്മദിനം ആഘോഷിച്ച വീട്, ഭാര്യയുടെ പാചക പരീക്ഷണങ്ങള്‍ നടത്തിയ അടുക്കള, ഓണവും പെരുന്നാളും ക്രിസ്ത്മസും ആഘോഷിച്ച വീട്, സെക്കന്‍റ് ഷോ കണ്ടു പാതിരാത്രി കയറി വന്നു ചോറ് കഴിച്ചിരുന്ന വീട്, മഴ ആസ്വദിച്ചു നിന്ന ബാല്‍ക്കണി അങ്ങനെ കുറെ സെന്‍റിമെന്‍റ്സ് ആ വീടുമായി ഉണ്ട്. ഇന്ന് മുതല്‍ അവിടെ ഒരു ചൈനീസ് കുടുംബം കുടിയേറി. ഇനി അതവരുടെ വീടാണ്.

പഴയ റൂം ആറാമത്തെ നിലയില്‍ ആയിരുന്നു. പുതിയ റൂം പക്ഷെ ഗ്രൌണ്ട് ഫ്ലോറിലാണ്. കാലത്ത് ബാല്‍ക്കണിയില്‍ വന്നിരിക്കുന്ന കിളികളുടെ ഒച്ച കേട്ടാണ് ഉണരുന്നത്. ഒപ്പം പുറത്തു നിന്നുള്ള വണ്ടികളുടെ ശബ്ദവും കേള്‍ക്കാം. തൊട്ടടുത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റും ഒരു ഹോട്ടലും ഉണ്ട്. പരിസരമൊക്കെ ഒന്ന് പരിചയപ്പെട്ടു വരുന്നതെയുള്ളു. നോമ്പ് സമയം ആയത് കൊണ്ട് അധികം കറങ്ങാന്‍ പറ്റിയിട്ടില്ല. ഫ്ലാറ്റിന്‍റെ മുന്‍പില്‍ ഒരു ബെന്‍സ്‌ കാര്‍ പൊടി പിടിച്ചു കിടക്കുന്നുണ്ട്. ഗ്ലാസ്‌ എല്ലാം പൊട്ടിയിരിക്കുന്നു. കടം കയറി ദുബായ് വിട്ടപ്പോള്‍ ആരോ ഉപേക്ഷിച്ചു പോയതാകും എന്ന് തോന്നുന്നു. അവസാനത്തെ ആഘോഷത്തിന്‍റെ അടയാളങ്ങള്‍ പോലെ അകത്ത് സിഗരറ്റ്‌ പാക്കുകളും ബിയര്‍ കുപ്പികളും കാണാം. പോലീസ് കാണാത്തതു കൊണ്ട് അത് ഇപ്പോളും ആ പാര്‍ക്കിങ്ങില്‍ തന്നെ കിടക്കുന്നുണ്ട്.



കുറച്ചു ചെറുപ്പക്കാര്‍ താമസിച്ചിരുന്ന റൂം ആയിരുന്നു. അവരെ കൊണ്ട് കഴിയാവുന്ന പോലെ അവര്‍ അവിടെ അലങ്കോലമാക്കി വെച്ചിരുന്നു. അതൊക്കെ ഒന്ന് ശരിയാക്കി എടുക്കാന്‍ തന്നെ കുറെ സമയം എടുത്തു. ആദ്യമൊക്കെ കുറച്ചു പോരായ്മകള്‍ തോന്നിയെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായി. ഞങ്ങള്‍ പതുക്കെ അതൊരു വീടാക്കി മാറ്റി. ഞാന്‍ പതിവ് പോലെ ജോലിക്ക് പോയി തുടങ്ങി. രാത്രി ആകുമ്പോള്‍ തൊട്ടു മുന്‍പിലെ ബാച്ചലര്‍ റൂമില്‍ നിന്നും അല്ലറ ചില്ലറ ബഹളങ്ങളും പൊട്ടിച്ചിരികളും കേള്‍ക്കാറുണ്ട്. ഇത് വല്ലാത്ത ശല്ല്യമായല്ലോ എന്ന് ഭാര്യ പിറു പിറുക്കുന്നത് കേട്ടു. ഭാഗ്യവാന്മാര്‍ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഫ്ലാറ്റിനു തൊട്ടു പുറകില്‍ ഒരു പള്ളിയുണ്ട്. ചെറിയ പള്ളി ആയത് കൊണ്ട് എപ്പോളും നല്ല തിരക്കാണ്. പള്ളിയുടെ ചുറ്റു ഭാഗത്തും നിറയെ മരങ്ങളും പൂക്കളും ഉണ്ട്. അത് കൊണ്ട് തന്നെ അങ്ങോട്ടുള്ള വഴി കാണാന്‍ നല്ല രസമാണ്. ഓഫീസ് വിട്ടു വന്നു കുറച്ചു സമയം ഒന്ന് ഉറങ്ങി, വൈകീട്ട് നോമ്പ് തുറക്കാന്‍ ഞാന്‍ ആസിഫിനെയും കൊണ്ട് അങ്ങോട്ട്‌ പോകും. അവനോടു ഓരോന്നൊക്കെ ചോദിച്ചും, അവന്‍റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞുമുള്ള ആ നടപ്പ് ഒരു രസമാണ്. അവിടത്തെ പലരും ഇപ്പോള്‍ അവന്‍റെ കൂട്ടുകാരാണ്.അവിടെ നിന്ന് എല്ലാവരുടെയും കൂടെ നോമ്പ് തുറന്നു മഗരിബ് നിസ്കരിച്ചു ഞങ്ങള്‍ മടങ്ങി വരും. എന്തായാലും ജീവിതം ഇങ്ങനെയൊക്കെ മനോഹരമായി പോകുന്നു..പടച്ചവനു സ്തുതി.

Saturday, July 13, 2013

ഞാന്‍ നേരില്‍ കണ്ട കോക്ക്‌ട്ടെയില്‍"




ഇന്നലെ പുതിയ റൂമിലേക്ക്‌ താമസം മാറി. സാധനങ്ങള്‍ എല്ലാം ആദ്യം കൊണ്ട് പോയി അറേഞ്ച് ചെയ്തു വെച്ച് ഞങ്ങള്‍ എത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി ആയി. ചെന്ന് കയറിയപ്പോള്‍ തന്നെ കാണുന്നത് ഫ്ലാറ്റിന്റെ മുന്‍പില്‍ കിടക്കുന്ന പോലീസ് വണ്ടിയാണ്.

താഴത്തെ ഫ്ലോറിലെ ഒരു റൂമിനു മുന്‍പില്‍ പോലീസ് നില്‍ക്കുന്നു. ഭാര്യയെയും മോനെയും വീട്ടില്‍ ആക്കി ഞാന്‍ അങ്ങോട്ടേക്ക് ചെന്നു.

അവിടെ കണ്ട ഒരു പാകിസ്ഥാനി യുവാവിനോട് ഞാന്‍ കാര്യം തിരക്കി.

അവന്റെ മറുപടി : എന്റെ റൂമില്‍ ഒരുത്തന്‍ കയറി.

ഞാന്‍ : കള്ളനാണോ?

അവന്‍ : അല്ല, എന്റെ ഭാര്യയുടെ കാമുകനാണ്..

ഞാന്‍ ഒന്ന് ഞെട്ടി..

അപ്പോള്‍ അവനൊരു ഫോണ്‍ വന്നു, അവന്‍ അതുമായി പുറത്തേക്കു നടന്നു..

ഞാന്‍ അവിടെ തന്നെ നിന്നു.

ഉടനെ തന്നെ അവന്‍ എന്റെ അടുത്തേക്ക് വീണ്ടും തിരിച്ചു വന്നു

എന്നിട്ട് പറഞ്ഞു : ഭായ്, ഞാന്‍ പാകിസ്ഥാനില്‍ ആയിരുന്നു, ഇന്ന് മടങ്ങി വന്നപ്പോള്‍ അവളും വേറെ ഒരുത്തനും കൂടെ അകത്ത് ..ഞാന്‍ റൂം പുറത്തു നിന്നു പൂട്ടി പോലീസിനെ വിളിച്ചു..വേറെ എന്താ ചെയ്യാലെ?

അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..അവന്‍ എന്റെ തോളില്‍ തട്ടി നടന്നു പോയി..

ഞാന്‍ റൂമില്‍ ചെന്നു കിടന്നു...രാത്രി ഏറെയായിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുന്‍പില്‍ കരഞ്ഞ അവന്റെ ആ മുഖം മനസ്സില്‍ നിന്നും പോയിരുന്നില്ല. ഒരു സിനിമയില്‍ പോലും മുന്‍പ്‌ കണ്ടിട്ടില്ലാത്ത ആ രംഗം എന്നെ ശരിക്കും അസ്വസ്ഥനാക്കി.

അവന്റെ ആ സങ്കടം അവന്‍ ആരോട് പറയാന്‍? എങ്ങനെ തീരാന്‍? പടച്ചവന്‍ കാക്കട്ടെ !!

Friday, July 5, 2013

Singham 2 - Tamil Movie Review From Dubai



സൂര്യയുടെ ആരാധകര്‍ കുറെ നാളുകളായി കാത്തിരുന്ന സിംഗം 2 ഇന്നലെ കണ്ടു. ഒന്നാം ഭാഗത്തിന്റെ വിജയം കൊണ്ടും സുര്യയുടെ മികച്ച പ്രകടനം കൊണ്ടും സിംഗം രണ്ടാം ഭാഗത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. അത് ഒരു പരിധി വരെ നില നിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. എന്നാല്‍ അതിനേക്കാള്‍ മികച്ചതാക്കാന്‍ കഴിഞ്ഞതുമില്ല. സിന്ഗം ആദ്യ ഭാഗം അത്ര ഗംഭീരം എന്നല്ല ഉദേശിച്ചത്,എന്നാലും രണ്ടാം ഭാഗങ്ങള്‍ വരുമ്പോള്‍ ആദ്യ ഭാഗവുമായി ഒരു താരതമ്യം പതിവാണല്ലോ? അത് കൊണ്ട് പറഞ്ഞുവെന്നു മാത്രം. ഇനി സിനിമയിലേക്ക്..

സൂര്യ അവതരിപ്പിക്കുന്ന ദുരൈ സിംഗം ഹോം മിനിസ്റ്റെറുടെ (വിജയകുമാര്‍) നിര്‍ദേശ പ്രകാരം ആയുധ കടത്തു അന്വേഷിക്കാന്‍ തൂത്തുക്കുടിയിലെ ഒരു സ്കൂളില്‍ NCC ഓഫീസര്‍ ആയി ചാര്‍ജ് എടുക്കുന്നു. ഒരു ഒളിമ്പ്യന്‍ അന്തോണി ആദം സ്റ്റൈല്‍. അവിടെ പഠിക്കുന്ന ഹന്‍സികക്ക് സ്വാഭാവികമായും സുര്യയോടു പ്രേമം. സുര്യ തിരിച്ചു പ്രേമിക്കില്ല എന്ന് അറിയാലോ? കാരണം സുര്യ അനുഷ്കയുമായി പണ്ടേ പ്രേമത്തിലാണല്ലോ? പക്ഷെ അവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. സുര്യ പോലീസ് ഉദ്യോഗം വിട്ടു സ്കൂളില്‍ ചേര്‍ന്ന കാരണം സുര്യയുടെ അച്ഛന്‍ (രാധാരവി) അവരുടെ കല്യാണത്തിന് സമ്മതിക്കുന്നില്ല. അപ്പൊ ഈ രണ്ടു പ്രേമങ്ങള്‍ അതിന്റെ വഴിക്ക് നടക്കും. കുറച്ചു റൊമാന്‍സ്, യുഗ്മ ഗാനങ്ങള്‍, ഡാന്‍സ്.

ഇടവേളയ്ക്കു തൊട്ടു മുന്പ് ഒരു പ്രത്യേക സാഹചര്യത്തില്‍ സൂര്യയ്ക്ക് വീണ്ടും പോലീസ് വേഷം ഇടേണ്ടി വരുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ സുര്യയുടെ താണ്ടവം തന്നെ ആയിരുന്നു സ്ക്രീനില്‍ കണ്ടത്. ഒരു പക്ഷെ സിനിമ ചൂട് പിടിക്കുന്നത് അവിടെ തൊട്ടാണ്. ഹോം മിനിസ്റെര്‍ ആയ വിജയകുമാര്‍ ഇടയ്ക്കിടയ്ക്ക് സുര്യയെ ഫോണ്‍ വിളിച്ചു കേസിന്റെ പുരോഗതി അന്വേഷിച്ചു കൊണ്ടേ ഇരിക്കും. തൂത്തുകുടിയിലെ വില്ലന്മാരായി റഹ്മാനെയും , ഹിന്ദിയില്‍ നിന്ന് മുകേഷ്‌ ഋഷിയെയൂം കൊണ്ട് വന്നിട്ടുണ്ട്. പക്ഷെ അവര്‍ മാത്രം ഉണ്ടായിട്ടു എന്ത് കാര്യം? അത് കൊണ്ട് ഈ തവണ ആഫ്രിക്കയില്‍ നിന്ന് ഡാനി എന്ന ഒരു വില്ലനെ കൊണ്ട് വന്നിട്ടുണ്ട്. അയാള്‍ ഇന്ത്യന്‍ സമുദ്രത്തിലെ കിരീടം വെക്കാത്ത രാജാവാണ്, ഒരു മയക്കു മരുന്ന് വ്യാപാരി. ഒരു കപ്പലില്‍ തന്നെയാണ് പുള്ളിയുടെ താമസം, പന്ത്രണ്ടു വര്‍ഷത്തിനു ശേഷം അയാള്‍ കരയില്‍ വരുന്നത് റഹ്മാന്റെ ഹോട്ടല്‍ ഉല്‍ഘാടത്തിനാണ്. വേറെ ഒരു വില്ലനെ പിടിക്കാന്‍ ചെല്ലുന്ന സിംഗം ഡാനി ആരാണെന്നും എന്താണെന്നും അറിയാതെ ഡാനിയുമായി കോര്‍ക്കുന്നു. മതിയായ യാത്ര രേഘകള്‍ ഇല്ലാത്തതു കൊണ്ട് സിംഗം അയാളെ പിടിച്ചു ജയിലില്‍ അടക്കുന്നു. അതൊരു നല്ല സീന്‍ ആയിരുന്നു, അവിടെ നല്ല കയ്യടിയോടെ കൂടെ ഇടവേള.

ഇത് വരെ തട്ടിയും മുട്ടിയും കടന്നു പോയി. ഇടവേളയ്ക്കു ശേഷം ഡാനി എങ്ങനെ രക്ഷപെടുന്നു എന്നതും, സിംഗം അയാളെ വീണ്ടും എങ്ങനെ പിടിക്കുന്നു എന്നതുമാണ് കഥ. അന്വേഷണത്തിന്റെ ഭാഗമായി കഥ ഇടയ്ക്കു നമ്മുടെ കേരളത്തിലും വന്നു പോകുന്നുണ്ട്. ബാക്കി എല്ലാം നമുക്ക്‌ ഊഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെ. പലതും മുന്‍പ്‌ കണ്ട കഥയും സന്ദര്‍ഭങ്ങളും മാത്രം . എന്നാലും വളരെ ഫാസ്റ്റ് ആയി, റേസി ആയി എടുത്തിരിക്കുന്നത് കൊണ്ട് ബോര്‍ അടിക്കില്ല. അതിന്റെ മാര്‍ക്ക്‌ സംവിധായകന്‍ ഹരിക്ക് തന്നെ. ക്ലൈമാക്സ്‌ കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. പ്രധാന പ്രശ്നം ചിത്രത്തിന്റെ നീളമാണ്. കഥയ്ക്ക് ആവശ്യമില്ലാത്ത കുറച്ചു സീനുകള്‍ ഒഴിവാക്കി ഒന്ന് ട്രിം ചെയ്തെടുതല്‍ സിംഗം കുറച്ചു കൂടെ രസകരമാകും എന്ന് തോന്നി.

മലയാളികള്‍ ഒരു പാട് ഇഷ്ട്ടപെടുന്ന ഒരു താരം കൂടിയാണ് സുര്യ. കേരളത്തില്‍ സുര്യയുടെ ഫാന്‍സ്‌ സിംഗം 2 ഏറ്റെടുക്കും എന്ന് തന്നെ കരുതാം. സുര്യയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പല ഡയലോഗുകള്‍ക്കും നല്ല കയ്യടി ഉണ്ടായിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ സുര്യ തകര്‍ത്തു. സ്ഥിരം തമിഴ്‌ സ്റ്റൈല്‍ സംഘട്ടനം ആണെങ്കിലും കണ്ടിരിക്കാന്‍ ഒരു രസമുണ്ടായിരുന്നു. നായികമാരില്‍ അനുഷ്ക്കക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ആദ്യ ഭാഗത്തിലെ കാമുകി ആയത് കൊണ്ട് ഒഴിവാക്കാന്‍ പറ്റാതെ ചിത്രത്തില്‍ ഉണ്ടായ പോലെ തോന്നി പലപ്പോഴും. ഹന്‍സിക അവതരിപ്പിക്കുന്ന സ്കൂള്‍ കുട്ടിയുടെ വേഷം ഒട്ടും യോജിക്കുന്നില്ല. ഒരു ടീച്ചറുടെ രൂപമാണ്‌ പ്രേക്ഷരുടെ മുന്‍പില്‍ വന്നു നിറഞ്ഞു നിന്നത്. എന്നാലും അനുഷ്ക്കയെ അപേക്ഷിച്ചു കുറച്ചു കൂടെ അഭിനയ സാധ്യത ഉള്ള സീനുകള്‍ ഹന്സികക്ക് ലഭിച്ചു.

വില്ലന്മാരില്‍ നമ്മുടെ റഹ്മാന്‍ പതിവ് പ്രകടനം കാഴ്ച വെച്ചു.പുള്ളി അപാര ഗ്ലാമര്‍ ആയിട്ടുണ്ട്. പിന്നെ മുകേഷ്‌ ഋഷി അണ്ണന്‍ എന്തൊക്കെയോ ബഹളം വെച്ചു കടന്നു പോയി. പിന്നെ മെയിന്‍ വില്ലന്‍ ഡാനി.സൈസ് കൊണ്ട് ഗംഭീരം ആണെങ്കിലും പ്രകടനം കൊണ്ട് ഞെട്ടിക്കാന്‍ കഴിഞ്ഞില്ല. പ്രകാശ്‌ രാജിന്റെ വില്ലന്‍ വേഷം സിംഗം ഒന്നാം ഭാഗത്തിലെ കൊള്ളാവുന്ന ഒന്നായിരുന്നു, ആ ഒരു ലെവലില്‍ വരാന്‍ ഈ മൂന്നു പേര്‍ ഒരുമിച്ചുണ്ടായിട്ടും കഴിഞ്ഞില്ല എന്നതാണ് സത്യം. കാര്യം മിക്ക പടത്തിലും ഒരേ തരത്തില്‍ ഉള്ള വില്ലന്‍ വേഷം ആണെങ്കിലും പ്രകാശ്‌രാജ് ചെയ്യുമ്പോള്‍ അത് കാണാന്‍ ഒരു രസമാണ്.

തമിഴ്‌ സിനിമയിലെ ഇപ്പോളത്തെ മുന്‍ നിര കോമഡി താരം സന്താനവും, കൂടെ വിവേകും ഈ ചിത്രത്തില്‍ ഉണ്ട്. പല ചിത്രങ്ങളുടെയും രക്ഷകര്‍ ആയ അവര്‍ രണ്ടു പേരും ഇതിലും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. വിവേക്‌ ആദ്യ ഭാഗത്തിലെ അതെ വേഷം തന്നെ, കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉള്ളത് രസകരമാക്കി. മറുഭാഗത്ത്‌ സന്താനം തകര്‍ത്താടുകയും ചെയ്തു. പുള്ളിയുടെ ചില ചെറിയ നമ്പറുകള്‍ പോലും തിയ്യറ്ററില്‍ പോട്ടിച്ചിരിയുടെ മാലപടക്കം തീര്‍ത്തു. പക്ഷെ സന്താനവും വിവേകും കൂടിയുള്ള ഒരു സീന്‍ ഉണ്ടായില്ല എന്നത് ഒരു നിരാശയായി.

ചിത്രത്തിലെ ഗാനങ്ങള്‍ അത്ര പോര, ചിത്രം തുടങ്ങുന്നത് തന്നെ ഒരു ഐറ്റം ഡാന്‍സിലൂടെയാണ്. ഹന്സികയും സൂര്യയും ഉള്ള ഒരു ഗാനം വലിയ തെറ്റില്ല, ബാക്കിയെല്ലാം ഡാന്‍സിനു വേണ്ടി ഉണ്ടാക്കിയ ഫാസ്റ്റ് നമ്പറുകള്‍. സുര്യ ഫാന്‍സിനു എല്ലാം മറന്നു ആഘോഷിക്കാന്‍ ഒരു ഉത്സവ ചിത്രം. അല്ലാത്തവര്‍ക്ക് ചിലപ്പോള്‍ അത്ര രുചിക്കാന്‍ സാധ്യത ഇല്ല. സാധാരണ പ്രേക്ഷകന് ഒരു തവണ കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ഒരു സാധാരണ തമിഴ്‌ മാസ്സ് മസാല ആക്ഷന്‍ ചിത്രമാണ്‌ സിംഗം 2.

Wednesday, December 5, 2012

ഉപ്പ ദുബായിലെത്തിയപ്പോള്‍..


എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു എന്‍റെ ഉപ്പ ഞങ്ങളുടെ നാട് വിട്ടു പുറത്തു പോയിട്ടില്ല. പുള്ളിയുടെ കമ്പനിയുടെ ആവശ്യത്തിന് വേണ്ടി ഇടയ്ക്കു ബാംഗ്ലൂര്‍ പോകാറുണ്ട്. കൂടിപോയാല്‍ രണ്ടോ മൂന്നോ ദിവസം,അതിനു മുന്‍പേ ആളു തിരിച്ചു വരുമായിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ആ യാത്രകള്‍. അന്നായിരുന്നു ഉപ്പയെ ആദ്യമായി പാന്‍റ്സ് ഉടുത്തു കണ്ടത്. അന്നൊക്കെ ഉപ്പാടെ പാസ്പോര്‍ട്ട്‌ കാണുമ്പോ ഞാന്‍ ചോദിക്കും. പാസ്പോര്‍ട്ട്‌ ഉണ്ടായിട്ടും ഉപ്പ എന്താ ഗള്‍ഫില്‍ പോകാതിരുന്നത് എന്ന്. അപ്പൊള്‍ ആളു പറയും “അതിനൊക്കെ ഒരു യോഗം വേണം” എന്ന്. എന്നെ കൊണ്ട് പോകാന്‍ ആരും ഉണ്ടായില്ല എന്ന്. ആളുടെ കൂട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ഗള്‍ഫില്‍ എത്തിയിട്ടും, ആരും ആളെ കൊണ്ട് പോകാനായി ഒന്നും ചെയ്തില്ല, പുള്ളി ആരുടെ പിന്നാലെയും നടന്നുമില്ല. പിന്നെ ഗള്‍ഫ്‌ മോഹം എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ ജോലിയൊക്കെ ആയി അങ്ങനെ കൂടി.



6 വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി ദുബായില്‍ വന്നപ്പോള്‍ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, എന്നെങ്കിലും ഉപ്പാനെ ഇങ്ങോട്ട് കൊണ്ട് വരണം, ഒരു മാസം എങ്കില്‍ ഒരു മാസം ആളെ ഇവിടെ നിര്‍ത്തണം എന്ന്. എനിക്ക് ഇവിടെ ജോലിയായി. ഞാന്‍ അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്നു, പിന്നെയും പോയി, പിന്നെയും വന്നു, ഇതിനിടയില്‍ എന്‍റെ കല്യാണം കഴിഞ്ഞു, എനിക്കൊരു മകനുണ്ടായി. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. എന്‍റെ ഭാര്യയും മകനും ഇവിടെ എന്‍റെ കൂടെ താമസം ആയി. ഉപ്പയെ വിസിറ്റിന് കൊണ്ട് വന്നാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഇങ്ങോട്ട് വരണ്ട കാര്യം പറഞ്ഞപ്പോള്‍ ആദ്യമൊന്നും ആളു കൂട്ടാക്കിയില്ല. എന്‍റെ നിര്‍ബന്ധം കൊണ്ടാണ് പാസ്പോര്‍ട്ട്‌ എടുത്തത്‌‌. എന്നിട്ടും കുറെ മാസം എടുത്തു ആളെ കൊണ്ട് സമ്മതിപ്പിക്കാനായി. അങ്ങനെ ഒരു പാട് നാളുകള്‍ക്ക് ശേഷം ഈ വര്‍ഷം ഞാന്‍ എന്‍റെ ഉപ്പാനെ ദുബായിലേക്ക് കൊണ്ട് വന്നു. ബന്ധുക്കളോടോ നാട്ടുകരോടോ ഒന്നും പറയാതെയാണ് പുള്ളി നാട്ടില്‍ നിന്നും പോന്നത്. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആരോടും യാത്ര പറഞ്ഞില്ല, കുറച്ചു ദിവസം നില്‍ക്കാന്‍ വേണ്ടി വരുമ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ല എന്നാണ് ആളുടെ അഭിപ്രായം. ആളെ വിളിക്കാന്‍ വേണ്ടി ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഒരു മഴതുള്ളി എന്റെ മുഖത്ത് വീണു. വിശ്വസിക്കാനാകാതെ ഞാന്‍ മുകളിലോട്ടു നോക്കി, സംശയമില്ല മഴ തന്നെ. അതും കുറെ നാളുകള്‍ക്കു ശേഷം. രാത്രി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴും മഴ ഉണ്ടായിരുന്നു. കുറെ കഴിഞ്ഞു ഉപ്പ പുറത്തേക്കു വന്നപ്പോള്‍ ഞാന്‍ ആളെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു പാട് സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. വെള്ളിയാഴ്ച ഉപ്പാനെയും കൊണ്ട് പുറത്തു പോയപ്പോഴും മഴ..മഴയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ മഴ..ദുബായില്‍ രണ്ടു വര്‍ഷത്തിനു ശേഷം പെയ്ത ആ മഴ ഞാന്‍ ശരിക്കും ആസ്വദിച്ചു. കുറെ നേരം മഴ കൊണ്ടു നിന്നു.അങ്ങനെ ദുബായിലെ മഴ കാണാനും ഉപ്പക്കു ഭാഗ്യം ഉണ്ടായി.


ഇപ്പൊള്‍ ഒരു ആഴ്ച്ച പിന്നിടുന്നു ആളു വന്നിട്ട്. ഞാന്‍ ജോലിക്ക് പോന്നാല്‍ എന്‍റെ മോന്‍റെ കൂടെ കളിക്കലാണ് ആളുടെ പണി, അവന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന്‍റെ വികൃതിയൊന്നും ഇത്രയ്ക്കു ഉണ്ടായിരുന്നില്ല. ഇപ്പോളാണ് ഉപ്പാക്ക് അവനെ ശരിക്ക് പിടി കിട്ടിയത്, എന്നോട് പറഞ്ഞു ഇവനെ ഇവിടെ തന്നെ നിര്‍ത്തിക്കോ, എനിക്കൊന്നും വയ്യ നാട്ടില്‍ ഇവനെ നോക്കാന്‍ എന്ന്. തമാശ പറഞ്ഞതാണ്‌ കേട്ടോ, സത്യം പറഞ്ഞാല്‍ ദുബായ് കാണാനല്ല, അവനെ കാണാന്‍ മാത്രമാണ് പുള്ളി ഇവിടെ വരെ വന്നത് തന്നെ. അവനെ അത്രയ്ക്ക് ഇഷ്ട്ടമാണ് മൂപ്പര്‍ക്ക്, അവനു തിരിച്ചും അങ്ങനെ തന്നെ. അവന്‍റെ ഉപ്പുപ്പയും സരോജും (എന്‍റെ ഒരു അടുത്ത സുഹൃത്ത് ) മാത്രമാണ് അവന് നല്ലത് ,ബാക്കി എല്ലാവരെയും പൊട്ട എന്നാണ് പറയുക.


ഉപ്പാക്ക് പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടമാണ്. ആളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറെ സ്വത്തും മുതലും ഒന്നും ഉണ്ടായിട്ടു കാര്യമില്ല. പുതിയ രാജ്യങ്ങള്‍ കാണാന്‍ കഴിയണം. ആളുടെ അഭിപ്രായത്തില്‍ ഏഷ്യാനെറ്റില്‍ സഞ്ചാരം പരിപാടി അവതരിപ്പിക്കുന്ന സന്തോഷ്‌ ജോര്‍ജ് കുളങ്ങര ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍. കഴിഞ്ഞ ആഴ്ചയില്‍ ഉപ്പാനെ ഞങ്ങള്‍ പല സ്ഥലത്തും കൊണ്ട് പോയി. പ്രായം മറന്നു ഞങ്ങളെക്കാള്‍ ആവേശത്തില്‍ പുള്ളി ഞങ്ങളുടെ കൂടെ കുറെ ദൂരം നടന്നു. കാര്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ യാത്രകള്‍ ബസിലും ട്രെയിനിലും ബോട്ടിലുമൊക്കെ ആയിരുന്നു. എല്ലാം പുള്ളി ആസ്വദിച്ചു കൊണ്ട് തന്നെ യാത്ര ചെയ്തു. ഓരോ സ്ഥലങ്ങള്‍ കാണുമ്പോളും ഉള്ള ആളുടെ അത്ഭുതം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ദുബായ് മ്യൂസിയം ആളുടെ കൂടെ ഞങ്ങളും ആദ്യമായി കാണുകയായിരുന്നു, അവിടത്തെ വിസിറ്റര്‍ ബുക്കില്‍ പുള്ളിയുടെ പേരില്‍ ഒരു കമന്‍റ് ഇട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. അത് പോലെ തന്നെ ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റ്‌ , മീന്‍ മാര്‍ക്കറ്റ്‌ എല്ലാം പുള്ളിക്ക് ആവേശമായി, ഇവിടെ കിട്ടാത്തത് ഒന്നുമില്ലല്ലോ എന്നാണ് ആളു പറഞ്ഞത്‌. ജുമൈറ ബീച്ചില്‍ പോയപ്പോള്‍ മോന്‍റെ ഒപ്പം തിരമാലകളുടെ കൂടെ ആഹ്ലാദത്തോടെ കുറെ നേരം ചിലവഴിച്ചു. ബുര്‍ജ്‌ ഖലീഫയുടെ ഉയരം കണ്ടപ്പോള്‍ “അമ്മോ” എന്ന് പുള്ളി ആശ്ചര്യപ്പെട്ടു. ഇതൊക്കെ ഞങ്ങള്‍ക്ക് നിസ്സാരം എന്ന മട്ടില്‍ ഒരു ദുബായ്ക്കാരന്‍റെ ഗമയില്‍ ഞാന്‍ ഒപ്പം നടന്നു. ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ കൊണ്ട് പോയപ്പോള്‍ ഉപ്പ അതിശയത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു.


ദുബായിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ ഉപ്പയെ കൊണ്ട് പോയി. ഇനിയും കുറച്ചു സ്ഥലങ്ങള്‍ ബാക്കി ഉണ്ട്. ഇനി വരുന്ന ദിവസങ്ങളില്‍ ഓരോന്നായി കൊണ്ട് പോകണം. ഡോള്‍ഫിന്‍ ഷോ കാണിക്കണം, ഗ്ലോബല്‍ വില്ലേജ്‌ കാണിക്കണം, വെള്ളിയാഴ്ച ചിലപ്പോള്‍ അബുദാബിയിലും പോകും. എല്ലാറ്റിനും കൂടെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ കണ്ട സ്ഥലങ്ങള്‍ എന്‍റെ ഉപ്പയും കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാം കാണുമ്പൊള്‍ ആളുടെ മുഖത്ത് കാണുന്ന ആ സന്തോഷം..ആ പുഞ്ചിരി...അതാണ് ഈ 6 വര്‍ഷത്തെ എന്‍റെ സമ്പാദ്യം. എല്ലാം പടച്ചവന്‍റെ കാരുണ്യം. ഇനി ഇത് പോലെ ഒരു ദിവസം ഉമ്മയെ കൂടെ കൊണ്ട് വരണം. കക്ഷി ഞങ്ങളുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്‍റ് ആണ്. അവിടത്തെ തിരക്ക് കാരണമാണ് ഈ തവണ വരാതിരുന്നത്. തിരക്കൊക്കെ കഴിഞ്ഞു ഒരു ദിവസം ആളെയും കൊണ്ട് വരണം. ചിലപ്പോള്‍ അടുത്ത വര്‍ഷം. വേറെ വലിയ സ്വപ്‌നങ്ങള്‍ ഒന്നും എനിക്കില്ല. ഇത്രയും നടത്തി തന്നെ പടച്ചവന്‍ അതും നടത്തി തരും എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് എത്ര സാമ്പാദിചാലും അവസാനം ഈ നല്ല ദിവസങ്ങളുടെ ഓര്‍മ്മകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.. ജീവിതത്തിന്‍റെ ഒരു ബാക്കിപത്രം എന്ന് പറയാനായി..

Sunday, August 5, 2012

അല്പം സിനിമാ വിശേഷം !!

ഞാന്‍ ചെറുപ്പം തൊട്ടേ ധാരാളം സിനിമകള്‍ കാണാറുണ്ട്. കേച്ചേരിയിലെ ഒരേ ഒരു തിയറ്റര്‍ ആയ സവിതയില്‍ നിന്നാണ് അന്നൊക്കെ കൂടുതലും കാണാറ്. പിന്നെ കൈപ്പറമ്പു വിജയ ടാക്കീസ്,അത് ഇപ്പോ ഇല്ല. എന്റെ ഉപ്പാടെ കൂടെയും അടുത്ത വീട്ടിലെ സുനിയുടെയും സുധിയുടെയും കൂടെയും ഒക്കെയാണ് അന്ന് സിനിമകള്‍ കണ്ടിരുന്നത്. അന്ന് തൊട്ടേ സിനിമ എന്റെ ഇഷ്ട്ട വിനോദമാണ്. ഇന്ന് ഈ നിമിഷം വരെ അതിനു ഒരു മാറ്റവും ഇല്ല. പറഞ്ഞു വന്നത് എന്റെ ചില സിനിമ അനുഭവങ്ങള്‍ ഉണ്ട്. അതില്‍ ചിലത് എന്റെ ഉപ്പയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതില്‍ ചിലത് ഞാന്‍ പറയാം



വര്‍ഷം 1998. അന്ന് ഞാന്‍ ഡിഗ്രി ആദ്യ വര്‍ഷത്തിനു പഠിക്കുന്നു. അപ്പോള്‍ ഓണം അവധിയാണ്. സാധാരണ സിനിമ റിലീസ് ഉള്ള ദിവസം ഞാന്‍ പതിവിലും നേരത്തെ ഉണരും. പത്രം നോക്കി സിനിമ എവിടെയൊക്കെ കളിക്കുന്നു എന്നു നോക്കാന്‍ വേണ്ടിയാണ് ആ ഉദ്യമം. അങ്ങനെയിരിക്കെ സെപ്തംബര്‍ മൂന്നിന് ഹരികൃഷ്ണന്‍സ് എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു. കുറെ നാളുകളായി കാത്തിരിക്കുന്ന സിനിമ, അതും ഓണത്തിന്റെ അവധി സമയം. അത് കൊണ്ട്‌ തന്നെ അത് കാണാനുള്ള ടിക്കറ്റ്‌ ഞാന്‍ ഒരു മാസം മുന്‍പേ തന്നെ എന്റെ സുഹൃത്തുക്കളായ ഇരട്ട സഹോദരന്മാര്‍ അജയനോടും വിജയനോടും പറഞ്ഞു വെച്ചിട്ടുണ്ട്. അവര്‍ എന്റെ നാട്ടുകാരല്ല, പക്ഷെ എന്റെ നാട്ടിലുള്ള അവരുടെ ഒരു ബന്ധുവീട്ടിലേക്ക് വരാറുണ്ട്. ഞങ്ങള്‍ അങ്ങനെ പരിചയപ്പെട്ടതാണ്.രണ്ടു പേരും നല്ല കട്ട ലാല്‍ ഫാന്‍സ്‌ ആണ്. അവന്മാര്‍ എല്ലാ പടവും ആദ്യ ഷോ കാണുന്നവരാണ്. ചന്ദ്രലേഖക്കും ആറാം തമ്പുരാനുമൊക്കെ തൃശൂര്‍ രംദാസില്‍ ആദ്യ ഷോക്ക് തന്നെ അവര്‍ രണ്ടു പേരും കൂടെ വളരെ സാഹസികമായി ടിക്കറ്റ്‌ എടുത്തു കയറിയ കഥയൊക്കെ അവര്‍ പറഞ്ഞു തന്നെ ഞാന്‍ കേട്ടിട്ടുണ്ട്. അത് കൊണ്ട് ആ കാര്യത്തില്‍ എനിക്ക് പേടിയില്ല. എന്നോടു റിലീസ്‌ ദിവസം 12 മണിക്ക് കുന്നംകുളം ഭാവനയില്‍ എത്തിയാല്‍ മാത്രം മതി, ബാക്കി കാര്യം ഞങ്ങള്‍ ഏറ്റു എന്നാണ് അവര്‍ പറഞ്ഞത്. നോണ്‍ ഷോ തന്നെ വേണം എന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. എങ്കിലും അവര്‍ പറഞ്ഞ പോലെ ആ ടിക്കറ്റ്‌ കിട്ടുമോ എന്ന ഒരു ആശങ്ക എന്റെ മനസ്സില്‍ ഉണ്ട്.

പടം റിലീസ്‌ ആയ ദിവസം കാലത്ത്‌ തന്നെ ഞാന്‍ പതിവ് പോലെ പേപ്പര്‍ നോക്കി സിനിമ പരസ്യം നോക്കി. ഓണം സീസണ്‍ ആയതു കൊണ്ട് വേറെയും കുറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്, സമ്മര്‍, ചിത്രശലഭം, മയില്‍പ്പീലിക്കാവ്, ഇലവങ്കോട് ദേശം അങ്ങനെ അങ്ങനെ. ഞാന്‍ അതെല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മ വന്നു പറഞ്ഞു "എടാ, പോയി ചായപ്പൊടി വാങ്ങി വായോ , ചായ വെക്കാന്‍ തീരെ ചായപ്പൊടി ഇല്ല “ എന്ന്. എന്നിട്ട് ഒരു 50 രൂപയും കയ്യില്‍ തന്നു. ഞാന്‍ ഉറക്ക ചടവോടെ ഒരു താല്പര്യവുമില്ലാതെ രാഘവേട്ടന്റെ കടയിലേക്ക്‌ നടന്നു. അപ്പോള്‍ സമയം ഏതാണ്ട് 8 മണി കഴിഞ്ഞിരുന്നു. സെന്ററില്‍ എതിയപ്പോളാണ് അവിടെ ഒരു കുന്നംകുളം ബസ് വന്നു നിന്നത്. വെറുതെ ഭാവന വരെ പോയി ആ തിരക്കും പോസ്റ്ററുകളും എല്ലാം ഒന്ന് കണ്ടിട്ട് വന്നാലോ എന്ന് ഞാന്‍ ആലോചിച്ചു. പെട്ടെന്നുള്ള ഒരു ആവേശത്തില്‍ ഒന്നും ചിന്തിക്കാതെ ഞാന്‍ ആ ബസില്‍ കയറി ഇരുന്നു.

അങ്ങനെ ഞാന്‍ കുന്നംകുളം ഭാവനയില്‍ എത്തി. ഒന്‍പതു മണി ആകുന്നെ ഉള്ളു, പക്ഷെ ആളുകള്‍ കൂടി കൂടി വരുന്നുണ്ട്. ഷോ 11.30 ആണെന്ന് സെക്യൂരിറ്റി പറഞ്ഞു. ഇപ്പൊ വരിയില്‍ അധികം ആളായിട്ടില്ല.ഞാന്‍ വേറെ ഒന്നും നോക്കിയില്ല,നേരെ കേറി ആ വരിയില്‍ നിന്നു. അജയനോ വിജയനോ വന്നാല്‍ അവന്മാരെ ആ വരിയില്‍ കയറ്റി നിര്‍ത്തി എനിക്കു വീട്ടില്‍ പോയി വരാം എന്നു കരുതിയാണ് കയറി നിന്നത്. പക്ഷേ അവന്മാര്‍ വന്നില്ല. അവരെ കാത്തു നിന്നു എന്റെ ക്ഷമ നശിച്ചു. ചായ പൊടി പ്രതീക്ഷിച്ചു കൊണ്ട് വീട്ടില്‍ എന്നെയും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. വീട്ടില്‍ പോകണം എന്ന് അറിയാം, പക്ഷേ ഷോ ആലോചിക്കുമ്പോ മടങ്ങി പോകാനും വയ്യ. അങ്ങനെ നിന്ന് നിന്ന് 11 മണി ആയപ്പോള്‍ അജയനും വിജയനും അകലെ നിന്ന് സിഗരറ്റും വലിച്ചു പതുക്കെ നടന്നു വരുന്നത് ഞാന്‍ കണ്ടു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു സിനിമയില്‍ മോഹന്‍ലാല്‍ ആദ്യ സീനില്‍ കാര്‍ എടുക്കാന്‍ ജഗതിയുടെ വീട്ടിലേക്കു വരുന്നത് പോലെ ആടിപ്പാടിയാണ് അവന്മാരുടെ വരവ്. അത് കണ്ടതോടെ എന്റെ ദേഷ്യം ഇരട്ടിച്ചു. ഞാന്‍ അവന്മാരെ എന്റെ അടുത്തേക്ക് വിളിച്ചു "ഡേയ്, ഒരു മാതിരി പരിപാടി കാണിക്കരുത്. ഞാന്‍ 8 മണിക്ക് വന്നു നില്ക്കുന്നതാ. നിങ്ങള്‍ ഇപ്പോളാണോ എഴുന്നള്ളുന്നത്?

അജയന്‍ : എടാ, ഞങ്ങള്‍ ഇറങ്ങാന്‍ വൈകി, എന്തായാലും നീ വരിയില്‍ കയറിയല്ലോ?അത് നന്നായി.

ഞാന്‍ : എടാ, ഞാന്‍ വീട്ടില്‍ നിന്ന് ചായപ്പൊടി വാങ്ങിക്കാന്‍ ഇറങ്ങിയതാണ്, എനിക്ക് പോകണം.

വിജയന്‍ : ചായപ്പൊടി ഒക്കെ നമുക്ക് പിന്നെ വാങ്ങിക്കാം, നീ ഒരു കാര്യം ചെയ്യൂ, ഒരു 4 ടിക്കറ്റ്‌ കൂടെ എടുക്കാന്‍ പറ്റുമോ എന്ന് എന്നു നോക്കൂ, ഞങ്ങള്‍ ദാ വരുന്നു “

അതും പറഞ്ഞു അവന്മാര്‍ ആ ആള്‍ കൂട്ടത്തിലേക്ക് പോയി. ഞാന്‍ ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുന്ന ഒരു അവസ്ഥയിലായി. പിന്നെ എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്നു ഞാനും കരുതി, അങ്ങനെ അവന്മാര്‍ക്കും അവരുടെ കൂടെ വന്ന രണ്ടു പേര്‍ക്കും കൂടെ ടിക്കറ്റ്‌ ഞാന്‍ എടുത്തു കൊടുത്തു. ഞങ്ങള്‍ എല്ലാവരും കൂടെ ആഘോഷമായി സിനിമ കണ്ടു.അത് പോലൊരു ഷോ ഞാന്‍ പിന്നെ കണ്ടത് 20:20 ആണ്. അത്ര മാത്രം ബഹളമായിരുന്നു അകത്ത്. അങ്ങനെ ഷോ കഴിഞ്ഞപ്പോള്‍ സമയം 2 മണി കഴിഞ്ഞു. സിനിമയുടെ ആവേശത്തില്‍ വിശപ്പ് അറിഞ്ഞിരുന്നില്ല. പക്ഷെ ഇപ്പോ നല്ല വിശപ്പുണ്ട്. ഭാവനയുടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി ഊണ് കഴിച്ചു. അജയനും വിജയനും വേറെ വഴിക്ക് പോയി. ഞാന്‍ പിന്നെ നേരെ വീട്ടിലേക്ക് വന്നു. വീട്ടില്‍ എന്ത് പറയും എന്നാലോചിച്ച് ഒരു പിടിയുമില്ല.

ആദ്യം രാഘവേട്ടന്റെ കടയില്‍ കയറി ചായപ്പൊടി വാങ്ങി. കാശ് ഇല്ലാത്ത കാരണം കടം പറഞ്ഞു. അപ്പോള്‍ സമയം 3 മണി. വീടിന്റെ മുന്‍ ഭാഗത്ത്‌ കൂടെ കേറാന്‍ ഒരു പേടി. നേരെ പിന്നിലേക്ക്‌ പോയി. അവിടത്തെ വാതിലിലൂടെ അകത്തേക്ക് നോക്കി. ഭാഗ്യം..ആരെയും കാണാനില്ല. ഉമ്മയും ഉപ്പയും ഉറങ്ങുന്ന സമയം. അവര്‍ അറിയാതെ ആ വാതിലിന്റെ പിടി ഞാന്‍ വടി കൊണ്ട് മെല്ലെ മെല്ലെ ഇളക്കി ഒരു വിധം അകത്തു കടന്നു. പക്ഷെ നേരെ ചെന്നു കേറിയത് ഉപ്പാടെ മുന്‍പിലും. പുള്ളി ഒന്നും പറഞ്ഞില്ല. നേരെ ഉമ്മാനെ വിളിച്ചു " ദേടി കാലത്ത് ചായപ്പൊടി വാങ്ങാന്‍ പോയ നിന്റെ മോന്‍"

അത് കേട്ടതും ഉമ്മ രംഗത്ത് വന്നു. എന്നെ തുറിച്ചു നോക്കി, ആ കണ്ണുകളില്‍ നിന്നു തീ പാറുന്നു.

ഉമ്മ : എന്തിനാടാ ഇപ്പോ തന്നെ പോന്നത്? അവിടെ തന്നെ കിടക്കായിരുന്നില്ലേ?

ഞാന്‍ തല താഴ്ത്തികൊണ്ട് ആ ചായപ്പൊടിയുടെ കവര്‍ മെല്ലെ നീട്ടി.

ഉമ്മ : ഇനി എന്തിനാ ചായപ്പൊടി? അതൊക്കെ ഉപ്പ വാങ്ങി കൊണ്ട് വന്നു.

ഞാന്‍ ഒന്നും മിണ്ടാതെ നേരെ എന്റെ റൂമില് പോയി കമിഴ്ന്നു കിടന്നു.
അത്തരം സന്ദര്‍ഭങ്ങളില്‍ മിണ്ടാതെ കിടക്കുന്നതാണ് നല്ലത്.

അപ്പോള്‍ ഉപ്പ ആ വഴി വീണ്ടും വന്നു, എന്നിട്ട ഉമ്മാട് വീണ്ടും " എടീ, പാവം വെയിലൊക്കെ കൊണ്ട് നന്നായി ക്ഷീണിച്ചാ വന്നേക്കുന്നത്, കിടക്കുന്നത് കണ്ടില്ലേ? അവന് ചോറ് കൊടുക്ക്.

ഞാന്‍ ഒന്നും പറയാന്‍ പറ്റാതെ ആ കിടപ്പ് തുടര്‍ന്നു.പിന്നെ ഉമ്മ വന്നു വിളിച്ചപ്പോള്‍ ഞാന്‍ പോയി ഊണ് കഴിച്ചു. ഹോട്ടലില്‍ നിന്ന് കഴിച്ച കാര്യം അവിടെ പറഞ്ഞില്ല. അപ്പോളാണ് ഉമ്മ പറഞ്ഞത് ഞാന്‍ പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ പൂങ്കുന്നത്തു നിന്നു എന്റെ സുഹൃത്ത് സുമേഷ് വന്നിരുന്നു എന്ന്. അവന്‍ എന്റെ കൂടെ പ്രീ ഡിഗ്രിക്ക് പഠിച്ചതാണ്. അവന് ചായ കൊടുക്കാന്‍ വേണ്ടിയാണ് ഉപ്പ പോയി ചായപ്പൊടി വാങ്ങി വന്നത്. അവന്‍ ഞാന്‍ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ച് ഉച്ച വരെ എന്നെ കാത്തു നിന്നു. ഒടുവില്‍ ഊണ് കഴിച്ചാണ് അവന്‍ മടങ്ങി പോയതത്രേ. ഞാന്‍ സിനിമയ്ക്കു പോയതാണ് എന്ന് അവനു മനസ്സിലായി. എന്റെ സ്വഭാവം അവനറിയാം, കാരണം അവനായിരുന്നു പ്രീ ഡിഗ്രീ കാലഘട്ടത്തില്‍ എന്റെ സിനിമ കമ്പനി. എന്തായാലും ആ ഒരു സംഭവത്തോടെ എന്റെ ഒരു സിനിമ ഭ്രമം വ്യക്തമായി ഉപ്പക്കും ഉമ്മക്കും മനസ്സിലായി. പിന്നീട് പലപ്പോഴും ഇത് പോലുള്ള സംഭവങ്ങള്‍ എന്റെ വീട്ടില്‍ അരങ്ങേറി

അടുത്ത സിനിമ :ദുബായ്


വേറൊരു സിനിമ ഓര്‍മ്മ പറയാം. വര്‍ഷം 2000. അന്ന് ഞാന്‍ ഡിഗ്രീ അവസാന വര്‍ഷം പഠിക്കുന്ന കാലം. അന്നും സിനിമ കാണലിന് കുറവൊന്നുമില്ല. ആയിടക്കാണ് " ദുബൈ “ എന്ന സിനിമ ഏറെ കാലത്തിനു ശേഷം റിലീസ് ആയത്. അന്നൊരു ഞായറാഴ്ച ആണ്. കാലത്ത്‌ പേപ്പര്‍ നോക്കിയപ്പോളാണ് പടം ഇറങ്ങിയ കാര്യം അറിഞ്ഞത്. സിനിമ കാണണം എങ്കില് തൃശൂര്‍ പോകണം. എനിക്കു ആണെങ്കില്‍ അന്ന് ക്ലാസ്സുമില്ല. തൃശൂര്‍ പോകാന്‍ ഒരു വഴിയുമില്ല. എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നില്‍ക്കുമ്പോളാണ്നി ഉപ്പ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടത്. ഞാന്‍ മുറ്റത്തേക്ക് ഓടി ചെന്നു. പുള്ളി എങ്ങോട്ടോ പോകാനുള്ള പരിപാടി ആണെന്ന് എനിക്ക് മനസ്സിലായി. ആളുടെ കൂടെ പോയാല്‍ എനിക്ക് എങ്ങനെയെങ്കിലും പുറത്തു കടക്കാം. ഞാന്‍ മെല്ലെ ഉപ്പാടെ അടുത്തേക്ക് ചെന്നു.

ഞാന്‍ : ഉപ്പ എങ്ങോട്ടാ പോകുന്നത്?

ഉപ്പ: ഞാനാ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെക്കാ, അവന്‍ കുറച്ചു ദിവസമായി വണ്ടി എടുക്കാന്‍ വരുന്നില്ല ( അന്ന് ഞങ്ങള്‍ക്ക് ഒരു ഓട്ടോ ഉണ്ട്, അതിന്റെ ഡ്രൈവര്‍ ആണ് ഈ ഉണ്ണികൃഷ്ണന്‍).

ഞാന്‍ : ആഹാ, എന്നാ പിന്നെ ഞാനും വരാം.

ഉപ്പ : അതിനു നീ എന്തിനാ വരുന്നത്?

ഞാന്‍ : അല്ല, എന്താണ് അവന്റെ ഉദ്ദേശം എന്നൊന്ന് അറിയണമല്ലോ. അവനു തോന്നുമ്പോ വരാനാണോ നമ്മള്‍ വണ്ടി ഓടിക്കാന്‍ ഏല്പിച്ചത്?

ഉപ്പ എന്നെ സംശയത്തോടെ ഒന്നു നോക്കി, പിന്നെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു. ഞാന്‍ ഉടനെ തന്നെ പിന്നില്‍ കയറി ഇരുന്നു, വണ്ടി മുന്‍പോട്ടു നീങ്ങി. ഉണ്ണികൃഷ്ണന്റെ വീട് മഴുവഞ്ചേരിയിലാണ്. അങ്ങോട്ട് പോയാല്‍ എന്റെ എന്റെ കാര്യം നടക്കില്ല. കേച്ചേരി കഴിഞ്ഞാല്‍ പിന്നെ കുടുങ്ങും. അതിനു മുന്‍പ്‌ എന്തെങ്കിലും നുണ പറഞ്ഞു ഇറങ്ങിയെ പറ്റു എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ കേച്ചേരി എത്തിയ ഉടനെ ഞാന്‍ പെട്ടെന്ന് തലയില്‍ കൈ വെച്ച് പറഞ്ഞു "അയ്യോ"

ഉപ്പ ചോദിച്ചു : എന്താടാ?

ഞാന്‍ : വണ്ടി നിര്‍ത്ത്, വണ്ടി നിര്‍ത്ത്.

ഉപ്പ വണ്ടി നിര്‍ത്തി. ഞാന്‍ മെല്ലെ ഇറങ്ങി. എന്നിട്ട് പറഞ്ഞു " അതേ, ഞാന്‍ ഇപ്പോള്‍ വന്നാല്‍ ശരിയാവില്ല. നമ്മടെ ഉസ്മാന്‍ എന്നോടു കാലത്ത് അവന്റെ കടയിലേക്കൊന്നു ചെല്ലാന്‍ പറഞ്ഞതാ. ഞാന്‍ അത് ഇപ്പോളാ ഓര്‍ത്തത്‌..ഒരു കാര്യം ചെയ്യ്, ഉപ്പ പൊക്കോ,ഞാന്‍ പിന്നെ വരാം"

അങ്ങനെ ഉപ്പ ബൈക്ക് എടുത്തു പോയി. ബസ് സ്റ്റോപ്പ് എന്റെ മുന്‍പില്‍ ആണെങ്കിലും ആളെ കാണിക്കാന്‍ വേണ്ടി ഞാന്‍ വെറുതെ ഉസ്മാന്റെ കട ലക്ഷ്യമാക്കി പിന്നോട്ട് നടന്നു. ഇടയ്ക്കു ഞാന്‍ ആളെ തിരിഞ്ഞു നോക്കുന്നുണ്ട്. ആളുടെ വണ്ടി മെല്ലെ പോകുന്നേ ഉള്ളൂ. ആളു പോയിട്ട് വേണം എനിക്ക് ബസില്‍ കേറാന്‍. പെട്ടെന്നു ഒരു ഹോണ്‍ കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. നോക്കുമ്പോ ഉപ്പ എന്നെ കൈ കൊണ്ട് അടുത്തേക്ക് വിളിക്കുന്നു.

ഞാന്‍ ഒന്നുമറിയാത്ത പോലെ അടുത്തേക്ക് ചെന്നു “ എന്താ ? "

ഉപ്പ പോക്കറ്റില്‍ നിന്നും ഒരു 50 രൂപ എടുത്ത് എനിക്ക് തന്നു.

ഞാന്‍ ചോദിച്ചു : ഇതെന്തിനാത്?

ഉപ്പ : വെച്ചോ, ചിലപ്പോ ടിക്കറ്റ് ബ്ലാക്കില്‍ എടുക്കേണ്ടി വരും.

ഞാന്‍ മറച്ചു വെച്ച ഒരു ഞെട്ടലോടെ : ടിക്കറ്റോ? എന്ത് ടിക്കറ്റ്?

ഉപ്പ : ഇന്ന് ദുബായ് റിലീസ് അല്ലെ? അത് കാണാന്‍ അല്ലെ നീ ഈ കാലത്ത് തന്നെ ഓടണത്‌?

അതോടെ ഞാന്‍ പത്തി മടക്കി : അതെ, പടം കാണാനാണ്. എങ്ങിനെ മനസ്സിലായി? "

ഉപ്പ : ഇന്നേ വരെ ആ വണ്ടിയുടെ ഒരു കാര്യവും അന്വേഷിക്കാത്ത നിന്റെ ഇന്നത്തെ ആവേശം കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി നല്ല ഉദ്ദേശത്തിനല്ല എന്ന്...ഹും..നീ പോക്കോ.

അതും പറഞ്ഞു പുള്ളി കൂളായി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പോയി. കിട്ടിയ കാശും പോക്കറ്റില്‍ വെച്ചു ഞാന്‍ പിന്നില്‍ വന്ന ബസില്‍ കയറി തൃശൂര്‍ പോയി സിനിമ കണ്ടു. വരിയില്‍ നിന്ന് തന്നെ ടിക്കറ്റ്‌ എടുത്തു. നൂണ്‍ ഷോ കണ്ടു ഉച്ച കഴിഞ്ഞാണ് അന്ന് വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോളും ഏഷ്യാനെറ്റില്‍ ഇടയ്ക്കു ദുബായ് സിനിമ വരുമ്പോളൊക്കെ ഞാന്‍ ഇതെല്ലം ഓര്‍ത്തു പോകും..

അടുത്ത സിനിമ “ പട്ടാളം”



ഒരെണ്ണം കൂടെ ഉണ്ട്. ഇത് നടന്നത് 2003-ലാണ്. ഞാന്‍ എന്ന് എടപ്പാള്‍ ഒരു ബാങ്കില്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നു. അത് ചെയ്തു തീര്‍ക്കാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഒട്ടും സമയം പാഴാക്കാനില്ല. അങ്ങനെയിരിക്കെയാണ് ഓണത്തിന് “പട്ടാളം” എന്ന സിനിമ റിലീസ് ആകുന്നതു. അന്ന് ബാങ്ക് ഉള്ള കാരണം എനിക്ക് അവിടെ പോകാതെ സിനിമക്ക് പോകാന്‍ പറ്റില്ല. അത് കൊണ്ട് ഞാന്‍ നേരത്തെ തന്നെ അവിടത്തെ മാനേജരോട് ആ ദിവസം ഉച്ച വരെ ലീവ് ചോദിച്ചു. ആദ്യം ആളു സമ്മതിച്ചില്ല. പക്ഷെ അതിനു പകരം വൈകുന്നേരം ഞാന്‍ കുറച്ചു നേരം കൂടുതല്‍ ഇരിക്കാം എന്ന് പറഞ്ഞപ്പോള്‍ ആള്‍ ഓക്കേ പറഞ്ഞു. അങ്ങനെ പട്ടാളം റിലീസ് ദിവസം ഞാന്‍ പതിവ് പോലെ നേരത്തെ ഉണര്‍ന്നു പേപ്പര്‍ എടുത്തു റിലീസ്‌ പരസ്യമൊക്കെ നോക്കി വെച്ച്. പിന്നെ പെട്ടെന്ന് കുളിച്ചു റെഡി ആയി തൃശൂര്‍ പോകാന്‍ ഒരുങ്ങി. ചോറ് പോലും എടുത്തിട്ടില്ല. ആ ബാഗും തൂക്കി എങ്ങനെ തിയറ്ററില്‍ പോകും? ആ സമയത്ത് ഉപ്പ അവിടെ ചാരുകസേരയില്‍ പേപ്പര്‍ വായിച്ചു കൊണ്ട് കിടക്കുന്നുണ്ട്. ഞാന്‍ ആളെ അധികം നോക്കുന്നില്ല.

എന്റെ പതിവില്ലാത്ത ധൃതി കണ്ടു ഉമ്മ : "നീ എങ്ങോട്ടാ ഇത്ര ധൃതിയില്‍ പോണത്?

ഞാന്‍ : "ഇന്ന് ബാങ്കില്‍ കുറച്ചു നേരത്തെ എത്താന്‍ മാനേജര്‍ പറഞ്ഞിട്ടുണ്ട്.

ഉമ്മ : നിനക്ക് ചോറ് കൊണ്ട് പോയ്ക്കൂടെ?

ഞാന്‍ : വേണ്ടുമ്മ, ഇന്ന് ബാങ്കില്‍ സ്റ്റാഫ്‌ പാര്‍ട്ടി ഉണ്ട്,ആരോടും ഫുഡ്‌ കൊണ്ട് വരണ്ട എന്നാ പറഞ്ഞത്

ഉമ്മ : നീ ബാഗും എടുക്കുന്നില്ലേ?

ഞാന്‍ : വേണ്ട, ചോറില്ലല്ലോ , പിന്നെ എന്തിനാ ബാഗ്?

ആ സമയത്ത് പേപ്പെറിന്റെ ഒരു താള്‍ മറിച്ചു കൊണ്ട് ഉപ്പ : അത് ശരിയാ, ബാഗ് കൊണ്ട് പോയാല്‍ ടിക്കറ്റ്‌ എടുക്കനോക്കെ ബുദ്ധിമുട്ടാകും, അതിന്റെ വള്ളിയൊക്കെ ആള്‍ക്കാര്‍ പിടിച്ചു വലിക്കും"

ഉമ്മ : ടിക്കറ്റ്‌ എടുക്കാനാ? അപ്പോ ഇവന്‍ സിനിമ കാണാന്‍ പോവാ?

ഉപ്പ : പിന്നെ വെറുതെയാണോ അവന്‍ ഇന്ന് വെളുപ്പിന് ഉണര്‍ന്നു പേപ്പര്‍ നോക്കിയിരുന്നത്?

ഞാന്‍ : സിനിമയോ? ഏത് സിനിമ?

ഉപ്പ :ഇന്ന് പട്ടാളം റിലീസ് അല്ലേ?

ഞാന്‍ ഞെട്ടലോടെ : പട്ടാളം റിലീസ് ആയോ? എപ്പോ?

ഉപ്പ : പോടാ പോടാ, നിന്നു സമയം കളയണ്ട, അല്ലെങ്കില്‍ ടിക്കറ്റ്‌ കിട്ടില്ല..

ഉമ്മ : കഷ്ടം തന്നെ മോനേ, ഇങ്ങനെ നുണ പറയല്ലേട്ടടാ..

ഞാന്‍ തല താഴ്ത്തി മെല്ലെ വീട്ടില്‍ നിന്നു ഇറങ്ങി.

ഉമ്മ മൂക്കത്ത് വിരല്‍ വെച്ചു കൊണ്ട് : അവന്‍ പോകുന്നത് നോക്ക്, ഇങ്ങനെയും ഉണ്ടോ ഒരു സിനിമ ഭ്രമം?

ഞാന്‍ അതൊന്നും കേള്‍ക്കാത്ത പോലെ മുന്‍പോട്ടു നടന്നു. അങ്ങനെ തൃശൂര്‍ പോയി. പെട്ടി എത്താന്‍ വൈകിയത് കൊണ്ട് നൂണ്‍ ഷോ തുടങ്ങാന്‍ വൈകി. പടം കണ്ടു കഴിഞ്ഞു വിജയശ്രീ ലളിതനായി ഞാന്‍ അന്ന് നാല് മണിയോടെ എടപ്പാള്‍ ബാങ്കില്‍ എത്തി. അന്ന് എട്ടു മണി വരെ ഞാന്‍ അവിടെ വര്‍ക്ക്‌ ചെയ്തു. പാവം മാനേജര്‍ എനിക്ക് വേണ്ടി അന്ന് എന്റെ കൂടെ രാത്രി വരെ ഇരുന്നു. അന്ന് വീട്ടില്‍ എത്തിയപ്പോള്‍ ഒന്‍പതര കഴിഞ്ഞു. അന്നും ഇന്നും ഈ കാര്യത്തില്‍ ഉപ്പ എന്നോട് ക്ഷമിച്ചിട്ടെയുള്ളൂ. ഈ വ്യാഴാഴ്ച രാത്രി ഞാനും പാപ്പിയും കൂടെ ഞാന്‍ ജില്ല കാണാന്‍ പാതിരാത്രി പോയപ്പോള്‍ ഉപ്പ ജാസ്മിനോട് പറഞ്ഞത്രേ " അവന്റെ ഈ സ്വഭാവത്തിനു ഒരു മാറ്റവുമില്ലല്ലേ എന്ന്.

എല്ലാം സിനിമ പ്രേമികള്‍ക്കും കാണും ഇങ്ങനെ ഓരോ സിനിമാ സ്മരണകള്‍. എനിക്ക് തന്നെ ഉണ്ട് ഇത് പോലെ കുറേ എണ്ണം. വായിക്കാന്‍ ആള്‍ക്കാരുണ്ടെന്കില്‍ സമയം പോലെ ഓരോന്നായി ഓര്‍ത്തെടുത്തു എഴുതാന്‍ ശ്രമിക്കാം :)

Thursday, April 12, 2012

ദുബായിലെ പൂച്ചകളും കിളികളും !!



പൂച്ചകളെ എനിക്ക് വളരെ ഇഷ്ടമാണ്. ചെറുപ്പം തൊട്ടേ എനിക്ക് ഓമനിക്കാന്‍ ഇഷ്ട്ടമുള്ള ഒരു ജീവി പൂച്ചയാണ്, വീട്ടിലും പരിസരത്തും ഒരു പാട് പൂച്ചകള്‍ ഉണ്ടായിരുന്നു. അവയെല്ലാം വീടിന്റെ അകത്തും പുറത്തുമെല്ലാം ഇഷ്ട്ടമുള്ള സമയത്ത് കേറി നടക്കുമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പോലെ. അവയുടെ ആ സ്വാതന്ത്ര്യമാണ് എനിക്കിഷ്ടം. ഞാന്‍ ഓമനിച്ചു വളര്‍ത്തിയ കുറെ പൂച്ചകളും പൂച്ചകുട്ടികളും നായ കടിച്ചും വണ്ടി കയറിയുമൊക്കെ ചത്ത്‌ പോയിട്ടുണ്ട്, അന്നൊക്കെ ഞാന്‍ കുറെ കരഞ്ഞിട്ടുമുണ്ട്. എന്റെ ഉപ്പക്കും പൂച്ചകളെ ഇഷ്ടമാണ്. കറുത്ത പൂച്ചകളെയാണ് കൂടുതല്‍ ഇഷ്ടം. അവയെ വീട്ടില്‍ വളര്ത്തുന്നത് നല്ലതാണു എന്നാണ് ആള് പറയുന്നത്. അങ്ങനെ പുള്ളി കൊണ്ട് വന്ന ഒരു കറുത്ത പൂച്ചകുട്ടിയെ ഞാന്‍ ഓമനിച്ചു വളര്‍ത്തി തുടങ്ങി. ഒരിക്കല്‍ ഉപ്പാടെ കാല്‍ അബദ്ധത്തില്‍ കൊണ്ട് ചാവാറായ അതിനെ ഞാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി മരുന്ന് കൊടുത്തു. പിറ്റേ ദിവസം ഡിഗ്രി എക്സാം ആയിരുന്നിട്ടും നേരം വെളുക്കുന്നത് വരെ ഞാന്‍ അതിനെ നോക്കി. ഇടയ്ക്കു ഉറങ്ങുന്ന സമയത്ത് നോക്കാന്‍ ഉമ്മായെ ഏല്പിച്ചു. അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു അവന്‍ ഉഷാറായി. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഒരു ദിവസം ഉപ്പ അവനെ വാതിലടച്ചു പുറത്താക്കിയാണ് കിടന്നത്. പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ അവനെ കാണാനില്ല. അന്വേഷിച്ചു നടന്ന ഞാന്‍ കണ്ടത്‌ നായ്ക്കള്‍ കടിച്ചു പറിച്ച അവന്റെ ശരീരം ആയിരുന്നു. അതും മഴയത്ത് ചെളിയൊക്കെ പുരണ്ട്. ആ കാഴ്ച എനിക്ക് ഇപ്പോളും മറക്കാന്‍ പറ്റില്ല, ഉപ്പാനെ ഞാന്‍ അന്നു കുറെ വഴക്ക് പറഞ്ഞു. വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ ഇനി ഒരു ജീവിയേയും ഈ വീട്ടിലേക്ക്‌ കൊണ്ട് വരണ്ട എന്ന് പറഞ്ഞു, അതിനു ശേഷം ഒരു പൂച്ചയെയും ഞാന്‍ വളര്‍ത്തിയിട്ടില്ല.

ഇപ്പൊ ഈ ദുബായിലെ പൂച്ചകളെ പറയാന്‍ ഒരു കാര്യമുണ്ട്. ദിവസവും ഓഫീസിലേക്ക് വരുമ്പോളും പോകുമ്പോളും പല പൂച്ചകളും വഴിയരികില്‍ വണ്ടി ഇടിച്ചു ചത്ത്‌ കിടക്കുന്ന കാഴ്ച എന്നെ വളരെ അസ്വസ്ഥനാക്കുന്നു. തെരുവില്‍ വളരുന്ന അവയെ നോക്കാന്‍ ഇവിടെ ആരുമില്ല. റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വണ്ടി ഇടിച്ചു വീണു, പിന്നാലെ വരുന്ന വണ്ടികള്‍ കയറി ഇറങ്ങി പലതും ചതഞ്ഞു അരഞ്ഞു കിടക്കുന്നതു കാണുമ്പോള്‍ എനിക്ക് സഹിക്കാറില്ല. ഓഫീസില്‍ ഉള്ള ഒരാളുടെ കൂടെ പോകുമ്പോള്‍ ഒരിക്കല്‍ ഒരു പൂച്ച മുന്‍പില്‍ ചാടി, ഞാന്‍ ഉറക്കെ പറഞ്ഞു..അയ്യോ പൂച്ച" അവന്‍ ബ്രേക്ക്‌ അമര്‍ത്തി. പൂച്ച പോയപ്പോള്‍ എന്നോട് പറഞ്ഞു നീ ഇങ്ങനെ പെട്ടെന്ന് പറയല്ലേ, പിന്നില്‍ വണ്ടി വന്നിടിക്കും എന്ന്. ഞാന്‍ പറഞ്ഞു,,."അല്ല ആ പൂച്ച..." അവന്‍ പറഞ്ഞു "ആ അത് ചിലപ്പോ ചത്തെന്നു വരും, ആദ്യം നമ്മുടെ കാര്യം നോക്ക്" എന്ന്. പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇപ്പോളും അറിയാതെ ഞാന്‍ വിളിച്ചു പറഞ്ഞു പോകും. കഴിഞ്ഞ ആഴ്ച ടൌണില്‍ പോയപ്പോള്‍ ചെറിയൊരു പോക്കറ്റ്‌ റോഡിലൂടെ ഒരു പൂച്ച റോഡ്‌ മുറിച്ചു കടക്കുന്നു, ആ സമയത്ത് തന്നെ ഒരു അറബി വണ്ടിയുമായി വന്നു, ഞാന്‍ അയാളോട് കൈ കൊണ്ട് തടഞ്ഞു, അയാള്‍ വണ്ടി നിര്‍ത്തി. പൂച്ച കടന്നു പോയി, അയാള്‍ അറബിയില്‍ എന്നെ എന്തോ ചീത്ത വിളിച്ചു പോയി, അയാള്‍ എന്നെ എന്ത് തെറി വിളിച്ചാലും സാരമില്ല. ആ പൂച്ച രക്ഷപെട്ട സന്തോഷമായിരുന്നു എനിക്ക്. ഞാന്‍ തടഞ്ഞില്ലായിരുന്നു എങ്കില്‍ ഉറപ്പായും ആ വണ്ടി അതിനെ ഇടിച്ചേനെ !

അതു പോലെ തന്നെ ഇവിടെ റോഡില്‍ വന്നിരിക്കുന്ന ഒരു തരം കിളികള്‍ ഉണ്ട് . കുറച്ചു ദിവസം മുന്‍പ് ഞാന്‍ കമ്പനി വണ്ടി കാത്തു നില്ക്കുന്ന സമയത്ത് റോഡില്‍ പറന്നുയരാന്‍ നോക്കിയ ഒരു കിളിയെ വണ്ടി തട്ടി. അത് നിലത്ത് വീണു പിടയുന്നത് കണ്ടു ഞാന്‍ ഓടി ചെന്നു , പക്ഷെ അപ്പോളെക്കും മറ്റൊരു വണ്ടി വന്നു അതിന്റെ മീതെ കയറി പോയി. അതങ്ങോട്ട് റോഡില്‍ അരഞ്ഞു ചേര്‍ന്നു. സങ്കടത്തോടെ എനിക്ക് തിരിച്ചു നടക്കേണ്ടി വന്നു. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കണ്ടു കണ്ടു മനം മടുത്തു എനിക്ക്. ഇപ്പോള്‍ വീട്ടില്‍ ബാല്‍ക്കണിയില്‍ വരുന്ന അത്തരം കിളികള്‍ക്ക് ബജ്രയും വെള്ളവും വെച്ച് കൊടുക്കും. അവ അത് കൊത്തി തിന്നു വെള്ളവും കുടിച്ചു പോകുന്നത് കാണുമ്പോള്‍ മനസ്സിനൊരു സന്തോഷമാണ്. അതിനു വേണ്ടി കടയില്‍ നിന്നും ബജ്ര വാങ്ങി വെച്ചിട്ടുണ്ട്, ഞാനില്ലാത്ത സമയത്ത് ഭാര്യക്കും മോനുമാണ് അതിന്റെ വിതരണ ചുമതല. അത് അവര്‍ സന്തോഷത്തോടെ ചെയ്യുന്നുമുണ്ട്. :)