Showing posts with label സിനിമ നിരൂപണം. Show all posts
Showing posts with label സിനിമ നിരൂപണം. Show all posts

Wednesday, August 28, 2013

Bachelor - Malayalam Short Film Review

ഇന്നലെ കുടുംബസമേതം എന്റെ ഓണ്‍ലൈന്‍ സുഹൃത്തുക്കളുടെ പുതിയ ഷോര്‍ട്ട് ഫിലിം ബാച്ചിലര്‍" കണ്ടു. ഇതിലെ നായകന്‍ ശിവകുമാര്‍ നായര്‍ എന്ന ശിവേട്ടന്‍ എന്‍റെ ഒരു നല്ല സുഹൃത്ത് ആയത് കൊണ്ട് വളരെ സന്തോഷത്തോടെയാണ് കാണാന്‍ ഇരുന്നത്. കുറച്ചു നാളായി ഇതിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ കാണുന്നു. അതിന്റെ തുടക്കത്തില്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ ശാലീനത വിവരിച്ചു കൊണ്ട് തുടങ്ങി പെട്ടെന്ന് അവളോട്‌ കയറി "ചിക്കന്‍ ബിരിയാണി ഉണ്ടാക്കാന്‍ അറിയാമോ? " എന്നുള്ള ശിവേട്ടന്‍റെ ചോദ്യം കേട്ടപ്പോലെ ചിത്രത്തിന്റെ ഒരു സ്വഭാവം പിടി കിട്ടിയിരുന്നു. അതില്‍ പുള്ളിയുടെ കുറച്ചു ആത്മകഥാംശം ഇല്ലാതില്ല. ആളൊരു ഭക്ഷണ പ്രിയനാണ്. തീന്‍ മേശയിലെ പുള്ളിയുടെ വാനിഷിംഗ് ആക്റ്റ്‌" ഞങ്ങളുടെ ഇടയില്‍ ബഹു പ്രസിദ്ധമാണ്.



ഇനി ഫിലിമിലേക്ക്..

ഒരു IT പ്രൊഫെഷണല്‍ ആയ ശ്രീകുമാറിന്‍റെ (ശിവേട്ടന്‍.),)പെണ്ണ് അന്വേഷണവും അതിന്‍റെ പൊല്ലാപ്പുകളുമാണ് ചിത്രത്തിന്‍റെ കഥ. ആദ്യ സീനില്‍ തന്നെ അയാള്‍ ഒരു പെണ്‍കുട്ടിയെ കാണുന്നതും അവളുമായി സംസാരിക്കുന്നതുമാണ്, അവളോടാണ് അയാള്‍ ആദ്യം പറഞ്ഞ "ചിക്കന്‍ ബിരിയാണി ഉണ്ടാക്കാന്‍ അറിയാമോ എന്ന് ചോദിക്കുന്നത്, അവള്‍ പക്ഷെ വെജിട്ടേറിയന്‍ ആണ്. പോരാത്തതിന് ഒരു ഷാരൂഖ്‌ ഖാന്‍ ഫാനും.ശ്രീകുമാറിന് ആണെങ്കില്‍ ഷാരൂഖ്‌ ഖാനെ ഇഷ്ട്ടമേ അല്ല. അവള്‍ക്കു സിഗരറ്റിന്‍റെ മണം തന്നെ ഇഷ്ട്ടമല്ല.ശ്രീകുമാര്‍ ആണെങ്കില്‍ കുടിക്കുകയും വലിക്കുകയും ചെയ്യുന്ന ഒരാളും. ഇങ്ങനെയൊക്കെ ആണെങ്കിലും കല്യാണം നടക്കുവാന്‍ വേണ്ടി ശ്രീകുമാര്‍ അവളുടെ മുന്‍പില്‍ അതെല്ലാം സമര്‍ത്ഥമായി മറച്ചു വെക്കുന്നു. പക്ഷെ എന്നിട്ടും ആ കുട്ടിയ്ക്ക് ശ്രീകുമാറിനെ ഇഷ്ട്ടപെടുന്നില്ല.അങ്ങനെ ആ കല്യാണവും നടക്കുന്നില്ല. ഇത് തന്നെയാണ് ശ്രീകുമാറിന്‍റെ ഇപ്പോളത്തെ പ്രശ്നം. ശ്രീകുമാറിന് ഒരു വിധം എല്ലാ പെണ്‍കുട്ടികളെയും ഇഷ്ട്ടപെടും, പക്ഷെ അവര്‍ക്ക്‌ ശ്രീകുമാറിനെ ഇഷ്ട്ടപെടുന്നില്ല,ഇനി ഇഷ്ട്ടപ്പെട്ടാലോ ജാതകം ചേരില്ല. ശ്രീകുമാറിന്റെ സുഹൃത്ത് പറയുന്ന പോലെ ചൊവ്വ ബുദ്ധന്‍റെ മണ്ടയില്‍ കയറി ഇരിക്കുകയാണ്.

ശ്രീകുമാറിന് മുന്‍പ്‌ ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഒരു സാഹചര്യത്തില്‍ അവര്‍ക്ക് പിരിയേണ്ടി വരുന്നു. പിന്നീട് ഒരിക്കല്‍ ആ മീരയെ (അഗത മാഗ്നസ്) ശ്രീകുമാര്‍ കാണുന്നുണ്ട്. അന്ന് അയാള്‍ അവളെ നഷ്ട്ടപ്പെടുത്തിയത് ആലോചിച്ചു വിഷമിക്കുന്നുണ്ട്. ഒരു ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ അവരുടെ ഒരു ഫ്ലാഷ് ബാക്ക്‌ കുറച്ചു കാണിക്കുന്നത് മനോഹരമായിട്ടുണ്ട്. ശ്രീകുമാര്‍ ഇപ്പോളും മാട്രിമോണിയല്‍ നോക്കി പെണ്‍കുട്ടികളെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ശ്രീകുമാറിന്റെ സുഹൃത്ത് ഉമ്മര്‍ (ഫിറോസ്‌ നജീബ്) എല്ലാത്തിനും കൂടെയുണ്ട്. അയാളാണ് ശ്രീകുമാറിന്‍റെ അമ്മാവന്‍ ആയി പെണ്‍കുട്ടിയുടെ വീട്ടുകാരെ ഫോണില്‍ വിളിക്കുന്നതും വിവരങ്ങള്‍ അന്വേഷിക്കുന്നതും. അവിടെയും ഒരു പ്രശ്നം വരുന്നത് പെണ്‍കുട്ടികളുടെ കുടുംബക്കാര്‍ സര്‍ക്കാര്‍ ജോലിക്കാരെയാണ് അന്വേഷിക്കുന്നത് എന്നതാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആകെ അറിയാനുള്ളത് ശ്രീകുമാറിന്‍റെ കല്യാണം ആയോ എന്നതാണ്. ശ്രീകുമാറിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അയാളുടെ കല്യാണമാണ് അവരുടെ ദേശീയ പ്രശ്നം. മുപ്പതു വയസ്സ് എന്നത് ബാറ്റ കമ്പനിയുടെ പരസ്യം പോലെ ആണെന്നും, മുപ്പതു കഴിഞ്ഞാല്‍ പിന്നെ വിവാഹ കമ്പോളത്തില്‍ മാര്‍ക്കറ്റ്‌ ഇടിയുമെന്നും പറഞ്ഞു ഒരു സുഹൃത്ത് ശ്രീകുമാറിനെ പേടിപ്പിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനായി ശ്രീകുമാറും ഉമ്മറും കൂടെ ഒരു ജ്യോത്സ്യനെ കാണാന്‍ പോകുന്ന രംഗം ചിരി ഉണര്‍ത്തും. ഉമ്മറിന്റെ മണ്ടത്തരങ്ങള്‍ കേട്ട് സഹി കെട്ട അയാള്‍ അവരെ ചീത്ത വിളിച്ചു ഇറക്കി വിടുന്നു. സംസ്കൃതത്തില്‍ ഉള്ള തെറി ആദ്യമായാണ് കേള്‍ക്കുന്നത് എന്നാണ് ഉമ്മര്‍ ചെവിട് തിരുമ്മി കൊണ്ട് പറഞ്ഞത്.

ശ്രീകുമാറിന് പെണ്ണ് കിട്ടുമോ? അതോ അയാള്‍ ആദ്യ കാമുകിയെ തന്നെ സ്വീകരിക്കുമോ? ഉമ്മറിന്‍റെ കാല്‍ ആരെങ്കിലും തല്ലിയോടിക്കുമോ? എന്നീ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ബാച്ചിലര്‍ ഇന്ന് തന്നെ കാണുക..പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കൂ..ദാ, താഴെ കാണുന്നതാണ് ലിങ്ക്...ചിത്രം 22 മിനിറ്റ് മാത്രമേ ഉള്ളു..Please watch and share.



ഇപ്പോളത്തെ ഒരു ശരാശരി മലയാളി ചെറുപ്പക്കാര്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഒരു പെണ്ണ് കിട്ടുക എന്നത്. ആദ്യമൊക്കെ പെണ്‍കുട്ടി ഇങ്ങനെ വേണം അങ്ങനെ വേണം എന്ന് നിര്‍ബന്ധം ഉള്ള പലരും ഒടുവില്‍ ശ്രീകുമാര്‍ ഇതില്‍ പറയുന്ന പോലെ ആരായാലും മതി എന്നുള്ള നിലപാടിലെക്കെത്തും. ശ്രീകുമാറിനെ പോലെ ഉള്ള പലരെയും നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ആ നിലക്ക് നമുക്ക് പരിചിതമായ ചുറ്റുപാടുകളില്‍ നിന്നാണ് ചിത്രത്തിന്റെ അവതരണം. ഇരുപതു മിനിട്ടിനുള്ള ഒരു ഷോര്‍ട്ട് ഫിലിമില്‍ പറയാവുന്ന കാര്യങ്ങളൊക്കെ നല്ല രീതിയില്‍ സംവിധായകന്‍ ബിജു.ജെ.നായര്‍ പറഞ്ഞിട്ടുണ്ട്, അത് പോലെ ക്യാമറയും എഡിറ്റിങ്ങും ചെയ്ത വിഷ്ണു ശര്‍മ്മ, സംഗീത സംവിധായകന്‍ ഡോണ്‍ വിന്‍സെന്റ്, കളറിംഗ് ചെയ്ത ലിവിങ്ങ്സ്ട്ടന്‍.. മാത്യു തുടങ്ങിയ എല്ലവര്‍ക്കും അഭിനന്ദനങ്ങള്‍ !!

മെഗാസ്റ്റാര്‍ ശിവേട്ടന്‍ എന്ന് ഞങ്ങള്‍ കൂട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ശിവകുമാര്‍ ഓരോ ചിത്രങ്ങള്‍ കഴിയുമ്പോളും കൂടുതല്‍ മെച്ചപ്പെട്ടു വരുന്നു എന്നത് സന്തോഷകരമാണ്. ഡീസന്റ് മുക്കിലെ ശശി നായര്‍ക്ക് ശേഷം മറ്റൊരു മികച്ച കഥാപാത്രമാണ് ഇതിലെ ശ്രീകുമാര്‍. ക്രോണിക്ക് ബാച്ചിലറിലെ സത്യപ്രതാപന്‍ പെണ്ണ് കെട്ടാതെ നടന്നിരുന്ന ആളാണെങ്കില്‍ ഇതിലെ ശ്രീകുമാര്‍ പെണ്ണ് കിട്ടാതെ നടക്കുന്ന നായകനാണ്. അത് പോലെ തന്നെ നമ്മുടെ ഫിറോസ്‌, കൊച്ചു കൊച്ചു നര്‍മ്മങ്ങളിലൂടെ നമ്മളെ രസിപ്പിക്കുന്നുണ്ട്.സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി വരെ കണ്ടു അഭിനന്ദിച്ച ഡീസന്റ് മുക്കിലെ കളസം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആളാണ് ശ്രീ.ഫിറോസ്‌. അത് പോലെ തന്നെ ശ്രീകുമാറിന്‍റെ കൂട്ടുകാരായി വരുന്ന രോഹിതും സംഘവും, എല്ലാവരെയും എനിക്ക് പേരെടുത്തു അറിയില്ല, പിന്നെ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്ത കീര്‍ത്തി രാജഗോപാല്‍, തനുശ്രീ പഥക്, അഗത മാഗ്നസ് അങ്ങനെ എല്ലാവരും നന്നായിരുന്നു.

ഈ ഫിലിം ഇങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോള്‍ എന്റെ മോന്‍ എന്‍റെ മടിയില്‍ ഉണ്ടായിരുന്നു. ശിവേട്ടനെ കണ്ടപ്പോ അവന്‍ എന്നോട് ചോദിച്ചു " ഉപ്പാ, ഇതാരാ? ഞാന്‍ പറഞ്ഞു ഇതാണ് മോനെ മെഗാ സ്റ്റാര്‍ ശിവേട്ടന്‍, ഉപ്പാടെ കൂട്ടുകാരന്‍., ഉടനെ അവന്‍റെ ചോദ്യം, ഏതു കൂട്ടുകാരന്‍? ഞാന്‍ കണ്ടിട്ടില്ലല്ലോ എന്ന്. എന്‍റെ ഒരു വിധം എല്ലാ കൂട്ടുകാരെയും അവന്‍ കണ്ടിട്ടുണ്ട്, ശിവേട്ടനെ കണ്ടിട്ടില്ല. ഞാനും അവനെ കണ്ടിട്ട് കുറെ നാളായി. അവന്‍റെ കല്യാണത്തിനും പങ്കെടുക്കാന്‍ പറ്റിയില്ല. അവനോടു ഞാന്‍ പറഞ്ഞു അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ നമുക്ക് ഒരുമിച്ചു കാണാന്‍ പോകാം എന്ന്. ഫിലിം എല്ലാം കണ്ടു കഴിഞ്ഞു രാത്രി കിടക്കാന്‍ നേരത്തു അവന്‍ വീണ്ടും എന്നോട് ചോദിച്ചു " ഉപ്പാ, നമ്മള്‍ എന്നാ ശിവേട്ടനെ കാണാന്‍ പോണത് എന്ന്? കുട്ടികള്‍ അങ്ങനെ ആണല്ലോ? ചോദിച്ചത് തന്നെ ചോദിച്ചു കൊണ്ടേ ഇരിക്കും. നാളെ ശിവേട്ടന്‍ വെള്ളിത്തിരയിലെ വലിയ താരം ആകുമ്പോള്‍ അവനു അവന്‍റെ കൂട്ടുകാരോട് വമ്പ് പറയാലോ ഇത് എന്‍റെ ഉപ്പാടെ കൂട്ടുകാരന്‍ ആണെന്ന്. ശിവേട്ടനും ഫിറോസിനും രോഹിത്തിനും അണിയറയിലെ മറ്റെല്ലാവര്‍ക്കും എല്ലാ വിധ വിജയാശംസകളും നേരുന്നു.ഞങ്ങള്‍ക്ക്‌ പറയാന്‍ ഒന്നേ ഉള്ളു..ധൈര്യമായി മുന്പോട്ട് പൊയ്ക്കോളൂ. ഞങ്ങള്‍ എല്ലാവരും കൂടെ തന്നെയുണ്ട്. നാളത്തെ താരങ്ങള്‍ നിങ്ങള്‍ തന്നെയാണ്... All the Best !!

Tuesday, August 13, 2013

സേതുലക്ഷ്മിയാണ് താരം !!




എല്ലാ മലയാള സിനിമകളും നാട്ടില്‍ റിലീസ്‌ ചെയ്തു രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞേ ദുബായില്‍ റിലീസ്‌ ചെയ്യാറുള്ളൂ.അത് കൊണ്ട് തന്നെ നാട്ടില്‍ ആദ്യ ദിവസം കാണുമ്പോള്‍ ഉള്ള ആ സുഖം ഇവിടെ കിട്ടാറില്ല.അതിനു പ്രധാന കാരണം നമ്മള്‍ ആ സിനിമയുടെ കഥയും കാര്യങ്ങളും എങ്ങനെയെങ്കിലും ആദ്യമേ അറിയും എന്നതാണ്.ആറിയ കഞ്ഞി പഴംകഞ്ഞി എന്നാണല്ലോ?എങ്കിലും ചില സിനിമകള്‍ക്കായ്‌ നമ്മള്‍ കാത്തിരിക്കും.അങ്ങനെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.ഒരു സൂപ്പര്‍ താരം പോലും ഇല്ലാതിരുന്നിട്ടും ആദ്യത്തെ മൂന്നു ദിവസം ഇവിടെ ഈ സിനിമയ്ക്കു നല്ല തിരക്കായിരുന്നു, പോരാത്തതിന് പെരുന്നാള്‍ അവധിയും.എന്റെ കൂട്ടുകാരില്‍ ചിലര്‍ക്ക് ടിക്കറ്റ്‌ കിട്ടിയില്ല. അല്ലെങ്കിലും നാട്ടില്‍ നിന്ന് നല്ല സിനിമ എന്ന് പേര് കിട്ടിയ സിനിമകള്‍ക്ക്‌ ഇവിടെ എന്നും നല്ല വരവേല്‍പ്പ് ആണ് കിട്ടാറുള്ളത്.

ഈ സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളാണ് ചെഗുവേര റോയ്‌ (മുരളി ഗോപി),കൈതേരി സഹദേവന്‍ (ഹരീഷ് പേരാടി),വട്ട് ജയന്‍ (ഇന്ദ്രജിത്ത്).ഇത്ര ശക്തവും കാമ്പുള്ളതുമായ കഥാപാത്രങ്ങള്‍ ഈ അടുത്ത കാലത്ത് ഒന്നും ഒരു സിനിമയിലും കണ്ടിട്ടില്ല. ഇവരില്‍ ആര് സ്ക്രീനില്‍ വന്നു നിന്നാലും സിനിമയ്ക്കു ഒരു പ്രത്യേക ഊര്‍ജം ലഭിക്കുന്നു. ഇവരുടെ മൂന്നു പേരുടെയും പ്രകടനത്തെ കുറിച്ച് നമ്മള്‍ ഒരു പാട് വായിച്ചതാണ്,പലരും പ്രശംസിച്ചു കേട്ടതാണ്.പക്ഷെ എനിക്ക് പറയാനുള്ളത് ഇന്ദ്രജിത്തിന്റെ അമ്മ ആയി അഭിനയിച്ച സേതുലക്ഷ്മിയെ കുറിച്ചാണ്. മികച്ച മൂന്നു നടന്മാരുടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഉള്ള ഒരു സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തു കയ്യടി നേടുക എന്ന് പറയുന്നത് അത്ര നിസ്സാരം അല്ല.ഒരു താരം അല്ലാത്തത് കൊണ്ട് അവര്‍ ഫേസ്ബുക്കിലോ, സിനിമയുടെ പോസ്റ്ററുകളിലോ നിറഞ്ഞു നില്‍ക്കില്ല. പക്ഷെ അത് കൊണ്ട് അവരെ മാറ്റി നിര്‍ത്താനാവില്ല. അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ഈ സിനിമ പൂര്‍ണ്ണമാവില്ല.

ഇന്നലെ എന്റെ കൂടെ ആ സിനിമ കണ്ടിറങ്ങിയ എല്ലാവര്ക്കും പറയാനുള്ളത് ഒരു കാര്യമാണ് "ഇന്ദ്രജിത്തിന്റെ അമ്മ ആയി അഭിനയിച്ച ആ നടി ഗംഭീരം ആയിട്ടുണ്ട്."ആര്‍ക്കും പക്ഷെ അവരുടെ പേര് അറിയില്ല. അങ്ങനെ അറിയാന്‍ മാത്രം അവര്‍ പ്രസിദ്ധയും അല്ല. ഇതിനു മുന്‍പ്‌ സത്യന്‍ അതിക്കാടിന്റെ നാല് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്,പക്ഷെ ഇപ്പോളാണ് ശ്രദ്ധിക്കപ്പെടുന്ന നല്ലൊരു വേഷം ലഭിക്കുന്നത്. സിനിമയില്‍ അവര്‍ പറയുന്ന ആ ഭാഷ അവരുടെ സ്വന്തം ഭാഷയാണ്, അല്ലാതെ സിനിമയ്ക്കു വേണ്ടി പറഞ്ഞ ഭാഷയല്ല,അത് കൊണ്ട് തന്നെയാണ് അത് അത്ര രസകരമായതും. ഒരു സീനില്‍ ഇന്ദ്രജിത്തിനോട് "ഈ കണക്കിന്‌ നാളെ നീ വഴിയില്‍ കൂടെ പോകുന്ന ആരെയെങ്കിലും അച്ഛന്‍ എന്നും പറഞ്ഞു വിളിച്ചോണ്ട് വരുമല്ല്" എന്ന് സേതുലക്ഷ്മി ആ ഭാഷയില്‍ പറഞ്ഞപ്പോള്‍ തിയ്യറ്ററില്‍ ഉണ്ടായ കയ്യടി വേറെ ഒരു സീനിലും കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം, അത് പോലെ തന്നെ അവരുടെ സദ്ദാം ഹുസൈന്‍ പരാമര്‍ശവും തിയ്യറ്ററില്‍ ചിരിയുണര്‍ത്തി.

സേതുലക്ഷ്മി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ അറിയപ്പെടുന്ന ഒരു നാടക നടി ആണ്. 1963-ല്‍ സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും നടനഭൂഷന്‍"" നേടിയ നര്‍ത്തകി ആയ അവര്‍. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് നാടക രംഗത്തേക്ക് പ്രവേശിച്ചത്.നാടക രംഗത്ത്‌ നിന്ന് തന്നെ അര്‍ജുനന്‍ എന്ന ഒരു നടനെയാണ് സേതുലക്ഷ്മി വിവാഹം കഴിച്ചത്. അദ്ധേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം വളരെ കഷ്ട്ടപെട്ടാണ് തന്റെ നാല് മക്കളെയും അവര്‍ വളര്‍ത്തിയത്. അവര്‍ നാല് പേരും നാടക രംഗത്ത്‌ ഉണ്ടായിരുന്നു. മൂത്ത രണ്ടു പെണ്‍കുട്ടികള്‍ കല്യാണ ശേഷം ആ രംഗം ഉപേക്ഷിച്ചു,ഇളയ പെണ്‍കുട്ടി ലക്ഷ്മിയും മകന്‍ കിഷോറും ഇപ്പോളും സജീവമായി തന്നെ അരങ്ങത്തുണ്ട്. ആദ്യകാലത്ത് അവര്‍ക്ക്‌ ചിറയിന്‍കീഴ്‌ അനുഗ്രഹ എന്നൊരു ട്രൂപ്പ് സ്വന്തമായി ഉണ്ടായിരുന്നു, പക്ഷെ മകന്‍ കിഷോറിന്റെ അസുഖം കാരണം അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിച്ചില്ല. ഈ കിഷോറിനെ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും,ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ്സിലെ ടീം ബോയ്സിലെ മെമ്പര്‍ ആണ് കിഷോര്‍., ഇപ്പോളും ഡയാലിസിസ്‌ ചെയ്താണ് കിഷോര്‍ നമ്മളെ ചിരിപ്പിക്കാന്‍ വേണ്ടി എത്തുന്നത്.(ഈ വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്:സരസ്വതി നാഗരാജന്‍,ദി ഹിന്ദു)

സേതുലക്ഷ്മിയെ പോലെ ഒരു മികച്ച നടിക്ക് സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചത് ഈ എഴുപതാമത്തെ വയസ്സിലാണ് എന്നത് ദുഖകരമാണ്. ഇത്ര നാടകങ്ങളില്‍ അഭിനയിച്ചതിനെക്കാള്‍ പതിന്‍മടങ്ങാണ് ഈ ഒരു സിനിമ കൊണ്ട് അവര്‍ക്കുണ്ടായ നേട്ടം. ഇതേ വേഷം ഒരു പക്ഷെ KPAC ലളിതയോ മറ്റോ ചെയ്തിരുന്നു എങ്കില്‍ അവര്‍ തന്നെ മുന്‍പ്‌ ചെയ്ത പല വേഷങ്ങളുടെയും ആവര്‍ത്തനം ആയി അത് ഒതുങ്ങിയേനെ. സേതുലക്ഷ്മിയെ പോലുള്ള താരതമ്യേന ഒരു പുതുമുഖത്തെ ആ വേഷം എല്പ്പിച്ചതിനു സംവിധായകന്‍ അരുണ്‍ കുമാറിനും മുരളി ഗോപിക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.., നിങ്ങളെ പോലെ ഉള്ളവരിലൂടെയാണ് ഞങ്ങള്‍ കാത്തിരുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നത്, അല്ലെങ്കില്‍ നിങ്ങളാണ് ആ മാറ്റം !!

Saturday, August 10, 2013

Thalaivaa - Review From Dubai



ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയുടെ "തലൈവാ" ഇന്ന് ദുബായില്‍ റിലീസ് ആയി. ഒപ്പം ഷാരൂഖ്‌ ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌ ഉണ്ടായിരുന്നു എങ്കിലും തലൈവാ തന്നെ ആദ്യം കാണാന്‍ തീരുമാനിച്ചതു തലൈവാ തന്നെയാണ്. തുപ്പാക്കിക്ക് ശേഷം വരുന്ന വിജയുടെ ഫിലിം ആയതു കൊണ്ട് ആരാധകരും ആവേശത്തിലായിരുന്നു.

ഇനി സിനിമയിലേക്ക്..ഒരു ഫ്ലാഷ് ബാക്ക് സീനോടെയാണ് സിനിമ തുടങ്ങുന്നത്. മുമ്പിലെ ഒരു കലാപം, അവിടെ ജനങ്ങളുടെ രക്ഷകനായി അവതരിക്കുന്ന സത്യരാജ്.അയാളുടെ ഭാര്യാ ശത്രുക്കളാല്‍ വധിക്കപെടുന്നു. അത് കൊണ്ട് അയാള്‍ മകന്‍ വിജയെ വളരെ ചെറുപ്പത്തില്‍ തന്നെ മുംബൈല്‍ നിന്ന് മാറ്റി താമസിപ്പിക്കുന്നു. പിന്നീട് അയാള്‍ മുംബൈല്‍ ജനപ്രിയനായ ഒരു ഭായ് ആയി കഴിയുന്നു.

ഇപ്പോള്‍ വിജയ്‌ ആസ്ട്രേലിയയില്‍ ആണ്, അവിടെ ബിസിനെസ്സും അല്ലറ ചില്ലറ ഡാന്‍സും ആയി നടക്കുന്നു. സാധാരണ പോലെ നായിക അമല പോളുമായി വിജയ്‌ പ്രേമത്തിലാകുന്നു. അമലയുടെ അച്ഛന്‍ അവരുടെ കല്ല്യാണം നടത്താന്‍ വേണ്ടി വിജയുടെ അച്ഛനെ കാണണം എന്ന് പറയുന്നു. അങ്ങനെ അച്ഛനോട് പറയാതെ വിജയ്‌ അവരെയും കൂട്ടി മുംബൈല്‍ എത്തുന്നു. പിന്നെ അവിടെ നടക്കുന്നത് ചില അപ്രതീക്ഷിത സംഭവങ്ങളാണ്. സത്യരാജ് കൊല്ലപ്പെടുന്നതോടെ വിജയ്ക്ക് സത്യരാജിന്റെ പകരക്കാരന്‍ ആയി മുംബൈല്‍ തന്നെ കഴിയേണ്ടി വരുന്നു. തുടര്ന്നുണ്ടാകുന്ന കാര്യങ്ങളാണ് സിനിമയുടെ കഥ.


സിനിമയുടെ ആദ്യ പകുതി വളരെ പതിയെ ആണ് പോകുന്നത്, വിജയുടെയും അമലയുടെയും പ്രേമം മാത്രമാണ് കൂടുതലും ഉണ്ടായിരുന്നത്, ആകെ ഒരു ആശ്വാസം സന്താനത്തിന്റെ കുറച്ചു കോമഡി നമ്പറുകളാണ്. ആദ്യ പകുതിയിലെ അവസാനത്തെ ട്വിസ്റ്റ്‌ എല്ലാവരെയും ഒന്ന് ഞെട്ടിച്ചു, പിന്നെ ഒരു നല്ല പഞ്ച് സീനോടെ ഇടവേള. അതിനു ശേഷം കാര്യമായ സംഭവങ്ങള്‍ ഒന്നുമില്ല, നമ്മള്‍ മുന്പ് കണ്ടിട്ടുള്ള കഥകളും സന്ദര്‍ഭങ്ങളും തന്നെ ആവര്‍ത്തിച്ചു. തുപ്പാക്കി എല്ലാം കാണുമ്പോള്‍ ഉള്ള ആ ഒരു ത്രില്ല് തലൈവായില്‍ കിട്ടുന്നില്ല. കഥാപരമായി സിനിമയില്‍ കാര്യമായി ഒന്നുമില്ല, അത് കൊണ്ടുള്ള പ്രശ്നങ്ങളാണ് പ്രധാനമായും. അല്ലെങ്കില്‍ പിന്നെ ഈ ഒരു കഥ വെച്ച് ആളുകളെ ഒന്ന് കൂടെ രസിപ്പിക്കുന്ന വിധം സംവിധാനം ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കിലും കുഴപ്പമില്ലായിരുന്നു,പക്ഷെ അവിടെയും പാളിപ്പോയി.

ഗാനങ്ങള്‍ ഒന്നും അത്ര മികച്ചതല്ല,അത് കൊണ്ട് തന്നെ ഗാന രംഗങ്ങളും അത്ര സുഖകരമായില്ല. സിനിമയുടെ പല രംഗങ്ങളിലും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു.വിജയുടെ ഒരു സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് മാത്രം ഇങ്ങനെ കണ്ടിരിക്കാം, അത്രയേ ഉള്ളു. നായിക അമല പോളിന്റെ വേറിട്ടൊരു പ്രകടനം കാണുവാന്‍ സാധിച്ചു. വിക്രമിന്റെ താണ്ടവം സംവിധാനം ചെയ്ത വിജയുടെ ചിത്രം ആണ് തലൈവ. വിജയുടെ ആരാധകര്‍ക്ക് ചിത്രം ഇഷ്ട്ടപ്പെട്ടെക്കാം.മറ്റുള്ളവര്‍ക്ക് എത്ര മാത്രം ആസ്വാദ്യകരമാകും എന്ന് പറയാനൊക്കില്ല.

Chennai Express - Review From Dubai



ഇന്നലെ ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്പ്രസ്സ്‌""" കണ്ടു. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായം നേടിയ കാരണം ഇന്നലെ നല്ല തിരക്കായിരുന്നു.എല്ലാ പ്രദര്‍ശനങ്ങളും ഹൌസ്ഫുള്‍.., സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

ഇനി സിനിമയിലേക്ക്..

രാഹുല്‍ തന്റെ അപ്പൂപ്പന്റെ ചിതാഭസ്മം രാമേശ്വരത്ത് നിര്മാജനം ചെയ്യാന്‍ വേണ്ടി മുംബയില്‍ നിന്ന് ചെന്നൈ എക്സ്പ്രസ്സില്‍ യാത്ര തിരിക്കുന്നു. ആ ട്രെയിനില്‍ വെച്ച് മീനമ്മയെ( ദീപിക) കാണുന്നു, അവള്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ്. അവളെ തിരിച്ചു കൊണ്ട് വരാന്‍ വേണ്ടി അവളുടെ അച്ഛന്‍ (സത്യരാജ്) അയച്ച ഗുണ്ടകളും ആ ട്രെയിനില്‍ ഉണ്ട്. രാഹുല്‍ അവരുമായി കോര്‍ക്കുന്നു. അതോടെ അവര്‍ രാഹുലിനെയും മീനമ്മയെയും കൊണ്ട് തമിഴ്‌ നാട്ടിലെ ഒരു ഗ്രാമത്തില്‍ എത്തുന്നു. പിന്നെ അവിടെ നിന്ന് വീണ്ടും രക്ഷപെടാനുള്ള രാഹുലിന്റെയും മീനമ്മയുടെയും ശ്രമങ്ങളും പരാജയങ്ങളും അവരുടെ പ്രണയവും അതിന്റെ സക്ഷാല്‍ക്കരവുമാണ് കഥ. അതിനിടയില്‍ കുറച്ചു ഗാനങ്ങള്‍, നിറയെ കോമഡികള്‍, ആവശ്യത്തിന് ആക്ഷന്‍ അങ്ങനെ ഒരു കച്ചവട സിനിമയ്ക്ക്‌ വേണ്ട എല്ലാം നിറച്ച ഒരു ഉത്സവ ചിത്രം ആണ് രോഹിത്‌ ഷെട്ടി ഒരുക്കിയ ചെന്നൈ എക്സ്പ്രസ്സ്‌...

ഷാരൂഖ് ഖാന്റെ മുന്‍കാല ഹിറ്റ്‌ ചിത്രങ്ങള്‍ എടുത്തു നോക്കിയാല്‍ അതില്‍ മിക്കതിലും ഉള്ള ഒരു സാമ്യം അതിന്റെ കഥയാണ്. അതായത് വേറെ ആരെങ്കിലും കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച പെണ്ണിനെ പ്രേമിച്ചു അവളെ സ്വന്തമാക്കുക. ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോത്താ ഹെ, പര്‍ദേശ് , യെസ് ബോസ്സ്. ഒപ്പം രാജ്‌ എന്നോ രാഹുല്‍ എന്നോ ഒരു പേരും ഉണ്ടാകും. ഇതിലും അത് തന്നെ കഥ. പക്ഷെ അത് പ്രേക്ഷകരെ മടുപ്പിക്കാതെ ഒരുക്കാന്‍ സംവിധായകന് കഴിഞ്ഞു. കുറെ നാളുകള്‍ക്ക് ശേഷം ഷാരൂഖ് ഖാന്റെ നല്ലൊരു പ്രകടനം കാണുവാന്‍ സാധിച്ചു.കോമഡിയും ആക്ഷനും എല്ലാം നന്നായി തന്നെ ചെയ്തു. ഷാരൂഖ്‌ ഖാന്റെ തന്നെ പല മുന്‍കാല ചിത്രങ്ങളുടെ പേരുകളും രംഗങ്ങളും ഷാരൂഖ്‌ തന്നെ കോമഡി ആയി അവതരിപ്പിച്ചതും പുതുമ ആയി, ആ രംഗങ്ങള്‍ എല്ലാം ഷാരൂഖ്‌ കയ്യടി വാങ്ങി.

ദീപിക മൊത്തത്തില്‍ നന്നായി എങ്കിലും ഇടക്ക്‌ കുറച്ചു കൈ വിട്ടു പോകുന്നുണ്ട്. ദീപികയുടെ അച്ഛന്‍ ആയി സത്യരാജ്‌ തിളങ്ങി. പിന്നെ പേരെടുത്തു പറയാന്‍ വേറെ നടന്മാരോ നടികളോ ആരുമില്ല. കഥ നടക്കുന്നത് തമിഴ്‌ നാട്ടില്‍ ആയത് കൊണ്ട് സിനിമ മൊത്തം ഒരു തമിഴ്‌ ഫ്ലേവര്‍ ആണ്. തമിഴ്‌ ഭാഷ അറിയാത്ത ഒരു നായകന്റെ തെറ്റിധാരണകള്‍, അതില്‍ നിന്നുണ്ടാകുന്ന കോമഡികള്‍, അതെല്ലാം നന്നായി തന്നെ എടുത്തിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ഫോട്ടോഗ്രാഫി ആണ്. തമിഴ്നാട്ടിലെ അതി മനോഹരമായ ലോക്കേഷനുകള്‍ എല്ലാം ഗംഭീരമായി ചിത്രീകരിച്ചിട്ടുണ്ട്, പിന്നെ പാട്ടുകള്‍ എല്ലാം നല്ല പ്രേക്ഷകര്‍ക്ക്‌ ഒരു ദ്രിശ്യ വിരുന്നാണ്. ചിത്രത്തിന്റെ അവസാനം രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ഒരു പാട്ട് ഒരുക്കിയിട്ടുണ്ട്. ചിത്രം തമിഴ്‌ നാട്ടിലും ഡബ്ബ് ചെയ്തു ഇറക്കുന്നുണ്ട്.

ഷാരൂഖ്‌ ഖാന്റെ ആരാധകരെ സംബന്ധിച്ച് കുറെ കാലത്തിനു ശേഷമാണ് അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ചിത്രം അവര്‍ക്ക്‌ ലഭിക്കുന്നത്. ലോജിക്‌ ഇല്ലാത്ത കോമഡി ഇഷ്ട്ടപെടുന്നവര്‍ക്ക് ചിത്രം ഇഷ്ട്ടപെടും, പിന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇഷ്ട്ടപെടുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണ രീതി. അത് കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പിന്തുണ ഈ ചിത്രത്തിന് ലഭിക്കും, ഒരു സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കണ്ട.

Friday, July 5, 2013

Singham 2 - Tamil Movie Review From Dubai



സൂര്യയുടെ ആരാധകര്‍ കുറെ നാളുകളായി കാത്തിരുന്ന സിംഗം 2 ഇന്നലെ കണ്ടു. ഒന്നാം ഭാഗത്തിന്റെ വിജയം കൊണ്ടും സുര്യയുടെ മികച്ച പ്രകടനം കൊണ്ടും സിംഗം രണ്ടാം ഭാഗത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. അത് ഒരു പരിധി വരെ നില നിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. എന്നാല്‍ അതിനേക്കാള്‍ മികച്ചതാക്കാന്‍ കഴിഞ്ഞതുമില്ല. സിന്ഗം ആദ്യ ഭാഗം അത്ര ഗംഭീരം എന്നല്ല ഉദേശിച്ചത്,എന്നാലും രണ്ടാം ഭാഗങ്ങള്‍ വരുമ്പോള്‍ ആദ്യ ഭാഗവുമായി ഒരു താരതമ്യം പതിവാണല്ലോ? അത് കൊണ്ട് പറഞ്ഞുവെന്നു മാത്രം. ഇനി സിനിമയിലേക്ക്..

സൂര്യ അവതരിപ്പിക്കുന്ന ദുരൈ സിംഗം ഹോം മിനിസ്റ്റെറുടെ (വിജയകുമാര്‍) നിര്‍ദേശ പ്രകാരം ആയുധ കടത്തു അന്വേഷിക്കാന്‍ തൂത്തുക്കുടിയിലെ ഒരു സ്കൂളില്‍ NCC ഓഫീസര്‍ ആയി ചാര്‍ജ് എടുക്കുന്നു. ഒരു ഒളിമ്പ്യന്‍ അന്തോണി ആദം സ്റ്റൈല്‍. അവിടെ പഠിക്കുന്ന ഹന്‍സികക്ക് സ്വാഭാവികമായും സുര്യയോടു പ്രേമം. സുര്യ തിരിച്ചു പ്രേമിക്കില്ല എന്ന് അറിയാലോ? കാരണം സുര്യ അനുഷ്കയുമായി പണ്ടേ പ്രേമത്തിലാണല്ലോ? പക്ഷെ അവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. സുര്യ പോലീസ് ഉദ്യോഗം വിട്ടു സ്കൂളില്‍ ചേര്‍ന്ന കാരണം സുര്യയുടെ അച്ഛന്‍ (രാധാരവി) അവരുടെ കല്യാണത്തിന് സമ്മതിക്കുന്നില്ല. അപ്പൊ ഈ രണ്ടു പ്രേമങ്ങള്‍ അതിന്റെ വഴിക്ക് നടക്കും. കുറച്ചു റൊമാന്‍സ്, യുഗ്മ ഗാനങ്ങള്‍, ഡാന്‍സ്.

ഇടവേളയ്ക്കു തൊട്ടു മുന്പ് ഒരു പ്രത്യേക സാഹചര്യത്തില്‍ സൂര്യയ്ക്ക് വീണ്ടും പോലീസ് വേഷം ഇടേണ്ടി വരുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ സുര്യയുടെ താണ്ടവം തന്നെ ആയിരുന്നു സ്ക്രീനില്‍ കണ്ടത്. ഒരു പക്ഷെ സിനിമ ചൂട് പിടിക്കുന്നത് അവിടെ തൊട്ടാണ്. ഹോം മിനിസ്റെര്‍ ആയ വിജയകുമാര്‍ ഇടയ്ക്കിടയ്ക്ക് സുര്യയെ ഫോണ്‍ വിളിച്ചു കേസിന്റെ പുരോഗതി അന്വേഷിച്ചു കൊണ്ടേ ഇരിക്കും. തൂത്തുകുടിയിലെ വില്ലന്മാരായി റഹ്മാനെയും , ഹിന്ദിയില്‍ നിന്ന് മുകേഷ്‌ ഋഷിയെയൂം കൊണ്ട് വന്നിട്ടുണ്ട്. പക്ഷെ അവര്‍ മാത്രം ഉണ്ടായിട്ടു എന്ത് കാര്യം? അത് കൊണ്ട് ഈ തവണ ആഫ്രിക്കയില്‍ നിന്ന് ഡാനി എന്ന ഒരു വില്ലനെ കൊണ്ട് വന്നിട്ടുണ്ട്. അയാള്‍ ഇന്ത്യന്‍ സമുദ്രത്തിലെ കിരീടം വെക്കാത്ത രാജാവാണ്, ഒരു മയക്കു മരുന്ന് വ്യാപാരി. ഒരു കപ്പലില്‍ തന്നെയാണ് പുള്ളിയുടെ താമസം, പന്ത്രണ്ടു വര്‍ഷത്തിനു ശേഷം അയാള്‍ കരയില്‍ വരുന്നത് റഹ്മാന്റെ ഹോട്ടല്‍ ഉല്‍ഘാടത്തിനാണ്. വേറെ ഒരു വില്ലനെ പിടിക്കാന്‍ ചെല്ലുന്ന സിംഗം ഡാനി ആരാണെന്നും എന്താണെന്നും അറിയാതെ ഡാനിയുമായി കോര്‍ക്കുന്നു. മതിയായ യാത്ര രേഘകള്‍ ഇല്ലാത്തതു കൊണ്ട് സിംഗം അയാളെ പിടിച്ചു ജയിലില്‍ അടക്കുന്നു. അതൊരു നല്ല സീന്‍ ആയിരുന്നു, അവിടെ നല്ല കയ്യടിയോടെ കൂടെ ഇടവേള.

ഇത് വരെ തട്ടിയും മുട്ടിയും കടന്നു പോയി. ഇടവേളയ്ക്കു ശേഷം ഡാനി എങ്ങനെ രക്ഷപെടുന്നു എന്നതും, സിംഗം അയാളെ വീണ്ടും എങ്ങനെ പിടിക്കുന്നു എന്നതുമാണ് കഥ. അന്വേഷണത്തിന്റെ ഭാഗമായി കഥ ഇടയ്ക്കു നമ്മുടെ കേരളത്തിലും വന്നു പോകുന്നുണ്ട്. ബാക്കി എല്ലാം നമുക്ക്‌ ഊഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെ. പലതും മുന്‍പ്‌ കണ്ട കഥയും സന്ദര്‍ഭങ്ങളും മാത്രം . എന്നാലും വളരെ ഫാസ്റ്റ് ആയി, റേസി ആയി എടുത്തിരിക്കുന്നത് കൊണ്ട് ബോര്‍ അടിക്കില്ല. അതിന്റെ മാര്‍ക്ക്‌ സംവിധായകന്‍ ഹരിക്ക് തന്നെ. ക്ലൈമാക്സ്‌ കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. പ്രധാന പ്രശ്നം ചിത്രത്തിന്റെ നീളമാണ്. കഥയ്ക്ക് ആവശ്യമില്ലാത്ത കുറച്ചു സീനുകള്‍ ഒഴിവാക്കി ഒന്ന് ട്രിം ചെയ്തെടുതല്‍ സിംഗം കുറച്ചു കൂടെ രസകരമാകും എന്ന് തോന്നി.

മലയാളികള്‍ ഒരു പാട് ഇഷ്ട്ടപെടുന്ന ഒരു താരം കൂടിയാണ് സുര്യ. കേരളത്തില്‍ സുര്യയുടെ ഫാന്‍സ്‌ സിംഗം 2 ഏറ്റെടുക്കും എന്ന് തന്നെ കരുതാം. സുര്യയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പല ഡയലോഗുകള്‍ക്കും നല്ല കയ്യടി ഉണ്ടായിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ സുര്യ തകര്‍ത്തു. സ്ഥിരം തമിഴ്‌ സ്റ്റൈല്‍ സംഘട്ടനം ആണെങ്കിലും കണ്ടിരിക്കാന്‍ ഒരു രസമുണ്ടായിരുന്നു. നായികമാരില്‍ അനുഷ്ക്കക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ആദ്യ ഭാഗത്തിലെ കാമുകി ആയത് കൊണ്ട് ഒഴിവാക്കാന്‍ പറ്റാതെ ചിത്രത്തില്‍ ഉണ്ടായ പോലെ തോന്നി പലപ്പോഴും. ഹന്‍സിക അവതരിപ്പിക്കുന്ന സ്കൂള്‍ കുട്ടിയുടെ വേഷം ഒട്ടും യോജിക്കുന്നില്ല. ഒരു ടീച്ചറുടെ രൂപമാണ്‌ പ്രേക്ഷരുടെ മുന്‍പില്‍ വന്നു നിറഞ്ഞു നിന്നത്. എന്നാലും അനുഷ്ക്കയെ അപേക്ഷിച്ചു കുറച്ചു കൂടെ അഭിനയ സാധ്യത ഉള്ള സീനുകള്‍ ഹന്സികക്ക് ലഭിച്ചു.

വില്ലന്മാരില്‍ നമ്മുടെ റഹ്മാന്‍ പതിവ് പ്രകടനം കാഴ്ച വെച്ചു.പുള്ളി അപാര ഗ്ലാമര്‍ ആയിട്ടുണ്ട്. പിന്നെ മുകേഷ്‌ ഋഷി അണ്ണന്‍ എന്തൊക്കെയോ ബഹളം വെച്ചു കടന്നു പോയി. പിന്നെ മെയിന്‍ വില്ലന്‍ ഡാനി.സൈസ് കൊണ്ട് ഗംഭീരം ആണെങ്കിലും പ്രകടനം കൊണ്ട് ഞെട്ടിക്കാന്‍ കഴിഞ്ഞില്ല. പ്രകാശ്‌ രാജിന്റെ വില്ലന്‍ വേഷം സിംഗം ഒന്നാം ഭാഗത്തിലെ കൊള്ളാവുന്ന ഒന്നായിരുന്നു, ആ ഒരു ലെവലില്‍ വരാന്‍ ഈ മൂന്നു പേര്‍ ഒരുമിച്ചുണ്ടായിട്ടും കഴിഞ്ഞില്ല എന്നതാണ് സത്യം. കാര്യം മിക്ക പടത്തിലും ഒരേ തരത്തില്‍ ഉള്ള വില്ലന്‍ വേഷം ആണെങ്കിലും പ്രകാശ്‌രാജ് ചെയ്യുമ്പോള്‍ അത് കാണാന്‍ ഒരു രസമാണ്.

തമിഴ്‌ സിനിമയിലെ ഇപ്പോളത്തെ മുന്‍ നിര കോമഡി താരം സന്താനവും, കൂടെ വിവേകും ഈ ചിത്രത്തില്‍ ഉണ്ട്. പല ചിത്രങ്ങളുടെയും രക്ഷകര്‍ ആയ അവര്‍ രണ്ടു പേരും ഇതിലും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. വിവേക്‌ ആദ്യ ഭാഗത്തിലെ അതെ വേഷം തന്നെ, കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉള്ളത് രസകരമാക്കി. മറുഭാഗത്ത്‌ സന്താനം തകര്‍ത്താടുകയും ചെയ്തു. പുള്ളിയുടെ ചില ചെറിയ നമ്പറുകള്‍ പോലും തിയ്യറ്ററില്‍ പോട്ടിച്ചിരിയുടെ മാലപടക്കം തീര്‍ത്തു. പക്ഷെ സന്താനവും വിവേകും കൂടിയുള്ള ഒരു സീന്‍ ഉണ്ടായില്ല എന്നത് ഒരു നിരാശയായി.

ചിത്രത്തിലെ ഗാനങ്ങള്‍ അത്ര പോര, ചിത്രം തുടങ്ങുന്നത് തന്നെ ഒരു ഐറ്റം ഡാന്‍സിലൂടെയാണ്. ഹന്സികയും സൂര്യയും ഉള്ള ഒരു ഗാനം വലിയ തെറ്റില്ല, ബാക്കിയെല്ലാം ഡാന്‍സിനു വേണ്ടി ഉണ്ടാക്കിയ ഫാസ്റ്റ് നമ്പറുകള്‍. സുര്യ ഫാന്‍സിനു എല്ലാം മറന്നു ആഘോഷിക്കാന്‍ ഒരു ഉത്സവ ചിത്രം. അല്ലാത്തവര്‍ക്ക് ചിലപ്പോള്‍ അത്ര രുചിക്കാന്‍ സാധ്യത ഇല്ല. സാധാരണ പ്രേക്ഷകന് ഒരു തവണ കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ഒരു സാധാരണ തമിഴ്‌ മാസ്സ് മസാല ആക്ഷന്‍ ചിത്രമാണ്‌ സിംഗം 2.