Showing posts with label Murali gopi. Show all posts
Showing posts with label Murali gopi. Show all posts

Sunday, October 16, 2016

PA VA (2016) - Malayalam Movie Review !!

.
പാവ (2016)

പൊടിമീശ മുളക്കണ കാലം എന്ന മനോഹരമായ ഒരു ഗാനം കുറച്ച് നാള്‍ മുന്‍പ് കേട്ടപ്പോള്‍ തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു മൂവി ആയിരുന്നു പാവ. നല്ല സിനിമ ആയിട്ടും കബാലിയുടെ കൂടെ ഇറങ്ങിയത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്നും കേട്ടിരുന്നു. ഇന്നലെയാണ് സിനിമ കണ്ടത്.



ബാല്യം മുതല്‍ വാര്‍ധക്യം വരെ കൂട്ടുകാരായ രണ്ടു പേരാണ് പാപ്പനും വര്‍ക്കിയും. രണ്ടു പേര്‍ക്കും വലിയ കുടുംബം ഉണ്ട്. പെട്ടെന്നൊരു ദിവസം വര്‍ക്കിച്ചന്‍ മരണപ്പെടുന്നു. അതിന് ശേഷം പാപ്പന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥ ആണെങ്കിലും അവതരണത്തില്‍ എന്തൊക്കെയോ അപാകതകള്‍ തോന്നി. കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല..മുരളി ഗോപിയുടെ വേഷം നന്നായിരുന്നു, അനൂപ്‌ മേനോന് ആ വയസ്സന്‍ വേഷം യോജിക്കാത്ത പോലെ തോന്നി, പ്രത്യേകിച്ച് ആ വിഗ് ഒക്കെ കുറച്ച് ബോര്‍ ആയിരുന്നു. അശോകന്‍, രണ്‍ജി പണിക്കര്‍, രണ്ജിനി, തുടങ്ങിയവര്‍ കൂടെ ചിത്രത്തില്‍ ഉണ്ട്. കുറച്ച് രംഗങ്ങള്‍ നന്നായിരുന്നു എന്നെങ്കിലും കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല. ചിലര്‍ക്ക് ഇഷ്ടപ്പെട്ടു എന്നും കേട്ടിരുന്നു. താല്പര്യം ഉള്ളവര്‍ക്ക് ചുമ്മാ ഒരു വട്ടം കണ്ടു നോക്കാം എന്ന് മാത്രം. ഗാനങ്ങള്‍ എല്ലാം കൊള്ളാമായിരുന്നു.


വായിക്കാന്‍ ആളുണ്ടെങ്കില്‍ നാളെ മറ്റൊരു ചിത്രത്തിന്‍റെ വിശേഷം ആയി വരാന്‍ ശ്രമിക്കാം. :)

Tuesday, August 13, 2013

സേതുലക്ഷ്മിയാണ് താരം !!




എല്ലാ മലയാള സിനിമകളും നാട്ടില്‍ റിലീസ്‌ ചെയ്തു രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞേ ദുബായില്‍ റിലീസ്‌ ചെയ്യാറുള്ളൂ.അത് കൊണ്ട് തന്നെ നാട്ടില്‍ ആദ്യ ദിവസം കാണുമ്പോള്‍ ഉള്ള ആ സുഖം ഇവിടെ കിട്ടാറില്ല.അതിനു പ്രധാന കാരണം നമ്മള്‍ ആ സിനിമയുടെ കഥയും കാര്യങ്ങളും എങ്ങനെയെങ്കിലും ആദ്യമേ അറിയും എന്നതാണ്.ആറിയ കഞ്ഞി പഴംകഞ്ഞി എന്നാണല്ലോ?എങ്കിലും ചില സിനിമകള്‍ക്കായ്‌ നമ്മള്‍ കാത്തിരിക്കും.അങ്ങനെ കാത്തിരുന്ന ഒരു സിനിമയായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.ഒരു സൂപ്പര്‍ താരം പോലും ഇല്ലാതിരുന്നിട്ടും ആദ്യത്തെ മൂന്നു ദിവസം ഇവിടെ ഈ സിനിമയ്ക്കു നല്ല തിരക്കായിരുന്നു, പോരാത്തതിന് പെരുന്നാള്‍ അവധിയും.എന്റെ കൂട്ടുകാരില്‍ ചിലര്‍ക്ക് ടിക്കറ്റ്‌ കിട്ടിയില്ല. അല്ലെങ്കിലും നാട്ടില്‍ നിന്ന് നല്ല സിനിമ എന്ന് പേര് കിട്ടിയ സിനിമകള്‍ക്ക്‌ ഇവിടെ എന്നും നല്ല വരവേല്‍പ്പ് ആണ് കിട്ടാറുള്ളത്.

ഈ സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളാണ് ചെഗുവേര റോയ്‌ (മുരളി ഗോപി),കൈതേരി സഹദേവന്‍ (ഹരീഷ് പേരാടി),വട്ട് ജയന്‍ (ഇന്ദ്രജിത്ത്).ഇത്ര ശക്തവും കാമ്പുള്ളതുമായ കഥാപാത്രങ്ങള്‍ ഈ അടുത്ത കാലത്ത് ഒന്നും ഒരു സിനിമയിലും കണ്ടിട്ടില്ല. ഇവരില്‍ ആര് സ്ക്രീനില്‍ വന്നു നിന്നാലും സിനിമയ്ക്കു ഒരു പ്രത്യേക ഊര്‍ജം ലഭിക്കുന്നു. ഇവരുടെ മൂന്നു പേരുടെയും പ്രകടനത്തെ കുറിച്ച് നമ്മള്‍ ഒരു പാട് വായിച്ചതാണ്,പലരും പ്രശംസിച്ചു കേട്ടതാണ്.പക്ഷെ എനിക്ക് പറയാനുള്ളത് ഇന്ദ്രജിത്തിന്റെ അമ്മ ആയി അഭിനയിച്ച സേതുലക്ഷ്മിയെ കുറിച്ചാണ്. മികച്ച മൂന്നു നടന്മാരുടെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഉള്ള ഒരു സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തു കയ്യടി നേടുക എന്ന് പറയുന്നത് അത്ര നിസ്സാരം അല്ല.ഒരു താരം അല്ലാത്തത് കൊണ്ട് അവര്‍ ഫേസ്ബുക്കിലോ, സിനിമയുടെ പോസ്റ്ററുകളിലോ നിറഞ്ഞു നില്‍ക്കില്ല. പക്ഷെ അത് കൊണ്ട് അവരെ മാറ്റി നിര്‍ത്താനാവില്ല. അങ്ങനെ മാറ്റി നിര്‍ത്തിയാല്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ഈ സിനിമ പൂര്‍ണ്ണമാവില്ല.

ഇന്നലെ എന്റെ കൂടെ ആ സിനിമ കണ്ടിറങ്ങിയ എല്ലാവര്ക്കും പറയാനുള്ളത് ഒരു കാര്യമാണ് "ഇന്ദ്രജിത്തിന്റെ അമ്മ ആയി അഭിനയിച്ച ആ നടി ഗംഭീരം ആയിട്ടുണ്ട്."ആര്‍ക്കും പക്ഷെ അവരുടെ പേര് അറിയില്ല. അങ്ങനെ അറിയാന്‍ മാത്രം അവര്‍ പ്രസിദ്ധയും അല്ല. ഇതിനു മുന്‍പ്‌ സത്യന്‍ അതിക്കാടിന്റെ നാല് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്,പക്ഷെ ഇപ്പോളാണ് ശ്രദ്ധിക്കപ്പെടുന്ന നല്ലൊരു വേഷം ലഭിക്കുന്നത്. സിനിമയില്‍ അവര്‍ പറയുന്ന ആ ഭാഷ അവരുടെ സ്വന്തം ഭാഷയാണ്, അല്ലാതെ സിനിമയ്ക്കു വേണ്ടി പറഞ്ഞ ഭാഷയല്ല,അത് കൊണ്ട് തന്നെയാണ് അത് അത്ര രസകരമായതും. ഒരു സീനില്‍ ഇന്ദ്രജിത്തിനോട് "ഈ കണക്കിന്‌ നാളെ നീ വഴിയില്‍ കൂടെ പോകുന്ന ആരെയെങ്കിലും അച്ഛന്‍ എന്നും പറഞ്ഞു വിളിച്ചോണ്ട് വരുമല്ല്" എന്ന് സേതുലക്ഷ്മി ആ ഭാഷയില്‍ പറഞ്ഞപ്പോള്‍ തിയ്യറ്ററില്‍ ഉണ്ടായ കയ്യടി വേറെ ഒരു സീനിലും കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം, അത് പോലെ തന്നെ അവരുടെ സദ്ദാം ഹുസൈന്‍ പരാമര്‍ശവും തിയ്യറ്ററില്‍ ചിരിയുണര്‍ത്തി.

സേതുലക്ഷ്മി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ അറിയപ്പെടുന്ന ഒരു നാടക നടി ആണ്. 1963-ല്‍ സ്വാതി തിരുന്നാള്‍ സംഗീത കോളേജില്‍ നിന്നും നടനഭൂഷന്‍"" നേടിയ നര്‍ത്തകി ആയ അവര്‍. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് നാടക രംഗത്തേക്ക് പ്രവേശിച്ചത്.നാടക രംഗത്ത്‌ നിന്ന് തന്നെ അര്‍ജുനന്‍ എന്ന ഒരു നടനെയാണ് സേതുലക്ഷ്മി വിവാഹം കഴിച്ചത്. അദ്ധേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം വളരെ കഷ്ട്ടപെട്ടാണ് തന്റെ നാല് മക്കളെയും അവര്‍ വളര്‍ത്തിയത്. അവര്‍ നാല് പേരും നാടക രംഗത്ത്‌ ഉണ്ടായിരുന്നു. മൂത്ത രണ്ടു പെണ്‍കുട്ടികള്‍ കല്യാണ ശേഷം ആ രംഗം ഉപേക്ഷിച്ചു,ഇളയ പെണ്‍കുട്ടി ലക്ഷ്മിയും മകന്‍ കിഷോറും ഇപ്പോളും സജീവമായി തന്നെ അരങ്ങത്തുണ്ട്. ആദ്യകാലത്ത് അവര്‍ക്ക്‌ ചിറയിന്‍കീഴ്‌ അനുഗ്രഹ എന്നൊരു ട്രൂപ്പ് സ്വന്തമായി ഉണ്ടായിരുന്നു, പക്ഷെ മകന്‍ കിഷോറിന്റെ അസുഖം കാരണം അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിച്ചില്ല. ഈ കിഷോറിനെ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും,ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ്സിലെ ടീം ബോയ്സിലെ മെമ്പര്‍ ആണ് കിഷോര്‍., ഇപ്പോളും ഡയാലിസിസ്‌ ചെയ്താണ് കിഷോര്‍ നമ്മളെ ചിരിപ്പിക്കാന്‍ വേണ്ടി എത്തുന്നത്.(ഈ വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്:സരസ്വതി നാഗരാജന്‍,ദി ഹിന്ദു)

സേതുലക്ഷ്മിയെ പോലെ ഒരു മികച്ച നടിക്ക് സിനിമയില്‍ നല്ലൊരു വേഷം ലഭിച്ചത് ഈ എഴുപതാമത്തെ വയസ്സിലാണ് എന്നത് ദുഖകരമാണ്. ഇത്ര നാടകങ്ങളില്‍ അഭിനയിച്ചതിനെക്കാള്‍ പതിന്‍മടങ്ങാണ് ഈ ഒരു സിനിമ കൊണ്ട് അവര്‍ക്കുണ്ടായ നേട്ടം. ഇതേ വേഷം ഒരു പക്ഷെ KPAC ലളിതയോ മറ്റോ ചെയ്തിരുന്നു എങ്കില്‍ അവര്‍ തന്നെ മുന്‍പ്‌ ചെയ്ത പല വേഷങ്ങളുടെയും ആവര്‍ത്തനം ആയി അത് ഒതുങ്ങിയേനെ. സേതുലക്ഷ്മിയെ പോലുള്ള താരതമ്യേന ഒരു പുതുമുഖത്തെ ആ വേഷം എല്പ്പിച്ചതിനു സംവിധായകന്‍ അരുണ്‍ കുമാറിനും മുരളി ഗോപിക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.., നിങ്ങളെ പോലെ ഉള്ളവരിലൂടെയാണ് ഞങ്ങള്‍ കാത്തിരുന്ന മാറ്റങ്ങള്‍ സംഭവിക്കുന്നത്, അല്ലെങ്കില്‍ നിങ്ങളാണ് ആ മാറ്റം !!

Tuesday, June 4, 2013

മുരളി ഗോപി - Marching Left Right Left !!




ഭരത് ഗോപിയുടെ മകന്‍, അതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തല്‍ വേണ്ട മുരളി ഗോപിക്ക്. പരിചയ സമ്പന്നനായ ലാല്‍ജോസിന്റെ ദിലീപ്‌ ചിത്രത്തിലൂടെ തുടക്കം, അതും ഒരേ സമയം മൂന്നു കാര്യങ്ങള്‍ ചെയ്തു കൊണ്ട്..അഭിനയം,ആലാപനം,തിരക്കഥ. 2004 അവസാനം ഇറങ്ങിയ രസികന്‍ എന്ന ആ ചിത്രം പക്ഷെ പരാജയപ്പെട്ടു.എങ്കിലും വില്ലന്‍ വേഷം ചെയ്ത ആ നടനെ എല്ലാവരും ശ്രദ്ധിച്ചു, സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം ആളുകള്‍ക്കും അന്ന് അറിയില്ലായിരുന്നു അത് ഭരത് ഗോപിയുടെ മകന്‍ ആണെന്നുള്ള കാര്യം. ഒരു ഡയലോഗ് പോലുമില്ലാതെ തന്നെ കാള ഭാസ്കരന്‍ എന്ന ആ വില്ലന്‍ വേഷം മികച്ചതാക്കാന്‍ മുരളീകൃഷ്ണന് കഴിഞ്ഞു. ചിത്രത്തിലെ "ചാഞ്ഞു നില്ക്കണ " എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും മുരളിയാണ്. ഒരു പക്ഷെ നായകന് വേണ്ടി വില്ലന്‍ പാടിയ ഏക മലയാള ഗാനവും അതായിരിക്കാം.നല്ലൊരു തുടക്കം കിട്ടിയെങ്കിലും ചിത്രത്തിന്റെ പരാജയം കാരണം വേറെ മികച്ച അവസരങ്ങള്‍ ഒന്നും അയാളെ തേടി ഉടനെ വന്നില്ല. അതിനു ശേഷം മുരളി കുറച്ചു കാലം ദുബായില്‍ ജോലി ചെയ്തു.



അവിടെ നിന്ന് അഞ്ചു വര്ഷം കഴിഞ്ഞാണ് ബ്ലെസ്സിയുടെ ഭ്രമരത്തിലൂടെ (2009) മോഹന്‍ലാലിന്‍റെ കൂടെ മുരളി ഗോപി എന്ന പേരിലായിരുന്നു രണ്ടാം വരവ്. ചെറിയ വേഷം ആയിരുന്നു എങ്കിലും ശ്രദ്ധിക്കപെടുന്ന ഒരു വേഷമായിരുന്നു അതിലെ ഡോക്ടര്‍ അലക്സ്‌. ചിത്രം കണ്ട പലര്‍ക്കും അത് രസികനിലെ വില്ലന്‍ ആയിരുന്നു എന്ന് മനസ്സിലായതെ ഇല്ല. ആ ചിത്രത്തിലെ മികച്ച അഭിനയത്തിന് ആ വര്‍ഷത്തെ സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ്‌ ലഭിച്ചു. പിന്നീട് കമലിന്റെ ഗദാമ്മയില്‍ (2011) ചെറിയൊരു വേഷം. അതിനു ശേഷം 2012 തുടക്കത്തില്‍ "ഈ അടുത്ത കാലത്ത്‌" എന്ന ചിത്രം വരുന്നത്. ന്യൂ ജനറേഷന്‍ സിനിമ അല്ലെങ്കില്‍ മുരളി ഗോപിയുടെ ഭാഷയില്‍ ഹാബിറ്റ്‌ ബ്രേക്കെര്സ് " ആയ സിനിമകളുടെ ഭാഗം ആയി അരുണ്‍ കുമാര്‍ അരവിന്ദ്‌ എന്ന മികച്ചൊരു സംവിധായകന്റെ കൂടെ ചേര്‍ന്ന് ഒരുക്കിയ "ഈ അടുത്ത കാലത്ത് "പതിവ് സിനിമകളില്‍ നിന്നും ആശയപരമായും അവതരണ ശൈലിയിലും വേറിട്ട്‌ നിന്നു, ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടി. ഒപ്പം ആ ചിത്രത്തില്‍ ഡോക്ടര്‍ അജയ്‌ കുര്യന്‍ എന്ന മികച്ചൊരു കഥാപാത്രവും ചെയ്തു. അതിലെ അഭിനയത്തിനും തിരകഥക്കുമായി ചെറുതും വലുതുമായി ഒട്ടേറെ അംഗീകാരങ്ങളും മുരളിയെ തേടിയെത്തി.

എന്നാല്‍ മുരളി ഗോപി അരങ്ങു തകര്‍ത്തത് മമ്മൂട്ടി നായകനായ "താപ്പാന" എന്ന ചിത്രത്തിലെ കന്നുകുട്ടന്‍ എന്ന കരുത്താര്‍ന്ന വില്ലന്‍ വേഷത്തിലാണ്. തന്റെ അച്ഛന്റെ കൂടെ അഭിനയിച്ച സീനിയര്‍ നടനായ മമ്മൂട്ടിയുടെ കൂടെ ഒരു പതര്‍ച്ചയും കൂടാതെ മുരളി ഗോപി അഭിനയിച്ചു.ഈ വര്ഷം ഓഗസ്റ്റ്‌ ക്ലബ്‌, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളും പൂര്‍ത്തിയാക്കി. അതില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിയതും മുരളി ഗോപി തന്നെയാണ്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ കൂടെ വീണ്ടും ചേര്‍ന്നാണ് തന്റെ പുതിയ ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രവും മുരളി ഗോപി ഒരുക്കുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് അതിന്റെ കഥ പറഞ്ഞു പോകുന്നത്. ഒപ്പം രാജേഷ്‌ പിള്ളയുമായി ചേര്‍ന്ന് മോഹന്‍ലാലിനെ നായകന്‍ ആക്കി അണിയിച്ചൊരുക്കുന്ന ലുസിഫെര്‍ എന്ന ചിത്രതിനു വേണ്ടിയും മുരളിഗോപി തൂലിക ചലിപ്പിക്കുന്നുണ്ട്. മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ചേര്‍ന്നുള്ള നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രമായ "വെടി വഴിപാട്‌ " എന്ന ഒരു ചിത്രവും പണിപ്പുരയില്‍ ഉണ്ട്.

മുരളി ഗോപി അറിയപ്പെടുന്ന ഒരു ചെറുകഥ എഴുത്തുകാരന്‍ കൂടിയാണ്.പത്തൊമ്പതാമത്തെ വയസ്സില്‍ "ആയുര്‍രേഘ" എന്ന ആദ്യത്തെ ചെറുകഥ കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ധേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു ചെറുകഥകള്‍ "രസികന്‍ സോധനെ" എന്ന പേരില്‍ റെയിന്‍ബോ ബുക്സ്‌ പുറത്തിറക്കിയിരുന്നു. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ Msn india entertainment ചീഫ്‌ എഡിറ്റര്‍ ആയി വര്‍ക്ക്‌ ചെയ്യുന്നു. തിരുവനന്തപുരത്തെ പേയാട് ആണ് മുരളി ഗോപിയുടെ താമസം. വരും വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ മികച്ച ചിത്രങ്ങളുടെ ഒരു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരുക്കി മുന്നേറാന്‍ മുരളി ഗോപിക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം !!