Showing posts with label uppa. Show all posts
Showing posts with label uppa. Show all posts

Saturday, September 24, 2016

പൊന്ന് പോലൊരു കാക്കകുഞ്ഞ് !!


ഒരു അഞ്ചാറ് മാസം മുന്‍പ് ഉപ്പാക്ക് റോഡില്‍ നിന്നും ഒരു കാക്ക കുഞ്ഞിനെ കിട്ടി. ഉപ്പ അതിനെ വീട്ടിലേക്ക് എടുത്ത് കൊണ്ട് വന്നു. അതിന് ഭക്ഷണവും വെള്ളവും കൊടുത്തു. അത് പിന്നെ ഉപ്പാടെ അടുത്ത് നിന്നു പോയില്ല. വീട്ടിലും പറമ്പിലും ഒക്കെ ആയി കൂടി. പൊതുവേ മനുഷ്യനുമായി ഇണങ്ങാത്ത ഒരു പക്ഷി ആണല്ലോ കാക്ക, ഇത് പക്ഷെ അങ്ങനെ അല്ല. ഉപ്പയുമായി നല്ല ചങ്ങാത്തം ആയി. ഉപ്പ വീട്ടില്‍ നിന്നും പോകുമ്പോളും വരുമ്പോളും ഒക്കെബൈക്കില്‍ കൂടെ ഉണ്ടാകും. കാലത്ത് ഉപ്പാനെ വിളിക്കുന്നതും അവന്‍ തന്നെ. ഉപ്പ കേച്ചേരി പോയി വരുമ്പോള്‍ അവന് കഴിക്കാന്‍ എന്തെങ്കിലും വാങ്ങി കൊണ്ട് വരും. കാലത്ത് ഉപ്പ ഉണരാന്‍ വൈകിയാല്‍ ശബ്ദം ഉണ്ടാക്കി ഉണര്‍ത്തും. ഉപ്പാനെ ഫോണ്‍ വിളിക്കുമ്പോള്‍ എല്ലാം കാക്കയുടെ ശബ്ദം കൂടെ കേള്‍ക്കാറുണ്ട്. എന്തിനേറെ പറയുന്നു കുറച്ചു നാളുകള്‍ കൊണ്ട് അവന്‍ വീട്ടിലെ ഒരു അംഗത്തെ പോലെയായി. കുറച്ച് ദിവസം മുന്‍പ് CC TV-യില്‍ നിന്നും ആരോ ഒരു സ്റ്റോറിക്ക് വേണ്ടി വരട്ടെ എന്ന് ചോദിച്ചിരുന്നത്രേ, പക്ഷെ ഉപ്പ വേണ്ട എന്ന് പറഞ്ഞു.



വീട്ടില്‍ പോകുന്ന ചില സുഹൃത്തുക്കള്‍ ചില ഫോട്ടോസും വീഡിയോസും ഒക്കെ എനിക്ക് അയച്ചു തരാറുണ്ട്. മക്കള്‍ ഒക്കെ ഉപ്പാട് എന്നും അതിന്‍റെ വിശേഷം ഒക്കെ ചോദിക്കും. രണ്ടു മൂന്നു മാസം കഴിഞ്ഞ് നാട്ടില്‍ പോകുമ്പോള്‍ നേരില്‍ കാണാം എന്ന് കരുതി ഇരിക്കുവായിരുന്നു. പക്ഷെ ഇന്നലെ വൈകീട്ട് ആ കാക്ക കുഞ്ഞ് ചത്ത്‌ പോയി. അപ്പോള്‍ തൊട്ട് ഉപ്പ ആകെ ടെന്‍ഷന്‍ ആയി ഇരിക്കുകയാണ്. ഞാന്‍ വിളിക്കുമ്പോള്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. അടുത്തൊന്നും ആളെ ഇങ്ങനെ വിഷമിച്ച് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഇത്ര ബുദ്ധിയുള്ള ഒരു പക്ഷിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന്. കാശ് കൊടുത്താല്‍ ഇനി അങ്ങനെയൊന്നിനെ വാങ്ങിക്കാന്‍ പറ്റിലല്ലോ എന്നും. എല്ലാരും പറഞ്ഞ് പറഞ്ഞ് അവരുടെ കാര്യങ്ങള്‍ അറിയാവുന്ന കാരണം എനിക്കും ഇന്നലെ തൊട്ടു ഒരു സുഖം തോന്നുന്നില്ല. ഇങ്ങനെയൊക്കെ സംഭവിച്ചാലോ എന്ന പേടി കാരണം ഞാന്‍ കുറെ നാളായി ഒരു പൂച്ചയെ പോലും വീട്ടില്‍ വളര്‍ത്താറില്ല. അവറ്റകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ വിഷമം മാറാന്‍ എളുപ്പമല്ല. എന്‍റെ മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്.


Thursday, March 21, 2013

ഇനിയുമൊരു പൂരക്കാലം !!

നാളെയാണ് എന്‍റെ നാട്ടിലെ ഒരു പ്രധാന ഉത്സവമായ പറപ്പൂക്കാവ് പൂരം. ചെറുപ്പം തൊട്ടേ ഉപ്പാടെ കൈ പിടിച്ചു ആ പൂരപറമ്പില്‍ നടന്നതും പോയിരുന്നത് ഇന്നും മധുരിക്കുന്ന ഓര്‍മ്മകളാണ്. പിന്നീട് മുതിര്‍ന്നപ്പോള്‍ കൂട്ടുകാരുടെ കൂടെ പൂരത്തിന് മുന്‍പുള്ള ഏഴു ദിവസം രാത്രി അമ്പലപറമ്പില്‍ ഇരുന്നു നാടകവും, ഗാനമേളയും, മിമിക്സ് പരേഡും എല്ലാം കണ്ട് നടക്കും. കണ്ണില്‍ കണ്ടതെല്ലാം വാങ്ങി കഴിച്ചും, കാവടിയും,പുലര്‍ച്ച പൂരവും കണ്ട് ആഹ്ലാദിച്ച് നടന്ന ആ നാളുകള്‍. ഒരു പക്ഷെ ജീവിതത്തിലെ തന്നെ മനോഹരമായ ആ നല്ല നാളുകള്‍. അത് കൊണ്ട് തന്നെ എന്‍റെ വലിയൊരു നൊസ്റ്റാള്‍ജിയ ആണ് ഈ ഉത്സവം. ദുബായില്‍ വന്ന ശേഷം വലിയൊരു നഷ്ട്ടമാണ് എനിക്കത്. എനിക്ക് മാത്രമല്ല ഗള്‍ഫില്‍ ഉള്ള എന്‍റെ പല കൂട്ടുകാര്‍ക്കും അങ്ങനെ തന്നെയാണ്. ഇപ്പൊള്‍ ഇതാ നാട്ടില്‍ വീണ്ടുമൊരു പൂരക്കാലം വന്നെത്തിയിരിക്കുന്നു.



6 വര്‍ഷം മുന്‍പ്‌ എനിക്ക് മാര്‍ച്ചില്‍ ഒരു ലീവ് ഒത്തു വന്നു. വളരെ ആവേശത്തോടെ ഞാന്‍ അന്ന് നാട്ടില്‍ പോയി. ആ മാസത്തില്‍ പൂരം ഉണ്ടല്ലോ എന്നോര്‍ത്തായിരുന്നു ആ ആവേശം. പക്ഷെ പൂരം അടുക്കും തോറും എനിക്ക് ടെന്‍ഷന്‍ ആയി. കമ്പനിയില്‍ നിന്ന് ഒരു വിളി എപ്പോളും പ്രതീക്ഷിച്ചാണ് ഞാന്‍ ഇരിക്കുന്നത്. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. അങ്ങനെ പൂര ദിവസം വന്നെത്തി. ആ ദിവസം നാട്ടില്‍ എവിടെ നോക്കിയാലും ഒരു ആവേശമാണ്. ഈ പൂര തിമിര്‍പ്പ് എന്നൊക്കെ കേട്ടിട്ടില്ലേ? അതാണ് സംഭവം. ഉച്ച കഴിഞ്ഞു മൂന്നു മണിയോട് കൂടെയാണ് പകല്‍ പൂരങ്ങളുടെ എഴുന്നള്ളത്ത്. അങ്ങനെ ഞാന്‍ പൂരങ്ങള്‍ പോകുന്നത് കണ്ടു കവലയില്‍ നില്‍ക്കുന്നു. ശരിക്കും മനസ്സ് പഴയ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. അന്നേരം വെറുതെ ഞാന്‍ ആലോചിച്ചു "ഇനി എന്തായാലും ഈ പൂരം ഞാന്‍ മുഴുവന്‍ കാണും. ഇത് മുടക്കാന്‍ ഇനി ഒന്നും വരാന്‍ പോകുന്നില്ല". മനസ്സില്‍ മുഴുവന്‍ ആഹ്ലാദം, ചുറ്റിനും കൂട്ടുകാര്‍, ആനകള്‍, മേളങ്ങള്‍, കച്ചവടക്കാര്‍.. ആഹാ..ജീവിതം എത്ര മനോഹരം. കുറച്ച് അഹങ്കാരത്തോടെ മുണ്ട് ഒന്ന് കൂടെ മടക്കി കുത്തി ഞാന്‍ മേളം ആസ്വദിച്ചു അങ്ങനെ നിന്നു.

അങ്ങനെ ഞങ്ങളുടെ നാട്ടിലെ പൂരത്തിന്‍റെ കൂടെ ഞങ്ങള്‍ എല്ലാരും കൂടെ ആഘോഷമായി പൂരപറമ്പിലേക്ക് പോയി. മെയിന്‍ റോഡില്‍ നിന്നും കുറച്ചു മാറിയാണ് അമ്പലം. തിളച്ചു മറിയുന്ന മീന ചൂടില്‍, തിങ്ങി നിറഞ്ഞ ജനസാഗരത്തിന്‍റെ ഇടയിലൂടെ ഞാനും ഊളിയിട്ടിറങ്ങി. എങ്ങും വാദ്യഘോഷങ്ങള്‍, നൃത്തങ്ങള്‍, സംഘമായി പോകുന്ന ചെറുപ്പക്കാര്‍, തലക്കെട്ട് കെട്ടിയ പൂര പ്രേമികള്‍, ആഘോഷ കമ്മിറ്റിക്കാര്‍, ലാത്തിയുമായി കറങ്ങി നടക്കുന്ന പോലീസ്. അങ്ങനെ ഞാനും കൂട്ടുകാരന്‍ രാഹുലും മറ്റുമായി ഒരു സ്ഥലത്തു നിലയുറപ്പിച്ചു. അതിനിടയില്‍ ഞാന്‍ ഉപ്പയെ കണ്ടു. എന്നോടു നോക്കി നില്‍ക്കണം എന്നും പറഞ്ഞു ആളു വേറെ വഴിക്ക് നടന്നു. ഞങ്ങള്‍ ഒരു സംഭാരം കഴിക്കാന്‍ പോയി. പെട്ടെന്ന് ഒരു ആരവം..ജനക്കൂട്ടം ഒന്നിളകി, കുടിക്കാനെടുത്ത സംഭാരം എന്‍റെ ദേഹത്തേക്ക് തട്ടിപ്പോയി. രണ്ടു ആനകള്‍ ഇടഞ്ഞിരിക്കുന്നു. ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ഞങ്ങളും ഓടി..ആകെ ബഹളം. സ്ത്രീകളൊക്കെ വേലി ചാടി ഓടുന്ന കാഴ്ച വരെ അന്ന് ഞാന്‍ കണ്ടു. ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും നാല് വഴിക്കായി.ഞാന്‍ ഒരു വാട്ടര്‍ ടാങ്കിന്‍റെ മുകളിലേക്ക്‌ കൊത്തിപ്പിടിച്ചു കയറി അതിന്‍റെ മുകളില്‍ നിന്നു. ഇപ്പോള്‍ അമ്പലപറമ്പ് മൊത്തം എനിക്ക് കാണാം.അപ്പോളേക്കും ഇടഞ്ഞ ആനകളെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.കുറച്ചു സമയത്തിന് ശേഷം എല്ലാം ഒന്ന് ശാന്തമായി. ആളുകള്‍ ഒന്നൊന്നായി പൂരം കാണാന്‍ മടങ്ങി വന്നു തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ രാഹുലും കൂട്ടരും ദൂരെ നിന്ന് നടന്നു വരുന്നു. മുകളില്‍ നില്‍ക്കുന്ന എന്നെ കണ്ടു അവര്‍ കളിയാക്കി ചിരിച്ചു. ഞാന്‍ അവരോടു ചോദിച്ചു " നിങ്ങള്‍ എല്ലാരും വല്ലാതെ പേടിച്ചു പോയല്ലേ? "അവന്മാര്‍ എന്നെ ഒരു തെറിയും വിളിച്ചു പോയി. രാഹുല്‍ എന്നോട് താഴെ ഇറങ്ങാന്‍ പറഞ്ഞെങ്കിലും ഞാന്‍ ഇറങ്ങിയില്ല. ഇനി റിസ്ക് എടുക്കാന്‍ വയ്യ എന്നായിരുന്നു അപ്പൊഴെന്‍റെ മനസ്സില്‍.

ഞാന്‍ അങ്ങനെ വീണ്ടും മേളം ആസ്വദിച്ച് മുകളില്‍ നില്‍ക്കുമ്പോള്‍ ഉപ്പ അകലെ നിന്ന് മെല്ലെ നടന്നു വരുന്നത് കണ്ടു. ഞാന്‍ ആളെ വിളിച്ചു, പുള്ളി എന്നെ കണ്ടു. എന്നോട് താഴേക്ക്‌ വരാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ വരില്ല എന്ന് തലയാട്ടി. ഇറങ്ങിയാല്‍ പിന്നെ വീണ്ടും ഇതിന്‍റെ മുകളില്‍ കേറാന്‍ വയ്യ എന്നോര്‍ത്താണ് ഞാന്‍ ഇല്ല എന്ന് പറഞ്ഞത്‌. പക്ഷെ പിന്നെയും ആളു വിളിച്ചപ്പോള്‍ ഞാന്‍ താഴേക്ക്‌ ചാടി. ആളുടെ അടുത്ത് ചെന്നു. ആളുടെ നില്‍പ്പ് അത്ര പന്തിയല്ലെന്നു തോന്നി. ആള്‍ക്ക് നടക്കാന്‍ വയ്യ. ഉപ്പ എന്നോട് ആളെ ഒന്ന് പിടിക്കാന്‍ പറഞ്ഞു. ഞാന്‍ ആളുടെ അരക്കെട്ടില്‍ കൈ ചേര്‍ത്ത് പിടിച്ചു. എന്‍റെ കൈയുടെ അവിടെ നനവ്‌ തോന്നി, നോക്കിയപ്പോള്‍ നിറയെ ചോര. ഞാന്‍ ആകെ വല്ലാതായി "എന്താ ഉപ്പ പറ്റിയത്? അപ്പൊള്‍ ആളു പറഞ്ഞു " നേരത്തെ ഉണ്ടായ ബഹളത്തില്‍ ഞാനൊന്നു വീണു, എന്‍റെ വാരിയെല്ല് ഒരു കല്ലില്‍ ഇടിച്ചു, എന്നെ ചവിട്ടി കുറെ ആള്‍ക്കാര്‍ ഓടിപോയി. എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയില്ല, ഇത്ര നേരം ഞാന്‍ അവിടെ കിടക്കുവായിരുന്നു" വീണു കിടന്നിട്ട് ആരും ഉപ്പാനെ എഴുന്നെല്‍ക്കാന്‍ സഹായിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഉപ്പ പറഞ്ഞു "പൂരപറമ്പ് അല്ലെ, ആരോ കുടിച്ചു ഫിറ്റ്‌ ആയി കിടക്കുന്നു എന്നല്ലേ തോന്നു, നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല. പിന്നെ എന്ത് ചെയ്യും? ഒരു വിധം ഞാന്‍ ഒറ്റയ്ക്ക് എഴുന്നേറ്റു ഇങ്ങട്ട് പോന്നു.ഇത് പറയുമ്പോള്‍ ആളുടെ കണ്ണ് നിറഞ്ഞിരുന്നു. ഇന്നും എനിക്ക് മറക്കാന്‍ പറ്റില്ല ആ മുഖം. അന്നും ഇന്നും ഉപ്പാടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല.

അങ്ങനെ ഉപ്പാനെയും കൊണ്ട് ഞാന്‍ ഈ തിരക്കിനിടയിലൂടെ പുറത്തേക്ക് മെല്ലെ നടന്നു. അപ്പോളത്തെ ടെന്‍ഷന്‍ കാരണം കൂട്ടുകാരെ ആരെയും ഞാന്‍ വിളിച്ചില്ല. ഇത്രയും ജനങ്ങള്‍ പൂരം കാണാന്‍ ഇങ്ങോട്ട് വരുമ്പോളാണ്, ആ തിരക്കിലൂടെ ഞങ്ങള്‍ രണ്ടു പേര്‍ പുറത്തേക്കു നടക്കുന്നത്. അങ്ങനെ ഒരു വിധം പുറത്തെത്തി. കുറെ നേരം കാത്തു നിന്നാണ് ഒരു ഓട്ടോ കിട്ടിയത്. അങ്ങനെ അതില്‍ കയറി ഉപ്പാനെയും കൊണ്ട് ഞാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി. അവിടെ പൂരത്തിന്‍റെ ആ തിരക്കില്‍ പെട്ട് പരിക്ക് പറ്റിയ കുറച്ചു പേരെ കൊണ്ട് വന്നിട്ടുണ്ട്. ഡോക്ടര്‍ വന്നു എല്ലാരേയും പരിശോധിച്ചു. ഉപ്പാടെ എല്ല് പൊട്ടിയിട്ടുണ്ടോ എന്ന് ഒരു സംശയം. അവിടെ സ്കാന്‍ ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് അമലയിലേക്ക് കൊണ്ട് പോകാന്‍ പറഞ്ഞു. അപ്പോളേക്കും ഞാന്‍ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു. അവിടത്തെ തന്നെ ആംബുലന്‍സില്‍ ഞങ്ങള്‍ അമലയിലേക്ക് പോയി. അതിനകത്ത് പരിക്ക് പറ്റിയവരും അവരുടെ കൂടെ വന്നവരും ഉണ്ട്. എല്ലാരുടെ മുഖത്തും നല്ല ടെന്‍ഷന്‍. റോഡില്‍ നല്ല ട്രാഫിക് ഉണ്ട്. നിസ്സഹായതയോടെ എല്ലാവരും പരസ്പരം നോക്കുന്നു. എന്‍റെ ആദ്യത്തെ ആംബുലന്‍സ് യാത്രയായിരുന്നു അത്. പിന്നിടുന്ന റോഡ്‌ നോക്കി പുറകിലെ സീറ്റില്‍ ഞാന്‍ ഇരുന്നു. ആംബുലന്‍സിന്‍റെ സൈറണ്‍ എന്‍റെ ചെവിയില്‍ മുഴങ്ങി.

അമലയില്‍ എത്തി എക്സ്റേ എടുത്തു, ആളുടെ എല്ലിനു ചെറിയ ക്ഷതം ഉണ്ട്. വാര്‍ഡില്‍ നിന്നും റൂമിലേക്ക്‌ മാറ്റി. അപ്പോളേക്കും ഉമ്മയും എന്‍റെ കൂട്ടുകാരും അവിടെയെത്തി. വിളിക്കാതെ പോയതിനു അവരെന്നെ ചീത്ത പറഞ്ഞു. കുറെ നേരം എല്ലാവരും അവിടെ ഉണ്ടായിരുന്നു. പിന്നെ രാത്രി ആയപ്പോള്‍ എല്ലാവരും പോയി. ഉമ്മാനെയും ഞാന്‍ വീട്ടിലേക്കു പറഞ്ഞയച്ചു. ഞാനും ഉപ്പയും മാത്രം ബാക്കി ആയി. രാത്രി ഫുഡ്‌ കഴിച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ലൈറ്റ് ഓഫ്‌ ചെയ്തപ്പോള്‍ റൂമില്‍ ജനാലയിലൂടെ പുറത്ത് നിന്നുള്ള അരണ്ട വെളിച്ചം മാത്രം. തൊട്ടടുത്ത റൂമില്‍ നിന്നും ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാം. ക്ഷീണം കാരണം ഉപ്പ പെട്ടെന്ന് ഉറക്കമായി, എനിക്ക് പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞില്ല. അന്ന് കാലത്ത് വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഈ നിമിഷം വരെയുള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ മിന്നി മാഞ്ഞു. തിളച്ചു മറിഞ്ഞ ആ പൂര പറമ്പില്‍ ആവേശം കൊണ്ട് നിന്നിരുന്ന ഞാന്‍ ഇപ്പോള്‍ ദേ അമലയിലെ ഒരു റൂമില്‍ ഇരുട്ടത്ത്‌ നിലത്തു കിടക്കുന്നു. കാലത്ത്‌ ഞാന്‍ അഹങ്കരിച്ചതോര്‍ത്ത് ഞാന്‍ ചുമ്മാ ചിരിച്ചു. പിന്നെ മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.

കാലത്ത്‌ അഞ്ചു മണിക്ക് അവിടെ പുലര്‍ച്ചെ പൂരം തുടങ്ങിയപ്പോള്‍ കൂട്ടുകാരന്‍ രാഹുല്‍ എന്നെ ഫോണ്‍ വിളിച്ചു. അവനോട് സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേട്ട തായമ്പകക്ക് ഞാന്‍ മെല്ലെ കാതോര്‍ത്തു. പിന്നെ ഫോണ്‍ കട്ട്‌ ചെയ്തു കട്ടിലില്‍ കിടക്കുന്ന ഉപ്പയെ നോക്കി. ഉപ്പ നല്ല ഉറക്കമായിരുന്നു. രാവിലെ ചായ വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ അന്നത്തെ പേപ്പര്‍ ഞാന്‍ വാങ്ങി. അതില്‍ ആന ഇടഞ്ഞ വാര്‍ത്തയും ചിത്രങ്ങളും പിന്നെ പരിക്കേറ്റവരുടെ കൂട്ടത്തില്‍ ഉപ്പാടെ പേരും ഉണ്ടായിരുന്നു. നാലു ദിവസം കഴിഞ്ഞു ഉപ്പാനെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ട് വന്ന ശേഷം ഞാന്‍ ആ പൂരപറമ്പിലേക്ക്‌ വീണ്ടുമൊന്നു പോയി. ഉപ്പ നിന്നിരുന്ന ആ സ്ഥലവും, ഉപ്പ ഇടിച്ചു വീണ ആ കല്ലും അവിടെ കണ്ടു. ജനങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ പൂരപറമ്പില്‍ അന്ന് പക്ഷെ ഞാന്‍ ഒറ്റക്കായിരുന്നു. അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ദുബായിലേക്ക്‌ പോന്നു. അന്ന് നഷ്ട്ടമായ ആ പൂരം ഞാന്‍ പിന്നെ കാണുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ്. അതും എന്‍റെ ഉപ്പാടെയും മോന്‍റെയും കൂടെ. ആ പൂരത്തിന് ഞാന്‍ ഉപ്പാടെ കൂടെ തന്നെ ഉണ്ടായിരുന്നു. പഞ്ചാരി മേളത്തിന്‍റെ ഒപ്പം ആളുടെ തോളില്‍ താളമിട്ട്‌ അവിടെ നിന്നപ്പോള്‍ ആന മുടക്കിയ ആ പഴയ പൂരം എന്‍റെ മനസ്സിലേക്ക് ഓടിയെത്തി. കണ്ണൊന്നു അടച്ചപ്പോള്‍ അന്ന് പാഞ്ഞു വന്ന ആ ആള്‍ക്കൂട്ടം ഞാന്‍ മനസ്സില്‍ കണ്ടു, അന്നത്തെ ബഹളം ഞാന്‍ കേട്ടു. അന്ന് ഞാന്‍ കയറി നിന്ന വാട്ടര്‍ ടാങ്ക് വെറുതെ ഒന്ന് നോക്കി.

ഈ പൂരത്തിനും ഞാന്‍ നാട്ടില്‍ ഇല്ല. പകരം എന്‍റെ മോനുണ്ട്. ഈ തവണ ഉപ്പയും അവനും കൂടെ പൂരം കാണുമായിരിക്കും. ഇനിയൊരു പൂരം എന്ന് കാണാന്‍ പറ്റും എന്ന് എനിക്ക് അറിയില്ല. എന്നായാലും അതെന്‍റെ ഉപ്പാടെ കൂടെ ഇത് പോലെ കാണണം എന്ന് മാത്രമേ ആഗ്രഹം ഉള്ളു. ആളു വാങ്ങി തരുന്ന ചായയും കുടിച്ച്, കപ്പലണ്ടിയും കൊറിച്ച് ആളുടെ വിരല്‍തുമ്പ് പിടിച്ച് ആ പഴയ കുട്ടിയായി അതിലൂടെ നടക്കാന്‍ ആണ് എനിക്കിഷ്ടം..അന്നും..ഇന്നും..എന്നും.

Wednesday, December 5, 2012

ഉപ്പ ദുബായിലെത്തിയപ്പോള്‍..


എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു എന്‍റെ ഉപ്പ ഞങ്ങളുടെ നാട് വിട്ടു പുറത്തു പോയിട്ടില്ല. പുള്ളിയുടെ കമ്പനിയുടെ ആവശ്യത്തിന് വേണ്ടി ഇടയ്ക്കു ബാംഗ്ലൂര്‍ പോകാറുണ്ട്. കൂടിപോയാല്‍ രണ്ടോ മൂന്നോ ദിവസം,അതിനു മുന്‍പേ ആളു തിരിച്ചു വരുമായിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ആ യാത്രകള്‍. അന്നായിരുന്നു ഉപ്പയെ ആദ്യമായി പാന്‍റ്സ് ഉടുത്തു കണ്ടത്. അന്നൊക്കെ ഉപ്പാടെ പാസ്പോര്‍ട്ട്‌ കാണുമ്പോ ഞാന്‍ ചോദിക്കും. പാസ്പോര്‍ട്ട്‌ ഉണ്ടായിട്ടും ഉപ്പ എന്താ ഗള്‍ഫില്‍ പോകാതിരുന്നത് എന്ന്. അപ്പൊള്‍ ആളു പറയും “അതിനൊക്കെ ഒരു യോഗം വേണം” എന്ന്. എന്നെ കൊണ്ട് പോകാന്‍ ആരും ഉണ്ടായില്ല എന്ന്. ആളുടെ കൂട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ഗള്‍ഫില്‍ എത്തിയിട്ടും, ആരും ആളെ കൊണ്ട് പോകാനായി ഒന്നും ചെയ്തില്ല, പുള്ളി ആരുടെ പിന്നാലെയും നടന്നുമില്ല. പിന്നെ ഗള്‍ഫ്‌ മോഹം എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ ജോലിയൊക്കെ ആയി അങ്ങനെ കൂടി.



6 വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി ദുബായില്‍ വന്നപ്പോള്‍ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, എന്നെങ്കിലും ഉപ്പാനെ ഇങ്ങോട്ട് കൊണ്ട് വരണം, ഒരു മാസം എങ്കില്‍ ഒരു മാസം ആളെ ഇവിടെ നിര്‍ത്തണം എന്ന്. എനിക്ക് ഇവിടെ ജോലിയായി. ഞാന്‍ അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്നു, പിന്നെയും പോയി, പിന്നെയും വന്നു, ഇതിനിടയില്‍ എന്‍റെ കല്യാണം കഴിഞ്ഞു, എനിക്കൊരു മകനുണ്ടായി. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. എന്‍റെ ഭാര്യയും മകനും ഇവിടെ എന്‍റെ കൂടെ താമസം ആയി. ഉപ്പയെ വിസിറ്റിന് കൊണ്ട് വന്നാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഇങ്ങോട്ട് വരണ്ട കാര്യം പറഞ്ഞപ്പോള്‍ ആദ്യമൊന്നും ആളു കൂട്ടാക്കിയില്ല. എന്‍റെ നിര്‍ബന്ധം കൊണ്ടാണ് പാസ്പോര്‍ട്ട്‌ എടുത്തത്‌‌. എന്നിട്ടും കുറെ മാസം എടുത്തു ആളെ കൊണ്ട് സമ്മതിപ്പിക്കാനായി. അങ്ങനെ ഒരു പാട് നാളുകള്‍ക്ക് ശേഷം ഈ വര്‍ഷം ഞാന്‍ എന്‍റെ ഉപ്പാനെ ദുബായിലേക്ക് കൊണ്ട് വന്നു. ബന്ധുക്കളോടോ നാട്ടുകരോടോ ഒന്നും പറയാതെയാണ് പുള്ളി നാട്ടില്‍ നിന്നും പോന്നത്. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആരോടും യാത്ര പറഞ്ഞില്ല, കുറച്ചു ദിവസം നില്‍ക്കാന്‍ വേണ്ടി വരുമ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ല എന്നാണ് ആളുടെ അഭിപ്രായം. ആളെ വിളിക്കാന്‍ വേണ്ടി ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഒരു മഴതുള്ളി എന്റെ മുഖത്ത് വീണു. വിശ്വസിക്കാനാകാതെ ഞാന്‍ മുകളിലോട്ടു നോക്കി, സംശയമില്ല മഴ തന്നെ. അതും കുറെ നാളുകള്‍ക്കു ശേഷം. രാത്രി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴും മഴ ഉണ്ടായിരുന്നു. കുറെ കഴിഞ്ഞു ഉപ്പ പുറത്തേക്കു വന്നപ്പോള്‍ ഞാന്‍ ആളെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു പാട് സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. വെള്ളിയാഴ്ച ഉപ്പാനെയും കൊണ്ട് പുറത്തു പോയപ്പോഴും മഴ..മഴയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ മഴ..ദുബായില്‍ രണ്ടു വര്‍ഷത്തിനു ശേഷം പെയ്ത ആ മഴ ഞാന്‍ ശരിക്കും ആസ്വദിച്ചു. കുറെ നേരം മഴ കൊണ്ടു നിന്നു.അങ്ങനെ ദുബായിലെ മഴ കാണാനും ഉപ്പക്കു ഭാഗ്യം ഉണ്ടായി.


ഇപ്പൊള്‍ ഒരു ആഴ്ച്ച പിന്നിടുന്നു ആളു വന്നിട്ട്. ഞാന്‍ ജോലിക്ക് പോന്നാല്‍ എന്‍റെ മോന്‍റെ കൂടെ കളിക്കലാണ് ആളുടെ പണി, അവന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന്‍റെ വികൃതിയൊന്നും ഇത്രയ്ക്കു ഉണ്ടായിരുന്നില്ല. ഇപ്പോളാണ് ഉപ്പാക്ക് അവനെ ശരിക്ക് പിടി കിട്ടിയത്, എന്നോട് പറഞ്ഞു ഇവനെ ഇവിടെ തന്നെ നിര്‍ത്തിക്കോ, എനിക്കൊന്നും വയ്യ നാട്ടില്‍ ഇവനെ നോക്കാന്‍ എന്ന്. തമാശ പറഞ്ഞതാണ്‌ കേട്ടോ, സത്യം പറഞ്ഞാല്‍ ദുബായ് കാണാനല്ല, അവനെ കാണാന്‍ മാത്രമാണ് പുള്ളി ഇവിടെ വരെ വന്നത് തന്നെ. അവനെ അത്രയ്ക്ക് ഇഷ്ട്ടമാണ് മൂപ്പര്‍ക്ക്, അവനു തിരിച്ചും അങ്ങനെ തന്നെ. അവന്‍റെ ഉപ്പുപ്പയും സരോജും (എന്‍റെ ഒരു അടുത്ത സുഹൃത്ത് ) മാത്രമാണ് അവന് നല്ലത് ,ബാക്കി എല്ലാവരെയും പൊട്ട എന്നാണ് പറയുക.


ഉപ്പാക്ക് പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടമാണ്. ആളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറെ സ്വത്തും മുതലും ഒന്നും ഉണ്ടായിട്ടു കാര്യമില്ല. പുതിയ രാജ്യങ്ങള്‍ കാണാന്‍ കഴിയണം. ആളുടെ അഭിപ്രായത്തില്‍ ഏഷ്യാനെറ്റില്‍ സഞ്ചാരം പരിപാടി അവതരിപ്പിക്കുന്ന സന്തോഷ്‌ ജോര്‍ജ് കുളങ്ങര ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍. കഴിഞ്ഞ ആഴ്ചയില്‍ ഉപ്പാനെ ഞങ്ങള്‍ പല സ്ഥലത്തും കൊണ്ട് പോയി. പ്രായം മറന്നു ഞങ്ങളെക്കാള്‍ ആവേശത്തില്‍ പുള്ളി ഞങ്ങളുടെ കൂടെ കുറെ ദൂരം നടന്നു. കാര്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ യാത്രകള്‍ ബസിലും ട്രെയിനിലും ബോട്ടിലുമൊക്കെ ആയിരുന്നു. എല്ലാം പുള്ളി ആസ്വദിച്ചു കൊണ്ട് തന്നെ യാത്ര ചെയ്തു. ഓരോ സ്ഥലങ്ങള്‍ കാണുമ്പോളും ഉള്ള ആളുടെ അത്ഭുതം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ദുബായ് മ്യൂസിയം ആളുടെ കൂടെ ഞങ്ങളും ആദ്യമായി കാണുകയായിരുന്നു, അവിടത്തെ വിസിറ്റര്‍ ബുക്കില്‍ പുള്ളിയുടെ പേരില്‍ ഒരു കമന്‍റ് ഇട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. അത് പോലെ തന്നെ ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റ്‌ , മീന്‍ മാര്‍ക്കറ്റ്‌ എല്ലാം പുള്ളിക്ക് ആവേശമായി, ഇവിടെ കിട്ടാത്തത് ഒന്നുമില്ലല്ലോ എന്നാണ് ആളു പറഞ്ഞത്‌. ജുമൈറ ബീച്ചില്‍ പോയപ്പോള്‍ മോന്‍റെ ഒപ്പം തിരമാലകളുടെ കൂടെ ആഹ്ലാദത്തോടെ കുറെ നേരം ചിലവഴിച്ചു. ബുര്‍ജ്‌ ഖലീഫയുടെ ഉയരം കണ്ടപ്പോള്‍ “അമ്മോ” എന്ന് പുള്ളി ആശ്ചര്യപ്പെട്ടു. ഇതൊക്കെ ഞങ്ങള്‍ക്ക് നിസ്സാരം എന്ന മട്ടില്‍ ഒരു ദുബായ്ക്കാരന്‍റെ ഗമയില്‍ ഞാന്‍ ഒപ്പം നടന്നു. ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ കൊണ്ട് പോയപ്പോള്‍ ഉപ്പ അതിശയത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു.


ദുബായിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ ഉപ്പയെ കൊണ്ട് പോയി. ഇനിയും കുറച്ചു സ്ഥലങ്ങള്‍ ബാക്കി ഉണ്ട്. ഇനി വരുന്ന ദിവസങ്ങളില്‍ ഓരോന്നായി കൊണ്ട് പോകണം. ഡോള്‍ഫിന്‍ ഷോ കാണിക്കണം, ഗ്ലോബല്‍ വില്ലേജ്‌ കാണിക്കണം, വെള്ളിയാഴ്ച ചിലപ്പോള്‍ അബുദാബിയിലും പോകും. എല്ലാറ്റിനും കൂടെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ കണ്ട സ്ഥലങ്ങള്‍ എന്‍റെ ഉപ്പയും കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാം കാണുമ്പൊള്‍ ആളുടെ മുഖത്ത് കാണുന്ന ആ സന്തോഷം..ആ പുഞ്ചിരി...അതാണ് ഈ 6 വര്‍ഷത്തെ എന്‍റെ സമ്പാദ്യം. എല്ലാം പടച്ചവന്‍റെ കാരുണ്യം. ഇനി ഇത് പോലെ ഒരു ദിവസം ഉമ്മയെ കൂടെ കൊണ്ട് വരണം. കക്ഷി ഞങ്ങളുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്‍റ് ആണ്. അവിടത്തെ തിരക്ക് കാരണമാണ് ഈ തവണ വരാതിരുന്നത്. തിരക്കൊക്കെ കഴിഞ്ഞു ഒരു ദിവസം ആളെയും കൊണ്ട് വരണം. ചിലപ്പോള്‍ അടുത്ത വര്‍ഷം. വേറെ വലിയ സ്വപ്‌നങ്ങള്‍ ഒന്നും എനിക്കില്ല. ഇത്രയും നടത്തി തന്നെ പടച്ചവന്‍ അതും നടത്തി തരും എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് എത്ര സാമ്പാദിചാലും അവസാനം ഈ നല്ല ദിവസങ്ങളുടെ ഓര്‍മ്മകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.. ജീവിതത്തിന്‍റെ ഒരു ബാക്കിപത്രം എന്ന് പറയാനായി..