Showing posts with label passport. Show all posts
Showing posts with label passport. Show all posts

Wednesday, December 5, 2012

ഉപ്പ ദുബായിലെത്തിയപ്പോള്‍..


എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു എന്‍റെ ഉപ്പ ഞങ്ങളുടെ നാട് വിട്ടു പുറത്തു പോയിട്ടില്ല. പുള്ളിയുടെ കമ്പനിയുടെ ആവശ്യത്തിന് വേണ്ടി ഇടയ്ക്കു ബാംഗ്ലൂര്‍ പോകാറുണ്ട്. കൂടിപോയാല്‍ രണ്ടോ മൂന്നോ ദിവസം,അതിനു മുന്‍പേ ആളു തിരിച്ചു വരുമായിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ആ യാത്രകള്‍. അന്നായിരുന്നു ഉപ്പയെ ആദ്യമായി പാന്‍റ്സ് ഉടുത്തു കണ്ടത്. അന്നൊക്കെ ഉപ്പാടെ പാസ്പോര്‍ട്ട്‌ കാണുമ്പോ ഞാന്‍ ചോദിക്കും. പാസ്പോര്‍ട്ട്‌ ഉണ്ടായിട്ടും ഉപ്പ എന്താ ഗള്‍ഫില്‍ പോകാതിരുന്നത് എന്ന്. അപ്പൊള്‍ ആളു പറയും “അതിനൊക്കെ ഒരു യോഗം വേണം” എന്ന്. എന്നെ കൊണ്ട് പോകാന്‍ ആരും ഉണ്ടായില്ല എന്ന്. ആളുടെ കൂട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ഗള്‍ഫില്‍ എത്തിയിട്ടും, ആരും ആളെ കൊണ്ട് പോകാനായി ഒന്നും ചെയ്തില്ല, പുള്ളി ആരുടെ പിന്നാലെയും നടന്നുമില്ല. പിന്നെ ഗള്‍ഫ്‌ മോഹം എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ ജോലിയൊക്കെ ആയി അങ്ങനെ കൂടി.



6 വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി ദുബായില്‍ വന്നപ്പോള്‍ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, എന്നെങ്കിലും ഉപ്പാനെ ഇങ്ങോട്ട് കൊണ്ട് വരണം, ഒരു മാസം എങ്കില്‍ ഒരു മാസം ആളെ ഇവിടെ നിര്‍ത്തണം എന്ന്. എനിക്ക് ഇവിടെ ജോലിയായി. ഞാന്‍ അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്നു, പിന്നെയും പോയി, പിന്നെയും വന്നു, ഇതിനിടയില്‍ എന്‍റെ കല്യാണം കഴിഞ്ഞു, എനിക്കൊരു മകനുണ്ടായി. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. എന്‍റെ ഭാര്യയും മകനും ഇവിടെ എന്‍റെ കൂടെ താമസം ആയി. ഉപ്പയെ വിസിറ്റിന് കൊണ്ട് വന്നാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഇങ്ങോട്ട് വരണ്ട കാര്യം പറഞ്ഞപ്പോള്‍ ആദ്യമൊന്നും ആളു കൂട്ടാക്കിയില്ല. എന്‍റെ നിര്‍ബന്ധം കൊണ്ടാണ് പാസ്പോര്‍ട്ട്‌ എടുത്തത്‌‌. എന്നിട്ടും കുറെ മാസം എടുത്തു ആളെ കൊണ്ട് സമ്മതിപ്പിക്കാനായി. അങ്ങനെ ഒരു പാട് നാളുകള്‍ക്ക് ശേഷം ഈ വര്‍ഷം ഞാന്‍ എന്‍റെ ഉപ്പാനെ ദുബായിലേക്ക് കൊണ്ട് വന്നു. ബന്ധുക്കളോടോ നാട്ടുകരോടോ ഒന്നും പറയാതെയാണ് പുള്ളി നാട്ടില്‍ നിന്നും പോന്നത്. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആരോടും യാത്ര പറഞ്ഞില്ല, കുറച്ചു ദിവസം നില്‍ക്കാന്‍ വേണ്ടി വരുമ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ല എന്നാണ് ആളുടെ അഭിപ്രായം. ആളെ വിളിക്കാന്‍ വേണ്ടി ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഒരു മഴതുള്ളി എന്റെ മുഖത്ത് വീണു. വിശ്വസിക്കാനാകാതെ ഞാന്‍ മുകളിലോട്ടു നോക്കി, സംശയമില്ല മഴ തന്നെ. അതും കുറെ നാളുകള്‍ക്കു ശേഷം. രാത്രി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴും മഴ ഉണ്ടായിരുന്നു. കുറെ കഴിഞ്ഞു ഉപ്പ പുറത്തേക്കു വന്നപ്പോള്‍ ഞാന്‍ ആളെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു പാട് സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. വെള്ളിയാഴ്ച ഉപ്പാനെയും കൊണ്ട് പുറത്തു പോയപ്പോഴും മഴ..മഴയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ മഴ..ദുബായില്‍ രണ്ടു വര്‍ഷത്തിനു ശേഷം പെയ്ത ആ മഴ ഞാന്‍ ശരിക്കും ആസ്വദിച്ചു. കുറെ നേരം മഴ കൊണ്ടു നിന്നു.അങ്ങനെ ദുബായിലെ മഴ കാണാനും ഉപ്പക്കു ഭാഗ്യം ഉണ്ടായി.


ഇപ്പൊള്‍ ഒരു ആഴ്ച്ച പിന്നിടുന്നു ആളു വന്നിട്ട്. ഞാന്‍ ജോലിക്ക് പോന്നാല്‍ എന്‍റെ മോന്‍റെ കൂടെ കളിക്കലാണ് ആളുടെ പണി, അവന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന്‍റെ വികൃതിയൊന്നും ഇത്രയ്ക്കു ഉണ്ടായിരുന്നില്ല. ഇപ്പോളാണ് ഉപ്പാക്ക് അവനെ ശരിക്ക് പിടി കിട്ടിയത്, എന്നോട് പറഞ്ഞു ഇവനെ ഇവിടെ തന്നെ നിര്‍ത്തിക്കോ, എനിക്കൊന്നും വയ്യ നാട്ടില്‍ ഇവനെ നോക്കാന്‍ എന്ന്. തമാശ പറഞ്ഞതാണ്‌ കേട്ടോ, സത്യം പറഞ്ഞാല്‍ ദുബായ് കാണാനല്ല, അവനെ കാണാന്‍ മാത്രമാണ് പുള്ളി ഇവിടെ വരെ വന്നത് തന്നെ. അവനെ അത്രയ്ക്ക് ഇഷ്ട്ടമാണ് മൂപ്പര്‍ക്ക്, അവനു തിരിച്ചും അങ്ങനെ തന്നെ. അവന്‍റെ ഉപ്പുപ്പയും സരോജും (എന്‍റെ ഒരു അടുത്ത സുഹൃത്ത് ) മാത്രമാണ് അവന് നല്ലത് ,ബാക്കി എല്ലാവരെയും പൊട്ട എന്നാണ് പറയുക.


ഉപ്പാക്ക് പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടമാണ്. ആളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറെ സ്വത്തും മുതലും ഒന്നും ഉണ്ടായിട്ടു കാര്യമില്ല. പുതിയ രാജ്യങ്ങള്‍ കാണാന്‍ കഴിയണം. ആളുടെ അഭിപ്രായത്തില്‍ ഏഷ്യാനെറ്റില്‍ സഞ്ചാരം പരിപാടി അവതരിപ്പിക്കുന്ന സന്തോഷ്‌ ജോര്‍ജ് കുളങ്ങര ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍. കഴിഞ്ഞ ആഴ്ചയില്‍ ഉപ്പാനെ ഞങ്ങള്‍ പല സ്ഥലത്തും കൊണ്ട് പോയി. പ്രായം മറന്നു ഞങ്ങളെക്കാള്‍ ആവേശത്തില്‍ പുള്ളി ഞങ്ങളുടെ കൂടെ കുറെ ദൂരം നടന്നു. കാര്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ യാത്രകള്‍ ബസിലും ട്രെയിനിലും ബോട്ടിലുമൊക്കെ ആയിരുന്നു. എല്ലാം പുള്ളി ആസ്വദിച്ചു കൊണ്ട് തന്നെ യാത്ര ചെയ്തു. ഓരോ സ്ഥലങ്ങള്‍ കാണുമ്പോളും ഉള്ള ആളുടെ അത്ഭുതം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ദുബായ് മ്യൂസിയം ആളുടെ കൂടെ ഞങ്ങളും ആദ്യമായി കാണുകയായിരുന്നു, അവിടത്തെ വിസിറ്റര്‍ ബുക്കില്‍ പുള്ളിയുടെ പേരില്‍ ഒരു കമന്‍റ് ഇട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. അത് പോലെ തന്നെ ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റ്‌ , മീന്‍ മാര്‍ക്കറ്റ്‌ എല്ലാം പുള്ളിക്ക് ആവേശമായി, ഇവിടെ കിട്ടാത്തത് ഒന്നുമില്ലല്ലോ എന്നാണ് ആളു പറഞ്ഞത്‌. ജുമൈറ ബീച്ചില്‍ പോയപ്പോള്‍ മോന്‍റെ ഒപ്പം തിരമാലകളുടെ കൂടെ ആഹ്ലാദത്തോടെ കുറെ നേരം ചിലവഴിച്ചു. ബുര്‍ജ്‌ ഖലീഫയുടെ ഉയരം കണ്ടപ്പോള്‍ “അമ്മോ” എന്ന് പുള്ളി ആശ്ചര്യപ്പെട്ടു. ഇതൊക്കെ ഞങ്ങള്‍ക്ക് നിസ്സാരം എന്ന മട്ടില്‍ ഒരു ദുബായ്ക്കാരന്‍റെ ഗമയില്‍ ഞാന്‍ ഒപ്പം നടന്നു. ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ കൊണ്ട് പോയപ്പോള്‍ ഉപ്പ അതിശയത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു.


ദുബായിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ ഉപ്പയെ കൊണ്ട് പോയി. ഇനിയും കുറച്ചു സ്ഥലങ്ങള്‍ ബാക്കി ഉണ്ട്. ഇനി വരുന്ന ദിവസങ്ങളില്‍ ഓരോന്നായി കൊണ്ട് പോകണം. ഡോള്‍ഫിന്‍ ഷോ കാണിക്കണം, ഗ്ലോബല്‍ വില്ലേജ്‌ കാണിക്കണം, വെള്ളിയാഴ്ച ചിലപ്പോള്‍ അബുദാബിയിലും പോകും. എല്ലാറ്റിനും കൂടെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ കണ്ട സ്ഥലങ്ങള്‍ എന്‍റെ ഉപ്പയും കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാം കാണുമ്പൊള്‍ ആളുടെ മുഖത്ത് കാണുന്ന ആ സന്തോഷം..ആ പുഞ്ചിരി...അതാണ് ഈ 6 വര്‍ഷത്തെ എന്‍റെ സമ്പാദ്യം. എല്ലാം പടച്ചവന്‍റെ കാരുണ്യം. ഇനി ഇത് പോലെ ഒരു ദിവസം ഉമ്മയെ കൂടെ കൊണ്ട് വരണം. കക്ഷി ഞങ്ങളുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്‍റ് ആണ്. അവിടത്തെ തിരക്ക് കാരണമാണ് ഈ തവണ വരാതിരുന്നത്. തിരക്കൊക്കെ കഴിഞ്ഞു ഒരു ദിവസം ആളെയും കൊണ്ട് വരണം. ചിലപ്പോള്‍ അടുത്ത വര്‍ഷം. വേറെ വലിയ സ്വപ്‌നങ്ങള്‍ ഒന്നും എനിക്കില്ല. ഇത്രയും നടത്തി തന്നെ പടച്ചവന്‍ അതും നടത്തി തരും എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് എത്ര സാമ്പാദിചാലും അവസാനം ഈ നല്ല ദിവസങ്ങളുടെ ഓര്‍മ്മകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.. ജീവിതത്തിന്‍റെ ഒരു ബാക്കിപത്രം എന്ന് പറയാനായി..