Showing posts with label ranji panicker. Show all posts
Showing posts with label ranji panicker. Show all posts

Saturday, May 14, 2016

കമ്മീഷണര്‍ (1994) - ഷാജി കൈലാസ് - സുരേഷ് ഗോപി - രണ്‍ജി പണിക്കര്‍.


തലസ്ഥാന നഗരം - പകല്‍

മോഹന്‍ തോമസിന്‍റെ അനിയന്‍ സണ്ണിച്ചനെ കോളേജില്‍ പോയി പിടിച്ചു കൊണ്ട് നടുറോഡിലൂടെ നടന്നു വരുന്ന ഭരതും, അന്‍വറും പ്രസാദും. സംഘര്‍ഷഭരിതമായ അന്തരീക്ഷം. ജനങ്ങള്‍ നാല് പാടും ചിതറി ഓടുന്നു. അപ്പോള്‍ അവിടേക്ക് കാറില്‍ വന്നിറങ്ങുന്ന IG രാജന്‍ ഫെലിക്സും മേനോനും വഴിയില്‍ വെച്ച് അവരെ തടയുന്നു. സണ്ണിയെ അറ്റസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ച് അവര്‍ അയാളെ അവരുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നു. അന്‍വറിന്‍റെ നേരെ തട്ടിക്കയറുന്ന സണ്ണിയെ അടിക്കാന്‍ ഓങ്ങുന്ന ഭരതിനെ തടയുന്ന രാജന്‍ ഫെലിക്സ്. അതോടെ രോഷകുലനാകുന്ന ഭരത്.

ഭരത് : കാക്കിയിട്ടവന്‍റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കു കീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്‍റെ മുന്നിൽ വെച്ച് ഈ പൊലയാടി മോന്‍റെ രോമത്തില്‍ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...

രാജന്‍ ഫെലിക്സ്‌ : പ്ഫാ, നായെ..

ഹും, നായ...എടൊ, മോഹന്‍ തോമസിന്‍റെ ഉച്ചിഷ്ട്ടവും അമേദ്യവും കൂട്ടികുഴച്ചു നാല് നേരം മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങി, ഏമ്പക്കവും വിട്ടു, ആസനത്തില്‍ വാലും ചുരുട്ടി വെച്ച് അവന്‍റെയൊക്കെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന തന്നെയും ഇവനെയും പോലുള്ള പരമ നാറികള്‍ക്കേ ആ പേര് ചേരൂ..എനിക്ക് ചേരില്ല...ഓര്‍ത്തോ... I Am Barath Chandran..Just Remember That..!!




സണ്ണിയെ തള്ളി മാറ്റി കൊണ്ട് ഭരതും അന്‍വറും പ്രസാദും സ്ലോമോഷനില്‍ നടന്ന് വരുമ്പോള്‍ അവിടെയുള്ള പോലീസ്കാര്‍ രണ്ടു ഭാഗത്തേക്ക് മാറി നിന്ന് ഭരതിന് സല്യൂട്ട് അടിക്കുന്നു. രാജാമണിയുടെ ത്രസിപ്പിക്കുന്ന ആ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന്‍റെ അകമ്പടിയോടെ അന്ന് സുരേഷ് ഗോപി നടന്നു കയറിയത് പ്രേക്ഷകരുടെ മനസ്സിലേക്ക് ആയിരുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്‍റെ ഉദയം അവിടെ നിന്നായിരുന്നു.


ഒരു കാലഘട്ടത്തെ രോമാഞ്ചം കൊള്ളിച്ച ആ ഇന്‍റര്‍വല്‍ സീന്‍. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കാണുമ്പോളും അതേ ആവേശം. കഴിഞ്ഞ അവധിക്ക് തിരുവനന്തപുരം പോയപ്പോള്‍ എന്‍റെ സുഹൃത്ത്‌ ആ ലോക്കേഷന്‍ എനിക്ക് കാണിച്ചു തന്നു. യൂണിവേര്‍‌സിറ്റി കോളേജിന്‍റെ മുന്‍പിലാണ് ആ രംഗം ഷൂട്ട്‌ ചെയ്തത്. അന്ന് യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ബൈജുവിനെയും, സുരേഷ്ഗോപിയും കൂട്ടരെയും റോഡിലേക്ക് ഇറക്കിയാണ് ഷാജി ആ സീന്‍ എടുത്തത്. അന്ന് ആ വഴി വന്നവരൊക്കെ എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്നു. വണ്ടികളില്‍ ഉണ്ടായിരുന്നവര്‍ കാര്യമറിയാന്‍ വേണ്ടി എത്തി നോക്കി. ഇന്നും ആ രംഗം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അതിന് ഇത്ര ഒറിജിനാലിറ്റി കിട്ടിയത് ഷാജിയുടെ സംവിധാന മികവു കൊണ്ടാണ്. പിറ്റേ ദിവസത്തെ പേപ്പറിലും ആ ആഴ്ചത്തെ വനിതയിലും ഇതിന്‍റെ വാര്‍ത്തയും ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ തിരുവനന്തപുരത്തുള്ള ഒരാള്‍ തന്നെ പറഞ്ഞുള്ള അറിവാണ്.

നിങ്ങളില്‍ എത്ര പേര്‍ക്ക് കമ്മീഷണര്‍ തിയ്യറ്ററില്‍ നിന്നും കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്നറിയില്ല. എന്തായാലും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. അന്ന് രാമദാസില്‍ ഏയ്‌ ഹീറോ കാണാന്‍ മാറ്റിനിക്ക് പോയപ്പോള്‍ കമ്മീഷണര്‍ നൂണ്‍ഷോ ഓടുന്നുണ്ടായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ്സിന്‍റെ വാതിലിന്‍റെ അടുത്ത് നിന്നപ്പോള്‍ അകത്ത് നിന്നും ക്ലൈമാക്സ്‌ ഫയിറ്റിന്‍റെ ശബ്ദം കേട്ടിരുന്നു. അന്ന് അത് കാണാന്‍ പറ്റാത്ത വിഷമം കുറച്ചെങ്കിലും മാറിയത് പിന്നെ 11 വര്‍ഷത്തിന് ശേഷം ഭരത് ചന്ദ്രന്‍ IPS (2005) ഫസ്റ്റ് ഡേ സപ്നയില്‍ നിന്നും കണ്ടപ്പോളാണ്. അതും ഒരു ഒന്നൊന്നര ഷോ ആയിരുന്നു. പക്ഷെ ഇന്നും ഒരു സിനിമ റീറിലീസ് ആഗ്രഹിക്കുന്നെണ്ടെങ്കില്‍ അത് കമ്മീഷണര്‍ ആയിരിക്കും

Thursday, March 22, 2012

ദി കിംഗ്‌ - എന്റെ ഓര്‍മ്മകളില്‍ !!

ദി കിംഗ്‌ ഇറങ്ങിയിട്ട് 17 വര്ഷം കഴിയുന്നു..നാളെ അതിന്റെ സെക്കന്റ്‌ പാര്‍ട്ട് എന്ന് പറയാവുന്ന ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മിഷണര്‍ എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു.

അന്ന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഷാജി കൈലാസ്‌ - രഞ്ജി പണിക്കെര്‍ ടീം കമ്മിഷണര്‍ എന്ന ഒരു സിനിമയോടെ എന്റെ ആവേശം ആയിരിക്കുന്ന സമയം, അവരാണ് മമ്മുക്കയെ വെച്ച് ദി കിംഗ്‌ എന്ന സിനിമ ചെയ്യുന്നത്, റിലീസിന് മുന്‍പേ എന്റെ ആവേശമായി മാറിയ സിനിമ, വാരികകളില്‍ വരുന്ന റിപ്പോര്‍ട്ടുകളെല്ലാം ആവേശത്തോടെ വായിച്ചിരുന്ന കാലം, അങ്ങനെയിരിക്കെ ദി കിംഗ്‌ റിലീസ് ആയി. കൃത്യമായി പറഞ്ഞാല്‍ 1995 Nov 11 ശനിയാഴ്ച.

അന്നു എനിക്ക് കിട്ടിയ ഒരു നോട്ടീസ് ആണിത്



വെള്ളിയാഴ്ച ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ തന്നെ ബസിലിരുന്ന് കണ്ടു മതിലുകള്‍ മുഴുവനും പോസ്റ്ററുകള്‍, പക്ഷെ ശരിക്ക്‌ കാണാന്‍ പറ്റിയില്ല, വീട്ടില്‍ വന്ന ഉടനെ ഞാന്‍ എന്റെ കസിന്‍ ഷെരീഫിനെയും കൂട്ടി സൈക്കിള്‍ എടുത്ത് കൂനമുച്ചിക്ക് വെച്ച് പിടിച്ചു. അവിടെയാണ് ഞങ്ങള്‍ ആ പോസ്റ്റര്‍ കണ്ടത്‌. അവിടെ ചെന്ന് എല്ലാ പോസ്റ്റുകളും ഞങ്ങള്‍ മതി വരുവോളം നോക്കി ആസ്വദിച്ചു മടങ്ങി പോന്നു. അന്ന് തൊട്ടേ സിനിമ കാണാനുള്ള ആഗ്രഹം വീട്ടില്‍ അറിയിച്ചു തുടങ്ങി, പിറ്റേ ദിവസം ഞാന്‍ തറവാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഒരു അങ്കിള്‍ ആ സിനിമ കണ്ടു എന്നറിഞ്ഞു, ഞാന്‍ ആളോട് ചെന്ന് അഭിപ്രായം ചോദിച്ചു, ആളു പറഞ്ഞു നന്നായിട്ടുണ്ട്, ഉടനെ വന്നു എന്റെ അടുത്ത ചോദ്യം : സുരേഷ് ഗോപി എങ്ങനെ ഉണ്ടായിരുന്നു? അങ്കിള്‍: ആളു വളരെ കുറച്ചു നേരമേ ഉള്ളു, എന്റെ അടുത്ത ചോദ്യം : ആള്‍ക്ക് ഡയലോഗ് ഉണ്ടോ? അങ്കിള്‍:അവന്‍ പൊട്ടന്‍ ഒന്നുമല്ല.
അതോടെ ഞാന്‍ ചോദ്യം നിര്‍ത്തി വീട്ടിലേക്ക്‌ മടങ്ങി പോന്നു.

പിന്നെയും 3 ആഴ്ച കഴിഞ്ഞാണ് വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോയത്‌, അതും sslc പരീക്ഷ അടുത്തിരിക്കുന്ന സമയത്ത്. എന്റെ നിര്‍ബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അന്നത് കാണാന്‍ ഉപ്പ തയ്യാറായത്‌. ഒരു പാടു സന്തോഷം തോന്നിയ ഒരു യാത്ര ആയിരുന്നു അത്, അന്ന് ബസില്‍ ഇരുന്നു ഉമ്മ എന്നോട് പറഞ്ഞു നീ നന്നായി പഠിച്ചു പരീക്ഷ എഴുതും എന്നൊക്കെ പറഞ്ഞിട്ടാണ് ഉപ്പ സമ്മതിച്ചത്‌, ഇനി സിനിമയൊക്കെ നിര്‍ത്തി നന്നായി പഠിക്കണം, ഞാന്‍ തല കുലുക്കി, നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ?

അങ്ങനെ തൃശൂര് രാഗത്തില്‍ പോയി ഞങ്ങള്‍ സിനിമ കണ്ടു, പടം തുടങ്ങുന്നതിനു മുന്‍പ്‌ എന്റെ ആവേശം കണ്ടു ഉമ്മ ഉപ്പാട് പറഞ്ഞു "ചെക്കന്റെ ഒരു സന്തോഷം നോക്ക്.." . പടം കഴിഞ്ഞു വീട്ടില്‍ എത്തുന്ന വരെ അതിലെ ഡയലോഗുകള്‍ ഓര്‍ത്തു ഞാന്‍ കോരിത്തരിച്ചു, പിന്നെ അതിന്റെ ഒരു ശബ്ദ രേഖയും ഞാന്‍ ഒപ്പിച്ചെടുത്തു. പിന്നീട് എത്രയോ തവണ കിംഗ്‌ കണ്ടിരിക്കുന്നു.

അപ്പൊ അങ്ങിനെയുള്ള ആ കിങ്ങിന്റെ രണ്ടാം ഭാഗം, അല്ലെങ്കില്‍ നായകന്‍ ജോസഫിന്റെ തിരിച്ചു വരവാണ് നാളെ. അതും ഭരത് ചന്ദ്രന്റെ കൂടെ..ഈ 17 വര്ഷം കൊണ്ട് എന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു, അന്നത്തെ പത്താം ക്ലാസ്സുകാരനായ എനിക്ക് ഇന്നൊരു മകന്‍ ഉണ്ട്..സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ എനിക്ക് എപ്പോളും ഒരു നൊസ്റ്റാള്‍ജിയ ആണ്.

ആദ്യ ഭാഗത്തിന്റെ പേര് ചീത്തയാക്കാതെ നല്ലൊരു സിനിമ ഒരുക്കാന്‍ ഷാജിക്കും ടീമിനും കഴിയട്ടെ. മമ്മുക്കക്കും സുരേഷ് ഗോപി ചേട്ടനും ഷാജിക്കും എല്ലാ വിധ ആശംസകളും നേരുന്നു !!