Thursday, March 21, 2013

ഇനിയുമൊരു പൂരക്കാലം !!

നാളെയാണ് എന്‍റെ നാട്ടിലെ ഒരു പ്രധാന ഉത്സവമായ പറപ്പൂക്കാവ് പൂരം. ചെറുപ്പം തൊട്ടേ ഉപ്പാടെ കൈ പിടിച്ചു ആ പൂരപറമ്പില്‍ നടന്നതും പോയിരുന്നത് ഇന്നും മധുരിക്കുന്ന ഓര്‍മ്മകളാണ്. പിന്നീട് മുതിര്‍ന്നപ്പോള്‍ കൂട്ടുകാരുടെ കൂടെ പൂരത്തിന് മുന്‍പുള്ള ഏഴു ദിവസം രാത്രി അമ്പലപറമ്പില്‍ ഇരുന്നു നാടകവും, ഗാനമേളയും, മിമിക്സ് പരേഡും എല്ലാം കണ്ട് നടക്കും. കണ്ണില്‍ കണ്ടതെല്ലാം വാങ്ങി കഴിച്ചും, കാവടിയും,പുലര്‍ച്ച പൂരവും കണ്ട് ആഹ്ലാദിച്ച് നടന്ന ആ നാളുകള്‍. ഒരു പക്ഷെ ജീവിതത്തിലെ തന്നെ മനോഹരമായ ആ നല്ല നാളുകള്‍. അത് കൊണ്ട് തന്നെ എന്‍റെ വലിയൊരു നൊസ്റ്റാള്‍ജിയ ആണ് ഈ ഉത്സവം. ദുബായില്‍ വന്ന ശേഷം വലിയൊരു നഷ്ട്ടമാണ് എനിക്കത്. എനിക്ക് മാത്രമല്ല ഗള്‍ഫില്‍ ഉള്ള എന്‍റെ പല കൂട്ടുകാര്‍ക്കും അങ്ങനെ തന്നെയാണ്. ഇപ്പൊള്‍ ഇതാ നാട്ടില്‍ വീണ്ടുമൊരു പൂരക്കാലം വന്നെത്തിയിരിക്കുന്നു.



6 വര്‍ഷം മുന്‍പ്‌ എനിക്ക് മാര്‍ച്ചില്‍ ഒരു ലീവ് ഒത്തു വന്നു. വളരെ ആവേശത്തോടെ ഞാന്‍ അന്ന് നാട്ടില്‍ പോയി. ആ മാസത്തില്‍ പൂരം ഉണ്ടല്ലോ എന്നോര്‍ത്തായിരുന്നു ആ ആവേശം. പക്ഷെ പൂരം അടുക്കും തോറും എനിക്ക് ടെന്‍ഷന്‍ ആയി. കമ്പനിയില്‍ നിന്ന് ഒരു വിളി എപ്പോളും പ്രതീക്ഷിച്ചാണ് ഞാന്‍ ഇരിക്കുന്നത്. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. അങ്ങനെ പൂര ദിവസം വന്നെത്തി. ആ ദിവസം നാട്ടില്‍ എവിടെ നോക്കിയാലും ഒരു ആവേശമാണ്. ഈ പൂര തിമിര്‍പ്പ് എന്നൊക്കെ കേട്ടിട്ടില്ലേ? അതാണ് സംഭവം. ഉച്ച കഴിഞ്ഞു മൂന്നു മണിയോട് കൂടെയാണ് പകല്‍ പൂരങ്ങളുടെ എഴുന്നള്ളത്ത്. അങ്ങനെ ഞാന്‍ പൂരങ്ങള്‍ പോകുന്നത് കണ്ടു കവലയില്‍ നില്‍ക്കുന്നു. ശരിക്കും മനസ്സ് പഴയ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. അന്നേരം വെറുതെ ഞാന്‍ ആലോചിച്ചു "ഇനി എന്തായാലും ഈ പൂരം ഞാന്‍ മുഴുവന്‍ കാണും. ഇത് മുടക്കാന്‍ ഇനി ഒന്നും വരാന്‍ പോകുന്നില്ല". മനസ്സില്‍ മുഴുവന്‍ ആഹ്ലാദം, ചുറ്റിനും കൂട്ടുകാര്‍, ആനകള്‍, മേളങ്ങള്‍, കച്ചവടക്കാര്‍.. ആഹാ..ജീവിതം എത്ര മനോഹരം. കുറച്ച് അഹങ്കാരത്തോടെ മുണ്ട് ഒന്ന് കൂടെ മടക്കി കുത്തി ഞാന്‍ മേളം ആസ്വദിച്ചു അങ്ങനെ നിന്നു.

അങ്ങനെ ഞങ്ങളുടെ നാട്ടിലെ പൂരത്തിന്‍റെ കൂടെ ഞങ്ങള്‍ എല്ലാരും കൂടെ ആഘോഷമായി പൂരപറമ്പിലേക്ക് പോയി. മെയിന്‍ റോഡില്‍ നിന്നും കുറച്ചു മാറിയാണ് അമ്പലം. തിളച്ചു മറിയുന്ന മീന ചൂടില്‍, തിങ്ങി നിറഞ്ഞ ജനസാഗരത്തിന്‍റെ ഇടയിലൂടെ ഞാനും ഊളിയിട്ടിറങ്ങി. എങ്ങും വാദ്യഘോഷങ്ങള്‍, നൃത്തങ്ങള്‍, സംഘമായി പോകുന്ന ചെറുപ്പക്കാര്‍, തലക്കെട്ട് കെട്ടിയ പൂര പ്രേമികള്‍, ആഘോഷ കമ്മിറ്റിക്കാര്‍, ലാത്തിയുമായി കറങ്ങി നടക്കുന്ന പോലീസ്. അങ്ങനെ ഞാനും കൂട്ടുകാരന്‍ രാഹുലും മറ്റുമായി ഒരു സ്ഥലത്തു നിലയുറപ്പിച്ചു. അതിനിടയില്‍ ഞാന്‍ ഉപ്പയെ കണ്ടു. എന്നോടു നോക്കി നില്‍ക്കണം എന്നും പറഞ്ഞു ആളു വേറെ വഴിക്ക് നടന്നു. ഞങ്ങള്‍ ഒരു സംഭാരം കഴിക്കാന്‍ പോയി. പെട്ടെന്ന് ഒരു ആരവം..ജനക്കൂട്ടം ഒന്നിളകി, കുടിക്കാനെടുത്ത സംഭാരം എന്‍റെ ദേഹത്തേക്ക് തട്ടിപ്പോയി. രണ്ടു ആനകള്‍ ഇടഞ്ഞിരിക്കുന്നു. ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ഞങ്ങളും ഓടി..ആകെ ബഹളം. സ്ത്രീകളൊക്കെ വേലി ചാടി ഓടുന്ന കാഴ്ച വരെ അന്ന് ഞാന്‍ കണ്ടു. ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും നാല് വഴിക്കായി.ഞാന്‍ ഒരു വാട്ടര്‍ ടാങ്കിന്‍റെ മുകളിലേക്ക്‌ കൊത്തിപ്പിടിച്ചു കയറി അതിന്‍റെ മുകളില്‍ നിന്നു. ഇപ്പോള്‍ അമ്പലപറമ്പ് മൊത്തം എനിക്ക് കാണാം.അപ്പോളേക്കും ഇടഞ്ഞ ആനകളെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.കുറച്ചു സമയത്തിന് ശേഷം എല്ലാം ഒന്ന് ശാന്തമായി. ആളുകള്‍ ഒന്നൊന്നായി പൂരം കാണാന്‍ മടങ്ങി വന്നു തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ രാഹുലും കൂട്ടരും ദൂരെ നിന്ന് നടന്നു വരുന്നു. മുകളില്‍ നില്‍ക്കുന്ന എന്നെ കണ്ടു അവര്‍ കളിയാക്കി ചിരിച്ചു. ഞാന്‍ അവരോടു ചോദിച്ചു " നിങ്ങള്‍ എല്ലാരും വല്ലാതെ പേടിച്ചു പോയല്ലേ? "അവന്മാര്‍ എന്നെ ഒരു തെറിയും വിളിച്ചു പോയി. രാഹുല്‍ എന്നോട് താഴെ ഇറങ്ങാന്‍ പറഞ്ഞെങ്കിലും ഞാന്‍ ഇറങ്ങിയില്ല. ഇനി റിസ്ക് എടുക്കാന്‍ വയ്യ എന്നായിരുന്നു അപ്പൊഴെന്‍റെ മനസ്സില്‍.

ഞാന്‍ അങ്ങനെ വീണ്ടും മേളം ആസ്വദിച്ച് മുകളില്‍ നില്‍ക്കുമ്പോള്‍ ഉപ്പ അകലെ നിന്ന് മെല്ലെ നടന്നു വരുന്നത് കണ്ടു. ഞാന്‍ ആളെ വിളിച്ചു, പുള്ളി എന്നെ കണ്ടു. എന്നോട് താഴേക്ക്‌ വരാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ വരില്ല എന്ന് തലയാട്ടി. ഇറങ്ങിയാല്‍ പിന്നെ വീണ്ടും ഇതിന്‍റെ മുകളില്‍ കേറാന്‍ വയ്യ എന്നോര്‍ത്താണ് ഞാന്‍ ഇല്ല എന്ന് പറഞ്ഞത്‌. പക്ഷെ പിന്നെയും ആളു വിളിച്ചപ്പോള്‍ ഞാന്‍ താഴേക്ക്‌ ചാടി. ആളുടെ അടുത്ത് ചെന്നു. ആളുടെ നില്‍പ്പ് അത്ര പന്തിയല്ലെന്നു തോന്നി. ആള്‍ക്ക് നടക്കാന്‍ വയ്യ. ഉപ്പ എന്നോട് ആളെ ഒന്ന് പിടിക്കാന്‍ പറഞ്ഞു. ഞാന്‍ ആളുടെ അരക്കെട്ടില്‍ കൈ ചേര്‍ത്ത് പിടിച്ചു. എന്‍റെ കൈയുടെ അവിടെ നനവ്‌ തോന്നി, നോക്കിയപ്പോള്‍ നിറയെ ചോര. ഞാന്‍ ആകെ വല്ലാതായി "എന്താ ഉപ്പ പറ്റിയത്? അപ്പൊള്‍ ആളു പറഞ്ഞു " നേരത്തെ ഉണ്ടായ ബഹളത്തില്‍ ഞാനൊന്നു വീണു, എന്‍റെ വാരിയെല്ല് ഒരു കല്ലില്‍ ഇടിച്ചു, എന്നെ ചവിട്ടി കുറെ ആള്‍ക്കാര്‍ ഓടിപോയി. എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയില്ല, ഇത്ര നേരം ഞാന്‍ അവിടെ കിടക്കുവായിരുന്നു" വീണു കിടന്നിട്ട് ആരും ഉപ്പാനെ എഴുന്നെല്‍ക്കാന്‍ സഹായിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഉപ്പ പറഞ്ഞു "പൂരപറമ്പ് അല്ലെ, ആരോ കുടിച്ചു ഫിറ്റ്‌ ആയി കിടക്കുന്നു എന്നല്ലേ തോന്നു, നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല. പിന്നെ എന്ത് ചെയ്യും? ഒരു വിധം ഞാന്‍ ഒറ്റയ്ക്ക് എഴുന്നേറ്റു ഇങ്ങട്ട് പോന്നു.ഇത് പറയുമ്പോള്‍ ആളുടെ കണ്ണ് നിറഞ്ഞിരുന്നു. ഇന്നും എനിക്ക് മറക്കാന്‍ പറ്റില്ല ആ മുഖം. അന്നും ഇന്നും ഉപ്പാടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല.

അങ്ങനെ ഉപ്പാനെയും കൊണ്ട് ഞാന്‍ ഈ തിരക്കിനിടയിലൂടെ പുറത്തേക്ക് മെല്ലെ നടന്നു. അപ്പോളത്തെ ടെന്‍ഷന്‍ കാരണം കൂട്ടുകാരെ ആരെയും ഞാന്‍ വിളിച്ചില്ല. ഇത്രയും ജനങ്ങള്‍ പൂരം കാണാന്‍ ഇങ്ങോട്ട് വരുമ്പോളാണ്, ആ തിരക്കിലൂടെ ഞങ്ങള്‍ രണ്ടു പേര്‍ പുറത്തേക്കു നടക്കുന്നത്. അങ്ങനെ ഒരു വിധം പുറത്തെത്തി. കുറെ നേരം കാത്തു നിന്നാണ് ഒരു ഓട്ടോ കിട്ടിയത്. അങ്ങനെ അതില്‍ കയറി ഉപ്പാനെയും കൊണ്ട് ഞാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി. അവിടെ പൂരത്തിന്‍റെ ആ തിരക്കില്‍ പെട്ട് പരിക്ക് പറ്റിയ കുറച്ചു പേരെ കൊണ്ട് വന്നിട്ടുണ്ട്. ഡോക്ടര്‍ വന്നു എല്ലാരേയും പരിശോധിച്ചു. ഉപ്പാടെ എല്ല് പൊട്ടിയിട്ടുണ്ടോ എന്ന് ഒരു സംശയം. അവിടെ സ്കാന്‍ ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് അമലയിലേക്ക് കൊണ്ട് പോകാന്‍ പറഞ്ഞു. അപ്പോളേക്കും ഞാന്‍ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു. അവിടത്തെ തന്നെ ആംബുലന്‍സില്‍ ഞങ്ങള്‍ അമലയിലേക്ക് പോയി. അതിനകത്ത് പരിക്ക് പറ്റിയവരും അവരുടെ കൂടെ വന്നവരും ഉണ്ട്. എല്ലാരുടെ മുഖത്തും നല്ല ടെന്‍ഷന്‍. റോഡില്‍ നല്ല ട്രാഫിക് ഉണ്ട്. നിസ്സഹായതയോടെ എല്ലാവരും പരസ്പരം നോക്കുന്നു. എന്‍റെ ആദ്യത്തെ ആംബുലന്‍സ് യാത്രയായിരുന്നു അത്. പിന്നിടുന്ന റോഡ്‌ നോക്കി പുറകിലെ സീറ്റില്‍ ഞാന്‍ ഇരുന്നു. ആംബുലന്‍സിന്‍റെ സൈറണ്‍ എന്‍റെ ചെവിയില്‍ മുഴങ്ങി.

അമലയില്‍ എത്തി എക്സ്റേ എടുത്തു, ആളുടെ എല്ലിനു ചെറിയ ക്ഷതം ഉണ്ട്. വാര്‍ഡില്‍ നിന്നും റൂമിലേക്ക്‌ മാറ്റി. അപ്പോളേക്കും ഉമ്മയും എന്‍റെ കൂട്ടുകാരും അവിടെയെത്തി. വിളിക്കാതെ പോയതിനു അവരെന്നെ ചീത്ത പറഞ്ഞു. കുറെ നേരം എല്ലാവരും അവിടെ ഉണ്ടായിരുന്നു. പിന്നെ രാത്രി ആയപ്പോള്‍ എല്ലാവരും പോയി. ഉമ്മാനെയും ഞാന്‍ വീട്ടിലേക്കു പറഞ്ഞയച്ചു. ഞാനും ഉപ്പയും മാത്രം ബാക്കി ആയി. രാത്രി ഫുഡ്‌ കഴിച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ലൈറ്റ് ഓഫ്‌ ചെയ്തപ്പോള്‍ റൂമില്‍ ജനാലയിലൂടെ പുറത്ത് നിന്നുള്ള അരണ്ട വെളിച്ചം മാത്രം. തൊട്ടടുത്ത റൂമില്‍ നിന്നും ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാം. ക്ഷീണം കാരണം ഉപ്പ പെട്ടെന്ന് ഉറക്കമായി, എനിക്ക് പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞില്ല. അന്ന് കാലത്ത് വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഈ നിമിഷം വരെയുള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ മിന്നി മാഞ്ഞു. തിളച്ചു മറിഞ്ഞ ആ പൂര പറമ്പില്‍ ആവേശം കൊണ്ട് നിന്നിരുന്ന ഞാന്‍ ഇപ്പോള്‍ ദേ അമലയിലെ ഒരു റൂമില്‍ ഇരുട്ടത്ത്‌ നിലത്തു കിടക്കുന്നു. കാലത്ത്‌ ഞാന്‍ അഹങ്കരിച്ചതോര്‍ത്ത് ഞാന്‍ ചുമ്മാ ചിരിച്ചു. പിന്നെ മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.

കാലത്ത്‌ അഞ്ചു മണിക്ക് അവിടെ പുലര്‍ച്ചെ പൂരം തുടങ്ങിയപ്പോള്‍ കൂട്ടുകാരന്‍ രാഹുല്‍ എന്നെ ഫോണ്‍ വിളിച്ചു. അവനോട് സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേട്ട തായമ്പകക്ക് ഞാന്‍ മെല്ലെ കാതോര്‍ത്തു. പിന്നെ ഫോണ്‍ കട്ട്‌ ചെയ്തു കട്ടിലില്‍ കിടക്കുന്ന ഉപ്പയെ നോക്കി. ഉപ്പ നല്ല ഉറക്കമായിരുന്നു. രാവിലെ ചായ വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ അന്നത്തെ പേപ്പര്‍ ഞാന്‍ വാങ്ങി. അതില്‍ ആന ഇടഞ്ഞ വാര്‍ത്തയും ചിത്രങ്ങളും പിന്നെ പരിക്കേറ്റവരുടെ കൂട്ടത്തില്‍ ഉപ്പാടെ പേരും ഉണ്ടായിരുന്നു. നാലു ദിവസം കഴിഞ്ഞു ഉപ്പാനെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ട് വന്ന ശേഷം ഞാന്‍ ആ പൂരപറമ്പിലേക്ക്‌ വീണ്ടുമൊന്നു പോയി. ഉപ്പ നിന്നിരുന്ന ആ സ്ഥലവും, ഉപ്പ ഇടിച്ചു വീണ ആ കല്ലും അവിടെ കണ്ടു. ജനങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ പൂരപറമ്പില്‍ അന്ന് പക്ഷെ ഞാന്‍ ഒറ്റക്കായിരുന്നു. അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ദുബായിലേക്ക്‌ പോന്നു. അന്ന് നഷ്ട്ടമായ ആ പൂരം ഞാന്‍ പിന്നെ കാണുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ്. അതും എന്‍റെ ഉപ്പാടെയും മോന്‍റെയും കൂടെ. ആ പൂരത്തിന് ഞാന്‍ ഉപ്പാടെ കൂടെ തന്നെ ഉണ്ടായിരുന്നു. പഞ്ചാരി മേളത്തിന്‍റെ ഒപ്പം ആളുടെ തോളില്‍ താളമിട്ട്‌ അവിടെ നിന്നപ്പോള്‍ ആന മുടക്കിയ ആ പഴയ പൂരം എന്‍റെ മനസ്സിലേക്ക് ഓടിയെത്തി. കണ്ണൊന്നു അടച്ചപ്പോള്‍ അന്ന് പാഞ്ഞു വന്ന ആ ആള്‍ക്കൂട്ടം ഞാന്‍ മനസ്സില്‍ കണ്ടു, അന്നത്തെ ബഹളം ഞാന്‍ കേട്ടു. അന്ന് ഞാന്‍ കയറി നിന്ന വാട്ടര്‍ ടാങ്ക് വെറുതെ ഒന്ന് നോക്കി.

ഈ പൂരത്തിനും ഞാന്‍ നാട്ടില്‍ ഇല്ല. പകരം എന്‍റെ മോനുണ്ട്. ഈ തവണ ഉപ്പയും അവനും കൂടെ പൂരം കാണുമായിരിക്കും. ഇനിയൊരു പൂരം എന്ന് കാണാന്‍ പറ്റും എന്ന് എനിക്ക് അറിയില്ല. എന്നായാലും അതെന്‍റെ ഉപ്പാടെ കൂടെ ഇത് പോലെ കാണണം എന്ന് മാത്രമേ ആഗ്രഹം ഉള്ളു. ആളു വാങ്ങി തരുന്ന ചായയും കുടിച്ച്, കപ്പലണ്ടിയും കൊറിച്ച് ആളുടെ വിരല്‍തുമ്പ് പിടിച്ച് ആ പഴയ കുട്ടിയായി അതിലൂടെ നടക്കാന്‍ ആണ് എനിക്കിഷ്ടം..അന്നും..ഇന്നും..എന്നും.

Tuesday, February 5, 2013

തിരിച്ചറിവുകളുടെ നിമിഷങ്ങള്‍ !!



നാട്ടില്‍ നല്ലൊരു ജോലി ശരിയാകാത്തത് കൊണ്ട് മാത്രം ദുബായിലേക്ക് വന്നതാണ്‌ ഞാന്‍. അന്നും ഇന്നും വലിയൊരു സമ്പാദ്യം എന്‍റെ മനസ്സില്‍ ഇല്ല, അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ദുബായില്‍ വന്ന ശേഷം മൂന്നാമത്തെ തവണ ഞാന്‍ നാട്ടില്‍ പോയി. അന്ന് എന്‍റെ കല്യാണം കഴിഞ്ഞിരുന്നു. അന്ന് പഴശ്ശിരാജ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ ചെന്നത് രാത്രിയാണ്‌. അത് കൊണ്ട് പിറ്റേ ദിവസത്തെ എന്‍റെ ആദ്യ പരിപാടി പടം കാണുക എന്നത് മാത്രം ആയിരുന്നു. ഞാന്‍ കാലത്ത് നേരത്തെ തന്നെ കുളിച്ചൊരുങ്ങി ടൌണിലേക്ക് പോകാനൊരുങ്ങി. നാട്ടില്‍ ചെന്നാല്‍ ഞാന്‍ കൂടുതലും മുണ്ടാണ് ഉടുക്കുക. അത് കൊണ്ട് തന്നെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ മൊബൈല്‍ മാത്രമേ ഉള്ളു. ഇനി ATM പോകാന്‍ സമയമില്ല. ഞാന്‍ ഭാര്യയോട് കാശുണ്ടോ എന്ന് ചോദിച്ചു. അവള്‍ പറഞ്ഞു നൂറു രൂപ ഉണ്ട്, മതിയോ? ഞാന്‍ പറഞ്ഞു, പിന്നെ, ധാരാളം. സിനിമ കണ്ടു ഇങ്ങോട്ട് വരികയല്ലേ വേണ്ടു. അങ്ങനെ അവള്‍ തന്ന നൂറു രൂപയുമായി ഞാന്‍ സിനിമ കാണാന്‍ പോയി. ബസിന്‍റെ കാശും ടിക്കറ്റിന്‍റെ കാശും ഞാന്‍ കരുതിയതിനെക്കാള്‍ കൂടി. എങ്കിലും തികയാതെ വന്നില്ല. ഇടവേളയിലും എന്തോ കഴിച്ചു. എല്ലാറ്റിനും ഒടുക്കത്തെ വില. സിനിമ കഴിഞ്ഞിട്ടും ഞാന്‍ തിരിച്ചു പോന്നില്ല. അവിടത്തെ ആഘോഷങ്ങള്‍ കണ്ടു കുറെ നേരം നിന്നു.


അങ്ങനെ എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വിശന്ന കാരണം തട്ടുകടയില്‍ നിന്നും എന്തോ കഴിച്ചു. ബസ്‌ ചാര്‍ജ് കൊടുത്തു കഴിഞ്ഞപ്പോള്‍ എന്‍റെ പോക്കറ്റില്‍ പത്തു രൂപ മാത്രമായി. അതുമായി ഞാന്‍ കേച്ചേരിയില്‍ വന്നു ബസ്‌ ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി. എന്‍റെ സുഹൃത്തുക്കള്‍ സ്ഥിരമായി ഇരിക്കാറുള്ള ഒരു വീഡിയോ ഷോപ്പിലേക്ക് ഞാന്‍ നടന്നു. അപ്പോളാണ് എന്‍റെ ഒരു പരിചയക്കാരന്‍റെ ജ്യൂസ്‌കട ഞാന്‍ കണ്ടത്‌. നാട്ടില്‍ ഉള്ളപ്പോള്‍ ഞാന്‍ അവിടെ നിന്ന് ഇടയ്ക്കു ജ്യൂസ്‌ കഴിക്കാറുണ്ട്. എന്നാല്‍ പിന്നെ ഒരു ജ്യൂസ്‌ കുടിച്ചു കളയാം എന്ന് കരുതി ഞാന്‍ അവിടെ കയറി.

അവന്‍ എന്നെ കണ്ട ഉടനെ കൈ തന്നു: ഹാ, ഇതെപ്പോ എത്തി?

ഞാന്‍ :ഇന്നലെ രാത്രി

അവന്‍ : എന്നിട്ട്‌....എങ്ങനെ ഉണ്ട് ജോലിയൊക്കെ?

ഞാന്‍ : ഓ , സുഖം

അവന്‍ : ഇപ്പൊള്‍ എവിടെന്നാ വരണേ?

ഞാന്‍ : പടം കാണാന്‍ പോയതാ. നീ ഒരു ഓറഞ്ച് ജ്യൂസ്‌ എടുത്തേ

അവന്‍ ജ്യൂസ്‌ ഉണ്ടാക്കി തന്നു. നല്ല ദാഹമുണ്ടായിരുന്നു. ഞാനത് ആവേശത്തോടെ കുടിച്ചു.

ഞാന്‍ : എത്രയായി?

അവന്‍ : പത്തു രൂപ

ഞാന്‍ കാശെടുക്കാന്‍ പോക്കറ്റില്‍ കയ്യിട്ടു. പക്ഷെ കാശില്ല. അത് എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു, ചിലപ്പോള്‍ മൊബൈല്‍ എടുത്തപ്പോള്‍ പോയതാകാം.

ഞാന്‍ : ടാ, കാശു കാണാനില്ല, ഞാന്‍ നാളെ കൊണ്ട് തരാം

അവന്‍ : അയ്യോ, അത് പറ്റില്ല, കടം കൊടുക്കാറില്ല.

ഞാന്‍ : കടമായിട്ട്‌ കൂട്ടണ്ട, ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ പോയി ഇപ്പൊള്‍ തന്നെ കൊണ്ട് വരാം
അവന്‍ : അല്ല, അത് പറ്റില്ല, ഞാന്‍ കട അടക്കാന്‍ പോവാ, ഇനി ഈ സന്ധ്യ സമയത്ത് കടം ശരിയാവില്ല.

കട അടക്കുന്ന സമയത്ത് കടം പാടില്ല എന്ന് ചില കടക്കാര്‍ക്ക്‌ ഒരു വിശ്വസം ഉള്ളതായി കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇനി അവനോടു സംസാരിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഇപ്പൊ വരാം എന്ന് പറഞ്ഞ് എന്‍റെ സുഹൃത്തിന്‍റെ വീഡിയോ ഷോപ്പിലേക്ക് ചെന്നു. അതിന്‍റെ മുന്‍പില്‍ നിന്നിരുന്ന എന്‍റെ ഒരു സുഹൃത്ത്‌ എന്നെ കണ്ടപ്പോള്‍ വിഷ് ചെയ്തു.

ഞാന്‍ അവനോടു ചോദിച്ചു : ടാ, ഒരു പത്തു രൂപ തന്നെ, ആ ജ്യൂസ്‌ കടയില്‍ കൊടുക്കാനാ.

അവന്‍ : അയ്യോ, എന്‍റെ കയ്യില്‍ ഇല്ലടാ.

ഞാന്‍ വീണ്ടും കുടുങ്ങി. നേരെ കടയുടെ അകത്തേക്ക് ചെന്നു. കട ഉടമ മന്‍സൂറും മറ്റു ചിലരും അകത്തുണ്ട്. എന്നെ കണ്ടതും മന്‍സൂര്‍ സന്തോഷത്തോടെ വരവേറ്റു.

മന്‍സൂര്‍ : അളിയാ, ഇതെപ്പോ ലാന്‍ഡ്‌ ചെയ്തു?

ഞാന്‍ : ഇന്നലെ രാത്രി

മന്‍സൂര്‍: എന്നിട്ട് വേറെ എന്താ വിശേഷം? പഴശ്ശിരാജ കണ്ടോ?

ഞാന്‍ : അതൊക്കെ പിന്നെ പറയാം. ആദ്യം നീ എനിക്കൊരു പത്തു രൂപ തന്നെ

മന്‍സൂര്‍: എന്താടാ?

ഞാന്‍ : ആ ജ്യൂസ്‌ കടയില്‍ കൊടുക്കാനാടാ, എന്‍റെ കയ്യില്‍ കാശില്ല.

അവിടെ ഇരിക്കുന്നവര്‍ എന്നെയൊന്നു നോക്കി, ഇവനെന്ത് ഗള്‍ഫ്‌കാരനാടാ എന്ന ഭാവത്തില്‍.
അങ്ങനെ അവന്‍ തന്ന ആ പത്തു രൂപയുമായി ഞാന്‍ വീണ്ടും ജ്യൂസ്‌ കടയില്‍ ചെന്നു കാശ് കൊടുത്തു.

അവന്‍ : "അളിയാ, ഒന്നും തോന്നരുത്..കട അടക്കാറായി..അതാ ഞാന്‍.

ഞാന്‍ : ഏയ്..അതൊന്നും സാരമില്ലടാ.

ഞാന്‍ ആ കടയില്‍ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ടു വര്‍ഷം ഞാന്‍ ദുബായില്‍ നിന്നു. ബാങ്കില്‍ ചിലവിനുള്ള കാശുണ്ട്, ഭാര്യയുടെ കയ്യിലും കഴുത്തിലും ആവശ്യത്തിനുള്ള സ്വര്‍ണ്ണമുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും ഇന്ന് ഞാന്‍ ഒരു പത്തു രൂപക്ക്‌ ഗതിയില്ലത്തവനായി. കുടിച്ച ജൂസിനു കാശ് കൊടുക്കാന്‍ വേണ്ടി ആരോടോ തെണ്ടി. ഇതിനാണോ പടച്ചോനെ ഞാന്‍ ഇത്ര നാള്‍ ദുബായില്‍ നിന്നത്? ഈ കാശുണ്ടാക്കിയത്? പാലം കടന്നുള്ള ആ പാതയിലൂടെ അതൊക്കെ ആലോചിച്ചു ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു...

തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു "ഇതെപ്പോ പോയതാ? എന്നിട്ടെന്തായി? പടമൊക്കെ കണ്ടോ?

ഞാന്‍ പറഞ്ഞു : കണ്ടു, ആദ്യം നീ എനിക്കൊരു പത്തു രൂപ തന്നെ.

അവള്‍ : എന്തെ?

ഞാന്‍ : അതൊക്കെ പറയാം, നീ കാശ് തരൂ

അങ്ങനെ ആ കാശുമായി ഞാന്‍ ബൈക്ക് എടുത്തു പോയി മന്‍സൂറിന്‍റെ കാശ് കൊടുത്തു. മടങ്ങി വന്നു ഭാര്യയോട് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. അവളും ഒന്നും പറയാനാകാതെ ഇരുന്നു പോയി. ഇന്നും നാട്ടില്‍ പോകുമ്പോ ആ ജ്യൂസ്‌ കട കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കും അന്നത്തെ ആ സംഭവം. അന്ന് അനുഭവിച്ച ആ നാണക്കേട്..ആ വിഷമം..പക്ഷെ അന്ന് ഞാന്‍ ഒന്ന് മനസ്സിലാക്കി..ആവശ്യത്തിന് ഉപകരിച്ചില്ലെങ്കില്‍ പണം വെറും കടലാസ് കഷ്ണം മാത്രം..

സത്യത്തില്‍ ഇതൊക്കെ ഓരോ തിരിച്ചറിവുകളാണ്. നമ്മള്‍ ആരാണ് എന്നും നമ്മുടെ ധാരണകള്‍ എല്ലാം എത്ര മാത്രം തെറ്റാണെന്നും നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന ചില തിരിച്ചറിവുകള്‍. ജീവിതം ഇനിയും എത്രയോ ബാക്കി കിടക്കുന്നു. വരും നാളുകളില്‍ എല്ലാം തിരിച്ചറിഞ്ഞു കൊണ്ട് നല്ല മനസ്സോടെ മുന്‍പോട്ടു പോകാന്‍ അത് നമ്മളെ സഹായിക്കും..തീര്‍ച്ച!!

Tuesday, January 22, 2013

അന്നൊരു ക്രിസ്ത്മസ്‌ രാവില്‍ ...!!





പണ്ട് 2005 സമയത്ത് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. ഒരിക്കല്‍ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍ കയറി വന്നു..നല്ല വെളുക്കനെയുള്ള ചിരി.. എന്‍റെ അടുത്ത് വന്നു ചോദിച്ചു “ ഹുസൈന്‍ക്ക ഉണ്ടോ? ( ഹുസൈന്‍ക്ക എന്റെ ബോസ്സ് ആണ്)

ഞാന്‍ പറഞ്ഞു : ഇല്ലല്ലോ, പുറത്ത്‌ പോയി, എന്താ കാര്യം?

അയാള്‍ : എന്‍റെ പേര് ടോണി, ടൌണില്‍ തന്നെയാണ് വീട്, ഹുസൈന്‍ക്കാനെ ഒന്ന് കാണാന്‍ വന്നതാ.

ഞാന്‍ : എന്തായാലും വൈകുന്നേരം വരും, ഒന്ന് വിളിച്ചിട്ട് വന്നോളു, എന്തെങ്കിലും പറയണോ?

ടോണി : വേണ്ട, ഞാന്‍ വന്നു കണ്ടോളാം

അയാള്‍ തിരിച്ചു നടക്കാനൊരുങ്ങി ,പിന്നെ തിരിച്ചു വന്നു എന്നോട് ചോദിച്ചു : നിങ്ങളാണോ ഇവിടെ ഉണ്ടാകുക?

ഞാന്‍ പറഞ്ഞു : അതെ എന്താ?

ടോണി : അത്..ഞാന്‍ വന്നത് എന്റെ ഒരു വിസയുടെ കാര്യത്തിനാണ്, എനിക്ക് വിദേശത്ത് ഒരു കോഴ്സ് പഠിക്കാന്‍ പോകണം, പക്ഷെ അവര്‍ക്ക് നാട്ടില്‍ എവിടെയെങ്കിലും ജോലി ചെയ്തതിന്റെ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം, അതിനാണ് ഞാന്‍ ഹുസൈന്‍ക്കയെ കാണാന്‍ വന്നത്.

ഞാന്‍ : ഓക്കെ, പക്ഷെ ടോണി ഇവിടെ ജോലി ചെയ്തിട്ടുണ്ടോ?

ടോണി : ഇല്ല

ഞാന്‍ : പിന്നെ?

ടോണി : എന്‍റെ ഒരു ഫ്രണ്ട് കുറച്ചു കാലം ഇവിടെ ഉണ്ടായിരുന്നു. അവനാണ് എന്നോട് പറഞ്ഞത്‌ ഹുസൈന്‍ക്കയെ വന്നു കാണാന്‍.

ഞാന്‍ : എന്തിന്?

ടോണി: ഹുസൈന്‍ക്കാട് പറഞ്ഞാല്‍ പുള്ളി ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തരും എന്ന് അവന്‍ പറഞ്ഞു.

ഞാന്‍ : ഓക്കെ, എങ്കില്‍ വൈകുന്നേരം വരൂ, നമുക്ക്‌ ആളോട് സംസാരിക്കാം

അങ്ങനെ ടോണി എന്‍റെ പേരും മൊബൈല്‍ നമ്പറും വാങ്ങി പോയി. വൈകുന്നേരം എന്നെ വിളിച്ചിട്ട് വന്നു. അപ്പൊള്‍ ഹുസൈന്‍ക്ക ഉണ്ടായിരുന്നു. ടോണി ആളോട് കാര്യം പറഞ്ഞു. ഹുസൈന്‍ക്ക ഒരു നല്ല മനുഷ്യന്‍ ആണ്. കാര്യം മനസ്സിലായപ്പോള്‍ എന്നോടു ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് റെഡി ആക്കാന്‍ പറഞ്ഞു, അങ്ങനെ ഞാന്‍ അത് ചെയ്തു കൊടുത്തു. ടോണി എന്നോട് നന്ദിയും പറഞ്ഞു സന്തോഷത്തോടെ മടങ്ങി പോയി.

ടോണി ഇനി വരില്ല എന്നാണ് ഞാന്‍ കരുതിയത്‌, പക്ഷെ അവന്‍ കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും എന്നെ കാണാന്‍ വന്നു. ഒരു ചെറുചിരിയോടെ എന്‍റെ അടുത്തേക്ക് വന്നു.

ടോണി : ഭായ് , ഞാന്‍ ഒന്ന് കൂടി ബുദ്ധിമുട്ടിക്കാനാ വന്നത്

ഞാന്‍ : എന്താ പറഞ്ഞോളു

ടോണി: ഞാന്‍ ആ സര്‍ട്ടിഫിക്കറ്റ് വെച്ച് ചെന്നൈയില്‍ അവരുടെ ഓഫീസില്‍ വിസക്ക് കൊടുത്തിട്ടുണ്ട്. പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട്.

ഞാന്‍ : എന്ത് പ്രശ്നം?

ടോണി : അവര്‍ അവിടെ നിന്ന് ഇങ്ങോട്ട് വിളിക്കും

ഞാന്‍ : ഇങ്ങോട്ടോ? എന്തിന്?

ടോണി : അല്ല, ജസ്റ്റ്‌ ഒരു വെരിഫിക്കേഷന്‍

ഞാന്‍ : ഓക്കെ, വിളിച്ചോട്ടെ

ടോണി : നിങ്ങള്‍ അല്ലെ ഫോണ്‍ എടുക്കുക?

ഞാന്‍ : അതെ,

ടോണി : അല്ല, ഭായുടെ ഇംഗ്ലീഷ് ഒക്കെ എങ്ങനെ?

ഞാന്‍ : ആ ഒരു വിധം ഒപ്പിക്കും

ടോണി : അയ്യോ, പ്രശ്നമാകോ?

ഞാന്‍ : എന്ത് പ്രശ്നം?

ടോണി : അല്ല, അവര്‍ക്ക്‌ ഡൌട്ട് തോന്നിയാല്‍ തീര്‍ന്നു.

ഞാന്‍ : നിങ്ങള്‍ പേടിക്കണ്ട, ഞാന്‍ മാനേജ് ചെയ്തോളാം

ടോണി എന്നെ വിശ്വാസമില്ലാത്ത പോലെ നോക്കി. പിന്നെ എന്നോട് പറഞ്ഞു "ഒരു രണ്ടു മൂന്നു ദിവസം ഞാന്‍ ഇവിടെ ഇരുന്നോളാം, അവര്‍ എപ്പോളാണ് വിളിക്കുക എന്നറിയില്ല, കുഴപ്പം ഉണ്ടോ?

ഞാന്‍ : എന്ത് കുഴപ്പം? ടോണി ഇരിക്ക്..

അങ്ങനെ പിറ്റേ ദിവസം മുതല്‍ ടോണി കാലത്ത്‌ വരും. അവിടെ ഇരുന്നു ടിവി കാണും,പേപ്പര്‍ വായിക്കും. എന്നോട് നന്നായി സംസാരിക്കും, വീട്ടിലെ വിശേഷങ്ങള്‍ പറയും. എനിക്ക് പുള്ളിയെ ഇഷ്ട്ടമായി വന്നു. ഓരോ ഫോണ്‍ വരുമ്പോളും പുള്ളി ആകാംഷയോടെ എന്നെ നോക്കും. പക്ഷെ ആളുടെ ഈ ഫോണ്‍ മാത്രം വന്നില്ല. മൂന്നാമത്തെ ദിവസം ഉച്ചക്ക് ടോണി ഫുഡ്‌ കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.

ടോണി ഇറങ്ങി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഫോണ്‍ വന്നു. ടോണി പറഞ്ഞ ആ ചെന്നൈ ഫോണ്‍. അവര്‍ ടോണിയെ കുറിച്ച് ചോദിച്ച കാര്യങ്ങള്‍ക്കു എല്ലാം ഞാന്‍ കൃത്യമായി മറുപടി പറഞ്ഞു. അവര്‍ ഓക്കേ പറഞ്ഞു. എല്ലാം നന്നായി കഴിഞ്ഞു എന്ന സമാധാനത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ടോണി കയറി വന്നു.

ഞാന്‍ : ആ..നല്ല ആളാണ്, അവര്‍ ദേ ഇപ്പൊ വിളിച്ചു വെച്ചേ ഉള്ളു

ടോണി ഒന്നും മിണ്ടാതെ എന്നെ നോക്കി

ഞാന്‍ : കുഴപ്പമൊന്നുമില്ല, ഞാന്‍ നന്നായി പറഞ്ഞിട്ടുണ്ട്

അപ്പോളും ടോണി മിണ്ടുന്നില്ല

ഞാന്‍ : എന്താടോ ഒരു സന്തോഷം ഇല്ലാത്തത്?

ടോണി : ഭായ് എന്നോട് ക്ഷമിക്കണം, ആ ഫോണ്‍ ഞാന്‍ വിളിച്ചതാണ്

ഞാന്‍ (ഞെട്ടലോടെ): എന്ത്?

ടോണി : അല്ല, എന്റെ ഒരു സമാധാനത്തിന് വിളിച്ചതാണ്, ഭായിടെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്നറിയാന്‍.

ഞാന്‍ : ഓഹോ

ടോണി : പിന്നെ ഭായ്ക്ക് ഒരു എക്സ്പീരിയന്‍സ് ആകുമല്ലോ എന്ന് വിചാരിച്ചു.

ഞാന്‍ : ആഹ, അത് നന്നായി

ടോണി ചിരിച്ചു കൊണ്ട് : ഭായുടെ ഇംഗ്ലീഷ് കുഴപ്പമില്ല, ഇങ്ങനെ തന്നെ പറഞ്ഞാല്‍ മതി

ഞാന്‍ ഒന്ന് ഇരുത്തി മൂളി. ഉള്ളില്‍ ദേഷ്യം വന്നെങ്കിലും അവനുമായുള്ള ചെറിയൊരു സൌഹൃദം കാരണം ഞാന്‍ ഒന്നും പറഞ്ഞില്ല. അന്ന് വൈകുന്നേരം ടോണി പറഞ്ഞ ആ ഒറിജിനല്‍ ഫോണ്‍ വന്നു. ഏതാണ്ട് ടോണി മുന്‍പേ ചോദിച്ച അതെ കാര്യങ്ങള്‍ തന്നെയാണ് അവര്‍ ചോദിച്ചത്. ഞാന്‍ ഉത്തരങ്ങളും കൊടുത്തു. എല്ലാം നന്നായി കഴിഞ്ഞു എന്ന് ഞാന്‍ കരുതി. പക്ഷെ എന്‍റെയും ടോണിയുടെയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവര്‍ ഓഫീസിലെ വേറെ ആരോടെങ്കിലും സംസാരിക്കണം എന്ന് പറഞ്ഞു. ഞാന്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന തോമസിനെ വിളിച്ചു. ടോണിയുടെ ഈ ആവശ്യം അവനറിയാം, പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് പറയേണ്ട ഉത്തരങ്ങള്‍ അവന് അറിയില്ല. ടോണി എത്ര കാലം ഇവിടെ ഉണ്ടായിരുന്നു, എന്തായിരുന്നു ജോലി, എത്ര ആയിരുന്നു സാലറി, അങ്ങനെയുള്ള കാര്യങ്ങളുടെ ഒരു ഏകദേശ രൂപം ഫോണ്‍ കൈ മാറുന്നതിനു തൊട്ടു മുന്‍പായി ഞാന്‍ തോമസിന് പറഞ്ഞു കൊടുത്തു. അവന്‍ ഫോണ്‍ എടുത്തു വലിയ ജാടയില്‍ "യേസ് , തോമസ്‌ ഹിയര്‍ " എന്നൊക്കെ പറഞ്ഞു തുടങ്ങി. അവന്‍ നശിപ്പിക്കുമോ എന്ന് ഞാനും ടോണിയും ഭയന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഞാന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ വെച്ച് അവന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. അവന്‍ ഉത്തരം കിട്ടാതെ തപ്പുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ ഒപ്പം നിന്ന് കൈ കൊണ്ടൊക്കെ ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തു, ഒടുവില്‍ അവന്‍ ഫോണ്‍ എനിക്ക് കൈ മാറി. അവര്‍ ഓക്കേ,താങ്ക്യു എല്ലാം പറഞ്ഞു ഫോണ്‍ വെച്ചു. ഞാന്‍ സംസാരിച്ചു കഴിയുന്ന വരെ ടോണി ടെന്‍ഷന്‍ നിറഞ്ഞ ഭാവത്തോടെ എന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ എനിക്കും തോമസിനും കൈ തന്നു "കലക്കി ഭായ്, അത് മതി" എന്ന് പറഞ്ഞു. അങ്ങനെ അവന്‍ സന്തോഷത്തോടെ മടങ്ങി പോയി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ടോണി വീണ്ടും എന്നെ വിളിച്ചു. "ഭായ്, വിസ വന്നു കേട്ടോ, ഞാന്‍ മിക്കവാറും ഈ ആഴ്ച പോകും, ഹുസൈന്‍ക്കയെ ഞാന്‍ വിളിച്ചിരുന്നു. ഓഫീസിലെ എല്ലാവരോടും എന്‍റെ അന്വേഷണം പറയണം" എന്നൊക്കെ പറഞ്ഞു. അങ്ങനെ ടോണി വിദേശത്ത് പോയതിന്‍റെ പിറ്റേ ദിവസം ടോണിയുടെ ചേട്ടന്‍ കുറച്ചു ലഡ്ഡു ആയി ഓഫീസില്‍ വന്നു. ആ പാക്കറ്റ് എന്നെ ഏല്‍പ്പിച്ചു. എന്നോട് പറഞ്ഞു ഇത് ടോണി തന്നതാണ്, ഓഫീസിലെ എല്ലവര്‍ക്കും കൊടുക്കണം, നിങ്ങളോടു പ്രത്യേകം നന്ദി പറയാന്‍ അവന്‍ പറഞ്ഞിട്ടുണ്ട്.

അവിടെ നിന്ന് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു 2006-ല്‍ ഞാന്‍ ദുബായിലെത്തി. എനിക്ക് ശേഷം തോമസും വന്നു. പിന്നെയും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2008-ല്‍ ഞാന്‍ അവധിക്ക് നാട്ടില്‍ പോയി. വെറുതെ പഴയ ടെലിഫോണ്‍ ബുക്ക്‌ ഒക്കെ എടുത്തു നോക്കി കൊണ്ട് ഇരിക്കുമ്പോള്‍ ടോണിയുടെ വീട്ടിലെ നമ്പര്‍ ഞാന്‍ കണ്ടു. ടോണി ഇപ്പോള്‍ എവിടെ ആയിരിക്കും എന്ന് ഞാന്‍ ആലോചിച്ചു. ചുമ്മാ ആ നമ്പറിലേക്കൊന്ന് വിളിച്ചു. ടോണിയുടെ അമ്മ ആണ് ഫോണ്‍ എടുത്തത്, ഞാന്‍ ടോണിയെ ചോദിച്ചു. അപ്പോളാണ് ടോണി ക്രിസ്ത്മസ് ലീവിന് നാട്ടില്‍ വന്ന വിവരം അറിഞ്ഞത്. അങ്ങനെ ഞാന്‍ മൊബൈല്‍ നമ്പര്‍ വാങ്ങി ടോണിയെ വിളിച്ചു. എന്നെ പെട്ടെന്ന് അവന് മനസ്സിലായില്ല. പിന്നെ ഞാന്‍ പണ്ടത്തെ ആ വിസയുടെ കാര്യം പറഞ്ഞു. അതോടെ അവന്‍ ആവേശത്തിലായി. വളരെ സന്തോഷത്തോടെ എന്നോട് സംസാരിച്ചു. അവന്‍ ഇപ്പൊള്‍ ടൌണില്‍ ഉണ്ടെന്നും എന്നെ കാണണം എന്നും പറഞ്ഞു.

അന്ന് ഒരു ഡിസംബര്‍ മാസം ആയിരുന്നു. ക്രിസ്ത്മസിന്‍റെ വരവ് അറിയിച്ചു കൊണ്ട് നഗരം മുഴുവനും നക്ഷത്രങ്ങള്‍ നിറഞ്ഞു നിന്നിരുന്ന നല്ല തണുപ്പുള്ള ഒരു രാത്രി. എനിക്ക് അന്ന് ടൌണില്‍ ഒരു കല്യാണം ഉണ്ടായിരുന്നു. വൈകീട്ട് അതിന്റെ പാര്‍ട്ടി കഴിഞ്ഞു വരുന്ന വഴി ഞാന്‍ ടോണിയെ വിളിച്ചു. എന്റെ കൂടെ സുഹൃത്ത്‌ സഖരിയയും ഉണ്ടായിരുന്നു. ടോണി പറഞ്ഞ സ്ഥലത്തേക്ക് ഞങ്ങള്‍ പോയി. അവിടെ എത്തും മുന്‍പേ ടോണിയുടെ കഥ ഞാന്‍ സഖരിയാക്ക്‌ പറഞ്ഞു കൊടുത്തു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഒരു കാറില്‍ ചാരി നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടു. വളരെ സന്തോഷം തോന്നി. ഞങ്ങള്‍ സംസാരിച്ചു. ഇടയ്ക്കു അവന്‍ എന്നോട് അത്ഭുതത്തോടെ ചോദിച്ചു : ഭായ് എന്തെ ഇപ്പോള്‍ എന്നെ ഓര്‍ക്കാന്‍ കാരണം?

ഞാന്‍ : അതിപ്പോ എന്താ ഒരു കാരണം പറയാ? അന്ന് പോയതല്ലേ, ഇപ്പൊള്‍ എന്തായി, എവിടെ എത്തി എന്നൊക്കെ അറിയാന്‍ ഒരു ആഗ്രഹം തോന്നി. അത് കൊണ്ട് വിളിച്ചതാണ്

ടോണി : വളരെ സന്തോഷം ഭായ്. അധികമാരും അത് ചെയ്യാറില്ല, ഭായ് എന്നെ വിളിച്ച സമയം നല്ലതാണ്. അത് കൊണ്ട് ഇപ്പൊള്‍ നമുക്ക് കാണാന്‍ സാധിച്ചു, ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ തിരിച്ചു പോകും. ഞാന്‍ ഇപ്പൊള്‍ ഡെന്‍മാര്‍ക്കില്‍ ആണ്.

അങ്ങനെ ഞങ്ങള്‍ അടുത്തുള്ള ഒരു ബേക്കറിയില്‍ പോയി ഓരോ കാപ്പി കഴിച്ചു. മൂന്നു വര്‍ഷത്തെ വിശേഷങ്ങള്‍ പരസ്പരം പറഞ്ഞു. ഇമെയില്‍ അഡ്രസ്‌ ഒക്കെ കൈമാറി. ക്രിസ്ത്മസായത് കൊണ്ട് കുറെ പേര്‍ അവിടെ വന്നു കേക്ക് വാങ്ങിക്കുന്നുണ്ട്. എനിക്ക് വീട്ടില്‍ കൊണ്ട് പോകാന്‍ വേണ്ടി അവന്‍ ഒരു കേക്ക് വാങ്ങി തരാന്‍ ഒരുങ്ങി. ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി. അപ്പോള്‍ തന്നെ വീട്ടിലേക്കു വരാന്‍ ക്ഷണിച്ചെങ്കിലും എനിക്ക് തിരക്കുണ്ടായിരുന്ന കാരണം പോയില്ല, അന്ന് ബൈ പറഞ്ഞു പിരിഞ്ഞതാണ്, ഇപ്പൊള്‍ നാല് വര്‍ഷം കഴിഞ്ഞു, ഇപ്പൊള്‍ വല്ലപ്പോഴും ചാറ്റില്‍ വരും, വിശേഷങ്ങള്‍ പറയും. അവന്‍ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.

ഒരു അപരിചിതന്‍ വളരെ നല്ല ഒരു സുഹൃത്ത്‌ ആയി മാറിയ അപൂര്‍വം സംഭവങ്ങളില്‍ ഒന്നാണ് എന്നെ സംബന്ധിച്ച് ടോണിയുമായുള്ള അനുഭവം. ഇനി എന്നെകിലും നാട്ടില്‍ ഒരുമിച്ചുണ്ടായാല്‍ ഫാമിലിയുടെ കൂടെ അവന്റെ വീട്ടില്‍ പോകണം, ഇത് പോലെ പലരും എന്‍റെ ജീവിതത്തില്‍ വന്നു പോയിട്ടുണ്ട്. നാട്ടില്‍ എത്തുമ്പോള്‍ ഇടക്കൊക്കെ അവരെ ഒന്ന് വിളിച്ചു അന്വേഷിക്കുന്നത് എന്‍റെ ഒരു ശീലമാണ്. ടോണിയെ പോലെ അങ്ങനെ പലരും ഉണ്ട്. അവര്‍ക്കെല്ലാം ഓരോ കഥകളും ഉണ്ട്. എല്ലാം വഴിയെ പറയാം. സത്യത്തില്‍ ഇതൊക്കെയല്ലേ ഓരോ നിമിത്തങ്ങള്‍..അല്ലെങ്കില്‍ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ !!

Sunday, December 23, 2012

സച്ചിന്‍ ഔട്ടായോ?

സച്ചിന്‍...ക്രിക്കറ്റ് എന്താണെന്നു മനസ്സിലാക്കിയ കാലത്ത് ആദ്യം നെഞ്ചിലേറ്റിയ പേര്...സച്ചിന്‍..ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവസാന വാക്കായിരുന്ന സച്ചിന്‍.. അനേകായിരം ഇന്ത്യക്കാരുടെ ആവേശവും വികാരവുമായ സച്ചിന്‍.. സ്വന്തം പിതാവ് മരണപ്പെട്ടത്തിന്റെ തൊട്ടടുത്ത ദിവസം പോലും ഇന്ത്യക്ക് വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയ സച്ചിന്‍.. ഒരു പാട് അമ്മമാരുടെ പ്രാര്‍ത്ഥനയും സ്നേഹവും ലഭിച്ച ആ ഇതിഹാസം One Day International Cricket- ന്റെ പടിയിറങ്ങുന്നു..



ഞാനൊക്കെ ക്രിക്കറ്റ് കണ്ടു തുടങ്ങിയ സമയത്ത് സച്ചിന്‍ മാത്രമേ ഉള്ളു മനസ്സില്‍, ഇന്ത്യയുടെ കളി ഉള്ള ദിവസം സ്കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ നേരത്തെ വന്നു ടിവിയുടെ മുന്പില്‍ ഇരുന്നിരുന്ന ആ കാലം , അന്നൊക്കെ കളിയുടെ ഇടക്ക് വെച്ച് ആര് കയറി വന്നാലും ആദ്യം ചോദിക്കുക “സച്ചിന്‍ ഔട്ടായോ? “എന്നായിരുന്നു, ഒരു തലമുറ കേട്ട് വളര്‍ന്ന ചോദ്യം, കാരണം അന്ന് ഇന്ത്യന്‍ ടീം എന്ന് വെച്ചാല്‍ സച്ചിന്‍ ആയിരുന്നു, സച്ചിന്‍ പുറത്തായാല്‍ ഇന്ത്യ തോറ്റിരുന്ന കാലം, തന്റെ പത്താം നമ്പര്‍ ജേര്സി് അണിഞ്ഞു സച്ചിന്‍ ഇറങ്ങുമ്പോള്‍ ഒരേ സമയം എത്ര ഇന്ത്യക്കാരായിരുന്നു ആ കളി കാണാന്‍ ടിവിയുടെ മുന്പില്‍ ഇരുന്നിരുന്നത്, കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായ ആളുകള്‍ വരെ, ക്രിക്കറ്റ് എന്ന കളി പൂര്ണ്ണ മായും അറിയാത്തവര്ക്ക് പോലും സച്ചിന്‍ പ്രിയപ്പെട്ടവനായിരുന്നു.
സച്ചിന്‍ ഫോം ആയാല്‍ പിന്നെ കളി ജയിച്ചു എന്ന് വിശ്വസിച്ചിരുന്നു ഞാന്‍ അടക്കം എല്ലാവരും. സച്ചിന്‍ ഔട്ടായാല്‍ കളി നിര്‍ത്തി പോയിരുന്ന ഒരാളായിരുന്നു ഞാന്‍ . സച്ചിന്റെ കൂടെ കളിയ്ക്കാന്‍ എത്രയോ കളിക്കാര്‍ മാറി മാറി വന്നു, പക്ഷെ ഒരു മാറ്റവും കൂടാതെ വര്ഷങ്ങളോളം സച്ചിന്‍ മറ്റേ അറ്റത്തു നിലയുറപ്പിച്ചു തന്നെ നിന്നു.എത്രയോ ഫോര്‍, എത്രയോ സിക്സ്..അതില്‍ നിന്നും പിറന്ന എത്രയോ സെഞ്ച്വറികള്‍ , എത്രയോ ഹാഫ് സെഞ്ച്വറികള്‍ ..4+6= 10dulkar എന്ന ഒരു പ്രയോഗം തന്നെ നിലവില്‍ വന്നില്ലേ?
ഈ കോഴ വിവാദം വന്നു ക്രിക്കറ്റ് എന്ന മഹത്തായ കളിയുടെ അന്തസിനും അഭിമാനത്തിനും കോട്ടം തട്ടിയ നാളുകളിലും ഒരു വിവാദത്തിലും പെടാതെ സച്ചിന്‍ മാറി നിന്നു.സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ഇത് വരെ മുന്പോട്ട് പോയത് , അന്ന് സച്ചിന്റെ കൂടെ കളിച്ചിരുന്ന പലരും വിവാദത്തില്‍ പെട്ട് ടീമിന് പുറത്ത്‌ പോയി,പലരും വിരമിച്ചു,അതിനു ശേഷം എത്രയോ പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വന്നു, യുവരാജ്‌ മുതല്‍ അജിന്ഗ്ഗെ രഹാനെ വരെ എത്രയോ പേരുടെ കൂടെ സച്ചിന്‍ കളിച്ചു. നേടാന്‍ കഴിയാതെ പോയ ലോക കപ്പിലും മുത്തമിടാനുള്ള ഭാഗ്യം സച്ചിനുണ്ടായി. പല മത്സരങ്ങളിലും സച്ചിന്റെ പ്രകടനം കൊണ്ട് മാത്രം ടീം ഇന്ത്യ വിജയിച്ചു.
സച്ചിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവരോട് ബാറ്റ് കൊണ്ട അദ്ദേഹം മറുപടി കൊടുത്തു. കൂടെ കളിച്ചിരുന്നവരോടും എതിര്‍ ടീമില്‍ ഉള്ളവരോടും ഇത്രയധികം വിനയത്തോടെ പെരുമാറുന്ന മറ്റൊരു കളിക്കാരന്‍ ഉണ്ടോ എന്ന് സംശയമാണ്.ഒളിമ്പിക്സില് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ സൈനയ്ക്ക് ആന്ധ്രപ്രദേശ് സ്പോര്‍ട്സ് അസോസിയേഷന്റെ സമ്മാനമായ BMW കാര്‍ സമ്മാനിച്ചപ്പോള്‍ അത് നല്കാന്‍ സച്ചിനെ ക്ഷണിച്ചത് ഈ അവസരത്തില്‍ ഓര്മ്മിക്കട്ടെ. രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗവണ്മെന്റ് ബംഗ്ലാവ് വേണ്ട എന്ന് പറഞ്ഞത്‌ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഇന്ത്യന് നേവി territorial army മെമ്പര്‍ഷിപ്‌ കൊടുത്ത് ആദരിച്ച ഒരു കളിക്കാരന്‍ കൂടിയാണ് നമ്മുടെ പ്രിയപ്പെട്ട സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ !!
കളിക്കളത്തിലും പുറത്തും ഒരു പോലെ മാന്യത പുലര്ത്തുന്ന ആളാണ് സച്ചിന്‍, ഒരു ലിക്കര്‍ കമ്പനിയുടെ ഇരുപതു കോടിയുടെ ഓഫര്‍ നിരസിച്ച ആളാണ് അദ്ദേഹം‍.സച്ചിന്‍ അത് അന്ന് ചെയ്തിരുന്നെകില്‍ ഇന്ത്യയില്‍ ഒരു കളിക്കാരന് പരസ്യ ഇനത്തില്‍ കിട്ടുമായിരുന്ന കൂടിയ തുക ആയേനെ അത്.എന്നാല്‍ നാടിനെ നശിപ്പിക്കുന്ന മദ്യം വില്ക്കാനുള്ള അങ്ങിനെയൊരു പരസ്യം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.പണത്തിനു വേണ്ടി എന്തു പരസ്യവും ചെയ്യാന്‍ തയ്യാറായി നില്ക്കുവന്ന ഇന്നത്തെ കളിക്കാര്‍ സച്ചിന്റെ ഈ നിലപാട് കണ്ടു മനസ്സിലാക്കണം
അതിനു പകരം അദ്ദേഹം ചെയ്ത പരസ്യങ്ങള്‍ എല്ലാം കുട്ടികളുടെയും സാധാരണക്കാരുടെയും പ്രിയപ്പെട്ടതായി മാറി,പരസ്യത്തിലെ ഗാനങ്ങള്ക്കൊപ്പം ഞങ്ങള്‍ ഇരുന്നു കയ്യടിച്ചത് എനിക്കോര്‍മ്മയുണ്ട്, ആ കയ്യടി സച്ചിനോടുള്ള ആരാധന ആയിരുന്നു, പതിനേഴോളം ഉല്പന്നങ്ങളുടെ പരസ്യത്തില്‍ നമ്മള്‍ സച്ചിനെ കണ്ടിട്ടുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? പെപ്സി പോലുള്ള പാനീയങ്ങള്‍ ഇന്ത്യയില്‍ ജനകീയമായത് സച്ചിനിലൂടെയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആലാരെ സച്ചിന്‍ ആലാരെ എന്ന പരസ്യമൊക്കെ മധുരമുള്ള ഒരു ഓര്‍മ്മയായി ഇന്നും മനസ്സിലുണ്ട്. അദ്ദേഹം ചെയ്ത അത്തരം ചില പരസ്യങ്ങളില്‍ മികച്ച അഞ്ചെണ്ണം താഴെ ചേര്ക്കുന്നു.

ഒഴിവ് ദിവസങ്ങളില്‍ കൂട്ടുകാരുടെ കൂടെ കുടിച്ചു ഉല്ലസിച്ചു നടക്കാതെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ ഇഷ്ട്ടപെടുന്ന ആളാണ് സച്ചിന്‍. തന്റെ ഭാര്യാ അഞ്ജലിയോടും, മക്കള്‍ സാറയോടും അര്‍ജുനോടും ഒത്തു ചേര്ന്ന് തികഞ്ഞ ഒരു കുടുംബനാഥനായി അദ്ദേഹംഅവരുടെ കൂടെ സമയം ചിലവഴിക്കുന്നു.
ഈ അടുത്ത കാലത്ത്‌ ഫേസ്ബുക്കിലും അദ്ദേഹം സജീവമായി,കൂടാതെ ട്വിറ്ററിലും നിങ്ങള്ക്ക് അദ്ദേഹത്തെ ഫോളോ ചെയ്യാവുന്നതാണ്. (@sachin_rt.)അദ്ധേഹത്തിന്റ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ താഴെ ചേര്ക്കുന്നു.
https://www.facebook.com/SachinTendulkar/info
എന്നും റെക്കോര്ഡുകളുടെ കൂട്ടുകാരനായിരുന്നു സച്ചിന്‍, ബാറ്റിങ്ങില്‍ എന്ന പോലെ ബോളിങ്ങിലും ഫീല്ടിങ്ങിലും അദ്ദേഹം കാണിച്ചിരുന്ന മികവ് എല്ലാവര്ക്കും അറിയാവുന്നതാണ്, അതിനെ കുറിച്ച് വിശദീകരിക്കാന്‍ ഈ ബ്ലോഗ്‌ പോസ്റ്റ്‌ മതിയാകില്ല, അത് കൊണ്ട് അദ്ധേഹത്തിന്റെ ഇത് വരെയുള്ള ഒരു കരിയറിന്റെ ഒരു ചുരുക്കം താഴെ ചേര്ക്കുന്നു. ( from wikipedia).
സച്ചിന്റെ ഈ റെക്കോര്ഡുകളുടെ ഏഴയലത്ത് എത്താന്‍ ഇന്നത്തെ കളിക്കാര്ക്ക് കഴിയുമോ എന്നത് സംശയമാണ്, അല്ലെങ്കില്‍ തന്നെ സച്ചിന്‍ കളിച്ച അത്രയും കാലം കളിയ്ക്കാന്‍ ആര്ക്കു സാധിക്കും എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു. അത് കൊണ്ടാണല്ലോ ക്രിക്കറ്റിനെ ഒരു മതമായി കാണുന്ന ഇന്ത്യയില്‍ സച്ചിനെ അതിന്റെ ദൈവമായി കാണുന്നത്.
സച്ചിന്‍ പോകുമ്പോള്‍ ടീമിന് നഷ്ട്ടപെടുന്നത് മികച്ച ഒരു കളിക്കാരനെ മാത്രമല്ല, ഗ്രൌണ്ട് മുഴുവന്‍ നിറയുന്ന പ്രസരിപ്പും, ടീമിന് മുഴുവന്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഒരു ശക്തികേന്ദ്രം കൂടിയാണ്,ഒപ്പം മറ്റ് ടീമുകള്‍ക്ക് എതിരെയുള്ള ഇന്ത്യയുടെ തുരുപ്പ് ചീട്ടും. പുതിയ കളിക്കാര്‍ക്ക് സച്ചിന്‍ നല്‍കുന്ന പ്രോത്സാഹനം നമ്മുടെ ശ്രീശാന്ത് ഉള്‍പ്പെടെ പല കളിക്കാരും പറഞ്ഞു നമ്മള്‍ കേട്ടിട്ടുണ്ട്. സച്ചിനെ കുറിച്ച് പ്രശസ്തരായ കുറച്ചു പേര്‍ പറഞ്ഞത്‌ കൂടെ ചേര്‍ക്കാതെ ഇത് പൂര്‍ണ്ണമാകില്ല.അത് താഴെ ചേര്‍ക്കുന്നു
പണ്ട് സച്ചിന് ജയ് വിളിച്ചവര്‍ ഉള്‍പ്പെടെ പലരും ഇന്ന് സച്ചിന് കളി നിര്ത്തണം എന്ന് പറഞ്ഞു മുറവിളി കൂട്ടി, എന്തായാലും അവര്‍ക്കൊക്കെ ഇനി സമാധാനമായി വീട്ടില്‍ ഇരിക്കാം,കളി കാണാം,പക്ഷെ സച്ചിന്‍ കളി നിര്‍ത്തിയാല്‍ ക്രിക്കറ്റ് എന്ന കളി കാണുന്നത് തന്നെ നിര്‍ത്തും എന്ന് തീരുമാനിച്ച കുറെ പേരുടെ, സാധാരണക്കാരായ ഒരു പാട് ഇന്ത്യക്കാരുടെ മനസ്സില്‍ സച്ചിന്‍ എന്നും നില നില്‍ക്കും.
നന്ദി..സച്ചിന്‍..നന്ദി.. ഞങ്ങളെ ത്രസിപ്പിച്ച ഓരോ നിമിഷങ്ങള്‍ക്കും.. ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്ന ഓരോ വിജയങ്ങള്‍ക്കും .. താങ്കളുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് പോലൊരാള്‍ ഇനി ഉണ്ടാകില്ല..തീര്‍ച്ച..കാരണം ഇതിഹാസങ്ങള്‍ പുനര്‍ജനിക്കാറില്ല !!


Saturday, December 22, 2012

ചെറിയ മറവിക്ക് വലിയ വില !!



എഴുതാന്‍ പെട്ടെന്ന് ഈ വിഷയം കടന്നു വരികയായിരുന്നു. ഈ കഴിഞ്ഞ ഒരു ആഴ്ചക്കുള്ളില്‍ മറവി കാരണം എനിക്ക് നഷ്ട്ടമായത് 290 ദിര്ഹം, അതായതു 4500 ഇന്ത്യന്‍ രൂപയോളം. എങ്ങനെ പോയി എന്ന് അറിയണ്ടേ? പറയാം..


കഴിഞ്ഞ ആഴ്ച ഉപ്പ ഇവിടെ ഉണ്ടായിരുന്ന സമയത്ത് ഉപ്പയും ജാസ്മിനും കൂടെ എന്റെ ഓഫീസിലേക്ക് വരുന്ന വഴി ബസില്‍ കയറി, ജാസ്മിന്‍ അവളുടെ കാര്ഡ് ചെക്ക്‌ ഇന്‍ ചെയ്യാന്‍ മറന്നു നേരെ ചെന്ന് സീറ്റില്‍ ഇരുന്നു. അടുത്ത നിമിഷം തന്നെ ചെക്കര്‍ കയറി, കാര്ഡ്സ‌ കാണിക്കാന്‍ പറഞ്ഞു, അവള്‍ കാര്ഡ് ‌ കാണിച്ചു, അപ്പോളാണ് ഓര്ത്ത ത്‌ ചെക്ക്‌ ഇന്‍ ചെയ്തിട്ടില്ല എന്ന്. അയാള്‍ കാരണം ചോദിച്ചു, മറന്നതാണ് എന്ന് പറഞ്ഞു, പക്ഷെ അയാള്‍ ആ ന്യായം ചെവികൊണ്ടില്ല, ഓഫീസില്‍ നിന്ന് ഞാന്‍ വന്നു ഫൈന്‍ അടച്ച ശേഷമാണ് പറഞ്ഞയച്ചത്. ഒരു വര്ഷ്മായി ഇവിടെ അവള്‍ എന്റെ കൂടെ ബസില്‍ യാത്ര ചെയ്യുന്നു, ഇങ്ങനെയൊരു സംഭവം ഇത് ആദ്യം, ഒരു ആഴ്ച മാത്രമായി ആ കാര്ഡ് ഉപയോഗിക്കുന്ന ഉപ്പ മറക്കാതെ ചെക്ക്‌ ഇന്‍ ചെയ്തു, അപ്പൊ ഒരു മറവി..അതിനു കൊടുത്ത വിലയാണ് ആ 210 ദിര്ഹം, ആ കാര്യം ഞാന്‍ അഭിമാനത്തോടെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും :)

ഇനി ഇന്നലെ വെള്ളി , ആഴ്ചയില്‍ പതിവുള്ള കറക്കം എല്ലാം കഴിഞ്ഞു വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങള്‍ എല്ലാം വാങ്ങി ഞങ്ങള്‍ ബസില്‍ വരികയായിരുന്നു, സാധനങ്ങള്‍ എന്റെ കയ്യിലായിരുന്നു, എളുപ്പത്തിനു ഞാന്‍ അത് ഒരു ഭാഗത്തു ഒതുക്കി വെച്ച്, ഞങ്ങളുടെ സ്റ്റോപ്പ്‌ എത്തി, ഇറങ്ങി, കുറച്ചു മുന്പോങട്ട് നടന്നപ്പോലാണ് ഓര്ത്തഞത്‌ സാധനങ്ങള്‍ എടുത്തിട്ടില്ല എന്ന്, പിന്നാലെ വന്ന ടാക്സിയില്‍ കയറി അപ്പോലത്തെ ടെന്ഷന്‍ കാരണം ഞാന്‍ അയാളോട് നേരെ എടുക്കാന്‍ പറഞ്ഞു, എന്തുണ്ടായി? കുറച്ചു നേരം ബസിന്റെ പിന്നാലെ പോയി , പിന്നെ ബസ്‌ വലതു ഭാഗത്തേക്കുള്ള റോഡിലെക്കും ടാക്സി ഇടതു ഭാഗത്തേക്കുള്ള റോഡിലോട്ടും എടുത്തു, ഞാന്‍ അയാളോട് പറഞ്ഞു “ഇങ്ങോട്ടല്ല, അങ്ങോട്ട്‌”, പക്ഷെ നോ രക്ഷ,, തിരിക്കാന്‍ പറ്റില്ല, എന്തായാലും ഞാന്‍ ബസിന്റെ കാര്യം പറഞ്ഞു, അയാള്‍ വേറെ ഒരു വഴിയിലൂടെ കയറി ബസിന്റെ സ്റ്റോപ്പില്‍ എത്തിച്ചു, അത് ആ ബസിന്റെ ലാസ്റ്റ്‌ സ്റ്റോപ്പ്‌ ആയിരുന്നു, ഞാന്‍ ഓടിച്ചെന്നു നോക്കി, ബസില്‍ ഡ്രൈവര്‍ അല്ലാതെ വേറെ ആരുമില്ല, ഞാന്‍ ഉള്ളില്‍ കയറി നോക്കി, ഞാന്‍ വെച്ച കവറുകള്‍ കാണാനില്ല, ഡ്രൈവര്ക്കും അറിയില്ല, ആരൊക്കെയോ ഏതൊക്കെയോ കവര്‍ എടുത്തു കൊണ്ട പോയി എന്ന് മാത്രം അയാള്‍ പറഞ്ഞു, ആ കൂട്ടത്തില്‍ രണ്ടെണ്ണം ഞങ്ങളുടെ ആയിരിക്കും, അതിന്റെ മുകളില്‍ വെച്ചിരുന്ന മോന്റെ ബലൂണ്‍ പോലും കൊണ്ട് പോയിരിക്കുന്നു, നിരാശയോടെ ഞങ്ങള്‍ തിരിച്ചു നടന്നു, ഒരു നിമിഷ നേരത്തെ മറവി കാരണം നഷ്ട്ടപ്പെട്ടത് എഴുപതു ദിര്ഹത്തിന്റെ സാധനങ്ങള്‍, ടാക്സിക്ക് കൊടുത്ത പത്തു ദിര്‍ഹം വേറെ, അതില്‍ മോന് പുതിയതായി വാങ്ങിയ വിന്റെര്‍ ജാക്കറ്റും ഉണ്ടായിരുന്നു, വീട്ടിലെത്തിയപ്പോ തൊട്ടു അവന്‍ അതും ചോദിച്ചു കരയാന്‍ തുടങ്ങി. നാളെ ഉപ്പ ഓഫീസില്‍ നിന്ന് വരുമ്പോ കൊണ്ട് വരാം എന്ന് പറഞ്ഞു അവനെ ഒതുക്കി, പക്ഷെ ഞങ്ങള്ല്ക് നല്ല ടെന്ഷന്‍ ഉണ്ടായിരുന്നു. കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന കാശ് ഇങ്ങനെ മറവി കാരണം നഷ്ട്ടപെടുമ്പോള്‍ ഉള്ള ടെന്ഷന്‍ ചില്ലറയല്ല, അത് അനുഭവിച്ചു തന്നെ അറിയണം, എന്തായാലും ഇന്ന് ഞാന്‍ ഉച്ചക്ക് ഇന്നലെ പോയ അതെ സ്ഥലത്ത് പോയി ഇന്നലെ വാങ്ങിയ അതെ സാധനങ്ങള്‍ വീണ്ടും വാങ്ങി, മോന്റെ ജാക്കറ്റിന്റെ കളര്‍ മാത്രം മാറി, ബാക്കി എല്ലാം ഒരു കാര്ബണ്‍ കോപ്പി പോലെ വീണ്ടും എന്റെ കയ്യില്‍ വന്നു. അല്ലെങ്കില്‍ ഇന്ന് വീട്ടില്‍ ചെല്ലുമ്പോ അവന്‍ ആ ജാക്കറ്റു ചോദിച്ചാല്‍ എന്ത് പറയും?

അപ്പൊ ഞാന്‍ പറഞ്ഞു വന്നത്, ചെറിയ ചെറിയ മറവികള്‍ തരുന്ന വലിയ വിലയെ കുറിച്ചാണ്, ഇതിനെ എങ്ങനെ എങ്കിലും മറി കടന്നെ തീരു, എന്താണ് അതിനൊരു പോം വഴി,? നിങ്ങള്ക്കും ഉണ്ടായിട്ടുണ്ടാകും ഇത് പോലെ ഉള്ള കൊച്ചു കൊച്ചു മറവികള്‍, ഇല്ലേ? ഇന്ന് ഇപ്പൊ വീട്ടിലേക്ക്‌ പോകുമ്പോ ആ കവര്‍ എടുക്കാന്‍ ഓര്ക്കാന്‍ വേണ്ടി ഞാന്‍ മൊബൈലില്‍ reminder സെറ്റ്‌ ചെയ്ത വെച്ചിരിക്കുകയാണ്, ചില്ലപ്പോ അത് സെറ്റ്‌ ചെയ്യാനും മറന്നു പോകും, പിന്നെ എന്ത് ചെയ്യുമെന്നു നോക്കണേ !


Wednesday, December 5, 2012

ഉപ്പ ദുബായിലെത്തിയപ്പോള്‍..


എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു എന്‍റെ ഉപ്പ ഞങ്ങളുടെ നാട് വിട്ടു പുറത്തു പോയിട്ടില്ല. പുള്ളിയുടെ കമ്പനിയുടെ ആവശ്യത്തിന് വേണ്ടി ഇടയ്ക്കു ബാംഗ്ലൂര്‍ പോകാറുണ്ട്. കൂടിപോയാല്‍ രണ്ടോ മൂന്നോ ദിവസം,അതിനു മുന്‍പേ ആളു തിരിച്ചു വരുമായിരുന്നു. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തായിരുന്നു ആ യാത്രകള്‍. അന്നായിരുന്നു ഉപ്പയെ ആദ്യമായി പാന്‍റ്സ് ഉടുത്തു കണ്ടത്. അന്നൊക്കെ ഉപ്പാടെ പാസ്പോര്‍ട്ട്‌ കാണുമ്പോ ഞാന്‍ ചോദിക്കും. പാസ്പോര്‍ട്ട്‌ ഉണ്ടായിട്ടും ഉപ്പ എന്താ ഗള്‍ഫില്‍ പോകാതിരുന്നത് എന്ന്. അപ്പൊള്‍ ആളു പറയും “അതിനൊക്കെ ഒരു യോഗം വേണം” എന്ന്. എന്നെ കൊണ്ട് പോകാന്‍ ആരും ഉണ്ടായില്ല എന്ന്. ആളുടെ കൂട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ഗള്‍ഫില്‍ എത്തിയിട്ടും, ആരും ആളെ കൊണ്ട് പോകാനായി ഒന്നും ചെയ്തില്ല, പുള്ളി ആരുടെ പിന്നാലെയും നടന്നുമില്ല. പിന്നെ ഗള്‍ഫ്‌ മോഹം എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ ജോലിയൊക്കെ ആയി അങ്ങനെ കൂടി.



6 വര്‍ഷം മുന്‍പ് ഞാന്‍ ആദ്യമായി ദുബായില്‍ വന്നപ്പോള്‍ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു, എന്നെങ്കിലും ഉപ്പാനെ ഇങ്ങോട്ട് കൊണ്ട് വരണം, ഒരു മാസം എങ്കില്‍ ഒരു മാസം ആളെ ഇവിടെ നിര്‍ത്തണം എന്ന്. എനിക്ക് ഇവിടെ ജോലിയായി. ഞാന്‍ അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്നു, പിന്നെയും പോയി, പിന്നെയും വന്നു, ഇതിനിടയില്‍ എന്‍റെ കല്യാണം കഴിഞ്ഞു, എനിക്കൊരു മകനുണ്ടായി. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. എന്‍റെ ഭാര്യയും മകനും ഇവിടെ എന്‍റെ കൂടെ താമസം ആയി. ഉപ്പയെ വിസിറ്റിന് കൊണ്ട് വന്നാലോ എന്ന് ഞങ്ങള്‍ ആലോചിച്ചു. ഇങ്ങോട്ട് വരണ്ട കാര്യം പറഞ്ഞപ്പോള്‍ ആദ്യമൊന്നും ആളു കൂട്ടാക്കിയില്ല. എന്‍റെ നിര്‍ബന്ധം കൊണ്ടാണ് പാസ്പോര്‍ട്ട്‌ എടുത്തത്‌‌. എന്നിട്ടും കുറെ മാസം എടുത്തു ആളെ കൊണ്ട് സമ്മതിപ്പിക്കാനായി. അങ്ങനെ ഒരു പാട് നാളുകള്‍ക്ക് ശേഷം ഈ വര്‍ഷം ഞാന്‍ എന്‍റെ ഉപ്പാനെ ദുബായിലേക്ക് കൊണ്ട് വന്നു. ബന്ധുക്കളോടോ നാട്ടുകരോടോ ഒന്നും പറയാതെയാണ് പുള്ളി നാട്ടില്‍ നിന്നും പോന്നത്. ഞാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആരോടും യാത്ര പറഞ്ഞില്ല, കുറച്ചു ദിവസം നില്‍ക്കാന്‍ വേണ്ടി വരുമ്പോള്‍ അതിന്‍റെയൊന്നും ആവശ്യമില്ല എന്നാണ് ആളുടെ അഭിപ്രായം. ആളെ വിളിക്കാന്‍ വേണ്ടി ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ഒരു മഴതുള്ളി എന്റെ മുഖത്ത് വീണു. വിശ്വസിക്കാനാകാതെ ഞാന്‍ മുകളിലോട്ടു നോക്കി, സംശയമില്ല മഴ തന്നെ. അതും കുറെ നാളുകള്‍ക്കു ശേഷം. രാത്രി ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴും മഴ ഉണ്ടായിരുന്നു. കുറെ കഴിഞ്ഞു ഉപ്പ പുറത്തേക്കു വന്നപ്പോള്‍ ഞാന്‍ ആളെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു പാട് സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍. വെള്ളിയാഴ്ച ഉപ്പാനെയും കൊണ്ട് പുറത്തു പോയപ്പോഴും മഴ..മഴയെന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ മഴ..ദുബായില്‍ രണ്ടു വര്‍ഷത്തിനു ശേഷം പെയ്ത ആ മഴ ഞാന്‍ ശരിക്കും ആസ്വദിച്ചു. കുറെ നേരം മഴ കൊണ്ടു നിന്നു.അങ്ങനെ ദുബായിലെ മഴ കാണാനും ഉപ്പക്കു ഭാഗ്യം ഉണ്ടായി.


ഇപ്പൊള്‍ ഒരു ആഴ്ച്ച പിന്നിടുന്നു ആളു വന്നിട്ട്. ഞാന്‍ ജോലിക്ക് പോന്നാല്‍ എന്‍റെ മോന്‍റെ കൂടെ കളിക്കലാണ് ആളുടെ പണി, അവന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അവന്‍റെ വികൃതിയൊന്നും ഇത്രയ്ക്കു ഉണ്ടായിരുന്നില്ല. ഇപ്പോളാണ് ഉപ്പാക്ക് അവനെ ശരിക്ക് പിടി കിട്ടിയത്, എന്നോട് പറഞ്ഞു ഇവനെ ഇവിടെ തന്നെ നിര്‍ത്തിക്കോ, എനിക്കൊന്നും വയ്യ നാട്ടില്‍ ഇവനെ നോക്കാന്‍ എന്ന്. തമാശ പറഞ്ഞതാണ്‌ കേട്ടോ, സത്യം പറഞ്ഞാല്‍ ദുബായ് കാണാനല്ല, അവനെ കാണാന്‍ മാത്രമാണ് പുള്ളി ഇവിടെ വരെ വന്നത് തന്നെ. അവനെ അത്രയ്ക്ക് ഇഷ്ട്ടമാണ് മൂപ്പര്‍ക്ക്, അവനു തിരിച്ചും അങ്ങനെ തന്നെ. അവന്‍റെ ഉപ്പുപ്പയും സരോജും (എന്‍റെ ഒരു അടുത്ത സുഹൃത്ത് ) മാത്രമാണ് അവന് നല്ലത് ,ബാക്കി എല്ലാവരെയും പൊട്ട എന്നാണ് പറയുക.


ഉപ്പാക്ക് പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടമാണ്. ആളുടെ ഭാഷയില്‍ പറഞ്ഞാല്‍ കുറെ സ്വത്തും മുതലും ഒന്നും ഉണ്ടായിട്ടു കാര്യമില്ല. പുതിയ രാജ്യങ്ങള്‍ കാണാന്‍ കഴിയണം. ആളുടെ അഭിപ്രായത്തില്‍ ഏഷ്യാനെറ്റില്‍ സഞ്ചാരം പരിപാടി അവതരിപ്പിക്കുന്ന സന്തോഷ്‌ ജോര്‍ജ് കുളങ്ങര ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍. കഴിഞ്ഞ ആഴ്ചയില്‍ ഉപ്പാനെ ഞങ്ങള്‍ പല സ്ഥലത്തും കൊണ്ട് പോയി. പ്രായം മറന്നു ഞങ്ങളെക്കാള്‍ ആവേശത്തില്‍ പുള്ളി ഞങ്ങളുടെ കൂടെ കുറെ ദൂരം നടന്നു. കാര്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങളുടെ യാത്രകള്‍ ബസിലും ട്രെയിനിലും ബോട്ടിലുമൊക്കെ ആയിരുന്നു. എല്ലാം പുള്ളി ആസ്വദിച്ചു കൊണ്ട് തന്നെ യാത്ര ചെയ്തു. ഓരോ സ്ഥലങ്ങള്‍ കാണുമ്പോളും ഉള്ള ആളുടെ അത്ഭുതം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ദുബായ് മ്യൂസിയം ആളുടെ കൂടെ ഞങ്ങളും ആദ്യമായി കാണുകയായിരുന്നു, അവിടത്തെ വിസിറ്റര്‍ ബുക്കില്‍ പുള്ളിയുടെ പേരില്‍ ഒരു കമന്‍റ് ഇട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. അത് പോലെ തന്നെ ഇവിടത്തെ പച്ചക്കറി മാര്‍ക്കറ്റ്‌ , മീന്‍ മാര്‍ക്കറ്റ്‌ എല്ലാം പുള്ളിക്ക് ആവേശമായി, ഇവിടെ കിട്ടാത്തത് ഒന്നുമില്ലല്ലോ എന്നാണ് ആളു പറഞ്ഞത്‌. ജുമൈറ ബീച്ചില്‍ പോയപ്പോള്‍ മോന്‍റെ ഒപ്പം തിരമാലകളുടെ കൂടെ ആഹ്ലാദത്തോടെ കുറെ നേരം ചിലവഴിച്ചു. ബുര്‍ജ്‌ ഖലീഫയുടെ ഉയരം കണ്ടപ്പോള്‍ “അമ്മോ” എന്ന് പുള്ളി ആശ്ചര്യപ്പെട്ടു. ഇതൊക്കെ ഞങ്ങള്‍ക്ക് നിസ്സാരം എന്ന മട്ടില്‍ ഒരു ദുബായ്ക്കാരന്‍റെ ഗമയില്‍ ഞാന്‍ ഒപ്പം നടന്നു. ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ കൊണ്ട് പോയപ്പോള്‍ ഉപ്പ അതിശയത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു.


ദുബായിലെ ഒരു വിധം എല്ലാ പ്രധാന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ ഉപ്പയെ കൊണ്ട് പോയി. ഇനിയും കുറച്ചു സ്ഥലങ്ങള്‍ ബാക്കി ഉണ്ട്. ഇനി വരുന്ന ദിവസങ്ങളില്‍ ഓരോന്നായി കൊണ്ട് പോകണം. ഡോള്‍ഫിന്‍ ഷോ കാണിക്കണം, ഗ്ലോബല്‍ വില്ലേജ്‌ കാണിക്കണം, വെള്ളിയാഴ്ച ചിലപ്പോള്‍ അബുദാബിയിലും പോകും. എല്ലാറ്റിനും കൂടെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഞാന്‍ കണ്ട സ്ഥലങ്ങള്‍ എന്‍റെ ഉപ്പയും കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാം കാണുമ്പൊള്‍ ആളുടെ മുഖത്ത് കാണുന്ന ആ സന്തോഷം..ആ പുഞ്ചിരി...അതാണ് ഈ 6 വര്‍ഷത്തെ എന്‍റെ സമ്പാദ്യം. എല്ലാം പടച്ചവന്‍റെ കാരുണ്യം. ഇനി ഇത് പോലെ ഒരു ദിവസം ഉമ്മയെ കൂടെ കൊണ്ട് വരണം. കക്ഷി ഞങ്ങളുടെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്‍റ് ആണ്. അവിടത്തെ തിരക്ക് കാരണമാണ് ഈ തവണ വരാതിരുന്നത്. തിരക്കൊക്കെ കഴിഞ്ഞു ഒരു ദിവസം ആളെയും കൊണ്ട് വരണം. ചിലപ്പോള്‍ അടുത്ത വര്‍ഷം. വേറെ വലിയ സ്വപ്‌നങ്ങള്‍ ഒന്നും എനിക്കില്ല. ഇത്രയും നടത്തി തന്നെ പടച്ചവന്‍ അതും നടത്തി തരും എന്ന് വിശ്വസിക്കുന്നു. ഇവിടെ നിന്ന് എത്ര സാമ്പാദിചാലും അവസാനം ഈ നല്ല ദിവസങ്ങളുടെ ഓര്‍മ്മകള്‍ മാത്രമേ ബാക്കിയുണ്ടാകൂ.. ജീവിതത്തിന്‍റെ ഒരു ബാക്കിപത്രം എന്ന് പറയാനായി..

Tuesday, November 6, 2012

രാജമാണിക്യവും കൊതുകുകളും.. !!


ഈ ടൈറ്റില്‍ കാണുമ്പോള്‍ ഇതെന്താ സംഭവം എന്ന് നിങ്ങള്‍ വിചാരിക്കും, സംഭവം മറ്റൊന്നുമല്ല, രാജമാണിക്യം കാണാന്‍ വേണ്ടി ഞാന്‍ കുറച്ചു കൊതുക് കടി കൊണ്ടിരുന്നു. ആ സംഭവം പറയാം, അതിനു മുന്‍പേ വേറൊരു കാര്യം പറയാം. എന്‍റെ ഓണ്‍ലൈന്‍ സുഹൃത്ത്‌ അരുണ്‍ എന്നോട് പറഞ്ഞു കുറച്ചു സിനിമ സ്മരണകള്‍ എഴുതണമെന്ന്. അപ്പോള്‍ പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് ഈ കൊതുക് കടിയാണ്.


സംഭവം നടക്കുന്നത് 2005 നവംബര്‍ നാലാം തിയ്യതി. അതായത് രാജമാണിക്യം റിലീസ് ചെയ്യുന്നതിന്‍റെ തലേ ദിവസം. അന്ന് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. മമ്മൂട്ടി ഒരു ആവേശമായി നിന്നിരുന്ന സമയം. രാജമാണിക്യം റിലീസിന് കെട്ടാനുള്ള കുറെ ഫ്ലെക്സ്‌ പ്രിന്‍റ് ചെയ്യാന്‍ ഉണ്ടായിരുന്നു. തലേ ദിവസമാണ് എല്ലാവരും അത് ചെയ്യാന്‍ വന്നത്, അത് കൊണ്ട് അന്ന് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ വൈകി. അന്ന് കേച്ചേരിയിലെ ഫാന്‍സിന്‍റെ വക ഒരു ഫ്ലെക്സ്‌ തിയ്യറ്ററില്‍ വെക്കാന്‍ അവര്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. ഞാന്‍ അതുമായി രാഗത്തില്‍ പോയി. അത് അവര്‍ക്ക് കൊടുത്തു പെട്ടെന്ന് വലിയാം എന്ന് കരുതിയാണ് ചെന്നത്. അപ്പോളാണ് അറിഞ്ഞത് സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകളെല്ലാം പോയി കഴിഞ്ഞ ശേഷമേ ഇതെല്ലം വെക്കാന്‍ സാധിക്കു എന്ന്. ഞാന്‍ ഭാരതില്‍ പോയി ഫുഡ്‌ കഴിച്ചു തിരിച്ചു വന്ന് അവിടെ വെയിറ്റ് ചെയ്തു. ഓഫീസിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഹാരിസ്‌ (എന്‍റെ സഹപ്രവര്‍ത്തകന്‍ ) പറഞ്ഞു ഇന്ന് രാത്രി പണിയുണ്ട് അപ്പൊള്‍ അവരവിടെ തന്നെ കാണും എന്ന്. അങ്ങനെ ഓഫീസില്‍ നില്‍ക്കാം എന്നുള്ള കണക്ക് കൂട്ടി ഞാന്‍ വീട്ടിലേക്കു വിളിച്ചു ഇന്ന് വരില്ല എന്ന് പറഞ്ഞു. ഇടക്കങ്ങിനെ നില്‍ക്കാറുണ്ട്. അങ്ങനെ സെക്കന്‍റ്ഷോ കഴിഞ്ഞു ആളുകള്‍ പോയി ഫ്ലക്സ് എല്ലാം വെച്ച് കഴിഞ്ഞപ്പോള്‍ സമയം 1 മണി കഴിഞ്ഞു.

ഞാന്‍ ഒരു ഓട്ടോ വിളിച്ചു ഓഫീസിലേക്ക് ചെന്നപ്പോള്‍ അവിടെ അടച്ചു കിടക്കുന്നു. ഞാന്‍ ഉടനെ ഹാരിസിനെ വിളിച്ചു, അവന്‍ പറഞ്ഞു പണി പെട്ടെന്ന് കഴിഞ്ഞ കാരണം അവര്‍ പോയി എന്ന്. ഞാന്‍ വരുന്ന കാര്യം അവരോടു പറഞ്ഞിരുന്നുമില്ല. എന്തായാലും ഞാന്‍ കുടുങ്ങി. കൂരാ കൂരിരുട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ ചുറ്റിനും നോക്കിയപ്പോ അടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ ഒരു വെളിച്ചം. ഞാന്‍ ബാഗും തൂക്കി അങ്ങോട്ട്‌ നടന്നു. അവിടെ ചെന്നപ്പോള്‍ ഒരുത്തന്‍ ഒരു വണ്ടിയുടെ അടിയില്‍ കിടന്ന് എന്തോ നന്നാക്കുകയാണ്. ഞാനവനെ വിളിച്ചു. കയ്യിലും മുഖത്തും കരിയുമായി അവന്‍ പുറത്തേക്കു വന്നു.

ഞാന്‍ : ചേട്ടാ , ഞാന്‍ ദേ ആ കമ്പനിയിലാ വര്‍ക്ക് ചെയ്യുന്നത്. രാത്രി അവിടെ നില്‍ക്കാം എന്ന് കരുതി വന്നതാ, പക്ഷെ അവര്‍ അടച്ചു പോയി, ഇനിയിപ്പോള്‍ ഈ നേരത്ത് വീട്ടില്‍ പോകാന്‍ വയ്യ, ഇന്ന് രാത്രി ഇവിടെയൊന്നു കിടന്നോട്ടെ? നാളെ കാലത്ത് നേരത്തെ പോയ്ക്കോളാം.

അവനെന്നെ അടിമുടി ഒന്ന് നോക്കി.പിന്നെ ചിരിച്ചു എന്നിട്ട് പറഞ്ഞു : നില്‍ക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ നിങ്ങള്‍ എവിടെ കിടക്കും?

അപ്പോളാണ് ഞാന്‍ വര്‍ക്ക്ഷോപ്പ്‌ ഒന്ന് നോക്കിയത്, ആകെ പഴകിയ സാധനങ്ങളും തുണികളും മാത്രം. അപ്പോളാണ് അവിടെ ഒരു ബസിന്‍റെ രണ്ട് മൂന്നു സീറ്റുകള്‍ അടുത്തടുത്ത്‌ ഇട്ടിരിക്കുന്നത് കണ്ടത്‌. എനിക്കൊന്നു തല ചായ്ക്കാന്‍ ആ സ്ഥലം ധാരാളം.

ഞാന്‍ അവനോടു പറഞ്ഞു “ ഞാന്‍ അവിടെ കിടന്നോളാം

അവന്‍ വീണ്ടും ചിരിച്ചു. എന്നിട്ട് ചോദിച്ചു “ അപ്പൊള്‍ ഞാനെവിടെ കിടക്കും?

അത് അവന്‍ കിടക്കുന്ന സ്ഥലമായിരുന്നു എന്ന് മനസ്സിലായി. എന്നാല്‍ പിന്നെ പോകാം എന്ന് കരുതി തിരിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അവന്‍ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു " അല്ലെങ്കില്‍ ഒരു കാര്യം ചെയ്യ്, നിങ്ങള്‍ അവിടെ കിടന്നോ, എന്‍റെ പണി കഴിയുമ്പോ എന്തായാലും നേരം വെളുക്കും. അപ്പൊള്‍ എന്തെങ്കിലും ചെയ്യാം"

അവനോടു നന്ദി പറഞ്ഞു ഞാന്‍ ആ സീറ്റില്‍ കയറി കിടന്നു, ഇനി സുഖമായി ഉറങ്ങാം എന്നു മനസ്സില്‍ കരുതി. അപ്പോളാണ് എന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് നാല് ഭാഗത്ത്‌ നിന്നും കൊതുകുകളുടെ ആക്രമണം ഉണ്ടായത്. കയ്യിലും കാലിലും മുഖത്തും പുറത്തും കൊതുക് കടിക്കുന്നു. നിസ്സഹായതയോടെ ഞാന്‍ അവനെ നോക്കി, അവന്‍ ഒരു കമ്പി കൊണ്ട് എന്തിലോ ശക്തിയായി അടിക്കുന്നുണ്ട്. കൊതുക് കടിയൊന്നും അവന്‍ അറിയുന്നില്ല എന്ന് തോന്നി. ഞാന്‍ എങ്ങനെ കിടന്നാലും കടി തുടരുന്നു. ഒരു പുതപ്പ് കിട്ടിയിരുന്നെങ്കില്‍ അത് കൊണ്ട് ദേഹം മൂടായിരുന്നു. തൃശ്ശൂരിലെ കൊതുകുകള്‍ക്ക് ഇത്തിരി മൊട കൂടുതല്‍ ഉള്ള പോലെ എനിക്ക് തോന്നി. രാഗത്തിലേക്ക് പോകാന്‍ തോന്നിയ ആ നിമിഷത്തെ ഓര്‍ത്ത്‌ ഞാന്‍ ശപിച്ചു. അങ്ങനെ കടി കൊണ്ട് കൊണ്ട് എപ്പോളോ ഞാന്‍ ഉറങ്ങി പോയി.

അലാറം വെച്ചിരുന്ന കാരണം ആറര മണിക്ക് ഞാന്‍ എഴുന്നേറ്റു. ആദ്യം ഞാന്‍ നോക്കിയത് അവനെയാണ്. അവന്‍ തറയില്‍ ഒരു തോര്‍ത്തുമുണ്ട് വിരിച്ചു ഉറങ്ങുന്നതാണ് കണ്ടത്. അവന്‍റെ ആ കിടപ്പ് കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അവനെ വിളിക്കണ്ട എന്ന് ആദ്യം കരുതി, പക്ഷെ പറയാതെ പോകുന്നത് ഒരു മര്യാദ അല്ലല്ലോ എന്നോര്‍ത്ത് വിളിച്ചു. അവന്‍ കണ്ണ് തിരുമ്മി കൊണ്ട് എന്നെ നോക്കി. ഞാന്‍ പോട്ടെ എന്ന് ചോദിച്ചു. അവന്‍ ഓക്കേ എന്ന് തല കുലുക്കി.

അങ്ങനെ ഞാന്‍ 7 മണിക്ക് വീട്ടിലെത്തി. ഒന്‍പതു മണിയോടെ വീണ്ടും രാഗത്തില്‍ പോയി. അങ്ങനെ ഫാന്‍സുകാരുടെ കൂടെ ആദ്യ ഷോ കണ്ടു. കൊതുക് കടിയുടെയും ഉറക്കത്തിന്‍റെയും എല്ലാം ക്ഷീണം മമ്മുക്ക തീര്‍ത്തു. കയ്യടിച്ചു തകര്‍ത്ത നിമിഷങ്ങള്‍. ഇന്നും ഓര്‍മ്മയുണ്ട് എല്ലാവരുടെയും മുഖത്തെ ആ ആവേശം. ആ പയ്യനെ പിന്നെ കാണണം എന്ന് കരുതിയിരുന്നു എങ്കിലും നിര്‍ഭാഗ്യവശാല്‍ അതിനു സാധിച്ചില്ല. ഇനി എന്നെങ്കിലും കാണുമോ എന്നും ഉറപ്പില്ല. എങ്കിലും ഇന്നും രാജമാണിക്യം കാണുമ്പോള്‍ അന്നത്തെ ആ രാത്രിയും കൊതുക് കടിയുമൊക്കെ ഓര്‍മ്മ വരും. പിന്നെ ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി സ്വന്തം ബെഡ് ഒഴിഞ്ഞു തന്ന അവനെയും. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്..വര്‍ഷങ്ങള്‍ കഴിയും തോറും മധുരം കൂടും..വീഞ്ഞ് പോലെ..