Friday, June 7, 2013

Yamla Pagla Deewana 2 - Review From Dubai




ഈ സിനിമ കാണാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ട്. ആദ്യത്തെ കാരണം ഇന്ന് ഇവിടെ ഹോളിഡേ ആണ് എന്നുള്ളതാണ്. വല്ലപ്പോഴും അല്ലെ ഇങ്ങനെ ഒരു അവധി കിട്ടു, അപ്പൊ പിന്നെ ഒരു സിനിമ കാണാമെന്ന് വെച്ചു. രണ്ടാമത്തെ കാരണം ഇതിന്റെ ആദ്യ ഭാഗം രണ്ടു വര്ഷം മുന്‍പ്‌ ഞാന്‍ കണ്ടിട്ടുണ്ട് എന്നതാണ്. അത്ര മികച്ചൊരു സിനിമ ആയിരുന്നില്ല എങ്കിലും കണ്ടിരിക്കാവുന്ന ഒന്നായിരുന്നു അത്. അന്ന് അത്യാവശ്യം ചിരിക്കാന്‍ സാധിച്ച കുറെ സീനുകള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു, പിന്നെ ഈ അച്ഛനും രണ്ടു മക്കളും കൂടിയുള്ള ഒരു സിനിമ ആയത് കൊണ്ട് , അവരെ അങ്ങനെ ഒരുമിച്ചു സ്ക്രീനില്‍ കാണുന്നതിന്റെ ഒരു കൌതുകവും ഉണ്ടായിരുന്നു. അപ്പോള്‍ അവര്‍ വീണ്ടും വരുന്നു എന്ന് കേട്ടപ്പോള്‍ എന്നാ പിന്നെ ഒന്ന് കണ്ടേക്കാം എന്ന് തീരുമാനിച്ചു. മൂന്നാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ കാരണം ഇതിന്റെ സംവിധായകന്‍ സംഗീത്‌ ശിവന്‍ ആണെന്നുള്ളതാണ്. മലയാളത്തില്‍ വ്യൂഹം, യോദ്ധ, ഡാഡി, ഗാന്ധര്‍വ്വം, നിര്‍ണ്ണയം എന്നീ ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍. ഇപ്പൊ കുറച്ചു നാളായി ബോല്ലിവുഡിലാണ്. അവിടെ സോര്‍, ചുരാ ലിയാ ഹേ തുംനെ, ക്യാ സൂപ്പര്‍ കൂള്‍ ഹായ് ഹം, ഏക്‌, ക്ലിക്ക് അങ്ങനെ കുറെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഈ അടുത്ത് മലയാളത്തില്‍ ആസിഫ്‌ അലി നായകനായ Idiots എന്ന ചിത്രത്തിന്റെ തിരകഥ എഴുതിയിരുന്നു.

ഇനി സിനിമയിലേക്ക്, ആദ്യ ഭാഗം കാണാത്തവര്‍ക്ക് വേണ്ടി പറയാം. ധരംസിങ്ങും (ധര്‍മേന്ദ്ര)മകന്‍ ഗജോധര്‍സിങ്ങും (ബോബി ഡിയോള്‍. രണ്ടു പേരും തിരു മുടിഞ്ഞ കള്ളന്മാരാണ്. തന്റെ ഭാര്യയോടു പിണങ്ങിയാണ് ധരം തന്റെ ഇളയ മകന്റെ കൂടെ കഴിയുന്നത്. ആദ്യ ചിത്രത്തില്‍ ധരമിന്റെ മൂത്ത മകന്‍ പരംവീര്‍ സിംഗ് (സണ്ണി ഡിയോള്‍) അച്ഛനെയും അനിയനെയും കൂട്ടി കൊണ്ട് വരാന്‍ കാനഡയില്‍ നിന്ന് ബനാറസില്‍ എത്തുന്നതും, ഗജോധരിന്റെ പ്രണയ സാക്ഷാല്‍ക്കാരത്തിനായി അവര്‍ മൂന്നു പേരും കൂടെ പഞ്ചാബില്‍ പോകുന്നതും, അവിടെ നടക്കുന്ന തമാശകളുമായിരുന്നു കഥ. എന്നാല്‍ ഈ രണ്ടാം ഭാഗത്തില്‍ കഥ തുടങ്ങുമ്പോള്‍ ധരം ഒരു കള്ള സന്ന്യാസി ആണ്, കൂടെ മകന്‍ ഗജോധരും ഉണ്ട്. ഈ തവണ ഗജോധര്‍ വലിയ ഒരു സല്‍മാന്‍ ഖാന്‍ ഫാന്‍ ആണ്. സ്വാമിയെ കാണാന്‍ എത്തുന്ന യോഗ് രാജ്‌ എന്ന ഒരു ഒരു ബിസിനസ്‌കാരനെ (അനു കപൂര്‍) ധരംസിംഗ് ഒരു ധനികന്‍ ആണെന്ന് തെറ്റിദ്ധരിക്കുന്നു. സത്യത്തില്‍ അയാള്‍ വലിയ ഒരു കടക്കെണിയിലാണ്. അയാളുടെ മകള്‍ സുമനെ കൊണ്ട് ഗജോധരിനെ കല്യാണം കഴിപ്പിക്കാന്‍ വേണ്ടിയുള്ള ധരമിന്റെ ശ്രമങ്ങളാണ് സിനിമയുടെ പ്രധാന കഥ (ഗജോധരിന്റെ ആദ്യ കാമുകി എവിടെ പോയോ എന്തോ?) കൂടാതെ ആ നായികയും ഒരു സല്‍മാന്‍ ഖാന്‍ ഫാന്‍. അത് കൊണ്ട് തന്നെ ചിത്രം മുഴുവനും സല്‍മാന്റെ ഡയലോഗുകളും പാട്ടുകളും ഉപയോഗിച്ചിട്ടുണ്ട്.

മൂത്ത മകന്‍ പരംവീര്‍ ഇപ്പോള്‍ ലണ്ടനില്‍ ആണ്, അയാള്‍ അവിടെ ഒരു debt collector ആണ്. (അയാളുടെയും ഭാര്യയെയും കുട്ടികളെയും ഒന്നും കാണിക്കുന്നില്ല). അയാളുടെ ബോസ്സിന്റെ നിര്‍ദേശ പ്രകാരം അയാള്‍ യോഗ് രാജിന്റെ അടുക്കല്‍ എത്തുന്നു, അയാള്‍ എന്ത് കൊണ്ടാണ് ലോണ്‍ തിരിച്ചടക്കാത്തത് എന്ന് അന്വേഷിക്കാന്‍ വേണ്ടി പരം അയാളുടെ പ്രശ്നങ്ങള്‍ അന്വേഷിക്കുന്നു. തുടര്‍ന്ന് അയാള്‍ അയാളുടെ കൂടെ ജോലിക്ക് കയറുന്നു. അയാളുടെ പഴയ ക്ലബ്‌ പരം നന്നാക്കുകയും റീ ഓപ്പണ്‍ ചെയ്യുകയും ചെയ്യുന്നു. അതെ സമയം യോഗ് രാജിനെ കാണാനും ആ കല്യാണം ഉറപ്പിക്കാനും വേണ്ടി ധരം സിങ്ങും ഗജോധാരും വലിയ ധനികരുടെ വേഷത്തില്‍ നാട്ടില്‍ നിന്ന് ഇവിടെ എത്തുന്നു.പരംവീര്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു,പക്ഷെ അവര്‍ സമ്മതിക്കുന്നില്ല. അങ്ങനെ ആ കല്യാണ നിശ്ചയം നടക്കുന്നു, എന്നാല്‍ പിന്നീട് അറിയുന്നു സുമന്‍ യോഗ് രാജിന്റെ മകള്‍ അല്ല, അയാളുടെ യഥാര്‍ത്ഥ മകള്‍ രീത ആണ്. അവള്‍ക്ക്ക് ആണെന്കില്‍ ഇഷ്ടം പരംവീറിനോടും. ഇതറിയുന്ന ധരം അവളെ വശീകരിക്കാന്‍ വേണ്ടി ഗജോധരിനെ വേറെ ഒരു വേഷത്തില്‍ അവതരിപ്പിച്ച്‌,തന്റെ രണ്ടാമത്തെ മകന്‍ ആണെന്നും പറഞ്ഞു യോഗ് രാജിന് പരിചയപെടുത്തുന്നു. ഒരാളും രണ്ടു വേഷവും മാറി മാറി വരുന്നു. സ്വാഭാവികമായും പ്രശ്നങ്ങള്‍ ആരംഭിക്കുമല്ലോ? ഈ തവണ അവര്‍ക്ക് കൂട്ടായി ഒരു ആള്‍ക്കുരങ്ങും(Orangutan) ഉണ്ട്. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഇതിലെ കഥ.

ധര്‍മേന്ദ്ര..77 വയസ്സുള്ള ഒരു സീനിയര്‍ സൂപ്പര്‍സ്റ്റാര്‍, ഈ പ്രായത്തിലും അദ്ധേഹത്തിന്റെ ആ ഒരു എനര്‍ജി ലെവല്‍ ആദ്യ ഭാഗത്തില്‍ തന്നെ എന്നെ അതിശയിപ്പെടുത്തിയിരുന്നു. രണ്ടു വര്ഷം കഴിഞ്ഞു ഈ രണ്ടാം ഭാഗത്തിലും അതിനു മാറ്റമൊന്നുമില്ല. സ്വന്തം മക്കളുടെ കൂടെ ഡാന്‍സും, സംഘട്ടനവും, കോമഡിയും എല്ലാം ചെയ്തു അദ്ദേഹം ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രായത്തിന്റെ ഒരു അവശത മുഖത്തുണ്ടെങ്കിലും അദ്ധേഹത്തിന്റെ മനസ്സ് ഇപ്പോളും ചെറുപ്പമാണ്. അദ്ധേഹത്തിന്റെ ഒരു സ്ഥിരം ഡാന്‍സ് സ്റ്റൈലിനെ കളിയാക്കി കൊണ്ട് ഒരു ഗാനം ചിത്രത്തിന്റെ അവസാനം ചേര്‍ത്തിട്ടുണ്ട്.ഓം ശാന്തി ഓം എന്നാ ചിത്രത്തില്‍ അദ്ധേഹത്തിന്റെ ആ സ്റ്റെപ് കാണിക്കുന്നുണ്ട്.

സണ്ണി ഡിയോള്‍..ധര്‍മേന്ദ്രയുടെ മൂത്ത മകന്‍, ആദ്യ കാലത്ത് ഹിന്ദിയില്‍ Gatak,Gayal, Gadhar, Darr, Yamini,Border,Jeet, Ziddi അങ്ങനെ കുറേ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ നടന്‍. ഇപ്പോള്‍ അധികം ചിത്രങ്ങളൊന്നും ഇല്ല. സ്വന്തം നിര്‍മ്മാണ കമ്പനിയുടെ ചിത്രമാണ്‌ ഇത്. വില്ലന്മാരുടെ നേരെ വലിയ വായില്‍ ആക്രോശിക്കുന്ന സണ്ണിയുടെ സ്ഥിരം നമ്പര്‍ ആദ്യ ഭാഗത്തില്‍ ഒരു കോമഡി ആയി അവതരിപ്പിച്ചിരുന്നു. സഹിക്കാന്‍ കഴിയാത്ത ആ വലിയ ശബ്ദം കേട്ട് വില്ലന്മാരെല്ലാം ചെവി പൊത്തുന്നതായിരുന്നു ആ സീന്‍.ഒരു സ്പൂഫ് എന്ന നിലയില്‍ അത് രസിപ്പിക്കുകയും ചെയ്തു. ഇതിലും അങ്ങനെ ഒരു സീനുണ്ട്. സണ്ണിയുടെ ശബ്ദത്തിന്റെ ആഘാതം കൊണ്ട് വില്ലന്മാരെല്ലാം പറക്കുന്നതായാണ് എടുത്തിരിക്കുന്നത്. പക്ഷെ അത് കുറച്ചു കൂടി പോയി എന്ന് പറയാതെ വയ്യ.

ബോബി ഡിയോള്‍..ആ പേര് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓര്‍മ്മ വരുന്നത് അയാളുടെ ആദ്യ ചിത്രമായ "ബര്‍സാത്" ആണ്. മുടിയൊക്കെ നീട്ടി വളര്‍ത്തി നീല കൂളിംഗ്‌ ഗ്ലാസും വെച്ചു കൊണ്ടുള്ള ആ വരവ് ഇന്നും മനസ്സില്‍ ഉണ്ട്. അതിനു ശേഷം Gupt, Soldire,Ajnabee, Humraz എന്നീ സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടായിരുന്നു എങ്കിലും മുന്‍ നിരയിലേക്ക് ഉയരാന്‍ ബോബിക്ക് കഴിഞ്ഞില്ല. ചേട്ടനെ പോലെ തന്നെ ഇപ്പോള്‍ ബോബിക്കും സിനിമകള്‍ കുറവാണ്‌.അവസാനം വിജയിച്ച ചിത്രം ഇതിന്റെ ആദ്യ ഭാഗമാണ്. അത് കൊണ്ടായിരിക്കാം വീണ്ടും അവരുടെ കൂടെ തന്നെ ഒരു ചിത്രം ചെയ്തത്, പോരാതെ സല്‍മാന്‍ ഖാനെയും കൂട്ട് പിടിച്ചിട്ടുണ്ട്, പക്ഷെ ഇത് കൊണ്ടും ബോബിയുടെ കരിയറിന് ഗുണമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

ഇവരെ കൂടാതെ അനുപം ഖേര്‍,ജോണി ലിവര്‍, തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ആര്ര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. നായികമാരെയൊന്നും മുന്‍പ് കണ്ടതായി ഓര്‍മ്മയില്‍ ഇല്ല. ഗാനങ്ങളില്‍ ഒന്നും തന്നെ അത്ര മികച്ചതല്ല. കോമഡിക്ക് വേണ്ടി ചെയ്തത് ഒന്നും എല്ക്കുന്നില്ല എന്നതാണ് സിനിമയുടെ പ്രശ്നം. ക്ലൈമാക്സില്‍ കുറെ സുമോ ഗുസ്ഥിക്കാരെ കൊണ്ട് വന്നു എന്തൊക്കെയോ കാണിച്ചു കൂട്ടി, പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന രംഗങ്ങള്‍ ആണ് അതെല്ലാം. ഒന്നാം ഭാഗത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ ഈ രണ്ടാം ഭാഗത്തിന് സാധിച്ചിട്ടില്ല. എങ്കിലും slapstick & non sence കോമഡി ഇഷ്ട്ടപെടുന്നവര്‍ക്ക് വേണമെകില്‍ ഒരു തവണ കാണാം, അല്ലാത്തവര്‍ ആ ഭാഗത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. വീണ്ടും കാണുന്നത് വരെ എല്ലാവര്ക്കും നന്ദി..നമ്സക്കാരം !!

Tuesday, June 4, 2013

മുരളി ഗോപി - Marching Left Right Left !!




ഭരത് ഗോപിയുടെ മകന്‍, അതില്‍ കൂടുതല്‍ ഒരു പരിചയപ്പെടുത്തല്‍ വേണ്ട മുരളി ഗോപിക്ക്. പരിചയ സമ്പന്നനായ ലാല്‍ജോസിന്റെ ദിലീപ്‌ ചിത്രത്തിലൂടെ തുടക്കം, അതും ഒരേ സമയം മൂന്നു കാര്യങ്ങള്‍ ചെയ്തു കൊണ്ട്..അഭിനയം,ആലാപനം,തിരക്കഥ. 2004 അവസാനം ഇറങ്ങിയ രസികന്‍ എന്ന ആ ചിത്രം പക്ഷെ പരാജയപ്പെട്ടു.എങ്കിലും വില്ലന്‍ വേഷം ചെയ്ത ആ നടനെ എല്ലാവരും ശ്രദ്ധിച്ചു, സിനിമ കണ്ടിറങ്ങിയ ഭൂരിഭാഗം ആളുകള്‍ക്കും അന്ന് അറിയില്ലായിരുന്നു അത് ഭരത് ഗോപിയുടെ മകന്‍ ആണെന്നുള്ള കാര്യം. ഒരു ഡയലോഗ് പോലുമില്ലാതെ തന്നെ കാള ഭാസ്കരന്‍ എന്ന ആ വില്ലന്‍ വേഷം മികച്ചതാക്കാന്‍ മുരളീകൃഷ്ണന് കഴിഞ്ഞു. ചിത്രത്തിലെ "ചാഞ്ഞു നില്ക്കണ " എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതും മുരളിയാണ്. ഒരു പക്ഷെ നായകന് വേണ്ടി വില്ലന്‍ പാടിയ ഏക മലയാള ഗാനവും അതായിരിക്കാം.നല്ലൊരു തുടക്കം കിട്ടിയെങ്കിലും ചിത്രത്തിന്റെ പരാജയം കാരണം വേറെ മികച്ച അവസരങ്ങള്‍ ഒന്നും അയാളെ തേടി ഉടനെ വന്നില്ല. അതിനു ശേഷം മുരളി കുറച്ചു കാലം ദുബായില്‍ ജോലി ചെയ്തു.



അവിടെ നിന്ന് അഞ്ചു വര്ഷം കഴിഞ്ഞാണ് ബ്ലെസ്സിയുടെ ഭ്രമരത്തിലൂടെ (2009) മോഹന്‍ലാലിന്‍റെ കൂടെ മുരളി ഗോപി എന്ന പേരിലായിരുന്നു രണ്ടാം വരവ്. ചെറിയ വേഷം ആയിരുന്നു എങ്കിലും ശ്രദ്ധിക്കപെടുന്ന ഒരു വേഷമായിരുന്നു അതിലെ ഡോക്ടര്‍ അലക്സ്‌. ചിത്രം കണ്ട പലര്‍ക്കും അത് രസികനിലെ വില്ലന്‍ ആയിരുന്നു എന്ന് മനസ്സിലായതെ ഇല്ല. ആ ചിത്രത്തിലെ മികച്ച അഭിനയത്തിന് ആ വര്‍ഷത്തെ സത്യന്‍ മെമ്മോറിയല്‍ അവാര്‍ഡ്‌ ലഭിച്ചു. പിന്നീട് കമലിന്റെ ഗദാമ്മയില്‍ (2011) ചെറിയൊരു വേഷം. അതിനു ശേഷം 2012 തുടക്കത്തില്‍ "ഈ അടുത്ത കാലത്ത്‌" എന്ന ചിത്രം വരുന്നത്. ന്യൂ ജനറേഷന്‍ സിനിമ അല്ലെങ്കില്‍ മുരളി ഗോപിയുടെ ഭാഷയില്‍ ഹാബിറ്റ്‌ ബ്രേക്കെര്സ് " ആയ സിനിമകളുടെ ഭാഗം ആയി അരുണ്‍ കുമാര്‍ അരവിന്ദ്‌ എന്ന മികച്ചൊരു സംവിധായകന്റെ കൂടെ ചേര്‍ന്ന് ഒരുക്കിയ "ഈ അടുത്ത കാലത്ത് "പതിവ് സിനിമകളില്‍ നിന്നും ആശയപരമായും അവതരണ ശൈലിയിലും വേറിട്ട്‌ നിന്നു, ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടി. ഒപ്പം ആ ചിത്രത്തില്‍ ഡോക്ടര്‍ അജയ്‌ കുര്യന്‍ എന്ന മികച്ചൊരു കഥാപാത്രവും ചെയ്തു. അതിലെ അഭിനയത്തിനും തിരകഥക്കുമായി ചെറുതും വലുതുമായി ഒട്ടേറെ അംഗീകാരങ്ങളും മുരളിയെ തേടിയെത്തി.

എന്നാല്‍ മുരളി ഗോപി അരങ്ങു തകര്‍ത്തത് മമ്മൂട്ടി നായകനായ "താപ്പാന" എന്ന ചിത്രത്തിലെ കന്നുകുട്ടന്‍ എന്ന കരുത്താര്‍ന്ന വില്ലന്‍ വേഷത്തിലാണ്. തന്റെ അച്ഛന്റെ കൂടെ അഭിനയിച്ച സീനിയര്‍ നടനായ മമ്മൂട്ടിയുടെ കൂടെ ഒരു പതര്‍ച്ചയും കൂടാതെ മുരളി ഗോപി അഭിനയിച്ചു.ഈ വര്ഷം ഓഗസ്റ്റ്‌ ക്ലബ്‌, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളും പൂര്‍ത്തിയാക്കി. അതില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിയതും മുരളി ഗോപി തന്നെയാണ്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ കൂടെ വീണ്ടും ചേര്‍ന്നാണ് തന്റെ പുതിയ ചിത്രമായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രവും മുരളി ഗോപി ഒരുക്കുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് അതിന്റെ കഥ പറഞ്ഞു പോകുന്നത്. ഒപ്പം രാജേഷ്‌ പിള്ളയുമായി ചേര്‍ന്ന് മോഹന്‍ലാലിനെ നായകന്‍ ആക്കി അണിയിച്ചൊരുക്കുന്ന ലുസിഫെര്‍ എന്ന ചിത്രതിനു വേണ്ടിയും മുരളിഗോപി തൂലിക ചലിപ്പിക്കുന്നുണ്ട്. മുരളി ഗോപിയും അരുണ്‍ കുമാര്‍ അരവിന്ദും ചേര്‍ന്നുള്ള നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രമായ "വെടി വഴിപാട്‌ " എന്ന ഒരു ചിത്രവും പണിപ്പുരയില്‍ ഉണ്ട്.

മുരളി ഗോപി അറിയപ്പെടുന്ന ഒരു ചെറുകഥ എഴുത്തുകാരന്‍ കൂടിയാണ്.പത്തൊമ്പതാമത്തെ വയസ്സില്‍ "ആയുര്‍രേഘ" എന്ന ആദ്യത്തെ ചെറുകഥ കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ധേഹത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു ചെറുകഥകള്‍ "രസികന്‍ സോധനെ" എന്ന പേരില്‍ റെയിന്‍ബോ ബുക്സ്‌ പുറത്തിറക്കിയിരുന്നു. തുടക്ക കാലത്ത് ദി ഹിന്ദു, ദി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ എന്നീ പത്രങ്ങളുടെ സബ് എഡിറ്റര്‍ ആയും മുരളി ഗോപി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ Msn india entertainment ചീഫ്‌ എഡിറ്റര്‍ ആയി വര്‍ക്ക്‌ ചെയ്യുന്നു. തിരുവനന്തപുരത്തെ പേയാട് ആണ് മുരളി ഗോപിയുടെ താമസം. വരും വര്‍ഷങ്ങളില്‍ മലയാള സിനിമയില്‍ മികച്ച ചിത്രങ്ങളുടെ ഒരു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരുക്കി മുന്നേറാന്‍ മുരളി ഗോപിക്ക് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം !!

Friday, May 17, 2013

Aurangzeb - Hindi Film Review From Dubai


എന്റെ ഈ ബ്ലോഗില്‍ സിനിമ പലപ്പോഴും ഒരു വിഷയം ആയി വന്നിട്ടുണ്ട്, എങ്കിലും ഒരു റിവ്യൂ ആദ്യമായാണ്. ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത്?

ആദ്യം തന്നെ പറയട്ടെ, Aurangzeb എന്ന സിനിമ കാണാനുള്ള ഒരേ ഒരു കാരണം നമ്മുടെ പൃഥ്വിരാജ് ആണ്, കാര്യം യാഷ്‌രാജ് ഫിലിംസ് നല്ല ബാനര്‍ ആണെങ്കിലും ഞാന്‍ അവരുടെ എല്ലാ സിനിമകളും കാണാറില്ല, പിന്നെ പണ്ടത്തെ പോലെ അല്ല,അവര്‍ ഇപ്പൊ ഒരു വര്ഷം കുറെ സിനിമകള്‍ ഇറക്കുന്നുണ്ട്, അതില്‍ ചിലതൊക്കെ വെറും കൂതറ ആകാറുണ്ട്. ഇത് പിന്നെ നമ്മുടെ ഒരു താരം ആ ഒരു ബാനറില്‍ ,ഹിന്ദിയിലെ വലിയ നടന്മാരുടെ കൂടെ അഭിനയിക്കുമ്പോ, അതും ഒരു പോലീസ് വേഷത്തില്‍, എങ്ങനെ ഒഴിവാക്കും?

ഇനി സിനിമയിലേക്ക്...കഥ നടക്കുന്നത് ഗുര്‍ഗോന്‍ എന്ന സ്ഥലത്താണ്, അവിടത്തെ ഒരു റിയല്‍ എസ്റ്റേറ്റ്‌ കിംഗ്‌ ആണ് യാഷ്‌ വര്‍ദ്ധന്‍( ജാക്കി ശ്രോഫ്ഫ് ).ഒരു പാട് ക്രിമിനല്‍ ആക്ടിവിട്ടീസുമായി നടക്കുന്ന അയാളുടെ മകന്‍ ആണ് അജയ്‌ ( അര്‍ജുന്‍ കപൂര്‍) . അവരുടെ ഗാങ്ങിനെ പിടിക്കാന്‍ നടക്കുന്ന പോലീസ് ഓഫീസേര്‍സ് ആണ് പ്രിത്വിയും അമ്മാവന്‍ ഋഷി കപൂറും. പ്രിത്വിയുടെ അച്ഛന്‍ (അനുപം ഖേര്‍ ) ഒരിക്കല്‍ പ്രിത്വിയോടു തന്റെ വേറെ ഒരു ഭാര്യയെയും മകനെയും കുറിച്ച് പറയുന്നു. അവരെ കാണാന്‍ പോയ പ്രിത്വി കണ്ടത്‌ അജയുടെ മുഖമുള്ള വിശാലിനെയാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വിശാല്‍ അജയുടെ ഇരട്ട സഹോദരന്‍ ആണെന്നു മനസ്സിലാകുന്നു. തന്റെ അമ്മാവനുമായി ആലോചിച്ചു പ്രിത്വി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു, അങ്ങനെ അവര്‍ അജയെ പിടി കൂടുന്നു , യാഷ്‌ വര്ധന്റെ ബിസിനസ്‌ രഹസ്യങ്ങള്‍ ചോര്‍ത്താനും, അയാളെ കുടുക്കാനും വേണ്ടി പ്രിത്വിയും ഋഷി കപൂറും ചേര്‍ന്ന് വിശാലിനെ അജയുടെ വേഷത്തില്‍ യാഷ്‌ വര്ധന്റെ അടുത്തേക്ക്‌ അയക്കുന്നു.ഷാരൂഖ്‌ ഖാന്റെ ഡോണ്‍ പോലെ ഒരു സംഭവം.പക്ഷെ ഇവിടെ വിശാല്‍ അവര്‍ക്കെതിരെ തിരിയുന്നിടത്താണ് കഥ മാറുന്നത്. അവിടെ ഇടവേള.. പോലീസിന്റെ തന്ത്രം ഫലിക്കുമോ? വിശാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ്? യാഷ്‌ വര്‍ദ്ധന് അയാളെ മനസ്സിലാകുമോ? പോലീസ് പിടിയിലായ അജയ്‌ എങ്ങനെ രക്ഷപെടും? യാഷ്‌ വര്‍ദ്ധന് എന്ത് സംഭവിക്കും? തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ബാക്കി കഥ.

റിയല്‍ എസ്റ്റേറ്റ്‌ കിംഗ്‌ ആയി ജാക്കി ശ്രോഫ്ഫ്‌ ഒതുക്കമുള്ള പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. ഇപ്പോള്‍ മികച്ച വേഷങ്ങള്‍ മാത്രം തെരഞ്ഞെടുത്തു ചെയ്യുന്ന ഋഷി കപൂര്‍ തന്റെ വേഷം മികച്ചതാക്കി,ഇത് വരെ നമ്മള്‍ കാണാത്ത ഒരു പെര്‍ഫോമന്‍സ്, ഇപ്പോളാണ് ഇവരുടെയൊക്കെ പ്രതിഭ നമ്മള്‍ കാണുന്നത്. പിന്നെ നമ്മുടെ ഹീറോ, അര്‍ജുന്‍ കപൂറിന്റെ ആദ്യ സിനിമ Ishqzaade ഞാന്‍ കണ്ടിട്ടില്ല, എന്തായാലും ഈ സിനിമയിലെ ഡബിള്‍ റോള്‍ അയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്, ഒരു സിനിമയുടെ മാത്രം പരിചയ സമ്പത്തുള്ള ഒരു നടനെ കൊണ്ട് കഴിയുന്നതിലും കൂടുതലാണ് അയാളെ കൊണ്ട് ചെയ്യിച്ചത്, എങ്കിലും ആക്ഷന്‍ സീനുകള്‍ എല്ലാം മികച്ചതാക്കി, ചില കോമഡിയും നന്നായി, ചില സീനിലോക്കെ കയ്യടിയും വാങ്ങി, പക്ഷെ പയ്യന്‍ ഒരു പാട് തെളിയാന്‍ ഉണ്ട്, വേറെ ഏതെന്കിലും മെയിന്‍ നടന്‍മാര്‍ ആയിരുന്നെകില്‍ ആ വേഷം കുറച്ചു കൂടെ നന്നാക്കിയേനെ.

പിന്നെ നമ്മുടെ പ്രിത്വിരാജ്‌, പോലീസ് വേഷത്തില്‍ നന്നായി തിളങ്ങി. നായകന്‍ എന്ന് തന്നെ പറയാവുന്ന വേഷം തന്നെ ആയിരുന്നു ഇതിലെ ACP ആര്യ, മലയാളത്തില്‍ നിന്നുള്ള ഒരു നടനു ഇതൊക്കെ തന്നെ ധാരാളം. ഹിന്ദി ഭാഷ മാത്രം അത്ര ശരി ആയിട്ടില്ല,എങ്കിലും മോശം എന്ന് പറയാനൊക്കില്ല, എന്തൊക്കെ ആയാലും പ്രിത്വി ഒരു മലയാളി അല്ലെ? ആ ഒരു വ്യത്യാസം കാണാതിരിക്കുമോ? എങ്കിലും ഹിന്ദി സിനിമയിലെ പ്രമുഖരുടെ കൂടെ പ്രിത്വി അഭിനയിക്കുന്നത് കാണാന്‍, പല രംഗങ്ങളിലും ഋഷി കപൂറിന്റെ കൂടെ പ്രിത്വി ഒരു വിധം നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ പ്രിത്വിയുടെ നാട്ടുകാരന്‍ ആയി, ഒരു മലയാളി ആയി ആ കൂട്ടത്തില്‍ ഇരുന്നപ്പോള്‍ തെല്ല് സന്തോഷം തോന്നി.ചിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രിത്വിയിലൂടെയാണ്. എന്തായാലും പ്രിതിയുടെ വേഷം ശ്രദ്ധിക്കപ്പെടും എന്ന് ഉറപ്പാണ്‌. തിരക്കുള്ള ഒരു നായക നടന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കിലും ബോളിവുഡില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ പ്രിത്വിയെ തേടിയെത്തും എന്ന് തന്നെ കരുതാം.

തുണി അഴിക്കാന്‍ ഒരു മടിയുമില്ലാത്ത ഒരു പാവം കുട്ടിയാണ് ഇതിലെ നായിക, കഥയില്‍ അവള്‍ക്ക് അധികം പ്രാധാന്യം ഇല്ലെങ്കിലും അവളെ കൊണ്ട് കഴിയുന്നത് അവള്‍ ചെയ്തിട്ടുണ്ട്. ആദ്യത്തെ സീനിലെ ബികിനിയും, ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന രീതിയിലുള്ള ഒരു ലിപ് ലോക്കും തന്നെ ഗംഭീരം, നമ്മളും ലോക സിനിമയുടെ കൂടെ മുന്നേറുന്നുണ്ട്, അര്‍ജുന്‍ കപൂറിന്റെ കൂടെ ഉള്ള ഒരു കിടപ്പറ സീന്‍ ഉണ്ടായിരുന്നത് ഇവിടെ കട്ട്‌ ചെയ്തു എന്ന് തോന്നുന്നു, അതൊരു നഷ്ട്ടമായി തോന്നി. അനുപം ഖേര്‍ ഒരു സീനില്‍ മാത്രം വന്നു പോയി, Barbadhiyaan എന്ന ഗാനം തെറ്റില്ല,ഇത് പോലൊരു ആക്ഷന്‍ ചിത്രത്തില്‍ ഗാനങ്ങള്‍ക്ക് അധികം പ്രാധാന്യവും ഇല്ല. ചിത്രത്തില്‍ നല്ലൊരു ത്രില്ലിംഗ് കഥ ഉണ്ട്, പക്ഷെ എടുത്തു വന്നപ്പോള്‍ ഒരു പഞ്ച് ഇല്ലാതെ ആയി പോയി. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ആക്ഷന്‍ മൂഡ്‌ നില നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴകള്‍ ഉണ്ട്, പ്രധാന പ്രശ്നം ചിത്രത്തിന്റെ ലാഗിംഗ് ആണ്, പിന്നെ ഇടക്കിടക്ക്‌ കയറി വരുന്ന ഫാമിലി സെന്റിമെന്റ്സും. ഇത് രണ്ടും ഒരു ആക്ഷന്‍ ചിത്രത്തിനു യോജിച്ചതല്ല,ചിലപ്പോ ഒരു പുതുമുഖ സംവിധായകന്റെ അനുഭവ സമ്പത്തിന്റെ കുറവ് കൊണ്ടാകാം. ചുരുക്കത്തില്‍ കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നു എങ്കില്‍ Aurangzeb ഈ അടുത്ത കാലത്ത്‌ ഹിന്ദിയില്‍ ഇറങ്ങിയ മികച്ച ഒരു ചിത്രം ആയേനെ .

ഒരിക്കല്‍ ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ എന്താണ് സ്വപ്നം എന്നു ചോദിച്ചപ്പോള്‍ പ്രിത്വി പറഞ്ഞു " എനിക്ക് മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ ആകണം" അതായതു അമിതാബ് ബച്ചന്‍ ഹിന്ദി സിനിമയെ പ്രതിനിധീകരിക്കുന്ന പോലെ, പൃഥ്വിരാജ് മലയാള സിനിമയെ പ്രതിനിധീകരിക്കണം, തന്റെ സിനിമകള്‍ക്ക് ഹിന്ദിയിലും മാര്‍ക്കറ്റ്‌ ഉണ്ടാകണം എന്ന് . പ്രിത്വി പറഞ്ഞത്‌ അയാളുടെ സ്വപ്നം ആണ്. നടക്കും അല്ലെങ്കില്‍ നടത്തും എന്ന് അയാള്‍ വിശ്വസിക്കുന്ന സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. കുറച്ചു കൂടെ കച്ചവട ഫോര്‍മുലകള്‍ ഉള്ള ഒരു സിനിമയിലൂടെ ബോളിവുഡില്‍ പ്രിത്വി ഒരു പടി കൂടെ കയറും എന്ന് കരുതാം.

തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് പ്രിത്വി ഇപ്പോള്‍ പോകുന്നത്, കഴിഞ്ഞ വര്ഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ മികച്ച വേഷം, ഈ വര്ഷം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്‌ , തൊട്ടു പിന്നാലെ വന്ന മുംബൈ പോലീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു, മൂന്നും ഹിറ്റ്‌ ആകുകയും ചെയ്തു, ഇപ്പൊ ഹിന്ദിയില്‍ ഒരു ചിത്രം ..Aurangzeb.. ഇനി മലയാളത്തില്‍ മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ്, തുടങ്ങിയ നല്ല കുറെ പ്രോജെക്ട്സ്, ഹിന്ദിയില്‍ ഷാരൂഖ്‌ -അഭിഷേക് ബച്ചന്‍ ടീമിന്റെ കൂടെ ഫറാഖാന്റെ ന്യൂ ഇയര്‍...യെസ്‌ , പ്രിത്വി ഓണ്‍ ദി റൈറ്റ് ട്രാക്ക്‌..പിക്ചര്‍ അഭി ബാകി ഹെ ഭായ്‌..!!

Tuesday, May 7, 2013

ഭാര്യയുടെ ഡെലിവറിയും എന്‍റെ ബീഫ്‌ റോസ്റ്റും !



എനിക്ക് ഒരു മകനെ ഉള്ളു. മൂന്നു വര്‍ഷം മുന്‍പാണ്‌ അവന്‍ ജനിച്ചത്‌.കൃത്യമായി പറഞ്ഞാല്‍ 2010 ജൂലൈ 31. പ്രസവ സമയത്ത് ഞാന്‍ നാട്ടില്‍ ഉണ്ടാകണം എന്ന് ഭാര്യ എന്നോട് ആദ്യമേ പറഞ്ഞിരുന്നു. അത് കൊണ്ട് പത്തു ദിവസം മുന്‍പേ ഞാന്‍ നാട്ടില്‍ എത്തിയിരുന്നു. ജൂലൈ 29നു ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി. പെയിന്‍ വരാത്തത് കൊണ്ട് അവളെ റൂമില്‍ തന്നെ കിടത്തി. എപ്പോളും ഞാന്‍ അവളുടെ കൂടെ ഉണ്ടാകുമായിരുന്നു. അവിടെ ഒരു ഇന്ത്യന്‍ കോഫീ ഹൌസ് ഉണ്ട്. അവിടെ ഞാന്‍ ചായ കുടിക്കാന്‍ പോകുമ്പോളും നിറവയറുമായി അവളും എന്‍റെ കൂടെ വരുമായിരുന്നു. അവിടത്തെ ഫുഡ്‌ ആണെങ്കില്‍ നല്ല രുചിയും.രണ്ടു മസാല ദോശയൊക്കെ ഞാന്‍ ഒരു സമയം കഴിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു ദിവസം ഭേഷായി ഞങ്ങള്‍ അവിടെ നിന്ന് ഭക്ഷണം കഴിച്ചു.

അങ്ങനെ പ്രസവദിവസം വന്നെത്തി. അവള്‍ അന്നും എന്നോട് നന്നായി സംസാരിച്ചിരുന്നു.കാലത്ത്‌ തന്നെ അവളെ ലേബര്‍ റൂമില്‍ കൊണ്ട് പോയി. പെയിന്‍ ഇടയ്ക്കിടക്ക് വന്നു പോകുന്നുണ്ടെങ്കിലും അത്ര വലിയൊരു ബഹളം ഒന്നും ഇല്ലാതെ സാധാരണ പോലെയാണ് അവള്‍ പോയത്. കൂടെ എന്‍റെ മാമിയും ഉമ്മയും ആണ് പോയത്.കുറച്ചു കഴിഞ്ഞാല്‍ എന്തെങ്കിലും വിവരം അറിയും എന്ന് കരുതി ഞാന്‍ റൂമില്‍ തന്നെ കിടന്നു. പിന്നെ അകത്തു എന്താണ് നടക്കുന്നത് എന്ന് ഞാന്‍ അറിയുന്നില്ല. അങ്ങനെ ഉച്ച ആയി, സ്വാഭാവികമായും എനിക്ക് വിശന്നു. ഞാന്‍ പതിവ് പോലെ നേരെ കോഫി ഹൌസിലേക്ക് പോയി. ഒരു ഊണ് പറഞ്ഞു. അതും കൊണ്ട് വന്നപ്പോള്‍ ആ സപ്ലയറുടെ ഒരു ചോദ്യം " സര്‍..സ്പെഷ്യല്‍ എന്തെങ്കിലും വേണോന്ന്" ആ ചോദ്യം കേട്ടാല്‍ പിന്നെ എനിക്ക് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണം. ഞാന്‍ ചോദിച്ചു" എന്താണ് സ്പെഷ്യല്‍?" അയാള്‍ പറഞ്ഞു "തേങ്ങ ഇട്ടു വെച്ച നല്ല നാടന്‍ ബീഫ്‌റോസ്റ്റ്‌ ഉണ്ട്,എടുക്കട്ടെ? എന്നാ പിന്നെ ആയിക്കോട്ടെ എന്ന് ഞാനും കരുതി, അതൊരെണ്ണം ഓര്‍ഡര്‍ ചെയ്തു. അങ്ങനെ സാധനം വന്നു. അതും കൂട്ടി ഊണ് കഴിച്ചു. പിന്നെ നേരെ റൂമില്‍ പോയി ചെന്ന് കിടന്നു. മുകളില്‍ ഫാന്‍ കിടന്നു കറങ്ങുന്നു, നല്ല കാറ്റ്. എനിക്ക് ഉറക്കം വന്നു. കണ്ണുകള്‍ മെല്ലെ അടഞ്ഞു പോയി. അപ്പോളാണ് മാമി റൂമിലേക്ക്‌ വന്നത്. "എന്തായി മാമി? ഞാന്‍ ചോദിച്ചു.

മാമി പറഞ്ഞു "ഒന്നും ആയിട്ടില്ല മോനെ, നോര്‍മല്‍ ഡെലിവറി നടക്കുമെന്ന് തോന്നുന്നില്ല"

മാമിയുടെ മുഖത്ത് നല്ല ടെന്‍ഷന്‍ ഉണ്ട്. ഞാന്‍ അവിടെ ചാരി ഇരുന്നു. മാമി മെല്ലെ എന്‍റെ അടുത്ത് വന്നു തോളില്‍ കൈ വെച്ച് കൊണ്ട് പറഞ്ഞു " മോനെ, നീ എന്തെങ്കിലും പോയി കഴിച്ചിട്ട്‌ വാടാ..

അത് കേട്ടതും ഞാനൊന്ന് ഞെട്ടി. മാമിയുടെ വിചാരം ഞാന്‍ രാവിലെ മുതല്‍ അവിടെ ഒന്നും കഴിക്കാതെ ഇരിക്കുകയാണ് എന്നാണ്. എനിക്ക് ഒന്നും വേണ്ട മാമി " ഞാന്‍ ഗൌരവം വിടാതെ പറഞ്ഞു. അപ്പോള്‍ മാമി വീണ്ടും "വെറുതെ ടെന്‍ഷന്‍ ആയി ഒന്നും കഴിക്കാതിരുന്ന്‍ വയ്യാതാകണ്ട, പോയി ഒരു ചായയെങ്കിലും കഴിച്ചിട്ട് വാ" സത്യത്തില്‍ അപ്പോളാണ് എനിക്ക് കാര്യം മനസ്സിലായത്. ഭാര്യയെ പ്രസവത്തിനു കൊണ്ട് പോയാല്‍ ഭര്‍ത്താക്കന്മാര്‍ ഭക്ഷണമൊന്നും കഴിക്കാതെ ടെന്‍ഷന്‍ അടിച്ചു ലേബര്‍ റൂമിന്‍റെ പുറത്ത്‌ അസ്വസ്ഥനായി നടക്കണം. നമ്മള്‍ ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ? ഏതാണ്ട്‌ അത് പോലെ തന്നെ. ഞാന്‍ ആണെങ്കില്‍ ബീഫ്‌റോസ്റ്റും കൂട്ടി ഊണും കഴിച്ചാണ് ഇരിക്കുന്നത്. അത് പാവം മാമിക്ക് അറിയില്ലല്ലോ?

ഞങ്ങള്‍ അങ്ങനെ സംസാരിച്ചിരിക്കുമ്പോളാണ് ഒരു നേഴ്സ് വന്നു നിങ്ങളെ ഡോക്ടര്‍ വിളിക്കുന്നു എന്ന് പറഞ്ഞത്‌. ഞാനും മാമിയും കൂടെ ലേബര്‍ റൂമിന്‍റെ അടുത്തേക്ക്‌ പോയി. ഡോക്ടര്‍ ഒരു സ്ത്രീ ആയിരുന്നു. അവര്‍ എന്നോടു പറഞ്ഞു, നോര്‍മല്‍ ഡെലിവറി ആക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷെ നടക്കുന്നില്ല. അത് കൊണ്ട് സിസേറിയന്‍ ചെയ്യണം, നിങ്ങള്‍ ആ സമ്മത പത്രത്തില്‍ വേഗം ഒപ്പിടൂ, ഇപ്പൊ തന്നെ ചെയ്യണം, ഇത് കേട്ടതും എന്‍റെ ഉമ്മ കരച്ചില്‍ തുടങ്ങി. മാമിയുടെയും മുഖം മാറി. അതോടെ എനിക്കും ടെന്‍ഷന്‍ ആയി. അവര്‍ തന്ന പേപ്പറില്‍ ഞാന്‍ വായിക്കുക പോലും ചെയ്യാതെ വേഗം ഒപ്പിട്ടു കൊടുത്തു. അപ്പോള്‍ അവളെ പുറത്തേക്ക് കൊണ്ട് വന്നു. അവളുടെ മുഖം കണ്ടപ്പോ എന്‍റെ നെഞ്ചിടിപ്പ് കൂടി, സത്യം പറഞ്ഞാല്‍ ആ നിമിഷം ആണ് ഇതിന്‍റെയൊരു ശരിക്കുള്ള അവസ്ഥ എനിക്ക് മനസ്സിലായത്. ഓപ്പറേഷന്‍ തിയറ്റര്‍ ലക്ഷ്യമാക്കി ആ സ്ട്രക്ചര്‍ അവര്‍ വേഗത്തില്‍ തള്ളി, അവള്‍ കിടന്നു കരയുന്നു. അവളുടെ കൈ പിടിച്ചു കൊണ്ട് ഞാനും അതിന്‍റെ കൂടെ നടന്നു. അവള്‍ ദയനീയമായി എന്നെ നോക്കി. ഞാന്‍ പേടിക്കണ്ട എന്നും പറഞ്ഞു ധൈര്യം കൊടുത്തു. പക്ഷെ എന്‍റെ ധൈര്യം പാടെ ചോര്‍ന്നു പോയിരുന്നു. എന്‍റെ മുന്‍പില്‍ ആ വാതിലടഞ്ഞു. അവിടെ ഒരു ചുകന്ന ബള്‍ബ്‌ കത്തുന്നു. എന്‍റെ കാലൊക്കെ ചെറുതായി വിറച്ചു തുടങ്ങി. നില്‍ക്കാനാകാതെ ഞാന്‍ അവിടെ നിലത്തിരുന്നു പോയി. നെഞ്ച് നിറഞ്ഞു നില്‍ക്കുന്നു. വല്ലാത്ത ഒരു മാനസിക അവസ്ഥ. ഒരു ഭാഗത്തു ഉമ്മയും മാമിയും അവളുടെ വീട്ടുകാരും. എല്ലാവരും പ്രാര്‍ഥനയോടെ കാത്തു നിന്നു.

അല്‍പ സമയത്തിന് ശേഷം ഒരു നേഴ്സ് കുഞ്ഞുമായി പുറത്ത്‌ വന്നു. എന്‍റെ പേര് വിളിച്ചു. പിന്നെ എന്‍റെ കയ്യിലേക്ക് മോനെ തന്നു. അവന്റെ കുഞ്ഞു കണ്ണുകള്‍ മെല്ലെ ചിമ്മുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു നിമിഷം എന്നെ അതിനെ പറയാന്‍ സാധിക്കൂ. അത് അനുഭവിച്ചവര്‍ക്കെ ആ ആനന്ദം പറഞ്ഞാല്‍ മനസിലാകൂ. എന്‍റെ ഉമ്മയും മറ്റുള്ളവരും വന്നു അവനെ എടുത്തു. പിന്നെ നേഴ്സ് അവനെ അകത്തേക്ക് തന്നെ കൊണ്ട് പോയി. തൊട്ടു പിന്നാലെ ഭാര്യയെ കൊണ്ട് വന്നു. അവള്‍ നല്ല മയക്കത്തിലായിരുന്നു. പിന്നെ കുറെ കഴിഞ്ഞു അവര്‍ മോനെ ഞങ്ങളെ തന്നെ ഏല്പിച്ചു, പക്ഷെ അവള്‍ ലേബര്‍ റൂമില്‍ തന്നെ ആയിരുന്നു. ഞാന്‍ അവിടെ കണ്ട ഒരു പേപ്പറില്‍ രണ്ടു വരി എഴുതി ഒരു നേഴ്സിനെ ഏല്‍പ്പിച്ച് അവളുടെ കയ്യില്‍ കൊടുക്കാന്‍ പറഞ്ഞു. എന്താ ഇത് എന്ന് അവര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു, കാണാന്‍ പറ്റില്ല, ഫോണ്‍ വിളിക്കാന്‍ പറ്റില്ല, പിന്നെ ഇതല്ലേ വഴിയുള്ളൂ". ആ സിസ്റ്റര്‍ ചിരിച്ചു. ലേബര്‍ റൂമിലേക്ക്‌ കത്ത് കൊടുത്തയക്കുന്നത് ആദ്യമായി കാണുകയാണ് എന്നും പറഞ്ഞു അവര്‍ അതും വാങ്ങി കൊണ്ട് പോയി "നമ്മുടെ മോന് കുഴപ്പമൊന്നുമില്ല, സുഖമായി ഇരിക്കുന്നു" എന്നായിരുന്നു ആ വരികള്‍. നേഴ്സ് അത് അവളുടെ കയ്യില്‍ കൊണ്ട് കൊടുത്തു. അന്ന് അത് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നിയെന്നു ഭാര്യ പിന്നെ പറഞ്ഞിട്ടുണ്ട്. അന്ന് രാത്രി മുഴുവന്‍ മോന്‍ നല്ല കരച്ചിലായിരുന്നു. നേരം വെളുക്കും വരെ ഞാനും മാമിയും ഉമ്മയും മാറി മാറിയാണ് അവനെ നോക്കിയത്. ഇടക്ക്‌ നേഴ്സ് വന്നു അവന് പാല് കൊടുക്കാന്‍ അവളുടെ അടുത്തേക്ക് കൊണ്ട് പോകുമായിരുന്നു. പിറ്റേ ദിവസം കാലത്ത്‌ അവളെ റൂമിലേക്ക്‌ കൊണ്ട് വന്നു. തലേ ദിവസത്തെ എല്ലാ വിശേഷങ്ങളും പറഞ്ഞെങ്കിലും ഈ ബീഫ്‌ റോസ്റ്റിന്‍റെ കാര്യം മാത്രം ഞാന്‍ അവളോട്‌ പറഞ്ഞില്ല. പിന്നെ ഞാന്‍ അത് പറയാന്‍ മറന്നു. പിന്നെയും കുറെ കാലം കഴിഞ്ഞു മോന്‍റെ രണ്ടാമത്തെ ബര്‍ത്ത്ഡെയുടെ അന്നാണ് ഞാന്‍ അവളോട്‌ ഈ കാര്യം പറഞ്ഞത്‌. അവള്‍ അത് കേട്ട് ഞെട്ടി. "ഞാന്‍ അവിടെ പച്ച വെള്ളം പോലും കുടിക്കാതെ , കിടന്നു പ്രാണവേദന അനുഭവിക്കുമ്പോള്‍ നിങ്ങള്‍ അവിടെ ചോറ് കഴിക്കുവായിരുന്നല്ലേ? അതും ബീഫ്‌ റോസ്റ്റും കൂട്ടി. നിങ്ങള്‍ക്ക്‌ കണ്ണില്‍ ചോരയുണ്ടോ? ഭാര്യയെ പ്രസവത്തിനു കയറ്റിയ സമയത്ത് ബീഫ്‌റോസ്റ്റ്‌ കഴിച്ച ലോകത്തിലെ ആദ്യത്തെ ഭര്‍ത്താവ് നിങ്ങള്‍ ആയിരിക്കും" എന്നൊക്കെ പറഞ്ഞു അവള്‍ ആക്രമണം തുടങ്ങി. ഞാന്‍ ഒന്നും പറയാനാകാതെ തല താഴ്ത്തി ഇരുന്നു. ഒരിക്കലും അവളോടുള്ള സ്നേഹ കുറവ് കൊണ്ടല്ല അന്ന് അങ്ങിനെ സംഭവിച്ചത്‌. ഇതിന്‍റെ ഒരു ഗൌരവം എനിക്ക് വ്യക്തമായി മനസ്സിലാകാത്തത് കൊണ്ടാണ്. ഒരു പക്ഷെ വേറെ ആരുടെയും ഡെലിവറി സമയത്ത് ഞാന്‍ ഇത് പോലെ കൂടെ ഇല്ലാതിരുന്നത് കൊണ്ടാകാം. ഇപ്പോള്‍ ആലോചിക്കുമ്പോ ചെയ്തത് കുറച്ചു കടന്നു പോയി എന്ന് എനിക്കും തോന്നാറുണ്ട്. എന്‍റെ മാമിക്ക് ഇപ്പോളും അറിയില്ല ഈ കഥ. ഇനി നിങ്ങള്‍ പറയൂ..ഞാന്‍ ചെയ്തത് അത്ര വലിയ തെറ്റാണോ? പറയൂ..

Thursday, March 21, 2013

ഇനിയുമൊരു പൂരക്കാലം !!

നാളെയാണ് എന്‍റെ നാട്ടിലെ ഒരു പ്രധാന ഉത്സവമായ പറപ്പൂക്കാവ് പൂരം. ചെറുപ്പം തൊട്ടേ ഉപ്പാടെ കൈ പിടിച്ചു ആ പൂരപറമ്പില്‍ നടന്നതും പോയിരുന്നത് ഇന്നും മധുരിക്കുന്ന ഓര്‍മ്മകളാണ്. പിന്നീട് മുതിര്‍ന്നപ്പോള്‍ കൂട്ടുകാരുടെ കൂടെ പൂരത്തിന് മുന്‍പുള്ള ഏഴു ദിവസം രാത്രി അമ്പലപറമ്പില്‍ ഇരുന്നു നാടകവും, ഗാനമേളയും, മിമിക്സ് പരേഡും എല്ലാം കണ്ട് നടക്കും. കണ്ണില്‍ കണ്ടതെല്ലാം വാങ്ങി കഴിച്ചും, കാവടിയും,പുലര്‍ച്ച പൂരവും കണ്ട് ആഹ്ലാദിച്ച് നടന്ന ആ നാളുകള്‍. ഒരു പക്ഷെ ജീവിതത്തിലെ തന്നെ മനോഹരമായ ആ നല്ല നാളുകള്‍. അത് കൊണ്ട് തന്നെ എന്‍റെ വലിയൊരു നൊസ്റ്റാള്‍ജിയ ആണ് ഈ ഉത്സവം. ദുബായില്‍ വന്ന ശേഷം വലിയൊരു നഷ്ട്ടമാണ് എനിക്കത്. എനിക്ക് മാത്രമല്ല ഗള്‍ഫില്‍ ഉള്ള എന്‍റെ പല കൂട്ടുകാര്‍ക്കും അങ്ങനെ തന്നെയാണ്. ഇപ്പൊള്‍ ഇതാ നാട്ടില്‍ വീണ്ടുമൊരു പൂരക്കാലം വന്നെത്തിയിരിക്കുന്നു.



6 വര്‍ഷം മുന്‍പ്‌ എനിക്ക് മാര്‍ച്ചില്‍ ഒരു ലീവ് ഒത്തു വന്നു. വളരെ ആവേശത്തോടെ ഞാന്‍ അന്ന് നാട്ടില്‍ പോയി. ആ മാസത്തില്‍ പൂരം ഉണ്ടല്ലോ എന്നോര്‍ത്തായിരുന്നു ആ ആവേശം. പക്ഷെ പൂരം അടുക്കും തോറും എനിക്ക് ടെന്‍ഷന്‍ ആയി. കമ്പനിയില്‍ നിന്ന് ഒരു വിളി എപ്പോളും പ്രതീക്ഷിച്ചാണ് ഞാന്‍ ഇരിക്കുന്നത്. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. അങ്ങനെ പൂര ദിവസം വന്നെത്തി. ആ ദിവസം നാട്ടില്‍ എവിടെ നോക്കിയാലും ഒരു ആവേശമാണ്. ഈ പൂര തിമിര്‍പ്പ് എന്നൊക്കെ കേട്ടിട്ടില്ലേ? അതാണ് സംഭവം. ഉച്ച കഴിഞ്ഞു മൂന്നു മണിയോട് കൂടെയാണ് പകല്‍ പൂരങ്ങളുടെ എഴുന്നള്ളത്ത്. അങ്ങനെ ഞാന്‍ പൂരങ്ങള്‍ പോകുന്നത് കണ്ടു കവലയില്‍ നില്‍ക്കുന്നു. ശരിക്കും മനസ്സ് പഴയ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. അന്നേരം വെറുതെ ഞാന്‍ ആലോചിച്ചു "ഇനി എന്തായാലും ഈ പൂരം ഞാന്‍ മുഴുവന്‍ കാണും. ഇത് മുടക്കാന്‍ ഇനി ഒന്നും വരാന്‍ പോകുന്നില്ല". മനസ്സില്‍ മുഴുവന്‍ ആഹ്ലാദം, ചുറ്റിനും കൂട്ടുകാര്‍, ആനകള്‍, മേളങ്ങള്‍, കച്ചവടക്കാര്‍.. ആഹാ..ജീവിതം എത്ര മനോഹരം. കുറച്ച് അഹങ്കാരത്തോടെ മുണ്ട് ഒന്ന് കൂടെ മടക്കി കുത്തി ഞാന്‍ മേളം ആസ്വദിച്ചു അങ്ങനെ നിന്നു.

അങ്ങനെ ഞങ്ങളുടെ നാട്ടിലെ പൂരത്തിന്‍റെ കൂടെ ഞങ്ങള്‍ എല്ലാരും കൂടെ ആഘോഷമായി പൂരപറമ്പിലേക്ക് പോയി. മെയിന്‍ റോഡില്‍ നിന്നും കുറച്ചു മാറിയാണ് അമ്പലം. തിളച്ചു മറിയുന്ന മീന ചൂടില്‍, തിങ്ങി നിറഞ്ഞ ജനസാഗരത്തിന്‍റെ ഇടയിലൂടെ ഞാനും ഊളിയിട്ടിറങ്ങി. എങ്ങും വാദ്യഘോഷങ്ങള്‍, നൃത്തങ്ങള്‍, സംഘമായി പോകുന്ന ചെറുപ്പക്കാര്‍, തലക്കെട്ട് കെട്ടിയ പൂര പ്രേമികള്‍, ആഘോഷ കമ്മിറ്റിക്കാര്‍, ലാത്തിയുമായി കറങ്ങി നടക്കുന്ന പോലീസ്. അങ്ങനെ ഞാനും കൂട്ടുകാരന്‍ രാഹുലും മറ്റുമായി ഒരു സ്ഥലത്തു നിലയുറപ്പിച്ചു. അതിനിടയില്‍ ഞാന്‍ ഉപ്പയെ കണ്ടു. എന്നോടു നോക്കി നില്‍ക്കണം എന്നും പറഞ്ഞു ആളു വേറെ വഴിക്ക് നടന്നു. ഞങ്ങള്‍ ഒരു സംഭാരം കഴിക്കാന്‍ പോയി. പെട്ടെന്ന് ഒരു ആരവം..ജനക്കൂട്ടം ഒന്നിളകി, കുടിക്കാനെടുത്ത സംഭാരം എന്‍റെ ദേഹത്തേക്ക് തട്ടിപ്പോയി. രണ്ടു ആനകള്‍ ഇടഞ്ഞിരിക്കുന്നു. ആളുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ഞങ്ങളും ഓടി..ആകെ ബഹളം. സ്ത്രീകളൊക്കെ വേലി ചാടി ഓടുന്ന കാഴ്ച വരെ അന്ന് ഞാന്‍ കണ്ടു. ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും നാല് വഴിക്കായി.ഞാന്‍ ഒരു വാട്ടര്‍ ടാങ്കിന്‍റെ മുകളിലേക്ക്‌ കൊത്തിപ്പിടിച്ചു കയറി അതിന്‍റെ മുകളില്‍ നിന്നു. ഇപ്പോള്‍ അമ്പലപറമ്പ് മൊത്തം എനിക്ക് കാണാം.അപ്പോളേക്കും ഇടഞ്ഞ ആനകളെ പാപ്പാന്മാര്‍ ചേര്‍ന്ന് തളച്ചു.കുറച്ചു സമയത്തിന് ശേഷം എല്ലാം ഒന്ന് ശാന്തമായി. ആളുകള്‍ ഒന്നൊന്നായി പൂരം കാണാന്‍ മടങ്ങി വന്നു തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ രാഹുലും കൂട്ടരും ദൂരെ നിന്ന് നടന്നു വരുന്നു. മുകളില്‍ നില്‍ക്കുന്ന എന്നെ കണ്ടു അവര്‍ കളിയാക്കി ചിരിച്ചു. ഞാന്‍ അവരോടു ചോദിച്ചു " നിങ്ങള്‍ എല്ലാരും വല്ലാതെ പേടിച്ചു പോയല്ലേ? "അവന്മാര്‍ എന്നെ ഒരു തെറിയും വിളിച്ചു പോയി. രാഹുല്‍ എന്നോട് താഴെ ഇറങ്ങാന്‍ പറഞ്ഞെങ്കിലും ഞാന്‍ ഇറങ്ങിയില്ല. ഇനി റിസ്ക് എടുക്കാന്‍ വയ്യ എന്നായിരുന്നു അപ്പൊഴെന്‍റെ മനസ്സില്‍.

ഞാന്‍ അങ്ങനെ വീണ്ടും മേളം ആസ്വദിച്ച് മുകളില്‍ നില്‍ക്കുമ്പോള്‍ ഉപ്പ അകലെ നിന്ന് മെല്ലെ നടന്നു വരുന്നത് കണ്ടു. ഞാന്‍ ആളെ വിളിച്ചു, പുള്ളി എന്നെ കണ്ടു. എന്നോട് താഴേക്ക്‌ വരാന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ വരില്ല എന്ന് തലയാട്ടി. ഇറങ്ങിയാല്‍ പിന്നെ വീണ്ടും ഇതിന്‍റെ മുകളില്‍ കേറാന്‍ വയ്യ എന്നോര്‍ത്താണ് ഞാന്‍ ഇല്ല എന്ന് പറഞ്ഞത്‌. പക്ഷെ പിന്നെയും ആളു വിളിച്ചപ്പോള്‍ ഞാന്‍ താഴേക്ക്‌ ചാടി. ആളുടെ അടുത്ത് ചെന്നു. ആളുടെ നില്‍പ്പ് അത്ര പന്തിയല്ലെന്നു തോന്നി. ആള്‍ക്ക് നടക്കാന്‍ വയ്യ. ഉപ്പ എന്നോട് ആളെ ഒന്ന് പിടിക്കാന്‍ പറഞ്ഞു. ഞാന്‍ ആളുടെ അരക്കെട്ടില്‍ കൈ ചേര്‍ത്ത് പിടിച്ചു. എന്‍റെ കൈയുടെ അവിടെ നനവ്‌ തോന്നി, നോക്കിയപ്പോള്‍ നിറയെ ചോര. ഞാന്‍ ആകെ വല്ലാതായി "എന്താ ഉപ്പ പറ്റിയത്? അപ്പൊള്‍ ആളു പറഞ്ഞു " നേരത്തെ ഉണ്ടായ ബഹളത്തില്‍ ഞാനൊന്നു വീണു, എന്‍റെ വാരിയെല്ല് ഒരു കല്ലില്‍ ഇടിച്ചു, എന്നെ ചവിട്ടി കുറെ ആള്‍ക്കാര്‍ ഓടിപോയി. എനിക്ക് എഴുന്നേല്‍ക്കാന്‍ പറ്റിയില്ല, ഇത്ര നേരം ഞാന്‍ അവിടെ കിടക്കുവായിരുന്നു" വീണു കിടന്നിട്ട് ആരും ഉപ്പാനെ എഴുന്നെല്‍ക്കാന്‍ സഹായിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഉപ്പ പറഞ്ഞു "പൂരപറമ്പ് അല്ലെ, ആരോ കുടിച്ചു ഫിറ്റ്‌ ആയി കിടക്കുന്നു എന്നല്ലേ തോന്നു, നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല. പിന്നെ എന്ത് ചെയ്യും? ഒരു വിധം ഞാന്‍ ഒറ്റയ്ക്ക് എഴുന്നേറ്റു ഇങ്ങട്ട് പോന്നു.ഇത് പറയുമ്പോള്‍ ആളുടെ കണ്ണ് നിറഞ്ഞിരുന്നു. ഇന്നും എനിക്ക് മറക്കാന്‍ പറ്റില്ല ആ മുഖം. അന്നും ഇന്നും ഉപ്പാടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല.

അങ്ങനെ ഉപ്പാനെയും കൊണ്ട് ഞാന്‍ ഈ തിരക്കിനിടയിലൂടെ പുറത്തേക്ക് മെല്ലെ നടന്നു. അപ്പോളത്തെ ടെന്‍ഷന്‍ കാരണം കൂട്ടുകാരെ ആരെയും ഞാന്‍ വിളിച്ചില്ല. ഇത്രയും ജനങ്ങള്‍ പൂരം കാണാന്‍ ഇങ്ങോട്ട് വരുമ്പോളാണ്, ആ തിരക്കിലൂടെ ഞങ്ങള്‍ രണ്ടു പേര്‍ പുറത്തേക്കു നടക്കുന്നത്. അങ്ങനെ ഒരു വിധം പുറത്തെത്തി. കുറെ നേരം കാത്തു നിന്നാണ് ഒരു ഓട്ടോ കിട്ടിയത്. അങ്ങനെ അതില്‍ കയറി ഉപ്പാനെയും കൊണ്ട് ഞാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി. അവിടെ പൂരത്തിന്‍റെ ആ തിരക്കില്‍ പെട്ട് പരിക്ക് പറ്റിയ കുറച്ചു പേരെ കൊണ്ട് വന്നിട്ടുണ്ട്. ഡോക്ടര്‍ വന്നു എല്ലാരേയും പരിശോധിച്ചു. ഉപ്പാടെ എല്ല് പൊട്ടിയിട്ടുണ്ടോ എന്ന് ഒരു സംശയം. അവിടെ സ്കാന്‍ ഇല്ലാത്തത് കൊണ്ട് പെട്ടെന്ന് അമലയിലേക്ക് കൊണ്ട് പോകാന്‍ പറഞ്ഞു. അപ്പോളേക്കും ഞാന്‍ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു. അവിടത്തെ തന്നെ ആംബുലന്‍സില്‍ ഞങ്ങള്‍ അമലയിലേക്ക് പോയി. അതിനകത്ത് പരിക്ക് പറ്റിയവരും അവരുടെ കൂടെ വന്നവരും ഉണ്ട്. എല്ലാരുടെ മുഖത്തും നല്ല ടെന്‍ഷന്‍. റോഡില്‍ നല്ല ട്രാഫിക് ഉണ്ട്. നിസ്സഹായതയോടെ എല്ലാവരും പരസ്പരം നോക്കുന്നു. എന്‍റെ ആദ്യത്തെ ആംബുലന്‍സ് യാത്രയായിരുന്നു അത്. പിന്നിടുന്ന റോഡ്‌ നോക്കി പുറകിലെ സീറ്റില്‍ ഞാന്‍ ഇരുന്നു. ആംബുലന്‍സിന്‍റെ സൈറണ്‍ എന്‍റെ ചെവിയില്‍ മുഴങ്ങി.

അമലയില്‍ എത്തി എക്സ്റേ എടുത്തു, ആളുടെ എല്ലിനു ചെറിയ ക്ഷതം ഉണ്ട്. വാര്‍ഡില്‍ നിന്നും റൂമിലേക്ക്‌ മാറ്റി. അപ്പോളേക്കും ഉമ്മയും എന്‍റെ കൂട്ടുകാരും അവിടെയെത്തി. വിളിക്കാതെ പോയതിനു അവരെന്നെ ചീത്ത പറഞ്ഞു. കുറെ നേരം എല്ലാവരും അവിടെ ഉണ്ടായിരുന്നു. പിന്നെ രാത്രി ആയപ്പോള്‍ എല്ലാവരും പോയി. ഉമ്മാനെയും ഞാന്‍ വീട്ടിലേക്കു പറഞ്ഞയച്ചു. ഞാനും ഉപ്പയും മാത്രം ബാക്കി ആയി. രാത്രി ഫുഡ്‌ കഴിച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ലൈറ്റ് ഓഫ്‌ ചെയ്തപ്പോള്‍ റൂമില്‍ ജനാലയിലൂടെ പുറത്ത് നിന്നുള്ള അരണ്ട വെളിച്ചം മാത്രം. തൊട്ടടുത്ത റൂമില്‍ നിന്നും ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാം. ക്ഷീണം കാരണം ഉപ്പ പെട്ടെന്ന് ഉറക്കമായി, എനിക്ക് പക്ഷെ ഉറങ്ങാന്‍ കഴിഞ്ഞില്ല. അന്ന് കാലത്ത് വീട്ടില്‍ നിന്നിറങ്ങിയത് മുതല്‍ ഈ നിമിഷം വരെയുള്ള കാര്യങ്ങള്‍ എന്‍റെ മനസ്സിലൂടെ മിന്നി മാഞ്ഞു. തിളച്ചു മറിഞ്ഞ ആ പൂര പറമ്പില്‍ ആവേശം കൊണ്ട് നിന്നിരുന്ന ഞാന്‍ ഇപ്പോള്‍ ദേ അമലയിലെ ഒരു റൂമില്‍ ഇരുട്ടത്ത്‌ നിലത്തു കിടക്കുന്നു. കാലത്ത്‌ ഞാന്‍ അഹങ്കരിച്ചതോര്‍ത്ത് ഞാന്‍ ചുമ്മാ ചിരിച്ചു. പിന്നെ മെല്ലെ മെല്ലെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.

കാലത്ത്‌ അഞ്ചു മണിക്ക് അവിടെ പുലര്‍ച്ചെ പൂരം തുടങ്ങിയപ്പോള്‍ കൂട്ടുകാരന്‍ രാഹുല്‍ എന്നെ ഫോണ്‍ വിളിച്ചു. അവനോട് സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേട്ട തായമ്പകക്ക് ഞാന്‍ മെല്ലെ കാതോര്‍ത്തു. പിന്നെ ഫോണ്‍ കട്ട്‌ ചെയ്തു കട്ടിലില്‍ കിടക്കുന്ന ഉപ്പയെ നോക്കി. ഉപ്പ നല്ല ഉറക്കമായിരുന്നു. രാവിലെ ചായ വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ അന്നത്തെ പേപ്പര്‍ ഞാന്‍ വാങ്ങി. അതില്‍ ആന ഇടഞ്ഞ വാര്‍ത്തയും ചിത്രങ്ങളും പിന്നെ പരിക്കേറ്റവരുടെ കൂട്ടത്തില്‍ ഉപ്പാടെ പേരും ഉണ്ടായിരുന്നു. നാലു ദിവസം കഴിഞ്ഞു ഉപ്പാനെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ട് വന്ന ശേഷം ഞാന്‍ ആ പൂരപറമ്പിലേക്ക്‌ വീണ്ടുമൊന്നു പോയി. ഉപ്പ നിന്നിരുന്ന ആ സ്ഥലവും, ഉപ്പ ഇടിച്ചു വീണ ആ കല്ലും അവിടെ കണ്ടു. ജനങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിരുന്ന ആ പൂരപറമ്പില്‍ അന്ന് പക്ഷെ ഞാന്‍ ഒറ്റക്കായിരുന്നു. അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ദുബായിലേക്ക്‌ പോന്നു. അന്ന് നഷ്ട്ടമായ ആ പൂരം ഞാന്‍ പിന്നെ കാണുന്നത് മൂന്നു വര്‍ഷം കഴിഞ്ഞാണ്. അതും എന്‍റെ ഉപ്പാടെയും മോന്‍റെയും കൂടെ. ആ പൂരത്തിന് ഞാന്‍ ഉപ്പാടെ കൂടെ തന്നെ ഉണ്ടായിരുന്നു. പഞ്ചാരി മേളത്തിന്‍റെ ഒപ്പം ആളുടെ തോളില്‍ താളമിട്ട്‌ അവിടെ നിന്നപ്പോള്‍ ആന മുടക്കിയ ആ പഴയ പൂരം എന്‍റെ മനസ്സിലേക്ക് ഓടിയെത്തി. കണ്ണൊന്നു അടച്ചപ്പോള്‍ അന്ന് പാഞ്ഞു വന്ന ആ ആള്‍ക്കൂട്ടം ഞാന്‍ മനസ്സില്‍ കണ്ടു, അന്നത്തെ ബഹളം ഞാന്‍ കേട്ടു. അന്ന് ഞാന്‍ കയറി നിന്ന വാട്ടര്‍ ടാങ്ക് വെറുതെ ഒന്ന് നോക്കി.

ഈ പൂരത്തിനും ഞാന്‍ നാട്ടില്‍ ഇല്ല. പകരം എന്‍റെ മോനുണ്ട്. ഈ തവണ ഉപ്പയും അവനും കൂടെ പൂരം കാണുമായിരിക്കും. ഇനിയൊരു പൂരം എന്ന് കാണാന്‍ പറ്റും എന്ന് എനിക്ക് അറിയില്ല. എന്നായാലും അതെന്‍റെ ഉപ്പാടെ കൂടെ ഇത് പോലെ കാണണം എന്ന് മാത്രമേ ആഗ്രഹം ഉള്ളു. ആളു വാങ്ങി തരുന്ന ചായയും കുടിച്ച്, കപ്പലണ്ടിയും കൊറിച്ച് ആളുടെ വിരല്‍തുമ്പ് പിടിച്ച് ആ പഴയ കുട്ടിയായി അതിലൂടെ നടക്കാന്‍ ആണ് എനിക്കിഷ്ടം..അന്നും..ഇന്നും..എന്നും.

Tuesday, February 5, 2013

തിരിച്ചറിവുകളുടെ നിമിഷങ്ങള്‍ !!



നാട്ടില്‍ നല്ലൊരു ജോലി ശരിയാകാത്തത് കൊണ്ട് മാത്രം ദുബായിലേക്ക് വന്നതാണ്‌ ഞാന്‍. അന്നും ഇന്നും വലിയൊരു സമ്പാദ്യം എന്‍റെ മനസ്സില്‍ ഇല്ല, അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ദുബായില്‍ വന്ന ശേഷം മൂന്നാമത്തെ തവണ ഞാന്‍ നാട്ടില്‍ പോയി. അന്ന് എന്‍റെ കല്യാണം കഴിഞ്ഞിരുന്നു. അന്ന് പഴശ്ശിരാജ ഇറങ്ങി രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു. നാട്ടില്‍ ചെന്നത് രാത്രിയാണ്‌. അത് കൊണ്ട് പിറ്റേ ദിവസത്തെ എന്‍റെ ആദ്യ പരിപാടി പടം കാണുക എന്നത് മാത്രം ആയിരുന്നു. ഞാന്‍ കാലത്ത് നേരത്തെ തന്നെ കുളിച്ചൊരുങ്ങി ടൌണിലേക്ക് പോകാനൊരുങ്ങി. നാട്ടില്‍ ചെന്നാല്‍ ഞാന്‍ കൂടുതലും മുണ്ടാണ് ഉടുക്കുക. അത് കൊണ്ട് തന്നെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ മൊബൈല്‍ മാത്രമേ ഉള്ളു. ഇനി ATM പോകാന്‍ സമയമില്ല. ഞാന്‍ ഭാര്യയോട് കാശുണ്ടോ എന്ന് ചോദിച്ചു. അവള്‍ പറഞ്ഞു നൂറു രൂപ ഉണ്ട്, മതിയോ? ഞാന്‍ പറഞ്ഞു, പിന്നെ, ധാരാളം. സിനിമ കണ്ടു ഇങ്ങോട്ട് വരികയല്ലേ വേണ്ടു. അങ്ങനെ അവള്‍ തന്ന നൂറു രൂപയുമായി ഞാന്‍ സിനിമ കാണാന്‍ പോയി. ബസിന്‍റെ കാശും ടിക്കറ്റിന്‍റെ കാശും ഞാന്‍ കരുതിയതിനെക്കാള്‍ കൂടി. എങ്കിലും തികയാതെ വന്നില്ല. ഇടവേളയിലും എന്തോ കഴിച്ചു. എല്ലാറ്റിനും ഒടുക്കത്തെ വില. സിനിമ കഴിഞ്ഞിട്ടും ഞാന്‍ തിരിച്ചു പോന്നില്ല. അവിടത്തെ ആഘോഷങ്ങള്‍ കണ്ടു കുറെ നേരം നിന്നു.


അങ്ങനെ എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ വിശന്ന കാരണം തട്ടുകടയില്‍ നിന്നും എന്തോ കഴിച്ചു. ബസ്‌ ചാര്‍ജ് കൊടുത്തു കഴിഞ്ഞപ്പോള്‍ എന്‍റെ പോക്കറ്റില്‍ പത്തു രൂപ മാത്രമായി. അതുമായി ഞാന്‍ കേച്ചേരിയില്‍ വന്നു ബസ്‌ ഇറങ്ങിയപ്പോള്‍ വൈകുന്നേരമായി. എന്‍റെ സുഹൃത്തുക്കള്‍ സ്ഥിരമായി ഇരിക്കാറുള്ള ഒരു വീഡിയോ ഷോപ്പിലേക്ക് ഞാന്‍ നടന്നു. അപ്പോളാണ് എന്‍റെ ഒരു പരിചയക്കാരന്‍റെ ജ്യൂസ്‌കട ഞാന്‍ കണ്ടത്‌. നാട്ടില്‍ ഉള്ളപ്പോള്‍ ഞാന്‍ അവിടെ നിന്ന് ഇടയ്ക്കു ജ്യൂസ്‌ കഴിക്കാറുണ്ട്. എന്നാല്‍ പിന്നെ ഒരു ജ്യൂസ്‌ കുടിച്ചു കളയാം എന്ന് കരുതി ഞാന്‍ അവിടെ കയറി.

അവന്‍ എന്നെ കണ്ട ഉടനെ കൈ തന്നു: ഹാ, ഇതെപ്പോ എത്തി?

ഞാന്‍ :ഇന്നലെ രാത്രി

അവന്‍ : എന്നിട്ട്‌....എങ്ങനെ ഉണ്ട് ജോലിയൊക്കെ?

ഞാന്‍ : ഓ , സുഖം

അവന്‍ : ഇപ്പൊള്‍ എവിടെന്നാ വരണേ?

ഞാന്‍ : പടം കാണാന്‍ പോയതാ. നീ ഒരു ഓറഞ്ച് ജ്യൂസ്‌ എടുത്തേ

അവന്‍ ജ്യൂസ്‌ ഉണ്ടാക്കി തന്നു. നല്ല ദാഹമുണ്ടായിരുന്നു. ഞാനത് ആവേശത്തോടെ കുടിച്ചു.

ഞാന്‍ : എത്രയായി?

അവന്‍ : പത്തു രൂപ

ഞാന്‍ കാശെടുക്കാന്‍ പോക്കറ്റില്‍ കയ്യിട്ടു. പക്ഷെ കാശില്ല. അത് എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു, ചിലപ്പോള്‍ മൊബൈല്‍ എടുത്തപ്പോള്‍ പോയതാകാം.

ഞാന്‍ : ടാ, കാശു കാണാനില്ല, ഞാന്‍ നാളെ കൊണ്ട് തരാം

അവന്‍ : അയ്യോ, അത് പറ്റില്ല, കടം കൊടുക്കാറില്ല.

ഞാന്‍ : കടമായിട്ട്‌ കൂട്ടണ്ട, ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ പോയി ഇപ്പൊള്‍ തന്നെ കൊണ്ട് വരാം
അവന്‍ : അല്ല, അത് പറ്റില്ല, ഞാന്‍ കട അടക്കാന്‍ പോവാ, ഇനി ഈ സന്ധ്യ സമയത്ത് കടം ശരിയാവില്ല.

കട അടക്കുന്ന സമയത്ത് കടം പാടില്ല എന്ന് ചില കടക്കാര്‍ക്ക്‌ ഒരു വിശ്വസം ഉള്ളതായി കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇനി അവനോടു സംസാരിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ ഇപ്പൊ വരാം എന്ന് പറഞ്ഞ് എന്‍റെ സുഹൃത്തിന്‍റെ വീഡിയോ ഷോപ്പിലേക്ക് ചെന്നു. അതിന്‍റെ മുന്‍പില്‍ നിന്നിരുന്ന എന്‍റെ ഒരു സുഹൃത്ത്‌ എന്നെ കണ്ടപ്പോള്‍ വിഷ് ചെയ്തു.

ഞാന്‍ അവനോടു ചോദിച്ചു : ടാ, ഒരു പത്തു രൂപ തന്നെ, ആ ജ്യൂസ്‌ കടയില്‍ കൊടുക്കാനാ.

അവന്‍ : അയ്യോ, എന്‍റെ കയ്യില്‍ ഇല്ലടാ.

ഞാന്‍ വീണ്ടും കുടുങ്ങി. നേരെ കടയുടെ അകത്തേക്ക് ചെന്നു. കട ഉടമ മന്‍സൂറും മറ്റു ചിലരും അകത്തുണ്ട്. എന്നെ കണ്ടതും മന്‍സൂര്‍ സന്തോഷത്തോടെ വരവേറ്റു.

മന്‍സൂര്‍ : അളിയാ, ഇതെപ്പോ ലാന്‍ഡ്‌ ചെയ്തു?

ഞാന്‍ : ഇന്നലെ രാത്രി

മന്‍സൂര്‍: എന്നിട്ട് വേറെ എന്താ വിശേഷം? പഴശ്ശിരാജ കണ്ടോ?

ഞാന്‍ : അതൊക്കെ പിന്നെ പറയാം. ആദ്യം നീ എനിക്കൊരു പത്തു രൂപ തന്നെ

മന്‍സൂര്‍: എന്താടാ?

ഞാന്‍ : ആ ജ്യൂസ്‌ കടയില്‍ കൊടുക്കാനാടാ, എന്‍റെ കയ്യില്‍ കാശില്ല.

അവിടെ ഇരിക്കുന്നവര്‍ എന്നെയൊന്നു നോക്കി, ഇവനെന്ത് ഗള്‍ഫ്‌കാരനാടാ എന്ന ഭാവത്തില്‍.
അങ്ങനെ അവന്‍ തന്ന ആ പത്തു രൂപയുമായി ഞാന്‍ വീണ്ടും ജ്യൂസ്‌ കടയില്‍ ചെന്നു കാശ് കൊടുത്തു.

അവന്‍ : "അളിയാ, ഒന്നും തോന്നരുത്..കട അടക്കാറായി..അതാ ഞാന്‍.

ഞാന്‍ : ഏയ്..അതൊന്നും സാരമില്ലടാ.

ഞാന്‍ ആ കടയില്‍ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. എന്‍റെ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ടു വര്‍ഷം ഞാന്‍ ദുബായില്‍ നിന്നു. ബാങ്കില്‍ ചിലവിനുള്ള കാശുണ്ട്, ഭാര്യയുടെ കയ്യിലും കഴുത്തിലും ആവശ്യത്തിനുള്ള സ്വര്‍ണ്ണമുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും ഇന്ന് ഞാന്‍ ഒരു പത്തു രൂപക്ക്‌ ഗതിയില്ലത്തവനായി. കുടിച്ച ജൂസിനു കാശ് കൊടുക്കാന്‍ വേണ്ടി ആരോടോ തെണ്ടി. ഇതിനാണോ പടച്ചോനെ ഞാന്‍ ഇത്ര നാള്‍ ദുബായില്‍ നിന്നത്? ഈ കാശുണ്ടാക്കിയത്? പാലം കടന്നുള്ള ആ പാതയിലൂടെ അതൊക്കെ ആലോചിച്ചു ഒറ്റയ്ക്ക് നടന്നു പോകുമ്പോള്‍ ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു...

തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ ചോദിച്ചു "ഇതെപ്പോ പോയതാ? എന്നിട്ടെന്തായി? പടമൊക്കെ കണ്ടോ?

ഞാന്‍ പറഞ്ഞു : കണ്ടു, ആദ്യം നീ എനിക്കൊരു പത്തു രൂപ തന്നെ.

അവള്‍ : എന്തെ?

ഞാന്‍ : അതൊക്കെ പറയാം, നീ കാശ് തരൂ

അങ്ങനെ ആ കാശുമായി ഞാന്‍ ബൈക്ക് എടുത്തു പോയി മന്‍സൂറിന്‍റെ കാശ് കൊടുത്തു. മടങ്ങി വന്നു ഭാര്യയോട് ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞു. അവളും ഒന്നും പറയാനാകാതെ ഇരുന്നു പോയി. ഇന്നും നാട്ടില്‍ പോകുമ്പോ ആ ജ്യൂസ്‌ കട കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കും അന്നത്തെ ആ സംഭവം. അന്ന് അനുഭവിച്ച ആ നാണക്കേട്..ആ വിഷമം..പക്ഷെ അന്ന് ഞാന്‍ ഒന്ന് മനസ്സിലാക്കി..ആവശ്യത്തിന് ഉപകരിച്ചില്ലെങ്കില്‍ പണം വെറും കടലാസ് കഷ്ണം മാത്രം..

സത്യത്തില്‍ ഇതൊക്കെ ഓരോ തിരിച്ചറിവുകളാണ്. നമ്മള്‍ ആരാണ് എന്നും നമ്മുടെ ധാരണകള്‍ എല്ലാം എത്ര മാത്രം തെറ്റാണെന്നും നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന ചില തിരിച്ചറിവുകള്‍. ജീവിതം ഇനിയും എത്രയോ ബാക്കി കിടക്കുന്നു. വരും നാളുകളില്‍ എല്ലാം തിരിച്ചറിഞ്ഞു കൊണ്ട് നല്ല മനസ്സോടെ മുന്‍പോട്ടു പോകാന്‍ അത് നമ്മളെ സഹായിക്കും..തീര്‍ച്ച!!

Tuesday, January 22, 2013

അന്നൊരു ക്രിസ്ത്മസ്‌ രാവില്‍ ...!!





പണ്ട് 2005 സമയത്ത് ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലം. ഒരിക്കല്‍ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ഇരിക്കുമ്പോള്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍ കയറി വന്നു..നല്ല വെളുക്കനെയുള്ള ചിരി.. എന്‍റെ അടുത്ത് വന്നു ചോദിച്ചു “ ഹുസൈന്‍ക്ക ഉണ്ടോ? ( ഹുസൈന്‍ക്ക എന്റെ ബോസ്സ് ആണ്)

ഞാന്‍ പറഞ്ഞു : ഇല്ലല്ലോ, പുറത്ത്‌ പോയി, എന്താ കാര്യം?

അയാള്‍ : എന്‍റെ പേര് ടോണി, ടൌണില്‍ തന്നെയാണ് വീട്, ഹുസൈന്‍ക്കാനെ ഒന്ന് കാണാന്‍ വന്നതാ.

ഞാന്‍ : എന്തായാലും വൈകുന്നേരം വരും, ഒന്ന് വിളിച്ചിട്ട് വന്നോളു, എന്തെങ്കിലും പറയണോ?

ടോണി : വേണ്ട, ഞാന്‍ വന്നു കണ്ടോളാം

അയാള്‍ തിരിച്ചു നടക്കാനൊരുങ്ങി ,പിന്നെ തിരിച്ചു വന്നു എന്നോട് ചോദിച്ചു : നിങ്ങളാണോ ഇവിടെ ഉണ്ടാകുക?

ഞാന്‍ പറഞ്ഞു : അതെ എന്താ?

ടോണി : അത്..ഞാന്‍ വന്നത് എന്റെ ഒരു വിസയുടെ കാര്യത്തിനാണ്, എനിക്ക് വിദേശത്ത് ഒരു കോഴ്സ് പഠിക്കാന്‍ പോകണം, പക്ഷെ അവര്‍ക്ക് നാട്ടില്‍ എവിടെയെങ്കിലും ജോലി ചെയ്തതിന്റെ ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം, അതിനാണ് ഞാന്‍ ഹുസൈന്‍ക്കയെ കാണാന്‍ വന്നത്.

ഞാന്‍ : ഓക്കെ, പക്ഷെ ടോണി ഇവിടെ ജോലി ചെയ്തിട്ടുണ്ടോ?

ടോണി : ഇല്ല

ഞാന്‍ : പിന്നെ?

ടോണി : എന്‍റെ ഒരു ഫ്രണ്ട് കുറച്ചു കാലം ഇവിടെ ഉണ്ടായിരുന്നു. അവനാണ് എന്നോട് പറഞ്ഞത്‌ ഹുസൈന്‍ക്കയെ വന്നു കാണാന്‍.

ഞാന്‍ : എന്തിന്?

ടോണി: ഹുസൈന്‍ക്കാട് പറഞ്ഞാല്‍ പുള്ളി ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തരും എന്ന് അവന്‍ പറഞ്ഞു.

ഞാന്‍ : ഓക്കെ, എങ്കില്‍ വൈകുന്നേരം വരൂ, നമുക്ക്‌ ആളോട് സംസാരിക്കാം

അങ്ങനെ ടോണി എന്‍റെ പേരും മൊബൈല്‍ നമ്പറും വാങ്ങി പോയി. വൈകുന്നേരം എന്നെ വിളിച്ചിട്ട് വന്നു. അപ്പൊള്‍ ഹുസൈന്‍ക്ക ഉണ്ടായിരുന്നു. ടോണി ആളോട് കാര്യം പറഞ്ഞു. ഹുസൈന്‍ക്ക ഒരു നല്ല മനുഷ്യന്‍ ആണ്. കാര്യം മനസ്സിലായപ്പോള്‍ എന്നോടു ഒരു എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് റെഡി ആക്കാന്‍ പറഞ്ഞു, അങ്ങനെ ഞാന്‍ അത് ചെയ്തു കൊടുത്തു. ടോണി എന്നോട് നന്ദിയും പറഞ്ഞു സന്തോഷത്തോടെ മടങ്ങി പോയി.

ടോണി ഇനി വരില്ല എന്നാണ് ഞാന്‍ കരുതിയത്‌, പക്ഷെ അവന്‍ കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും എന്നെ കാണാന്‍ വന്നു. ഒരു ചെറുചിരിയോടെ എന്‍റെ അടുത്തേക്ക് വന്നു.

ടോണി : ഭായ് , ഞാന്‍ ഒന്ന് കൂടി ബുദ്ധിമുട്ടിക്കാനാ വന്നത്

ഞാന്‍ : എന്താ പറഞ്ഞോളു

ടോണി: ഞാന്‍ ആ സര്‍ട്ടിഫിക്കറ്റ് വെച്ച് ചെന്നൈയില്‍ അവരുടെ ഓഫീസില്‍ വിസക്ക് കൊടുത്തിട്ടുണ്ട്. പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട്.

ഞാന്‍ : എന്ത് പ്രശ്നം?

ടോണി : അവര്‍ അവിടെ നിന്ന് ഇങ്ങോട്ട് വിളിക്കും

ഞാന്‍ : ഇങ്ങോട്ടോ? എന്തിന്?

ടോണി : അല്ല, ജസ്റ്റ്‌ ഒരു വെരിഫിക്കേഷന്‍

ഞാന്‍ : ഓക്കെ, വിളിച്ചോട്ടെ

ടോണി : നിങ്ങള്‍ അല്ലെ ഫോണ്‍ എടുക്കുക?

ഞാന്‍ : അതെ,

ടോണി : അല്ല, ഭായുടെ ഇംഗ്ലീഷ് ഒക്കെ എങ്ങനെ?

ഞാന്‍ : ആ ഒരു വിധം ഒപ്പിക്കും

ടോണി : അയ്യോ, പ്രശ്നമാകോ?

ഞാന്‍ : എന്ത് പ്രശ്നം?

ടോണി : അല്ല, അവര്‍ക്ക്‌ ഡൌട്ട് തോന്നിയാല്‍ തീര്‍ന്നു.

ഞാന്‍ : നിങ്ങള്‍ പേടിക്കണ്ട, ഞാന്‍ മാനേജ് ചെയ്തോളാം

ടോണി എന്നെ വിശ്വാസമില്ലാത്ത പോലെ നോക്കി. പിന്നെ എന്നോട് പറഞ്ഞു "ഒരു രണ്ടു മൂന്നു ദിവസം ഞാന്‍ ഇവിടെ ഇരുന്നോളാം, അവര്‍ എപ്പോളാണ് വിളിക്കുക എന്നറിയില്ല, കുഴപ്പം ഉണ്ടോ?

ഞാന്‍ : എന്ത് കുഴപ്പം? ടോണി ഇരിക്ക്..

അങ്ങനെ പിറ്റേ ദിവസം മുതല്‍ ടോണി കാലത്ത്‌ വരും. അവിടെ ഇരുന്നു ടിവി കാണും,പേപ്പര്‍ വായിക്കും. എന്നോട് നന്നായി സംസാരിക്കും, വീട്ടിലെ വിശേഷങ്ങള്‍ പറയും. എനിക്ക് പുള്ളിയെ ഇഷ്ട്ടമായി വന്നു. ഓരോ ഫോണ്‍ വരുമ്പോളും പുള്ളി ആകാംഷയോടെ എന്നെ നോക്കും. പക്ഷെ ആളുടെ ഈ ഫോണ്‍ മാത്രം വന്നില്ല. മൂന്നാമത്തെ ദിവസം ഉച്ചക്ക് ടോണി ഫുഡ്‌ കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി.

ടോണി ഇറങ്ങി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ ഒരു ഫോണ്‍ വന്നു. ടോണി പറഞ്ഞ ആ ചെന്നൈ ഫോണ്‍. അവര്‍ ടോണിയെ കുറിച്ച് ചോദിച്ച കാര്യങ്ങള്‍ക്കു എല്ലാം ഞാന്‍ കൃത്യമായി മറുപടി പറഞ്ഞു. അവര്‍ ഓക്കേ പറഞ്ഞു. എല്ലാം നന്നായി കഴിഞ്ഞു എന്ന സമാധാനത്തില്‍ ഞാന്‍ ഇരിക്കുമ്പോള്‍ ടോണി കയറി വന്നു.

ഞാന്‍ : ആ..നല്ല ആളാണ്, അവര്‍ ദേ ഇപ്പൊ വിളിച്ചു വെച്ചേ ഉള്ളു

ടോണി ഒന്നും മിണ്ടാതെ എന്നെ നോക്കി

ഞാന്‍ : കുഴപ്പമൊന്നുമില്ല, ഞാന്‍ നന്നായി പറഞ്ഞിട്ടുണ്ട്

അപ്പോളും ടോണി മിണ്ടുന്നില്ല

ഞാന്‍ : എന്താടോ ഒരു സന്തോഷം ഇല്ലാത്തത്?

ടോണി : ഭായ് എന്നോട് ക്ഷമിക്കണം, ആ ഫോണ്‍ ഞാന്‍ വിളിച്ചതാണ്

ഞാന്‍ (ഞെട്ടലോടെ): എന്ത്?

ടോണി : അല്ല, എന്റെ ഒരു സമാധാനത്തിന് വിളിച്ചതാണ്, ഭായിടെ ഇംഗ്ലീഷ് എങ്ങനെ ഉണ്ട് എന്നറിയാന്‍.

ഞാന്‍ : ഓഹോ

ടോണി : പിന്നെ ഭായ്ക്ക് ഒരു എക്സ്പീരിയന്‍സ് ആകുമല്ലോ എന്ന് വിചാരിച്ചു.

ഞാന്‍ : ആഹ, അത് നന്നായി

ടോണി ചിരിച്ചു കൊണ്ട് : ഭായുടെ ഇംഗ്ലീഷ് കുഴപ്പമില്ല, ഇങ്ങനെ തന്നെ പറഞ്ഞാല്‍ മതി

ഞാന്‍ ഒന്ന് ഇരുത്തി മൂളി. ഉള്ളില്‍ ദേഷ്യം വന്നെങ്കിലും അവനുമായുള്ള ചെറിയൊരു സൌഹൃദം കാരണം ഞാന്‍ ഒന്നും പറഞ്ഞില്ല. അന്ന് വൈകുന്നേരം ടോണി പറഞ്ഞ ആ ഒറിജിനല്‍ ഫോണ്‍ വന്നു. ഏതാണ്ട് ടോണി മുന്‍പേ ചോദിച്ച അതെ കാര്യങ്ങള്‍ തന്നെയാണ് അവര്‍ ചോദിച്ചത്. ഞാന്‍ ഉത്തരങ്ങളും കൊടുത്തു. എല്ലാം നന്നായി കഴിഞ്ഞു എന്ന് ഞാന്‍ കരുതി. പക്ഷെ എന്‍റെയും ടോണിയുടെയും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവര്‍ ഓഫീസിലെ വേറെ ആരോടെങ്കിലും സംസാരിക്കണം എന്ന് പറഞ്ഞു. ഞാന്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന തോമസിനെ വിളിച്ചു. ടോണിയുടെ ഈ ആവശ്യം അവനറിയാം, പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് പറയേണ്ട ഉത്തരങ്ങള്‍ അവന് അറിയില്ല. ടോണി എത്ര കാലം ഇവിടെ ഉണ്ടായിരുന്നു, എന്തായിരുന്നു ജോലി, എത്ര ആയിരുന്നു സാലറി, അങ്ങനെയുള്ള കാര്യങ്ങളുടെ ഒരു ഏകദേശ രൂപം ഫോണ്‍ കൈ മാറുന്നതിനു തൊട്ടു മുന്‍പായി ഞാന്‍ തോമസിന് പറഞ്ഞു കൊടുത്തു. അവന്‍ ഫോണ്‍ എടുത്തു വലിയ ജാടയില്‍ "യേസ് , തോമസ്‌ ഹിയര്‍ " എന്നൊക്കെ പറഞ്ഞു തുടങ്ങി. അവന്‍ നശിപ്പിക്കുമോ എന്ന് ഞാനും ടോണിയും ഭയന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഞാന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ വെച്ച് അവന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. അവന്‍ ഉത്തരം കിട്ടാതെ തപ്പുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ ഒപ്പം നിന്ന് കൈ കൊണ്ടൊക്കെ ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തു, ഒടുവില്‍ അവന്‍ ഫോണ്‍ എനിക്ക് കൈ മാറി. അവര്‍ ഓക്കേ,താങ്ക്യു എല്ലാം പറഞ്ഞു ഫോണ്‍ വെച്ചു. ഞാന്‍ സംസാരിച്ചു കഴിയുന്ന വരെ ടോണി ടെന്‍ഷന്‍ നിറഞ്ഞ ഭാവത്തോടെ എന്‍റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ എനിക്കും തോമസിനും കൈ തന്നു "കലക്കി ഭായ്, അത് മതി" എന്ന് പറഞ്ഞു. അങ്ങനെ അവന്‍ സന്തോഷത്തോടെ മടങ്ങി പോയി.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ടോണി വീണ്ടും എന്നെ വിളിച്ചു. "ഭായ്, വിസ വന്നു കേട്ടോ, ഞാന്‍ മിക്കവാറും ഈ ആഴ്ച പോകും, ഹുസൈന്‍ക്കയെ ഞാന്‍ വിളിച്ചിരുന്നു. ഓഫീസിലെ എല്ലാവരോടും എന്‍റെ അന്വേഷണം പറയണം" എന്നൊക്കെ പറഞ്ഞു. അങ്ങനെ ടോണി വിദേശത്ത് പോയതിന്‍റെ പിറ്റേ ദിവസം ടോണിയുടെ ചേട്ടന്‍ കുറച്ചു ലഡ്ഡു ആയി ഓഫീസില്‍ വന്നു. ആ പാക്കറ്റ് എന്നെ ഏല്‍പ്പിച്ചു. എന്നോട് പറഞ്ഞു ഇത് ടോണി തന്നതാണ്, ഓഫീസിലെ എല്ലവര്‍ക്കും കൊടുക്കണം, നിങ്ങളോടു പ്രത്യേകം നന്ദി പറയാന്‍ അവന്‍ പറഞ്ഞിട്ടുണ്ട്.

അവിടെ നിന്ന് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു 2006-ല്‍ ഞാന്‍ ദുബായിലെത്തി. എനിക്ക് ശേഷം തോമസും വന്നു. പിന്നെയും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2008-ല്‍ ഞാന്‍ അവധിക്ക് നാട്ടില്‍ പോയി. വെറുതെ പഴയ ടെലിഫോണ്‍ ബുക്ക്‌ ഒക്കെ എടുത്തു നോക്കി കൊണ്ട് ഇരിക്കുമ്പോള്‍ ടോണിയുടെ വീട്ടിലെ നമ്പര്‍ ഞാന്‍ കണ്ടു. ടോണി ഇപ്പോള്‍ എവിടെ ആയിരിക്കും എന്ന് ഞാന്‍ ആലോചിച്ചു. ചുമ്മാ ആ നമ്പറിലേക്കൊന്ന് വിളിച്ചു. ടോണിയുടെ അമ്മ ആണ് ഫോണ്‍ എടുത്തത്, ഞാന്‍ ടോണിയെ ചോദിച്ചു. അപ്പോളാണ് ടോണി ക്രിസ്ത്മസ് ലീവിന് നാട്ടില്‍ വന്ന വിവരം അറിഞ്ഞത്. അങ്ങനെ ഞാന്‍ മൊബൈല്‍ നമ്പര്‍ വാങ്ങി ടോണിയെ വിളിച്ചു. എന്നെ പെട്ടെന്ന് അവന് മനസ്സിലായില്ല. പിന്നെ ഞാന്‍ പണ്ടത്തെ ആ വിസയുടെ കാര്യം പറഞ്ഞു. അതോടെ അവന്‍ ആവേശത്തിലായി. വളരെ സന്തോഷത്തോടെ എന്നോട് സംസാരിച്ചു. അവന്‍ ഇപ്പൊള്‍ ടൌണില്‍ ഉണ്ടെന്നും എന്നെ കാണണം എന്നും പറഞ്ഞു.

അന്ന് ഒരു ഡിസംബര്‍ മാസം ആയിരുന്നു. ക്രിസ്ത്മസിന്‍റെ വരവ് അറിയിച്ചു കൊണ്ട് നഗരം മുഴുവനും നക്ഷത്രങ്ങള്‍ നിറഞ്ഞു നിന്നിരുന്ന നല്ല തണുപ്പുള്ള ഒരു രാത്രി. എനിക്ക് അന്ന് ടൌണില്‍ ഒരു കല്യാണം ഉണ്ടായിരുന്നു. വൈകീട്ട് അതിന്റെ പാര്‍ട്ടി കഴിഞ്ഞു വരുന്ന വഴി ഞാന്‍ ടോണിയെ വിളിച്ചു. എന്റെ കൂടെ സുഹൃത്ത്‌ സഖരിയയും ഉണ്ടായിരുന്നു. ടോണി പറഞ്ഞ സ്ഥലത്തേക്ക് ഞങ്ങള്‍ പോയി. അവിടെ എത്തും മുന്‍പേ ടോണിയുടെ കഥ ഞാന്‍ സഖരിയാക്ക്‌ പറഞ്ഞു കൊടുത്തു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവന്‍ അവിടെ ഒരു കാറില്‍ ചാരി നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ തമ്മില്‍ വീണ്ടും കണ്ടു. വളരെ സന്തോഷം തോന്നി. ഞങ്ങള്‍ സംസാരിച്ചു. ഇടയ്ക്കു അവന്‍ എന്നോട് അത്ഭുതത്തോടെ ചോദിച്ചു : ഭായ് എന്തെ ഇപ്പോള്‍ എന്നെ ഓര്‍ക്കാന്‍ കാരണം?

ഞാന്‍ : അതിപ്പോ എന്താ ഒരു കാരണം പറയാ? അന്ന് പോയതല്ലേ, ഇപ്പൊള്‍ എന്തായി, എവിടെ എത്തി എന്നൊക്കെ അറിയാന്‍ ഒരു ആഗ്രഹം തോന്നി. അത് കൊണ്ട് വിളിച്ചതാണ്

ടോണി : വളരെ സന്തോഷം ഭായ്. അധികമാരും അത് ചെയ്യാറില്ല, ഭായ് എന്നെ വിളിച്ച സമയം നല്ലതാണ്. അത് കൊണ്ട് ഇപ്പൊള്‍ നമുക്ക് കാണാന്‍ സാധിച്ചു, ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ തിരിച്ചു പോകും. ഞാന്‍ ഇപ്പൊള്‍ ഡെന്‍മാര്‍ക്കില്‍ ആണ്.

അങ്ങനെ ഞങ്ങള്‍ അടുത്തുള്ള ഒരു ബേക്കറിയില്‍ പോയി ഓരോ കാപ്പി കഴിച്ചു. മൂന്നു വര്‍ഷത്തെ വിശേഷങ്ങള്‍ പരസ്പരം പറഞ്ഞു. ഇമെയില്‍ അഡ്രസ്‌ ഒക്കെ കൈമാറി. ക്രിസ്ത്മസായത് കൊണ്ട് കുറെ പേര്‍ അവിടെ വന്നു കേക്ക് വാങ്ങിക്കുന്നുണ്ട്. എനിക്ക് വീട്ടില്‍ കൊണ്ട് പോകാന്‍ വേണ്ടി അവന്‍ ഒരു കേക്ക് വാങ്ങി തരാന്‍ ഒരുങ്ങി. ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞു മാറി. അപ്പോള്‍ തന്നെ വീട്ടിലേക്കു വരാന്‍ ക്ഷണിച്ചെങ്കിലും എനിക്ക് തിരക്കുണ്ടായിരുന്ന കാരണം പോയില്ല, അന്ന് ബൈ പറഞ്ഞു പിരിഞ്ഞതാണ്, ഇപ്പൊള്‍ നാല് വര്‍ഷം കഴിഞ്ഞു, ഇപ്പൊള്‍ വല്ലപ്പോഴും ചാറ്റില്‍ വരും, വിശേഷങ്ങള്‍ പറയും. അവന്‍ ഇത് വരെ കല്യാണം കഴിച്ചിട്ടില്ല.

ഒരു അപരിചിതന്‍ വളരെ നല്ല ഒരു സുഹൃത്ത്‌ ആയി മാറിയ അപൂര്‍വം സംഭവങ്ങളില്‍ ഒന്നാണ് എന്നെ സംബന്ധിച്ച് ടോണിയുമായുള്ള അനുഭവം. ഇനി എന്നെകിലും നാട്ടില്‍ ഒരുമിച്ചുണ്ടായാല്‍ ഫാമിലിയുടെ കൂടെ അവന്റെ വീട്ടില്‍ പോകണം, ഇത് പോലെ പലരും എന്‍റെ ജീവിതത്തില്‍ വന്നു പോയിട്ടുണ്ട്. നാട്ടില്‍ എത്തുമ്പോള്‍ ഇടക്കൊക്കെ അവരെ ഒന്ന് വിളിച്ചു അന്വേഷിക്കുന്നത് എന്‍റെ ഒരു ശീലമാണ്. ടോണിയെ പോലെ അങ്ങനെ പലരും ഉണ്ട്. അവര്‍ക്കെല്ലാം ഓരോ കഥകളും ഉണ്ട്. എല്ലാം വഴിയെ പറയാം. സത്യത്തില്‍ ഇതൊക്കെയല്ലേ ഓരോ നിമിത്തങ്ങള്‍..അല്ലെങ്കില്‍ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ !!