Sunday, October 16, 2016

Sairat (2016) - Marati Movie Review


Sairat (2016)

ഏതോ ഒരു മൂവി സൈറ്റില്‍ നിന്നാണ് ഞാന്‍ ആദ്യമായി ഈ സിനിമയെ കുറിച്ച് അറിയുന്നത്. Sairat ഈ വര്‍ഷം ഇറങ്ങിയ ഒരു മറാത്തി സിനിമയാണ്. വെറുമൊരു സിനിമയല്ല. അവിടത്തെ ഇത് വരെയുള്ള കളക്ഷന്‍ റെക്കോര്‍ഡ്സ് എല്ലാം തകര്‍ത്ത , അവിടെ ആദ്യമായി 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത , ആമിര്‍ഖാന്‍, അക്ഷയ്കുമാര്‍, അനുരാഗ് കശ്യപ് തുടങ്ങി വരെ ബോളിവുഡിലെ പല പ്രമുഖരും അഭിനന്ദിച്ച സിനിമ. അത് മാത്രമല്ല , UAE-യില്‍ റിലീസ് ചെയ്ത ആദ്യത്തെ മറാത്തി സിനിമ കൂടിയാണ് Sairat. നമ്മുടെ നാട്ടില്‍ പ്രേമം സിനിമ പോലെ അവിടെ ഈ സിനിമ ഒരു ട്രെന്‍ഡ് ആയിരുന്നു. അതിന്‍റെ അത്ഭുതകരമായ വിജയം ഹിന്ദി സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു എന്നാണ് കേട്ടത്. ഇത് കൊണ്ടൊക്കെ തന്നെയാണ് ഈ ഇതര ഭാഷ ചിത്രം കാണാന്‍ ഞാന്‍ തീരുമാനിച്ചത്.


Sairat ഒരു പ്രണയ കഥയാണ്. ജാതിയില്‍ താഴ്ന്ന കുടുംബത്തിലെ പയ്യനായ പ്രശാന്തും, ആ നാട്ടിലെ ജന്മി കുടുംബത്തിലെ അംഗമായ അര്‍ച്ചനയും ഒരേ കോളേജില്‍ ആണ് പഠിക്കുന്നത്‌. അവര്‍ തമ്മില്‍ പ്രണയത്തിലാകുന്നു. ഒരിക്കല്‍ അര്‍ച്ചനയുടെ വീട്ടുകാര്‍ അവരെ തെറ്റായ ഒരു സാഹചര്യത്തില്‍ പിടി കൂടുന്നു. വേറെ മാര്‍ഗം ഒന്നും ഇല്ലാത്തത് കൊണ്ട് കൂട്ടുകാരുടെ സഹാത്തോടെ അവര്‍ ഒളിച്ചോടുന്നു. അര്‍ച്ചനയുടെ സഹോദരന്മാരും അവരുടെ ഗുണ്ടകളും അവരെ പിന്തുടരുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് കഥാസാരം. ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ സീന്‍ ഒരു സിനിമ ആസ്വാദകന്‍ എന്ന നിലയില്‍ എനിക്കേറെ ഇഷ്ട്ടപ്പെട്ടു. തുടര്‍ന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌. സ്ഥിരംപ്രണയ കഥകളുടെ വഴികളില്‍ നിന്നു മാറി സഞ്ചരിച്ച ഒരു രീതിയില്‍ അത് എന്നെ കുറച്ചൊന്നു ഞെട്ടിച്ചു.



പുതുമുഘങ്ങള്‍ ആണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ കണ്ടു തുടങ്ങുമ്പോള്‍ അത് വേറൊരു ഭാഷ ചിത്രം ആണെന്ന് നമുക്ക് തോന്നില്ല. നല്ല പാട്ടുകളും ചെറിയ കോമഡികളും എല്ലാം ഉണ്ട്. എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു.

PA VA (2016) - Malayalam Movie Review !!

.
പാവ (2016)

പൊടിമീശ മുളക്കണ കാലം എന്ന മനോഹരമായ ഒരു ഗാനം കുറച്ച് നാള്‍ മുന്‍പ് കേട്ടപ്പോള്‍ തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു മൂവി ആയിരുന്നു പാവ. നല്ല സിനിമ ആയിട്ടും കബാലിയുടെ കൂടെ ഇറങ്ങിയത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്നും കേട്ടിരുന്നു. ഇന്നലെയാണ് സിനിമ കണ്ടത്.



ബാല്യം മുതല്‍ വാര്‍ധക്യം വരെ കൂട്ടുകാരായ രണ്ടു പേരാണ് പാപ്പനും വര്‍ക്കിയും. രണ്ടു പേര്‍ക്കും വലിയ കുടുംബം ഉണ്ട്. പെട്ടെന്നൊരു ദിവസം വര്‍ക്കിച്ചന്‍ മരണപ്പെടുന്നു. അതിന് ശേഷം പാപ്പന്‍റെ ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞിരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥ ആണെങ്കിലും അവതരണത്തില്‍ എന്തൊക്കെയോ അപാകതകള്‍ തോന്നി. കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല..മുരളി ഗോപിയുടെ വേഷം നന്നായിരുന്നു, അനൂപ്‌ മേനോന് ആ വയസ്സന്‍ വേഷം യോജിക്കാത്ത പോലെ തോന്നി, പ്രത്യേകിച്ച് ആ വിഗ് ഒക്കെ കുറച്ച് ബോര്‍ ആയിരുന്നു. അശോകന്‍, രണ്‍ജി പണിക്കര്‍, രണ്ജിനി, തുടങ്ങിയവര്‍ കൂടെ ചിത്രത്തില്‍ ഉണ്ട്. കുറച്ച് രംഗങ്ങള്‍ നന്നായിരുന്നു എന്നെങ്കിലും കണ്ടു കഴിഞ്ഞപ്പോള്‍ ഒരു തൃപ്തി തോന്നിയില്ല. ചിലര്‍ക്ക് ഇഷ്ടപ്പെട്ടു എന്നും കേട്ടിരുന്നു. താല്പര്യം ഉള്ളവര്‍ക്ക് ചുമ്മാ ഒരു വട്ടം കണ്ടു നോക്കാം എന്ന് മാത്രം. ഗാനങ്ങള്‍ എല്ലാം കൊള്ളാമായിരുന്നു.


വായിക്കാന്‍ ആളുണ്ടെങ്കില്‍ നാളെ മറ്റൊരു ചിത്രത്തിന്‍റെ വിശേഷം ആയി വരാന്‍ ശ്രമിക്കാം. :)

Two Brothers (2004) - English Movie Review !!


Two Brothers (2004)

കുറച്ചു നാള്‍ മുന്‍പേ എന്‍റെ ഒരു സുഹൃത്താണ് എന്നോട് ഈ സിനിമയെ കുറിച്ച് പറഞ്ഞത്. ഇംഗ്ലീഷ് സിനിമകള്‍ അങ്ങനെ കാണാറില്ലെങ്കിലും ഇതിന്‍റെ കഥ കേട്ടപ്പോള്‍ കാണാന്‍ ഒരു താല്പര്യം വന്നു.


കഥ തുടങ്ങുന്നത് ഒരു കാട്ടിലാണ്. അവിടെ ജീവിക്കുന്ന ഒരു കടുവ കുടുംബം. അച്ഛന്‍, അമ്മ, സഹോദരങ്ങളായ രണ്ടു കുട്ടികടുവകള്‍. അവിടെ വന്ന വേട്ടക്കാരില്‍ ചിലര്‍ അച്ഛന്‍ കടുവയെ വെടി വെച്ച് കൊല്ലുന്നു. അമ്മ കടുവ ഒരു കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെടുന്നു. ഒരു കടുവകുട്ടി അവരുടെ കയ്യില്‍ പെടുന്നു. അവന്‍ ഒരു സര്‍ക്കസ് കമ്പനിയിലും അതിന്‍റെ സഹോദരന്‍ കടുവ പിന്നീട് ഒരു രാജകൊട്ടാരത്തിലും എത്തിപെടുന്നു. ഒരു വര്‍ഷത്തിന് ശേഷം അവര്‍ രണ്ടു പേരും വലിയ കടുവകള്‍ ആയ ശേഷം വേറൊരു സ്ഥലത്ത് വേറൊരു സാഹചര്യത്തില്‍ കണ്ടു മുട്ടുന്നതാണ് കഥാസാരം. ശേഷമുള്ള പല രംഗങ്ങളും നമ്മളുടെ മനസ്സില്‍ സ്പര്‍ശിക്കും.

2004-ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഫ്രാന്‍സിലെയും തായ്‌ലണ്ടിലെയും മൃഗശാലകളില്‍ നിന്നുള്ള മുപ്പതോളം കടുവകളെയാണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ രസകരമായ സിനിമയാണ്. കുട്ടികളുടെ കൂടെ കാണാന്‍ ശ്രമിക്കുക. അവര്‍ക്ക് നമ്മളെക്കാള്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയും.

Saturday, September 24, 2016

പൊന്ന് പോലൊരു കാക്കകുഞ്ഞ് !!


ഒരു അഞ്ചാറ് മാസം മുന്‍പ് ഉപ്പാക്ക് റോഡില്‍ നിന്നും ഒരു കാക്ക കുഞ്ഞിനെ കിട്ടി. ഉപ്പ അതിനെ വീട്ടിലേക്ക് എടുത്ത് കൊണ്ട് വന്നു. അതിന് ഭക്ഷണവും വെള്ളവും കൊടുത്തു. അത് പിന്നെ ഉപ്പാടെ അടുത്ത് നിന്നു പോയില്ല. വീട്ടിലും പറമ്പിലും ഒക്കെ ആയി കൂടി. പൊതുവേ മനുഷ്യനുമായി ഇണങ്ങാത്ത ഒരു പക്ഷി ആണല്ലോ കാക്ക, ഇത് പക്ഷെ അങ്ങനെ അല്ല. ഉപ്പയുമായി നല്ല ചങ്ങാത്തം ആയി. ഉപ്പ വീട്ടില്‍ നിന്നും പോകുമ്പോളും വരുമ്പോളും ഒക്കെബൈക്കില്‍ കൂടെ ഉണ്ടാകും. കാലത്ത് ഉപ്പാനെ വിളിക്കുന്നതും അവന്‍ തന്നെ. ഉപ്പ കേച്ചേരി പോയി വരുമ്പോള്‍ അവന് കഴിക്കാന്‍ എന്തെങ്കിലും വാങ്ങി കൊണ്ട് വരും. കാലത്ത് ഉപ്പ ഉണരാന്‍ വൈകിയാല്‍ ശബ്ദം ഉണ്ടാക്കി ഉണര്‍ത്തും. ഉപ്പാനെ ഫോണ്‍ വിളിക്കുമ്പോള്‍ എല്ലാം കാക്കയുടെ ശബ്ദം കൂടെ കേള്‍ക്കാറുണ്ട്. എന്തിനേറെ പറയുന്നു കുറച്ചു നാളുകള്‍ കൊണ്ട് അവന്‍ വീട്ടിലെ ഒരു അംഗത്തെ പോലെയായി. കുറച്ച് ദിവസം മുന്‍പ് CC TV-യില്‍ നിന്നും ആരോ ഒരു സ്റ്റോറിക്ക് വേണ്ടി വരട്ടെ എന്ന് ചോദിച്ചിരുന്നത്രേ, പക്ഷെ ഉപ്പ വേണ്ട എന്ന് പറഞ്ഞു.



വീട്ടില്‍ പോകുന്ന ചില സുഹൃത്തുക്കള്‍ ചില ഫോട്ടോസും വീഡിയോസും ഒക്കെ എനിക്ക് അയച്ചു തരാറുണ്ട്. മക്കള്‍ ഒക്കെ ഉപ്പാട് എന്നും അതിന്‍റെ വിശേഷം ഒക്കെ ചോദിക്കും. രണ്ടു മൂന്നു മാസം കഴിഞ്ഞ് നാട്ടില്‍ പോകുമ്പോള്‍ നേരില്‍ കാണാം എന്ന് കരുതി ഇരിക്കുവായിരുന്നു. പക്ഷെ ഇന്നലെ വൈകീട്ട് ആ കാക്ക കുഞ്ഞ് ചത്ത്‌ പോയി. അപ്പോള്‍ തൊട്ട് ഉപ്പ ആകെ ടെന്‍ഷന്‍ ആയി ഇരിക്കുകയാണ്. ഞാന്‍ വിളിക്കുമ്പോള്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. അടുത്തൊന്നും ആളെ ഇങ്ങനെ വിഷമിച്ച് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഇത്ര ബുദ്ധിയുള്ള ഒരു പക്ഷിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന്. കാശ് കൊടുത്താല്‍ ഇനി അങ്ങനെയൊന്നിനെ വാങ്ങിക്കാന്‍ പറ്റിലല്ലോ എന്നും. എല്ലാരും പറഞ്ഞ് പറഞ്ഞ് അവരുടെ കാര്യങ്ങള്‍ അറിയാവുന്ന കാരണം എനിക്കും ഇന്നലെ തൊട്ടു ഒരു സുഖം തോന്നുന്നില്ല. ഇങ്ങനെയൊക്കെ സംഭവിച്ചാലോ എന്ന പേടി കാരണം ഞാന്‍ കുറെ നാളായി ഒരു പൂച്ചയെ പോലും വീട്ടില്‍ വളര്‍ത്താറില്ല. അവറ്റകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ വിഷമം മാറാന്‍ എളുപ്പമല്ല. എന്‍റെ മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്.


Saturday, May 14, 2016

കമ്മീഷണര്‍ (1994) - ഷാജി കൈലാസ് - സുരേഷ് ഗോപി - രണ്‍ജി പണിക്കര്‍.


തലസ്ഥാന നഗരം - പകല്‍

മോഹന്‍ തോമസിന്‍റെ അനിയന്‍ സണ്ണിച്ചനെ കോളേജില്‍ പോയി പിടിച്ചു കൊണ്ട് നടുറോഡിലൂടെ നടന്നു വരുന്ന ഭരതും, അന്‍വറും പ്രസാദും. സംഘര്‍ഷഭരിതമായ അന്തരീക്ഷം. ജനങ്ങള്‍ നാല് പാടും ചിതറി ഓടുന്നു. അപ്പോള്‍ അവിടേക്ക് കാറില്‍ വന്നിറങ്ങുന്ന IG രാജന്‍ ഫെലിക്സും മേനോനും വഴിയില്‍ വെച്ച് അവരെ തടയുന്നു. സണ്ണിയെ അറ്റസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ച് അവര്‍ അയാളെ അവരുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നു. അന്‍വറിന്‍റെ നേരെ തട്ടിക്കയറുന്ന സണ്ണിയെ അടിക്കാന്‍ ഓങ്ങുന്ന ഭരതിനെ തടയുന്ന രാജന്‍ ഫെലിക്സ്. അതോടെ രോഷകുലനാകുന്ന ഭരത്.

ഭരത് : കാക്കിയിട്ടവന്‍റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കു കീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്‍റെ മുന്നിൽ വെച്ച് ഈ പൊലയാടി മോന്‍റെ രോമത്തില്‍ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...

രാജന്‍ ഫെലിക്സ്‌ : പ്ഫാ, നായെ..

ഹും, നായ...എടൊ, മോഹന്‍ തോമസിന്‍റെ ഉച്ചിഷ്ട്ടവും അമേദ്യവും കൂട്ടികുഴച്ചു നാല് നേരം മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങി, ഏമ്പക്കവും വിട്ടു, ആസനത്തില്‍ വാലും ചുരുട്ടി വെച്ച് അവന്‍റെയൊക്കെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന തന്നെയും ഇവനെയും പോലുള്ള പരമ നാറികള്‍ക്കേ ആ പേര് ചേരൂ..എനിക്ക് ചേരില്ല...ഓര്‍ത്തോ... I Am Barath Chandran..Just Remember That..!!




സണ്ണിയെ തള്ളി മാറ്റി കൊണ്ട് ഭരതും അന്‍വറും പ്രസാദും സ്ലോമോഷനില്‍ നടന്ന് വരുമ്പോള്‍ അവിടെയുള്ള പോലീസ്കാര്‍ രണ്ടു ഭാഗത്തേക്ക് മാറി നിന്ന് ഭരതിന് സല്യൂട്ട് അടിക്കുന്നു. രാജാമണിയുടെ ത്രസിപ്പിക്കുന്ന ആ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന്‍റെ അകമ്പടിയോടെ അന്ന് സുരേഷ് ഗോപി നടന്നു കയറിയത് പ്രേക്ഷകരുടെ മനസ്സിലേക്ക് ആയിരുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്‍റെ ഉദയം അവിടെ നിന്നായിരുന്നു.


ഒരു കാലഘട്ടത്തെ രോമാഞ്ചം കൊള്ളിച്ച ആ ഇന്‍റര്‍വല്‍ സീന്‍. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കാണുമ്പോളും അതേ ആവേശം. കഴിഞ്ഞ അവധിക്ക് തിരുവനന്തപുരം പോയപ്പോള്‍ എന്‍റെ സുഹൃത്ത്‌ ആ ലോക്കേഷന്‍ എനിക്ക് കാണിച്ചു തന്നു. യൂണിവേര്‍‌സിറ്റി കോളേജിന്‍റെ മുന്‍പിലാണ് ആ രംഗം ഷൂട്ട്‌ ചെയ്തത്. അന്ന് യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ബൈജുവിനെയും, സുരേഷ്ഗോപിയും കൂട്ടരെയും റോഡിലേക്ക് ഇറക്കിയാണ് ഷാജി ആ സീന്‍ എടുത്തത്. അന്ന് ആ വഴി വന്നവരൊക്കെ എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്നു. വണ്ടികളില്‍ ഉണ്ടായിരുന്നവര്‍ കാര്യമറിയാന്‍ വേണ്ടി എത്തി നോക്കി. ഇന്നും ആ രംഗം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അതിന് ഇത്ര ഒറിജിനാലിറ്റി കിട്ടിയത് ഷാജിയുടെ സംവിധാന മികവു കൊണ്ടാണ്. പിറ്റേ ദിവസത്തെ പേപ്പറിലും ആ ആഴ്ചത്തെ വനിതയിലും ഇതിന്‍റെ വാര്‍ത്തയും ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ തിരുവനന്തപുരത്തുള്ള ഒരാള്‍ തന്നെ പറഞ്ഞുള്ള അറിവാണ്.

നിങ്ങളില്‍ എത്ര പേര്‍ക്ക് കമ്മീഷണര്‍ തിയ്യറ്ററില്‍ നിന്നും കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്നറിയില്ല. എന്തായാലും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. അന്ന് രാമദാസില്‍ ഏയ്‌ ഹീറോ കാണാന്‍ മാറ്റിനിക്ക് പോയപ്പോള്‍ കമ്മീഷണര്‍ നൂണ്‍ഷോ ഓടുന്നുണ്ടായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ്സിന്‍റെ വാതിലിന്‍റെ അടുത്ത് നിന്നപ്പോള്‍ അകത്ത് നിന്നും ക്ലൈമാക്സ്‌ ഫയിറ്റിന്‍റെ ശബ്ദം കേട്ടിരുന്നു. അന്ന് അത് കാണാന്‍ പറ്റാത്ത വിഷമം കുറച്ചെങ്കിലും മാറിയത് പിന്നെ 11 വര്‍ഷത്തിന് ശേഷം ഭരത് ചന്ദ്രന്‍ IPS (2005) ഫസ്റ്റ് ഡേ സപ്നയില്‍ നിന്നും കണ്ടപ്പോളാണ്. അതും ഒരു ഒന്നൊന്നര ഷോ ആയിരുന്നു. പക്ഷെ ഇന്നും ഒരു സിനിമ റീറിലീസ് ആഗ്രഹിക്കുന്നെണ്ടെങ്കില്‍ അത് കമ്മീഷണര്‍ ആയിരിക്കും

Sunday, March 6, 2016

കലാഭവന്‍ മണി - ഒരു ഓര്‍മ്മകുറിപ്പ്..



1996-ല്‍ ഞാന്‍ കേരള വര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് അവിടെ കോളേജ് ഡേ ഉത്ഘാടനം ചെയ്യാന്‍ കലാഭവന്‍ മണി വന്നിരുന്നു. അന്ന് പക്ഷെ എനിക്ക് അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് I.M. വിജയന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ സിനിമാക്കാരുടെ ഒരു ഫുട്ബോള്‍ മത്സരം നടന്നപ്പോളാണ്‌ മണിയെ ആദ്യമായി കാണുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ. പിന്നെ വല്ല്യേട്ടന്‍ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടില്‍ നടന്നപ്പോള്‍ മണിയെ വീണ്ടും കണ്ടു. മണിയും സിദ്ധിക്കും മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീന്‍സ് എല്ലാം എടുക്കുന്നത് കണ്ടു. അന്നും പരിചയപ്പെടാന്‍ സാധിച്ചില്ല. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലത്താണ് മണിയുടെ ബെന്‍ ജോണ്‍സന്‍ ഇറങ്ങിയത്. സ്വാഭാവികമായും മണിക്ക് ഫാന്‍സ്‌ ഉണ്ടായി. അങ്ങനെ കുറെ പേര് അന്ന് ഫ്ലക്സ് അടിക്കാന്‍ അവിടെ വരുമായിരുന്നു. അവരില് ഒരാളായിരുന്നു ശശി ചേട്ടന്‍. ശശി മണിയുടെ വലിയൊരു ആരാധകനും, ഒപ്പം ഒരു നടന്‍ പാട്ടുകാരനും ആയിരുന്നു. അന്ന് പുള്ളി എന്നോട് മണിയുടെ വിശേഷങ്ങളൊക്കെ പറയും. ഒരിക്കല്‍ മണിയുടെ നാട്ടിലെ ഒരു ക്രിസ്ത്മസ് പരിപാടിക്ക് ശശി ചേട്ടന്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചു. പുള്ളി ഒകെ പറഞ്ഞു. അങ്ങനെ ആ ക്രിസ്ത്മസ് ദിവസം ശശിയുടെ കൂടെ ഞാന്‍ മണിയുടെ ചേന്നത്ത് നാട്ടില്‍ എത്തി.

അന്ന് ആ നാട്ടില്‍ മണിയുടെ വക ഒരു വമ്പിച്ച ക്രിസ്ത്മസ് കാഴ്ച്ച ഉണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പൂരവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണിയും സുഹൃത്തുക്കളും കൂടെ അവിടെയുള്ള ഒരു പറമ്പില്‍ സംസാരിച്ചു നില്‍ക്കുന്നുണ്ട്.ചാലക്കുടി പുഴയോട് ചേര്‍ന്നാണ് ആ പറമ്പ്, അതില്‍ പുഴയോട് ചേര്‍ന്ന് കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ ഹട്ട്. ഞാന്‍ അതില്‍ കയറി നോക്കി, അവിടെ തബലയും ഹാര്‍മോണിയവും ഒക്കെയുണ്ട്. അവിടെയാണ് ചില വൈകുന്നേരങ്ങളില്‍ മണി സുഹൃത്തുക്കളുടെ കൂടെ കൂടാറുള്ളത്. ശരിക്കും നമ്മള്‍ ഉണ്ടാകാന്‍ കൊതിച്ചു പോകുന്ന ഒരു സ്ഥലം. ശശി ചേട്ടന്‍ എന്നെ മണിക്ക് പരിചയപ്പെടുത്തി. മണി എനിക്ക് കൈ തന്നപ്പോള്‍ എന്‍റെ കൈ ചെറുതായി ഒന്ന് വേദനിച്ചു. ഉരുക്ക് മുഷ്ട്ടി എന്നൊക്കെ പറയില്ലേ? അത് പോലൊരു ഷേക്ക്‌ ഹാന്‍ഡ്‌ ആയിരുന്നു അത്. ജനുവരി ഒന്നാം തിയ്യതി മണിയുടെ ബര്‍ത്ത്ഡേ ആയത് കൊണ്ട് ഞാന്‍ ആള്‍ക്കൊരു ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. ആളത് സന്തോഷത്തോടെ വാങ്ങിച്ചു. വല്ല്യേട്ടന്റെ ഷൂട്ടിങ്ങിന് ഞങ്ങടെ നാട്ടില്‍ വന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളി അതൊക്കെ ഓര്‍ത്തു പറഞ്ഞു. ആളുടെ കൂടെ അന്ന് എടുത്ത ഫോട്ടോയാണ് ഇത്. എന്നോട് പറഞ്ഞു അപ്പുറത്ത്ചോറും പോത്ത് വരട്ടിയതുമുണ്ട്, കഴിച്ചിട്ട് പോയാല്‍ മതി എന്ന്. ഞാന്‍ നോക്കുമ്പോള്‍ മൂന്നു നാലു ചെമ്പ് നിറയെ ചോറും കറിയും. അന്ന് അവിടെ വരുന്ന എല്ലാവര്ക്കും മണിയുടെ വക ആയിരുന്നു ഫുഡ്‌. അത് കൂടാതെ എവിടെ നിന്നൊക്കെയോ ആരൊക്കെയോ സഹായത്തിന് വേണ്ടി മണിയുടെ വീട്ടില്‍ വരുന്നുണ്ട്. അവര്‍ക്കൊക്കെ കാശ് കൊടുക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. അത് ചുമ്മാ കൊടുക്കുകയല്ല, കൃത്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സത്യം ആണെന്ന് മനസ്സിലായാല്‍ മാത്രം. അന്ന് അവിടെ അസുഖം ആയി വന്ന ഒരാളോട് ഏത് ഹോസ്പിറ്റലില്‍ ആണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഹോസ്പിറ്റല്‍ പറഞ്ഞു, അപ്പോള്‍ അവിടെ ഏത് ഡോക്ടര്‍ ആണെന്ന് വരെ ചോദിക്കുന്നത് കേട്ടിരുന്നു. അവിടെ അടുത്തുള്ള വിധവയായ ഒരു ചേച്ചിക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തതും മണി ആണ്.

പൂരം തുടങ്ങിയപ്പോള്‍ മണി ഒരു കാവി മുണ്ടും ജുബ്ബയും ഉടുത്ത് വന്നു. ആ പൂരത്തിന്റെ മുന്‍പില്‍ നെഞ്ച് വിരിച്ചു നടന്ന മണിയുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തിരുന്നു. കുറച്ചു ദൂരം ഞാനും പുള്ളിയുടെ കൂടെ നടന്നു. അപ്പോളൊക്കെ പുള്ളി ആ നാട്ടിലെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിന്നു. ഇടക്ക് വരുന്നവരുടെ കൂടെയൊക്കെ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അത്രയും സിമ്പിള്‍ ആയ ഒരു മനുഷ്യന്‍. ഒരു ദിവസമേ ഉണ്ടായുള്ളൂ എങ്കിലും പുള്ളിയെ പിന്നെ ഇത് വരെ മറക്കാന്‍ പറ്റിയിട്ടില്ല. കുറച്ചു വര്‍ഷം കഴിഞ്ഞു ആളിവിടെ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ഞാന്‍ പോയി കണ്ടു സംസരിച്ചു. അന്ന് ചാലക്കുടി വന്നതും ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തതും ഒക്കെ പറഞ്ഞപ്പോള്‍ ആള്‍ക്ക് എന്നെ മനസ്സിലായി . അന്ന് എന്‍റെ തോളില്‍ കയ്യൊക്കെ ഇട്ടാണ് ഫോട്ടോ എടുത്തത്. എന്നും നമ്പര്‍ കയ്യിലുണ്ടായിരുന്നു എങ്കിലും ഞാന്‍ ആളെ അങ്ങനെ വിളിക്കാറില്ല.

ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് കോളേജ് സമയം തൊട്ട് മണിയുടെ കേസ്സറ്റ് വാങ്ങിച്ചു പാട്ടുകള്‍ കേട്ടിട്ടുണ്ട്, കോമഡി വേഷങ്ങള്‍ കണ്ടു കുറെ ചിരിച്ചിട്ടുണ്ട്, വാസന്തിയും കരുമാടിക്കുട്ടനും കണ്ടു വിഷമിച്ചിട്ടുണ്ട്, ജെമിനിയിലെയും രാക്ഷസ രാജാവിലെയും വില്ലന്‍ വേഷങ്ങള്‍ കണ്ടു മനസ്സ് കൊണ്ട് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഓഫീസില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കു മണിയുടെ പഴയ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മണി മരിച്ചു എന്ന് ആദ്യം കേട്ടപ്പോള്‍ സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ന്യൂസ്‌ കണ്‍ഫേം ആയി. രാത്രി വാര്‍ത്തകള്‍ കണ്ടപ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നി. അറിയാതെ കണ്ണ് നിറഞ്ഞു പോയി. വേണ്ടപ്പെട്ട ഒരാള്‍ മരിച്ച പോലെ ഒരു നൊമ്പരം. ഈ അടുത്ത കാലത്ത് അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഇനിയും ഒരു പാട് വേഷങ്ങള്‍ ആള്‍ക്ക് ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു. മണി ചേട്ടന് എന്‍റെ ഹൃദയാഞ്ജലി.

Wednesday, October 15, 2014

ഓണ്‍ലൈന്‍ ഇല്ലെങ്കില്‍...!!


ആഗസ്റ്റ് മാസം അവസാനം എന്റെ മകന് സുഖമില്ലാതെ മൂന്നു ദിവസം ഞാന്‍ ഹോസ്പിറ്റലില്‍ നില്‍ക്കേണ്ടി വന്നു. അന്ന് സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററി തീര്‍ന്ന കാരണം ഒരു പഴയ നോക്കിയ മൊബൈല്‍ ആണ് ഞാന്‍ ഉപയോഗിച്ചത്. ഫേസ് ബുക്കും വാട്ട്‌സ്അപ്പും ഒന്നും ഇല്ലാത്ത മൂന്നു ദിവസങ്ങള്‍. അങ്ങനെ നാലാമത്തെ ദിവസം ഞാന്‍ തിരിച്ചു ഓഫീസില്‍ എത്തി. അന്ന് തിരക്കൊക്കെ കഴിഞ്ഞു ഫേസ്ബുക്ക് തുറന്നപ്പോള്‍ എന്റെ ഫ്രണ്ട് സീമയുടെ മെസ്സേജ്. എടാ, ജാസ്മിന് കുഴപ്പം ഒന്നും ഇല്ലല്ലോ? എന്ന്. ഞാന്‍ പറഞ്ഞു " ഇല്ല, എന്തെ? " അപ്പോള്‍ അവള്‍ പറഞ്ഞു : അല്ലാ, രണ്ടു മൂന്നു ദിവസം നിന്നെ ഓണ്‍ലൈന്‍ കണ്ടില്ല, അത് കൊണ്ട് ചോദിച്ചതാണ് എന്ന്. ഞാന്‍ അവളോട്‌ മോന്റെ കാര്യം പറഞ്ഞു. അവള്‍ ഓക്കേ പറഞ്ഞു.

അവള്‍ പോയ ശേഷം ഞാന്‍ ആലോചിച്ചത് അതല്ല, രണ്ടോ മൂന്നോ ദിവസം എന്നെ ഓണ്‍ലൈന്‍ കാണാതായപ്പോള്‍ വീട്ടില്‍ എന്തോ സംഭവിച്ചിരിക്കാം എന്ന് അവള്‍ ചിന്തിച്ചു. പിന്നീട് ഓണ്‍ലൈന്‍ കണ്ടപ്പോള്‍ അവള്‍ അത് ചോദിച്ചു. എന്റെ 400 ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ വേറെ ആരും എന്നെ അന്വേഷിച്ചില്ലല്ലോ? അപ്പോള്‍ അവര്‍ ആരും നമ്മളെ ഓര്‍ക്കുന്നില്ലേ? അതോ ഓണ്‍ലൈന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ ജീവനോടെ ഇല്ല എന്നാണോ അര്‍ത്ഥം? മൊബൈല്‍ നെറ്റ് ഉള്ള കാരണം എല്ലാവരും എപ്പോളും ഓണ്‍ലൈന്‍ ഉണ്ടാകും. അത് കൊണ്ട് തന്നെ പണ്ട് ഫോണ്‍ വിളിച്ചിരുന്ന പലരും ഇപ്പോള്‍ വിളിക്കാറില്ല. കാരണം ഫേസ് ബുക്ക് ഉണ്ട്, അല്ലെങ്കില്‍ വാട്ട്‌സ്അപ്പ്. അതിലൊരു ഹായ്...രണ്ടോ മൂന്നു വാക്കുകളില്‍ ഒതുങ്ങുന്ന ഒരു ചിറ്റ് ചാറ്റ്..തീര്‍ന്നു. പച്ച ലൈറ്റ്കത്തിയാല്‍ നിങ്ങള്‍ ജീവനോടെ ഉണ്ട്. നിങ്ങള്‍ ഇ-ലോകത്ത് ഇല്ല എങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ഇല്ല എന്നര്‍ത്ഥം, ഏതാണ്ട് ഇങ്ങനെയാണ് കാര്യങ്ങള്‍.



എന്തായാലും അന്ന് ഞാന്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഡീ ആക്റ്റിവെറ്റ് ചെയ്തു, മൊബൈല്‍ നിന്ന് വാട്ട്‌സ്അപ്പ് ഡിലീറ്റ് ചെയ്തു. ജി ടോക്ക് , യാഹൂ സൈന്‍ ഔട്ട്‌ ചെയ്തു വെച്ചു. ഇപ്പോള്‍ ഒന്നര മാസം ആയി ഞാന്‍ ഇതൊന്നും ഉപയോഗിക്കാറില്ല. ഇതിനിടക്ക്‌ ആകെ രണ്ടോ മൂന്നോ സുഹൃത്തുക്കളാണ് ആകെ എന്നെ വിളിച്ചത്. നാട്ടിലെ സുഹൃത്തുക്കളുടെ കാര്യം പോട്ടെ, ദുബായില്‍ ഉള്ളവര്‍ പോലും എന്നെ വിളിച്ചിട്ടില്ല. അതില്‍ ഞാന്‍ സ്ഥിരമായി വിളിച്ചിരുന്നവര്‍ വരെ ഉള്‍പ്പെടും, എന്തായാലും ഇപ്പോള്‍ എനിക്കത് ശീലമായി. നിറയെ സുഹൃത്തുക്കളുമായി കഴിഞ്ഞിട്ട്‌, ഒരു സുഹൃത്തും ഇല്ലാത്ത വേറെ ഒരു അവസ്ഥയിലേക്കുള്ള ഈ മാറ്റം ഞാന്‍ ആസ്വദിക്കുന്നു. രണ്ടു ആഴ്ച മുന്‍പ് എനിക്കൊരു മകന്‍ ജനിച്ചത്‌ വരെ എന്റെ സുഹൃത്തുക്കളില്‍ പലരും അറിഞ്ഞിട്ടില്ല.കാരണം ഞാന്‍ അത് ഫേസ്ബുക്കില്‍ അനൌണ്‍സ് ചെയ്തിട്ടില്ല. പലരും അത് കേള്‍ക്കുമ്പോള്‍ ഞെട്ടലോടെ എപ്പോ എന്ന് ചോദിക്കുന്നു.
കുറച്ചു ദിവസം നിങ്ങളും ഓണ്‍ലൈന്‍ ഇല്ലാതെ മാറി നിന്ന് നൊക്കൂ, ആരൊക്കെ നിങ്ങളെ വിളിച്ചു അന്വേഷിക്കുന്നു എന്ന് അറിയാമല്ലോ? വലിയ കാര്യമൊന്നുമില്ല,എങ്കിലും ചുമ്മാ ഒരു രസം. എല്ലാവരും ഓണ്‍ലൈന്‍ ആയി ഇരിക്കുന്ന ഈ കാലത്ത് ഇടക്കൊരു മാറ്റം ഒക്കെ വേണ്ടേ?
ഇവിടത്തെ ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തില്‍ പറയുന്ന പോലെ നിങ്ങള്‍ ഓണ്‍ലൈന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ഇല്ല എന്നാണ് അര്‍ത്ഥം.



മുന്‍പ് രാത്രി ഉറങ്ങുന്നത് വരെ ഞാന്‍ ഫേസ്ബുക്ക്‌ നോക്കുമായിരുന്നു. കാലത്ത് ഉണര്‍ന്നാല്‍ ആദ്യം നോക്കിയിരുന്നതും അത് തന്നെ. ഇപ്പോള്‍ ഇത് ഇല്ലാത്ത കാരണം നേരത്തെ കിടന്നുറങ്ങും, നേരത്തെ ഉണരും. ഒരു നോട്ടിഫിക്കേഷനും ഇപ്പോള്‍ എന്നെ ശല്ല്യപെടുത്താറില്ല. എന്റെ ഭാര്യ ചോദിച്ചു. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എങ്ങനെ സാധിച്ചു എന്ന്? അറിയില്ല, ഒരു പക്ഷെ ഇനിയും കുറെ നാള്‍ ഇങ്ങനെ പോകുമായിരിക്കും, ഒടുവില്‍ ഇത് മടുക്കുമ്പോള്‍ വീണ്ടും ഫേസ് ബുക്കിലേക്ക് തിരിച്ചു വരുമായിരിക്കും. എങ്കിലും ഇപ്പോള്‍ ഞാന്‍ ഈ ഇടവേള ഇഷ്ട്ടപെടുന്നു. പക്ഷെ ഇപ്പോള്‍ പലരും ഓഫീസ് കാര്യങ്ങള്‍ക്കു വേണ്ടി വാട്ട്‌സ്അപ്പ് വഴി പലതും അയക്കുന്ന കാരണം അത് കളയാന്‍ സാധിക്കുന്നില്ല. എങ്കിലും അനാവശ്യമായി അത് ഞാന്‍ ഇപ്പോള്‍ നോക്കാറില്ല. വീട്ടില്‍ ചെന്നാല്‍ കുട്ടികളുടെ കൂടെ കളിക്കാന്‍, ഇഷ്ട്ടമുള്ള പാട്ടുകള്‍ കേള്‍ക്കാന്‍, സിനിമ കാണാന്‍ എന്തെങ്കിലും വായിക്കാന്‍. ഒരു ബ്രേക്ക്‌ വരാതെ തന്നെ എല്ലാം പറ്റുന്നുണ്ട്. അതെല്ലാം ആസ്വദിക്കുമ്പോള്‍ ഫേസ് ബുക്കും വാട്ട്‌സ്അപ്പും ഒന്നും എന്റെ മനസ്സില്‍ വരാറില്ല. സ്വസ്ഥം..സുഖം..സന്തോഷം..സമാധാനം മാത്രം.