Saturday, September 24, 2016

പൊന്ന് പോലൊരു കാക്കകുഞ്ഞ് !!


ഒരു അഞ്ചാറ് മാസം മുന്‍പ് ഉപ്പാക്ക് റോഡില്‍ നിന്നും ഒരു കാക്ക കുഞ്ഞിനെ കിട്ടി. ഉപ്പ അതിനെ വീട്ടിലേക്ക് എടുത്ത് കൊണ്ട് വന്നു. അതിന് ഭക്ഷണവും വെള്ളവും കൊടുത്തു. അത് പിന്നെ ഉപ്പാടെ അടുത്ത് നിന്നു പോയില്ല. വീട്ടിലും പറമ്പിലും ഒക്കെ ആയി കൂടി. പൊതുവേ മനുഷ്യനുമായി ഇണങ്ങാത്ത ഒരു പക്ഷി ആണല്ലോ കാക്ക, ഇത് പക്ഷെ അങ്ങനെ അല്ല. ഉപ്പയുമായി നല്ല ചങ്ങാത്തം ആയി. ഉപ്പ വീട്ടില്‍ നിന്നും പോകുമ്പോളും വരുമ്പോളും ഒക്കെബൈക്കില്‍ കൂടെ ഉണ്ടാകും. കാലത്ത് ഉപ്പാനെ വിളിക്കുന്നതും അവന്‍ തന്നെ. ഉപ്പ കേച്ചേരി പോയി വരുമ്പോള്‍ അവന് കഴിക്കാന്‍ എന്തെങ്കിലും വാങ്ങി കൊണ്ട് വരും. കാലത്ത് ഉപ്പ ഉണരാന്‍ വൈകിയാല്‍ ശബ്ദം ഉണ്ടാക്കി ഉണര്‍ത്തും. ഉപ്പാനെ ഫോണ്‍ വിളിക്കുമ്പോള്‍ എല്ലാം കാക്കയുടെ ശബ്ദം കൂടെ കേള്‍ക്കാറുണ്ട്. എന്തിനേറെ പറയുന്നു കുറച്ചു നാളുകള്‍ കൊണ്ട് അവന്‍ വീട്ടിലെ ഒരു അംഗത്തെ പോലെയായി. കുറച്ച് ദിവസം മുന്‍പ് CC TV-യില്‍ നിന്നും ആരോ ഒരു സ്റ്റോറിക്ക് വേണ്ടി വരട്ടെ എന്ന് ചോദിച്ചിരുന്നത്രേ, പക്ഷെ ഉപ്പ വേണ്ട എന്ന് പറഞ്ഞു.



വീട്ടില്‍ പോകുന്ന ചില സുഹൃത്തുക്കള്‍ ചില ഫോട്ടോസും വീഡിയോസും ഒക്കെ എനിക്ക് അയച്ചു തരാറുണ്ട്. മക്കള്‍ ഒക്കെ ഉപ്പാട് എന്നും അതിന്‍റെ വിശേഷം ഒക്കെ ചോദിക്കും. രണ്ടു മൂന്നു മാസം കഴിഞ്ഞ് നാട്ടില്‍ പോകുമ്പോള്‍ നേരില്‍ കാണാം എന്ന് കരുതി ഇരിക്കുവായിരുന്നു. പക്ഷെ ഇന്നലെ വൈകീട്ട് ആ കാക്ക കുഞ്ഞ് ചത്ത്‌ പോയി. അപ്പോള്‍ തൊട്ട് ഉപ്പ ആകെ ടെന്‍ഷന്‍ ആയി ഇരിക്കുകയാണ്. ഞാന്‍ വിളിക്കുമ്പോള്‍ ഭക്ഷണം പോലും കഴിച്ചിട്ടില്ല. അടുത്തൊന്നും ആളെ ഇങ്ങനെ വിഷമിച്ച് ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ വിളിച്ചപ്പോള്‍ പറഞ്ഞു ഇത്ര ബുദ്ധിയുള്ള ഒരു പക്ഷിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല എന്ന്. കാശ് കൊടുത്താല്‍ ഇനി അങ്ങനെയൊന്നിനെ വാങ്ങിക്കാന്‍ പറ്റിലല്ലോ എന്നും. എല്ലാരും പറഞ്ഞ് പറഞ്ഞ് അവരുടെ കാര്യങ്ങള്‍ അറിയാവുന്ന കാരണം എനിക്കും ഇന്നലെ തൊട്ടു ഒരു സുഖം തോന്നുന്നില്ല. ഇങ്ങനെയൊക്കെ സംഭവിച്ചാലോ എന്ന പേടി കാരണം ഞാന്‍ കുറെ നാളായി ഒരു പൂച്ചയെ പോലും വീട്ടില്‍ വളര്‍ത്താറില്ല. അവറ്റകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ വിഷമം മാറാന്‍ എളുപ്പമല്ല. എന്‍റെ മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്.


Saturday, May 14, 2016

കമ്മീഷണര്‍ (1994) - ഷാജി കൈലാസ് - സുരേഷ് ഗോപി - രണ്‍ജി പണിക്കര്‍.


തലസ്ഥാന നഗരം - പകല്‍

മോഹന്‍ തോമസിന്‍റെ അനിയന്‍ സണ്ണിച്ചനെ കോളേജില്‍ പോയി പിടിച്ചു കൊണ്ട് നടുറോഡിലൂടെ നടന്നു വരുന്ന ഭരതും, അന്‍വറും പ്രസാദും. സംഘര്‍ഷഭരിതമായ അന്തരീക്ഷം. ജനങ്ങള്‍ നാല് പാടും ചിതറി ഓടുന്നു. അപ്പോള്‍ അവിടേക്ക് കാറില്‍ വന്നിറങ്ങുന്ന IG രാജന്‍ ഫെലിക്സും മേനോനും വഴിയില്‍ വെച്ച് അവരെ തടയുന്നു. സണ്ണിയെ അറ്റസ്റ്റ് ചെയ്യാനുള്ള വാറണ്ട് കാണിച്ച് അവര്‍ അയാളെ അവരുടെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കുന്നു. അന്‍വറിന്‍റെ നേരെ തട്ടിക്കയറുന്ന സണ്ണിയെ അടിക്കാന്‍ ഓങ്ങുന്ന ഭരതിനെ തടയുന്ന രാജന്‍ ഫെലിക്സ്. അതോടെ രോഷകുലനാകുന്ന ഭരത്.

ഭരത് : കാക്കിയിട്ടവന്‍റെ നേരെ കൈയോങ്ങിയാൽ തനിക്കു നോവില്ല. കൂട്ടത്തിലൊരുത്തൻ ചങ്കു കീറി ചോരയൊലിപ്പിച്ചു നിക്കുന്നതു കണ്ടാലും തനിക്കു നോവില്ല. പക്ഷേ, തന്‍റെ മുന്നിൽ വെച്ച് ഈ പൊലയാടി മോന്‍റെ രോമത്തില്‍ തൊട്ടാ തനിക്കു നോവും, അല്ലേടാ പന്ന പൊലയാടി...

രാജന്‍ ഫെലിക്സ്‌ : പ്ഫാ, നായെ..

ഹും, നായ...എടൊ, മോഹന്‍ തോമസിന്‍റെ ഉച്ചിഷ്ട്ടവും അമേദ്യവും കൂട്ടികുഴച്ചു നാല് നേരം മ്രിഷ്ട്ട്ടാനം വെട്ടി വിഴുങ്ങി, ഏമ്പക്കവും വിട്ടു, ആസനത്തില്‍ വാലും ചുരുട്ടി വെച്ച് അവന്‍റെയൊക്കെ കാല്‍ച്ചുവട്ടില്‍ കിടക്കുന്ന തന്നെയും ഇവനെയും പോലുള്ള പരമ നാറികള്‍ക്കേ ആ പേര് ചേരൂ..എനിക്ക് ചേരില്ല...ഓര്‍ത്തോ... I Am Barath Chandran..Just Remember That..!!




സണ്ണിയെ തള്ളി മാറ്റി കൊണ്ട് ഭരതും അന്‍വറും പ്രസാദും സ്ലോമോഷനില്‍ നടന്ന് വരുമ്പോള്‍ അവിടെയുള്ള പോലീസ്കാര്‍ രണ്ടു ഭാഗത്തേക്ക് മാറി നിന്ന് ഭരതിന് സല്യൂട്ട് അടിക്കുന്നു. രാജാമണിയുടെ ത്രസിപ്പിക്കുന്ന ആ ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന്‍റെ അകമ്പടിയോടെ അന്ന് സുരേഷ് ഗോപി നടന്നു കയറിയത് പ്രേക്ഷകരുടെ മനസ്സിലേക്ക് ആയിരുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്‍റെ ഉദയം അവിടെ നിന്നായിരുന്നു.


ഒരു കാലഘട്ടത്തെ രോമാഞ്ചം കൊള്ളിച്ച ആ ഇന്‍റര്‍വല്‍ സീന്‍. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് കാണുമ്പോളും അതേ ആവേശം. കഴിഞ്ഞ അവധിക്ക് തിരുവനന്തപുരം പോയപ്പോള്‍ എന്‍റെ സുഹൃത്ത്‌ ആ ലോക്കേഷന്‍ എനിക്ക് കാണിച്ചു തന്നു. യൂണിവേര്‍‌സിറ്റി കോളേജിന്‍റെ മുന്‍പിലാണ് ആ രംഗം ഷൂട്ട്‌ ചെയ്തത്. അന്ന് യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ബൈജുവിനെയും, സുരേഷ്ഗോപിയും കൂട്ടരെയും റോഡിലേക്ക് ഇറക്കിയാണ് ഷാജി ആ സീന്‍ എടുത്തത്. അന്ന് ആ വഴി വന്നവരൊക്കെ എന്താണ് നടക്കുന്നത് എന്നറിയാതെ പകച്ചു നിന്നു. വണ്ടികളില്‍ ഉണ്ടായിരുന്നവര്‍ കാര്യമറിയാന്‍ വേണ്ടി എത്തി നോക്കി. ഇന്നും ആ രംഗം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. അതിന് ഇത്ര ഒറിജിനാലിറ്റി കിട്ടിയത് ഷാജിയുടെ സംവിധാന മികവു കൊണ്ടാണ്. പിറ്റേ ദിവസത്തെ പേപ്പറിലും ആ ആഴ്ചത്തെ വനിതയിലും ഇതിന്‍റെ വാര്‍ത്തയും ചിത്രങ്ങളും ഉണ്ടായിരുന്നു. ഇതൊക്കെ തിരുവനന്തപുരത്തുള്ള ഒരാള്‍ തന്നെ പറഞ്ഞുള്ള അറിവാണ്.

നിങ്ങളില്‍ എത്ര പേര്‍ക്ക് കമ്മീഷണര്‍ തിയ്യറ്ററില്‍ നിന്നും കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്നറിയില്ല. എന്തായാലും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. അന്ന് രാമദാസില്‍ ഏയ്‌ ഹീറോ കാണാന്‍ മാറ്റിനിക്ക് പോയപ്പോള്‍ കമ്മീഷണര്‍ നൂണ്‍ഷോ ഓടുന്നുണ്ടായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ്സിന്‍റെ വാതിലിന്‍റെ അടുത്ത് നിന്നപ്പോള്‍ അകത്ത് നിന്നും ക്ലൈമാക്സ്‌ ഫയിറ്റിന്‍റെ ശബ്ദം കേട്ടിരുന്നു. അന്ന് അത് കാണാന്‍ പറ്റാത്ത വിഷമം കുറച്ചെങ്കിലും മാറിയത് പിന്നെ 11 വര്‍ഷത്തിന് ശേഷം ഭരത് ചന്ദ്രന്‍ IPS (2005) ഫസ്റ്റ് ഡേ സപ്നയില്‍ നിന്നും കണ്ടപ്പോളാണ്. അതും ഒരു ഒന്നൊന്നര ഷോ ആയിരുന്നു. പക്ഷെ ഇന്നും ഒരു സിനിമ റീറിലീസ് ആഗ്രഹിക്കുന്നെണ്ടെങ്കില്‍ അത് കമ്മീഷണര്‍ ആയിരിക്കും

Sunday, March 6, 2016

കലാഭവന്‍ മണി - ഒരു ഓര്‍മ്മകുറിപ്പ്..



1996-ല്‍ ഞാന്‍ കേരള വര്‍മ്മയില്‍ പഠിക്കുന്ന കാലത്ത് അവിടെ കോളേജ് ഡേ ഉത്ഘാടനം ചെയ്യാന്‍ കലാഭവന്‍ മണി വന്നിരുന്നു. അന്ന് പക്ഷെ എനിക്ക് അദ്ധേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് I.M. വിജയന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ സിനിമാക്കാരുടെ ഒരു ഫുട്ബോള്‍ മത്സരം നടന്നപ്പോളാണ്‌ മണിയെ ആദ്യമായി കാണുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ. പിന്നെ വല്ല്യേട്ടന്‍ സിനിമയുടെ ഷൂട്ടിംഗ് ഞങ്ങളുടെ നാട്ടില്‍ നടന്നപ്പോള്‍ മണിയെ വീണ്ടും കണ്ടു. മണിയും സിദ്ധിക്കും മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീന്‍സ് എല്ലാം എടുക്കുന്നത് കണ്ടു. അന്നും പരിചയപ്പെടാന്‍ സാധിച്ചില്ല. പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്യുന്ന കാലത്താണ് മണിയുടെ ബെന്‍ ജോണ്‍സന്‍ ഇറങ്ങിയത്. സ്വാഭാവികമായും മണിക്ക് ഫാന്‍സ്‌ ഉണ്ടായി. അങ്ങനെ കുറെ പേര് അന്ന് ഫ്ലക്സ് അടിക്കാന്‍ അവിടെ വരുമായിരുന്നു. അവരില് ഒരാളായിരുന്നു ശശി ചേട്ടന്‍. ശശി മണിയുടെ വലിയൊരു ആരാധകനും, ഒപ്പം ഒരു നടന്‍ പാട്ടുകാരനും ആയിരുന്നു. അന്ന് പുള്ളി എന്നോട് മണിയുടെ വിശേഷങ്ങളൊക്കെ പറയും. ഒരിക്കല്‍ മണിയുടെ നാട്ടിലെ ഒരു ക്രിസ്ത്മസ് പരിപാടിക്ക് ശശി ചേട്ടന്‍ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചു. പുള്ളി ഒകെ പറഞ്ഞു. അങ്ങനെ ആ ക്രിസ്ത്മസ് ദിവസം ശശിയുടെ കൂടെ ഞാന്‍ മണിയുടെ ചേന്നത്ത് നാട്ടില്‍ എത്തി.

അന്ന് ആ നാട്ടില്‍ മണിയുടെ വക ഒരു വമ്പിച്ച ക്രിസ്ത്മസ് കാഴ്ച്ച ഉണ്ടായിരുന്നു. കൂടാതെ ഒരു ചെറിയ പൂരവും. ഞങ്ങള്‍ ചെല്ലുമ്പോള്‍ മണിയും സുഹൃത്തുക്കളും കൂടെ അവിടെയുള്ള ഒരു പറമ്പില്‍ സംസാരിച്ചു നില്‍ക്കുന്നുണ്ട്.ചാലക്കുടി പുഴയോട് ചേര്‍ന്നാണ് ആ പറമ്പ്, അതില്‍ പുഴയോട് ചേര്‍ന്ന് കൊണ്ട് നിര്‍മ്മിച്ച ഒരു ചെറിയ ഹട്ട്. ഞാന്‍ അതില്‍ കയറി നോക്കി, അവിടെ തബലയും ഹാര്‍മോണിയവും ഒക്കെയുണ്ട്. അവിടെയാണ് ചില വൈകുന്നേരങ്ങളില്‍ മണി സുഹൃത്തുക്കളുടെ കൂടെ കൂടാറുള്ളത്. ശരിക്കും നമ്മള്‍ ഉണ്ടാകാന്‍ കൊതിച്ചു പോകുന്ന ഒരു സ്ഥലം. ശശി ചേട്ടന്‍ എന്നെ മണിക്ക് പരിചയപ്പെടുത്തി. മണി എനിക്ക് കൈ തന്നപ്പോള്‍ എന്‍റെ കൈ ചെറുതായി ഒന്ന് വേദനിച്ചു. ഉരുക്ക് മുഷ്ട്ടി എന്നൊക്കെ പറയില്ലേ? അത് പോലൊരു ഷേക്ക്‌ ഹാന്‍ഡ്‌ ആയിരുന്നു അത്. ജനുവരി ഒന്നാം തിയ്യതി മണിയുടെ ബര്‍ത്ത്ഡേ ആയത് കൊണ്ട് ഞാന്‍ ആള്‍ക്കൊരു ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തു. ആളത് സന്തോഷത്തോടെ വാങ്ങിച്ചു. വല്ല്യേട്ടന്റെ ഷൂട്ടിങ്ങിന് ഞങ്ങടെ നാട്ടില്‍ വന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളി അതൊക്കെ ഓര്‍ത്തു പറഞ്ഞു. ആളുടെ കൂടെ അന്ന് എടുത്ത ഫോട്ടോയാണ് ഇത്. എന്നോട് പറഞ്ഞു അപ്പുറത്ത്ചോറും പോത്ത് വരട്ടിയതുമുണ്ട്, കഴിച്ചിട്ട് പോയാല്‍ മതി എന്ന്. ഞാന്‍ നോക്കുമ്പോള്‍ മൂന്നു നാലു ചെമ്പ് നിറയെ ചോറും കറിയും. അന്ന് അവിടെ വരുന്ന എല്ലാവര്ക്കും മണിയുടെ വക ആയിരുന്നു ഫുഡ്‌. അത് കൂടാതെ എവിടെ നിന്നൊക്കെയോ ആരൊക്കെയോ സഹായത്തിന് വേണ്ടി മണിയുടെ വീട്ടില്‍ വരുന്നുണ്ട്. അവര്‍ക്കൊക്കെ കാശ് കൊടുക്കുന്നത് ഞാന്‍ നേരില്‍ കണ്ടു. അത് ചുമ്മാ കൊടുക്കുകയല്ല, കൃത്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു സത്യം ആണെന്ന് മനസ്സിലായാല്‍ മാത്രം. അന്ന് അവിടെ അസുഖം ആയി വന്ന ഒരാളോട് ഏത് ഹോസ്പിറ്റലില്‍ ആണ് കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഹോസ്പിറ്റല്‍ പറഞ്ഞു, അപ്പോള്‍ അവിടെ ഏത് ഡോക്ടര്‍ ആണെന്ന് വരെ ചോദിക്കുന്നത് കേട്ടിരുന്നു. അവിടെ അടുത്തുള്ള വിധവയായ ഒരു ചേച്ചിക്ക് തയ്യല്‍ മെഷീന്‍ വാങ്ങി കൊടുത്തതും മണി ആണ്.

പൂരം തുടങ്ങിയപ്പോള്‍ മണി ഒരു കാവി മുണ്ടും ജുബ്ബയും ഉടുത്ത് വന്നു. ആ പൂരത്തിന്റെ മുന്‍പില്‍ നെഞ്ച് വിരിച്ചു നടന്ന മണിയുടെ കുറെ ഫോട്ടോസ് ഞാന്‍ എടുത്തിരുന്നു. കുറച്ചു ദൂരം ഞാനും പുള്ളിയുടെ കൂടെ നടന്നു. അപ്പോളൊക്കെ പുള്ളി ആ നാട്ടിലെ ഓരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിന്നു. ഇടക്ക് വരുന്നവരുടെ കൂടെയൊക്കെ നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്നു. അത്രയും സിമ്പിള്‍ ആയ ഒരു മനുഷ്യന്‍. ഒരു ദിവസമേ ഉണ്ടായുള്ളൂ എങ്കിലും പുള്ളിയെ പിന്നെ ഇത് വരെ മറക്കാന്‍ പറ്റിയിട്ടില്ല. കുറച്ചു വര്‍ഷം കഴിഞ്ഞു ആളിവിടെ ഒരു പ്രോഗ്രാമിന് വന്നപ്പോള്‍ ഞാന്‍ പോയി കണ്ടു സംസരിച്ചു. അന്ന് ചാലക്കുടി വന്നതും ഗ്രീറ്റിംഗ് കാര്‍ഡ്‌ കൊടുത്തതും ഒക്കെ പറഞ്ഞപ്പോള്‍ ആള്‍ക്ക് എന്നെ മനസ്സിലായി . അന്ന് എന്‍റെ തോളില്‍ കയ്യൊക്കെ ഇട്ടാണ് ഫോട്ടോ എടുത്തത്. എന്നും നമ്പര്‍ കയ്യിലുണ്ടായിരുന്നു എങ്കിലും ഞാന്‍ ആളെ അങ്ങനെ വിളിക്കാറില്ല.

ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് കോളേജ് സമയം തൊട്ട് മണിയുടെ കേസ്സറ്റ് വാങ്ങിച്ചു പാട്ടുകള്‍ കേട്ടിട്ടുണ്ട്, കോമഡി വേഷങ്ങള്‍ കണ്ടു കുറെ ചിരിച്ചിട്ടുണ്ട്, വാസന്തിയും കരുമാടിക്കുട്ടനും കണ്ടു വിഷമിച്ചിട്ടുണ്ട്, ജെമിനിയിലെയും രാക്ഷസ രാജാവിലെയും വില്ലന്‍ വേഷങ്ങള്‍ കണ്ടു മനസ്സ് കൊണ്ട് അഭിനന്ദിച്ചിട്ടുണ്ട്. ഇപ്പോളും ഓഫീസില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കു മണിയുടെ പഴയ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി മണി മരിച്ചു എന്ന് ആദ്യം കേട്ടപ്പോള്‍ സത്യമാകല്ലേ എന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ന്യൂസ്‌ കണ്‍ഫേം ആയി. രാത്രി വാര്‍ത്തകള്‍ കണ്ടപ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നി. അറിയാതെ കണ്ണ് നിറഞ്ഞു പോയി. വേണ്ടപ്പെട്ട ഒരാള്‍ മരിച്ച പോലെ ഒരു നൊമ്പരം. ഈ അടുത്ത കാലത്ത് അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഇനിയും ഒരു പാട് വേഷങ്ങള്‍ ആള്‍ക്ക് ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു. മണി ചേട്ടന് എന്‍റെ ഹൃദയാഞ്ജലി.

Wednesday, October 15, 2014

ഓണ്‍ലൈന്‍ ഇല്ലെങ്കില്‍...!!


ആഗസ്റ്റ് മാസം അവസാനം എന്റെ മകന് സുഖമില്ലാതെ മൂന്നു ദിവസം ഞാന്‍ ഹോസ്പിറ്റലില്‍ നില്‍ക്കേണ്ടി വന്നു. അന്ന് സ്മാര്‍ട്ട്‌ ഫോണ്‍ ബാറ്ററി തീര്‍ന്ന കാരണം ഒരു പഴയ നോക്കിയ മൊബൈല്‍ ആണ് ഞാന്‍ ഉപയോഗിച്ചത്. ഫേസ് ബുക്കും വാട്ട്‌സ്അപ്പും ഒന്നും ഇല്ലാത്ത മൂന്നു ദിവസങ്ങള്‍. അങ്ങനെ നാലാമത്തെ ദിവസം ഞാന്‍ തിരിച്ചു ഓഫീസില്‍ എത്തി. അന്ന് തിരക്കൊക്കെ കഴിഞ്ഞു ഫേസ്ബുക്ക് തുറന്നപ്പോള്‍ എന്റെ ഫ്രണ്ട് സീമയുടെ മെസ്സേജ്. എടാ, ജാസ്മിന് കുഴപ്പം ഒന്നും ഇല്ലല്ലോ? എന്ന്. ഞാന്‍ പറഞ്ഞു " ഇല്ല, എന്തെ? " അപ്പോള്‍ അവള്‍ പറഞ്ഞു : അല്ലാ, രണ്ടു മൂന്നു ദിവസം നിന്നെ ഓണ്‍ലൈന്‍ കണ്ടില്ല, അത് കൊണ്ട് ചോദിച്ചതാണ് എന്ന്. ഞാന്‍ അവളോട്‌ മോന്റെ കാര്യം പറഞ്ഞു. അവള്‍ ഓക്കേ പറഞ്ഞു.

അവള്‍ പോയ ശേഷം ഞാന്‍ ആലോചിച്ചത് അതല്ല, രണ്ടോ മൂന്നോ ദിവസം എന്നെ ഓണ്‍ലൈന്‍ കാണാതായപ്പോള്‍ വീട്ടില്‍ എന്തോ സംഭവിച്ചിരിക്കാം എന്ന് അവള്‍ ചിന്തിച്ചു. പിന്നീട് ഓണ്‍ലൈന്‍ കണ്ടപ്പോള്‍ അവള്‍ അത് ചോദിച്ചു. എന്റെ 400 ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ വേറെ ആരും എന്നെ അന്വേഷിച്ചില്ലല്ലോ? അപ്പോള്‍ അവര്‍ ആരും നമ്മളെ ഓര്‍ക്കുന്നില്ലേ? അതോ ഓണ്‍ലൈന്‍ കണ്ടില്ലെങ്കില്‍ നമ്മള്‍ ജീവനോടെ ഇല്ല എന്നാണോ അര്‍ത്ഥം? മൊബൈല്‍ നെറ്റ് ഉള്ള കാരണം എല്ലാവരും എപ്പോളും ഓണ്‍ലൈന്‍ ഉണ്ടാകും. അത് കൊണ്ട് തന്നെ പണ്ട് ഫോണ്‍ വിളിച്ചിരുന്ന പലരും ഇപ്പോള്‍ വിളിക്കാറില്ല. കാരണം ഫേസ് ബുക്ക് ഉണ്ട്, അല്ലെങ്കില്‍ വാട്ട്‌സ്അപ്പ്. അതിലൊരു ഹായ്...രണ്ടോ മൂന്നു വാക്കുകളില്‍ ഒതുങ്ങുന്ന ഒരു ചിറ്റ് ചാറ്റ്..തീര്‍ന്നു. പച്ച ലൈറ്റ്കത്തിയാല്‍ നിങ്ങള്‍ ജീവനോടെ ഉണ്ട്. നിങ്ങള്‍ ഇ-ലോകത്ത് ഇല്ല എങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ഇല്ല എന്നര്‍ത്ഥം, ഏതാണ്ട് ഇങ്ങനെയാണ് കാര്യങ്ങള്‍.



എന്തായാലും അന്ന് ഞാന്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഡീ ആക്റ്റിവെറ്റ് ചെയ്തു, മൊബൈല്‍ നിന്ന് വാട്ട്‌സ്അപ്പ് ഡിലീറ്റ് ചെയ്തു. ജി ടോക്ക് , യാഹൂ സൈന്‍ ഔട്ട്‌ ചെയ്തു വെച്ചു. ഇപ്പോള്‍ ഒന്നര മാസം ആയി ഞാന്‍ ഇതൊന്നും ഉപയോഗിക്കാറില്ല. ഇതിനിടക്ക്‌ ആകെ രണ്ടോ മൂന്നോ സുഹൃത്തുക്കളാണ് ആകെ എന്നെ വിളിച്ചത്. നാട്ടിലെ സുഹൃത്തുക്കളുടെ കാര്യം പോട്ടെ, ദുബായില്‍ ഉള്ളവര്‍ പോലും എന്നെ വിളിച്ചിട്ടില്ല. അതില്‍ ഞാന്‍ സ്ഥിരമായി വിളിച്ചിരുന്നവര്‍ വരെ ഉള്‍പ്പെടും, എന്തായാലും ഇപ്പോള്‍ എനിക്കത് ശീലമായി. നിറയെ സുഹൃത്തുക്കളുമായി കഴിഞ്ഞിട്ട്‌, ഒരു സുഹൃത്തും ഇല്ലാത്ത വേറെ ഒരു അവസ്ഥയിലേക്കുള്ള ഈ മാറ്റം ഞാന്‍ ആസ്വദിക്കുന്നു. രണ്ടു ആഴ്ച മുന്‍പ് എനിക്കൊരു മകന്‍ ജനിച്ചത്‌ വരെ എന്റെ സുഹൃത്തുക്കളില്‍ പലരും അറിഞ്ഞിട്ടില്ല.കാരണം ഞാന്‍ അത് ഫേസ്ബുക്കില്‍ അനൌണ്‍സ് ചെയ്തിട്ടില്ല. പലരും അത് കേള്‍ക്കുമ്പോള്‍ ഞെട്ടലോടെ എപ്പോ എന്ന് ചോദിക്കുന്നു.
കുറച്ചു ദിവസം നിങ്ങളും ഓണ്‍ലൈന്‍ ഇല്ലാതെ മാറി നിന്ന് നൊക്കൂ, ആരൊക്കെ നിങ്ങളെ വിളിച്ചു അന്വേഷിക്കുന്നു എന്ന് അറിയാമല്ലോ? വലിയ കാര്യമൊന്നുമില്ല,എങ്കിലും ചുമ്മാ ഒരു രസം. എല്ലാവരും ഓണ്‍ലൈന്‍ ആയി ഇരിക്കുന്ന ഈ കാലത്ത് ഇടക്കൊരു മാറ്റം ഒക്കെ വേണ്ടേ?
ഇവിടത്തെ ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തില്‍ പറയുന്ന പോലെ നിങ്ങള്‍ ഓണ്‍ലൈന്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഈ ലോകത്തില്‍ ഇല്ല എന്നാണ് അര്‍ത്ഥം.



മുന്‍പ് രാത്രി ഉറങ്ങുന്നത് വരെ ഞാന്‍ ഫേസ്ബുക്ക്‌ നോക്കുമായിരുന്നു. കാലത്ത് ഉണര്‍ന്നാല്‍ ആദ്യം നോക്കിയിരുന്നതും അത് തന്നെ. ഇപ്പോള്‍ ഇത് ഇല്ലാത്ത കാരണം നേരത്തെ കിടന്നുറങ്ങും, നേരത്തെ ഉണരും. ഒരു നോട്ടിഫിക്കേഷനും ഇപ്പോള്‍ എന്നെ ശല്ല്യപെടുത്താറില്ല. എന്റെ ഭാര്യ ചോദിച്ചു. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എങ്ങനെ സാധിച്ചു എന്ന്? അറിയില്ല, ഒരു പക്ഷെ ഇനിയും കുറെ നാള്‍ ഇങ്ങനെ പോകുമായിരിക്കും, ഒടുവില്‍ ഇത് മടുക്കുമ്പോള്‍ വീണ്ടും ഫേസ് ബുക്കിലേക്ക് തിരിച്ചു വരുമായിരിക്കും. എങ്കിലും ഇപ്പോള്‍ ഞാന്‍ ഈ ഇടവേള ഇഷ്ട്ടപെടുന്നു. പക്ഷെ ഇപ്പോള്‍ പലരും ഓഫീസ് കാര്യങ്ങള്‍ക്കു വേണ്ടി വാട്ട്‌സ്അപ്പ് വഴി പലതും അയക്കുന്ന കാരണം അത് കളയാന്‍ സാധിക്കുന്നില്ല. എങ്കിലും അനാവശ്യമായി അത് ഞാന്‍ ഇപ്പോള്‍ നോക്കാറില്ല. വീട്ടില്‍ ചെന്നാല്‍ കുട്ടികളുടെ കൂടെ കളിക്കാന്‍, ഇഷ്ട്ടമുള്ള പാട്ടുകള്‍ കേള്‍ക്കാന്‍, സിനിമ കാണാന്‍ എന്തെങ്കിലും വായിക്കാന്‍. ഒരു ബ്രേക്ക്‌ വരാതെ തന്നെ എല്ലാം പറ്റുന്നുണ്ട്. അതെല്ലാം ആസ്വദിക്കുമ്പോള്‍ ഫേസ് ബുക്കും വാട്ട്‌സ്അപ്പും ഒന്നും എന്റെ മനസ്സില്‍ വരാറില്ല. സ്വസ്ഥം..സുഖം..സന്തോഷം..സമാധാനം മാത്രം.

Monday, August 25, 2014

കോളേജ് ഡെയ്സ് - 2 !!




അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടെ ടൌണില്‍ തന്നെയുള്ള വേറൊരു കോളേജില്‍ മൂന്നാം വര്‍ഷം ചേര്‍ന്നു. ജാസ്മിനെ അവളുടെ വീട്ടുകാര്‍ ടൌണിലെ ഒരു ഗേള്‍സ്‌ കോളേജില്‍ കൊണ്ട് പോയി ചേര്‍ത്തു. ഞങ്ങള്‍ തമ്മില്‍ കാണാതിരിക്കാന്‍ വേണ്ടിയാണു അങ്ങനെ ചെയ്തത്. പക്ഷെ ആദ്യ ദിവസം ഞാന്‍ ക്ലാസ്സില്‍ ചെന്നപ്പോള്‍ അവള്‍ എന്റെ കോളേജിന്‍റെ താഴെ നില്‍ക്കുന്നു. അന്ന് എന്‍റെ ജന്മ ദിനം ആയതു കൊണ്ട് കയ്യില്‍ കുറച്ചു റോസാപൂക്കള്‍ പിടിച്ചാണ് അവള്‍ നിന്നിരുന്നത്. ഇവളെന്താ ഇവിടെ എന്ന് ആലോചിച്ച് ചെന്ന് ചോദിച്ചപ്പോളാണ് കാര്യം അറിഞ്ഞത്. അവള്‍ ആദ്യ ദിവസം തന്നെ അവിടെ നിന്ന് അഡ്മിഷന്‍ ക്യാന്‍സല്‍ ചെയ്തു ഞാന്‍ പഠിക്കുന്ന കോളേജില്‍ തന്നെ വന്നു ചേര്‍ന്നതാണ് എന്ന്. ഇവിടെ അവള്‍ക്കു കൂട്ടായി ജ്യോതി എന്നൊരു കുട്ടിയും ഉണ്ടായി. എന്‍റെ കൂടെ നടക്കരുത് എന്ന് പറഞ്ഞു ഈ ജ്യോതി എന്നും അവളെ ഉപദേശിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ഞങ്ങള്‍ ജ്യോതിയുടെ പഴയ നമ്പര്‍ തപ്പി എടുത്തു അവളെ വിളിച്ചിരുന്നു. അവള്‍ ഇപ്പോള്‍ എറണാകുളത്താണ്. അടുത്ത അവധിക്കു എന്തായാലും അവളെ പോയി ഒന്ന് കാണണം. അപ്പോള്‍ പറഞ്ഞു വന്നത് അങ്ങനെ ഒരു വര്‍ഷം കൂടെ ഞങ്ങള്‍ക്ക് ഒരുമിച്ചു പഠിക്കാന്‍ കഴിഞ്ഞു. ഓണത്തിന് പൂക്കള മത്സരം നടന്ന ദിവസം ഞങ്ങള്‍ അവിടത്തെ മാഷുമാര്‍ക്ക് ഒരു ഓണസദ്യ കൊടുത്തിരുന്നു.

ആ വര്‍ഷം അവസാനം ആയപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സോഷ്യല്‍ വര്‍ക്ക്‌ഡേ ഉണ്ടായിരുന്നു. പൂങ്കുന്നത്തുള്ള ഒരു കോളനി ക്ലീന്‍ ചെയ്യലായിരുന്നു പണി. 2000 നവംബര്‍ 17. അന്നൊരു ഞായറാഴ്ച്ച ആയിരുന്നു. അന്ന് വര്‍ക്ക്‌ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ ഉള്ള ഒരു വീട്ടുകാര്‍ ഞങ്ങള്‍ക്ക് കപ്പയും മുളക് ചമ്മന്തിയും തന്നു. ജാസ്മിനും ജ്യോതിയും കൂടെ ആയിരുന്നു അതിന്‍റെ വിതരണം. ഞാനും ഷാനിയും ഷാനുവും എല്ലാം ഇലയിട്ടു താഴെ ഇരിക്കുന്നു. അന്ന് ജാസ്മിന്‍ എന്‍റെ ഇലയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു "എന്നും ഇത് പോലെ വിളമ്പി തരുമോ എന്ന്? അവള്‍ "അയ്യട, എന്തൊരു മോഹം" എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് പോയി. പിന്നീട് എന്‍റെ ആ ചോദ്യം സത്യമായി മാറി. കഴിഞ്ഞ കുറെ വര്‍ഷമായി അവളാണ് എനിക്ക് വിളമ്പി തരുന്നത്. ആ കോളനിയിലേക്ക് അവളുടെ കൂടെ ഒരിക്കല്‍ കൂടെ ഒന്ന് പോകാന്‍ കരുതിയിട്ട്‌ ഇത് വരെ കഴിഞ്ഞിട്ടില്ല. എന്നും അവിടെ എത്തുമ്പോള്‍ നേരം വൈകിയ കാരണം വീട്ടില്‍ പോകാറാണ് പതിവ്.

ഡിഗ്രി അവസാന വര്‍ഷം ആയതു കൊണ്ട് ഞങ്ങള്‍ എല്ലാവരും പരമാവധി ഉഴപ്പി. അങ്ങനെ ഞങ്ങളുടെ ഡിഗ്രി ക്ലാസ്സ്‌ തീരാന്‍ ഒരു മാസം കൂടെ ബാക്കി നില്‍ക്കെ പെട്ടെന്ന് ഒരു ദിവസം മഹേഷ്‌ സര്‍ ക്ലാസ്സില്‍ വന്നു പറഞ്ഞു " ഇന്നത്തോടെ നിങ്ങളുടെ ക്ലാസ്സ്‌ തീരുകയാണ്. നിങ്ങളുടെ സിലബസ് എല്ലാം പഠിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള ഒരു മാസം എല്ലാവരും വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി എന്ന്. പുള്ളി അതും പറഞ്ഞു പോയി. ഞങ്ങള്‍ എല്ലാവരും ഒന്ന് ഞെട്ടി. ഞാനും ജാസ്മിനും പരസ്പരം നോക്കി. പെട്ടെന്നൊരു പിരിഞ്ഞു പോക്ക് ഞങ്ങള്‍ ആരും കരുതിയിരുന്നില്ല. ഞാനും ഷാനിയും കൂടെ മഹേഷ്‌ സാറിനോട് ചോദിച്ച് പിറ്റേ ദിവസം മുതല്‍ ക്ലാസ്സില്‍ വന്നു ഒരു ഗ്രൂപ്പ് സ്റ്റഡി നടത്തിയെങ്കിലും അതും അധികം മുന്‍പോട്ടു പോയില്ല. അങ്ങനെ മൂന്നു വര്‍ഷത്തെ ഞങ്ങളുടെ ഡിഗ്രി ജീവിതത്തിനു നിനച്ചിരിക്കാതെ തിരശീല വീണു. ഇന്നിപ്പോള്‍ ഷാനിയുടെ ഭാര്യ ഫെമി ഞങ്ങളോട് പഴയ കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും ആ പഴയ കോളേജ് പിള്ളേരാകും, അന്നത്തെ കാര്യങ്ങള്‍ എല്ലാം പറഞ്ഞു പൊട്ടിച്ചിരിക്കും.

അതിനു ശേഷം പിന്നീട് രണ്ടു മാസത്തിനു ശേഷം ഫൈനല്‍ ഇയര്‍ എക്സാം നടന്നു. കൂര്‍ക്കഞ്ചേരിയില്‍ ആയിരുന്നു എക്സാം സെന്‍റര്‍. പിന്നെയും രണ്ടു മാസം അവധി. ജാസ്മിന്‍ ആ സമയത്ത് ടൈപ്പ് പഠിക്കാന്‍ ടൌണില്‍ വരുമായിരുന്നു. അപ്പോള്‍ ഇടയ്ക്കു ഞങ്ങള്‍ കാണാറുണ്ട്. എങ്കിലും പഴയ പോലെ അധികം സമയം കിട്ടിയിരുന്നില്ല. പിന്നെ അവള്‍ ടൈപ്പ് നിര്‍ത്തി, ടൌണില്‍ വരാതായി. മൊബൈല്‍ ഫോണ്‍ ഒന്നും പോപ്പുലര്‍ ആകാത്ത കാലം. അന്നൊക്കെ എല്ലാ ആഴ്ചയും ജാസ്മിന്‍ എനിക്ക് കത്തുകള്‍ അയക്കുമായിരുന്നു. ഞാന്‍ എന്നും പോസ്റ്റ്മാന്‍ സദേട്ടനെ കാത്തു നില്‍ക്കും, പുള്ളി വൈകുന്ന ദിവസം ആളെ അന്വേഷിച്ചു ഞാന്‍ സൈക്കിളില്‍ പോകുമായിരുന്നു. ഇടക്കൊരു ദിവസം ആളുടെ വീട്ടില്‍ പോയും കത്ത് വാങ്ങിച്ചിട്ടുണ്ട്. ആ കത്തുകളെല്ലാം ഇന്നും എന്‍റെ വീട്ടില്‍ ഇരിക്കുന്നുണ്ട്.

രണ്ടു മാസം കഴിഞ്ഞു റിസള്‍ട്ട് വന്നു. എന്‍റെയും രാജേഷിന്‍റെയും ഒഴികെ ബാക്കി എല്ലാവര്‍ക്കും ഒന്ന് രണ്ടു പേപ്പര്‍ പോയിരുന്നു. അവര്‍ക്കിനി സപ്പ്ളി എഴുതണം. രാജേഷ്‌ വേറെ എന്തോ കോഴ്സ് പഠിക്കാന്‍ പോയി.അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാന്‍ അതെ കോളേജില്‍ തന്നെ M.Com-ന് ചേര്‍ന്നു. BCom-ന് ഞങ്ങള്‍ ഇരുന്ന അതെ ക്ലാസ്സ്‌ റൂം ആണ് എനിക്ക് കിട്ടിയത്. ആദ്യത്തെ ദിവസം ആ ക്ലാസ്സില്‍ ഇരുന്നപ്പോള്‍ എനിക്ക് വട്ടു പിടിച്ചു. ജാസ്മിന്‍ ഇല്ലാത്ത, ഷാനുവും,ഷാനിയും, രാജേഷും ഇല്ലാത്ത അവരുടെ പൊട്ടിച്ചിരികള്‍ ഇല്ലാത്ത ആ ക്ലാസ്സ്‌ റൂം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നു പഠിച്ചിരുന്ന ആ ക്ലാസ്സില്‍ ഇന്ന് ഞാന്‍ തനിച്ച്. അവര്‍ ഇരുന്നിരുന്ന ബഞ്ചുകള്‍ അങ്ങനെ കാലിയായി കിടക്കുന്നത് കാണുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഒടുവില്‍ ഞാന്‍ മഹേഷ്‌ സാറിനോട് കാര്യം പറഞ്ഞു. അങ്ങനെ എനിക്ക് വേണ്ടി Mcom ക്ലാസ്സ്‌ വേറെ റൂമിലേക്ക്‌ മാറ്റി. അവിടെ വെച്ചാണ്‌ സീമയെ പരിചയപ്പെടുന്നത്.

എന്‍റെ സബ്ജക്റ്റ് മാര്‍ക്കറ്റിംഗ് ആയതു കൊണ്ട് രണ്ടാം വര്‍ഷം എനിക്ക് ക്ലാസ്സ്‌ ഉണ്ടായില്ല. ഞാന്‍ വീട്ടില്‍ ഇരുന്നാണ് പഠിച്ചത്. എങ്കിലും ഇടയ്ക്കു ടൌണില്‍ പോകാറുണ്ട്. ഒരിക്കല്‍ ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സാറിനെ ടൌണില്‍ വെച്ച് കണ്ടു. അന്ന് പുള്ളി ഒരു ഇന്‍ഷുറന്‍സ് എജന്‍റ്റ് ആയിരുന്നു. ഒരു പോളിസി എടുക്കാന്‍ എന്നെ കുറെ നിര്‍ബന്ധിച്ചു. ജോലി ഒന്നും ആയിട്ടില്ല മാഷെ, പിന്നെ ആകാം എന്നും പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. എന്നാ ശരി, ഞാന്‍ പോട്ടെ എന്ന് പറഞ്ഞു പുള്ളി നടന്നു പോകുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. പിന്നെ ഒരിക്കലും മാഷെ ഞാന്‍ കണ്ടിട്ടില്ല. പുള്ളിയൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ? ദൈവത്തിനറിയാം.

ആ സമയത്താണ് ഡിഗ്രിക്ക് ഞങ്ങളുടെ കൂടെ പഠിച്ച മിലി ആത്മഹത്യ ചെയ്ത വാര്‍ത്ത‍ ഞങ്ങള്‍ അറിയുന്നത്. അവളുടെ വീടിനു അടുത്തുള്ള ഒരുത്തന്‍ ആണ് എന്നോട് ഈ കാര്യം പറഞ്ഞത്. ഒരു പ്രേമനൈരാശ്യം ആയിരുന്നു കാരണം എന്നും കേട്ടു. അന്ന് അത് ജാസ്മിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു. ഞങ്ങളുടെ കാര്യവും അങ്ങനെ ആകുമോ എന്നൊക്കെ അവള്‍ ഭയന്നിരുന്നു. അപ്പോളാണ് ഞാന്‍ തൃശ്ശൂര്‍ സോഫ്റ്റ്‌ടെകില്‍ ജോലിക്ക് കയറുന്നത്. ആ പിന്നീട് അങ്ങോട്ടേക്ക് ഞാന്‍ ജാസ്മിനെ കൊണ്ട് വരികയായിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം അന്നാണ് അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത്. അങ്ങനെ അവളും ഞാനും ഒരേ സ്ഥാപനത്തില്‍ വെവ്വേറെ സ്ഥലങ്ങളിലായി ജോലി ചെയ്തു. വീണ്ടും പ്രണയ ദിനങ്ങള്‍. വൈകീട്ട് ജോലി കഴിഞ്ഞു പോകുമ്പോള്‍ ടൌണില്‍ കണ്ടിരുന്ന ദിവസങ്ങള്‍. അന്നാണ് ഞാന്‍ അവള്‍ക്കൊരു മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തത്. പിന്നീട് നാല് വര്‍ഷം കഴിഞ്ഞായിരുന്നു ഞങ്ങളുടെ കല്യാണം. അതിനിടയില്‍ എന്തൊക്കെ പ്രശ്നങ്ങള്‍..കോലാഹലങ്ങള്‍..ആ കഥകളെല്ലാം പിന്നെയൊവസരത്തില്‍ പറയാം.

Friday, August 22, 2014

കോളേജ് ഡെയ്സ് - 1 !!




ഒരു ആഗസ്റ്റ്‌ മാസം കൂടെ കടന്നു പോകുന്നു. പതിനാറ് വര്‍ഷം മുന്‍പ് ഇത് പോലൊരു ആഗസ്റ്റ്‌ മാസത്തിലാണ് ആണ് ഞാന്‍ എന്‍റെ ഡിഗ്രി ക്ലാസ്സില്‍ ആദ്യമായി ചെല്ലുന്നത്. കൃത്യമായി പറഞ്ഞാല്‍ 1998 ആഗസ്റ്റ്‌ 12 ബുധനാഴ്ച്ച. അവിടെ വെച്ചാണ്‌ ഞാന്‍ ആദ്യമായി ജാസ്മിനെ കാണുന്നത്. ഞാന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ അവളും ലെജിനും ഉണ്ടായിരുന്നു. അവര്‍ ഇരുന്ന ബഞ്ചിന്‍റെ സൈഡില്‍ എനിക്കും കൂടെ ഒരു സീറ്റ് തന്നാണ് ഞങ്ങളുടെ സൌഹൃദം തുടങ്ങിയത്. അവള്‍ എന്നോട് പേര് ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. അന്ന് എനിക്ക് അറിയാമായിരുന്നോ നാളെ ഇവളാണ് എന്‍റെ ഭാര്യയായി വരുന്നവള്‍ എന്ന്. പിന്നീടു ഞാനും ലജിനും കൂടെ ക്ലാസ്സില്‍ പോയി ഒരേ ബഞ്ചില്‍ ഇരുന്നു. ജാസ്മിന് കൂട്ടായി മിലി എന്നൊരു പെണ്‍കുട്ടി മാത്രമേ ഉണ്ടായുള്ളൂ. ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് ഷാനു കയറി വന്നത്. അന്ന് ആ ക്ലാസ്സില്‍ ഉണ്ടായിരുന്നവരാണ് ഷാനിയും, രാജേഷും, വിബിനും, മുദസറും, നവീനും എല്ലാം. ആ വര്‍ഷം ഓണത്തിന് കോളേജില്‍ പൂക്കള മത്സരം ഉണ്ടായിരുന്നു. ആ അവധിക്കാണ് ജാസ്മിന്‍റെ ഒരു ഓണം വിഷസ് കാര്‍ഡ്‌ എനിക്ക് കിട്ടുന്നത്. അവധി കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ തൊട്ടു ഞങ്ങള്‍ തമ്മില്‍ നല്ല സൌഹൃദം ആയി. ക്ലാസ്സില്‍ പിന്നെ ഞങ്ങളും ഷാനുവും ലെജിനും നല്ല കമ്പനി ആയി. ക്ലാസ്സ്‌ കഴിഞ്ഞു എന്നും ഒരുമിച്ചാണ് ഞങ്ങള്‍ പോയിരുന്നത്. ഒരിക്കല്‍ അവിടെ പുതിയതായി തുറന്ന ഒരു ഹോട്ടലില്‍ ഞാനും ഷാനുവും കൂടെ ഊണ് കഴിക്കാന്‍ പോയി. അവിടെ വെച്ച് ഇരുന്നിരുന്ന അവിടത്തെ പുതിയ കസേര ഒടിഞ്ഞു ഷാനു താഴെ വീണു. രണ്ട് കാലും പൊക്കിയുള്ള അവന്‍റെ കിടപ്പ് കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവന്‍ എന്നെ ദയനീയമായി നോക്കിയതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഒരിക്കല്‍ ഞങ്ങള്‍ ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങി പോകുമ്പോള്‍ ലെജിന്‍റെ ഷര്‍ട്ടില്‍ എന്തോ കറ ആയെന്നും പറഞ്ഞു ഞങ്ങള്‍ നടുറോഡില്‍ വെച്ച് അവന്‍റെ ഷര്‍ട്ട് അഴിപ്പിച്ച് അവിടെയുള്ള ഒരു പൈപ്പ് തുറന്ന് കഴുകിച്ചു. അന്നത്തെ അവന്‍റെ കോലം കണ്ടു ഞാനും ഷാനുവും കുറെ ചിരിച്ചു. അവരില്ലാതെ ആ വഴി പോകുമ്പോളൊക്കെ ആ പൈപ്പ് കണ്ടാല്‍ എനിക്ക് ആ സംഭവം ഓര്‍മ്മ വരും. ആദ്യ വര്‍ഷം മുഴുവന്‍ അങ്ങനെ കുറെ സംഭവങ്ങളും,സിനിമകളും, ചിരികളും ആയി കടന്നു പോയി. എക്സാം ആയപ്പോള്‍ ആ കളിയും ചിരിയും എല്ലാം മാറി. ആ വര്‍ഷം അവസാനമാണ് ഞാനും ജാസ്മിനും തമ്മില്‍ ഇഷ്ട്ടത്തില്‍ ആകുന്നത്. അന്ന് വിബിന്‍ ഞങ്ങളുടെ പേരുകള്‍ ബോര്‍ഡില്‍ എഴുതി വെക്കുമായിരുന്നു. ചെറിയ തമാശകള്‍ക്ക് പോലും പൊട്ടിച്ചിരിച്ചിരുന്ന ഒരു പെണ്‍കുട്ടിയോട് എനിക്ക് വെറുതെ തോന്നിയ ഒരിഷ്ട്ടം പിന്നീടെപ്പോളോ സീരിയസ് ആകുകയായിരുന്നു.

ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സര്‍, ഇംഗ്ലീഷ് അധ്യാപകന്‍ വിജയന്‍ മാഷ്, ബിസിനസ് മാനേജ്മെന്റ് പഠിപ്പിച്ച ബ്രാഡ് ലീ , കമ്പ്യൂട്ടര്‍ ടീച്ചര്‍ ഷാലി മിസ്സ്‌, പിന്നെ നിഷ, ഫരീദ, ഫിലോമിന അങ്ങനെ കുറെ അധ്യാപകര്‍ അവിടെ ഉണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ടീച്ചര്‍ ആയിരുന്നു ശ്രീകല ടീച്ചര്‍. അവര്‍ ഞങ്ങളുടെ പ്രിന്‍സിപ്പള്‍ മധു സാറിന്‍റെ ഭാര്യ ആയിരുന്നു. എന്നെ ശിരാജ് എന്നാണ് വിളിച്ചിരുന്നത്‌. പുതിയ വര്‍ഷം അതായതു 2000 ജനുവരി ഒന്നിന് കാലത്ത് കോളേജില്‍ വന്നപ്പോള്‍ കുട്ടികള്‍ എല്ലാം കോളേജിന്‍റെ താഴെ കൂടി നില്‍ക്കുന്നു. അപ്പോളാണ് ശ്രീകല ടീച്ചര്‍ മരിച്ച കാര്യം ഞങ്ങള്‍ അറിഞ്ഞത്. അന്ന് കാലത്ത് ബാത്‌റൂമില്‍ വീണു പരിക്ക് പറ്റിയതാണ് എന്ന് കേട്ടു. പക്ഷെ ഞങ്ങള്‍ക്ക് ആര്‍ക്കും ടീച്ചറെ അവസാനമായി കാണാന്‍ പറ്റിയില്ല. ടീച്ചറും ജാസ്മിനും കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ ഞാന്‍ എടുത്തത്‌ ഇപ്പോളും എന്‍റെ കയ്യിലുണ്ട്. രണ്ടാം വര്‍ഷം ആയപ്പോള്‍ മിലി അടക്കം കുറേ കുട്ടികള്‍ വേറെ കോളേജില്‍ പോയി. ഞങ്ങള്‍ ഏഴു ആണ്‍കുട്ടികളും, പിന്നെ ജാസ്മിനും രണ്ടാം വര്‍ഷവും ഇവിടെ തന്നെ തുടര്‍ന്നു. അപ്പോളാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തത്. എന്തായാലും ഈ കാര്യം ഞങ്ങളുടെ വീട്ടിലും കോളേജിലും അറിഞ്ഞ് കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായി. എങ്കിലും അതൊക്കെ തരണം ചെയ്തു ഞങ്ങള്‍ മുന്‍പോട്ടു പോയി. രണ്ടാം വര്‍ഷം ക്ലാസ്സ്‌ അവസാനിക്കാറായപ്പോളാണ് ഡിഗ്രി അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് അവിടെ ക്ലാസ്സ്‌ ഇല്ല എന്ന് അറിഞ്ഞത്. മറ്റു കോഴ്സ് എല്ലാം പതിവ് പോലെ തുടര്‍ന്നു. രണ്ടു വര്‍ഷം പഠിച്ച കോളേജില്‍ നിന്ന് പെട്ടെന്ന് ഇറങ്ങണം എന്ന് പറഞ്ഞപ്പോള്‍ അന്ന് അതിന്‍റെ ശരിയായ കാരണം ഞങ്ങള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ അത് ഞങ്ങളുടെ ഈ ഇഷ്ട്ടം കൊണ്ടായിരുന്നു എന്ന് അവിടത്തെ ഒരു സാറിനെ പിന്നെ കണ്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. അത് അത്ര മാത്രം ശരിയാണ് എന്നെനിക്കറിയില്ല. ഒരു പക്ഷെ ഞങ്ങള്‍ കാരണം കോളേജില്‍ ഒരു പ്രശ്നം ഉണ്ടാകണ്ട എന്ന് കരുതിയിട്ടാകാം. മൂന്നാം വര്‍ഷം ഏതു കോളേജില്‍ പോകും, അഡ്മിഷന്‍ എങ്ങനെ കിട്ടും എന്നൊന്നും അറിയാതെ ഞങ്ങള്‍ 8 പേരും കൂടെ അവിടെ നിന്ന് പടിയിറങ്ങി..

Friday, August 8, 2014

പാവം പാവം സുനിലേട്ടന്‍ !!


കോളേജ് കഴിഞ്ഞിറങ്ങിയ സമയത്ത് വേറെ ജോലി ഒന്നും ശരിയാകാത്തത് കൊണ്ട് ഞാന്‍ തൃശ്ശൂരിലെ സോഫ്റ്റ്‌ടെക് എന്ന ഒരു ഡാറ്റ എന്‍ട്രി സ്ഥാപനത്തില്‍ ഒരു താത്കാലിക ജോലിക്ക് കയറി. സിനിമ കാണാനും ഫുഡ്‌ അടിക്കാനും കുറച്ചു പോക്കറ്റ് മണിയായിരുന്നു ഉദ്ദേശം. എന്‍റെ കൂടെ പത്തില്‍ പഠിച്ച രജീഷ് അവിടെയുണ്ട്. അവനാണ് എനിക്ക് അവിടെ ജോലി ശരിയാക്കി തന്നത്. അവിടെ വെച്ചാണ്‌ ഷിനില്‍ സര്‍, സുനിലേട്ടന്‍, സജിത്ത്, വനജേച്ചി,സ്മിത മാഡം അങ്ങനെ കുറെ പേരെ ഞാന്‍ പരിചയപ്പെടുന്നത്. അവരായിരുന്നു ഞങ്ങളുടെ ടീം ലീഡേഴ്സ്. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും ഞാന്‍ നല്ല കമ്പനി ആയി. കൂട്ടത്തില്‍ ഈ സുനിലേട്ടന് മാത്രം കുറച്ചു ഗൌരവം ഉണ്ട്. ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. പിന്നെ അധികം കമ്പനി കൂടാന്‍ വരാറില്ല. എന്നും സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇയാള്‍ക്കൊരു ചെറിയ പണി കൊടുക്കണമല്ലോ എന്ന്. സുനിലേട്ടന്‍റെ നാട് കണ്ണൂര്‍ ആണ്. അത് കൊണ്ട് രാത്രി കക്ഷി ഓഫീസിലെ ഒരു മുറിയിലാണ് താമസം.

ആ അടുത്താണ് എനിക്കൊരു പുതിയ സിം കാര്‍ഡ്‌ കിട്ടിയത്. അതില്‍ SMS ഫ്രീ ആയിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ ആ നമ്പറില്‍ നിന്ന് സുനിലേട്ടന് ഉറക്കമായോ? എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു. സുനിലേട്ടന്‍ ഉടനെ തിരിച്ചു വിളിച്ചു. പക്ഷെ ഞാന്‍ എടുത്തില്ല, കട്ട്‌ ചെയ്തു. എന്നിട്ട് ഉടനെ " അയ്യോ, ഇങ്ങോട്ട് വിളിക്കല്ലേ..അച്ഛന്‍ ഉണരും..ഇത് അച്ഛന്‍റെ ഫോണ്‍ ആണ്" എന്ന് പറഞ്ഞ് വീണ്ടും ഒരു മെസ്സേജ് അയച്ചു. അതോടെ വിളി നിന്നു. പിന്നെ ഇതാരാണ് എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് വന്നു. ഞാന്‍ സോഫ്റ്റ്‌ടെക്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പെണ്‍കുട്ടി ആണെന്ന് മറുപടി കൊടുത്തു. ഉടനെ എന്താ പേര്? എന്തിനാ മെസ്സേജ് അയച്ചത് എന്നൊക്കെ കുറെ ചോദ്യങ്ങള്‍. സുനിലേട്ടനെ എന്നും കാണാറുണ്ടെങ്കിലും ഒന്നും മിണ്ടാറില്ല എന്നും എന്തിനാണ് ഇത്ര ഗൌരവം എന്നൊക്കെ ചോദിച്ചു മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം അങ്ങനെ ഓരോന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊണ്ടിരുന്നു. പിന്നീടുള്ള രാത്രികളില്‍ അതൊരു പതിവായി. എല്ലാ ദിവസവും കാലത്ത് സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും ഞാന്‍ അത് പുറത്തു കാണിക്കാറില്ല. പക്ഷെ സുനിലേട്ടന്‍ പൊതുവേ സന്തോഷവാനായിരുന്നു. രാത്രി ആകുമ്പോള്‍ ഞങ്ങള്‍ പരസ്പരം മെസ്സേജ് അയക്കും. ഒരിക്കല്‍ ഞാന്‍ ആളോട് ചോദിച്ചു നാളെ വരുമ്പോള്‍ ഒരു ദിവസം മുണ്ട് ഉടുത്ത് വന്നൂടെ എന്ന് ചോദിച്ചു. പിറ്റേ ദിവസം ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മുണ്ടൊക്കെ ഉടുത്ത്‌ നല്ല സുന്ദരന്‍ ആയി നില്‍ക്കുന്നു. സുനില്‍ എന്താ ഇന്ന് പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത് എന്നൊക്കെ എല്ലാരും ചോദിക്കുന്നുണ്ട്. അതിന്‍റെ മറുപടി ആളൊരു പുഞ്ചിരിയില്‍ ഒതുക്കി. അത്രയും ആയപ്പോള്‍ എനിക്ക് പേടിയായി. എത്രയും പെട്ടെന്ന് ആളോട് ഇത് തുറന്ന് പറയണം എന്ന് ഞാന്‍ ഉറപ്പിച്ചു. അല്ലെങ്കില്‍ ആളൊരു പക്ഷെ പാവം പാവം രാജകുമാരനിലെ ശ്രീനിയെ പോലെ ആയാലോ എന്ന് ഞാന്‍ ഭയന്നു. അങ്ങനെ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മൊബൈല്‍ നോക്കി അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ മെല്ലെ പിന്നിലൂടെ ചെന്ന് നോക്കി. ആളെന്നോട് "എന്താ" എന്ന് ചോദിച്ചു. ഏയ്‌ ഒന്നുല്ല എന്ന് പറഞ്ഞു ഞാന്‍ പോന്നു. എന്നിട്ട് അകലെ നിന്ന് ആളോട് ചോദിച്ചു "സുനിലേട്ടാ, ഇപ്പോള്‍ രാത്രി മെസ്സേജ് ഒക്കെ വരാറില്ലേ? എന്ന്. സുനിലേട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ അവിടെ നിന്ന് തെണ്ടീ..എന്നും വിളിച്ചു കൊണ്ട് എന്‍റെ അടുത്തേക്ക് ഓടി വന്നു. ഞാന്‍ ബാഗ്‌ വലിച്ചെറിഞ്ഞു കൊണ്ട് ഓടി. സുനിലേട്ടന്‍ പിന്നാലെ. ഞങ്ങളുടെ ഓട്ടം കണ്ടു പിള്ളേരൊക്കെ നോക്കുന്നുണ്ട്. ഒടുവില്‍ സുനിലേട്ടന്‍ എന്നെ പിടി കൂടി, എന്‍റെ തല കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് മുതുകത്ത് തുരു തുരാ ഇടിച്ചു. തന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ത്തവനോടുള്ള എല്ലാ പകയും ആ ഇടിയില്‍ ഉണ്ടായിരുന്നു. ആ ഇടിയുടെ അവശേഷിപ്പ് പോലെ ഇപ്പോളും എന്‍റെ നടുവിന് ഇടയ്ക്കു ചെറുതായി ഒരു വേദന വരുന്നുണ്ട്.

പിന്നീട് ഞാന്‍ എല്ലാം ആളോട് ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു. പിന്നീട് ആളും അത് എന്‍റെ ഒരു തമാശ ആയി കണ്ടു ഒഴിവാക്കി. ഒരിക്കല്‍ പോലും അതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി എനിക്കും സുനിലേട്ടന്‍റെ കൂടെ യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ തങ്ങാറുള്ളത്. ആ ദിവസങ്ങളില്‍ ആണ് സുനിലേട്ടനെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്‌. ഭാവിയെ കുറിച്ചും, വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആളുടെ പ്രതീക്ഷകള്‍ പുള്ളി എന്നോട് പങ്കു വെച്ചു. ഈ ജോലിയില്‍ നിന്നിട്ട് കാര്യമില്ലെന്നും , തനിക്കു രക്ഷപ്പെടണം എന്നൊക്കെ പുള്ളി പറയാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വേറെ ജോലി ശരിയായി സുനിലേട്ടന്‍ മുംബൈയില്‍ പോയി. 2004-ല്‍ ആയിരുന്നു അത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സുനിലേട്ടന്‍ ചെയ്തു കൊണ്ടിരുന്ന ജോലികള്‍ കമ്പനി എന്നെ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും അവിടെ നിന്ന് പോരേണ്ടി വന്നു. എങ്കിലും അവിടെ ഉണ്ടായിരുന്ന എല്ലാവരുമായും ഇപ്പോളും ബന്ധം ഉണ്ട്. അവരില്‍ ചിലരൊക്കെ എന്‍റെ കല്യാണത്തിനും വന്നിരുന്നു. അന്ന് സുനിലേട്ടനെ കോണ്ടാക്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു

സുനിലേട്ടനെ പിന്നെ ഞാന്‍ കണ്ടത് ഫേസ്ബുക്കിലാണ്. കക്ഷി ഇപ്പോള്‍ സൌത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുകയാണ്.വിവാഹം കഴിഞ്ഞു, ഒരു മകനുണ്ട്. പഴയതൊന്നും കക്ഷി മറന്നിട്ടില്ല. ഇനി എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു. ഈ കഥ എഴുതിയതിന് ആളുടെ ഇടി ഒരിക്കല്‍ കൂടെ മുതുകത്തു വാങ്ങുവാന്‍ വേണ്ടി..