Thursday, April 12, 2012

ദുബായിലെ പൂച്ചകളും കിളികളും !!



പൂച്ചകളെ എനിക്ക് വളരെ ഇഷ്ടമാണ്. ചെറുപ്പം തൊട്ടേ എനിക്ക് ഓമനിക്കാന്‍ ഇഷ്ട്ടമുള്ള ഒരു ജീവി പൂച്ചയാണ്, വീട്ടിലും പരിസരത്തും ഒരു പാട് പൂച്ചകള്‍ ഉണ്ടായിരുന്നു. അവയെല്ലാം വീടിന്റെ അകത്തും പുറത്തുമെല്ലാം ഇഷ്ട്ടമുള്ള സമയത്ത് കേറി നടക്കുമായിരുന്നു. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത പോലെ. അവയുടെ ആ സ്വാതന്ത്ര്യമാണ് എനിക്കിഷ്ടം. ഞാന്‍ ഓമനിച്ചു വളര്‍ത്തിയ കുറെ പൂച്ചകളും പൂച്ചകുട്ടികളും നായ കടിച്ചും വണ്ടി കയറിയുമൊക്കെ ചത്ത്‌ പോയിട്ടുണ്ട്, അന്നൊക്കെ ഞാന്‍ കുറെ കരഞ്ഞിട്ടുമുണ്ട്. എന്റെ ഉപ്പക്കും പൂച്ചകളെ ഇഷ്ടമാണ്. കറുത്ത പൂച്ചകളെയാണ് കൂടുതല്‍ ഇഷ്ടം. അവയെ വീട്ടില്‍ വളര്ത്തുന്നത് നല്ലതാണു എന്നാണ് ആള് പറയുന്നത്. അങ്ങനെ പുള്ളി കൊണ്ട് വന്ന ഒരു കറുത്ത പൂച്ചകുട്ടിയെ ഞാന്‍ ഓമനിച്ചു വളര്‍ത്തി തുടങ്ങി. ഒരിക്കല്‍ ഉപ്പാടെ കാല്‍ അബദ്ധത്തില്‍ കൊണ്ട് ചാവാറായ അതിനെ ഞാന്‍ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി മരുന്ന് കൊടുത്തു. പിറ്റേ ദിവസം ഡിഗ്രി എക്സാം ആയിരുന്നിട്ടും നേരം വെളുക്കുന്നത് വരെ ഞാന്‍ അതിനെ നോക്കി. ഇടയ്ക്കു ഉറങ്ങുന്ന സമയത്ത് നോക്കാന്‍ ഉമ്മായെ ഏല്പിച്ചു. അങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു അവന്‍ ഉഷാറായി. പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഒരു ദിവസം ഉപ്പ അവനെ വാതിലടച്ചു പുറത്താക്കിയാണ് കിടന്നത്. പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ അവനെ കാണാനില്ല. അന്വേഷിച്ചു നടന്ന ഞാന്‍ കണ്ടത്‌ നായ്ക്കള്‍ കടിച്ചു പറിച്ച അവന്റെ ശരീരം ആയിരുന്നു. അതും മഴയത്ത് ചെളിയൊക്കെ പുരണ്ട്. ആ കാഴ്ച എനിക്ക് ഇപ്പോളും മറക്കാന്‍ പറ്റില്ല, ഉപ്പാനെ ഞാന്‍ അന്നു കുറെ വഴക്ക് പറഞ്ഞു. വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ ഇനി ഒരു ജീവിയേയും ഈ വീട്ടിലേക്ക്‌ കൊണ്ട് വരണ്ട എന്ന് പറഞ്ഞു, അതിനു ശേഷം ഒരു പൂച്ചയെയും ഞാന്‍ വളര്‍ത്തിയിട്ടില്ല.

ഇപ്പൊ ഈ ദുബായിലെ പൂച്ചകളെ പറയാന്‍ ഒരു കാര്യമുണ്ട്. ദിവസവും ഓഫീസിലേക്ക് വരുമ്പോളും പോകുമ്പോളും പല പൂച്ചകളും വഴിയരികില്‍ വണ്ടി ഇടിച്ചു ചത്ത്‌ കിടക്കുന്ന കാഴ്ച എന്നെ വളരെ അസ്വസ്ഥനാക്കുന്നു. തെരുവില്‍ വളരുന്ന അവയെ നോക്കാന്‍ ഇവിടെ ആരുമില്ല. റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വണ്ടി ഇടിച്ചു വീണു, പിന്നാലെ വരുന്ന വണ്ടികള്‍ കയറി ഇറങ്ങി പലതും ചതഞ്ഞു അരഞ്ഞു കിടക്കുന്നതു കാണുമ്പോള്‍ എനിക്ക് സഹിക്കാറില്ല. ഓഫീസില്‍ ഉള്ള ഒരാളുടെ കൂടെ പോകുമ്പോള്‍ ഒരിക്കല്‍ ഒരു പൂച്ച മുന്‍പില്‍ ചാടി, ഞാന്‍ ഉറക്കെ പറഞ്ഞു..അയ്യോ പൂച്ച" അവന്‍ ബ്രേക്ക്‌ അമര്‍ത്തി. പൂച്ച പോയപ്പോള്‍ എന്നോട് പറഞ്ഞു നീ ഇങ്ങനെ പെട്ടെന്ന് പറയല്ലേ, പിന്നില്‍ വണ്ടി വന്നിടിക്കും എന്ന്. ഞാന്‍ പറഞ്ഞു,,."അല്ല ആ പൂച്ച..." അവന്‍ പറഞ്ഞു "ആ അത് ചിലപ്പോ ചത്തെന്നു വരും, ആദ്യം നമ്മുടെ കാര്യം നോക്ക്" എന്ന്. പലപ്പോഴും എനിക്ക് അതിനു കഴിയാറില്ല. ഇപ്പോളും അറിയാതെ ഞാന്‍ വിളിച്ചു പറഞ്ഞു പോകും. കഴിഞ്ഞ ആഴ്ച ടൌണില്‍ പോയപ്പോള്‍ ചെറിയൊരു പോക്കറ്റ്‌ റോഡിലൂടെ ഒരു പൂച്ച റോഡ്‌ മുറിച്ചു കടക്കുന്നു, ആ സമയത്ത് തന്നെ ഒരു അറബി വണ്ടിയുമായി വന്നു, ഞാന്‍ അയാളോട് കൈ കൊണ്ട് തടഞ്ഞു, അയാള്‍ വണ്ടി നിര്‍ത്തി. പൂച്ച കടന്നു പോയി, അയാള്‍ അറബിയില്‍ എന്നെ എന്തോ ചീത്ത വിളിച്ചു പോയി, അയാള്‍ എന്നെ എന്ത് തെറി വിളിച്ചാലും സാരമില്ല. ആ പൂച്ച രക്ഷപെട്ട സന്തോഷമായിരുന്നു എനിക്ക്. ഞാന്‍ തടഞ്ഞില്ലായിരുന്നു എങ്കില്‍ ഉറപ്പായും ആ വണ്ടി അതിനെ ഇടിച്ചേനെ !

അതു പോലെ തന്നെ ഇവിടെ റോഡില്‍ വന്നിരിക്കുന്ന ഒരു തരം കിളികള്‍ ഉണ്ട് . കുറച്ചു ദിവസം മുന്‍പ് ഞാന്‍ കമ്പനി വണ്ടി കാത്തു നില്ക്കുന്ന സമയത്ത് റോഡില്‍ പറന്നുയരാന്‍ നോക്കിയ ഒരു കിളിയെ വണ്ടി തട്ടി. അത് നിലത്ത് വീണു പിടയുന്നത് കണ്ടു ഞാന്‍ ഓടി ചെന്നു , പക്ഷെ അപ്പോളെക്കും മറ്റൊരു വണ്ടി വന്നു അതിന്റെ മീതെ കയറി പോയി. അതങ്ങോട്ട് റോഡില്‍ അരഞ്ഞു ചേര്‍ന്നു. സങ്കടത്തോടെ എനിക്ക് തിരിച്ചു നടക്കേണ്ടി വന്നു. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കണ്ടു കണ്ടു മനം മടുത്തു എനിക്ക്. ഇപ്പോള്‍ വീട്ടില്‍ ബാല്‍ക്കണിയില്‍ വരുന്ന അത്തരം കിളികള്‍ക്ക് ബജ്രയും വെള്ളവും വെച്ച് കൊടുക്കും. അവ അത് കൊത്തി തിന്നു വെള്ളവും കുടിച്ചു പോകുന്നത് കാണുമ്പോള്‍ മനസ്സിനൊരു സന്തോഷമാണ്. അതിനു വേണ്ടി കടയില്‍ നിന്നും ബജ്ര വാങ്ങി വെച്ചിട്ടുണ്ട്, ഞാനില്ലാത്ത സമയത്ത് ഭാര്യക്കും മോനുമാണ് അതിന്റെ വിതരണ ചുമതല. അത് അവര്‍ സന്തോഷത്തോടെ ചെയ്യുന്നുമുണ്ട്. :)

Thursday, March 22, 2012

ദി കിംഗ്‌ - എന്റെ ഓര്‍മ്മകളില്‍ !!

ദി കിംഗ്‌ ഇറങ്ങിയിട്ട് 17 വര്ഷം കഴിയുന്നു..നാളെ അതിന്റെ സെക്കന്റ്‌ പാര്‍ട്ട് എന്ന് പറയാവുന്ന ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മിഷണര്‍ എന്ന സിനിമ റിലീസ് ആകാന്‍ പോകുന്നു.

അന്ന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു. ഷാജി കൈലാസ്‌ - രഞ്ജി പണിക്കെര്‍ ടീം കമ്മിഷണര്‍ എന്ന ഒരു സിനിമയോടെ എന്റെ ആവേശം ആയിരിക്കുന്ന സമയം, അവരാണ് മമ്മുക്കയെ വെച്ച് ദി കിംഗ്‌ എന്ന സിനിമ ചെയ്യുന്നത്, റിലീസിന് മുന്‍പേ എന്റെ ആവേശമായി മാറിയ സിനിമ, വാരികകളില്‍ വരുന്ന റിപ്പോര്‍ട്ടുകളെല്ലാം ആവേശത്തോടെ വായിച്ചിരുന്ന കാലം, അങ്ങനെയിരിക്കെ ദി കിംഗ്‌ റിലീസ് ആയി. കൃത്യമായി പറഞ്ഞാല്‍ 1995 Nov 11 ശനിയാഴ്ച.

അന്നു എനിക്ക് കിട്ടിയ ഒരു നോട്ടീസ് ആണിത്



വെള്ളിയാഴ്ച ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ തന്നെ ബസിലിരുന്ന് കണ്ടു മതിലുകള്‍ മുഴുവനും പോസ്റ്ററുകള്‍, പക്ഷെ ശരിക്ക്‌ കാണാന്‍ പറ്റിയില്ല, വീട്ടില്‍ വന്ന ഉടനെ ഞാന്‍ എന്റെ കസിന്‍ ഷെരീഫിനെയും കൂട്ടി സൈക്കിള്‍ എടുത്ത് കൂനമുച്ചിക്ക് വെച്ച് പിടിച്ചു. അവിടെയാണ് ഞങ്ങള്‍ ആ പോസ്റ്റര്‍ കണ്ടത്‌. അവിടെ ചെന്ന് എല്ലാ പോസ്റ്റുകളും ഞങ്ങള്‍ മതി വരുവോളം നോക്കി ആസ്വദിച്ചു മടങ്ങി പോന്നു. അന്ന് തൊട്ടേ സിനിമ കാണാനുള്ള ആഗ്രഹം വീട്ടില്‍ അറിയിച്ചു തുടങ്ങി, പിറ്റേ ദിവസം ഞാന്‍ തറവാട്ടില്‍ ചെന്നപ്പോള്‍ എന്റെ ഒരു അങ്കിള്‍ ആ സിനിമ കണ്ടു എന്നറിഞ്ഞു, ഞാന്‍ ആളോട് ചെന്ന് അഭിപ്രായം ചോദിച്ചു, ആളു പറഞ്ഞു നന്നായിട്ടുണ്ട്, ഉടനെ വന്നു എന്റെ അടുത്ത ചോദ്യം : സുരേഷ് ഗോപി എങ്ങനെ ഉണ്ടായിരുന്നു? അങ്കിള്‍: ആളു വളരെ കുറച്ചു നേരമേ ഉള്ളു, എന്റെ അടുത്ത ചോദ്യം : ആള്‍ക്ക് ഡയലോഗ് ഉണ്ടോ? അങ്കിള്‍:അവന്‍ പൊട്ടന്‍ ഒന്നുമല്ല.
അതോടെ ഞാന്‍ ചോദ്യം നിര്‍ത്തി വീട്ടിലേക്ക്‌ മടങ്ങി പോന്നു.

പിന്നെയും 3 ആഴ്ച കഴിഞ്ഞാണ് വീട്ടില്‍ നിന്ന് സിനിമ കാണാന്‍ പോയത്‌, അതും sslc പരീക്ഷ അടുത്തിരിക്കുന്ന സമയത്ത്. എന്റെ നിര്‍ബന്ധം ഒന്ന് കൊണ്ട് മാത്രമാണ് അന്നത് കാണാന്‍ ഉപ്പ തയ്യാറായത്‌. ഒരു പാടു സന്തോഷം തോന്നിയ ഒരു യാത്ര ആയിരുന്നു അത്, അന്ന് ബസില്‍ ഇരുന്നു ഉമ്മ എന്നോട് പറഞ്ഞു നീ നന്നായി പഠിച്ചു പരീക്ഷ എഴുതും എന്നൊക്കെ പറഞ്ഞിട്ടാണ് ഉപ്പ സമ്മതിച്ചത്‌, ഇനി സിനിമയൊക്കെ നിര്‍ത്തി നന്നായി പഠിക്കണം, ഞാന്‍ തല കുലുക്കി, നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ?

അങ്ങനെ തൃശൂര് രാഗത്തില്‍ പോയി ഞങ്ങള്‍ സിനിമ കണ്ടു, പടം തുടങ്ങുന്നതിനു മുന്‍പ്‌ എന്റെ ആവേശം കണ്ടു ഉമ്മ ഉപ്പാട് പറഞ്ഞു "ചെക്കന്റെ ഒരു സന്തോഷം നോക്ക്.." . പടം കഴിഞ്ഞു വീട്ടില്‍ എത്തുന്ന വരെ അതിലെ ഡയലോഗുകള്‍ ഓര്‍ത്തു ഞാന്‍ കോരിത്തരിച്ചു, പിന്നെ അതിന്റെ ഒരു ശബ്ദ രേഖയും ഞാന്‍ ഒപ്പിച്ചെടുത്തു. പിന്നീട് എത്രയോ തവണ കിംഗ്‌ കണ്ടിരിക്കുന്നു.

അപ്പൊ അങ്ങിനെയുള്ള ആ കിങ്ങിന്റെ രണ്ടാം ഭാഗം, അല്ലെങ്കില്‍ നായകന്‍ ജോസഫിന്റെ തിരിച്ചു വരവാണ് നാളെ. അതും ഭരത് ചന്ദ്രന്റെ കൂടെ..ഈ 17 വര്ഷം കൊണ്ട് എന്റെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചു, അന്നത്തെ പത്താം ക്ലാസ്സുകാരനായ എനിക്ക് ഇന്നൊരു മകന്‍ ഉണ്ട്..സിനിമകളുടെ രണ്ടാം ഭാഗങ്ങള്‍ എനിക്ക് എപ്പോളും ഒരു നൊസ്റ്റാള്‍ജിയ ആണ്.

ആദ്യ ഭാഗത്തിന്റെ പേര് ചീത്തയാക്കാതെ നല്ലൊരു സിനിമ ഒരുക്കാന്‍ ഷാജിക്കും ടീമിനും കഴിയട്ടെ. മമ്മുക്കക്കും സുരേഷ് ഗോപി ചേട്ടനും ഷാജിക്കും എല്ലാ വിധ ആശംസകളും നേരുന്നു !!

Tuesday, March 20, 2012

ഒരു മരണവും ഒരു ജനനവും !!

ഇന്നലെ ഒരു മരണ വാര്‍ത്ത...ഇന്ന് ഒരു ജനന വാര്‍ത്ത..ഒന്ന് സങ്കടകരമായ ഒരു വാര്‍ത്ത ആണെങ്കില്‍ മറ്റേതു സന്തോഷകരമായ ഒരു വാര്‍ത്ത..രണ്ടും നാട്ടില്‍ നിന്ന് എന്നെ തേടിയെത്തി.



മരണപ്പെട്ടത്‌ എന്റെ ഉപ്പാടെ അടുത്ത സുഹൃത്തും എന്റെ സുഹൃത്ത് രാഹുലിന്റെ പാപ്പനുമായ സുകുമാരേട്ടന്‍. ഹാര്‍ട്ട്‌ അറ്റാക്ക്‌ ആയിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു മരിച്ചത്‌. പുള്ളി KSEB ഡ്രൈവര്‍ ആയിരുന്നു. രണ്ടു പെണ്‍കുട്ടികളുണ്ട്,രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. കുറച്ചു കാലം മുന്‍പാണ് പുതിയ വീടൊക്കെ വെച്ച് താമസം മാറിയത്. മൂത്ത കുട്ടിയുടെ കല്യാണ തലേ ദിവസം ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു, അന്ന് ഞാന്‍ ആ വീട്ടില്‍ പോയിട്ടുണ്ട്. ഒരു സിഗരറ്റ്‌ പോലും വലിക്കാത്ത ആളാണ്,ആള്‍ക്കും ഹാര്‍ട്ട്‌ അറ്റാക്ക്‌..എന്താണ് ഹാര്‍ട്ട്‌ അറ്റാക്കിന്റെ യഥാര്‍ത്ഥ കാരണം? ടെന്‍ഷന്‍? വ്യായാമത്തിന്റെ കുറവ്?

ഞാന്‍ കഴിഞ്ഞ അവധിക്ക് രണ്ടു മൂന്നു തവണ സുകുമാരേട്ടനെ കണ്ടിരുന്നു. എന്നെ കണ്ടാല്‍ ആളു ചോദിക്കും "ഡാ ഗള്‍ഫ്‌കാരാ ഒരു കഷ്ണം അത്തര്‍ തരോ?" അത്തര്‍ കൊണ്ട് വന്നിട്ടില്ല,വേണമെങ്കില്‍ ഒരു പെര്‍ഫ്യൂം തരാം എന്ന് ഞാന്‍ പറഞ്ഞു. പിന്നെ കാണുമ്പോളും ആളു ചോദിക്കും " ഡാ, ഒരു അത്തര്‍ താടാ ". ഞാന്‍ പറഞ്ഞു അടുത്ത തവണ നിങ്ങള്‍ക്കൊരു അത്തര്‍ വാങ്ങിയിട്ട് തന്നെ കാര്യം, അപ്പൊ പുള്ളി എന്റെ അടുത്തു വന്നു തോളില്‍ പിടിച്ചിട്ടു പറഞ്ഞു " സുകുമാരേട്ടന്‍ തമാശക്ക് പറഞ്ഞതാട്ടാ " ആളങ്ങിനെ പറഞ്ഞെങ്കിലും അതെന്റെ മനസ്സില്‍ കൊണ്ടിരുന്നു, അടുത്ത തവണ നാട്ടില്‍ പോകുമ്പോ ഒരു കഷ്ണം അത്തര്‍ ആള്‍ക്ക് കൊടുക്കണം എന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നു, മിക്കവാറും ജൂലൈ മാസത്തില്‍ നാട്ടില്‍ പോകും, പക്ഷെ ആ അത്തര്‍ വാങ്ങാന്‍ സുകുമാരേട്ടന്‍ അവിടെ ഇല്ലല്ലോ എന്നോര്‍ക്കുമ്പോ ഒരു വിഷമം..

ഇന്നലെ എനിക്ക് ഉപ്പാനെ വിളിക്കാന്‍ പറ്റിയില്ല, ഇന്ന് കാലത്താണ് എന്നെ വിളിച്ചത്,പുള്ളിയോട് ഞാന്‍ സുകുമാരേട്ടന്റെ കാര്യം ചോദിച്ചു , ആളുടെ വിഷമം ശബ്ദത്തില്‍ നിന്ന് എനിക്ക് മനസ്സിലായി, സ്വരം ഇടറിയിരുന്നു, എന്നോട് പറഞ്ഞു.. എന്താ ചെയ്യാ? അവന്‍ പോയി,എല്ലാ കാര്യങ്ങള്‍ക്കും എന്നെ ആണ് അവന്‍ വിളിക്കാറ്,ആ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഉപ്പ അവിടെ പോയില്ലേ എന്ന് ഞാന്‍ ചോദിച്ചു, ഇന്നലെ മുഴുവന്‍ അവിടെ തന്നെ ആയിരുന്നു എന്ന് പുള്ളി പറഞ്ഞു. ഒരു മരണം ഒരു കുടുംബത്തിന് ഉണ്ടാക്കുന്ന ആഘാതം എത്ര വലുതാണ്. ഇന്നലെ വരെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഇന്ന് മുതല്‍ ആ വീട്ടില്‍ ഇല്ല, ആഗ്രഹിച്ചാലും കാണാന്‍ പറ്റാത്ത അത്ര ദൂരത്തേക്ക് അയാള്‍ പോകുന്നു, ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു, ഒരാളുടെയും മരണം കാണാന്‍ എനിക്ക് വയ്യ.

ഇനി പറയാനുള്ളത്‌ ഒരു ജനന വാര്‍ത്തയാണ്, എന്റെ മാമി പ്രസവിച്ചു. ഒരു ആണ്‍കുട്ടി. മാമി പ്രസവിച്ചത്‌ സന്തോഷമുള്ള കാര്യം. അതൊരു ആണ്‍കുട്ടി ആയത് അതിലേറെ സന്തോഷം, കാരണം മാമിക്ക്‌ മൂന്നു പെണ്‍കുട്ടികള്‍ ആണ്.ഒരു ആണ്‍കുട്ടിക്ക് വേണ്ടി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് നാളേറെ ആയി.ആ സ്വപ്നം ആണ് ഇന്ന് പൂവണിഞ്ഞത്.നാട്ടില്‍ നിന്ന് ഉപ്പ ജാസ്മിനു വിളിച്ചു പറഞ്ഞിരിക്കുന്നു.അവളും സന്തോഷത്തിലാണ്.മാമിയുടെ വീടും സുകുമാരേട്ടന്റെ വീടും അടുത്താണ്.ഒരു വീട്ടില്‍ പുതിയൊരു ആളു വന്നതിന്റെ സന്തോഷം.മറ്റേ വീട്ടില്‍ കൂടെ ഉണ്ടായിരുന്ന ഒരാള് പോയതിന്റെ ദുഃഖം.ഒരേ ചുറ്റളവില്‍ തന്നെ രണ്ടു വ്യത്യസ്ത വികാരങ്ങള്‍.ദൈവം വലിയവനാണ്..!!

Sunday, March 18, 2012

കുന്നംകുളത്തെ തട്ടുകടകള്‍ !!

ഇന്ന് ഓഫീസില്‍ ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്ത് എന്റെ ഒരു സഹപ്രവര്‍ത്തകന്‍ അവധിക്ക് നാട്ടില്‍ പോയാല്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന കുറച്ചു സാധനങ്ങളുടെ പേര് പറഞ്ഞു. ആ കൂട്ടത്തില്‍ അവന്‍ പറഞ്ഞു കുന്നംകുളത്തെ തട്ടുകടയില്‍ പോയി ഒരു കുത്തിപ്പൊരി കഴിക്കണം എന്ന്. ഇത് കേട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന അഷ്‌റഫിക്ക ചോദിച്ചു എന്താണ് കുത്തിപൊരി? കുറെ വര്‍ഷങ്ങള്‍ ആയി ഗള്‍ഫില്‍ ഉള്ളതു കൊണ്ടും പൊതുവേ ഹോട്ടല്‍ ഫുഡ്‌ ഇഷ്ട്ടമല്ലാത്ത ഒരാളായത് കൊണ്ടും എനിക്ക് ആ ചോദ്യത്തില്‍ അത്ഭുതമൊന്നും തോന്നിയില്ല. ഞാന്‍ ആളോട് ചോദിച്ചു കുത്തിപൊരി എന്ന് കേള്‍ക്കുമ്പോ എന്താണ് നിങ്ങടെ മനസ്സില്‍ വരുന്നത്? അപ്പൊ ആളു പറഞ്ഞു കുത്തി പൊരിക്കുന്നതു എന്തോ അതാണ് കുത്തിപൊരി. കയ്യില്‍ ഒരു ചെറിയ കമ്പ് പോലെ കാണിച്ചു അത് കൊണ്ട് എന്തോ കുത്തി എടുത്ത് ചീനച്ചട്ടിയില്‍ ഇടുന്ന പോലെ പുള്ളി അത് കാണിച്ചപ്പോ ഞങ്ങള്‍ക്ക് ചിരി വന്നു. എന്തായാലും ഞങ്ങള്‍ ആള്‍ക്ക് കുത്തിപൊരി എന്താണെന്നു വ്യക്തമായി പറഞ്ഞു കൊടുത്തു. ചെറുപ്പത്തില്‍ സ്കൂളിലേക്ക് കൊണ്ട് പോയിരുന്ന ചോറും-തേങ്ങ ചമ്മന്തിയുടെയും കോഴിമുട്ട പോരിച്ചതിന്റെയും കാര്യം ഒരുത്തന്‍ പറഞ്ഞപ്പോള്‍ നാവില്‍ വെള്ളമൂറി.ആ ചര്‍ച്ച പിന്നെ നാട്ടിലെ രുചികളിലേക്ക് പോയി.


അവന്‍ പറഞ്ഞ കുന്നംകുളത്തെ തട്ടുകടകള്‍ പ്രസിദ്ധമാണ്, മുന്‍പ്‌ റിലയന്‍സില്‍ വര്‍ക്ക്‌ ചെയ്തിരുന്ന കാലത്ത്‌ മിക്ക ദിവസവും വൈകിട്ട് അവിടെ നിന്നും കപ്പയും ബോട്ടിയും കഴിച്ചിട്ടേ ഞാന്‍ വീട്ടില്‍ വരാറുള്ളൂ..നമ്മള്‍ക്ക് എന്തൊക്കെ വേണോ അതൊക്കെ അവര്‍ മിക്സ് ചെയ്തു തരും. കപ്പയും ബോട്ടിയും, കപ്പയും മുതിരയും, കപ്പയും ബീഫും, കപ്പയും മുട്ടയും,അങ്ങനെ അങ്ങനെ..എന്റെ ഉപ്പയും ഒരു തട്ടുകട ഫാന്‍ ആണ്. നാട്ടില്‍ ഉള്ളപ്പോള്‍ പുള്ളിയും ഞാനും കൂടെ ഒരുമിച്ചും പോകാറുണ്ട്, വയ്കുന്നേരം ആകുന്ന നേരത്ത് പുള്ളി ബൈക്ക് എടുത്ത് പോകുന്നത് കണ്ടാല്‍ എനിക്കറിയാം തട്ടുകടയിലെക്ക് ആണെന്ന്, ഞാന്‍ ഒന്നും മിണ്ടാതെ വണ്ടിയുടെ പിന്നില്‍ കയറി ഇരിക്കും, പിന്നെ ചൂണ്ടലില്‍ പോകും, എന്തെങ്കിലുമൊക്കെ കഴിച്ചു വയര് നിറച്ചാണ് വീട്ടിലേക്ക് വരിക, രാത്രി ഞങ്ങള്‍ ചോറ് തിന്നുന്നത് കണ്ടാല്‍ ഉമ്മ പറയും രണ്ടെണ്ണവും കൂടെ പുറത്തു നിന്ന് വയര് നിറച്ചാണ് വന്നിരിക്കുന്നത്, പിന്നെ എങ്ങനെ ചോറ് ഇറങ്ങാനാ എന്ന്..ഞങ്ങള്‍ രണ്ടും ചമ്മിയ മുഖത്തോടെ ഇരിക്കും..ആ.. അതൊക്കെ ഒരു കാലം. കഴിഞ്ഞ അവധിക്കും ഉപ്പയും ഞാനും കൂടെ അവിടെ പോയിരുന്നു, അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ എന്റെ മോനെയും കൊണ്ട് ഉപ്പാടെ കൂടെ വീണ്ടും അവിടെ പോകണം, അതും എന്റെ ഒരു ആഗ്രഹമാണ്..അതൊരു രസമല്ലേ? ഞങ്ങള്‍ മൂന്നു പേരും കൂടെ ഒരുമിച്ചു തട്ടുകടയില്‍..

മുന്‍പൊക്കെ ഞാന്‍ ക്ലാസ്സിലേക്ക്‌ പോകുമ്പോള്‍ ഉമ്മ എനിക്ക് ചോറും പാത്രം തരുമ്പോള്‍ ഉപ്പ പറയും, പുസ്തകം കൊണ്ട് പോകാന്‍ മറന്നാലും ഇവന്‍ ഇതെടുക്കാന്‍ മറക്കില്ല എന്ന്. ഇപ്പൊ ഇവിടെ ദുബായില്‍ വൈകിട്ട് ജാസ്മിന്റെയും മോന്റെയും കൂടെ നടക്കാന്‍ പോകുമ്പോള്‍ ഇടക്ക്‌ ഷവര്‍മ വാങ്ങാറുണ്ട്, മോന് നല്ല ഇഷ്ടമാണ്, ഇപ്പൊ ഷവര്‍മയുടെ കട കാണുമ്പോള്‍ അവന്‍ എന്നെ തോണ്ടി കൈ ണ്ട് ചൂണ്ടി കാണിക്കും, അപ്പൊ ജാസ്മിന്‍ പറയും "ഇത് ഉപ്പാടെ മോന്‍ തന്നെ "

രുചികളുടെ ലോകത്തേക്ക് !!

നാട്ടില്‍ ഉള്ളപ്പോള്‍ തൃശൂര്‍ കുന്നംകുളം റൂട്ടില്‍ ഞാന്‍ ‍പോകാത്ത ഹോട്ടലുകള്‍ കുറവാണ്. ബൈക്കില്‍ വരുമ്പോള്‍ ഓരോ നാട്ടിലെയും മെയിന്‍ ഹോട്ടലില്‍ ഞാന്‍ കയറുമായിരുന്നു. അതൊരു രസമായിരുന്നു. ഹോട്ടല്‍ ഫുഡിനോടുള്ള എന്‍റെ പ്രിയം വീട്ടുകാര്‍ക്കും,കൂട്ടുകാര്‍ക്കും അറിയാം, കുറച്ചു പേരൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഇത് എനിക്ക് ഇപ്പൊ ഉള്ള ശീലം അല്ല. ഉപ്പാടെ കൂടെ ഞാന്‍ ചെറുപ്പം മുതലേ കേച്ചേരിയിലെ ഒരു വിധം ഹോട്ടലുകളില്‍ എല്ലാം പോയിട്ടുണ്ട്, എനിക്ക് ഫുഡ്‌ വാങ്ങി തരാന്‍ ഉപ്പക്ക് എന്നും ഇഷ്ടാണ്. കഴിക്കാന്‍ എനിക്കും. ഒരു സമയത്ത് കേച്ചേരിയിലെ അനിക്കാടെ കടയില്‍ എനിക്കൊരു പറ്റു പുസ്തകം തന്നെ ഉണ്ടായിരുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍ അവിടെ കേറി ഞാന്‍ കഴിക്കും. മാസം ആകുമ്പോള്‍ ഉപ്പ കാശു കൊടുക്കും. പാവം എന്‍റെ ഉപ്പാടെ കുറേ കാശ് ഞാന്‍ അങ്ങനെ കളഞ്ഞിട്ടുണ്ട്. ഈ അനിക്കാടെ കടയിലെ പൊറോട്ടയും ബീഫും ഒടുക്കത്തെ രുചി ആയിരുന്നു. പുള്ളി പക്ഷെ പിന്നെ ആ കട വിറ്റു ഗള്‍ഫില്‍ പോയി. അതൊരു തീരാ നഷ്ടം തന്നെ ആണെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. കുറച്ചു കാശ് ഉണ്ടായിരുന്നെങ്കില്‍ ഒരു ഹോട്ടല്‍ തുടങ്ങി അനിക്കാനെ തിരിച്ചു വിളിപ്പിച്ചു അത് മൂപ്പരുടെ പേരില്‍ അങ്ങ് എഴുതി കൊടുക്കാമായിരുന്നു എന്നൊക്കെ ആയിരുന്നു അന്നത്തെ ആലോചന. പിന്നെ കേച്ചേരിയിലെ ഷബീന ഹോട്ടലിലെ ബീഫ്‌ ബിരിയാണി, ഫ്രണ്ട്സ്‌ ഹോട്ടലിലെ ചിക്കന്‍ ബിരിയാണി, ജമാല്‍ ഹോട്ടലിലെ പൊറോട്ടയും ചിക്കനും, എമിറേറ്റ്സ് ഹോട്ടലിലെ പൊറോട്ടയും ബീഫും, പ്ലാസ ഹോട്ടലിലെ ഊണ്, നദീറ ഹോട്ടലിലെ നെയ്‌ റോസ്റ്റ്‌, കൃഷ്ണനുണ്ണി ഹോട്ടലിലെ മസാല ദോശ ഇതൊക്കെ ഉപ്പാടെ കൂടെ പോയി കഴിച്ചിട്ടുണ്ട്. പ്ലാസ ഹോട്ടലില്‍ ഉയരം കുറഞ്ഞ ഒരു വെയ്റ്റര്‍ ഉണ്ടായിരുന്നു, താഴെ നിന്ന് മേശയിലേക്ക് കൈല് എത്തിച്ചു സാമ്പാര്‍ വിളമ്പിയിരുന ഒരു ചേട്ടന്‍, അത് പോലെ ജമാല്‍ ഹോട്ടലിലെ ചിരിക്കാന്‍ അറിയാത്ത, നരച്ച മുടിയുള്ള ഒരു ഇക്ക, അവരൊക്കെ ഇപ്പൊ എവിടെയാണാവോ?

ഈ കൃഷ്ണനുണ്ണി ഹോട്ടലിന്‍റെ ഉടമ ഒരു ശേഖരേട്ടനുണ്ട്. എന്‍റെ ഉപ്പാടെ നല്ല സുഹൃത്ത്‌ ആണ്. അങ്ങോരുടെ ഭാര്യ രാധ ടീച്ചര്‍ ആയിരുന്നു എന്‍റെ രണ്ടാം ക്ലാസ്സിലെ ടീച്ചര്‍. നല്ല ടീച്ചര്‍ ആയിരുന്നു. ഞങ്ങളെ തീരെ അടിച്ചിരുന്നില്ല, ഒരിക്കല്‍ ഞാനും ഉപ്പയും കൂടെ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോ ടീച്ചര്‍ കയറി വന്നതും ഉപ്പക്കും മോനുംഇതാണല്ലേ പണി എന്ന് ചോദിച്ചതും എനിക്ക് ഓര്‍മ്മയുണ്ട്. ഉപ്പാടെ കൂടെ പല തവണ ഞാന്‍ അവിടെ പോയിട്ടുണ്ട്. ഈ ശേഖരേട്ടന്‍ ഒരു സിനിമ പ്രേമിയായിരുന്നു എന്നും മദ്രാസിലോക്കെ പോയി താമസിച്ചിട്ടുണ്ട് എന്നൊക്കെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട്.ഏതൊക്കെയോ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. പ്രേംനസീറും പുള്ളിയും തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ഒരു ഫോട്ടോ ഫ്രെയിം ചെയ്തു ഹോട്ടലിന്‍റെ കാശ് കൌണ്ടറില്‍ തൂക്കിയിരുന്നു, സുന്ദരന്‍ ആയിരുന്നു. ഇപ്പൊള്‍ പക്ഷെ മുടിയൊക്കെ പോയി താടിയൊക്കെ വെച്ച് വേറൊരു രൂപം ആയി. പിന്നീട് ഒരിക്കല്‍ ഏതോ സിനിമയില്‍ ഉപ്പ എനിക്ക് ആളെ കാണിച്ചു തന്നിട്ടുമുണ്ട്, ഏതാ സിനിമ എന്ന് ഓര്‍മ്മയില്ല.പാവം രാധ ടീച്ചര്‍ കുറച്ചു കാലം മുന്‍പ്‌ മരിച്ചു. കാന്‍സര്‍ ആയിരുന്നു.പിന്നീട് ശേഘരേട്ടന്‍ ആ ഹോട്ടല്‍ വേറെ ആര്‍ക്കോ നടത്താന്‍ കൊടുത്തു. അതിനു ശേഷം ഞാന്‍ അവിടെ അധികം പോകാറില്ല, ആള്‍ക്ക് സുഖമില്ലാതെ ഇരിക്കുകയാണെന്ന് ഒരിക്കല്‍ ഉപ്പ പറഞ്ഞറിഞ്ഞു. ഒരിക്കല്‍ ഉപ്പാടെ കൂടെ ആളെ കാണാന്‍ പോയപ്പോള്‍ ആളു മൂടി പുതച്ച് ഉമ്മറത്തു ഇരിക്കുന്നുണ്ടായിരുന്നു. പിന്നെ കുറച്ചു കാലം കഴിഞ്ഞു വീണ്ടും ആളു തന്നെ ആ ഹോട്ടല്‍ ഏറ്റെടുത്തു, അന്ന് ഞാന്‍ കുറച്ചു കൂടെ മുതിര്‍ന്നിരുന്നു,പഴയ ആ ഓര്‍മ്മ അയവിറക്കാന്‍ ഒരിക്കല്‍ ഞാന്‍ അവിടെ ഒറ്റയ്ക്ക് പോയപ്പോള്‍ ആളോട് പണ്ടത്തെ സിനിമ വിശേഷങ്ങള്‍ എല്ലാം ചോദിച്ചു. സിനിമ ഒരു യോഗമാണെന്നും ഭാഗ്യം ഉള്ളവര്‍ക്കേ അതില്‍ കേറാന്‍ കഴിയു എന്നൊക്കെ ആളു പറഞ്ഞു. എന്നോട് ഇതൊക്കെ പറയുമ്പോളും ആരോക്കെയോ വന്നു കാശു കൊടുക്കുന്നുണ്ട്. ഭാഗ്യം ഉണ്ടായിരുന്നെകില്‍ എവിടെ എത്തണ്ട മനുഷ്യനാ എന്ന് ഞാന്‍ ആലോചിച്ചു. നിന്‍റെ ഉപ്പാനെ ഈ വഴിക്കൊന്നും കാണാനില്ലല്ലോ എന്ന് ശേഖരേട്ടന്‍ എന്നോട് ചോദിച്ചു. ഞാന്‍ പറയാം എന്നു പറഞ്ഞു മെല്ലെ അവിടെ നിന്നിറങ്ങി നടന്നു. അപ്പോള്‍ പിന്നില്‍ ശേഖരേട്ടന്‍ ഒരു ഓര്‍ഡര്‍ കിച്ചണിലോട്ടു വിളിച്ചു പറയുന്നത് കേട്ടു.. "അവിടെ ഒരു മസാലദോശ...

Friday, March 16, 2012

വേലായുധന്‍ മാഷെന്ന പേടി സ്വപ്നം !!


എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സ്കൂള്‍ മുറ്റത്ത് നിന്നാണ്. ഉപ്പാടെ കയ്യും പിടിച്ചാണ് ആദ്യമായി ഇവിടേക്ക് വന്നത്. അവിടെ കൂടെ പഠിച്ച പല കൂട്ടുകാരെയും ഇപ്പോളും കാണാറുണ്ട്. നാല് വര്‍ഷം ഞാനവിടെ പഠിച്ചു. നാലാം ക്ലാസ്സിലെ ഞങ്ങളുടെ കണക്ക് സര്‍ ആയിരുന്നു വേലായുധന്‍ മാഷ്. ജീവിതത്തില്‍ ഒരാളെയും ഞാന്‍ ഇങ്ങനെ പേടിച്ചിട്ടില്ല. ഒരു പക്ഷെ എന്‍റെ ഉപ്പാനെക്കള്‍ കൂടുതല്‍ ഞാന്‍ ആ മനുഷ്യനെ പേടിച്ചിരുന്നു.പുള്ളിക്ക് അധികം ഉയരം ഇല്ലായിരുന്നു. ഒരു വലിയ ചൂരലുമായി ആളു വരുന്നത് കണ്ടാല്‍ തന്നെ എന്‍റെ ചങ്കിടിപ്പ് കൂടിയിരുന്നു. കണക്ക് എന്നാ കുണ്ടാമണ്ടി വിഷയം എനിക്ക് ഒരു തല വേദന ആയത് അന്ന് ക്ലാസ്സ്‌ മുതലാണ്. പിന്നീട് എത്രയോ വര്‍ഷം ആ വിഷയം എന്‍റെ ഉറക്കം കളഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു വിഷയം ആദ്യമായി എന്നെ പഠിപ്പിച്ചതു ഈ വേലായുധന്‍ മാഷാണ്. മൂന്നാം ക്ലാസ്സ്‌ മുതല്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് വേലായുധന്‍ മാഷ് എന്ന പേര്. നാലാം ക്ലാസ്സിലെ കണക്ക് വിഷയം ആരാണ് എടുക്കാന്‍ വരിക എന്ന് ഞങ്ങള്‍ എല്ലാവരും പേടിയോടെ നോക്കി ഇരിക്കുമ്പോള്‍ ദാ കേറി വരുന്നു വേലായുധന്‍ മാഷ്. അതോടെ ഞങ്ങള്‍ ഉറപ്പിച്ചു, അടുത്ത ഒരു വര്‍ഷം ഞങ്ങളുടെ കാര്യം ഗോവിന്ദാ. മാഷ് ലീവ് ഉള്ള വളരെ അപൂര്‍വം കുറച്ചു ദിവസങ്ങളെ ഉണ്ടായിട്ടുള്ളൂ. ആ ദിവസം അനുഭവിച്ചിരുന്ന ഒരു ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല. പല തവണ മാഷുടെ ചൂരല്‍ പ്രയോഗത്തിന് എനിക്ക് കൈ നീട്ടി കൊടുക്കേണ്ടി വന്നിട്ടുണ്ട്. നീട്ടിപിടിച്ച കൈവെള്ള ഉന്നം വെച്ച് ആ ചൂരല്‍ പൊന്തുമ്പോള്‍ എത്ര തവണ കൈ വലിക്കാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്, പക്ഷെ കഴിയാറില്ല, കാരണം കൈ വലിച്ചാല്‍ ഒന്നിന് പകരം രണ്ടു അടി കൊള്ളണം. ഇടക്ക് പുറത്തു പോകുമ്പോള്‍ ആ ചൂരല്‍ മേശയുടെ മുകളില്‍ വെച്ചിട്ടാണ് ആളു പോകുക. അത് അവിടെ ഉണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ ആരും സംസാരിക്കാറില്ല. ഈ വേലായുധന്‍ മാഷിന്‍റെ ക്ലാസ്സില്‍ നിന്ന് ഒഴിവാകണം എന്ന് ഉപ്പാട് അന്നൊക്കെ ഞാന്‍ കരഞ്ഞു പറഞ്ഞിട്ടുണ്ട്. ഹോംവര്‍ക്ക്‌ തരുന്ന ദിവസങ്ങളില്‍ പിറ്റേ ദിവസം മാഷിന്‍റെ അടി കൊള്ളുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്തായാലും നാലാം ക്ലാസ്സ്‌ കഴിയുന്ന വരെ ആ പേടി അങ്ങനെ തുടര്‍ന്നു .

കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം ഞാനും ഉപ്പയും കൂടെ അവിടെ അടുത്തുള്ള ഒരു അമ്പലത്തിലെ ഉത്സവം കാണാന്‍ പോയി. പൂരം കഴിഞ്ഞു ആനകളൊക്കെ മടങ്ങുമ്പോള്‍ നാടന്‍ കലാരൂപങ്ങള്‍ വരും. അതിലെ ഒരു തെയ്യം കാണാന്‍ നിന്നപ്പോള്‍ പെട്ടെന്ന് ഉപ്പ എന്‍റെ ചുമലില്‍ തോണ്ടി ആ തെയ്യത്തില്‍ ഒരാളെ കാണിച്ചു കൊണ്ട് ചോദിച്ചു " നിനക്ക് അതാരാണെന്ന് മനസ്സിലായോ?" മുഖം മുഴുവന്‍ ചായവും ചമയങ്ങളും ഒക്കെ ഉള്ള കാരണം എനിക്ക് ആളെ മനസ്സിലായില്ല. ഉപ്പ പറഞ്ഞു "അതു നിന്‍റെ പഴയ വേലായുധന്‍ മാഷ്‌ ആണെടാ" ഞാനൊന്ന് ഞെട്ടി. ഞാന്‍ ചോദിച്ചു മാഷെന്താ ഇവരുടെ കൂടെ? അപ്പൊള്‍ ഉപ്പ പറഞ്ഞു, ഇത് മാഷിന്‍റെ കുടുംബപരമായുള്ള കലയാണ്, സ്കൂള്‍ മാഷാണെങ്കിലും പുള്ളി ഇതിനൊക്കെ പോകാറുണ്ട്, ഇവിടെ അടുത്ത് തന്നെയാണ് വീട് എന്ന്. തെയ്യം ഞങ്ങളുടെ അടുത്ത് കൂടെ പോയപ്പോള്‍ ഉപ്പ എന്നോടു മാഷെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ ഉറക്കെ മാഷെ എന്ന് വിളിച്ചു. പക്ഷെ ആ ബഹളത്തില്‍ എന്‍റെ ശബ്ദം പുള്ളി കേട്ടില്ല. ചെണ്ടമേളത്തിനൊപ്പം ചുവടു വെച്ച് നടന്നു പോകുന്ന മാഷിനെ നോക്കി ഉപ്പാടെ കൈ പിടിച്ചു ഞാന്‍ നിന്നു. ചൂരല്‍ പിടിച്ചിരുന്ന ആ കയ്യില്‍ അന്ന് പക്ഷെ വാള്‍ ആയിരുന്നു. അപ്പോള്‍ എന്‍റെ മനസ്സില്‍ പുള്ളി മുന്‍പ്‌ പഠിപ്പിച്ച കണക്കുകള്‍ ഓരോന്നായി വന്നു പോയി.

പിന്നെയും പല ഉത്സവങ്ങള്‍ക്കും മാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ പിന്നെ എനിക്ക് അതൊരു പുതുമയല്ലാതായി. പക്ഷെ ഒരിക്കല്‍ ഈ വേഷങ്ങള്‍ ഒന്നുമില്ലാതെ എന്‍റെ നാട്ടില്‍ വെച്ച് മാഷിനെ ഞാന്‍ കണ്ടു. അന്ന് ഞാന്‍ കോളേജിലായിരുന്നു. ഞാന്‍ പോയി സംസാരിച്ചു. മാഷിന് എന്നെ ആദ്യം മനസിലായില്ല, പിന്നെ ഉപ്പാടെയും ഉമ്മാടെയും പേരും കാര്യങ്ങളുമൊക്കെ പറഞ്ഞപ്പോ പിടി കിട്ടി. പിന്നെ എന്‍റെ വിശേഷങ്ങളൊക്കെ ചോദിച്ചു. അന്ന് എനിക്ക് മാഷിനേക്കാള്‍ ഉയരം ഉണ്ടായിരുന്നു. മാഷ് കുറച്ച് അവശനായിരുന്നു, പ്രായത്തിന്‍റെ ക്ഷീണം. ക്ലാസ്സില്‍ വെച്ച് മാഷുടെ അടി കിട്ടിയതൊക്കെ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ആളും ചിരിച്ചു. എല്ലാം നിങ്ങടെ നല്ലതിന് വേണ്ടി അല്ലെ എന്നും പറഞ്ഞു. മാഷിനെ ഉത്സവത്തിന്‌ കണ്ടതൊക്കെ ഞാന്‍ ആവേശത്തോടെ പറഞ്ഞു. പുള്ളി പക്ഷെ അധികം സംസാരിച്ചില്ല, എന്തോ തിരക്ക് പറഞ്ഞു നടന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാഷ് നടന്നു മറയുന്ന വരെ ഞാന്‍ നോക്കി നിന്നു. അപ്പൊള്‍ ഞാന്‍ ആലോചിച്ചു ഈ മനുഷ്യനെയാണോ ഞാന്‍ അന്ന് ഇത്ര പേടിച്ചിരുന്നത്? നാലാം ക്ലാസ്സിലെ ഞങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ ആണ് താഴെ.



ഈ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും മോനും ഉപ്പാടെ കൂടെ മാഷിന്‍റെ നാട്ടിലെ ഉത്സവം കാണാന്‍ പോയി. ഒരു കുന്നിന്‍റെ മുകളിലാണ് ആ നാട്. അവിടത്തെ അമ്പലത്തിനടുത്താണ് മാഷുടെ വീട്. അവിടെ കുറെ കച്ചവടക്കാരുണ്ട്. ചെറിയ കുട്ടികള്‍ ബലൂണും കൊണ്ട് നടക്കുന്നു. മാഷ് വീടിന്‍റെ മുന്‍പില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ മൂന്നു പേരും കൂടെ ആളെ പോയി കണ്ടു. ഇത് ഉപ്പാനെ പഠിപ്പിച്ച മാഷ് ആണെന്ന് മോനോട് പറഞ്ഞപ്പോള്‍ അവന്‍ മാഷെ ഒന്ന് സൂക്ഷിച്ച് നോക്കി. മാഷ് അവനോട്‌ പേര് ചോദിച്ചപ്പോള്‍ അവന്‍ എന്‍റെ ഉപ്പാടെ പിറകില്‍ ഒളിച്ചു നിന്നു. ഒടുവില്‍ അവര്‍ രണ്ടു പേരും ആനകളുടെ അടുത്തേക്ക് പോയപ്പോള്‍ ഞാനും മാഷും തനിച്ചായി. അടുത്ത് നിന്ന് നല്ല ഈണത്തിലുള്ള തായമ്പക മേളം കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ കുറെ നേരം സംസാരിച്ചു നിന്നു. മാഷ് ആളുടെ അസുഖത്തെ കുറിച്ചാണ് കൂടുതല്‍ പറഞ്ഞത്. ആളെ വീട്ടിലേക്ക് ഒരു ദിവസം ഭക്ഷണത്തിന് ക്ഷണിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ പുള്ളിക്ക് നടക്കാന്‍ വയ്യ. ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു പോയിരിക്കുന്നു. ഒടുവില്‍ മാഷോട് യാത്ര പറഞ്ഞു ഞങ്ങള്‍ ആ കുന്നിറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു..

ആ സ്കൂളും ഞാന്‍ പഠിച്ച ക്ലാസും ഇന്നും അവിടെയുണ്ട്. അതിലൂടെ പോകുമ്പോളൊക്കെ ഞാനറിയാതെ അവിടേക്ക് നോക്കും. അതൊരു ശീലമായി പോയി. മനസ്സ് കൊണ്ടെങ്കിലും കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഇഷ്ട്ടപ്പെടാത്തവരായി ആരാ ഉള്ളതല്ലെ? ഇടക്കെനിക്ക് തോന്നും വളരേണ്ടിയിരുന്നില്ല എന്ന്. ഒരു ഉത്തരവാദിത്തവും ഇല്ലാതെ കളിച്ച് നടന്ന ആ ബാല്യമായിരുന്നു നല്ലതെന്ന്. പക്ഷെ എന്ത് ചെയ്യാന്‍? ജീവിതം ഇങ്ങനെയൊക്കെയാണല്ലോ..

Wednesday, March 14, 2012

സിനിമ കഥകളുടെ ആരംഭം !!

സിനിമ എന്ന മാസ്മര ലോകത്തേക്കു ഞാന്‍ ആകര്‍ഷിക്കപ്പെടുന്നത് മൂന്നാം ക്ലാസ്സില്‍ വെച്ചായിരുന്നു. അന്നത്തെ എന്റെ പ്രധാന കൂട്ടുകാരനായിരുന്നു അനൂപ്. അന്ന് കേച്ചേരിയില്‍ ഒരു തിയറ്റര്‍ ഉള്ളത് സവിത ആണ്. അവിടെ നിന്നു കാണുന്ന സിനിമകളുടെ കഥ ഞങ്ങള്‍ക്കെല്ലാം പറഞ്ഞു തന്നിരുന്നത് അനൂപ് ആയിരുന്നു.അവന്‍ ഓരോ സിനിമകളും കാണാന്‍ പോകുന്ന ദിവസം ഞങ്ങളോടു പറയുമായിരുന്നു. പിന്നെ പിറ്റേ ദിവസം അവനെ കാണാനും കഥ കേള്‍ക്കാനുമായി ഞങ്ങള്‍ കാത്തിരിക്കും.

അന്ന് ഞങ്ങളുടെ ക്ലാസ്സിന്റെ അടുത്തൊരു ഉരുകും പാലമുണ്ടായിരുന്നു. അതിന്റെ താഴെ ഇരുന്നായിരുന്നു ഞങ്ങളുടെ കഥ പറച്ചില്‍. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ആദ്യമായി കടന്നു വന്ന സമയം. ഇരുപതാം നൂറ്റാണ്ടിന്റെ കഥ അനൂപ് പറഞ്ഞത് ആവേശത്തോടെ കേട്ടിരുന്നത് ഇന്നലെ കഴിഞ്ഞ പോലെ എനിക്കു ഓര്‍മ്മയുണ്ട്, പ്രത്യേകിച്ചു അതിന്റെ ക്ലൈമാക്സ് ഭാഗം, ബാക്ക് ഗ്രൌണ്ട് മ്യൂസ്സിക്കോട് കൂടെ അനൂപ് അത് പറയുന്നതു കേട്ടിരിക്കുമ്പോളുള്ള ഒരു രസം, പിന്നീട് ആ സിനിമ കണ്ടപ്പോള് പോലും എനിക്കു തോന്നിയിട്ടില്ല. അന്ന് ചാള്‍സുമുണ്ടായിരുന്നു ഞങ്ങളുടെ കമ്പനിയില്‍. ഞങ്ങള്‍ 3 പേരും തന്നെ ആയിരുന്നു ഈ സിനിമ കമ്പനി. ആ ഉരുകും പാലത്തിന്റെ മുകളില്‍ കയറി താഴോട്ട് ഊര്‍ന്ന് ഇറങ്ങലായിരുന്നു അന്നത്തെ പ്രധാന വിനോദം. എന്റെ ഒരു പാടു ട്രൗസറുകള്‍ അങ്ങനെ കീറിയിട്ടുണ്ട്, ആ ഉരുകും പാലം ഇപ്പോളും അവിടെ തന്നെ ഉണ്ട്, കഴിഞ്ഞ തവണ അവധിക്കു പോയപ്പോള്‍ ചുമ്മാ ഞാന് അതിന്റെ അടുത്ത് പോയി നിന്നു . അതിന്റെ താഴെ ഇരുന്നു കഥ പറഞ്ഞിരുന്ന ഞങ്ങള് 3 പേരും ഇന്ന് എവിടെ?

ഇതാണ് ഞങ്ങളുടെ ഉരുകും പാലം, അതിന്റെ പിന്നില്‍ കാണുന്നതാണ് എന്റെ മൂന്നാം ക്ലാസ്.



ഇതാണ് ഞങ്ങള്‍ കഥ പറയാന്‍ ഇരുന്നിരുന്ന സ്ഥലം



അനൂപ് കേച്ചേരി വിട്ടു പോയിട്ടില്ല, ശ്രീ കൃഷ്ണ കോളേജില് പഠിക്കുന്ന കാലത്ത് എസ്എഫ്ഐ നേതാവായിരുന്നു അവന്‍. പാന്റ് ഉടുത്ത് അവനെ ഞാന് അധികം കണ്ടിട്ടില്ല, നല്ല വീതിയുള്ള കരയുള്ള മുണ്ടുടുത്ത് അതിനു ചേര്‍ന്ന ഷര്‍ട്ട്‌ ധരിച്ചു നല്ല ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ, എന്റെ ഉമ്മയുമായൊക്കെ അവന് ഇപ്പോളും നല്ല അടുപ്പമാണ്, അവര്‍ പിന്നെ രാഷ്ട്രീയ പരമായും പുറത്തു വെച്ചു എപ്പോളും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ചാള്‍സാകട്ടെ എന്നെ പോലെ ഇവിടെ ഈ ദുബായില്‍ ജോലി ചെയ്തു ജീവിക്കുന്നു. അവന്റെ കല്ല്യാണം കഴിഞ്ഞു, ഇടക്കു ഫേസ് ബുക്കില്‍ 2 കമെന്റ് ഇടുമ്പോ തമ്മില് കാണാറുണ്ട് , എന്തെങ്കിലുമൊക്കെ പറയാറുണ്ട്, അത്ര തന്നെ.

അന്ന് എന്റെ ക്ളാസ്സില് പഠിച്ചിരുന്ന സാഹിറ എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. പാവം എന്നു പറഞ്ഞാല്‍ പഞ്ച പാവം,എന്നോടു നല്ല കൂട്ടായിരുന്നു, മൂന്നാം ക്ലാസില് മാത്രമേ അവള്‍ എന്റെ കൂടെ പഠിച്ചിട്ടുള്ളൂ. എന്റെ സ്കൂള്‍ ജീവിതം കഴിയുന്നതിന് മുന്പെ തന്നെ അവള്‍ മരിച്ചു. പാമ്പു കടിയേറ്റ് ആണ് മരിച്ചത്. അടുത്ത വീട്ടില്‍ ടിവി കാണാന്‍ പോയി വരുമ്പോളാണ് പാമ്പ് കടിച്ചത്. എന്നെ അറിയാവുന്ന, എനിക്കു അറിയാവുന്ന ഒരാള്‍ പാമ്പു കടിയേറ്റ് മരിക്കുന്ന ഒരു പക്ഷേ ആദ്യ സംഭവം, അന്ന് തൊട്ടേ ഈ വിഷ ജന്തുക്കളെ എനിക്കു പേടിയാണ്,ഞാനും പാമ്പു കടിയേറ്റ് മരിക്കും എന്നൊക്കെ അന്ന് ഞാന്‍ ഭയന്നിരുന്നു, അങ്ങനെയൊന്നും സംഭവിച്ചില്ല, അല്ല, അതിനൊക്കെ ഇനിയും സമയം ഉണ്ട്.ഇപ്പോള്‍ ദുബായിലും പാമ്പുകളുണ്ട്,റാസല്‍ കൈമയില്‍ ഒരു മലയാളി പാമ്പു കടിയേറ്റ് മരിച്ചത് ഈ കഴിഞ്ഞ വര്‍ഷമാണ്. ദുബായില്‍ അങ്ങനെയൊന്നും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല, ഇവിടെ പക്ഷേ ഞാന്‍ വേറെ കുറെ പാമ്പുകളെ കണ്ടിട്ടുണ്ട്, അവ പക്ഷേ വ്യാഴാഴ്ച രാത്രികളിലും വെള്ളിയാഴ്ച ദിവസങ്ങളിലും മാത്രമേ തല പൊക്കുകയുള്ളൂ. പക്ഷേ അവ മാളത്തില്‍ നിന്ന് അങ്ങനെ പുറത്തിറങ്ങാറില്ല.