Showing posts with label school. Show all posts
Showing posts with label school. Show all posts

Sunday, November 4, 2012

ഓര്‍മ്മകളുടെ തിരുമുറ്റം.. !!


കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് എന്‍റെ സഹപാഠിയായിരുന്ന രജീഷിനെ കണ്ടു. എന്‍റെ കല്യാണത്തിന് ശേഷം ഞങ്ങള്‍ ഇപ്പോളാണ് കാണുന്നത്. ഞങ്ങള്‍ സാധാരണ പോലെ വ്യാഴാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം പുറത്ത് പോയതായിരുന്നു. അപ്പോളാണ് അവന്‍ വിളിച്ചത്.അത് കൊണ്ട് അവനോട് അവിടെ തന്നെ നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെയാണ് അവനെ കണ്ടത്‌. അവന്‍ കുറച്ചു തടിച്ചു, അല്ലാതെ വേറെ മാറ്റം ഒന്നും തോന്നിയില്ല. ഇത് വരെ കല്യാണം കഴിഞ്ഞിട്ടില്ല. അടുത്ത വര്‍ഷം നാട്ടില്‍ പോകും. അവന്‍ എന്റെ മോനെ എടുത്തു കളിപ്പിച്ചു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോളാണ് ആകാശത്ത് വര്‍ണ്ണങ്ങള്‍ വാരി വിതറി DSF സ്പെഷ്യല്‍ വെടിക്കെട്ട്‌ നടന്നത്.


പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. ഞാന്‍ എന്‍റെ വീട്ടിലെയും തറവാട്ടിലെയും ഒരു വിധം എല്ലാ കാര്യങ്ങളും അവനോടു പറയുമായിരുന്നു. പറയാന്‍ എനിക്കും കേള്‍ക്കാന്‍ അവനും ഇഷ്ടമായിരുന്നു. അവന്‍ അന്നേ ഒരു പാട് സിനിമകള്‍ കാണുമായിരുന്നു. "മഴയെത്തും മുന്‍പേ" എന്ന സിനിമയുടെ കഥയൊക്കെ അവന്‍ എനിക്ക് പറഞ്ഞു തന്നത് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മ്മയുണ്ട്. പ്രത്യേകിച്ചു അതിന്‍റെ ക്ലൈമാക്സ്‌ സീന്‍സ്. അവന്‍ പറയും “ അങ്ങനെ അവസാനം ശ്രീനിവാസനും മമ്മൂട്ടിയും കൂടെ ശോഭനയുടെ വീട്ടിലെത്തുമ്പോള്‍ നല്ല മഴ" എന്ന്. അന്ന് കണ്ടപ്പോളും ഞാന്‍ ആ കാര്യം അവനോട് പറഞ്ഞു. മയില്‍പ്പീലിക്കാവ് ഇറങ്ങിയ സമയത്ത് അതായിരുന്നു അവന്‍റെ പ്രിയപ്പെട്ട സിനിമ. അത് അവന്‍ നാല് തവണയോ മറ്റോ കണ്ടിട്ടുണ്ട് എന്നാണ് എന്‍റെ അറിവ്.

പത്താം ക്ലാസിലെ അവസാന ദിവസം ഞങ്ങള്‍ ഒരുമിച്ചാണ് സ്കൂളില്‍ നിന്നും പോന്നത്. അന്ന് ഫോട്ടോ എടുക്കലും, ഓട്ടോഗ്രാഫ് എഴുതലും, സെന്‍റ് ഓഫും എല്ലാം ആയി ആകെ ബഹളം. എല്ലാവരും പിരിയാന്‍ പോകുന്നു എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ വിഷമം. ഒരേ ബഞ്ചില്‍ ഇരുന്നവര്‍, ഒരേ ബസില്‍ പോയിരുന്നവര്‍, ഒരേ നാട്ടുകാര്‍, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നവര്‍, ഒരുമിച്ചു പള്ളിയില്‍ പോയിരുന്നവര്‍ അങ്ങനെ എല്ലാവരും തമ്മില്‍ ഏതെങ്കിലുമൊക്കെ തരത്തില്‍ നല്ല കൂട്ടായിരുന്നു. ക്ലാസ്സിലെ പെണ്‍കുട്ടികള്‍ എല്ലാവരും ഞങ്ങളുമായി നല്ല സൌഹൃദം ഉണ്ടായിരുന്നു. കൌമാരത്തിലേക്ക് കടന്ന ആ സമയം തോന്നിയ ചില പ്രണയങ്ങള്‍, പറയാതെ പോയ ചില ഇഷ്ട്ടങ്ങള്‍. എല്ലാം ആ വൈകിയ വേളയില്‍ ഞങ്ങള്‍ നെടുവീര്‍പ്പോടെ ഓര്‍ത്തു പോയി. ഇനി എന്ന് പരസ്പരം കാണും എന്നറിയില്ലെങ്കിലും കാണാം എന്ന് പറഞ്ഞു കൂട്ടുകാരെല്ലാവരും ഓരോരുത്തരായി യാത്ര പറഞ്ഞു പോയി. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാത്രം പോകാന്‍ സാധിച്ചില്ല. കുറെ നേരം ഞങ്ങള്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു. ഒടുവില്‍ പ്യൂണ്‍ വന്നു ക്ലാസ്സ്‌ റൂമുകള്‍ ഓരോന്നായി അടച്ചപ്പോള്‍ ഞങ്ങള്‍ സ്കൂളിന്‍റെ പുറത്തിറങ്ങി. എന്തൊക്കെയോ പറഞ്ഞു ഞങ്ങള്‍ അവിടെ ഒരു കലുങ്കില്‍ ഇരുന്നു. മനസ്സ് അറിയാതെ ആര്‍ദ്രമാകുന്ന അത്തരം നിമിഷങ്ങളില്‍ വാക്കുകള്‍ പുറത്തേക്ക് വരില്ല. നമ്മള്‍ ഇനി എന്നാടാ കാണുക എന്നൊക്കെ അവന്‍ ചോദിച്ചു. ഒടുവില്‍ അവനു പോകാനുള്ള ബസ്‌ അകലെ നിന്ന് വരുന്നത് ഞങ്ങള്‍ കണ്ടു.

"എന്നാ ഞാന്‍ പോട്ടെടാ? എന്ന് അവന്‍ ചോദിച്ചു. ശരി എന്ന് ഞാന്‍ പറഞ്ഞു, ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അങ്ങനെ അവന്‍ ആ ബസില്‍ കയറി പോയി. അത് എന്‍റെ കണ്ണില്‍ നിന്നും മറയുന്നത് വരെ ഞാന്‍ നോക്കി ഇരുന്നു. ഒരു പാട് ബഹളം നിറഞ്ഞു നിന്നിരുന്ന ആ സ്കൂള്‍ പരിസരത്ത് ഇപ്പോള്‍ ഞാന്‍ മാത്രം. എനിക്ക് പോകാനുള്ള ബസ്‌ വന്നെങ്കിലും ഞാന്‍ അതില്‍ കയറിയില്ല, കയറാന്‍ തോന്നിയില്ല. ഞാന്‍ ഞങ്ങള്‍ ഇടവേളകളില്‍ പോകാറുള്ള ഗോപിയേട്ടന്‍റെ ചായ കടയിലേക്ക് ചെന്നു. ഞങ്ങള്‍ ഇരിക്കാറുള്ള ആ ബഞ്ചില്‍ തനിയെ ഇരുന്നു. എന്‍റെ ആ ഇരിപ്പ് കണ്ടു ഗോപിയേട്ടന്‍റെ ഭാര്യ എന്നോട് ചോദിച്ചു “ എന്താ കൂട്ടുകാരൊക്കെ പോയോ? “ പോയി എന്ന് ഞാന്‍ പറഞ്ഞു. പിന്നെയും കുറച്ചു നേരം കൂടെ ഞാന്‍ അവിടെ അങ്ങിനെ ഒറ്റക്കിരുന്നു. ഗോപിയേട്ടന്‍ വന്നപ്പോള്‍ ഞാനൊരു ചായ കുടിച്ചു. പിന്നെ കുറച്ചു ദൂരം നടന്നു. സ്ഥിരം പോകാറുള്ള ജോഷിയെട്ടന്‍റെ ബേക്കറി കടയില്‍ പോയി ആളോട് യാത്ര പറഞ്ഞു. എന്നിട്ടാണ് വീട്ടില്‍ പോയത്. ദാ ഇതാണ് ഗോപിയേട്ടന്‍റെ കട.


ഗോപിയേട്ടന്‍റെ കട ഞങ്ങളുടെ ഒരു താവളം ആയിരുന്നു. ചിറ്റാട്ടുകര സ്കൂളില്‍ പഠിച്ച എല്ലാവര്‍ക്കും ആ കട സുപരിചിതമാണ്. ഗോപിയേട്ടന്‍റെ രണ്ടു മക്കളും അന്ന് ചെറുതായിരുന്നു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. മോന്‍റെ പേരാണ് കടക്കിട്ടിരിക്കുന്നത്, അനൂപ്‌ ടീ ഷോപ്പ്. ഞങ്ങള്‍ ചായ കുടിക്കാനോ ബോണ്ട കഴിക്കാനോ അവിടെ ഇരിക്കുമ്പോള്‍ അവര്‍ രണ്ടു പേരും സ്കൂള്‍ വിട്ടു അവിടെ വരാറുണ്ട്. സ്കൂള്‍ ജീവിതത്തിനു ശേഷവും പല തവണ ഞാന്‍ ആ കടയില്‍ പോയിട്ടുണ്ട്, ആ പഴയ ബഞ്ചില്‍ വീണ്ടും ചെന്നിരുന്ന് ചായ കഴിക്കാറുണ്ട്. എന്തോ അവിടെ ഇരിക്കുമ്പോള്‍ കൊഴിഞ്ഞു പോയ ആ നല്ല കാലം വീണ്ടും മനസ്സിലേക്ക് ഓടിയെത്തും. ഇപ്പോളും ഞാന്‍ എന്ന് നാട്ടില്‍ ചെന്നാലും ഗോപിയേട്ടനെ കാണാന്‍ പോകാറുണ്ട്. ആളുടെ ഭാര്യ ഇപ്പോളും അവിടെ തന്നെയുണ്ട്. മോളുടെ കല്യാണം കഴിഞ്ഞു എന്ന് ഒരു തവണ ഗോപിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ മനസ്സില്‍ അവള്‍ ഇപ്പോഴും ആ കുട്ടിപാവാടക്കാരിയായിരുന്നു. ഇടയില്‍ പത്തു പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതൊന്നും അറിഞ്ഞതേയില്ല. എന്‍റെ കല്യാണം കഴിഞ്ഞ സമയത്ത് ഒരിക്കല്‍ ഞാന്‍ ജാസ്മിനെയും കൂട്ടി അവിടെ പോയിരുന്നു. എന്‍റെ പഴയ കഥകളൊക്കെ വള്ളിപുള്ളി വിടാതെ അറിയുന്ന അവള്‍ക്കു ഗോപിയെട്ടനും ഭാര്യയും വളരെ പരിചിതരായിരുന്നു. ഞങ്ങളുടെ പ്രണയ കഥ അറിയാവുന്നത് കൊണ്ട് അവര്‍ക്ക് തിരിച്ചും അങ്ങനെ തന്നെ ആയിരുന്നു. അന്ന് ഗോപിയേട്ടന്‍റെ ഭാര്യ അവള്‍ക്കൊരു അരിയുണ്ട കൊടുത്തു. ഒരിക്കല്‍ മോന്‍റെ കൂടെയും ഞങ്ങള്‍ അവിടെ പോയിട്ടുണ്ട്. അന്നെടുത്ത ഫോട്ടോസ് ആണ് ഇതിന്‍റെ കൂടെ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ അവിടെ പോയപ്പോള്‍ ഗോപിയേട്ടനെ കണ്ടില്ല, പകരം ആളുടെ മകനെ കണ്ടു.അവന്‍ കട പൂട്ടി അമ്മയെയും പിന്നില്‍ ഇരുത്തി ബൈക്കില്‍ വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോളാണ് ഞങ്ങള്‍ ചെന്നത്. അവന്‍ ഇപ്പോള്‍ വലിയ ചെക്കനായി. ഗോപിയേട്ടന് വയ്യ, അതാണ് കടയില്‍ വരാത്തത് എന്ന് ഭാര്യ പറഞ്ഞു. നേരം ഇരുട്ടിയ കാരണം അന്ന് ഞങ്ങള്‍ക്ക് ആളെ കാണാന്‍ പോകാന്‍ പറ്റിയില്ല, പിന്നെ ഇത് വരെ അവരെ കാണാന്‍ പോയിട്ടില്ല..ഇനിയൊരിക്കല്‍ പോകണം. ദാ ഇതാണ് ഗോപിയേട്ടന്‍.


ഇന്നും എന്‍റെ മനസ്സ് ആ സ്കൂള്‍ പരിസരത്ത് എവിടെയോ കറങ്ങി നടക്കുന്നത് ഞാന്‍ അറിയുന്നു. ഇപ്പോളും ആ സ്കൂളിന്‍റെ മുന്‍പിലൂടെ പോകുമ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തും. കുറച്ചു സമയം എന്തൊക്കെയോ ഓര്‍ത്തു അങ്ങനെ നില്‍ക്കും. പഴയ പല കടകളും ഇന്നവിടെ ഇല്ല. ഞങ്ങള്‍ നടന്നിരുന്ന ആ ഇടവഴിയും, കളിച്ചിരുന്ന ആ ഗ്രൌണ്ടും മാത്രം അത് പോലെയുണ്ട്. ഓര്‍മ്മകള്‍ ഒരു ഭാരമാണ്. ഇറക്കി വെക്കാന്‍ കഴിയാത്ത ഒരു ഭാരം. ചിലപ്പോള്‍ അത് നമ്മളെ കുത്തി നോവിക്കും..സുഖമുള്ള ഒരു നോവ്‌ !!

Friday, March 16, 2012

വേലായുധന്‍ മാഷെന്ന പേടി സ്വപ്നം !!


എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സ്കൂള്‍ മുറ്റത്ത് നിന്നാണ്. ഉപ്പാടെ കയ്യും പിടിച്ചാണ് ആദ്യമായി ഇവിടേക്ക് വന്നത്. അവിടെ കൂടെ പഠിച്ച പല കൂട്ടുകാരെയും ഇപ്പോളും കാണാറുണ്ട്. നാല് വര്‍ഷം ഞാനവിടെ പഠിച്ചു. നാലാം ക്ലാസ്സിലെ ഞങ്ങളുടെ കണക്ക് സര്‍ ആയിരുന്നു വേലായുധന്‍ മാഷ്. ജീവിതത്തില്‍ ഒരാളെയും ഞാന്‍ ഇങ്ങനെ പേടിച്ചിട്ടില്ല. ഒരു പക്ഷെ എന്‍റെ ഉപ്പാനെക്കള്‍ കൂടുതല്‍ ഞാന്‍ ആ മനുഷ്യനെ പേടിച്ചിരുന്നു.പുള്ളിക്ക് അധികം ഉയരം ഇല്ലായിരുന്നു. ഒരു വലിയ ചൂരലുമായി ആളു വരുന്നത് കണ്ടാല്‍ തന്നെ എന്‍റെ ചങ്കിടിപ്പ് കൂടിയിരുന്നു. കണക്ക് എന്നാ കുണ്ടാമണ്ടി വിഷയം എനിക്ക് ഒരു തല വേദന ആയത് അന്ന് ക്ലാസ്സ്‌ മുതലാണ്. പിന്നീട് എത്രയോ വര്‍ഷം ആ വിഷയം എന്‍റെ ഉറക്കം കളഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു വിഷയം ആദ്യമായി എന്നെ പഠിപ്പിച്ചതു ഈ വേലായുധന്‍ മാഷാണ്. മൂന്നാം ക്ലാസ്സ്‌ മുതല്‍ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് വേലായുധന്‍ മാഷ് എന്ന പേര്. നാലാം ക്ലാസ്സിലെ കണക്ക് വിഷയം ആരാണ് എടുക്കാന്‍ വരിക എന്ന് ഞങ്ങള്‍ എല്ലാവരും പേടിയോടെ നോക്കി ഇരിക്കുമ്പോള്‍ ദാ കേറി വരുന്നു വേലായുധന്‍ മാഷ്. അതോടെ ഞങ്ങള്‍ ഉറപ്പിച്ചു, അടുത്ത ഒരു വര്‍ഷം ഞങ്ങളുടെ കാര്യം ഗോവിന്ദാ. മാഷ് ലീവ് ഉള്ള വളരെ അപൂര്‍വം കുറച്ചു ദിവസങ്ങളെ ഉണ്ടായിട്ടുള്ളൂ. ആ ദിവസം അനുഭവിച്ചിരുന്ന ഒരു ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റില്ല. പല തവണ മാഷുടെ ചൂരല്‍ പ്രയോഗത്തിന് എനിക്ക് കൈ നീട്ടി കൊടുക്കേണ്ടി വന്നിട്ടുണ്ട്. നീട്ടിപിടിച്ച കൈവെള്ള ഉന്നം വെച്ച് ആ ചൂരല്‍ പൊന്തുമ്പോള്‍ എത്ര തവണ കൈ വലിക്കാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്, പക്ഷെ കഴിയാറില്ല, കാരണം കൈ വലിച്ചാല്‍ ഒന്നിന് പകരം രണ്ടു അടി കൊള്ളണം. ഇടക്ക് പുറത്തു പോകുമ്പോള്‍ ആ ചൂരല്‍ മേശയുടെ മുകളില്‍ വെച്ചിട്ടാണ് ആളു പോകുക. അത് അവിടെ ഉണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ ആരും സംസാരിക്കാറില്ല. ഈ വേലായുധന്‍ മാഷിന്‍റെ ക്ലാസ്സില്‍ നിന്ന് ഒഴിവാകണം എന്ന് ഉപ്പാട് അന്നൊക്കെ ഞാന്‍ കരഞ്ഞു പറഞ്ഞിട്ടുണ്ട്. ഹോംവര്‍ക്ക്‌ തരുന്ന ദിവസങ്ങളില്‍ പിറ്റേ ദിവസം മാഷിന്‍റെ അടി കൊള്ളുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്തായാലും നാലാം ക്ലാസ്സ്‌ കഴിയുന്ന വരെ ആ പേടി അങ്ങനെ തുടര്‍ന്നു .

കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം ഞാനും ഉപ്പയും കൂടെ അവിടെ അടുത്തുള്ള ഒരു അമ്പലത്തിലെ ഉത്സവം കാണാന്‍ പോയി. പൂരം കഴിഞ്ഞു ആനകളൊക്കെ മടങ്ങുമ്പോള്‍ നാടന്‍ കലാരൂപങ്ങള്‍ വരും. അതിലെ ഒരു തെയ്യം കാണാന്‍ നിന്നപ്പോള്‍ പെട്ടെന്ന് ഉപ്പ എന്‍റെ ചുമലില്‍ തോണ്ടി ആ തെയ്യത്തില്‍ ഒരാളെ കാണിച്ചു കൊണ്ട് ചോദിച്ചു " നിനക്ക് അതാരാണെന്ന് മനസ്സിലായോ?" മുഖം മുഴുവന്‍ ചായവും ചമയങ്ങളും ഒക്കെ ഉള്ള കാരണം എനിക്ക് ആളെ മനസ്സിലായില്ല. ഉപ്പ പറഞ്ഞു "അതു നിന്‍റെ പഴയ വേലായുധന്‍ മാഷ്‌ ആണെടാ" ഞാനൊന്ന് ഞെട്ടി. ഞാന്‍ ചോദിച്ചു മാഷെന്താ ഇവരുടെ കൂടെ? അപ്പൊള്‍ ഉപ്പ പറഞ്ഞു, ഇത് മാഷിന്‍റെ കുടുംബപരമായുള്ള കലയാണ്, സ്കൂള്‍ മാഷാണെങ്കിലും പുള്ളി ഇതിനൊക്കെ പോകാറുണ്ട്, ഇവിടെ അടുത്ത് തന്നെയാണ് വീട് എന്ന്. തെയ്യം ഞങ്ങളുടെ അടുത്ത് കൂടെ പോയപ്പോള്‍ ഉപ്പ എന്നോടു മാഷെ വിളിക്കാന്‍ പറഞ്ഞു. ഞാന്‍ ഉറക്കെ മാഷെ എന്ന് വിളിച്ചു. പക്ഷെ ആ ബഹളത്തില്‍ എന്‍റെ ശബ്ദം പുള്ളി കേട്ടില്ല. ചെണ്ടമേളത്തിനൊപ്പം ചുവടു വെച്ച് നടന്നു പോകുന്ന മാഷിനെ നോക്കി ഉപ്പാടെ കൈ പിടിച്ചു ഞാന്‍ നിന്നു. ചൂരല്‍ പിടിച്ചിരുന്ന ആ കയ്യില്‍ അന്ന് പക്ഷെ വാള്‍ ആയിരുന്നു. അപ്പോള്‍ എന്‍റെ മനസ്സില്‍ പുള്ളി മുന്‍പ്‌ പഠിപ്പിച്ച കണക്കുകള്‍ ഓരോന്നായി വന്നു പോയി.

പിന്നെയും പല ഉത്സവങ്ങള്‍ക്കും മാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. പിന്നെ പിന്നെ എനിക്ക് അതൊരു പുതുമയല്ലാതായി. പക്ഷെ ഒരിക്കല്‍ ഈ വേഷങ്ങള്‍ ഒന്നുമില്ലാതെ എന്‍റെ നാട്ടില്‍ വെച്ച് മാഷിനെ ഞാന്‍ കണ്ടു. അന്ന് ഞാന്‍ കോളേജിലായിരുന്നു. ഞാന്‍ പോയി സംസാരിച്ചു. മാഷിന് എന്നെ ആദ്യം മനസിലായില്ല, പിന്നെ ഉപ്പാടെയും ഉമ്മാടെയും പേരും കാര്യങ്ങളുമൊക്കെ പറഞ്ഞപ്പോ പിടി കിട്ടി. പിന്നെ എന്‍റെ വിശേഷങ്ങളൊക്കെ ചോദിച്ചു. അന്ന് എനിക്ക് മാഷിനേക്കാള്‍ ഉയരം ഉണ്ടായിരുന്നു. മാഷ് കുറച്ച് അവശനായിരുന്നു, പ്രായത്തിന്‍റെ ക്ഷീണം. ക്ലാസ്സില്‍ വെച്ച് മാഷുടെ അടി കിട്ടിയതൊക്കെ ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ആളും ചിരിച്ചു. എല്ലാം നിങ്ങടെ നല്ലതിന് വേണ്ടി അല്ലെ എന്നും പറഞ്ഞു. മാഷിനെ ഉത്സവത്തിന്‌ കണ്ടതൊക്കെ ഞാന്‍ ആവേശത്തോടെ പറഞ്ഞു. പുള്ളി പക്ഷെ അധികം സംസാരിച്ചില്ല, എന്തോ തിരക്ക് പറഞ്ഞു നടന്നു. ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാഷ് നടന്നു മറയുന്ന വരെ ഞാന്‍ നോക്കി നിന്നു. അപ്പൊള്‍ ഞാന്‍ ആലോചിച്ചു ഈ മനുഷ്യനെയാണോ ഞാന്‍ അന്ന് ഇത്ര പേടിച്ചിരുന്നത്? നാലാം ക്ലാസ്സിലെ ഞങ്ങളുടെ ഗ്രൂപ്പ്‌ ഫോട്ടോ ആണ് താഴെ.



ഈ തവണ നാട്ടില്‍ പോയപ്പോള്‍ ഞാനും മോനും ഉപ്പാടെ കൂടെ മാഷിന്‍റെ നാട്ടിലെ ഉത്സവം കാണാന്‍ പോയി. ഒരു കുന്നിന്‍റെ മുകളിലാണ് ആ നാട്. അവിടത്തെ അമ്പലത്തിനടുത്താണ് മാഷുടെ വീട്. അവിടെ കുറെ കച്ചവടക്കാരുണ്ട്. ചെറിയ കുട്ടികള്‍ ബലൂണും കൊണ്ട് നടക്കുന്നു. മാഷ് വീടിന്‍റെ മുന്‍പില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഞങ്ങള്‍ മൂന്നു പേരും കൂടെ ആളെ പോയി കണ്ടു. ഇത് ഉപ്പാനെ പഠിപ്പിച്ച മാഷ് ആണെന്ന് മോനോട് പറഞ്ഞപ്പോള്‍ അവന്‍ മാഷെ ഒന്ന് സൂക്ഷിച്ച് നോക്കി. മാഷ് അവനോട്‌ പേര് ചോദിച്ചപ്പോള്‍ അവന്‍ എന്‍റെ ഉപ്പാടെ പിറകില്‍ ഒളിച്ചു നിന്നു. ഒടുവില്‍ അവര്‍ രണ്ടു പേരും ആനകളുടെ അടുത്തേക്ക് പോയപ്പോള്‍ ഞാനും മാഷും തനിച്ചായി. അടുത്ത് നിന്ന് നല്ല ഈണത്തിലുള്ള തായമ്പക മേളം കേള്‍ക്കുന്നുണ്ട്. ഞങ്ങള്‍ കുറെ നേരം സംസാരിച്ചു നിന്നു. മാഷ് ആളുടെ അസുഖത്തെ കുറിച്ചാണ് കൂടുതല്‍ പറഞ്ഞത്. ആളെ വീട്ടിലേക്ക് ഒരു ദിവസം ഭക്ഷണത്തിന് ക്ഷണിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ പുള്ളിക്ക് നടക്കാന്‍ വയ്യ. ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു പോയിരിക്കുന്നു. ഒടുവില്‍ മാഷോട് യാത്ര പറഞ്ഞു ഞങ്ങള്‍ ആ കുന്നിറങ്ങുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു..

ആ സ്കൂളും ഞാന്‍ പഠിച്ച ക്ലാസും ഇന്നും അവിടെയുണ്ട്. അതിലൂടെ പോകുമ്പോളൊക്കെ ഞാനറിയാതെ അവിടേക്ക് നോക്കും. അതൊരു ശീലമായി പോയി. മനസ്സ് കൊണ്ടെങ്കിലും കുട്ടിക്കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ ഇഷ്ട്ടപ്പെടാത്തവരായി ആരാ ഉള്ളതല്ലെ? ഇടക്കെനിക്ക് തോന്നും വളരേണ്ടിയിരുന്നില്ല എന്ന്. ഒരു ഉത്തരവാദിത്തവും ഇല്ലാതെ കളിച്ച് നടന്ന ആ ബാല്യമായിരുന്നു നല്ലതെന്ന്. പക്ഷെ എന്ത് ചെയ്യാന്‍? ജീവിതം ഇങ്ങനെയൊക്കെയാണല്ലോ..