Sunday, July 28, 2013

അമ്പലപ്പറമ്പിലെ നാടകങ്ങള്‍ !!



എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തിലാണ് ഞങ്ങളുടെ നാട്ടിലെ പൂരം. ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് അമ്പല പറമ്പില്‍ നാടകവും ഗാനമേളയും ഉണ്ടാകാറുണ്ട്. അന്നൊക്കെ ആ ഏഴ് ദിവസം രാത്രിയും അമ്പലപറമ്പാണ് ഞങ്ങളുടെ താവളം. അങ്ങനെ ഒരു നാടകം കാണാന്‍ ഞാനും എന്റെ കൂട്ടുകാരന്‍ സജീഷും കൂടി രാത്രി അമ്പല പറമ്പിലേക്ക് വെച്ച് പിടിച്ചു. സജീഷ് ആളൊരു രസികനാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്റ്റേജ് എല്ലാം റെഡി. ഞങ്ങള്‍ അവിടെ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. പരസ്യങ്ങള്‍ കേള്‍ക്കുന്നുണ്ട്. അത് വഴി വന്ന കപ്പലണ്ടി കച്ചവടക്കാരനില്‍ നിന്നും ഒരു പൊതി വാങ്ങി അതും കൊറിച്ചു ഞങ്ങള്‍ അവിടെ ഇരുന്നു. കുറച്ചു നേരത്തിനു ശേഷം കര്‍ട്ടന്‍ പൊങ്ങി. നാടകം തുടങ്ങി.കൊച്ചിന്‍ കലാസപര്യ നിങ്ങളുടെ മുന്‍പില്‍ അഭിമാനപൂര്‍വ്വം കാഴ്ച വെക്കുന്നു "ഇവന്‍ എന്റെ മകന്‍ " അവിടെ അലുമിനിയം പാത്രം കൊണ്ട് നിലത്ത് അടിച്ച പോലെ ഒരു കനത്ത ശബ്ദം. തുടര്‍ന്ന് നാടകത്തെ കുറിച്ച് രണ്ടു വാക്ക്.. "കുടുംബബന്ധങ്ങളുടെ അടിയൊഴുക്കുകളിലൂടെ ഊളിയിട്ടു ചെന്ന്, മനുഷ്യമനസാക്ഷിയുടെ അന്തരാത്മാവിന്റെ കാണാപ്പുറങ്ങളില്‍ നിന്നും കണ്ടെടുത്ത പുസ്തകത്തില്‍ നിന്നും ജീവനോടെ പറിച്ചെടുത്ത ഒരേട്..അതാണ് ഈ നാടകം, നാടക രചന:ഗോപന്‍,സംവിധാനം: കൃഷ്ണകുമാര്‍ വലപ്പാട്‌ .എന്നൊക്കെയുള്ള ഗംഭീര വോയിസ്‌ ഓവറോടെ നാടകം തുടങ്ങി..

ഈ നാടകത്തിലെ ഒരു പ്രധാന കഥാപാത്രം ഒരു വൃദ്ധന്‍ ആണ്. അയാള്‍ ഒരു സ്വാതന്ത്ര്യസമര സേനാനി ആണ്. ഭാര്യ മരിച്ചു പോയി. ആ നാട്ടുകാര്‍ക്ക്‌ അയാളെ വലിയ കാര്യമാണ്. പക്ഷെ സ്വന്തം വീട്ടുകാര്‍ക്ക് അയാളെ അത്ര ഇഷ്ട്ടമല്ല. അയാളുടെ മകന്‍ ഒരു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരന്‍ ആണ്. അതിനു കൂട്ട് നില്‍ക്കുന്ന ഒരു മരുമകളും. പക്ഷെ വൃദ്ധന്‍ എന്നും സത്യത്തിന്റെയും നീതിയുടെയും കൂടെയേ നില്‍ക്കൂ. അത് കാരണം അയാളുടെ മകനും മരുമകളും എന്നും അയാളെ കുറ്റപ്പെടുത്തും. വീട്ടില്‍ വെച്ച് മകന്‍ എന്തെങ്കിലും കൈക്കൂലി വാങ്ങുന്നത് കണ്ടാല്‍ നമ്മുടെ വൃദ്ധന്‍ അപ്പൊ രണ്ടു ചുമ ചുമച്ചു പ്രഭാകരാ എന്നും വിളിച്ചു അതില്‍ കയറി ഇടപെടും. പക്ഷെ മകന്‍ "അച്ഛന്‍ അകത്തു പോ, പോകാനാ പറഞ്ഞത് "(ശബ്ദം പരമാവധി ബാസ് ഇട്ടു കൊണ്ട്) എന്ന് പറഞ്ഞു അയാളെ വഴക്ക് പറയും. പിന്നെ വൃദ്ധന് അവിടെ ഒരു ആശ്വാസം മകന്റെ മകള്‍ പ്രിയ ആണ്. അവള്‍ കോളേജില്‍ പഠിക്കുന്നു. അവള്‍ എന്നും അപ്പൂപ്പന്റെ കൂടെയാണ്. ദിവസവും കോളേജ് വിട്ടു വന്നാല്‍ അവള്‍ അപ്പൂപ്പനോട് വിശേഷങ്ങള്‍ പറയും.

കഥ അങ്ങനെ പരമാവധി ബോര്‍ അടിപ്പിച്ചു മുന്നേറുന്നു. അപ്പോളാണ് പ്രിയ ഒരു ദിവസം അവളുടെ കൂടെ പഠിക്കുന്ന ഹരി എന്ന ഒരുത്തനുമായി ഒരു ദിവസം വീട്ടില്‍ വരുന്നത്. അവന്റെ കയ്യില്‍ പുസ്തകങ്ങള്‍ ഉണ്ട്. അവള്‍ അവനെയും കൊണ്ട് നേരെ അപ്പൂപ്പന്റെ അടുത്തേക്ക്‌ ചെല്ലും.

എന്നിട്ട് പറയും. "അപ്പൂപ്പാ ഇത് ഹരി, എന്റെ കൂടെ കോളേജില്‍ പഠിക്കുന്നു" .

ലവന്‍ നേരെ അങ്ങോരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നു : മുത്തച്ചന്‍ എന്നെ അനുഗ്രഹിക്കണം

(അപ്പൊ സജീഷ് എന്നോട് : ഇവന്‍ ആളു ശരിയല്ലാട്ടാ )

വൃദ്ധന്‍ അവനെ പിടിച്ചു എഴുന്നെല്പ്പിക്കും : നന്നായി വരും( വിത്ത്‌ ചുമ)

അപ്പൊ ലവന്‍ : മുത്തച്ചാ, പ്രിയ എപ്പോളും മുത്തച്ഛനെ കുറിച്ച് പറയാറുണ്ട്. എനിക്ക് മുത്തച്ഛന്റെ ഒരു സഹായം വേണം.

വൃദ്ധന്‍ : ഈ വയസ്സന്‍ നിങ്ങള്‍ക്ക് എന്ത് ചെയ്തു തരാനാണ് കുഞ്ഞേ? (പിന്നെയും ചുമ)

ലവന്‍ : എനിക്ക് പുരാതന ഇന്ത്യയെ കുറിച്ചും നമ്മുടെ സ്വാതന്ത്ര്യസമരത്തെ കുറിച്ചും കൂടുതല്‍ അറിയണം എന്നുണ്ട്. മുത്തച്ഛന്‍ എനിക്ക് എല്ലാം പറഞ്ഞു തരണം.

മുത്തച്ഛന്‍ : ഇന്നത്തെ കാലത്തും ഇത്ര ദേശ സ്നേഹമുള്ള ചെറുപ്പക്കാരോ? (വീണ്ടും ചുമ)

(സജീഷ് : അവന്‍ മറ്റവളെ ലൈന്‍ അടിക്കാന്‍ വന്നതാട്ടാ)

അങ്ങനെ നാടകം തുടര്‍ന്നു പൊയ്ക്കൊണ്ടിരുന്നു. അവന്‍ ദിവസവും വൈകീട്ട് പുസ്തകം ആയി വരും. വൃദ്ധന്റെ റൂമില്‍ ചെല്ലും. വൃദ്ധന്‍ പറയുന്നതൊക്കെ ശ്രദ്ധയോടെ എഴുതിയെടുക്കും. ഇവിടെയൊന്നും ഡയലോഗ് ഇല്ല, ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ മാത്രം.ഇടയ്ക്കു ചായയുമായി പ്രിയ വരും. അവരുടെ ഒരു കളി ചിരി. (അപ്പോളൊക്കെ സജീഷ് എന്നോട് ചോദിക്കും കണ്ടാ, കണ്ടാ? അങ്ങനെ ഒരു ദിവസം മുത്തച്ഛന്‍ വരുമ്പോള്‍ കാണുന്നത് പരസ്പരം പുണര്‍ന്നു നില്‍ക്കുന്ന ഹരിയെയും പ്രിയയും ആണ്. മുത്തച്ഛന്‍ അലറി വിളിക്കുന്നു : പ്രിയേ...(ഒടുക്കത്തെ ചുമ). അതോടെ ഹരിയും പ്രിയയും ഞെട്ടലോടെ അകന്നു മാറുന്നു. മുത്തച്ഛന്‍ അവരുടെ അടുത്തേക്ക് വന്നു. അപ്പോള്‍ ഈ ഹരി മുത്തച്ചനോട്: മുത്തച്ഛന്‍ ഞങ്ങളോട് ക്ഷമിക്കണം,ഞാനും പ്രിയയും സ്നേഹത്തിലാണ്,എനിക്ക് പ്രിയയെ വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നുണ്ട്".

അതോടെ സജീഷിന്റെ നിയന്ത്രണം വിട്ടു, അവന്‍ എഴുന്നേറ്റു നിന്ന് എന്നോട് പറഞ്ഞു " ആ തെണ്ടിയെ ഞാന്‍ ഇന്ന് കൊല്ലും, അവന്റെ ഒരു സ്വാതന്ത്ര്യ സമരവും ദേശ സ്നേഹവും, നീ വന്നെടാ" എന്നും പറഞ്ഞു എന്നെ വിളിച്ചു. അതോടെ ആ നാടകം മതിയാക്കി ഞങ്ങള്‍ തിരിച്ചു നടന്നു. വീടെത്തുന്ന വരെ സജീഷ് അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. "എനിക്ക് ആദ്യമേ സംശയം തോന്നിയതാ, അവന്റെ ഉദ്ദേശം നല്ലതല്ലാന്നു, പാതിരാത്രി വെറുതെ ഉറക്കവും കളഞ്ഞു..എന്നൊക്കെ പറഞ്ഞാണ് അവന്‍ നടക്കുന്നത്. ഹരിക്കും പ്രിയക്കും പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. പിന്നെയും കുറെ നാടകങ്ങള്‍ ഞങ്ങള്‍ അങ്ങിനെ ഉറക്കം കളഞ്ഞു കണ്ടിട്ടുണ്ട്.കൂകല്‍ കാരണം ഇടയ്ക്കു വെച്ച് അഭിനേതാക്കള്‍ തന്നെ നാടകം നിര്‍ത്തിയ ചരിത്രവും ഉണ്ട്.

പിന്നീട് കുറെ നാള്‍ ഞങ്ങള്‍ കാണുമ്പോളോക്കെ ഈ കാര്യം പറഞ്ഞു പൊട്ടിച്ചിരിക്കും. കുറച്ചു വര്‍ഷം മുന്‍പ്‌ അവന്‍ ദുബായില്‍ വന്നെങ്കിലും ഇവിടെ അധികം നിന്നില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോയി അവിടെ ജോലിക്ക് കയറി. ഒരു അവധിക്കാലത്ത് നാട്ടില്‍ ഉള്ളപ്പോള്‍ വിഷുവിനു അവന്‍ അവന്റെ വീട്ടില്‍ നിന്നും എനിക്ക് മാമ്പഴ പുളിശേരിയൊക്കെ കൊണ്ട് വന്നു തന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കല്യാണം കഴിഞ്ഞത്. ഈ കഴിഞ്ഞ അവധിക്കു ഞാന്‍ വീട്ടില്‍ നില്ക്കുമ്പോ അവന്‍ ഭാര്യയുമായി ബൈക്കില്‍ പോകുന്നു. ഞാന്‍ അവനെ വിളിച്ചു നിര്‍ത്തി. പരസ്പരം വിശേഷങ്ങളൊക്കെ പറഞ്ഞു. പോകാന്‍ നില്‍ക്കുന്ന നേരത്ത് ഞാന്‍ അവനോടു പറഞ്ഞു " മുത്തച്ചാ, എനിക്ക് പുരാതന ഇന്ത്യയെ കുറിച്ചും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും കൂടുതല്‍ അറിയണം എന്നുണ്ട്". അത് കേട്ടതും അവന്‍ പൊട്ടിച്ചിരിച്ചു, കൂടെ ഞാനും കൂടി. അവന്റെ ഭാര്യ സംഭവം അറിയാതെ ഞങ്ങളെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. അവന്‍ എന്നോട് "ഒക്കെ ഡാ" എന്നും പറഞ്ഞു ബൈക്കുമായി പോയി. അപ്പോള്‍ എന്റെ മോന്‍ എന്റെ അടുത്തേക്ക്‌ ഓടി വന്നു,അവനെയും എടുത്തു ആ ഇടവഴിയില്‍ അവര്‍ പോകുന്നതും നോക്കി അങ്ങനെ നിന്നപ്പോള്‍ ഞാന്‍ ഓര്‍ത്തു. സംഭവം കഴിഞ്ഞിട്ട് പത്തുപതിനാലു വര്‍ഷം കഴിഞ്ഞു.എന്നിട്ടും അത് ഞങ്ങളുടെ രണ്ടാളുടെയും മനസ്സില്‍ നിന്നും പോയിട്ടില്ല. ചില ഓര്‍മ്മകള്‍ അങ്ങനെയാണ്. കാലപ്പഴക്കം കൂടും തോറും മധുരം കൂടും..വീഞ്ഞ് പോലെ. ഇടയ്ക്കു എനിക്ക് തോന്നും വളരേണ്ടിയിരുന്നില്ല എന്ന്.പക്ഷെ എന്ത് ചെയ്യാന്‍? ജീവിതം ഇങ്ങനെയൊക്കെയാണല്ലോ. ഇനി ഒരു ഉത്സവക്കാലത്ത് നാട്ടില്‍ ഉണ്ടെങ്കില്‍ ഒരിക്കല്‍ കൂടെ എനിക്ക് അവന്റെ കൂടെ ഒരു നാടകം കാണാന്‍ പോകണം എന്നുണ്ട്. നടക്കുമോ എന്തോ..

Tuesday, July 16, 2013

പുതിയ തീരങ്ങള്‍ !!


ഭാര്യയും മകനും ദുബായില്‍ എന്‍റെ കൂടെ താമസം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. തീരെ പ്രതീക്ഷിക്കാതെയാണ് ഈ അടുത്ത് ഞങ്ങളുടെ ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത്. ഈ വര്‍ഷം കരാര്‍ പുതുക്കാന്‍ ഫ്ലാറ്റിന്റെ ഉടമ അനുവദിച്ചില്ല. അയാള്‍ അത് ഒരു ചൈനക്കാരന് വിറ്റുവത്രേ. രണ്ടു വര്‍ഷം ഞങ്ങള്‍ താമസിച്ച വീട് അല്ലെ? റൂം എല്ലാം ക്ലീന്‍ ചെയ്തു, ഡോര്‍ അടച്ച് കീ സെക്യുരിറ്റിയെ ഏല്‍പ്പിച്ച് മടങ്ങി പോരുമ്പോള്‍ അല്‍പ്പം വിഷമം തോന്നി. ഞങ്ങളുടെ കുറെ നാളത്തെ സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കു വെച്ച വീട്, കുറെ സുഹൃത്തുക്കളുടെ കളിയും ചിരിയുമായി നിറഞ്ഞ സ്വീകരണ മുറി, എന്‍റെ ഉപ്പയും ഉമ്മയും ആദ്യമായി ദുബായില്‍ വന്നപ്പോള്‍ അവരുറങ്ങിയ വീട്, എന്‍റെ മകന്‍ ആദ്യമായി പിച്ച വെച്ച് നടന്ന വീട്, അവന്‍റെ രണ്ടു ജന്മദിനം ആഘോഷിച്ച വീട്, ഭാര്യയുടെ പാചക പരീക്ഷണങ്ങള്‍ നടത്തിയ അടുക്കള, ഓണവും പെരുന്നാളും ക്രിസ്ത്മസും ആഘോഷിച്ച വീട്, സെക്കന്‍റ് ഷോ കണ്ടു പാതിരാത്രി കയറി വന്നു ചോറ് കഴിച്ചിരുന്ന വീട്, മഴ ആസ്വദിച്ചു നിന്ന ബാല്‍ക്കണി അങ്ങനെ കുറെ സെന്‍റിമെന്‍റ്സ് ആ വീടുമായി ഉണ്ട്. ഇന്ന് മുതല്‍ അവിടെ ഒരു ചൈനീസ് കുടുംബം കുടിയേറി. ഇനി അതവരുടെ വീടാണ്.

പഴയ റൂം ആറാമത്തെ നിലയില്‍ ആയിരുന്നു. പുതിയ റൂം പക്ഷെ ഗ്രൌണ്ട് ഫ്ലോറിലാണ്. കാലത്ത് ബാല്‍ക്കണിയില്‍ വന്നിരിക്കുന്ന കിളികളുടെ ഒച്ച കേട്ടാണ് ഉണരുന്നത്. ഒപ്പം പുറത്തു നിന്നുള്ള വണ്ടികളുടെ ശബ്ദവും കേള്‍ക്കാം. തൊട്ടടുത്ത് ഒരു സൂപ്പര്‍ മാര്‍ക്കറ്റും ഒരു ഹോട്ടലും ഉണ്ട്. പരിസരമൊക്കെ ഒന്ന് പരിചയപ്പെട്ടു വരുന്നതെയുള്ളു. നോമ്പ് സമയം ആയത് കൊണ്ട് അധികം കറങ്ങാന്‍ പറ്റിയിട്ടില്ല. ഫ്ലാറ്റിന്‍റെ മുന്‍പില്‍ ഒരു ബെന്‍സ്‌ കാര്‍ പൊടി പിടിച്ചു കിടക്കുന്നുണ്ട്. ഗ്ലാസ്‌ എല്ലാം പൊട്ടിയിരിക്കുന്നു. കടം കയറി ദുബായ് വിട്ടപ്പോള്‍ ആരോ ഉപേക്ഷിച്ചു പോയതാകും എന്ന് തോന്നുന്നു. അവസാനത്തെ ആഘോഷത്തിന്‍റെ അടയാളങ്ങള്‍ പോലെ അകത്ത് സിഗരറ്റ്‌ പാക്കുകളും ബിയര്‍ കുപ്പികളും കാണാം. പോലീസ് കാണാത്തതു കൊണ്ട് അത് ഇപ്പോളും ആ പാര്‍ക്കിങ്ങില്‍ തന്നെ കിടക്കുന്നുണ്ട്.



കുറച്ചു ചെറുപ്പക്കാര്‍ താമസിച്ചിരുന്ന റൂം ആയിരുന്നു. അവരെ കൊണ്ട് കഴിയാവുന്ന പോലെ അവര്‍ അവിടെ അലങ്കോലമാക്കി വെച്ചിരുന്നു. അതൊക്കെ ഒന്ന് ശരിയാക്കി എടുക്കാന്‍ തന്നെ കുറെ സമയം എടുത്തു. ആദ്യമൊക്കെ കുറച്ചു പോരായ്മകള്‍ തോന്നിയെങ്കിലും ഇപ്പോള്‍ എല്ലാം ശരിയായി. ഞങ്ങള്‍ പതുക്കെ അതൊരു വീടാക്കി മാറ്റി. ഞാന്‍ പതിവ് പോലെ ജോലിക്ക് പോയി തുടങ്ങി. രാത്രി ആകുമ്പോള്‍ തൊട്ടു മുന്‍പിലെ ബാച്ചലര്‍ റൂമില്‍ നിന്നും അല്ലറ ചില്ലറ ബഹളങ്ങളും പൊട്ടിച്ചിരികളും കേള്‍ക്കാറുണ്ട്. ഇത് വല്ലാത്ത ശല്ല്യമായല്ലോ എന്ന് ഭാര്യ പിറു പിറുക്കുന്നത് കേട്ടു. ഭാഗ്യവാന്മാര്‍ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഫ്ലാറ്റിനു തൊട്ടു പുറകില്‍ ഒരു പള്ളിയുണ്ട്. ചെറിയ പള്ളി ആയത് കൊണ്ട് എപ്പോളും നല്ല തിരക്കാണ്. പള്ളിയുടെ ചുറ്റു ഭാഗത്തും നിറയെ മരങ്ങളും പൂക്കളും ഉണ്ട്. അത് കൊണ്ട് തന്നെ അങ്ങോട്ടുള്ള വഴി കാണാന്‍ നല്ല രസമാണ്. ഓഫീസ് വിട്ടു വന്നു കുറച്ചു സമയം ഒന്ന് ഉറങ്ങി, വൈകീട്ട് നോമ്പ് തുറക്കാന്‍ ഞാന്‍ ആസിഫിനെയും കൊണ്ട് അങ്ങോട്ട്‌ പോകും. അവനോടു ഓരോന്നൊക്കെ ചോദിച്ചും, അവന്‍റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞുമുള്ള ആ നടപ്പ് ഒരു രസമാണ്. അവിടത്തെ പലരും ഇപ്പോള്‍ അവന്‍റെ കൂട്ടുകാരാണ്.അവിടെ നിന്ന് എല്ലാവരുടെയും കൂടെ നോമ്പ് തുറന്നു മഗരിബ് നിസ്കരിച്ചു ഞങ്ങള്‍ മടങ്ങി വരും. എന്തായാലും ജീവിതം ഇങ്ങനെയൊക്കെ മനോഹരമായി പോകുന്നു..പടച്ചവനു സ്തുതി.

Saturday, July 13, 2013

ഞാന്‍ നേരില്‍ കണ്ട കോക്ക്‌ട്ടെയില്‍"




ഇന്നലെ പുതിയ റൂമിലേക്ക്‌ താമസം മാറി. സാധനങ്ങള്‍ എല്ലാം ആദ്യം കൊണ്ട് പോയി അറേഞ്ച് ചെയ്തു വെച്ച് ഞങ്ങള്‍ എത്തുമ്പോള്‍ സമയം അര്‍ദ്ധരാത്രി ആയി. ചെന്ന് കയറിയപ്പോള്‍ തന്നെ കാണുന്നത് ഫ്ലാറ്റിന്റെ മുന്‍പില്‍ കിടക്കുന്ന പോലീസ് വണ്ടിയാണ്.

താഴത്തെ ഫ്ലോറിലെ ഒരു റൂമിനു മുന്‍പില്‍ പോലീസ് നില്‍ക്കുന്നു. ഭാര്യയെയും മോനെയും വീട്ടില്‍ ആക്കി ഞാന്‍ അങ്ങോട്ടേക്ക് ചെന്നു.

അവിടെ കണ്ട ഒരു പാകിസ്ഥാനി യുവാവിനോട് ഞാന്‍ കാര്യം തിരക്കി.

അവന്റെ മറുപടി : എന്റെ റൂമില്‍ ഒരുത്തന്‍ കയറി.

ഞാന്‍ : കള്ളനാണോ?

അവന്‍ : അല്ല, എന്റെ ഭാര്യയുടെ കാമുകനാണ്..

ഞാന്‍ ഒന്ന് ഞെട്ടി..

അപ്പോള്‍ അവനൊരു ഫോണ്‍ വന്നു, അവന്‍ അതുമായി പുറത്തേക്കു നടന്നു..

ഞാന്‍ അവിടെ തന്നെ നിന്നു.

ഉടനെ തന്നെ അവന്‍ എന്റെ അടുത്തേക്ക് വീണ്ടും തിരിച്ചു വന്നു

എന്നിട്ട് പറഞ്ഞു : ഭായ്, ഞാന്‍ പാകിസ്ഥാനില്‍ ആയിരുന്നു, ഇന്ന് മടങ്ങി വന്നപ്പോള്‍ അവളും വേറെ ഒരുത്തനും കൂടെ അകത്ത് ..ഞാന്‍ റൂം പുറത്തു നിന്നു പൂട്ടി പോലീസിനെ വിളിച്ചു..വേറെ എന്താ ചെയ്യാലെ?

അത് പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..അവന്‍ എന്റെ തോളില്‍ തട്ടി നടന്നു പോയി..

ഞാന്‍ റൂമില്‍ ചെന്നു കിടന്നു...രാത്രി ഏറെയായിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്റെ മുന്‍പില്‍ കരഞ്ഞ അവന്റെ ആ മുഖം മനസ്സില്‍ നിന്നും പോയിരുന്നില്ല. ഒരു സിനിമയില്‍ പോലും മുന്‍പ്‌ കണ്ടിട്ടില്ലാത്ത ആ രംഗം എന്നെ ശരിക്കും അസ്വസ്ഥനാക്കി.

അവന്റെ ആ സങ്കടം അവന്‍ ആരോട് പറയാന്‍? എങ്ങനെ തീരാന്‍? പടച്ചവന്‍ കാക്കട്ടെ !!

Friday, July 5, 2013

Singham 2 - Tamil Movie Review From Dubai



സൂര്യയുടെ ആരാധകര്‍ കുറെ നാളുകളായി കാത്തിരുന്ന സിംഗം 2 ഇന്നലെ കണ്ടു. ഒന്നാം ഭാഗത്തിന്റെ വിജയം കൊണ്ടും സുര്യയുടെ മികച്ച പ്രകടനം കൊണ്ടും സിംഗം രണ്ടാം ഭാഗത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. അത് ഒരു പരിധി വരെ നില നിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. എന്നാല്‍ അതിനേക്കാള്‍ മികച്ചതാക്കാന്‍ കഴിഞ്ഞതുമില്ല. സിന്ഗം ആദ്യ ഭാഗം അത്ര ഗംഭീരം എന്നല്ല ഉദേശിച്ചത്,എന്നാലും രണ്ടാം ഭാഗങ്ങള്‍ വരുമ്പോള്‍ ആദ്യ ഭാഗവുമായി ഒരു താരതമ്യം പതിവാണല്ലോ? അത് കൊണ്ട് പറഞ്ഞുവെന്നു മാത്രം. ഇനി സിനിമയിലേക്ക്..

സൂര്യ അവതരിപ്പിക്കുന്ന ദുരൈ സിംഗം ഹോം മിനിസ്റ്റെറുടെ (വിജയകുമാര്‍) നിര്‍ദേശ പ്രകാരം ആയുധ കടത്തു അന്വേഷിക്കാന്‍ തൂത്തുക്കുടിയിലെ ഒരു സ്കൂളില്‍ NCC ഓഫീസര്‍ ആയി ചാര്‍ജ് എടുക്കുന്നു. ഒരു ഒളിമ്പ്യന്‍ അന്തോണി ആദം സ്റ്റൈല്‍. അവിടെ പഠിക്കുന്ന ഹന്‍സികക്ക് സ്വാഭാവികമായും സുര്യയോടു പ്രേമം. സുര്യ തിരിച്ചു പ്രേമിക്കില്ല എന്ന് അറിയാലോ? കാരണം സുര്യ അനുഷ്കയുമായി പണ്ടേ പ്രേമത്തിലാണല്ലോ? പക്ഷെ അവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. സുര്യ പോലീസ് ഉദ്യോഗം വിട്ടു സ്കൂളില്‍ ചേര്‍ന്ന കാരണം സുര്യയുടെ അച്ഛന്‍ (രാധാരവി) അവരുടെ കല്യാണത്തിന് സമ്മതിക്കുന്നില്ല. അപ്പൊ ഈ രണ്ടു പ്രേമങ്ങള്‍ അതിന്റെ വഴിക്ക് നടക്കും. കുറച്ചു റൊമാന്‍സ്, യുഗ്മ ഗാനങ്ങള്‍, ഡാന്‍സ്.

ഇടവേളയ്ക്കു തൊട്ടു മുന്പ് ഒരു പ്രത്യേക സാഹചര്യത്തില്‍ സൂര്യയ്ക്ക് വീണ്ടും പോലീസ് വേഷം ഇടേണ്ടി വരുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ സുര്യയുടെ താണ്ടവം തന്നെ ആയിരുന്നു സ്ക്രീനില്‍ കണ്ടത്. ഒരു പക്ഷെ സിനിമ ചൂട് പിടിക്കുന്നത് അവിടെ തൊട്ടാണ്. ഹോം മിനിസ്റെര്‍ ആയ വിജയകുമാര്‍ ഇടയ്ക്കിടയ്ക്ക് സുര്യയെ ഫോണ്‍ വിളിച്ചു കേസിന്റെ പുരോഗതി അന്വേഷിച്ചു കൊണ്ടേ ഇരിക്കും. തൂത്തുകുടിയിലെ വില്ലന്മാരായി റഹ്മാനെയും , ഹിന്ദിയില്‍ നിന്ന് മുകേഷ്‌ ഋഷിയെയൂം കൊണ്ട് വന്നിട്ടുണ്ട്. പക്ഷെ അവര്‍ മാത്രം ഉണ്ടായിട്ടു എന്ത് കാര്യം? അത് കൊണ്ട് ഈ തവണ ആഫ്രിക്കയില്‍ നിന്ന് ഡാനി എന്ന ഒരു വില്ലനെ കൊണ്ട് വന്നിട്ടുണ്ട്. അയാള്‍ ഇന്ത്യന്‍ സമുദ്രത്തിലെ കിരീടം വെക്കാത്ത രാജാവാണ്, ഒരു മയക്കു മരുന്ന് വ്യാപാരി. ഒരു കപ്പലില്‍ തന്നെയാണ് പുള്ളിയുടെ താമസം, പന്ത്രണ്ടു വര്‍ഷത്തിനു ശേഷം അയാള്‍ കരയില്‍ വരുന്നത് റഹ്മാന്റെ ഹോട്ടല്‍ ഉല്‍ഘാടത്തിനാണ്. വേറെ ഒരു വില്ലനെ പിടിക്കാന്‍ ചെല്ലുന്ന സിംഗം ഡാനി ആരാണെന്നും എന്താണെന്നും അറിയാതെ ഡാനിയുമായി കോര്‍ക്കുന്നു. മതിയായ യാത്ര രേഘകള്‍ ഇല്ലാത്തതു കൊണ്ട് സിംഗം അയാളെ പിടിച്ചു ജയിലില്‍ അടക്കുന്നു. അതൊരു നല്ല സീന്‍ ആയിരുന്നു, അവിടെ നല്ല കയ്യടിയോടെ കൂടെ ഇടവേള.

ഇത് വരെ തട്ടിയും മുട്ടിയും കടന്നു പോയി. ഇടവേളയ്ക്കു ശേഷം ഡാനി എങ്ങനെ രക്ഷപെടുന്നു എന്നതും, സിംഗം അയാളെ വീണ്ടും എങ്ങനെ പിടിക്കുന്നു എന്നതുമാണ് കഥ. അന്വേഷണത്തിന്റെ ഭാഗമായി കഥ ഇടയ്ക്കു നമ്മുടെ കേരളത്തിലും വന്നു പോകുന്നുണ്ട്. ബാക്കി എല്ലാം നമുക്ക്‌ ഊഹിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ തന്നെ. പലതും മുന്‍പ്‌ കണ്ട കഥയും സന്ദര്‍ഭങ്ങളും മാത്രം . എന്നാലും വളരെ ഫാസ്റ്റ് ആയി, റേസി ആയി എടുത്തിരിക്കുന്നത് കൊണ്ട് ബോര്‍ അടിക്കില്ല. അതിന്റെ മാര്‍ക്ക്‌ സംവിധായകന്‍ ഹരിക്ക് തന്നെ. ക്ലൈമാക്സ്‌ കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. പ്രധാന പ്രശ്നം ചിത്രത്തിന്റെ നീളമാണ്. കഥയ്ക്ക് ആവശ്യമില്ലാത്ത കുറച്ചു സീനുകള്‍ ഒഴിവാക്കി ഒന്ന് ട്രിം ചെയ്തെടുതല്‍ സിംഗം കുറച്ചു കൂടെ രസകരമാകും എന്ന് തോന്നി.

മലയാളികള്‍ ഒരു പാട് ഇഷ്ട്ടപെടുന്ന ഒരു താരം കൂടിയാണ് സുര്യ. കേരളത്തില്‍ സുര്യയുടെ ഫാന്‍സ്‌ സിംഗം 2 ഏറ്റെടുക്കും എന്ന് തന്നെ കരുതാം. സുര്യയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പല ഡയലോഗുകള്‍ക്കും നല്ല കയ്യടി ഉണ്ടായിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ സുര്യ തകര്‍ത്തു. സ്ഥിരം തമിഴ്‌ സ്റ്റൈല്‍ സംഘട്ടനം ആണെങ്കിലും കണ്ടിരിക്കാന്‍ ഒരു രസമുണ്ടായിരുന്നു. നായികമാരില്‍ അനുഷ്ക്കക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ആദ്യ ഭാഗത്തിലെ കാമുകി ആയത് കൊണ്ട് ഒഴിവാക്കാന്‍ പറ്റാതെ ചിത്രത്തില്‍ ഉണ്ടായ പോലെ തോന്നി പലപ്പോഴും. ഹന്‍സിക അവതരിപ്പിക്കുന്ന സ്കൂള്‍ കുട്ടിയുടെ വേഷം ഒട്ടും യോജിക്കുന്നില്ല. ഒരു ടീച്ചറുടെ രൂപമാണ്‌ പ്രേക്ഷരുടെ മുന്‍പില്‍ വന്നു നിറഞ്ഞു നിന്നത്. എന്നാലും അനുഷ്ക്കയെ അപേക്ഷിച്ചു കുറച്ചു കൂടെ അഭിനയ സാധ്യത ഉള്ള സീനുകള്‍ ഹന്സികക്ക് ലഭിച്ചു.

വില്ലന്മാരില്‍ നമ്മുടെ റഹ്മാന്‍ പതിവ് പ്രകടനം കാഴ്ച വെച്ചു.പുള്ളി അപാര ഗ്ലാമര്‍ ആയിട്ടുണ്ട്. പിന്നെ മുകേഷ്‌ ഋഷി അണ്ണന്‍ എന്തൊക്കെയോ ബഹളം വെച്ചു കടന്നു പോയി. പിന്നെ മെയിന്‍ വില്ലന്‍ ഡാനി.സൈസ് കൊണ്ട് ഗംഭീരം ആണെങ്കിലും പ്രകടനം കൊണ്ട് ഞെട്ടിക്കാന്‍ കഴിഞ്ഞില്ല. പ്രകാശ്‌ രാജിന്റെ വില്ലന്‍ വേഷം സിംഗം ഒന്നാം ഭാഗത്തിലെ കൊള്ളാവുന്ന ഒന്നായിരുന്നു, ആ ഒരു ലെവലില്‍ വരാന്‍ ഈ മൂന്നു പേര്‍ ഒരുമിച്ചുണ്ടായിട്ടും കഴിഞ്ഞില്ല എന്നതാണ് സത്യം. കാര്യം മിക്ക പടത്തിലും ഒരേ തരത്തില്‍ ഉള്ള വില്ലന്‍ വേഷം ആണെങ്കിലും പ്രകാശ്‌രാജ് ചെയ്യുമ്പോള്‍ അത് കാണാന്‍ ഒരു രസമാണ്.

തമിഴ്‌ സിനിമയിലെ ഇപ്പോളത്തെ മുന്‍ നിര കോമഡി താരം സന്താനവും, കൂടെ വിവേകും ഈ ചിത്രത്തില്‍ ഉണ്ട്. പല ചിത്രങ്ങളുടെയും രക്ഷകര്‍ ആയ അവര്‍ രണ്ടു പേരും ഇതിലും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. വിവേക്‌ ആദ്യ ഭാഗത്തിലെ അതെ വേഷം തന്നെ, കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഉള്ളത് രസകരമാക്കി. മറുഭാഗത്ത്‌ സന്താനം തകര്‍ത്താടുകയും ചെയ്തു. പുള്ളിയുടെ ചില ചെറിയ നമ്പറുകള്‍ പോലും തിയ്യറ്ററില്‍ പോട്ടിച്ചിരിയുടെ മാലപടക്കം തീര്‍ത്തു. പക്ഷെ സന്താനവും വിവേകും കൂടിയുള്ള ഒരു സീന്‍ ഉണ്ടായില്ല എന്നത് ഒരു നിരാശയായി.

ചിത്രത്തിലെ ഗാനങ്ങള്‍ അത്ര പോര, ചിത്രം തുടങ്ങുന്നത് തന്നെ ഒരു ഐറ്റം ഡാന്‍സിലൂടെയാണ്. ഹന്സികയും സൂര്യയും ഉള്ള ഒരു ഗാനം വലിയ തെറ്റില്ല, ബാക്കിയെല്ലാം ഡാന്‍സിനു വേണ്ടി ഉണ്ടാക്കിയ ഫാസ്റ്റ് നമ്പറുകള്‍. സുര്യ ഫാന്‍സിനു എല്ലാം മറന്നു ആഘോഷിക്കാന്‍ ഒരു ഉത്സവ ചിത്രം. അല്ലാത്തവര്‍ക്ക് ചിലപ്പോള്‍ അത്ര രുചിക്കാന്‍ സാധ്യത ഇല്ല. സാധാരണ പ്രേക്ഷകന് ഒരു തവണ കണ്ടിരിക്കാവുന്ന തരക്കേടില്ലാത്ത ഒരു സാധാരണ തമിഴ്‌ മാസ്സ് മസാല ആക്ഷന്‍ ചിത്രമാണ്‌ സിംഗം 2.

Monday, June 24, 2013

ലാല്‍ജോസിനോടൊപ്പം പതിനഞ്ചു സിനിമാ വര്‍ഷങ്ങള്‍ ..!!



ലാല്‍ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയുടെ കൂടെ യാത്ര തുടങ്ങിയിട്ട് ഈ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകന്റെ മനസ്സ് ഇത്ര തൊട്ടറിഞ്ഞ സംവിധായകര്‍ മലയാളത്തില്‍ ചുരുക്കമാണ്. ഈ അടുത്ത കാലത്തെ മൂന്നു സൂപ്പര്‍ ഹിറ്റുകളുടെ തിളക്കത്തില്‍ നില്‍കുന്ന അദ്ധേഹത്തിന്റെ ഇത് വരെയുള്ള സിനിമ ജീവിതത്തില്‍ കുറെ വിജയങ്ങളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്.

1998-ലെ ഒരു വിഷു കാലത്താണ് ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയുമായി ലാല്‍ജോസ് ആദ്യമായി നമ്മുടെ മുന്‍പില്‍ എത്തുന്നത്‌. സിനിമാപ്രേമികള്‍ക്ക് ഓര്‍മ്മയുണ്ടാകും അന്ന് കൂടെ ഇറങ്ങിയ വിഷു ചിത്രങ്ങള്‍. മോഹന്‍ലാല്‍ ലോഹിതദാസ് ടീമിന്റെ കന്മദം, കമല്‍-രഞ്ജിത്-ജയറാം-ദിലീപ്‌ ടീമിന്റെ കൈക്കുടന്ന നിലാവ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍. എന്നിട്ടും മറവത്തൂര്‍ കനവ് ശ്രദ്ധിക്കപ്പെട്ടു. ശ്രീനിയുടെ മികച്ച തിരക്കഥയും, മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും കൂടെ ആയപ്പോള്‍ മറവത്തൂര്‍ കനവ് മലയാളികള്‍ക്ക് ഒരു സൂപ്പര്‍ ഹിറ്റ്‌ സമ്മാനിച്ചു, ഒപ്പം മലയാളികള്‍ക്ക് ഒരു മികച്ച സംവിധായകനെയും.ആദ്യ ചിത്രത്തില്‍ തന്നെ തന്റെ കഴിവ് ലാല്‍ജോസ് തെളിയിച്ചു, കോര സാറിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു ചാണ്ടി പോകുന്ന ആ സീന്‍ തന്നെ അതിനു ഉദാഹരണം,സിനിമയുടെ കഥ തിരിയുന്നത് തന്നെ ആ ഒരു സീനിലാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലായിരുന്നെകില്‍ പാളി പോകുമായിരുന്ന ഒരു സീന്‍ ആയിരുന്നു അത്, ഒരു സീനിയര്‍ സംവിധായകന്റെ കയ്യടക്കത്തോടെ ലാല്‍ജോസ് അത് ചിത്രീകരിച്ചു. വേറിട്ട രീതിയില്‍ ഗാന രംഗങ്ങള്‍ എടുക്കാനുള്ള ലാല്‍ജോസിന്റെ ആ ഒരു കഴിവ് അന്ന് തൊട്ടേ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതാണ്.

ഒരു വര്‍ഷം കഴിഞ്ഞാണ് 1999 ഒക്ടോബറില്‍ തന്റെ രണ്ടാമത്തെ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ആയി ലാല്‍ജോസ് വീണ്ടും എത്തുന്നത്‌,അത്ര മികച്ചൊരു വിജയം ആയില്ലെങ്കിലും അതും നല്ലൊരു ചിത്രമായിരുന്നു. അതിലും മികച്ച ഗാനങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് സുരേഷ് ഗോപിയെ നായകനാക്കി രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ എടുത്ത രണ്ടാം ഭാവം എന്ന ചിത്രത്തിന്റെ പരാജയം ലാല്‍ജോസിന്റെ പാതയില്‍ ഒരു വിള്ളല്‍ ഉണ്ടാക്കി, മികച്ച ചിത്രം എന്ന് പലരും പറഞ്ഞിട്ടും, ചിത്രം ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു. അവിടെ നിന്ന് ഒരു വര്ഷം കഴിഞ്ഞാണ് (2002) രഞ്ജന്‍ പ്രമോദിന്റെ കൂടെ തന്നെ വീണ്ടും മീശ മാധവന്‍ എന്ന ബ്ലോക്ക്‌ബസ്റ്റര്‍ സിനിമയുമായി ലാല്‍ജോസ് എത്തിയത്, ഒരു തളര്‍ച്ചയില്‍ ആണ്ട് കിടന്നിരുന്ന മലയാള സിനിമയെ ഒന്ന് ഉണര്‍ത്തിയത്‌ ഈ ചിത്രം ആയിരുന്നു, മലയാളത്തിലെ എക്കാലത്തെയും പണം വാരി പടങ്ങളില്‍ ഒന്നായ മീശ മാധവന്‍ ദിലീപ്‌ എന്ന നടനെ ഒരു സൂപ്പര്‍സ്റ്റാര്‍ ആക്കി. ചിത്രത്തിലെ ഗാന രംഗങ്ങള്‍ മലയാളികള്‍ക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ചു.മാധവനും രുക്മിനിയും ഭഗീരഥന്‍ പിള്ളയും കൊച്ചു കുട്ടികള്‍ക്ക് വരെ പ്രിയപ്പെട്ടവരായി. എന്നാല്‍ അതിനു ശേഷം വന്ന പട്ടാളം (2003) വീണ്ടും ഒരു പരാജയം സമ്മാനിച്ചു, പിന്നാലെ വന്ന രസികനും(2004)ചലനമൊന്നും ഉണ്ടാക്കാതെ കടന്നു പോയി. എന്നാല്‍ അടുത്ത വര്‍ഷം ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ ചാന്തുപൊട്ട് (2005) വീണ്ടും ഒരു മെഗാഹിറ്റ്‌ നല്‍കി, കഴിഞ്ഞ രണ്ടു വന്‍ പരാജയങ്ങള്‍ക്കുള്ള മറുപടി ആയിരുന്നു ചാന്തുപോട്ടിന്റെ മഹാ വിജയം, ദിലീപിന്റെ അത് വരെ കാണാത്ത ഒരു മുഖവും, പ്രകടനവും നല്‍കിയ ചാന്തുപൊട്ട് , ബെന്നിയുടെ തന്നെ അത്ഭുത വിളക്ക് എന്ന ഒരു സൂപ്പര്‍ ഹിറ്റ്‌ നാടകത്തിന്റെ സിനിമ ആവിഷ്കാരം ആയിരുന്നു. അടുത്ത വര്ഷം വന്ന അച്ഛനുറങ്ങാത്ത വീട് (2006) എന്ന ചിത്രം ലാല്‍ ജോസിന്റെ വേറിട്ടൊരു പരീക്ഷണം ആയിരുന്നു, ചിത്രം സാമ്പത്തിക വിജയം ആയില്ലെങ്കിലും നിരൂപക പ്രശംസയും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസഥാന അവാര്‍ഡും നേടി. സലിംകുമാര്‍ എന്ന ഒരു ഹാസ്യ താരത്തെ നായകന്‍ ആക്കി ആ സിനിമ എടുക്കാന്‍ കാണിച്ച ചങ്കൂറ്റം അന്ന് തന്നെ എല്ലാവരും അംഗീകരിച്ചതാണ്. ലാല്‍ ജോസിന്റെ ആ നിരീക്ഷണം എത്ര ശരിയായിരുന്നു എന്ന് പിന്നീട് "ആദമിന്റെ മകന്‍ അബു" എന്ന സിനിമയിലൂടെ സലിംകുമാറിന് ലഭിച്ച ദേശിയ അവാര്‍ഡിലൂടെ കാലം തെളിയിച്ചു.

ആ വര്‍ഷം തന്നെ ഇറങ്ങിയ ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു സൂപ്പര്‍ ഹിറ്റ്‌. ആ ഓണക്കാലത്ത് ഇറങ്ങിയ സൂപ്പര്‍ താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളോട് മത്സരിച്ചാണ് ക്ലാസ്സ് മേറ്റ്സ് ഗംഭീര വിജയം നേടിയത്. ജെയിംസ്‌ ആല്‍ബര്‍ട്ട് ഒരുക്കിയ മികച്ച ഒരു തിരക്കഥ, ഒരു പക്ഷെ ലാല്‍ജോസ് അല്ലാതെ വേറെ ആര് ചെയ്താലും ഒരു പക്ഷെ ആ സിനിമ അത്ര മികച്ചതാകും എന്ന് തോന്നുന്നില്ല, അങ്ങനെ ആയിരുന്നു അതിന്റെ ഒരു അവതരണം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്‌ ആയി, മുരളിയും റസിയയും അവരുടെ പ്രണയവും പ്രേക്ഷകരുടെ മനസ്സിലെ മറക്കാനാകാത്ത ഒരു നൊമ്പരം ആയി മാറി. ആ വര്‍ഷത്തെ Best Popular Film അവാര്‍ഡ്‌ ഈ ചിത്രത്തിനായിരുന്നു. തുടര്‍ന്ന് വന്ന അറബികഥ (2007)മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എടുത്തു വെക്കാവുന്ന ഒന്നായിരുന്നു, ഒപ്പം നല്ല വിജയവും നേടി.പക്ഷെ അടുത്ത വര്ഷം ഇറങ്ങിയ മുല്ല (2008)വീണ്ടും ഒരു പരാജയം സമ്മാനിച്ചു. പഴയ കാല ചിത്രമായ നീലത്താമരയുടെ റീമേക്ക് (2009) ആയാണ് ലാല്‍ ജോസ് പിന്നെ വന്നത്, ചിത്രം ഹിറ്റ്‌ ആയിരുന്നു, രഞ്ജിത്ത് ഒരുക്കിയ കേരള കഫെ എന്ന ചിത്രത്തില്‍ "പുറം കാഴ്ചകള്‍ " എന്ന ഒരു ചെറിയ ചിത്രവും ലാല്‍ജോസ് ആ വര്ഷം ചെയ്തു, മമ്മൂട്ടി ആയിരുന്നു അതിലെ നായകന്‍. മികച്ചൊരു സിനിമ ആയിരുന്നു അതും. തുടര്‍ന്ന് "മുല്ല"എഴുതിയ സിന്ധുരാജിന്റെ കൂടെ തന്നെ വീണ്ടും ഒരു ചിത്രം ചെയ്തു, അതായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി (2010), കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ ഇമേജ് പൊളിച്ചെഴുതിയ ചിത്രം സാമ്പത്തിക വിജയം നേടി. പിന്നെയും രണ്ടു വര്ഷം കഴിഞ്ഞാണ് സ്പാനിഷ്‌ മസാലയുമായി (2012) വീണ്ടും എത്തിയത്, സ്പെയിനില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം ആയിരുന്നു അത്, ദിലീപും കുഞ്ചാക്കോ ബോബനും അടക്കം മികച്ചൊരു താരനിരയും ഉണ്ടായിരുന്നു, പക്ഷെ ഹൈബജറ്റ് ചിത്രത്തിന് വിനയായി.

പിന്നീട് വന്ന ഡയമണ്ട് നെക്ലസ് (2012) ഗംഭീര വിജയം നേടി , അറബികഥയ്ക്ക് ശേഷം ദുബായില്‍ ചിത്രീകരിച്ച ആ ചിത്രം ഫഹദ്‌ ഫാസില്‍ എന്ന നടനെ മലയാളികള്‍ക്ക് പ്രിയങ്കരന്‍ ആക്കി. ആ വര്ഷം തന്നെ അവസാനം ഇറങ്ങിയ പൃഥ്വിരാജ് ചിത്രം "അയാളും ഞാനും തമ്മില്‍ " കേരളം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, പൃഥ്വിരാജ് എന്ന നടന്റെ മികച്ച അഭിനയം കാഴ്ച വെച്ച ആ ചിത്രവും സൂപ്പര്‍ ഹിറ്റ്‌ ആയി. ഒപ്പം പ്രിത്വിക്ക് മികച്ച നടനുള്ള രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡും, ലാല്‍ജോസിന് മികച്ച സംവിധായകനും, ബെസ്റ്റ്‌ പോപ്പുലര്‍ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. ഈ വര്ഷം ഇറങ്ങിയ ഇമ്മാനുവേല്‍ (2013)ആകട്ടെ എല്ലാ തരാം പ്രേക്ഷകരുടെയും പ്രശംസ നേടി കൊണ്ട് അമ്പതു ദിവസങ്ങള്‍ കഴിഞ്ഞു മുന്നേറുകയാണ്. ഈ സമയം തന്നെ ലാല്‍ജോസ് തന്റെ അടുത്ത ചിത്രമായ "പുള്ളിപുലികളും ആട്ടിന്‍കുട്ടിയും "എന്ന തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു കഴിഞ്ഞു. കുഞ്ചാക്കോ ബോബനാണ് അതിലെ നായകന്‍. ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

തൃശൂര്‍ ജില്ലയിലെ വലപ്പാട് ആണ് ലാല്‍ ജോസ് ജനിച്ചത്‌. ഡിഗ്രി കഴിഞ്ഞ ഉടനെ ചെന്നൈലേക്ക് പോയ അദ്ദേഹം കമലിന്റെ കൂടെ പതിനാറു ചിത്രങ്ങളില്‍ അസിസ്റ്റന്റ്‌ ആയി ജോലി ചെയ്തു, 2011 സമയത്ത് സുര്യയില്‍ ഒരു ബിഗ്‌ ബ്രേക്ക്‌ എന്ന ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയും ലാല്‍ജോസ് വന്നിരുന്നു. കമലിന്റെ സഹസംവിധായകന്‍ ആയിരുന്ന കാലത്ത് അഴകിയ രാവണന്‍ എന ചിത്രത്തിലും, ഈ അടുത്ത ബെസ്റ്റ്‌ ആക്ടര്‍ എന്ന സിനിമയിലും ലാല്‍ജോസ് അഭിനയിച്ചിട്ടുണ്ട്. അഴകിയ രാവണനില്‍ ഇന്നസെന്റിന് " തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ വീടും ഞാന്‍ അരിച്ചു പെറുക്കി "എന്ന ആ ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് ലാല്‍ജോസ് ആണ്. അദ്ധേഹത്തിന്റെ LJ Films ഇപ്പോള്‍ നിര്‍മ്മാണ രംഗത്ത് സജീവമാണ്,ഡയമണ്ട് നെക്ലസ് ആണ് ആ ബാനറില്‍ വന്ന ആദ്യ ചിത്രം. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന "തിര "എന്ന ചിത്രവും നിര്‍മ്മിക്കുന്നു. കേരളത്തിലെ നവ പ്രതിഭകളെ ഒരു കുടകീഴില്‍ കൊണ്ട് വരുന്ന celebrate keralam എന്ന പ്രോഗ്രാമിന്റെ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ആണ് ഇപ്പോള്‍ ലാല്‍ജോസ്.

ഈ കഴിഞ്ഞ പതിനഞ്ചു വര്‍ഷവും മലയാളികള്‍ കൂടുതല്‍ പാടി നടന്നത് ലാല്‍ജോസിന്റെ ചിത്രത്തിലെ ഗാനങ്ങള്‍ ആയിരിക്കുമെന്ന് ഉറപ്പാണ്‌. കരുണാമയനെ കാവല്‍ വിളക്കേ, അമ്പാടി പയ്യുകള്‍ മേയും, ബംബട്ടു ഹുടുഗി, മറന്നിട്ടുമെന്തിനോ, കരിമിഴി കുരുവിയെ,എന്റെ എല്ലാമെല്ലാമല്ലേ ,ആരോരാള്‍ പുലര്‍മഴയില്‍, ആലിലക്കാവിലെ തെന്നലേ , തൊട്ടുരുമ്മി ഇരിക്കാന്‍, ആഴ കടലിന്റെ ,ചാന്തു കുടഞ്ഞൊരു , ഒഴുകുകയായ്‌ പുഴ പോലെ, എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ, കാത്തിരുന്ന പെണ്ണല്ലേ, താരക നിരകള്‍, താനെ പാടും, കണ്ണിന്‍ വാതില്‍ ചാരാതെ,അനുരാഗ വിലോചാനനായി, അക്കരെ നിന്നൊരു പൂംകാറ്റ്, നിലാ മലരേ, തൊട്ടു തൊട്ടു നോക്കാമോ, അഴലിന്റെ ആഴങ്ങളില്‍, മാനത്തുദിച്ചത്, അങ്ങനെ എത്രയെത്ര സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങള്‍. കൂടുതലും വിദ്യാ സാഗറിന്റെ സംഗീതത്തില്‍ ആയിരുന്നു. മനോഹരമായ ഈ ഗാനങ്ങള്‍ എല്ലാം അതിനേക്കാള്‍ മികച്ച രീതിയില്‍ ലാല്‍ജോസ് പ്രേക്ഷകരിലേക്ക് എത്തിച്ചു.

ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ കാവ്യാ മാധവന്‍,പട്ടാളത്തിലൂടെ ടെസ്സ, രസികനിലൂടെ സംവൃത, മുല്ലയിലൂടെ മീര നന്ദന്‍,നീലതാമരയിലൂടെ അര്‍ച്ചന കവി, എല്‍സമ്മയിലൂടെ ആന്‍ അഗസ്റ്റിന്‍, ഡയമണ്ട് നെക്ലസിലൂടെ അനുശ്രീ, അങ്ങനെ ഒട്ടേറെ നായികമാരെ മലയാളത്തിനു സമ്മാനിച്ചത്‌ ലാല്‍ജോസ് ആണ്. നമ്മുടെ പല നടന്മാര്‍ക്കും വ്യത്യസ്ത വേഷങ്ങള്‍ നല്‍കാനും ലാല്‍ ജൊസിനു സാധിച്ചു, മറവത്തൂര്‍ കനവിലെ നെടുമുടി വേണുവിന്റെ വില്ലന്‍ വേഷം, ചന്ദ്രനുദിക്കുന്ന ദിക്കിലെ ലാല്‍, രണ്ടാം ഭാവത്തിലെ തിലകന്‍, മീശ മാധവനിലെയും ക്ലാസ്സ്‌മേറ്റ്സിലെയും ഇന്ദ്രജിത്ത്, ചാന്തുപോട്ടിലെ ദിലീപ്‌, അച്ഛനുറങ്ങാത്ത വീടിലെ സലിം കുമാര്‍, ക്ലാസ്സ്‌ മേറ്റ്സിലെ രാധിക, എല്‍സമ്മയിലെ കുഞ്ചാക്കോ ബോബന്‍, അങ്ങനെ ഒരു പാട് വേഷങ്ങള്‍. ഒപ്പം കോമഡി സ്ടാര്സ്സിലെ നെല്‍സണെ പോലുള്ള കലാകാരന്മാര്‍ക്ക് സ്പാനിഷ്‌ മസാലയിലൂടെ അവസരവും നല്‍കി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി അരങ്ങേറ്റം കുറിച്ചതും ലാല്‍ജോസിന്റെ രസികനിലൂടെയാണ്. അദ്ധേഹത്തിന്റെ ഇമ്മാനുവേല്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കിയത്‌ അഫ്സല്‍ യൂസുഫ്‌ എന്ന അന്ധനായ ഒരു സംഗീത സംവിധായകനാണ്. ഇപ്പോള്‍ തന്റെ പുതിയ ചിത്രത്തില്‍ ഷിജു, ജോജു, ഇര്‍ഷാദ്‌ എന്നീ സഹ നടന്മാര്‍ക്ക് പ്രധാന വേഷം നല്‍കിയതും കൂട്ടുകാര്‍ ലാലു എന്ന് വിളിക്കുന്ന ലാല്‍ജോസിന്റെ മനസ്സിന്റെ നന്മയാണ് കാണിക്കുന്നത്. അദ്ധേഹത്തിന്റെ പുള്ളിപുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നു, നമുക്ക്‌ കാത്തിരിക്കാം ലാലുവിന്റെ മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനായി..

Thursday, June 20, 2013

Ranjhaana - Hindi Film Review From Dubai




പത്ത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ് "തുള്ളുവതോ ഇളമൈ" എന്ന ഒരു തമിള്‍ ചിത്രത്തിലൂടെ ധനുഷ്‌ എന്ന ഒരു പയ്യന്‍ നമ്മുടെ മുന്‍പില്‍ വന്നു. അത് വരെയുള്ള നമ്മുടെ നായക സങ്കല്‍പ്പങ്ങള്‍ക്ക് ഒട്ടും യോജിക്കാത്ത ഒരു രൂപവും, ഭാവവും. പക്ഷെ ആ ചിത്രത്തിന്റെ വിജയത്തോടെ ധനുഷ്‌ ശ്രദ്ധിക്കപ്പെട്ടു, പിന്നീട് വന്ന കാതല്‍ കൊണ്ടെന്‍ ധനുഷിന്റെ അഭിനയ ശേഷി പ്രേക്ഷകര്‍ക്ക്‌ കാട്ടിത്തന്നു. അവിടെ നിന്ന് അങ്ങോട്ട്‌ ഒരു പാട് ഹിറ്റുകള്‍ ധനുഷ്‌ സമ്മാനിച്ചു. രൂപത്തില്‍ അല്ല, പ്രകടനത്തിലാണ് കാര്യം എന്ന് ധനുഷ്‌ തെളിയിച്ചു.ഒടുവില്‍ ആടുകളം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശിയ അവാര്‍ഡും വാങ്ങി. കുറച്ചു നാള്‍ മുന്‍പ്‌ കൊലവേരി എന്ന ഒരു ഗാനത്തിലൂടെ ധനുഷ്‌ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ട്ടിച്ചു. ഇന്ന് ധനുഷിന്റെ ആദ്യ ഹിന്ദി സിനിമ ആയ രണ്ജനാ കാണാന്‍ പോകുമ്പോള്‍ ഇതെല്ലം എന്റെ മനസ്സിലൂടെ കടന്നു പോയി. ഇനി സിനിമയിലേക്ക്..

ചിത്രം ആരംഭിക്കുന്നത് ധനുഷിന്റെ ശബ്ദവിവരണത്തോടെയുള്ള ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. കുന്ദന്‍ [{ധനുഷ്‌]} ഒരു അയ്യന്കാര് വീട്ടു പയ്യനാണ്. അവരുടെ കുടുംബം പണ്ട് മദ്രാസ്സില്‍ നിന്നും ബനാറസില്‍ വന്നു താമസിക്കുന്നവരാണ്. അവന്റെ ചെറുപ്പത്തില്‍ കൂട്ടുകാരുമൊത്ത് അവന്റെ നാട്ടില്‍ ഇങ്ങനെ ഉല്ലസിച്ചു നടക്കുന്ന സമയത്താണ് അവന്‍ ആദ്യമായി അവളെ കാണുന്നത്. അവളെന്നു പറഞ്ഞാല്‍ നമ്മുടെ നായിക,സോയാ( സോനം കപൂര്‍ ). നമ്മുടെ തട്ടത്തിന്‍ മറയത്തിന്റെ ആദ്യ സീന്‍ പോലെ ഒരു തുടക്കം. ഒരു ഹിന്ദു പയ്യന്‍ ഒരു ഉമ്മച്ചി കുട്ടിയെ കാണുന്നു, അവളുടെ സൌന്ദര്യത്തില്‍ മയങ്ങുന്നു. അവരുടെ ഹൈസ്കൂള്‍ കാലത്ത് അവര്‍ തമ്മില്‍ അടുക്കുന്നു. ഇതറിയുന്ന സോയയുടെ വീട്ടുകാര്‍ അവളെ അവിടെ നിന്ന് സ്ഥലം മാറ്റി വേറെ ഒരു നാട്ടിലേക്ക് പഠിക്കാനായി പറഞ്ഞയക്കുന്നു. അവള്‍ തിരിച്ചു വരുന്നതും കാത്തു കുന്ദന്‍ ആ നാട്ടില്‍ അല്ലറ ചില്ലറ പണികള്‍ ചെയ്തു കഴിയുന്നു. മനസ്സില്‍ അവള്‍ മാത്രമായ കാരണം കളിക്കൂട്ടുകാരിയായ ബിന്ധിയയുടെ സ്നേഹം പോലും അവന്‍ ഒഴിവാക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്ന സോയക്ക് പഴയ പ്രേമം ഇന്ന് അവനോടില്ല. അവള്‍ കുന്ധനോട് തനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണെന്നും അയാളെ മാത്രമേ വിവാഹം കഴിക്കു എന്നും പറയുന്നു. അയാളാണ് അക്രം(അഭയ്‌ ഡിയോള്‍ ). ഇതറിയുന്ന കുന്ദന്‍ ആകെ തകര്‍ന്നു പോകുന്നു. അങ്ങനെ സോയയുമായുള്ള ആ കല്യാണത്തിനായി അക്രം ആ നാട്ടിലെത്തുന്നു. ആ വാശിയില്‍ അതെ ദിവസം തന്നെ കുന്ദന്‍ ബിന്ധിയയുമായുള്ള കല്യാണവും ഉറപ്പിക്കുന്നു. എന്നാല്‍ ചില അപ്രതീക്ഷിത സംഭവങ്ങള്‍ അവിടെ അരങ്ങേറുന്നു. കഥയുടെ ആ വഴിത്തിരിവില്‍ ഇടവേള..

അങ്ങനെ നല്ല ഫാസ്റ്റ്‌ ആയി, നല്ല തമാശകളോടെ, നല്ല പാട്ടുകളോടെ ആദ്യ പകുതി കടന്നു പോയത് വളരെ പെട്ടെന്നായിരുന്നു. സത്യം പറഞ്ഞാല്‍ സമയം പോയതറിഞ്ഞില്ല. എന്നാല്‍ അതിനു ശേഷം കഥ പെട്ടെന്ന് സീരിയസ് ആകുന്നു. കഥ ഡല്‍ഹിയിലേക്ക് പോകുന്നു. പിന്നെ അവിടത്തെ രാഷ്ട്രീയം,പാര്‍ട്ടികള്‍, പ്രക്ഷോഭങ്ങള്‍, യുവജന മുന്നേറ്റം അങ്ങനെ പലതും കടന്നു വരുന്നു. സിനിമയുടെ രസച്ചരട് അവിടെ നഷ്ട്ടപെട്ടു.പിന്നീട് വല്ലാത്ത ഇഴച്ചില്‍ ആയിരുന്നു. ആദ്യം അക്രമിന്റെ രാഷ്ട്രീയ പാര്‍ട്ടിയും പ്രശ്നങ്ങളും, പിന്നെ സോയയുടെ പാര്‍ട്ടി പ്രവര്‍ത്തനം, എന്തിനേറെ പറയുന്നു ഒടുവില്‍ കുന്ധനും കൂടെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു. ഒടുവില്‍ എവിടെ നിന്നോ തുടങ്ങിയ കഥ ഒരു രൂപവുമില്ലാതെ എങ്ങോട്ടോ പോകുന്നു, അതൊക്കെ സഹിക്കാം, എന്നിട്ട് സിനിമ അവസാനിക്കുന്നത്‌ ഒരു ട്രാജഡിയിലും. നല്ലൊരു പ്രണയകഥ പ്രതീക്ഷിച്ചു പോയ ഞാന്‍ നിരാശനായി. സിനിമയുടെ ആ ലവ് ട്രാക്ക്‌ പിടിച്ചു പോയിരുന്നെകില്‍ ഒരു പക്ഷെ ഒന്ന് കൂടെ നന്നായേനെ എന്ന് എനിക്ക് തോന്നി. പക്ഷെ എന്ത് ചെയ്യാം ,കഥാകൃത്ത് മനസ്സില്‍ കണ്ടത് ഇങ്ങനെ ആയിപ്പോയി.

എന്റെ കൂടെ സിനിമ കാണാന്‍ ഉണ്ടായിരുന്നവരില്‍ എത്ര പേര്‍ക്ക് ധനുഷ്‌ എന്ന നടനെ അറിയാം എന്നറിയില്ല, എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ധനുഷിന്റെ അഭിനയം എല്ലാവര്ക്കും ഇഷ്ട്ടപെട്ടിട്ടുണ്ട്. ആദ്യ പകുതിയിലെ ഒരു പാട് സീനുകളില്‍ ധനുഷ്‌ സ്കോര്‍ ചെയ്തു. പല ഡയലോഗിനും നല്ല കയ്യടിയും കൂട്ട ചിരിയും ഉണ്ടായിരുന്നു. തന്‍റെ തമിഴ്‌ സിനിമകളിലെ പല രീതികളും ഭാവങ്ങളും ധനുഷ്‌ ഇതിലും ചെയ്യുന്നുണ്ട്, എങ്കിലും ഒന്നും ബോര്‍ അടിപ്പിക്കുന്നില്ല. പക്ഷെ ഈ ചിത്രം കൊണ്ട് ധനുഷിന് ഹിന്ദിയില്‍ കുറെ വേഷങ്ങള്‍ കിട്ടുമെന്ന് തോന്നുന്നില്ല. ഈ കഥയ്ക്ക് പക്ഷെ ധനുഷ്‌ ആവശ്യമായിരുന്നു, ആ വേഷം കൃത്യമായിരുന്നു.

നായിക സോനം കപൂറിന്റെ കൊള്ളാവുന്ന ഒരു വേഷം ആയിരുന്നു ഇതിലെ സോയ, പക്ഷെ എന്തോ മറ്റു നായികമാരെ പോലെ സ്ക്രീനില്‍ ഒരു മാജിക്‌ സൃഷ്ട്ടിക്കാന്‍ സോനത്തിന് കഴിയുന്നില്ല. പിന്നെ അഭയ്‌ ഡിയോള്‍ , കുറച്ചേ ഉള്ളുവെങ്കിലും നല്ലൊരു വേഷമായിരുന്നു, എന്താ അയാളുടെ ഒരു സ്ക്രീന്‍ പ്രസന്‍സ്, എന്റെ അഭിപ്രായത്തില്‍ സ്ക്രീനില്‍ വന്നു നിന്നാല്‍ തന്നെ നല്ലൊരു അന്തരീക്ഷം സൃഷ്ട്ടിക്കന്‍ കഴിയുന്ന ഒരു നടന്‍ ആണ് അയാള്‍ . പിന്നെ ധനുഷിനെ കളിക്കൂട്ടുകാരിയായ ബിന്ധിയയെ അവതരിപ്പിച്ച സ്വര ഭാസ്ക്കര്‍, ധനുഷിന്റെ കൂട്ടുകാരന്‍ ആയി അഭിനയിച്ച ആ നടന്‍ .. ഇവര്‍ രണ്ടു പേരും നല്ല കയ്യടി വാങ്ങി.

ഇനി പറയാനുള്ളത് ഈ സിനിമയുടെ ജീവനായ ഇതിലെ പാട്ടുകളെ കുറിച്ചാണ്. എ ആര്‍ റഹ്മാന്‍ കമ്പോസ് ചെയ്ത മികച്ച ഗാനങ്ങള്‍ ചിത്രത്തില്‍ ഉണ്ട്, കുറെ നാളായി കേട്ട് കൊണ്ടിരിക്കുന്നതു കൊണ്ട് , അതെല്ലാം സ്ക്രീനില്‍ കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി. അതെല്ലാം ഒന്ന് കൂടെ ആസ്വദിക്കാന്‍ മാത്രം രണ്ജനാ ഒന്ന് കൂടെ കാണാനും എനിക്ക് മടിയില്ല, അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്.
ബനാറസിയാ എന്ന ഗാനമെല്ലാം കുറെ നാള്‍ സംഗീത പ്രേമികള്‍ മൂളികൊണ്ടിരിക്കും.ചിത്രത്തിന്റെ സാങ്കേതിക വിഭാഗങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇവിടെ പറയുന്നില്ല. സിനിമ നന്നായോ എന്നതാണല്ലോ നമുക്ക് പ്രധാനം. ആ നിലക്ക് ഞാന്‍ പൂര്‍ണ്ണമായും തൃപ്തന്‍ അല്ല.

സിനിമയുടെ വിജയ സാധ്യത സംശയമാണ്. നിങ്ങള്‍ ഒരു ധനുഷ്‌ ഫാന്‍ ആണെങ്കില്‍ തീര്‍ച്ചയായും രണ്ജനാ നിങ്ങള്ക്ക് പോയി കാണാം, അത്ര മനോഹരമായാണ് ധനുഷ്‌ അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ തമിള്‍ വെര്‍ഷന്‍ ഉടനെ ഇറങ്ങും എന്നാണ് കേട്ടത്, അങ്ങനെയാണെങ്കില്‍ അത് കണ്ടാലും മതി. പിന്നെ നിങ്ങള്‍ ഒരു എ ആര്‍ റഹ്മാന്‍ ഫാന്‍ ആണെങ്കില്‍ ( ആരാ റഹ്മാന്‍ ഫാന്‍ അല്ലാത്തത് അല്ലെ?)നിങ്ങള്‍ക്കും വേണമെങ്കില്‍ ഒന്ന് പോയി കാണാം. റഹ്മാന്റെ ആ മാജിക്‌ സ്ക്രീനില്‍ കണ്ടു ആസ്വദിക്കാനാണ് സുഖം. സാധാരണ പ്രേക്ഷര്‍ക്ക് സിനിമ അത്ര ഇഷ്ട്ടപെടാന്‍ സാധ്യത ഇല്ല, പ്രത്യേകിച്ച് ഇതിന്റെ ക്ലൈമാക്സ്‌.. =]\ . ട്രാജഡി മൂവീസ് താല്പര്യം ഉള്ളവര്‍ക്ക്‌ ഇഷ്ട്ടപ്പെടുമായിരിക്കും, അല്ലാത്തവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. ധനുഷിന്റെ മാരിയന്‍ അടുത്ത ആഴ്ച ഇറങ്ങും എന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ അന്ന് വീണ്ടും കാണുന്നത് വരെ നന്ദി ..നമസ്കാരം.

Monday, June 17, 2013

സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ പൃഥ്വിയുടെ തിരിച്ചു വരവ് !!




പൃഥ്വിരാജ്...മുംബൈ പോലീസിലെ ആന്റണി മോസ്സെസ്..ധീരമായ ഈ വേഷത്തിലൂടെ വിസ്മയിപ്പിക്കുകയാണ് ഈ നടന്‍ ഒരിക്കല്‍ കൂടി !!

അയാളും ഞാനും തമ്മിലിലെ ഡോക്ടര്‍ രവി തരകന്‍,സെല്ലുലോയിഡിലെ ജെ.സി.ഡാനിയല്‍ എന്നീ മികച്ച വേഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മിന്നുന്ന പ്രകടനം പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തന്ന സിനിമ.മറ്റേതൊരു യുവതാരവും ചെയ്യാന്‍ രണ്ടു വട്ടം ആലോചിക്കുന്ന ഒരു ഗായ്‌ പോലീസ് ഓഫീസരുടെ കഥാപാത്രം ഏറ്റെടുത്തു വിജയിപ്പിക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യത്തെ പ്രശംസിക്കാതിരിക്കാന്‍ കഴിയില്ല, ആ വേഷം യാതൊരു മടിയും കൂടാതെ ഏറ്റെടുക്കാന്‍ തയ്യാറായത്‌ പൃഥ്വിരാജ് എന്ന നടന്റെ അര്‍പ്പണ ബോധത്തെയാണ് കാണിക്കുന്നത്. താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗി ആണെന്ന് തിരിച്ചറിയുന്ന ആ രംഗത്തില്‍ പ്രേക്ഷകന്റെ കണ്ണ് നിറക്കാന്‍ രാജുവിന് കഴിഞ്ഞു. ഇത് വരെ പൃഥ്വിരാജ് എന്ന നടനെ അംഗീകരിക്കാന്‍ മടി കാണിച്ച പലരും ഈ അടുത്ത് വന്ന ചിത്രങ്ങള്‍ കണ്ടു ഒളിഞ്ഞും തെളിഞ്ഞും ആ അഭിനയ പാടവത്തെ അഭിനന്ദിക്കാന്‍ തുടങ്ങിയിരിക്കുന്നു.

എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് വരെ ഇതായിരുന്നില്ല കഥ, പൃഥ്വിരാജ് എന്ന നടനെ വെറും ഒരു കോമാളി ആക്കി കൊണ്ട് പലതും ഇവിടെ അരങ്ങേറി. സോഷ്യല്‍ മീഡിയ വഴി ഇത്ര അധികം ആക്രമിക്കപ്പെട്ട മറ്റൊരു താരവും മലയാളത്തില്‍ എന്നല്ല, ഒരു പക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ടാകില്ല. ഫേസ് ബുക്ക്‌ വഴി പ്രിത്വിയെ കളിയാക്കി കൊണ്ട് ഒരു പാട് ഫോട്ടോസും, യു ട്യൂബ് വഴി ഒരു പാട് വീഡിയോ ക്ലിപ്പിങ്ങ്സും ഇവിടെ ഇറങ്ങി. അതെല്ലാം കാട്ടുതീ പോലെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചു. ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ പ്രിത്വിയുടെ ഭാര്യ പറഞ്ഞ നിര്‍ദോഷമായ ഒരു കമന്റ്‌, അതിന്റെ അര്‍ഥം മനസ്സിലാക്കാതെ " സൗത്ത്‌ ഇന്ത്യയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ഏക നടന്‍" എന്നാക്കി മാറ്റി കുറച്ചൊന്നുമല്ല മലയാളി ആഘോഷിച്ചത്.ഇതിലൊന്നും തളരാതെ മുന്‍പോട്ടു പോയാണ് പ്രിത്വി ഇന്ന് ബോളിവുഡ് വരെ എത്തിയത്, ശരിക്കും പറഞ്ഞാല്‍ അതേ സോഷ്യല്‍ മീഡിയകളുടെ മുകളിലൂടെ ഒരു തിരിച്ചു വരവ് തന്നെയാണ് ഇപ്പോള്‍ പ്രിത്വി നടത്തിയത്.

പ്രേക്ഷകരെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുകയല്ല, ഒരു നടന്‍ എന്ന നിലയില്‍ തന്റെ തുടക്ക കാലത്ത് കുറച്ചു ചവറു സിനിമകളില്‍ പ്രിതിയും അഭിനയിച്ചിട്ടുണ്ട്, കെട്ടുറപ്പുള്ള ഒരു കഥയോ, നല്ലൊരു തിരക്കഥയോ ഇല്ലാത്ത അത്തരം ചിത്രങ്ങളുടെ പരാജയം,പക്ഷെ ചാനലുകളില്‍ പ്രിത്വി അത്തരം ചിത്രങ്ങളെ പോലും വാനോളം പുകഴ്ത്തി പ്രോമോട്ട് ചെയ്യാന്‍ ശ്രമിച്ചു, അതൊക്കെ പ്രിത്വിയുടെ ഇമേജിനെ തന്നെ ബാധിച്ചു. ഒപ്പം അഭിമുഖങ്ങളില്‍ പ്രിത്വി പൊതുവേ കാണിക്കാറുള്ള ഒരു തന്റേടം, വെട്ടി തുറന്നുള്ള സംസാരം, അതൊക്കെ മറ്റു നടന്മാരുടെ ആരാധകരുടെ വെറുപ്പും കൂടെ നേടാനെ ഉപകരിച്ചുള്ളൂ. പ്രിത്വി തന്റെ സ്വത സിദ്ധമായ ഒരു ശൈലിയില്‍ പ്രതികരിച്ചതാകാം,പക്ഷെ അതൊന്നും അത്ര ലാഘവത്തോടെ എടുക്കാനുള്ള ഒരു മനസ്സ് സാധാരണ പ്രേക്ഷകര്‍ക്ക്‌ ഇല്ല എന്നതാണ് സത്യം. അല്ലെങ്കില്‍ ഒരു നടന്‍ ഇങ്ങനെയൊക്കെയോ പറയാവൂ എന്ന് മലയാളി ഒരു അളവ് കോല്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എന്തായാലും ഈ അടുത്തായി വിവാദ പരമായ ഒരു സംസാരവും പ്രിത്വിയുടെതായി കേള്‍ക്കാറില്ല. രണ്ടാമത്തെ സ്റ്റേറ്റ് അവാര്‍ഡിനെ കുറിച്ച് ചോദിച്ചപ്പോഴും അതെല്ലാം സംവിധായകന്റെ മിടുക്കാണ്, താന്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് പ്രിത്വി മറുപടി പറഞ്ഞത്.ഒരു പക്ഷെ സ്വയം തിരിച്ചറിഞ്ഞു പ്രിത്വി തന്നെ അങ്ങനെ ഒരു തീരുമാനം എടുത്തതാകാം, അല്ലെങ്കില്‍ എല്ലാവര്ക്കും തന്റെ പ്രകടനം കൊണ്ട് മറുപടി കൊടുക്കാം എന്ന് തീരുമാനിച്ചതാകാം. എന്തായാലും ഇപ്പോള്‍ പ്രിത്വിയുടെ വിജയ കാലമാണ്, നല്ലതല്ലാതെ ഒന്നും തന്നെ പ്രിത്വിയെ കുറിച്ച് കേള്‍ക്കാറില്ല, ആര്‍ക്കും നല്ലതല്ലാതെ ഒന്നും പറയാനുമില്ല.

സിനിമയില്‍ വന്നു നാലു വര്‍ഷത്തിനകം മികച്ച നടനുള്ള സംസഥാന അവാര്‍ഡ്‌ (വാസ്തവം) വാങ്ങിയ നടന്‍ ആണ് പ്രിത്വി, തന്റെ ആദ്യ കാല ചിത്രങ്ങളായ നന്ദനം, സ്റ്റോപ്പ്‌ വയലന്‍സ് രണ്ടു വ്യത്യസ്തത ഉള്ള കഥാപാത്രങ്ങള്‍ ചെയ്തു പ്രിത്വി തന്റെ അഭിനയ മികവ് വ്യക്തമാക്കിയിരുന്നു, വളരെ പെട്ടെന്ന് തന്നെ തമിഴ്‌ സിനിമയിലും തന്റെതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ പ്രിത്വിക്ക് കഴിഞ്ഞു, തെലുഗില്‍ ഒരു ചിത്രം ചെയ്തു (പോലീസ് പോലീസ് ), ഇപ്പോള്‍ ഹിന്ദിയിലും രണ്ടു ചിത്രങ്ങള്‍ ചെയ്തു, ( Aiyya, Aurangzeb). ഒരിക്കല്‍ ഒരു ചാനെല്‍ ഇന്റര്‍വ്യൂവില്‍ എന്താണ് സ്വപ്നം എന്നു ചോദിച്ചപ്പോള്‍ പ്രിത്വി പറഞ്ഞു " എനിക്ക് മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അമ്പാസിഡര്‍ ആകണം" അതായതു അമിതാബ് ബച്ചന്‍ ഹിന്ദി സിനിമയെ പ്രതിനിധീകരിക്കുന്ന പോലെ, പൃഥ്വിരാജ് മലയാള സിനിമയെ പ്രതിനിധീകരിക്കണം, തന്റെ സിനിമകള്‍ക്ക് ഹിന്ദിയിലും മാര്‍ക്കറ്റ്‌ ഉണ്ടാകണം എന്ന് . പ്രിത്വി പറഞ്ഞത്‌ അയാളുടെ സ്വപ്നം ആണ്. നടക്കും അല്ലെങ്കില്‍ നടത്തും എന്ന് അയാള്‍ വിശ്വസിക്കുന്ന സ്വപ്നം. ആ സ്വപ്നം യാഥാര്‍ത്ഥ്യം ആകട്ടെ എന്ന് നമുക്ക്‌ പ്രാര്‍ത്ഥിക്കാം. കുറച്ചു കൂടെ കച്ചവട ഫോര്‍മുലകള്‍ ഉള്ള ഒരു സിനിമയിലൂടെ ബോളിവുഡില്‍ പ്രിത്വി ഒരു പടി കൂടെ കയറും എന്ന് കരുതാം.


തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് പ്രിത്വി ഇപ്പോള്‍ പോകുന്നത്, ഇന്ത്യന്‍ റുപീ, കഴിഞ്ഞ വര്ഷം അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ മികച്ച വേഷം, ഈ വര്ഷം സെല്ലുലോയിഡ് എന്ന സിനിമയിലൂടെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്‌ , തൊട്ടു പിന്നാലെ വന്ന മുംബൈ പോലീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രശംസ ലഭിച്ചു, മൂന്നും ഹിറ്റ്‌ ആകുകയും ചെയ്തു, ഇപ്പൊ ഹിന്ദിയില്‍ ഒരു ചിത്രം,Aurangzeb. പ്രിത്വിയുടെ നിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ്‌ സിനിമയും സജീവമാണ്, ഉറുമി പോലൊരു വലിയ ചിത്രത്തോട് കൂടിയാണ് പ്രിത്വി നിര്‍മ്മാണ രംഗത്തേക്ക് കാലെടുത്തു വെച്ചത്. പിന്നെ ഇന്ത്യന്‍ റുപീ പോലൊരു നല്ല സിനിമ. ഇനിയും പ്രിത്വിയെ കുറ്റപ്പെടുത്തുന്നവര്‍ക്ക് അത് തുടര്‍ന്ന് കൊണ്ടേ ഇരിക്കാം,പക്ഷെ പ്രിത്വിയുടെ ഈ മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. ഇനി മലയാളത്തില്‍ മെമ്മറീസ്, ലണ്ടന്‍ ബ്രിഡ്ജ്, തുടങ്ങിയ നല്ല കുറെ പ്രോജെക്ട്സ് പ്രിത്വിയുടെതായി വരാനുണ്ട്, ഒപ്പം ഹിന്ദിയില്‍ ഷാരൂഖ്‌ -അഭിഷേക് ബച്ചന്‍ ടീമിന്റെ കൂടെ ഫറാഖാന്റെ ന്യൂ ഇയര്‍...യെസ്‌ , പ്രിത്വി തുടങ്ങിയിട്ടേയുള്ളു .അതാണ് വാസ്തവം !!