Friday, August 22, 2014

കോളേജ് ഡെയ്സ് - 1 !!




ഒരു ആഗസ്റ്റ്‌ മാസം കൂടെ കടന്നു പോകുന്നു. പതിനാറ് വര്‍ഷം മുന്‍പ് ഇത് പോലൊരു ആഗസ്റ്റ്‌ മാസത്തിലാണ് ആണ് ഞാന്‍ എന്‍റെ ഡിഗ്രി ക്ലാസ്സില്‍ ആദ്യമായി ചെല്ലുന്നത്. കൃത്യമായി പറഞ്ഞാല്‍ 1998 ആഗസ്റ്റ്‌ 12 ബുധനാഴ്ച്ച. അവിടെ വെച്ചാണ്‌ ഞാന്‍ ആദ്യമായി ജാസ്മിനെ കാണുന്നത്. ഞാന്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ അവളും ലെജിനും ഉണ്ടായിരുന്നു. അവര്‍ ഇരുന്ന ബഞ്ചിന്‍റെ സൈഡില്‍ എനിക്കും കൂടെ ഒരു സീറ്റ് തന്നാണ് ഞങ്ങളുടെ സൌഹൃദം തുടങ്ങിയത്. അവള്‍ എന്നോട് പേര് ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ടു. അന്ന് എനിക്ക് അറിയാമായിരുന്നോ നാളെ ഇവളാണ് എന്‍റെ ഭാര്യയായി വരുന്നവള്‍ എന്ന്. പിന്നീടു ഞാനും ലജിനും കൂടെ ക്ലാസ്സില്‍ പോയി ഒരേ ബഞ്ചില്‍ ഇരുന്നു. ജാസ്മിന് കൂട്ടായി മിലി എന്നൊരു പെണ്‍കുട്ടി മാത്രമേ ഉണ്ടായുള്ളൂ. ക്ലാസ്സ്‌ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് ഷാനു കയറി വന്നത്. അന്ന് ആ ക്ലാസ്സില്‍ ഉണ്ടായിരുന്നവരാണ് ഷാനിയും, രാജേഷും, വിബിനും, മുദസറും, നവീനും എല്ലാം. ആ വര്‍ഷം ഓണത്തിന് കോളേജില്‍ പൂക്കള മത്സരം ഉണ്ടായിരുന്നു. ആ അവധിക്കാണ് ജാസ്മിന്‍റെ ഒരു ഓണം വിഷസ് കാര്‍ഡ്‌ എനിക്ക് കിട്ടുന്നത്. അവധി കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ തൊട്ടു ഞങ്ങള്‍ തമ്മില്‍ നല്ല സൌഹൃദം ആയി. ക്ലാസ്സില്‍ പിന്നെ ഞങ്ങളും ഷാനുവും ലെജിനും നല്ല കമ്പനി ആയി. ക്ലാസ്സ്‌ കഴിഞ്ഞു എന്നും ഒരുമിച്ചാണ് ഞങ്ങള്‍ പോയിരുന്നത്. ഒരിക്കല്‍ അവിടെ പുതിയതായി തുറന്ന ഒരു ഹോട്ടലില്‍ ഞാനും ഷാനുവും കൂടെ ഊണ് കഴിക്കാന്‍ പോയി. അവിടെ വെച്ച് ഇരുന്നിരുന്ന അവിടത്തെ പുതിയ കസേര ഒടിഞ്ഞു ഷാനു താഴെ വീണു. രണ്ട് കാലും പൊക്കിയുള്ള അവന്‍റെ കിടപ്പ് കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അവന്‍ എന്നെ ദയനീയമായി നോക്കിയതെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഒരിക്കല്‍ ഞങ്ങള്‍ ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങി പോകുമ്പോള്‍ ലെജിന്‍റെ ഷര്‍ട്ടില്‍ എന്തോ കറ ആയെന്നും പറഞ്ഞു ഞങ്ങള്‍ നടുറോഡില്‍ വെച്ച് അവന്‍റെ ഷര്‍ട്ട് അഴിപ്പിച്ച് അവിടെയുള്ള ഒരു പൈപ്പ് തുറന്ന് കഴുകിച്ചു. അന്നത്തെ അവന്‍റെ കോലം കണ്ടു ഞാനും ഷാനുവും കുറെ ചിരിച്ചു. അവരില്ലാതെ ആ വഴി പോകുമ്പോളൊക്കെ ആ പൈപ്പ് കണ്ടാല്‍ എനിക്ക് ആ സംഭവം ഓര്‍മ്മ വരും. ആദ്യ വര്‍ഷം മുഴുവന്‍ അങ്ങനെ കുറെ സംഭവങ്ങളും,സിനിമകളും, ചിരികളും ആയി കടന്നു പോയി. എക്സാം ആയപ്പോള്‍ ആ കളിയും ചിരിയും എല്ലാം മാറി. ആ വര്‍ഷം അവസാനമാണ് ഞാനും ജാസ്മിനും തമ്മില്‍ ഇഷ്ട്ടത്തില്‍ ആകുന്നത്. അന്ന് വിബിന്‍ ഞങ്ങളുടെ പേരുകള്‍ ബോര്‍ഡില്‍ എഴുതി വെക്കുമായിരുന്നു. ചെറിയ തമാശകള്‍ക്ക് പോലും പൊട്ടിച്ചിരിച്ചിരുന്ന ഒരു പെണ്‍കുട്ടിയോട് എനിക്ക് വെറുതെ തോന്നിയ ഒരിഷ്ട്ടം പിന്നീടെപ്പോളോ സീരിയസ് ആകുകയായിരുന്നു.

ഞങ്ങളെ മലയാളം പഠിപ്പിച്ച തമ്പി സര്‍, ഇംഗ്ലീഷ് അധ്യാപകന്‍ വിജയന്‍ മാഷ്, ബിസിനസ് മാനേജ്മെന്റ് പഠിപ്പിച്ച ബ്രാഡ് ലീ , കമ്പ്യൂട്ടര്‍ ടീച്ചര്‍ ഷാലി മിസ്സ്‌, പിന്നെ നിഷ, ഫരീദ, ഫിലോമിന അങ്ങനെ കുറെ അധ്യാപകര്‍ അവിടെ ഉണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ടീച്ചര്‍ ആയിരുന്നു ശ്രീകല ടീച്ചര്‍. അവര്‍ ഞങ്ങളുടെ പ്രിന്‍സിപ്പള്‍ മധു സാറിന്‍റെ ഭാര്യ ആയിരുന്നു. എന്നെ ശിരാജ് എന്നാണ് വിളിച്ചിരുന്നത്‌. പുതിയ വര്‍ഷം അതായതു 2000 ജനുവരി ഒന്നിന് കാലത്ത് കോളേജില്‍ വന്നപ്പോള്‍ കുട്ടികള്‍ എല്ലാം കോളേജിന്‍റെ താഴെ കൂടി നില്‍ക്കുന്നു. അപ്പോളാണ് ശ്രീകല ടീച്ചര്‍ മരിച്ച കാര്യം ഞങ്ങള്‍ അറിഞ്ഞത്. അന്ന് കാലത്ത് ബാത്‌റൂമില്‍ വീണു പരിക്ക് പറ്റിയതാണ് എന്ന് കേട്ടു. പക്ഷെ ഞങ്ങള്‍ക്ക് ആര്‍ക്കും ടീച്ചറെ അവസാനമായി കാണാന്‍ പറ്റിയില്ല. ടീച്ചറും ജാസ്മിനും കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോ ഞാന്‍ എടുത്തത്‌ ഇപ്പോളും എന്‍റെ കയ്യിലുണ്ട്. രണ്ടാം വര്‍ഷം ആയപ്പോള്‍ മിലി അടക്കം കുറേ കുട്ടികള്‍ വേറെ കോളേജില്‍ പോയി. ഞങ്ങള്‍ ഏഴു ആണ്‍കുട്ടികളും, പിന്നെ ജാസ്മിനും രണ്ടാം വര്‍ഷവും ഇവിടെ തന്നെ തുടര്‍ന്നു. അപ്പോളാണ് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തത്. എന്തായാലും ഈ കാര്യം ഞങ്ങളുടെ വീട്ടിലും കോളേജിലും അറിഞ്ഞ് കുറച്ചു പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായി. എങ്കിലും അതൊക്കെ തരണം ചെയ്തു ഞങ്ങള്‍ മുന്‍പോട്ടു പോയി. രണ്ടാം വര്‍ഷം ക്ലാസ്സ്‌ അവസാനിക്കാറായപ്പോളാണ് ഡിഗ്രി അടുത്ത വര്‍ഷം ഞങ്ങള്‍ക്ക് അവിടെ ക്ലാസ്സ്‌ ഇല്ല എന്ന് അറിഞ്ഞത്. മറ്റു കോഴ്സ് എല്ലാം പതിവ് പോലെ തുടര്‍ന്നു. രണ്ടു വര്‍ഷം പഠിച്ച കോളേജില്‍ നിന്ന് പെട്ടെന്ന് ഇറങ്ങണം എന്ന് പറഞ്ഞപ്പോള്‍ അന്ന് അതിന്‍റെ ശരിയായ കാരണം ഞങ്ങള്‍ക്ക് മനസ്സിലായില്ല. എന്നാല്‍ അത് ഞങ്ങളുടെ ഈ ഇഷ്ട്ടം കൊണ്ടായിരുന്നു എന്ന് അവിടത്തെ ഒരു സാറിനെ പിന്നെ കണ്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. അത് അത്ര മാത്രം ശരിയാണ് എന്നെനിക്കറിയില്ല. ഒരു പക്ഷെ ഞങ്ങള്‍ കാരണം കോളേജില്‍ ഒരു പ്രശ്നം ഉണ്ടാകണ്ട എന്ന് കരുതിയിട്ടാകാം. മൂന്നാം വര്‍ഷം ഏതു കോളേജില്‍ പോകും, അഡ്മിഷന്‍ എങ്ങനെ കിട്ടും എന്നൊന്നും അറിയാതെ ഞങ്ങള്‍ 8 പേരും കൂടെ അവിടെ നിന്ന് പടിയിറങ്ങി..

Friday, August 8, 2014

പാവം പാവം സുനിലേട്ടന്‍ !!


കോളേജ് കഴിഞ്ഞിറങ്ങിയ സമയത്ത് വേറെ ജോലി ഒന്നും ശരിയാകാത്തത് കൊണ്ട് ഞാന്‍ തൃശ്ശൂരിലെ സോഫ്റ്റ്‌ടെക് എന്ന ഒരു ഡാറ്റ എന്‍ട്രി സ്ഥാപനത്തില്‍ ഒരു താത്കാലിക ജോലിക്ക് കയറി. സിനിമ കാണാനും ഫുഡ്‌ അടിക്കാനും കുറച്ചു പോക്കറ്റ് മണിയായിരുന്നു ഉദ്ദേശം. എന്‍റെ കൂടെ പത്തില്‍ പഠിച്ച രജീഷ് അവിടെയുണ്ട്. അവനാണ് എനിക്ക് അവിടെ ജോലി ശരിയാക്കി തന്നത്. അവിടെ വെച്ചാണ്‌ ഷിനില്‍ സര്‍, സുനിലേട്ടന്‍, സജിത്ത്, വനജേച്ചി,സ്മിത മാഡം അങ്ങനെ കുറെ പേരെ ഞാന്‍ പരിചയപ്പെടുന്നത്. അവരായിരുന്നു ഞങ്ങളുടെ ടീം ലീഡേഴ്സ്. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും ഞാന്‍ നല്ല കമ്പനി ആയി. കൂട്ടത്തില്‍ ഈ സുനിലേട്ടന് മാത്രം കുറച്ചു ഗൌരവം ഉണ്ട്. ആവശ്യത്തിനു മാത്രമേ സംസാരിക്കൂ. പിന്നെ അധികം കമ്പനി കൂടാന്‍ വരാറില്ല. എന്നും സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ ഞാന്‍ വിചാരിക്കും ഇയാള്‍ക്കൊരു ചെറിയ പണി കൊടുക്കണമല്ലോ എന്ന്. സുനിലേട്ടന്‍റെ നാട് കണ്ണൂര്‍ ആണ്. അത് കൊണ്ട് രാത്രി കക്ഷി ഓഫീസിലെ ഒരു മുറിയിലാണ് താമസം.

ആ അടുത്താണ് എനിക്കൊരു പുതിയ സിം കാര്‍ഡ്‌ കിട്ടിയത്. അതില്‍ SMS ഫ്രീ ആയിരുന്നു. ഒരിക്കല്‍ രാത്രി ഞാന്‍ ആ നമ്പറില്‍ നിന്ന് സുനിലേട്ടന് ഉറക്കമായോ? എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് അയച്ചു. സുനിലേട്ടന്‍ ഉടനെ തിരിച്ചു വിളിച്ചു. പക്ഷെ ഞാന്‍ എടുത്തില്ല, കട്ട്‌ ചെയ്തു. എന്നിട്ട് ഉടനെ " അയ്യോ, ഇങ്ങോട്ട് വിളിക്കല്ലേ..അച്ഛന്‍ ഉണരും..ഇത് അച്ഛന്‍റെ ഫോണ്‍ ആണ്" എന്ന് പറഞ്ഞ് വീണ്ടും ഒരു മെസ്സേജ് അയച്ചു. അതോടെ വിളി നിന്നു. പിന്നെ ഇതാരാണ് എന്ന് ചോദിച്ചു കൊണ്ട് ഒരു മെസ്സേജ് വന്നു. ഞാന്‍ സോഫ്റ്റ്‌ടെക്കില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു പെണ്‍കുട്ടി ആണെന്ന് മറുപടി കൊടുത്തു. ഉടനെ എന്താ പേര്? എന്തിനാ മെസ്സേജ് അയച്ചത് എന്നൊക്കെ കുറെ ചോദ്യങ്ങള്‍. സുനിലേട്ടനെ എന്നും കാണാറുണ്ടെങ്കിലും ഒന്നും മിണ്ടാറില്ല എന്നും എന്തിനാണ് ഇത്ര ഗൌരവം എന്നൊക്കെ ചോദിച്ചു മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം അങ്ങനെ ഓരോന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊണ്ടിരുന്നു. പിന്നീടുള്ള രാത്രികളില്‍ അതൊരു പതിവായി. എല്ലാ ദിവസവും കാലത്ത് സുനിലേട്ടനെ ഓഫീസില്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും ഞാന്‍ അത് പുറത്തു കാണിക്കാറില്ല. പക്ഷെ സുനിലേട്ടന്‍ പൊതുവേ സന്തോഷവാനായിരുന്നു. രാത്രി ആകുമ്പോള്‍ ഞങ്ങള്‍ പരസ്പരം മെസ്സേജ് അയക്കും. ഒരിക്കല്‍ ഞാന്‍ ആളോട് ചോദിച്ചു നാളെ വരുമ്പോള്‍ ഒരു ദിവസം മുണ്ട് ഉടുത്ത് വന്നൂടെ എന്ന് ചോദിച്ചു. പിറ്റേ ദിവസം ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മുണ്ടൊക്കെ ഉടുത്ത്‌ നല്ല സുന്ദരന്‍ ആയി നില്‍ക്കുന്നു. സുനില്‍ എന്താ ഇന്ന് പതിവില്ലാതെ മുണ്ടൊക്കെ ഉടുത്ത് എന്നൊക്കെ എല്ലാരും ചോദിക്കുന്നുണ്ട്. അതിന്‍റെ മറുപടി ആളൊരു പുഞ്ചിരിയില്‍ ഒതുക്കി. അത്രയും ആയപ്പോള്‍ എനിക്ക് പേടിയായി. എത്രയും പെട്ടെന്ന് ആളോട് ഇത് തുറന്ന് പറയണം എന്ന് ഞാന്‍ ഉറപ്പിച്ചു. അല്ലെങ്കില്‍ ആളൊരു പക്ഷെ പാവം പാവം രാജകുമാരനിലെ ശ്രീനിയെ പോലെ ആയാലോ എന്ന് ഞാന്‍ ഭയന്നു. അങ്ങനെ ഒരു ദിവസം കാലത്ത് ഞാന്‍ ഓഫീസില്‍ ചെന്നപ്പോള്‍ സുനിലേട്ടന്‍ മൊബൈല്‍ നോക്കി അവിടെ നില്‍ക്കുന്നുണ്ട്. ഞാന്‍ മെല്ലെ പിന്നിലൂടെ ചെന്ന് നോക്കി. ആളെന്നോട് "എന്താ" എന്ന് ചോദിച്ചു. ഏയ്‌ ഒന്നുല്ല എന്ന് പറഞ്ഞു ഞാന്‍ പോന്നു. എന്നിട്ട് അകലെ നിന്ന് ആളോട് ചോദിച്ചു "സുനിലേട്ടാ, ഇപ്പോള്‍ രാത്രി മെസ്സേജ് ഒക്കെ വരാറില്ലേ? എന്ന്. സുനിലേട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ അവിടെ നിന്ന് തെണ്ടീ..എന്നും വിളിച്ചു കൊണ്ട് എന്‍റെ അടുത്തേക്ക് ഓടി വന്നു. ഞാന്‍ ബാഗ്‌ വലിച്ചെറിഞ്ഞു കൊണ്ട് ഓടി. സുനിലേട്ടന്‍ പിന്നാലെ. ഞങ്ങളുടെ ഓട്ടം കണ്ടു പിള്ളേരൊക്കെ നോക്കുന്നുണ്ട്. ഒടുവില്‍ സുനിലേട്ടന്‍ എന്നെ പിടി കൂടി, എന്‍റെ തല കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് മുതുകത്ത് തുരു തുരാ ഇടിച്ചു. തന്‍റെ സ്വപ്‌നങ്ങള്‍ തകര്‍ത്തവനോടുള്ള എല്ലാ പകയും ആ ഇടിയില്‍ ഉണ്ടായിരുന്നു. ആ ഇടിയുടെ അവശേഷിപ്പ് പോലെ ഇപ്പോളും എന്‍റെ നടുവിന് ഇടയ്ക്കു ചെറുതായി ഒരു വേദന വരുന്നുണ്ട്.

പിന്നീട് ഞാന്‍ എല്ലാം ആളോട് ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു. പിന്നീട് ആളും അത് എന്‍റെ ഒരു തമാശ ആയി കണ്ടു ഒഴിവാക്കി. ഒരിക്കല്‍ പോലും അതിന്‍റെ പേരില്‍ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ജോലിയുടെ ഭാഗമായി എനിക്കും സുനിലേട്ടന്‍റെ കൂടെ യാത്ര ചെയ്യേണ്ടി വന്നു. അങ്ങനെയുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ തങ്ങാറുള്ളത്. ആ ദിവസങ്ങളില്‍ ആണ് സുനിലേട്ടനെ ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്‌. ഭാവിയെ കുറിച്ചും, വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ആളുടെ പ്രതീക്ഷകള്‍ പുള്ളി എന്നോട് പങ്കു വെച്ചു. ഈ ജോലിയില്‍ നിന്നിട്ട് കാര്യമില്ലെന്നും , തനിക്കു രക്ഷപ്പെടണം എന്നൊക്കെ പുള്ളി പറയാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വേറെ ജോലി ശരിയായി സുനിലേട്ടന്‍ മുംബൈയില്‍ പോയി. 2004-ല്‍ ആയിരുന്നു അത്. അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. സുനിലേട്ടന്‍ ചെയ്തു കൊണ്ടിരുന്ന ജോലികള്‍ കമ്പനി എന്നെ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്കും അവിടെ നിന്ന് പോരേണ്ടി വന്നു. എങ്കിലും അവിടെ ഉണ്ടായിരുന്ന എല്ലാവരുമായും ഇപ്പോളും ബന്ധം ഉണ്ട്. അവരില്‍ ചിലരൊക്കെ എന്‍റെ കല്യാണത്തിനും വന്നിരുന്നു. അന്ന് സുനിലേട്ടനെ കോണ്ടാക്റ്റ് ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ കണ്ടിട്ട് ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു

സുനിലേട്ടനെ പിന്നെ ഞാന്‍ കണ്ടത് ഫേസ്ബുക്കിലാണ്. കക്ഷി ഇപ്പോള്‍ സൌത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുകയാണ്.വിവാഹം കഴിഞ്ഞു, ഒരു മകനുണ്ട്. പഴയതൊന്നും കക്ഷി മറന്നിട്ടില്ല. ഇനി എന്നെങ്കിലും തമ്മില്‍ കാണും എന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്നു. ഈ കഥ എഴുതിയതിന് ആളുടെ ഇടി ഒരിക്കല്‍ കൂടെ മുതുകത്തു വാങ്ങുവാന്‍ വേണ്ടി..

Sunday, August 3, 2014

നിങ്ങളില്ലാതെ എനിക്കെന്താഘോഷം?


ഡിഗ്രി കഴിഞ്ഞ് ഞാന്‍ അതെ കോളേജില്‍ തന്നെ Mcom-ന് ചേര്‍ന്നു. ക്ലാസ്സില്‍ ഞാനും ഒരു ജോബിയും പിന്നെ മൂന്നു പെണ്‍കുട്ടികളും മാത്രം. ഈ ജോബി അങ്ങനെ സ്ഥിരമായി ക്ലാസ്സില്‍ വരാറില്ല. അത് കൊണ്ട് തന്നെ ഈ മൂന്നു പെണ്‍കുട്ടികളുമായി ഞാന്‍ പെട്ടെന്ന് കൂട്ടായി. അതില്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു സീമ. എന്നും എന്തെങ്കിലും വിശേഷങ്ങള്‍ പറഞ്ഞ്, അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ഞങ്ങളുടെ സൌഹൃദം വളര്‍ന്നു. ഇടക്ക് അവള്‍ സ്വന്തമായി ഉണ്ടാക്കിയ ചില ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എനിക്ക് കൊണ്ട് തരും. അതൊക്കെ ഇപ്പോളും എന്‍റെ വീട്ടില്‍ ഉണ്ട്. അങ്ങനെ രണ്ട് വര്‍ഷം ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു. കോഴ്സ് കഴിഞ്ഞ ഉടനെ അവളുടെ വിവാഹമായി. 2003 Nov 30 ആയിരുന്നു വിവാഹ തിയ്യതി. എന്നോട് എന്തായാലും വരണം എന്ന് അവള്‍ പറഞ്ഞിരുന്നു. ഉണ്ടാകും എന്ന് ഞാന്‍ വാക്കും കൊടുത്തു. ആ വര്‍ഷമാണ്‌ മോഹന്‍ലാല്‍ അഭിനയ ജീവിതം 25 വര്‍ഷം പിന്നിട്ടതിന്‍റെ ആഘോഷങ്ങള്‍ നടന്നത്. അതിന്‍റെ ഭാഗമായി കല്യാണ്‍ സില്‍ക്സ് അവരുടെ കസ്റ്റമേഴ്സിന് വേണ്ടി "പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ്സ്" എന്ന ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന സ്ലോഗന്‍ ഒക്കെ അതിന്‍റെ ഭാഗമായിരുന്നു.



എന്‍റെ സുഹൃത്ത്‌ സഖരിയ ആ പരിപാടിയുടെ ഒരു ടീം മെമ്പര്‍ ആയിരുന്നു. അവന്‍ എന്നെയും കൂട്ടുകാരെയും ആ പരിപാടിക്ക് വളണ്ടിയര്‍ ആകാന്‍ വിളിച്ചു. താരങ്ങളെ ഒക്കെ ഒന്ന് അടുത്ത് കാണാമല്ലോ എന്ന് കരുതി ഞാനും അവരുടെ കൂടെ കൂടി. Nov 29ന് രാത്രി ഏഴു മണിക്ക് എറണാകുളത്തായിരുന്നു ആ പരിപാടി. ഓരോ ബസ്സ്‌ നിറയെ കല്യാണിന്‍റെ കസ്റ്റമേഴ്സുണ്ടാകും. സ്റ്റേഡിയം എത്തിയാല്‍ ഉടനെ അവര്‍ക്ക് ചായ കൊടുക്കുക, ഇരിക്കാനുള്ള സീറ്റ്‌ കാണിച്ചു കൊടുക്കുക, പരിപാടി കഴിഞ്ഞാല്‍ തിരിച്ചു തൃശ്ശൂരില്‍ എത്തിക്കുക, അത്രയുമാണ് ഞങ്ങളുടെ ചുമതല. ഒരു ബസില്‍ ഞാന്‍, വേറെ ബസില്‍ സെഹീര്‍,പിന്നൊരു ബസില്‍ സുധീഷ്..അങ്ങനെ അങ്ങനെ. വൈകീട്ട് തൃശ്ശൂര്‍ നിന്നും പുറപ്പെട്ട ഞങ്ങള്‍ പറഞ്ഞ സമയത്ത് എറണാകുളം എത്തി. പക്ഷെ അവിടെ നിന്ന് അങ്ങോട്ട്‌ വണ്ടി നീങ്ങുന്നില്ല. അത്രക്കും ട്രാഫിക്‌ ബ്ലോക്ക്‌, പോരാത്തതിനു നല്ല മഴയും. പരിപാടി തുടങ്ങാനുള്ള സമയം ആയിട്ടും ഞങ്ങള്‍ സ്റ്റേഡിയം എത്തുന്നില്ല. ഞാന്‍ സംഘാടകരെ വിളിച്ചു. വേറെ വഴിയില്ലാത്തത് കൊണ്ട് എന്നോട് അവരെയും കൊണ്ട് നടന്നോളാന്‍ നിര്‍ദേശം കിട്ടി. അങ്ങനെ ആ മഴയത്ത് ഞാന്‍ അവരെയും കൊണ്ട് ഇറങ്ങി നടന്നു, എന്‍റെ പിന്നില്‍ ഒരു ജാഥ പോലെ കല്യാണിന്‍റെ ഒരു കൂട്ടം കസ്റ്റമേഴ്സും. ഒടുവില്‍ നടന്ന്‍ നടന്ന്‍ ഞങ്ങള്‍ കലൂര്‍ സ്റ്റേഡിയം എത്തി. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് കയറാനുള്ള എല്ലാ വാതിലും അടച്ചിരിക്കുന്നു. പുറത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ഇവരെയും കൊണ്ട് പല വാതിലിലേക്കും പോയി ഒരു രക്ഷയുമില്ല. അപ്പോഴും മഴ തകര്‍ത്തു പെയ്യുകയാണ്. ഞാന്‍ അവിടെ കണ്ട സെക്യൂരിറ്റികളോട് കാര്യം പറഞ്ഞു നോക്കി അവരും കൈ മലര്‍ത്തി. എല്ലാവരുടെ കയ്യിലും പാസ്‌ ഉണ്ടായിട്ടും, ഞങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ പറ്റിയില്ല.

അപ്പോളാണ് ഇതേ പ്രശ്നം പറഞ്ഞു സെഹീറും സുധീഷും എന്നെ വിളിക്കുന്നത്. ഞങ്ങള്‍ സഖരിയയെ വിളിച്ചു നോക്കി, അവന്‍റെ ഫോണ്‍ ഓഫായിരുന്നു. അകത്തു പരിപാടി തുടങ്ങിയതോടെ എന്‍റെ പിന്നാലെ വന്നിരുന്നവര്‍ അവര്‍ക്ക് എങ്ങനെ എങ്കിലും അകത്തേക്ക് കടക്കണം എന്ന് പറഞ്ഞു ബഹളം തുടങ്ങി. എന്‍റെ നിസ്സഹായത ഞാന്‍ പറഞ്ഞു നോക്കി. അതൊന്നും അവര്‍ കേള്‍ക്കുന്നില്ല. അവരെ കൊണ്ട് വന്നത് ഞാന്‍ ആയതു കൊണ്ട് അകത്തേക്ക് കൊണ്ട് പോകേണ്ട ഉത്തരവാദിത്തം എനിക്കാണ് എന്നാണ് പറയുന്നത്. സമയം പിന്നെയും കടന്നു പോയി. നെറ്റ്‌വര്‍ക്ക് ജാം ആയതു കൊണ്ട് ആരെയും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ട് കിട്ടുന്നില്ല. ഞാന്‍ കല്ല്യാണിന്‍റെ ചില പയ്യന്മാരെ പോയി കണ്ടു കാര്യം പറഞ്ഞു. നോക്കിയപ്പോള്‍ അവരും ഞങ്ങളെ പോലെ അകത്തു കടക്കാന്‍ പറ്റാതെ നില്‍ക്കുകയാണ് എന്ന് അറിഞ്ഞു. അത്ര നേരവും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഈ സംഘം എന്‍റെ പിന്നാലെ നടക്കുകയാണ്. ഒടുവില്‍ അവരുടെ ക്ഷമ കെട്ടു തുടങ്ങി. അവര്‍ എന്നെ പഞ്ഞിക്കിടും എന്ന ഒരു ഘട്ടം വന്നപ്പോള്‍ ഞാന്‍ അവരെ സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗത്ത്‌ നിര്‍ത്തി. എന്നിട്ട് പറഞ്ഞു " അതേ, നമ്മള്‍ ഇങ്ങനെ എല്ലാവരും കൂടെ ഈ സ്റ്റേഡിയം വലം വെച്ചിട്ട് ഒരു കാര്യവുമില്ല. നിങ്ങള്‍ കുറച്ചു പേര്‍ എന്‍റെ കൂടെ വാ, നമുക്ക് എങ്ങനെ എങ്കിലും അകത്തേക്ക് ഇടിച്ചു കയറാം. എന്നിട്ട് ഇതിന്‍റെ ആള്‍ക്കാരെ ആരെയെങ്കിലും കണ്ടു കാര്യം പറയാം. എന്നാലെ ബാക്കിയുള്ളവര്‍ക്കും കൂടെ അകത്തു കേറാന്‍ പറ്റൂ". എന്‍റെ ആ അഭിപ്രായം അവര്‍ അംഗീകരിച്ചു. അങ്ങനെ കൂട്ടത്തില്‍ തടി മിടുക്കുള്ള മൂന്നു പേര്‍ എന്‍റെ കൂടെ വന്നു. ഞങ്ങള്‍ ഒരുമിച്ചു അങ്ങോട്ട്‌ നടക്കുമ്പോള്‍ അവിടെ ഒരു ബഹളം. ഞാന്‍ നോക്കുമ്പോള്‍ അകത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ചിലരെ പോലീസുകാര്‍ ലാത്തി വെച്ച് അടിച്ചോടിക്കുന്നു. ആ ബഹളത്തില്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചിതറി ഓടി. അടി കൊള്ളാതിരിക്കാന്‍ വേണ്ടി ഞാനും ഓടി. പിന്നെ നോക്കുമ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന തടിയന്മാരെ കാണാനില്ല. ഞാന്‍ കുറച്ചു ദൂരെ ഒരിടത്ത് ചെന്ന് നിന്ന്‍ കിതക്കുകയാണ്. അപ്പോളാണ് സഖരിയ അകലെ നിന്ന് ഓടി വരുന്നത് കണ്ടത്. ഞാന്‍ അവനെ ഉറക്കെ വിളിച്ചു " ടാ സഖരിയാ. അവന്‍ എന്നെ കണ്ടു. "ടാ സിറാജെ, ജീവന്‍ വേണേല്‍ ഓടിക്കോ" എന്നും പറഞ്ഞാണ് അവന്‍ എന്‍റെ അടുത്തേക്ക് വരുന്നത്. ഞാന്‍ നോക്കുമ്പോള്‍ അവന്‍ എന്‍റെ അടുത്ത് നില്‍ക്കാതെ ഓട്ടം തുടരുകയാണ്. കാര്യം പറയടാ പുല്ലേ എന്നും പറഞ്ഞു ഞാനവന്‍റെ പിന്നാലെ ഓടി. ആ ഓട്ടം അവന്‍ ചെന്ന് നിന്നത് മെയിന്‍ റോഡിലാണ്. പിന്നെയാണ് അറിഞ്ഞത് ബസില്‍ ഉണ്ടായിരുന്നവര്‍ അവനെ അടിക്കാന്‍ നിന്നപ്പോള്‍ ഓടിയതാണെന്ന്. അവരുടെയൊക്കെ ധാരണ ഞങ്ങള്‍ എല്ലാവരും കല്യാണ്‍ സ്റ്റാഫ്‌ ആണെന്നാണ്. കുറെ കോള്‍സ് വന്നപ്പോള്‍ ഞങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഓഫ്‌ ചെയ്തു വെച്ചു.

കുറെ കഴിഞ്ഞു മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും അവിടെ പോയി. ആരെങ്കിലും കണ്ടാല്‍ പെട്ടെന്ന് ആളെ അറിയാതിരിക്കാന്‍ വേണ്ടി ഷര്‍ട്ടുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇട്ടാണ് പോയത്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആള്‍ക്കാരെ ആരെയും അവിടെ കാണാനില്ല. അവര്‍ അകത്തേക്ക് കയറിയോ അതോ മടങ്ങി പോയോ എന്നൊന്നും അറിയില്ല. അപ്പോള്‍ ഗേറ്റ് തുറന്നിട്ടുണ്ട്. ഞങ്ങള്‍ രണ്ടു പേരും അകത്തേക്ക് കയറി. വെള്ളം വീണു സ്റ്റേഡിയം ആകെ നാശകോശമായി കിടക്കുന്നു. ആള്‍ക്കാരൊക്കെ അവിടെയും ഇവിടെയുമായി ചിതറി നിന്ന് പരിപാടി കാണുന്നുണ്ട്. കുറെ പേര്‍ മടങ്ങി പോകുന്നുണ്ട്. ഈ മഴയും നമുക്ക് ഒരു ആഘോഷമാക്കാം എന്നൊക്കെ മോഹന്‍ലാല്‍ പറയുന്നുണ്ട്. എങ്കിലും അതൊന്നും ആരും കേള്‍ക്കുന്നില്ല. അകത്തു വെച്ചാണ്‌ ഞങ്ങള്‍ കൂട്ടുകാരെ പലരെയും കണ്ടത്. എല്ലാവരുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെ. രാത്രി ഏറെ വൈകിയാണ് പരിപാടി കഴിഞ്ഞത്. എന്തായാലും ആര്‍ക്കും അടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്നും പറഞ്ഞു ഞങ്ങള്‍ മടങ്ങി പോന്നു. പാതിരാത്രി കുറെ നേരം ഞങ്ങള്‍ എല്ലാവരും കൂടെ റോഡിലിരുന്ന്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചു. ഞങ്ങള്‍ വന്ന വണ്ടിയൊക്കെ പോയത് കൊണ്ട് വേറെ ബസില്‍ കയറിയാണ് അന്ന് ടൌണിലേക്ക് വന്നത്. വീട്ടില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ നാലു മണി കഴിഞ്ഞു. വന്ന ഉടനെ ഞാന്‍ കിടന്നുറങ്ങി, അത്രയ്ക്ക് ക്ഷീണം ഉണ്ടായിരുന്നു. ഉച്ചക്ക് ഒരു മണി ആയപ്പോള്‍ ഉമ്മ എന്നെ വിളിച്ചു. ടാ ഇന്നല്ലേ നിന്‍റെ ഫ്രണ്ട് സീമയുടെ കല്യാണം? നീ പോകുന്നില്ലേ?" തലേ ദിവസത്തെ തിരക്കില്‍ ഞാന്‍ ആ കാര്യം മറന്നു പോയി. ഉറക്കത്തില്‍ പെട്ട കാരണം സമയം അറിഞ്ഞതുമില്ല. ഇനി ആ സമയത്ത് പോയിട്ടെന്തു കാര്യം? ഞാന്‍ യാത്ര ക്ഷീണം കാരണം ഉറങ്ങുന്നതല്ലേ എന്ന് കരുതിയാണത്രേ ഉമ്മ വിളിക്കാതിരുന്നത്. പിന്നീട് സീമ വിളിച്ചപ്പോള്‍ ഞാന്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞു. ആ മോഹന്‍ലാലും മഴയും കാരണമാണ് ഇതൊക്കെ സംഭവിച്ചത് എന്ന് ഞാന്‍ പറഞ്ഞു. അവള്‍ അത് കേട്ട് ചിരിച്ചു. എല്ലാം കഴിഞ്ഞിട്ട് വര്‍ഷം കുറെ കഴിഞ്ഞു. ഇന്നും എനിക്ക് ആ കല്യാണം കൂടാന്‍ കഴിയാത്തതില്‍ നല്ല വിഷമം ഉണ്ട്.

വാല്‍ക്കഷ്ണം: പിന്നീട് കുറെ നാള്‍ കഴിഞ്ഞു അന്ന് എന്‍റെ ബസിലുണ്ടായിരുന്ന കല്യാണിന്‍റെ ഒരു കസ്റ്റമറെ ഞാന്‍ ടൌണില്‍ വെച്ച് കണ്ടു. എന്നെ കണ്ടു പുള്ളി ഇങ്ങോട്ട് വന്നു ഹലോ പറയുവായിരുന്നു. എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായില്ല, പക്ഷെ അയാള്‍ക്ക് എന്നെ നല്ല ഓര്‍മ്മയുണ്ട്. അവര്‍ക്ക് ആര്‍ക്കും അന്ന് പരിപാടിയൊന്നും കാണാന്‍ പറ്റിയില്ല, എല്ലാവരും പോയ ബസില്‍ തന്നെ ടൌണില്‍ തിരിച്ചു വന്നു. പിന്നീട് കല്യാണ്‍ അവര്‍ക്ക് എന്തോ ചില്ലറ നഷ്ട്ടപരിഹാരം കൊടുക്കുകയും ചെയ്തത്രേ. അന്നുണ്ടായ കാര്യങ്ങള്‍ എല്ലാം ഞാന്‍ അയാളോട് വിശദമായി പറഞ്ഞു. അങ്ങോരെല്ലാം കേട്ട് ചുമ്മാ ചിരിച്ചതെയുള്ളൂ, അല്ലാതെ നിങ്ങള്‍ കരുതുന്ന പോലെ എന്നെ തല്ലിയൊന്നുമില്ല.

Saturday, August 2, 2014

എന്റെ അറിവും അഹന്തയും !!


ഞാന്‍ ഡിഗ്രി എല്ലാം കഴിഞ്ഞു അല്ലറ ചില്ലറ ടെസ്റ്റ്‌ എല്ലാം എഴുതി നടന്നിരുന്ന കാലം, എന്നാല്‍ അതിനു വേണ്ടി കാര്യമായി ഒന്നും പഠിക്കുകയോ തയ്യാറെടുക്കുകയോ ചെയ്തിരുന്നില്ല. അന്നും സിനിമ തന്നെ ആയിരുന്നു എന്റെ പ്രധാന വിനോദം. അത് കാരണം സ്ഥിരമായി വീട്ടില്‍ നിന്നും വഴക്ക് കേട്ടിരുന്ന കാലം. അങ്ങനെയിരിക്കെ ഒരിക്കല്‍ ഒരു സ്വകാര്യ ബാങ്കിന്റെ ടെസ്റ്റ് ഞാന്‍ എഴുതി, പതിവ് പോലെ ഒരു തയ്യാറെടുപ്പും കൂടാതെയാണ് ഞാന്‍ ആ ടെസ്റ്റ്‌ എഴുതാന്‍ പോയത്. പക്ഷെ എന്തോ ആ ടെസ്റ്റ്‌ എനിക്ക് കുറച്ചു എളുപ്പമായി തോന്നി, ഉത്തരങ്ങള്‍ എല്ലാം ആത്മവിശ്വാസത്തോടെ ഞാന്‍ എഴുതി. ആ ടെസ്റ്റ്‌ ഞാന്‍ പാസ്‌ആകും എന്നൊരു വിശ്വാസം എനിക്കുണ്ടായി, പക്ഷെ അത് ഞാന്‍ വീട്ടില്‍ പറഞ്ഞില്ല. പറഞ്ഞിട്ട് ഒടുവില്‍ റിസള്‍ട്ട് ‌ വരുമ്പോള്‍ മറിച്ചായാലോ എന്നായിരുന്നു പേടി. അങ്ങനെ ആ ടെസ്റ്റിന്റെ കാര്യം ഞാന്‍ തന്നെ മറന്നിരിക്കുന്ന ഒരു സമയത്ത് ഒരു വൈകുന്നേരം ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ പേരില്‍ ആ ബാങ്കിന്റെ ഒരു കവര്‍. ആകാംക്ഷയോടെ ഞാന്‍ അത് പൊട്ടിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ഞാന്‍ പാസ്‌ ആയിരിക്കുന്നു, അടുത്ത ആഴ്ച ഇന്റര്‍വ്യൂ ഉണ്ട്, അതിനു ചെല്ലാന്‍ പറഞ്ഞു കൊണ്ടുള്ള ഒരു ലെറ്റര്‍ ആയിരുന്നു അത്. ഞാന്‍ വീട്ടില്‍ കാര്യം പറഞ്ഞു, ഉപ്പയും ഉമ്മയും സന്തോഷത്തോടെ തന്നെ അത് ചിലരോടൊക്കെ പറഞ്ഞു. ഒരു കോച്ചിംഗ് ക്ലാസ്സിനും പോകാതെ ബാങ്ക് ടെസ്റ്റ്‌ പാസ്‌ ആയതിന്റെ ചെറിയൊരു അഹങ്കാരം എനിക്കുണ്ടായി. ഇതാണോ ഇത്ര വലിയ ആനക്കാര്യം എന്ന് എല്ലാവരും പറയുന്നത് എന്ന് ഞാന്‍ ആലോചിച്ചു.

അങ്ങനെ ആ ദിവസം ഞാന്‍ രാവിലെ ആ ബാങ്കിന്റെ ടൌണിലെ ഹെഡ് ഓഫീസില്‍ പോയി. അകത്തു ഇന്റര്‍വ്യൂ നടക്കുന്നു. എന്റെ പേര് വിളിച്ചപ്പോള്‍ ഞാന്‍ ആത്മവിശ്വാസത്തോടെ അകത്തേക്ക് ചെന്നു. അവിടെ നാല് പേര്‍ ഇരിക്കുന്നു. എന്നോട് ഇരിക്കാന്‍ പറഞ്ഞു, ഞാന്‍ ഇരുന്നു. അവര്‍ എന്റെ സര്‍ട്ടിഫിക്കറ്റ് എല്ലാം നോക്കി. പിന്നെ എന്നോട് ചോദ്യങ്ങള്‍ ചോദിച്ചു, ഏതോ രാജ്യത്തിന്റെ കറന്സിാ, പിന്നെ reserve ബാങ്കിന്റെ എന്തോ,അങ്ങനെ ഈ നാല് പേരും നാല് ചോദ്യങ്ങള്‍ ചോദിച്ചു, ഒന്നിനും ഉത്തരം പറയാന്‍ എനിക്ക് കഴിഞ്ഞില്ല, എന്റെ ചങ്ക് വരണ്ടു, നെഞ്ചിടിപ്പ് കൂടി. ഒടുവില്‍ അവര്‍ എന്നോട് You can go " എന്ന് പറഞ്ഞു..അങ്ങനെ പരാജയപ്പെട്ടവന്റെ വേദനയുമായി തല താഴ്ത്തി ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു ഇതാണോ ഞാന്‍ അഹങ്കരിച്ച എന്റെ അറിവ്? ഇതാണോ എനിക്കുണ്ട് എന്ന് ഞാന്‍ കരുതിയിരുന്ന ആത്മവിശ്വാസം? അന്ന് ആ ബാങ്കിന്റെ പടി ഇറങ്ങുമ്പോ ഞാന്‍ മനസ്സിലാക്കി.. ഉണ്ട് എന്ന് ഞാന്‍ കരുതുന്നതല്ല യാഥാര്ത്ഥ്യം .പിന്നീട് ഒരിക്കലും അങ്ങനെയൊരു അഹങ്കാരം എനിക്ക് ഉണ്ടായിട്ടില്ല.

Tuesday, July 22, 2014

മമ്മൂട്ടിയും ലാലും എണ്‍പതുകളില്‍ !!


തെന്നിന്ത്യന്‍ സിനിമയുടെ ബാല്യവും കൗമാരവും യൗവനവുമാണ് പി. ഡേവിഡിന്റെ ഫോട്ടോകള്‍. 28 വര്‍ഷം അദ്ദേഹത്തിന്റെ ക്യാമറ സിനിമയ്ക്കു പിറകെ സഞ്ചരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി 150-ലധികം സിനിമകളില്‍ അദ്ദേഹം സ്റ്റില്‍ ഫോട്ടോഗ്രാഫറായി. ശോഭനാ പരമേശ്വരന്‍നായരുടെ സഹായിയായി 1963-ല്‍ സിനിമയിലെത്തിയ ഡേവിഡിന്റെ ആദ്യ ചിത്രം 'അമ്മു' ആയിരുന്നു. ആദ്യം റിലീസായ സിനിമ'റോസി'യും. 'അമരം' ആണ് അവസാന സിനിമ.

ഒട്ടേറെ അസുലഭനിമിഷങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള ഡേവിഡിന്റെ ഫോട്ടോകളില്‍ പലതും മലയാള സിനിമയുടെ വസന്തകാലത്തെ ഓര്‍മപ്പെടുത്തുന്നു.

സ്‌ഫോടനം സിനിമയില്‍ മമ്മൂട്ടി മതില്‍ ചാടുന്ന രംഗം



എങ്ങനെയെങ്കിലും സിനിമയില്‍ പിടിച്ചുകയറണം എന്നാഗ്രഹിച്ചുവന്ന മമ്മൂട്ടിയെ സംബന്ധിച്ച് രണ്ടാമത്തെ സിനിമ 'സ്‌ഫോടനം' വെല്ലുവിളിതന്നെയായിരുന്നു. 1981-ല്‍ ആലപ്പുഴയിലായിരുന്നു സ്‌ഫോടനത്തിന്റെ ഷൂട്ടിങ്.സുകുമാരന്‍, സോമന്‍, ബാലന്‍ കെ. നായര്‍ തുടങ്ങി വന്‍താരനിരയുള്ള സിനിമയില്‍ മമ്മൂട്ടിയെന്ന പുതുമുഖത്തെ ആരുമത്ര ശ്രദ്ധിച്ചിരുന്നില്ല. ചെമ്പിലെ വീട്ടില്‍നിന്ന് സ്വന്തം ലാംബര്‍ട്ടാ സ്‌കൂട്ടറിലാണ് മമ്മൂട്ടി ദിവസവും ലൊക്കേഷനില്‍ വന്നിരുന്നത്. ലൊക്കേഷനില്‍ എത്തിയാല്‍ സീനിയറായ നടീനടന്മാരുടെയടുത്ത് പോകാനും അവരോട് സംസാരിക്കാനുമൊക്കെ പേടിയായിരുന്നു അദ്ദേഹത്തിന്.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം മമ്മൂട്ടിക്ക് റോളുണ്ട്. മമ്മൂട്ടി, ഷീല, ബാലന്‍ കെ. നായര്‍ എന്നിവരുടെ കോമ്പിനേഷന്‍ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ബാലന്‍ കെ. നായര്‍ക്കു നേരെ മമ്മൂട്ടി വെട്ടുകത്തി വീശുന്ന രംഗമാണ്. വളരെ ഇമോഷണലായി വേണം അഭിനയിക്കാന്‍. ആക്ഷന്‍ പറഞ്ഞതും മമ്മൂട്ടിയുടെ കൈ വിറയ്ക്കാന്‍ തുടങ്ങി. താന്‍ ചെയ്യുന്നത് ശരിയാവുന്നില്ല എന്ന് മമ്മൂട്ടിക്കു തന്നെ ബോധ്യമുണ്ട്. ജോലി നന്നായി ചെയ്യണം എന്ന ആഗ്രഹമുണ്ട് അദ്ദേഹത്തിന്. അതാണ് കൂടുതല്‍ ടെന്‍ഷനടിപ്പിക്കുന്നതും.

മമ്മൂട്ടിയെ അടുത്തുകിട്ടിയപ്പോള്‍ ഞാന്‍ പറഞ്ഞു, 'താങ്കള്‍ ഒരു വക്കീലല്ലേ. സിനിമയില്‍ ശരിയായില്ലെങ്കില്‍ ആ ജോലി നന്നായി ചെയ്യാമല്ലോ. ഇങ്ങനെ ടെന്‍ഷനടിക്കുന്നത് എന്തിനാണ്?'
'എനിക്ക് സിനിമയില്‍ വിജയിക്കണം. ഇതില്‍നിന്ന് പുറത്താകുന്നത് എനിക്കാലോചിക്കാന്‍പോലും പറ്റില്ല,' സിനിമയോടുള്ള അടങ്ങാത്ത ആവേശം മമ്മൂട്ടിയുടെ വാക്കുകളില്‍ നിറഞ്ഞു.
സംവിധായകന്‍ പി.ജി. വിശ്വംഭരന്‍ ഒരു പ്രത്യേക സ്വഭാവക്കാരനാണ്. ചില കാര്യങ്ങള്‍ക്ക് നിര്‍ബന്ധം പിടിക്കും. ഷൂട്ടിങ്ങിന്റെ അവസാന നാളുകളില്‍ മമ്മൂട്ടി ജയില്‍ ചാടിവരുന്ന സീന്‍ ഷൂട്ടുചെയ്യുന്നു. 12 അടി ഉയരമുള്ള മതിലില്‍ നിന്ന് താഴോട്ട് ചാടണം. ഡ്യൂപ്പിനെ വെക്കാമെന്ന് പലരും പറഞ്ഞു. പക്ഷേ, വിശ്വംഭരന് ഒരേവാശി, 'ഡ്യൂപ്പൊന്നും വേണ്ട. മമ്മൂട്ടി തന്നെ ചാടട്ടെ.'

മമ്മൂട്ടി ടെന്‍ഷനടിക്കാന്‍ തുടങ്ങി, 'അയ്യോ... ഇത്രേം ഉയരത്തില്‍ നിന്നു ചാടിയാല്‍ എന്റെ കാല്... ഡ്യൂപ്പ് ചെയ്താല്‍ പോരെ...'

'വേണ്ട.... വേണ്ട.... താന്‍ തന്നെ ചാടണം.' വിശ്വംഭരന്‍ വാശിയിലാണ്.
സിനിമയില്‍ ഇങ്ങനെയുള്ള ചില സംഗതികളുണ്ട്. തുടക്കക്കാരാണെങ്കില്‍ വെറുതെ ദ്രോഹിക്കും. അതുകണ്ട് മറ്റുള്ളവര്‍ രസിക്കുകയും ചെയ്യും. പുതുമുഖങ്ങള്‍ക്കിരിക്കട്ടെ ചെറിയൊരു റാഗിങ് എന്നാവാം.

മമ്മൂട്ടിയെ ഏണിവെച്ച് മതിലിനു മുകളില്‍ കയറ്റിയിരുത്തി. അദ്ദേഹം അവിടെയിരുന്ന് ദയനീയഭാവത്തില്‍ എല്ലാവരേയും നോക്കുന്നുണ്ട്, 'ചാടണോ വേണ്ടയോ?' പക്ഷേ, സിനിമയില്‍ നില്ക്കണമെങ്കില്‍ ചാടിയേ പറ്റൂ. അതുകൊണ്ട് മമ്മൂട്ടി ചാടും എന്ന് ഉറപ്പാണ്.

'സ്റ്റാര്‍ട്ട് ക്യാമറ... ആക്ഷന്‍,' വിശ്വംഭരന്‍ അലറി.
'ചാടെടോ' എന്ന ആജ്ഞ കേട്ടതും മമ്മൂട്ടി ഒറ്റച്ചാട്ടം.
'ബ്‌ധോം!' ദാ കിടക്കുന്നു നിലത്ത്. കാലു രണ്ടും ഉളുക്കി നടക്കാന്‍ പറ്റാതായ മമ്മൂട്ടിയെ താങ്ങിയെടുത്താണ് കസേരയിലിരുത്തിയത്. ഉളുക്കിയ കാലുമായാണ് പിന്നീടുള്ള സീനുകളില്‍ മമ്മൂട്ടി അഭിനയിച്ചത്.
ഒരിക്കല്‍ മമ്മൂട്ടിയുടെ പച്ചയും വെള്ളയും പെയിന്റടിച്ച സ്‌കൂട്ടറില്‍ ഞാനും അദ്ദേഹവുംകൂടി ആലപ്പുഴയില്‍നിന്ന് എറണാകുളംവരെ യാത്രചെയ്തു. ഞാനാണ് സ്‌കൂട്ടര്‍ ഓടിച്ചത്. പിറകിലിരുന്ന് മമ്മൂട്ടി സംസാരിച്ചത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. സിനിമയില്‍ വിജയിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയം മമ്മൂട്ടിയില്‍ അന്നേ കാണാമായിരുന്നു.

'അഹിംസ'യില്‍ മോഹന്‍ലാല്‍



ഊട്ടിയില്‍ 'പൂച്ചസന്ന്യാസി'യുടെ സെറ്റില്‍ ഒരു യുവാവ് വന്നു. എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ, എത്ര ആലോചിച്ചിട്ടും എനിക്ക് ആളെ പിടികിട്ടുന്നില്ല. സെറ്റില്‍ സുകുമാരിച്ചേച്ചിയോട് വളരെ എളിമയോടെ സംസാരിക്കുന്നുണ്ട് ആ യുവാവ്. അയാള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഞാന്‍ സുകുമാരിച്ചേച്ചിയോട് ചോദിച്ചു, ''ആരാണ് ആ ചെറുപ്പക്കാരന്‍?''.
''മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിച്ച പയ്യനാണ്,'' അവര്‍ പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ എനിക്ക് ഓര്‍മവന്നു. മോഹന്‍ലാല്‍ എന്ന പുതുമുഖനടനാണത്. അതുകഴിഞ്ഞ് ലാല്‍ മദ്രാസിലെത്തി. പിന്നെ 'ഹലോ മദ്രാസ് ഗേളി'ല്‍ ഞങ്ങള്‍ ഒരുമിച്ച് ജോലിചെയ്തു.

ഞാനുമായി സൗഹൃദത്തിലായതോടെ വീട്ടിലെ നിത്യസന്ദര്‍ശകനായി ലാല്‍.സമയംകിട്ടുമ്പോഴൊക്കെ പുഷ്പാനഗറിലെ എന്റെ വീട്ടില്‍ വരും. വീട്ടില്‍ വരുമ്പോള്‍ തിരുവനന്തപുരത്ത് അമ്മയെ വിളിച്ച് സംസാരിക്കാറുണ്ട്. എന്റെ വീട്ടിലെ ഫോണിന് ബില്ല് കൂടാതിരിക്കാന്‍, വീട്ടിലെ ഫോണിലേക്ക് വിളിച്ച് അമ്മയോടു പറയും തിരിച്ചുവിളിക്കാന്‍. അമ്മയോട് ലാല്‍ സംസാരിക്കുന്നത് കാണാന്‍, നല്ല രസമാണ്. അമ്മയോടുള്ള ബഹുമാനവും സ്‌നേഹവും അദ്ദേഹത്തിന്റെ സംസാരത്തിലും ഭാവത്തിലുമൊക്കെ ഉണ്ടാകും. കസേരയില്‍ ഇരിക്കില്ല. എണീറ്റുനിന്നാണ് സംസാരം. സിനിമയില്‍ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നുമൊക്കെ ലാല്‍ അമ്മയോട് പറയുന്നതുകേള്‍ക്കാം. പക്ഷേ, തന്റെ പ്രയാസങ്ങളൊന്നും അമ്മയെ അറിയിക്കില്ല. അമ്മ വിഷമിക്കരുത് എന്നുകരുതിയിട്ട്.

അല്പം മദ്യം കഴിക്കുന്നത് ലാലിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചിരുന്ന് പലതവണ മദ്യം കഴിച്ചിട്ടുണ്ട്. മദ്യപിച്ച ലാല്‍ കൂടുതല്‍ നിഷ്‌കളങ്കനും സ്‌നേഹസമ്പന്നനും രസികനുമായിരുന്നു. നമ്മളെ കെട്ടിപ്പിടിക്കും, ഉമ്മവെക്കും ഗോഷ്ടികള്‍ കാണിക്കും. എത്ര മദ്യപിച്ചാലുംശരി അമ്മയ്ക്ക് ഫോണ്‍ചെയ്യുമ്പോള്‍ കുടിച്ചിട്ടുണ്ട് എന്നു തോന്നില്ല. ലാലിന് അമ്മയോടുള്ള സ്‌നേഹത്തിനു മുന്നില്‍ മദ്യത്തിന്റെ ലഹരിപോലും പെട്ടെന്ന് അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നും. രാത്രി വൈകിയാല്‍ ലാലിനെ ഞാനെന്റെ സ്‌കൂട്ടറില്‍ താമസസ്ഥലത്ത് കൊണ്ടുവിടും. യാത്രയിലുടനീളം എന്നെ നുള്ളിയും തോണ്ടിയും തമാശപറഞ്ഞുമൊക്കെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും.
നടന്റെ ചലനങ്ങള്‍ കൃത്യമായി മനസ്സിലാക്കാറുണ്ട് പലപ്പോഴും ഫോട്ടോഗ്രാഫര്‍മാര്‍. ആ നിലയില്‍ ഞാന്‍ ഏറെ കൗതുകത്തോടെയും അദ്ഭുതത്തോടെയും നിരീക്ഷിച്ചിട്ടുള്ള നടനാണ് ലാല്‍. അദ്ദേഹം ശബ്ദം കൊണ്ടല്ല, ശരീരംകൊണ്ടാണ് അഭിനയിക്കുക.

ഒരാളെ ചിരിപ്പിക്കാനോ കരയിക്കാനോ ലാലിന് ഡയലോഗുകളുടെ ആവശ്യം വരാറില്ല. ആര്‍ട്ട് ഡയറക്ടറായിരുന്ന രാധാകൃഷ്ണന്‍ ചെയ്ത ആദ്യ സിനിമ 'നിമിഷങ്ങള്‍' , കോട്ടയത്ത് ഷൂട്ടിങ് നടക്കുന്നു. ഞാനും രാധാകൃഷ്ണനും ആ സിനിമയുടെ ക്യാമറാമാനും ലാലും ഒരുമിച്ചൊരു കാറിലാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. കാറ് പുറപ്പെടാന്‍തുടങ്ങിയതും ലാല്‍ തമാശ പറയാന്‍തുടങ്ങി. ഞങ്ങള്‍ ചിരിച്ചുചിരിച്ച് വശംകെട്ടു. ഒടുവില്‍ സഹിക്കാതായപ്പോള്‍ ക്യാമറാമാന്‍ ലാലിനോട് പറഞ്ഞു, ''കോട്ടയമെത്തുംവരെ താങ്കള്‍ക്ക് മിണ്ടാതിരിക്കാന്‍പറ്റുമോ?'' ഓകെ പറഞ്ഞ ലാല്‍ കോട്ടയമെത്തുംവരെ ഒരക്ഷരം മിണ്ടിയില്ല. പക്ഷേ, അങ്ങ് എത്തുംവരെ ലാല്‍ ഞങ്ങളെ ചിരിപ്പിച്ചു കൊന്നു, മുഖംകൊണ്ടും ശരീരം കൊണ്ടും തമാശകള്‍ കാണിച്ച്.

'അഹിംസ'യുടെ ഷൂട്ടിങ്ങിനായി കോഴിക്കോട്ട് മഹാറാണിയില്‍ താമസിക്കുന്നു. എല്ലാവരും ഒത്തുകൂടി മദ്യപിക്കുകയാണ്. മേക്കപ്പ് മാന്‍ എം.ഒ. ദേവസ്യയ്ക്കാണ് മദ്യം ഒഴിച്ചുകൊടുക്കുന്ന ഡ്യൂട്ടി. എനിക്കും ലാലിനും പുറമെ രതീഷ്, ജയാനന്‍ വിന്‍സന്റ്, ഐ.വി. ശശി, ബാലന്‍ കെ. നായര്‍ എന്നിവരെല്ലാമുണ്ട്. രാത്രി രണ്ടുമണിവരെ നീണ്ടു മദ്യപാനം. മദ്യം അല്പം അകത്തായപ്പോള്‍ ലാല്‍ തമാശകള്‍ തുടങ്ങി. ഹോട്ടലിന്റെ നിലത്ത് നീണ്ടുനിവര്‍ന്നു കിടന്നു. എന്നിട്ട് ഉറക്കെ വിളിച്ചുചോദിച്ചു, ''ചാരിത്ര്യം വില്‍ക്കാനുണ്ടോ, ചാരിത്ര്യം വില്ക്കാനുണ്ടോ....'' സ്ത്രീക്കമ്പക്കാരന്‍ എന്ന മട്ടില്‍ തന്നെ പരിഹസിക്കുന്നവരെ കളിയാക്കുകയായിരുന്നു ലാല്‍.

Credits : Mathrubhmi

Thursday, July 10, 2014

കിരീടം സിനിമയിലെ അവസാനരംഗങ്ങള്‍ !!


മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച സിനിമ, കിരീടം പുറത്തിറങ്ങിയിട്ട് ജൂലായ് 4-ന് 25 വര്‍ഷം തികയുന്നു. തിരക്കഥയില്‍ നിന്ന് ചില ഭാഗങ്ങള്‍ . ലോഹിതദാസ് എന്ന അപൂര്‍വ്വപ്രതിഭയുടെ രചനാപാടവം വിളിച്ചറിയിക്കുന്ന കീരിടം മലയാളത്തിലെ ഏറ്റവും മികവുറ്റ തിരക്കഥകളിലൊന്നാണ്.



കേശുവിന്റെ വീട്
പകല്‍
കരയുന്ന കുഞ്ഞില്‍ നിന്നാരംഭം. കേശുവിന്റെ ഭാര്യ അവനെ മാറിലിട്ട് കരച്ചിലടക്കാന്‍ ശ്രമിക്കുന്നത് സേതുവിന്റെ കാഴ്ചപ്പാടില്‍. മുറ്റത്തു നില്ക്കുന്ന സേതു ആകാംക്ഷയോടെ പുറത്തേക്കു നോക്കുന്നു. കുട്ടി കരച്ചിലടക്കിയി
രിക്കുന്നു.
അവന്റെ കാഴ്ചപ്പാടില്‍ കേശു പുറത്തുനിന്നും ധൃതിയില്‍ വരുന്നു. അവന്‍ പറയാന്‍ മടിച്ച്
കേശു: സേതൂ...
സേതു: കാശ് കിട്ടീല്ലേ...?
കേശു: കാശ് കിട്ടി. കൃഷ്ണമ്മാവനെ കണ്ടപ്പൊ ഒരു കാര്യറിഞ്ഞു.
ജോസും പാര്‍ട്ടീം ഇന്നലെ വീട്ടീക്കേറി വല്ല്യ അക്രമം കാണിച്ചു. അച്ഛനുണ്ടായിരുന്നില്ല. രമേശനും അമ്മേം ആശുപത്രീലാ.
(അയാള്‍ തളര്‍ന്നുപോകുന്നു.)
വെഷമിച്ചിട്ടെന്താ കാര്യം. നീയിനി അങ്ങോട്ടു പോകണ്ട.
സേതു: ഇല്ല കേശൂ. എനിക്കു പോണം. എന്നെ അവര്‍ക്കു കിട്ടീല്ലെങ്കില്‍ അവരെന്റെ കുടുംബം തകര്‍ക്കും. എനിക്കു വേണ്ടി അവര്...
ഇല്ല... ഞാന്‍ പോണു.
കേശു: സേതു നമുക്കൊന്നാലോചിച്ചിട്ട്.
സേതു: ആലോചിക്കാനൊന്നൂല്ല. പോയേ തീരൂ.
കേശു: ഈ കാശ് കയ്യില് വച്ചോ.
(അവന്‍ കാശ് കൊടുക്കുന്നു.)
സേതു: ഇനി എനിക്കു പണം വേണ്ട.
(അവന്‍ പെട്ടെന്ന് നടക്കുന്നു. പിന്നെ നിന്നു. എന്തോ ഓര്‍ത്തിട്ടെന്നപോലെ തിരിച്ചുവന്ന്)
നമ്മള്‍ പിരിയ്വാണ്. ഞാന്‍ മരിച്ചുപോയാല്‍ എന്റെ അച്ഛനെ കണ്ട് നീ പറയണം. ലോകത്തൊരാളേയും ഞാനിത്രമാത്രം
സ്‌നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാന്‍ തകര്‍ത്തു. മാപ്പു പറഞ്ഞൂന്നു പറയണം.
(കേശുവിന്റെ കണ്ണുകള്‍ നിറഞ്ഞുപോയി. അയാള്‍ സേതുവിന്റെ കൈകളില്‍ ബലമായി പിടിച്ച്.)
കേശു: സേതൂ...
സേതു: തിരിച്ചടിക്കാന്‍ ശക്തിയില്ല. അവര്‍ക്കു വേണ്ടതെന്റെ ജീവനാണ്. ആ കടം വീട്ടാനാണ് പോകുന്നത്.
കേശു: ഞാനും വരാം സേതൂ. ഞാനുമുണ്ടെടാ നിന്റൊപ്പം. തിരിച്ചടിക്കാനാണെങ്കില്‍ തിരിച്ചടിക്കാന്‍.
(കണ്ണുനീരിന്റെ നനവോടെ സേതു മന്ദഹസിച്ചു- നിഷേധാര്‍ഥത്തില്‍ തലയാട്ടി. കുഞ്ഞ് വീണ്ടും കരയാനാരംഭിച്ചിരിക്കുന്നു. സേതു നോക്കുന്നു. അമ്മയുടെ കയ്യില്‍ കുഞ്ഞ് കരയുന്നു.)
സേതു: മതി... സന്തോഷായി. ദാ നിന്റെ മോന്‍ കരയുന്നു. അവനെ
കരയിക്കാതിരിക്ക്. ചെല്ല്.
(കേശുവിനെ വിട്ട് സേതു ഓടിയിറങ്ങിപ്പോകുന്നു.)

ആശുപത്രി
പകല്‍
ആശുപത്രി കട്ടിലില്‍ രമേശന്‍ കിടക്കുന്നു. അവന്റെ തലയ്‌ക്കൊരു കെട്ടുണ്ട്.
ലത കട്ടിലിനടുത്തുനില്ക്കുന്നു. സേതു നടന്നു വരുന്നു. ലത അയാളെ കണ്ടു കരഞ്ഞുകൊണ്ട് കെട്ടിപ്പിടിക്കുന്നു.
ലത: ഏട്ടന്‍ പോ. ഏട്ടനിവിടെ നില്ക്കണ്ട. അവരേട്ടനെ കൊല്ലും.
(അയാള്‍ അനിയത്തിയെ ആശ്വസിപ്പിച്ചുകൊണ്ട്.)
സേതു: അയ്യേ... കരയ്വാ...? ആളുകള് കാണില്ലെ. ഇത്ര വല്ല്യ പെണ്‍കുട്ടി.
(അവന്‍ രമേശനെ തലോടി.)
നിന്നെ കൊറെ ഉപദ്രവിച്ചോ.
രമേശന്‍ :ഇല്ല.
സേതു: സാരമില്ല. ഇനി നിങ്ങളെ ആരും ഒന്നും ചെയ്യില്ല.
രമേശന്‍ :അയാള്‍ടെ ദേഷ്യം തീര്‍ന്നോ.
സേതു: തീരും. നീ നന്നായി പഠിക്കണം. ഇവളെപ്പോലെ ഒഴപ്പരുത്. വക്കീലൊന്ന്വാവണ്ട. ഒരു സബ് ഇന്‍സ്‌പെക്ടറാവണം. അച്ഛന്റെ മോഹം നീ നടത്തിക്കൊടുക്കണം.
(ലതയുടെ നേരെ തിരിഞ്ഞ്)
നിന്നോടെന്താ ഏട്ടന്‍ പറയ്വാ... വെച്ചുവെളമ്പാന്‍ ധാരാളം ആളുകളുള്ള ഒരു വീട്ടിലേക്ക് വീട്ടമ്മയായിപ്പോകാന്‍ ഭാഗ്യോണ്ടാവും. മണ്ടൂസ്...
(അയാളവളെ നെഞ്ചിനോടു ചേര്‍ത്തു.)
അമ്മ എവിട്യാ കെടക്കുന്നത്.
ലത: എഫ് റ്റു ലാ.

ആശുപത്രി
പകല്‍
അമ്മയുടെ കട്ടില്‍. അച്ഛന്‍ സ്റ്റൂളില്‍ ഇരിക്കുന്നു. സേതു വരുന്നു. അമ്മയുടെ കട്ടിലിലേക്കിരുന്നു. അച്ഛന്‍ എഴുന്നേറ്റ് മാറിനില്ക്കുന്നു.
സേതു: അമ്മേ...
(അമ്മ കണ്ണു തുറന്നു. അവര്‍ വിതുമ്പാന്‍ തുടങ്ങുന്നു.)
കരയല്ലേ അമ്മേ...
അമ്മ: എന്തിനാ ഇപ്പൊ ഇങ്ങ്ട് വന്നത്. വേഗം പോയി രക്ഷപ്പെട്.
അച്ചുതന്‍: ഏതെങ്കിലൊര് നാട്ടില് ജീവിച്ചിരിക്കുന്നൂന്ന് അറിഞ്ഞാ മാത്രം
മതി ഞങ്ങള്‍ക്ക്.
സേതു: ഞാന്‍ പോവ്വാണ്. യാത്ര ചോദിക്കാനാണ് വന്നത്.
അമ്മ: വേഗം പോ.
(അയാള്‍ എഴുന്നേറ്റു. അച്ഛന്‍ വിഷാദം കനപ്പിച്ച മുഖവുമായി നില്ക്കുകയാണ്. അവര്‍ പരസ്​പരം നോക്കി. പിന്നെ, പെട്ടെന്നു കുനിഞ്ഞ് ആ പാദത്തില്‍ തൊട്ട് അവന്‍ ധൃതിയില്‍ നടന്നുപോകുന്നു. പൊള്ളലേറ്റപോലെ അച്ചുതന്‍ നായര്‍ നില്ക്കുന്നു.)

ആശുപത്രി
ഗേറ്റ്
സേതു ഗേറ്റിലേക്കെത്തുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പെട്ടെന്ന് അവന്‍ കാണുന്നു. കൃഷ്ണമ്മാവന്‍, ദേവി എന്നിവര്‍ വരുന്നു. ദേവി ധാരാളം വളകളും മറ്റും അണിഞ്ഞിരിക്കുന്നു.
കൃഷ്ണന്‍: എപ്പൊ വന്നു...?
(ദേവി മുഖം കുനിച്ചുനില്‍ക്കുകയാണ്. കൃഷ്ണമ്മാവന്‍ ഒന്നു നോക്കി നടന്നു നീങ്ങിനില്‍ക്കുന്നു.)
സേതു: ദേവീ...
(അവള്‍ മുഖമുയര്‍ത്തി നോക്കി. ആ കണ്ണുകള്‍ പൊട്ടിയൊഴുകാന്‍ കാത്തുനില്‍ക്കുന്നു.)
കാണണംന്ന് ഒരാശയുണ്ടായിരുന്നു. അതും നടന്നു... ധാരാളം കുട്ടികളോടൊപ്പം ദേവി ഇരിക്കുന്നൊരു സ്വപ്‌നം കണ്ടു, ഒരിക്കല്‍... കൗരവപ്പട...
(അയാള്‍ മന്ദഹസിച്ചു. ദേവി നിറകണ്ണുകളോടെ നോക്കി. അവരുടെ മുഖങ്ങളില്‍ വെള്ളത്തുള്ളികള്‍ വീഴാന്‍ തുടങ്ങുന്നു.)
നനയണ്ട...
(നെറുകയില്‍ കൈമറച്ച് അയാള്‍ നടന്നുപോകുന്നു. ചളിവെള്ളം കെട്ടിനില്‍ക്കുന്ന റോഡിലൂടെ അയാള്‍ നടന്നുപോകുന്നത് ദേവിയുടെ കാഴ്ചപ്പാടില്‍.)

ബാര്‍
ബാര്‍ കൗണ്ടറില്‍ ജോസ് മദ്യം മോന്തുന്നു. അനുചരന്മാരില്‍ ഒരാള്‍ നനഞ്ഞുകുതിര്‍ന്ന് ഓടിവരുന്നു.
അയാള്‍: ജോസേട്ടാ.... സേതുമാധവന്‍ എത്തീട്ടുണ്ട്.
ജോസ്: എവിടെ ആ പന്നി...?

മാര്‍ക്കറ്റ്
വൈകുന്നേരം
മഴയില്‍ നനഞ്ഞ അന്തിച്ചന്ത. മാര്‍ക്കറ്റിനു നടുവില്‍ സേതു ഒരു ബലിമൃഗത്തെപ്പോലെ ഇരിക്കുന്നു. അയാള്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു.
ഓട്ടിന്‍പുറങ്ങളില്‍നിന്നും വെള്ളം തുള്ളിയിട്ടുവീഴുന്നു. വീണ്ടും തോര്‍ന്ന മഴ. പലരും വിചിത്രമായ ഒരു കാഴ്ച കാണുന്നതുപോലെ നോക്കിനില്‍ക്കുന്നു.
ജോസിന്റെ കാര്‍ വന്നുനില്‍ക്കുന്നു. ഡോര്‍ തുറന്ന് ജോസ് ഇറങ്ങുന്നു. കൈയില്‍ ഒരു കഠാരയും ഇരുമ്പുവടിയുമുണ്ട്.
അവര്‍ സേതുവിനുനേരെ ഓടിയടുക്കുന്നു.സേതു എഴുന്നേറ്റുനിന്നു. വേട്ടമൃഗത്തെ കണ്ടതുപോലെ ജോസ് അണച്ചുകൊണ്ട് ഒന്നു ചിരിച്ചു-
സേതു: ചിരിക്കണ്ട... ചാവാന്‍ കണക്കാക്ക്യാ വന്നത്... പൊരുതിച്ചാവാന്‍...
(ജോസ് ആക്രമിക്കുന്നു - ഘോരമായ ഒരു സംഘട്ടനം. വല്ലാത്ത ഒരാവേശത്തോടെയുള്ള കടന്നാക്രമണമാണ്. സേതുവിന്റെ കാഴ്ചക്കാരുടെ എണ്ണം കൂടുന്നു. അവരില്‍ ജോസിന്റെ അനുചരന്മാരുമുണ്ട്.
ഒടുവില്‍ ജോസിനെ കച്ചിവടിക്കടിച്ച് വീഴ്ത്തുന്നു. അയാളുടെ തല സേതു അടിച്ചുപൊളിക്കുന്നു. ജോസ് പിടഞ്ഞുകൊണ്ടലറിവിളിക്കുന്നു.
സേതു തിരിഞ്ഞു-
സേതു: ഇനി ആര്‍ക്കാടാ എന്റെ ജീവന്‍ വേണ്ടത്... ചങ്കൂറ്റണ്ടെങ്കില്‍
എറങ്ങിവാടാ... കൊതി തീരെ കൊല്ലണം എനിക്ക്.
(അയാള്‍ക്ക് വല്ലാത്ത മതിഭ്രമം ബാധിച്ചതുപോലെയാണ്.
പോലീസ് ജീപ്പ് ഇരമ്പി വന്നു നില്‍ക്കുന്നു. എസ്.ഐ., എ.എസ്.ഐ., ആന്റണി തുടങ്ങിയവര്‍ ചാടിയിറങ്ങുന്നു. താഴെ കിടന്ന കത്തിയെടുത്ത്)
സേതു: മുന്നോട്ടടുക്കരുത്... അടുത്തു വന്നാല്‍ ആരാണെന്നു ഞാന്‍ നോക്കില്ല...
(എസ്.ഐ.യും സംഘവും നിന്നു)
എസ്.ഐ: സേതൂ... കത്തി താഴെയിട്...
(എസ്.ഐ. മുന്നോട്ടടുക്കാന്‍ ശ്രമിക്കുന്നു. സേതു അയാള്‍ക്കെതിരെ കുതിച്ചു.)
സേതു: അടുക്കരുതെന്നല്ലേ പറഞ്ഞത്.
(എസ്.ഐ. പിന്നോട്ടോടിപ്പോകുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ അച്ചുതന്‍നായര്‍ വരുന്നു. അയാള്‍ ഈ രംഗം കണ്ട് ഞെട്ടി. ജോസ് അലറിക്കരയുന്നു. പെട്ടെന്ന് സേതു ഓടിച്ചെന്ന് അയാളുടെ നെഞ്ചിലേക്ക് തുടരെത്തുടരെ കുത്തി.)
അച്ചുതന്‍: സേതൂ....
(സേതു കത്തിയുമായി തിരിഞ്ഞ്)
കത്തി താഴെ ഇട്ടാ...
(അദ്ദേഹം അവനോടടുക്കുന്നു.)
സേതു: അടുക്കരുത്...
അച്ചുതന്‍: സേതൂ... അച്ഛനാടാ പറയുന്നെ...
(അദ്ദേഹത്തിന്റെ കണ്ഠമിടറി)
മോനേ... കത്തി താഴെ ഇടാനാ പറയണത്...
(സേതുവിന്റെ കാഴ്ചപ്പാടില്‍ അച്ഛന്‍. തകര്‍ന്ന ഒരു മനുഷ്യനെപ്പോലെ യാചിച്ചുകൊണ്ട് നില്‍ക്കുന്നു. അവന്റെ കൈ താഴ്ന്നു. മുഖത്തെ രൗദ്രഭാവം മറഞ്ഞു. വല്ലാത്ത ഒരു തളര്‍ച്ച അയാളെ ബാധിക്കുന്നു.)
കത്തിയെറിഞ്ഞുകളഞ്ഞ് വെറും മണ്ണില്‍ കുനിഞ്ഞിരുന്ന് ഒരു കുഞ്ഞിനെപ്പോലെ അയാള്‍ വിതുമ്പിക്കരയുന്നു. എസ്.ഐ.യും സംഘവും അവനടുത്തേക്ക്. അവരവനെ വളയുന്നു.)

പോലീസ് സ്റ്റേഷന്‍
എസ്.ഐ.യുടെ മുറി
അച്ചുതന്‍ നായര്‍ കടന്നുവന്ന് സല്യൂട്ട് ചെയ്യുന്നു. അദ്ദേഹം ഒരു പേപ്പര്‍
എസ്.ഐക്ക് നീട്ടി.
എസ്.ഐ: എന്താ ഇത്...
അച്ചുതന്‍: സേതുമാധവന്റെ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്. അയാള്‍ യോഗ്യനല്ല. അയാളൊരു നൊട്ടോറിയസ് ക്രിമിനല്‍ ആണ്.
(എസ്.ഐ. സഹതാപത്തോടെ നോക്കുന്നു. അച്ചുതന്‍ നായര്‍ സല്യൂട്ട് ചെയ്യുന്നു. തിരിയുമ്പോള്‍ അയാളുടെ കാഴ്ചപ്പാടില്‍ സ്റ്റേഷന്‍ കേഡികളുടെ ലിസ്റ്റ്...)
ഒരു പുതിയ ചിത്രം പതിപ്പിക്കുകയാണ് ഒരു പോലീസുകാരന്‍;
സേതുമാധവന്റെ. ആ ചിത്രം സ്‌ക്രീനില്‍ നിറയുമ്പോള്‍...

Cr: Mathrubumi


Wednesday, July 2, 2014

ഷെറപ്പോവയ്ക്ക് ഒരു തുറന്ന കത്ത്


സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്നു പറഞ്ഞതിന് മലയാളി യുവത്വത്തിന്റെ തെറിയഭിഷേകം ഏറ്റുവാങ്ങുന്ന ടെന്നീസ് താരം മരിയ ഷെറപ്പോവയ്ക്ക് ഒരു തുറന്ന കത്ത്. കെ. പി റഷീദ് എഴുതുന്നു.



പ്രിയപ്പെട്ട മരിയ ഷറപ്പോവാ,

സത്യത്തില്‍ ഇങ്ങനെയൊന്നുമല്ല ഈ കത്ത് തുടങ്ങേണ്ടത്. പെണ്ണുങ്ങളെ വിളിക്കാവുന്ന മലയാളത്തിലെ ഏതെങ്കിലും പച്ചത്തെറിയില്‍ തുടങ്ങണം. അല്ലെങ്കില്‍ ഇംഗ്ലീഷിലോ അതല്ലെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ വെച്ച് റഷ്യനിലോ ആക്കി കത്ത് തുടങ്ങണം. എന്തായാലും തുടങ്ങേണ്ടത് തെറിയില്‍ തന്നെയാണ് എന്നതില്‍ കറ കളഞ്ഞ മലയാളിയായ ഈയുള്ളവന് സംശയമേയില്ല.

മരിയ ഷറപ്പോവ, നിങ്ങള്‍ ചെയ്ത കുറ്റം എത്ര ഗുരുതരമാണ് എന്ന് നിങ്ങള്‍ക്കറിയുമോ? സച്ചിന്‍ ടെണ്ടുല്‍ക്കറിനെ നിങ്ങള്‍ക്കറിയില്ല പോലും. നിങ്ങളെപ്പോലെ ഞങ്ങളുടെ പത്രങ്ങളും ചാനലുകളും ഇത്രയേറെ പടം കൊടുത്തു പ്രോല്‍സാഹിക്കുന്ന ഒരാള്‍ ഇക്കാണിച്ചത്, ചുരുങ്ങിയത് ഉടുതുണി അഴിച്ച് പെരുവഴിയില്‍ നിര്‍ത്തി കല്ലെറിഞ്ഞു കൊല്ലേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റം തന്നെയാണ്. എന്നിട്ടും അതു ചെയ്യാതെ ഞങ്ങളുടെ ഡാറ്റ കാശ് ചെലവാക്കി, ഞങ്ങളുടെ കമ്പ്യൂട്ടറിലും മൊബൈലിലും കുത്തിപ്പിടിച്ചിരുന്ന് 'വെവരമറിയിച്ചു'തന്നത് ഞങ്ങളുടെ മര്യാദയാണ്. അത് ഞങ്ങളുടെ മഹത്തായ സംസ്കാരമാണ്. നിങ്ങള്‍ക്കറിയാമല്ലോ, നൂറ് ശതമാനം സാക്ഷരതയുള്ളവരാണ് ഞങ്ങള്‍.

ഇന്നലെയാണ്, ഫേസ്ബുക്കില്‍നിന്ന് ഞാനും ആ വിവരമറിഞ്ഞ് ഞെട്ടിയത്. നിങ്ങളാ കൊടും ക്രൂരത ചെയ്തിരിക്കുന്നു! tennisworldusa.org എന്ന അമേരിക്കന്‍ ടെന്നീസ് വാര്‍ത്താ പോര്‍ട്ടല്‍ ഗോസിപ്പ് മട്ടില്‍ പറഞ്ഞ വെറുമൊരു വാര്‍ത്ത ആയിരുന്നെങ്കിലും 123 കോടി ഇന്ത്യക്കാരെ ബാധിക്കുന്ന ഏറ്റവും സുപ്രധാനമായ വാര്‍ത്ത എന്ന നിലയില്‍ ഞങ്ങടെ മാധ്യമങ്ങളെല്ലാം അതു പറയുക തന്നെ ചെയ്തു. വിംബിള്‍ഡണ്‍ കളിക്കിടെ റോയല്‍ ബോക്സില്‍ ഇരുന്ന ഡേവിഡ് ബെക്കാമിനെക്കുറിച്ച് അങ്ങേര് വലിയ പുലിയാണെന്ന് പറഞ്ഞ നിങ്ങളോട് അപ്പുറത്തിരിക്കുന്നത് ഞങ്ങളുടെ കണ്‍കണ്ട പടച്ചവന്‍ സച്ചിന്‍ ടണ്ടുല്‍ക്കറാണെന്നും അതാരാണെന്ന് അറിയില്ലേ എന്നും പത്രക്കാരന്‍ ചോദിച്ചപ്പോള്‍, അറിയില്ലെന്ന് നിങ്ങള്‍ പറഞ്ഞു എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ ഇടനെഞ്ചു തകര്‍ന്നു പോയി. എങ്ങിനെ നിങ്ങള്‍ക്ക് അതിനു കഴിഞ്ഞു, എന്റെ മരിയാ ഷറപ്പോവേ!



നിങ്ങളെ ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ മറക്കരുത്. നിങ്ങളെന്നല്ല ടെന്നീസ് കളിക്കുന്ന എല്ലാ പെണ്ണുങ്ങളുടെയും എബിസിഡി മുഴുവന്‍ ഞങ്ങള്‍ക്ക് കാണാപ്പാഠമാണ്. തുണി ഉടുക്കുന്നതിലെ കുഴപ്പമാണ് ഇന്നാട്ടിലെ പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യാനും തോണ്ടാനും കാരണമെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഞങ്ങളുടെ നാട്ടിലെ മാധ്യമങ്ങള്‍ നിങ്ങളുടെയൊന്നും ഒരൊറ്റ കളിയുടെ പടവും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്നുണ്ട് എന്നത് മറക്കേണ്ട. ഞങ്ങളുടെ സ്പോര്‍ട്മാന്‍ സ്പിരിറ്റ് ആണത്, മരിയ, സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്!

ആയിരക്കണക്കിന് ഫോട്ടോകളില്‍നിന്ന് കാലിനു താഴെ ക്യാമറ വെച്ച് പകര്‍ത്തുന്നവ മാത്രം എടുത്ത് മുറിയില്‍ ഒട്ടിക്കുന്ന ഞങ്ങളോട് നിങ്ങള്‍ ഇത് ചെയ്യരുതായിരുന്നു. കളി അറിയില്ലെങ്കിലും നിങ്ങളെ ആരാധിക്കുന്ന ഞങ്ങളുടെ, ക്രിക്കറ്റ് പടച്ചവനെ എങ്കിലും നിങ്ങള്‍ അറിയേണ്ടതായിരുന്നു. ഇനി അറിയില്ലെങ്കില്‍ പോലും ഞങ്ങള്‍ സാധാരണ ചെയ്യുന്നത് പോലെ സച്ചിനേട്ടനെ അറിയുമെന്നും ഒന്നിച്ചു ചായ കുടിച്ചിട്ടുണ്ടെന്നുമൊക്കെ നിങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ ഇത്രം ദണ്ണം വരുമായിരുന്നോ? നിങ്ങളിന്നലെ പറഞ്ഞില്ലേ, ബാസ്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ഡനേം നിങ്ങള്‍ക്കറിയില്ലെന്ന്. പുള്ളിയെ ഞങ്ങള്‍ക്കുമറിയില്ലെങ്കിലും നിങ്ങളെ പോലെ അതിങ്ങനെ ഉളുപ്പില്ലാതെ വിളിച്ചു പറയുന്നില്ലല്ലോ. വെവരം വേണം മരിയാ, വെവരം!

സംഗതി ശരിയാണ്. അറിവില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജി ആരെന്നു ചോദിച്ചാല്‍ അറിയാത്തവരൊക്കെ ഞങ്ങള്‍ക്കിടയില്‍ കാണും. അതിനിപ്പോള്‍, സ്വാതന്ത്യ്രസമരം വരെയൊന്നും പോവേണ്ട, ക്രിക്കറ്റ് കളിയിലേക്ക് തന്നെ വരാം. ഉദാഹരണത്തിന്, ശേഖര്‍ നായിക്ക് എന്ന ഞങ്ങളുടെ അന്ധ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍. 58 മാച്ചുകളില്‍ 32 സെഞ്ച്വറികള്‍ എടുക്കുകയും 2012ല്‍ നടന്ന അന്ധര്‍ക്കു വേണ്ടിയുള്ള ആദ്യ ട്വന്റി ട്വന്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയും ചെയ്ത ആളാണ്. അറിയാമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചിരിക്കും, ബാക്കിയുള്ളവരും. ഞങ്ങള്‍ക്കാര്‍ക്കും അയാളെ അറിയില്ല പെങ്ങളേ. വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജുലാന്‍ ഗോസ്വാമിയുടെ കാര്യവും തഥൈവ. ഐ.സി.സി വനിതാ ക്രിക്കറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മിതാലി രാജ് ഞങ്ങളുടെ മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനാണ്. പുള്ളിക്കാരിയെ അറിയാമോ എന്നൊന്നും ചോദിച്ചേക്കരുത്, കുടുങ്ങും. ഇതൊക്കെ പറയുന്നു എന്നേയുള്ളൂ. വേറെയുമുണ്ട് ഒരു പാടാള്‍ക്കാര്‍. ഞങ്ങളാരും കേട്ടിട്ടുപോലുമില്ലാത്ത വല്യ വല്യ ഇന്ത്യന്‍ പുലികള്‍. ഇപ്പോള്‍ നിങ്ങളെ ടൈപ്പില്‍ പെട്ട സാനിയ മിര്‍സയെക്കുറിച്ച് പറയാം. പുള്ളിക്കാരത്തിയെ അറിയാത്ത ഒരൊറ്റ കുഞ്ഞു കുട്ടിയേം ഇവിടെ കാണില്ല. എന്നാലോ , ടെന്നീസ് എന്തെന്നൊന്നും ഞങ്ങളോട് ചോദിച്ചേക്കരുത്.

ഇതൊക്കെ കേട്ട് ഞാന്‍ നിങ്ങടെ ആളാണെന്നൊന്നും കരുതേണ്ട. സച്ചിനെ അറിയില്ലാന്ന് പറഞ്ഞത് പോക്രിത്തരം തന്നെയാണ്. കൈയില്‍ കിട്ടിയാല്‍ കരണത്തിട്ട് പൊട്ടിക്കേണ്ട കുറ്റം. അറിയാന്‍ വേണ്ടി പറയുകയാണ്, ഇപ്പറഞ്ഞ സച്ചിന്‍ ഞങ്ങടെ സ്വന്തം കൊച്ചനാണ്. കാണപ്പെട്ട ദൈവം. ഞങ്ങളുടെ നാട്ടിലും വേറെ കുറേ രാജ്യങ്ങളിലും മാത്രം കളിക്കുന്ന ക്രിക്കറ്റ് എന്നൊരു കളിയുണ്ട്. അതാണ് പുള്ളിക്കാരന്റെ സെറ്റപ്പ്. ഞങ്ങടെ നാട്ടിലെ ഏറ്റവും ആരാധകരുള്ള കളിക്കാരനാണ്. വേണമെങ്കില്‍, പുള്ളിയെ ഞങ്ങള് പ്രധാനമന്ത്രിയുമാക്കും. നിങ്ങളും ഞങ്ങളെ പോലെ നിങ്ങളെ നാട്ടിലെ പി.എസ്.സി എഴുതുന്നുവെങ്കില്‍ അതിന്റെ ഗൈഡില്‍ ഉറപ്പായും കാണും പുള്ളിക്കാരന്റെ വിവരങ്ങള്‍. അതൊക്കെ വായിച്ച് പഠിച്ച് വിവരക്കേട് മാറ്റി മുംബൈയിലെ സച്ചിന്റെ വീട്ടില്‍ ചെന്ന് അഞ്ജലിച്ചേച്ചിയുടെ മുന്നില്‍ ചെന്ന് സെല്‍ഫി പോസ്റ്റ് ചെയ്യുന്നതാവും നല്ലത്. അല്ലെങ്കില്‍, വിവരമറിയും.

അതിന്നലെ തന്നെ നിങ്ങളറിഞ്ഞു കാണും എന്നെനിക്കറിയാം. അത്രയ്ക്ക് കേട്ടില്ലേ തെറി :)

നിങ്ങളും ഞങ്ങളെ പോലെ ഫേസ്ബുക്കും നോക്കിയിരിക്കുന്നത് കൊണ്ട് തെറി കേട്ട് കണ്ണു പുളിച്ചു കാണണം. അതില്‍ ചിലതൊന്നും നിങ്ങള്‍ക്ക് മനസ്സിലായിക്കാണില്ല എന്നറിയാം. അത് മലയാളമാണ് മരിയാ. ഞങ്ങളുടെ ഭാഷ. അത് പഠിപ്പിക്കുന്ന സ്കൂളിലൊന്നും ഞങ്ങടെ കൊച്ചുങ്ങള് പഠിക്കില്ലെങ്കിലും സംഗതി ശ്രേഷ്ഠഭാഷയാണ്. അതാ തെറി കണ്ടാലറിയാമല്ലോ. നിങ്ങള്‍ക്ക് ഇനി അതറിയാമോ എന്നാരോ സംശയം പറഞ്ഞതു കൊണ്ടാണ് അറിയാവുന്നവര്‍ ഇംഗ്ലീഷിലും അല്ലാത്തവര്‍ റഷ്യനിലും അതിട്ടു തന്നത്. സച്ചിനാരെന്നറിയില്ലെങ്കില്‍ നിങ്ങടെ അപ്പനോടോ അമ്മയോടോ കെട്ട്യോനോടോ ഒക്കെ ചോദിക്കണം എന്ന് പറഞ്ഞതൊക്കെ കണ്ട് പ്രശ്നം നിസ്സാരം എന്നൊന്നും കരുതേണ്ട. ഫേസ്ബുക്കില്‍ കയറിയാല്‍ ഞങ്ങള്‍ക്ക് വിരലില്‍ തെറിയേ വരൂ. അത് പെണ്ണുങ്ങടെ പേജാണെങ്കില്‍ കൂടും. അതും കാണാന്‍ കൊള്ളാവുന്നതും പത്രത്തില്‍ മാത്രം കാണാന്‍ വിധിയുള്ളതുമായ മദാമ്മപ്പെണ്ണുങ്ങളെങ്കില്‍ ഞങ്ങടെ ഭാഷ ശരിക്കും ശ്രേഷ്ഠമാവും. ഇന്നലെ തന്നെ ഞങ്ങളെ ഒരു സഹോദരന്‍ നിങ്ങടെ പേജില്‍ എഴുതിയില്ലേ, നിങ്ങള്‍ക്ക് മലയാളികളെ അറിയില്ല, ഇത്തിരി ചങ്കുറപ്പ് കൂടുതലാ, റഷ്യക്കാര് താങ്ങില്ല എന്നൊക്കെ. അത്രയേ എനിക്കും പറയാനുള്ളൂ.

അതിനാല്‍, ഇനിയെങ്കിലും ഞാന്‍ പറഞ്ഞ പി.എസ്.സി ഗൈഡ് വാങ്ങി പഠിച്ചോളുക. പറ്റുമെങ്കില്‍, അതിലെ സച്ചിന്റെ വിവരങ്ങള്‍ കാണാപ്പാഠം പഠിച്ച് അടുത്ത വണ്ടിക്ക് മുംബൈക്ക് കയറുക. വരുന്ന വിവരം ഫേസ്ബുക്കിലിട്ടാല്‍, നിങ്ങളെ ഫേസ്ബുക്കില്‍നിന്ന് പുറത്താക്കണമെന്ന ഞങ്ങളുടെ പ്രക്ഷോഭം നിര്‍ത്താമെന്ന് ഇന്നാട്ടിലെ മീശയുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ ആമ്പിള്ളേരുടെ പേരിലും ഞാനിതാ അറിയിക്കുന്നു.

ഞങ്ങടെ നാട്ടിലെ ഒരു പഴഞ്ചൊല്ല് കൂടി പറഞ്ഞ് ഞാനിത് നിര്‍ത്താം.
അറിയാത്ത കുഞ്ഞ് ചൊറിയുമ്പോള്‍ അറിയും

സ്വന്തം
കെ.പി റഷീദ്

- See more at: http://www.asianetnews.tv/sports/article/13763_pen-letter-to-Maria-Sharapova-#sthash.MOVQyfAe.dpuf