Saturday, July 21, 2018

ആഗസ്റ്റ് 1? - 30 വര്‍ഷങ്ങള്‍ !!



ജൂണ്‍ 29 -കേരളദേശം പാര്‍ട്ടി അവരുടെ നിയമസഭ നേതാവായി KGR-നെ തിരഞ്ഞെടുക്കുന്നു.
കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള നേതാവായി തിരഞ്ഞെടുക്കപ്പെടും എന്നാണ് കരുതിയിരുന്നത്.

ജൂണ്‍ 30- KGR മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നു. എരിഞ്ഞളി അബൂബകര്‍, കഴുത്തുമുട്ടം വാസുദേവന്‍‌ പിള്ള, മത്തായി തോമസ്‌ പാപ്പച്ചന്‍, എന്നീ ഭരണകക്ഷി MLA-മാര്‍ സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കുന്നില്ല. വിശ്വം അന്ന് രാത്രി കഴുത്തുമുട്ടത്തിന്‍റെ വീട്ടില്‍ വെച്ച് അവരെ കാണുന്നു. പാപ്പച്ചന്‍ വിശ്വത്തെ സമാധാനിപ്പിച്ച്അയക്കുന്നു. തുടര്‍ന്ന് അയാള്‍ പാര്‍ട്ടി പ്രസിഡണ്ട്‌ കൈമളിനെ കാണുന്നു. അയാളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചു കൊള്ളാമെന്ന് കൈമള്‍ അയാള്‍ക്ക് വാക്ക് കൊടുക്കുന്നു.

ജൂലൈ 5 - കേരളദേശം പാര്‍ട്ടി എക്സിക്യുട്ടീവ്‌ തീരുമാനിച്ച മറ്റുള്ള അഞ്ച് മന്ത്രിമാരുടെ പേരുകളില്‍ പാപ്പച്ചന്‍റെയോ, അബൂബകറിന്‍റെയോ അവരുടെ ലോബികളില്‍ പെട്ട ആരുടേയും പേരുകള്‍ ഉണ്ടായിരുന്നില്ല. ഒരു ആശ്വാസത്തിന് വേണ്ടി കഴുത്തുമുട്ടത്തെ സ്പോര്‍ട്സ് മന്ത്രി ആക്കാമെന്ന് പറയുന്നു, അയാള്‍ അത് നിരസിക്കുന്നു.

KGR-ന്‍റെ ഭാവത്തിലും പെരുമാറ്റത്തിലും അയാള്‍ ഭരണത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുത്തതായി അവര്‍ക്ക് തോന്നി. മദ്യ നയത്തിന്‍റെ കാര്യത്തില്‍ വിശ്വത്തിനോ അയാളിടെ ആളുകള്‍ക്കോ അനുകൂലമായ ഒരു തീരുമാനവും ഉണ്ടാകില്ല എന്ന് അയാള്‍ പറയുന്നു.കൂടാതെ പ്രൈവറ്റ് ഡിസ്റ്റിലറീസിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിയമസഭ കമ്മിറ്റിയെ കൊണ്ട് അന്വേഷിക്കാനും തീരുമാനിക്കുന്നു. ഒന്നരകൊടിയോളം ഇലക്ഷന് മുടക്കിയ വിശ്വത്തിന് കിട്ടിയ ആദ്യത്തെ ഷോക്ക്‌


ജൂലൈ 9 - പാര്‍ട്ടി പ്രസിഡന്‍റ് കൈമള്‍ CM-നെ ഓഫീസില്‍ വെച്ച് കാണുന്നു. മദ്യ നയത്തിന്‍റെ തീരുമാനം പുന പരിശോധിക്കണം എന്ന് CM-നോട്‌ കൈമള്‍ നിര്‍ബന്ധിക്കുന്നു. സാധ്യമല്ല എന്ന് CM തീര്‍ത്ത് പറയുന്നു.

തുടര്‍ന്ന് ഗസ്റ്റ് ഹൌസില്‍ വെച്ച് അവര്‍ യോഗം ചേരുന്നു. KGR-നെതിരെ രാഷ്ട്രീയ നീക്കം കൊണ്ട് പ്രയോജനമില്ല എന്ന തീരുമാനത്തില്‍ എത്തുന്നു. 2 ദിവസത്തിനകം തന്‍റെ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞ് വിശ്വം പിരിയുന്നു.

JULY 15 മദ്രാസ്‌ - വിശ്വം അയാളുടെ സുഹൃത്തായ മുനിയാണ്ടി തേവര്‍ എന്ന ബിസിനസ് കാരനെ കാണുന്നു. അയാളുടെ വീട്ടില്‍ വെച്ച് KGRനെ അസ്സാസിനെറ്റ് ചെയ്യാന്‍ പ്ലാന്‍ ഇടുന്നു. അയാളുടെ ലിസ്റ്റില്‍ പെട്ട ഒരു വാടക കൊലയാളിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.

ജൂലൈ 28- ഗോമസ് എന്ന വാടക കൊലയാളി ഇവിടെ മ്യൂസിയത്തില്‍ വെച്ച് വിശ്വവുമായി കണ്ട് മുട്ടുന്നു. CMനെ അസ്സാസിനെറ്റ് ചെയ്യാനുള്ള പ്ലാന്‍ ഉറപ്പിക്കുന്നു. ഈ ഗോമസ് എന്നുള്ള പേര് തന്നെ ഫേക് ആണ്. വിശ്വത്തിന് അയാളുടെ പേരോ നാടോ ഒറിജിനോ ഒന്നുമറിയില്ല.

ഓഗസ്റ്റ്‌ 1 -ഹോട്ടല്‍ ജാസ് - റൂം നമ്പര്‍ 712ല്‍ വെച്ച് 20 ലക്ഷം രൂപ In cash, വിശ്വം ഗോമസിനെ ഏല്‍പ്പിക്കുന്നു.

15 ദിവസത്തിനകം ഗോമസ് എന്ന വാടക കൊലയാളി KGRനെ അസ്സാസിനെറ്റ് ചെയ്യും. എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ എന്നുള്ളതിനെ കുറിച്ച് ഈ ലോകത്ത് ആ കൊലയളിക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല.





പിന്നീടുള്ള ഉദ്യോഗജനകമായ 15 ദിവസങ്ങള്‍ സമ്മാനിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നായ ഓഗസ്റ്റ്‌ 1 പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 30 വര്‍ഷങ്ങള്‍ പിന്നിടുന്നു. S N സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് M.മണിയാണ്.



Thursday, July 12, 2018

മാനത്തെ കൊട്ടാരം (1994) - ഓര്‍മ്മകള്‍ !!


അന്ന് താരതമ്യേന പുതുമുഖമായ ദിലീപ്, നാദിര്‍ഷ , ഹരിശ്രീ അശോകന്‍, കൂടെ ഇന്ദ്രന്‍സ് എന്നിവരെ വെച്ച് സുനില്‍ സംവിധാനം ചെയ്ത ചിത്രം. അവരുടെ കൂടെ തമിഴില്‍ നിന്ന് കുശ്ബുവിനെയും കൊണ്ട് വന്നു. ഒപ്പം അന്നത്തെ തിരക്കുള്ള നായക നടനായ സുരേഷ് ഗോപിയുടെ ഒരു ഗസ്റ്റ് വേഷവും. എല്ലാം കൊണ്ടും ഒരു നല്ല പ്രൊജക്റ്റ് . പൂനിലാമഴ എന്ന ആ ഗാനം ചിത്രത്തിന് വന്‍ മൈലേജ് ആണ് കൊടുത്തത്. (ആ പേരിൽ സുനിൽ പിന്നീട് ആ പേരിൽ ഒരു സിനിമ എടുക്കുകയും ചെയ്തു). അന്ന് ചിത്ര ഗീതത്തിലൊക്കെ ഈ പാട്ട് വരാന്‍ കാത്തിരിക്കുമായിരുന്നു. ആ ഒരു ഗാനരംഗത്ത് ലോഹിതദാസ് , സിബി മലയിൽ, രഞ്ജി പണിക്കർ , ഷാജി കൈലാസ് , സിദ്ദിഖ് ലാൽ എന്നിവരൊക്കെ വന്നു. ആ വര്‍ഷം ഹിറ്റായ കാതലന്‍ സിനിമയിലെ പേട്ട റാപ്പ് എന്ന്‍ വാക്ക് സിനിമയില്‍ പല സ്ഥലത്ത് ഉപയോഗിക്കുന്നുണ്ട്. വില്ലനായ രാജന്‍ പി ദേവിന്‍റെ പേരും ലൂക്കൊച്ചന്‍ പേട്ട എന്നായിരുന്നു. ആ വർഷം കൃസ്ത്മസിനാണ് റിലീസ് ചെയ്തത്.നല്ല അഭിപ്രായവും, ഒപ്പം ഗംഭീര കളക്ഷനും നേടി ഈ ചിത്രം സൂപ്പര്‍ ഹിറ്റായി. നാരായണൻകുട്ടി , ഫിലോമിന , മാള ഇവരുടെ കോമഡി ട്രാക്കും ഒപ്പം ജഗതിയുടെ PRO എബ്രഹാം ജോണും അന്ന് തിയറ്ററില്‍ പൊട്ടിച്ചിരി ഉണർത്തി . അന്ന് വീഡിയോ കടകളില്‍ ഇതിന്റെ ക്യാമറ പ്രിന്‍റ് വരെ നല്ല ഓട്ടമായിരുന്നു



ചിത്രത്തിലെ ദിലീപിന്‍റെ പേരും ദിലീപ് എന്നായിരുന്നു , പുള്ളിയുടെ അഭിനയ ജീവിതവും പിന്നീട് ആ സിനിമയിലെ പോലെ ആയി. ഇന്ദ്രന്‍സ് എന്ന നടനും ഈ സിനിമയോടെ തിരക്കുള്ള ഒരു താരമായി. അവിടെ നിന്ന് അങ്ങോട്ട് ഇന്ദ്രന്‍സ് ഇല്ലാത്ത ചിത്രങ്ങള്‍ ചുരുക്കം ആയിരുന്നു എന്ന് തന്നെ പറയാം. ഇതിന്റെ അതേ ചുവട് വെച്ച് ഏതാണ്ട് ഇതേ താരങ്ങളെ വെച്ച് സുനില്‍ അടുത്ത വര്‍ഷം വൃദ്ധന്മാരെ സൂക്ഷിക്കുക എന്നൊരു ചിത്രമായി വന്നു. സുരേഷ് ഗോപിക്ക് പകരം ആ വര്‍ഷം തിളങ്ങി നിന്ന ജയറാമിനെയും ഗസ്റ്റ് റോളില്‍ കൊണ്ട് വന്നു. അതിന് പക്ഷെ ഈ വിജയം ആവര്‍ത്തിക്കാന്‍ ആയില്ല.


ഇനി അന്ന് വായിച്ച ഒരു അണിയറ വിശേഷം പറയാം ഇതിന്‍റെ കഥ അന്‍സാര്‍ ആദ്യം കാണിച്ചത് മമ്മൂട്ടിയെ ആണെന്ന് കേട്ടിട്ടുണ്ട്. മമ്മൂട്ടിക്ക് സ്ക്രിപ്റ്റ് ഇഷ്ട്ടപ്പെടതെയോ എന്തോ പുള്ളി അന്ന് നോ പറഞ്ഞു. കഥ കേള്‍പ്പിക്കാന്‍ ചെന്നപ്പോള്‍ മമ്മൂട്ടി ചെറുതായി പുള്ളിയെ എന്തോ കളിയാക്കുകയും ചെയ്തു. ആ വാശിക്കാണ് ക്രിസ്മസിന് സുക്രുതത്തിന്‍റെ കൂടെ തന്നെ മാനത്തെ കൊട്ടാരം റിലീസ് ചെയ്യിച്ചത് എന്ന് കേട്ടിട്ടുണ്ട്.

Tuesday, July 3, 2018

മഹാത്മ (1996) - ചില അണിയറ വിശേഷങ്ങള്‍ !!


ഈ അടുത്ത് മഹാത്മ (1996) കണ്ടപ്പോള്‍ ഓര്‍മ്മയില്‍ വന്ന കുറച്ച് കാര്യങ്ങള്‍.



ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ആണ് ഈ പടം ഇറങ്ങിയത്. അന്ന് ഇതിന് മുട്ടന്‍ ഹൈപ്പ് ആയിരുന്നു. കമ്മീഷണര്‍, കിംഗ്‌ എന്നീ ഹിറ്റുകള്‍ക്ക് ശേഷം വീണ്ടും ഷാജി കൈലാസ്, സിനിമ വരികളില്‍ എല്ലാം കിടു കവറേജ്, സുരേഷ് ഗോപിയുടെ കിടിലന്‍ ഗെറ്റ് അപ്പ്‌. പിന്നെ വന്‍ ബജറ്റില്‍ ഒരുങ്ങുന്നു എന്നത് വേറെ. അങ്ങനെ എല്ലാം കൊണ്ടും കാത്തിരുന്ന പടം. തൃശൂര്‍ രാഗത്തിലാണ് പടം ഇറങ്ങിയത്. എന്ത് കൊണ്ടോ അന്ന് എനിക്ക് കാണാന്‍ കഴിഞ്ഞില്ല. എന്‍റെ ഒരു കൂട്ടുകാരന്‍ ആദ്യ ദിവസം തന്നെ അടിയുണ്ടാക്കി പോയി പടം കണ്ടു. വന്‍ ജനം ആയിരുന്നു, ടിക്കറ്റ്‌ കിട്ടും എന്ന് കരുതിയില്ല എന്നൊക്കെ അവന്‍ പറഞ്ഞു. പക്ഷെ പടം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഹൈ ബജറ്റ് കാരണം ചിത്രം ഒരു നഷ്ടമായി.

ഇതില്‍ സിനിമയുടെ നിര്‍മ്മാണ ചിലവ് വേറെ പല വഴികളിലും കൂടുകയും, പിന്നീട് ഒന്ന്‍ രണ്ട് തവണ ഷൂട്ടിംഗ് നിര്‍ത്തുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട്. വേറെ ഒരു രസം ഇതിന്‍റെ ക്ലൈമാക്സ് ഷൂട്ട്‌ ചെയ്തിട്ടില്ല എന്നതാണ്. ചിത്രത്തിലെ പ്രധാന വില്ലന്‍ ആയ ഡേവിഡ്‌ എബ്രഹാമിനെ അവസാനം കാണിക്കുന്നില്ല. പകരം ഗണേഷിനെ കൊല്ലുന്നിടത്ത് വെച്ച് പടം അവസാനിപ്പിച്ച്‌ A Film by Shaji Kailas എന്ന് കാണിക്കേണ്ടി വന്നു. ഇതൊക്കെ അന്നത്തെ വാരികകളില്‍ വായിച്ച അറിവാണ്. ചിലപ്പോള്‍ തെറ്റായിരിക്കും, പക്ഷെ പടം കാണുമ്പോള്‍ അതൊക്കെ ശരിയാണ് എന്നാണ് തോന്നിയത്. ഇതൊക്കെ ആയാലും സിനിമയില്‍ സുരേഷ് ഗോപിയുടെ ചില കിടിലന്‍ ഡയലോഗുകള്‍ ഉണ്ട്. അത് കാണാന്‍ മാത്രം ഇടക്ക് ആ സീനുകള്‍ കാണാറുണ്ട്. പിന്നെ പുള്ളി ഈ പടത്തില്‍ ഒടുക്കത്തെ ഗ്ലാമറും ആയിരുന്നു. സുരേഷ് ഗോപി വലിച്ചിരുന്ന ആ നീല കളറുള്ള സിഗരറ്റ് വിദേശത്ത് നിന്നും കൊണ്ട് വന്നതാണെന്നും ഒക്കെ സിനിമ ഫ്ലോപ്പ് ആയപ്പോള്‍ ചെറിയ ഗോസിപ്പുകള്‍ ആയി അന്ന് ചില മാഗസിനുകളില്‍ വന്നിരുന്നു.

ഇതില്‍ വിദ്യ സാഗര്‍ ഒരുക്കിയ പുള്ളോര്‍ കുടവും എന്ന ഗാനം ഏറെ ഇഷ്ട്ടമാണ്.

Monday, April 23, 2018

തേന്മാവിന്‍ കൊമ്പത്ത് - 24 വര്‍ഷങ്ങള്‍ !!

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. വൈകീട്ടത്തെ ട്യൂഷന്‍ ക്ലാസ്സില്‍ ഇരിക്കുമ്പോളാണ് താഴത്തെ ഓഡിയോ ഷോപ്പില്‍ നിന്ന് മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കുന്നത്. ക്ലാസ്സ്‌ കഴിഞ്ഞ ഉടനെ ഓടി താഴെ പോയി കടയിലെ ചേട്ടനോട് ചോദിച്ചു. പുള്ളി എനിക്ക് ആ കേസ്സറ്റ് തന്നു. തേന്മാവിന്‍ കൊമ്പത്ത് എന്ന് അതില്‍ ഉണ്ടായിരുന്നു. മനോഹരമായ ആ പേരും ഡിസൈന്‍ അപ്പോളെ മനസ്സില്‍ കയറി. പിന്നീട് എങ്ങും എവിടെയും ആ ഗാനങ്ങളായി. കറുത്ത പെണ്ണും, കള്ളി പൂങ്കുയിലും മലേയ ലോല ലോലെയുമൊക്കെ എല്ലായിടത്തും അലയടിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സിനിമ റിലീസ് ആയി. ഇന്നത്തെ പോലെ ടീസറൊന്നുമില്ല. നാനയിലൊക്കെ വരുന്ന റിപ്പോര്‍ട്ട്‌ മാത്രം. സിനിമ എന്താണെന്ന്‍ തിയറ്ററില്‍ ചെന്നാല്‍ മാത്രം അറിയുന്ന സമയം. അങ്ങനെ വീടിന്‍റെ അടുത്തുള്ള ഒരുത്തന്‍റെ കൂടെ ഞാനും സിനിമ കാണാന്‍ തൃശൂര്‍ പോയി. വഴിയില്‍ പലയിടത്തും പോസ്റ്റര്‍ കണ്ടപ്പോള്‍ ഉള്ളം സന്തോഷിച്ചു. അങ്ങനെ ഞങ്ങള്‍ സപ്നയില്‍ എത്തി. തിരക്കെന്ന് പറഞ്ഞാല്‍ ഒടുക്കത്തെ തിരക്ക്. പ്രതീക്ഷയോടെ ഞങ്ങള്‍ ക്യൂവില്‍ നിന്നു. അന്ന് സപ്നയുടെ ഒരു ഭാഗത്ത് പിന്‍ഗാമിയുടെ പോസ്റ്റര്‍ കണ്ടു. വരുന്നു...എന്ന്. ബെല്‍ അടിച്ചപ്പോള്‍ ക്യൂ നീങ്ങി തുടങ്ങി. കിട്ടും കിട്ടും എന്ന്‍ മനസ് പറഞ്ഞു, പക്ഷെ ഞങ്ങള്‍ അടുതെത്തിയപ്പോഴേക്കും ക്ലോസ് ആയി. അന്നത്തെ വിഷമം പറഞ്ഞാല്‍ തീരില്ല. അടുത്ത ദിവസം വരാം എന്ന് അവന്‍ പറഞ്ഞെങ്കിലും പിന്നെ പോകാന്‍ പറ്റിയില്ല. പിന്നീട് കാസ്സെറ്റ്‌ ഇട്ടാണ് സിനിമ കണ്ടത്. ഇന്നും അതൊരു നഷ്ട്ടമായി മനസ്സില്‍ കിടക്കുന്നു. തേന്മാവിന്‍ കൊമ്പത്ത് ഇറങ്ങിയിട്ട് ഇന്നേക്ക് 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു.



അന്ന് താരങ്ങളില്ലാതെ പടത്തിന്‍റെ പേര് മാത്രമായി ഒരു പോസ്റ്റര്‍ വരാറുണ്ട്. കറുത്ത ബാക്ക് ഗ്രൗണ്ടില്‍ പച്ച കളറില്‍ ആയിരുന്നു തേന്മാവിന്‍ കൊമ്പത്ത് എന്നെഴുതിയത്. അങ്ങനെയൊരു പോസ്റ്ററിന്‍റെ കീറിയ ഒരു ചെറിയ ഭാഗം ടൌണില്‍ ഒരു സ്ഥലത്ത് പിന്നീട് കുറേ വര്‍ഷം കണ്ടിരുന്നു. എന്നും അതിലൂടെ ബസില്‍ പോകുമ്പോള്‍ ഞാന്‍ അത് നോക്കും. അത് എന്നും എനിക്ക് മനസിന്‌ സന്തോഷം നല്‍കുന്ന ഒരു കാഴ്ച ആയിരുന്നു.പിന്നീട് എപ്പോഴോ നഗരത്തിന്‍റെ തിരക്കില്‍ അതും നഷ്ട്ടമായി.

Sunday, December 31, 2017

2017- ഒരു തിരിഞ്ഞു നോട്ടം. !!



ഒരു പുതുവര്‍ഷം കൂടെ ഇന്ന് ആരംഭിക്കുന്നു. 2017 ദാ എന്ന് പറയുമ്പോളെക്കും കഴിഞ്ഞു പോയി. എടുത്ത് പറയാന്‍ ഉള്ളത് കഴിഞ്ഞ വര്‍ഷമാണ്‌ എനിക്ക് UAE ലൈസന്‍സ് കിട്ടിയത് എന്നാണ്. ഇവിടെ വന്ന് പത്ത് വര്‍ഷത്തിന് ശേഷമാണ് ഡ്രൈവിംഗ് ക്ലാസ്സിന് ചേരുന്നത്. കുറെ ശ്രമങ്ങള്‍ക്ക് ശേഷമാണ് അത് ലഭിച്ചത്. മാര്‍ച്ചില്‍ നാട്ടില്‍ പോയതാണ് മനസ്സില്‍ നില്‍ക്കുന്ന മറ്റൊരു നല്ല ഓര്‍മ്മ. വീട്ടുകാരുടെ കൂടെ, കൂട്ടുകാരുടെ കൂടെ ഒരു മാസം. ഫാമിലിയുടെ കൂടെ തൃശ്ശൂരും, എറണാകുളവും, പാലക്കാടും എല്ലാം ഒന്ന് കറങ്ങി. ഇടയില്‍ ഒരു വിഷുക്കാലവും കിട്ടി. കുറെ പൂരങ്ങള്‍, കുറെ പെരുന്നാളുകള്‍.അങ്ങനെ കുറെ സന്തോഷം വേറെ. ഇപ്പോള്‍ നാട്ടില്‍ നിന്നും വന്നിട്ട് എട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇനിയിപ്പോള്‍ 2018 മാര്‍ച്ച് ആകാനുള്ള കാത്തിരിപ്പാണ്.

ഇപ്പോള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ കഴിഞ്ഞ 4.5 വര്‍ഷമായി താമസിക്കുന്നു. ഞങ്ങള്‍ അവിടെ സെറ്റ് ആയിരുന്നു. എന്നാലും കുറച്ചു കൂടെ നല്ല ഒരു ചുറ്റുപാടിലേക്ക് മാറണം എന്ന് കരുതിയിരുന്നു. അപ്പോളാണ് ബോസ്സ് തന്നെ ഇങ്ങോട്ട് പറഞ്ഞത് വേറെ റൂം നോക്കിക്കോ എന്ന്. അതോടെ പിന്നെ റൂം അന്വേഷണമായി. കുറച്ച് ദിവസങ്ങളിലായി അതിന്‍റെ ഒരു തിരക്കിലായിരുന്നു. കുറേ റൂമുകള്‍ കണ്ടു.ഇപ്പോളാണ് ഇഷ്ട്ടപ്പെട്ട ഒന്ന് കിട്ടിയത്. ഞങ്ങള്‍ മുന്‍പ് താമസിച്ച അതെ ഫ്ലാറ്റ് ആണെന്നത് ഒരു പ്ലസ്‌ ആയി. അങ്ങനെ പുതുവര്‍ഷം അങ്ങോട്ടേക്ക് ഫ്ലാറ്റിലേക്ക് മാറുകയാണ്. ആദ്യമായല്ല ഇങ്ങനെ മാറേണ്ടി വരുന്നത്. എന്നാലും ഈ തവണ വല്ലാത്തൊരു വിഷമം. കുറെ നാളുകളായി ഇവിടെ താമസിച്ചു പെട്ടെന്ന് ഇറങ്ങുമ്പോള്‍ ഉള്ള ഒരു പ്രയാസം. രണ്ട് മക്കള്‍ ജനിച്ചതും വളര്‍ന്നതും ഈ വീട്ടിലായിരുന്നു.അതിന്‍റെയൊരു ഇമോഷണല്‍ അറ്റാച്ച്മെന്‍റ് ഇവിടെയുണ്ട്. കുറച്ച് ദിവസമായി ഉറക്കമൊന്നും തീരെ ശരിയാകുന്നില്ല. ഇനി അവിടെ പോയി ഒന്ന് ഓക്കേ ആകാന്‍ കുറച്ച് ദിവസം എടുക്കും.

ഈ പോയ വര്‍ഷം ഒരു പാട് സിനിമകള്‍ കണ്ടു. എങ്കിലും അങ്കമാലി ഡയറീസും. ടേക്ക് ഓഫും, പറവയും, തൊണ്ടി മുതലും വിക്രം വേധയും എല്ലാം മനസ്സില്‍ നില്‍ക്കുന്നു. അതെല്ലാം തിയറ്ററില്‍ നിന്നും തന്നെ കാണാന്‍ സാധിച്ചു. ഷോ ടൈം ഓക്കേ അല്ലാത്തത് കൊണ്ട് മാത്രം കാണാതിരുന്ന സിനിമകളും ഉണ്ട്. ഓണ്‍ലൈന്‍ ആക്ട്ടിവിറ്റീസ് എല്ലാം വളരെ കുറച്ച ഒരു വര്‍ഷം ആയിരുന്നു ഇത്. ഏപ്രില്‍ മുതല്‍ സിനിമ ഫോറങ്ങളില്‍ നിന്നെല്ലാം വിട്ടു നിന്നു. ബ്ലോഗ്‌ തന്നെ ആകെ നാലോ അഞ്ചോ എണ്ണം ആണ് എഴുതിയത്. കുറെ നാള്‍ വാട്ട്‌സ് അപ്പിലും, ഇന്‍സ്റ്റാഗ്രമിലും,ഫേസ്ബുക്കിലും ഒന്നും ഇല്ലായിരുന്നു. അവധി കഴിഞ്ഞ് വരുമ്പോള്‍ വാങ്ങിയതില്‍ കുറച്ച് പുസ്തകങ്ങള്‍ ഇപ്പോളും വായിച്ചിട്ടില്ല. മടി തന്നെ കാരണം. സമയം ഒക്കെ മാനേജ് ചെയ്ത് കുട്ടികളുടെ കൂടെ പരമാവധി ഉണ്ടാകാറുണ്ട്. സാമ്പത്തികമായ ഞെരുക്കം കാരണം പുറത്ത് കറങ്ങാന്‍ പോകല്‍ കുറവാണു. കഴിഞ്ഞ കുറെ നാളുകളായി മാസത്തില്‍ ഒരു തവണ മാത്രമാണ് പുറത്ത് പോകുന്നത്. അതും ചെലവു വളരെ കുറച്ച് കൊണ്ടുള്ള യാത്രകള്‍. കുറെ നാളായി ഒരു തല വേദന ആയിരുന്ന ഒരു ക്രെഡിറ്റ്‌ കാര്‍ഡ്‌ ക്ലോസ് ചെയ്യാന്‍ സാധിച്ചതും ഈ വര്‍ഷമാണ്‌. അത് നല്‍കിയ ആശ്വാസം ചില്ലറയല്ല. കാര്‍ഡ്‌ ഉപയോഗിക്കാത്ത ഒരു പുതുവര്‍ഷമാണ് മനസ്സിലുള്ളത്. ആ തീരുമാനം എത്ര മാത്രം നടക്കും എന്നറിയില്ല. എങ്കിലും കഴിയുന്ന പോലെ ശ്രമിക്കും. കുറെ നാളായുള്ള ഒരു സുഹൃത്തിന്‍റെ പിണക്കം പറഞ്ഞ് തീര്‍ത്തതും ഈ വര്‍ഷമാണ്‌. ഇതൊക്കെയാണ് 2017ലെ എന്‍റെ പ്രധാനവിശേഷങ്ങള്‍. നിങ്ങള്‍ എല്ലാവര്‍ക്കും സന്തോഷകരമായ ഒരു പുതു വര്‍ഷം ആശംസിക്കുന്നു.


Saturday, September 16, 2017

Movie Review - 12 Feet Deep


ജോന & ബ്രീ എന്നീ രണ്ട് സഹോദരിമാര്‍. അവര്‍ ഒരു ദിവസം ഒരു പബ്ലിക്‌ പൂളില്‍ കുളിക്കാന്‍ ഇറങ്ങുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പൂള്‍ അടക്കാന്‍ സമയമായി എന്ന് അറിയിപ്പ് വന്നു. അവര്‍ പൂളില്‍ നിന്നും കേറിയപ്പോളാണ് ബ്രീയുടെ വിവാഹ നിശ്ചയ മോതിരം നഷ്ട്ടപ്പെട്ടത് അറിയുന്നത്. പൂളിന്‍റെ അടിഭാഗത്ത് മോതിരം കിടക്കുന്നത് കണ്ടു ബ്രീ അതെടുക്കാന്‍ വീണ്ടും പൂളിലേക്ക് ചാടുന്നു. അതവിടെ കുടുങ്ങി കിടക്കുകയാണ്. അവളെ സഹായിക്കാന്‍ തൊട്ട് പിന്നാലെ ജോനയും ചാടുന്നു. അവര്‍ പൂളിന്‍റെ അടിത്തട്ടില്‍ ഉള്ളതറിയാതെ ഓപ്പറേറ്റര്‍ പൂളിന്‍റെ മുകള്‍ ഭാഗം ക്ലോസ് ചെയ്ത് ഡോര്‍ പുറത്ത് നിന്ന് പൂട്ടി പോകുന്നു. ഇനി രണ്ട് മൂന്ന് ദിവസം ഹോളിഡെയ്സ് ആയത് കൊണ്ട് പൂള്‍ അവധിയും ആണ്.




പൂളില്‍ കുടുങ്ങി പോകുന്ന ഈ സഹോദരിമാര്‍ രക്ഷപ്പെടുമോ എന്നതാണ് സിനിമയുടെ ബാക്കി കഥ പറയുന്നത്. 85 മിനുട്ട് ഉള്ള ഈ ചിത്രം സര്‍വൈവല്‍ മൂവിസ് ഇഷ്ട്ടപെടുന്നവര്‍ക്ക് കണ്ടു നോക്കാം. അത്യന്തം ഉദ്യോഗജനകം അല്ലെങ്കിലും , ഒരു സ്ലോ പേസില്‍ കണ്ടിരിക്കാവുന്ന ഒന്നാണ്.

Sunday, July 30, 2017

നരന്‍ - ഓര്‍മ്മകുറിപ്പുകള്‍..!!


2005-ലെ ആ ഓണക്കാലം. ചന്ദ്രോത്സവം, ഉടയോന്‍ എന്നീ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുള്ള ഒരു ചെറിയ ഇടവേളക്ക് ശേഷം മോഹന്‍ ലാലിന്‍റെ ഓണ ചിത്രമായ നരന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സമയം. ദീപക് ദേവ് ഒരുക്കിയ വേല്‍ മുരുകാ എന്ന ഗാനം എവിടെയും അലയടിക്കുന്നു. ഞാന്‍ അന്ന് ടൌണില്‍ ഒരു ഫ്ലക്സ് പ്രിന്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്നു. റിലീസിന് ഒരു ആഴ്ച മുന്‍പ് തൊട്ടേ, ഫാന്‍സുകാര്‍ പല സൈസ് പ്രിന്റുകള്‍ അടിപ്പിക്കാന്‍ വരുന്നുണ്ട്. അവര്‍ കൊണ്ട് വരുന്ന സ്റ്റില്‍സ് കണ്ട് കണ്ട് പടം കാണാനുള്ള കാത്തിരിപ്പിലായി ഞാനും.



റിലീസ് ദിവസം ഓഫീസില്‍ ലീവ് പറഞ്ഞ് ഞാന്‍ ടൌണില്‍ നേരത്തെ എത്തി. ജോസിന്‍റെ മുന്‍പില്‍ നല്ല തിരക്കുണ്ട്. എനിക്കുള്ള ടിക്കറ്റ്‌ റെഡി ആയത് കൊണ്ട് ഞാന്‍ ഭാരതില്‍ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. മടങ്ങി വന്നപ്പോഴേക്കും തിരക്ക് കൂടിയിരുന്നു. നോക്കി നില്‍ക്കെ അത് കൂടി കൂടി വന്നു. ആകെ ഒരു ഓളം. കുറച്ച് സമയത്തെ കാത്തിരിപ്പ്. ഒടുവില്‍ സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു. എല്ലാവരും വലിയ ആര്‍പ്പു വിളികളോടെ അകത്തേക്ക് ഓടി. ഇപ്പോള്‍ അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഞാന്‍ ചുമ്മാ ബാല്‍ക്കണി കൌണ്ടറില്‍ പോയി നോക്കി. ഫാമിലീസിന്‍റെ നല്ല തിരക്കുണ്ട് അവിടെയും. FDFS കാണുന്നതിന്‍റെ ഒരു സന്തോഷത്തോടെ വീണ്ടും താഴേക്ക് പോയി നോക്കി. പോലീസ് എത്തിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്സ്‌ കൌണ്ടറില്‍ നല്ല റഷ്. ചിലര്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കാശ് കൊദുക്കാന്‍ നോക്കുന്നു. മറ്റു ചിലര്‍ ഇടയില്‍ കേറാന്‍ നോക്കുന്നു. അപ്പൊ വരിയിലുള്ളവര്‍ സാറേ..എന്നലറും. ഉടനെ പോലീസ് വന്നു ലാത്തി വീശും. അപ്പൊ വരി പൊട്ടും, ഭാഗ്യമുള്ളവര്‍ വീണ്ടും വരിയില്‍ കേറും, അല്ലാത്തവര്‍ പുറത്ത്. അങ്ങനെ ആകപ്പാടെ ഒരു ലഹള. കുറച്ച് കഴിഞ്ഞപ്പോള്‍ ജോസിലെ ടിക്കറ്റ്‌ കൊടുക്കാനുള്ള ആ ബെല്‍ നീട്ടി അടിച്ചു. വരിയില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ അലറി. വരി കുറേശ്ശെ നീങ്ങി തുടങ്ങി. പിന്നില്‍ നില്‍ക്കുന്നര്‍ ചോട്ടാ മുംബൈയില്‍ ബിജു കുട്ടന്‍ പൈപ്പ് വെള്ളം എടുക്കാന്‍ വരിയില്‍ നിന്ന പോലെ മുഖത്ത് ടെന്‍ഷന്‍ അടിച്ച് നില്‍ക്കുന്നു. ദൈവമേ എങ്ങാനും ടിക്കറ്റ്‌ തീരുമോ? ബ്ലാക്കില്‍ എടുക്കേണ്ടി വരോ? അങ്ങനെ എന്തൊക്കെ ചിന്തകളാണ് എന്നറിയോ?

ടിക്കറ്റ്‌ കിട്ടിയവര്‍ അകത്ത് കയറി, ചിലര്‍ കൂട്ടുകാരെ പേര് ചൊല്ലി വിളിക്കുന്നു. അടുത്തടുത്ത് ഇരിക്കാനുള്ള സീറ്റുകള്‍ നോക്കുന്നു. ചിലര്‍ ചൂട് കാരണം ഷര്‍ട്ട് ഒക്കെ അഴിച്ച് അരയില്‍ കെട്ടിയിരിക്കുന്നു. മറ്റു ചിലര്‍ ലാലേട്ടന്‍ കീ ജയ് എന്ന് വിളിക്കുന്നു. എല്ലാം കണ്ടു കൊണ്ട് ഫസ്റ്റ് ക്ലാസ്സിന്‍റെ ഒരു സൈഡ് സീറ്റില്‍ ഞാനും. ഒടുവില്‍ സിനിമ തുടങ്ങി. ആശിര്‍വാദ് സിനിമാസ് അവതരിപ്പിക്കുന്ന എന്ന് കാണിച്ച ഉടനെ തിയറ്ററില്‍ ചിലര്‍ അലറി വിളിക്കാന്‍ തുടങ്ങി. ആവേശ തിരയിളക്കി കൊണ്ട് ലാലിന്‍റെ ഇന്ട്രോ സീന്‍.
അന്ന് അവിടെ കിട്ടിയ കയ്യടികള്‍, ആര്‍പ്പു വിളികള്‍, ഇന്നും എന്‍റെ കാതുകളില്‍ ഉണ്ട്. അതാണ് ഈ ഫസ്റ്റ് ഷോയുടെ ഒരു രസം. ആദ്യം തന്നെ ഒരു കിണ്ണന്‍ കാച്ചി ഫൈറ്റ്. പിന്നെ അവിടെ നിന്ന് അങ്ങോട്ട്‌ മുള്ളന്‍ കൊള്ളിയിലെ ഒരാളായി പ്രേഷകരും. വേല്‍ മുരുഗാ എന്ന ഗാനം വന്നതോടെ തിയറ്റര്‍ ഉത്സവ പറമ്പ് പോലെയായി. എല്ലാവരും ഡാന്‍സ് തന്നെ ഡാന്‍സ്. അതൊന്നും ഇന്നത്തെ പോലെ ഷൂട്ട്‌ ചെയ്യാന്‍ ഒരു മാര്‍ഗവുമില്ലായിരുന്നു. പടം സൂപ്പര്‍ ആയി തന്നെ അവസാനിച്ചു. ക്ലൈമാക്സിലെ ആ ഗാനം കൂടി ആയപ്പോള്‍ എല്ലാവരും സന്തോഷത്തോടെ പുറത്തിറങ്ങിയപ്പോള്‍ അവിടെ അടുത്ത ഷോക്കുള്ള തിരക്ക്. ഞാന്‍ റോഡ്‌ ക്രോസ് ചെയ്ത് തേക്കിന്‍ കാട് മൈതാനത്ത് കേറി നിന്നു.
ഫാന്‍സുകാര്‍ പടക്കം പൊട്ടിക്കുന്നു. പോലീസ് വന്ന് തടയുന്നു. ജോസിന്‍റെ മുന്‍പില്‍ ബ്ലോക്ക്‌ ആയ വണ്ടികളുടെ ഹോണ്‍ ഒരു ഭാഗത്ത്, മറുഭാഗത്ത് ഫാന്‍സിന്‍റെ ആര്‍പ്പുവിളികള്‍, അകത്ത് വരിയില്‍ നില്‍ക്കുന്നവരുടെ ബഹളം. എല്ലാം ഞാന്‍ എന്‍റെ സ്റ്റില്‍ ക്യാമറയില്‍ പകര്‍ത്തി. അത് പോലൊരു ദിവസം പിന്നീട് ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ക്യമറയില്‍ ഉണ്ടായിരുന്ന ഫിലിം ഞാന്‍ പിന്നീട് പ്രോസസ് ചെയ്ത് ഫാന്‍സുകാര്‍ക്ക് കൊടുത്തു. അവരത് പ്രിന്‍റ് എടുത്ത് അവരുടെ ആല്‍ബത്തില്‍ ഒട്ടിച്ചു. ആ ആല്‍ബം അവര്‍ പിന്നീട് ഒരിക്കല്‍ ലാലേട്ടനെ കാണിച്ചിരുന്നു എന്ന് പറഞ്ഞു. ഞാന്‍ എടുത്ത ഫോട്ടോസ് എല്ലാം പുള്ളി കണ്ടു എന്നും. അത് കേട്ടപ്പോള്‍ സന്തോഷം തോന്നി. കുറച്ചു നാള്‍ മുന്‍പ് ആരോ എന്നോട് ഈ ഫോട്ടോസ് ചോദിച്ചപ്പോള്‍ ഞാന്‍ ഈ ആല്‍ബം വീണ്ടും അന്വേഷിച്ചു. പത്ത് പന്ത്രണ്ട് വര്‍ഷം ആയില്ലേ? ഇപ്പോള്‍ അത് ആരുടെ കയ്യില്‍ ആണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല, ഇനി ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ കണ്ടീഷന്‍ എങ്ങനെ ആകും എന്നും അറിഞ്ഞൂടാ. ആ നെഗറ്റീവ്സ് അന്ന് അത് പോലെ മിസ്സ്‌ ആയതാണ്. എന്നാലും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഇന്നും ടിവിയില്‍ നരന്‍ വരുമ്പോള്‍ അറിയാതെ ഇരുന്ന് കണ്ടു പോകും. ഇന്നും ആ പഴയ ഓര്‍മ്മകള്‍ മനസ്സിലെക്കെത്തും.