Saturday, February 8, 2014

നിവിന്‍ പോളിയുടെ നേരം !!

രണ്ടു വര്‍ഷം മുന്‍പേ ഞാന്‍ നാട്ടില്‍ അവധിക്കു പോയ സമയത്താണ് നിവിന്‍ പോളിയുടെ പുതിയ തീരങ്ങള്‍ റിലീസായത്. ഞാന്‍ ആദ്യ ദിവസം തന്നെ രാംദാസില്‍ സിനിമ കാണാന്‍ പോയി. നിവിന്‍ പോളി അന്ന് മലയാള സിനിമയില്‍ പതുക്കെ ചുവടുറപ്പിക്കുന്ന സമയം.തിയറ്ററിന്റെ പുറത്ത് നിറയെ നിവിന്റെ ഫാന്‍സ്‌ വക ഫ്ലക്സ്‌ ഉണ്ട്. ഞാന്‍ ടിക്കറ്റ് എടുത്തു അകത്തു കയറി. അങ്ങനെ സിനിമ തുടങ്ങാറായപ്പോള്‍ ഫാന്‍സ്‌ വലിയ ശബ്ധത്തില്‍ " നിവിന്‍ പൊളി കീ ജയ്...നിവിന്‍ പൊളി കീ ജയ്.." എന്ന് വിളിച്ചു പറയാന്‍ തുടങ്ങി. അപ്പോള്‍ തിയ്യറ്ററില്‍ നിന്നും വേറെ ഒരുത്തന്‍ ഉറക്കെ വിളിച്ചു ചോദിച്ചു " ആരാ ഈ നിവിന്‍ പോളി?" എന്ന്. അതോടെ തിയ്യറ്റര്‍ മുഴുവനും കൂട്ട ചിരി ആയി.ഏതോ തൃശ്ശൂര്‍ കാരന്റെ നിര്‍ദോഷമായ ഒരു ഫലിതം ആയിരുന്നു അത്. രണ്ടോ മൂന്നോ പടങ്ങള്‍ ആകുമ്പോഴേക്കും ഒരു നടന് ഫാന്‍സ്‌ ആയി, തിയ്യറ്ററില്‍ അവരുടെ വക ബഹളം ആയി. അയാള്‍ അതിനെ ഒന്ന് കളിയാക്കിയതാകാം.എന്തായാലും ഇന്ന് അങ്ങനെയൊരു ചോദ്യത്തിന് പ്രസകതിയില്ല,കാരണം ഇന്ന് നിവിന്‍ പോളി മലയാളത്തിലെ യുവ നായകന്മാരുടെ മുന്‍നിരയിലാണ്.

2010-ല്‍ മലര്‍ വാടിയിലൂടെ അരങ്ങേറ്റം കുറിച്ച നിവിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓരോ വര്‍ഷവും ഒരു ഹിറ്റ്‌ ചിത്രം എങ്കിലും നിവിന്റെതായി വരുന്നുണ്ട്. 2011-ല്‍ സ്വന്തമായി ഒരു ഹിറ്റ്‌ ഇല്ലെങ്കിലും ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ആയ ട്രാഫികിലും നിവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പിന്നീട് 2012-ല്‍ തട്ടത്തിന്‍ മറയത്ത്, 2013-ല്‍ നേരം. 2014 തുടങ്ങിയപ്പോള്‍ തന്നെ രണ്ടു ഹിറ്റുകള്‍..ഒന്ന് 1983, മറ്റൊന്ന് ഓം ശാന്തി ഓശാന. ഒരു ആഴ്ചയുടെ വ്യത്യാസത്തിലാണ് ഈ രണ്ടു ചിത്രങ്ങളും റിലീസായത്. ഇതില്‍ 1983 എന്ന ചിത്രത്തില്‍ നായകന്‍ രമേശന്റെ മൂന്നു കാലഘട്ടവും നിവിന്‍ നന്നായി അവതരിപ്പിച്ചു. ഓം ശാന്തി ഓശാന എന്ന ചിത്രം നായികാ പ്രാധാന്യമുള്ള ഒരു ചിത്രമാണ്‌.ഈ ചിത്രത്തിലും നിവിന്‍ തന്റെ വേഷം വളരെ അധികം ഭംഗിയായി ചെയ്തു. അങ്ങനെ ഒരേ സമയം രണ്ടു ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാകാനുള്ള ഭാഗ്യം നിവിന്‍ പോളിക്കുണ്ടായി. എതൊരു നടനും കൊതിക്കുന്ന കാര്യം.



ഇതിനിടയില്‍ 2012-ല്‍ തന്നെ നസ്രിയയുടെ കൂടെ നിവിന്‍ ചെയ്ത യുവ് എന്ന ഒരു ആല്‍ബവും ശ്രദ്ധ നേടി. അതിലെ നെഞ്ചോടു ചേര്‍ത്ത് എന്ന ഗാനം യൂ ട്യൂബില്‍ വന്‍ ഹിറ്റ്‌ ആയിരുന്നു. 2013-ല്‍ തന്നെ ഡാ തടിയാ എന്ന ചിത്രത്തില്‍ തന്റെ ഇമേജ് നോക്കാതെ ഒരു വില്ലന്‍ വേഷവും നിവിന്‍ ചെയ്തു. ഒപ്പം സത്യന്‍ അന്തിക്കാടിന്റെയും, ശ്യാമപ്രസാദിന്റെയും ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. നേരം എന്ന സിനിമ തമിഴില്‍ ചെയ്യാനും നിവിന് സാധിച്ചു. കേരളത്തിലെ സാധാരണക്കാരായ ചെറുപ്പക്കാരുടെ രൂപവും ഭാവവുമാണ്‌ നിവിന്റെ പ്രത്യേകത. വളരെ സ്വാഭാവികമായ ആയ അഭിനയം എന്നാണ് നിവിനെ പറ്റി പൊതുവേ പറയുന്നത്. കുറച്ചു നാള്‍ മുന്പ് മോഹന്‍ലാലുമായി ബന്ധപ്പെട്ടു ഉണ്ടായ ഒരു വിവാദത്തില്‍ നിവിന്റെ പേര് കേട്ടിരുന്നെകിലും പിന്നീട് മോഹന്‍ലാല്‍ തന്നെ നേരിട്ട് ആ വാര്‍ത്ത‍ തെറ്റാണു എന്ന് അറിയിക്കുകയുണ്ടായി. എന്തായാലും അത്തരം വിവാദങ്ങള്‍ക്കുള്ള നല്ലൊരു മറുപടിയാണ് ഈ വര്‍ഷത്തെ ഈ രണ്ടു വിജയ ചിത്രങ്ങള്‍.അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലാണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്‌. എന്തായാലും എല്ലാവരും പറയുന്ന പോലെ ഇപ്പോള്‍ നിവിന്‍ പോളിയുടെ നേരം വളരെ നല്ല നേരമാണ്. ഈ വിജയങ്ങള്‍ തുടര്‍ന്നും നില നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.

Monday, February 3, 2014

ഹലോ..ഇത് ഞാനാ മാത്യു പി ചാക്കോ..

ആകെ ഒന്നര വര്‍ഷമേ ഞാന്‍ തൃശൂര്‍ സൈന്‍ മാജിക്കില്‍ ജോലി ചെയ്തിട്ടുള്ളൂ എങ്കിലും ആ കാലയളവില്‍ പല ആള്‍ക്കാരെയും പരിചയപ്പെടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതില്‍ അവിടെ ജോലി ചെയ്തിരുന്നവരും കസ്റ്റമേഴ്സും ഉള്‍പ്പെടും. അതില്‍ പലരും പിന്നീടുള്ള എന്‍റെ ജീവിതത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയവരാണ്. ആ കൂട്ടത്തിലൊരാളെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

2005-ലെ ഒരു ജൂണ്‍ മാസം. അന്ന് ഓഫീസിലെ തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു. ഞാന്‍ പതിവ് പോലെ കൌണ്ടറിലിരുന്നു ബില്‍ എഴുതുകയാണ്. അപ്പോളാണ് വെള്ള മുണ്ടും ഷര്‍ട്ടും ഉടുത്ത വയസ്സായ ഒരാള്‍ കടന്ന് വന്നത്. അയാളുടെ പുറകിലായി ഒരു പയ്യനും ഉണ്ട്. ഞങ്ങളുടെ ഓഫീസിലേക്ക് ഒരു ഹെല്‍പ്പറെ ആവശ്യം ഉണ്ട് എന്ന് ആരോ പറഞ്ഞറിഞ്ഞ് വന്നതാണ്‌. ഹുസൈന്‍ക്ക അവരുമായി സംസാരിച്ചു. എന്നിട്ട് അവരെ എനിക്ക് പരിചയപെടുത്തി. ആ പയ്യന്‍ അന്ന് മുതല്‍ അവിടെ ജോയിന്‍ ചെയ്തു. ഞാന്‍ അവനോട് പേര് ചോദിച്ചപ്പോള്‍ "മാത്യു പി ചാക്കോ "എന്ന് അവന്‍ മറുപടി തന്നു. അങ്ങനെ അവനെ അവിടെ നിര്‍ത്തി അവന്‍റെ അപ്പച്ചന്‍ പോകാനൊരുങ്ങി. അയാള്‍ എന്‍റെയടുത്ത് വന്നു പറഞ്ഞു " അതേ, അവന്‍ ആദ്യമായിട്ടാ ഒരു സ്ഥലത്ത് ജോലിക്ക് നില്‍ക്കണെ..എല്ലാം ഒന്ന് പറഞ്ഞു കൊടുക്കണം..അവന്‍ ചെയ്തോളും" ആയിക്കോട്ടെ എന്ന് ഞാന്‍ പറഞ്ഞു. ശരിക്കും അയാള്‍ മകനെ ആദ്യമായി സ്കൂളില്‍ കൊണ്ടാക്കി പോകുന്ന പോലെ എനിക്ക് തോന്നി. മാത്യു അപ്പച്ചനെ യാത്ര അയക്കാന്‍ താഴെക്ക് പോയി. ഞാന്‍ മുകളില്‍ നിന്നും നോക്കുമ്പോള്‍ അയാളവനോട് എന്തൊക്കെയോ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്.പിന്നെ അയാള്‍ പതുക്കെ നടന്നു പോകുന്നതും കണ്ടു. അപ്പച്ചന്‍ പോകുന്ന വരെ മാത്യു അവിടെ തന്നെ നിന്നു. അത് പോലൊരു കാഴ്ച അതിനു മുന്‍പോ പിന്‍പോ ഞാന്‍ കണ്ടിട്ടില്ല.

ആദ്യമായി ജോലിയില്‍ വന്നതിന്‍റെ അല്ലറ ചില്ലറ പ്രശ്നങ്ങള്‍ ആദ്യമൊക്കെ മാത്യുവിന് ഉണ്ടായിരുന്നു. എങ്കിലും അവന്‍ ഓരോ കാര്യങ്ങള്‍ മനസ്സിലാക്കി ചെയ്യാന്‍ തുടങ്ങി. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മാത്യു ഞങ്ങളിലൊരാളായി മാറി. എങ്കിലും മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന എന്തോ ഒന്ന് മാത്യുവിന് ഉണ്ടായിരുന്നു. അവന്‍റെ സംസാര രീതിയും കുറച്ചു വ്യത്യസ്തം ആയിരുന്നു. വിക്ക് ഇല്ലെങ്കിലും ചില വാക്കുകള്‍ പറയാന്‍ ചെറിയ തടസ്സം, കാര്യങ്ങള്‍ ഒഴുക്കോടെ പറയാനുള്ള കുറച്ച്‌ ബുദ്ധിമുട്ട്. ആരെങ്കിലും കളിയാക്കിയാലും അവന്‍ കൂടെ ചിരിക്കത്തെയുള്ളൂ..മറിച്ച് ഒന്നും പറയില്ല. അന്ന് ഞാനും തോമസും ഹംസയുമൊക്കെ അവനെ സ്ഥിരമായി കളിയാക്കുമായിരുന്നു. ആരെങ്കിലും അവനോട് പേര് ചോദിച്ചാല്‍ അവന്‍ മാത്യു പി ചാക്കോ" എന്ന് മുഴുവനായി തന്നെ പറയും. ഫോണ്‍ വിളിച്ചാലും അങ്ങനെ തന്നെ. "ഞാനാ മാത്യു പി ചാക്കോ. അത് കേട്ടാല്‍ ഞങ്ങള്‍ എല്ലാവരും ചിരി തുടങ്ങും. മാത്യു എന്ന് മാത്രം പറഞ്ഞാല്‍ പോരെടാ എന്ന് ചോദിച്ചാലും അവന്‍ പിന്നെയും അങ്ങനെ തന്നെ പറയും. എന്തായാലും ഞങ്ങള്‍ക്ക് മാത്യു അന്ന് നല്ലൊരു നേരം പോക്കായിരുന്നു. അങ്ങനെ മൂന്നു നാലു മാസങ്ങള്‍ കഴിഞ്ഞു പോയി. അവനു ശമ്പളമൊക്കെ നന്നേ കുറവായിരുന്നു. പക്ഷെ ഈ ജോലി പഠിക്കാന്‍ വേണ്ടിയാണ് ഇവിടേയ്ക്ക് വന്നത് എന്ന് എന്നോട് പറഞ്ഞു. ഒരിക്കല്‍ ജോലി തിരക്കില്ലാത്ത ഒരു ദിവസം മാത്യു എന്‍റെയടുത്ത് വന്നു.

മാത്യു :സിറാജിക്കാ..ഈ ഫ്ലക്സ്‌ അടിക്കണ മെഷീന് എന്ത് വില വരും?

ഞാന്‍ : ഒരു 10-15 ലക്ഷം വരും. എന്തിനാ?

മാത്യു : അല്ല, ഒരെണ്ണം വാങ്ങിയാലോ എന്നൊരാലോചന.

ഞാന്‍ : നിന്‍റെ കയ്യില്‍ കാശുണ്ടോ?

മാത്യു : കാശ് നമുക്ക് ഉണ്ടാക്കാലോ?

ഞാന്‍ : എന്നാ ഉണ്ടാക്കിയിട്ട് വാങ്ങിച്ചോ..ആരും തടയില്ല.

മാത്യു: വാങ്ങണം, എന്നിട്ട് ഇത് പോലൊരു കട തുടങ്ങണം.

ഞാന്‍ : സന്തോഷം...

ഞാന്‍ അത് തോമസിനോടും ഹംസയോടുമൊക്കെ പറഞ്ഞപ്പോള്‍ അവര്‍ കളിയാക്കി ചിരിച്ചു. മാത്യു ഇടയ്ക്കിടെ ഇത് പോലെ എന്തെങ്കിലും സംശയങ്ങള്‍ ആയി വരാറുണ്ട്. അന്നൊക്കെ കാലത്ത് ഞാന്‍ ഓഫീസില്‍ വരുമ്പോള്‍ അവന്‍ ഓഫീസില്‍ ഉണ്ടാകും.എന്നും ഞാന്‍ കൌണ്ടറില്‍ എത്തിയാല്‍ പേപ്പര്‍ എടുക്കാനോ മറ്റോ വേണ്ടി ആദ്യം അവനെ നീട്ടി വിളിക്കും "മാത്യൂ..." അപ്പോള്‍ അവന്‍ അകത്തു നിന്ന് "എന്തോ" എന്ന് ഈണത്തില്‍ വിളി കേള്‍ക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും. എങ്കിലും അവന്‍ വരുമ്പോള്‍ ഞാന്‍ ഗൌരവത്തില്‍ തന്നെ ഇരിക്കും. ഈ എന്തോ എന്നുള്ള വിളി എന്നോടുള്ള സ്നേഹം കൊണ്ടാണ് എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് അകത്തു അവന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഗോപു എന്നോട് ആ സത്യം പറഞ്ഞത്. കാലത്ത് ഞാന്‍ മാത്യൂ എന്ന് വിളിച്ചാല്‍ അവന്‍ അകത്തു നിന്ന് എന്തോ എന്ന് വിളി കേള്‍ക്കും. എന്നിട്ട് പറയുമത്രേ "ഹോ..ആ കാലമാടന്‍ വിളി തുടങ്ങി" എന്ന്. ഗോപു അത് പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചു. കാരണം അത്ര നിഷ്ക്കളങ്കമായാണ് അവന്‍ വിളി കേട്ടിരുന്നതും എന്‍റെയടുത്ത് വന്നിരുന്നതും. ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ അത് നിഷേധിച്ചു, ഗോപുവിനെ കുറെ ചീത്തയും പറഞ്ഞു. എന്തായാലും പിന്നെ ഞാന്‍ അവനെ അധികം ബുദ്ധിമുട്ടിക്കാറില്ല.

അങ്ങനെയിരിക്കെ 2005-ലെ പഞ്ചായത്ത് ഇലക്ഷന്‍ സമയം ആയി. കമ്പനിയില്‍ അതിന്‍റെ വര്‍ക്കുകള്‍ വന്നു തുടങ്ങി. ബോര്‍ഡ്‌ പണിക്കാരൊക്കെ കുറച്ചു കാശ് ഉണ്ടാക്കുന്ന സമയം. നല്ല തിരക്ക്. തോമസും,ഹംസയും പിന്നെ ഓഫീസിലെ കുറച്ചു പേരും ഏതൊക്കെയോ വര്‍ക്ക്‌ കൊണ്ട് വന്നു തുടങ്ങി. അത് കണ്ടപ്പോള്‍ മാത്യുവിനും അവരെ പോലെ കാശുണ്ടാക്കാന്‍ ഒരു മോഹം. അവന്‍ ഒരു ദിവസം എന്‍റെയടുത്ത് വന്നു.

മാത്യു : സിറാജിക്കാ, ഞാന്‍ കുറച്ചു വര്‍ക്ക്‌ കൊണ്ട് വരാം. പക്ഷെ എനിക്ക് കമ്മീഷന്‍ കിട്ടണം.

ഞാന്‍ : ആരുടെ വര്‍ക്ക്‌?

മാത്യു: പാര്‍ട്ടിയുടെ..

ഞാന്‍ : അതിനു നിനക്ക് പാര്‍ട്ടിക്കാരെ പരിചയം ഉണ്ടോ?

മാത്യു : ഉണ്ടോന്നോ? ഞാന്‍ അല്ലെ ഞങ്ങളുടെ നാട്ടിലെ ഏരിയ സെക്രട്ടറി.

ഞാന്‍ : ആഹാ..അതെനിക്കറിയില്ലായിരുന്നു. അപ്പൊ നീ കൊണ്ട് വന്നോ..പക്ഷെ കടം തരില്ല.

അങ്ങനെ മാത്യു ഹുസൈന്‍ക്കാനെ പോയി കണ്ടു. ഇലക്ഷന്‍ വര്‍ക്ക്‌ ആയത് കൊണ്ട് കടം കൊടുക്കാന്‍ ഹുസൈന്‍ക്ക സമ്മതിച്ചില്ല. അവനു റേറ്റ് കുറച്ചു കൊടുത്തു, പക്ഷെ റെഡി കാശ് കിട്ടണം എന്ന് പറഞ്ഞു. അങ്ങനെ മാത്യു ആ വര്‍ക്ക്‌ ഏറ്റെടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു കുട്ടി നേതാക്കന്മാര്‍ ഓഫീസില്‍ വന്നു. കൌണ്ടറില്‍ വന്നു എന്നോട് ഗൌരവത്തില്‍ ചോദിച്ചു. മാത്യു ഇല്ലേ?". ഞാന്‍ മാത്യുവിനെ വിളിച്ചു. മാത്യു വന്നു അവരെ അകത്തേക്ക് കൂട്ടികൊണ്ടു പോയി. അവരുടെ ഡിസൈന്‍ എല്ലാം കാണിച്ചു കൊടുത്തു ഓക്കേ ആക്കി. അങ്ങനെ കുറച്ചു ഫ്ലക്സ്‌ മാത്യുവിന്‍റെ പേരില്‍ ബില്‍ അടിച്ചു കൊടുത്തു. അവര്‍ കാശ് പിന്നെ തരാം എന്നും പറഞ്ഞു ഫ്ലക്സും കൊണ്ട് പോയി. പക്ഷെ പറഞ്ഞ പോലെ ഓഫീസിലെ കാശ് മാത്യു തന്നു. തികയാത്തത് അവന്റെ ശമ്പളത്തില്‍ നിന്നും പിടിച്ചു. പിന്നെ ഇലക്ഷന്‍ കഴിഞ്ഞു..ആ സ്ഥാനാര്‍ഥിയും തോറ്റു. പക്ഷെ മാത്യുവിന്റെ കാശ് മാത്രം കിട്ടിയില്ല. എന്നും കാലത്ത്‌ മാത്യു കൌണ്ടറില്‍ നിന്ന് അവരില്‍ പലര്‍ക്കും ഫോണ്‍ വിളിക്കും "ഹലോ സുധാകരെട്ടനല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ. നമ്മടെ ഫ്ലക്സിന്റെ കാശ് എന്തായി?" അയാള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു ഫോണ്‍ വെക്കും, പിറ്റേ ദിവസം മാത്യു വേറെ ഒരാള്‍ക്ക് വിളിക്കും. "ഹലോ ജോസേട്ടനല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ. എന്റെ കാശ്.? അയാളും എന്തെങ്കിലും പറഞ്ഞു ഊരും. പിന്നെ എനിക്ക് അതൊരു സ്ഥിരം കാഴ്ച്ച ആയി. എന്തായാലും ഞാന്‍ അവിടെ നിന്ന് പോരുന്ന വരെ മാത്യുവിന്‍റെ ആ കാശ് കിട്ടിയില്ല. ഞങ്ങള്‍ എന്നും അത് പറഞ്ഞു അവനെ കളിയാക്കും.നിനക്ക് ആ കാശ് കിട്ടാന്‍ പോകുന്നില്ല, അവര്‍ നിന്നെ പറ്റിച്ചതാടാ എന്നും പറഞ്ഞു ചൂട് പിടിപ്പിക്കും. അവനു അത് കേള്‍ക്കുന്നതെ കലി ആയിരുന്നു. എങ്കിലും പാവം തിരിച്ചൊന്നും പറയില്ല.

ആയിടക്ക് ഓഫീസില്‍ നിന്ന് ഒരുത്തന്‍ ഗള്‍ഫില്‍ പോയി. പിന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്കും വിസ വന്നു. അന്ന് മാത്യു എന്നോട് പറഞ്ഞു." നിങ്ങള്‍ എല്ലാവരും പോവാണല്ലേ? ഒടുവില്‍ ഞാന്‍ ഇവിടെ ഒറ്റക്കാവോ? ഞാന്‍ ചിരിച്ചു. അപ്പൊളവന്‍ പറഞ്ഞു "സിറാജിക്ക അവിടെ ചെന്നിട്ട് എന്‍റെ കാര്യം കൂടെ ഒന്ന് നോക്കണെ." ഞാന്‍ നോക്കാം എന്ന് പറഞ്ഞു പോന്നു. സാധാരണ എല്ലാരും പറയണ ഒരു കാര്യം എന്നല്ലാതെ ഞാന്‍ അത് സീരിയസ് ആയി എടുത്തിട്ടില്ലായിരുന്നു. അങ്ങനെ ഞാന്‍ ദുബായില്‍ എത്തി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ തോമസും, പിന്നാലെ ഹംസയും ദുബായില്‍ വന്നു. മാത്യു അവിടെ ഏറെക്കുറെ ഒറ്റക്കായി. അങ്ങനെ അവന്‍ അവിടെ നിന്ന് പോയി. ഞങ്ങള്‍ എല്ലാവരും ഇവിടെ കാണാറുണ്ട്. പിന്നീട് കുറെ നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് നാട്ടില്‍ നിന്ന് അവന്‍റെ ഒരു ഫോണ്‍ വന്നു.

മാത്യു :"ഹലോ, സിറാജിക്കയല്ലേ? ഇത് ഞാനാ മാത്യു പി ചാക്കോ..

ഞാന്‍ : ആ മാത്യു...പറയെടാ...എന്തൊക്കെയുണ്ട് വിശേഷം?

മാത്യു : അതേ, അവിടെ ജോലി വല്ലതുമുണ്ടോ? എനിക്കങ്ങോട്ട് വരാനാ. ഇവിടെ നിന്നിട്ട് ഒരു മെച്ചവുമില്ലേ.
.
ഞാന്‍ : എടാ, എനിക്ക് അങ്ങനെ ഇവിടെ ജോലി ശരിയാക്കി കൊടുക്കാനുള്ള വകുപ്പൊന്നും
ആയിട്ടില്ല. നീ പറ്റുമെങ്കില്‍ വിസിറ്റ് വിസയില്‍ വാ, നമുക്ക് എന്തെങ്കിലും നോക്കാം.

മാത്യു : ഓക്കേ, എന്നാ ഞാന്‍ അവിടെ എത്തിയിട്ട് വിളിക്കാം.

പക്ഷെ മാത്യു വിളിച്ചില്ല, അവന്‍ ദുബായില്‍ വന്നുമില്ല. പിന്നെ ഞാന്‍ അവധിക്കു നാട്ടില്‍ പോയപ്പോള്‍ അവനെ വിളിച്ചു. അന്ന് അവന്‍ കോട്ടയത്ത്‌ ഒരു ഫ്ലക്സ്‌ കമ്പനിയില്‍ മെയിന്‍ പ്രിന്‍റര്‍ ആയി കയറി എന്ന് പറഞ്ഞു. പിന്നീടൊരു ദിവസം അവന്‍ കോട്ടയത്ത്‌ പോകുന്ന വഴിക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി അവനെ കണ്ടിരുന്നു. അന്നത്തെ പാര്‍ട്ടിക്കാരുടെ കാശു അത് വരെ കിട്ടിയിരുന്നില്ല. അന്ന് അവന്‍ എന്റെ ഇമെയില്‍ അഡ്രസ്‌ എല്ലാം വാങ്ങിയിരുന്നു. അത് കൊണ്ട് ഇടയ്ക്കു സുഖമാണോ എന്ന് ചോദിച്ചു മെയില്‍ വരാറുണ്ട്. ഇതിനിടയില്‍ അവന്‍റെ കല്യാണവും കഴിഞ്ഞു. അതിന്‍റെ ഫോട്ടോസും മെയില്‍ അയച്ചിരുന്നു. കുറെ നാളുകള്‍ക്ക് ശേഷം വന്ന അവന്‍റെ ഒരു മെയില്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. മൈ ഷോപ്പ് ഓപ്പണിംഗ് ഫോട്ടോ എന്നായിരുന്നു അതിന്റെ സബ്ജക്റ്റ്. തുറന്നപ്പോള്‍ അകത്തു അവന്‍റെ കടയുടെ ഉദ്ഘാടനത്തിന്‍റെ ഫോട്ടോ.


ഉദ്ഘാടകന്‍ തോമസ്‌ ഉണ്ണിയാടന്‍റെ അരികില്‍ ഉള്ളതാണ് നമ്മുടെ മാത്യു.പിന്നില്‍ വെള്ള ഡ്രസ്സ്‌ ഇട്ടു ചിരിച്ചു കൊണ്ട് നില്‍ക്കുന്നത് അവന്‍റെ അപ്പച്ചന്‍. കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഞാന്‍ ഉടനെ അവനെ ഫോണ്‍ വിളിച്ചു സംസാരിച്ചു. അവന്‍ പത്ത് വര്‍ഷം മുന്‍പ്‌ പറഞ്ഞ പോലെ സ്വന്തമായി ഒരു ഫ്ലക്സ്‌ പ്രിന്‍റിംഗ് കമ്പനി തന്നെ തുടങ്ങിയിരിക്കുന്നു. അതും തൃശൂര്‍ റൌണ്ടില്‍ തന്നെ. അത് കൂടാതെ അവന് പ്രിന്‍റിംഗ് മെഷിന്‍റെ ഡീലര്‍ഷിപ്പും ഉണ്ടത്രേ. കേട്ടപ്പോള്‍ ഭയങ്കര അഭിമാനം തോന്നി. പിന്നെയും അവന്‍ കുറെ സംസാരിച്ചു. ഇനി ആരുടെ കീഴിലും ജോലി ചെയ്യാന്‍ വയ്യ, അത് കൊണ്ടാണ് സ്വന്തമായി തുടങ്ങാം എന്ന് വെച്ചത്. ഇത്ര നാളും ഇതിന്‍റെ പിറകിലായിരുന്നു, ഇപ്പോളാണ് എല്ലാം ഒന്ന് സെറ്റ്‌ ആയത് എന്നൊക്കെ പറഞ്ഞു. പിന്നെ അവന്‍ പറഞ്ഞതെന്താന്നറിയോ? അന്ന് ആ പാര്‍ട്ടിക്കാര്‍ പറ്റിച്ച കാരണം ഞാന്‍ ഒരു പാഠം പഠിച്ചു. ഈ ഷോപ്പില്‍ എന്തായാലും ആര്‍ക്കും കടം കൊടുക്കണ പരിപാടി ഇല്ല എന്ന്. അത് കേട്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. കുറേ നാളുകളായി ഞാനും തോമസും ഹംസയുമൊക്കെ പറയുന്നതാണ് നാട്ടില്‍ ഒരു ഫ്ലക്സ്‌ ഷോപ്പ് തുടങ്ങണം എന്ന്. ഇത്ര നാളും ഗള്‍ഫില്‍ നിന്നിട്ടും ഞങ്ങള്‍ക്ക്‌ കഴിയാത്തത് നാട്ടില്‍ നിന്നു കൊണ്ട് അവന് സാധിച്ചു. അടുത്ത അവധിക്കു നാട്ടില്‍ പോകുമ്പോള്‍ ആദ്യം അവന്‍റെ ഷോപ്പില്‍ പോകണം. ഞങ്ങളുടെ പഴയ സൈന്‍ മാജിക്‌ ഇന്ന് പൂട്ടി കിടക്കുയാണ്. ഇത്ര നാളും അവനെ കാണാതിരുന്നത് ഒരു പക്ഷെ അവനെ അവന്‍റെ സ്വന്തം കടയില്‍ വെച്ച് കാണാനായിരിക്കും. എനിക്കുറപ്പുണ്ട് ഇനി ഞാന്‍ ചെല്ലുമ്പോള്‍ അവിടെ അവന്‍റെ അപ്പച്ചന്‍ ഉണ്ടാകുമെന്ന്. ഇന്നയാള്‍ സന്തോഷത്തോടെ, അഭിമാനത്തോടെ ആ കൌണ്ടറില്‍ ഇരിക്കുന്നുണ്ടാകും. പിന്നെ പണിക്കാര്‍ക്കൊക്കെ നിര്‍ദേശം കൊടുത്തു ഒരു മുതലാളിയുടെ ഗമയില്‍ മാത്യൂവും. അന്നും അവനാര്‍ക്കെങ്കിലും ഫോണ്‍ ചെയ്യുമ്പോള്‍ ഒരിക്കല്‍ കൂടെ എനിക്ക് അതൊന്നു കേള്‍ക്കണം.

"ഹലോ ഇത് ഞാനാ മാത്യു പി ചാക്കോ"

Saturday, February 1, 2014

ഒരു 4D സംശയം !!



കഴിഞ്ഞ വര്‍ഷം അവധിക്കു നാട്ടില്‍ പോയ സമയത്താണ് ഗ്രാവിറ്റി എന്ന സിനിമ റിലീസായത്. ഗംഭീരം എന്ന് എല്ലാവരും പറഞ്ഞ കാരണം അതൊന്നു കാണണം എന്ന് തീരുമാനിച്ചിരുന്നു. അന്ന് അത് തൃശൂര്‍ ഇറങ്ങാത്തത് കൊണ്ട് കാണാന്‍ പറ്റിയില്ല. തിരിച്ചു ദുബായില്‍ വന്നപ്പോള്‍ ഇവിടെ നിന്ന് അത് മാറുകയും ചെയ്തു. ഇനി എന്നെങ്കിലും DVD ഇട്ടു കാണാം എന്ന് കരുതി ഇരിക്കുമ്പോളാണ് ഈ വ്യാഴാഴ്ച അത് വീണ്ടും ദുബായില്‍ റിലീസ്‌ ചെയ്തത്. ഈ തവണ 3D അല്ല 4D ആയിട്ടാണ് റിലീസ്‌ ആയിരിക്കുന്നത്. അത് കൊണ്ട് ടിക്കറ്റ്‌ റേറ്റ് കുറച്ചു കൂടുതലുമാണ്.എന്നെങ്കിലും ഒരു 4D മൂവി എങ്കിലും കാണണം എന്ന് ഞാന്‍ മുന്‍പേ കരുതിയിരുന്നു. ഇതിപ്പോള്‍ ഗ്രാവിറ്റി ആയത് കൊണ്ട് എന്തായാലും കാണണം എന്ന് ഞാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഓഫീസില്‍ ഞാന്‍ ഈ കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ഞങ്ങളുടെ ഓഫീസ് ബോയ്‌ ഷൌക്കു ചായയുമായി വന്നത്. ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച അവന്‍ എന്റെ അടുത്തേക്ക് വന്നു.

ലവന്‍ എനിക്ക് ചായ തന്നു കൊണ്ട് : അല്ലാ, എന്താണീ 4D?

ഞാന്‍ ആ ചായ വാങ്ങി കൊണ്ട്: എടാ, അത് പുതിയൊരു സംഭവമാണ്, 3Dയെ കടത്തി വെട്ടുന്ന ഒരു അനുഭവം.

ലവന്‍ : എന്ന് വെച്ചാല്‍? എന്താണ് അതിന്റെ പ്രത്യേകത?

ഞാന്‍ ചായ കുടിച്ചു കൊണ്ട് : അതിപ്പോ സിനിമ കണ്ടാലേ എനിക്ക് കൃത്യമായി പറയാന്‍ പറ്റു.

ലവന്‍ :എന്നാലും ഒരു ഏകദേശം ഐഡിയ ഉണ്ടാകുമല്ലോ?:

ഞാന്‍ : അതായതു ഇപ്പൊ സിനിമയില്‍ കാറ്റ് അടിച്ചാല്‍ നമ്മുടെ ദേഹത്തും കാറ്റ് അടിക്കണ പോലെ തോന്നും, സിനിമയില്‍ മഴ പെയ്താല്‍ നമുക്കും ആ ഫീലിംഗ് വരും, സിനിമയില്‍ ഒരു വണ്ടി ചെരിഞ്ഞാല്‍ നമ്മുടെ സീറ്റും ചെരിയും, സിനിമയില്‍ ഒരു സ്മെല്‍ വന്നാല്‍ ആ സുഗന്ധം നമുക്കും കൂടി എടുക്കും. ഏതാണ്ട് ഇങ്ങനെയൊക്കെയാണ് എന്നാ കേട്ടത്.

ലവന്‍ : ആഹാ..എന്നാ അതൊന്നു കാണണമല്ലോ?

ഞാന്‍ ചായ കുടിച്ചു കൊണ്ടിരുന്നു. അവന്‍ എന്തോ ആലോചിച്ചു നില്‍ക്കുന്നു.

ലവന്‍ : അല്ല, നിങ്ങള്‍ക്കൊന്നും തോന്നരുത്. ഞാന്‍ ഒരു സംശയം ചോദിക്കട്ടെ?

ഞാന്‍ : എന്താ?

ലവന്‍: ഇപ്പൊ സിനിമയില്‍ നായകനും നായികയും കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ഒക്കെ ചെയ്യുന്നുണ്ടല്ലോ?

ഞാന്‍ (സംശയത്തോടെ) : ഉവ്വ്, അതിന്?

ലവന്‍: അല്ലാ, അപ്പൊ നമുക്കെന്തെങ്കിലും തോന്നോ?

ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. ബാക്കിയുള്ള ചായ കുടിച്ചു.

Thursday, January 30, 2014

Sholay 3D - Movie Review - Film of a Lifetime !!

അങ്ങനെ ഇന്നലെ കുടുംബസമേതം ഷോലെ കണ്ടു. നിങ്ങളില്‍ എത്ര പേര്‍ ഷോലെ മുഴുവനായി കണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല. കണ്ടവരില്‍ തന്നെ ഭൂരിഭാഗവും ഹോം വീഡിയോ ആയിരിക്കും കണ്ടിട്ടുള്ളത്. ഞാനും അങ്ങനെ തന്നെയാണ് കണ്ടത്‌. അന്നൊക്കെ ഈ സിനിമ തിയറ്ററില്‍ നിന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം തോന്നിയിരുന്നു. ആ വിഷമം ഇന്നലെ തീര്‍ത്തു. ഇന്നലെ വൈകീട്ട് ഞാന്‍ ഈ സിനിമ പോയി കണ്ടു. 3D ആയിരുന്നത് കൊണ്ട് തികച്ചും വേറിട്ടൊരു അനുഭവമായി ഷോലെ മാറി. അതിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞെ തീരു എന്നത് കൊണ്ട് മാത്രമാണ് ഇതെഴുതുന്നത്.



അതിനു മുന്‍പ്‌ ഷോലെയെ കുറിച്ച് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. രണ്ടര വര്‍ഷത്തോളം ഷൂട്ടിംഗ് നടന്ന സിനിമ ആണ് ഷോലെ. കര്‍ണ്ണാടകത്തിലെ രാമനഗര എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം. സംവിധായകന്‍ രമേശ്‌ സിപ്പിയോടുള്ള ആദര സൂചകമായി അവിടെ ഒരു സ്ഥലം ഇപ്പോളും സിപ്പി നഗര്‍ എന്നാണ് അറിയപ്പെടുന്നത്. 1975 ഓഗസ്റ്റ് 15-നാണ് ഷോലെ റിലീസ്‌ ചെയ്തത്. തുടക്കത്തില്‍ വളരെ മോശം എന്ന അഭിപ്രായം ആയിരുന്നു ഷോലേക്ക് കിട്ടിയത്. പിന്നീട് മികച്ച അഭിപ്രായം നേടി എടുത്ത സിനിമ ബോക്സ്‌ ഓഫീസിലെ കറുത്ത കുതിര ആയി മാറുക ആയിരുന്നു. മുംബൈ മിനര്‍വ എന്ന തിയറ്ററില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷമാണ് ഷോലെ പ്രദര്‍ശിപ്പിച്ചത്. സിനിമയിലെ ഗാനങ്ങളും ഡയലോഗുകളും രാജ്യം മുഴുവന്‍ ഒരു തരംഗമായി മാറി. R.D.Burman ഒരുക്കിയ ഗാനങ്ങള്‍ ഇന്നും സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ടതായി നില നില്‍ക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് നമ്മുടെ സല്‍മാന്‍ ഖാന്റെ പിതാവായ സലിം ഖാനും, പ്രശസ്ത ഗാനരചയിതാവ് ജാവേദ്‌ അക്തറും കൂടിയാണ്. സിനിമയുടെ ഗാനങ്ങളും ഡയലോഗുകളും വെവ്വേറെ കാസ്സറ്റുകള്‍ ആയി ഇറങ്ങുകയും വില്‍പ്പനയില്‍ ചരിത്രം സൃഷ്ട്ടിക്കുകയും ചെയ്തു. ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ച അംജദ്‌ ഖാന്റെ ആദ്യ ചിത്രം ആയിരുന്നു ഷോലെ. ഗബ്ബര്‍ സിംഗ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ അദ്ദേഹം ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലനായി മാറി. 1950-കളില്‍ ജീവിച്ചിരുന്ന ഗബ്ബര്‍ സിംഗ് എന്ന ഒരു യഥാര്‍ത്ഥ കൊള്ളക്കാരന്‍റെ ജീവിതം അടിസ്ഥാനമാക്കിയാണ് ആ കഥാപാത്രത്തെ രൂപകല്‍പ്പന ചെയ്തത്.

സിനിമയുടെ കഥ വളരെ രസകരമാണ്. ഗബ്ബര്‍ സിംഗ് എന്ന ഒരു കൊള്ളക്കാരനെ പിടി കൂടാന്‍ വേണ്ടി ഒരു പഴയ പോലീസ്കാരനായ താക്കൂര്‍ രണ്ടു കള്ളന്മാരെ (ജയ്‌ & വീരു) തന്‍റെ നാട്ടിലേക്കു കൊണ്ട് വരുന്നു. തന്റെ കുടുംബം നശിപ്പിച്ച ഗബ്ബര്‍ സിങ്ങിനോട്‌ പ്രതികാരം ചെയ്യുക എന്നതാണ് അയാളുടെ ലക്‌ഷ്യം. ഇവര്‍ രണ്ടു പേരുടെയും സൌഹൃദം, പ്രണയം എന്നിവയിലൂടെ കഥ പോകുന്നു. ഇടയ്ക്കു താക്കൂറിന്‍റെ കുറച്ചു ഫ്ലാഷ്ബാക്ക് സീന്‍സ് കാണിക്കുന്നു. സിനിമ അവസാനിക്കാറാകുമ്പോള്‍ ഗബ്ബര്‍ സിംഗിന്‍റെ ആള്‍ക്കാരുമായുള്ള ഒരു ഏറ്റുമുട്ടലില്‍ ജയ് കൊല്ലപ്പെടുന്നു. ഒടുവില്‍ വീരു ഗബ്ബര്‍ സിംഗിനെ പിടി കൂടി താക്കൂറിനെ ഏല്‍പ്പിക്കുന്നു. ഇത്രയും ഉള്ള ഒരു കഥയാണ് മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം എടുത്ത്, അതും ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ സംവിധായകന്‍ രമേശ്‌ സിപ്പി പറഞ്ഞിരിക്കുന്നത്. ഇതിനിടയില്‍ അഞ്ചു ഗാനങ്ങള്‍, കുറെ സംഘട്ടന രംഗങ്ങള്‍, നല്ല നര്‍മ്മ മുഹൂര്‍ത്തങ്ങള്‍, ശകതമായ ഡയലോഗുകള്‍, ഹെലെന്‍ എന്ന അക്കാലത്തെ മാദക നര്‍ത്തകിയുടെ ഐറ്റം ഡാന്‍സ്, മികച്ച ചേസിംഗ് രംഗങ്ങള്‍, തീ പാറുന്ന ആക്ഷന്‍ രംഗങ്ങള്‍ എന്ന് വേണ്ട ഒരു മികച്ച കൊമേഴ്സ്യല്‍ സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും സമം ചേര്‍ത്ത് ഒരുക്കിയ ഒരു സിനിമയാണ് ഷോലെ.



38 വര്‍ഷം മുന്‍പ്‌ ഒരുക്കിയ ഒരു ചിത്രം ഇന്നും മുഷിപ്പില്ലാതെ മൂന്നു മണിക്കൂര്‍ കണ്ടിരിക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഷോലെയെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്. ഇന്ത്യയില്‍ ആദ്യമായി stereophonic soundtrack & 70 mm widescreen ഉപയോഗിച്ച സിനിമയും ഷോലെ ആണ്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ താക്കൂര്‍ ഗബ്ബര്‍ സിംഗിനെ കൊല്ലുന്നതായാണ് ആദ്യം ചിത്രീകരിച്ചത്. പിന്നീട് സെന്‍സര്‍ ബോഡിന്‍റെ നിര്‍ദേശ പ്രകാരം ക്ലൈമാക്സ്‌ മാറ്റി എഴുതുകയും,താക്കൂര്‍ ഗബ്ബറിനെ പോലീസിനെ ഏല്‍പ്പിക്കുന്ന രംഗം വീണ്ടും ചിത്രീകരിക്കുകയുമാണ് ചെയ്തത്. ചിത്രത്തിലെ നായകന്മാര്‍ ആയ അമിതാബ് ബച്ചന്‍ അതിലെ നായിക ജയ ഭാധുരിയെയും,ധര്‍മേന്ദ്ര അതിലെ മറ്റൊരു നായികയായ ഹേമ മാലിനിയെയും കല്യാണം കഴിച്ചു. സിനിമയുടെ വിശേഷങ്ങള്‍ ഇനിയും ഒരു പാട് പറയാന്‍ ബാക്കി ഉണ്ട്. എല്ലാം പറയാന്‍ ഈ ലേഖനം മതിയാകില്ല. ഇനിയും ഈ സിനിമ കാണാത്തവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും തിയ്യറ്ററില്‍ പോയി കാണാന്‍ ശ്രമിക്കുക. 3D തന്നെ കാണണം എന്ന് ഞാന്‍ പറയില്ല, കാരണം ചിത്രത്തില്‍ അത്തരം സീനുകള്‍ താരതമ്യേന കുറവാണ്. എങ്കിലും ഉള്ളത് ഗംഭീരം ആയിരുന്നു. ഒരു സിനിമ പോലും അടങ്ങി ഒതുങ്ങി ഇരുന്നു കാണാത്ത എന്‍റെ മൂന്നു വയസ്സുള്ള മോന്‍ പോലും മുഴുവനായി ഇരുന്നു ഈ സിനിമ കണ്ടു. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു "അടിപൊളി സിനിമ " എന്ന്. അതെ, ഷോലെ എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്ന സിനിമയാണ്. കഴിഞ്ഞു പോയ തലമുറകള്‍ക്കും, ഇനി വരാനിരിക്കുന്ന തലമുറകളും ഒരു പോലെ ഈ ചിത്രത്തെ ഇഷ്ട്ടപെടും. അത് കൊണ്ടാണ് ഷോലെയെ Film of a Lifetime എന്ന് വിശേഷിപ്പിക്കുന്നത്.

Sunday, January 26, 2014

Jai Ho - Hindi Movie Review

ഒരു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു സല്‍മാന്‍ ഖാന്‍ മൂവി. റെഡി, വാണ്ട്‌ട്,ബോഡിഗാര്‍ഡ്‌ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം സല്‍മാന്‍ ഒരിക്കല്‍ കൂടെ ഒരു സൗത്ത്‌ ഇന്ത്യന്‍ മൂവി റീമേക്കുമായാണ് വന്നിരിക്കുന്നത്. ഈ തവണ തിരഞ്ഞെടുത്തിരിക്കുന്നത് ചിരഞ്ജീവി അഭിനയിച്ചു തെലുഗില്‍ സൂപ്പര്‍ ഹിറ്റ്‌ ആയ സ്റ്റാലിന്‍ എന്ന ചിത്രമാണ്‌. ആ ചിത്രം കാണാത്തത് കൊണ്ടും അതിന്റെ തിരക്കഥ ഒരുക്കിയത് എ.ആര്‍.മുരുഗദോസ് ആയത് കൊണ്ടും ആണ് ആദ്യ ദിവസം തന്നെ ജയ് ഹോ കാണാം എന്ന് വെച്ചത്.



ഇനി സിനിമയിലേക്ക്..

ജയ് (സല്‍മാന്‍) ഒരു പഴയ പട്ടാളക്കാരന്‍ ആണ്. അച്ചടക്ക നടപടിയെ തുടര്‍ന്നാണ് അയാള്‍ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു പോരുന്നത്. നാട്ടില്‍ അയാള്‍ക്ക് അമ്മയും പെങ്ങളും (തബ്ബു )ഉണ്ട്. അമ്മക്ക് ഇഷ്ട്ടമല്ലാത്ത ഒരു വിവാഹം കഴിച്ചത് കൊണ്ട് അമ്മയും പെങ്ങളും തമ്മില്‍ ചെറിയ പിണക്കത്തിലാണ്.തന്റെ ചുറ്റും അന്യയമായി എന്ത് കണ്ടാലും ജയ് അതില്‍ കയറി ഇടപെടും. ജയ്‌ എക്സാം എഴുതാന്‍ സഹായിച്ച ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ അയാളെ വല്ലാതെ ഉലയ്ക്കുന്നു. ആരും സമയത്തിന് സഹായിക്കാന്‍ ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് ആ പെണ്‍കുട്ടി മരണപ്പെട്ടത്. അത് പോലെ വേറെയും ചില സംഭവങ്ങള്‍ അയാള്‍ക്ക് കാണേണ്ടി വരുന്നു. നാളെ ആര്‍ക്കും ഇത് പോലുള്ള അവസ്ഥകള്‍ വരാതിരിക്കാന്‍ വേണ്ടി ജയ് ഒരു ചെയിന്‍ സിസ്റ്റം രൂപികരിക്കുന്നു.

Read More - http://www.metromatinee.com/movie-review/jai-ho-movie-review-by-siraj-ibrahim-431

Tuesday, January 14, 2014

ഒന്ന് ചിരിക്കൂ...

ഇന്നലെ രാത്രി ഞങ്ങള്‍ പതിവ് പോലെ നടക്കാന്‍ ഇറങ്ങിയതാണ്. കുറച്ചു സാധനങ്ങള്‍ വാങ്ങാന്‍ ഉള്ള കാരണം അടുത്തുള്ള മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി. പുതിയ ഷോപ്പ് ആണ്, ഈ അടുത്താണ് തുറന്നത്. അത് കൊണ്ട് തന്നെ മിക്ക സ്റ്റാഫുകളും നാട്ടില്‍ നിന്നും ആദ്യമായി വന്നവരാണ്. ജാസ്മിന്‍ പച്ചക്കറി വാങ്ങാന്‍ പോയ സമയത്ത് ഞാനും മോനും കൂടെ അവിടെയുള്ള മൊബൈല്‍ കൌണ്ടറില്‍ ചുമ്മാ നില്‍ക്കുവായിരുന്നു. അപ്പോളാണ് കാഷ് കൌണ്ടറില്‍ ഒരു ബഹളം കേട്ടത്. എന്താ കാര്യം എന്നറിയാന്‍ ഞാന്‍ അവിടേക്ക് ചെന്നു. നോക്കുമ്പോള്‍ ഒരു കസ്റ്റമര്‍ (ഒരു മലയാളി യുവാവ്‌ ) ബില്‍ അടിക്കാന്‍ ഇരിക്കുന്ന പയ്യനോട് വലിയ ശബ്ദത്തില്‍ ചൂടാകുകയാണ്. അവന്റെ ഡെലിവറി ഇത് വരെ വീട്ടില്‍ കിട്ടിയില്ല എന്നാണ് കാരണം.

ലവന്‍ : നിന്നോട് ഞാന്‍ പറഞ്ഞതല്ലെടാ ഡെലിവറി കൊടുത്തയക്കാന്‍? ഇപ്പൊ ഞാന്‍ പോയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞില്ലെ?

പയ്യന്‍ : ഇക്കാ, ഞാന്‍ ഇവിടെ പറഞ്ഞതാണ്‌.

ലവന്‍ : നീ ആരോട് പറഞ്ഞു? എപ്പോ പറഞ്ഞു?

പയ്യന്‍ : ഇക്ക, ഡെലിവറി മറന്നതല്ല, തിരക്കായത് കൊണ്ടാണ്..

ലവന്‍ : തിരക്കാണെങ്കില്‍ പറ്റില്ലാന്നു പറഞ്ഞൂടെ? എത്ര നേരം നിങ്ങളെ കാത്തിരിക്കണം.

പയ്യന്‍ ഒന്നും മിണ്ടുന്നില്ല. ലവന്‍ പിന്നെയും തിളച്ചു മറിയുകയാണ്. കാറിന്റെ കീ ആണെന്ന് തോന്നുന്നു അവന്‍ വിരല്‍ കൊണ്ട് ഇടയ്ക്കിടയ്ക്ക് കറക്കുന്നുണ്ട്. ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടപ്പോള്‍ അവനു ആവേശം കൂടി വന്നു. അവന്റെ മുഖ ഭാവം കണ്ടാല്‍ ദുബായ് ഭരിക്കുന്നത് അവന്‍ ആണെന്ന് തോന്നും. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവന്റെ തലയ്ക്കു മുകളില്‍ രണ്ട് കൊമ്പ് ഞാന്‍ കണ്ടു. മറ്റേ പയ്യന്‍ ആണെങ്കില്‍ ഒന്നും മിണ്ടാനാകാതെ ഇരിക്കുകയാണ്. ബഹളം കേട്ട് ഷോപ്പ് മാനേജര്‍ അങ്ങോട്ട്‌ വന്നു. സമാധാനിപ്പിക്കാന്‍ നോക്കിയ അയാളോടും അവന്‍ തട്ടിക്കയറി.

ലവന്‍ : അതില്‍ മീനും ബീഫുമൊക്കെ ഉള്ളതാണ്, ഇപ്പൊ എല്ലാം നാശമായിട്ടുണ്ടാകും. ആ ബില്‍ ക്യാന്‍സല്‍ ചെയ്തു എനിക്ക് എന്റെ കാഷ് തിരിച്ചു തന്നോളു.

മാനേജര്‍: നിങ്ങള്‍ റൂമിലേക്ക്‌ പോക്കോളൂ, ഞങ്ങള്‍ ഇപ്പൊ എത്തിച്ചു തരാം.

ലവന്‍ ആ പയ്യനെ ചൂണ്ടി കാണിച്ചു കൊണ്ട് : ആരാ ഇവനെ പോലുള്ളവനെയൊക്കെ എടുത്തു ഇവിടെ ജോലിക്ക് വെച്ചത്? പിടിച്ചു പുറത്താക്കു ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാത്തവന്മാരെയൊക്കെ...

അതോടെ ആ പയ്യന്റെ മുഖം സങ്കടം കൊണ്ട് വല്ലാതായി. കണ്ടപ്പോള്‍ വിഷമം തോന്നി. അവനെ ഞാന്‍ കുറച്ചു ദിവസം മുന്‍പ്‌ പരിചയപ്പെട്ടതാണ്. അവന്‍ നാട്ടില്‍ നിന്ന് വന്നിട്ട് അധികം ആയില്ല, എല്ലാം ഒന്ന് പരിചയപ്പെട്ടു വരുന്നേ ഉള്ളു. പിന്നെയും എന്തൊക്കെയോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ ശേഷം ലവന്‍ അവിടെ നിന്ന് ഇറങ്ങി പോയി. അവന്‍ പോയ കാറിന്റെ ബാക്കില്‍ വെച്ചു കൊണ്ട് പോകാവുന്ന സാധനങ്ങളെ ആകെ ഉള്ളു. ആ സാധനങ്ങളുമായി വേറെ ഒരു സ്റ്റാഫ്‌ സൈക്കിള്‍ ചവിട്ടി അവന്റെ റൂമിലേക്ക്‌ ഡെലിവറി കൊടുക്കാനും പോയി.
ഞാന്‍ ആ പയ്യന്റെ അടുത്ത് ചെന്നു തോളില്‍ തട്ടി പറഞ്ഞു " നീ ഇതൊന്നും കേട്ട് വിഷമിക്കണ്ടാട്ടാ, ഇതൊക്കെ ചിലരുടെ സ്വഭാവമാണ്, അവര്‍ ഇങ്ങനെ ചൂടാകും, അതൊന്നും കാര്യമാക്കണ്ട. "

പയ്യന്‍ : ഏയ്, ഇല്ലക്ക, സാരല്ല. ( അത് പറയുമ്പോഴും അവന്റെ കണ്ണ് നിറഞ്ഞിരുന്നു). അവന്‍ വീണ്ടും അവന്റെ ബില്‍ അടി തുടര്‍ന്നു. മനസ്സ് വിഷമിച്ചാലും ജോലി മുടക്കാന്‍ പാടിലല്ലോ?

ഞാന്‍ വീണ്ടും മൊബൈല്‍ കൌണ്ടാറിലേക്ക് ചെന്നു. ഞാന്‍ അവന്മാരോട് ചോദിച്ചു " നിങ്ങടെ കൂട്ടത്തില്‍ പെട്ട ഒരാളെ ഒരുത്തന്‍ വന്നു ഇത്രയും പറഞ്ഞിട്ടും നിങ്ങളൊക്കെ അത് നോക്കി നിന്നല്ലേ?

അവര്‍: അല്ലാതെ ഞങ്ങള്‍ എന്താ ചെയ്യാനാ ഇക്ക? ഞങ്ങളും അവന്റെ പോലെ പണിക്കാരല്ലേ? ഒരു കസ്റ്റമറോട് ഞങ്ങള്‍ക്ക്‌ ചൂടാകാന്‍ പറ്റുമോ?

അവര്‍ പറഞ്ഞതും ശരിയാണ്. നമ്മുടെ നാട്ടില്‍ ആയിരുന്നെകില്‍ ഒരുത്തന്‍ വന്നു ഇങ്ങനെ സംസാരിച്ചു ഷൈന്‍ ചെയ്തു പോകുമോ? ഇനി പറഞ്ഞാല്‍ തന്നെ ബാക്കിയുള്ളവര്‍ ഇങ്ങനെ നോക്കി നില്‍ക്കുമോ? ഇല്ല. ഇപ്പോള്‍ ഈ ചൂടായി പോയവനും കുറച്ചു നാള്‍ മുന്‍പ്‌ ഒരു ജോലി തേടി വന്നവനല്ലേ? ഇപ്പൊ അവനു കാശായി, കാറായി, ഫ്ലാറ്റായി. ഇപ്പൊ അവന്‍ അവനെക്കാള്‍ താഴെ ഉള്ള ഒരുത്തനോട്‌ അവന്‍ തട്ടിക്കയറും, ചൂടാകും. ഇവിടെ ആ കടക്കാരുടെ ഭാഗത്ത്‌ തെറ്റുണ്ട്, പക്ഷെ പരാതി പറയാന്‍ അവിടെ മാനേജര്‍ ഉണ്ട്. അതിനു ബില്‍ അടിക്കണ ഈ പയ്യനെ ചീത്ത വിളിച്ചിട്ട് എന്ത് കാര്യം? അവന്‍ ആണോ ഡെലിവറി കൊണ്ട് വരേണ്ടത്?

കോപം നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ വളരെ കഷ്ട്ടമാണ്. ആ സമയത്ത് നിങ്ങളുടെ മുഖം നിങ്ങള്‍ കാണുന്നില്ല. അത് വളരെ ഭയാനകമാണ്. ആകെ ഒരു ജീവിതം അല്ലെ ഉള്ളു, അതിങ്ങനെ ദേഷ്യപ്പെട്ടും ഒച്ച വെച്ചും വിക്രുതമാക്കണോ? സഹജീവികളോട് കുറച്ചു ക്ഷമ കാണിക്കു, അവരും മനുഷ്യരല്ലേ? അവരോട് ഒന്ന് ചിരിക്കൂ..